Monday, December 31, 2007

മുമ്പിതുപോല്‍ തുമ്പമെഴും ഗന്ധം ഗന്ധിച്ചതുണ്ട്...

ഇതെന്താടീ കൊച്ചു മോന്‍ മുല്ലപ്പൂ മണപ്പിച്ചിട്ട് ഇതിനു ബാത്ത് റൂമിന്റെ സ്മെല്‍ എന്നു പറയുന്നത്?

മുല്ല പൂത്തു നില്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ല മോന്‍ അമ്മാമ്മേ, അവനു ആകെ ഈ മണം അറിയാവുന്നത് ഞാന്‍ ഫ്ലാറ്റിലെ ബാത്ത് റൂമില്‍ വയ്ക്കുന്ന ജാസ്മിന്‍ ഫ്രാഗ്രന്‍സ് ഉള്ള എയര്‍ ഫ്രഷ്നറിന്റെയാ.

Wednesday, December 26, 2007

ടച്ചിങ്ങ് സ്റ്റോറി

മദിരവിലോല ദയാലോ...
പറയൂ.
ഒരു സംശയം
ചുമ്മ ചോദിക്ക്.
ഫോണിപ്പറ്റൂല്ലാ.
എന്നാ വയ്യിട്ട് വാ.

എന്തരോ കേക്കണമെന്ന് പറഞ്ഞല്ല്?
ടേ, ഈ ലേറ്റന്റ് ഹോമോസെക്ഷ്വാലിറ്റി എന്നൊന്ന് ഉണ്ടല്ലേ?
ഉണ്ടെന്നാണ്‌ വയ്പ്പ്, എനിക്ക് കൂടുതല്‍ അറിയില്ല.
അതെപ്പ സര്‍ഫസ് ചെയ്യാം?
തീയറിറ്റിക്കലി, എന്നു വേണേലും, കുഴീലോട്ട് കാലു നീട്ടുമ്പോഴും. ഒരിക്കലും തോടു പൊളിച്ചില്ലെന്നും വരാം.
എനിക്കത് ഗേ ഫീലിങ്ങ്സ് സര്‍ഫസ് ചെയ്തോന്ന് ഒരു ഭയമെടേ.
ങേ? അതിനാണോ പേര്‍സണല്‍ ആയിട്ട് കാണണമെന്ന് പറഞ്ഞത്? എഴിച്ച് മാറിയിരി ലങ്ങോട്ട്.

തമാശകളിക്കല്ലേ. ഞാന്‍ വളരെ സീരിയസ്സ് ആയിട്ട് കാര്യം പറഞ്ഞു വരുമ്പോ...
എന്തേ പെട്ടെന്ന് അങ്ങനെ തോന്നിയത്? മാദക സ്വപ്നങ്ങളില്‍ പുരുഷന്മാര്‍ വരുന്നോ?
ഛേയ് അങ്ങനൊന്നുമില്ല. ടോ, എന്താന്നറിയില്ല അടുത്തകാലത്തഅയിട്ട് ബാര്‍ബര് തലയിലും മുഖത്തുമൊക്കെ തൊടുമ്പോള്‍ നല്ല സുഖം.
ഇതാണോ? എടാ ഊളാ, ഷേവ് ചെയ്യിക്കുന്നതും മുടി വെട്ടിക്കിട്ടുന്നതും എല്ലാര്‍ക്കും സുഖമല്ലേടാ?
ഇതങ്ങനല്ല. പണ്ട് ഇങ്ങനെ അല്ലാരുന്നു. ഉം.. ഐ ഫീല്‍ ഗുഡ് ഇന്‍ സം ഡിഫറന്റ് വേ നൗ.

ബാക്കി ആരു തൊട്ടാലും അങ്ങനെ തന്നേ?
അത്.. അറിയില്ല.
അറിയൂല്ലേ? അതെന്തര്‌?
വേറേയാരും ഈയിടെ തൊട്ടത് ഓര്‍മ്മയില്‍ വരുന്നില്ല, കുറേ ശവം ഹാന്‍ഡ് ഷേക്കുകള്‍ അല്ലാതെ.

അപ്പ അതു തന്നെ കാര്യം.
ഏത് ലേറ്റന്റ്...
കുന്തം. ലേറ്റന്റും പേറ്റന്റുമൊന്നുമല്ല, നിന്നെ ആരും തൊടാറില്ല. മനുഷ്യന്‍ പാക്ക് ആനിമല്‍ അല്ലേ, മറ്റൊന്ന് തൊട്ടാലേ അവനു സമാധാനമുള്ളൂ.

ശാസ്ത്രീയമായിട്ട് അങ്ങനെ ആണോ? അതോ നിന്റെ ഒരൂഹമോ?
ടേ, ശാസ്ത്രത്തിനതൊക്കെ പണ്ടേ അറിയാം. ഒരു സ്പര്‍ശത്തിനു ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ കഴിയും, പക്ഷേ സ്പര്‍ശനം അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് വില്‍ക്കാന്‍ വയ്ക്കാന്‍ കഴിയില്ലല്ലോ. നിന്റെ ഹൃദയമിടിപ്പ് താളത്തിലാക്കാന്‍, നിന്റെ വ്യാകുലമനസ്സിനെ സുഖപ്പെടുത്താന്‍ നിന്നെ ആളുകള്‍ തൊടണം.

അപ്പോല് ഭയക്കാനില്ല അല്ലേ?
ഭയക്കണം. നീ ഇങ്ങനെ ഒറ്റയ്ക്കായതിനെ ഭയക്കണം. ടച്ച് എന്ന ബേസിക്ക് നീഡ് ലൈംഗിക ദാഹമായി തെറ്റിദ്ധരിച്ച് ആളുകള്‍ വേശ്യാലയങ്ങളില്‍ എത്തിപ്പെടാറുണ്ട്. നീയാകട്ടെ ഏതോ മനശ്ശാസ്ത്രി തീയറി വായിച്ചു ആശയക്കുഴപ്പത്തിലുമായി. പോയി ആരെയെങ്കിലും തൊട്, കെട്ടിപ്പിടി, പാര്‍ക്കില്‍ ഓടിപ്പിടിത്തം കളി, ഒരു മസ്സാജ് നടത്തിക്ക്, റെസ്ലിങ്ങ് നടത്ത്, പഞ്ചഗുസ്തി പിടി. നിന്റെ വണ്ടി വരെ എന്റെ തോളില്‍ കയ്യിട്ട് നടക്ക്.

എന്നാല്‍ ഞാന്‍ പോട്ടേ?
ഉം. കീപ്പ് ഇന്‍ ടച്ച്.

Tuesday, December 25, 2007

നക്ഷത്രത്തിന്റെ താളം

ഒര്‌ സ്റ്റാര്‍ട്ടര്‍.
ആര്‍മേച്ചര്‍ വൈന്‍ഡിങ്ങ് നിര്‍ത്തി കുട്ടമ്മേശിരി ഞാന്‍ മേശപ്പുറത്തടിച്ച നാണയങ്ങളില്‍ നോക്കി.
നീയെത്ര സ്റ്റാറിട്ട് ആന്റോ?
മൂന്ന്.
എന്റെ കടേന്ന് വാങ്ങീല്ലല്ല്?
ഞാന്‍ തന്നെ കെട്ടിയതാ.
ആര്‌ പടിപ്പിച്ചത്?
ഞാങ്ങ് നോക്കിപ്പടിച്ച്.

സ്റ്റാര്‍ട്ടറിട്ട് മിന്നിച്ചാല്‍ ഫ്യൂസടിച്ചു പോവുമെടാ.
ഞാന്‍ ഫ്യൂസു കെട്ടിക്കോളാം. മിന്നീല്ലേല്‍ സ്റ്റാറ്‌ അയ്യം.

സ്റ്റാര്‍ട്ടറിന്റെ മിന്നിക്കലിനു പോതരമില്ലല്ല്. സ്റ്റാറു മിന്നുന്നതിനു ഒരു താളം വേണ്ടേ?
കുട്ടമ്മേശിരി വാലുകളുള്ള ഒരു സൂത്രം എടുത്തു കാട്ടി. ഇതെന്തരാന്നറിയൂല്ലേ?

സര്‍ക്യൂട്ട് ആള്‍ട്ടര്‍നേറ്റര്‍.
വെറുതേ നിക്കറിന്റെ കീശ പരതി. ഒരമ്പതു രൂപ അവിടെ പെട്ടെന്നു പ്രത്യക്ഷപ്പെട്ടെങ്കില്‍.

കണക്ഷന്‍ കൊടുക്കാന്‍ അറിയാവോ ഇതിനു?
അറിയാം.

ന്നാ നീ എടുത്തോ.
എന്തരാവും വെല?

പണിയെടുക്കുന്നടത്ത് അതികം വന്നതാടാ. നീ ചുമ്മാ എടുത്തോ. ഒന്നും തരണ്ട.

അയാള്‍ക്ക് മനസ്സെങ്ങാന്‍ മാറുമെന്ന് ഭയന്ന് വേഗം അതെടുത്തുകൊണ്ട് ഓടി. മുടുക്കു തിരിയും മുന്നേ ഒന്നു തിരിഞ്ഞ് കടയിലേക്ക് നോക്കിയപ്പോള്‍ പൂച്ചക്കണ്ണുകള്‍ കൊണ്ട് സൂക്ഷം വച്ച് വെള്ളത്താടിയും ഫാനിന്റെ കാറ്റില്‍ ‍ പറത്തി കുട്ടമ്മേശിരി ഇരുന്ന് ചെമ്പുകമ്പി ചുറ്റുന്നു. കടത്തിണ്ണയില്‍ ഡോന്‍ഡറും ക്യുപിഡും റുഡോള്‍ഫും കോമറ്റും എനിക്കു പേരറിയാത്ത വേറേ മാനുകളും പരന്ന കൊമ്പുകള്‍ ആട്ടിക്കൊണ്ട് കിടന്ന് സിനിമാ പോസ്റ്ററുകള്‍ ചവയ്ക്കുന്നു.

Sunday, December 16, 2007

ആടിന്റെ പ്രോക്സി

വല്യമ്മച്ചീം കൊച്ചുമോനൂടെ  എങ്ങോട്ട്  കാലത്ത് പോണത്?
ആശൂത്രീ പെയ്യൂടണം ആന്റോമോനേ. ആടിനു  സുഖമില്ല. മുട്ടന്‍ വയറെളക്കം.

റോഡ്  ക്രോസ് ചെയ്ത് നില്ല്. മൃഗാശുപത്രിക്ക് ലങ്ങോട്ടു പോണ ബസ്സേല്‌ പെയ്യൂടണം.
മൃഗാശുപത്രിലോട്ടല്ല ചെല്ലാ, ധര്‍മാശുപത്രിക്ക് തന്നെ പോണത്.

ധര്‍മ്മാശുപത്രീലോ, ഈ അമ്മച്ചി എന്തരു പറയണത്? അവിടെ ആളിനെയേ ചികിത്സിക്കൂ, ആടിനെ എടുക്കൂല്ല.
വോ തന്നെ. അറിഞ്ഞിട്ട് തന്നെ പോണത്.

അല്ലീ, ആടെവിടെ?
ടാ ആന്റോ, ആടിനെ കൊണ്ടു പോണേല്‍ മൃഗാശുപത്രീല്‍ പോണം.  ഒന്നീ ആട്ടോകള്‌ വിളിച്ച് ആടിനെ അങ്ങോട്ടു കൊണ്ടു പെയ്യൂടണം, അല്ലീ ആട്ടോ വിളിച്ച്  മൃഗവൈദ്യനെ ഇഞ്ഞോട്ട് വിളിക്കണം. എന്തരായാലും മുപ്പതു രൂപ കൊടുക്കണ്ടീ.  വൈദ്യരു കുറിച്ചു തരുന്ന മരുന്നിനു കാശ് കടേല്‍ വേറേം കൊടുക്കണം.  ആട്ടോക്കാരോടും ഫ്രാന്‍സീസിനോടും കടം പറയാന്‍ പറ്റുവോടാ?

ഫ്രാന്‍സീസ് അല്ല, ഫാര്‍മസിസ്റ്റ്.
ഫ്രാന്‍സീസിന്റെ മരുന്നുകടേന്നാ ഞാങ് മരുന്നുകള്‌ വാങ്ങണത്, മറ്റേയാളിന്റെ കട എവിടീ?

വല്യമ്മച്ചി സര്‍ക്കാരാശൂത്രി പോയിട്ട് ആടിനു മരുന്നു വാങ്ങണത് എങ്ങനെ? അവിടെ മൃഗഡോക്റ്ററില്ലല്ല്?
ഞാങ് ഇവനെ കൊണ്ടു കാണിച്ചിട്ട് ഇവനു വയറെളക്കവാ മരുന്നുകളു തരാന്‍ പറഞ്ഞൂടും, അല്ലാതെ എന്തരു ചെയ്യാന്‍?

മാതാവേ മോനെ കാണിച്ചിട്ട് ആടിനു മരുന്നു വാങ്ങാനോ? അതേല്‍ക്കുവാ?
പിന്നില്ലീ, ദിവസോം രണ്ടു ഗുളികകള്‌ അപ്പിക്ക് കൊടുക്കന് പറഞ്ഞാ അത് എരട്ടിയാക്കി നാലെണ്ണം ആട്ടിനു കൊടുത്താ മതിയല്ല്, അസൂം മാറും, ഞാങ് പണ്ടും കൊടുത്തിട്ടൊള്ളതാ.

ഇഞ്ജക്ഷന്‍ വല്ലോം വേണമെന്ന് പറഞ്ഞാല്‌?
ഞങ്ങള്‌ സിസ്റ്ററിന്റടുത്തൊട്ട് പെയ്യൂണ്ടാണ്ട് എറങ്ങും. ഓടിച്ചിട്ടു കുത്തത്തില്ലല്ല്.

എന്തരായാലും ഈ പൊടിയനെക്കൊണ്ട് കള്ളങ്ങള്‌ പറയിക്കണത് അയ്യം.
ടാ, ഇവന്റമ്മച്ചിക്ക് പണിയെടുക്കാന്‍ ആവതില്ല, അപ്പച്ചനു പണിയൊണ്ടായാലും അഞ്ചിന്റെ കാശ് വീട്ടി തരൂല്ല. ഇവനും എനിക്കും ആകെയൊള്ളത് ആടാ. കള്ളങ്ങളെങ്കി അങ്ങനെ, ആടു പോയാല്‍ എന്തരു ചെയ്യണത് പിന്നെ?

ലോ ബസ്സ് വരണ്‌ കേറിക്കോളീ, വണ്ടിക്കൂലി ഒണ്ടല്ല് കയ്യി?
ഒണ്ട്.

Thursday, December 13, 2007

ആദ്യ ജയം

അവസാന റൗണ്ടെത്തി. ബാക്കിയെല്ലാവരും പ്രതീക്ഷ ഉപേക്ഷിച്ചമട്ടാണ്‌, ഒരുത്തി ഒഴിച്ച്. അവളെക്കാള്‍  രണ്ടേ രണ്ട് പോയിന്റ് ലീഡ്.  ഇനി ബാക്കിയുള്ളത് ഒരു അളിച്ചുവാരല്‍, വിഷയം സംഗീതം. മാസ്റ്റര്‍ കൂട്ടത്തിനു മുന്നില്‍ വലിച്ചെറിയുന്ന എല്ലിന്മുട്ടി  ആദ്യമോടി എടുക്കുന്ന പട്ടിയ്ക്ക് അതു തിന്നാം. ഫ്രീ ഫോര്‍ ആള്‍
 
ക്വിസ്സ് ഒരു രസമില്ലാത്ത കളിയാണ്‌.  വാഗണ്‍ ട്രാജഡി എന്നു നടന്നെന്നേ ചോദ്യമുള്ളു, മനപ്പൂര്വ്വം നടത്തിയതാണോ എന്നില്ല. പ്രേം നസീര്‍ എത്ര ചിത്രങ്ങളിലഭിനയിച്ചെന്ന് ചോദിക്കും, മധുവിന്‌ എന്തുകൊണ്ട് അത്രയും പറ്റിയില്ല എന്ന് ആലോചിക്കേണ്ടതില്ല.  വെറും വിവരങ്ങള്‍ മാത്രം പറയാന്‍  വിവരം വേണ്ടല്ലോ ഓര്‍മ്മ മതി.

എന്നും കഴുകിയും ഉപ്പുകാറ്റു കൊണ്ടും നരച്ച‍ യൂണിഫോമിട്ട, അതും സര്‍ക്കാര്‍ സ്കൂളിന്റെ മഞ്ഞ ഉടുപ്പും നീല നിക്കറും ഇട്ട ഒരുത്തന്‍ ഇവിടെ എന്തു മോഹിച്ചു വന്നു എന്ന മറ്റു മത്സരാര്‍ത്ഥികളുടെ ആശ്ചര്യം കലര്‍ന്ന നോട്ടം ഒന്നു മാത്രമാണ്‌ വീണ്ടും വീണ്ടും എന്നെ ക്വിസ്സ് മത്സരങ്ങളിലെത്തിക്കുന്നത്.  ഈ ചേരിപ്പിള്ളേരൊക്കെ
ഫുട്ട്ബാളും ഓട്ടമത്സരവും മാത്രം അറിയുന്നവരല്ലേ എന്ന ഒരു ഭാവത്തില്‍ എന്നെ ഒഴിവാക്കി  ബാക്കിയെല്ലാവരും പരസ്പരം പരിചയപ്പെട്ടുകൊണ്ട്   ഹാളിലേക്ക് കയറുന്നവരെക്കൊണ്ട് എനിക്കു വേണ്ടി  കൈയ്യടിപ്പിക്കാന്‍ മാത്രമാണ്‌ ഈ മത്സരങ്ങള്‍ക്കു വരുന്നത്.

ജൗളിക്കടയുടെ മണമുള്ള  നിറമുള്ള ഉടുപ്പുകളും പൊടി കണ്ടിട്ടില്ലാത്ത സ്പോര്‍ട്ട്സ് ഷൂകളും എല്ലാം വീണു കഴിഞ്ഞു. ഇത്രയും കഴിഞിട്ടും പിറകേ ഓടുന്നത്  ഇവള്‍ മാത്രം. ജീന്‍സിന്റെ തുണികൊണ്ട് തുന്നിയ പാവാടയും ലേസുകള്‍ തുന്നിയ  ഒരുടുപ്പും വെയില്‍ തട്ടുമ്പോള്‍  മാത്രം നിറം വരുന്ന കണ്ണടയും എന്നെ വിടുന്നില്ല, പ്രതീക്ഷയും വിടുന്നില്ല. തുലഞ്ഞു പോകാന്‍.

ടേപ്പ് റിക്കോര്‍ഡറില്‍ ഒരു ഹിന്ദിപ്പാട്ട്. ആരുടെ ശബ്ദം?
വിരല്‍ കുടിക്കുന്ന കുഞ്ഞിന്റെ പടമുള്ള ട്രാന്‍സിസ്റ്റര്‍ പാടുന്ന  പാട്ടുകള്‍ ഓര്‍ക്കാന്‍ ശ്രമിച്ചപ്പോഴേക്ക് അവളതെടുത്തു. "ഗീതാ റോയ്." അങ്ങനെ ഒരു പാട്ടുകാരി ഉണ്ടായിരുന്നോ.

അടുത്ത മലയാളം പാട്ട് തുടങ്ങിയ നിമിഷം ഏതവനോ കൂക്കി. "സബിതാ ചൗധരി." ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞേനെ. ഒരുപക്ഷേ എല്ലാവരും പറഞ്ഞേനെ.

ഇതേത് രാഗം?
ആവോ. ചിത്രം പാട്ടുകാരന്‍ എഴുതിയ ആള്‍ സംഗീതം വേറൊന്നും റേഡിയോയില്‍ പറയാറില്ല.  "മോഹനം." എന്ന് അവളുടെ ശബ്ദം.

വെള്ളം തട്ടിയാല്‍  ചീത്തയായിപ്പോകുന്ന തുകലിന്റെ  ചെരിപ്പുകള്‍  എന്റെ റബ്ബറിന്റെ വള്ളിച്ചെരുപ്പുകള്‍ക്കൊപ്പമോടുന്നു.
"വി ആര്‍ ഹെഡിങ്ങ്  റ്റുവേര്‍ഡ്സ് അന്‍ എക്സൈറ്റ്ങ്ങ് ഫിനിഷ്. ബോത്ത് ആന്റണി ആന്‍ഡ് സന്ധ്യാ രാജന്‍ ഹാവ്  ഫിഫ്റ്റി ഫോര്‍ പോയിന്റ്സ് നൗ," ക്വിസ്സ് മാസ്റ്റര്‍  പറഞ്ഞു.

എന്ത് എക്സൈറ്റ്മെന്റ്.  സംഗീതമിവള്‍ അരച്ചു കലക്കി കുടിച്ചിരിക്കുന്നു.

 വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ എന്തോ പുസ്തകവും അവള്‍ക്കു കീഴെ ഞാന്‍ എത്തിച്ചേര്‍ന്നത് എന്തോ മഹാകാര്യമാണെന്ന് അപമാനിക്കുന്നൊരു സര്‍ട്ടിഫിക്കറ്റും വാങ്ങിയിറങ്ങിപ്പോകുമ്പോള്‍ ആരൊക്കെയോ അലക്ഷ്യമായി കൈ തന്നെന്നല്ലാതെ ആരും പരിചയപ്പെട്ടില്ല. അവളൊഴികെ.

"ലാസ്റ്റ് മ്യൂസിക്ക് റൗണ്ട്  വന്നതുകൊണ്ട് ഞാന്‍ ഫ്ലൂക്കിനു ജയിച്ചതാണ്‌. എന്റെ മമ്മി മ്യൂസിക്ക് ടീച്ചറാണ്‌, ഞാനും പഠിക്കുകയാ.  ശരിക്കും ആന്റണി ജയിക്കേണ്ടതായിരുന്നു."
വിജയിയുടെ വിനയം. ശരിക്കും നീ ജയം അര്‍ഹിക്കുന്നെന്ന് തോറ്റവനെക്കൊണ്ട് പറയിക്കുക. മുറിവിന്മേല്‍  മുളകുപൊടി ഇടുന്ന ഈ പണി ഞാനും ചെയ്തിട്ടുള്ളതല്ലേ, വാട്ട് ഗോസ് എറൗണ്ട് കംസ് എറൗണ്ട്.

"അല്ലല്ല. യൂ റീയലി ഡിസേര്‌വ് ഇറ്റ്." ഇംഗ്ലീഷ് എനിക്കു സ്വാഭാവികമായി വരാത്തതുകൊണ്ട് ആത്മാര്‍ത്ഥതയില്ലാത്ത വാചകങ്ങള്‍ ആ ഭാഷയില്‍ പറയാനാണ്‌ എളുപ്പം.

അവളെ കെട്ടിപ്പിടിക്കാന്‍ ഒരു കസവുസാരിയും കുറേ സ്വര്‍ണ്ണവളകളും ഓടിയെത്തി.
"മമ്മീ, ശരിക്കും ആന്റണി ജയിക്കേണ്ടതായിരുന്നു അല്ലേ?" അവള്‍  നിറുത്തുന്നില്ല ഉപദ്രവം, ഞാന്‍ കരഞ്ഞു പോകുമെന്ന് ഭയമായി തുടങ്ങി.

"അതിലിപ്പോ എന്താ ഇന്നു നീ ജയിക്കും നാളെ അവന്‍ ജയിക്കും.  ഞാന്‍ ഇവിടെയിരുന്ന് നോക്കിയത് വേറൊന്നായിരുന്നു. നീ ശ്രദ്ധിച്ചോ, ആന്റണി ചിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം നമ്മുടെ ഉണ്ണിക്കുട്ടനെപ്പോലെ തന്നെ. അല്ലേ?"

ഉണ്ണിക്കുട്ടന്‍ അവരുടെ മകനായിരിക്കുമോ? എന്തായാലും വേണ്ടപ്പെട്ട ആളാണ്‌. നമ്മുടെ എന്നല്ലേ പറഞ്ഞത്.

ക്വിസ്സില്‍ പങ്കെടുത്തതും കാണാന്‍ വന്നതുമായ ഉണ്ണിക്കുട്ടന്മാര്‍  പിരിഞ്ഞു പോയി. റോഡില്‍ ഉണ്ണിക്കുട്ടന്മാര്‍ നടന്നും ഓടിയും കാറിലും സ്കൂട്ടറിനു പിറകില്‍ അള്ളിപ്പിടിച്ചും  കടന്നു പോയി. ഷൂസിട്ടവര്‍, തേഞ്ഞ ചെരിപ്പിട്ടവര്‍, ചെരിപ്പേ ഇല്ലാത്തവര്‍. തിളങ്ങുന്ന കുപ്പായക്കാര്‍, സര്‍ക്കാര്‍ യൂണിഫോമിട്ടവര്‍, വെറും നിക്കറിട്ട ഉണ്ണിക്കുട്ടന്മാര്‍.

ജില്ലാ മത്സരത്തിനു  ഞാനും പോകുന്നുണ്ടെന്ന് സന്ധ്യ രാജനോട് വെറുതേ പറഞ്ഞതഅണ്‌, ഇല്ലെങ്കില്‍ തോറ്റ വിഷമത്തില്‍ പിന്മാറിയതാണെന്ന് അവള്‍ കരുതും.  അവിടെ ഞാന്‍ പോയാലും ഇല്ലെങ്കിലും ഒരുണ്ണിക്കുട്ടനാണു ജയിക്കുന്നത്. വെറുതേയെന്തിനു വിരസമായ വിവരങ്ങള്‍  തലയിലേറ്റി സമയം പാഴാക്കണം, ഞാന്‍ ജയിച്ചുകഴിഞ്ഞല്ലോ.

Monday, December 10, 2007

സമൃദ്ധി എന്ന ഇല്ലായ്മ

ചുമ്മ സ്പീഡില്‍ പോകുമ്പ  ചങ്ങാതി വിളിച്ചു.
എവിടെയാ?
കരയാമയുള്ള പാര്‍ക്കിനു ചുറ്റുമോടുന്നു.
ആ പ്രദക്ഷിണ വീഥികള്‍ ഇടറിവിണ്ട പാതകളാണ്‌. നോക്കിയോട്. ഇന്നാളു ഞാന്‍ തട്ടി കാലുളുക്കി.
ഈ മുന്നറിയിപ്പ് തരാന്‍ വിളിച്ചതാ? നന്നി.
മുന്നയും തന്നെന്നേയുള്ളു. വിളിച്ചത് വേറൊരു കാര്യത്തിനാ. ഓട്ടം കഴിഞ്ഞിട്ടെന്താ?
ഓട്ടം കഴിഞ്ഞാല്‍ വിന്റര്‍. എത്ര പോയിന്റ് സ്കോര്‍ ചെയ്തു ഞാന്‍?
ടേ, ഓട്ടം കഴിഞ്ഞ് പണിയൊന്നുമില്ലേല്‍ കള്ളു കുടിക്കാന്‍ പോകാം?
പോകാം.

പോയി.
ദുബായി ടെലിഫോണ്‍ ഡയറക്റ്ററിയെക്കാള്‍ വലിപ്പമുള്ള  വൈന്‍ ലിസ്റ്റ് എടുത്ത് പൊക്കി ആരോഗ്യം കളയണോ വേണ്ടേ എന്നര്‍ത്ഥത്തില്‍ വെളമ്പുകാരി നോക്കി.
തോന്നിയത് പറഞ്ഞു. എന്തായാലും തോന്നിവാസമല്ലേ.
കുപ്പീസ് വന്നു. കിപ്പീസ്! പീസ്! സ്!

കള്ളുകുടിക്കാനൊന്നും പഴേ ഉത്സാഹമില്ല. പിന്നെ ചെറുപ്പകാലങ്ങളില്‍ ശീലിച്ചത് മറന്നാല്‍ ചൊല്ലുതെറ്റുമല്ലോ.
എന്തേ ആന്റോയ്ക്ക് കള്ളു മടുത്തത്?
വയസ്സായതിന്റെയാവും.
അല്ല.
പിന്നെ?
ലോകത്തുള്ള സകലമാന കള്ളും വലിയ വിലയില്ലാതെ ഇവിടുണ്ട്. തോന്നുമ്പഴെല്ലാം അതിനു കൊടുക്കാന്‍ ക്രെഡിറ്റു കാര്‍ഡും.

നേരാണ്‌. പത്തുപന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ ലൈബ്രറിയില്‍ പോയിരുന്നത് മാസികകള്‍ നോക്കാനായിരുന്നു. അതിലെ അടിവസ്ത്രത്തിന്റെ പരസ്യങ്ങളിലെ പെണ്ണുങ്ങളുടെ  ഫോട്ടോ നോക്കിയിരുന്നാല്‍ ഞാന്‍ വിറയ്ക്കും. വിയര്‍ക്കും. ചൂടിന്റെയും തണുപ്പിന്റെയും ആള്‍ട്ടര്‍നേറ്റ് കറണ്ട് കാല്‍ വെള്ളയില്‍ നിന്നും ഉച്ചിയിലേക്ക് പായും. കോളേജ് ഹോസ്റ്റലില്‍ നീലച്ചിത്രം കാണാന്‍ എല്ലാവരും പിരിവെടുത്ത് ടീവിയും വീസീയാറും വാടകയ്ക്കെടുക്കാന്‍ തുടങ്ങിയതോടെ വിഷ്വല്‍സ് എന്നെ എക്സൈറ്റ് ചെയ്യാതെയായി. ഡിജിറ്റല്‍ യുഗത്തോടെ  ആ സുഖം പരിപൂര്‍ണ്ണമായും എന്നെന്നേക്കുമായും നഷ്ടമായി.

പിറന്നാളിനൊരു കേക്കോ ഫ്രോക്കോ കിട്ടിയാല്‍ തുള്ളിച്ചാടിയിരുന്ന കുട്ടിയായിരുന്നു കാണും ഒരിക്കല്‍ ശ്രീമതി അംബാനി. ഇന്നവരെ വിമാനവും എക്സൈറ്റ് ചെയ്യുമോ ? പതിനഞ്ചു സൂപ്പര്‍ ജംബോ വാങ്ങാന്‍ അവര്‍ക്കെന്തു പ്രയാസം? പാവം അമ്മച്ചി.
കറിയ്ക്കുള്ള കാശിനും കൂടി പൊറോട്ട വാങ്ങിക്കാന്‍ വേണ്ടി ഒഴിപ്പിക്കുന്ന ബീഫിന്റെ ചവ്വ്  ആയിരുന്നു ലോകത്തിലേറ്റവും രുചിയുള്ള സാധനം ഒരിക്കല്‍. ബുര്‍ജ്ജ് അല്‍ അറബ് അടക്കം ഇരുപത്തയ്യായിരം ഹോട്ടലുള്ള നാട് ഭക്ഷ്ണത്തിലെ സുഖം നശിപ്പിച്ചുകളഞ്ഞതുപോലെ അല്ലേ?

ഈ ലോകത്തെ ഏറ്റവും മികച്ച പുസ്തകം സുമംഗലയുടെ മിഠായിപ്പൊതി ആണ്‌. ഏത് എക്കോവിനും ചെക്കോവിനും ഇനിയതുപോലൊന്നെഴുതാനാവുമോ എന്തോ.

പോകാം?
പോകാം.

ഒരു ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി9-ല്‍ ഒരറബി ഇരിക്കുന്നു. സുരസുന്ദരികളും സുന്ദരന്മാരും ബാലികമാരും ബാലന്മാരും ശിഖണ്ഡികളും വൃദ്ധകളുമെല്ലാമടങ്ങിയ പതിനായിരങ്ങള്‍ കാത്തിരിക്കുന്ന ലീലാഗേഹത്തിനു മുന്നില്‍ ലൈംഗികസുഖമെന്തെന്ന് വണ്ടറടിച്ചിരിക്കുന്ന അക്ബര്‍ ചക്രവര്‍ത്തിയെപ്പോലെ.

"പാവം ഒന്നു ടയറുരുട്ടി ഈ വഴി ഓടുന്നതിന്റെ രസം പോലും അനുഭവിക്കാന്‍ യോഗമില്ല. " സുഹൃത്ത് ചിരിച്ചു.

