Tuesday, May 27, 2008

തീവെട്ടി, കിടുവാ

ഡാലീ,
തീവെട്ടി എന്നത് ദീപയഷ്ടി എന്ന പദം ലോപിച്ച് ഉണ്ടായതാണ്‌. ഓടുകൊണ്ടോ ഇരുമ്പുകൊണ്ടോ തീര്‍ത്ത Y ആകൃതിയിലുള്ള ഏതാണ്ട് മുക്കാല്‍ ആള്‍ പൊക്കത്തിലെ ഒരു വലിയ പന്തം ആണ്‌ അത്. മുകളറ്റം കുറേ കുഴികളാണ്‌, ഇതില്‍ എണ്ണയൊഴിച്ച് അനേകം തിരികള്‍ കൊളുത്താം. പിടി കമ്പിപ്പാര പോലെ നിലത്ത് കുത്തി നാട്ടിയാല്‍ അതിനെ എവിടെയും സ്ഥാപിക്കുകയും ചെയ്യാം നടക്കുമ്പോള്‍ കൊടി പോലെ തോളില്‍ ചേര്‍ത്ത് പിടിച്ചു നടക്കുകയും ചെയ്യാം.

ഇന്ന് തീവെട്ടി അമ്പലങ്ങളിലെയും മറ്റും ആറാട്ട് പോകുമ്പോള്‍ മുന്നില്‍ കുറെപ്പേര്‍ പിടിച്ചുകൊണ്ട് നടന്നു പോകുന്നത് മാത്രമാണ്‌ തീവെട്ടി കാണാനുള്ള വഴി. പണ്ട് പട്ടാളവും മറ്റും തീവെട്ടിക്കാരുടെ വെളിച്ചത്തിലായിരുന്നു മൂവ്മെന്റ് നടത്തിയിരുന്നത്.

തീവെട്ടിക്കൊള്ളക്കാര്‍ എന്നാല്‍ നിര്‍ഭയം കൂട്ടമായി ഒളിക്കാതെയും ഭയക്കാതെയും കയറിവന്ന് വീടുകൊള്ളയടിച്ചുകൊണ്ട് പോകുന്ന സംഘങ്ങളായിരുന്നു. ആയുധധാരികളഅയി തീവെട്ടിയും കൊണ്ട് കൊച്ചു പട്ടാളം പോലെ അവര്‍ വീടാക്രമിക്കും, സ്വണ്ണവും പണവും മാത്രമല്ല, വീട്ടുസാധനങ്ങളും പശു കോഴി മുതല്‍ വീട്ടിലെ സ്ത്രീകളെ വരെ പിടിച്ചുകൊണ്ട് പോകും. പല അമ്പലങ്ങളുടെയും ചരിത്രത്തിലും തീവെട്ടിക്കൊള്ളക്കാര്‍ കയറിയതും അവരെ നേരിട്ടതും ജയിച്ചതും തോറ്റതുമൊക്കെ കാണാം. തീവെട്ടിക്കൊള്ള എന്ന പ്രയോഗത്തിനു dacoity അര്‍ത്ഥം .

കിടുവ!
ഒരു രസമുള്ള വാക്കാണ്‌. ശരിക്കും മലയാളമല്ല, എന്നാല്‍ ആയുര്വ്വേദവും ബുദ്ധമതവും പ്രചരിപ്പിക്കാന്‍ ഇറങ്ങിക ശ്രീലങ്കന്‍ സന്യാസിമാര്‍ക്കൊപ്പം കിടുവയും കേരളത്തിലെത്തി. കിടുവ എന്നാല്‍ ഒരു കൂട് ആണ്‌ സന്നി, പേയ് ഇവയൊക്കെ ബാധിവര്‍ക്കുള്ള ഐസൊലേഷന്‍ സെല്‍ സന്നിക്കിടുവ, പേയ്ക്കിടുവ എന്നൊക്കെ ആയിരുന്നു അവര്‍ വിളിച്ചിരുന്നത്.

കടുവയും കിടുവയും- sont les mots qui vont très bien ensemble ആയതുകൊണ്ട് (ശ്ശെഡാ പത്തിരുപത് ഭാഷ അറിയാമെങ്കിലും ഉള്ള ഓരോ ബുദ്ധിമുട്ടേ, അല്ലാതെ പാട്ടു കേട്ടിട്ടൊന്നുമല്ല) ഒരു പെയര്‍ ആയെന്നേയുള്ളു എന്ന് തോന്നുന്നു. വാച്യാര്‍ത്ഥത്തില്‍ കടുവയെ പിടിച്ച കൂട് എന്നാണു വരുന്നത്.
സിബു,
ഓരോ വാക്കുകളും ഒരു ചരിത്രം പറയേണ്ടതാണ്‌. നമുക്കാകട്ടെ മന:പ്പൂര്വ്വം നശിപ്പിക്കപ്പെട്ട ചരിത്രമാണ്‌ ഉള്ളത്. ഐതിഹ്യങ്ങളും പാണപ്പാട്ടുകളും കുത്തിക്കയറ്റാനായി നമ്മുടെ കഥ നശിപ്പിക്കപ്പെട്ടു.

ഇപ്പോള്‍ വെറും ഊഹങ്ങള്‍ മാത്രം കയ്യില്‍. രണ്‍റ്റുദിവസം മുന്നേ ആനക്കരയില്‍ നിന്നും കുടക്കല്ലുകള്‍ കണ്ടെടുത്തു . "ഇതുവരെ കുടക്കല്ലുകള്‍ തകര്‍ത്ത നിലയിലാണ്‌ കണ്ടിട്ടുള്ളത്, ആദ്യമായി അവ ഇന്റാക്റ്റ് ആയി കിട്ടിയത് വളരെ പ്രതീക്ഷ തരുന്നു, ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാവും" എന്ന് രാജന്‍ ഗുരുക്കളും റൊമില ഥാപ്പറും പറയുന്നു. ശവക്കല്ലറകളെപ്പോലും വെറുതേവിടാതെ നമ്മുടെ ചരിത്രം മായ്ച്ചുകളഞ്ഞ സാമദ്രോഹികള്‍ ആരാവോ. അതോ നമ്മളൊക്കെ അങ്ങനെ തകര്‍ക്കാന്‍ വന്നവരുടെ പിന്‍‌തലമുറ ആണോ .

പതിനായിരം വര്‍ഷത്തെ ആന്‍സെന്‍സ്ട്രി ഫ്രെഞ്ച് പോലിനേഷ്യക്കാര്‍ക്ക് കൃത്യമായി അറിയാമെന്ന് ആ വര്‍ഗ്ഗത്തിലെ ഒരു വൃദ്ധന്‍ എന്നോട് അവകാശപ്പെട്ടു. ഞാന്‍ എനിക്കെന്റെ ചരിത്രം ഇരുന്നൂറു വര്‍ഷത്തിനപ്പുറത്തേക്ക് അറിയില്ല എന്ന് തല കുനിച്ച് പറയേണ്ടി വന്നു.


മരമാക്രീ,
ഹരികൃഷ്ണനെന്നല്ല എന്റെ പേര്‍. അമ്മച്യാണെ!


മരമാക്രീ,
ഹരികൃഷ്ണനെന്നല്ല എന്റെ പേര്‍. അമ്മച്യാണെ!

ലോലാ, അന്യാ
ഞങ്ങള്‍ അതിനു ക്രാഞ്ഞില്‍ എന്ന് ഫുള്‍ ഫോമിലും ക്രാലി എന്ന് ചുരുക്കത്തിലും വിളിക്കും. തൂക്കാന്‍ നല്ലതാണോ എന്നറിയില്ല, പിള്ളേര്ക്ക് അടി കൊടുക്കാന്‍ ബെസ്റ്റാ!

സുല്ല്, ഉഗാണ്ട, ഓര്‍മ്മകള്‍, നന്ദി.

ഡിങ്കാ,
നഞ്ഞ് - ഞങ്ങടവിടെ നഞ്ച് എന്നാണു പറയുക. കുടിവെള്ളത്തില്‍ നഞ്ചു കലക്കിയവന്‍ ( സ്വന്തക്കാനെ നശിപ്പിച്ചവന്‍) , കലക്കവെള്ളത്തില്‍ നഞ്ചു കലക്കി (ഓയില്‍ റ്റു ട്രബിള്‍ഡ് വാട്ടര്‍) എന്നൊക്കെ ചില പ്രയോഗത്തിലും കാണാം

Monday, May 26, 2008

പഴമൊഴിയിലൂടെ മാത്രം അറിയുന്നവ

"കൊടുവാലിയെ പിടിക്കാന്‍ പോയവന്‍ കൊടുവേലിയും കൊണ്ട് പോന്നു" എന്ന ചൊല്ലിലാണ്‌ ഇങ്ങനെ ഒരു ജന്തുവിനെക്കുറിച്ച് കേട്ടത്. അറിയാവുന്നവരോടൊക്കെ ചോദിച്ചു നോക്കി. വടക്കോട്ട് യാത്ര ചെയ്തിട്ടുള്ള ചിലര്‍ കൊടുവാലിയുടെ ഗോസായി അളിയനായ യെല്ലോ ത്രോട്ടഡ് മാര്‍ട്ടനെ കണ്ടിട്ടുണ്ട്, പക്ഷേ ആരും ഇവനെ കണ്ടിട്ടില്ല.

കാട് കേറി. ആശ്രമവനത്തിലും അന്തപുരത്തിലും അല്ലിപ്പൂങ്കാവിലും പറമ്പിക്കുളത്തും കണ്ടില്ല. മറയൂരില്‍ ഫോറസ്റ്റാപ്പീസില്‍ തിരക്കിയപ്പോള്‍ "കൊടുവാലി ഉണ്ട്, പക്ഷേ അങ്ങനെ മരത്തേലോട്ട് നോക്കി നടന്നാല്‍ മാത്രം കാണാനുള്ള പോപ്പുലേഷന്‍ ഇല്ല, ഞാന്‍ തന്നെ കണ്ടിട്ടു മൂന്നാലാണ്ട് കഴിഞ്ഞ്" എന്നാണു മറുപടി. എത്രയെണ്ണം കാണുമെന്ന് ചോദിച്ചപ്പോള്‍ കാട്ടുപോത്തോ കടുവയോ ആനയോ പോലെ കൃത്യമായ വിവരമൊന്നും നീലഗിരി മാര്‍ട്ടനെക്കുറിച്ച് ഇല്ല.

ഹോബിയായി കടുവ സെന്‍സസ് എടുക്കുന്ന ഒരു നോര്‍ത്ത് ഇന്‍ഡ്യനെ കണ്ടുമുട്ടി. അയാളും ഇവിടെങ്ങും കണ്ടിട്ടില്ല , മുതുമലയില്‍ കണ്ടേക്കുമെന്ന്. പോകാന്‍ പറ്റിയുമില്ല.

പക്ഷേ വേറൊരു ചൊല്ലിലെ ആശാനെ കണ്ടു ആ യാത്രയില്‍. ചെങ്കീരി!

ഞാവാലി ഗുണ്ട ഇടി കിട്ടുമെന്ന് തോന്നുമ്പോള്‍ ഓടിപ്പോയി ഉസ്താദിനെ വിളിക്കുന്ന ഇടപാടിനെ "കീരി പോയി ചെങ്കീരിയെ വിളിച്ചുകൊണ്ടു വന്നു" എന്നല്ലേ പറയാറ്‌. പിടിക്കാന്‍ ഒക്കാത്ത പാമ്പിനെ കണ്ടാല്‍ സാദാ കീരി (ഗ്രേ മംഗൂസ്) പോയി ഇവനെ വിളിക്കും പോലും. ഒരന്ധവിശ്വാസമാണ്‌, എങ്കിലും ഏതോ കാലത്ത് ചെങ്കീരി (റുഡി മംഗൂസ്) നാട്ടിന്‍പുറത്തും ഉണ്ടായിരുന്നെന്ന് ഈ ചൊല്ലില്‍ നിന്ന് അറിയാമല്ലോ.


തീയറ്ററിലും കല്യാണത്തിനും മറ്റും"ആളിന്റെ അയ്യരുകളി" എന്നു കേട്ടപ്പോള്‍ അയ്യരുമാരുടെ കളി എന്താണെന്ന് പലരോടും തിരക്കി. അങ്ങനെ ഒരു കളിയേ ഇല്ല. സാംസ്കാരിക രംഗത്തുള്ളവരോട് ചോദിച്ചപ്പോള്‍ "ഐവര്‍ കളി" ആണ്‌ ചൊല്ലി ചൊല്ലി അയ്യരുകളിയായിപ്പോയത് എന്ന് ചിലര്‍. ഐങ്കമ്മാളര്‍ (ആശാരി, മൂശാരി, കൊല്ലനാദി അഞ്ചു കര്‍മ്മാളര്‍) സംഘം തിരിഞ്ഞ് സ്വല്പ്പം വയലന്റ് ആയി തിങ്ങിത്തിരക്കി നിന്നു കളിക്കുന്ന ഒരു കളിയാണത്രേ. തിക്കും തിരക്കും വിശേഷിപ്പിക്കാന്‍ പറ്റിയ ഉപമ. പക്ഷേ ഈ ഐവരുകളിയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

"ചൂലിനല്ല, നിന്നെ കോച്ചിലിന്‌ അടിക്കണം" എന്നായിരുന്നു വല്യമ്മൂമ്മ ദേഷ്യം വരുമ്പോ എന്നെ വഴക്കു പറയാറ്‌. ഈ കോച്ചിലെന്ന സൂപ്പര്‍ ചൂല്‍ എന്താണെന്ന് പുള്ളിക്കാരിയോട് തന്നെ തിരക്കി. പണ്ട് പലതരം ചൂലുകള്‍ ഉണ്ടായിരുന്നത്രേ. തണുങ്ങും ചൂല്‍, ഈര്‍ക്കില്‍ ചൂല്‍, പൊളിച്ചൂല്‍ അങ്ങനെ. അകമടിക്കാന്‍ തണുങ്ങു കൊണ്ടുള്ള ചൂല്‍, മണലൊക്കെയുള്ള മുറ്റം അടിക്കാന്‍ ഈര്‍ക്കിലിന്റെ ചൂല്‍. വലിയ പറമ്പുകളിലെ കരിയിലയും ചപ്പും അടിച്ചു മാറ്റാന്‍ വള്ളി കൊണ്ട് ഉണ്ടാക്കി അറ്റത്ത് നീണ്ട കമ്പു വച്ച ഒരു തരം rake ആണു പോലും ഈ കോച്ചില്‍. എവിടെ കാണാന്‍.


ഈ ചൊല്ലുകളൊക്കെ പതിയേ പ്രയോഗത്തില്‍ നിന്നു പോയിക്കോളും, കണ്ടിട്ടില്ലാത്ത ഒന്നു വച്ച് എന്തു ചൊല്ല്. മക്കള്‍ ഇനി അങ്കം, താളി, നാഴി, പറ, കുറുന്തോട്ടി, തീവെട്ടി, ഉടുക്ക്, ആല, ശംഖ് ഒക്കെ എന്താണെന്ന് തിരക്കി നടക്കുമ്പോള്‍ കാണിക്കാന്‍ ഫോട്ടോകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയൊക്കയല്ലേ പറ്റൂ.

ബ്യാഗ് വ്യാണ്ടെടേ ചെല്ലാ, സഞ്ചി കൊണ്ടുവന്നിട്ടൊണ്ട്

ഭരത് ഗോപി മരിച്ച സമയത്ത് ആദാമിന്റെ വാരിയെല്ല് ഒരിക്കല്‍ കൂടി കാണാന്‍ തോന്നി. "കുളത്തൂപ്പുഴയില്‍ നിന്ന് ചാക്കുണ്ണി വരും അവളെ കൊണ്ടു പോകാന്‍" എന്ന ഗോപിയുടെ അതിലെ സംഭാഷണ ശകലം എനിക്കു വലിയ ഇഷ്ടമാണ്‌, ശബ്ദത്തിന്റെ വത്യാസം കൊണ്ട് മാത്രം ഗര്വ്വഗംഭീരന്‍ മാമച്ചന്‍ മുതലാളിയെ പതറിയും നാണംകെട്ടും നില്‍ക്കുന്ന ഒരുത്തനാക്കി മാറ്റുന്ന ഗോപീസ് മാജിക്ക്.

സം‌ഗതി അവിടെവരെയൊക്കെ കാണും മുന്നേ ആലോചന വഴിതിരിഞ്ഞു പോയി. ശ്രീവിദ്യ അവതരിപ്പിക്കുന്ന ആലീസ് എന്ന തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ധനാഢ്യ ഗ്രോസറിയില്‍ ഷോപ്പിങ്ങ് കഴിഞ്ഞ് വന്നിറങ്ങുന്ന രംഗം. ഡ്രൈവര്‍ ഒരു കാര്‍ട്ടണ്‍ നിറയെ ന്യൂസ്‌പേപ്പര്‍ പൊതികളും ബ്രൗണ്‍ പേപ്പര്‍ കെട്ടുകളും താങ്ങി അടുക്കളയില്‍ കൊണ്ട് വയ്ക്കുന്നു.

1983ല്‍ ഇറങ്ങിയ ചിത്രമാണ്‌ ആദാമിന്റെ വാരിയെല്ല്. വാണിജ്യോപഭോഗത്തിനുള്ള പോളിത്തീന്‍ കണ്ടുപിടിച്ച് കൃത്യം അമ്പതു വര്‍ഷത്തിനു ശേഷം. ഇക്കാലത്ത് വലുതോ ചെറുതോ ആയ കടയില്‍ എന്തെങ്കിലും വാങ്ങിക്കാന്‍ പോയിട്ടുള്ളവര്‍ക്കെല്ലാം അറിയുന്ന രീതി ഇങ്ങനെ ആണ്‌

കസ്റ്റമര്‍> ചെറുപയര്‍ ഒരു കിലോ
മാനേജര്‍> ചെറുപയറൊന്ന് (ബില്ലിലോ ഒരു തുണ്ട് പേപ്പറിലോ കുറിക്കുന്നു)
പാക്കിങ്ങ് സ്റ്റാഫ്> ചെറുപയറൊന്ന് (ഇത്രയും നേരം കൊണ്ട് അയാള്‍ ചാക്കില്‍ നിന്ന് ചെറുപയര്‍ ഒരു കിലോ കോരി പേപ്പര്‍ കുമ്പിളില്‍ ഇട്ട് ത്രാസില്‍ തൂക്കി. അടുത്ത പത്തു സെക്കന്‍ഡില്‍ ചണം കൊണ്ട് കെട്ടുകയും ചെയ്തു. )

സാധനം വാങ്ങിക്കഴിയുമ്പോള്‍ അളവുമേശപ്പുറത്ത് കൂമ്പന്‍ പൊതികളുടെ ഒരു കൂമ്പാരം.
സാധാരണക്കാരന്‍ ആണെങ്കില്‍ ഒരു തുണിസഞ്ചിയില്‍ . ഇത്തിരി കൂടി കൂടിയ ഇനം ആണെങ്കില്‍ ചിക്കന്‍ മെഷ് പെയിന്റടിച്ചു നിര്‍മ്മിച്ച ഒരു തരം സഞ്ചിയില്‍. ബൈക്കില്‍ ചെത്തുന്ന പിള്ളേരാണെങ്കില്‍ കീറിയ ബോട്ടുവല കൊണ്ട് നിര്‍മ്മിച്ച ഒരു തരം വലസഞ്ചിയില്‍ (ഇത് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ചുരുക്കി പോക്കറ്റിലിടുകയും സാധനം വാങ്ങിക്കഴിഞ്ഞ് ബൈക്ക്/ സൈക്കിള്‍ ഹാന്‍ഡിലില്‍ തൂക്കി ഇടുകയും ചെയ്യാം)
പൊതികള്‍ നിറച്ച് പണവും കൊടുത്തു പോകുന്നു.

പ്ലാസ്റ്റിക്ക്? തീര്‍ച്ചയായും . കുളിമുറിയിലെ ബക്കറ്റും മഗ്ഗും. വേറേ പ്ലാസ്റ്റിക്കൊന്നും അങ്ങനെ വീടുകളില്‍ കാണാറില്ല.

ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞു. നാട്ടില്‍ വഴി നീളേ പോളിത്തീന്‍ കവറുകള്‍. ബൈക്കോടിച്ച് പോയാല്‍ പറന്നു വന്ന് മോന്തയ്ക്ക് കേറും. പാര്വതീപുത്തനാറ്‌, കരമനയാറ്‌ എന്നൊക്കെ പറഞ്ഞാല്‍ ഇപ്പോള്‍ അമേദ്ധ്യം, ഉച്ഛിഷ്ടം, പോളിത്തീന്‍ എന്നിവയുടെ ഒരു മിശ്രിതമാണ്‌. കേരളം മൊത്തം അങ്ങനെ തന്നെ. കൊതുക്, നാറ്റം, അഴുക്ക്, പകര്‍ച്ചരോഗം...

