Saturday, September 29, 2007

ഇന്റര്‍നെറ്റിന്റെ വില

മോനേ ആന്റോയേ, എന്റെ മോളക്കൊടെ പരീക്ഷാഫലം ഇന്റര്‍നെറ്റില്‍ ഉണ്ടെന്ന് കേട്ട്‌. അവക്കട ഫലം അവളറിയുമ്മുന്നേ അറിയാവെന്ന് നെരുവിച്ച്‌ വന്നതാണ്‌.

ശിവദാസണ്ണന്‍ ഇരി, ഇപ്പം നമ്മക്കറിയാവല്ല്.

എന്താടാ ഇന്റര്‍നെറ്റിനു വില?

മണിക്കൂറിനു മുപ്പത്തഞ്ചു രൂപാ.

മണിക്കൂറിനോ? അപ്പോ ഇത്‌ മടക്കി കൊണ്ടത്തരണോടാ, ലൈബ്രറി പോലെ?

അണ്ണന്‍ എന്തര്‌ പറയണത്‌? ഇന്റര്‍നെറ്റെന്നു വച്ചാല്‍ വീക്കിലിയും പുസ്തകവും ഒന്നുവല്ല, ഇദാ കണ്ടോ ഇത്‌ കമ്പ്യൂട്ടറ്‌. അണ്ണന്റെ കൊച്ചിന്റെ പരീക്ഷാഫലം ഇതേല്‍ കാണാം.

അപ്പോ ഓരോരുത്തര്‌ ഇവിടെ വന്നിരുന്ന് അച്ചടിച്ചോണ്ട്‌ പോണത്‌ അല്ലേടേ ഇന്റര്‍നെറ്റ്‌?

അത്‌ ഓരോരുത്തരു വേണ്ടുന്ന ഫോറങ്ങളും മറ്റും പ്രിന്റ്‌ ചെയ്യണത്‌ ആണെന്നേ.

അല്ലെടാ ആന്റോ. മോക്കട പരീക്ഷാഫലം നിന്റെ കമ്പ്യൂട്ടറ്‌ എങ്ങനെ അറിഞ്ഞ്‌?

അണ്ണാ, പരീക്ഷാഫലം യൂണിവേര്‍സിറ്റി അവര്‍ക്കടെ കമ്പ്യൂട്ടറില്‍ ഇട്ടിട്ടുണ്ട്‌, എന്റെ കമ്പ്യൂട്ടറ്‌ അവര്‍ക്കടെ കമ്പ്യൂട്ടറിനോട്‌ ചോദിച്ച്‌ അറിഞ്ഞ്‌ ദാ ഈ സ്ക്രീനില്‍ കാണിച്ചു തരും.

അതിലും എളുപ്പം നിനക്ക്‌ അവരോട്‌ ഫോണ്‍ ചെയ്ത്‌ ചോദിക്കുന്നതല്ലേടാ? നീ കമ്പ്യൂട്ടര്‍ ഓടിക്കുന്ന സമയവും അവരു അതോടിക്കുന്ന സമയവും വെറുതേ പോവത്തില്ലല്ല്?

അണ്ണാ, അത്‌ ആരും ഓടിക്കുന്നതല്ല, തനിയേ പറയും. സേര്‍വര്‍ എന്നു പറയും വിവരം പറയുന്ന കമ്പ്യൂട്ടറിനു. അതേല്‍ ആര്‍ക്കും എപ്പഴും എവിടെന്നും നോക്കാം.


അപ്പോ ആ സാധനം ഒരു യന്ത്രമനുഷ്യനാ?

തന്നെ. തന്നെ.

ഓരോ പരുവാടികളേ. ദാണ്ട്‌ പത്ത്‌. എട്ടു രൂപാ എഴുവത്തഞ്ച്‌ പൈസാ എടുത്തിട്ട്‌ നീ കാല്‍ മണിക്കൂറ്‌ ഇന്റര്‍നെറ്റ്‌ ഓടിക്ക്‌. ഞാനൊന്ന് കാണട്ട്‌. റിസല്‍റ്റും പറ പെണ്ണിന്റെ.

