Wednesday, November 25, 2009

സൈബര്‍ നിയമം, ഫോര്‍‌വേര്‍ഡുകള്‍,

തന്റേത് എന്ന് അവകാശപ്പെട്ട് മറ്റൊരാളിന്റെ വീടിന്റെ ചിത്രങ്ങള്‍ ഈ-മെയില്‍ വഴി പ്രചരിക്കുന്നത് അപമാനകമാണെന്ന് പിണറായി വിജയന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മെയില്‍ സൃഷ്ടാവിനെ തിരിച്ചറിയുകയും അതില്‍ കണ്ടന്റ് നിര്‍മ്മിച്ച രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്ത വാര്‍ത്തയായിരിക്കാം ആദ്യമായി കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട സൈബര്‍ ഡീഫേമേഷന്‍ കേസ്. പരാതിക്കാരന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായതിനാല്‍ പത്രങ്ങള്‍ ഈ കേസിനെ തുടക്കം മുതലേ റിപ്പോര്‍ട്ട് ചെയ്തു വന്നതുകൊണ്ടാകാം, ഇദ്ദേഹം കേരളത്തിനു അപരിചിതനല്ലാത്തതുകൊണ്ടും ആകാം.

ആദ്യമായല്ല കേരളത്തില്‍ ഇത്തരം ഒരു അറസ്റ്റ് നടക്കുന്നത്. സൈബര്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്നേ തന്നെ ഒരു വ്യക്തിയുടെ മകളുടേതെന്ന് കാണിച്ച് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ഈ-മെയില്‍ അയച്ച ഒരു പാസ്റ്ററേയും മകനേയും കേരളാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു- ഇന്‍ഡീസന്‍സി നിയമവും പീനല്‍ കോഡും ഒക്കെ അനുസരിച്ച്.

പിണറായിയുടെ പരാതിയിന്മേല്‍ പോലീസ് ഈ-മെയിലിന്റെ സൃഷ്ടാക്കളെ മാത്രമാണ്‌ അറസ്റ്റ് ചെയ്തത്, പക്ഷേ പുതിയ സൈബര്‍ നിയമത്തിന്‍ പ്രകാരം വേണമെങ്കില്‍ പോലീസിനു ഇത് ഫോര്‍‌വേര്‍ഡ് ചെയ്ത ലക്ഷക്കണക്കിനു ആളുകള്‍ക്കു മേല്‍ കുറ്റം ആരോപിക്കാമായിരുന്നു.

ഇന്റര്‍നെറ്റ് ഡീഫേമേഷന്‍ കേസ് എങ്ങനെ അവസാനിക്കുമെന്ന് കോടതി വിധി വരും വരെ കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. പക്ഷേ പലതരം ആശങ്കകള്‍ പലരും സൈബര്‍ നിയമത്തെപ്പറ്റി പ്രകടിപ്പിച്ച് കാണുന്നു.

1.ഈ-മെയില്‍ ഒരു സ്വകാര്യ സംഭാഷണം അല്ലേ, അതില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ എങ്ങനെ അപകീര്‍ത്തി ആകും?

a. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈമെയിലും മെയിലിങ്ങ് ലിസ്റ്റുകളും രണ്ടു തരം കമ്യൂണിക്കേഷന്‍ ആണ്‌. രണ്ട് വ്യക്തികള്‍ മാത്രം കമ്യൂണിക്കേറ്റ് ചെയ്ത കാര്യവും നാലുലക്ഷം പേര്‍ അതിലും എത്രയോ അധികം ആളുകളോട് കമ്യൂണിക്കേറ്റ് ചെയ്ത കാര്യവും ഒന്നല്ല .

b. ഞാന്‍ എന്റെ സുഹൃത്തിനു മറ്റൊരാളെക്കുറിച്ച് അപമാനകരമായ കാര്യങ്ങള്‍ അയച്ചാല്‍ അത് ഡീഫേമേഷന്‍ ആകുമോ? (ചെയിന്‍ മെയിലുകള്‍ ഇല്ലെന്നു കരുതുക- വെറും വണ്‍ റ്റു വണ്‍ കമ്യൂണിക്കേഷന്‍)

ആകും എന്ന് lawyers.com

(എന്തുകൊണ്ട്, എന്താണങ്ങനെ എന്നതൊക്കെ അവിടെ തന്നെ വായിച്ചു മനസ്സിലാക്കുക, എന്തില്‍ നിന്നു റീപ്രൊഡ്യൂസ് ചെയ്താലും ഇവിടെന്നു ചെയ്യൂല്ല, വക്കീലന്മാര് ചിലപ്പോ പാരയാകും)


2. ഫ്രീഡം ഓഫ് സ്പീച്ചിനു എതിരല്ലേ ഇത്തരം കാര്യങ്ങള്‍?
അല്ല എന്ന് നേരത്തേ ലിങ്ക് ചെയ്ത വെബ് പേജില്‍ തന്നെ കാണാം.

3.പത്രങ്ങള്‍ക്കു മേല്‍ ഇല്ലാത്ത നിയന്ത്രണം വല്ല ഈമെയിലിലും വേണോ?
അതൊരു ചോദ്യമാണ്‌. പക്ഷേ പത്രങ്ങള്‍ക്കു നേരേയും ഡീഫേമേഷന്‍ കേസുകള്‍ ഉണ്ടാവാറുണ്ട് നിരന്തരം.

പത്രങ്ങള്‍ക്ക് തങ്ങള്‍ ശേഖരിച്ച വാര്‍ത്ത "ഡ്യൂ ഡിലിജന്‍സ്" ഉപയോഗിച്ച് "ബെസ്റ്റ് ഫെയിത്തില്‍" നിര്‍മ്മിച്ചത് എന്നൊക്കെ പ്രതിവാദം ഉന്നയിക്കാം.

പത്രക്കാരനു അപകീര്‍ത്തിക്കേസുകള്‍ തൊഴില്പരമായ റിസ്ക് ആണ്‌ (ആരും ഈ-മെയില്‍ ഫോര്വേര്‍ഡിങ്ങ് തൊഴിലാക്കിയിട്ടില്ലെന്ന് കരുതട്ടേ) അദ്ദേഹത്തിന്റെ റിസ്ക് കമ്പനി സപ്പോര്‍ട്ട് ചെയ്യും, കമ്പനി ലോയര്‍ ജാമ്യം മുതല്‍ ഇങ്ങോട്ട് സകലതും കിട്ടാനുള്ള വഴികള്‍ എന്തെങ്കിലുമുണ്ടോ എന്ന് ഗവേഷണം നടത്തി തയ്യാറായ ആളാകും, അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും ഒരു തൊഴിലിലെ കയ്യബദ്ധം എന്നു കരുതി സമൂഹം അങ്ങു ക്ഷമിക്കും. എന്നാല്‍ പരിചയക്കാരിയായ വീട്ടമ്മ വേശ്യാവൃത്തി ചെയ്യുന്നുണ്ടെന്ന് യാഹൂ ഗ്രൂപ്പില്‍ മാസ്സ് മെയില്‍ അയച്ച് പിടിക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പോലും അവന്‍ ചെയ്തത് ശരിയാണെന്ന് വാദിക്കാനെത്തില്ല (നാട്ടുകാരുടെ കാര്യം പോട്ടെ)

4. വാറണ്ടില്ലാതെ കമ്പ്യൂട്ടറുകള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ മുതല്‍ ആര്‍ക്കും സേര്‍ച്ച് ചെയ്യാം, പോര്‍ണോഗ്രഫി സ്റ്റോര്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്‌ തുടങ്ങിയ നിയമങ്ങളോ?

എന്റെ വീക്ഷണത്തില്‍ അടിസ്ഥാനപരമായി സൈബര്‍ നിയമവും മറ്റു നിയമങ്ങളും തമ്മില്‍ ഭേദമൊന്നും ഉണ്ടായിരിക്കരുത്. വീട് പരിശോധിക്കാന്‍ വാറണ്ട് വേണമെങ്കില്‍ കമ്പ്യൂട്ടര്‍ പരിശോധിക്കാനും വേണം. കാറു കസ്റ്റഡിയില്‍ എടുക്കാന്‍ ചില ചിട്ടവട്ടങ്ങളുണ്ടെങ്കില്‍ കമ്പ്യൂട്ടറിനും വേണം.

വേശ്യാവൃത്തി നിരോധിക്കാത്ത ഒരു രാജ്യത്ത് പോര്‍ണോഗ്രഫി- അതു പ്രായപൂര്‍ത്തി ആയി സ്വസമ്മതത്തില്‍ അഭിനയിച്ച ആളുകളുടേതാണെങ്കില്‍ കൂടി പബ്ലിക്ക് ബ്രോഡ്കാസ്റ്റ് ഇല്ലെങ്കില്‍ ശിക്ഷിക്കുന്നതിന്റെ ന്യായം മനസ്സിലാകുന്നില്ല.

പക്ഷേ നിയമം ഇഷ്ടപ്പെടാനുള്ളതല്ലല്ലോ, അനുസരിക്കാനും മാറ്റിയെഴുതിക്കാനും മാത്രമുള്ളതാണ്‌. ഒന്നുകില്‍ ചട്ടം പാലിക്കുക, അല്ലെങ്കില്‍ തിരുത്താന്‍ ശ്രമിക്കുക.

5. ഇന്‍‌റ്റര്‍നെറ്റില്‍ അനോണിമസ് ആയി ബ്ലോഗ് എഴുതുന്ന നിങ്ങള്‍ക്ക് എന്തെങ്കിലും സുരക്ഷ ലഭിക്കുമെന്ന് കരുതുന്നുണ്ടോ?
അനോണിമിറ്റി പൊതുജന മധ്യത്തില്‍ നിന്നാണ്‌. നിയമത്തിനു മുന്നില്‍ യാതൊരു വിധ അനോണിമിറ്റിയും ഇല്ല. എന്തു പേരില്‍ എവിടെ എഴുതിയാലും പബ്ലിഷ് ബട്ടണ്‍ ഞെക്കുന്ന വിരലുകള്‍ ആരുടേതാണോ അയാള്‍ ഉത്തരവാദിയാണ്‌. ബ്ലോഗിന്റെ എഴുത്തുകാരനും എഡിറ്ററും പബ്ലിഷറും ബ്ലോഗര്‍ ആണെന്ന നിലയ്ക്ക് ബ്ലോഗിനെതിരേ അപകീര്‍ത്തിക്കേസ് വന്നാല്‍ ഒരുപക്ഷേ ഒരു മാധ്യമപ്രവര്‍ത്തകനു ഉള്ള ഉത്തരവാദിത്വത്തിലും കൂടുതലാകും അത്. ഓരോ തവണ പബ്ലിഷ് ബട്ടണ്‍ പുഷ് ചെയ്യും മുന്നേയും അത് ആലോചിക്കുന്നത് ആണ്‌ വിവേകം.

പൊതുസ്ഥലത്ത് ഉള്ള അനോണിമിറ്റിയില്‍ കവിഞ്ഞൊന്നും ഇന്റര്‍നെറ്റില്‍ ഇല്ല. ഓരോ തവണ അത് ഉപയോഗിക്കുമ്പോഴും ഒരു വിരലടയാളം പതിയുന്നുണ്ട്.

ഐ പി ഫാള്‍സിഫൈയര്‍ ഉപയോഗിച്ച് മെയില്‍ അയച്ചവരെ പിടികൂടാം, മറ്റൊരു കണക്ഷന്‍ ആക്സസ് ചെയ്ത് മറ്റൊരു കമ്പ്യൂട്ടര്‍ വഴി മെയില്‍ അയക്കുന്നവരെ പിടികൂടാം, ഫ്രീ വൈ ഫൈയില്‍ നിന്നും അനോണിമസ് സന്ദേശം അയക്കുന്നവരെ പിടികൂടാം. ഒരു മാക്ക് അഡ്രസ് ഒരുതവണ മാത്രം ഉപയോഗിച്ച് അണ്‍സെക്യൂര്‍ഡ് പബ്ലിക്ക് വൈ ഫൈ വഴി ഭീഷണിക്കത്ത് അയച്ച ആളിനെയും പിടികൂടി ഒരു നാട്ടിലെ പോലീസ് ( ഇതെങ്ങനെ സാധിച്ചെന്ന് എനിക്കറിയില്ല, അവര്‍ പറയുകയുമില്ല)

6. വളരെ കര്‍ശനമായ ശിക്ഷയാണല്ലോ സൈബര്‍ ആക്റ്റില്‍. ഇത് അനുയോജ്യമോ?
നേരത്തേ പറഞ്ഞത് പോലെ തന്നെ അനാവശ്യ മെയില്‍ അയക്കുന്ന ഒരുത്തനെതിരേ ഒരു പെണ്‍കുട്ടി പരാതി നല്‍കിയാല്‍ ലഭിക്കേണ്ട ശിക്ഷ അതേ ആള്‍ വഴിയില്‍ നിന്ന് ഈ എഴുതിയ കണ്ടന്റ് അവളോട് പറഞ്ഞാല്‍ ലഭിക്കുന്നതിലും കൂടുതലാകേണ്ട കാര്യം ഇല്ലെന്നാണ്‌ എന്റെ അഭിപ്രായം. ഈ ആളിനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വേണമെങ്കില്‍ ഈ-മെയില്‍ അയച്ച ആളിനെയും അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വേണം.

എഗൈന്‍- ഒന്നുകില്‍ പാലിക്കുക, അല്ലെങ്കില്‍ തിരുത്താന്‍ നോക്കുക, രണ്ടുമല്ലാത്ത അവസ്ഥ അപകടമാണ്‌.

7. ഇന്നത്തെ സൈബര്‍ നിയമങ്ങള്‍ ആശാസ്യമാണോ?
അതു തീരുമാനിക്കാന്‍ ഞാന്‍ ആളല്ല, പക്ഷേ എനിക്ക് ഇതിനെക്കുറിച്ച് വളരെ ആശങ്കയുണ്ട്. അധികാരത്തിലും രാഷ്ട്രീയത്തിലും ഉന്നതരായവര്‍ വിമര്‍ശനങ്ങളില്‍ അസഹ്യരാകുമ്പോള്‍ ഇത്തരം നിയമങ്ങള്‍ പ്രതിഷേധിക്കാനുള്ള ന്യായമായ അവകാശത്തിനെതിരേ ഉപയോഗിക്കപ്പെട്ടേക്കാം. നാളെ ഞാന്‍ ആസിയന്‍ കരാറിനെതിരേ എഴുതിയേക്കാവുന്ന ബ്ലോഗ് പോസ്റ്റിനെതിരേ കോണ്‍ഗ്രസ്സോ കുട്ടനാട് പാക്കേജിനെതിരേ എഴുതിയ ബ്ലോഗ് പോസ്റ്റിനെതിരേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ സൈബര്‍ സെല്ലിനെ സമീപിച്ചാല്‍ അവര്‍ക്ക് കേസെടുത്തേക്കാം, ഞാന്‍ പോലീസ് കസ്റ്റഡിയില്‍ ആകും എന്ന ബുദ്ധിമുട്ടിനെ എന്റെ ശബ്ദം ഇല്ലാതെയാക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ആര്‍ക്കും കഴിയും ഇന്നത്തെ അവസ്ഥയില്‍.

ഒരു ഇന്റര്‍നെറ്റ് കഫേ നടത്തിപ്പുകാരി അവരുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച ലക്ഷക്കണക്കിനു ആളുകളുടെ പ്രവര്‍ത്തിക്കെല്ലാം ഉത്തരവാദി ആകുമെന്നത് ഓട്ടോറിക്ഷയില്‍ കയറിയവര്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഡ്രൈവര്‍ സമാധാനം പറയണം എന്നു പറയുന്നതുപോലെ എനിക്കു തോന്നുന്നു. എന്റെ സ്ഥാപനം നില്‍ക്കുന്ന കെട്ടിടത്തിന്റെ ഉടമ ഇവിടം ഫ്രീ വൈ ഫൈ ഏരിയ ആക്കിയിരിക്കുകാണ്‌- ഒരു സര്‍‌വീസ്. ഈ കമ്പനി ഈ ബ്ലോഗ് പോസ്റ്റിനു ഉത്തരവാദി ആകുന്നതെങ്ങനെ?

എന്റെ കമ്പ്യൂട്ടറില്‍ ഒരു പോണ്‍ ഫയല്‍ നെറ്റ്‌വര്‍ക്കിലൂടെ സ്റ്റോര്‍ ചെയ്യിച്ചിട്ട് എനിക്കെതിരേ പരാതി കൊടുക്കാന്‍ കഴിയുന്ന എത്രയോ പേര്‍ ബ്ലോഗില്‍ തന്നെയുണ്ട്.

8. ഈ-മെയില്‍ ഫോര്‍‌വേര്‍ഡിങ്ങ് നമ്മളോടുള്ള പരിചയത്തിന്റെ പുറത്ത് ആരെങ്കിലും നമ്മളോട് എന്തെങ്കിലും പങ്കുവയ്ക്കുന്ന സൗഹൃദ നടപടി അല്ലേ?