പ്രധാനമായിട്ട് മാറിയ കാര്യങ്ങള്‍ ഇതൊക്കെയാണ്‌:
ആദ്യത്തെ മാറ്റം പലവ്യഞ്ജനങ്ങള്‍ക്ക് ബ്രാന്‍ഡുകള്‍ നിലവില്‍ വന്നു. ടെലിവിഷത്തില്‍ കണ്ട് ബോധിച്ചതോ നേരത്തേ ഉപയോഗിച്ച് ബോദ്ധ്യപ്പെട്ടതോ ആയ ബ്രാന്‍ഡുകളെ നമ്മള്‍ വാങ്ങാറുള്ളു എന്നതിനാല്‍ മിക്കതിനും റീട്ടെയില്‍ യൂണിറ്റില്‍ ഫാക്റ്ററി പാക്കിങ്ങ് വേണ്ടി വരുന്നു.

ഇതൊരു നല്ല മാറ്റമാണ്‌. ഇന്ന് നാട്ടിലൊരിടത്തും അറക്കപ്പൊടി ചേര്‍ന്ന തേയിലയും അണ്ടിത്തൊലിയിട്ട കാപ്പിപ്പൊടിയും കുതിരച്ചാണകത്തില്‍ റെഡ് ഓക്സൈഡ് ചേര്‍ത്തത് മിശ്രിച്ച മുളകുപൊടിയും വിറ്റു പോകുമെന്ന് തോന്നുന്നില്ല, ടാറ്റയുടെ പാക്കിങ്ങ് ആയാലും മണര്‍കാട് പാപ്പച്ചായന്റെ പാക്കിങ്ങ് ആയാലും തേയിലയെന്ന് പറഞ്ഞാല്‍ തേയില തന്നെ കിട്ടും. (പശുവിന്‍‌ചോരയോ എന്ന് ചോദിക്കരുത്, അത് സ്റ്റാന്‍ഡേറ്ഡ് പ്രോസസ്സ് ആണ്‌)

പക്ഷേ ഇതിന്റെ പാക്കിങ്ങിനായി ഇന്ന മൈക്രോണുള്ള , ഇത്രവര്‍ഷം കൊണ്ട് ഡീഗ്രേഡ് ചെയ്ത് മണ്ണില്‍ ചേരുന്ന സാമഗ്രിയേ ഉപയോഗിക്കാവൂ എന്ന് നിയമം വരണം. മിക്ക ബ്രാന്‍ഡുകളും വന്‍‌കിട കമ്പനികളാണ്‌, അവയെ അനുസരിപ്പിക്കാന്‍ എളുപ്പവുമാണ്‌. അവര്‍ നല്ലവരായതുകൊണ്ടല്ല, നിയമം തെറ്റിച്ചു കിട്ടുന്ന ചെറുലാഭത്തെക്കാള്‍ സൈസ്റ്റെയിന്‍ ചെയ്യാവുന്ന സല്പ്പേര്‍ അവര്‍ക്കു വലിയ സ്വത്തായതുകൊണ്ട്.


രണ്ടാമത്തെ മാറ്റം സൂപ്പര്‍മാര്‍ക്കറ്റുകളുടെ വളര്‍ച്ചയാണ്‌. പോളിത്തീന്‍ വ്യാപകമാക്കുന്നതില്‍ അവര്‍ വലിയൊരു പങ്കു വഹിച്ചു. ഒന്നാമതായി ബില്ലിങ്ങ് കൗണ്ടറുകളില്‍ സ്റ്റോക്ക് സൂക്ഷിക്കാന്‍ പോളിത്തീന്‍ ബാഗുകള്‍ എളുപ്പമായി, രണ്ടാമത് ദൂരെ നിന്നും വന്ന് ബസ്സിലും മറ്റും തിരിച്ചു പോകുന്ന ഷോപ്പര്‍മാര്‍ക്ക് വാങ്ങിയ സാധനങ്ങളുടെ മണവും മറ്റു ബുദ്ധിമുട്ടുകളും കൊണ്ട് സഹയാത്രക്കാരെ ശല്യപ്പെടുത്താതെ പോകാന്‍ കഴിയുമെന്നായി.നിരനിരയായുള്ള ചെക്കൗട്ട് കൗണ്ടറുകളില്‍ നിരന്നു വരുന്ന സാധനം ചുമ്മാ വാരി ഒരു കീശയിലിട്ടാല്‍ മതിയല്ലോ ( ബേയ്ഗോണ്‍ സ്പ്രേയും ബണ്ണും ഒറ്റക്കീശയിലിട്ടു തരികേം ചെയ്യും!)

ഇതിനു പോം‌‌വഴി പഴയകാലത്തെ ബിഗ് ഷോപ്പര്‍ എന്ന ഈറവടി വച്ച ചണ ബാഗും, ചിക്കന്‍ മെഷ് സഞ്ചിയും തുണിസ്സഞ്ചിയും ആളുകള്‍ വീണ്ടും ഉപയോഗിച്ചു തുടങ്ങുക എന്നത് മാത്രമല്ല, കഴിവതും വീടിനടുത്തുള്ള സ്ഥലങ്ങളില്‍ നിന്നും സാധനം വാങ്ങിക്കുക എന്നതും കൂടിയാണ്‌. പ്രത്യേകിച്ചും മീന്‍, ഇറച്ചി തുടങ്ങി മണവും വെള്ളമൊലിപ്പും ഉള്ള സാധനങ്ങളും പച്ചക്കറി മുതലായവയും വാങ്ങാന്‍ വെട്ടുകാട് നിന്ന് വണ്ടിയെടുത്ത് സ്പെന്‍സര്‍ വരെ വരേണ്ട കാര്യമില്ല. ട്രാഫിക്കും കുറയും ചിലവും കുറയും ദീര്‍ഘദൂരമോഡലിലെ പാക്കിങ്ങിന്റെ ആവശ്യവും കുറയും.

മൂന്നാമത്തേത് സ്റ്റോറേജ് പ്രശ്നമാണ്‌. ദൂരത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകേണ്ടിവരുന്നതുകൊണ്ടാണ്‌ മൂന്നുനാലാഴ്ച്ചത്തേക്കുള്ളത് ഒറ്റയടിക്ക് വാങ്ങി വീട്ടില്‍ സൂക്ഷിക്കേണ്ടിവരുന്നത്. എക്സ്പയറി ഡേറ്റ് നോക്കി വാങ്ങാന്‍ പഠിച്ചാല്‍ മാത്രം മതി, ത്രിവേണിയില്‍ കിട്ടുന്ന ഈസ്റ്റേണ്‍ മുളകുപൊടി തന്നെ ചാക്കുണ്ണീടെ കടയിലും വരുന്നത്. ഒരാഴ്ച്ചത്തേക്കുള്ള സാധനം വാങ്ങി കുപ്പിയിലും ഭരണിയിലും പാട്ടയിലും പാത്രത്തിലും ഇട്ടു വച്ചാല്‍ വീടിനകം പോളിത്തീന്‍ പൊതി കൊണ്ട് നിറയ്ക്കേണ്ടി വരില്ല, ഭക്ഷണം പാഴാവുകയുമില്ല, ഗ്രോസറി ബള്‍ക്കായി വാങ്ങിയാല്‍ വലിയ വിലക്കുറവ് കിട്ടുകയുമില്ലല്ലോ.

അവസാനത്തേത് ഇം‌പള്‍സീവ് ഷോപ്പിങ്ങ് ആണ്‌. സി ഏജി ആപ്പീസില്‍ മകള്‍ക്കാലോചിക്കുന്ന വരനെ കാണാന്‍ പോയി മടങ്ങുമ്പോഴല്ലേ തൊട്ടപ്പുറത്ത് സ്പെന്‍സറിന്റെ ബോര്‍ഡ് മാടി വിളിക്കുന്നത്. അങ്ങോട്ട് കേറി മുട്ടായീം കേക്കും ക്യാനിലടച്ച രണ്ട് മത്തീം വാങ്ങി- പോളിത്തീന്‍ ബാഗ് വേണ്ടിവരും കാരണം ഷോപ്പിങ്ങ് പ്ലാന്‍ ചെയ്തിട്ടില്ലല്ലോ. ഇങ്ങനെയുള്ള സൂപ്പര്‍‌മാര്‍ക്കറ്റ് അഡിക്റ്റുകള്‍ ഏതായാലും വലിയ വെയിറ്റുള്ള അരിയും ഗോതമ്പുമൊന്നും വാങ്ങാന്‍ പോണില്ല, ദയവയി ആ പഴയ റീസൈക്കിള്‍ഡ് ബ്രൗണ്‍ പേപ്പറില്‍ ഉണ്ടാക്കി മൈദാമാവൊട്ടിച്ച കവര്‍ തിരിച്ച് കടയില്‍ ഇറക്കുക, സഞ്ചിയില്ലാത്ത ചെറുഷോപ്പനു അതു മതി. വാങ്ങിച്ച് മടിയില്‍ വച്ച് ഓട്ടോ വിളിച്ച് പൊക്കോട്ടെ.


മനുഷ്യനായാല്‍ വൃത്തി വേണം, അത് അലന്‍ സോളിയുടെ പാന്റ് അലക്കി ഇടുന്നതിലും മീതിയില്‍ "റോയല്‍ മൈരേജ്" സുഗന്ധം തളിക്കുന്നതിലും പോരാ, ഇടപെടുന്ന സ്ഥലങ്ങളെല്ലാം അഴുക്കും വിഷവും നിറയ്ക്കാതിരിക്കുന്നതിലും പോണ വഴി തുപ്പിത്തൂറി നാട്ടുകാര്‍ക്ക് രോഗം വരുത്താതിരിക്കുന്നതിലുമാണ്‌ കാണിക്കേണ്ടത്. അല്ലേ? സോ, സേ നോ പ്ലാസ്റ്റിക്ക് പ്ലീസ്.

ഈ പത്തിരുപത്തഞ്ച് കൊല്ലം കൊണ്ടാണ്‌ നമ്മള്‍ കേരളം മൊത്തം പ്ലാസ്റ്റിക്ക് നിറച്ചത്. പറ്റിയത് പറ്റി ഇനി പറ്റാതെ നോക്കാം എന്നു പറയുന്നത് ശരിയല്ല, നമ്മള്‍ ചെയ്ത ദ്രോഹം നമ്മള്‍ തന്നെ ഇല്ലാതാക്കണം.

പരിഷത്ത് പറയുന്ന പോം‌വഴി ഇപ്പോള്‍ കേരളത്തില്‍ പറന്നു കളിക്കുന്ന പോളിത്തീനും പ്ലാസ്റ്റിക്കും മൊത്തമായും ശേഖരിച്ച് റോഡ് ടാര്‍ ചെയ്യുന്നതില്‍ ഉപയോഗിച്ചാല്‍ അവയെ ഒഴിവാക്കാം എന്നാണ്‌. ആ സാദ്ധ്യതയുടെ വിശദാംശങ്ങള്‍ എനിക്കറിയില്ല, അവര്‍ക്കറിയുമായിരിക്കണം.

Sunday, May 25, 2008

ആര്യാടനു സല്യൂട്ട്, സുധാകരനു ഗദ

ആത്മീയത്തട്ടിപ്പ് (മാദ്ധ്യമങ്ങള്‍ കണ്ടുപിടിച്ചു തന്ന പുതിയ പ്രയോഗം) പെട്ടെന്ന് ഇത്രവലിയ പ്രശ്നമാക്കുന്നതെന്തിനെന്ന് ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ് കണ്ടു. സ്വാമി സീരീസ് എന്നത് വാല്യൂ അഡിഷന്‍ നടത്താത്ത രോഷപ്രടനം എന്ന നിലയ്ക്ക് എനിക്കു തന്നെ മടുത്ത് നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണ്‌ ആ പോസ്റ്റ് കണ്ടത്.

എതിന്‌ ആളുകള്‍ ഇങ്ങനെ ഇളകി മറിയുന്നു? എന്തിന്‌ ഡി വൈ എഫ് ഐക്കാരനു പ്രാന്തു പിടിച്ചു? ഇവിടെന്താ ജനാധിപത്യമില്ലേ?


തിരുവന്തോരത്ത് ഉച്ചക്കട രായണ്ണനെ പോലെ പ്രിന്‍സിപ്പിള്‍സ് പോലുമില്ലാത്ത ഒരു ജൂനിയര്‍ പോക്രി ഭദ്രണ്ണന്‍ പെട്ടെന്ന് നാടുവിട്ട് തിരിച്ച് കൊച്ചീലെത്തി സ്വാമിയാകുന്നതില്‍ തെറ്റൊന്നുമില്ല, പ്രത്യേകിച്ച് അയാളുടെ പേരില്‍ പെന്‍ഡിങ് കേസ് ഒന്നുമില്ലാത്ത സ്ഥിതിക്ക് നാട്ടുകാര്‍ക്ക് അയാളെ പൂജിക്കാം. പത്രമോഫീസില്‍ കയറി അതിക്രമം കാണിച്ചെന്ന് കേസ് ഫയല്‍ ചെയ്താല്‍ അതിന്മേല്‍ നടപടി ഉണ്ടാകണം, ഇതുവരെ ഉണ്ടായിട്ടില്ലായിരുന്നു, ജനാധിപത്യമല്ലേ, പത്രക്കാരനും ജനത്തില്‍ വരുന്ന ആളല്ലേ, അവന്റെ മാനത്തിനും ജീവനും വിലയില്ലേ? ഇത്തവണ ഉണ്ടായി, കാരണം കേരളശബ്ദത്തില്‍ സന്തോഷ് സ്വാമി സാമ്പത്തിക തട്ടിപ്പുകാരനാണെന്ന വാര്‍ത്ത വന്നത് ഉണ്ടാക്കിയ കോളിളക്കമായിരുന്നു.


ക്യാന്‍സര്‍ ചികിത്സിക്കാന്‍ വീടും കുടിയും വിറ്റ് കൊല്ലത്തെ ഒരാശ്രമത്തില്‍ കൊടുത്തയാള്‍ കാണിക്കയിടുകയാണോ ചെയ്തത്? ആണോ അല്ലയോ എന്ന് അന്വേഷണം എങ്കിലും ജനാധിപത്യത്തില്‍ വേണം. പരാതി നേരേ ചവറ്റു കൂടയില്‍ പോയി. അമ്മത്തായുടെ കാലു കഴുകുന്നത് കേന്ദ്രം ഭരിക്കുന്ന രാജേട്ടനല്ലേ.

കൊച്ചിയില്‍ ഡോക്റ്റര്‍ കൂടോത്രത്താത്ത ചികിത്സിച്ചിരുന്നതും മന്ത്രവാദം ചെയ്തതും ഡോക്റ്റര്‍ എന്ന പേരിലായിരുന്നു, ജനം അന്വേഷിച്ചപ്പോള്‍ അവരു അംഗീകൃത ഡോക്റ്ററൊന്നുമല്ല, ജനം ഇളകിയില്ലെങ്കില്‍ അവരുടെ മയ്യത്തെടുക്കും വരെ അവര്‍ ക്വാക്ക് ഡോക്റ്റര്‍ കം വൂഡൂ ഡോക്റ്ററായി തുടര്‍ന്നേനെ.

ജനങ്ങള്‍ ഇളകണ്ട കാര്യമില്ല, നിയമം നടത്തേണ്ടവര്‍ നടത്തിക്കുന്നില്ലെങ്കില്‍ അത് നടത്താന്‍ ഭരണകൂടമുണ്ടല്ലോ എന്ന് അല്പ്പം സമാധാനം തോന്നിയത് സ്വാമിമാര്‍ക്കു തറയ്ക്കാന്‍ ഗദയുമായി വേദിയിലെത്തിയ മന്ത്രി സുധാകരനെപ്പോലെ വയലന്റായ ജന നേതാക്കളെ കാണുമ്പോഴാണ്‌. തൃശ്ശൂരെ മയക്കുമരുന്നു സ്വാമിയുടെ പരിപാടി ഉത്ഘാടിക്കുന്ന വീഡിയോ കണ്ടതോടെ ആ പ്രതീക്ഷയും പോയി. അങ്ങേരു പോലീസ് സ്റ്റേഷനില്‍ വിളിച്ച് സ്വാമി നല്ലയാളാണോ എന്ന് ചോദിച്ചിട്ടാണത്രേ പോയത്. എന്തൊരു തങ്കപ്പെട്ട മനുഷ്യന്‍.

തങ്കു ബ്രദര്‍ കൂട്ട പ്രാര്‍ത്ഥന നടത്തി ട്യൂമറുകള്‍ മാറ്റുന്നതില്‍ ഒരു വഞ്ചന എലിമെന്റ് മാത്രമേയുള്ളു, നമ്മുടെ അമ്മത്തായ് കാശുവാങ്ങി ക്യാന്‍സറിനു പാര്‍ത്ഥിക്കുന്നു, തങ്കുച്ചായന്‍ മതം വിറ്റ് ക്യാന്‍സറിനു പ്രാര്‍ത്ഥിക്കുന്നു. പ്രശ്നം തങ്കുവിന്റെ സ്റ്റേജില്‍ കയറി വന്ന് കുഞ്ഞാടിനെ പിടിച്ച് നെഞ്ചത്ത് സ്റ്റെത്ത് വച്ച് നോക്കിയിട്ട് "ഇയാളുടെ ട്യൂമര്‍ പ്രാര്‍ത്ഥനയാല്‍ ഭേദപ്പെട്ടു" എന്ന് പറയാന്‍ കോട്ടയം ഡി എം ഓ വരുന്നതാണ്‌. ഒരിക്കലല്ല, സ്ഥിരമായി. ഡി എം ഓ എന്നാല്‍ മതപ്രവര്‍ത്തകനല്ല. വെറും സര്‍ക്കാര്‍ ഡോക്റ്റര്‍ പോലുമല്ല, ഒരു ജില്ലയുടെ ആരോഗ്യപരിപാലനത്തിന്റെ ചുമതല ഏല്പ്പിച്ച് അതിനായി ഭാരിച്ച ശമ്പളം കൊടുത്ത് സര്‍ക്കാര്‍ പോറ്റുന്ന ഉന്നത ഉദ്യോഗസ്ഥനാണ്‌. കേരളശബ്ദത്തിന്റെയും ഇന്ത്യാവിഷന്റെയും ഡിവൈ എഫ് ഐയുടെയും ശബ്ദം ഉയരും മുന്നേ ഇതൊന്നും ആരുമറിയാഞ്ഞിട്ടായിരുന്നോ ഒരു നടപടിയും ഉണ്ടാകാത്തത്?

ഒരു ശാന്തിപ്രാര്‍ത്ഥനക്കാരന്‍ വരൂ നിന്റപ്പന്റെ ക്യാന്‍സര്‍ പ്രാര്‍ത്ഥിച്ചു മാറ്റിത്തരാം എന്നു പറയുകയാണെങ്കില്‍ സാധാരണക്കാരന്‍ പോലും "അങ്ങനെ ചെയ്യാമെങ്കില്‍ എന്തരിനണ്ണാ ജോണ്‍ പോള്‍ മാര്‍പ്പാപ്പയെ കൊണ്ടിട്ട് ഇങ്ങനെ ശസ്ത്രക്രിയ നടത്തുന്നത് അണ്ണനങ്ങോറ്റ് പോയി പ്രാര്‍ത്ഥിച്ചാല്‍ പോരേ എന്ന് ചോദിക്കും. പക്ഷേ സ്ഥലത്തെ ആരോഗ്യമുഖ്യനായ ഡോക്റ്റര്‍ സ്റ്റേജിലിട്ട് പരിശോധിച്ചിട്ട് നാലുപേരുടെ ക്യാന്‍സര്‍ മാറി എന്നു പറഞ്ഞാല്‍? എന്നാലെന്റപ്പനെയും പ്രാര്‍ത്ഥിപ്പിച്ച് നോക്കാം എന്ന് തോന്നിപ്പോകില്ലേ.

കോട്ടൂര്‍ ചെയ്തു എന്ന് (സി ബി ഐ പറയുന്നത്) പറയെപ്പെടുന്ത് ഒരു കൊലക്കുറ്റമാണ്‌, ഇത്തരം തട്ടിപ്പ് അതിലും ഭീകരമായ കുറ്റമാണ്‌. ഡി എം ഓയുടെയും ബ്രദറിന്റെയും അമ്മത്തായുടെയും വാക്കു വിശ്വസിച്ച് ക്യാന്‍സറും ട്യൂമറും യഥാസമയം ചികിത്സിക്കാതെ മരിച്ച എത്ര പേരുണ്ടമ്വും? നൂറോ ആയിരമോ പതിനായിരമോ? ആര്‍ക്കറിയാം.

ഇതെല്ലാം വോട്ടുബാങ്കുകളാണ്‌, ഇലക്ഷന്‍ ഫണ്ട് കറവപ്പശുക്കളാണ്‌, സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന കിങ്ങ് മേക്കറുകളാണ്‌. ഇത്തിരി ആശിപ്പിക്കുന്ന ഒരു ശബ്ദം ഈയിടെയായി കേട്ടത് ആര്യാടന്‍ ഷൗക്കത്തിന്റേതാണ്‌.
എന്തിന്‌ ചില മതങ്ങളില്‍ മാത്രം അന്വേഷിക്കണം? നിഷ്പക്ഷമായ അന്വേഷണമാണെന്ന് ജനത്തിനു ബോദ്ധ്യം വരാനെങ്കിലും തങ്ങള്‍ മാരുടെ പ്രവര്‍ത്തനങ്ങളും അന്വേഷിച്ച് അതില്‍ നിയമവിരുദ്ധമായത് ഉണ്ടെങ്കില്‍ ശിക്ഷിക്കണം എന്ന് ഷൗക്കത്തിന്റെ പ്രസ്ഥാവന കേട്ടപ്പോള്‍ ആര്യാടന്‍ സീനിയറിനെക്കുറിച്ച് ഉണ്ടായിരുന്ന ഇമേജ് വരെ മാറിക്കിട്ടി.