അയാളുടെ ബമ്പര്‍ സ്റ്റിക്കര്‍ -എക്സ്പ്ലോഡ് യുവര്‍ സെന്‍സസ്.
ഹഹ . ട്രൈ ആന്‍ഡ് ഡൂ ഇറ്റ്.

കൂട്ടുകാരന്‍ ചന്ദ്രനും നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കി .
"മൂപ്പരാളു കൊമേഡിയന്‍ തന്നെ."

കച്ചട പെട്ടികള്‍ക്കു മുകളില്‍ ഒരു പൂച്ച അവളുടെ  ആടുന്ന വാല്‍ പിടികൊടുക്കാതെ കുഞ്ഞുങ്ങളെ ഇട്ട് കുരങ്ങു കളിപ്പിക്കുന്നു.  ഞാനതുനോക്കി പൊട്ടിച്ചിരിച്ചു. പത്തുമുപ്പതുകൊല്ലം മുമ്പും  ഞാനിതുകണ്ട് ചിരിച്ചിട്ടുണ്ട്, അന്നത് ചിരി വന്നിട്ടായിരുന്നു.

Thursday, November 29, 2007

എക്സ്പെക്റ്റന്‍സി ലൈഫ്സൈക്കിള്‍


ഒരിക്കലും തരില്ലെന്ന് പറഞ്ഞില്ലല്ലോ എന്നാല്‍ ഒരിക്കലും തരുന്നതിന്നൊരുക്കമില്ലേ...
 
 അണ്ണന്‍ എന്തര്‌ രാവിലേ ഒരു ജാതി പാട്ടുകള്‌ പാടണത്?

 വര്‍ഷം ഒന്ന് കഴിഞ്ഞെടേ  മാനേജരു കസേരയിലോട്ട് എന്നെ പൊക്കി ഇരുത്താം എന്നു പറഞ്ഞിട്ട്. ചോദിക്കുമ്പഴെല്ലാം പ്രൊപ്പോസല്‍ റീസ്ട്രച്ച്ചര്‍ കമ്മിറ്റിക്കു പോയി, ബഡ്ജറ്റ് ചെക്കിനു പോയി, ബോര്‍ഡ് അപ്പ്രൂവലിനു പോയി തെക്കോട്ടു പോയി വടക്കോട്ട് പോയെന്ന് പറയുന്നതല്ലാതെ എന്റെ പ്രമോക്ഷന്‍ ഇതുവരെ വന്നില്ല, എന്നാല്‍ ദാ വരുന്നു ഇപ്പ വെരും എന്നൊക്കെ പറയുകേം ചെയ്യുന്നു.

അണ്ണാ ഞാന്‍ ഒന്ന് ഈസോപ്പ് ചമഞ്ഞോട്ടോ, പണ്ട് ഷാപ്പിലു കേട്ട ഒരു കഥ വന്ന് മുട്ടി.
നീ യാത് സോപ്പെങ്കിലും ചമ.

രണ്ട് കഴുതക്കുട്ടികള്‍ വലിയ കൂട്ടുകാര്‍ ആയിരുന്നു. ഉടമസ്ഥന്‍ അവരെ രണ്ടാളിനു വിറ്റപ്പോള്‍ കൂട്ടുകാര്‍ രണ്ടു വഴി പിരിഞ്ഞു പോയി. വളരെക്കാലത്തിനു ശേഷം അവര്‍ തെരുവില്‍ വച്ച് കണ്ടുമുട്ടി. പരസ്പരം വിവരങ്ങളും ക്ഷേമവുമൊക്കെ ആരാഞ്ഞു.

"എന്നെ ഒരു അലക്കുകാരന്‍ ആണു വാങ്ങിയത്.  തുണിയൊക്കെ ചുമന്ന് പുഴയിലും തിരിച്ച് വീട്ടിലും എത്തിക്കണം.   അദ്ധ്വാനമുള്ള പണിയാണ്, എങ്കിലും അലക്കുകാരന്‍ നല്ലവനാ, ഇഷ്ടമ്പോലെ ഭക്ഷണമുണ്ട്. അനാവശ്യത്തിനു തല്ലുകയുമില്ല. ജീവിതം മൊത്തത്തില്‍ സുഖമാണെനിക്ക്." ആദ്യത്തെ കഴുത പറഞ്ഞു.

"എന്റെ കാര്യം മറിച്ചാ. ഒരു പലചരക്കു കടക്കാരന്‍  ആണ്‌ എന്നെ വാങ്ങിയത് ‌. രാവിലേ തുടങ്ങി രാത്രി വരെ ഒരു  നടുവൊടിയുന്ന ഭാരമുള്ള ഉപ്പുചാക്കും അരിയും സാമാനവും ചുമന്ന് പൊരി വെയിലത്ത് നടക്കുകയാണു ഞാന്‍. കുടിക്കാന്‍ വെള്ളം പോലും ശരിക്കു കിട്ടില്ല, കടക്കാരന്‍ അടിക്കുന്ന അടി പോരാഞ്ഞ് വഴിയില്‍ കാണുന്ന പിള്ളേരും അടിക്കുകയും കല്ലെടുത്തെറിയുകയും ചെയ്യുന്നു. ഭക്ഷണമൊന്നും തരുന്നില്ല, ഞാന്‍ സിനിമാ പോസ്റ്റര്‍ തിന്നാണ്‌ വിശപ്പടക്കുന്നത്." രണ്ടാമത്തെ കഴുത പറഞ്ഞു.

" ഹോ എന്തു കഷ്ടം, എടാ നീ  ഇങ്ങനെ നരകിക്കുന്നത്  കേട്ടിട്ട് എനിക്കു സഹിക്കുന്നില്ല, നീ എന്റെ കൂടെ വാ, അലക്കുകോളനിയില്‍ എന്തെങ്കിലും നല്ല പണി കിട്ടും" ക-1

"ഇല്ലളിയാ, എത്ര നരകിച്ചാലും ഞാനവിടെ പിടിച്ചു നില്‍ക്കും, ആ വീട്ടില്‍ നിന്നും ഓടിപ്പോകുന്ന പ്രശ്നമില്ല"

"നിനക്കു ഭ്രാന്തുണ്ടോ വെറുതേ കഷ്ടപ്പെടാന്‍?"

"ഭ്രാന്തൊന്നുമില്ല. എടാ, എല്ലാ ദിവസവും വൈകുന്നേരം ആകുമ്പോള്‍ മൊതലാളി കുടിച്ചിട്ട് വന്ന് ഭാര്യയെ എടുത്തിട്ടു തല്ലും. കുറേ കഴിയുമ്പോള്‍ യജമാനത്തി പറയും 'ഈ വൃത്തികെട്ട  മനുഷ്യനോടൊപ്പം കഴിയുന്നതിലും എത്രയോ ഭേദമായിരിക്കും ആ  കഴുതയോടൊത്ത് ജീവിക്കുന്നത്' എന്ന്.  ഇന്നല്ലെങ്കില്‍ നാളെ അവര്‍  അയാളെ വിട്ട് എന്നെ കല്യാണം കഴിക്കും.  പിന്നെ ഞാന്‍ ആരാ? മുതലാളി!. ആ ഒരു പ്രതീക്ഷയിലാണളിയാ ഞാന്‍ അവിടെ പിടിച്ചു നില്‍ക്കുന്നത്".

അണ്ണന്‍ ഈ കഥ കേട്ട് പ്രമോഷന്‍ കിട്ടത്തില്ലെന്ന് വിചാരിക്കേണ്ട ,  ഞാന്‍ ഒരു തമാശ പറഞ്ഞെന്നേയുള്ളു.
പിന്നെന്തിനാണെടേ ഇതിങ്ങനെ വച്ചു താമസിപ്പിക്കുന്നത്? ഒന്നുകില്‍ തരണം, അല്ലെങ്കില്‍  തരൂല്ലെന്ന് പറയണം.

അങ്ങനെ തന്നാല്‍ അതുകൊണ്ട്  കമ്പനി ഉദ്ദേശിക്കുന്ന പ്രയോജനമില്ലണ്ണാ. സാറ്റിസ്ഫൈഡ് പ്രതീക്ഷ മോട്ടിവേറ്റ് ചെയ്യൂല്ല.   അണ്ണനെ ഇങ്ങനെ മധുരപ്രതീക്ഷ തന്‍ പൂങ്കാവനത്തില്‍ ഇരുത്തിയിരിക്കുന്ന അത്രയും കാലം ആ പ്രമോക്ഷം ഫയങ്കര മോട്ടിവേറ്റര്‍ ആണ്‌.

അപ്പോ അനന്തകാലം ഇങ്ങനെ ഇരുത്തുമോ എന്നെ?
ഹേയ് ഇല്ല.  അങ്ങനെ ആയാല്‍ അണ്ണനു കമ്പനിയിലുള്ള വിശ്വാസം പോകും. അപ്പോ ഭയങ്കര ഡീമോട്ടിവേഷന്‍ ആയിപ്പോകും.  അണ്ണന്റെ പ്രതീക്ഷയുടെ മാക്സിമം ലൈഫ് പീരിയഡ് തീരണതിന്റെ അടുത്തു വരെ ഇങ്ങനെ കൊണ്ടുപോകും. എന്നിട്ടു തരും. കിട്ടാന്‍ പോകുന്ന സാധനത്തിന്റെ വില അനുസരിച്ച് പ്രതീക്ഷയുടെ  മാക്സിമം ലൈഫ് പീരിയഡും കൂടും. കഴുതയുടെ കഥയില്‍ അവനു കിട്ടുന്നത് മുതലാളിപ്പട്ടം ആയതുകൊണ്ട് അവന്‍ ഒരുപാടുകാലം പിടിച്ചു നില്‍ക്കും, പകരം ഒരു കലം പിണ്ണാക്ക് ആയിരുന്നെങ്കില്‍ രണ്ടുദിവസം കാക്കുമ്പോഴേക്ക് അവനു ആശയറ്റു പോകും.

ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴാ.
എന്നാല്‍ ഒടനേ കിട്ടും.

Tuesday, November 27, 2007

ലെസ്സണ്‍സ് ലേര്‍‌ണ്‍‌ഡ് ദ ഹാര്‍ഡ് വേ

നമുക്ക് ഓരോ കാര്‍ഡ് മേശപ്പുറത്തടിക്കാം, ഒരു നോളെജ്ബാര്‍ട്ടര്‍?
ആയിക്കോട്ടെ, കൊടുക്കുന്തോറുമേറിടും എന്നല്ലേ.

താന്‍ ചോദിക്ക്. ഞാന്‍ ഏതു കാര്‍ഡ് മലര്‍ത്തണം?
കാര്‍ത്തിക്ക് എങ്ങനെ എപ്പോഴും ഏറ്റവും നല്ല ഓപ്പണിങ്ങ് കണ്ടെത്തുന്നു?

അതില്‍ അങ്ങനെ വലിയ രഹസ്യമൊന്നുമില്ല. ദാ ഈ കമ്പ്യൂട്ടറിന്റെ ഐക്കണ്‍
ട്രേയില്‍ ഒരു കുഞ്ഞു സുനാപ്പി കണ്ടോ, റെസിഡന്റ് വൈറസ് ഷീല്‍ഡ്. അവന്‍
എപ്പോഴും ഓടിക്കൊണ്ടേയിരിക്കും, ബാക്ക് ഗ്രൗണ്ടില്‍ ആരും ശ്രദ്ധിക്കാതെ.
ഈ മെയില്‍ വരുമ്പോള്‍, ഒരു ഫ്ലാഷ് ഡ്രൈവ് കുത്തുമ്പോള്‍, ഒരു വെബ് പേജ്
ലോഡാകുമ്പോള്‍ ഇവന്‍ പിറകിലെവിടെയോ ഒളിച്ചിരുന്ന് ഇതിലുണ്ടോ വൈറസ്,
ഇതിലുണ്ടോ വൈറസ് എന്ന് അന്വേഷിക്കുകയാണ്‌. മറ്റുകലാപരിപാടികള്‍ എല്ലാം
അങ്ങനെ കടന്നു പോകും. അതുപോലെ ഒരു കൊച്ചു പ്രോഗ്രാം എന്റെ മനസ്സില്‍
ഇതിലുണ്ടോ എന്റെ കരീര്‍ എന്ന് എപ്പോഴും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
ഓഫീസിലൊരാളു വരുമ്പോള്‍, ഞാന്‍ മറ്റൊരോഫീസില്‍ പോകുമ്പോള്‍, പത്രം
വായിക്കുംമ്പോള്‍, ബാങ്കില്‍ പോകുമ്പോള്‍, മീറ്റിങ്ങുകള്‍ നടക്കുമ്പോള്‍,
ഇപ്പോള്‍ തന്നോട് സംസാരിക്കുമ്പോള്‍, മറ്റൊരു പ്രോഗ്രാമും മുടക്കാതെ,
ആരും ശ്രദ്ധിക്കാതെ എന്റെ റെസിഡന്റ് കരീയര്‍ സേര്‍ച്ചര്‍ ഇവിടെയുണ്ടോ
എന്റെ ജോലി എന്നു തിരക്കിക്കൊണ്ടേയിരിക്കും. ഉണ്ടെങ്കില്‍ അലെര്‍ട്ട്
മെസ്സേജ് തരും.

കൊള്ളാമല്ലോ. എങ്ങനെ പഠിച്ച പാഠം?
എന്റെ ആദ്യത്തെ മൂന്നു ജോലിയും കോംപ്രമൈസ് ആയിരുന്നു. ഹാര്‍ഡ് വേയില്‍
പഠിച്ചത്. ഇനി ആന്റണി പറ, താന്‍ എങ്ങനെ ഇത്രയും പേരുടെ അറ്റെന്‍ഷന്‍
പിടിച്ചു പറ്റുന്നു?

അത് അതിലും സിമ്പിള്‍. ഞാന്‍ ഒരാളെ ആദ്യം കാണുമ്പോള്‍ അയാള്‍ക്ക്
താല്പ്പര്യമുള്ള എന്തെങ്കിലും കണ്ടുപിടിക്കുന്നു, അക്കാര്യത്തില്‍
ചെറുതായി ഒന്നു എക്സൈറ്റ് ചെയ്യുന്ന എന്തെങ്കിലും പറയുന്നു. നമ്മള്‍
ആദ്യം കണ്ടപ്പോള്‍ എന്താണു സംസാരിച്ചതെന്ന് ഓര്‍മ്മയുണ്ടോ?
ഇല്ല.

എന്നാല്‍ എനിക്കോര്‍മ്മയുണ്ട്. ഞാന്‍ തന്റെ കാറില്‍ വന്നു കയറുമ്പോള്‍
താന്‍ 'ഒരു മധുരക്കിനാവിന്‍ ലഹരിയില്‍' എന്ന പാട്ട് റേഡിയോയില്‍ കേട്ട്
താളം പിടിക്കുകയായിരുന്നു.

നല്ല പാട്ട് - ഞാന്‍
അതേ, സിനിമ കാണാമറയത്ത്, ശ്യാമിന്റെ സംഗീതം- താന്‍
ശ്യാമിന്റെ സംഗീതം, ശിവമണിയുടെ ഡ്രംസ്, ഏ ആര്‍ റഹ്മാന്റെ ഓര്‍ക്കസ്ട്ര- ഞാന്‍

ഇതിനു പകരം ഞാന്‍ 'ശ്യാമിന്റെ സംഗീതം, ബിച്ചു തിരുമലയുടെ വരികള്‍,
യേശുദാസ്പാടിയത്' എന്നു പറഞ്ഞാല്‍ ഒരിമ്പ്രഷനും ഉണ്ടാക്കില്ല അത്, കാരണം
അത് പാട്ട് അവതരിപ്പിക്കുന്ന സമയത്ത് ആര്‍. ജെ പറഞ്ഞിട്ടുണ്ടാവും,
ഇല്ലെങ്കില്‍ തന്നെ എല്ലാവര്‍ക്കും അറിയുന്ന കാര്യം. ഒരു എക്സൈറ്റ്മെന്റ്
ഉണ്ടാക്കാന്‍ അതിനു കഴിയില്ല.

ഈ പാഠം എങ്ങനെ പഠിച്ചു?
കോളേജില്‍ നിന്ന്.

ആന്റണി കോളേജില്‍ സൈക്കോളജി ആയിരുന്നോ പഠിച്ചത്?
അല്ലല്ല. കോളേജ് പ്രായത്തിലാണ്‌ ഈ ഇമ്പ്രഷന്‍ ക്രേസ് ഉണ്ടാവുന്നത്
ആളുകള്‍ക്ക്. ഞാനാണെങ്കില്‍ മിസ്റ്റര്‍ കോളേജല്ല, കോളേജ് നേതാവല്ല,
പാട്ടുകാരനല്ല, എഴുത്തുകാരനല്ല, റാങ്ക് ഹോള്‍ഡറല്ല, സ്പോര്‍ട്ട്സ്
ചാമ്പ്യനല്ല, എന്തിന്‌ നരച്ചു പിഞ്ഞാത്ത ഒരുടുപ്പോ തേഞ്ഞ് ചെരിയാത്ത ഒരു
ചെരുപ്പോ പോലും ഇല്ല. അങ്ങനെയിങ്ങനെ ഒരു പോം വഴി കണ്ടെത്തിയതാണെന്നേ.
ആരെങ്കിലും അല്ലാത്തവര്‍ക്കും ജീവിക്കണ്ടേ.

Monday, November 26, 2007

വല്യമ്മായീ, മറ്റു കൂട്ടുകാരേ,

കമന്റ് മെയിലായി അയക്കാന്‍ ഒരു വഴിയും കാണുന്നില്ല. അതുകൊണ്ട് ഇനി
കമന്റും പോസ്റ്റാക്കുകയേ നിവൃത്തിയുള്ളു.

വല്യമ്മായീ,
പാവം ചാണ്ടിയോട് എങ്ങനെയാണ്‌ ഞണ്ടിറച്ചി തിന്നാല്‍ അസുഖം മാറുന്നതെന്ന്
ചോദിച്ചാല്‍ അയാള്‍ക്കറിയില്ല. പക്ഷേ ഐ സി ഡി എസ്സിന്‌ അറിയാം. മറ്റു
ചേരികളിലെ കുട്ടികളെ പോലെ കടപ്പുറത്തെ കുട്ടികള്‍ക്കും മിക്ക
അസുഖങ്ങളുടെയും കാരണം മാല്‍ നുട്രീഷന്‍ ആണ്‌. പോഷകാഹാരങ്ങളുടെയും
ധാതുക്കളുടെയും കുറവ്. ഞണ്ടിന്റെ ഇറച്ചി ഒരു കട്ട പ്രോട്ടീനുകളുടെയും
വൈറ്റമിനുകളുടെയും ട്രേസ് എലിമന്റുകളുടെയും സോളിഡ് ബ്ലോക്ക് ആണെന്നു
തന്നെ പറയാം. ഇത്രയും പോഷണം കിട്ടാന്‍ ഇതിലും എളുപ്പ വഴി ഈ കടപ്പുറത്ത്
വേറേയില്ല.

എല്ലാ കൂട്ടുകാര്‍ക്കും ഇവിടെ വന്നു വായിക്കുന്നതിനും അഭിപ്രായം
പറയുന്നതിനും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. പലപ്പോഴും
അരവിന്ദിന്റെയും മറ്റു പലരുടെയും കമന്റുകള്‍ ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പ്
ഉള്ളവയാണ്‌, പക്ഷേ എനിക്കു കമന്റുകള്‍ എഴുതാന്‍ എല്ലായ്പ്പോഴും
കഴിയില്ലല്ലോ.

ഒരു സംശയം: ഫാരന്‍-ഹീറ്റ് എന്ന് വരമൊഴിയുന്നതെങ്ങനെ? ഫാരഞീറ്റ് ആയിപ്പോകുന്നല്ലോ.

എന്റെ പറുദീസ

നമസ്കാരമുണ്ട് ഡോക്ടറേ.
ഒറ്റമുണ്ട്, മല്ലുമുണ്ട്, കള്ളിമുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്തരാ സാധനം?

കളികള. എനിക്കു തെണ്ണവാ അണ്ണാ.
ആവതുള്ളവരാരും നമ്മളെ കാണാന്‍ വരൂല്ലല്ല്. എന്തരു പറ്റി ചെല്ലാ?

പനി.
വെറും?

അല്ല, അകമ്പടി മൊത്തമുണ്ട്. ചെവിയടപ്പ്, ക്ഷീണം. ഊണിനു നാസ്ത കുറഞ്ഞു,
നിദ്ര നിശയിന്‍‍ കാല്‍ ഭാഗം പോലും ഇല്ലാതെയായി. ഓടുന്ന മൂക്ക്. ശബ്ദം
എന്റെയാണെന്ന് ഭാര്യക്കു പോലും മനസ്സിലാവുന്നില്ല. തല ആന്‍ഡ് നടു വേദന.
സ്നെയര്‍ ഡ്രമ്മും ബേസ് ഗിത്താറും കൂടെയുള്ള കോണ്‍ജുഗല്‍ബന്ധി പോലെ
ചുമയും കുറുകുറുപ്പും. കരളു കുളിരണ്‌ കുളിരു കോരണ്‌, ഈ സായിപ്പു പിള്ളേരു
പറയുമ്പോലെ ജസ്റ്റ് ചില്ലിങ്ങ്.

വാ പൊളി, നിന്റണ്ണാക്കില്‍ കോലിട്ട് കുത്തട്ട്.
ആ.

ഇതെത്രദിവസമായി തുടങ്ങിയിട്ട്?
ദെദ്ദോദീദ്ദദെദ്, ബബ്ബബ്ബാം

എന്തര്‌?
തെര്‍മ്മോമീറ്ററെട്, പറയാം എന്ന്. രണ്ടു ദിവസം.

വൈറല്‍ ഫീവറാ. ആന്റിബയോട്ടിക്ക് എഴുതിത്തരാം.
ഡൗട്ട്.
ഷൂട്ട്.

ആന്റി ബയോട്ടിക്ക് തിന്നാല്‍ അങ്കിള്‍ ചാകുമോ? അല്ല വൈറസ് ചാകുമോ?
വൈറസിനു മരുന്നില്ല, നീ തന്നെ കൊല്ലണം.

പിന്നെന്തരിനു ആന്റിയെഴുതുന്നത്?
നിന്റെ ഉള്ളുടുക്കു കൊട്ടുന്നത് കേട്ടില്ലേ.നെഞ്ചില്‍ അപ്പടി കഫാലെക്സിന്‍ ആണ്‌. അതേലൊക്കെ ബാക്റ്റീരിയ വളര്‍ന്നാല്‍ നിന്റെ കാര്യം കഷ്ടമാവും.

അതായത് വന്ന വൈറസിനു മരുന്നില്ല, വരാന്‍ പോണ ബാക്റ്റീരിയയ്ക്കുണ്ട്.
ഒള്ളതല്ലേ തരാന്‍ പറ്റൂടേ. ഇല്ലാത്തതിനു ഞാന്‍ എന്തരു ചെയ്യും?

എനിക്കീ ആന്റിബയോട്ടിക്കു കഴിച്ചാല്‍ വയറ്റീന്നു പോകും.
കഴിച്ചില്ലെങ്കി പോവൂല്ലേ?

അതല്ല, പോണതിന്റെ ഫ്രീക്വന്‍സി, കൈനറ്റിക് പ്രൊജക്റ്റിലിറ്റി എന്നിവ കൂടുകയും
മോളിക്യുലര്‍ ബോണ്ടിങ്ങ് ദുര്‍ബ്ബലമാവുകയും ചെയ്യുമെന്ന്.
നോ പ്രോബ്ലം. ശത്രു ബാക്റ്റീരിയയ്ക്കു വച്ച കീമോ നിന്റെ നിന്റെ കുടലിലെ
ഗട്ട് ഫ്ലോറേയെയും കൊല്ലുന്നതാ.

ഫ്ലോറിയോ ആരാണവള്‍? ഗട്ട് ഫ്ലോറി‍ മരിക്കുമ്പോള്‍ ഗട്ട് വിമോചന സമരം ഉണ്ടാവുമോ?
പെണ്ണല്ലെടേ. ഫ്ലോറേ എന്നതു ഫ്ലോറ- സസ്യജാലം എന്നതിനിന്റെ ബഹുവചന0.
ഗട്ട് ഫ്ലോറ എന്നാല്‍ നിന്റെ കുടല്‍ പൂങ്കാവനം. കൂടുതലും കൃഷി
ബാക്റ്റീരിയയാ.

കുടല്പ്പൂക്കളെന്നെ കൃഷിക്കാരനാക്കി ... ഞാനെന്തരിനു ഇതു വളര്‍ത്തുന്നു?
നിനക്കിഷ്ടപ്പെട്ട മൂന്ന് ഭക്ഷണം പറ.

കള്ള്, മരച്ചീനി, ബീഫ് ഫ്രൈ.
ടേ, കള്ള് ഭക്ഷണമാണോ?

പിന്നെ മരുന്നാണോ?
ഭക്ഷണവുമല്ല മരുന്നുമല്ല. എ റോസ് ഈസ് എ റോസ് ഈസ് എ റോസ്. കള്ള് കള്ളു
മാത്രമാണ്‌. എന്തരേലും ആവട്ട്, കപ്പയിലെ സ്റ്റാര്‍ച്ച്, കള്ളിലെ
ആല്‍ക്കഹോള്‍ വിഘടിച്ച ഷുഗര്‍, ബീഫിലെ കൊളാജന്‍ എന്നിവ നിന്റെ ദേഹത്തു
പിടിക്കാന്‍ ഗട്ട് ഫ്ലോറ ഇല്ലാണ്ട് വല്യ വെഷമമാ. ഇന്റെ
ഇമ്യൂണിറ്റിക്കും ഈ മരുത്വാമല വേണം.

അപ്പോ എന്റെ ഏദന്‍ തോട്ടം അണ്ണന്റെ ബാക്റ്റീരിയനാശിനി കൊണ്ട് മരുഭൂമി
ആയിപ്പോകുവോ?
സാരമില്ല പോയ ചെടി നിനക്കു പിന്നേം വളര്‍ത്താം. നീ ആയോണ്ട് ഇത്തിപ്പോരം
വിശ്വാസക്കൊറവ്. ടേ, വല്ല ഓര്‍ക്കിഡും വളര്‍ത്തണം കേട്ടോ കഞ്ചാവ്
വളര്‍ത്തല്ലും.

ഇല്ല. ഡോക്ടറണ്ണനറിയാവോ എനിക്കോര്‍മ്മവച്ച കാലം മുതല്‍ ആണ്ടിലൊരിക്കലോ
മറ്റോ വൈറപ്പനി വെരും. വെരുമ്പഴെല്ലാം ആശൂത്രീ പോവും. പോവുമ്പഴെല്ലാം
ഡോക്റ്ററുമാര്‍ ആന്റിബയോട്ടിക്ക് എഴുതി തരും. അപ്പഴെല്ലാം ഞാന്‍
വൈറസിനെന്തിനാ ആന്റിബയോട്ടിക്കെന്ന് ചോദിക്കും.
എന്നിട്ട്. തിരിച്ചെന്തെങ്കിലും ചോദിച്ചാല്‍ നാട്ടില്‍ മിക്കവാറും
ഡോക്റ്റര്‍മാര്‍ക്ക് കുരു പൊട്ടും. ഒന്നീ പിന്നാ അണ്ണണ്‍ ഒന്നും
മിണ്ടൂല്ല, അല്ലേല്‍ ചൂടാവും. അതുമല്ലേല്‍ ആന്റിടെ ബയോ എഴുതിയത് വെട്ടും.

നീ എന്തരു പറഞ്ഞു വരുന്നത്?
ഇതുവരെ കണ്ടിട്ടുള്ള വൈദ്യ ക്രൂരോ യമ ക്രൂരോകളില്‍ ഒരു മയ ക്രൂരോ അണ്ണന്‍
ആണെന്ന്. ശകലം മയം ഉള്ള ഒരണ്ണനെ കണ്ടപ്പോ ജാക്കി ചാന്റെ പടം കണ്ടപോലെ
കൊടുത്ത കാശു മൊതലായ ഒരു ഫീലിങ്ങ്. ഇവിടെ ഗസ്റ്റു ബുക്ക് വല്ലോം
ഇരിപ്പോണ്ടെങ്കില്‍ ഞാന്‍ അതില്‍ മാത്രയഞ്ചക്ഷരം വരുന്ന ഗണങ്ങളെ എട്ടു
ചേര്‍ത്ത് രണ്ടു വരി എഴുതീട്ടു പോകാം.

നണ്ട്രി. മീണ്ടും മീണ്ടും സന്തിപ്പോം.
തള്ളേ, എനിക്കെന്നും അസുഖം വരട്ടെന്നോ?

Thursday, November 22, 2007

ഇന്‍ എ ക്രാബ് ഷെല്‍

ഹാ പ്രൊഫസറ് വൈറ്റ് ഹൗസിലോ? ക്യാറി വരീ. മന്നവനാട്ടേ യാചകനാട്ടേ
വന്നിടുമൊടുവില്‍...
ഞാന്‍ കള്ളടിക്കാന്‍ വന്നതല്ലെടേ, ഷെഫ് ചാണ്ടീസ് ഞണ്ട് റോസ്റ്റ് പാര്‍സലു
വാങ്ങാന്‍ എത്തിയതാ. ഇന്നെന്താ ഡിസ്കഷന്‍?

ഗാട്ട് കരാര്‍ ഇപ്പോ ചര്‍ച്ച തീര്‍ന്നതേയുള്ളു. സാറു വന്നത് ഞണ്ട്
വാങ്ങാനായതുകൊണ്ട് ഇനി വിഷയം അതായിക്കോട്ടേ. ആദ്യമായി പ്രൊഫസര്‍
ഞണ്ടിനെക്കുറിച്ച് അഞ്ചു വാചകം പറയും.
ഞണ്ടെന്നു പറഞ്ഞാല്‍ ഇപ്പ ഒരുപാട് തരം ഉണ്ടല്ല് . അഞ്ചു തരം ഞണ്ടിന്റെ
പേരു പറഞ്ഞാല്‍ തന്നെ അനുവദിച്ച സമയം തീരും. അതുകൊണ്‍റ്റ് ഇപ്പോ കറിയായ
കായല്‍ ഞണ്ടിനെക്കുറിച്ച് പറയാം?
പറയീ.

ഏഷ്യാ പസഫിക്ക് റീജ്യണില്‍ കായലും കണ്ടലും ഉള്ള സ്ഥലങ്ങളില്‍ മിക്കതിലും
മഡ് ക്രാബിനെ കാണാം. മറ്റു ഞണ്ടുകളെപ്പോലെ തന്നെ മുട്ടവിരിഞ്ഞ് സോവ,
മെഗാലോപ്പ എന്നിങ്ങനെ രണ്ടു സ്റ്റേജും ജീവിച്ചു കഴിഞ്ഞാണ്‌ കായല്‍
ഞണ്ട് അതിന്റെ ആകൃതിയില്‍ എത്തുന്നത്. ഇവ കക്ക, മീന്‍, മറ്റു ജലജീവികള്‍
എന്നിവയെത്തിന്നുമെന്ന് മാത്രമല്ല സ്വവര്‍ഗ്ഗഭോജികളുമാണ്‌. ഒറ്റയടിക്ക്
കാല്‍ കോടി മുതല്‍ അരക്കോടി വരെ മുട്ടയിടുന്ന ഞണ്ടമ്മ വയറിലെ സഞ്ചിയില്‍
രണ്ടുമൂന്നാഴ്ച്ച അട വച്ച് വിരിയിയിച്ചാണ്‌ പുറത്തു വിടുന്നത്.
ചാണ്ടീടെ ചട്ടിയില്‍ പോയില്ലെങ്കില്‍ കായലുഞണ്ട് മൂന്നു വയസ്സുവരെയൊക്കെ
ജീവിക്കും.

വാചകം ആറായിപ്പോയി, എന്നാലും സാതനം എറിച്ച്. കോളേജ് ക്ലാസ്സില്‍
പോകാത്തതിന്റെ ഏനക്കേട് എനിക്കിപ്പ തീര്‍ന്ന്. ഇനി ചാണ്ടി അഞ്ചു വാചകം
പറയും.