അങ്ങനെ മാത്രമല്ല, മിക്കപ്പോഴും ഇതൊരു ശല്യമാണ്‌. ഈ-മെയില്‍ ഇല്ലെങ്കില്‍ എനിക്ക് കത്തെഴുതി അറിയിക്കാന്‍ മിനക്കെടാത്ത കാര്യങ്ങളാണ്‌ മെയിലില്‍ വരുന്നതില്‍ മഹാഭൂരിഭാഗവും. എന്റെ സമയത്തെ എന്റെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ മാത്രം എന്നോട് സ്വാതന്ത്ര്യമില്ലാത്തവര്‍, എനിക്കറിയാത്ത ആളുകള്‍, എനിക്കു താല്പ്പര്യമില്ലാത്ത കാര്യങ്ങള്‍ എന്നിവയാണ്‌ മിക്കതും. ഇന്ററസ്റ്റിങ്ങ് ഫാക്റ്റ് എന്നു പറഞ്ഞു വരുന്നത് മിക്കവാറും സത്യങ്ങളല്ല. ഫ്രീ ഓഫറുകള്‍ തട്ടിപ്പാണ്‌. ഹെല്‍ത്ത് ടിപ്സ് എന്നു പറഞ്ഞ് എത്തുന്നത് അപകടകരമായ ഉപദേശങ്ങളാണ്‌. പലപ്പോഴും അസഹ്യപ്പെടുത്തുന്ന ചിത്രങ്ങള്‍ എനിക്കെത്തുന്നു. അഞ്ഞൂറും ആയിരവും പേര്‍ സി സി വച്ച മെയിലുകള്‍ എന്റെ സുരക്ഷയും സ്വകാര്യതയും അപകടത്തിലാക്കുന്നു.

9. ഫോര്‍‌വേര്‍ഡഡ് ഈ-മെയിലുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നത് സുരക്ഷിതമല്ലേ, ഇതൊരു ഫോര്‍‌വേര്‍ഡഡ് മെയില്‍ ആണെന്നു കാണിച്ചു തന്നെ ആണെങ്കില്‍?
അല്ല. ഈമെയില്‍ ഉണ്ടാക്കിയ ആള്‍ അത് ചെയിന്‍ മെയില്‍ ആക്കിയത് ഇത് പബ്ലിഷ് ചെയ്യാന്‍ പറ്റാത്തതുകൊണ്ടാവും മിക്കപ്പോഴും. മിക്ക ഫോര്വേര്‍ഡുകളും വാസ്തവ വിരുദ്ധവും ആക്ഷേപകരവും ആണ്‌. പലതും കോപ്പിറൈറ്റഡ് കണ്ടന്റുമാണ്‌. ഞാന്‍ എഴുതിയ ദുബായ് ക്ലാസ്സിഫൈഡ്സ് എന്ന ബ്ലോഗ് പോസ്റ്റ് മൂന്നാം ദിവസം ഫോര്‍‌വേര്‍ഡഡ് ജോക്ക് ആയി എനിക്കു തന്നെ കിട്ടി, എഴുതിയത് ആരെന്ന് അതിലില്ലാത്തതു മൂലം എനിക്കയച്ച ആളാണെന്ന് മെയിലില്‍ നിന്ന് ആരും അനുമാനിക്കും. ആരെങ്കിലും അതെടുത്ത് ബ്ലോഗില്‍ ഇട്ടാല്‍ ഫലത്തില്‍ എന്റെ ഒരു ബ്ലോഗ് പോസ്റ്റ് കോപ്പി ചെയ്തതിന്‌ ഉത്തരവാദി ആകുകയാണ്‌ ആ വ്യക്തി ചെയ്യുന്നത്.

ഫോര്‍-വേര്‍ഡഡ് മെയിലുകള്‍ അതയക്കാന്‍ സ്വാതന്ത്ര്യമുള്ളരില്‍ നിന്നാണെങ്കിലേ ഞാന്‍ തുറക്കാറുള്ളൂ, അവരില്‍ നിന്നാണെങ്കിലും ഒരു സംശയദൃഷ്ടിയിലേ കാണാറുമുള്ളൂ.

അടുത്ത ഇടയ്ക്ക് ഫോര്‍‌വേര്‍ഡില്‍ വന്ന ഒരു സന്ദേശം- എല്ലാവര്‍ക്കും എന്നെങ്കിലും കിട്ടിയതായിരിക്കണം- ഒരു "മല്ലു തമാശ" ബ്രൂസ് ലീ വാസ് ഏ മലയാലീ, ഹിസ് പെറ്റ് വാസ് എ ചുണ്ടെലീ, ഹീ ക്ലീന്‍സ് ടങ്ങ് വിത്ത് ഈര്‍ക്കിലീ ... എന്നൊക്കെ പോകുന്നത്.

കൈപ്പള്ളിയുടെ പാത പിന്‍‌തുടര്‍ന്ന് ഞാന്‍ ഒരു മറുപടി അയച്ചു

"സുഹൃത്തേ,
എന്നെ തമാശ പറഞ്ഞ് രസിപ്പിക്കാന്‍ കാണിച്ച സൗമനസ്യത്തിനു അപരിചിതനായ നിങ്ങള്‍ക്ക് നന്ദി. തൊണ്ണൂറ്റി ഏഴില്‍ ആണെന്നു തോന്നുന്നു എനിക്ക് മെയിലില്‍ ജോക്സ് സ്ഥിരം വന്നു തുടങ്ങിയത്. അക്കാലത്ത് തന്നെ ഈ ജോക്ക് ആരോ എനിക്കയച്ചിരുന്നു. ശേഷം ഇത് കണ്ടാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യാറുള്ളതുകാരണം എത്ര തവണ ആളുകള്‍ എന്ന് നിശ്ചയമില്ല, ഒരു പക്ഷേ ആയിരം തവണ എനിക്കിത് കിട്ടിയിട്ടുണ്ടാവണം.

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇതിനോട് വളരെ സാമ്യമുള്ള ഒരു ജോക്ക് പാടി എന്റെ സഹപാഠി എന്നെ രസിപ്പിച്ചു, അത് ഇങ്ങനെ എന്തോ ആയിരുന്നു
"വെന്‍ ഐ വെന്റ് റ്റു ഊട്ടി
ഐ മെറ്റ് ഏ സ്റ്റ്റെയിഞ്ച് കുട്ടി
സിറ്റിങ്ങ് ഓണ്‍ ഏ പട്ടി
ഈറ്റിങ്ങ് ലോട്ട് ഓഫ് റൊട്ടി"

അന്ന് അത് രസകരമായി തോന്നിയെങ്കിലും മൂന്നു നാലു ക്ലാസ്സുകള്‍ കഴിഞ്ഞപ്പോഴേക്ക് കൂടുതല്‍ എന്തെങ്കിലുമുള്ള തമാശകളേ എന്നെ ചിരിപ്പിക്കൂ എന്നായിപ്പോയി. പാട്ട് ഓര്‍മ്മയുണ്ടെങ്കിലും ആ കൂട്ടുകാരന്റെ പേരു മറന്നു. ബൈ എനി ചാന്‍സ് പഴയ രണ്ടാം ക്ലാസ്സില്‍ എന്നോടൊത്തു പഠിച്ച ആ കൂട്ടുകാരന്‍ ആണ്‌ താങ്കളെങ്കില്‍ നമ്മള്‍ പിരിഞ്ഞപ്പോഴുള്ള ഞാന്‍ പിന്നെ വളര്‍ന്നിട്ടേയില്ല എന്ന ധാരണയിലാകും ഇതയച്ചത്- പ്രായം കൊണ്ട് ഞാന്‍ ഒരുപാട് മാറിപ്പോയി എന്ന് സദയം അറിയുക. ഇനി അയാള്‍ അല്ല നിങ്ങളെങ്കില്‍ ഇപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി ആയിരിക്കാനും സാധ്യതയുണ്ട്, എങ്കില്‍ അപരിചിതര്‍ക്ക് മെയില്‍ അയച്ചു ശല്യം ചെയ്യുന്നത് നല്ല ശീലം ആണോ എന്ന് മാതാപിതാക്കളോട് ചോദിച്ച് മനസ്സിലാക്കാന്‍ ഉപദേശം.

സസ്നേഹം,

Monday, November 23, 2009

നാട് നന്നായാ?

പതിവുപോലെ ഇന്നും പ്രഭാതം ഞാനാഗ്രഹിച്ചതിലും നേരത്തേ വന്നു. ലൈന്‍ ഫോണിലും മൊബൈലിലും ക്ലോക്കിലും അലാറം അടിച്ചപ്പോല്‍ ഞാന്‍ ചില കരിന്തമിഴ് പദങ്ങള്‍ ഉരുവിട്ട് എണീറ്റു. ചായ ഇടാന്‍ വച്ചു, പല്ലു തേച്ചു, പത്രം എടുത്തു, ചായ കൂട്ടല്‍ ഫിനിഷാക്കി. ഇന്ന തിന്ന് ആര്‍മ്മാദിക്കിന്‍ എന്നു പറഞ്ഞ് ടാങ്കിലെ മീനിനു തീറ്റയിട്ടു, ചായ മൊത്തി കമ്പ്യൂട്ടര്‍ തുറന്നു, മെയില്‍ നോക്കി.

ങേ?
മെയിലില്‍ ആകെപ്പാടെ കുറവ്. ഒരാളിനോട് അത്യാവശ്യമായി ഒരു ഉപദേശം ചോദിച്ചിരുന്നു, അതിന്റെ മറുപടി. സബ്സ്ക്രൈബ് ചെയ്ത സൈറ്റില്‍ നിന്നും ചില അപ്ഡേറ്റ്സ്, ഡാ, വീക്കെന്‍ഡില്‍ ഞാന്‍ ദുബായി വഴി വരും ഒരുങ്ങി ഇരുന്നോ എന്ന് ഒരു പഴയ ഉലഹം ചുറ്റും വാലിബന്റെ മുന്നറിയിപ്പ്. അണ്‍റെഡ് മെയില്‍സ് ഖലാസ്സ്.

രാവിലേ ഇട്ട ചായയുടെ പൊടിയില്‍ കടക്കാരന്‍ മയക്കുമരുന്നു ചേര്‍ത്തിട്ടുണ്ടോ?
അതോ ഉറക്കം തെളിഞ്ഞ് മെയില്‍ നോക്കി എന്നത് ശരിക്കും ഉറക്കത്തില്‍ കണ്ട സ്വപ്നം ആയിരുന്നോ?

എവിടെ മതവിരുദ്ധ ഫോര്വേര്‍ഡുകള്‍? എവിടെ മതപ്രചാരണ ഫോര്വേര്‍ഡുകള്‍? എവിടെ സിക്ക് ജോക്ക് ഫോര്വേര്‍ഡുകള്‍? എവിടെ കൂതറ മല്ലുത്തമാശക്കാര്‍? എവിടെ ഫോര്‍‌വേര്‍ഡിങ്ങ് രാഷ്ട്രീയക്കാര്‍? എവിടെ വല്ല സൈറ്റില്‍ നിന്നും ഫോട്ടോ കോപ്പി ചെയ്ത് ഇന്ററസ്റ്റിങ്ങ് പിക്സ് അമേസിങ്ങ് എന്നൊക്കെ തലക്കെട്ടിട്ട് അയക്കുന്നവര്‍? എവിടെ ബില്‍ ഗേറ്റ്സിന്റെ ഫ്രീ ലാപ്പ്ടോപ്പും എറിക്സണിന്റെ ഫ്രീ മൊബൈലും എനിക്കു തരാന്‍ ശ്രമിക്കുന്നവര്‍? എവിടെ മനുഷ്യന്‍ കണ്ടാല്‍ മരവിച്ചു പോകുന്ന ജഡങ്ങളുടെ ഫോട്ടോകള്‍ കളക്റ്റ് ചെയ്ത് മെയിലുന്നവര്‍?

ഒരെണ്ണം പോലും ഇല്ല. കോപ്പന്‍‌ഹാഗന്‍ സമ്മിറ്റിന്റെ ഡെയിലി അപ്ഡേറ്റ് അയക്കുന്ന ഒരു സാധു ഉണ്ടായിരുന്നു, കൂട്ടത്തില്‍ കൊള്ളാവുന്ന അവനെ പോലും കാണുന്നില്ലല്ലോ.

ഗൂഗിള്‍ ലാബില്‍ ഇനി ഇമ്മാതിരി മെയിലുകള്‍ ബ്ലോക്ക് ചെയ്യാന്‍ വല്ലോം കണ്ടുപിടിച്ചതാണോ?

എന്റെ ഭാര്യ ഇനി നാട്ടില്‍ നിന്നും ലോഗ് ചെയ്ത് ഭര്‍ത്താവിനു സ്നേഹപൂര്‍വ്വം വല്ല പുതിയ സ്പാം റൂള്‍ ആഡ് ചെയ്തു തന്നതാണോ? ബൂലിയനോ കീലിയനോ എന്തരോന്നൊക്കെ ലവള്‍ ഡബിള്‍ ഡച്ച് പറയാറുണ്ട്.

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഓവര്‍നൈറ്റ് നന്നായോ?

എനിക്കു പ്രാന്തായോ?

എന്റെ ഇന്റര്‍നെറ്റ് ഭഗവാനേ. ഇതു സ്വപ്നമോ? ഇതെത്രനാള്‍ നിലനില്‍ക്കും?

ധ്വനി- ഐ. എം. വിജയന്‍, ഡ്യൂറാസെല്‍, FWD:fwd:FWD:fwd:re fwd

Sunday, November 22, 2009

പ്രഥമപുരുഷന്‍ സ്ത്രീയായി മാറുമ്പോള്‍

സര്‍‌വനാമത്തില്‍ ഒരു ഡൗവിട്ട്, ബാക്കിയെല്ലാം നിശ്ചയമുണ്ടായിട്ടല്ല, ഭാഷാഭേദമെന്യേ വ്യാകരണം എനിക്കു വല്യ പിടിയില്ല.

ഇഞ്ഞോട്ട് പോരുമ്പ കേട്ട പാട്ട്

ഗോപീ ചന്ദന കുറിയണിഞ്ഞു, ഗോമതിയായ് അവള്‍ മുന്നില്‍ വന്നു
ഗോപകുമാരന്റെ തിരുമുന്നില്‍ ഗോപിക രാധിക എന്ന പോലെ

സംഗതി മനസ്സിലായി. ഗോപി ഒരു കുറി വരച്ചപ്പോഴേക്ക് ലിംഗം മാറി ഗോമതി എന്നൊരുത്തിയായി ലവന്റെ മുന്നില്‍ വന്നെന്ന്.

ഡൗട്ട് അര്‍ത്ഥത്തിലല്ല, വ്യാകരണത്തിലാ. ഗോപിയാണ്‌ പ്രഥമന്‍ വച്ചവന്‍, അവന്‍ ഇനി ആരായാലും അവന്‍ തന്നെയാണോ അതോ തത് പുരുഷന്‍ തത് കാലം സ്ത്രീ ആയതുകൊണ്ട് അവള്‍ തന്നെയാണോ ശരി.
ഗോമതിയായ് അവന്‍ ആണോ അവള്‍ ആണോ.തമ്പിക്കു പിഴച്ചോ ഇല്ലയോ?

ഈ പുലിവാലൊന്നും വേണ്ടെന്ന് വച്ചിട്ടാണോ വയലാര്‍
"മന്ത്രമോതിരം മായമോതിരം ഇന്ദ്രജാലക്കല്ലു മോതിരം" എഴുതിയപ്പോള്‍ അവനും അവളും എടാ എടീ ഒന്നും കേറാതെ മൊത്തത്തില്‍ പെണ്ണിനെ മധ്യമപുരുഷന്‍ ആക്കിയത്?

സംബന്ധികാതല്പ്പുരുഷന്‍ എന്തരാന്ന് ഒരുത്തന്‍ എന്നോട് കേട്ട്. നമ്മക്ക് അറിഞ്ഞൂടാന്ന് പറയണത് മോശമല്ലേ;
"ഇതൊരു തമിഴ് കവിതയിലേതാണ്‌. സംബന്ധി അതായത് പുതുതായി വന്ന ബന്ധു, പുത്തന്‍ മരുമോന്‍ ആയിരിക്കണം, കാതല്‍ പുരുഷന്‍ അതായത് കാമദേവനെപ്പോലെ സുന്ദരനാണ്‌ എന്നാണ്‌" എന്ന് ഒരു ഊഹത്തില്‍ കീച്ചി വിട്ടിട്ടുണ്ട്. അബദ്ധം വാ സുബദ്ധം വാ. പക്ഷേ അപ്പഴേ കരുതിയതാ നിശ്ചയമില്ലാത്ത കാര്യങ്ങള്‍ എവനോടെങ്കിലും ക്യാട്ട് മനസ്സിലാക്കി വെക്കണം എന്ന്, അതാ.


( ദുരൂഹമായെഴുത്ത് & അദര്‍ പ്രൊഹിബിറ്റഡ് പ്രാക്റ്റീസസ് [പ്രിവന്‍ഷന്‍ ]ആക്റ്റ് 2009 പ്രകാരമുള്ള മാന്‍ഡേറ്ററി ധ്വനിപ്പിക്കല്‍ - ഇളയരാജ, പഴശ്ശിരാജ,ബെല്ലാരി രാജ,ഭാരതിരാജ, ഏട്ടനുണ്ണി രാജ എന്നിവയില്‍ ഒന്നുമായും യാതൊരുബന്ധവും ഈ പോസ്റ്റിനില്ല- സ്മൈലി.)

ഇനി വേറൊരു ഡവ്വിട്ട്:
പുരുഷപ്രത്യയനിരാസം അധവാ സെക്സിസ്റ്റ് വാക്കുകള്‍ ഇല്ലാതെയാക്കല്‍ ആണ്‌ മലയാളത്തെ തമിഴില്‍ നിന്ന് വിഭിന്നമാക്കുന്നതെന്ന് പറയുന്നല്ലോ, ഉത്തമ സ്ത്രീ, മധ്യമസ്ത്രീ, തത്സ്ത്രീ ഒന്നുമില്ലാത്ത വ്യാകരണത്തില്‍ ഇത്രയും പുരുഷന്മാരെ കേറ്റിവിട്ടതെന്താ?