ജനം ഇളകണം, പന്ന്യനോ സുധാകരനോ ആര്‍ക്കാണു ആത്മീയമാഫിയ ബന്ധമുള്ളത്, അവരെ ജനം തള്ളിപ്പറയണം, അപ്പോഴാണ്‌ ആര്യാടന്‍ ഷൗക്കത്തിനെപ്പോലെയുള്ളവരുടെ ശബ്ദം നാട്ടുകാര്‍ കേള്‍ക്കുന്നത്. ഇളകിയും മറിഞ്ഞും എറിഞ്ഞും കൂവിയും പുതിയ നേതാക്കളുണ്ടാകട്ടെ. ജനത്തിനു രണ്ടു ശബ്ദമേയുള്ളു, മുദ്രാവാക്യവും കൂക്കിവിളിയും. ബാക്കിയെല്ലാം വ്യക്തികളുടെ ശബ്ദം മാത്രമാണ്‌. ഈ മുദ്രാവാക്യവും കൂക്കിവിളിയും കൊണ്ട് വേണം കൊള്ളാവുന്ന നേതാക്കളെയും ഭരണകര്‍ത്താക്കന്മാരെയും ഉണ്ടാക്കാന്‍. പഴഞ്ചന്‍ ഫ്രാഡുകളെ ഓടിക്കാന്‍.

വാ കൂവാം! (ആവോ കൂവോ എന്ന് ഹിന്ദി തര്‍ജ്ജിമ)

Saturday, May 24, 2008

ഒരു തെറ്റിദ്ധാരണ കൂടി മാറി

സിനിമ കണ്ട് ഒത്തിരി അബദ്ധങ്ങള്‍ ചെറുപ്പത്തിലേ വിശ്വസിച്ചിരുന്നു.

കോടതി എന്നാല്‍ ബലാത്സംഗക്കേസിലെ വാദിയെ ഒരു കൂട്ടിലും മറ്റൊരു കൂട്ടില്‍ പ്രതികളെയും പിടിച്ച് മുഖാമുഖം നിര്‍ത്തി നാട്ടുകാരു കേള്‍ക്കെ പ്രതിവക്കീല്‍ തോന്ന്യാസം വിളിച്ചു പറയുകയും അതുകേട്ട് ജനം ആര്‍ത്തു ചിരിക്കുമ്പോള്‍ ജഡ്ജി ഒരു ചുറ്റിക എടുത്ത് മേശപ്പുറത്തിട്ടടിച്ച് "സൈലന്‍സ്" എന്ന് അലറുകയും ചെയ്യുന്ന സ്ഥലമാണെന്ന് വിശ്വസിച്ചിരുന്നു.

ദുഷ്ടന്മാരെല്ലാം ഇരുപത്തിനാലുമണിക്കൂറും കള്ളു കുടിച്ച് പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് ഹോട്ടലില്‍ കിടക്കുന്നവരാണെന്നും കേരളത്തിലെ ധനികരെല്ലാം വീട്ടില്‍ ഗൗണ്‍ ധരിച്ച് പൈപ്പ് വലിക്കുന്നവരാണെന്നും കരുതിയിരുന്നു.

എലക്ട്റോ കണ്‍‌വല്‍സീവ് തെറാപ്പി എന്നാല്‍ ഡോക്ടര്‍ക്കു ദേഷ്യം വരുമ്പോഴെല്ലാം പ്രാന്തന്മാരെ പിടിച്ച് തലയില്‍ കറണ്ടടിപ്പിച്ച് വയ്യാതെ ആക്കി അവരെ ഒതുക്കി ഒരു മൂലയ്ക്ക് ഇരുത്തുന്നതാണെന്ന് കരുതിയിരുന്നു.

ഇമ്മാതിരി നൂറു കണക്കിനു അബദ്ധധാരണകള്‍ സിനിമകള്‍ തന്നത് കുറച്ചു മുതിര്‍ന്നപ്പോള്‍ മാറിക്കിട്ടി. ഇന്നലെ, ഈ മദ്ധ്യവയസ്സില്‍ ഒരെണ്ണം മാറി എന്നു പറഞ്ഞാലോ? നാണക്കേട് അല്ലേ. സത്യം അതാണ്‌ നിങ്ങളോട് സമ്മതിക്കാതിരുന്നിട്ട് എന്തു കാര്യം.

സ്വാമി ( വ്യാജ്യനും മയക്കുമരുന്ന് ആയുധക്കടത്ത് സ്വാമിയും എല്ലാം) എന്നാല്‍ കടുകട്ടി മലയാളത്തില്‍ സംസ്കൃതവും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി അദ്വൈതം, വിശിഷ്ടാദ്വൈതം, ശിഷ്ടാദ്വൈതം, സദ്ഗുണപരബ്രഹ്മം നിര്‍ഗ്ഗുണപരബ്രഹ്മം എന്നീ സങ്കല്പ്പങ്ങള്‍ തമ്മിലുള്ള വത്യാസം മുതലായ കാര്യങ്ങള്‍ പറഞ്ഞ് ആളെ അമ്പരപ്പിക്കുന്ന അസാദ്ധ്യന്മാരാണെന്ന് സിനിമ കണ്ട് ഞാന്‍ അങ്ങു വിശ്വസിച്ചു പോയിരുന്നു.

രണ്ട് ദിവസമായി കൈരളി പലേ സ്വാമിമാരെയും കാണിക്കുന്നു. ഒരു പെണ്ണുമ്പിള്ള ബാധ കയറി തുള്ളി നാക്കും കടിച്ചു പിടിച്ചു പോകുന്നു, വേറൊരു സ്വാമിനി "അവങ് ആളു ശെരിയല്ല, പണ്ട് ജാങ്ക്രി വിറ്റ് നടന്നവനാ" തുടങ്ങി വലിയ കാര്യങ്ങള്‍ സം‌സാരിക്കുന്നു. വേറൊരുത്തന്‍ വായ തുറന്നാല്‍ അബദ്ധമേ വരൂ.

ഒരു തെറ്റിദ്ധാരണ കൂടി മാറി. മലയാളിസ്വാമിക്ക് എങ്ങനെയോ നരേന്ദ്രപ്രസാദിന്റെ മുഖഭാവവും ജിദ്ദു കൃഷ്ണമൂര്‍ത്തിയൂടെ ഭാഷയും എന്റെ മനസ്സിലുണ്ടായിരുന്നു. പോയിക്കിട്ടി. അമ്മാ തായുടെ പ്രകടനം കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മവന്നത് പൂച്ചക്കൊരു മൂക്കുകുത്തിയുടെ ക്ലൈമാക്സില്‍ പപ്പുവിന്റെ ഓട്ടമാണ്‌.

സകലമാന മതബന്ധിത സ്ഥാപനങ്ങളുടെയും ഫണ്ട് മൂവ്‌മെന്റ് ഇന്റലിജന്‍സ് ധനകാര്യ സെല്ലോ കുറഞ്ഞ പക്ഷം ലോക്കല്‍ ഫണ്ട് ഓഡിറ്ററോ പരിശോധിച്ച് പൊതു സമക്ഷം സമര്‍പ്പിക്കണം.

[സ്വാമിവേട്ടയ്ക്ക് തുടക്കം കുറിച്ച കേരളശബ്ദം റിപ്പോര്‍ട്ട് ആരുടെയെങ്കിലും കയ്യിലുണ്ടോ?]

Tuesday, May 20, 2008

പുല്‍ച്ചാടിയും ഉറുമ്പും

ഈയാണ്ടില്‍ കേരളത്തില്‍ അരയേക്കറത്തില്‍ പുറത്ത്‌ നവരനെല്ല് കൃഷിചെയ്ത്‌ കൊയ്യുന്നയാളിന്‌ ആയിരം രൂപ സമ്മാനമായി പ്രഖ്യാപിക്കുന്നു.

മറ്റു റീയാലിറ്റി ഷോകളെപ്പോലെ അരക്കോടിയും കോണ്ടിമുണ്ടും തരാന്‍ പാങ്ങില്ല, എനിക്കിതേ പറ്റൂ.

വയലുകള്‍ നശിക്കുന്ന റീയാലിറ്റിയെ നേരിടാന്‍ പറമ്പില്‍ നെല്ലു വിതച്ചേ ആകൂ. നവരക്കൃഷി ചെയ്യുന്നതാണ്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും വലിയ പുണ്യം. ഒന്നിലേറേപ്പേരുണ്ടെങ്കില്‍ (ഒന്നു തന്നെ സംശയം) ഏറ്റവും നല്ല വിളവ്‌ കൊയ്തയാളിന്‌ സമ്മാനം ലഭിക്കും. എന്റെ ബ്ലോഗിലും എനിക്കു കഴിയുന്നേടത്തുമെല്ലാം ആ സല്‍ക്കര്‍മ്മിയെക്കുറിച്ച്‌ എഴുതുകയും ചെയ്യും

Monday, May 19, 2008

ഈനാംപേച്ചിയും മരപ്പട്ടിയും

രണ്ട് തറകളുടെ ചങ്ങാത്തം എന്നയര്‍ത്ഥത്തിലാണ്‌ ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയാറ്‌. അതെന്താണങ്ങനെ വന്നത്?

ഈനാമ്പേച്ചി (ഇന്ത്യന്‍ പംഗോളിന്‍) ഉറുമ്പുതീനിയാണ്‌. മരപ്പട്ടി (റ്റോഡി ക്യാറ്റ്) പ്രധാനമായും പഴങ്ങളഅണ്‌ തിന്നുന്നത്. കാഴ്ചക്കും സാമ്യമില്ല. അപകടത്തില്‍ പെട്ടാല്‍ ഈനാമ്പേച്ചി പന്തുവരാളി പാടി ചുരുളുകയേയുള്ളു, മരപ്പട്ടി ചാടിക്കടിക്കും.പിന്നെന്തു കൂട്ട്?


ഞാനാലോചിച്ചിട്ട് തോന്നിയത് ഇതാണ്‌ (ആരും ക്വാട്ടരുത്, ചുമ്മ ചിന്ത)

വാളികള്‍ രാത്രി കറങ്ങി നടക്കാറുണ്ട്, തറ ഇടപാടുകള്‍ ചെയ്യാറുണ്ട്, അവര്‍ക്ക് ചേരുന്നത് സഹവാളികല്ലേ.
മരപ്പട്ടിയും ഈനാമ്പേച്ചിയും രാത്രിഞ്ചരന്മാരാണ്‌. ഇരുവര്‍ക്കും കലിപ്പ് തുടങ്ങിയാല്‍ പൃഷ്ഠഭാഗത്തെ ഗ്രന്ഥികള്‍ വഴി ദുര്‍ഗ്ഗന്ധമുള്ള ദ്രാവകം ചീറ്റി ശത്രുവിനെ നാറ്റിക്കുകയും ചെയ്യും.


ഏത്?

പുണ്ണാക്കു തന്നാല്‍...

രായണ്ണന്‍ പണ്ട് തമാശരൂപത്തില്‍ "പള്ളുവിളിക്കാതെടേ --മക്കളേ" എന്ന് പറയുമായിരുന്നു. അതിന്റെ സീരിയസ് വേര്‍ഷന്‍ കണ്ടത് കൈരളി പീപ്പിള്‍ ചാനലിലാണ്‌.

മുകളില്‍ ന്യൂസ് ആങ്കര്‍ ആക്ഷേപരൂപത്തില്‍ വണ്ടിച്ചെക്ക് സ്വാമിയെ കൈരളി എക്സ്പോസ് ചെയ്ത വീരകൃത്യം വിവരിക്കുന്നു. താഴെ ന്യൂസ് ടിക്കറില്‍ "സകല പ്രശ്നത്തിനും ശാന്തി, അനുഗ്രഹം, പ്രശ്നം ജ്യോതിഷം, പരിഹാരം.... ദേവസ്ഥാനം ഡബ്ലിയൂ ഡബ്ലിയൂ ഡബ്ല്യൂ.."

അപ്പോ സുധാകരന്‍ പറഞ്ഞ ഗദയിടിച്ചു കേറ്റല്‍ എവിടെന്നാ തുടങ്ങേണ്ടത്?

(സന്യാസം എല്ലാം ത്യജിക്കലാണ്‌. പ്രിയപ്പെട്ട കുക്കുവും ഗതിപിടിക്കാത്ത ജിക്കുവുമൊക്കെ എടുത്തു കഴിഞ്ഞപ്പോ സുനിലിനു ആകെയുണ്ടായിരുന്നത് പത്തിരുപത് ലക്ഷം രൂപയുടെ കടം ആയിരുന്നു. അയാളതങ്ങ് ത്യജിച്ചു, എന്തായിപ്പോ തെറ്റ്?)

Sunday, May 18, 2008

ദാനം, വിശപ്പ്, പുരോഗതി

വര്‍ക്കേര്‍സ് ഫോറത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഒരനുബന്ധമാണ്‌. അവിടെ നടക്കുന്ന സം‌വാദത്തിനുള്ള മറുപടിയല്ല.

എന്താണ്‌ ദാനശീലം?
സ്വത്തുക്കളും ധനവും ആര്‍ജ്ജിക്കുന്നവര്‍ അതിലൊരുഭാഗം അതില്ലാത്തവര്‍ക്ക് വേണ്ടി ചെലവിടാന്‍ ബാദ്ധ്യസ്ഥരാണ്‌. സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്ന് പറയാം. പാക്ക് ആനിമല്‍ ബിഹേവിയറിന്റെ ഭാഗമാണ്‌ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി. ഒരു പറ്റം കോഴികളെ (അതിനു ഫ്രീ റാഞ്ച് കോഴി എവിടിരിക്കുന്നു , ഒക്കെ കമ്പിക്കൂട്ടില്‍ അനങ്ങാന്‍ പോലും വയ്യാതെ ഇരിക്കുകയല്ലേ എന്നു ചോദിക്കരുത്) നോക്കിയാല്‍ എളുപ്പം ദാനശീലം എന്തെന്ന് അറിയാന്‍ കഴിയും. ചികയല്‍ വിദഗ്ദ്ധനും കൂട്ടത്തില്‍ കൂടുതല്‍ തീറ്റ കിട്ടുന്നവരുമായ പൂവന്മാരും പിടകളും വളരെയേറെ ധാന്യമോ പുഴുക്കളെയോ കണ്ടെത്തിയാല്‍ കൊക്കി മറ്റു കോഴികളെ കൂട്ടി അവര്‍ക്കും തിന്നാന്‍ ഒരവസരം ഉണ്ടാക്കിക്കൊടുക്കാറുണ്ട്.

ദാനവും മതവും
പ്രാചീന ജൂതര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ ദരിദ്രജൂതര്‍ക്ക് അവശിഷ്ടശേഖരണം നടത്താന്‍ അനുവദിച്ചിരുന്നു. ഇന്ത്യയിലും ചൈനയിലും രാജാക്കന്മാര്‍ ധര്‍മ്മസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. മലയാളത്തില്‍ ധര്‍മ്മം എന്ന വാക്ക് തന്നെ ഭിക്ഷ എന്ന രീതിയിലാണ്‌ കൂടുതല്‍ ഉപയോഗിക്കുന്നത് (ഭിക്ഷക്കാരന്‍ എന്നതിനെക്കാള്‍ മര്യാദയുള്ള വിശേഷണമായി ധര്‍മ്മക്കാരന്‍ എന്ന് ആളുകള്‍ വിളിക്കുന്നതു മുതല്‍ ധര്‍മ്മാശുപത്രി എന്ന് സൗജന്യവൈദ്യസ്ഥാപനങ്ങളെ വിളിക്കുന്നതുവരെയുള്ള പ്രയോഗങ്ങള്‍. ഊണുകഴിക്കും മുന്നേ ധനികഭവനങ്ങളിലെ അംഗങ്ങള്‍ "പടിക്കല്‍ പട്ടിണിക്കാരുണ്ടോ?" എന്ന് വിളിച്ച് ചോദിച്ച് അവര്‍ക്ക് അന്നം കൊടുക്കുന്ന പതിവുമുണ്ടായിരുന്നു. റോമാ, മുഗള്‍ സാമ്രാജ്യങ്ങളും ദാനകര്‍മ്മങ്ങളില്‍ പേരുകേട്ടവയായിരുന്നു.

ക്രിസ്തീയദാനശീലം ദൈവത്തോടുള്ള സ്നേഹപ്രകടനമായാണ്‌ കാണുന്നത്. പാശ്ചാത്യരില്‍ ദാനശീലം നിലനിര്‍ത്തിപ്പോരുന്നതില്‍, പ്രത്യേകിച്ചും പ്രഭുക്കന്മാരല്ലാത്തവരില്‍ കൂടി ദാനശീലം ഉണ്ടാക്കിയതില്‍ ക്രിസ്തുമതത്തിനു വലിയ പങ്കുണ്ട്.

ഇസ്ലാമില്‍ സക്കാത്ത് നിര്‍ബ്ബന്ധമാണെന്ന് മാത്രമല്ല, വാര്‍ഷികവരുമാനത്തിന്റെ ഇത്ര ശതമാനമെന്നും സ്വര്‍ണ്ണം പോലെയുള്ള ആഡംബരങ്ങളുടെ ഇത്ര ശതമാനമെന്നും താണപരിധിക്ക് നിയമവുമുണ്ട്.

മതബന്ധ ദാനശീലത്തിന്റെ വിമര്‍ശകര്‍
പ്രത്യയശാസ്ത്രപ്രകാരം മതം തന്നെ കുഴപ്പമാണെന്ന വീക്ഷണമുള്ള ക്ലാസ്സിക്ക് കമ്യൂണിസ്റ്റുകള്‍ മതപരമായ ദാനശീലത്തെ അടിച്ചമര്‍ത്തപ്പെട്ടവനെ അങ്ങനെ തന്നെ പെര്‍പെച്വേറ്റ് ചെയ്യാനുള്ള തന്ത്രമായി കണ്ടിരന്നു. എന്നാല്‍ ഇന്നത്തെ രീതിയിലെ മിക്സ് സോഷ്യലിസത്തിലുള്ള ചൈനയും മറ്റും ദാനശീലത്തെ പ്രമോട്ട് ചെയ്യുകയാണ്‌ ചെയ്യുന്നത്.

മതബന്ധിത ദാന കര്‍മ്മങ്ങളുടെ വലിയ വിമര്‍ശകനായിരന്നു ഓഷോ രജനീഷ്. അദ്ദേഹത്തിന്റെ വാക്കുകളില്‍
" മതങ്ങള്‍ ദരിദ്രനും ധനികനുമെന്ന റെയില്‍ വേ കമ്പാര്‍ട്ടുമെന്റുകള്‍ക്കിടയിലെ ഷോക്ക് അബ്സോര്‍ബിങ്ങ് ബഫറുകള്‍ ആണ്‌. ബഫറുകളില്ലെങ്കില്‍ വാഗണുകള്‍ തമ്മിലിടിച്ച് പാളം തെറ്റും. ദുഖിതര്‍ക്കും പീഡിതര്‍ക്കും മരണശേഷം സ്വര്‍ഗ്ഗമുണ്ടെന്നും മറ്റേതോ ജന്മത്തില്‍ ധനികരായിരുന്നതിന്റെ കര്‍മ്മഫലമാണ്‌ ഈ ജന്മത്തിലെ പീഡനമെന്നും പറഞ്ഞ് അവ ദരിദ്രനെ ആശ്വസിപ്പിക്കുന്നു, എന്തെങ്കിലും അപ്പക്കഷണങ്ങള്‍ എറിഞ്ഞുകൊടുത്ത് തന്റെ മേല്‍ ആധിപത്യമുറപ്പിച്ചവന്റെ നേര്‍ക്കുള്ള ദരിദ്രന്റെ കോപത്തെ ഇല്ലാതെയാക്കി ധനികന്റെ കസേര ഉറപ്പിക്കുകയും ചെയ്യുന്നു."

" പ്രിയ മിസ്റ്റര്‍ രജനീഷ്" എന്നും " പ്രിയ മിസ് തെരേസ" എന്നും പരസ്പരം അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തു സം‌വാദം തന്നെ ഈ വീക്ഷണത്തിനു മേല്‍ ഓഷോയും മദര്‍ തെരേസയുമായി ഉണ്ടായിട്ടുണ്ട്.