വോ എന്തരിത്ര പറയാങ്ങ്. രസ്യം ടേയ്സ്റ്റും തോനെ വെലയും ഒള്ള എനം ആണ്‌
കായലി ഞണ്ട്, വെളഞ്ഞാ മൂന്നു കിലോ വരെ ഒള്ള ഞണ്ട്
വ്യാളിക്കായലിക്കിട്ടും. മേടിക്കുമ്പ ജീവനൊള്ളതിനെ നോക്കി വാങ്ങിക്കണം
ഇല്ലേ മിക്കവാറും പണിയാവും. വെളുത്തവാവ് അടുക്കുമ്പ വാങ്ങിക്കല്ലും,‍
ഓട്ടിയും വെള്ളവുമായിരിക്കും തോനെ, എറച്ചി ഇത്തിപ്പോരവേ കാണൂ. കായലി
ഞണ്ടിനു രണ്ട് ഇറുക്കുകാലും രണ്ട് തൊഴകാലും ആറു പറുകാലും ഒണ്ട്, എല്ലാം
കറിയാക്കാം. ഞണ്ടിനെ ജീവനോടെ പുഴുങ്ങുവാണു എല്ലാരും ചെയ്യാറ്‌,
അപ്പികള്‍ക്കു തിന്നാനാണേല്‍ അവിച്ചു കഴിയുമ്പ തല്ലിപ്പൊട്ടിച്ച് എറച്ചി
എടുത്ത് കുരുമൊളവും കൊച്ചുള്ളീം ഇട്ട് തോരന്‍ വെച്ചാ മതി, തെണ്ണങ്ങളു
വെരുന്നത് മാറും.

എന്റപ്പികളും അയിത്തിങ്ങടെ തള്ളേം ച്വാറും വെളമ്പി ഇരിക്യാ ചാണ്ടീ. നീ
ഒള്ള ഞണ്ടെട്, ഞാന്‍ പെയ്യൂടട്ട്.

Wednesday, November 21, 2007

കാരണം ബാക്റ്റീരിയ.

ഊണിനു ഒരു മോരുകറിയും പപ്പടവും മാത്രമേയുള്ളു. അറ്റെന്‍ഷന്‍ ഒന്നു
തിരിക്കാന്‍ ടെലിവിഷം ഓണാക്കി വച്ചു.

തെളിഞ്ഞു വരുന്നു പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനിലെപ്പോലത്തെ ഒരു
ക്ലോസറ്റിന്റെ ക്ലോസ് അപ്പ്. വിഴുങ്ങിയ ഉരുള അതുപോലെ വായില്‍
തിരിച്ചു കയറി വന്നു. ക്ലോസറ്റില്‍ ബാക്റ്റീരിയ ഉണ്ടത്രേ. അതിനെ
മൊത്തമായി കൊല്ലുന്ന കമ്പനിയുടെ റെപ്രസെന്റേറ്റീവ് വീട്ടില്‍ വരുന്നതുവരെ
ആരും തൂറരുത്.

വന്നു അടുത്ത പരസ്യം. പാത്രത്തില്‍ ബാക്റ്റീരിയ. അതിനെ കൊല്ലാനാണെങ്കില്‍
ആകെ ഒരു വഴി പാത്രത്തിലൊട്ടി അകത്തു പോയി ക്യാന്‍സന്‍ ഉണ്ടാക്കുന്ന സാധനം
ഒഴിച്ചു കഴുകല്‍ ആണ്‌ . ചൂടുവെള്ളമൊന്നും ഒരു ഓപ്ഷനേയല്ല.

വീട്ടിനു പുറത്തിറങ്ങിയാല്‍ ദേഹത്തെല്ലാം ബാക്റ്റീരിയ കേറുമെന്ന്
അടുത്തവന്‍. ലവന്റെ സോപ്പ് കണ്ടാല്‍ ബാക്റ്റീരിയ പ്യാശ എടുത്തു കുത്തി
ഓടും പോലും.

ലോണ്ടെ പല്ലിലെ ബാക്റ്റീരിയക്കുള്ള പേസ്റ്റ്, പതിനായിരത്തൊന്നു
ഡെന്റിസ്റ്റുകള്‍ അംഗീകരിച്ചത്. ഇതേ മോന്മാരു തന്നെയാണു വര്ഷങ്ങളോളം
നമ്മളെ ഫ്ലൂറൈഡ് തീറ്റിച്ച് ആയുഷ്കാല രോഗികള്‍ ആക്കിയതും.

നാക്കിലെ ബാക്റ്റീരിയയ്ക്കു മൗത്ത് വാഷ്. അണ്ണാക്കിലെ ബാക്റ്റീരിയയ്ക്കു
ച്യൂയിങ്ങ് ഗം. തൊണ്ടയിലെ ബാക്റ്റീരിയയ്ക്കു ഗുളിക. മുടിയിലെ
ബാക്റ്റീരിയയ്ക്കു ഷാമ്പൂ. മുഖത്തെ ബാക്റ്റീരിയയ്ക്കു ക്രീം. കഴുത്തിലെ
ബാക്റ്റീരിയയ്ക്കു പൗഡര്‍. കക്ഷത്തിലെ ബാക്റ്റീരിയയ്ക്കു ഡീഓഡറന്റ്.
ആസനത്തിലെ ബാക്റ്റീരിയയെ ചെറുക്കുന്ന ഷഡ്ഡി. കുടിക്കുന്ന വെള്ളത്തിലെ
ബാക്റ്റീരിയയ്ക്കു ഫില്‍ട്ടര്‍, കുളിക്കുന്ന വെള്ളത്തിലേതിനു ലോഷന്‍.

ഉടനേ തന്നെ പ്രതീക്ഷിക്കാവുന്ന ഒരു പരസ്യം- മരുന്നിലൊന്നും ഒരു
കാര്യവുമില്ല, നിങ്ങള്‍ മന്ത്രത്തില്‍ വിശ്വസിക്കൂ. പെരിങ്ങോട്ടുകര സണ്ണി
ലംബോദരന്‍ നിര്‍മ്മിച്ചു നല്‍കുന്ന ബാക്റ്റീരിയോച്ചാടന യന്ത്രം വാങ്ങി
അരയില്‍ ധരിക്കൂ.

ബാക്റ്റീരിയ ഇല്ലാത്ത ലോകം- അതാണു സ്വര്‍ഗ്ഗം. ആന്റി ബാക്റ്റീരിയല്‍
സോപ്പും മറ്റും ഗുണത്തെക്കാളേറെ ദോഷമാണു ചെയ്യുന്നതെന്ന് പറഞ്ഞ്
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനെന്നും മറ്റും ചില തട്ടിപ്പു സംഘടനകള്‍
ഇറങ്ങിയിട്ടുണ്ട്. അമേരിക്ക ലോകത്തെ നശിപ്പിക്കാനായി സി ഐ ഏ
അവരെക്കൊണ്ട് പറയിക്കുന്നതാണെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?
അതിനു ഓശാന പാടാന്‍ കൊറേ യൂറോപ്യന്‍ മെഡിക്കല്‍ കൗണ്‍സിലുകളും.


*****************************
ലോ ഒരു പാമ്പ്, അടി
എന്തരിനു അടിക്കണത്? അതൊരു മൂര്‍ഖനല്ലേ, ബാക്റ്റീരിയ ഒന്നും അല്ലല്ല്?
ഒള്ളതാ പാവം പോട്ട്.

ആള്‍ നെഗറ്റീവ്

മലയാളിയാണല്ലേ?
തന്നെ. നിങ്ങളാരാ?

പ്രസിറ്റമോള്‍ . ഇന്ന് ഇവിടെ പുതിയതായി ജോയിന്‍ ചെയ്തതാ.
പാരസിറ്റമോളോ?

പ്രസീദ.
അങ്ങനെ. നാട്ടില്‍ എവിടെയാ?

വടക്കന്‍ പറവൂര്‍. ഇവിടെ വേറേ മലയാളികള്‍ ആരുമില്ല അല്ലേ?
ഇല്ല. മൂത്താശാരിയെക്കണ്ടുകാണുല്ലോ? അങ്ങേരു ഫ്രഞ്ച്. ലോ നടുവിനു കയ്യും
കൊടുത്തിരിക്കുന്നവന്‍ ദാര്‍‌വീശ്, ഈജിപ്റ്റുകാരന്‍. അന്തം വിട്ടു
കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നത് ഒമര്‍, മുംബായിക്കാരനാ. റിസപ്ഷനില്‍
ഇരിക്കുന്നത് മൗറീന്‍ ഫ്രം മനിലാ.

ശ്ശോ. ഇവരോടൊക്കെ എങ്ങനെ ഇടപെടും?
അതെന്താ പ്രസീദ ഇംഗ്ലീഷ് സംസാരിക്കില്ലേ?

അതല്ല ചേട്ടാ, അവരൊക്കെ അന്യനാട്ടുകാരല്ലേ?
ചേട്ടനല്ല, ആന്റണി. ഇത് പ്രസീദയുടെ വീടല്ല, ഓഫീസാണ്‌. ഇവരൊക്കെ‍ ഏതു
നാട്ടുകാരായാലും മൃഗങ്ങളൊന്നുമല്ല.

എന്നുപറഞ്ഞില്ല, എന്നാലും നമ്മുടെ സംസ്കാരം...
എല്ലാ നാട്ടിനും അതിന്റെ സംസ്കാരം ഉണ്ട്. അതൊന്നും മോശവുമല്ല.
ദാര്‍‌വീശിന്റെ സംസ്കാരം ലോകത്തെ തന്നെ ആദ്യ സംസ്കാരങ്ങളിലൊന്നാണ്‌.
ബൗഡന്റെ നാട്ടിലാണത്രേ നീയാന്‍ഡെര്‍ത്തല്‍ സംസ്കാരം ഏറ്റവും അവസാനം വരെ
മനുഷ്യ സംസ്കാരത്തിനു കീഴടങ്ങി നശിക്കാതെ പിടിച്ചു നിന്നത്.

എന്താ നീയാന്റെര്‍ത്തല്‍?
ഹനുമാന്‍ സ്വാമിയുടെ വംശം.

ഓ പിന്നെ, ഹനുമാന്‍ ഫ്രാന്‍സിലല്ലേ.
പ്രസീദ എന്താ ഈ ജോലിക്ക് ചേരാന്‍ തീരുമാനിച്ചത്?

വീട്ടില്‍ ബോറടിക്കുന്നു. ചേട്ടന്‍ രാവിലേ ജോലിക്കു പോയാല്‍ പിന്നെ ഞാന്‍
ഒറ്റയ്ക്കാ. വെറുതേ കിടന്നുറങ്ങി തടി വല്ലാണ്ട് കൂടുന്നു.
ബോറടി മാറ്റാനുള്ള ക്ലബ്ബായിട്ടാണു ഈ സ്ഥലത്തെ കണ്ടതല്ലേ, നന്നായി. ശരി
പോയിരുന്നു ബോറടി മാറ്റിക്കോളൂ, പിന്നെ ബാക്കി ആരെങ്കിലും ഓഫീസില്‍
ഉണ്ടെങ്കില്‍ എന്നോട് മലയാളം സംസാരിക്കരുത്, അവരെ അന്യരാക്കി
മാറ്റിയതുപോലെ തോന്നും.

ഓ മലയാളിയാണെന്നു പറയാന്‍ നാണക്കേടാണല്ലേ?
മലയാളി ആയിരിക്കാന്‍ എനിക്കൊരുപാട് സ്ഥലം വേറേ ഉണ്ട്, ഇവിടെന്നു ശമ്പളം
പറ്റുന്നത് മലയാളിയാകാനല്ല, ജോലിക്കാരന്‍ ആകാനാണ്‌. ഈ ഇരിക്കുന്നവരില്‍
ഒരാളുടെ പോലും മാതൃഭാഷ ഇംഗ്ലീഷല്ല. എന്നിട്ടും എല്ലാവരും കഷ്ടപ്പെട്ട്
അതു പറയുന്നത് ഒരാളിനോട് സംസാരിച്ചാല്‍ പോലും സകലര്‍ക്കും അത്
മനസ്സിലമ്വാനാണ്‌. ഒരു ടീമിന്റെ ശക്തി കമ്യൂണിക്കേഷനാണ്‌. നേരത്തേ പറഞ്ഞ
ഹനുമാന്‍ വര്‍ഗ്ഗമില്ലേ, അവര്‍ നമ്മുടെ പൂര്വ്വികരെക്കാളും
ശക്തിമാന്മാരും ബുദ്ധിമാന്മാരും ആയിരുന്നു, പക്ഷേ മനുഷ്യനുമുന്നില്‍
തോറ്റു പോയി. കാരണം മനുഷ്യന്റെ കമ്യൂണിക്കേഷന്‍ സ്കില്‍
അവരുടേതിനെക്കാള്‍ മികച്ചതായിരുന്നു.

എന്നാല്‍ പിന്നെ ഞാന്‍ ജോലി തുടങ്ങട്ടെ.
ആയിക്കോട്ടെ. ആരെക്കണ്ടാലും എന്തു കണ്ടാലും അതിലെ മൂന്നു
നല്ലകാര്യമെങ്കിലും മനസ്സില്‍ ഓര്‍ത്തു ശീലിക്കുക. ഉദാഹരണത്തിനു
പ്രസീദയെ ഇന്റര്‍‌വ്യൂ ചെയ്ത ഒമാറിന്റെ കാര്യം തന്നെ നോക്കൂ. ഈ
രീതിയിലുള്ള പ്രസീദയുടെ സംസാരത്തില്‍ നിന്നും അയാള്‍ക്ക് കിട്ടുന്ന
ഇമ്പ്രഷന്‍ "സിനിക്കലി നെഗറ്റീവ്" എന്നാണ്‌. പഠിപ്പോ പരിചയമോ
ഇല്ലാത്തവനെ എടുക്കേണ്ട ഗതികേട് വന്നാലും അത്തരം ആളുകളെ ഒരു കമ്പനിയും
എടുക്കാറില്ല. എന്നിട്ടും ഒമാര്‍ പ്രസീദയെ എടുത്തു, എത്രനല്ല മനുഷ്യന്‍.

ഞാന്‍ ഇവിടെ ഒരുപാട് കാലം നില്‍ക്കില്ല.
നില്‍ക്കണമെന്ന് ഞാനും പറഞ്ഞില്ല. ഒരു ദിവസമെങ്കില്‍ ഒരു ദിവസം.
വൈകുന്നേരം എഴുന്നേല്‍ക്കുമ്പോള്‍ "എത്ര സംതൃപ്തി തന്ന
പ്രവര്‍ത്തിദിവസം" എന്നാലോചിച്ച് ഇറങ്ങിപ്പോകുമ്പോളുള്ള സുഖം അനുഭവിക്കൂ.
ബെസ്റ്റ് ഓഫ് ലക്ക്.

Tuesday, November 20, 2007

എ-പോസ്റ്റീരിയോറി

ഹലോ? ഞാന്‍ ഊര്‍സുലാ.
കരടിയോ? അസ്സലു പേര്‌.. കൊച്ച് കാര്യം പറ.

ഞാന്‍ ഇപ്പോള്‍ ഹയത്ത് റീജന്‍സിയില്‍ ഇരിക്കുകയാ.
ഇരുന്നോ. വേണ്ടെന്ന് ഞാന്‍ പറഞില്ലല്ലോ.

നീ എപ്പോ വരും? ഞാന്‍ കാത്തിരിക്കുകയാണ്.
ഹോട്ടലില്‍ വരാനോ? ക്ഷമാപണം. ഞാന്‍ ഭാര്യേം കുട്ടികളുമായി ജീവിക്കുന്ന
ഒരു മാന്യനാ.

പിന്നെന്തിനാടാ എക്സ്റ്റേര്‍ണല്‍ ഏനല്‍ സ്ഫിങ്ക്റ്ററേ നീ എന്നോട് ഇവിടെ
വരാന്‍ പറഞ്ഞത്?
തെറിപറഞ്ഞാല്‍ പെണ്ണാന്നൊന്നും നോക്കൂല്ല ഞാന്‍, നീ ജന്മത്ത്
കേട്ടിട്ടില്ലാത്തത് കേള്‍പ്പിക്കുമേ. രാവിലേ തന്നെ അടിച്ചു വീലാണല്ലേ?
നമ്പര്‍ നോക്കി വിളിക്കെടീ, നിനക്കാളു തെറ്റി. ഒരുത്തിയോടും ഒരു
ഹോട്ടലിലും വരാന്‍ ഞാന്‍ ഇന്നേവരെ പറഞ്ഞിട്ടില്ല, ഇനി പറയണമെന്ന്
തോന്നിയാല്‍ അപ്പോ അറിയിക്കാം.

761.... അല്ലേ അപ്പോള്‍ ഇത്?
നമ്പര്‍ അതു തന്നെ.

നീ അനോണിയോസ് ആന്റണിയോസ് റോബെര്‍ട്ട് മൗറല്യയോസ് അല്ലിയോസ്?
അതും ഞാന്‍ തന്നെയോസ്.

അപ്പോ നീ തന്നെ ഇന്നലെ വിസിറ്റിങ്ങ് കാര്‍ഡോസ് തന്നിട്ടു ഞാന്‍ ഇവിടെ
വരാന്‍ പറഞ്ഞതോസ്!
മാതാവേ, ഞാന്‍ നിനക്കു കാര്‍ഡ് തന്നെന്നോ? എപ്പ? എവിടെവച്ച്?

ഇന്നലെ വൈകിട്ട് മാര്‍ക്കോപ്പോളോയില്‍ വച്ച്.
പുലിവാലായല്ലോ. ഇതുവരെ നിനക്കാണു വട്ടെന്ന് നിനച്ചിരുന്നതാ. ഇപ്പോ സംശയം
എനിക്കായോ വട്ടെന്നാ.

നീ കളിക്കാതെ വേഗം വാ. ഇവിടെ ബില്ലു കൊടുക്കണം.
പെടയ്ക്കാതെ കൊച്ചേ, ഒരു കാര്യം ചോദിക്കട്ട്. എന്നെ കണ്ടാല്‍ എങ്ങനെ ഇരിക്കും?

ആറടി ഉയരം, കുടവയര്‍, സ്വര്‍ണ്ണ കണ്ണാടി. ഇന്നലെ നേവി ബ്ലൂ സൂട്ട്
ആയിരുന്നു ഇട്ടിരുന്നത്.
ഇപ്പറഞ്ഞതൊന്നും എനിക്കില്ല. പക്ഷേ സംഭവം എന്താണെന്ന് ഇപ്പ മനസ്സിലായി.

എന്തു സംഭവം? നീ വാ.
ടീ, ഇന്നലെ ഇപ്പറഞ്ഞ ലക്ഷണമെല്ലാം തികഞ്ഞ ഒരു ലെബനോണി എന്റെ ഓഫീസില്‍
വന്നിരുന്നു. ഞാന്‍ അവനു എന്റെ കാര്‍ഡും കൊടുത്തിരുന്നു. ഇവിടന്നിറങ്ങി
നേരേ മാര്‍ക്കോപ്പോളോയില്‍ വന്നു. മദ്യപിച്ചു മദോന്മത്തനായ ആ വിടന്‍
മദാലസയായി മധുനുകരുന്ന നീയെന്ന മദിരാക്ഷിയെ കണ്ടപ്പോള്‍ വെപ്രാളത്തില്‍
എടുത്തു തന്ന കാര്‍ഡ് അവന്റെ ആയിരുന്നില്ല. എന്റെ ആയിരുന്നു.

അപ്പോള്‍ അവന്റെ നമ്പര്‍ നിന്റെ അടുത്തുണ്ടോ? എന്നാല്‍ താ.
ക്ഷമിക്കൂ. ഞാന്‍ അവന്റെ നമ്പരു വാങ്ങിച്ചില്ല.

അങ്ങനെ അവന്‍ പോയിക്കിട്ടി. എന്നാല്‍ പിന്നെ നീ വരുന്നോ?
വയ്ക്കെടീ ഫോണ്‍. ഇനി വിളിക്കരുത്.

ഫ്യൂഷന്‍

കൂടിയാട്ടം കുറത്തിയാട്ടം അമ്മാനാട്ടം തില്ലാന
കുച്ചിപ്പുടി കുമ്മിയടീ തന്നാത്തന്നാ തന്നാന
അയ്യമ്പാട്ട് തെയ്യമ്പാട്ട് തിരുവള്ളിയൂരുടുക്ക് പാട്ട്...
അണ്ണനറിഞ്ഞോ, ഇക്കൊല്ലം ദുബായി മലബാറി സംഘം പതിനെട്ടു ദിവസം കൊണ്ടാണ്‌
കേരളീയ സംസ്കാരത്തെ ഉദ്ധരിക്കാന്‍ പോകുന്നത്.വെല്ലാനുണ്ടോ? എന്തരാ
നിങ്ങടെ കലാപരിപാടികള്‍?

കേരളത്തിന്റെ മാത്രമല്ല, മാനവസംസ്കാരം മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്ന
ഒരൊറ്റ ഷോ - സിംഗിള്‍ ഡേ പ്രോഗ്രാം, ഞങ്ങള്‍ ഷാര്‍ജ്ജാ മലയാളി സംഘം
അരങ്ങേറ്റുന്നുണ്ട്.
തള്ളേ, അതെന്തരു പ്രോഗ്രാം?

ഭാരവാഹി തെരഞ്ഞെടുപ്പ്.

Sunday, November 18, 2007

തരികിട എന്ന സിക്ക് പ്രാങ്ക് പരമ്പര

ചേട്ടാ എന്റെ കാറു നിന്നു പോയി, ഞാന്‍ ഒരു ഹാര്‍ട്ടറ്റാക്ക് കഴിഞ്ഞ
ആളാണ്‌ ഒന്നു തള്ളി സ്റ്റാര്‍ട്ട് ചെയ്തു തരുമോ എന്ന് ചോദിച്ച്
നടുറോടില്‍ എന്നെക്കൊണ്ട് ഒരുത്തന്‍ കുറേ നേരം വണ്ടി തള്ളിച്ചിട്ട്
ഒടുക്കം നിന്നെ പറ്റിച്ചേ വണ്ടിക്കൊരു കുഴപ്പവുമില്ല എന്നു പറഞ്ഞാല്‍
അവന്റെ ചെവലക്കുറ്റി പൊഹയ്ക്കത്തില്ലേ?
അതാ ഇരിക്കുന്നൊരു ക്യാമറ എന്നു കൂടി കൂട്ടിച്ചേര്‍ത്താല്‍ എന്റെങ്കിലും
വത്യാസമുണ്ടോ? ചായകുടിച്ചിട്ട് പൈസ കൊടുക്കാതെ കടക്കാരനെ ശല്യം
ചെയ്യുന്നു, പിച്ചച്ചട്ടി എടുത്തുകൊണ്ടോടുന്നു നടക്കാന്‍
വയ്യാത്തയാളിന്റെ ഊന്നുവടി അടിച്ചു മാറ്റുന്നു ഇതൊക്കെ ആളുകള്‍ക്ക്
ആസ്വദിക്കാന്‍ കഴിയുന്നതെങ്ങനെ?

അമ്യൂസ്മെന്റ് എന്നാല്‍ എന്താണ്‌? ഏതെങ്കിലും ഒരു തമാശയെ കീറി
നശിപ്പിച്ചാല്‍ അത് മനസ്സിലാവും.

വീടുപണിയുന്നിടത്തേക്ക് ആശാരിമാര്‍ തുലാം കൊണ്ട് വരികയായിരുന്നു.
വീട്ടുടമയോട് അയല്‍ക്കാരന്‍ പറഞ്ഞു " ഇതാ തുലാം വരുന്നുണ്ട്" .(ഇത്രയും
വായിക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നുകയില്ല)
ഉടമ ഒരു കിണ്ടി വെള്ളം എടുത്ത് അയല്‍ക്കാരന്റെ തലയില്‍ കുടഞ്ഞു "തുലാം
വരുമ്പോ വര്‍ഷം ഉണ്ടാകും (അമ്യൂസ്മെന്റ്- തുലാം എന്ന വാക്കിനു
വീട്ടുകാരന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കണ്ടെടുത്തു) അയല്‍ക്കാരന്‍
വീട്ടുകാരനെ പിടിച്ചു കുനിച്ചു നിര്‍ത്തി മുതുകത്ത് നാലിടി
"തുലാവര്‍ഷത്തിനൊപ്പം നല്ല അസ്സല്‍ ഇടിയും ഉണ്ടാകും" (അമ്യൂസ്മെന്റ്-
അയല്‍ക്കാരന്‍ ഗിവണ്‍ സിറ്റുവേഷനെ വളരെ ഭംഗിയായിഉപയോഗപ്പെടുത്തി)

ഒരാള്‍ പഴത്തൊലിയില്‍ തെന്നി വീഴുന്നതു കണ്ടാല്‍ അഞ്ചുവയസ്സുകാരന്‍ കൈ
കൊട്ടി ചിരിക്കും. തനിക്ക് ഇതു സംഭവിച്ചില്ല, അപരനു സംഭവിച്ചു എന്നതാണ്‌
അവന്റെ അമ്യൂസ്മെന്റ്. മുതിരുമ്പോള്‍ അതേ കാഴ്ച്ച കാണുമ്പോള്‍ അവന്‍
തന്നെപ്പോലെയുള്ള ഒരാള്‍ക്ക് ആപത്ത് വന്നല്ലോ എന്നേ അവന്‍ ചിന്തിക്കൂ.
അമ്യൂസ്മെന്റ് ഇല്ല, കാരണം സര്‍പ്രൈസ് അല്ല ഡിസപ്പോയിന്റ്മെന്റ് ആണ്‌
കിട്ടിയ വികാരം.

തരികിടയുടെ വിക്റ്റിം ആയി സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറോ എം.പിയോ,
വലിയൊരു മുതലാളിയോ എന്തിനു വിലകൂടിയ ഒരു വേഷം ധരിച്ചു പോകുന്നവനെയോ
പോലും കാണാന്‍ കഴിയില്ല. സാധുക്കളെ പരിഹസിച്ചു ചിരിക്കല്‍,
ആവതില്ലാത്തവനെ കല്ലെറിഞ്ഞു രസിക്കല്‍, പഠിപ്പില്ലാത്തവനെ പറഞ്ഞു
പറ്റിക്കല്‍..

നമുക്കെന്തോ കുഴപ്പമുണ്ട്.

വിവേകവും വികാരവും

ദാര്‍‌വീശേ, എന്തരു പറ്റി ചെല്ലാ?

എന്റെ ലംബാര്‍ അഞ്ചിനും സാക്രല്‍ ഒന്നിനും ഇടയില്‍ ന്യൂക്ലിയസ് പള്‍പോസസ് ഒന്നു ഹെര്‍ണിയേറ്റ് ചെയ്തതാ.
നീ കിടപ്പായ മനുഷ്യന്‍ അല്ലേ, ലേ മാന്‍ ഭാഷ പറഞ്ഞാല്‍ മതി.

ടേ, എന്റെ നടു ഒടിഞ്ഞെന്ന്.
കഴിഞ്ഞ കൊല്ലം കുതിരപ്പൊറത്ത് അളിഞ്ഞുപിടിച്ചു കേറി വീണു നീ  നടുവും ഒടിച്ച് ഒരോപ്പറേഷന്‍ ചെയ്യിച്ചതല്ലേ പൊടിയാ?  ഇപ്പഴും അമ്മാതിരി പണി ചെയ്തോ? വയ്യെങ്കി ഒരു ലെവലിനൊക്കെ നിന്നൂടണ്ടേ?

യേ, ഇത്തവണ വീട്ടില്‍ വച്ചു തന്നാ കിട്ടിയത് മുട്ടായി.
എന്തരു പറ്റി?

രാവിലേ കുടുംബത്ത് സാതനം ഒക്കെ ഒന്ന്  അടുക്കിപ്പറക്കിയതാ. വീട്ടില്‍ എട്ടടി പൊക്കത്തില്‍ ഒരു ടെറാക്കോട്ട ചീനഭരണിയുണ്ട്. അതിനെ ഒന്നു മാറ്റി വയ്ക്കാന്‍ ചുമട്ടു തൊഴിലാളികളെ വിളിക്കാന്‍ തുടങ്ങുകയായിരുന്നു.
എന്നിട്ട്?

സൂക്ഷം ആ മുഹൂര്‍ത്തം നോക്കി എന്റെ ബീവി വന്ന് പറഞ്ഞ്, മനുഷേനേ, ആവതില്ലാത്ത നിങ്ങളു ആ ഭരണി എടുത്തു പൊക്കല്ലേ,  വൈകിട്ട് എന്റെ വാപ്പ വന്ന് അത് മാറ്റിവച്ചു തരാമെന്ന് പറഞ്ഞിട്ടൊണ്ടെന്ന്.
എന്നിട്ട്?

ഓള്‍ടെ ഓള്‍ഡ് മാന്‍ ആണു നമ്മളെക്കാള്‍ വലിയ പുലി എന്നു പറഞ്ഞാല്‍ നുമ്മക്കടെ വികാരം വിവേകത്തെ മറികടക്കൂല്ലേ. പിന്നേ, ഇളിയെടുത്ത് നില്‍ക്കാന്‍ ആവതില്ലാത്ത നിന്റെ വാപ്പയ്ക്ക് പറ്റുന്നത് എനിക്ക് എന്താടീ പറ്റാത്തത് എന്നും പറഞ്ഞ് ഞാന്‍ ലതങ്ങ് എടുത്ത് പൊക്കി.
എന്നിട്ട്?

എന്നിട്ട് ചുറ്റും നോക്കുമ്പോ രണ്ടു ഡോക്റ്ററും മൂന്നു നേഴ്സും  താടിക്കു കയ്യും കൊടുത്ത് നില്പ്പൊണ്ട്. അവരോട് എന്താ സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍  പറഞ്ഞു തന്നതാ ലംബാര്‍ അഞ്ചിനും സാക്രല്‍ ഒന്നിനും...
കഷ്ടമായിപ്പോയി. എന്നാലും നീ ഈ മണ്ടത്തരം കാണിച്ചല്ലോ

ടേ നിന്നോട് നിന്റെ ഭാര്യ ആയിരുന്നു നിനക്കാവതില്ലാത്ത ഭാരം പൊക്കാന്‍ അവള്‍ടപ്പനെ വിളിക്കാമെന്ന് പറഞ്ഞിരുന്നതെങ്കിലും നീ ഇതു തന്നെ ചെയ്യൂല്ലേ?
ഛേ, ഞാന്‍ നിന്നെപ്പോലെ അബദ്ധം കാണിക്കൂല്ല ദാരുവീശുകാരാ.

പിന്നെ നീ എന്തു ചെയ്തേനെ?
നിന്റെ അപ്പന്‍ അത്ര ചുണയുള്ള മോന്‍ ആണെങ്കില്‍ ‍ ഇതൊന്നു പൊക്കി നോക്കട്ട്, അങ്ങോരു ഇതെടുക്കാന്‍ വയ്യാതെ കുത്തിയിരിക്കുമ്പോ ഞാന്‍ ഇതെങ്ങനെ പൊക്കണമെന്ന് പുള്ളിക്ക് കാണിച്ചു കൊടുക്കാം എന്നു പറയും.

അപ്പോള്‍?
അപ്പോള്‍ നമ്മള്‍ പന്ത് അപ്പ്രത്തെ കോര്‍ട്ടിലാക്കീടേ. പിന്നെ മാനം രക്ഷിക്കേണ്ട ഡെസ്പറേറ്റ് സിറ്റുവേഷന്‍ കിളവനായില്ലേ.

Thursday, November 15, 2007

വര്‍ക്ക് പോളിസി

എന്തര്‌ ആന്തണി ഒട്ടും ഉത്സാഹമില്ലാതെ?
വോ, ഫൈനാന്‍ഷ്യല്‍ മോട്ടിവേഷന്റെ ഡെഫിഷ്യന്‍സി കൊണ്ടുണ്ടായ ലെതാര്‍ജ്ജി തന്നെ സായ്പ്പേ.