Saturday, November 21, 2009

ഗണ്‍ഗ്ലൂഷന്‍

വേറൊരു സംഗതി യൂട്യൂബില്‍ തിരഞ്ഞപ്പോള്‍ കിട്ടിയതാണ്‌ ഈ ഉരുപ്പടി. ഗംഭീരന്‍ അവതരണം.

തുടക്കം ശ്രദ്ധിക്കൂ...


ദൈവീകശക്തിക്കൊപ്പം പൈശാചിക ശക്തിയുമുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അത്തരം ഒരു ഗ്രാമമാണ്‌ കല്ലറയ്ക്കടുത്തുള്ള പ്രേതഗ്രാമം , കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകളും ദുരൂഹമരണങ്ങളും ഇവിടെയാണ്‌, സുമതി എന്നൊരു പ്രേതം ഉണ്ട് ഇവിടെ, അതുകാരണം ഇവിടെ ജനവാസമില്ല, പകല്‍ പോലും ആളുകള്‍ കൂട്ടം ചേര്‍ന്നേ സഞ്ചരിക്കൂ... തുടര്‍ന്ന് ഒരു വൃദ്ധനെക്കൊണ്ട് അമ്പതുവര്‍ഷം മുന്നേ സുമതി എന്ന സ്ത്രീയെ ഇവിടെ കൊന്ന കഥ പറയിക്കുന്നു... ആ പ്രായമായ മനുഷ്യന്‍ സുമതിയുടെ ആത്മാവ് ഇവിടെ യക്ഷിയായിട്ട് ആളുകളെ ശല്യം ചെയ്യുന്നു എന്നൊരു "കെട്ടുകഥ" ഇവിടങ്ങളില്‍ പ്രചരിക്കുന്നു എന്ന് നിര്‍ത്തുന്നത് പ്രത്യേകം ശ്രദ്ധിക്കുക.


തുടര്‍ന്ന് വെള്ളക്കുപ്പായം ഇട്ട ഒരുത്തന്‍ ഈ കാട്ടിലൂടെ നടക്കുന്നു. ലിസ ബേബിയുടെ പടത്തിലെ സീന്‍ അനുകരിച്ച്. ശബ്ദമൊക്കെ വിറപ്പിച്ച് റിപ്പോര്‍ട്ടര്‍ പറയുന്നു "രാത്രിയുടെ ഏതോ യാമങ്ങളില്‍ സുമതി ഇറങ്ങുന്നു..." ഇവിടത്തുകാര്‍ സുമതിയുടെ നിലവിളി കേള്‍ക്കുമത്രേ, ആളനക്കം ഉണ്ടായാല്‍ സുമതി കാട്ടിനുള്ളിലേക്ക് ഓടിക്കളയും പോലും.

തുടര്‍ന്ന് ഒരു ചെറുപ്പക്കാരനെ ഇന്റര്വ്യൂ ചെയ്യുന്നു. ഈ സ്ഥലത്തു വരുമ്പോള്‍ ഒരു ഭയം തോന്നാറുണ്ട്, പലരും സുമതിയെ യക്ഷിയായി കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു, പക്ഷേ അങ്ങനെ ആരെയും എനിക്കു വ്യക്തിപരമായി പരിചയമില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തുടര്‍ന്ന് സുമതിയെ അവരുടെ കാമുകന്‍ കൊല്ലുന്ന രംഗം അഭിനയിപ്പിച്ചു കാട്ടുന്നു.

ഇവിടെ ഇട്ടിട്ടില്ലാത രണ്ടാം ഭാഗം മുഴുവന്‍ ആളുകള്‍ ഗര്‍ഭിണിയായ സുമതിയെ രത്നാകരന്‍ കൊന്ന കഥയും ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള ഭയത്തെക്കുറിച്ചും ആ ഭയം മുതലെടുത്ത് സാമൂഹ്യവിരുദ്ധര്‍ ഇവിടെ അനാശ്യാസ്യ പ്രവര്‍ത്തികള്‍ നടത്തുന്നതും പറയുന്നു. സുമതിയെ ആണിയടിച്ച മരവും കാണിക്കുന്നു, പലരുടെയും വാഹനങ്ങള്‍ തടഞ്ഞ് സുമതി ശല്യം ചെയ്തെന്ന് പറയുന്ന റിപ്പോര്‍ട്ടര്‍ സുമതിയെ വ്യക്തിപരമായി അറിയുന്ന ഒരു വൃദ്ധനോട് കാര്യങ്ങള്‍ തിരക്കുന്നു.

ഏറ്റവും രസകരം ഈ വൃദ്ധനോട് സുമതിയുടെ പ്രേതം ഇവിടെ ഉണ്ടോ എന്നു ചോദിക്കുന്ന രംഗമാണ്‌.
" അത് ചുമ്മ, വെറുതേ പറയണത്. ആളുകളെ പറ്റിക്കാന്‍ മോട്ടിക്കാനും പിടിച്ചു പറിക്കാനും ഉണ്ടാക്കി വിട്ട കഥ, ഞാന്‍ അതിലേ ഒറ്റയ്ക്ക് സ്ഥിരം പോണതല്ലീ."

റിപ്പോര്‍ട്ടര്‍ കുഴഞ്ഞു
"അവിടെ സുമതിയുടെ പ്രേതം ഇല്ലെന്നാണോ?"
"പ്രേതമൊന്നുമില്ല, ചത്താ പിന്നെ എന്തരാ ഒള്ളത്!"



തുടര്‍ന്ന് വഴിയേ പോകുന്ന ഒരു കൂലിപ്പണിക്കാരനോട് സുമതിയെപ്പറ്റി തിരക്കുന്നു. ആ മനുഷ്യന്‍ സുമതി എന്ന ഭയത്തെയുഉം നഗരപ്രാന്തത്തിലെ വിജനസ്ഥലം എന്ന നിലയ്ക്കും ഇവിടെ സാമൂഹ്യവിരുദ്ധര്‍ പെണ്‍കുട്ടിക്കളെ പീഡിപ്പിക്കുകയും അനാശാസ്യ പ്രവര്‍ത്തിക്കു മറയായി ഈ കഥ ഉപയോഗിക്കുന്നെന്നും പറയുന്നു. തുടര്‍ന്ന് ഒരു അമ്പലം കാണിക്കുന്നു. സുമതി അടങ്ങിയിരിക്കുന്നത് ഈ സ്ഥലത്ത് ദൈവീകശക്തി ഉള്ളതുകൊണ്ടാണെന്ന് അനുമാനം.

ഒടുക്കം പോലീസിനു സുമതിയെ പേടിയായിട്ടാണോ എന്ന ചോദ്യവുമായി റിപ്പോര്‍ട്ടര്‍ പാങ്ങോട് എസ് ഐയുടെ അടുത്തെത്തുന്നു. ഇദ്ദേഹം ക്യാമറയ്ക്കു മുന്നില്‍ ചിരിക്കാതിരിക്കാന്‍ കുറേ നേരം പണിപ്പെട്ടെങ്കിലും മുഖത്തെ "ഇതേതു മുഴുവട്ടനാ പ്രേതത്തെ പിടിക്കാന്‍ നടക്കുന്നത്" എന്ന ഭാവം പോയില്ല.

മൂപ്പര്‍ പറയുന്നതിന്റെ രത്നച്ചുരുക്കം. ഈ സ്ഥലം വിജനമായതില്‍ അസ്വാഭാവികതയൊന്നുമില്ല, അത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏരിയയാണ്‌, വീടുകള്‍ കെട്ടാന്‍ കഴിയുന്ന ഇടമല്ല. ഈ സ്ഥലത്തെ ആളുകള്‍ക്ക് വ്യക്തമായി അറിയാം പ്രേതവും യക്ഷിയും ഒന്നുമില്ലെന്ന്. പിന്നെ ദുരൂഹ മരണങ്ങളൊന്നുമില്ല, ചില ആത്മഹത്യകളും മറ്റും എല്ലാ നാട്ടിലേയും പോലെ ഇവിടെയും ഉണ്ട്. പോലീസ് പട്രോളിങ്ങ് നടക്കുന്നുണ്ട്.

ഇടയ്ക്ക് അസഹ്യത തോന്നിയ ഇന്‍സ്പെക്റ്റര്‍ "സുമതിയുടെ പ്രേതം കണ്ടു എന്ന് ആരും ഇതുവരെ ഇവിടെ പരാതിപ്പെട്ടിട്ടില്ല" എന്നു പറഞ്ഞ് ഇന്റര്വ്യൂ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും രസകരം.

കണ്‍ക്ലൂഷന്‍ എന്തായിരിക്കും ഈ ഇന്‍‌വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ എന്ന് ഒന്നു ഊഹിക്കാമോ?


"കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്ന സ്ഥലമാണ്‌ "സുമതി ഗ്രാമം" ഈ മരണങ്ങള്‍ സുമതിയുടെ സാന്നിധ്യത്തിന്റെ അടയാളമാണ്‌.... രാത്രിയുടെ നിഴലായി സുമതി ഇവിടെ വിഹരിക്കുമ്പോള്‍ ആ മറ പലരും കൃത്യനിര്‍‌വഹണത്തിനായി ഉപയോഗിക്കുന്നു... നിയമപാലകര്‍ സുമതിയെ ശല്യപ്പെടുത്താറില്ല... എന്തായാലും ഇവിടെ ഒരു കറുത്ത ശക്തിയുണ്ട്... ആ യാഥാര്‍ത്ഥ്യത്തെ പുറത്തുകൊണ്ടുവേരണ്ട ചുമതല നിയമപാലകര്‍ക്കുണ്ട്, ഒപ്പം നമുക്കും...


അതാണു മാദ്യമ ധര്‍മ്മം.
പ്രേതത്തെ പിടിക്കാനായി അലഞ്ഞു. വയസ്സന്മാരോട് തിരക്കി, അവര്‍ കാറിത്തുപ്പി വിട്ടു. ചെറുപ്പക്കാരോട് ചോദിച്ചു, അവര്‍ കളിയാക്കി വിട്ടു. നാട്ടുകാരോടൊക്കെ തിരക്കി ആര്‍ക്കും പ്രേതത്തെ അറിയില്ല. പോലീസുകാരനും അറിയില്ല- ഗണ്‍ഗ്ലൂഷന്‍, ഇവിടെ ഒരു വലിയ പ്രേതമൊണ്ട്. വലുതെന്നു പറഞ്ഞാ ഒരു സൂപ്പര്‍ടാങ്കറിന്റെ അത്രേം വരും.

Thursday, November 19, 2009

പത്ത് ഇന്റ്നര്‍നെറ്റ് കല്പ്പനകള്‍

1. അജ്ഞതയുടെ ഭവനമായ ഓഫ്‌ലൈനില്‍ നിന്നും നിന്നെ പുറത്തു കൊണ്ടുവന്ന ഞാനല്ലാതെ വേറേ ദേവന്മാര്‍ നിനക്കുണ്ടാകരുത്. കടലാസില്‍ അച്ചടിച്ചതോ എഴുതിയതോ ആയ യാതൊന്നും വീട്ടില്‍ വയ്ക്കുകയോ അവ വായിച്ചു രസിക്കുകയോ ചെയ്യരുത്, എന്തെന്നാല്‍ ഞാന്‍ അസഹിഷ്ണുവാകുന്നു.

2. വ്യാജവാര്‍ത്തകളും തട്ടിപ്പു ചിത്രങ്ങളും ഫോര്വേര്‍ഡ് ചെയ്യുകയോ പബ്ലിഷ് ചെയ്യുകയോ അരുത്. വൃഥാ തിരുനാമം ഉപയോഗിക്കുന്നവര്‍ ശിക്ഷിക്കപ്പെടും.

3. ആറുദിവസം ഭാഗികമായി അധ്വാനിക്കാവുന്നതാണ്‌, എന്നാല്‍ ഏഴാം ദിവസം നീയും മക്കളും നിന്റെ അതിഥികളും യാതൊരു വേലയും ചെയ്യാതെ ചാറ്റില്‍ ചെലവിടണം. അന്ന് നിന്റെ വീട്ടുമൃഗങ്ങളെയും വെബ്ക്യാമില്‍ പ്രദര്‍ശിപ്പിക്കേണ്ടതാകുന്നു.

4. നിന്റെ പിതാവിനേയും നിന്റെ മാതാവിനേയും ജന്മദിനത്തില്‍ മുടങ്ങാതെ ഓര്‍ക്കുട്ടില്‍ ചെന്ന് വന്ദിക്കേണ്ടതാകുന്നു.

5. വൈറസ് അയക്കരുത്.

6. പോണ്‍ സൈറ്റുകളില്‍ പോകരുത്.

7. ഹാക്ക് ചെയ്യരുത്.

8. അയല്‍ക്കാരനെക്കുറിച്ച് അസത്യമെഴുതി ഫേസ് ബുക്കില്‍ ഇടരുത്.

9. അയല്‍ക്കാരന്റെ ഭാര്യയോട് സൈബര്‍ സെക്സ് ആഗ്രഹിക്കരുത്.

10. അയല്‍ക്കാരന്റെ ലാപ്പ്റ്റോപ്പും പിസിയും കണ്ട് മോഹിക്കരുത്.

Wednesday, November 18, 2009

പുഴുവരിച്ച വാര്‍ത്ത





http://metrovaartha.com/2009/11/18020651/thrissur-vayal.html

ഇന്നത്തെ മെട്രോ വാര്‍ത്തയില്‍ കണ്ടതാണിത്. ലൈന്‍ ബൈ ലൈന്‍ വായിച്ച് വിഷമിച്ചില്ല, ഓടിച്ച് നോക്കിയതേയുള്ളു.

"30 ദിവസം പ്രായമായ നെല്‍ച്ചെടികളെ പൂര്‍ണമായും കാര്‍ന്നു തിന്നുന്ന സ്പാഡോപ്റ്റിറ സ്പീഷീസില്‍ പെട്ടതാണു പട്ടാളപ്പുഴു. "
29 ദിവസമോ 31 ആയ നെല്‍ച്ചെടി പട്ടാളപ്പുഴു തിന്നില്ലെന്ന് പറഞ്ഞാല്‍ ചിരിക്കുകയേ വഴിയുള്ളു. നെല്ലടക്കം സകല പുല്ലും ഏതു പ്രായത്തിലുള്ളതും അതു തിന്നോളും. സ്പാഡോപ്റ്റിറ അല്ല സ്പോഡോപ്റ്റെറ. അത് സ്പീഷീസുമല്ല ജെനുസ്. സ്പീഷീസ് Spodoptera frugiperda

"ഒരു പുഴുവിന് 1200 മുട്ടകളിട്ടു പെരുകാന്‍ കഴിയും."
പുഴു 1200 പോയിട്ട് ഒരു മുട്ട പോലും ഇടില്ല. ശലഭമായ ശേഷമേ മുട്ടയിടൂ. ഫാള്‍ ആര്‍മി വേം എന്നത് ഈ ജീവിയുടെ കാറ്റര്‍പില്ലര്‍ സ്റ്റേജ് ആണെന്ന് എഴുതിയ വ്യക്തിക്ക് അറിയില്ലേ?

"ഒരേക്കര്‍ സ്ഥലത്ത് 800 മില്ലിലിറ്റര്‍ കീടനാശിനി ലായനി തളിക്കാനാണു ശുപാര്‍ശ ചെയ്യുന്നതെന്നു കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.ജയകുമാര്‍."
അദ്ദേഹം തീര്‍ച്ചയായും അതു പറയില്ല. ഒരേക്കര്‍ സ്ഥലത്ത് പത്തു ലിറ്റര്‍ മുതല്‍ പതിനഞ്ചു ലിറ്റര്‍ വരെയാണ്‌ തളിക്കേണ്ടതെന്ന് ആര്‍ക്കും അറിയാം, പിന്നെയല്ലേ ഒരു ഈ രംഗത്തെ ഒരു വിദഗ്ദ്ധന്‌.

"എന്നാല്‍ മാരക ഫലങ്ങളുള്ള കരാട്ട, വിവ എന്നീ മരുന്നുകള്‍ കമ്പനികള്‍ കര്‍ഷകരിലേക്കു നേരിട്ടെത്തിക്കുകയാണ്."
നീ കരോട്ട പടിക്കാന്‍ പോകുന്നുണ്ടോ എന്ന് നാട്ടിന്‍പുറത്തുകാര്‍ ചോദിച്ചു കേട്ടിട്ടുണ്ട്, പത്രത്തില്‍ കാണുന്നത് ആദ്യമായാണ്‌. (വിവ എന്ന കീടനാശിനിയെക്കുറിച്ച് എനിക്കറിയില്ല)

"ഒരേക്കര്‍ പാടത്തേക്കുള്ള മരുന്നിന് 500 മുതല്‍ 700 വരെ രൂപയാണു വില. പുല്ലഴിയിലെ 750 ഏക്കറില്‍ മാത്രം ചെലവായത് 5.25 ലക്ഷം രൂപയുടെ മരുന്ന്. ജില്ലയില്‍ ഇന്‍ഫെക്റ്റഡായ പാടശേഖരങ്ങളുടെ വ്യാപ്തി 3250 ഏക്കറെന്നു കാര്‍ഷിക സര്‍വകലാശാല പാഡി മിഷന്‍ ഡയറക്റ്റര്‍ ഡോ. ബാലചന്ദ്രന്‍. ഇത്രയും സ്ഥലത്തു മരുന്നു തളിക്കാന്‍ മാത്രം 22.75 ലക്ഷം രൂപ വേണം"
അഞ്ഞൂറു മുതല്‍ എഴുന്നൂറു രൂപ വരെ എന്നു പറഞ്ഞാല്‍ ശരാശരി വച്ചു ഗുണിക്കുന്നത് അല്ലേ ന്യായം, എഴുന്നൂറു കൊണ്ടല്ലോ?