ദാനശീലം ആധുനിക കാലത്ത്:
മതബന്ധിത ദാനകര്‍മ്മങ്ങള്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണ്‌ ചെയ്തുവരുന്നത്
അനാഥാലയങ്ങളും മറ്റും നടത്തുക
വിശേഷ ദിവസങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പണവും നല്‍‌കുക
രോഗപീഡിതര്‍ക്കും അശരണര്‍ക്കും വൈദ്യസഹായമെത്തിക്കുക

ആധുനിക കാലത്ത് ഇക്കണോമിക്ക് പ്ലാനിങ്ങോടെ വിശദമായി ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ട ആവശ്യം ലോകത്തിനു ബോദ്ധ്യപ്പെട്ടതോടെ മതേതര അന്താരാഷ്ട്ര സംഘടനകള്‍- യുണൈറ്റഡ് നേഷന്‍സ്, ക്രൈസില്‍, യൂണിസെഫ് പോലെയുള്ളവ- സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കിത്തുടങ്ങി. മാസ് ഇമ്യൂണൈസേഷന്‍, പ്രകൃതി ദുരന്ത രക്ഷാപ്രവര്‍ത്തനം തുടങ്ങി മതബന്ധിത ദാനശീലത്തിന്റെ പരിമിതിക്കപ്പുറമുള്ള കാര്യങ്ങള്‍ കൂടി ചെയ്യാനും ഇവയ്ക്ക് കഴിയും.

മതേതര-ഗവണ്മെന്റേതര സംഘടനകളും ഇന്ത്യപോലെയുള്ള രാജ്യങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുന്നുണ്ട് ചെറുതും വലുതും മതബന്ധിതവും അല്ലാത്തതുമായ ഗവണ്മെന്റേതര സ്ഥാപങ്ങളുടെ വിശദവിവരം http://www.ngosindia.com എന്ന സൈറ്റില്‍ ലഭിക്കും.

കേരളത്തില്‍ ഇന്ത്യയിലെയും ഒരു പക്ഷേ ലോകത്തിലെ തന്നെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളെയും പോലെ തന്നെ ദാനകര്‍മ്മങ്ങള്‍ക്കോ പാവപ്പെട്ടവരുടെ പുരോഗതിക്കോ ആയി ഭരണേതര ലെവലില്‍ ഒരു പാര്ട്ടിയും ഇന്ന് പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. എന്നാല്‍ ധാരാളം എന്‍ ജി ഓ കള്‍ പ്രവര്‍ത്തനത്തിലുണ്ട്. പലതിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭ്യമല്ല. ആരോഗ്യരംഗത്ത് മെഡിക്കല്‍ ഫ്രണ്ട്സ് സര്‍ക്കിള്‍, കാത്തലിക്ക് ഹോസ്പിറ്റല്‍ അസോസിയേഷന്‍, എഫ് എം ആര്‍ ഏ തുടങ്ങിയവ വിശിഷ്ടസേവനം കാഴ്ച്ചവച്ചിട്ടുണ്ടെന്ന് ആയിരക്കണക്കിനു എയര്‍ളി സ്ക്രീനിങ്ങ് പ്രോസസിലൂടെ അര്‍ബ്ബുദരോഗികളെയും മറ്റും നേരത്തേ തിരിച്ചറിഞ്ഞു ചികിത്സിക്കാന്‍ ക്യാമ്പുകള്‍ നടത്തിയ ശാസ്ത്രസാഹിത്യപരിഷത്തിന്റെ കുറിപ്പില്‍ കാണുകയുണ്ടായി.


വിശുദ്ധ ബില്‍ ഗേറ്റ്സ്:
ഒരു മതബന്ധിത ചാരിറ്റിക്കും കഴിയാത്ത വലിയ സം‌രംഭമാണ്‌ ബില്‍‌ഗേറ്റ്സിന്റേത്. പീക്ക് പെര്‍ഫോര്‍മന്‍സില്‍ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വര്‍ഷം അന്‍പത് മില്യണ്‍ യൂ എസ് ഡോളര്‍ വരുമാനമുണ്ടായിരുന്നു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന്റെ അഞ്ചുവര്‍ഷം കൊണ്ട് നിര്‍മ്മിച്ച മുപ്പത്തെട്ടര ബില്യണ്‍ വരുമാനമുണ്ടാക്കാന്‍ മിഷനറീസ് എഴുന്നൂറ്റമ്പതില്‍ പരം വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കേണ്ടി വരും എന്നതില്‍ മാത്രമല്ല കാര്യം. വാറനും ബില്ലും ചേര്‍ന്ന് സം‌ഭാവന നല്‍കിയ തുക ഗവേഷണം, പ്രകൃതിക്ഷോഭം, രോഗപ്രതിരോധം, വിദ്യാഭ്യാസം തുടങ്ങി അശരണാവസ്ഥയെത്തന്നെ നേരിടുന്ന കാര്യങ്ങള്‍ക്ക് ചെലവിടുന്നു എന്നതാണ്‌ മെച്ചം.


ദയാപ്രവര്‍ത്തനങ്ങളുടെ ഗ്രഡേഷന്‍

ലെവല്‍ ഒന്ന്:
താത്വികതലത്തില്‍ എന്തു വ്യാഖ്യാനം വേണമെങ്കിലും ആര്‍ക്കും നല്‍കാം, പക്ഷേ വിശക്കുന്ന മനുഷ്യനു ഭക്ഷണം തന്നെ വേണം (പുസ്തകം കയ്യിലെടുത്താല്‍ അത് വായിക്കാനാവില്ല) . രോഗിക്ക് മരുന്ന് വേണം. ഏതു പാതിരിയും അമ്മയും നല്‍കിയാലും അതൊരു ജീവന്‍ രക്ഷിക്കും. അതിന്റെ പേരില്‍ എന്തു ക്രെഡിറ്റ് ആരെടുത്താലും എനിക്കൊന്നുമില്ല, എന്നെ സംബന്ധിച്ചിടത്തോളം ജീവന്‍ രക്ഷിക്കപ്പെടേണ്ടതാണ്‌.

തീപിടിച്ച കെട്ടിടത്തില്‍ നിന്നും ആളെ രക്ഷിക്കണം, ആരുടെ കുറ്റം കൊണ്ട് തീപിടിച്ചെന്നോ തീ കൊളുത്തിയവനാണോ ആളെ രക്ഷിക്കുന്നതെന്നതോ പോലും പ്രസക്തമല്ല, ജീവന്‍ രക്ഷിക്കണം.

ബില്ലും വാറനും തീര്‍ച്ചയായും പുണ്യാത്മാക്കളാണ്‌. മദര്‍ തെരേസ്സ മുതല്‍ അമൃതാനന്ദമയി വരെയും.


ലെവല്‍ രണ്ട്:
നിര്‍ദ്ധനന്‌ ഒരു നേരം ആഹാരം കൊടുത്താല്‍ അവനു കുറച്ചു കഴിയുമ്പോള്‍ വീണ്ടും വിശക്കും. എന്നും ഭക്ഷണം കൊടുത്താല്‍ അവന്‍ ഒരായുസ്സ് ഇരന്നു തിന്നുന്നവനായി ജീവിക്കും. അത് മതിയാവില്ല, അവന്‌ സ്വയം ജീവിക്കാന്‍ പ്രാപ്തിയുണ്ടാവണം. ഇന്ത്യന്‍ ജനതയുടെ എണ്‍പതു ശതമാനം ഒരു ദിവസം അന്‍പതു സെന്റില്‍ താഴെ വരുമാനമുള്ളവരാണ്‌, ഇവരെയെല്ലാം അനാഥാലയത്തില്‍ സം‌രക്ഷിക്കാനോ ധനസഹായം കൊണ്ട് നിലനിര്‍ത്താനോ ആവില്ല, പാടില്ലതാനും.

വര്‍ഷാവര്‍ഷം ദശലക്ഷക്കണക്കിന്‌ ആളുകള്‍ ആയിരം വര്‍ഷത്തെ എഴുതിവച്ച ചരിത്രത്തില്‍ ഇന്ത്യയില്‍ മരിക്കുമായിരുന്നു. ഇന്ന് വിശപ്പുമരണം ഒറ്റപ്പെട്ട് പത്തോ ആയിരമോ ആയി കുറഞ്ഞിരിക്കുന്നു. ഇന്ത്യയുടെ വിശപ്പു മാറ്റിയ, മഹാക്ഷാമങ്ങള്‍ ഒഴിവാക്കിയ മഹാനുഭാവന്മാരില്‍ അഗ്രഗണ്യന്‍ മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥനാണ്‌. സ്വാതന്ത്ര്യത്തിനു മുന്നേയുള്ള ഇരുന്നൂറ്റമ്പതു വര്‍ഷത്തില്‍ പതിന്നാലു കോടി ഇന്ത്യക്കാരാണ്‌ വിശന്നു മരിച്ചത്. ഒരുപക്ഷേ ജനസംഖ്യ പതിന്മടങ്ങ് വര്‍ദ്ധിച്ച ഇക്കാലത്ത് അത് എത്രയോ അധികമായേനെ.


ലെവല്‍ മൂന്ന്:
പുരോഗതിയുടെ സെഗ്മന്റല്‍ റീച്ച് ഉറപ്പാകുന്ന അവസ്ഥയാണത്. എല്ലാവര്‍ക്കും തുല്യ അളവില്‍ പണം എന്നല്ല അതിന്റെയര്‍ത്ഥം. അത്തരമൊരു അപ്രായോഗിക അവസ്ഥയില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. കഴിവിന്റെ വ്യതിയാനങ്ങളനുസരിച്ച് ആളുകളുടെ സമ്പത്തില്‍ ഉന്നതിയും ഇളപ്പവുമുണ്ടാകും. ചിലപ്പോള്‍ വെറും സാഹചര്യങ്ങള്‍ കൊണ്ട് മാത്രം ഒരാള്‍ ധനികനും മറ്റൊരാള്‍ ദരിദ്രനുമാകും. എന്നാല്‍ എന്തു തരം ജോലിയും അദ്ധ്വാനവും ചെയ്യുന്നയാളിന്‌ അതുകൊണ്ട് ജീവിക്കാനാവുകയും കുറഞ്ഞത് എന്തെങ്കിലും തരം തൊഴിലോ വൃത്തിയോ ചെയ്യാന്‍ എല്ലാവര്‍ക്കും സാദ്ധ്യമാവുകയും ചെയ്യുന്ന അവസ്ഥ.

വിശപ്പിന്റെ വിളി അവിടെ തീരുകയില്ല. അംഗവൈകല്യമുള്ളവന്‍, പാപ്പരായവന്‍, മദ്യാസക്തന്‍, ആര്‍ജ്ജിതധനമെല്ലാം മരുന്നിനായി ചിലവിട്ട് തീര്‍ത്തവന്‍ അപ്പോഴും സമൂഹത്തിലുണ്ടാവും. എന്നാല്‍ ചുങ്കം ചുമത്താവുന്നയത്ര വരുമാനമുള്ള ഭൂരിഭക്ഷത്തിന്റെ ചിലവില്‍ സര്‍ക്കാരിനോ സാമൂഹികോന്നമന സംഘടനകള്‍ക്കോ വല്യ ബുദ്ധിമുട്ടില്ലാതെ അവരെ താങ്ങാനാവും.

ഇടതെന്നോ വലതെന്നോ നടുക്കെന്നോ പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളൊന്നും ഇതിനു നല്‍‌കേണ്ടതില്ല. പാശ്ചാത്യ സാമ്പത്തികശാസ്ത്രഞ്ജന്മാരുടെ തത്വങ്ങളിലെ വെല്‍ഫെയര്‍ നേഷന്‍ ഇതാണ്‌. ഗാന്ധിയുടെ സ്വരാജും ഇതാണ്‌, മാര്‍ക്സ് കണ്ട സോഷ്യലിസ്റ്റ് ഇക്കോണമിയും ഇതാണ്‌. ഫ്രീമാര്‍ക്കറ്റ് ഇക്കോണമിയും ലിബറല്‍ സോഷ്യലിസ്റ്റ് ഇക്കോണമിയും കമ്യൂണിസവും ഗ്രാമസ്വരാജും മൈക്രോക്രെഡിറ്റും ജനാധിപത്യവുമൊക്കെയായ സകല തത്വശാസ്ത്രങ്ങളും ഇതിനുള്ള മാര്‍ഗ്ഗാന്വേഷണങ്ങളാണ്‌. നിങ്ങള്‍ക്കും തീയറികള്‍ എഴുതിച്ചേര്‍ക്കാം, ഒരു സമൂഹത്തെ നന്നാക്കാന്‍ മറ്റൊന്നിനെ നശിപ്പിക്കാത്ത എന്തു പ്രത്യയശാസ്ത്രവുമെഴുതാം, ഫൂള്‍പ്രൂഫ് ആയി നടപ്പിലാക്കാന്‍ പറ്റണമെന്ന് മാത്രം.

Saturday, May 17, 2008

സ്വാമി മതപരിവര്‍ത്തനാനന്ദ

ഹിമവല്‍ ഭദ്രാനന്ദ സ്വാമി 007ന്റെ സൈറ്റ്‌ ട്രാഫിക്ക്‌ ഏറിയതുമൂലം കിട്ടുന്നില്ലെന്ന് അരവിന്ദ്‌ പറയുന്നു. മുഷിഞ്ഞിരിക്കുന്ന നേരത്ത്‌ ഇത്‌ നോക്കാം :
www.navasrushtiinternationaltrust.org

കേരളത്തില്‍ സ്വാമിമാര്‍ക്കുള്ള സ്കോപ്പ്‌ അപാരമാണെന്ന് മനസ്സിലാക്കിയാണ്‌ മതപരിവര്‍ത്തകന്‍ എന്‍ വി ജോണ്‍ സ്വാമി സച്ചിദാനന്ദ ഭാരതിയായത്‌. പൂര്‍വ്വാശ്രമത്തില്‍ തന്നെ സ്വാമി "ഹിന്ദുക്കളെ യേശുവിലേക്ക്‌ നയിക്കണമെങ്കില്‍ അവരുടെ ആചാരാനുഷ്ടാനങ്ങള്‍ അനുകരിച്ച്‌ അതിലൂടെ വേണമെന്ന്" നിരീക്ഷിച്ചത്രേ.
(കൂടല്‍ മാണിക്യക്ഷേത്രത്തിനടുത്ത്‌ സ്വാമി പലിശാനന്ദയുടെ വീട്ടില്‍ തിരച്ചില്‍ നടക്കുന്നെന്ന് ഫ്ലാഷ്‌ ന്യൂസ്‌)

Godman's own country

ബ്ലേഡ് പൊട്ടുന്നതുപോലെ സ്വാമിമാരും വീഴാന്‍ തുടങ്ങിയപ്പോള്‍ ശറപറാന്നാണെന്ന് തോന്നുന്നു. മംഗളം അപകീര്‍ത്തികരമായ റിപ്പോര്‍ട്ട് ഇറക്കിയത് ചോദിക്കാന്‍ സ്വാമി ഹിമവേല്‍ മഹേശ്വര ഭദ്രാനന്ദജി എത്തിയത് ചുവന്ന ബീക്കണ്‍ വച്ച കാറിലത്രേ. കേസായപ്പോള്‍ ചോദിക്കാനെത്തിയത് തോക്കുമായും.

കര്‍മ്മചാരിറ്റി എന്ന ഇദ്ദേഹത്തിന്റെ സൈറ്റില്‍ സ്വാമി യേശു, മുഹമ്മദ്, ശിവന്‍ എന്നിവരുടെ പുനര്‍ജ്ജന്മമാണെന്ന് കാണുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു വ്യക്തി ബീക്കണിട്ട കാറില്‍ പോയതില്‍ തെറ്റെന്തെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ പോലീസ് ഞഞ്ഞാമിഞ്ഞഅ പറഞ്ഞത്രേ. തൃക്കണ്ണ് തുറക്കാതെ തോക്കെടുത്തത് തന്നെ മഹാഭാഗ്യം, ഇല്ലെങ്കില്‍ കൊച്ചി ബാക്കി കാണില്ലായിരുന്നു.

സ്വാമിയെപ്പറ്റി ഇനി പത്രങ്ങള്‍ ആക്ഷേപലേഖനങ്ങള്‍ എഴുതിക്കൊള്ളും, പക്ഷേ അയാളുടെ സൈറ്റില്‍ "അത്ഭുത സ്വാമി, മഹാജ്യോതിഷി, പ്രവചന പ്രവീണന്‍, സുനാമി മുന്നറിയിച്ച താന്ത്രികന്‍ എന്നൊക്കെ" പത്രത്തില്‍ വന്നതിന്റെ കൊളാഷ് കൊടുത്തിരിക്കുന്നതില്‍ ഫോണ്ട് നോക്കി പല പത്രങ്ങളെയും മനസ്സിലാക്കി.

പത്രങ്ങള്‍ യൂണിക്കോഡില്‍ വരാത്തതിന്റെ കാരണവും ഇതായിരിക്കാം, പണ്ടിട്ട വാര്‍ത്തകള്‍ ആരെങ്കിലും പൊക്കിയാല്‍ പല പത്രങ്ങളുടെയും മാനം പോകും.

ഞാന്‍ അനോണി അനന്താനന്ദ സ്വാമി ആയാലോ എന്ന് ചിന്തിക്കുകയാണ്‌.

I work all night, I work all day, to pay the bills I have to pay
Aint it sad
And still there never seems to be a single penny left for me
Thats too bad
In my dreams I have a plan
If I become a swamiji
I wouldnt have to work at all, Id fool around and have a ball...

Money, money, money
Must be funny
In the godman's world

Money, money, money
Always sunny
In the godman's world
Aha-ahaaa
All the things I could do

If I had a little money
Its a godman's world
Its a godman's world
(original- Abba's money money)

Thursday, May 15, 2008

സ്വാമി ബലാത്സംഗാനന്ദ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.

സെറാഫിന്‍ എന്ന സ്ത്രീ നാലുലക്ഷം ദിര്‍ഹം മൂന്നുനാലു വര്‍ഷം മുന്നേ കൈമാറിയെന്നും അവര്‍ പറ്റിക്കപ്പെട്ടെന്നും പോലീസില്‍ പരാതി നല്‍കിയാല്‍ യൂ ഏ ഈ ഇന്‍‌റ്റര്‍പോള്‍ റെഡ് നോട്ടീസ് ഇടും. അത്രയും മാത്രം തെളിഞ്ഞ് മനസ്സിലായി.


ഒന്ന്:
ഇനി, ഏതോ മാദ്ധ്യമം ചുവന്നപത്രത്തിലെ സന്തോഷ് മാധവന്‍ സ്വാമി ബലാത്സംഗാനന്ദനാണെന്ന് കണ്ടെത്തി.
അതും ശരി. എന്താണ്‌ പോലീസ് എടുക്കേണ്ട നടപടികള്‍?

൧. റെഡ് അലെര്‍ട്ട് ഒരു അറസ്റ്റ് വാറണ്ടല്ല, ആളെ അറസ്റ്റു ചെയ്യേണ്ടതുമില്ല, യൂ ഏ ഈ ഇന്റര്‍‌പോളിന്‌ സന്തോഷ് മാധവനെന്ന് സംശയിക്കുന്ന അല്ലെങ്കില്‍ ഉറപ്പായ ഒരാളിനെ കൊച്ചിയില്‍ കണ്ടെത്തിഈന്ന് വിവരം കൊടുക്കണം

൨. ചാരിറ്റി ആയി ആണെന്നും പിന്നീട് ഹോട്ടല്‍ ബിസിനസ്സ് തുടങ്ങാനാണെന്നും മാറ്റിപ്പറഞ്ഞ മൊഴികളുമായി സെറാഫിന്‍ എന്ന സ്ത്രീ അരക്കോടിയോളം രൂപ പണമായി ദുബായി എയര്‍പ്പോര്‍ട്ടില്‍ വച്ച് സന്തോഷിനു കൈമാറി എന്നു പറയുന്നു. രണ്ടു തരത്തിലായാലും ഇത് പണം തട്ടിപ്പിനെക്കാള്‍ വലിയ കുറ്റമാണ്‌ - FEMA 1999 പ്രകാരം ഇത്രയും ഒരു തുക സംഭാവന നല്‍കണമെങ്കില്‍ എന്‍ ആര്‍ ഐക്ക് റിസ‌ര്വ് ബാങ്കിന്റെ നിശ്ചിത ഫോറം പൂരിപ്പിച്ച് മുന്‍‌കൂര്‍ അനുമതി വാങ്ങുകയും പണം നാട്ടിലെ എന്‍ ആര്‍ ഈ അക്കൗണ്ടില്‍ നിന്നോ അല്ലെങ്കില്‍ ബാങ്കിങ്ങ് ചാനല്‍ വഴി ട്രാന്‍സ്‌ഫര്‍ ചെയ്യുകയോ ആണ്‌ വേണ്ടത്. ബിസിനസ്സ് നടത്താനുള്ള പണമാണെങ്കിലും എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്നോ ബാങ്ക്‌ട്രാന്‍സ്ഫര്‍ വഴിയോ മാത്രമേ അയക്കാവൂ. ട്രാവലേര്‍സ് ചെക്ക്, വിദേശ കറന്‍സി, രൂപ എന്നിവ കൊടുക്കാന്‍ പാടില്ലെന്നു മാത്രമല്ല, യാതൊരു കാരണവശാലും വിദേശത്തുവച്ച് പണം കൈമാറ്റം ചെയ്യാന്‍ പാടില്ല ഈ രണ്ടു കേസ് ആയാലും. സെറാഫിന്‍ ചെയ്ത ഹവാല ഇടപാട്- ചന്ദ്രസ്വാമിയെ വരെ പുറം ലോകം കാണാതെ ജയിലിലാക്കിയ കുറ്റം- അവര്‍ തന്നെ സമ്മതിച്ചതിനെത്തുടര്‍ന്ന് സാമ്പത്തിക അഴിമതിക്കേസ് ഇന്ത്യയില്‍ ഫയല്‍ ചെയ്യുകയുമാണ്‌ വേണ്ടത്.ഫെമ കുറ്റങ്ങളില്‍ പണം കൊടുത്തയാള്‍ കൂടുതല്‍ കുറ്റം ചെയ്തതിനാല്‍ സെറാഫിനാണ്‌ ഒന്നാം പ്രതിയാകേണ്ടത്. പകരം പോലീസും മാദ്ധ്യമങ്ങളും അവരെ വഞ്ചിക്കപ്പെട്ട പാവം സ്ത്രീയായി കാണിക്കുന്നതെന്താണ്‌? അവരുടെ പണം തിരിച്ചു ചോദിക്കത്തക്കതല്ല ( കണ്‍‌സിഡറേഷന്‍ ഫോര്‍ അണ്‍‌ലാഫുള്‍ ഓബ്ജക്റ്റീവ് എന്ന നിലയില്‍) പിന്നെന്തു വഞ്ചിത?