അഞ്ചിന്റെ കാശു വേണ്ട. അണ്ണനാണ്‌ ലോകത്താദ്യമായിട്ട്‌ ഇന്റര്‍നെറ്റ്‌ വാങ്ങി സഞ്ചിയിലിട്ട്‌ വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്‌. അണ്ണനോട്‌ കാശുവാങ്ങിയാല്‍ ചാവുദോഷം കിട്ടും.

Friday, September 28, 2007

ഉറപ്പ്

ആന്റോയേ നിനക്കും ജോലിയൊക്കെ ആയെന്ന് കേട്ടല്ലോടാ?
അതെന്തരു വല്യമ്മച്ചീ നിനക്ക് കഴിഞിട്ട് ഒരു ഉം? നമ്മള്‌ ഏഴാം കൂലിയാണാ?
അതല്ലെടാ നീയൊക്കെ എന്തരു വെക്കം വളരണത് എന്ന് ഓര്‍ത്തതാ. പത്തു മുന്നൂറു രൂപാ ശമ്പളം കിട്ടുവോടാ?
കിട്ടും.
അടുത്ത ശമ്പളദെവസം നീയ് എനിക്ക് ശകലം കോഴിയെറച്ചീം അപ്പോം വാങ്ങിച്ചു തെരുവോടാ?
തെരും.
ഒരു കെട്ട് ബീഡീം.
വല്യമ്മച്ചിക്ക് ബീഡിവലീം ഉണ്ടാ? ഇത്തറ കാലം ഞാന്‍ കണ്ടിട്ടില്ലല്ല്?
ഇതുപോലെ വല്ലോരും കൊണ്ടതന്നാല്‍ വലിക്കും വല്ലപ്പഴും. മുറുക്ക്വേം ചെയ്യും.
ന്നാലു പൊകലേം വാങ്ങിച്ചു തരാം. അതേ?
ന്താടാ?
അല്ലാ, ഈ പത്ത് എണ്‍പതു വയസ്സായില്ലേ, ഇനി കോഴിയെറച്ചി ഒക്കെ ദഹിക്കുവോന്ന്.
ഹാ ഹാ ഹൂ ഹൂ ഹൂ. എനിക്ക് എറച്ചീം വേണ്ടാ എറവലും വേണ്ടാടാ ചെറ്ക്കാ.
നിങ്ങക്ക് വട്ടായാ ?
അല്ലെടാ. ചാകാന്‍ കെടക്കുമ്പോ ഇതുപോലെ വല്ല ആഗ്രഹവും തോന്നിയാല്‍ സാധിച്ചു തരാനെക്കൊണ്ട് ആളുണ്ടോന്ന് ഞാന്‍ പരീക്ഷിച്ചതല്ലേ. സന്തോഷമായെടാ. എനിക്കൊന്നും വേണ്ടാ. എനിക്ക് നീയൊണ്ടല്ല്. അതുമതി.

അപ്പോ ബീഡീം വേണ്ടേ?
നിന്റെ തന്ത വലിക്കും ബീഡി. എണീച്ചു പോടാ.

Thursday, September 27, 2007

സംശയം

ദേഷ്യം വന്നാല്‍ കണക്ക് ടീച്ചര്‍ക്ക് ഭ്രാന്തിളകും. പിന്നെ ക്ലാസിനെ മൊത്തം എഴുന്നേല്പ്പിച്ച് നിര്‍ത്തി ഉത്തരമില്ല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് അടിയാ. അടിയെന്നു പറഞ്ഞാ എള്ളെണ്ണ ഇട്ട ചൂരലു വച്ച് നിക്കറ് അഴിച്ച് ചന്തിക്കുള്ള അടി.തൊലി പറിഞ്ഞ് മാംസം ചോരകല്ലിച്ച് കിടക്കും. അപ്പിയിട്ട് കഴിഞ്ഞാല്‍ പിന്നെ കടല്‌വെള്ളം കൊണ്ട് കഴുകാന്‍ ഒരാഴ്ച്ച പറ്റുകില്ല.