"കേരള കാര്‍ഷിക സര്‍വകലാശാലയിലെ എന്‍റമോളജിസ്റ്റ് ഡോ. മണിചെല്ലപ്പന്‍ പറയുന്നത് ഒരു സ്പീഷീസ് കീടനാശിനിയെ പൂര്‍ണമായും നശിപ്പിക്കുമ്പോള്‍ അതിലൊരെണ്ണം അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നിനെ പ്രതിരോധിക്കാന്‍ ശേഷി ആര്‍ജിച്ചു എന്നാണ്. "

ങ്ങേ? അപ്പ വാദി പ്രതിയായാ, ഒരു സ്പീഷീസ് കീടനാശിനിയെ നശിപ്പിക്കുമെന്ന്.
അതു പോട്ട്, അപ്പോ പരാമര്‍ അടിച്ചിട്ടു ചാകാത്ത ചാക്കുണ്ണിച്ചേട്ടനു ജനിച്ച മോനു പരാമര്‍ ഏശൂല്ല അല്ലേ? കൊള്ളാമല്ല്.

പ്രിയ അഞ്ജുരാജ്, ഇന്‍സെക്റ്റിസൈഡ് റെസിസ്റ്റന്‍സ് ഒരു പരിണാമപ്രക്രിയ ആണ്‌, താങ്കളുടെ ലേഖനത്തിലെ വില്ലന്‍ ഫാള്‍ ആര്‍മി വേമിന്റെ ഇന്‍സെക്റ്റിസൈഡ് റെസിസ്റ്റന്‍സിനെക്കുറിച്ചു തന്നെ നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുമുണ്ട്. അഗ്രിക്കള്‍ച്ചറല്‍ എന്റമോളജിയിലെ ഒരാള്‍ ഇങ്ങനെ പറയില്ല. അദ്ദേഹം വേറെന്തോ ആണ്‌ പറഞ്ഞത്.

"മണ്ണിന്‍റെ സ്വാഭാവിക പ്രതിരോധങ്ങളെ തകിടം മറിക്കുന്ന ഇത്തരം കീടത്തെ നേരിടാന്‍ പ്രകൃതി ജന്യമായ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി കാര്‍ഷിക സര്‍വകലാശാല ഇതുവരെ ആലോചിച്ചിട്ടില്ല."
പട്ടാളപ്പുഴുവിനെ നേരിടാന്‍ പ്രകൃതിജന്യമായ ഒരു വഴിയും ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല എന്നാണ്‌ എന്റെ പരിമിതമായ അറിവ്.

"എന്നാല്‍ വ്യാപ കമായി മരുന്നു തളിക്കുന്ന പാടങ്ങളില്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന കൃഷി ഓഫിസര്‍ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായ സാഹചര്യത്തില്‍ കൊറ്റികളെ കീടനാശിനി ബാധിക്കില്ല എന്നു പറയുന്നത് യുക്തിക്കു നിരക്കുന്നില്ല"
യുക്തി വേണ്ടാന്നേ, പത്രം/ റ്റെലിവിഷന്‍ ഒക്കെ വായിച്ചാല്‍ മതി. കൊറ്റികള്‍ക്ക് കീടനാശിനി മൂലം ഉണ്ടാകുന്ന നാശത്തെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് കാണാം. പക്ഷേ അതു കണ്ടിട്ട് ഇതേ ലോജിക്ക് പ്രയോഗിച്ച്
കീടനാശിനി തളിച്ച ഇടങ്ങളിലെ കൊറ്റികള്‍ ഇടുന്ന മുട്ടയുടെ തോട് കട്ടിയില്ലാതെ പൊട്ടുന്നു, കൃഷി ഓഫീസറുടെ മുട്ടയ്ക്കും ഇതേ ഗതി ആകുമെന്ന് പത്രത്തില്‍ എഴുതല്ലേ.

Monday, November 16, 2009

വേവിച്ചിട്ടും വേവാത്ത വേവ്

വീക്കെന്‍ഡിന്റെ ബഡ്വൈസറുകള്‍ തീര്‍ത്ത്, വിളമ്പുകാരനു ഗുഷ് നൈറ്റും
പറഞ്ഞ് എണീക്കാന്‍ ഒരുങ്ങിയപ്പഴാ ലവന്‍ വന്നത്. അഞ്ചു മിനിട്ട്
ഇരുന്നേച്ച് പോകാമെന്നു വച്ചു. എന്തരോ, ലവന്‍ എടുത്തിട്ടത് ഗൂഗിള്‍
വേവ്.

അണ്ണനു വേവിക്കാന്‍ കഷണം- ഛെ, ക്ഷണം കിട്ട്യോ?
പിന്നേ. കിട്ടി. പട്ടിക്ക് പച്ചത്തേങ്ങ കിട്ടിയ പോലെ എട്ടെണ്ണം കിട്ടി.
കക്ഷത്ത് ഇരിപ്പോണ്ട്.
എന്തരു മനസ്സിലായി?
ഒന്നും മനസ്സിലായില്ല, ചെല്ലാ നീ പറ, ആച്ച്വലി എന്താ ഈ കോണ്ടെസ്സാ വേവ്?

അതായത് അണ്ണാ, വല്യ വല്യ കാര്യങ്ങളെക്കുറിച്ച് അങ്ങനെ ഒറ്റവാക്കില്‍
മറുപടി പറ്റത്തില്ല. ഞാനൊന്ന് ശ്രമിക്കട്ട്.
ചുമ്മ ശ്രമി.


ശരീരങ്ങള്‍ ഒന്നാകുന്നത് എന്താണ്ണാ?
ലൈംഗിക വേഴ്ച.
മനസ്സുകള്‍ ഒന്നാകുന്നതോ?
പ്രേമം എന്നല്ലേ നീ പ്രതീക്ഷിക്കുന്ന ഉത്തരം?
തലച്ചോറുകള്‍ ഒന്നാകുന്നതോ?
ഡിസ്കഷന്‍.
കമ്പ്യൂട്ടറുകള്‍ ഒന്നാകുന്നത്?
നെറ്റ്‌വര്‍ക്ക്.

ശരി. ശരീരങ്ങളും മനസ്സുകളും തലച്ചോറുകളും കമ്പ്യൂട്ടറുകളും ഒന്നാകുന്ന
പരിപാടിയാണ്‌ ഗൂഗിള്‍ വേവ്.
തള്ളേ! അപ്പ എന്തരാവും?

അപ്പ എന്തരാവും. ലവിടാണു ശോദ്യം. സീക്വന്‍സിങ്ങ് ഇല്ലാതെയാക്കാം.
ക്രോണോളജി തെറ്റിക്കാം, റീയല്‍ ടൈം കൊളാബ്രേഷന്‍..

എന്തരു ചെയ്യിക്കാം എന്നല്ല, എന്തരാകും?
അതായത് അണ്ണാ. നമ്മുടെയൊക്കെ തലച്ചോറ് സീക്വന്‍ഷ്യല്‍
പ്രോസസിങ്ങിനുള്ളതാണ്‌. അതല്ലാത്ത ഒരവസ്ഥ എത്ര സുന്ദരം എന്നാലോചിച്ചു
നോക്കൂ. ടൈം ഇല്ലാതെ എങ്ങോട്ടും എവിടെനിന്നും പോകുന്ന റീവൈന്‍ഡ് ആന്‍ഡ്
റീഡൂ പരിപാടി?
ഒരു എസ്കാമ്പിള്‍ പറ.

ഹും. ഓക്കേ. അണ്ണനും അണ്ണന്‍ വഴിയേ പോകുമ്പോ ഒരുത്തനുമായി വഴക്കായെന്നു വയ്ക്ക്.
വച്ച്.

വഴക്കു മൂത്തപ്പ അവന്‍ അണ്ണനെ അടിക്കാന്‍ വന്ന്. ആ തടിമാടന്‍ അടിച്ചാല്‍
അണ്ണന്‍ ബാക്കി കാണൂല്ല.
അപ്പ ഞാന്‍ ഓടിത്തള്ളും.

ഓടണ്ട. അണ്ണന്‍ നേരേ റീവൈഡ് ചെയ്ത് ഒരു നാല്പ്പത് കൊല്ലം പുറകോട്ട് പോയി.
കറക്റ്റ് ആ ദിവസം, അവന്റെ അപ്പന്‍ ഡ്യൂട്ടി കഴിഞ്ഞ് കൊച്ചീന്ന്
ചെങ്ങന്നൂരോട്ട് പോണ ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍
ചെയ്ത്, ട്രെയിന്‍ ചെക്കിങ്ങിനു കോട്ടയത്ത് നാലുമണിക്കൂര്‍ പിടിച്ചിട്ടു.
അപ്പ എന്തര്‌?

കുന്തം. അണ്ണാ, അപ്പം ലവന്‍ ഒണ്ടായില്ല, പിന്നെ എങ്ങനെ അവന്‍ അണ്ണനെ അടിക്കും?
ങേ?

അതാണു കളി. റീയല്‍ ടൈം കൊളാബ്രേറ്റ് ചെയ്യുന്ന കളി വേറേയും.
അതെന്തരാ?

നാല്പ്പതു പേര്‍ കൂടി ഒരു കത്തെഴുതിയാ എങ്ങനെ ഇരിക്കും ഒരേ സമയം?
അതിപ്പ ഒരാള്‍ ഒരു വരി എഴുതി വേറൊരാള്‍ അടുത്തത് എഴുതുകയാണേല്‍ കുഴപ്പമില്ല.

കണ്ടാ. അണ്ണന്‍ സീക്വന്‍ഷ്യല്‍ പ്രോസസ് ആണു പിന്നേം പറയുന്നത്. എല്ലാവരും
എല്ലാ വരിയും എപ്പോ വേണെലും എഴുതുമെങ്കില്‍?

അതൊരു എരണം കെട്ട എടവാടാ. ഞാന്‍ കമ്പ്യൂട്ടിങ്ങ് പഠിച്ചിട്ടില്ല, പക്ഷേ
ലീ അയക്കോക്ക പണ്ട് കമ്മിറ്റികളെ കുറിച്ച് പറഞ്ഞിട്ടുണ്ട് "ഇരുപതു പേര്‍
ഡക്ക് ഹണ്ട് ചെയ്യുന്നെന്ന് വിചാരിച്ചോളൂ, പക്ഷേ ഒരു വെടി ഒരുത്തനേ
വയ്ക്കൂ എന്ന്. ഏത്"
കറക്റ്റ്. ഒന്നും ക്രിയേറ്റ് ചെയ്യപ്പെടുന്നില്ല, സംതിങ്ങ് മേ ഇവോള്വ്
ഫ്രം ദ മെസ്സ്.

വരാതെയും ഇരിക്കൂല്ലേ?
അങ്ങനെയും വരാം.

ഗുഡ് ഓള്‍ഡ് ഈമെയിലിനും ചാറ്റിനും സീക്വന്‍ഷ്യല്‍ കൊളാബ്രേഷനും ഒക്കെ എന്നാ കുറവ്?
അതിനു കൊറവൊന്നും ഇല്ല, പക്ഷേ ഇതിനു കൂടുതല്‍ ഉണ്ട്.

ഇതിച്ചിരി കൂടിയ എനം ആയിക്കോട്ട്, ഇതുകൊണ്ട് എന്തു നടക്കും?
അത്... ഇന്‍ ഷോര്‍ട്ട് വേവ്... ഐ മീന്‍ ഇന്‍ ഷോര്‍ട്ട്, ഗൂഗിള്‍ വേവ് മനുഷ്യ ബുദ്ധിയുടെ പരാഡിം ഷിഫ്റ്റ്

ഷിറ്റ്. എടാ ഇപ്പോ ഇതുകൊണ്ട് ഇന്ന്, ഇപ്പോള്‍, ഇവിടെ നിനക്ക് എന്തു
ചെയ്യാന്‍ പറ്റും?
അറിഞ്ഞൂടണ്ണാ.

അത് ആദ്യമേ പറഞ്ഞാ പോരാരുന്നോ?
എന്ത്?

ഗൂഗിള്‍ വേവ് എന്തു വേവിക്കുമെന്ന് നിനക്കറിയൂല്ലെന്ന്

Saturday, November 14, 2009

എന്നും കൂടെയുള്ള ജെയിംസ് ലാസ്റ്റ്



കേരളത്തില്‍ ജനിച്ച്, സംഗീതത്തോട് സാധാരണയില്‍ കവിഞ്ഞ താല്പ്പര്യമൊന്നുമില്ലാത്ത വീട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പവും വളര്‍ന്ന ഞാന്‍ ന്യായമായും ഓര്‍ക്കസ്ട്രയോട് താല്പ്പര്യമൊന്നും ഇല്ലാത്ത ഒരാളായിരുന്നേനെ- ജെയിം ലാസ്റ്റ് ഇല്ലായിരുന്നെങ്കില്‍.

നാട്ടിലെ ഏത് സാധാരണ കാസറ്റ് കടകളിലും പോസ്റ്റര്‍ കാണുന്ന ഈ മനുഷ്യന്‍ ആരെന്ന ഒരു കൗതുകം കൊണ്ടാണ്‌ ഒന്നു കേട്ടു നോക്കാമെന്ന് കരുതിയത്. അതൊരടുപ്പമായി. ക്ലാസ്സിക്കല്‍ ഓര്‍ക്കസ്ട്രയിലോ ആധുനിക ഓര്‍ക്കസ്ട്രയിലോ ഉള്ള മാനദണ്ഡങ്ങള്‍ക്കൊന്നും ചേരാത്ത റോക്ക് ബാന്‍ഡിന്റെയും പാരമ്പര്യ സംഗീതത്തിന്റെയും മിശ്രിതങ്ങളായ ഒരു തരം ജനകീയ ഓര്‍ക്കസ്ട്ര. കേള്‍ക്കുന്തോറും ഇഷ്ടമുള്ള ആസംഗീതം അര നൂറ്റാണ്ടിലേറെയായി നമുക്കൊപ്പമുണ്ട്. ജെയിം ലാസ്റ്റിന്‌ എണ്‍പതു വയസ്സായി ഈ വര്‍ഷം, പക്ഷേ അദ്ദേഹത്തിന്റെ ഓര്‍ക്കസ്ട്രക്ക് ചെറുപ്പം തന്നെ. കഴിഞ്ഞ മാസവും പുതിയ ആല്‍ബം ഇറങ്ങി.

ബാലനായിരിക്കുമ്പോള്‍ പിയാനോ വിദ്യാര്‍ത്ഥിയും കൗമാരത്തില്‍ ഡബിള്‍ ബാസ് വാദകനുമായ ലാസ്റ്റ് നാസി ജര്‍മ്മനിയിലാണ്‌ ജനിച്ചതും വളര്‍ന്നതും. യുദ്ധാനന്തരകാലം ചില ഓര്‍ക്കസ്ട്രകളില്‍ അംഗമായും സ്വന്തം നിലയില്‍ റേഡിയോ പരിപാടികള്‍ നടത്തിയും സംഗീതം തൊഴിലാക്കിയ ലാസ്റ്റ് ആദ്യമായി നിര്‍മ്മിച്ചത് 1964ല്‍ വാര്‍ണര്‍ ബ്രദേര്‍സ് റിലീസ് ചെയ്തഅമേരിക്കന്‍ പട്രോള്‍ എന്ന ആല്‍ബമാണ്‌. ലോകം മുഴുവന്‍ പ്രചരിച്ച ലാസ്റ്റിന്റെ ആല്‍ബങ്ങള്‍ അദ്ദേഹത്തിനു ഇതുവരെ പതിനേഴ് പ്ലാറ്റിനം ഡിസ്കുകളും ഇരുനൂറ്റി ആറ് ഗോള്‍ഡ് ഡിസ്കുകളും നേടിക്കൊടുത്തിട്ടുണ്ട്- ഏറ്റവും പ്രശസ്തരായ പോപ്പ് വോക്കല്‍ താരങ്ങളുടെയത്ര പോന്ന പോപ്പുലാരിറ്റി.

ലാസ്റ്റ് ക്ലാസ്സിക്കല്‍ കോമ്പോസിഷനുകളെ ജനകീയവല്‍ക്കരിക്കുന്നെങ്കിലും അതിന്റെ അന്തസ്സാരം നിലനിര്‍ത്തി തന്നെ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത കണ്ടക്റ്റര്‍ തന്നെയാണ്‌. റിംസ്കി കോര്‍സാകൊവിന്റെ ഫ്ലൈറ്റ് ഓഫ് ദ ബംബിള്‍ ബീ (ഡബിള്‍ പിയാനോയില്‍ ഇവിടെ കേള്‍ക്കാം) ജെയിംസ് ലാസ്റ്റ് ഓര്‍ക്കസ്റ്റ്റയിലൂടെ


സ്വീഡിഷ് പോപ്പ് ഗ്രൂപ്പ് അബ്ബയുമായി ജെയിംസ് ലാസ്റ്റിനുള്ള അടുത്ത ബന്ധം അബ്ബയുടെ ഓര്‍ക്കസ്റ്റ്റേഷനിലെ ലാസ്റ്റ് ടച്ചും ലാസ്റ്റ് പെര്‍ഫോര്‍മന്‍സിലെ അബ്ബ ടച്ചും ആയി ഏറെക്കാലം തുടര്‍ന്നിരുന്നു. അബ്ബയുടെ പാട്ടുകള്‍ സ്ഥിരമായി ലാസ്റ്റ് ഷോകളില്‍ അവതരിപ്പിക്കാറുമുണ്ടായിരുന്നു.