അണ്‍‌ലാഫുള്‍ ഓബ്ജക്റ്റീവ് എന്താണെന്ന് വ്യക്തമാകാത്തവര്‍ക്ക്-
" പ്രിയ സര്‍ക്കിള്‍ ഇന്‍സ്പ്കെറ്റര്‍ ഏമാന്‍ അറിയാന്‍, എന്റെ കൂടെ ലോഡ്ജില്‍ വരാമെന്ന് പറഞ്ഞ് ഒരു പെണ്ണ് എന്നോട് ആയിരം രൂപ വാങ്ങിച്ചിട്ട് മുങ്ങിക്കളഞ്ഞു, ദയവായി ആ പൈസ തിരിച്ചു വാങ്ങാന്‍ അന്യായമാകണം" എന്നതിലും "ഞാന്‍ പട്ടയം അനുവദിച്ചു കിട്ടാന്‍ രവീന്ദ്രന്‍ തഹസീല്‍ദാര്‍ക്ക് പത്തു ലക്ഷം രൂപ കൊടുത്തു, പക്ഷേ പട്ടയം ഒന്നും കിട്ടിയില്ല" എന്നതിലും കോടതി നടപടി എടുക്കില്ല അതാണ്‌ അണ്‍-ലാഫുള്‍ ഓബ്ജക്റ്റീവ്. ഹവാല കുറ്റകൃത്യമാണ്‌ അതിനു കൊടുത്ത പണം കൊട്ടേഷന്‍ പാര്‍ട്ടിക്ക് ഇടിക്കാന്‍ കൊടുത്ത പണം പോലെ ആണ്‌.



രണ്ട്:
ബലാത്സംഗാനന്ദന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുകയും ഇത്തരം ഒരു കുറ്റം വയലന്റ് ആയി നിഷേധിക്കുകയും ചെയ്തത്രേ. ശേഷം മുങ്ങിക്കളഞ്ഞു. ഇയാള്‍ മുങ്ങിയെങ്കില്‍ തീര്‍ച്ചയായും സ്ഥാപനത്തില്‍ റെയിഡുണ്ടാവുമെന്ന് അയാള്‍ക്കറിയാമായിരുന്നു. എന്തുകൊണ്ട് ഇയാള്‍ കുറേ നീല സിഡികളും കഞ്ചാവും ഇട്ടിട്ട് പോയി? ഇതിലും വലിയ ഏതോ കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ പോലീസിനെ വഴി തെറ്റിക്കുകയാണോ? സംശയിക്കാന്‍ കാരണം ഇയാള്‍ക്ക് വലിയ പോലീസ് ഉദ്യോഗസ്ഥരുമായും മറ്റുന്നതരുമായും അടുത്ത ബന്ധമുള്ള സ്ഥിതിക്ക് ഒരു വിഢിയെപ്പോലെ പെരുമാറാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്ന് മാത്രമല്ല, ഏറ്റവും പൊതിയാത്തേങ്ങ കേസുകള്‍ സമ്മാനിക്കാനും കഴിയും എന്നതാണ്‌. അതോ അവരെല്ലാം ചേര്‍ന്ന് ഈ വിഢ്യാനന്ദനെ കുഴിയില്‍ ചാടിച്ച് സ്വന്തം തടി ഊരുകയായിരുന്നോ?

മൂന്ന്:
സ്വാമിയണ്ണന്റെ ജാമ്യാപേക്ഷ കോടതില്‍ കിടക്കവേ കാറില്‍ നിന്നും പോലീസ് പൊക്കുന്നു. ജാമ്യം അനുവദിക്കാന്‍ സാദ്ധ്യത കണ്ട് കസ്റ്റഡിയിലുള്ള പരമാവധി നേരം ഇയാളെ ചോദ്യം ചെയ്യാനാണ്‌ ഏതു ഹേഡ് കുട്ടന്‍ പിള്ളയും ശ്രമിക്കുക. തൊട്ടടുത്ത് കോടതിയില്‍ ജാമ്യം പരിഗണിക്കുമ്പോള്‍ പോലീസ് ഇയാളെ ക്ലബ്ബില്‍ നിര്‍ത്തി പത്രസമ്മേളനം വിളിച്ച് ജാഡ കാട്ടുകയായിരുന്നു. ഇതെന്തു മറിയാമ്മം?

നാല്‌:
ഇയാളെപ്പറ്റി ഇയാള്‍ നടത്തിയിരുന്ന അനാഥാലയത്തിലെ ബാലികമാര്‍ ലൈംഗിക പീഡനം ആരോപിക്കുന്നു, ആരോപണം ഉയര്‍ന്നതിന്റെ അടുത്ത ദിവസം ഇയാള്‍ അറസ്റ്റിലാകുകയും ക്ഷണം കുറ്റം സമ്മതിക്കുകയും ചെയ്യുന്നു. ഒരുത്തനെ കിട്ടിയാല്‍ അവന്‍ ജാക്ക് ദ റിപ്പറും കെന്നഡിഘാതനും ആണെന്ന് സമ്മതിപ്പിക്കാന്‍ കേരളാപ്പോലീസിനു കഴിയും പക്ഷേ ഒറ്റ രാത്രികൊണ്ട് അത് സാധിച്ചിട്ട് അടുത്ത ദിവസം വെളുക്കെ ചിരിച്ചു നില്‍ക്കുന്ന അവനെയും കൊണ്ട് പത്രസമ്മേളനം വിളിക്കാന്‍ പറ്റില്ല (ഞണ്ട്, ഗരുഡന്‍ തൂക്കം, ഉരുട്ടല്‍, നഖം പറി, ലിംഗ‌വിളക്ക്, മീശപിഴല്‍, കാവടി, ഫ്രോസണ്‍ ചിക്കന്‍, പറങ്കിപ്പുക, തൂക്കുകട്ട, കിഡ്ണികലക്കന്‍ മുതല്‍ സാദാ ലാത്തിക്കടി വരെ ടെല്‍‌ടെയില്‍ സൈന്‍ തരും. അടുത്ത ദിവസം പൊതു ദര്‍ശനത്തിനു വയ്ക്കേണ്ട സാധനമാണെങ്കില്‍ നെഞ്ചത്തു കുഷനിട്ട് കൊട്ടുവടിക്കു കീച്ചുകയോ മറ്റോ പോലെ അവന്റെ ആരോഗ്യം എന്നെന്നേയ്ക്കുമായി തകര്‍ക്കാന്‍ അല്ലാതെ കുറ്റം സമ്മതിപ്പിക്കാനുള്ള തേഡ് ഡിഗ്രീ പറ്റില്ല)

ഈ പീഡനമെല്ലാം ഫാസ്റ്റ് ട്രാക്കില്‍ ശിക്ഷിച്ചാല്‍ പത്തു നാല്പ്പത്തെട്ട് വയസ്സില്‍ സാമിക്ക് ഇറങ്ങി ആശ്രമം റീ എസ്റ്റാബ്ലിഷ് ചെയ്യാം. ആയുധക്കച്ചവടം, ഭീകരവാദം, മാഫിയാ ബന്ധം, ചാരവൃത്തി തുടങ്ങി ഇതിലും വലിയ ശിക്ഷയോ വധശിക്ഷ കിട്ടാവുന്നതരം പൈശാചികമായ കൊലപാതകമോ ഇയാള്‍ ചെയ്തതില്‍ നിന്നും രക്ഷപ്പെടാനാണോ ഇങ്ങനെ ഒരു ഉടന്‍‌സമ്മത കേസ്?


അഞ്ച്:
സ്വാമി ബലാത്സംഗാനന്ദയുടെ താന്ത്രികപ്പുരയുടെ ചിത്രങ്ങള്‍ (പോലീസ് എടുത്തത് എന്നു പറയപ്പെടുന്നു) കുറേ ദിവസമായി നെറ്റില്‍ കറങ്ങുന്നുണ്ട്. അതില്‍ മൂര്‍ത്തികളുടെ പടത്തിനൊപ്പം ശ്രീനാരായണ ഗുരുവിനെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. മന്ത്രവാദിളുടെയും ആഭിചാരികളുടെയും തീക്കുണ്ഡത്തിലെ നെയ്യിനും പ്രാര്‍ത്ഥനയിലെ സോപ്പിടലിനും വശപ്പെട്ട് അനുഗ്രഹവും ശത്രുസം‌ഹാരവും നടത്തുന്ന ഒരു ശക്തിയാണ്‌ ഗുരുദേവനെന്ന് ഈ സാമിയോ ഭക്തന്‍‌മാരോ വിശ്വസിക്കുന്നുണ്ടോ? ആ മഹാന്റെ മേല്‍ ഇങ്ങനെ അമേദ്ധ്യം ചൊരിയാന്‍ കാരണമെന്താണ്‌?

ബലാത്സംഗാനന്ദന്‍ ഒരു വ്രണമാണ്‌. മലയാളിമനസ്സാകെ പുഴുത്തു പഴുത്താല്‍ എവിടെയെങ്കിലും കുരു പൊട്ടിയേ ആകൂ.

മര്യാദയ്ക്ക് ജീവിക്കാന്‍ താല്പ്പര്യമില്ലാത്ത പ്രവാസി മലയാളി നോട്ടിരട്ടിപ്പുകാരനും ആയുധക്കടത്തുകാരനും ഹവാലപ്പണം നല്‍‌കിയാല്‍;

റീയല്‍ എസ്റ്റേറ്റും മറ്റുമായി എങ്ങും കേട്ടിട്ടില്ലാത്ത ആളുകള്‍ ജനമദ്ധ്യത്തില്‍ പൊന്തിയാല്‍;

അവനവന്‍ അദ്ധ്വാനിച്ച് മനസ്സമാധാനമായി കിട്ടുന്നതും കൊണ്ട് ജീവിക്കാതെ ആളുകള്‍ ജയിക്കാനും തോല്‍ക്കാനും ചാകാനും കൊല്ലാനും മന്ത്രവാദികളുടെയും സ്വാമിയുടെയും പിന്നാലെ ഓടിയാല്‍;

പോലീസും അധികാരവും രാഷ്ട്രീയവും പൊതുജനവും ദുര്‍മ്മാര്‍ഗ്ഗികളോട് സമ്പര്‍ക്കം പുലര്‍ത്താന്‍ മത്സരിച്ച് ഉല്‍‌സാഹിച്ചാല്‍;

യക്ഷി, പ്രേതം, മന്ത്രവാദം, ഉച്ചാടനം, പ്രേതം പിടിക്കത്തനാര്‍, ദൈവങ്ങള്‍ പുനര്‍ജ്ജനിച്ച് മലയാളികളാകല്‍ തുടങ്ങിയ ഇടപാടുകള്‍ ടെലിവിഷത്തിലും സിനിമയിലും കണ്ട് കുട്ടികള്‍ വളര്‍ന്നാല്‍;

ഇടയ്ക്കിടെ ഇമ്മാതിരി കരുക്കള്‍ പൊട്ടും. പൊട്ടട്ടെ, കുറേ പഴുപ്പ് ഒലിച്ചു പോകട്ടെ. അസുഖം കുറയും.

എവിടെങ്കിലും ഒരു ദിവ്യനുണ്ടെന്ന് കേട്ട് ചാടിപ്പുറപ്പെടുന്നവര്‍ ഓര്‍ക്കുക, നിങ്ങള്‍ ശരിയായ ഭക്തികൊണ്ട് അയാളെപ്പോയി കണ്ട് അനുഞം വാങ്ങി വന്നാല്‍ പോലും നാളെ അയാള്‍ പിടിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്കും അമ്മപെങ്ങന്മാര്‍ക്കും നാട്ടില്‍ ജീവിക്കാന്‍ പറ്റാത്തത്ര അപവാദങ്ങള്‍ പരക്കും.

Monday, May 12, 2008

നാടകാചാര്യ പുരസ്കാരം

ചിത്രകാരന്റെ ബ്ലോഗില്‍ കാവാലം നാരായണപ്പണിക്കര്‍ ഒരമ്പലത്തിന്റെ മുറ്റത്ത് മടിത്തെറുപ്പും നീട്ടി നാടകാചാര്യന്‍ പട്ടം എറിഞ്ഞു കിട്ടാന്‍ കുനിഞ്ഞു നില്‍ക്കുന്നത് കണ്ട് അന്ധാളിച്ച് ഇതെന്തു പരിപാടിയാണെന്ന് നെറ്റുമുഴുവന്‍ തിരഞ്ഞു നോക്കി. ഒരു കലാകാരനു കിട്ടാവുന്ന ഏറ്റവും ഉന്നത ബഹുമതി രാജരാജേശ്വരക്ഷേത്രത്തിലെ വീരശൃംഘലയാണെന്ന് പലേടത്തും എഴുതി വച്ചിരിക്കുന്നു. അവിടെയൊരു പണ്ഡിതസദസ്സുണ്ടത്രേ. അവര്‍ തീരുമാനിക്കുന്നതാണ്‌ പരമോന്നതപുരസ്കാരമെന്ന്.

കാവാലത്തെ എത്രയോ (പതിനാറോ മുപ്പത്തിരണ്ടോ അറുപത്തിനാലോ ?) കെട്ടുള്ള വലിയപുരയില്‍ നിന്നും മണ്ണിലിറങ്ങിച്ചെന്ന് അതിന്റെ മണവും ഗുണവുമുള്ള കലാരൂപങ്ങള്‍ സൃഷ്ടിച്ചയാളെന്ന ഒരു ബഹുമാനം നാരായണപ്പണിക്കരെക്കുറിച്ച് ഉണ്ടായിരുന്നു. ജീവിതസായാഹ്നത്തില്‍ മനുഷ്യര്‍ വിചിത്രമായി പെരുമാറാറുണ്ട്. മാണിമാധവച്ചാക്യാരെക്കുറിച്ച് ചിത്രം നിര്‍മ്മിക്കാന്‍ പോയവഴി ചാക്യാര്‍ക്കു കുത്തകാവകാശമുള്ള രാജരാജേശ്വരക്ഷേത്രത്തിലെ കുനിഞ്ഞു നില്പ്പു പട്ടം കണ്ട് മോഹിതനായ പണിക്കരെക്കുറിച്ച് അങ്ങനെയും സമാധാനിക്കാന്‍ പറ്റുന്നില്ല.

ആര്‍ക്കും എന്തുപരമോന്നത ബഹുമതിയും എവിടെ നിന്നും എങ്ങനെയും കൊടുക്കാമെന്നായ സ്ഥിതിക്ക് ഇന്റര്‍നെറ്റിലെ പുറപ്പെടാശാന്തി അനോണിയോസ് ആന്റണിയോസ് റോബെര്ട്ട് മൗറല്യയോസു നല്‍കുന്ന നാടകാചാര്യപ്പട്ടം (ഇതുവാങ്ങാന്‍ ബ്ലോഗില്‍ വന്ന് കുനിഞ്ഞു നില്‍ക്കണ്ട, പ്രത്യേകിച്ച് മുണ്ടുടുത്ത് കുനിഞ്ഞു നില്‍ക്കരുത്. പൊതുസ്ഥലമാണ്‌, ആരെങ്കിലും എന്തെങ്കിലും അടിച്ചോണ്ട് പോകും) കാവാലത്തിനും ജി ശങ്കരപ്പിള്ളയ്ക്കും വയലാ വാസുദേവന്‍ പിള്ളയ്ക്കുമൊന്നുമല്ല. പോപ്പുലര്‍ നാടകവേദികളെ ഉഴുതുമറിച്ച കെ റ്റിയ്ക്കും എന്‍ എന്‍ പിള്ളയ്ക്കും പോലുമല്ല- മരണാനന്തര ബഹുമതിയായി അത് നല്‍കുന്നത് തോപ്പില്‍ ഭാസിക്കാണ്‌.

കാവാലത്തിനു കിട്ടിയ നാടകാചാര്യപ്പട്ടം കൂത്തമ്പലത്തിന്റെ പടിപ്പുറത്ത് മുണ്ടു നീട്ടി യാചിച്ച് കുനിഞ്ഞു നില്‍ക്കാന്‍ പഠിച്ചതിനാണ്‌. തോപ്പില്‍ ഭാസിക്ക് നല്‍കുന്നത് " ജീവിതത്തിലൊരിക്കലെങ്കിലും ഒരാണിനെപ്പോലെ നടുവൊന്ന് നിവര്‍ത്തു നിന്നോട്ടെ മക്കളേ ഞാനും" എന്ന ഡയലോഗിലൂടെ കുനിഞ്ഞു നിന്ന്നവരെ നിവരാന്‍ പഠിപ്പിച്ചതിനും.


[പഴയ പോസ്റ്റിലെ കമന്റുകള്‍ക്ക്- ഹരിത്, ആ സംഭവമല്ല, ഇത് ഇപ്പോള്‍ നടന്നതാണ്‌. റോഡ് റേജ് ഇവിടെയൊക്കെ ദൈനം ദിനം കാണാവുന്ന സംഗതിയാണ്‌.

തുളസീ, ഞാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒരെണ്ണം പോലും കണ്ടിട്ടില്ല, കാണണം

ധ്വനീ- രാജസ്ഥാന്‍ ഗുജറാത്ത് എന്നിവിടങ്ങളെ വനിതാപുരോഗതീ സെന്‍സസ് ഫലം ആണ്‌ അത്.

അനാമികാ- 'സീന്‍ ഓഫ് ക്രൈമില്‍' നിന്നു തന്നെയുള്ള റിപ്പോര്‍ട്ടിന്‌ നന്ദി. ഒരു രാജസ്ഥാന്‍ കാരന്‍ ഈ ചടങ്ങിനെക്കുറിച്ച് പണ്ടൊരിക്കല്‍ പറഞ്ഞിരുന്നു. അവര്‍ ഇതിനു വേറെ എന്തോ പേരു പറയുന്നതുകാരണം അക്ഷയ ത്രിതീയ എന്നു കേട്ടപ്പോള്‍ എനിക്ക് ട്യൂബ് കത്തിയില്ല, വിവാഹത്തിനു മുഹൂര്‍ത്തമൊന്നും നോക്കാതെ ആരെയും കെട്ടിക്കാവുന്ന ദിവസം എന്നു കേട്ടപ്പോഴാണ്‌ സംഗതി ഓര്‍മ്മ വന്നത്.

ചക്കക്കുരു- മുരിങ്ങക്കാ തോരന്‍ തന്ന അതുല്യക്കു നന്ദി.

ഇഞ്ചിപ്പെണ്ണ് - മലേഷ്യന്‍ തായ് ചക്കപ്പാചകക്കുറിപ്പുകളും അവിടെ കണ്ടു. കാണാന്‍ രസമുണ്ട്.

മൂര്‍ത്തി- വര്‍ക്കേര്‍സ് ഫോറത്തിലെ പോസ്റ്റ് അസ്സലായി!

തമനു- അക്ഷയ ബീയര്‍ കെഗ് വര്‍ക്ക് ചെയ്യുന്നെങ്കില്‍ അറിയിച്ചാല്‍ മതി. ഞാന്‍ നാട്ടുകാരെക്കൂട്ടി ഒരു ജാഥയായി വീട്ടിലോട്ട് വരാം.


അഭിപ്രായങ്ങളെഴുതിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി]

Sunday, May 11, 2008

വേറേയൊരു ആന്റി

ആറ്‌:
രാവിലേ ഓഫീസിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ്‌ ഷാനവാസ് വിളിച്ചത്.
"എടേ, നമ്മടെ വേരാന്റി മരിച്ച് പോയി. കുറച്ച് ദിവസം കഴിഞ്ഞാ ഞാനും അറിഞ്ഞത്."
"ജോണ്‍സനോ ആരേലും അടുത്തൊണ്ടാരുന്നോന്ന് അറിയാവോ ഷാനവാസേ?"
"തൈക്കാട്ടുമയാനത്തിലാര്‌ന്ന് ദഹനം."
ഇനി വരാന്‍ പോകുന്ന ചോദ്യത്തിനും കൂടി ഉത്തരം പറഞ്ഞുകളഞ്ഞു. വേരാന്റിയെ പള്ളിയില്‍ അടക്കേണ്ടതായിരുന്നു, പക്ഷേ തൈക്കാട് വൈദ്യുത ശ്മശാനത്തിലാണ്‌ ദഹിപ്പിച്ചതെന്ന്. ജോണ്‍സണ്‍ വന്നില്ല, നാട്ടുകാരാരും ഒന്നും ചെയ്തില്ല, ഒടുക്കം കോര്‍പ്പറേഷന്‍ എടുത്ത് സംസ്കരിച്ചു എന്നൊക്കെ പറയാന്‍ ഷാനവാസിനും വിഷമം കാണും. ഞാനും അവനും ജീവിച്ച നാട്ടില്‍ അങ്ങനെയൊന്നുമല്ലായിരുന്നു കാര്യങ്ങള്‍ നടന്നിരുന്നത്.