അന്നത്തെ വരവു കണ്ടപ്പോഴേ മനസ്സിലായി ഞങ്ങളുടെ കാര്യം പോക്കാണെന്ന്
"പതിന്നാലു ഗുണം മൂന്ന് എത്രയാ?"
രണ്ടാം ക്ജാസ്സില്‍ പഠിക്കുന്ന ഞങ്ങള്‍ക്ക് അഞ്ചിന്റെ ഗുണനപ്പട്ടിക പോലും തിട്ടമില്ല. എന്തു പറയാന്‍. പിന്‍ ബെഞ്ചീന്ന് ഓരോരുത്തരെയായി പൊക്കി തുടങ്ങി ടീച്ചര്‍.

"പതിന്നാല്‌ ഗുണം" ഠേ! ആദ്യത്തവന്‍ പങ്കായത്തിനു വീക്കു കൊണ്ട പട്ടിയെപ്പോലെ ഡെസ്കിനടിയിലോട്ട് നിലവിളിച്ചുകൊണ്ട് കയറി
"മൂന്ന് സമം?" ഠേ അടുത്തവനും നിലവിളിയായി
"എത്രയാടീ?" ഠേ. കൊണ്ടവള്‍ അമ്മച്ചീ എന്നെ കൊല്ലുന്നേ എന്ന് വിളിച്ചു പോയി. ഒരിഞ്ചു വണ്ണമുള്ള എണ്ണയിട്ടു മിനുക്കിയ ചൂരല്‍ തുടയില്‍ ആഞ്ഞു പതിച്ചാല്‍ ആരും കൂവിപ്പോവും.

പതിന്നാല്‌, ഗുണം, സമം, എത്ര, പറയെടാ, ച്ചീ മോങ്ങാതെടീ എന്നൊക്കെ അലറി ടീച്ചര്‍ തലങ്ങും വിലങ്ങും ഓടിയടിച്ചു. മരണവീടുപോലെ കൂട്ടക്കരച്ചില്‍ ക്ലാസ്സിലുയര്‍ന്നു. കൈ കുഴഞ്ഞ് കാല്‍ തളര്‍ന്ന് അണച്ചു കുരച്ച് ഒടുക്കം അവര്‍ കസേരയില്‍ ഇരുന്നു കിതയ്ക്കുമ്പോഴാണ്‌ ഹിര‍ണ്‍ എന്ന എരണം കെട്ടവനു വായ തുറക്കാന്‍ തോന്നിയത്
"ടീച്ചറ, പതിന്നാലു ഗുണം മൂന്ന് എത്രയാന്നു പറഞ്ഞില്ലല്ലോ.?"
സാരിത്തുമ്പെടുത്ത് വയറില്‍ ചെരുവി ടീച്ചര്‍ വീണ്ടും ചാടി എഴുന്നേറ്റു.
"നാല്പ്പത്തിരണ്ട്, നാല്പ്പത്തിരണ്ട്, നാല്പ്പത്തിരണ്ട്" എന്ന് അലറിക്കൊണ്ട് ക്ലാസ്സിനുള്ളില്‍ നെട്ടോട്ടവും കുറിയോട്ടവും ഓടി ഒരു കൊടുങ്കാറ്റു പോലെ അവര്‍ പാഞ്ഞടിച്ചു. അടി കൊണ്ട് ഓടിയവനെ ഓടിച്ചിട്ടടിച്ചു. നിലത്തു കിടന്നുരുണ്ടവളെ ഉരുട്ടിയിട്ടടിച്ചു.

അതൊന്നും അല്ല ശരിക്കുള്ള അടി. ക്ലാസ് തീര്‍ന്നപ്പോ "ചോയിക്കുവോടാ? ഇനി നീ സംശയം ചോദിക്കുവോടാ? " എന്ന ഭീഷണിയുമായി ഹിരണിനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അടിച്ചതല്ലേ അടി.