(സാക്സ് - മത്തിയാസ് ക്ലാസെന്‍, ട്രോംബോണ്‍ വായിക്കുന്നവരില്‍ ഒരാള്‍ അബ്ബയിലെ അംഗമായിരുന്ന ഓലെ ഹോംക്വിസ്റ്റ് തന്നെ)

ലാസ്റ്റിന്റെ സ്വന്തം കോമ്പോസിഷനുകളില്‍ നിരവധിയെണ്ണം ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. കില്‍ ബില്‍ എന്ന ചിത്രത്തില്‍ കേള്‍ക്കുന്ന "ലോണ്‍ലി ഷെപേര്‍ഡ്" ലാസ്റ്റ് കമ്പോസ് ചെയ്ത് ജോര്‍ജ്ജ് സംഫിര്‍ എന്ന റൊമാനിയന്‍ പാന്‍പൈപ്പ് പാട്ടുകാരന്‍ അവതരിപ്പിക്കുന്നു.



സ്കൂള്‍ കാലത്ത് എന്നോട് കൂട്ടുകൂടിയതാണ്‌ ജെയിംസ് ലാസ്റ്റ് ഓര്‍ക്കസ്ട്ര. ഇപ്പോഴും കൂടെയുണ്ട്. അല്പ്പം വൈകിയെങ്കിലും എണ്‍പതാം പിറന്നാള്‍ ആശംസകള്‍, ജെയിംസ്.



[ചിത്രം വിക്കിപ്പീഡിയയില്‍ നിന്നും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പുനപ്രസിദ്ധീകരിച്ചത്. ഇവിടെ എംബെഡ് ചെയ്തിട്ടുള്ള വീഡിയോ ക്ലിപ്പിങ്ങുകള്‍ക്ക് ക്രെഡിറ്റ് അത് യൂ ട്യൂബില്‍ ഇട്ട വ്യക്തികള്‍ക്ക്.]

Friday, November 13, 2009

ആവര്‍ത്തിക്കുന്തോറും മൂക്കുന്ന ക്ഷീരബല

23/10/2009- UAEST 9.45
അച്ച. മതി ഒറങ്ങീത് . എണീക്ക്.
അവധി എന്താന്നു നിനക്കറിയില്ലല്ലോ മകാ. ഇച്ചിരൂടെ കെടക്കെട്ടെ.

അച്ച റെഡിയാക്; നമക്ക് അമേരിക്ക പോകാം.
പോകാം, ഒരു മണിക്കൂര്‍ കഴിയട്ടെ. ങേഹേ? അമേരിക്കയിലോ?

ങാ. ഞാന്‍ അച്ച ചെരിപ്പും കീയും എടുത്ത് വരട്ടേ??
ഉടുത്തിരിക്കുന്ന കൈലിമുണ്ടോടെ, പല്ലു തേക്കാതെ നേരേ അമേരിക്കക്കു പോകാനാണു ക്ഷണം. ഉറക്കം തെളിഞ്ഞു, സംഗതി ഏതാണ്ട് പിടി കിട്ടി. എന്നാലും അത് തുറന്ന് പറയാന്‍ ഇവനു നാണമുണ്ടോന്ന് അറിയണമല്ലോ.

അമേരിക്കേ പോകണമെങ്കില്‍ കുറേ പൈസ വിമാനത്തില്‍ കൊടുക്കണം.
ഞാന്‍ പിഗ്ഗി ബാങ്ക് തരുമല്ലോ!

അല്ല ഇപ്പ എന്തിനാ അമേരിക്കയില്‍ പോകണത്?
മേകനയെ കാണാന്‍.

അച്ചം നാണമെന്‍പത് ഹൈദര്‍ കാല പഴസ്സ്!!

ഒരു ബന്ധു കഴിഞ്ഞ വീക്കെന്‍ഡില്‍ ദുബായി വഴി അമേരിക്കക്കു പോയിരുന്നു. മൂപ്പരുടെ മകളാണു മേഘ്ന. യാത്രപറയാന്‍ നേരം മഹനും ആ കുട്ടിയും ഒരേ കെട്ടിപ്പിടീം നെഞ്ചത്തടിച്ചു നെലോളീം നടത്തിയ നേരത്ത് പ്രോമിസ് ചെയ്തതാവും അടുത്ത വീക്കെന്‍ഡില്‍ എത്തിക്കോളാമെന്ന്.
--------------------------------------------------------------

??/??/1974 - ~ 20 hours IST

അച്ഛാ?
എന്താടോ?

അച്ഛനു കൊച്ചിക്ക് ട്രാന്‍സ്ഫര്‍ കിട്ടുമോ?
ട്രാന്‍സ്ഫറോ? അതെന്തിനാടോ?

ഒന്നുമില്ല.
ഒന്നുമില്ലെങ്കില്‍ പിന്നെ എന്താ ചോദിച്ചത്?

ചുമ്മ.

അങ്ങനെ ചുമ്മ ഒന്നും അല്ലച്ഛാ, ചേട്ടന്‍ ചിരിച്ചലറി. ദാ ഇവന്റെ ക്ലാസ്സില്‍ പഠിക്കുന്ന പിങ്കിയുടെ ഡാഡിക്ക് കൊച്ചീലോട്ട് ട്രാന്‍സ്ഫര്‍ ആയി. അതിന്റെ വിഷമത്തിലാ ഇപ്പ.
---------------------------------------------------------------------

ഇപ്പോ ഉറപ്പായി. അച്ഛന്‍ അപ്പൂപ്പനെ ആറ്റിങ്ങല്‍ വരെ പോകാന്‍ ക്ഷണിച്ചിട്ടുണ്ടാവണം പണ്ട്- അതാണല്ലോ ഞാന്‍ അങ്ങ് കൊച്ചിക്ക് ട്രാന്‍സ്ഫറിനു ശ്രമിച്ചത്.

Thursday, November 12, 2009

ആന്റണീടെ തല




സ്വോണ്‍ അഫിഡാവിറ്റ്

ഇത് അനോണി ആന്റണി എന്ന നാമത്തില്‍ ബ്ലോഗെഴുതുന്ന എന്റെ തല തന്നെ ആകുന്നു.

ഈ തലയില്‍ മൗസിട്ട് കിഴുക്കിയാല്‍ വലുതായി കാണാവുന്നതാകുന്നു.


തലയില്‍ കറുപ്പ്, ബ്രൗണ്‍, വെള്ള എന്ന മൂന്നു നിറത്തില്‍ കാണുന്ന മുടിയും അത് തലയില്‍ കിളിര്‍ത്തപ്പോള്‍ തന്നെ ആ നിറങ്ങളിലായിരുന്നു.

ഡൈ, കേശതൈലം, മയിലാഞ്ചി, കുന്തളവരാളി തുടങ്ങി യാതൊന്നും ഉപയോഗിച്ച് ഈ കണ്ട നാല്പ്പതു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഞാനെന്റെ മുടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലാത്തതാകുന്നു.

എന്റെ തലയില്‍ പേന്‍ ഉണ്ടായിട്ടില്ലാത്തതാകുന്നു.

പേന്‍ ചീപ്പ്, ഈരോലി, ഹെയര്‍ ക്രീം, ഹിറ്റ്, ബെയ്ഗോണ്‍, ബാനിഷ്, ഡി ഡി റ്റി, പരാമര്‍ എന്നിങ്ങനെ യാതൊന്നും ഉപയോഗിച്ചിട്ടില്ല എന്റെ തലയില്‍ പേനില്ലാത്തത്.

വല്ലപ്പോഴും താരന്‍ കുറച്ച് കാണുമ്പോള്‍ ഞാന്‍ കടലില്‍ തലമുക്കി കുളിക്കാറുള്ളതാകുന്നു.

ഷാമ്പൂ, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് തല കഴുകാറുണ്ടെന്നും മുടിയില്‍ വിയര്‍പ്പു നാറ്റം ഉണ്ടാകാതിരിക്കാന്‍ അതാണു കാരണമെന്നും ഞാന്‍ സമ്മതിക്കുന്നു.

എന്നാല്‍;
ആരെങ്ക്ഡിലും ഡൈ ചെയ്ത് തല കറുപ്പിക്കുന്നത് ആന്റി ഏജിങ്ങ് മേക്കപ്പ് എന്നല്ലാതെ സ്വാഭാവികമായും താവഴിയായും തന്തവഴിയായും കിട്ടിയ എന്തിനെയെങ്കിലും തള്ളി കൂടുതല്‍ കേമന്‍ ആകാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതുന്നില്ലാത്തതും ആകുന്നു.

ഇത്രയുമൊക്കെ യോഗ്യത മതിയെങ്കില്‍ ഞാന്‍ തൊലി വെളുപ്പ് ചരിതം തുടര്‍ന്നെഴുതാന്‍ തയ്യാറാകുന്നു.

ഇന്നു വീട്ടില്‍ പോകാന്‍ നേരമാകുന്നു.
നാളെ തുടരുന്നു.
മംഗളം.

ധ്വനിപ്പിച്ചില്ലെന്നു വേണ്ട:
ഇതിനു വരദാചാരിയുടെ തലയുമായോ ജഡ്ജിയുടെ തലയുമായോ ആട്ടിന്‍ തല സൂപ്പുമായോ വഴിത്തല, മുഖത്തല, ഉടുമ്പുന്തല തുടങ്ങി സ്ഥലങ്ങളുമായോ , "നിന്റെ തല" എന്ന ആക്ഷേപവുമായിട്ടോ യാതൊരു ബന്ധവുമില്ലാത്തതാകുന്നു!

ഊരിയ വാള്‍ ഉറയിലിടും കാലം

അണ്ണന്‍ ഫെയ്സ് ബുക്കില്‍ ഇല്ലേ?
ഫെയ്സ് ഇല്ലാത്ത എനിക്കെന്തു ബുക്ക്. എന്താ കാര്യം?

സര്‍ക്കോസി ദാ പടമിട്ടു, വാളിന്റെ ഇരുപതാം വാര്‍ഷികമല്ലീ.
ഫ്രെഞ്ചുകാര്‍ക്കെങ്കിലും മര്യാദയ്ക്ക് കുടിച്ചിട്ടു മിണ്ടാതെ പോകാന്‍ അറിയാമെന്നു കരുതിയതാ ഞാന്‍.

ഇതതല്ല, സര്‍ക്കോസി പിക്കാസോ..
സര്‍ക്കോസിയും പിക്കാസോയുമോ ?

ഛെ പറഞ്ഞു തീര്‍ക്കട്ടേന്ന്. സര്‍ക്കോസി പിക്കാസോ കൂന്താലിയോ ഏതാണ്ടെടുത്ത് ബെര്‍ലിന്‍ വാള്‍ അടിച്ചു നിലത്തിടുന്ന പടം ഇട്ടെന്ന്.
ആ അതോ. സര്‍ക്കോസി പോയോ ഇല്ലയോ എന്ന് ചര്‍ച്ച നടക്കുന്നതേയുള്ളു, വാള്‍ വീഴിക്കാന്‍ പോയെന്ന് സര്‍ക്കോസി പറയുന്നു വീണ വാള്‍ കോരാന്‍ പിന്നെങ്ങ്നാണ്ടു പോയതേ ഉള്ളെന്ന് കൂട്ടുകാര്‍ പറയുന്നു, ഇങ്ങേരു പറയും പോലെ ഒന്നും അന്നു ചെയ്യാന്‍ പറ്റില്ലെന്ന് വാള്‍ വീരന്മാര്‍ പറയുന്നു.

അപ്പ ഒറപ്പില്ലേ അണ്ണാ?
വാള്‍ എങ്ങനെ ഉണ്ടായെന്നു ചോദിച്ചപ്പ അയിന്റെ ഉത്തരവാദി സോവിയറ്റ് നാട്ടിലെ ഇന്നുള്ള ആളു നാലില്‍ ഒരാളേ ശരിയുത്തരം പറഞ്ഞുള്ളെന്ന്.

അതോണ്ട്?
അതോണ്ട്, നിനക്കു വാളാഘോഷം നടത്താനുള്ള എലിജിബിലിറ്റി ഉണ്ടോന്ന് ഒന്നു നോക്കട്ട്. ക്വീസ്സ്:

ഷൂട്ട്.

ഒന്ന്: "മിസ്റ്റര്‍ ഗോര്‍ബച്ചേവ്, ഈ വാതിലുകള്‍ തുറക്കൂ, ഈ മതില്‍ പൊളിക്കൂ" എന്ന് ആഹ്വാനം ചെയ്തത് ആരാണ്‌?
റൊണാള്‍ഡ് റീഗന്‍

ഉത്തരം കിറു കൃത്യം.

രണ്ട്: "മിസ്റ്റര്‍ ഗോര്‍ബച്ചേവ്, ഇത് (ബെര്‍ളിന്‍ മതില്‍ പൊളിക്കുന്നത്) തടയാന്‍ എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ചെയ്യൂ. ജര്‍മ്മനി ഒന്നാകരുത്, ഞങ്ങളുടെയും ലോകത്തിന്റെയും സുരക്ഷിതത്വത്തിനു ഭീഷണി ഉണ്ടാകും." എന്നു പറഞ്ഞത് ആരാണ്‌?
കെ ജി ബി ചീഫ് ക്രൈയുച്കോവ്

ഉത്തരം തെറ്റ്, മാര്‍ഗരറ്റ് താച്ചര്‍.

മൂന്ന്: ദാ മതില്‍ വീണു, ഹിറ്റ്ലറുടെ സമയത്തെക്കാള്‍ വലിയ ഭീഷണി ലോകത്തിനുണ്ടായി, യൂറോപ്പ് സഹിക്കട്ടെ എന്നു പറഞ്ഞത് ആരാണ്‌?
ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍?

ഉത്തരം തെറ്റ്, ഫന്‍സ മികഹുന്‍, ഫ്രെഞ്ച് പ്രെസിഡന്റ്

നാല്‌:
"കമ്യൂണിസവും സ്വന്തത്ര ലോകവും തമ്മിലുള്ള വത്യാസം അറിയാത്തവരേ, ബെര്‍ളിനില്‍ വരൂ. സ്വതന്ത്രലോകത്ത് മതിലുകളില്ല. ഒരു മനുഷ്യന്‍, ഒരൊറ്റ മനുഷ്യന്‍,ലോകത്തില്‍ അവനിഷ്ടപ്പെടുന്ന ഏതെങ്കിലും സ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തടയുന്ന ഒരു മതില്‍, ഒരൊറ്റ മതില്‍ ഉണ്ടെങ്കില്‍ അവിടെ ഡെമോക്രസിയില്ല, സ്വാതന്ത്ര്യമില്ല, സ്വന്തം ഭരണത്തെ സംരക്ഷിക്കാന്‍ ഒരു മതിലു കെട്ടി ജനസ്വാതന്ത്ര്യം തടയിടുന്നത് ഭരണ പരാജയമാണ്‌, ഭീരുത്വമാണ്‌, മാനവസ്നേഹമില്ലായ്മയാണ്‌...

കെന്നഡി, കെന്നഡി, കെന്നഡി!

ശരി, ശരി ശരി.

അഞ്ച്:
ആയിരക്കണക്കിനു കിലോമീറ്റര്‍ നീളുത്ത ഒരു മതില്‍, ക്യാമറക്കണ്ണുകള്‍, പോലീസ്, ബാര്‍ബ്ഡ് വയര്‍, ദിവസേന അതു മുറിച്ചു കടക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു. ചിലര്‍ ആ ശ്രമത്തില്‍ മരിച്ചു വീഴുന്നു, ചിലര്‍ മതിലില്‍ കുടുങ്ങിയും വെള്ളത്തില്‍ മുങ്ങിയും പട്ടിണി കിടന്നും ഒക്കെ മരിക്കുന്നു, ചിലരെ പോലീസ് വെടീവച്ചു കൊല്ലുന്നു, ചിലരെ മതിലിനപ്പുറത്തുള്ള "അജ്ഞാത ശത്രുക്കള്‍" വെടിവച്ചു കൊല്ലുന്നു, വര്‍ഷം തോറും മരണം ഇരട്ടിക്കുകയാണ്‌, ശരാരശി വര്‍ഷം തോറും മരണമെത്ര എന്നു ചോദിച്ചാല്‍ മതിലുണ്ടാക്കിയവര്‍ അഞ്ഞൂറെന്നു പറയുന്നു, മതില്‍ വേണ്ടാത്തവര്‍ അയ്യായിരമെന്നു പറയുന്നു...മൂന്ന് ഗോത്രവംശക്കാരെയും അതിലെ ബന്ധുക്കളെയും ഈ മതില്‍ ഇരുവശത്താക്കി നെടുകേ വെട്ടിപ്പിളര്‍ന്നു, സാഹോദര്യം ഇല്ലാതെ ആക്കി.