അഞ്ച്:
"ഓര്‍മ്മയൊണ്ടോ ആന്റിയേ?"
"ബിജുമോനാണടേയ്?"
"ബിജുമോനും കുജുമോനുമൊന്നുമല്ല, ആന്റണി. കണ്ണാന്നോ ഓര്‍മ്മയാന്നോ പറ്റണില്ലാത്തത്?"
"ആ ആന്റണി."
"ഇതെന്തരു വിക്കും തുടങ്ങിയോ, ആ ആ ആന്റണിയെന്ന്.ബാ ചായകുടിക്കാം"
"അണ്ണാ രണ്ട് സ്ട്റോങ്ങ്, അള്‍ബൂരിയൊണ്ടാ?"
"അഞ്ചാണ്ട് കൂടുമ്പ ഒന്ന് വെരുന്ന നീയല്ലാതെ ഈ നാട്ടി ഒരുത്തനും തിന്നാത്ത അള്‍ബൂരി ഞാനിട്ട് വെയ്ക്കുവോടേ? പപ്പ്‌സ്-തൊളവട- സമ്പൂസ."
"പപ്പൂസും മൂസായുമൊന്നും വേണ്ട വടതരീ."

നാല്‌:
വേരാന്റീ!
ആന്റണീ. എന്ന് വന്ന്?
കൊറച്ചായി. എന്തരൊക്കെയൊണ്ട്?
ഉം.
ജോണ്‍സനെവിടാ?
പൂനെയില്‍. മാര്യേജ് കഴിഞ്ഞു.
അഹാ? എന്നാല്‍ ആന്റിക്കും ദങ്ങോട്ട് പെയ്യൂടരുതോ? വെറുതേ ഒറ്റയ്ക്ക് കിടന്ന്... ഇപ്പ പണിക്ക് പോണുണ്ടോ?
ഇല്ല, ഇച്ചിരി പെന്‍ഷനുണ്ട്. അതൊക്കെ മതിയെന്നെ.
ജോണ്‍സനും ഭാര്യേം എപ്പഴും വരുവോ?
ഞാന്‍ കണ്ടിട്ടില്ല അവളെ. നോര്‍ത്തിന്‍ഡ്യന്‍ ബ്രാഹ്മണന്മാരാണെന്നാ പറഞ്ഞത്. അവരിക്ക് പിടിക്കുവോ ഇവിടൊക്കെ. വന്നിട്ടില്ല.
ഓ. അതൊക്കെ പോട്ട് ആന്റീ, നമ്മക്ക് വൈറ്റ് ഹൗസില്‍ ചെന്ന് ചാണ്ടിയെ കണ്ടേച്ച് വന്നാലോ? ഞണ്ടും കള്ളും ആഗ്രഹിച്ചാ നാട്ടി വെരുന്നത് തന്നെ.
നീ പോയിക്കോ മോനേ. അതൊക്കെ ഞാന്‍ ജോലിക്ക് പോയിരുന്ന കാലത്ത് ഒരു ബലത്തിനു കഴിച്ചിരുന്നതല്ലേ.

മൂന്ന്:
ചാണ്ടിയണ്ണോ ലതാരാ മറേല്‍ ഒരു കള്ളവീശണ പ്പെണ്ണ്?
പെണ്ണോ? ലവര്‍ക്ക് നാപ്പത്തിരണ്ട് വയസ്സൊണ്ട്. ടേ പുല്ലാ, കമ്പവലിക്ക്യേം കൂടം പിടിക്യേം ചെയ്യണ കയ്യാ ലവരിക്കടെ. ഒന്ന് കിട്ടിയാ നിന്നെ പറക്കൊട്ടേല്‍ വാരിയെടുത്ത് കൊണ്ടോണ്ടി വെരും.
ലവരാരാ?
വേരാന്റി. ഗോവക്കാരിയാ. ഭര്‍ത്താവ് പണ്ട് മരിച്ച്. ഒര്‌ മോനൊണ്ട്. ചെറുക്കനെ ദൂരെ എന്തരോ പടിപ്പിക്കാനാ ഇവര്‌ ഈ ഒക്കാത്തെ പണികളൊക്കെ ചെയ്യണത്. പിന്നെ പെണ്ണല്ലേ, കമ്പേടെ പിന്നായം താങ്ങുവോ, ലതല്ലീ പണികളു കഴിഞ്ഞ് ചെലപ്പം മിനുങ്ങാന്‍ വരണത്.
ഗോവക്കാരെല്ലാം കള്ളുകുടിക്കും .
അതെന്തരോ, എനിക്കു വ്യാറെ ഗോവക്കാരെയൊന്നും അറിയൂല്ല ചെല്ലാ.

രണ്ട്:
അറ്റാക്കാരുന്നെന്ന് തന്നെ ഇവിടങ്ങളി പറഞ്ഞത്. ആരും അറിഞ്ഞില്ല, ലോങ്ങോടുന്നവര്‌ എടയ്ക്ക് നിര്‍ത്തിയിട്ട് കെടന്നൊറങ്ങുവല്ല്. അതാരിക്കുമെന്ന് കരുതി ആരും ശ്രദ്ധിച്ചുകാണൂല്ല. മരിച്ചിരിക്കിയാണെന്ന് തോനെ നേരം കഴിഞ്ഞാ അറിഞ്ഞത്.
ആ ഗോവക്കാരി തിരിച്ച് പെയ്യൂടുവോ?
പിന്നിവിടെ നിന്നിട്ട് അവരെന്തരു ചെയ്യാന്‍? തിരിച്ച് നാട്ടി പോവുവല്ലാതെ. ആ ചെറുക്കനേം കൊണ്ട് പെയ്യില്ലെങ്കി അവന്റെ കാര്യം കൊഴയും. പീറ്ററ് ചേട്ടനും സൊന്തക്കാരാരുവില്ലല്ല് ചെറുക്കനെ വളത്താന്‍.
ഡേ, തിരിച്ചു പെയ്യൂടാന്‍ ഗോവക്കാര്‌ ഇവരെ കേറ്റത്തില്ലെന്ന് തോന്നണ്‌. പീറ്ററേട്ടന്‍ ലവളെ അടിച്ചോണ്ട് വന്ന് പൊറുപ്പിക്കാന്‍ തൊടങ്ങീട്ട് കൊല്ലം മൂന്നാലായിട്ടും ആരും തെരക്കിവന്നില്ലല്ല്?
എന്തരോന്തോ. ചെറുക്കനെ വളത്തിയാ മതിയാര്‌ന്ന്.

ഒന്ന്:
അറിഞ്ഞോടേ, പീറ്ററു ചേട്ടന്‍ ഒന്നൂടെ കെട്ടി. പെണ്ണ് ഗോവായീന്നാ.
കല്യാണം ഗോവേ വെച്ചാരുന്നോ? ഇവിടങ്ങളി ഒന്നും അറിഞ്ഞില്ലല്ല്? എന്തരായാലും വ്യാണ്ടത് തന്നെ. തള്ള ചത്ത ആ ചെറുക്കനെ നോക്കാന്‍ ഒരാളു വേണ്ടീ? ലയ്യാളു ടാങ്കറും കൊണ്ട് പോയാ രണ്ടാഴ്ച്ചയൊക്കെയാ ഒറ്റ ട്രിപ്പ്. തള്ള പെയ്യൂടിയതീപ്പിന്നെ ജോണ്‍സങ് ഒരു നേരം ചോറു നേരേ ഉണ്ടിട്ടുണ്ടെങ്കി അത് ആരടേങ്കിലും പൊടവൊടയ്ക്കാ.

കല്ല്യാണമൊന്നുമില്ലാര്‌ന്ന്. പീറ്ററേട്ടന്‍ വണ്ടീമായിട്ട് ഗോവേപ്പോയ വഴി കടേലെന്തരോ വാങ്ങിക്കാന്‍ കേറി. സാതനം പൊതിയാന്‍ നിന്നത് ഈ പെണ്ണാര്‌ന്ന്. അവരിക്ക് കണ്ട് ഇഷ്ടപ്പെട്ട്. പോയ വണ്ടിയേത്തന്നെ ഇഞ്ഞ് കൊണ്ട് പോന്ന്. ലങ്ങേര്‌ അങ്ങനല്ലേ, എട് പിടീന്നാ.

എന്തരു ഗോവക്കാരീടെ പേര്‌?
വെറോണിക്കാ. മലയാളം ഇത്തിപ്പോരം പോലും അറിയൂല്ല. എന്തരു കേട്ടാലും വെറ്‌തേ ചിരിക്കും.

Saturday, May 10, 2008

പ്രതികരിച്ചാല്‍ സംഭവിക്കുന്നത്

മറ്റേതോ പോസ്റ്റില്‍ തറവാടി "പാവങ്ങളല്ലേ എന്തെങ്കിലും ചെയ്ത് ജീവിച്ചുപോട്ടെ എന്നു കരുതി നമ്മള്‍ ക്ഷമിക്കും, അതുകൊണ്ട് നമ്മള്‍ക്ക് മാത്രം ഇത്തരം അനുഭവങ്ങളുണ്ടാകുന്നു" എന്നു പറഞ്ഞു, വളരെ ശരിയാണത്. മറ്റൊരു നാട്ടുകാരനോട് ആരും മോശമായി പെരുമാറാന്‍ തുനിയാത്തത് അവര്‍ ശക്തിയായി പ്രതികരിക്കും എന്നു ഭയന്നിട്ടാണ്‌. ചിലപ്പോഴൊക്കെ ക്ഷമയുടെ നെല്ലിപ്പടി തെളിയുമ്പോള്‍ ഞാനും പ്രതികരിച്ചു പോകാറുണ്ട്. ഇന്ന് രാവിലെ ഞാനയച്ച ഈ-മെയിലും ഒരുമണിക്കൂറിനുള്ളില്‍ വന്ന മറുപടിയും.

പ്രിയ സര്‍,
ഞാന്‍ രാവിലേ .... റോഡില്‍ സ്ലോ ട്രാക്കില്‍ റോഡ് ലിമിറ്റില്‍ വണ്ടിയോടിച്ചു പോകുമ്പോള്‍ നിങ്ങളുടെ സ്റ്റാഫുമായി പോകുകയായിരുന്ന ... രെജിസ്റ്റ്റേഷനുള്ള ബസ്സ് എന്റെ പിന്നില്‍ വന്ന് ഫ്ലാഷ് ചെയ്യാന്‍ തുടങ്ങി. അടുത്ത രണ്ടു ലെയിനും തിരക്കിലായിരുന്നതുകൊണ്ട് ഏതാണ്ട് ഒരു മിനുട്ടിനു ശേഷമേ എനിക്ക് ഫാസ്റ്റ് ട്രാക്കിലേക്ക് മാറി എന്നെ ടെയില്‍ഗേറ്റ് ചെയ്ത് അപായപ്പെടുത്താന്‍ ശ്രമിച്ച നിങ്ങളുടെ വണ്ടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളു. എന്നിട്ടാവട്ടെ, എനിക്കു സമാന്തരമായി വന്ന് നിങ്ങളുടെ ഡ്രൈവര്‍ കൈകൊണ്ട് അശ്ലീലമുദ്രകാട്ടിയാണ്‌ പാഞ്ഞു പോയത്. എന്റെ കുട്ടിയെ വിളിച്ചുകൊണ്ടുവരാന്‍‍ പോകുകയായിരുന്നതിനാല്‍ "വാഹനത്തില്‍ ഒരു ശിശുവുണ്ട്" എന്ന ബോര്‍ഡ് ഞാന്‍ വയ്ച്ചിരുന്നു, അതും ബേബി സീറ്റും കണ്ടിട്ടു പോലും ഒരു ബസ്സ് എന്നെ ടെയില്‍ ഗേറ്റ് ചെയ്തത് ഹീനമായ ഒരു പ്രവര്‍ത്തി തന്നെയെന്ന് എനിക്കു തോന്നുന്നു.

മറ്റൊരു വാഹനമാണെങ്കില്‍ ഞാനിത് പോലീസില്‍ പരാതിപ്പെട്ടേനെ. എന്നാല്‍ സുരക്ഷാ ക്ലാസ്സുകള്‍ നടത്തുന്ന നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെയൊരു സംഭവം വാര്‍ത്തയായാല്‍ എത്ര അപമാനമായിരിക്കും എന്ന് നിനച്ച് അത് ചെയ്തില്ല. പക്ഷേ എന്നോട് ഇങ്ങനെ പെരുമാറിയ വ്യക്തിക്കുമേല്‍ നടപടിയുണ്ടാകണം എന്ന് താല്പ്പര്യപ്പെടുന്നു. മാത്രമല്ല, താങ്കളുടെ സ്ഥാപനത്തിന്റെ പേരു വച്ച് പോക്കിരിവാഹങ്ങള്‍ റോഡില്‍ അപായം സൃഷ്ടിക്കുകയാണെങ്കില്‍ സുരക്ഷക്ലാസ്സുകള്‍ സ്വന്തം സ്റ്റാഫിനെ പഠിപ്പിക്കാത്ത ഇവരാണോ പൊതുജനത്തെ അതു പഠിപ്പിക്കുന്നത് എന്ന് ആളുകള്‍ ചിന്തിക്കുമെന്നതിനാല്‍ താങ്കളുടെ വാഹനങ്ങള്‍ ഇത്തരത്തില്‍ പെരുമാറാതിരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ട കാര്യമില്ലല്ലോ.
വിശ്വസ്ഥന്‍
(എന്റെ പേര്, സ്ഥാപനം, ടെലിഫോണ്‍)

കുറച്ചു സമയത്തിനുള്ളില്‍ വന്ന മറുപടി

പ്രിയ സര്‍,
ഇങ്ങനെയൊരു സംഭവം ഉണ്ടായി എന്ന് എന്നെ അറിയിച്ചതിനു നന്ദി. എന്റെയൊരു സ്റ്റാഫ് വളരെ ഹീനവും അപകടകരവുമായ രീതിയില്‍ പെരുമാറിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാന്‍ വ്യക്തിപരമായും സ്ഥാപനത്തിന്റെ പേരിലും മാപ്പു പറയുന്നു. അടിയന്തിര അന്വേഷണത്തിനും നടപടിക്കും ഉത്തരവിട്ടിട്ടുണ്ട്, ഇതു ചെയ്ത സ്റ്റാഫിന്റെ പേരിലുള്ള നടപടിയുത്തരവിന്റെ ഒരു കോപ്പി നിങ്ങള്‍ക്ക് താമസിയാതെ ഞാന്‍ നേരിട്ട് അയച്ചു തരുന്നതായിരിക്കും.

ഞങ്ങളുടെ നിരവധി വാഹനങ്ങള്‍ നിരത്തിലുണ്ട്, അവയില്‍ ഒന്നുപോലും ഇനിയൊരിക്കലും മോശമായോ അപകടകരമായോ റോഡില്‍ ഒന്നും ചെയ്യില്ലെന്ന് ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ചെയ്യുകയും അവയെന്താണെന്ന് താങ്കളെ അറിയിക്കുകയും ചെയ്യുമെന്ന് ഉറപ്പുതരുന്നു. സുരക്ഷയുടെ കാര്യത്തിന്റെ പ്രാധാന്യം മറ്റാരെക്കാളും അറിയുന്നവരെന്ന നിലയ്ക്ക് ഞങ്ങള്‍ ഇതെത്ര ഗുരുതരമായി കാണുമെന്ന് അറിഞ്ഞ് പ്രതികരിച്ചതിന്‌ ഒരിക്കല്‍ കൂടി നന്ദി.

വിശ്വസ്ഥന്‍
(പേര്, സ്ഥാപനത്തിലെ ഏറ്റവും ഉയര്‍ന്ന പദവി, അഡ്രസ്സ്)


ആരുടെയും അരിമുട്ടിക്കരുതെന്ന് ആഗ്രഹമുള്ളതുകൊണ്ട് ഓരോതവണയും പോട്ടെ പോട്ടെ എന്നു വയ്ക്കും. അതൊരു സൗകര്യമാക്കി ആളുകള്‍ ഉപദ്രച്ച്ചുകൊണ്ടേയിരിക്കും. ഒരറബിക്കും വെള്ളക്കാരനും സംഭവിക്കാത്തത് എനിക്കു സംഭവിച്ചത് ഈ ക്ഷമാശീലം മൂലമാണെന്ന് ഒരു നിമിഷം ചിന്തിക്കുമ്പോള്‍ നെല്ലിപ്പടി തെളിഞ്ഞു പോകും .. എന്തു ചെയ്യാന്‍.

Wednesday, May 7, 2008

ക്ഷയ ത്രിതീയം

വഴി നീളേ പരസ്യം :- അക്ഷയ ത്രിതീയ. ഇരുപത്തിനാലു കൊല്ലം കേരളത്തില്‍ കഴിഞ്ഞ ശേഷം പലവഴി ഇന്ത്യയില്‍ തെണ്ടി നടന്ന ഞാന്‍ ഈ സംഭവം ആദ്യമായി കേള്‍ക്കുന്നത് ദുബായില്‍ വന്ന ശേഷം പരസ്യങ്ങളിലും പിന്നെ മലയാളം ടെല്ലിവിഷനിലുമാണ്‌. ഇതെന്താപ്പാ സാധനം എന്നു ചോദിച്ചപ്പോ സ്വര്‍ണ്ണം വാങ്ങണ്ട ദിവസമാണെന്ന് പലരും പറഞ്ഞു.


സ്വര്‍ണ്ണം വാങ്ങണ്ട ദിവസമോ, എന്താ കാര്യം?
അത് കുചേലന്‍ കൃഷ്ണനെക്കണ്ട ദിവസമാണെന്നും പാഞ്ചാലി അക്ഷയപാത്രത്തില്‍ നിന്നും സകലര്‍ക്കും ഭക്ഷണമെടുത്ത് ദിവസമാണെന്നും ഒക്കെ പറയുന്നു.

പിന്നെ?
പിന്നെ.. വിവാഹത്തിനു മുഹൂര്‍ത്തം നോക്കേണ്ടാത്ത ദിവസമാണ്‌.
ഓ ആ ദിവസം ഇപ്പോ കത്തി. കുട്ടികളെ വിവാഹം ചെയ്യിക്കുന്ന ദിവസം. വായിച്ചിട്ടുണ്ട്

അതൊക്കെ പണ്ടേ രാജാറാംജി റായ് നിരോധിച്ചില്ലേ?
ഒവ്വ. ഇപ്പഴത്തെ സെന്‍സസ് അനുസരിച്ച് ഈ അക്ഷയ ത്രിതീയ പൂജയൊക്കെ നടക്കുന്നവരുടെ നാട്ടില്‍ അറുപതു ശതമാനം പെണ്‍ കുട്ടികളും പതിനഞ്ചു വയസ്സിനു മുന്നേ കല്യാണം കഴിച്ചവരെന്ന് (NFHS3, 2006-2007) അതില്‍ തന്നെ കൂടുതലും പത്തുവയസ്സിനു മുന്നേയാണത്രേ കെട്ടിയത്. ഈ പിള്ളേരെ ഒട്ടുമിക്കവരെയും കൂട്ടമായി കെട്ടിച്ചു വിടണ ദിവസം തന്നെ ഈ അക്ഷയത്രിതീയം.

ബെസ്റ്റ്. ഞാനൊക്കെ ജനിച്ച കാലം കേരളനാട്ടില്‍ ഈ ക്ഷയത്രിതീയം ഇല്ലാതിരുന്നതുകൊണ്ട് പഠിച്ചു പണിയെടുക്കാനും പ്രേമിച്ചു കെട്ടാനും പറ്റി. ഇനിയൊരഞ്ചു കൊല്ലം കഴിഞ്ഞ് ജനിക്കുന്ന പിള്ളേരെ അക്ഷയത്രിതീയസ്വര്‍ണ്ണം ചാര്‍ത്തി അങ്ങോട്ട് കെട്ടിക്കാനും ആളുകള്‍ മടിക്കില്ല.

നന്ദി

സ്ട്രോളറുമായി പിന്നാലെ വരുന്ന സ്ത്രീക്ക് ഞാന്‍ തുറന്നുപിടിച്ച വാതിലില്‍ അവരെ പിന്നിലാക്കി തിക്കിക്കയറിയ  വിവരദോഷിക്കും

കാറിന്റെ ഡോര്‍ തുറന്ന്  റോഡില്‍ തുപ്പിയ എമ്പോക്കിക്കും

മലയാളി മോന്തയുള്ള ഞാന്‍ ചെക്കൗട്ട് ചെയ്യാനെത്തുന്നതു ഒളികണ്ണിട്ടു നോക്കി മറ്റൊരു കൗണ്ടറിലേക്ക് മുങ്ങിക്കളഞ്ഞ സൂപ്പര്‍മാര്‍ക്കറ്റ് പാക്കിങ്ങ് അസ്സിസ്റ്റന്റായ എന്റെ നാട്ടുകാരനും

സീബ്രാ ക്രോസ്സിങ്ങില്‍ കയറിയ വയസ്സന്റെ ഹോണ്‍ അടിച്ച് തിരിച്ചോടിച്ച്   ഡ്രൈവ് ചെയ്തു പോയ മിസ്രിപ്പെണ്ണിനും

നന്ദി.