കളി കള എന്തരാ പറ്റിയത്?
ഞാന്‍ സീരിയസ്സാ. മത്തി ഒരു കിലോയ്ക്ക് എട്ടു ദിര്‍ഹം, കപ്പ പത്ത്. വെറും ദാ ഈ ഇത് വെട്ടിക്കളയാനുള്ള ഓപ്പറേഷന്‍ ബാര്‍ബറോസയ്ക്ക് പ്രതിശീര്‍ഷം പതിനഞ്ചാണു ശാര്‍ജ്ജ് വാങ്ങിക്കണത്, വീട്ടുവാടക തോനെ കൂടി, മണിവില പിന്നേം കൊറഞ്ഞ്.  അരിയുടെ കാര്യം പറയണ്ട, തോന്നിയതാ വില. കൊറച്ച് സാമ്പത്തികം കിട്ടിയിരുന്നന്കില്‍ ... എനിക്കൊന്നു ഞെളിയാമായിരുന്നൂ.

മതി നീ അവതാ പറഞ്ഞത്. ആഗ്രഹം ആണു ദു:ഖങ്ങളുടെ  ഉറവിടം എന്ന് ബുദ്ധന്‍ പറഞ്ഞത് ഓര്‍ക്കുക.
സായിപ്പ് കൊള്ളാവല്ലോ, എന്റെ നാട്ടുകാരനെ പിടിച്ചായോ ഉദാഹരണം?

ലങ്ങേരു പറഞ്ഞത് വളരെ ശരിയല്ലേ, ആഗ്രഹം ആണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന്?
തന്നേ? എന്നാല്‍ എന്റെ പൊന്നണ്ണന്‍ ഒരു കാര്യം ചെയ്യ്. അങ്ങ് പറങ്കിപ്പാളയത്തിലോട്ട് ഒരു സന്ദേശം വിട്, ഇത്രയും വല്യ അംബീഷ്യസ് ടാര്‍ഗറ്റും ഇട്ട്  വെറുതേ അവരും നിരാശരായി നമ്മളെയും നിരാശപ്പെടുത്താതെ കിട്ടുന്ന കച്ചോടം മതി എന്നു തീരുമാനിക്കാന്‍. ആര്‍ക്കും ഒട്ടും വെഷമം വരൂല്ല.

നിന്നെക്കൊണ്ട് തോറ്റല്ലോടേ, നിനക്ക് കാശ് കാശ് എന്നല്ലാതെ ഒരു ചിന്തയും ഇല്ലേ?
മറ്റൊരുപാട് ചിന്തകളുണ്ട് അണ്ണാ, പക്ഷേ ഈ ജോബ് സാറ്റിസ്ഫാക്ഷന്‍ എന്നു പറയുന്ന സാധനം എന്താണെന്ന് അറിയുവോ? എടുക്കണ പണിയുടെ കൂലി.

ലോയല്‍റ്റി എന്നൊന്നില്ലേടേ? പണി തരുന്നവനോട് ഒരു സ്നേഹം?
അതൊണ്ട്. അത് പത്തു രൂപ കൂലി കിട്ടിയാല്‍ പതിനൊന്നു രൂപയുടെ പണി ചെയ്ത് ഞാന്‍ പ്രകടിപ്പിക്കും.  കൂലിയില്ലേല്‍ ലോയല്‍റ്റിയുമില്ല. ഓശാരത്തിനു ലോയല്‍റ്റി‌കൃഷി നടക്കൂല്ല മച്ചാ.

എടേ കാശല്ലല്ല് എല്ലാം. നീ ജോണ്‍ ബല്‍ദോണിയുടെ പുസ്തകം വായിച്ചിട്ടുണ്ടോ?
ഇല്ല. അണ്ണന്‍‌ സ്കൂള്‍ യൂണിഫോം അല്ലാത്ത ഒരു നിക്കറും വേണമെന്ന് മോഹിച്ചിട്ട് കിട്ടാതിരുന്നിട്ടുണ്ടോ?

അപ്പോ എന്താ നിന്റെ പോളിസി?
കാര്യേഷു മന്ത്രി, ധനകാര്യേഷു വേശ്യാ.

എന്നു വച്ചാല്‌? എനിക്കു നിന്റെ മലയാല്‍ സ്റ്റേഷന്‍ പിടിക്കത്തില്ലെന്ന് പറഞ്ഞിട്ടില്ലീ.
എന്നുവച്ചാല്‍, സാറിന്റെ മന്ത്രിയെപ്പോലെ ഞാന്‍ ഇവിടത്തെ കാര്യങ്ങള്‍ നോക്കി നടത്തും, പക്ഷേ കാശിന്റെ കാര്യം വരുമ്പോ വേശ്യയെപ്പോലെ പേശി വാങ്ങിക്കും എന്ന്.

Tuesday, November 13, 2007

തുറയേറ്റം

ചൊരിമണല്‍ തുടങ്ങുന്നയിടത്ത്   വണ്ടി നിര്‍ത്തി മൂപ്പന്‍ ചാടിയിറങ്ങി. നുകത്തില്‍ നിന്നും  കനമിറങ്ങിയപ്പോള്‍ വണ്ടിത്തട്ട് പൊക്കി കാള പിടലി കുടഞ്ഞു. പിന്‍പടി എടുത്ത് ഉള്ളിലേക്ക് നോക്കാതെ അയാള്‍ പറഞ്ഞു "ഇറങ്ങാം. അക്കാണുന്നതാണ്‌ താമസിക്കേണ്ട ചാള."

മഠത്തിലമ്മ  തലകുനിക്കാതെ വണ്ടിയില്‍ നിന്നും ഇറങ്ങാന്‍ പാടുപെട്ടു.  പുരയിലേക്ക് മണലിലൂടെ അവര്‍ അയാള്‍ക്കൊപ്പം നടക്കുമ്പോള്‍ ഇരുവശത്തുള്ള കൂരകളില്‍ നിന്നും ആളുകള്‍ ഓടിക്കൂടി.
ജനം പിന്നാലെ നടന്നു തുടങ്ങിയപ്പോള്‍ മൂപ്പനൊന്നു തിരിഞ്ഞു നിന്നു. 
"പോകിനെടാ. ആരുടമ്മേടെ പൊടവകൊട കാണാനാ ഇയ് വരുന്നത്?"

വാരിയില്‍ കെട്ടിത്തൂക്കിയിരുന്ന തഴപ്പായ എടുത്ത് വിരിച്ച് അയാള്‍ അവരെ ഇരുത്തി.
"മോരുവെള്ളം വേണോ കുടിക്കാനക്കൊണ്ട്‍?"
"വേണ്ട."
പിന്നെ എന്തു പറയണമെന്ന് അയാള്‍ക്കറിയില്ലായിരുന്നു.

"എന്നെ എന്തിനു  വാങ്ങി മരയ്ക്കാനേ?"
"തമ്പുരാന്‍ റാണിയെ അടിമയാക്കി വില്പ്പനയ്ക്കു വച്ചെന്ന് ഇന്നലെ ചെണ്ടകൊട്ടി വിളംബരമുണ്ടായിരുന്നു. വാങ്ങാനാരുമില്ലെങ്കില്‍ തൃക്കൈ കൊണ്ട് തന്ന പുടവ വാങ്ങിയതാണ്‌  എന്നു കൂടി നിനയ്ക്കാതെ  കഴുവേറ്റുമെന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ വന്നു കൊണ്ടുപോന്നു.  ഇനിയെവിടേക്കാണെന്ന് വച്ചാല്‍ തമ്പുരാട്ടിക്ക് പോകാം."

പോകണം. എവിടെയോ ഒരു ബാലിക ഒളിവില്‍ താമസിക്കുന്നു.  അമ്മാവന്റെ കഴുത്തരിഞ്ഞ, അതു ചോദിക്കാന്‍ ചെന്ന അമ്മയെ അടിമയാക്കി വിറ്റ അവളുടെ പിതാവിന്റെ ചോരയ്ക്കു കൊതിച്ച്.

"കൊച്ചുതങ്ക എവിടെയെന്ന് അന്വേഷിക്കാന്‍ വഞ്ചികള്‍ പുറപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയാല്‍ അവിടേക്ക് പോകാന്‍ ഒരു ഇരുട്ടുകുത്തി തയ്യാര്‍ ചെയ്ത് നിറുത്തിയിട്ടുണ്ട്.  ഉറങ്ങാം. ഇവിടെ ഭയം വേണ്ട. ഇപ്പോള്‍ തിരുവിതാംകൂറിന്റെ റാണിയല്ല, മരയ്ക്കാന്റെ പെണ്ണല്ലേ.പിന്നെ ഇതും വച്ചോളൂ." മൂപ്പന്‍ ഒരു പുതപ്പില്‍ പൊതിഞ്ഞ മൂന്ന് പേര്‍ഷ്യന്‍ വാളുകളും പഴയൊരു ഉറുമിയും  അവര്‍ക്കു കൊടുത്തു.

" മകളെ തിരക്കി പോയവര്‍ ആരെങ്കിലും തിരികെ വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരാം." മൂപ്പന്‍ ഒരു കൈക്കോടാലി എടുത്ത് ചുമലിലിട്ട് പുറത്തേക്ക് നടന്നു.

 മകള്‍! പുത്തന്‍ മരയ്ക്കാത്തി മെല്ലെ കണ്ണു തുടച്ചു.   ആരെങ്കിലും ഇവിടേയ്ക്ക് വന്നിരുന്നെങ്കില്‍ തന്റെ പുരുഷന്റെ പേരെന്തെന്ന് ചോദിക്കാമായിരുന്നു.

സൗജന്യം

കലാസ്നേഹികളേ, പിന്നണി ഭാഗവതര്‍ ശ്രീ. കമലാസനന്‌ പെട്ടെന്ന് വീട്ടില്‍ പോകേണ്ടിവന്നതിനാല്‍ തല്‍സ്ഥാനത്ത് ശ്രീ. ആന്റണിയെ ഉള്‍പ്പെടുത്തി എന്റെ ഈ കഥാപ്രസംഗം തുടരുകയാണ്‌.  അങ്ങനെ നമ്മുടെ നായകന്‍,  ഈ ചമ്മിയിരിക്കുന്ന ചീളു പയല്‌, ബാംഗളൂര്‍ നഗരത്തില്‍  രാത്രി വണ്ടിയിറങ്ങി നടക്കുകയായിരുന്നു. മുകളില്‍ പൂര്‍ണ്ണചന്ദ്രന്‍ വെണ്ണിലാവു പൊഴിച്ചു നില്‍ക്കുന്നു.

കോറമംഗലയാം ഭൂമിക്ക്.. വേളിപ്പുടവയുമായ് വരും വെളുത്തവാവേ...

കാഥികാ, ച്ചിരീം നിര്‍ത്തണേ, ഒരു അനൗണ്‍സ്മെന്റ് കൊടുത്തോട്ടെ.  ഒരു പ്രത്യേക അറിയിപ്പ്. നാളെ രാവിലേ ഉച്ചക്കട ഗവര്‍മ്മെന്റ് സ്കൂളില്‍ സൗജന്യമെഡിക്കല്‍ ഉണ്ടായിരിക്കുന്നതാണ്‌. ഇവിടെയുള്ള എല്ലാവര്‍ക്കും അങ്ങോട്ടു സ്വാഗതം.

സൗജന്യമടിക്കലോ? യെവനെങ്കിലും പട്ടാളത്തീന്നോ ഗള്‍ഫീന്നോ വന്നോ?
വെള്ളമടിയല്ലെടേ, മെഡിക്കല്‍ ക്യാമ്പ്.  കണ്ണു പരിശോധന. റോട്ടറി ക്ലബ്ബ് വക ഫ്രീ.

അതിനു ഈ ഇരിക്കണ ആര്‍ക്കും കണ്ണിനു ഒരു പോതരക്കേടും ഇല്ലല്ല്?  ചെലരക്ക് കാഴ്ച്ച ആവശ്യത്തിലും കൂടുതലാ. ഒരുത്തനെ തന്നെ രണ്ടായിട്ടും മൂന്നായിട്ടും കാണാം.  ഇത്രയും കാലം നമ്മുടെ കാഴ്ച്ചയെ കാലാപ്പാനി ഒഴിച്ചുതന്ന് തകര്‍ക്കാതിരുന്ന രാജരാജശ്രീ ചാണ്ടിക്കുഞ്ഞ് അവര്‍കള്‍ക്ക് പൗരസമിതിയുടെ വകയായി ഒരു തിരസ്കാരം കൊടുക്കേണ്ടതാകുന്നു.
ഇതാ പറയണത് ഒരുത്തനും വിവരമില്ലെന്ന്. ഡേ, ഒരസുകവുമില്ലേലും എല്ലാരും പോണം. അവരു കലണ്ടറേലെ അക്ഷരം വായിക്കാന്‍ പറയും. ഒതളങ്ങാ വലിപ്പമുള്ളത് മാത്രം നോക്കി വായിച്ചേച്ച് ബാക്കിയൊന്നും കാണൂടത്തില്ലെന്ന് പറയണം.

അതെന്തരിനെടേ?
അപ്പോള്‍ സൗജന്യ കണ്ണാടി തെരും. ഇനിയെപ്പഴാ മെഡിക്കല്‍ ക്യാമ്പെന്നും അന്നരവും കണ്ണിന്റെ ക്യാമ്പ് തന്നേന്നും ആരിക്കറിയാം? അതിന്റെടേല്‍ വല്ല ഏനക്കേടും വന്നാല്‍ ഈ കണ്ണാടി എടുത്തു വയ്ക്കാവല്ല്. ഇഞ്ഞി തെണ്ണവൊന്നും വന്നില്ലേല്‍  ഇതു വില്‍ക്കാമല്ല്. ഒരമ്പതു രൂപയെങ്കിലും കിട്ടും.

ഡേ, അപ്പോ ഒള്ളതായിട്ടും കണ്ണു കണ്ടൂടാത്ത ആരിക്കെങ്കിലും കിട്ടാനുള്ള കണ്ണാടിയായിരിക്കത്തില്ലേ നമ്മളടിച്ച് മാറ്റണത്?
ഈ റോട്ടറിക്കാരക്കന്നും ചക്രത്തിനു വെലയില്ലെടേ, എത്തറ വേണേലും കണ്ണാടിയോ വെപ്പുകാലോ വാങ്ങിച്ചു കൂട്ടും ലവര്‍, പത്രത്തിലു പടം വരണതല്ലീ. പിന്നെ ക്യാമ്പങ്ങോട്ട് തീരുമ്പ ഒരു വെള്ളവടിയൊണ്ട്. അതേല്‍ ഒരുത്തന്‍ ഞാന്‍ അഞ്ഞൂറു കണ്ണാടി വാങ്ങിച്ചുകൊടുത്തെന്ന് പറയുമ്പ അടുത്തവന്‍ ഞാന്‍ രണ്ടായിരം കൊടുത്തെന്ന് പറയും. എത്ര കൂടുതലെണ്ണം പോകുന്നോ അതാ അവര്‍ക്കു വെയിറ്റ്. അപ്പ നാളെ സ്കൂളില്‍. അനൗണ്‍സ്മെന്റ് കഴിഞ്ഞ്.

രണ്ട് തടസ്സം എടയ്ക്ക് വന്നോണ്ട് കഥപറയഅനുള്ള ലിത്  പോയി. ഇഞ്ഞി നാളെ ആദ്യം മൊതലേ പറയാം. ആന്റണിഫാഗോതരേ, മങ്ങളം പാട്.

മംഗളം നേരുന്നു ഞാന്‍ സദസ്സിനു മംഗളം നേരുന്നു ഞാന്‍. പറഞ്ഞു തീരണ മുന്നേ ഈ കാഥികന്‍ ഇറങ്ങി പോയല്ലുമെങ്കിലും...

Sunday, November 11, 2007

കലിംഗയുദ്ധം അഞ്ചാം ദിവസം

ആന്തണി, നിനക്ക് ആ ഇന്ത്യന്‍ ഡാന്‍സ് ഒന്നു കളിച്ചു കാണിക്കാവോ?
യാത് ഇന്ത്യന്‍ ഡാന്‍സ്?

നിന്റെ വാള്‍ പേപ്പറിലെ എക്സോട്ടിക് കോസ്റ്റ്യൂം ഇട്ട ആ ഡാന്‍സ്?
കഥകളിയോ? സായിപ്പേ, അതങ്ങനെ ചുമ്മാ വെള്ളമടിച്ച് ചാടിയല് വരൂല്ല.  വര്‍ഷങ്ങളു പഠിക്കണം. മാത്രമല്ല കഥകളി പഠിക്കാന്‍ ചെല്ലുമ്പ ഒള്ള ചവിട്ടി തടവലൊണ്ടല്ല്, അത്  കിട്ടിയാല്‍ എന്റെ ബോഡി നിന്റെ ബോഡി പോലെ എരണം കെട്ടുപോകും.

ഛീ, ഇന്ത്യന്‍ ഡാന്‍സ് അറിഞ്ഞൂടാത്ത ഇന്ത്യക്കാരനോ? അയ്യം.
എന്നാ നീ ഫ്രെഞ്ച് ബാരോക്ക് ഒന്നു കളിച്ച് കാണിക്ക്.

അതു കളിക്കാന്‍ ഞാന്‍  വേണ്ട, എന്റെ പെണ്ണ് മതി. ടീ  ഒരെണ്ണം കാണിക്ക്.
കണകുണ കണകുണ കിണിണീം ക്ലാങ്ങ്!
ക്ലീം ക്ക്ലീം  കണണണ കിണിക്ണാ ക്ലീങ്ങ്!

മാതാവേ ഇതും ഡാന്‍സെന്നോ? വല്ലോരും കണ്ടാല്‍ താക്കോല്‍ കൂട്ടം എടുത്തു കയ്യില്‍ പിടിപ്പിക്കുവല്ല്‌.
നീ ഞെളിയണ്ടാ, നിനക്ക് ഇന്ത്യന്‍ ഡാന്‍സ് അറിയില്ലല്ലോ? സ്വന്തം കള്‍ച്ചററിയാത്ത കൂതറപ്പയല്‌.

ഇല്ലെന്ന് എപ്പ പറഞ്ഞ്?  കഥകളി വേണേല്‍ അതിന്റെ കോസ്റ്റ്യൂം വേണം,  സ്ക്രിപ്റ്റ് വേണം, ഡ്രമ്മര്‍ വേണം,  ലൈറ്റ് അപ്പ് വേണം. ഞങ്ങള്‍ക്ക് ഒരുപാട് ക്ലാസ്സിക്കല്‍ ഡാന്‍സ് ഉണ്ട് വേറൊരെണ്ണം കാണിച്ചു തരാം. അതു തൊടങ്ങണമെങ്കില്‍ ഇങ്ങനെ പെഗ്‌മെഷറില്‍ അളന്ന് ഒഴിച്ചാല്‍ പറ്റൂല്ലാ. അരഗ്ലാസ്സ് വിസ്കി, അരഗ്ലാസ്സ് ഐസ് ക്രഷ് ചെയ്തത്. ഒഴിച്ച് നീട്ട്.

ഇന്നാ, പിടി. നെട്ടനെ വലിച്ചുകേറ്റ്. എന്നിട്ട് തൊടങ്ങ്.

അടിച്ച് പോട്, അടി ഢപ്പാങ്കൂത്തേ. മുട്ടാലക്കിടി, അടി ഢപ്പാങ്കൂത്തേ!
സതിരു പോട്, അടി ഡപ്പാങ്കൂത്തേ. കറങ്കിയാട്, അടി ഢപ്പാങ്കൂത്തേ!
കരകം ആട്, അടി ഢപ്പാങ്കൂത്തേ. മയിലാ ആട്, അടി ഢപ്പാങ്കൂത്തേ!


മനോഹരം. നല്ല ഗ്രേസ്, നല്ല ടെമ്പോ,  ഇതിനു റോട്ടോ ടോം കൊണ്ട് ബീറ്റ് കൊടുത്താല്‍ ജനം ഇളകിയാടും. എന്താ ഇതിന്റെ പേര്‌?
ഇതാണു ഡെ പാന്‍ ക്യൂട്ട് .  പെര്‍ക്കഷന്‍ നെയ്യാണ്ടി മേളം ആണ്‌,  റോട്ടോ ടോം ഒക്കെ പ്യാശ വലിച്ചു കെട്ടി പായും ആ അടി കേട്ടാല്‍.

എന്താ നീ ഇപ്പ കളിച്ച  ഈ ഡ പാന്‍ ക്യൂട്ടിന്റെ  സ്റ്റോറി?
അതായത്, രാജേന്ദ്രചോളന്‍ എന്ന ഉഗ്രപതാപിയായ രാജാവ്  വെങ്കിയേയും തോല്പ്പിച്ച് കലിംഗരാജ്യം വലിച്ചു കീറി പാളത്താറുടുത്തുകളഞ്ഞു.  പുള്ളിയുടെ കാലാള്‍പ്പട വിജയശ്രീ എന്ന സിനിമാനടിയുടെ  ലാളനം ഏറ്റുകൊണ്ട് തുള്ളിച്ചാടി തിരികെ നാട്ടിലേക്ക് വന്നു കയറുന്ന സീന്‍ ആണ്‌.

മറ്റേ കോസ്റ്റ്യൂം ഇട്ട ഡാന്‍സിനു ടെമ്പോ  എങ്ങനെവരും?
ഇത്തിപ്പോരം കൊറവായിട്ട്;
നര്‍മ്മദ തീരത്തു നിന്നു പിന്‍‌വാങ്ങവേ .....
പോയിതല്ലോ... ഹര്‍ഷവര്‍ദ്ധനനുടെ ഹര്‍ഷവും പുലികേശിയുടെ കേശവുമാകവേ... എന്ന രീതിയില്‍,

ഇതിലും നല്ലത് ഡെപാന്‍ ക്യൂട്ട് തന്നെ.
തന്നേ?

 

Thursday, November 8, 2007

കുലമഹിമ

ഡേ ആന്റോ,  നെനക്കറിയാവോ ഞങ്ങടെ കുലമഹിമ?
എന്തര്‌ കുമലഹിമ?


അതില്ലാത്തവനോട് പറഞ്ഞിട്ടെന്തരു കാര്യം.  ഡേ, ഞങ്ങളുടെ കുടുംബത്തിനു മൂവായിരം വര്‍ഷത്തെ ചരിത്രമുണ്ട്. രണ്ടായിരം കൊല്ലം മുന്നേ തോമാശ്ലീഹയാ ഞങ്ങളെ വിശ്വാസികളാക്കിയത്. മിഴാവും കുഴിത്താളവും കൊട്ടി സങ്കീര്‍ത്തനം പാടിയിരുന്ന കാരണവന്മാരു കുടുംബത്തിലുണ്ടായിരുന്നു  അന്നു മുതലേ.

അത്തറേയുള്ള്?
പിന്നെത്തറ വേണമെടേ?

എന്നാ കേട്ടോ.  എന്റെ കുടുംബത്തിന്‌ രണ്ടുലക്ഷം വര്‍ഷത്തെ ചരിത്രമുണ്ട്. അങ്ങ് ആഫ്രിക്കയിലായിരുന്നു തറവാട് ആദ്യം. അന്നേ ഞങ്ങള്‍ വിശ്വാസികളായിരുന്നു. തറവാട് ഭാഗം വച്ച് ഞങ്ങള്‌ പലേടത്തായിട്ട് പിരിഞ്ഞ്.  പോയേടത്തെല്ലാം  ബാക്കിയുള്ളവരെ അടിച്ചു ഫിനിഷ് ആക്കി ലോകം മൊത്തം ഭരണം കയ്യടക്കിയ കിണ്ണന്‍ ടീം  ആയിരുന്നു എന്റെ പൂര്വ്വികര്‍. ലക്ഷക്കണക്കിനു വര്‍ഷം മുന്നേ തന്നെ ഞങ്ങള്‍ ഫേയിമസ് എല്ലാംകുഴല്‍ സംഗീത്ഞ്ജരായിരുന്നു, ചിത്രകാരന്മാരായിരുന്നു, വലിയ യോദ്ധാക്കളും മാന്ത്രികരും പുരോഹിതരും ഒക്കെ ആയിരുന്നു.

Tuesday, November 6, 2007

സോപ്പോപ്പറാ 2.0

ഗുഡ് മോര്‍ണിങ്ങ്. തിരക്കുകള്‍ മാറ്റിവച്ച് ഈ ഡെമോ ഇവിടെ കാണാന്‍ വന്ന സകലര്‍ക്കും നന്ദി. സോപ്പോപ്പറാ 2.0 എന്ന ഞങ്ങളുടെ പുതിയ സോഫ്റ്റ്‌വെയര്‍ ബേസിക്കലി ഒരു സ്ക്രിപ്റ്റ് ജെനറേറ്റര്‍ ആണ്‌.  ഇതിന്റെ ഗുണഗണങ്ങളെപ്പറ്റി വിവരിക്കുകയാണെങ്കില്‍ ഈ അടുത്തകാലത്തൊന്നും തീരുകയില്ല, അതുകൊണ്ട് ഞാന്‍ നേരിട്ട്  പ്രോഡക്റ്റ് നിങ്ങളെ കാണിക്കുകയാണ്‌. ഇതിന്റെ സാദ്ധ്യതകള്‍ നിങ്ങള്‍ തന്നെ കണ്ടറിയുകയാണ്‌ എളുപ്പം.

സോപ്പോപ്രാ പ്ലാറ്റ്ഫോം ഫ്രീ ആണ്‌. പ്രോഗ്രാം ലോഡ് ചെയ്യാന്‍ ദാ ഇങ്ങനെ ഐക്കണില്‍ മൗസിട്ട് രണ്ട് കിണുക്കിയാല്‍ മതി.

ഇപ്പോള്‍ നമ്മള്‍ മെയിന്‍ മെനുവിലാണ്‌.   കുടുംബം, പ്രേതം, കുറ്റം, കോമഡി, ഭക്തി എന്ന് അഞ്ചു  ബട്ടണുകള്‍ കാണുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് എന്തു തരം സ്ക്രിപ്റ്റാണോ വേണ്ടത് അതില്‍ അമര്‍ത്തുക. ഇപ്പോള്‍ ഞാന്‍ കുടുംബം എന്ന സബ്‌മെനുവിലേക്ക് പോയി. എത്ര എപ്പിസോഡ് വേണം എന്ന് ടൈപ്പ് ചെയ്യുക . ഈ വാല്യൂ എപ്പോള്‍ വേണമെങ്കിലും മാറ്റി  സ്ക്രിപ്റ്റ് റിവൈസ് ചെയ്യാവുന്നതാണ്‌, ഡിഫാള്‍ട്ട് വാല്യൂ ആയിരം.

ഇനി ഒരു കഥാപാത്രത്തിന്റെ പേരു കൊടുക്കുക. കൊടുത്തയാളിന്റെ ജാതി അനുസരിച്ച് അയാളുടെ  ഭാര്യ, ഭര്‍ത്താവ്, അമ്മ, അമ്മായിയമ്മ, അമ്മായിയച്ഛന്‍,  അച്ഛന്‍, മകള്‍, കാമുകി, അയല്‍ക്കാരന്‍ അയാളുടെ ഭാര്യ, ഭാര്യയുടെ ജാരന്‍, ജാരന്റെ ഭാര്യ, അവളുടെ ജാരന്‍, ആ ജാരന്റെ ഭാര്യ എന്നിങ്ങനെ എല്ലാ വാല്യൂസും ഫോം തനിയേ പുള്‍ അപ്പ് ചെയ്യും. നാനാജാതിയില്‍ നിന്നുമായി ഇരുപതിനായിരം പേരുകള്‍ ഡേറ്റാബേസിലുണ്ട്. മാത്രമല്ല, നിങ്ങള്‍ കൊടുക്കുന്ന പേരിനു അനുയോജ്യമായ പേരുകള്‍ ആയിരിക്കും വരുന്നത്. ഉദാഹരണത്തിനു ഞാന്‍ രാഘവന്‍ എന്നു കൊടുത്താല്‍ ഭാര്യയുടെ പേരു സാവിത്രി എന്നോ മറ്റോ ആയിരിക്കും രാജേഷ് എന്നു കൊടുത്താല്‍ മഞ്ജു എന്ന രീതിയില്‍. നല്ല മനുഷ്യര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പേരിനടുത്ത് ഉള്ള ചെക്ക് ബോക്സ് ടിക്ക് ചെയ്യുക. സാധാരണഗതിയില്‍ ആദ്യം എന്റര്‍ ചെയ്യുന്ന ആള്‍ മാത്രമായിരിക്കും നല്ലയാള്‍. 

ഇനി പാരാമീറ്റേര്‍സ് സെറ്റ് ചെയ്യുക. എത്ര വ്യഭിചാരം, എത്ര ആത്മഹത്യ, എത്ര വിവാഹമോചനം, എത്ര  അവിഹിത ഗര്‍ഭം, എത്ര മാരകരോഗം, എത്ര കള്ളുകുടി, എത്ര കത്തിക്കുത്ത് എന്നിവ അതാത് ഫീല്‍ഡില്‍ ഫില്ല് ചെയ്യുക.  ഡിഫാള്‍ട്ട് വാല്യൂ പത്ത് ആണ്‌. 

സാധാരണഗതിയില്‍ ഇത്രയും പാരാമീറ്റേര്‍സ് മതിയാവും. അഥവാ ഇനി സാധാരണയിലും ഉയര്‍ന്ന  നിലവാരമുള്ള സ്ക്രിപ്റ്റ് ആണ്‌ നിങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അഡ്വാന്‍സ്ഡ് എന്ന ബട്ടന്‍ ഞെക്കി അതില്‍ എത്ര പ്രസവം, അതില്‍ എത്ര കുട്ടികള്‍ അനാഥരായി,വ്യഭിചാരികളെല്ലാം ഒടുക്കം നന്നാവുമോ അതോ മരിക്കുമോ etc ഫീല്‍ഡുകളിലും വാല്യൂ കൊടുക്കുക.

ഇനി റണ്‍ ബട്ടണ്‍ ഞെക്കുക.  ഔട്ട്പുട്ട് എപ്പിസോഡ് വച്ച് പേജ് സ്കിപ്പ് ചെയ്യണമെങ്കില്‍ പ്രിന്റ് പാരമീറ്റേര്‍സില്‍ അതും കൊടുക്കാം.

സീരിയലിന്റെ തലക്കെട്ട്  മലയാളം നിഘണ്ടുവില്‍ നിന്നും റാന്‍ഡം പിക്ക് ചെയ്യുന്നതാണ്‌.   ടൈറ്റില്‍ സോങ്ങ് സ്ക്രിപ്റ്റിലെ തന്നെ വാക്കുകള്‍ റാന്‍ഡം പിക്ക് ചെയ്ത് നാലെണ്ണം വീതം ലൈന്‍ തിരിച്ച്  മൂന്നു പാരഗ്രാഫ് ആക്കിയതും.

ഇനി ഈ സ്ക്രിപ് സേവ് ചെയ്യുക. ഏതെങ്കിലും നടി പിണങ്ങി പോവുകയോ നടന്‍ തട്ടിപ്പോവുകയോ ഒക്കെ ചെയ്താല്‍ ഈ ലോഡ് സേവ്ഡ് സ്ക്രിപ് ബട്ടണ്‍ ഞെക്കിയിട്ട്  പോയ കഥാപാത്രത്തിനു നേരേ 'കില്‍' എന്ന ചെക്ക് ബോക്സ് ഫ്ലാഗ് ചെയ്യുക. എന്നിട്ട് റീറന്‍ ബട്ടണ്‍ അടിക്കുക.  ഒരു പോപ്പ് അപ്പ് വിന്‍ഡോയില്‍ 'റീറണ്‍ ഫ്രം?' എന്ന ചോദ്യം വരും. എവിടെ വച്ചാണ്‌ കഥാപാത്രത്തെ ഫോട്ടോയാക്കേണ്ടത്, ആ എപ്പിസോഡ് നമ്പര്‍ കൊടുക്കുക. ബാക്കി ഭാഗങ്ങളുടെ സ്ക്രിപ്പ് അതനുസരിച്ച് മാറി വരും.