ജനസ്വാതന്ത്ര്യത്തെ തടയുന്ന കൊലയാളി മതില്‍ വേണ്ടെന്ന് പറഞ്ഞ് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. ഈ മതില്‍ പരിഷ്കരിച്ച് കോട്ടമതിലാക്കാന്‍ ഇപ്പോള്‍ പദ്ധതിയുണ്ട്, കെന്നഡി ഇതു കണ്ടാല്‍ എന്തു പറയും?


കെന്നഡി മരിച്ചില്ലേ അണ്ണാ. ജീവിച്ചിരുന്നെങ്കില്‍ പറഞ്ഞേനെ "സ്വാതന്ത്ര്യമെന്തെന്ന് അറിയണമെങ്കില്‍ ഇവിടെ വരൂ... ഡെമോക്രസിയില്ല, സ്വാതന്ത്ര്യമില്ല, ഭരണ പരാജയം, മനുഷ്യസ്നേഹികള്‍ എവിടെ? ഓടിവായോ.."

ഉറപ്പുണ്ടോ? ഞാന്‍ പറഞ്ഞ മതില്‍ യൂ എസ് മെക്സിക്കന്‍ വാള്‍ ആണ്‌.


അണ്ണാ, ടോര്‍ട്ടില വാള്‍ എനിക്കു കാണാന്‍ കഴിയില്ല, കണ്ണിന്റെ പ്രശ്നമാ. എനിക്കിടിക്കാന്‍ വേറേ വാള്‍ താ.

ഇസ്രയേലിന്റെ ഗാസാ മതില്‍ മതിയോ?
അണ്ണാ, കമ്യൂണിസ്റ്റ് വാള്‍ വേണമെന്ന് എനിക്ക്, കൊറിയാന്‍ വാളിടിച്ചാലോ?

ചെല്ലാ അതു വാളല്ല, ജോയിന്റ് സെക്യൂരിറ്റി ഏരിയയാ, തെക്കരും വടക്കരൂടെ നിന്നെ വെടിവച്ചു കൊല്ലും.

എന്നാ ഗ്രേറ്റ് വാള്‍ ഓഫ് ചൈന ആയാലോ?
ചതിക്കല്ലേ. നിനക്കു പറ്റുമെങ്കില്‍ ഫയര്‍‌വാള്‍ ഓഫ് ചൈന ഇടിക്കൂ.

അതെന്തുവാ അണ്ണാ, തീയോ?
അല്ല പൊക. ചൈനയില്‍ ഇന്റര്‍നെറ്റ് മൊത്തം സെന്‍സര്‍ ചെയ്തിരിക്കുകയാ, അന്തപ്പന്റെ പോസ്റ്റ് ചൈനക്കാരു കാണൂല്ല, ഏത്? അതാണു ഫയര്‍വാള്‍ ഓഫ് ചൈന, ഇടിക്കേണ്ട സാധനമാ.

അതിടിക്കേണ്ടത് അത്യാവശ്യമാ, അണ്ണന്‍ എന്തിടിക്കും.
ഓ നമ്മളൊക്കെ എന്തിടിക്കാനാ, പറ്റുമെങ്കില്‍ മണിപ്പൂര്‍ വാള്‍ ഒന്നിടിച്ച് നിരത്തിയേനെ. പറഞ്ഞിട്ടു കാര്യമില്ല, ചുടുകട്ട ആണെങ്കില്‍ ഇടിക്കാം, പാറയും ഇടിക്കാം, മനസ്സിടിക്കാന്‍ എങ്ങനെ പറ്റുമെടേ?

Sunday, November 8, 2009

ഇഞ്ചിക്ക് മറുപടി (പോസ്റ്റല്ല, കമന്റ്)

ഇഞ്ചിപ്പെണ്ണ് എഴുതിയ കമന്റിനൊരു മറുപടി എഴുതിയിട്ട് അത് കമന്റ് ആയി പോസ്റ്റ് ചെയ്യാന്‍ ബ്ലോഗര്‍ സമ്മതിക്കുന്നില്ല. പോസ്റ്റ് ആക്കി ലിങ്ക് ചെയ്യുകയേ നിവൃത്തിയുള്ളു.

ഇഞ്ചി പറയുന്നു:
സൌന്ദര്യവർദ്ധക വസ്തുക്കൾ വരുത്തുന്ന കാൻസർ പുകവലിയിലൂടേയും മദ്യപാനത്തിലൂടേയും അല്ലെങ്കിൽ അന്തരീക്ഷ മലിനീകരണത്തിലൂടേയും മറ്റും വരുത്തുന്നതിൽ നിന്ന് തുലോം കുറവാണ്. അതുകൊണ്ട് ലിപ്സ്റ്റിക്ക്, ക്രീം ഇത്യാദി കാൻസർ വരുത്തുന്നു എന്നതുകൊണ്ട് അത് ആരെങ്കിലും എന്തെങ്കിലും വാർണിങ്ങ് ആയി എടുക്കില്ല. അങ്ങിനെയൊന്നും ഓർഗാനിക്ക് ആയി ആരും ജീവിക്കുകയുമില്ല. മിക്ക നല്ല ക്രീമുകളും ഒരു പരിധി വരെ ടെസ്റ്റഡ് ആണ്. വിലകുറഞ്ഞ ക്രീമുകൾ ഉപയോഗിക്കരുതേന്നേയുള്ളൂ. ക്രീമുകൾ കാരണം കാൻസർ വരുന്നു എന്ന് എപ്പോഴെങ്കിലും ശാസ്ത്രീയമായി തെളിഞ്ഞാൽ തീർച്ചയായും ആ ക്രീം പിൻ‌വലിക്കപ്പെടേണ്ടതുണ്ട്. സ്റ്റിക്കർ ബിന്ദി വെച്ചാലും കാൻസർ വരും എന്ന്
പറയുന്നവരുണ്ട്. അല്പം ഇറച്ചി കഴിച്ചാലും കാൻസർ വരും! എന്തു ചെയ്യാം?


ആന്റണി:- സൗന്ദര്യവര്‍ദ്ധക വസ്തുക്കളെക്കുറിച്ച് പൊതുവേ ഞാനൊന്നും പറഞ്ഞിട്ടില്ല. ഫെയര്‍ ആന്‍ഡ് ലവ്‌ലി തൊലി വെളുപ്പിക്കില്ല എന്നും അതിലെ ഒന്നോ രണ്ടോ വസ്തുക്കളെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിനെ "ഫെയര്‍നസ് ക്രീം" എന്നു പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യുന്നത് തട്ടിപ്പാണെന്നും വേണമെങ്കില്‍ സണ്‍ ബ്ലോക്കര്‍& സ്കിന്‍ കണ്ടീഷണര്‍ എന്ന പേരിടാമെന്നും;

ബെറ്റ്‌നോവേറ്റ് ഒരു സൗന്ദര്യ വസ്തു അല്ലെന്നും അതൊരു മരുന്നാണെന്നും അതിന്റെ പാര്‍ശ്വഫലമായ തൊലി വെളുക്കലിനു വേണ്ടി അതുപയോഗിക്കുന്ന സ്ത്രീകള്‍ അപകടം ക്ഷണിച്ചു വരുത്തുകയാണെന്നും ആണ്‌ പറഞ്ഞത്. ബെറ്റ്‌നോവെറ്റ് റിപ്പോര്‍ട്ട്
ഡോ. അനില്‍ ശര്‍മ്മ, ഡോ. രാജീവ് മല്‍ഹോത്ര എന്നിവര്‍ എഴുതിയതിന്റെ അടിസ്ഥാനത്തിലും വിദേശ ഇന്ത്യക്കാര്‍ അടക്കം ഇതുപയോഗിക്കുന്നക്വര്‍ കുറവല്ല എന്നത് ഇന്ത്യന്‍ പേരന്റിങ് പോലെയുള്ള ഓണ്‍ ലൈന്‍ ഫോറങ്ങളില്‍ സേര്‍ച്ച് ചെയ്ത ശേഷവും ആണ്‌ ഞാന്‍ പറഞ്ഞത്

ഇഞ്ചി:-
ഈ ക്രീമുകളിൽ ബ്ലീച്ചിങ്ങ് ഏജന്റ്സ് ഉണ്ട്. അവ തുടർച്ചയായും ഉപയോഗിച്ചാൽ സ്കിനിലെ ഹെയർ ലൈറ്റ് ആവും, അങ്ങിനെയാണ് ആളുകൾ അല്പം എങ്കിൽ അല്പം വെളുക്കുന്നത്. അത്രയേയുള്ളൂ. അത്രേം എങ്കിലും ആവട്ടെ എന്ന് കരുതും.


ആന്റണി:-
ഈ ക്രീമുകളില്‍ മറ്റു പല സംഭവങ്ങളും ഉണ്ട് എന്ന് വിവരിച്ചല്ലോ. മെര്‍ക്കുറി മുതല്‍ ഇങ്ങോട്ട് ബാന്‍ ചെയ്തതും അപകടകാരികളും ആയ തൊലി വെളുപ്പിക്കല്‍ വസ്തുക്കള്‍ ഇല്ലാതെ ഒരു ക്രീം ഇറക്കിയാല്‍ ഫെയര്‍ ആന്‍ഡ് ലൗവ്ലി ഇഫക്റ്റേ കിട്ടൂ.

യൂക്കേയിലെ സ്റ്റോറില്‍ ഇല്ലീഗല്‍ ഫെയര്‍നസ്സ് ക്രീം വിറ്റ കടക്കാരനെ പിടിച്ച കഥ ദാ ഇവിടെ
(ഇത് വാങ്ങുന്നവര്‍ ആരെന്ന ധ്വനിയും ഈ റിപ്പോര്‍ട്ടില്‍ കാണാം


ഇഞ്ചി:-
പ്രശ്നം, തൊലിവെളുപ്പിനെ പറ്റിയുള്ളത്, ജാതീയതയുമായും അധികം ബന്ധമില്ല എന്ന് തോന്നുന്നു. സായിപ്പിന്റെ തൊലിവെളുപ്പിനു വേണ്ടി ഇതേ ഫെയർനെസ്സ് ക്രീമുകൾ ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും ഇതേ അളവിൽ വിൽക്കപ്പെടുന്നുണ്ട്. സായിപ്പിന്റെ ഗോൾഡൻ ഹെയറിനു വേണ്ടി തലമുടി ഇവിടെയെല്ലാം ബ്ലീച്ച് ചെയ്യപ്പെടുന്നുണ്ട്. അതേ സമയം ബ്രൌണിഷ് ടാൻ കിട്ടാൻ വേണ്ടി സായിപ്പ് ഉള്ള ക്രീം എല്ലാം തേച്ച് നട്ടുച്ച വെയിലിലും കിടക്കുന്നു അല്ലെങ്കിൽ സോണ പോലെയുള്ള സംഭവങ്ങളിൽ കിടക്കുന്നു.
സൌന്ദര്യം വർദ്ധിപ്പിക്കണം എന്നതിലുപരി ഇതിൽ മറ്റെന്തെങ്കിലും ഉണ്ടാവണമെന്നില്ല എന്ന് തന്നെ കരുതുന്നു.


ആന്റണി:-
ഇത് വാസ്തവ വിരുദ്ധമാണ്‌ ഇഞ്ചീ. വ്യക്തമായും അങ്ങനെ അല്ലെന്ന് കാണിച്ചു തരാം

ആദ്യം ഗൂഗിള്‍ ടെസ്റ്റ്
ഫെയര്‍നസ് ക്രീം എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ഇന്ത്യന്‍ സൈറ്റുകളില്‍ മാത്രമാണ്‌ വരുന്നത്.


ഫെയര്‍നസ് ക്രീം യൂ എസ് ഏ എന്നടിച്ചാല്‍
ഇന്‍ഡസ് ലേഡീസ് (ഇന്ത്യന്‍ യൂ എസ് ലേഡീസ്) ഇമാമി (ഇന്ത്യന്‍ കമ്പനി), ഇമാമിയുടെ അമേരിക്കന്‍ വില്പ്പനയ്ക്ക് ബാന്‍ എന്നൊക്കെയേ വരുന്നുള്ളൂ.


ഇന്‍ഡസ് ലേഡീസ് സൈറ്റില്‍ പോയി നോക്കിക്കഴിഞ്ഞാന്‍ വെളുപ്പിക്കല്‍ ലേപനങ്ങള്‍ കടയില്‍ കാണുന്നില്ല ഞാനിനി എങ്ങനെ ജീവിക്കും എന്ന വിലാപങ്ങളുടെ ത്രെഡ് മാത്രമേയുള്ളു.

രണ്ടാമത് മാദ്ധ്യമ പ്രതികരണം
ഇന്ത്യന്‍ തൊലി വെളുപ്പിക്കല്‍ എന്ന റേസിസ്റ്റ് പരിപാടിയില്‍ പ്രതിഷേധിച്ച് സി എന്‍ എന്‍



തൊലി വെളുപ്പിക്കല്‍ മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നടത്താന്‍ ഉദ്ദേശിച്ച
ഗവേഷണം റേസിസ്റ്റ് ആണെന്ന് വരെ ദാ കനേഡിയന്‍ ഫോറം



(വിവരം ലഭ്യമല്ല, ഇമാമിയുടെ പാര്‍ട്ട്ണര്‍ ആക്റ്റിവോര്‍ ആണു ഗവേഷിക്കാന്‍ താല്പ്പര്യപ്പെട്ടതെന്ന് ഒരു ഓര്‍മ്മ)

തൊലിവിഷയത്തില്‍ ബി ബി സി

Telegraph

ഇവരൊന്നും താന്താങ്ങളുടെ നാട്ടിലും ഇതൊക്കെയുണ്ടെന്ന് പരാമര്‍ശിക്കുകയോ നൂറു കണക്കിന്‌ വന്ന കമന്റുകളിലൊന്നും ഇതൊക്കെ അമേരിക്കയിലും യു കെയിലും ഉണ്ടെന്ന് പ്രത്യാരോപണം നടത്തുകയോ ചെയ്തിട്ടില്ലല്ലോ?

ഇഞ്ചി:-

നാട്ടിൽ വെളുത്ത പെണ്ണിനു കൂടുതൽ കല്യാണാലോചനകൾ വരുന്നു, കോളേജിൽ ഫാൻസ് ഉണ്ടാവുന്നു, പ്രേമാഭ്യർത്ഥന ഉണ്ടാവുന്നു.മിക്കവരും പെണ്ണന്വേഷിക്കുമ്പോൾ കറുകറുത്തൊരു പെണ്ണിനെ വേണം എന്ന് പറഞ്ഞ് കേട്ടിട്ടില്ല. അവനവന്റെ തൊലിപ്പുറത്തിനനുസരിച്ച് കിട്ടാവുന്നതിൽ വെളുത്ത പെണ്ണ് തേടുന്നു.
അങ്ങിനെ അങ്ങിനെ എല്ലാവരും സൌന്ദര്യം വർദ്ധിപ്പിക്കാൻ നെട്ടോട്ടമോടുന്നു.



ആന്റണി:-
വെളുത്ത പെണ്ണിനു കൂടുതല്‍ കല്യാണാലോചന വരുന്നുണ്ടാവും, അതുകൊണ്ടല്ലേ വെളുക്കാന്‍ ബെറ്റ്‌നൊവേറ്റ് തേക്കാന്‍ വരെ പെണ്ണുങ്ങള്‍ റെഡിയാകുന്നത്. വെളുപ്പിന്റെ പേരില്‍ ഏതെങ്കിലും ഒരുത്തനെ കെട്ടി, രണ്ടു മാസം കൊണ്ട് അവന്റെ വെള്ളപ്രാന്ത് തീര്‍ന്നു കഴിയുമ്പോള്‍ മടുത്തും എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ നാട്ടുകാരനെല്ലാം തന്റെ വെള്ളക്കാരിയെ അടിച്ചു മാറ്റിക്കളയും എന്ന അവന്റെ അടുക്കളില്‍ തടവുപുള്ളിയുമായി, വെളുപ്പിക്കല്‍ ഫോറങ്ങളും വായിച്ച് സീരിയല്‍ കണ്ടു തീര്‍ന്നോളും.

കോളേജില്‍, ഞാന്‍ പഠിച്ച കാലത്തെങ്കിലും തൊലിയുടെ പേരില്‍ ഒരുത്തിയും ഒരുത്തനും ഫാന്‍സിനെ പെറുക്കി കൂട്ടിയിട്ടില്ല. എന്റെയൊക്കെ ഫീല്‍ഡില്‍ പഠിച്ചിരുന്ന പയ്യന്മാരുടെ ഓള്‍ ഇന്ത്യാ രോമാഞ്ചമായിരുന്ന രൂപ നടരാജന്‍ (അവര്‍ മലയാളി അല്ലാത്തതുകൊണ്ട് ഈ ഫോറം വായിക്കില്ലെന്ന ധൈര്യത്തില്‍) ഉരുക്കുപോലെ കറുത്ത നിറം ഉള്ള പെണ്ണായിരുന്നു. അറിവ്, നേതൃത്വ പാടവം, പാട്ട്, തന്റേടം എന്നൊക്കെ ചിലതായിരുന്നു അവരെ അത്ര ഫെയ്മസ് ആക്കി കളഞ്ഞത്. മറ്റൊരു ആകര്‍ഷണ കേന്ദ്രം (പേരു പറയ വയ്യ) വെളുത്തിട്ടുമായിരുന്നു, പക്ഷേ അവരുടെ വെളുപ്പിനെക്കാള്‍ എഴുത്ത് ആണ്‌ പിള്ളേരെ വട്ടാക്കിയത്, അവരിപ്പോഴും പ്രശസ്തയാണ്‌.