സാധാരണ എനിക്കെന്നെക്കുറിച്ച് വലിയ മതിപ്പൊന്നും തോന്നാറില്ല, ഇന്നലെ നിങ്ങളൊക്കെ‍ കാരണം ദിവസം മുഴുവന്‍ ഞാനെത്ര  മാന്യന്‍ എന്ന് ചിന്തിക്കാനായി.

 

Tuesday, May 6, 2008

ചക്ക കഴിക്കാം?

ചന്ദ്രശേഖരന്‍ നായര്‍ ചേട്ടന്‍ ചക്കയെക്കുറിച്ച് പറഞ്ഞതു കേട്ട് ഞാന്‍ ആവേശഭരിതനായതിന്റെ ഫലം ഈ പോസ്റ്റ്.

പ്ലാവ് നമ്മുടെ പശ്ചിമഘട്ടത്തിന്റെ സ്വന്തം പുത്രിയാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് ചിലവോ പരിരക്ഷയോ ഇതിന്നവശ്യം വരുന്നില്ല എന്നതാണ്‌ മുഖ്യ ഗുണം. പ്ലാവിന്‍‌തോട്ടമൊന്നുമില്ലെങ്കിലും ചക്ക അതിന്റെ സീസണില്‍ നാട്ടില്‍ സുലഭം. വലിയ വിലയില്ലാത്തതുകൊണ്ട് വലിയ ഗുണവുമില്ലെന്ന് കരുതിയാണോ എന്തോ, ചക്കയെ ഇപ്പോഴത്തെ ആളുകള്‍ക്ക് അത്ര പഥ്യമില്ലാതായത്?

ചക്ക മികച്ച ആഹാരമാണ്‌. ഇടിച്ചക്ക തോരന്‍ വയ്ക്കാം, പച്ചച്ചക്ക അവിയല്‍ വയ്ക്കാം, മരച്ചീനി പോലെ തേങ്ങയും മഞ്ഞളുമൊക്കെ അരച്ച് ഉണ്ടാക്കാം, പുഴുക്കുണ്ടാക്കാം, പഴുത്ത ചക്ക ചുമ്മാ തിന്നാം, ചക്കയട, ചക്കവരട്ടിയത്, വറുത്തത്, ചക്കപ്പായസം, ചക്കജാം...


ചക്കയിലെ ലക്റ്റിന്‍ കൊണ്ട് ക്യാന്‍സറും ട്യൂമറും ചികിത്സിക്കാനാവുമോ എന്ന് ഗവേഷിച്ചു വരുന്നത് പുരോഗതിയിലാണ്‌.

ചക്കയില്‍ കലോറി കുറവും പോഷണം കൂടുതലുമെന്നതിനാല്‍ ചക്കത്തടിയന്മാര്‍ക്കും ചക്ക തിന്നാം. ഒരു ശതമാനം ഫാറ്റ്, സോഡിയം പൂജ്യം, പതിനൊന്ന് ശതമാനം കാര്‍ബ്, ഇഷ്ടം പോലെ വൈറ്റമിന്‍ ബി, സീ.. ഇരുമ്പ് മഗ്നീഷ്യം, ഫോസ്ഫറസ് ചെമ്പ് ... ചക്കയാണമൃത്.

എന്നാല്‍ ഇവന്റെ ശരിയായ ഗുണം അതിന്റെ ഡയറ്ററി ഫൈബര്‍ ആണ്‌. കൊളസ്റ്റ്രോളു കുറയ്ക്കാനും അള്‍സറു മുതല്‍ ഗുമ്മന്‍ വരെ ഉച്ചാടനം ചെയ്യാനും ചക്ക തിന്നൂ, എന്നിട്ട് ലാവിഷായി അപ്പി എറിഞ്ഞു കളയൂ.

എനിക്കിഷ്ടപ്പെട്ട ചക്ക വിഭവങ്ങള്‍
1. ചക്ക (കപ്പ പോലെ വച്ചത്) - ചാളക്കറി
2. ചക്കക്കുരു ഇന്‍ അവിയല്‍
3. ചക്കക്കുരു-മുരിങ്ങക്കായ- തേങ്ങാപ്പീര
4. ചക്കക്കൂഞ്ഞ് മെഴുക്കുവരട്ടി
5. ചക്ക അട
6. ഇടിച്ചക്ക തോരന്‍
7. കൊത്തഞ്ചക്ക മസാല
(പായസം- ചക്കവരട്ടിയത് ആദി വലിയ പ്രിയമില്ല, നെയ്യിന്റെ മണം റിവോള്‍ട്ടിങ്ങ്!)

ആനന്ദ്, കോടിയേരി, സാരി, വാടക

ഇന്നെഴുതാന്‍ ഒന്നുമില്ല, പത്രം തുറന്നപ്പോ കണ്ടത് ബര്‍മ്മയിലെ കാറ്റ്. അടച്ചു വച്ച് ചായ കുടിച്ചു.

മൂര്‍ത്തീ,
സീലുകളുടെ കാര്യവും കഷ്ടത്തിലാണ്‌. ഇന്നത്തെ ലോകത്ത് ഏറ്റവും കൗശലമുള്ളതും ഏറ്റവും ക്രൗര്യമുള്ളതും റിസോര്‍സ് അടക്കി വയ്ക്കല്‍ സ്വഭാവമുള്ളതുമായ ജന്തു മനുഷ്യനായതുകൊണ്ട് സകല ജീവജാലങ്ങളുടെയും നില നില്പ്പ് മനുഷ്യന്റെ കരുണയിലാണ്‌. കഷ്ടം പച്ചപ്പായല്‍ പോലെ നിസ്സാരമെന്നു തോന്നാവുന്ന പലതും ഇല്ലാതെയായാല്‍ മനുഷ്യന്റെ വം‌ശനാശവും സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടും നമ്മള്‍ കണ്ണടയ്ക്കുകയാണെന്നതാണ്‌. തുഴയുന്ന വള്ളത്തിനു തുളയിട്ടു രസിക്കുന്ന ആശാരിയെപ്പോലെ നമുക്ക് ഇരിക്കും കൊമ്പ് മുറിക്കല് എത്രകാലം തുടരാനാവുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

സനാതനാ,
എന്റെ സാഹിത്യലോകം വളരെ ചുരുങ്ങിയതും സ്ക്യൂ ചെയ്തു പോയതുമാണ്‌. ആനന്ദിന്റെ പരിണാമത്തിന്റെ ഭൂതം വായിച്ചിട്ടില്ല. പക്ഷേ മറ്റു പുസ്തകങ്ങളില്‍, പ്രധാനമായും അഭയാര്‍ത്ഥികളില്‍ ചരിത്രത്തെയും പുരോഗതിയെയും വിശകലനം ചെയ്യാന്‍ ആനന്ദ് ഉപയോഗിച്ചെന്ന് തോന്നിയ രീതി വളരെ രസിച്ചിട്ടുണ്ട്. അദ്ദേഹത്തിലെ എഞ്ചിനീയര്‍ ചരിത്രത്തെ ബ്ലൂ പ്രിന്റ് ആയി എടുത്ത് കാലം പുനര്‍‌നിര്‍മ്മിക്കുകയും ശേഷം ആനന്ദെന്ന ലിബറല്‍ സോഷ്യലിസ്റ്റ് അതിനോട് പ്രതികരിക്കുന്നതായും ഒടുക്കം പട്ടാളക്കാരന്‍ പുറത്തു വന്ന് അതിനു നേരേ ഗ്രനേഡെറിയുന്നതുപോലെയുമാണ്‌ എനിക്ക് അനുഭവപ്പെടാറ്‌. ശാസ്ത്രം, പ്രത്യേകിച്ചും നര‌വംശശാസ്ത്രവും സാങ്കേതികശാസ്ത്രവും ഇതിനുള്ള പണിയായുധങ്ങളായി എടുക്കുന്നതു പോലെ. ശരിയാവണമെന്നൊന്നുമില്ല, എനിക്കങ്ങനെ തോന്നിയെന്ന് പറഞ്ഞതാണ്‌.

ബൈസണിന്റെ കാര്യന്‍ ആനന്ദ് പറഞ്ഞത് ശരിയാണ്‌. റെഡ് ഇന്ത്യരെ ഇല്ലായ്മ ചെയ്യാന്‍ വെള്ളക്കാര്‍ ഉപയോഗിച്ച പ്രധാന ആയുധങ്ങളിലൊന്നായിരുന്നു ബൈസണുകളെ കൊന്നു തീര്‍ക്കുക എന്നത്. കിട്ടാവുന്ന സകല ബൈസണെയും കൊന്നു തീര്‍ത്തതോടെ അവയെ ആശ്രയിച്ച് ഭക്ഷണം കണ്ടെത്തിയിരുന്ന റെഡ് ഇന്ത്യനുകള്‍ പട്ടിണിയിലായി. അവയുടെ തുകലുരിച്ച് കയറ്റുമതി ചെയ്ത് സായിപ്പ് വെടിക്കോപ്പുകള്‍ വാങ്ങി. തോലുരിച്ച് കാട്ടിലുപേക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ ലക്ഷക്കണക്കിന്‌ ബൈസണ്‍ ശവങ്ങള്‍ കിടന്ന് പുഴുത്തപ്പോല്‍ പകര്‍ച്ചവ്യാധികളിലും റെഡ് ഇന്ത്യന്മാര്‍ ഒടുങ്ങി.

ഇത്രയൊക്കെയായിട്ടും ബൈസണുകള്‍ അന്യം നിന്നില്ലെന്ന് സമാധാനിക്കാം. സോവിയറ്റ് യൂണിയന്‍ ക്ഷാമം നേരിട്ട ആദ്യകാലത്ത് കൃഷി കാര്യക്ഷമമാക്കാന്‍ വിചിത്രമായൊരു നടപടി സ്വീകരിച്ചു. കാസ്പിയന്‍ കടുവകളെ പട്ടാളത്തെ ഉപയോഗിച്ച് കൊന്നൊടുക്കി രാത്രി പകലെന്യേ കര്‍ഷകര്‍ക്ക് വന്യമായ പാടങ്ങളിലേക്ക് ഭയം കൂടാതെ സഞ്ചരിക്കാന്‍ അവസരമുണ്ടാക്കി. കാസ്പിയന്‍ ടൈഗറുകള്‍ വംശനാശം സംഭവിച്ചതിന്റെ ഏറ്റവും വലിയ കാരണം അതായി.

രണ്ടാം ലോക മഹായുദ്ധത്തില്‍ അതിഭയങ്കരമഅയ അന്തര്‍‌വാഹിനിയുദ്ധം ജപ്പാന്‍ കടലില്‍ നടന്നു. ഇല്ലാതായത് ജപ്പാനല്ല, അമേരിക്കയല്ല, റഷ്യയും ഫ്രാന്‍സും ജെര്‍മ്മനിയുമൊന്നുമല്ല, സീല്‍ കുലത്തിലെ മനോഹര ജീവിയായ ജാപ്പനീസ് സീ ലയണിന്റെ വംശമായിരുന്നു.

കണ്ണൂരാനേ,
അതേ, കൊല്ലുക, കൊന്നു തീര്‍ക്കുക, ഉപഭോഗിക്കുക, അഴുക്കാക്കുക, വെറുതേ നശിപ്പിക്കുക.

ഡിങ്കാ,
അതേ. കൊച്ചു പച്ചപ്പായലിന്റെ ദയയിലാണ്‌ മനുഷ്യകുലമടക്കം സകല ജന്തുവും ജീവിക്കുന്നത്. നിസ്സാരമായ ആ സൂക്ഷ്മ സസ്യം ഒടുങ്ങിയാല്‍ മതി, ഒരു മലയോളം പണം കയ്യില്‍ വച്ച്, ഒരു ഊര്‍ദ്ധ്വന്‍ പോലും വലിക്കാനാവാതെ നമ്മള്‍ പിടഞ്ഞു തീര്‍ന്നോളും.

---------------------------------------
കോടിയേരി എന്നെ കുരുക്കിയാ?

രാധേയാ, എന്തോ ശരിയാവണില്ലല്ലോ എന്നു തോന്നിയിട്ട് ഇറങ്ങി തിരിച്ചതാ.

തുളസി നന്ദി (ചിത്രങ്ങള്‍ റീഡര്‍ വഴി കാണാറുണ്ട്, കമന്റ് ഇടാന്‍ ബ്ലോഗര്‍ ആക്സസ്സില്ല)

തറവാടീ, അവിടെ പോയി ലിങ്കാടാനോ കമന്റാനോ എന്റെ സെന്‍സര്‍ ബോര്‍ഡുകാരന്‍ സമ്മതിക്കണില്ല. അതാണേ കമന്റ് ഇവിടെയായത്. ഇവിടെയാകുമ്പോ ഈ-മെയില്‍ റ്റു ബ്ലോഗ് സം‌വിധാനം ഉപയോഗിച്ച് പോസ്റ്റാം.

സനാതനാ,
ബാലരാമപുരത്തെപ്പറ്റി ഞാന്‍ ഒരു മുന്‍‌വിധി നടത്തിയതാവാം, അങ്ങനെ പറ്റിപ്പോയെങ്കില്‍ കാരണമിതാണ്‌

കോളേജുകാലത്ത് ഏതാണ്ട് രണ്ടുവര്‍ഷത്തോളം എനിക്ക് ഒരുടുപ്പും ഒരു പാന്റ്സുമേ ഉണ്ടായിരുന്നുള്ളു. ഒരു പക്ഷേ ആവശ്യപ്പെട്ടെങ്കില്‍ ഒന്നുകൂടെ വളരെയൊന്നും ബുദ്ധിമുട്ടാതെ വീട്ടുകാര്‍ വാങ്ങിത്തന്നേനെ, ഒന്നും ചോദിച്ചു വാങ്ങുന്ന ശീലമെനിക്കില്ലായിരുന്നു.

സം‌ഗതി അധികം ശ്രദ്ധിക്കപ്പെടേണ്ടെന്നു കരുതി ഞാന്‍ ബാലരാമപുരം ഖാദിയുടെ ഒരു വെള്ള ഷര്‍ട്ടും തിരുപ്പൂരു കോട്ടന്റെ ഒരു കറുത്ത പാന്റ്സുമാണ്‌ വാങ്ങിയത്. യേശുദാസിന്റെ വെള്ളക്കുപ്പായം പോലെ എന്റെയൊരു പ്രിഫറന്‍സ് ആയിക്കരുതിയ കൂട്ടുകാര്‍ "പെന്‍‌ഗ്വിന്‍" എന്ന് കളിയാക്കി വിളിച്ചിരുന്നു. കൈത്തറിയുടുപ്പിന്റെ ബലവും ഗുണവും വിലക്കുറവും അനുഭവിച്ചറിഞ്ഞ ഞാന്‍ ശേഷവും കുറെക്കാലം ബാലരാമപുരം തുണികള്‍ വാങ്ങിച്ചിരുന്നു. അക്കാലത്ത് പരുത്തിത്തറിയല്ലാതെ പട്ടുനെയ്ത്തു തറികള്‍ ബാലരാമപുരത്തില്ലായിരുന്നു, അതിനാല്‍ കസവു വച്ചിട്ടും വളരെയൊന്നും വിലയില്ലാത്ത സാരികളാണ്‌ അവിടെയുണ്ടാക്കിയിരുന്നത്. ശേഷം കാലം മാറിയെങ്കില്‍ ഞാന്‍ അറിയാതെ പോയി അത്.

ഫസലേ,
ഞാന്‍ കുട്ടിസഖാവോ മൂത്ത സഖാവോ അല്ലാത്തതുകാരണം എനിക്കറിയില്ല. തള്ളേ, ലവന്മാര്‍ക്കെല്ലാം മന്ത്രിപുത്രനായി കെട്ടണേല്‍ മന്ത്രിയെത്ര വേണം നാട്ടില്‍? ലതു പോട്ട് നിയമസഭാസമ്മേളനം പുത്തരിക്കണ്ടം മൈതാനത്തോ മറ്റോ നടത്തേണ്ടിവരുമല്ലോ. കേന്ദ്രമന്ത്രിപുത്രനായിട്ട് കെട്ടിയാമതിയെന്ന് പറ കുട്ടിസഖാക്കളോട്, മാധവറാവു സിന്ധ്യയുടെ മകളുടെ കല്യാണം നടക്കുമ്പോള്‍ അതിഥികള്‍ക്ക് പെറുക്കുവാനായി പന്തലിന്റെ മുകളില്‍ നിന്നും പവിഴവും രത്നവും കൊഴിഞ്ഞിരുന്നു. ലിവന്‍‌മാരും അതുപോലെ ചെയ്തെങ്കില്‍ എനിക്കും പോയി രണ്ടുമൂന്നെണ്ണം എടുത്തു വില്‍ക്കാമായിരുന്നു.

മൂര്‍ത്തീ, പീപ്പിള്‍സ് ഫോറം ഈ പോസ്റ്റ് ജനശക്തി ന്യൂസില്‍ നിന്നെടുത്തതാണ്‌ അടിയില്‍ കടപ്പാട് ലിങ്കായി കൊടുത്തിട്ടുണ്ട്.

ഗുപ്താ, ഇഞ്ജീ
മറ്റു ഓഡിറ്റോറിയങ്ങള്‍ അതിന്റെ വാടകകൊണ്ട് ജീവിക്കുന്നവരാണ്‌, ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ വരുമാന മാര്‍ഗ്ഗം അതല്ല. ഇത്തരം ഫസിലിറ്റികള്‍ അവര്‍ മെം‌ബര്‍മാര്‍ക്ക് സൗകര്യത്തിനായി ചെയ്തു കൊടുക്കുന്നതാണ്‌ ( പി സുബ്രഹ്മണ്യം ഹാളിന്റെ വാടക തുക ഏതു 'സ്റ്റാറ്റസ്' ഉള്ള മെംബര്‍ എന്തു കാര്യത്തിനു ബുക്ക് ചെയ്തു എന്നതനുസരിച്ചു മാറും. എനിക്കൊരു ക്വോട്ട് കിട്ടിയിട്ടുണ്ട് മറ്റൊരാള്‍ വഴി, പക്ഷേ എമൗണ്ട് പറഞ്ഞാല്‍ ആരെങ്കിലും അവിടെ ഫോണ്‍ ചെയ്ത് 'ഈയിടെ ഇത്ര രൂപ വാടക ആരോടാ അണ്ണന്‍ പറഞ്ഞതെന്ന് തിരക്കി ആ മനുഷ്യനെ വിളിച്ച് "നീയല്ലേടാ ഈ അനോണി അന്തോണി" എന്നു ചോദിക്കാനല്ലേ, ഞാന്‍ പറയൂല്ല)

ട്രിവാന്‍ഡ്രം ക്ലബ്ബില്‍ സിംഗിള്‍‌റൂമിന്‌ അഞ്ഞൂറു രൂപയാണ്‌ (2008 നിരക്ക് ) ലെ വാടക. തൊട്ടടുത്ത് ഹോട്ടല്‍ സൗത്ത് പാര്‍ക്കില്‍ അത് മൂവായിരത്തി എഴുന്നൂറ്റമ്പതു രൂപയും ലക്ഷ്വറി ടാക്സുമാണ്‌. അതാണ്‌ ക്ലബ്ബുകളും മറ്റു സ്ഥലങ്ങളുമായുള്ള വത്യാസം

http://www.trivandrumclub.org/php/partyFacilities.php എന്ന സ്ഥലത്ത് സാധാരണ താരിഫ് കാണാം ( പി എസ് ഹാളിന്റെ കാര്യം ഞാന്‍ പറഞ്ഞല്ലോ, അഡ് ഹോക്ക് റേറ്റ് )


പാമരാ, മീനിന്റെ പത്തടി ദൂരത്ത് കിടന്നുറങ്ങുന്ന ഞങ്ങള്‍ക്ക് കല്യാണത്തിനു ക്വാശി ഫ്രൈഡ് റൈസ് വരുമ്പോ അതിന്റെ സേവകനായിട്ട് ശകലം ഫിഷ് മോളി വരുമെന്നല്ലാതെ അവന്‍ പ്രധാന അതിഥിയല്ല. അതാണു ചോറും മീനുമെന്ന് കേട്ടപ്പോ ഇതാണോ സദ്യയെന്നു വച്ചത്. കണ്ണൂര്‌ ഇതുവരെ വന്ന് സദ്യയുണ്ടിട്ടില്ലാ.