സോപ്പോപ്പറാ 2.0 വേര്‍ഷനിലെ  ഏറ്റവും വലിയ പ്രത്യേകത ലൈവ് അപ്പ്ഡേറ്റ് സം‌വിധാനമാണ്‌. ഓരോ തവണ നിങ്ങള്‍ ഓണ്‍ലൈന്‍ വരുമ്പോഴും ക്ലയര്‍ സോഫ്റ്റ്‌വെയര്‍ ഞങ്ങളുടെ സേര്വറിനെ കോണ്‍റ്റാക്റ്റ് ചെയ്ത് ലേറ്റസ്റ്റ് വാണിഭങ്ങള്‍, പീഡനങ്ങള്‍, ബലാത്സംഗ രീതികള്‍, വ്യഭിചാരശാലകള്‍, കൊലപാതക രീതികള്‍, പ്രേതസങ്കല്പ്പങ്ങള്‍, പുരാണങ്ങള്‍, വിവാദങ്ങള്‍, പേരുകള്‍, തോക്കുകള്‍, വാഹനങ്ങള്‍, അഴിമതിക്കേസുകള്‍, വസ്ത്രത്തിന്റെ ഫാഷന്‍ തുടങ്ങിയവയുടെ ഡേറ്റാബേസുകള്‍ അപ്പ്‌ഡേറ്റ് ചെയ്യുന്നു.

പ്രേതം, ഭക്തി, ക്രൈം, കോമഡി നാവിഗേഷന്‍ സ്ക്രീനുകളും ഇതുപോലെ തന്നെ ആയതിനാല്‍ ഞാന്‍ ആവര്‍ത്തിച്ച് സമയം പാഴാക്കുന്നില്ല. സോപ്പോപ്പറാ 2.0 നെ കുറിച്ചുള്ള സംശയങ്ങളോ കൂടുതല്‍ എന്തെങ്കിലും അറിയാനുണ്ടെങ്കിലോ ദയവായി ചോദ്യങ്ങള്‍ ചോദിക്കുക.

 

റെയര്‍ എന്‍ഡിങ് സ്റ്റോറി

ഠേ.
എന്റെ ഇടത്തേ ഹെഡ്ലൈറ്റും ലവന്റെ വലത്തേ ടെയില്‍ ലാമ്പും കൂട്ടിത്തട്ടി
പൊട്ടിപ്പോയി. പക്ഷേ എന്റെ ബമ്പര്‍ ഞണുങ്ങിയതുപോലെ ലവന്റെ ബമ്പര്‍
ഞണുങ്ങാഞ്ഞത് അനീതിയായിപ്പോയി.

അരികിലോട്ട് ഒതുക്കി. ഞാന്‍ എമര്‍ജന്‍സി നമ്പര്‍ വിളിച്ചു.
ലവന്‍ വിസിറ്റിങ്ങ് കാര്‍ഡ് തന്നു. ഞാന്‍ വിസിറ്റിങ്ങ് കാര്‍ഡ് കൊടുത്തു.

പച്ചേം വെള്ളേമിട്ട് ഒരിടിവണ്ടി വന്നു.

"ഇതാരുടെ വണ്ടി?"
"എന്റെ."
"അപ്പോ നീ
പുറകീന്നു മുട്ടി. "
"ഉവ്വ്."
"അപ്പോള്‍ ആരുടെ കുറ്റം?"
....കുറ്റം സമ്മതിക്കരുത്, മാപ്പു പറയരുത്, സീന്‍ ഓഫ് ക്രൈമില്‍ നിന്നും
മുങ്ങരുത്, ആരെയും അടിക്കരുത്, തെറിയും പറയരുത്, വേണേല്‍ നീ അടി കൊണ്ടോ,
തെറി കേട്ടോ എന്നാണ്‌ ഇന്‍ഷ്വറന്‍സ് ഉപദേശം....

"ആരുടെ കുറ്റമെന്ന് അറിയില്ല. അതായത് ഞാന്‍ ഇങ്ങനെ വരുമ്പോ ഈ മൂപ്പര്‍
പെട്ടെന്ന് ചവിട്ടി, ഞാനും ചവിട്ടി, എന്റെ ഡീസലറേഷന്‍ റേറ്റ് ലവന്റെ
ഡീസലറേഷന്‍ റേറ്റിനെക്കാള്‍ കുറവായത കാരണം ..."

"മതി. റെയര്‍ എന്‍ഡിങ്ങ് നടത്തിയാല്‍ ആരുടെ കുറ്റമെന്ന് അറിയില്ലേ?"
"ആരുടെയാ?"

"നിന്റെ. ഈ ഭൂമിയിലെ സകല റോഡിന്റെയും നിയമം അതാണ്‌."
"പറഞ്ഞു തന്നതിനു നന്ദി."

"ലൈസന്‍സ്, രെജിസ്റ്റ്റേഷന്‍ കൊട്."
"ചുവപ്പ് പേപ്പര്‍ നിനക്ക്. പച്ചപ്പേപ്പര്‍ ലവന്‌. വെള്ളപ്പേപ്പര്‍
എനിക്ക്. നീലപ്പേപ്പര്‍ ബുക്കില്‍ തന്നെ."
"എന്തരേലും പേപ്പര്‍ താ. പോട്ട്. താമസിച്ച്."

"ഈ ഏരിയയില്‍ കാലത്ത് അഞ്ചു മണി മുതല്‍ ഇത് ആറാമത്തെ ആക്സിഡന്റാ.
ആര്‍ക്കും ഒരു ശ്രദ്ധയുമില്ല. എന്തെങ്കിലും വന്നാല്‍ നിന്റെ വീട്ടുകാര്‍
എന്തു ചെയ്യും?
ആറാമത്തെ ആണോ? എന്നാല്‍ ഇത് എന്റെയും ലവന്റെയും കുറ്റമല്ല, റോഡിന്റെ ആയിരിക്കും."

"യള്ളാ, ഗോ കെയര്‍ഫുള്ളി. അസ്സലാമു അലൈക്കും."
"വ അലൈക്കും സലാം."

Monday, November 5, 2007

അമ്പതു പോസ്റ്റായി!

അണ്ണാ, ഞാനിപ്പ എഴുത്തുകാരനാ.
യേത് വീക്കിലിക്ക് ആണെടാ നിന്നെക്കൊണ്ട് എഴുതിക്കേണ്ട ഗതികേട് വന്നത്?

വീക്കിലി ഇനി ഉമിക്കരി പൊതിയാന്‍ പോലും യെവനും വാങ്ങിക്കൂല്ല. ഇത്
ബ്ലോഗാ, ബ്ലോഗ്. ഞാനെഴുതുന്നു ഞാന്‍ തന്നെ പബ്ലിഷും ചെയ്യണത്.
വായനക്കാരനും നീ തന്നെ?

ഊതല്ലേണ്ണാ, അണ്ണന്‍ സാല്വഡോറ് മംഗാനയുടെ "ആര്‍ക്കുവേണം പ്രസാധകനെ?" എന്ന
ലേഖനം വായിക്കണം ആമസോണ്‍ ഡോട്ട്...
അല്ലാ ആന്റോയേ, ഞാനിങ്ങനെ കാലം മാറുന്നത് എങ്ങോട്ടാണെന്ന് ഓര്‍ക്കുവാരുന്ന്.

എങ്ങോട്ടാ?

പണ്ടൊക്കെ ജന നേതാവ് ആകാന്‍ മനുഷ്യസ്നേഹിയും നയതന്ത്രഞ്ജനും ധീരനും ഒക്കെ
ആയവനേ കഴിയുമായിരുന്നുള്ളു. ഇപ്പ ആര്‍ക്കും നേതാവാകാം എന്നായി. ഇച്ചിരേം
ഉളുപ്പില്ലായ്മ മതി കയ്യില്‍.
നേരാണ്ണാ, കക്ഷിരാഷ്ട്രീയം നശിച്ചു.

പണ്ട് യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയുമൊക്കെയായിരുന്നു
പാട്ടുകാര്‌. ഇപ്പം ഐഡിയല്‍ ബാര്‍ സിംഗര്‍ മുതല്‍ ചുമ്മാ ഒന്നു ഫോണ്‍
ചെയ്താല്‍ ഏതു വെള്ളിക്കെട്ടന്‍ പയലിനും ടീവിയില്‍ പാടാം എന്ന രീതിയായി.
ഹോ ശരിയാ, പണ്ടത്തെ പാട്ടാ പാട്ട്. പണ്ടു പാടിയ പാട്ടിലൊരെണ്ണം..

പണ്ടൊക്കെ കാരൂര്‌ എസ് കേ, ഓ വി വിജയന്‍, വീ കേ എന്‍ തുടങ്ങി വലിയ
എഴുത്തുകാരുടെ കൃതികള്‍ ആയിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.. ഇപ്പ.
അണ്ണാ! നിര്‍ത്ത്. ഈ വലിയവരൊക്കെ പണ്ട് ചെറിയവര്‍ ആയിരുന്നു. അവര്‍
വളരാന്‍ കിട്ടിയ അവസരം എല്ലാവര്‍ക്കും കിട്ടണം. ജനകീയ..

കീയണ്ട. എല്ലാ കലാപരിപാടിക്കും അരങ്ങേറ്റം എന്നൊരു സാധനമുണ്ട്.
എലിജിബിലിറ്റി കിട്ടിയാലേ തട്ടേല്‍ കേറി കളിക്കാവൂ എന്ന്. എന്തിനാടേ
കല്യാണം കഴിക്കാന്‍ പതിനെട്ടും ഇരുപത്തൊന്നും വയസ്സ് വേണമെന്ന്
വച്ചിരിക്കുന്നത്? ബ്ലോഗ് എഴുതുമ്പ ശൈശവത്തിലേ നിങ്ങളു കലാപരിപാടി
തുടങ്ങുകയല്ലേ. ആദ്യമേ ഞെളിയാന്‍ തുടങ്ങിയാല്‍ എങ്ങനെ തെളിയുമെടേ?
അണ്ണാ, അതാണതിന്റെ പ്രത്യേകത. ഞാങ്ങ് ഒരെണ്ണം എഴുതുന്നു. കൊള്ളൂല്ലേല്‍
ആരും മൈന്‍ഡ് ചെയ്യൂല്ല. അപ്പ കൊറച്ചൂടെ നന്നാക്കും. അതായത് നടന്നു
തൊടങ്ങുമ്പഴേ തട്ടേല്‍ കേറി ഡാന്‍സ് തുടങ്ങുകയാ, നോ അരങ്ങേറ്റം.
കൊച്ചല്ലേ എന്നു വിചാരിച്ച് ചിലപ്പോ ഏറു കിട്ടില്ലായിരിക്കും, പക്ഷേ
തെളിഞ്ഞില്ലേല്‍ കാണികളു വരൂല്ല, അപ്പ തന്നെ നന്നാവും.

അതിനു നീ ഒരു പോസ്റ്റ് ഇട്ടിട്ട് മെയില്‍ അയച്ചും എസ് എം എസ്സ് അയച്ചും
ഓര്‍ക്കുട്ടില്‍ ഇട്ടും പരിചയക്കാരെ എല്ലാം വിളിച്ച് കമന്റ് എഴുതാന്‍
പറഞ്ഞാല്‍ അവരു പടയായി വന്ന് കമന്റ് ഇട്ടിട്ടു പോകുവല്ല്. അതല്ലേ ഈ
സെല്‍ഫ് പബ്ലിഷിങ്ങ് പരിപാടി? ആരും നിന്റെ കോ.. അല്ല പോസ്റ്റ് ഒന്നും
വായിച്ചു പോലും നോക്കൂല്ലെന്ന്. ഇന്നാള്‌ ഒരുത്തന്‍ അവന്റെ കൂട്ടുകാരന്‍
ബൈക്കിടിച്ച് കാലു രണ്ടും വാരിയെല്ല് മൂന്നും ഒടിഞ്ഞു കിടപ്പാണ്‌ എന്ന്
പോസ്റ്റ് ഇട്ടിട്ട് ഓര്‍ക്കുട്ടേല്‍ ഒരു പരസ്യം അങ്ങ് കൊടുത്ത്.
എഴുപത്താറു പേരാ വന്ന് "അടിപൊളി, ചിരിച്ച് മണ്ണു കപ്പി, എന്നും ഇതുപോലെ
പോസ്റ്റ് ഇടണേ " എന്നൊക്കെ കമന്റ് ഇട്ടത്.
അണ്ണാ തള്ളേണെ ഞാന്‍ അനോണിയാ. എനിക്ക് ഓര്‍ക്കുട്ടുമില്ല, മെയിലുമില്ല,
ഒരു കുയിലുമില്ല. പോസ്റ്റ്, പോസ്റ്റ് മാത്രം. വേറൊന്നുമില്ല.

എത്രയെണ്ണം എഴുതി ഇതുവരെ?
അമ്പത്.

ആരേലും വായിച്ചോ?
അത്യാവശ്യം.

ആരും പറയാതെ അവരെങ്ങനെ അറിഞ്ഞ്? എല്ലാം വായിക്കാറുണ്ടോ അവര്‌?
അണ്ണാ, വായനക്കാര്‌, യഥാര്‍ത്ഥ വായനക്കാര്‌, പൂച്ചയെപ്പോലെയാ. മീന്‍
ഉറിയില്‍ ഇരുന്നാലും അവരു മണത്തു വരും. ചാണകം പാത്രത്തിലിട്ടു
കൊടുത്താലും അവരു നൂറേല്‍ പാഞ്ഞുകളയും. അങ്ങനെ ഇപ്പ മീനേതാ ചാണകമേതാന്ന്
എനിക്കു മനസ്സിലായി വരുന്നു. അതല്ലേ അണ്ണന്‍ പറഞ്ഞ എഴുതി തെളിയല്‍?
തന്നെ.

Sunday, November 4, 2007

സ്നെയില്‍ മെയില്‍- ഫോര്‍മലല്ലാതെ പിന്നെങ്ങനെ?

+
എത്രയും സ്നേഹം നിറഞ്ഞ യോഹന്നാന്‍ അറിവതിലേക്ക് ഉച്ചക്കടയില്‍ നിന്ന്
ഈപ്പന്‍ എഴുതുന്നത് എന്തെന്നാല്‍,
ദൈവകൃപയാല്‍ നിനക്കും കുടുംബത്തിനും ഉടുമ്പന്‍‌ചോലയില്‍ സുഖമാണെന്ന്
കരുതുന്നു. ആരോടും യാത്രപറയാതെ പോയതുകൊണ്ട് നിന്നോട് ഇവിടങ്ങളില്‍
എല്ലാവര്‍ക്കും ചെറിയ പരിഭവം ഉണ്ട്. കുറഞ്ഞത് എന്നോടെങ്കിലും പറഞ്ഞിട്ട്
പോകാമായിരുന്നു. അല്ലെങ്കില്‍ പോയിട്ട് ഒരു കത്തെങ്കിലും
അയക്കാമായിരുന്നു.

ഇവിടെ ഞാന്‍ സാമ്പത്തികമായും മാനസികമായും തളര്‍ന്നിരിക്കുകയാണെന്ന്
നിന്നെ ഒന്ന് അറിയിക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടാണ്‌ നിന്റെ ഈ വിലാസം
കണ്ടുപിടിച്ചത്. ഇത്രയധികം പ്രയാസങ്ങള്‍ ഞാനനുഭവിക്കുന്നതു അറിഞ്ഞ് നീ പല
അവധി പറഞ്ഞിട്ടും മടക്കി തരാതിരുന്ന ആ മൂവായിരം രൂപ ഉടനടി
മടക്കത്തപാലില്‍ തന്നെ മണിയോര്‍ഡര്‍ ആയി അയക്കാന്‍ താല്പ്പര്യപ്പെടുന്നു.
ദൈവേച്ഛ മറിച്ചായി നീ ഇനിയും അവതാ പറയുകയോ അവിടെ നിന്നും വീണ്ടും സ്ഥലം
വിടുകയോ ചെയ്യാനാണുദ്ദേശിക്കുന്നതെങ്കില്‍ അങ്ങോട്ടു വന്ന് കണ്ട് നിന്റെ
കുടുംബത്തെ ഭീഷണിപ്പെടുത്തി കിട്ടാക്കടം പിരിച്ചെടുക്കാനും അതിനും
കഴിഞ്ഞില്ലെങ്കില്‍ നിന്റെ അംഗങ്ങള്‍ വെട്ടിയെടുത്ത് ഇക്കാര്യത്തില്‍
എനിക്കു വന്ന മാനസികവിഷമതകള്‍ക്കെങ്കിലും കുറവു വരുത്താനുമാണ്‌
ഈയുള്ളവന്റെ തീരുമാനമെന്നും തിര്യപ്പെടുത്തിക്കൊള്ളട്ടെ.

പോസ്റ്റുകാര്‍ഡില്‍ ഇനി സ്ഥലമില്ലാത്തതിനാല്‍ മറ്റു വിശേഷങ്ങള്‍ അടുത്ത
കത്തിലേക്ക് മാറ്റിവയ്ക്കുന്നു.
പ്രാര്‍ത്ഥനയുടെ ഐക്യത്തില്‍ നിറുത്തട്ടെ.
സസ്നേഹം
ഈപ്പന്‍ മത്തായി
ഉച്ചക്കട, തിരുവനന്തപുരം
19/8/1988

ബ്ലാക്ക് സണ്‍‌ഡേ

ആന്തൊണി, ഈ ബെല്‍റ്റു കൊള്ളാം. ഏതു ബ്രാന്‍ഡാ, ഇറ്റാലിയന്‍ ആണോ?
ഇത് റോഡ് സ്റ്റാര്‍ ബ്രാന്‍ഡ്. നൈഫ് റോഡീന്ന് അഞ്ചു രൂപയ്ക്ക് വാങ്ങിയതാ.

ഇതേല്‍ തൂക്കിയിടാന്‍ ഒരു രസികന്‍ കരിങ്കായ വാങ്ങിച്ച് തരട്ടേ ഞാന്‍?
ആപ്പീസില്‍ നിന്നു പെയ്യിട്ടും ഈ-മെയിലു നോക്കണത് എന്തരിന്‌ അണ്ണാ? പണി
മുച്ചൂടും തീരണതുവരെ ഞാന്‍ ഇവിടെത്തന്നെ കുത്തിയിരിക്കണുണ്ടല്ല്?

ടാ പ്രാകൃതാ, കാലത്തിനൊത്ത് നീ മാറ്‌. ഇപ്പോ ഈ-മെയില്‍ അഞ്ചു
മിനുട്ടിനുള്ളില്‍ വായിച്ച് മറുപടി അയക്കാത്തത് ബാഡ് മാനേര്‍സ് അല്ലീ.
അണ്ണാ, എത്ര നേരം വേണേലും ഇവിടിരുന്ന് പണിയെടുക്കാം , പക്ഷേ കരിങ്കായ
കൊണ്ടു നടക്കുന്നത് ഓഫീസിന്റെ ഒരു കഷണം വെട്ടിയെടുത്ത് പോക്കറ്റിലിട്ട്
നടക്കുന്നത് പോലെയാ. ഇവിടില്ലാത്ത സമയമെങ്കിലും ഞാന്‍ ഞാനായി ജീവിച്ച്
പോട്ടണ്ണാ.

അപ്പ ഞാന്‍ പറഞ്ഞാല്‍ നീ കേക്കൂല്ല അല്ലേ?
പറഞ്ഞാല്‍ കേക്കും. അണ്ണന്റെ പറച്ചില്‍ ആജ്ഞയല്ലീ, എന്റെ കഷ്ടകാലം എന്ന്
മനസ്സില്‍ വിചാരിച്ച് കേള്‍ക്കും. അണ്ണന്‍ ഉത്തരവിട്ടാല്‍ അത്
കരിങ്കല്ല് പൊളക്കും. ഞാന്‍ ഉത്തരവിട്ടാല്‍ ഏമ്പക്കം വിട്ട എഫക്റ്റേ
ഉള്ളല്ല്. കേക്കാം. അനുസരിക്കാം. അണ്ണാ അണ്ണാ അവിടത്തെ മുന്നില്‍ ഞാനാര്‌
ലവന്‍ ആര്‌. ഞങ്ങളൊക്കെ അണ്ണന്‍ കൊണ്ണികള്‍ ആയിപ്പോയല്ല്.

ടാ. നീ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നോ എന്നെ?
അണ്ണന്‍ ഇമോഷണല്‍ ആയാല്‍ ചൂടാവാം. ഞാന്‍ ഇമോഷണല്‍ ആയാല്‍ വേറേ എന്തരു
ചെയ്യാന്‍ ബ്ലാക്ക് മെയില്‍ അല്ലാതെ.

എന്തു പറഞ്ഞാലും നീ ബ്ലാക്ക് ബെറി കെട്ടും വാവേ. നെനക്കെന്തിനാടേ
ലിതിനോട് ഇത്ര ദേഷ്യം.
അണ്ണാ, ഈ ബ്ലാക്ക് ബെറി ഒക്കെ ഇപ്പവന്ന സുനാപ്പിയല്ലേ, അണ്ണനു ഇത്
പുത്തരിയാ. അങ്ങ് ആര്‍ഷഭാരതത്തില്‍ ഇതിനു സമാനമായ വേറൊരു പരിപാടി പണ്ടേ
ഉണ്ട്. അതുകൊണ്ട് ഇതിന്റെ എഫക്റ്റ് എനിക്കൊക്കെ കൊച്ചിലേ അറിയാം.

കരിങ്കായ പോലത്തെ വേറേ എന്തരു പരുവാടി?
കരിങ്കുരുതി. അണ്ണന്‍ എന്നെ മനസ്സില്‍ വിചാരിച്ച് ആപ്പീസില്‍ ഒരു
കരിങ്കുരുതി പുഴുങ്ങിയാല്‍ മതി. എനിക്ക് പിന്നെ ഓഫീസ്, ജോലി , ജോലി,
ഓഫീസ് എന്നല്ലാതെ വേറൊരു വിചാവും വരില്ല.

ആഭിചാരമോ? ഇത് ശരിക്കും ഫലിക്കുമോ? ചുമ്മാ പറയണതല്ലേ?
ഫലിക്കുവോന്നോ, അണ്ണന്‍ എന്തര്‌ പറയണത്? ഞങ്ങടെ തെക്കേലെ ജയലക്ഷ്മി
ച്യാച്ചിക്ക് സെവന്‍‌ത് യീയര്‍ ഇച്ച് തുടങ്ങിയ കാലത്ത് ഒരു ചീളു
പയലുമായി ലൈന്‍ തൊടങ്ങി. കൊച്ചിനേം കളഞ്ഞ് ലവരു ഒളിച്ചോടാന്‍
സാദ്ധ്യതയുണ്ടെന്ന് കണ്ട് ചേച്ചീടെ ഭര്‍ത്താവ് ബാവുവണ്ണന്‍ മണ്ണന്തല
കേശൂനെക്കൊണ്ട് വീട്ടില്‍ ഒരു കരിങ്കുരുതി അങ്ങ് നടത്തി. കുരുതി പുഴുങ്ങി
അടുത്ത ദെവസം രാവിലേ ജയലക്ഷ്മി ച്യാച്ചി എണീറ്റത് എന്റെ പുന്നാര
ബാവുവണ്ണാ എന്നും വിളിച്ചോണ്ടാ, യേത് പൊടവൊടേടെ അടുത്ത ദെവസം രാവിലേ
വിളിച്ച അതേ വിളി. ഇപ്പം വീട്, ബാവുവണ്ണന്‍, അപ്പി എന്നല്ലാതെ ഒരു
വിചാരവും ച്യാച്ചിക്കില്ല.

ബ്ലാക്ക് മാജിക്ക് കമ്പനി എത്തിക്സിനു ചേരുമെന്ന് തോന്നുന്നില്ല,
അതുകൊണ്ട് നീ ബ്ലാക്ക് ബെറി തന്നെ കെട്ടേണ്ടിവരും.
എന്നെ കൊല്ലെടേ, കൊല്ല്.

പെര്‍വേര്‍ഷന്‍

രാശി മാപ്രാണങ്ങള്‍ മാറിയിട്ടോ ചീന രാശിയില്‍ വീണുപോയിട്ടോ എന്തരോന്തോ, എനിക്ക്‌ എരണം കെട്ട പാട്ടുകളാണ്‌ ഇഷ്ടം.

സ്റ്റാന്‍ഡേര്‍ഡ്‌ ഉള്ള ഷാപ്പ്‌ പാരഡികള്‍ നുമ്മക്കടെ നിലവാരത്തിനും മീതേയാണ്‌. കാതോഡ്‌ കാഥോറം എന്ന സിനിയമിലെ "ഡേവിഡ്‌ യൂതര്‍ പാടി" എന്ന പാട്ട്‌ ഓര്‍ത്ത്‌"യേശുദാസു പാടി സില്‍ക്ക്‌ സ്മിത ആടി കണ്ടു നിന്ന മമ്മൂട്ടി മുണ്ടുപൊക്കി ഓടി..." എന്ന രീതിയിലെ കൂതറപ്പാട്ട്‌ പാടണം. അതാണ്‌ എന്റെ ടേസ്റ്റ്‌.

ലതെവിടെയും അപ്രീഷ്യേറ്റ്‌ ചെയ്യപ്പെടൂല്ല എന്നതിനാല്‍ കൊച്ചിലേ ആളില്ലാത്ത കടപുറത്തും മറ്റും പോയിരുന്ന് ഞാന്‍ തന്നത്താന്‍ ഇമ്മാതിരി പാട്ട്‌ പാടി രസിച്ചിരുന്നു. ആള്‍ക്കൂട്ടത്തിലും സിറ്റി ബസ്സിലും ഞാന്‍ ഈ പാട്ടുകള്‍ മനസ്സില്‍ ഉറക്കെ പാടി തകര്‍ത്തിരുന്നു; പാന്റീസും മിനിസ്കര്‍ട്ടും ഇട്ടിട്ട്‌ അതിനു മുകളില്‍ ബാഗി പാന്റും ധരിച്ച്‌ നോര്‍മല്‍ ചമയുന്ന ക്രോസ്‌ ഡ്രെസ്സറെപ്പോലെ.

ദുബായില്‍ വന്നപ്പോഴാണ്‌ പുതിയൊരു നീഷ്‌ ഞാന്‍ കണ്ടെത്തിയത്‌- കാര്‍!
കാറേല്‍ കേറി ഒറ്റയ്ക്ക്‌ അബുദാബിയിലോട്ട്‌ വിട്ടാല്‍ മതി. റോഡില്‍ പാരലല്‍ ആയിട്ട്‌ വണ്ടികള്‍ പോകുന്ന സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ "അളിയാ പൊന്നളിയാ തിന്നളിയാ ചപ്പാത്തി.. കറിയില്‍ മുക്കി മുക്കി തിന്നളിയാ ചപ്പാത്തി " എന്ന് സലില്‍ ചൌധരിയുടെ ഈണത്തില്‍ പാടി പാടി പോകാം.

കുറച്ച്‌ വര്‍ഷം മുമ്പ്‌ എന്റെ മഞ്ഞപ്പ്രാന്തിനു അനുഗ്രഹമായി ഒരു സൂത്രം എത്തി- മൊബൈല്‍ ഫോണിന്റെ ഹാന്‍ഡ്സ്‌ ഫ്രീ . ലിത്‌ വന്നതോടെ വെറുതേ സംസാരിച്ചു നടന്നാല്‍ ഭ്രാന്തനെന്നല്ല, ഫോണ്‍ ചെയ്യുന്നവന്‍ എന്ന് ജനം ധരിക്കുമെന്ന അവസ്ഥയായി.

ഇതിന്റെ കാലം വരവായതോടെ രാവിലെ തിരക്കു മൂത്ത വഴിയില്‍ ട്രാഫിക്‌ ജാമില്‍ കിടക്കുമ്പോഴും ഞാന്‍ പാടി ആര്‍മ്മാദിച്ചു തുടങ്ങി. എന്തിന്‌, രാവിലേ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇന്ന് എമിറേറ്റ്സ്‌ റോഡ്‌ മൊത്തം ബ്ലോക്ക്‌ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിചു തുടങ്ങി. വിന്‍ഡോ നാലും കേട്ടിയിട്ട വണ്ടിയേല്‍ ഇരുന്ന് ഞാന്‍ പുലമ്പുന്നത്‌ "ഡീ സെക്രട്ടറീ, ഇത്‌ നിന്റെ മൊയിലാളി ആണ്‌, ഞാങ്ങ്‌ വരുമ്പത്തേനും ആ അമ്പതു മില്യന്‍ കോണ്ട്രാക്റ്റിന്റെ പേപ്പറെല്ലാം ശരിയാക്കി വച്ചേക്ക്‌" എന്നോ മറ്റോ ആണെന്ന് ജനം എന്റെ നാലുവശത്തും താന്താങ്ങളുടെ വണ്ടിയേല്‍ ഇരുന്നോണ്ട്‌ ആദരപൂര്‍വ്വം വിചാരിച്ചുകൂട്ടി. ഇതാണ്‌ ഈ ലോകത്തിന്റെ വസന്തകാലം. ഹാന്‍ഡ്സ്‌ ഫ്രീ കാലം.

ഇന്നും രാവിലേ ഇറങ്ങി. വീട്ടില്‍ നിന്നും പത്തടി വണ്ടിയോടിയതും റെയില്‍വേ പണിക്കാരുടെ നടുവില്‍ ബ്ലോക്ക്‌ ആയി.
മാര്‍ക്കസ്‌ ബാര്‍ട്ട്‌ലീയുടെ ഫില്‍ട്ടാറിട്ട ക്യാമറ എന്റെ മോന്തയ്ക്കോട്ട്‌ തിരിച്ചു വച്ചിട്ടുണ്ടെന്നും നിക്കറിട്ട്‌ തൊപ്പി വച്ച്‌ കാര്യാട്ട്‌ എന്റെ മോന്തായം ശ്രദ്ധിച്ചു നില്‍പ്പുണ്ടെന്നും ഭാവിച്ച്‌ ഞാന്‍ കടാപ്പൊറത്തെ പരീക്കുട്ടിയായി അലച്ചു പാടി
"ചെവിയിലെ രോമവും കരണത്തെ രോമവും കുരുങ്ങുകില്ലോമനേ കുരുങ്ങുകില്ലാ..."

റോഡുപണിക്കാര്‍ ബിസി ബിസിനസ്സ്‌ മാനെ ബഹുകണ്ടമാനത്തോടെ നോക്കി. സിഗ്നല്‍ മാറി. ഞാന്‍ പോയി.

അടുത്ത ജംഗ്ഷനില്‍ നിറുത്തിയപ്പോള്‍ പത്രം വില്‍ക്കുന്ന പയ്യന്‍ നേരേ ഒരു ഖലീജ്‌ ടൈംസ്‌ എന്റെ മൂക്കിനു മുന്നിലേക്ക്‌ നീട്ടി. വണ്ടീടെ ചില്ല് ഇന്നലെ പമ്പില്‍ പൈസ കൊടുക്കാന്‍ താഴ്ത്തീതായിരുന്നല്ലോ.
[നാലഞ്ച്‌ കൊല്ലം മുന്നേ എഴുതീത്‌ ഇപ്പ പൊളിച്ച്‌ പണിതതാണ്‍ ഈ പോസ്റ്റ്‌]

Thursday, November 1, 2007

ആപേക്ഷിക സിദ്ധാന്തം

അണ്ണന്‍ ആക്ഷേപിക സിത്താന്തം എന്ന് ക്യാട്ടിട്ടുണ്ടാ?
ആക്ഷേപികമല്ലെടേ , ആപേക്ഷികം
അതെന്തരാണ്ണാ?

അതെന്തരോ ആട്ട് നിനക്കിപ്പ എന്തരു വേണം?
അല്ലാ, നമ്മടെ മ്വാനാട് നീ ഇങ്ങനെ കെട്ട ചേലുക്ക് നടക്കണത് അയ്യവെന്ന്
പറഞ്ഞപ്പ അവങ്ങ് പറയണ്‌ ശരി ശരിയും തെറ്റുമെല്ലാം ആക്ഷേ.. ആപേഷികം
ആണെന്ന്. അങ്ങനെ ഏതാണ്ടും ഒരുത്തന്‍ സിത്താന്തം വച്ചിട്ടുണ്ടെന്ന്.