അവസാനമായി,
ദുബായിലെ ഏറ്റവും വലിയ ഒരു റീട്ടെയില്‍ കട എന്റെ കമ്പനിയുടേതാണ്‌. അവിടെ വിറ്റുപോകുന്ന സാധനങ്ങള്‍ ആരു വാങ്ങി എന്നതിനു കണക്കെടുക്കാറുണ്ട്. ഹായി കൂയി എന്നൊക്കെ പറഞ്ഞ് അവിടെ ചുമ്മ ചിരിച്ചു നില്‍ക്കുന്ന പിള്ളേര്‍ കയ്യിലൊരു കൊച്ചു യന്ത്രം വച്ചിട്ടുണ്ട്. ഏതു നാട്ടുകാര്‍ എന്തെടുക്കുന്നു എന്ന് ആരോടും ചോദിക്കാതെ തന്നെ പപ്പടം പൊട്ടിച്ച പോലെ ഒരു പൈ ചാര്‍ട്ട് ഉണ്ട് (റേഷ്യല്‍ പ്രൊഫൈലിങ്ങ് ഒന്നുമല്ല, മാര്‍ക്കറ്റ് സെഗ്മെന്റല്‍ അനാലിസിസ്)

ഇന്ത്യ, പാക്കിസ്ഥാന്‍, കുറഞ്ഞ അളവില്‍ ഫിലിപ്പീന്‍സ് കെന്യ... വേറേ ആര്‍ക്കും തൊലിവെളുപ്പിക്കല്‍ ലേപനം ആവശ്യം വരാറില്ല.


ആരെങ്കിലും എന്തെങ്കിലും വാരിത്തേച്ചോട്ടെ, പക്ഷേ വെളുപ്പില്ലാത്തതുകൊണ്ട് ഒരുത്തനു ജോലി കൊടുത്തില്ല എന്ന രീതിയിലെ പരസ്യം സംസ്കാരമുള്ള ഏതെങ്കിലും നാട്ടിലെ ടെലിവിഷനില്‍ വന്നാല്‍ ആളുകള്‍ കത്തിക്കും അതിന്റെ ആപ്പീസ്, ഏത്?

Saturday, November 7, 2009

വെളുക്കാന്‍ തേക്കുന്നത്


എയ്ഞല ബാസെറ്റ് - ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം വിക്കിപ്പീഡിയയില്‍ നിന്നും പുനപ്രസിദ്ധീകരണം ചെയ്ത ചിത്രം

കറുപ്പാണ്‌ എനിക്കിഷ്ടപ്പെട്ട നിറം, എന്നെ മയക്കുന്ന ഇവന്റെ കണ്ണുകള്‍ കറുപ്പാണ്‌, സാമി കറുപ്പാണ്‌, മധുരൈ വീരന്റെ കയ്യിലെ അരിവാള്‍ പോലും കറുപ്പാണ്‌, സൂപ്പര്‍ സ്റ്റാര്‍ രജനിയും കറുപ്പാണ്‌. പൂക്കടയില്‍ തിരക്കിയപ്പോള്‍ കറുത്ത പൂവില്ലെന്നവര്‍ പറഞ്ഞു, അന്നു മുതല്‍ പൂക്കളെ ഞാന്‍ വെറുത്തു...

തീയറ്റര്‍ നിറയുന്ന കറുത്തവരെ വിസില്‍ അടിപ്പിക്കാന്‍ പറ്റിയ പാട്ട്. പക്ഷേ ഇതു പാടി നൃത്തം ചെയ്യുന്ന മാളവിക കറുത്തിട്ടല്ല. ഫെയര്‍ ആന്‍ഡ് ലൗലി എന്ന (ഫെയര്‍ അല്ലെങ്കില്‍ എന്തു ലവ്ലി) തൊലിവെളുപ്പിക്കല്‍ ലേപനത്തിന്റെ മോഡല്‍ കൂടിയാണ്‌ അവര്‍.

ഇന്ത്യയ്ക്ക് വെളുത്ത തൊലിയോടുള്ള ഭ്രാന്തിന്റെ വേര്‌ ജാതിവ്യവസ്ഥയിലാണെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. എന്തായാലും കറുത്തിട്ടൊരു പെണ്ണിനെയും പത്രത്തിലും ടെലിവിഷനിലും കാണാനില്ല ( വില്ലനു മീശയുള്ളതുപോലെ കറുത്തപെണ്ണിനൊരു വേലക്കാരി വേഷം സിനിമയിലുണ്ടാവും, സിനിമ കാണാറില്ലാത്തതുകൊണ്ട് നിശ്ചയമില്ല)

പെണ്ണ് ഉടലൊതുങ്ങി മദ്ധ്യം ചുരുങ്ങി ചൊടികള്‍ തൊണ്ടിപ്പഴം പോല്‍ വിളക്കി ഒക്കെ ഇരിക്കണമെന്നൊന്നും നിര്‍ബന്ധമില്ല, പക്ഷേ നിറം- "ഫെയര്‍നെസ്സ് ക്രീമുകളുടെ" പരസ്യം തന്നെ പെണ്ണുകാണാന്‍ വരുന്നവന്‍ കറുത്ത പെണ്ണിനെ വേണ്ടെന്നു പറയുന്നിടത്തോ കോളേജില്‍ കറുമ്പിയെ ആണ്‍ പിള്ളേര്‍ കളിയാക്കുന്നിടത്തോ ആണല്ലോ തുടങ്ങുക. പിന്നെ വെളുത്തപ്പോള്‍ ജോലി കിട്ടി, ആത്മവിശ്വാസം കൂടി, പരീക്ഷ ജയിച്ചു എന്നൊക്കെയുമാവാം.

പെണ്ണ് അങ്ങനെ സുന്ദരി ചമഞ്ഞും, ആണ്‌ കഷണ്ടിയും കുമ്പയും കോന്ത്രമ്പല്ലും (വേണേല്‍ മൂലക്കുരുവും ചേര്‍ക്കാം എന്ന് സൂരജ്) അങ്ങനെ തനിക്കുള്ളതൊക്കെ സൗന്ദര്യമാക്കി അവളെ വിശ്വസിപ്പിച്ചും കഴിഞ്ഞു പോരുന്ന കാലം ഏതാണ്ട് അവസാനിച്ചു. നീളവും വണ്ണവും ബൈക്കും സ്റ്റൈലും ഒക്കെയുണ്ടായിട്ടും ഒരു പട്ടിച്ചിയും തിരിഞ്ഞു നോക്കാത്ത കറമ്പന്‍ ചെറുക്കന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഷാറൂഖ് ഖാന്‍ ഭഗവാന്‍ അരുളുന്നു "വിത്സാ, നീ ഫെയര്‍നെസ്സ് ക്രീം തേക്കൂ, നിന്റെ വിഷാദം മാറിക്കിട്ടും".

എഴുന്നൂറ്റമ്പതു കോടി രൂപ വിറ്റുവരവുള്ള വ്യവസായമാണ്‌ ഇന്ത്യന്‍ തൊലി വെളുപ്പിക്കല്‍ ഇന്‍ഡസ്ട്രി. പോക്കറ്റ് അല്ലാതെ ആരുടെയെങ്കിലും മുഖം വെളുത്തോ ആവോ.

മാര്‍ക്കറ്റ് ലീഡര്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ ചേരുവ നോക്കിയിട്ട് എനിക്കു മനസ്സിലായത് ഇങ്ങനെ ( തെറ്റുണ്ടെങ്കില്‍ അറിയിക്കണേ, ഞാന്‍ കോസ്മെറ്റിക്സ് വിദഗ്ദ്ധനൊന്നുമല്ല).

1.Water- ക്രീമിന്റെ ബേസ്

2.Stearyl alcohol- ക്രീമിനു മെഴുമെഴുപ്പ് ഉണ്ടാക്കുന്ന വസ്തു

3.Propylene glycol- മോയിസ്ചറൈസര്‍

4. fruit principle (AHA)- നാരങ്ങ നീരിനു സമമായ ഒരു പഴ ആസിഡ്- മുഖത്തെ മൃത കോശം കുറയ്ക്കാന്‍ കൊള്ളാം, ഏഛേ കോണ്‍സണ്ട്രേഷന്‍ എത്രയെന്ന് പറയുന്നില്ല, സുരക്ഷിതമായ അളവേയുള്ളെന്ന് ആശിക്കാം.

5.Glyceryl mono-stearate- മുഖത്ത് ലേപനം ഒട്ടാനുള്ള എമല്‍സിഫൈയര്‍

6.isohexadecane - ക്ലീനിങ്ങിനു ഉപയോഗിക്കുന്ന ഒരു ഡിറ്റേര്‍ജന്റ് ആണിത്, തൊലിപ്പുറത്ത് സ്പര്‍ശിക്കുന്നത് ടോക്സിക്ക് ഇഫക്റ്റ് ഉണ്ടാക്കുമെന്നതിനാല്‍ എന്‍‌വയണ്മെന്റല്‍ ക്യാനഡ ഡൊമസ്റ്റിക്ക് സബ്സ്റ്റന്‍സ് ബ്ലാക്ക് ലിസ്റ്റ് ചെയ്ത രാസവസ്തു.

7.Decyl oleate- സ്കിന്‍ കണ്ടീഷണര്‍. സ്ഥിര ഉപയോഗം പാടില്ലെന്ന് ഒരു കോസ്മെറ്റിക്ക് അഡ്വൈസര്‍ പറയുന്നു. അവരുടെ വിശ്വാസ്യത അറിയില്ലാത്തതുകൊണ്ട് നിശ്ചയമില്ല.

8.vitamin B3 (Niacinamide) മറ്റുള്ളവയുടെ കെമിക്കല്‍ ഇഫക്റ്റീവ്നെസ്സ് വര്‍ദ്ധിപ്പിക്കാനുള്ളത്.

9.Polyacrylamide and C-13-C14 Isoparaffin laurth-7, താല്‍ക്കാലികമായി ചര്‍മ്മം വലിഞ്ഞിരിക്കാനുള്ള രാസവസ്തുക്കൂട്ടം.

10.titanium dioxide, മുഖത്തു പറ്റിപ്പിടിച്ചു കൂടുതല്‍ വെളുത്ത നിറം തോന്നിപ്പിക്കുന്ന രാസവസ്തു, മേക്കപ്പുകളില്‍ ഇതിന്റെ ഉപയോഗം ക്യാന്‍സറുണ്ടാക്കാനുള്ള സാദ്ധ്യതയെപ്പറ്റി വിശദ ഗവേഷണം നടന്നു വരുന്നു. കഴുകിക്കളയും വരെ ഇത് ടാല്‍കം പൗഡര്‍ പോലെ മുഖത് വെള്ള പൂശിയ ഇഫക്റ്റ് തരുന്നു

11.Octyl methoxy dibenzoyl methane- ഇമല്‍സിഫൈയര്‍
Ammonium acryloyl dimethyl taurate co-polymer, വലിയ പേരു കേട്ട് പേടിക്കേണ്ട അരിസ്റ്റോഫ്ലെക്സ് ഏവിസി എന്നറിയപ്പെടുന്ന സംഗതിയാണിത്. സണ്‍ സ്ക്രീന്‍ ആയി ഉപയോഗിച്ചു വരുന്നു (ലാബ് ടെസ്റ്റ് ചെയ്തിട്ടില്ല എന്ന കണ്‍സേണ്‍ മാത്രം)

12. vitamin E drivative (Tocoperyl acetate) അള്‍ട്രാവയലറ്റ് ലൈറ്റ് ബ്ലോക്കര്‍

13. Aloe vera concentrate, ഈ അടുത്ത കാലത്തു തുടങ്ങിയ ഒരു ഹെര്‍ബല്‍ ഹൈപ്പ്

14. Preservatives, skin conditioners, ഏതൊക്കെയാണെന്ന് അറിയില്ല,

color (C1 15510), Perfume, menthol- നിറം, മണം.

ഇതു തേച്ചാല്‍ തേച്ചിരിക്കുന്നത്ര സമയം സണ്‍ സ്ക്രീനായും പിന്നെ ടൈറ്റാനിയം ഡയോക്സൈഡ് പുരട്ടിയതിന്റെ വെളുപ്പും സ്വല്പ്പം ടോണ്‍ ചെയ്ത മിനുപ്പും ലഭിക്കുമെന്നല്ലാതെ സ്ഥീരമായ വത്യാസമെന്തെങ്കിലും തൊലിക്കു വരുത്തില്ലെന്ന് ചുരുക്കം.

സ്ത്രീകള്‍ ഇതുപയോഗിച്ചു മടുക്കുമ്പോള്‍ കുറുക്കു വഴികളിലേക്ക് തിരിയുന്നു. ഒരു ചര്‍മ്മ രോഗ വിദഗ്ദ്ധന്‍ ഈയിടെ പത്രത്തിലെഴുതിയത് ഏതാണ്ട് ഇങ്ങനെ. എന്നെ കാണാന്‍ വരുന്ന ചെറുപ്പക്കാരിലളില്‍ അധികവും തൊലി വെളുക്കാന്‍ ബെറ്റ്‌നോവൈറ്റ് ക്രീം തേച്ച് കുഴപ്പങ്ങളില്‍ ചാടിയവരാണ്‌. ഈ സ്റ്റീറോയിഡ് ചില ചര്‍മ്മ രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നാണ്‌, തൊലി വെളുക്കല്‍ അതിന്റെ ഒരു സൈഡ് ഇഫക്റ്റ് ആണെന്നു മാത്രം. സ്ഥിരമായ ബെറ്റ്‌നോവേറ്റ് ഉപയോഗം മൂലം ചര്‍മ്മം ചുളുങ്ങിപ്പോകുകയും അണുബാധകള്‍ ഉണ്ടാകുകയും ചെയ്യും. തൊലിപ്പുറത്ത് ക്യാന്‍സര്‍ ഉണ്ടാകാനും ബെറ്റ്നോവേറ്റ് അമിതോപയോഗം കാരണമായേക്കാം. രോഗികളിലെ ബെറ്റ്‌നോവേറ്റ് ഉപയോഗക്കാരുടെ ആധിക്യം മൂലം എന്റെ റിസപ്ഷനിസ്റ്റിനു പോലും ഇപ്പോള്‍ ഇത് തിരിച്ചറിയാം, അവര്‍ ഇന്റര്‍കോമില്‍ "ഡോക്റ്റര്‍ ഒരു ബെറ്റ്‌നോവേറ്റ് കേസ് എത്തിയിട്ടുണ്ട്" എന്ന് അറിയിക്കാറുണ്ട്!


പഠിപ്പും വിവരവുമില്ലാത്ത ഗ്രാമത്തിലെ പെണ്ണുങ്ങളാണ്‌ ഇത്തരം അപകടത്തില്‍ ചെന്നു ചാടുക എന്ന് ആ ലേഖനത്തിലുള്ളതുകൊണ്ട് വെറുതേ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ നിരവധി അഭ്യസ്തവിദ്യരും ഈ പണി ചെയ്യുന്നുണ്ടെന്ന് മനസ്സിലായി.
കിട്ടിയ നിരവധി ബ്യൂട്ടി ഹെല്പ്പ് പേജുകളില്‍ ഒന്ന് തന്റെയും കൊച്ചിന്റെയും കറുപ്പൊന്ന് മാറ്റാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് നിലവിളിക്കുന്നവര്‍ക്ക് എത്ര വിദഗ്ദ്ധര്‍ ബെറ്റ്‌നോവേറ്റ് പ്രിസ്ക്രൈബ് ചെയ്തെന്ന് ക്ഷമയുള്ളവര്‍ക്ക്കുത്തിയിരുന്ന് വായിക്കാം. അങ്ങ് യൂറോപ്പിലും ആസ്ത്രേലിയയിലും ഒക്കെയുള്ള കെമിസ്റ്റുകള്‍ ഇന്ത്യക്കാര്‍ക്ക് മാത്രമെന്താ ഈ മരുന്നിനു ഇത്രയും ആവശ്യമെന്ന് അന്തം വിടുകയാവും.

Friday, November 6, 2009

കരതലാമലകം, അല്ല കമലം അഥവാ കരകങ്കണന്യായം, ഒരു പരീക്ഷണം

ഇവിടെങ്ങും താമരപ്പൂവില്ല, ഈ ഈ പൂക്കൂജയില്‍ വച്ചിരിക്കുന്ന ഒരു പ്ലാസ്റ്റിക്ക് പൂവെടുത്ത് ഞാന്‍ നീട്ടുന്നു. കണ്ണാടിപ്പെട്ടിയിലെ വെള്ളത്തില്‍ നിന്നും ജയശ്രീ ശ്രദ്ധിച്ചു നോക്കുന്നുണ്ട് പൂവില്‍. തുറന്നിട്ട വാതിലില്‍ വന്ന് അയല്‍‌വീട്ടിലെ ടോര്‍പിഡോ പൂവിലൊന്ന് ഉഴിഞ്ഞ് നോക്കിയിട്ട് വേഗം തന്നെ തിരിച്ചു പോയി. ആരെന്തുകണ്ടു?

നമുക്ക് കണ്ടുപിടിക്കാം (അത്രയ്ക്കേ പോകൂ, എന്റെ കുട്ടിക്കാലത്ത് ഡീപീയീപി ഉണ്ടായിരുന്നില്ല)

ജയശ്രീ ഒരു കോമറ്റ് മത്സ്യം ആകുന്നു. ഇന്‍ഫ്രാറെഡും അള്‍ട്ര വയലറ്റും അടക്കം അനേകം നിറങ്ങള്‍ കാണുന്ന (പോളിക്രോമാറ്റിക്ക്) അവളുടെ എസ് എല്‍ ആര്‍ കണ്ണുകള്‍ കൊണ്ട് കണ്ടതൊന്നും പൂവ് എടുത്തുപിടിച്ച എന്റെ ആര്‍ ജി ബിയും അവയുടെ ഷേഡുകളും കാണുന്ന (ട്രൈക്രോമാറ്റിക്ക്) കണ്ണുകൊണ്ട് കൊണ്ട് ഞാന്‍ കാണുന്നില്ല.