അവനു പിന്നെ ജന്മത്ത് ഒരു സംശയവും ഉണ്ടായിട്ടേ ഇല്ല.

Wednesday, September 26, 2007

അവകാശം

സന്ധ്യയാവുമ്പ മഴയങ്ങോട്ട്‌ ചൊരിയുമ്പ കടാലീന്നൊരു കാറ്റുവീശക്കം ഒണ്ട്‌. വെറച്ച്‌ തള്ളിപ്പോവും. അപ്പ വേണം കട്ടനും പപ്പടവടേം ഞണ്ണാന്‍. വേലാണ്ടീടെ വാറ്റിനോ സാക്ഷാല്‍ അമൃതിനോ ആ ഫീലിങ്ങ്‌ തരാനൊക്കൂല്ല. ഒരുരൂപയ്ക്ക്‌ സ്വര്‍ഗ്ഗം കാണാം

അതിന്റെ സുഖം നുണഞ്ഞ്‌ പീടിയത്തിണ്ണേല്‍ ഇരിക്കുമ്പഴാ കൂടെപ്പണ്ട്‌ പടിച്ച സലിന വന്നു കേറ്യത്‌. ഒരു പ്ലാസ്റ്റിക്കിന്റെ ചൂടി തലേല്‍ തട്ടം പോലെ ഇട്ടോണ്ട്‌.

"ഒര്‌ മൂന്നു രൂപയുണ്ടേ താടാ ആന്റോ, കൊച്ചുങ്ങക്ക്‌ ഒന്നും വീട്ടിലില്ല" എനിക്കു പകരം ആരായിരുന്നെങ്കിലും സലിന അത്‌ ചോദിച്ചേനെ. മൂന്നു രൂപ ഇല്ലെങ്കിലെന്ത്‌ എനിക്ക്‌ പറ്റുണ്ട്‌. അതില്‍ അവള്‍ ബണ്ണും പഴവും മേടിച്ച്‌ അവളു പോയി.

എട്ടുവരെ സലിന എന്റെ ക്ലാസിലായിരുന്നു. രണ്ട്‌ ക്ലാസ്‌ തോറ്റിട്ടാണ്‌ എന്റെയൊപ്പം ആയിപ്പോയത്‌. എട്ടില്‍ പടിക്കുമ്പോ ആദ്യത്തെ കൊച്ചിനെ ഗര്‍ഭിണിയായി. കരക്കാരു കൂടി അതുണ്ടാക്കിയ പൌലോസിന്റെ മേലെ അവളെ കെട്ടിച്ചു വച്ചു.

പൌലോച്ചനു പത്തു മുപ്പത്തെട്ട്‌ വയസ്സുണ്ട്‌. സെലിനയ്ക്ക്‌ താല്‍പര്യമില്ല. പക്ഷേ മാനം, പേര്‌, അന്തസ്സ്‌ എന്നൊക്കെ ചിലതില്ലേ നാട്ടില്‍. രണ്ടു പേരേം കുറേ നിര്‍ബന്ധിച്ചു ഒടുക്കം അതങ്ങ്‌ നടന്നു. കുട്ടി രണ്ടെണ്ണം ആയപ്പോഴേക്ക്‌ പൌലോയ്ക്ക്‌ ഒരൊമ്പതാംക്ലാസ്സുകാരിയെ കിട്ടി. അയാളു പോയി.

വെയിലൊള്ളപ്പം സലിന മീന്‍ ഉണക്കും. വെയില്‍ ഇല്ലെങ്കില്‍ എന്തു ചെയ്യാനാ.