അതാന്നാ? പറഞ്ഞ് തെരാം. ടേ. ഇത് കണ്ടാ. ഇത് എന്റെ കയ്യില്‍ ഇരിക്കുമ്പ
തുഴ. നിന്റെ കയ്യില്‍ ഇരിക്കുമ്പ പങ്കായം. ചാക്കുണ്ണീടെ കയ്യില്‍
ഇരിക്കുമ്പ നയമ്പ്.
അണ്ണന്‍ എന്തരാ പറയുന്നത്? തൊഴേം പങ്കായോം നയമ്പും എല്ലാം ഒന്നല്ലീ?

ഈ കഴ്തയ്ക്ക് ആപേക്ഷിക സിദ്ധാന്തം മാത്രമല്ല, മലയാളവും അറിയത്തില്ലല്ല്
മാതാവേ. ടേ പൊട്ടാ. ഞാന്‍ കൊച്ചുവള്ളത്തേലല്ലീ പോണത്? ഒറ്റയ്ക്ക് തൊഴഞ്ഞ്
പോകും. അതിനു ഇത് എടുക്കുമ്പ ഇത് തുഴ. നീ വല്യവള്ളത്തേല്‍ ആറുപേര്‌
തൊഴഞ്ഞല്ലേ പോണത്? അതിനു വെള്ളപ്പൊറത്ത് നീങ്ങാനുള്ള ആയത്തിന്റെ ഒരു
പങ്ക് മാത്രമേ നിന്റെയുള്ളു. ബാക്കി അഞ്ചു പേരുടെ ആയമല്ലേ. അപ്പോ നിന്റെ
കയ്യില്‍ ഇതിരിക്കുമ്പ പങ്കായം. വള്ളം നയിക്കുന്നത് അതായത് മരയ്ക്കാര്‌
ചാക്കുണ്ണിയാ. നയിക്കുന്നവന്റെ കയ്യില്‍ ഇതിരിക്കുമ്പ നയമ്പ്.

അപ്പ ഒന്ന് പല കാര്യത്തിനും ഉപയോഗിക്കാം എന്നാണോ സിത്താന്തം?

കഴ്തയ്ക്ക് പിന്നേം മനസ്സിലായില്ലീ. എടാ നിന്റപ്പനു നീ മോന്‍. നിനക്ക്
നിന്റെ ചെറുക്കന്‍ മോന്‍ ലവനു മോന്‍ ഇല്ല. അപ്പം മോനാരാന്നുള്ളത്
ആപേക്ഷികം. മനസ്സിലായോ?
എന്തരോ പോലെ.

ഇപ്പഴും മനസ്സിലായില്ലെ പറഞ്ഞിരുന്നേല്‍ നിന്നെ ഞാന്‍ തൊഴയ്ക്ക്
വീക്കിയേനെ. അങ്ങനെ വീക്കിയെങ്കില്‍ ആ സമയത്ത് ഇത് തൊഴയല്ല, ഗദ ആകും.
പോടേ. ഓടിത്തള്ള്.

Wednesday, October 31, 2007

പച്ചക്കള്ളം

തല്‍ക്കാല്‍ പാസ്പോര്‍ട്ടിനു വന്നതാണാ?
അല്ല. എന്താ അങ്ങനെ ചോദിച്ചത്?
തല്‍ക്കാല്‍ തല്‍ക്കാലം കൊടുക്കുന്നില്ല.
അയ്യോ, അത് അടിയന്തിരാവശ്യത്തിനു കൊടുക്കുന്നതല്ലേ?
ആരുടെ അടിയന്തിരം ആണെങ്കിലും ശരി, ഇവിടെ സോഫ്റ്റ്വെയറേല്‍ കൊഴപ്പമാ.

ടോക്കണ്‍ നമ്പര്‍ വിളിക്കുന്നവര്‍ മാത്രം വന്നാല്‍ മതി.
ടോക്കണ്‍ എവിടെ കിട്ടും?
എന്‍‌ക്വയറിയില്‍ ചോദിക്ക്, ഇവിടല്ല.

ഇങ്ങോട്ടിരുന്നോട്ടോ?
അവിടെ ഇരുന്നാല്‍ ആ ഇരിപ്പില്‍ വേരു മുളയ്ക്കത്തേയുള്ളു. നോക്കി
നില്‍ക്കാതെ ടോക്കണ്‍ കൗണ്ടറില്‍ കേറി ഇടിച്ച് തെള്ളെടേ.

ഇതെന്താ ഇങ്ങനെ കൊണ്ടുവന്നത്? ഫോം ട്രിപ്പളിക്കേറ്റില്‍ വേണം.
ഞാന്‍ നിങ്ങടെ വെബ് സൈറ്റ് മുഴുവന്‍ ഇന്നലെ ഒറങ്ങാതിരിന്നു വായിച്ചതാ,
അതേല്‍ കണ്ടില്ലല്ല്?
വെബ്സൈറ്റ് അപ്പ്ഡേറ്റ് ചെയ്തിട്ടില്ല. (ചെയ്യില്ല, ചെയ്യാന്‍
ഉദ്ദേശവുമില്ല, നീ ആരാടാ ചോദിക്കാന്‍?)

ചേട്ടാ ആ പേന ഒന്നു തരുമോ? ഒപ്പിട്ടിട്ട് ഇപ്പ തിരിച്ചു തരാം. ( ആ പേന
ഇപ്പോള്‍ ഏതു വഴിയേ സഞ്ചരിക്കുന്നോ എന്തോ)

യൂ ഹാവ് ഫൈവ് കൗണ്ടേര്‍സ് . ഹൗ കം നോബഡി ഗോട്ട് സേര്വ്ഡ് ഇന്‍ ലാസ്റ്റ്
ഒണ്‍ അവര്‍?
ഹൂ ആര്‍ യൂ റ്റു ആസ്ക് ദാറ്റ് ഓള്‍ഡ് മാന്‍?
കസ്റ്റമര്‍.
കസ്റ്റമര്‍? ഹ ഹ ഹ. ദിസ് ഈസ് ഗവര്‍ണ്മെന്റ് ഓക്കേ?. ഗോ സിറ്റ് ആന്‍ഡ്
കീപ്പ് യോര്‍ മൗത്ത് ഷട്ട് ഓര്‍ സെക്യൂരിറ്റി വില്‍ ഹാവ് യൂ ത്രോണ്‍
ഔട്ട് ഓഫ് ഹീയര്‍.
സന്തോഷമായി മക്കളേ, നാല്പ്പത്തഞ്ചു കൊല്ലം ഞാന്‍ ടാക്സ് അടച്ചതിനുള്ളത്
എനിക്ക് ഒന്നിച്ച് കിട്ടി.

എങ്ങോട്ടാടോ തെള്ളിക്കേറുന്നത്? പോയി ഇരിക്കവിടെ.
എന്റെ ടോക്കണ്‍ വിളിച്ച്.
വിളിച്ചേല്‍ എന്നോട് പറഞ്ഞിട്ടു പോകണം. ഞാനെന്തിനാ പിന്നെ ഇവിടെ നില്‍ക്കുന്നത്?

സഹോദരാ ദാ എന്റെ ഈ ഫോം ഒന്നു പൂരിപ്പിച്ചു തരുമോ?
സഹോദരാ, ദാ എന്നെ കൗണ്ടറില്‍ വിളിച്ച്, ഇപ്പ നേരമില്ല. അവര്‍ അടുത്ത
നമ്പര്‍ വിളിക്കും.
അല്ലെങ്കിലും മലയാളികള്‍ക്ക് ഒരു സഹായം ചെയ്യാന്‍ മനസ്സില്ല.
അതേ മനസ്സില്ല.

ദാണ്ട് പേപ്പറ്‌. ഒക്കെ ശരിയാണോ? മൂന്നാലിടത്ത് മൂന്നാലു രീതിയില്‍ പറഞ്ഞ്.
തെറ്റാണെങ്കില്‍ ഒരു മാസം കഴിയുമ്പോ റിജക്റ്റ് ആകും, അപ്പോള്‍ അറിയാം. താന്‍ പോ.
നന്ദി.
എന്തര്‌?
നന്ദി എന്ന് ഒരു ശീലം കൊണ്ട് പറഞ്ഞു പോയതാ, ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കൂ.

ഗുഡ് മോര്‍ണിങ്ങ്. ഞാന്‍ തിരിച്ചെത്തി പറങ്കിച്ചേട്ടാ.
ഗുഡ് ആഫ്റ്റര്‍‌നൂണ്‍. താനിതെവിടായിരുന്നു? നിങ്ങടെ സര്‍ക്കാരില്‍ എന്തോ
ഒരു പേപ്പറു ഫയല്‍ ചെയ്യണമെന്ന് പറഞ്ഞ്‍ പോയിട്ട് അര ദിവസമോ?
ഹേയ് സര്‍ക്കാരിലെ പരിപാടി അഞ്ചു മിനുട്ടില്‍ കഴിഞ്ഞു. വരുന്നവഴി
ബാങ്കില്‍ ഒന്നു കേറി. പിന്നെ റോഡ് ബ്ലോക്കില്‍ പെട്ടു സായിപ്പേ.

അപ്പോ തന്റെ ഇന്നത്തെ ദിവസം റോഡ് ബ്ലോക്കില്‍ പാഴായോടോ ?
(എന്റെ ഇന്നത്തെ ദിവസം നീയറിയണ്ടാ സായിപ്പേ. നാണക്കേട് എനിക്കാ. )

Tuesday, October 30, 2007

ബ്ലോഗറില്ലാത്ത ബ്ലോഗന്‍ ( ഒരു വരിവെട്ടു കവിത)

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
മെയിലാലെ പോസ്റ്റുന്നുഞാന്‍
കമന്റോ‍ മെയിലായ്‍ വരുന്നു.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
ബധിരനായ ബീഥോവനെപ്പോല്‍‍
മെയിലാലെ പോസ്റ്റുന്നു ഞാന്‍.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
വളയമില്ലാതെ ചാടുന്നു ഞാന്‍
ചുവരില്ലാതെഴുതുന്നു ചിത്രം.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
കമന്റു മെയിലാലെ വിടാന്‍‍
ഗൂഗിളില്‍ വഴിയൊന്നുമീല.

പണിസ്ഥലത്തു നിന്നെനിക്ക്
ബ്ലോഗില്‍ കയറാനാവുന്നില്ല
നിങ്ങളുടെ കമന്റുകള്‍ക്ക്
മറുപടിയെഴുതാനുമാവില്ല.

ഔട്ട്‌റൈറ്റ് ഔട്ട്‌റെസ്റ്റിങ്ങ്

കലാസ്നേഹികളേ, ഒന്നാം ഓണ ദിവസത്തെ കലാപരിപാടികളില്‍ അടുത്തയിനം
കഴകയറ്റമത്സരമാണ്‌. നാല്പ്പതടി ഉയരമുള്ള, എണ്ണയിട്ട കഴയില്‍ കയറി എറ്റവും
കുറഞ്ഞ സമയം കൊണ്ട് മുകളില്‍ കെട്ടിയിരിക്കുന്ന കൊടി അഴിച്ചു വരുന്ന
വീരന്‌ എട്ടു പടലയുള്ള ഒരു കുല പൂവന്‍ പഴം സമ്മാനമായി വാഗ്ദാനം
ചെയ്തിരിക്കുന്നത് ഹെഡ് ലോഡ് വര്ക്കേര്‍സ് ഓണാഘോഷ കമ്മിറ്റി.
ബെറ്റുള്ളവരെല്ലാം നേരത്തേകൂട്ടി ചാക്കുണ്ണിച്ചേട്ടന്റെ കയ്യില്‍
കാശേല്പ്പിക്കേണ്ടതാകുന്നു.

കഴകയറ്റത്തിലെ ചുടിമൂടാ മന്നന്‍ ഇരണിയല്‍ പോള്‍ കുമരേശന്‍
എത്തിച്ചേര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിനു ശക്തമായ വെല്ലുവിളിയുമായി ഡി വൈ
എഫ് ഐ അണ്ടൂര്‍ക്കോണം വാര്‍ഡിന്റെ അഭിമാനസ്തംഭനമായ ജാരന്‍, ക്ഷമിക്കണം
രാജന്‍ ഇതാ ആദ്യമായി കഴയിലേക്ക് നീങ്ങുകയാണ്‌. കയ്യടി.
പ്രോല്‍സാഹിപ്പീര്‌.

ഗും ഗുരവേ നമ: ചെം ചെഗുവേരായ നമ:
സുഹൃത്തുക്കളേ, രാജന്‍ ഇതാ കയറി തുടങ്ങി.
അപ്പ് അപ്പ് അപ്പ് അപ്പ് അപ്പ്. അതാ രാജന്‍ കൊടിയഴിച്ചു.
ഏഴു മിനുട്ട്, മുപ്പത്താറ്‌ സെക്കന്‍ഡ്.

അടുത്തതായി പോള്‍ കുമരേശന്‍ കഴകയറുന്നു. മുഴങ്ങട്ടേ കയ്യടികളും ആര്‍പ്പുവിളിയും.
കടവുളേ കാപ്പാത്ത്.
അപ്പ് അപ്പ് അപ്പ് അപ്പ്..
അപ്പപ്പാ...

ഛേ. എന്തരു പറ്റി പാള്‍ അണ്ണേ?
എന്നമോ തെരിയലേ, എനക്ക് ആഹാത്.
സെക്കന്‍ഡ് ട്രൈ.
അപ്പ് അപ്പ് അപ്പ് അപ്പ് അപ്പ്.. എന്തരിന്ത് ഒച്ച് ഇതിലും വെക്കം കേറുവല്ല്.
പോള്‍ കൊടിയഴിച്ചു. പതിനാറു മിനുട്ട് മുപ്പത്തിരണ്ട് സെക്കന്‍ഡ്.

ടേയ് പാളേ, എനിക്കെല്ലാം മനസ്സിലായി.
ഒനക്ക് എന്ന മനസ്സില്‌ ആയിട്ച്ച്?

രാജന്‍ ജയിക്കുമെന്ന് ബെറ്റ് വച്ചത് മൊത്തം നിന്റെ ആളുകളല്ലേടാ പാണ്ടീ?
ശത്തം പോടാതെ. ഒനക്ക് നൂറു രൂബാ നാന്‍ തരേന്‍.
നൂറിനു നിന്റെ അപ്പാപ്പന്‍ മിണ്ടാതിരിക്കും.
അട പാപി. ഇന്താ ഐന്തൂറ്‌.
ശരി. പോ.

Monday, October 29, 2007

ബോംബെണ്ണ

ജയകൃഷ്ണാ മുകുന്ദാ ഹരാരേ...
അണ്ണന്‍ ഷാപ്പിന്റെ പടി ക്യാറിയതും വീലായാ? ഹരാരേ അല്ല മുരാരേ എന്ന് പാട്.
അത് നീ പടിപ്പിക്കണ്ടാ. ഹരാരേയില്‍ ഒരു കണ്ണുവേണേന്ന് കൃഷ്ണനോട് പറഞ്ഞതാ
ഞാങ്ങ്. ലവിടെ മ്ളെ പയല്‌കളെ സിംബാബ്‌വേ ടീം ഇട്ട് വെള്ളം
കുടിപ്പിക്കണത് ടീവിയില്‍ കണ്ടോണ്ടാ പെരേന്ന് എറങ്ങിയത്.

അണ്ണനിപ്പ വന്നത് കാര്യമായി. ഒരു കാര്യം കേക്കാനൊണ്ട്. അണ്ണനാവുമ്പ
എല്ലാം അറിയാവല്ല്.
എല്ലാം അറിയാവെങ്കി നീ ചോതിക്കാന്‍ പോണതും ഞാങ്ങ് അറിഞ്ഞേനല്ല്. എന്തര്‌ കാര്യം?

വെളിച്ചെണ്ണ വെല ഇങ്ങനെ വാണം പോലെ കേറണത് കാരണം ഷാപ്പിലിനി പാമായില്‍
വെച്ച് പൊരിപ്പും വറുപ്പും ചെയ്താ മതിയോന്നാ ചാണ്ടി നെരുവിക്കണത്.
അണ്ണന്‍ എന്തര്‌ പറയണത്? പാമായില്‍ അയ്യം അല്ലീ?
പാമോയിലോ? ബോംബ് ഉണ്ടാക്കണ സാതനമല്ലീ. മനുഷേരാരെങ്കിലും അത് കഴിക്കുവോടേ?

തള്ളേ പാമായില്‍ ബോംബിനുള്ള സാതനമാണാ? അണ്ണന്‍ ചുമ്മാ പ്യാടിപ്പിക്കല്ലും.
നീ നാപ്പാം ബോംബ് എന്നു ക്യാട്ടിട്ടുണ്ടാടേ?

ഒണ്ട്. ആ വിയറ്റ്നാമിലെ അപ്പീടെ പെരയും ഫ്രാക്കും കത്തിച്ച് കളഞ്ഞ
ബോംബല്ലീ? ഫോട്ടം കണ്ടിട്ടൊണ്ട്.
തന്നെ. അതിലെ നായും പായും എന്തരാ?

എന്തരാ?
ടേ, നാ എന്നു വച്ചാല്‍ നാഫ്ത. പാം എന്നു വച്ചാല്‍ പാമോയില്‍ . ഇതു
രണ്ടൂടെ പെട്രോളേല്‍ കൊഴച്ച് വയ്ക്കണത് തന്നെ മനുഷേരെ കൊല്ലുന്ന
നാപ്പാം.

നാപ്ത എന്ന് വെച്ചാ പാറ്റാഗുളിക അല്ലീ അണ്ണാ?
അത് നാഫ്തലീന്‍. ഇത് നാഫ്ത. എള്ള് വ്യാറെ പാറ്റാക്കാട്ടം വ്യാറെ.

അപ്പ ഈ പാമായിലു ബോംബെണ്ണയാണാ?
തന്നെ. ഇപ്പം ഇപ്പ ബെന്‍സീനും പോളിസ്റ്ററും ഒക്കെ വന്നപ്പോ നാപ്പാം
ഒണ്ടാക്കാന്‍ പാമായിലു വ്യാണ്ടാതായി. അത് എവമ്മാരു നമക്കിട്ടു
വില്‍ക്കാന്‍ നോക്കുവല്ലീ.ബോംബായിട്ടും മീന്‍ പൊരിച്ചത് ആയിട്ടും മൂന്നാം
ലോകത്തെ നശിപ്പിക്കാനായിട്ട് ഈ എണ്ണ...

അണ്ണാ, ഷാപ്പില്‍ രാഷ്ട്രീയം പറയല്ലേ, ഒടുക്കം നിങ്ങടെ കൊടലേല്‍ ഈച്ച
പറ്റുമ്പ എനിക്കു വയ്യ പോലീസിന്റെ ഇടി കൊള്ളാങ്ങ്.
അതിന്‌ ആര്‌ രാഷ്ട്രീയം പറഞ്ഞെടേ ചാണ്ടീ? അന്താരാഷ്ട്രീയം അല്ലീ ഇവിടെ
പറഞ്ഞത്. അത് പറഞ്ഞ് കുത്ത് നടക്കൂല്ലാ , ഇവിടിരിക്കണ എല്ലാരും
ഇന്ത്യയ്ക്ക് വേണ്ടിയല്ലീ പറയൂ. ഇന്ത്യേടെ കാര്യം പറഞ്ഞപ്പഴാ, ഹരാരേയില്‍
എന്തരായോ എന്തോ. ഞാന്‍ പോണ്‌.

Sunday, October 28, 2007

എലിമെന്ററി, ഡോ. വാട്ടീസന്‍

നിര്‍ത്തെടാ ബൈക്ക്. എറങ്ങടാ താഴെ.
നിര്‍ത്തി. എറങ്ങി.

എന്തരെടാ നിന്റെ പ്യാര്‌?
അനോണി ആന്റണി

ഛീ മലയാളം പറയെടാ.
അണ്ണണ്‍ കൊണ്ണി അന്തോണി.

നീ കുടിച്ചിട്ടുണ്ടോ?
ഒണ്ട്. പതിനഞ്ചു വയസ്സായേപ്പിന്നെ എല്ലാ ഓണത്തിനും ന്യൂ ഈയറിനും കുടിച്ചിട്ടുണ്ട്.
കൂടുതല്‍ ഊതല്ലേ, ഇങ്ങോട്ട് ഊതെടാ.
ഊതല്ലേന്നും ഊതാനും സാറു തന്നെ പറയണ്‌.

നല്ല മണം ഉണ്ടല്ലോടാ?
അത് വയറ്റിലെ പഴഞ്ഞി ദഹനക്രിയയില്‍ ആല്‍ക്കഹോള്‍ ആയതായിരിക്കും സാറേ.

കളിക്കാതെ കാശെടെടാ.
ദാണ്ടെ നൂറ്‌. സാറിനെങ്ങനെ മനസ്സിലായി ഞാന്‍ കുടിച്ചിട്ടുണ്ടെന്ന്. ഒരു
ആട്ടം പോലും എനിക്കില്ലല്ല്.

നിന്റെ മുഖം കണ്ടാല്‍ അറിയാം നീ അര മണിക്കൂര്‍ മുന്നേ സഫാരി ഹോട്ടലീന്ന്
ഓസീയാര്‍ വാങ്ങിച്ച് പച്ചവെള്ളം ഒഴിച്ച് അടിച്ചിട്ട് ഓമ്പ്ലേറ്റും
ഉള്ളിയരിഞ്ഞതും തിന്നെന്ന്.
തള്ളേ, സാറ് ഷേര്‍ലക്ക് ഹോംസിനേം തോല്പ്പിക്കുവല്ല്. ഇതെല്ലാം എങ്ങനെ മനസ്സിലാക്കി?

അന്നരം നിന്റെ എതിരേയുള്ള കസേരയില്‍ ഇരുന്ന് ഒരുത്തന്‍ കല്യാണി ബീയര്‍
കഴിച്ചിരുന്നില്ലേ?
മനസ്സിലായി. അത് സാറായിരുന്നു അല്ലീ?
തന്നെ.

അടിയോളം ഉതകുമാ അണ്ണന്‍ തമ്പി

ആന്തൊണി, ഇരി.
ഇര്‌ന്ന്. പറ.

അതായത്, ഞാന്‍ വീണാല്‍ നീ വീഴും. നീ വീണാല്‍ നിന്റെ താഴെപണിയെടുക്കുന്ന
സകലരും വീഴും...
സാറേ, രാവിലേ സീതിഹാജി തമാശ പോലത്തെ വളച്ചുകെട്ടൊന്നും വേണ്ട. ജോര്‍ജ്ജ്
ബുഷിനിട്ട് തല്ലാതെ വിഷയത്തിലേക്ക് വാ.

ശരി, ബ്രാസ് ടാക്സ്
എന്തരിന്റെ ടാക്സ്?
ബ്രാസ് . അപ്പോസ്ട്രഫി ഇല്ലാതെ.
താ.

ടാര്‍ഗറ്റീന്നു താഴെയാ കഴിഞ്ഞ മൂന്നു മാസവും നമ്മടെ വെടി കൊണ്ടത്.
പെര്‍ഫോര്‍മന്‍സ് ഉയര്‍ത്തീല്ലേല്‍ അറിയാവല്ല്, അങ്ങു
പറങ്കിപ്പാളയത്തില്‍ നിന്നും വിളി വരും. നമ്മടെ ഭാവി
പറങ്കിപ്പുണ്ണുപിടിച്ചു പോവും.

അതിനിപ്പ എന്തരു ചെയ്യാന്‍ ഉദ്ദേശിക്കണത് അണ്ണന്‍?
ടീം മൊറേല്‍ ഉയര്‍ത്തണം. ഈ പയലുകളെ എല്ലാം മോട്ടിവേറ്റ് ചെയ്യണം. പുതിയ
അടവുകള്‍ ഇറക്കണം.

അപ്പ നടക്കുവോ കാര്യം?
ഇല്ലേ?

തോന്നുന്നില്ല. ടീം ടീം എന്നു പറയുന്നത് തോല്‍ക്കുമ്പോ അങ്ങോട്ടും
ഇങ്ങോട്ടും കുറ്റം പറയാനുള്ള എടവാടാ. നുമ്മക്ക് ഈ പൈ പൊട്ടിക്കാം. ഓരോ
കഷണം ഓരോരുത്തന്റെ തലേല്‍ കേറ്റി വയ്ക്കാം. ചുമ്മ പറഞ്ഞാ പോരാ, എഴുതി
കയ്യിക്കൊട്ക്കാം. അത് വിറ്റേച്ചും വന്നാല്‍ വരമ്പത്ത് കൂലി. ഇല്ലേല്‍
ചാക്കു കെട്ട് കയ്യില്‍ കിട്ടും.
അപ്പോ എല്ലാര്‍ക്കും ഉത്തരവാദിത്തം കൂടും അല്ലേ?
പിന്നില്ലേ, ഭയത്തെക്കാള്‍ നല്ല മോട്ടിവേറ്ററില്ല.

എന്നാര്‌ പറഞ്ഞ്?
സ്വന്തം അനുഭവത്തീന്ന് പറഞ്ഞ്. ഓണാഘോഷത്തില്‍ ഒരു കൊല പഴത്തിനും പിന്നെ
വെറുതേ ഞെളിയാനും വേണ്ടി മാരത്തോണ്‍ ഓടി തോറ്റ ദൂരം അതേ ദിവസം രാത്രി
ചീട്ടുകളിച്ചൂടുമ്പ പോലീസ് ഓടിച്ചപ്പോ ഫസ്റ്റ് അടിച്ചവനെടുത്ത
സമയത്തിനെക്കാള്‍ കൊറച്ച് സമയം കൊണ്ട് ഞാന്‍ ഓടിത്തള്ളിയെന്നേ.

അപ്പ നീ ക്യാരറ്റില്‍ വിശ്വസിക്കുന്നില്ല, അല്ലേ?
ക്യാരറ്റ് കൊടുക്കണം, ഇല്ലേല്‍ കഴ്ത വെശന്ന് ചത്തു പോകും, പക്ഷേ അതിനെ
ഓടിക്കാന്‍ വടി തന്നെ വേണം.

ടീം വര്‍ക്കിലും വിശ്വാസമില്ലേ?
കളി ആണേര്‍സ് ആകും വരെ ടീം നല്ലതാ. ക്വാട്ട് ആണെങ്കില്‍ തനി അടിക്കണത്
തന്നെ ബുദ്ധി.

എന്നാ ശരി. നിന്റെ ഈ അടവ് ഫലിച്ചാല്‍ കൂലി, ഇല്ലേല്‍ ചാക്ക്.
ബെസ്റ്റ്. എന്റെ നെഞ്ചത്ത് പൊങ്കാലയിട്ട് തന്നെ തൊടങ്ങ് പുത്തന്‍ രീതി‍.

ചെരപ്പിലെ ആര്‍ഭാടം

അങ്ങനെ മനുഷ്യന്‍ ഉണ്ടായി. ആ പിശാച് വളര്ന്നപ്പോ തടിയോടൊപ്പം താടിയും ഉണ്ടായി. കണ്ട പാറക്കഷണം കൂര്‍പ്പിച്ച് അവന്‍ ചെരച്ചു. ഈ ചെരപ്പില്‍ മോന്ത മരമാക്രിയുടെ പൊറം പോലെ ആയി കിട്ടുമെന്ന് മനസ്സിലാക്കി അവന്‍ ലോഹം കണ്ടുപിടിച്ചു. ലോഹം കൊണ്ട് റേസര്‍ ഉണ്ടാക്കി. മുടിക്കൊപ്പം തൊലി കൂടെ പോയിക്കിട്ടി.

ഴാങ്ങ് ജാക്കിസ് അണ്ണന്‍ തോലു നിര്‍ത്തി രോമം കളയുന്ന സേഫ്റ്റി റേസറുണ്ടാക്കി. കിങ്ങ് ജിലറ്റ് അതേല്‍ നിന്നും ഊരിക്കളയാവുന്ന ബ്ലേഡുണ്ടാക്കി. മനുഷ്യനു മരണഭയം കൂടാതെ സ്വയം ചെരക്കാമെന്ന അവസ്ഥയായി.

അങ്ങനെ ഇരിക്കുമ്പോള്‍ എനിക്കും മോന്ത വടിക്കാറായി, അതായത് മുന്നം സെഞ്ച തപസ്സിനാലേ മൂന്റ് മീശൈ കിളിര്‍ത്ത് വന്ത്. കൊച്ചിലേ ഞാന്‍ അശോക്, ഷേവര്‍ സ്വിഷ് തുടങ്ങിയ ബ്ലേഡിട്ട് അലൂമിനിയം റേസര്‍ കൊണ്ട് വടിക്കുന്ന കാരണോന്മാരെയെ കണ്ടിട്ടുള്ളു, എങ്കിലും എന്റെ രോമത്തിനു രാജയോഗം ഉണ്ടായിരുന്നതുകൊണ്ട് ഞാനാദ്യം വാങ്ങിച്ചത് സെവനോ ക്ലോക്ക് പ്ലാറ്റിനം കോട്ടഡ് ബ്ലേഡ് ആയിരുന്നു.

ഒരിക്കല്‍ അതു തിരക്കി പോയപ്പോള്‍ കടക്കാരന്‍ ഒരു സൂത്രം എന്നെ കാട്ടി. ടീ ഷേപ്പ് ഇല്ലാത്ത വളഞ്ഞിട്ടൊരു വടി. ട്വിന്‍ ബ്ലേഡ്. രണ്ട് ബ്ലേഡുള്ള കാര്‍ട്രിഡ്ജ്.

ഇത് വാങ്ങുന്നതിനു പകരം സാദാ ബ്ലേഡിട്ട് രണ്ടു തവണ വടിച്ചാല്‍ പോരേ എന്ന ചോദ്യത്തിനു കടക്കാരനു ഉത്തരം ഇല്ലായിരുന്നു. പക്ഷേ ടീവിയില്‍ കപില്‍ദേവ് നിഖഞ്ജ് പറഞ്ഞ് തന്നു, ആന്റോ നീ വടിക്കുമ്പോള്‍ ബാക്കി വരുന്ന കുറ്റികള്‍ അകത്തേക്ക് ഓടും. ഓടുന്ന കുറ്റിയെ ഓടിച്ചിട്ടു വെട്ടാന്‍ നീ ട്വിന്‍ ബ്ലേഡ് ഉപയോഗിക്കൂ.

ഒന്ന് വാങ്ങി നോക്കി. ജിലെറ്റ് പീ റ്റൂ. കുറ്റിരോമം രണ്ടു ബ്ലേഡിന്റേം നടുക്കു കേറിയിരുന്ന് ശല്യമുണ്ടാക്കി. പിന്നെ വാങ്ങിയിട്ടില്ല.

അപ്പഴാണു കടക്കാരന്‍ പീ ത്രീ കാണിച്ചത്. ഒരു വടി വടിച്ചാല്‍ അടുത്താഴ്ച്ച വളരേണ്ട രോമം പോലും പോകും പോലും. അടുത്താഴ്ച്ചയും ചെരപ്പു പണിയെങ്കിലും ഇല്ലെങ്കില്‍ ബോറടിക്കുമല്ലോ എന്ന് കരുതി അതും വാങ്ങിയില്ല.

അങ്ങേരടങ്ങുമോ, സെന്‍സര്‍ ഇറക്കി. സെന്‍സറിങ്ങ് പണ്ടേ ഇഷ്ടമല്ലാത്ത ഞാന്‍ അങ്ങേരെ കൂവി ഓടിച്ചു.

പാപി മാച്ച് ത്രീ ടര്‍ബോയുമായി വന്നു. ഏതു വളവിലും ഇട്ടു ഷേവ് ചെയ്യാം പോലും. തല്‍ക്കാലം അണ്ണാക്ക് ഷേവ് ചെയ്യാന്‍ പ്ലാനില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.

ഇടയ്ക്ക് മാച്ച് ത്രീ വൈബ്രേറ്റര്‍, അലോവേര ഒക്കെ കാട്ടി നോക്കി. നമ്മള്‍ എവിടെ കുലുങ്ങാന്‍, ഇവന്‍ ഇങ്ങനെ ഓരോന്നു കാണിക്കുമ്പോഴും നമുക്ക് ഓര്‍ത്തഡോക്സ് ചെരപ്പില്‍ വിശ്വാസം കൂടി വന്നു.