ഇരുനിറം മാത്രം കാണുന്ന ((ഡൈക്രോമാറ്റിക്ക്) ശ്വാനദൃഷ്ടിയാല്‍ ടോര്‍പിഡോ വേറെന്തോ കണ്ടു. ആകാരം പോലും ഒന്നായിരുന്നെന്ന് ഉറപ്പില്ല. ഒരു ജയശ്രീക്കു പകരം ഒരു കോറല്‍ മീനും ടോര്‍പിഡോയ്ക്ക് പകരം ഒരു കാളയും ആയിരുന്നു എനിക്കൊപ്പമെങ്കില്‍ ഇതിലും വലിയ വത്യാസമുണ്ടായേനെ.

ജയശ്രീയുടെ വിചാരങ്ങള്‍ എനിക്കു മനസ്സിലാവാറില്ല. അവള്‍ ഒരു വേള ഇത്ര വിരൂപമായ ഒരു വസ്തു ഈ വായുജീവിയെ ആകര്‍ഷിക്കുന്നതെങ്ങനെ എന്നാലോചിക്കാനും മതി. ഈ പ്ലാസ്റ്റിക്ക് ചവറിനു പകരം ഇയാളൊരു പന്തെടുത്തിരുന്നെങ്കില്‍ കുറച്ചു നേരം കളിക്കാമായിരുന്നു എന്ന് കരുതിയാവും ടോര്‍പിഡോ പോയത്.

എനിക്കെന്താ പൂവു നീട്ടാന്‍ പാടില്ലേ? വെള്ളെഴുത്തിന്റെ പോസ്റ്റ് കണ്ടതുകൊണ്ടാണ്‌ പൂവു നീട്ടിയതെന്ന് ജയശ്രീയും ടോര്‍പിഡോയും അറിയണമെന്ന് ഉണ്ടായിരുന്നോ? ഒന്നും മൂന്നുമല്ലാത്തകണക്ക് ഒരു ബാദ്ധ്യത ഒരു പൂവെടുത്തതിന്റെ പേരില്‍ എന്റെ മേല്‍ വരാന്‍ ന്യായമുണ്ടോ, ഇല്ലേ?

(പൂവെടുത്തവനെല്ലാം പുഷ്കരന്‍ ആകുമോടേ എന്ന ജാതി മറുചോദ്യം പ്രസക്തമാകുന്നില്ല.)

Monday, November 2, 2009

കവിത കണ്വേര്‍ട്ടഡ് റ്റു ബ്ലോഗ് പോസ്റ്റ് ഫോര്‍മാറ്റ്

കവിത കണ്വേര്‍ട്ടഡ് റ്റു ബ്ലോഗ് പോസ്റ്റ് ഫോര്‍മാറ്റ്

നടന്നു നടന്നു നടന്നു തീര്‍ക്കാന്‍ പറ്റാത്ത ഷോപ്പിങ്ങ് മാളുക്കുട്ടികളില്‍ ഒന്നായ
ഡ്രാഗണാകൃതിയും ചൈന പോലെ തിരക്കുമുള്ള ഡ്രാഗണ്‍ മാര്‍ട്ടില്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ കഴിഞ്ഞ ഉത്രാടരാത്രിയില്‍ പോയിരുന്നു, ഞാന്‍ പോയിരുന്നു. കടയെവിടെ മക്കളേ എന്നു വിലപിച്ച് അതിന്റവുത്ത് ഡ്രയഗണലായി അലയുമ്പോഴാണ് ഒരു കുഞ്ഞിക്കടയില്‍ അതിരിക്കുന്നത് കണ്ടത്- ഒരു മറീന്‍ അക്വേറിയം. ചെറുതാണ്, ഒരമ്പതു ലിറ്റന്‍. പക്ഷേ കൃത്യതയുള്ള എക്വിപ്പ് സെറ്റ് അപ്പും അംഗലാവ്യണ്യം തികഞ്ഞ കോറല്പ്പരപ്പും ജൈവ കടല്പ്പായലും അതിനകത്തു സ്കൂളുവിട്ടോടുന്ന പിള്ളേരുടെ ഉത്സാഹമുള്ള മീനുകളും. സാധാരണ കാറും എഫ് വണ്ണുമായുള്ള വത്യാസമാണ് ഫ്രെഷ് വാട്ടര്‍ ടാങ്കിനും മറീന്‍ ടാങ്കിനും. എഫ് ഫണ്‍ പോകുന്നതു കണ്ടാല്‍ വാപൊളിക്കാത്തവരില്ല, പക്ഷേ അതു പോയ ശബ്ദത്തില്‍ "ഹും" എന്നു വച്ച് പിന്നെ നമ്മുടെ മാരുതി പാര്‍ക്ക് ചെയ്ത സ്ഥലം നോക്കി പോകുകയേ ഉള്ളു എന്ന്, ഏത്?

"വാണ്ടിങ്ങ് ദിസ് ബ്യൂട്ടിഫുള്‍ വേള്‍ഡ്?" ചീനത്തി കടക്കാരി എറച്ചിവെട്ടുകടയ്ക്കു മുന്നിലെ പട്ടിയെപ്പോലെ വാ പൊളിച്ച് നില്‍ക്കുന്ന എന്നോട് ചോദിച്ചു.
"വാണ്ടിങ്ങ് ദിസ്, ബട്ട് കാണ്ടിങ്ങ് ദിസ്, ഹൗ സാഡ്" വേദനയോടെ ഞാന്‍ കേണു.

ഹ ഹ, നിനക്കെങ്ങനെ ഫീല്‍ ചെയ്യുന്നെന്ന് എനിക്കറിയാം, അടുത്തു നിന്ന സായിപ്പ് കൊച്ചന്‍ പറഞ്ഞു. എന്റെയൊക്കെ നാട്ടിലാണെങ്കില്‍ മിക്ക വന്‍ കിട പെറ്റ് ഷോപ്പും മറീന്‍ ടാങ്ക് സപ്പോര്‍ട്ട് ചെയ്യും, ദുബായില്‍ എന്തോ- ആ സൗകര്യമില്ല. ലൈവ് ഫീഡുപോലും കിട്ടുന്നില്ല.

ഓന്റെ കോപ്പിലെ നാട് എന്നു മനസ്സില്‍ വിചാരിച്ച് മര്യാദയുടെ പേരില്‍ ഒന്നു ചിരിക്കാന്‍ തിരിഞ്ഞപ്പഴാ സായിപ്പ് ചെക്കനെ മനസ്സിലായത്. കാസ്പര്‍, എന്റെ ജോലിസ്ഥലം നില്‍ക്കുന്നിടത്തു തന്നെയാണ് അവന്റേതും. രാവിലേ പാര്‍ക്കിങ്ങില്‍ ചിലപ്പോ ഹായി കൂയി അഭിവാദ്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്.

നടന്നു നീങ്ങിയപ്പോ കൂട്ടായി. കണ്ടാല്‍ തെണ്ടിയാണെങ്കിലും കാസ്പര്‍ സാധാരണക്കാരനല്ല. ഓന്റെ അമേരിക്കയില്‍ ഓനു മറീന്‍ അക്വേറിയം ഉണ്ടായിരുന്നു. എന്നു പറഞ്ഞാല്‍ തീര്‍ന്നില്ല, അതില്‍ കോപ്പര്‍ ബാന്‍ഡ് ബട്ടര്‍ഫ്ലൈയെയും പൗഡര്‍ ബ്ലൂ സര്‍ജ്ജനെയും ബ്രീഡ് ചെയ്യിച്ചിട്ടുമുണ്ട്. മറീന്‍ ടാങ്കുകളെ അടുത്ത് പരിചയമില്ലാത്തവര്‍ക്ക് കാസ്പര്‍ രണ്ടു ചക്ക മുള്ളോടെ വിഴുങ്ങുന്നവന്‍ ആണെന്ന് വായിക്കാം, മറീന്‍ അക്വേറിയം ഏ റ്റു ഇസഡ് (ഇസഡ് എന്താണെന്നു ചോദിക്കരുത്, ജീ തന്നെ അത്, ജീബ്രയുടെ ജീ) എന്ന ജാതി പുസ്തകം എഴുതുന്നവര്‍ പോലും ഇമ്മാതിരി മീനിനെ ടാങ്കില്‍ ബ്രീഡ് ചെയ്യിക്കുന്നത് അസാദ്ധ്യത്തിന്റെ തൊട്ടു മുന്നേയുള്ള പേജ് ആണെന്നാണ് എഴുതാറ്.

ഓന്റെ അറിവിലും പ്രവൃത്തിയിലാക്കിയ മിടുക്കിലും അന്തം വിട്ട് അടുത്ത ജ്യൂസുകടയില്‍ കേറി വിശദമായി ചര്‍ച്ചിക്കാമെന്നു വച്ചു. നൈസര്‍ഗ്ഗിക ലാത്തിസ്റ്റായ അവനും കേള്‍ക്കാന്‍ ആളുണ്ടായത് സന്തോഷം.

അപ്പഴാണു കൊഴപ്പം തുടങ്ങിയത്. ഭാഷാ പ്രശ്നം ആ ഫീല്‍ ഭയങ്കരമായി നശിപ്പിക്കുന്നു. ഭാഷയിലെന്നു പറഞ്ഞുകൂടാ, ആവര്‍ത്തിച്ചു വരുന്ന ഒരൊറ്റ വാക്കിലേ പ്രശ്നമുള്ളൂ.

"ടേ കാസ്പാ നീ ആ ഫ്രൈ എന്ന വാക്കിനു പകരം വേറെന്തെങ്കിലും ഉപയോഗിക്കെടേ, പ്ലീസ്." ഞാന്‍ ആവശ്യപ്പെട്ടു.

"ജനിച്ച മീനിനു ഫ്രൈ എന്നല്ലാതെ പിന്നെന്താ പറയുക, കുറച്ചു വളര്‍ന്നാല്‍ ജുവനൈല്‍ എന്നെങ്കിലും പറയാമായിരുന്നു." ലവന്‍ വാ പൊളിച്ചു.

"എന്നു ചോദിച്ചാ, നീ ഫ്രൈ എന്നു പറയുമ്പോ കൈക്കുമ്പിളില്‍ വെള്ളം കോരുന്ന മുദ്രയാണ് ആംഗ്യാകമ്പടി, ഞാന്‍ ഫ്രൈ എന്നു പറയുമ്പോ കൈ വായിലോട്ട് അറിയാതെ പോകുന്നെടേ" ഞാന്‍ ദയനീയമായി പറഞ്ഞു.

ഓന്‍ വാ കുറച്ചൂടെ പൊളിച്ചു. തൊട്ടടുത്ത് സ്വീവേജ് പമ്പിങ്ങ് സ്റ്റേഷനുണ്ട്, ഇവന്‍ ഇങ്ങനെ വാ പൊളിച്ചിരുന്നാല്‍ ഈ പ്രതിഭ വല്ല അതിസാരവും വന്ന് ലോകത്തിനു നഷ്ടമാകും, കാവ്യഭാവനയെ വെടിഞ്ഞ് നേരേ വാ നേരേ പോ.

"അതായത് കാസ്പാ, നിന്റെ ചാളയാകുന്ന സാല്‍മണിണിനു ഫ്രൈ എന്നു പറഞ്ഞാല്‍ ആദിയും, പക്ഷേ എന്റെ സാല്‍മണാകുന്ന ചാളയ്ക്കു ഫ്രൈ എന്നു പറഞ്ഞാല്‍ അന്ത്യവും ആകുന്നു. നിന്റെ കുറ്റമല്ല, ഞാന്‍ വളര്‍ന്ന നാട്ടില്‍ ഫ്രൈഡ് ഫിഷിനു ഫിഷ് ഫ്രൈ എന്നാണു പറയുക, അല്ലെങ്കില്‍ നിന്റെ കുറ്റമാണ്, ഞങ്ങളുടെ ഫിഷ് ഫ്രൈയെ കയറി ഫ്രൈഡ് ഫിഷ് ആക്കാന്‍ നിങ്ങളോട് ആരു പറഞ്ഞു?"

എന്നിട്ടും അവനു ഒരു വാക്കില്‍ രണ്ടര്‍ത്ഥം കല്പ്പിക്കാനുള്ള വിഷമം മനസ്സിലാകുന്നില്ല. ചായക്കടയിലും ഷാപ്പിലും നിരന്തരം നിരങ്ങിയല്ലല്ലോ അവന്‍ വളര്‍ന്നത്, പാവലോവിന്റെ പട്ടിയെ ഉദാഹരിച്ചു തന്നെ തീര്‍ക്കേണ്ടിവരും ഇത്.

Sunday, November 1, 2009

ലേബല്‍

കവിതയെ കവിതയാക്കുന്നത് അതിന്റെ ലേബലാണെന്ന് നളനെഴുതിയത് വായിച്ചപ്പോഴാണ് എന്റെ പോസ്റ്റിനൊന്നും ലേബലില്ലെന്ന് ഓര്‍ത്തത്. ഉടന്‍ ഇട്ടേക്കാമെന്നു വച്ച് എല്ലാമൊന്ന് ഓടിച്ചു നോക്കി.

പോസ്റ്റ് 1- ലേബല്‍ = ബ്ലോഗ് പോസ്റ്റ്
പോസ്റ്റ് 2-ലേബല്‍ =ബ്ലോഗ് പോസ്റ്റ്
പോസ്റ്റ് 3-ലേബല്‍ =ബ്ലോഗ് പോസ്റ്റ്
....
.....
പോസ്റ്റ് 357- ലേബല്‍= ബ്ലോഗ് പോസ്റ്റ്
എന്നേ എനിക്കു മനസ്സില്‍ വരുന്നുള്ളൂ.

ഇനിയിപ്പോ എന്താ ചെയ്യുക. ഇതൊക്കെ തന്നെയാണ് എന്റെ കഥയും കവിതയും ലേഖനവും കളിയും കാര്യവും രാഷ്ട്രീയവും കഥയില്ലായ്മയും എന്നു കരുതി അങ്ങ് സമാധാനിക്കാം.

പോട്ട്. എഴുത്തുകാരനില്ല, പ്രസാധകനില്ല, ലേബലുമില്ല. പോസ്റ്റ് മാത്രം.

ഉത്തരം

"ഒരക്വേറിയത്തില്‍ രണ്ട് ആണ്‍ സയാമീസ് ഫൈറ്റിങ്ങ് ഫിഷ് പെട്ടുപോയി. അവ കണ്ണോട് കണ്ണുകണ്ടാല്‍ പരസ്പരം പൊരുതുമല്ലോ. അതിഭയങ്കരമായ യുദ്ധം തന്നെ നടന്നു. ഒടുവില്‍ ഫിഷ് ടൂ ഫിഷ് വണ്ണിനെ തോല്പ്പിച്ചു. പക്ഷേ ഒട്ടുമിക്ക ഇത്തരം യുദ്ധങ്ങളിലും സംഭവിക്കുന്നതുപോലെ ജയിച്ച ഫിഷ് ടൂ ഫിഷ് വണ്‍ ഏല്പ്പിച്ച മുറിവുകള്‍ കാരണം രണ്ടു ദിവസത്തിനകം മരിച്ചു പോയി."

അത്രയും പറഞ്ഞിട്ട് തോളില്‍ കിടക്കുന്ന വേതാള്‍ തന്നെ ചുമക്കുന്ന വിക്രം മഹരാജിനോട് ചോദിച്ചു "മീനുകളെ ഇഷ്ടപ്പെടുന്ന, അവയെക്കുറിച്ചെല്ലാം അറിയുന്ന ആ അക്വേറിസ്റ്റ് എന്തുകൊണ്ട് രണ്ട് ആണ്‍ ഫൈറ്ററുകളെ വാങ്ങി അതിലിട്ടു? അദ്ദേഹത്തിനു തെറ്റുപറ്റിയതാണോ?"

മഹാബുദ്ധിമാനായ വിക്രം രാജിനു അറിയാത്ത ഉത്തരമില്ലല്ലോ, അദ്ദേഹം പറഞ്ഞു
"ഞഞ്ഞ മിഞ്ഞ ഞഞ്ഞ മിഞ്ഞ"
കൃത്യമായ ഉത്തരം തന്ന വിക്രമിനെ അഭിനന്ദിച്ച് വേതാളം പറന്നു പോയി.

അതൊരുത്തരമേ അല്ലല്ലോ അമ്മേ. കുട്ടിക്ക് തൃപ്തിയായില്ല.
അത് ഉത്തരമല്ലായിരുന്നെങ്കില്‍ വേതാളം ശപിച്ച് വിക്രമിന്റെ തല തെറിച്ചേനെ. അങ്ങനെയൊന്നും വന്നില്ലല്ലോ. അമ്മയ്ക്ക് ദേഷ്യം വന്നു.

അതായത് മോനേ, ഉത്തരം ശരിയോ തെറ്റോ എന്ന് വേതാളമല്ലേ തീരുമാനിക്കുന്നത്, അപ്പോ അതിനു ബോദ്ധ്യം വരുന്ന ഉത്തരം തന്നെയാണ് ശരിയുത്തരം.