നിങ്ങളൊക്കെ കൂട്ടിയാ
ഇപ്പണി എനിക്ക്‌ തന്നത്‌, അവള്‍ പറയും. അതുകൊണ്ട്‌ അവളും പിള്ളേരും പിഴയ്ക്കാനുള്ളത്‌ കരക്കാരുണ്ടാക്കണം. ഐസു ഫാക്റ്ററിയുള്ള സുന്ദരന്‍ നാടാരും, വിഷം വാങ്ങാന്‍ പാങ്ങില്ലാത്ത ആന്റണിയും ഒക്കെ ചേര്‍ന്ന് നോക്കി നടത്തി. അങ്ങനെ കൊച്ചുങ്ങളു വളര്‍ന്നു വലുതായി, എങ്ങാണ്ടൊക്കെ പോയി വല്യേ നിലയിലായി.

സലിന മീന്‍ ഒണക്കാനില്ലാത്തപ്പോ ഇപ്പോ കൈ നീട്ടാറില്ല. പിള്ളേരു പോയില്ലേ. തിന്നാനൊന്നുമില്ലേല്‍ കുളവാഴ പറിച്ചു ചവയ്ക്കും, എല്ലാരും ചെയ്യുന്നപോലെ.

Tuesday, September 18, 2007

സ്വയം തൊഴില്‍

വിദ്യ അഭ്യസിച്ചിറങ്ങിയശേഷമാണ്‌ മനസ്സിലായത്‌ പിഴച്ചു പോകണമെങ്കില്‍ കലാശാല പകര്‍ന്നു തന്ന വിദ്യവും അഭ്യാസവും തികയില്ലെന്ന്.കോളേജു ഫീസ്‌ എന്ന പേരില്‍ വീട്ടില്‍ ഇസ്കിയിരുന്ന കാശും നിലച്ചു . ഇനിയെങ്ങനെ സിസ്സര്‍ വലിക്കും? സിനിമകാണും? പൊറോട്ടേം ബീഫ്‌ ഫ്രൈയും കഴിക്കും? അടുത്താണ്ട്‌ ഓണത്തിനു ബാഗ്‌പൈപ്പര്‍ ഗോള്‍ഡ്‌ എന്തെടുത്തു കൊടുത്തു വാങ്ങും?

ബിസിനസ്സ്‌ തുടങ്ങാം. ഷാനവാസ്‌ പറഞ്ഞു. അക്കാലത്ത്‌ സ്വാശ്രയകോളേജും മറ്റും അനുവദിച്ചു തുടങ്ങിയിട്ടില്ല, ഗ്യാരണ്ടി റിട്ടേണ്‍ ഉള്ള ബിസിനസുകള്‍ ബ്ലേഡും അബ്കാരിയും മാത്രം. ഇതു രണ്ടും തുടങ്ങാല്‍ കോടി ഒന്നു രണ്ടു വേണം, ഐ ആര്‍ ഡി പി ലോണ്‍ കൊണ്ട്‌ തുടങ്ങാവുന്ന കാര്യമല്ല. കൊക്കിനു ഒതുങ്ങുന്നത്‌ അല്ലേ കൊത്താവൂ.
കേബിള്‍ ടീവിക്കാര്‍ പച്ചപിടിച്ചു കഴിഞ്ഞേ പിന്നെ വീഡിയോ ലൈബ്രറിയും അങ്ങോട്ട്‌ എറിക്കുന്നില്ല. പെട്ടിക്കട തുടങ്ങാന്‍ ദുരഭിമാനം സമ്മതിക്കുന്നില്ല. പട്ടിക്കാട്‌ ജങ്ക്ഷനില്‍ പിന്നെ എന്തിനാണു സ്കോപ്പ്‌?

യുറീക്കാ, ഷാനവാസ്‌ പറഞ്ഞു.

ഛേയ്‌ യുറീക്കയും ബാലരമയുമൊന്നും വില്‍ക്കാന്‍ ഞാനില്ലെടാ.

അതല്ലെടാ. നമുക്ക്‌ ഒരു ഇന്റര്‍നെറ്റ്‌ കഫേ തുടങ്ങാം. അതാകുമ്പോ ലോണ്‍ കിട്ടും, ചെലവും കുറവ്‌, വരവ്‌ ധാരാളം, നമുക്ക്‌ അതായത്‌ ഓണര്‍മാര്‍ക്ക്‌ ഫുള്‍ ടൈം ചാറ്റും ചെയ്യാം.