ഇന്നലെ വീണ്ടും വന്നിരിക്കുന്നു. ഫ്യൂഷന്‍ ഉണ്ടെന്ന് . അതെന്തരു കുന്തം എന്നു ചോദിച്ചപ്പോള്‍ ഒരു വടിയേല്‍ അഞ്ചു ബ്ലേഡെന്ന്. വില വെറും നാല്പ്പത്തഞ്ച് ദിര്‍ഹം.
നാല്പ്പത്തഞ്ച് ദിര്‍ഹത്തിനു ഒരു കിലോ വില്‍ക്കിന്‍സണ്‍ സ്വോര്‍ഡ് സാദാ ബ്ലേഡ് വാങ്ങി ഒന്നിച്ചു കെട്ടി മോന്ത തേയും വരെ വടിക്കാമല്ലോ എന്ന് ച്വായിച്ചപ്പോ ചെല്ലന്‍ പറയണത് ഷേവിനു ചെലവാക്കണ പണം ആണുങ്ങളുടെ ആത്മവിശ്വാസം കൂട്ടുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞെന്ന്.

അടുത്ത തവണ നാട്ടില്‍ പോകുമ്പോ ബാര്‍ബര് വേലപ്പനു ഒരു മുന്നൂറു രൂപാ കൊടുത്ത് ഒരു ഷേവ് ചെയ്യിക്കണം. ആത്മവിശ്വാസം ഇങ്ങോട്ട് ഒടിഞ്ഞ് പോരട്ട്.

Thursday, October 25, 2007

ക്യാച്ച് 22

അണ്ണാ, ഇന്ന് രാവിലേ ടീവിയില്‍ കേരള വികസനത്തിലെ ക്യാച്ച് 22
അവസ്ഥയെന്ന് ടീവിയില്‍ ഒരുത്തന്‍ പറഞ്ഞ് അതെന്തരു ക്യാച്ച് ?
ടേ, ഒരു ഇന്നിങ്ങ്സില്‍ എത്തറ കളിക്കാരുണ്ട്?
11
അപ്പ ഒരു ടെസ്റ്റില്‍ ടീമിനു എത്തറ വിക്കറ്റ്?
22

ബൗള്‍ഡും റണ്ണൗട്ടും ഒന്നും പറ്റത്തില്ല ഇരുപത്തിരണ്ട് ക്യാച്ച്
എടുത്താലേ ഒരു ടീം ജയിക്കൂ എന്നു റൂളു വച്ചാല്‍?
അതെങ്ങനാ, പത്താമത്തെ ക്യാച്ച് എടുക്കുമ്പ ഇന്നിങ്ങ്സ് തീര്ന്നില്ലേ?
എങ്ങനെ പോയാലും ഇരുപതിപ്പൊറത്ത് എടുക്കാന്‍ പറ്റത്തില്ല.

അത് തന്നെ ക്യാച്ച് 22. എങ്ങനെ പോയാലും പറ്റത്തില്ല എന്ന്.

കള്‍ച്ചറല്‍ ഗ്യാപ്പ്

ലോണ്ടേ സാറിന്റെ ബേബി സീറ്റില്‍ നിന്ന് എന്തരോ വള്ളി അഴിഞ്ഞ്
കിടക്കുന്ന്. കെട്ടി വെയ് കൂവാ.
അത് ബേബീ സീറ്റിന്റെ ബെല്‍റ്റല്ല ചെല്ലാ, ഒരു ലീഷ് ആണ്‌.

ഓ തൊടല്‍ ആണാ? സാറല്ലാതെ വീട്ടില്‍ വേറെയും പട്ടിയുണ്ടോ?
പട്ടീടെ അല്ലെടാ പയലേ, എന്റെ കുട്ടീടെ ലീഷ്. അപ്പിയെ വഴിയില്‍
എറക്കിയാല്‍ അവന്‍ കുതറി ഓടുന്ന്, അതോണ്ട് ഒരു ബേബി ലീഷ് കെട്ടിയാ
പൊറത്ത് കൊണ്ടുപോവാറ്‌.

തള്ളേ, കുട്ടിയെ പൂട്ടിയിട്ട് നടത്തുവെന്നോ?
പിന്നെന്തരു ചെയ്യാന്‍?

ലവനെ കയ്യില്‍ പിടിച്ചു നടക്കണം. വിടീച്ച് ഓടാന്‍ നോക്കിയാല്‍ ചന്തിക്ക്
ഒരടി കൊടുത്താല്‍ മതി, പിന്നെ പോവൂല്ലാ.
ഛീ. ഞങ്ങളുടെ രാജ്യത്ത് കൊലപ്പുള്ളികളെ പോലും തല്ലൂല്ലെടാ ബാര്‍ബേറിയാ.

ഞങ്ങടെ നാട്ടില്‍ പട്ടികളെ പോലും തൊടലിട്ടു പൂട്ടൂല്ലെടാ ബബ്ബാര്‍ബ്ബേറിയാ.
പട്ടികളെ പൂട്ടില്ലേ? അപ്പോ എല്ലാത്തിനും കൂടു പണിയുമോ?

എന്തരു കൂട്? തൊറന്നങ്ങ് വിടും. പട്ടിയ്ക്കെന്താ മനുഷ്യാവകാശങ്ങളില്ലേ?
അപ്പ അത് പെയ് എവനെ എങ്കിലും കടിക്കൂല്ലേ?

വഴിയേ പെയ്യൂടുന്നവനും ഉണ്ടല്ല് അവകാശങ്ങള്‍. അവന്‍
കല്ലെടുത്തെറിഞ്ഞോളും. ഇല്ലേല്‍ ഓടിത്തള്ളും. ഇഞ്ഞി അതവാ കടിച്ചാല്‍
പട്ടിടെ ഒടയനെ കണ്ട് ചെവള വലിച്ചു കീറും.

പട്ടിക്ക് നിങ്ങടെ രാജ്യത്ത് നല്ല സ്വാതന്ത്ര്യമാണ്‌ അപ്പോ അല്ലേ?
ഏതു പട്ടിക്കും സ്വതന്ത്രമായി ജീവിക്കാന്‍ പറ്റണം, അതാണ്‌ ഞങ്ങടെ ലക്ഷ്യം.

Tuesday, October 23, 2007

ഒരു പ്യാരില്‍ എന്തര്‌ ?

നീ അവിടെന്ന് ഷാര്‍ജ്ജ റോഡ് പിടിച്ച് നേരേ വരുമ്പോള്‍ ലിവര്‍‌പൂള്‍
സ്കൂള്‍ കാണാം അവിടെന്ന് ലെഫ്റ്റ് എടുത്താല്‍ വെല്‍സ് സ്കൂള്‍.
അവിടെന്നും ലെഫ്റ്റ് എടുക്കുമ്പ യോര്‍ക്ക് സ്കൂള്‍ പന്നെ ബ്രിസ്റ്റള്‍
നേഴ്സറി കഴിഞ്ഞ് ലിവര്‍പൂള്‍ സ്കൂളിന്റെ അവിടെന്ന് യൂ ടേണ്‍ എടുത്താല്‍
ഫസ്റ്റ് ബില്‍ഡിങ്ങ് ..

നിന്റെ ഏരിയാ മുഴുവന്‍ ബ്രിട്ടീഷുകാരാണോ താമസം? സ്കൂളിന്റെയൊക്കെ പേരു
കേട്ടിട്ട് അങ്ങനെ തോന്നി.

നീ എവിടത്തുകാരനാടേ? സ്കൂളിന്റെ പേരു കേട്ടാല്‍ അപ്പ തന്നെ ഏതു
നാട്ടുകാരുടേതാണെന്ന് അറിയാം. അതായത് ബ്രിട്ടീഷുകാര്‍ മാഞ്ചെസ്റ്ററില്‍
സ്കൂളു തുടങ്ങുമ്പോ മാഞ്ചെസ്റ്റര്‍ സ്കൂള്‍ എന്ന് പേരിടും, ജുമൈരയില്‍
സ്കൂള്‍ തുടങ്ങിയാല്‍ ജുമൈരാ സ്കൂള്‍ എന്ന് പേരിടും, അബുദാബീല്‍
തുടങ്ങുമ്പ അബുദാബി സ്കൂള്‍ എന്നിടും.

ഡെല്‍ഹിക്കാരന്‍ ഡെല്‍ഹിയില്‍ തുടങ്ങിയാലും കരാമയില്‍ തുടങ്ങിയാലും
ജെബല്‍ അലിയില്‍ തുടങ്ങിയാലും ഡെല്‍ഹി സ്കൂള്‍ എന്ന് പേരിടും.

അപ്പോ ഈ യോര്‍ക്കും ലിവര്‍‌പൂളും ഒക്കെ ആരുടെയാ?
അത് ചോദിക്കാനുണ്ടോ? മലയാളിയുടെ.

കാമദേവന്റെ ഇരിപ്പിടം

ഡേ, നമ്മളെ കാമദേവങ്ങ് ഇരിക്കണത് ഏത് കുന്നിന്റെ മോളിലാ?
കുന്നിന്റെ മോളില്‍ ഇരിക്കണത് മുരുകങ്ങ് ആണെടേ.
അല്ലാന്ന്. ഇപ്പ റേഡിയോല്‍ വന്ന പാട്ടേല്‍ "ഇന്ദ്രജാലം
മെല്ലെയുണര്‍ത്തി, മന്മഥന്റെ തേരീലേറ്റി." എന്നൊണ്ട്.

Monday, October 22, 2007

ബിസിനസ്സ് പ്രോസസ്സ് കോണ്ട്രാക്റ്റിങ്ങ് കമ്പനി

സാമ്പത്തിക രംഗത്തില്‍ അടുത്തതായി വ്യവസായ പ്രമുഖന്‍ ശ്രീ. ആന്റണി
അനോണിമസ്സുമായി ഒരു അഭിമുഖമാണ്‌. ആന്റണി, താങ്കളുടെ വ്യവസായ
സാമ്രാജ്യത്തിന്റെ തുടക്കം എങ്ങനെ ആയിരുന്നു, ഒന്നു വിശദീകരിക്കാമോ?

തൊടക്കം ഞാനും കൂട്ടുകാരന്‍ ഷാനവാസും കൂടെ ഇല്ലെ മുടുക്കില്‍ ഒരു
ഇന്റര്‍നെറ്റ് കഫേ നടത്തിക്കൊണ്ടായിരുന്നു.

താങ്കളുടെ കഫേ വളര്‍ന്ന് ഇന്നത്തെ നിലയിലായത് വിശദീകരിക്കമോ?
വളര്‍ന്നെന്ന് ആര്‌ പറഞ്ഞ്. ഇപ്പറയണ വരുമാനമൊന്നും ഇല്ലാത്തോണ്ട് അത് അങ്ങ് പൂട്ടി.

ഓ, പരാജയം ആയിരുന്നോ താങ്കളുടെ വിജയത്തിന്റെ ചവിട്ട് പടി?
എന്തര്‌ പരാജയം? മൊതലായില്ലേല്‍ കളഞ്ഞിട്ട് വേറേ പണി നോക്കുന്നത് പരാജയമാന്നോടേ?

ഒന്നു ചോദിച്ചോട്ടേ ശ്രീ. ആന്റണി, താങ്കള്‍ കഫേ അടച്ചപ്പോള്‍ നഷ്ടമായ
തൊഴിലവസരങ്ങളെപ്പറ്റി കുറ്റബോധം തോന്നാറുണ്ടോ?
ഞാങ്ങ് കഫേ അടച്ചപ്പോള്‍ ഒരുത്തനും തൊഴിലു പെയ്യില്ലല്ല്. തന്നേമല്ല,
രണ്ട് തൊഴില്‍ ഉണ്ടായി.

മനസ്സിലായില്ല. ഒന്ന് വിശദീകരിക്കാമോ?
എടേ, ഞങ്ങ കട നടത്തിയപ്പ ഞങ്ങ തന്നെ ആയിരുന്നു കടേല്‍ സ്റ്റാഫും. ഞങ്ങ
പൂട്ടിയതുകൊണ്ട് വേറൊരുത്തന്‍ അവിടെ കഫേ തൊടങ്ങി, രണ്ട് കഫേ ആ
മുടുക്കില്‍‍ ഓടൂല്ലല്ല്. യേത്, ലവിടെ ഡിമാന്‍ഡ് ഇലാസ്റ്റിക്ക്
അല്ലെന്ന്. പുത്തന്‍ മൊയിലാളി രണ്ട് പേരെ ജോലിക്ക് വച്ച്.

എന്നിട്ട് താങ്കള്‍ എന്താണു ചെയ്തത്?
ഒള്ള തുണീം സഞ്ചീല്‍ വാരിയിട്ട് ഗള്‍ഫില്‍ പോയി.

സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുള്ള ഒരു ബിസിനസ്സുകാരന്‍ എന്ന നിലയ്ക്ക്
താങ്കളെന്തുകൊണ്ട് ബ്രെയിന്‍ ഡ്രെയിനിനെപ്പറ്റി ആശങ്കപ്പെട്ടില്ല?
ചെല്ലന്‍ ഗപ്പിയെ വളര്‍ത്തീട്ടൊണ്ടോ?

ഇല്ല, ഗപ്പി എന്നാല്‍ എന്താണ്‌?
ഒരു മീന്‍. സൗത്ത് അമേരിക്കക്കാരനാ.

വളര്‍ത്തിയിട്ടില്ല.
ഇതാണു കൊഴപ്പം. ഫിഷ് ടാങ്ക് ഉണ്ടാക്കേണ്ട സമയത്ത് ട്യൂഷന്‍ പഠിക്കാന്‍
പെയ്. ഡേ, ടാങ്കില്‍ രണ്ട് ഗപ്പിയെ ഇട്ടാല്‍ അത് വളരും. വളര്‍ന്ന്
അഞ്ഞൂറെണ്ണമായാല്‍ പിന്നെ ഒറ്റ എണ്ണവും വളരുയുമില്ല, ആ ആലൂക്കാസ്
വെഡ്ഡിങ് ഹൗസ് പരസ്യം പോലെ പൊള പൊളാന്ന് പറപ്പിക്കാന്‍ സാരിയും
കിളിക്കത്തില്ല. അപ്പ നമ്മള്‌ കൊറേ എണ്ണത്തിനെ എടുത്തു തോട്ടി
കളഞ്ഞില്ലെങ്കില്‍ സകല ഗപ്പികളും ഒരുമാതിരി പോതരമില്ലാതെ കെടന്ന്
നീന്തിത്തള്ളും. ഗപ്പിയെ കണ്ടിട്ടില്ലെങ്കിലും ചെല്ലന്‍ ഇല്ലെ മയ്യനാട്
സ്മിത്തിന്റെ ഹാന്‍ഡിക്യാപ്പ് പ്രിന്‍സിപ്പിള്‍ പഠിച്ചു കാണുവല്ല്.

ഗള്‍ഫില്‍ താങ്കള്‍ എന്തു ബിസിനസ്സ് ആണു തുടങ്ങിയത്?
ബിസിനസ്സ് പ്രോസസ് സോര്‍സിങ്ങ്.

ഓ. നമ്മുടെ ഫാരിസ്..
നമ്മടെ അല്ല, നിങ്ങടെ.

താങ്കള്‍ എന്തുകൊണ്ടാണ്‌ ഗള്‍ഫില്‍ ഈ ബിസിനസ്സ് തുടങ്ങിയത്? ഇന്ത്യയില്‍
നിന്നും ആണെങ്കില്‍ ഇതിലും ചെറിയ ചിലവില്‍ ഈ ജോലികള്‍ ചെയ്യിക്കാമല്ലോ?
അത് തന്നെ കാര്യം. ഓണ്‍ സൈറ്റില്‍ പണിതാല്‍, ന്യായമായും കിട്ടേണ്ട കൂലി
കിട്ടും. അതിനു പകരം ചീപ്പ് ലേബറുള്ള സ്ഥലത്തേക്ക് ബിസിനസ്സ് പിടിച്ചാല്‍
അത് അണ്ടര്‍ കട്ടിങ്ങ് നടത്തി സ്വന്തമാക്കല്‍ ആകും.

എത്ര സ്റ്റാഫിനെ വച്ചാണു താങ്കള്‍ ഈ ബി പി ഓ ബിസിനസ്സ് ചെയ്യുന്നത്?
ഒന്ന്.

ഒറ്റയാളോ? ആരാണത്?
ഞാങ്ങ്.

മനസ്സിലായില്ല, ഒരാളെ മാത്രം വച്ച് താങ്കള്‍ ഈ ബിസിനസ്സ് എങ്ങനെ നടത്തുന്നു?
അതായത്, ആദ്യം നമ്മള്‍ ഒരു മാര്‍ക്കറ്റ് സ്റ്റഡി നടത്തുന്നു, എന്നിട്ട്
കൊള്ളാവുന്ന കാശു കിട്ടുന്ന ബിസിനസ്സ് പ്രോസസ്സുകള്‍ തിരഞെടുത്ത് അത്
നമ്മള്‍ ചെയ്തോട്ടേ എന്ന് ചോദിക്കും. അവര്‍ക്ക് നമ്മളെ അതേല്പ്പിക്കാന്‍
താല്പ്പര്യമുണ്ടെങ്കില്‍ നമുക്കു തരും. അത്ര തന്നെ.

അയ്യോ അത് ബിസിനസ്സല്ലല്ലോ, എമ്പ്ലോയ്മെന്റ് അല്ലേ?
രണ്ടും ഒന്ന് തന്നെടേ. അങ്ങനെ അല്ലാതിരുന്ന കാലം പണ്ടായിരുന്നു, വേള്‍ഡ്
വാറിനും മുന്നേ. ഇപ്പ എല്ലാവരും മൊതലാളിമാരാ. മെയിന്‍ കോണ്ട്രാക്റ്ററും
സബ് കോണ്ട്രാക്റ്ററും പോലെയൊക്കെ.

നന്ദി ശ്രീ. ആന്റണി. താങ്കളോട് സംസാരിച്ച് ഇത്രയും സമയം കളഞ്ഞ എന്നെയും
പ്രേക്ഷകരെയും സമ്മതിക്കണം. ഇത് ടെലിക്കാസ്റ്റ് ചെയ്യുന്നതോടെ എന്നെ
പിരിച്ചുവിട്ടില്ലെങ്കില്‍ നാളെ എന്നെ വീണ്ടും ടീവിയില്‍ കാണാം.
നമസ്കാരം.

പ്രൂഡന്‍സ്

ലോ ഒരു പാമ്പ്.
ആളെ വിളിച്ചു കൂട്ടെടേ.
മണ്ടത്തരം കാണിക്കല്ലേടേ.
അതെന്തരെടേ?
ഹിന്ദുക്കള്‍ക്കിത് ദൈവത്തിന്റെ സീറ്റ് ആണ്‌. നസ്രാണികള്‍ക്ക് സാത്താന്റെ ദൂതനും.
ഒള്ളതാ, ഇപ്പം കൂട്ടക്കൊല നടന്നേനെ.
പാമ്പ് വേലിയേല്‍ തന്നെ ഇരുന്നോട്ട്.
നമ്മള്‌ കണ്ടിട്ടില്ല.

Sunday, October 21, 2007

സത്യസന്ധത

യാത്രക്കാരേ ശ്രദ്ധിക്ക്.
വല്ലച്ചാതീം ഈ വിമാനത്തെ ഞങ്ങള്‍ തിരുവന്തോരത്ത്
കുത്തിയിരുത്തീട്ടൊണ്ട്. മിച്ചമുള്ള കുലുക്കം കൂടെ നിന്നു കഴിഞ്ഞ്
കിട്ടിയ സഞ്ചീം താര്‍‌വേശയും എടുത്ത് ഓടി തള്ളിക്കോ. പൊറത്ത് അപ്പിടി
മഴയാണ്‌, വഴിയില്‍ കുഴിയാണ്‌, വായുവില്‍ പനിയാണ്‌, ജലത്തില്‍
മഞ്ഞപ്പിത്തമാണ്‌, ആളുകളുടെ നെഞ്ചില്‍ തീയാണ്‌. എന്തരോ ആട്ട്, നാട്
തന്നല്ല്, പൊറത്തു ചാടിന്‌. ഒന്നു കിട്ടിയാലും പഠിക്കാതെ ഇതേല്‍ തന്നെ
റിട്ടേര്‍ണും പോകാന്‍ തീരുമാനിച്ച മുഴുപോഴന്മാര്‍ ആരെങ്കിലും
ഉണ്ടെങ്കില്‍ വരുന്നതിനു മുന്നേ ഞങ്ങടെ കമ്പനിയാപ്പീസില്‍ വന്ന്
കീറണ്ഫേം, സ്വാറി റീകണ്‍ഫേം നടത്തിക്കേണ്ടതാണ്‌. ഇതേല്‍ കയറാന്‍ ധൈര്യം
കാണിച്ച നിങ്ങളെ നമിക്കുന്നു. യോഗമൊണ്ടേല്‍ ഇഞ്ഞീം കാണാം.

കതവ് തൊറന്ന് കിട്ടിയതും അകത്തുള്ളാള്‌ മൊത്തമായി കൂടു തൊറന്ന് വിട്ട
കോഴികളെപ്പോലെ പെടച്ച് പൊറത്ത് ചാടി. മൂന്ന് ബസ്സ് വന്നിട്ടും എല്ലാം
കൂടെ ആദ്യത്തതില്‍ ‍ തെള്ളിക്കേറി വരത്തന്‍ പെരയില്‍ തെള്ളി എറങ്ങി.
കൊച്ചുപുസ്തകവും അപേക്ഷാഫാറവും കൊടുത്തിട്ടും സ്റ്റാമ്പടിക്കാരന്‍
അതിലെഴുതിയിരിക്കണത് മൊത്തം തത്ത പോലെ പറയിച്ചു. ചെലപ്പം എഴുത്തും
വായനേം അറിഞ്ഞൂടാത്ത ആളായിരിക്കും.

അഞ്ചെട്ടാളെ തെള്ളിക്കളഞ്ഞ് പെട്ടി എടുത്ത് തലേല്‍ വച്ചപ്പ,
ചുങ്കപ്പെരയില്‍ നിന്ന് ഒരണ്ണന്‍ വടവി വന്ന്.
എന്തുണ്ട്?
വോ, സൂങ്ങള്‌ തന്നെ. സാറിനോ?
അതല്ല, കയ്യിലെന്തുണ്ടെന്ന്?
ഒന്നും ഇല്ല. ഞാങ്ങ് കടലാസ്സില്‍ എഴുതീട്ടുണ്ടായിരുന്നല്ല്.
പെട്ടീലെന്താ?
എന്റെ ഉടുപ്പ് -4, പാന്റ്-3, പ്യാശ-2, ബന്യന്-4 ‍, ലങ്കോട്ടി-4, പിന്നെ
അപ്പികള്‍ക്ക് മൂന്ന് പാവ, ഇച്ചിരേം മുട്ടായി.
കുപ്പിയില്ലേ?
ഒണ്ട്. ഒരെണ്ണം, ഈ സഞ്ചീല്‍.
ഒന്ന് തനിക്ക് മൂക്കേല്‍ വലിക്കാന്‍ പോലും തെകയത്തില്ലെന്ന് മുഖം കണ്ടാ
അറിയൂല്ലേ, ഒള്ളത് പറ.
ഇത് കൂട്ടുകാരക്ക് മൂക്കേല്‍ വലിക്കാന, എനിക്ക് ഓ സീ ആര്‍ ആണ്‌ ഇഷ്ടം.
ഗോള്‍ഡുണ്ടോ കയ്യില്‍?
ഇല്ല വില്‍സുണ്ട്, ഒരെണ്ണം വലിക്കുന്നോ?
സ്വര്‍ണ്ണം ഉണ്ടോന്ന്.
ഇല്ല.
ഓ കുന്തം. ഡോളറുണ്ടോ? ദിര്‍ഹം, ദിനാര്‍, യൂറൊ, പൗണ്ട്?
അമ്പതു ദിര്‍ഹം ഇരിപ്പുണ്ട്, തിരിച്ചു പോകുമ്പോ എയര്‍പ്പോര്‍ട്ടീന്നു
വീടു വരെ ടാക്സിക്കൂലി കൊടുക്കാനുള്ളതാ.
അതീന്ന് ഇരുപത്തഞ്ച്ച് താ , തന്നോട് സംസാരിച്ചു നിന്ന് ബാക്കി എല്ലാരും
പോയി. മിനക്കെടുത്തു കൂലി എങ്കിലും ആകട്ട്.

അതൊറ്റ നോട്ടാ, ഇരുപത്തഞ്ചെങ്ങനെ തരും? പാതി കീറിയോ?
ഞാന്‍ ചില്ലറ മാറിക്കൊണ്ട് വരാം. താന്‍ ഇവിടെ നിന്നാ മതി.

ചില്ലറ മാറി തിരിച്ച് വന്നില്ലെങ്കിലോ? അണ്ണനു ഏതു വാതിലിലൂടെയും വലിയാമല്ല്.
ഡേ, ഞാന്‍ അങ്ങനെ കൂതറ പാര്‍ട്ടിയൊന്നുമല്ല, സത്യസന്ധനായ ഒരാപ്പീസറാ.

വിശ്വാസം

ഒരു ദിവസം, ആഫ്റ്റര്‍ നൂണ്‍.
ആന്റപ്പാ, നിന്റെ കയ്യില്‍ പരീക്ഷാപ്രവേശനച്ചീട്ട് വല്ലോം ഇരിപ്പുണ്ടോ?
വല്യമ്മച്ചിക്ക് വയസ്സുകാലത്ത് എന്തരിനു ഹാള്‍ ടിക്കറ്റ്? സാക്ഷരതാ ക്ലാസ്സില്‍ ഫോര്‍മാറ്റ് ഉണ്ടാക്കാനാ?

ഉണ്ടേല്‍ കാണീരെടാ, ഞങ്ങടെ പെങ്കൊച്ചിന്റെ ടിക്കറ്റ് കാണുന്നില്ലെന്ന്, എങ്ങനെ ഇരിക്കുവാന്നറിയാമെങ്കില്‍ തപ്പി എടുക്കാമല്ല്.
ദാണ്ട് എന്റെ പഴയൊരു ഹാള്‍ ടിക്കറ്റ്.

ഇതേല്‍ നിന്റെ പടം ഉണ്ടല്ല്!
ഫോട്ടോ എല്ലാ ഹാള്‍ ടിക്കറ്റിലും ഉണ്ട് വല്യമ്മച്ചി, ഇല്ലെങ്കില്‍ ഞാനാണെന്നും പറഞ്ഞ് എന്റെ ട്യൂഷന്‍ സാര്‍ കേറി പരീക്ഷ എഴുതത്തില്ലീ?

സെയിം ദിവസം, ലോങ്ങ് ആഫ്റ്റര്‍‍ നൂണ്‍.
ആന്റോ ,ദ്രോഹി. നീയിതു കണ്ടാ?
കയ്യിലെല്ലാം നല്ല പാടുണ്ടല്ലോ സീനാ, വീട്ടിന്ന് കാര്യമായിട്ടു കിട്ടിയാ? എന്താ കാര്യം? പരീക്ഷയില്‍ പൊട്ടിയാ?

നീയാണ്‌, നീ ഒരുത്തനാണെടാ എന്നെ ചതിച്ചത്.
എന്താ സീനേ നീയീപ്പറയുന്നത്? ഞാന്‍ നിന്നെ ചതിക്കുമോ? നമ്മള്‍ ക്വാണകമില്ലാതെ പഴമ്പാളേല്‍ കിടക്കുന്ന കാലത്തേ കൂട്ടായതല്ലേ? ഈ വാര്‍ഡില്‍ മൂവാണ്ടന്‍ മാവ് ഇല്ലാത്തതുകൊണ്ടല്ലേ നിനക്കു മാങ്ങ പറിച്ചു തരാന്‍ കയറി എനിക്ക് അതില്‍ നിന്നും വീഴാന്‍ സാധിക്കാഞ്ഞത്?

പിന്നെന്തിനാടാ എരണം കെട്ടവനേ ഹാള്‍ ടിക്കറ്റിന്റെ സാമ്പിളെടുത്ത് അമ്മാമ്മയ്ക്ക് കാണിച്ചു കൊടുത്തത്? വ്യാജ ഹാള്‍ ടിക്കറ്റ് കണ്ടുപിടിക്കാന്‍ നീയാരെടാ പരീക്ഷാ കണ്ട്രോളറോ?
വ്യാജ ഹാള്‍ ടിക്കറ്റോ? അപ്പോ നീ പരീക്ഷ എഴുതുന്നില്ലേടി?

അതല്ലെടാ, ഏതോ നശൂലം എന്നോട് പ്രേമമാണെന്നും പറഞ്ഞ് എനിക്കൊരു കത്തയച്ചടാ. ആരാണെന്ന് പേരു വയ്ക്കാന്‍ പോലും ധൈര്യമില്ലാത്ത തെണ്ടി. പോസ്റ്റുമാന്‍ നേരേ കൊണ്ട് വല്യമ്മച്ചിക്ക് കൊടുത്തു .
എന്നിട്ട് നീയത് ഹാള്‍ ടിക്കറ്റ് ആണെന്ന് പറഞ്ഞോ?

തന്നെ. വെറുതേ എന്തരിനു അവരക്കടുത്ത് ലെറ്ററിന്റെ കാര്യം പറയുന്നതെന്ന് വച്ചിട്ട് ഞാനത് ഹാള്‍ ടിക്കറ്റാണെന്ന് പറഞ്ഞു. എന്നിട്ട് അവരു കാണാതെ അടുപ്പിലിട്ടു .
നിന്റെ മോന്തയുടെ ലക്ഷണം കണ്ടപ്പോ പറഞ്ഞത് കള്ളമാണെന്ന് അവര്‍ക്കു മനസ്സിലായി കാണും, അതാ എന്നോടു വന്ന് സാമ്പിള്‍ കാണിക്കാന്‍ പറഞ്ഞത്. ഐ ആം സോറി, മൈ കുളിക്കാട്ടുകാരീ. അവര്‍ ഇങ്ങനെ ഒരു ആവശ്യത്തിനാണു അതു ചോദിച്ചതെന്ന് അറിയാതെ എടുത്തു കാട്ടിപ്പോയി.

അറിഞ്ഞുകൊണ്ട് നീയെന്നെ ചതിക്കില്ലെന്ന് എനിക്ക് വിശ്വാസമുള്ളതുകൊണ്ടാണെടാ നിന്നെ ഞാന്‍ ശിക്ഷിക്കാഞ്ഞത്. ഇല്ലെങ്കില്‍...
ഇല്ലെങ്കില്‍ നീയെന്നെ അടിക്കുമായിരുന്നോ?

നിന്നെയടിച്ച് ഞാനെന്തിനാടാ കൈ ചീത്തയാക്കുന്നത്? ആ കത്ത് അയച്ചത് നീയാണെന്ന് അങ്ങോട്ടു പറഞ്ഞാല്‍ പോരേ, ബാക്കി വീട്ടുകാരു നോക്കിക്കോളും.
പാമ്പന്‍ പാലം ഉറപ്പിച്ച സിമിന്റിന്റെ ബലം ഉള്ള നിന്റെ വിശ്വാസം എന്നെ രക്ഷിച്ചെടീ. നന്ദി. വൈകിട്ട് നിനക്ക് കട്ട്‌ലറ്റ് വാങ്ങിത്തരാം, അടി കൊണ്ട ഏനക്കേട് പോട്ട്.