വീട്ടില്‍ അവതരിപ്പിച്ചു. മകനിലെ
ധീരുഭായി അംബാനിയെ തിരിച്ചറിയാന്‍ കഴിയാത്ത അപ്പന്‍ വിഷമിച്ചൊരു സമ്മതം മൂളി, പക്ഷേ ധനാഭ്യര്‍ത്ഥന വോട്ടിനു പോലും ഇടാതെ തള്ളി. ലോണേ ശരണം.

എന്തരെടാ കടേടെ പ്യാര്‌? ഹെഡ്‌ ഓഫ്‌ തെ ഫാമിലി അന്വേഷിച്ചു.

ഷാനന്‍
എന്തു ഭാഷയാടാ അത്‌? ഹീബ്രുവാ?
അത്‌ ഭാഷയൊന്നുമല്ലപ്പാ, ഷാനവാസിന്റെ ഷായും ആന്റണീടെ ആനും ചേര്‍ത്തതാ.

എന്നാ ആന്റണീണ്ടെ തോണിയും ഷാനവാസിന്റെ വാസും കൂട്ടി ചേര്‍ത്ത്‌ തോന്നിവാസ്‌ എന്നാക്കെടാ പേര്‍, അതാകുമ്പോ ഇന്റര്‍നെറ്റ്‌ കഫേക്ക്‌ ചേരും.

കടയുടെ പേര്‍ സൈബര്‍ വേള്‍ഡ്‌ എന്നാക്കി. കട കുറച്ചുകാലം ഓടി, പിന്നെ കട പൂട്ടി ഞങ്ങളും ഓടി. വേളി വെട്ടുകാട്‌ വഴി ഓടുമ്പോ ഒരു വിമാനം പോകണത്‌ കണ്ട്‌ അതില്‍ ഓടിക്കേറി. പണി കിട്ടുന്ന നാട്ടിലോട്ട്‌ പോയി. സ്വയം തൊഴില്‍ കണ്ടെത്തലിന്റെ കത അത്രേയുള്ളു.

Monday, September 10, 2007

അബദ്ധം വാ സുബദ്ധം വാ

അമാവാസി നാളിലെ നിലവെളിച്ചത്തെ ഭോഗിച്ച്‌ ഒരു മാരുതി ഓമ്നീ വാന്‍ പാറിച്ചീഞ്ഞു വന്നു നിന്നു. അതില്‍ നിന്നും അശ്വാരൂഢരായ ആറു ചെറുപ്പക്കാര്‍ ചാടിയിറങ്ങി. അവര്‍ ഐവരും അരോഗദൃഢഗോത്രരായിരുന്നു. അവരില്‍ മുന്നില്‍ നിന്ന രണ്ടാമന്റെ കരഗാത്രത്തില്‍ ഒരു സുന്ദരിയുടെ തുടിക്കുന്ന ശവശരീരം വിലങ്ങനെ ലയിച്ചിരുന്നു. ആ ജഡവുമായി അവര്‍ മന്ദമന്ദം കടല്‍ക്കരയിലേക്ക്‌ ഓടി. തിരമാലകള്‍ മൃദുവായി അലറുന്ന മണല്‍പ്പരപ്പില്‍ അവര്‍ അവളുടെ ജഡം കുത്തനെ കിടത്തി. ഒരു മന്ദമാരുതന്‍ ആഞ്ഞു വീശി. അവളുടെ കളേബരങ്ങള്‍ കാറ്റില്‍ പറന്നു. മരിച്ചെങ്കിലും ജീവന്‍ തുളുമ്പുന്ന അവളുടെ കണ്ണുകള്‍ നേത്രം പോലെ ശോഭിച്ചു.(എന്റെയല്ല. ആര്‍ക്കും തുടരാം. അതായത്‌, ഒരു പണിയുമില്ലാത്തവര്‍ക്ക്‌ ആര്‍ക്കും)