Saturday, October 20, 2007

കല്ലി വല്ലി

ജനിച്ചപ്പോള്‍ അയാള്‍ രണ്ടുപേര്‍ക്ക് മകനായിരുന്നു, ഒരു കുട്ടിക്ക് അനുജനായിരുന്നു. വിദ്യാഭ്യാസകാലത്ത് ഒട്ടേറെപ്പേര്‍ക്ക് സഹപാഠിയായിരുന്നു. ചെറുപ്പത്തില്‍ കുറേപ്പേരുടെ സുഹൃത്തായിരുന്നു. വിവാഹം കഴിച്ചപ്പോള്‍ ഒരു പെണ്ണിനു ഭര്‍ത്താവായിരുന്നു. കെട്ടിയവള്‍പ്രസവിച്ചകാലം ഒരു കുഞ്ഞിനു അച്ഛനായിരുന്നു. ഒരു തൊഴില്‍ വിസ വാങ്ങി ദുബായിലെത്തുമ്പോള്‍ ഒരു കമ്പനിക്ക് ലേബറര്‍ ആയിരുന്നു. അഞ്ഞൂറു ദിര്‍ഹം കൊണ്ട് മാസവൃത്തിപോലും കഴിച്ചുകൂട്ടാനാവുന്നില്ലെന്ന് കണ്ട് അയാള്‍ ഒളിച്ചോടിയപ്പോള്‍ കമ്പനി പത്രത്തില്‍ അബ്സ്കോണ്ടിങ്ങ് നോട്ടിഫിക്കയ്ഷന്‍ കൊടുത്തു. ആരും അത് ശ്രദ്ധിച്ചില്ല, കല്ലി വല്ലി.

കാറുകളും വീടുകളും കഴുകുന്ന ജോലി ചെയ്തു. ചിലരൊക്കെ പ്രതിഫലം കൊടുത്തു. പലരും കൊടുത്തില്ല. അതിനെന്താ? കല്ലി വല്ലി.

സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയപ്പോള്‍ പാലിനു കറവഡേറ്റ് നോക്കാന്‍ കുനിഞ്ഞു താണ ഒരുത്തി അയാളുടെ ദേഹത്ത് പിന്‍ഭാഗം ഉരസി. അവരെ കയറി മനപ്പൂര്വ്വം മുട്ടിയെന്ന് ആരോപിച്ച് ഭര്‍ത്താവും കടയിലെ സെക്യൂരിറ്റി ഗാര്‍ഡും സാധനം വാങ്ങാന്‍ അവിടെ ഉണ്ടായിരുന്നവരും ഭള്ള് പറഞ്ഞ് ഓടിച്ചു. മുട്ടിയില്ലെങ്കിലെന്ത്? കല്ലി വല്ലി.

ഏറെക്കാലം കഴിഞ്ഞ് ഭാര്യയോടൊന്നു സംസാരിക്കാന്‍ അയലത്തെ ഫോണില്‍ വിളിച്ചപ്പോള്‍ അവള്‍ പ്രായമേറെ കുറഞ്ഞ ഒരു തമിഴനുമായി ഒളിച്ചോടി തേനിക്കു പോയെന്നാണ്‌ മറുപടി കിട്ടിയത്. വീട്ടുചെലവ് കൃത്യമായി അയക്കാത്ത എന്നു തിരിച്ച് വീട്ടിലെത്തുമെന്ന് അറിയാത്ത ഒരു ഭര്‍ത്താവെന്തിന്‌ അവള്‍ക്ക്? കല്ലി വല്ലി.

എന്തെങ്കിലും പണികിട്ടുമോ എന്ന് അന്വേഷിച്ചു ചെന്നപ്പോള്‍ ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ നാത്ഥൂര്‍ ഇരുട്ടും നാറ്റവും നിറയുന്ന ഗാര്‍ഡ് റൂമില്‍ കയറി കുത്തിയിരിക്കാന്‍ പറഞ്ഞു. ഇറങ്ങിപ്പോരുമ്പോള്‍ തൊണ്ട പിളര്‍ന്ന് പുറത്തേക്ക് വമിക്കാനൊരുങ്ങുന്ന അഴുക്കും അടക്കി കൈ നീട്ടിയപ്പോള്‍ പ്രതിഫലമായി കൊടുക്കാമെന്നു പറഞ്ഞ പതിനഞ്ചുരൂപയ്ക്കു പകരം കരണത്തടിയും പരിഹാസച്ചിരിയുമാണു കിട്ടിയത്. എന്തിന്റെ പണം? കല്ലി വല്ലി.

വഴിവക്കിലിരിക്കുമ്പോള്‍ അഞ്ചെട്ടു ചെറുപ്പക്കാര്‍ വലിയ കാറിലെത്തി അവര്‍ സീ ഐ ഡികള്‍ ആണെന്നും ലേബര്‍ കാര്‍ഡ് കാട്ടാനും പറഞ്ഞു. ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോല്‍ പിടികൂടി വണ്ടിയിലാക്കി. ബീയര്‍ കുപ്പി കൊണ്ടും പാത്രങ്ങള്‍ കൊണ്ടും വെറും കൈ കൊണ്ടും പൊതിരെ അടിച്ചു. തങ്ങള്‍ സീ ഐ ഡികള്‍ അല്ലെന്നും വെറും രസത്തിനു ഉപദ്രവിക്കുന്നതാണെന്നും വണ്ടിയില്‍ വച്ച് അട്ടഹസിച്ചു ചിരിച്ച് അവര്‍ പറഞ്ഞു. ഒടുക്കം വഴിയോരത്ത് പുറത്തേക്കെറിയാന്‍ നേരം ഒരുത്തന്‍ പറഞ്ഞു, ഞങ്ങള്‍ തല്ലിയെന്ന് പറ്റുമെങ്കില്‍ നീ പോയി പോലീസില്‍ പറഞ്ഞോ, കല്ലി വല്ലി .

റോഡരികില്‍ നിന്നും കിട്ടിയ അജ്ഞാതനെ നട്ടെല്ലും വൃക്കയും തകര്‍ന്ന അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഫോട്ടോ കണ്ട് തിരിച്ചറിയാവുന്നവര്‍ തങ്ങളോട് ബന്ധപ്പെടണമെന്നും പോലീസ് പത്രപ്പരസ്യം കൊടുത്തു. ആരും ശ്രദ്ധിച്ചില്ല, കല്ലി വല്ലി.

അവകാശികളില്ലാത്ത ബോഡി വസ്ത്രങ്ങള്‍ മാറ്റി പരിശോധിച്ച് ഇസ്ലാം വിശ്വാസിയെന്ന് തോന്നുന്നെങ്കില്‍ ഖബര്‍സ്ഥാനില്‍ അടക്കാനും അല്ലെങ്കില്‍ ശ്മശാനത്തില്‍ കൊണ്ട് ദഹിപ്പിക്കാനുമായിരുന്നു ജീവനക്കാരനു കിട്ടിയ ഓര്‍ഡര്‍. അയാളതിനു മിനക്കെട്ടില്ല. ഏതു മത വിശ്വാസിയാണെങ്കിലെന്ത്? കല്ലി വല്ലി.

ഓ, ഈ കഥാപാത്രത്തിനു ഞാന്‍ പേരിട്ടില്ലല്ലോ? അല്ല ഇയാള്‍ക്ക് എന്തിനൊരു പേര്‌? കല്ലി വല്ലി.

Thursday, October 18, 2007

ഗോബിള്‍ഡിഗൂക്ക്

നാരായണേട്ടന്‍ അന്തരിച്ചിട്ട് ദിനങ്ങളധികമായില്ല. അപ്പോഴേക്കും പരേതന്റെ
പുത്രന്മാര്‍ സ്വത്ത് ഭാഗം ചെയ്യാന്‍ കലഹിക്കുന്നത് ശരിയായ
പ്രവൃത്തിയാണോ? താങ്കളെന്തു പറയുന്നു?

മനസ്സിലായില്ലെടാ . നാരേണന്‍ മരിച്ചതും പരതന്റെ മക്കള്‌ സൊത്തുപാഗം
വെയ്ക്കുന്നതുമായി എന്തരാണെടാ ബെന്ധം?
ഭരതന്റെ മക്കള്‍ അല്ല, പരേതന്റെ, ചരമം അടഞ്ഞ നരായണേട്ടന്റെ.

ഛെ. എടാ പയലേ നിന്നോട് എത്തറപ്രാവിശ്ശം പറഞ്ഞിട്ടുള്ളതാ പത്രത്തില്‍
വരുന്ന എങ്ങുമില്ലാത്ത ഭാഷയും പറഞ്ഞോണ്ട് വരരുതെന്ന്. ഇഞ്ഞിമേലാ ഇങ്ങനെ
വല്ലോം പറഞ്ഞാ തെളച്ച വെള്ളമാ ഇവിടിരിക്കുന്നത്, എടുത്ത്
മോന്തക്കൊഴിക്കും ഞാന്‍.

പ്രിറ്റന്‍ഡഡ് കമ്യൂണിക്കേയ്ഷന്‍

ഓര്‍ക്കാപ്പുറത്താണ്‌ ഞാന്‍ മുടുക്ക് കടന്ന് പ്രത്യക്ഷപ്പെട്ടത്.
ഗാര്‍ബേജ് ഷൂട്ടിലെ കൂറ്റന്‍ വേയ്സ്റ്റ് തൊട്ടിക്കു മുകളില്‍ ഇരുന്ന
മനുഷ്യന്‍ ഞെട്ടിപ്പോയി.
"സാബ്, ഞാന്‍ ഇതില്‍ പഴയ കാര്‍ട്ടണ്‍ ഉണ്ടെങ്കില്‍ എടുക്കാന്‍ വന്നതാണ്‌."

വെപ്രാളത്തില്‍ തിരുകിയതുകൊണ്ടാവും ചീട്ടിത്തുണികൊണ്ടുള്ള അയാളുടെ
കാല്‍സരായിയുടെ പോക്കറ്റില്‍ ഒരു ബര്‍ഗര്‍ ബണ്ണിന്റെ കഷണം പുറത്തേക്കു
കാണാനായി.
"അതിനെന്താ, കാര്‍ട്ടണ്‍ പെറുക്കിക്കോളൂ."

എന്റെ മൊബൈല്‍ഫോണ്‍ മണിയടിച്ചു.
"ഹലോ, അതേ ആന്റണിയാണ്‌. ഞാന്‍ നേരത്തേ വിളിച്ചത് ഒരു കാര്യം
ചോദിക്കാനാനായിരുന്നു. ഇവിടെ അടുത്ത് ഒരു സര്‍ദാര്‍ജിമാരുടെ ഒരു
ഗുരുദ്വാരയില്ലേ ആരു ചെന്നാലും വൈകിട്ട് സൗജന്യഭക്ഷണം കൊടുക്കുന്നത്.
അതെവിടെയാണ്‌? ഞാന്‍ ഇന്നൊന്നും വച്ചുണ്ടാക്കിയില്ല അവിടെ കഴിക്കാമെന്ന്
വച്ചിട്ടാണേ."

"എവിടെ....ല്‍ ആണോ. ഓക്കേ, ആര്‍ക്കും പോകാമല്ലോ?"

ഞാന്‍ നടന്നു നീങ്ങി കഴിഞ്ഞിരുന്നു.
"ആന്റോ തന്നെയല്ലേ ഇത്? എന്നെ നേരത്തേ നീ വിളിച്ചില്ലല്ലോ? എന്താടോ നീ
ഹിന്ദിയില്‍ സംസാരിക്കുന്നത്? ഏതു സര്‍ദാര്‍ജിമാരും ഭക്ഷണവും?
എനിക്കറിയില്ല."

"എനിക്കറിയാവുന്നതുകൊണ്ടല്ലേ എവിടെയാണെന്ന് ഞാന്‍ തന്നെ പറഞ്ഞത്. അത്
പക്ഷേ ഇങ്ങനെ അല്ലാതെ പറഞ്ഞാല്‍ വിശപ്പിനും തകര്‍ക്കാനാവാത്ത ഒരു
മനുഷ്യന്റെ അഭിമാനം വീണു പോയേനെ . നീ അത് വിട്ട് വിളിച്ച കാര്യം പറയ്"
മലയാളത്തിലേക്ക് സ്വിച്ചോവര്‍ ചെയ്തു.

എന്റെ ഫോണ്‍ സംഭാഷണം അയാള്‍ ശ്രദ്ധിച്ചു കാണുമോ ആവോ. ആകാവുന്നത്ര
ഉച്ചത്തില്‍ പറഞ്ഞിട്ടുണ്ട്.

Wednesday, October 17, 2007

റൊമാന്റിക്ക് സറോഗസി ട്രീറ്റ്മെന്റ്

January 30,2006
ടീ, ഞാന്‍ ഇന്ന് നമ്മടെ പഴയ ജമീലയെ കണ്ട്.
ഹാ എവിടെവച്ച്?
എല്‍ ഐ സിയില്‍ പോയപ്പ. അവള്‍ അവിടെ ഓഫീസറാ.
എന്നിട്ട്?
അവള്‌ നല്ല കുട്ടപ്പിയായി രണ്ട് പിള്ളേരുടെ തള്ളയായി മിടുക്കിയായി
ഇരിപ്പോണ്ട്. ഒന്നിച്ചു പഠിച്ച കാര്യം പറഞ്ഞിട്ട് അവള്‍ക്ക് എന്നെ
ഓര്‍മ്മ വന്നില്ല.
കൂള്‍. ഇങ്ക്യുബേറ്ററിന്റെ ഒരു ശക്തിയേ!
തന്നെ തന്നെ.

June 22, 1994.
ടീ, നീ നിന്റെ ക്ലാസ്സിലെ ആ ജമീലയെ ശ്രദ്ധിക്കാറുണ്ടോ?
ഉണ്ട്.

അവള്‍ക്കെന്താ പ്രശ്നം?
അറിയില്ല. ഇങ്ങനെ കൂനിക്കൂടി പമ്മി വന്ന് ക്ലാസ്സിന്റെ
മൂലയ്ക്കിരുന്നിട്ടു പോകും. ആരോടും മിണ്ടൂല്ല. കൂട്ടുകാരുമില്ല.
പഠിക്കുന്നുമില്ല. ഫസ്റ്റ് ഈയറില്‍ മൊത്തമായി മൊട്ട വാങ്ങിച്ച്.
സംസാരിക്കാന്‍ ചെന്നാല്‍ മുങ്ങിക്കളയും. സാറെന്തെങ്കിലും ചോദിച്ചാല്‍
കരയും. പിള്ളേരു കളിയാക്കിയാല്‍ വിറയ്ക്കും. നമ്മള്‍ എന്താ പ്രശ്നം
എന്നു ചോദിച്ചാല്‍ പിന്നെ കുറേ ദിവസം കോളേജിലും വരൂല്ല.

അത് ശരി. മൊട്ട വിരിയിക്കാന്‍ അടക്കോഴി ഇല്ലെങ്കില്‍ എന്തു ചെയ്യും നീ?
ഇങ്ക്യൂബേറ്ററില്‍ ഇട്ട് വിരിയിക്കും.
അതായത് വ്യാജ അട അല്ലേ?
നിനക്ക് വട്ട് മൂത്തോ? ഒന്നും മനസ്സിലായില്ല.

എടീ അവള്‍ക്ക് വിരിയാനുള്ള ചൂട് കിട്ടുന്നില്ലെന്ന്. എനിക്ക്
വിശ്വാസമുള്ള, വിവരമുള്ള മൂന്നാല്‌ പയ്യന്മാരോട് അവളെ എപ്പോഴും
ശ്രദ്ധിക്കുന്നെന്നും അവളെ വലിയ കാര്യമാണെന്നും അവള്‍ക്ക് ഫീല്‍
ചെയ്യുന്ന രീതിയില്‍ പെരുമാറാന്‍ പറയാന്‍ പോകുകയാ. അവള്‍ വിരിഞ്ഞ്
അടിപൊളി ഒരു പെടക്കോഴി ആകും.
കൊഴപ്പമാവുമോ? കിട്ടാത്തത് കിട്ടുമ്പോ അവള്‌ വല്ലവന്റേം കൂടെ എറങ്ങി ഓടുമോ?

ഇല്ലെന്നേ, അതിനല്ലേ സൈമുള്‍ട്ടേനിയസ് അറ്റാക്ക്. അപ്പോ ഒരാളിലും
അവളുടെ ശ്രദ്ധ മൊത്തമായി പോവില്ല- ഏത്. പിന്നെ മ്മടെ പയ്യന്മാര്‌ ആയോണ്ട്
അവന്മാരു കിട്ടിയ അവസം മൊതലെടുക്കുന്ന പ്രശ്നവുമില്ല.
നീ ഒരു ഉശിരന്‍ മാമ ആണല്ലോ!

February 24, 1995
ടാ ബ്രോക്കറേ ,അല്ല ഡോക്റ്ററേ. നിന്റെ ട്രീറ്റ്മെന്റ് ഫലിച്ചെടാ.
അവളു വിരിഞ്ഞോ?
പിന്നേ, ഇമ്പ്രൂവ്മെന്റ് പരീക്ഷയൊക്കെ ജയിച്ച്. പിന്നെ പഴേ എണ്ണ പുരണ്ട
മോന്തേം കൂനിപ്പിടിച്ച ഇരിപ്പും കരച്ചിലും ഒന്നും അല്ല. ഇപ്പോ അവളിങ്ങനെ
പട്ടുസാരിയൊക്കെ ഉടുത്ത് വളയൊക്കെ കിലുക്കി ചെത്തി ഒരു വരവുണ്ട്.
കോറീഡോറില്‍ ആ കിലുക്കം കേള്‍ക്കുമ്പോഴേ ക്ലാസ്സിലെ മൊത്തം പയ്യന്മാരുടെ
തല വാതിലിലോട്ട് തിരിയും.

എന്നാ ഞാന്‍ ഒന്നു ലൈന്‍ അടിച്ചു നോക്കട്ട്. സുറുമയെഴുതിയ മിഴികളേ പ്രണയ മധുര..
പിന്നേ, ഏതെങ്കിലും പെണ്ണ് നിന്നെ മൈന്‍ഡ് ചെയ്യുമോ? എനിക്ക്
വട്ടായതുകാരണം നിന്റെ കൂടെ കൂടിയെന്നല്ലാതെ.

സറോഗസി പൂ ചൂടി. എന്‍ സഖി നിന്നെ പോലെ. ഓമല്‍ സഖി നിന്നേ പോലെ.
സറോഗസിയോ? അതെന്താ?

അത് അറിയില്ല? നിനക്ക് ഞാന്‍ നാളെ ഇര്‌വിങ്ങ് വാലസിന്റെ സെലസ്റ്റിയല്‍
ബെഡ് കൊണ്ടു തരാം, ഭദ്രമായി കവറിട്ട് നിന്റെ ബെഡിന്റെ അടിയില്‍
ഒളിപ്പിച്ച് ആരും കാണാതെ വായിച്ചോ.
ബെസ്റ്റ്. എനിക്കറിയണ്ടാ.

ലിമിറ്റേഷന്‍ ഓഫ് ദി ലോ

ജോണീ ജോണീ
യെസ് പപ്പാ?

മേരി ഹാഡേ ലിറ്റില്‍ ലാംബ്
നീ രാവിലേ എന്നെ അംഗനവാടീ പാട്ട് പടിപ്പിക്കാന്‍ വന്നതാണാടേ പപ്പാ?

ടേ ജോണീ മ്മളെ മേരിടെ ആടിനെ കാണുന്നില്ലെന്ന്.
അതിനു നീ എന്തരിന്‌ ഇംഗ്ലീഷ് പറഞ്ഞത് പപ്പാ?

ആട് പോയ കേസ് നമ്മക്കൊന്ന് അന്വേഷിക്കണം. നീ സിനിമയൊക്കെ കണ്ടിട്ടില്ലേ,
കേസ് അന്വേഷിക്കുന്നവര്‌ തോനെ ഇംഗ്ലീഷ് പറയും.
അതിന്‌ നീ ഇംഗ്ലീഷൊന്നും പറയണ്ടടേ. മ്യാരിടെ ആടി ഇപ്പ കറിയായിക്കാണുവെന്ന്!

യാത് കറിയായിടെ കയ്യി കാണുവെന്ന്?
കറിയാടെ കൈയി അല്ല അല്ലെടേ, മട്ടന്‍ കറി ആയിക്കാണുവെന്ന്.

ഇനിയിപ്പം എങ്ങനെ കണ്ടുപിടിക്കും? ഓരോ വീട്ടിലും കേറി പിന്നാപ്പൊറത്ത്
പൂടയോ ചോരയോ ഉണ്ടോന്ന് നോക്കിയാലോ?
കട്ടവനു അടുക്കള കഴുവാനും അറിയുമെടേ പപ്പാ. വേറേ വഴി നോക്കാം.

അതെന്തരു വഴി ജോണീ?
നുമ്മക്ക് രാവിലേ വഴീലോട്ട് ഇറങ്ങി നിന്ന് ജ്വാലിക്ക് പോണ ഓരോരുത്തരേം
പിടിച്ച് നിര്‍ത്തി കൈ മണപ്പിച്ച് നോക്കാം.

അതി പഴുതൊണ്ടെടേ. ഇന്നലെ മട്ടന്‍ കാശു കൊട്ത്ത് വാങ്ങിച്ച്
തിന്നവന്‍‌മാരും അതില്‍ കുരുങ്ങും. ആയിരം വാളികള്‍ ഊരിയാലും ഒര്‌
അത്താപ്പാടിയ്ക്കും പണി കിട്ടരുത് എന്നല്ലീ?
പറഞ്ഞ് തീരട്രേ പപ്പാ, മട്ടന്‍ മണക്കുന്നവര്‌ നുമ്മക്കടെ പീയെസ്സീലെ
പോലെ സംശയ ലിസ്റ്റ്. നുമക്ക് ആ പയലുകളെ എല്ലാം വര്‍ഗ്ഗീസിന്റെ കടേല്‍
കൊണ്ട് പോയി ചോദിക്കാം എവങ് ഇന്നലെ ആട്ടെറച്ചി വാങ്ങിക്കാന്‍
വന്നാരുന്നോന്ന്. എങ്ങനൊണ്ട്?

പൊളപ്പന്‍. പക്ഷേ ചെല വല്യ വാന്തകള്‌ ഒണ്ടല്ല് ജോണീ? ഉച്ചക്കട ദാസന്‍,
ല്വാഡിങ്ങ് ഈപ്പന്‍... ലവന്മാരെ മണപ്പിക്കാന്‍ ചെന്നാ നമ്മടെ മൂക്ക്
ചമ്മന്തിയാവൂല്ലേടേ?
ടേ, ചാമ്പിയാ വള്ളോം കൊണ്ട് പോണ സ്രാവിനെ നുമ്മടെ കണ്ണില്‍ കണ്ടിട്ടില്ല,
യേത്? അതില്‌ നാണക്കേട് വിചാരിക്കണ്ട, പോലീസുകാര്‌ അന്വേഷിച്ചാലും അവര്‌
അങ്ങനെയേ ചെയ്യത്തൊള്ള്.

ഒള്ളത്. സീ ബീ ഐ പോലും അതേ ചെയ്യത്തൊള്ള്.
കട്ടത് അങ്ങനത്തെ വല്ല പുള്ളികളും ആണെങ്കില്‍ മേരിയുടെ ലാമ്പ്...
മതി. ബാക്കി പറയല്ലും, രാവിലേ വെറും വയറ്റി പള്ള് കേക്കാന്‍ വയ്യാ.

എലിജിബിലിറ്റി

ഈ ഷാപ്പിലെന്നും തറ തമാശേം പാട്ടും തന്ന്യേ? ശിവണ്ണാ, വല്യ തത്വശാസ്ത്രമുള്ള , നിലവാരമുള്ള പാട്ട് ഒരെണ്ണം പാട്, ഫിലോസ്യപി.

നെനക്ക് കേക്കാനാ?
ങാ.
ന്നാ കേക്കി.

"ലോണ്ടെ പോണ്‌ ‌ ആട്
ആട്ടിനെന്തര്‌ ചേല്‌
കാലു നാലും കീഴ്പ്പോട്ട്
വാലൊരെണ്ണം മേപ്പോട്ട്.."

അണ്ണാ കളിയാക്കല്ലും. ഇതിലു എന്തരു ഫിലോസ്യപി?
ഡേ, നിന്റെ നിലവാരത്തിനു ഇതു തന്നെ ഏറ്റവും വലിയ പിലോസ്യപി

അതെന്തര്‌?
ഇതിലും വല്യ ഫിലോസ്യപി മനസിലാകുവാരുന്നേല്‍ നീ വല്ല പണിയും എടുത്ത് കാശ് വീട്ടിക്കൊണ്ട് കൊടുക്കുന്നതിന്റെ ഫിലോസ്യപിയും മനസ്സിലാക്കിയേനേന്ന്. യേത്?

അണ്ണന്‍ താങ്ങിയതാ അല്ലേ? ഞാങ്ങ് നന്നായി. വെരുന്ന ബൂനാഴ്ച്ച മൊതല്‌ ഞാന്‍ ഐസ് പ്ലാന്റില്‍ പണിക്ക് പോണൊണ്ട്. മ്മച്യാണെ തന്നെ.
ഒള്ളത്? എന്നാ ചെല്ലന്‍ പണിക്കു പോയി ഒന്നാന്തീ ശമ്പളം വാങ്ങിച്ച് നിന്റെ പൊറുതിക്ക് കൊണ്ട് കൊടുത്ത് അവക്കട കയ്യീന്നൊരമ്പതിന്റെ നോട്ടും വാങ്ങി മടീല്‍ ചെരുവി ഇഞ്ഞോട്ട് വാ. നിനക്ക് ഫിലോസ്യപി മനസ്സിലാവുംന്ന് ഞാന്‍ സമ്മതിച്ച് തോനെ പാട്ട് പാടി തെരും.

യാത് പാട്ട്കള്‌?
ശിവാജിയേടേം എംജ്യാറിന്റേം ഫിലോസ്യപി .

യെന്നാ ഒന്നാന്തി കാണാം.
ടേ, നീ ഒരു കൊല്ലം തെകച്ച് ബോണസും വാങ്ങിച്ച് വന്നാല്‍ വേറൊരു പൊളപ്പന്‍ പാട്ടും ഞാങ്ങ് പാടിത്തരും.

അത് യാത് പാട്ട്?
മ്മളെ കടമ്മനിട്ടേടെ ക്വാഴി.

Tuesday, October 16, 2007

അനക്കൊണ്ടാ

ലോ ഒരു പാമ്പ്‌
അടി
നീയടി, നീയടി.
മാറിനെടേ, ഞാനടിക്കാം.
ഠേ.
പാമ്പ്‌ ചത്ത്‌!
ഠേ ഠേ ഠേ.
പേടിത്തൂറികളേ, പാമ്പ്‌ ചത്തിട്ട്‌ പിന്നെ എന്തരിനു വന്ന് ഷൈന്‍ ചെയ്യാന്‍ കേറി അടിക്കണത്‌?
വോ, ചത്താ? ഞങ്ങളു വടിയെടുക്കാന്‍ പോയിരുന്നതാ, ശ്രദ്ധിച്ചില്ല.
ഒന്നു മാറിനെടേ, ആ പാമ്പിനെ ഞാനും ഒന്നു കാണട്ട്‌... അനക്കൊണ്ടാ.
ഇങ്ങക്ക്‌ കണ്ണില്ലേ കാണാന്‍ കാര്‍ളോസ്‌ ചേട്ടാ? ഇത്‌ അനക്കൊണ്ടയൊന്നുമല്ല, വെറും ചേരയാ.
കണ്ണുണ്ടെടേ, പക്ഷേ കണ്ടില്ല. അനക്കൊണ്ടാന്ന് ഞാന്‍ ചോദിച്ചത്‌ അതിനിപ്പ അനക്കമില്ലെങ്കില്‍ പ്യാടിക്കാതെ വന്നൊന്നൊന്നു കാണാനല്ലേ. യേത്‌.

Monday, October 15, 2007

വിവേകബുദ്ധി

ഇനിയെവിടെയെങ്കിലും കേറാനുണ്ടോ?
രണ്ടുമൂന്ന് വീടുണ്ട്. അവിടെയും പോകണോ?

പിന്നേ, ഒരു വോട്ടിനെങ്ങാനും ഞാന്‍ തോറ്റുപോയാല്‍?
ഒള്ളതാ, ഒള്ളത്.

ഇതാരിക്കടെ വീട്?
ഉച്ചക്കട ദാസണ്ണന്‍. ല്ലെ കുത്തുകേസിലെ...
അതിനെന്താ, നമുക്കെല്ലാ വോട്ടര്‍മാരും ബഹുമാന്യരാണ്‌, വാ.

ഇനിയെവിടാ?
ഇനി ഇത്തിപ്പോരം മാറി ഒരു വല്യമ്മച്ചിയുണ്ട്, മറിയമ്പ്ല. തീരെ കിടപ്പാ,
വോട്ട് ചെയ്യാന്‍ വരുംന്ന് തോന്നുന്നില്ല.
തിരഞെടുപ്പിനു മുന്നേ അവരക്കെങ്ങാന്‍ സുഖമായാലോ? വിവേകബുദ്ധിയോടെ
ചിന്തിക്ക്. വാ പോകാം.

തീര്‍ന്നോ?
ഒരെണ്ണം കൂടെയുണ്ട്. മറ്റേ... രമ.
യാത് മറ്റേ രെമ?
ഠോ.

വെയിലത്ത് നടന്ന് ഞാന്‍ കൊഴഞ്ഞ്. രെമേടെ വോട്ട് നിങ്ങളാരെങ്കിലും
പിന്നെ ചോദിച്ചാ മതി.
ഹ. നേതാവല്ലേ പറഞ്ഞത് നമുക്ക് എല്ലാ വോട്ടറും ബഹുമാന്യരാണ്‌. വിവേക
ബുദ്ധിയോടെ ചിന്തിക്ക്, ഒരു വോട്ടിനെങ്ങാനും തോറ്റുപോയാല്‍?

ഞാന്‍ വിവേകബുദ്ധിയോടെ മാത്രമേ എന്തരേലും പറയൂടേ. രെമേടെ വോട്ട്
ചോദിച്ചു അവക്കടെ വീട്ടില്‍ പോയാല്‍ വേറേ മൂന്ന് വോട്ട് മാറിക്കിട്ടും.
അതാരിക്കടെ?
എന്റെ ഭാര്യേടെ, അവടമ്മേടെ, അവടാങ്ങളേടെ.

നേതാവേ അതിനു രെമേടെ വീട്ടില്‍ പോണത് മറ്റേപ്പാര്‍ട്ടിക്കാരു നോക്കി
നിക്കുവല്ലല്ല് നിങ്ങടെ വീട്ടിലറിയാന്‍.
എന്തരിനു മറ്റേപ്പാര്‍ട്ടി? ഈ കൂട്ടത്തില്‍ തന്നെ ഒണ്ടല്ല് പല
ഗ്രൂപ്പുകാര്‌. നേരേ വിളിച്ചു പറഞ്ഞോളും.

വെളുത്ത കള്ളം

നിനക്ക്‌ ഏറ്റവും ഇഷ്ടം എന്താ? പ്രിയംവദ ചോദിച്ചു
പുളിച്ച തൈരില്‍ ഉപ്പും കൊച്ചുള്ളിയും കാന്താരി മുളകും ചേര്‍ത്ത്‌ ചോറില്‍ കുഴച്ചത്‌ പരവ കരുവാട്‌ വറുത്തതും കൂട്ടി തിന്നുന്നത്‌. സത്യശീലന്‍ പറഞ്ഞു.

പ്രിയംവദ ചിണുങ്ങി കരഞ്ഞു.
അയ്യേ, വെറുതേ പറഞ്ഞതല്ലേ പെണ്ണേ ഞാന്‍. എനിക്കേറ്റവും ഇഷ്ടം നിന്നെയല്ലേ.

പ്രിയംവദ ചിരിച്ചു.
സത്യശീലനു സമാധാനമായി.

നിനക്കെന്താ ഒരു വിഷമം മുഖത്ത്‌? പ്രിയംവദ ചോദിച്ചു.
അത്‌... ഞാന്‍ നിന്നോട്‌ കള്ളം പറഞ്ഞില്ലേ, സങ്കടം കൊണ്ടാ.

അയ്യേ, എന്നെ പറ്റിക്കാന്‍ പറഞ്ഞ കള്ളമല്ലേ? സാരമില്ല.
അതേ, നിന്നെ പറ്റിക്കാന്‍ പറയുന്നതാ, സാരമില്ല.

And they lied happily ever after.