സ്വര്‍ണ്ണ നൂല്‌ - ഒരു റേഡിയോ നാടകം

"എടേ, ഒന്നിങ്ങ് വന്നേ."
"?"
"ഈ ജാരി, ജെറി, കസവ് എന്നൊക്കെ പറയുന്നതില്‍ സ്വര്‍ണ്ണ നൂല്‌ തുന്നിച്ചേര്‍ക്കുമോ?"
"കസവ് എന്നു വച്ചാല്‍ ഒരു പട്ടുനൂലില്‍ കുഞ്ഞു വെള്ളി നൂല്‌ ചുറ്റി അതില്‍ സ്വര്‍ണ്ണം പൂശുന്നതാണ്‌. അല്ലാതെ സര്‍ണ്ണക്കമ്പിയല്ല. എനിക്കിപ്പോ എന്താ വാങ്ങിത്തരാന്‍ പോണത്? ബനാറസ്, കട്ടക്ക്, പോച്ചമ്പള്ളി, മൈസൂറ്, കാഞ്ചീപുരം, ധനുവച്ചപുരം, ചന്തേരി, അന്തേരി...?"

"ബസ്സിന്റെ കിളി അലയ്ക്കുമ്പോലെ കൂവി കഷ്ടപ്പെടണ്ട, തല്‍ക്കാലം ഒന്നും വാങ്ങുന്നില്ല. സ്വര്‍ണ്ണ ഇഴ വച്ച് സാരി നെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചതാ."
"ഗോള്‍ഡ് ത്രെഡെഡ് ഡ്രെസ്സ് എന്നൊരു പുസ്തകമുണ്ട് നായികയുടെ അമ്മൂമ്മയുടെ ഉടുപ്പ്..."
"തായ്‌ലാന്‍ഡിലെ ഉപ്പുപ്പാന്റെ ആനേടേ കാര്യം പോട്ട് , സാരിയില്‍ സ്വര്‍ണ്ണ നൂലിടുന്ന എടപാടുണ്ടോ?"
"ഇതുവരെ കേട്ടിട്ടില്ല, ഉറപ്പില്ല. സാധാരണ കടക്കാര്‍ പ്യുവര്‍ ഗോള്‍ഡ് എന്നു പറഞ്ഞാല്‍ കസവില്‍ പൂശിയത് സ്വര്‍ണ്ണം തന്നെ ആണെന്നേ അര്‍ത്ഥമുള്ളു. ഇനി വേറെന്തെങ്കിലും പരിപാടി ഉണ്ടോ എന്ന് ഉറപ്പായി അറിയണമെങ്കില്‍ എന്നെ മൂന്നാലു സംസ്ഥാനങ്ങളിലെ ചില സാരിക്കടകളില്‍ കൊണ്ടു പോയാല്‍ മതി അന്വേഷിച്ചു അറിയിക്കാം."
"എനിക്കറിയണ്ടാ."


ഇഞ്ച്ചീ,
ഗാര്‍നെറ്റിന്റെ കാര്യമൊന്നും എനിക്കറിഞ്ഞൂടാ, വല്ല ഹോര്‍നെറ്റിന്റെ കാര്യമാണെങ്കില്‍ പണ്ട് അതിന്റെ വലിയൊരു കൂട് പന്തമെറിഞ്ഞു കത്തിച്ച കഥയും മറ്റും പറയാമായിരുന്നു. ആഭരണങ്ങളുടെ കാര്യം ഇഞ്ചി പറഞ്ഞതാവും ശരി.

പക്ഷേ ആറുവിരലിലും മോതിരം എന്നു ജനശക്തി പറഞ്ഞത് ചുമ്മ, അവരു രണ്ടു കയ്യും കൂപ്പി നിന്ന ഫോട്ടോയില്‍ നോക്കിയിട്ടും ഒന്നേ കണ്ടുള്ളു ഞാന്‍. പെണ്‍-കൊച്ചിന്റെ അമ്മ ആരാണെന്ന് പടം കണ്ട് എനിക്കു മനസ്സിലായില്ല, ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ആണ്‌ വധുവിന്റെ അച്ഛന്‍ എന്ന് പത്രത്തില്‍ വായിച്ചു.

രാജ്,
ശരിയാണ്‌. വാസ്തവ വിരുദ്ധമായി തോന്നിയ കാര്യങ്ങള്‍ ചേര്‍ന്നാല്‍ അതും പ്രത്യക്ഷത്തില്‍ തന്നെ തിരിച്ചറിയാവുന്നവയഅയിട്ടും ലേഖകന്‍ ഉള്‍പ്പെടുത്തിയെന്നു കണ്ടാല്‍ അതിന്റെ വായിക്കുന്നയാള്‍ മൊത്തത്തില്‍ ലേഖനം അസത്യമാണോ എന്ന് സ്വാഭാവികമായും ഉദ്ദേശമെന്തെന്ന് വണ്ടറടിച്ചു പോകും. പ്രത്യേകിച്ച് ബിനീഷ് ഗള്‍ഫിലേക്കു വന്ന ഫ്ലൈറ്റില്‍ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാല്‍. വിമാനത്താവളത്തിന്റെ കൊടി ഊരിക്കുന്ന കുഞ്ഞാലിക്ക് ഗള്‍ഫിലൊരു ചെറുക്കനു പണി ഒപ്പിക്കാന്‍ കൂടെ കയറി വന്നു തെണ്ടേണ്ട അവസ്ഥയോ?


അരവിന്ദ്,
പി സുബ്രഹ്മണ്യം ഹാളിനു അതിന്റെ പകുതി പണം എന്നെ ഏല്പ്പിച്ചാല്‍ ഞാന്‍ ശരിപ്പെടുത്തി തരാം, സീരിയസ്സ്. വട്ടച്ചിലവിനു എനിക്കും കുറച്ചു കിട്ടും ( റെഫര്‍ ചെയ്തത് അനോണി ആന്റണി ആണെന്ന് നാലാള്‌ അറിയാതിരുന്നാല്‍ മതി). പിന്നെ, തീര്‍ച്ചയായും ഈ കല്യാണം ആര്‍ഭാടം തന്നെയായിരുന്നു, ഇല്ലാത്ത കാര്യം പക്ഷേ അതില്‍ വരുമ്പോ ഒരു കണ്‍ഫ്യൂ. (ഞാന്‍ അവസ്സാനം കൂടിയ ഇടത് കല്യാണവും കുറേയൊക്കെ ആര്‍ഭാടമായിരുന്നു. ഇന്ന് മദ്ധ്യവയസ്കരായ ഒന്നു രണ്ട് നേതാക്കളുടെ ലളിതമായ നാരങ്ങാവെള്ളം & ഷേക്ക് ഹാന്‍ഡ് കല്യാണങ്ങള്‍ ആലോചിച്ച് അവിടെ നിന്നിട്ടു തിരിച്ചു പോന്നു. )

Monday, May 5, 2008

ബൈജി പോയി, ബന്ധുക്കളെയെങ്കിലും...

പണ്ടു പണ്ട് ചൈനയിലെ ഒരു രാജാവിന്റെ അതിസുന്ദരിയായ മകള്‍ ഒരു ദരിദ്രനെ പ്രണയിച്ചു. അപേക്ഷകളും ഭീഷണിയും മര്‍ദ്ദനവും കൊണ്ട് മകളെ പിന്‍‌തിരിപ്പിക്കാനാവാതെവന്നപ്പോള്‍ ആ ക്രൂരനായ ചക്രവര്‍ത്തി കുമാരിയെ യാങ്സേ നദിയില്‍ മുക്കിക്കൊന്നു. അവള്‍ ബൈജിയായി നദിയില്‍ ഉയിര്‍ത്തു, ബൈജികളെപ്പെറ്റു വളര്‍ത്തി. യാങ്സീതീരത്തുള്ളവര്‍ക്ക് ബൈജി സ്നേഹത്തിന്റെ പ്രതീകവും ശുഭദൃശ്യവുമാണ്‌.

ഇത് ഐതിഹ്യം. ബൈജി അധവാ യാങ്സീ നദീ ഡോള്‍ഫിന്‍ ഇനി ഐതിഹ്യങ്ങളില്‍ മാത്രമാണെന്ന് ഭയപ്പെടുന്നു. അമ്പതു വര്‍ഷം മുന്നേ ആറായിരത്തോളം ബൈജികള്‍ ഉണ്ടായിരുന്നു. അണക്കെട്ടുകളും മലിനീകരണവും വൈദ്യുതഷോക്ക് അടക്കം വിട്ട മത്സ്യബന്ധനവും അവയുടെ നില നില്പ്പ് അപകടത്തിലാക്കി. ബൈജി സം‌രക്ഷണ മേഖലയും നദീശുചീകരണ പദ്ധതിയുമൊന്നും സഹായിച്ചില്ല. അറ്റ കൈക്ക് ക്യാപ്റ്റീവിറ്റിയില്‍ വളര്‍ത്താന്‍ നോക്കി- ബൈജി അതിനും വഴങ്ങിയില്ല.

മനുഷ്യപുരോഗതിയുടെ രക്തസാക്ഷിയായി ഈ സുന്ദരസസ്തനികള്‍ മാറി. രണ്ടായിരത്താറ് സെന്‍സസില്‍ ബൈജികളെ ഒരെണ്ണം പോലും കണ്ടെത്താതെയായതില്‍ തുടര്‍ന്ന് "ക്രിട്ടിക്കലി എന്‍ഡേഞ്ജേര്‍ഡ്" എന്നതില്‍ നിന്നും " ഫങ്കഷണലി എക്സ്റ്റിങ്ക്റ്റ്" എന്ന വിഭാഗത്തിലേക്ക് ബൈജികളെ മാറ്റേണ്ടിവന്നു.

ലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഡോള്‍ഫിനുകള്‍ ഈ ഭൂമുഖത്തുണ്ട്, മനുഷ്യന്‍ ചെയ്ത നാശംകൊണ്ട് അവയില്‍ അന്യം നിന്ന ആദ്യത്തേതായി മാറി ബൈജി. ഡോള്‍ഫിനുകള്‍ വളരെ ബുദ്ധിശാലികളും സ്നേഹമുള്ളവരുമാണ്‌. വായു ശ്വസിക്കുന്ന ജന്തുക്കള്‍ (മറ്റു ഡോള്‍ഫിനുകളടക്കം) വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ തുടങ്ങുന്നെന്ന് കണ്ടാല്‍ ഡോള്‍ഫിനുകള്‍ അവയെ ഉപരിതലത്തിലേക്ക് ഉയര്‍ത്തി ശ്വാസം കൊടുക്കാറുണ്ട്. സ്രാവുകളില്‍ നിന്നും നീന്തല്‍ക്കാരെ ഡോള്‍ഫിനുകള്‍ രക്ഷിച്ച കഥകളും ഏറെയുണ്ട്. ഡോള്‍ഫിനുള്ള സ്ഥലങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവച്ചുകൊടുത്താല്‍ അവ അതു കേള്‍ക്കാന്‍ വന്നു നില്‍ക്കാറുമുണ്ട് (എന്റെ സ്വന്തം അനുഭവങ്ങളില്‍നിന്ന്)


ബൈജിയുടെ ഉറ്റബന്ധുക്കളാണ്‌ സുസു (സിന്ധു-ഗംഗാ ഡോള്‍ഫിനുകള്‍ ) മെക്കോങ്ങ് ഇറവാദി (ഫ്രഷ് വാട്ടര്‍ ഇറവാഡി) ബോട്ടോ (ആമസോണ്‍ റിവര്‍ ഡോള്‍ഫിന്‍) എന്നിവ. ഇവയില്‍ ബോട്ടോ മാത്രമാണ്‌ അല്പ്പമെങ്കിലും ആശാവഹമായ അംഗസഖ്യയുള്ള കുടുംബം. ബോട്ടോകളെ ആദരിച്ചാല്‍ ഇഷ്ടമുള്ള യുവതി തന്നെ പ്രേമിക്കുമെന്ന് ആമസോണ്‍ തീരത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ വിശ്വസിക്കുന്നതിനാല്‍ ഇവയെ വേട്ടയാടാറില്ല, എന്നാല്‍ ഡാമുകളും തീരങ്ങളിലെ ജനസംഖ്യാവര്‍ദ്ധനയും അവയെയും അപകടത്തിലാക്കിയേക്കാം. മെക്കോങ്ങ് ഇറവാദികളും സുസുക്കളും അതീവഭീഷണിയിലാണ്‌. നൂറിനും ആയിരത്തിനും ഇടയിലായിരിക്കണം അവയുടെ എണ്ണം.


ബീഹാറിലെ വിക്രമശില നദീഡോള്‍ഫിന്‍ സാങ്ച്ച്വറിയാണ്‌ സുസുക്കളുടെ ഏക പ്രതീക്ഷ സിന്ധുദോള്‍ഫിനുകള്‍ അന്ധരാണ്‌ എന്നതിനാല്‍ വേഗം പിടിയിലാകുന്നു എന്നതിനാല്‍ നില ആശങ്കയിലാണ്‌. എണ്ണയ്ക്കും ഇറച്ചിക്കുമായി ഇന്തോപ്പാക്ക് മേഖലകളില്‍ ഇവ രണ്ടും പിടിയിലാകുന്നു. അതിലും വലിയ ഭീഷണി നദികളിലെ മാലിന്യങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതും.

മൃദുവായൊരു ചൂളം വിളിയുമായി ബൈജിയൊരിക്കലും പ്രണയിതാക്കളെ അനുഗ്രഹിക്കാന്‍ എത്തുമെന്ന് പ്രതീക്ഷയില്ല, സുസുക്കളെയും ഇറവാദികളെയും ബോട്ടോകളെയും രക്ഷിക്കാനെങ്കിലും നമുക്കാവട്ടെ. മഹാനദികളുടെ എക്കോസിസ്റ്റം തകരുന്നതിന്റെ മുഖ്യലക്ഷണമായി ഡോള്‍ഫിനുകള്‍ കുറയുന്നതിനെക്കാണണം എന്ന് ബൈജി ഫൗണ്ടേഷന്‍ പറയുന്നു.

നക്ഷത്ര കമ്യൂണിസ്റ്റ് വിവാഹമെന്ന പോസ്റ്റിന്‌

കൊറിയന്‍ യുദ്ധം പുരോഗമിച്ച് അമേരിക്ക ചൈനയില്‍ പ്രവേശിക്കുന്നത് തടയാന്‍ മാവോസെദോങ്ങ് അയച്ച പട്ടാളക്കാരില്‍ ഒരു സാധാരണ ഉദ്യോഗസ്ഥനായ പുത്രന്‍ അന്യിങ്ങും ഉണ്ടായിരുന്നു. മരിച്ച ഒരു ലക്ഷത്തി നാല്പ്പതിനായിരം പട്ടാളക്കാരിലൊരുവന്‍ തന്റെ സ്വന്തം മകനാണെന്നറിഞ്ഞ അദ്ദേഹം വിറയ്ക്കുന്ന വിരലുകള്‍ കൊണ്ടൊരു സിഗററ്റ് കത്തിക്കാന്‍ വിഫലശ്രമം നടത്തി. എന്നിട്ട് പറഞ്ഞു "വിപ്ലവത്തിനു വില എപ്പോഴും കൊടുക്ക്കേണ്ടിവരും. അന്യിങ്ങ് നമ്മള്‍ കൊടുത്ത ആയിരക്കണക്കിനു വിലയില്‍ ഒന്നാണ്‌.... വിപ്ലവം ഒരു സാഹായ്ന വിരുന്നല്ല, ഉയിര്‍ത്തെഴുന്നേല്പ്പാണ്‌- ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ തറപറ്റിക്കുന്ന രക്തരൂക്ഷിത നടപടിയാണത് " (മാവോ സെദൂങ്ങ്- വൈറ്റ്നി സ്റ്റുവര്‍ട്ട്, പേജ് 69)
അടുത്ത മകനെയും പട്ടാളത്തില്‍ തന്നെ അയച്ചു ചെയര്‍മാന്‍ മാവോ. ഇങ്ങനെയൊരു കമ്യൂണിസ്റ്റുകാലമുണ്ടായിരുന്നെന്ന് പറഞ്ഞാല്‍ അതസംബന്മാണെന്ന് ഇന്നത്തെ ലോകം പറയും. കാലം മാറി പാര്‍ട്ടികള്‍ മാറി, ജനത മാറി.


വര്‍ക്കേര്‍സ് ഫോറം വഴി ജനശക്തി ന്യൂസില്‍‍ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തെക്കുറിച്ച് വന്ന റിപ്പോര്‍ട്ട് വായിച്ചു . കോടിയേരിയെ ആദര്‍ശവാനോ അഭിമതനോ കഴിവുറ്റവനോ ആയിപ്പോലും കാണാന്‍ എനിക്കാവില്ല, ഒരു മന്ത്രിയെന്ന നിലയിലും തനിക്കു മുന്നേയിരുന്നവരില്‍ നിന്നും മെച്ചമായി എന്തെങ്കിലും ചെയ്തെന്ന് കോടിയേരി പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കുകയുമില്ല. അദ്ദേഹം വന്‍ ധൂര്‍ത്ത് മകന്റെ കല്യാണത്തിനു നടത്തിയെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കും. അതിലുമപ്പുറത്ത്, കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായി ഇരിക്കുന്ന ഒരാളുടെ അതും ഇടതുപക്ഷ മന്ത്രിയുടെ മകന്‌ നാട്ടിലും വിദേശത്തുമായി നീളുന്ന വലുതൊന്നുമല്ലെങ്കിലും കേരളത്തിലെ സാധാരണ ബിസിനസ്സുകളോട് താരതമ്യം ചെയ്താല്‍ ചെറുതല്ലാത്ത രീതിയിലെ ബിസിനസ്സു കൊണ്ടു നടക്കുന്നതില്‍ ധാര്‍മ്മികമായ തെറ്റുണ്ടെന്ന അഭിപ്രായക്കാരനുമാണ്‌ ഞാന്‍. പിന്നെന്തു പ്രശ്നം?

ജനശക്തി ന്യൂസിന്റെ ടോണ്‍ ആയിരുന്നില്ല, ഫയര്‍, ക്രൈം എന്നീ വാരികകള്‍ വായിക്കുമ്പോള്‍ കാണാറുള്ള "പ്രതിപാദ്യരീതി. അതുകൊണ്ട് മാത്രമാണ്‌ ലേഖനം മുഴുവന്‍ വായിച്ചതും. വസ്തുതാപരമായി തെറ്റുകള്‍ കണ്ടതുകൊണ്ട് എനിക്കെന്തോ, മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കാതെ തയ്യാര്‍ ചെയ്തതായും തോന്നി.

ലേഖനത്തിലെ പിശകുകള്‍:
1. "ദുബായിലെ ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ്‌ കോടിയേരിയുടെ മകന്‍ ബിനോയ്‌ കോടിയേരി"- ബിനോയിക്ക് ബിസിനസ്സാണെന്നാണ്‌ ഇവിടെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്.

2. "ചോറും മീന്‍കറിയും ആയിരുന്നു അന്നത്തെ പ്രധാനഭക്ഷണം"- ? ഒരു ബിസിനസ്സുകാരന്റെ വിവാഹത്തലേന്നോ? അത്രേയുള്ളോ?

3. "തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ വിവാഹവേദികളില്‍ ഒന്നായ ശ്രീമൂലം ക്ലബ്ബില്‍" ശ്രീമൂലം ക്ലബ്ബ് വളരെ നോമിനലായുള്ള വാടക മാത്രമേ ഈടാക്കാറുള്ളു (സാധാരണക്കാരനു കിട്ടില്ലെന്നു മാത്രം)

4. "ഈ വനിതാ സഖാവിനെ സ്വര്‍ണ്ണത്തിലാണോ പൊതിഞ്ഞിരിക്കുന്നതെന്ന്‌ കാഴ്‌ചക്കാരില്‍ ചിലര്‍ അടക്കം പറഞ്ഞു." ചിത്രത്തില്‍ അങ്ങനെ പണ്ടങ്ങള്‍ കാണാനില്ല


4. " ഈ മുപ്പത്‌ പേരും ധരിച്ച വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത്‌ നല്‍കിയത്‌ ഫാഷന്‍ ടി വി യുടെ എറണാകുളത്തുള്ള ഡിസൈനര്‍ വിഭാഗത്തില്‍ നിന്നായിരുന്നു. " ഫാഷന്‍ ടിവിയ്ക്ക് കേരളത്തില്‍ ഓഫീസുകളില്ല, ഫാഷന്റെ തലസ്ഥാനമഅയ പാരിസില്‍ നിന്ന് അവര്‍ക്ക് എറണാകുളത്ത് ഓര്‍ഡറു കൊടുത്ത് നല്ല കൈലി പോലും വാങ്ങാന്‍ താല്പ്പര്യം കാണില്ലല്ലോ.

5. "സുബ്രഹ്മണ്യം ഹാളിലായിരുന്നു മന്ത്രി പുത്രന്റെ വിവാഹം. ഒരു ലക്ഷം രൂപയാണ്‌ ഈ വിവാഹവേദിക്ക്‌ നല്‍കേണ്ട വാടക. " സുബ്രഹ്മണ്യം ഹാള്‍ ട്രിവാന്‍ഡ്രം ക്ലബ്ബിന്റേതാണ്‌. മറ്റു ഹാളുകള്‍ക്കും പൂള്‍ സൈഡിനും മറ്റും രണ്ടായിരം രൂപയില്‍ താഴെ താരിഫ് വാങ്ങുന്ന ഇവര്‍ ഇതിനു മാത്രം ഒരുലക്ഷം രൂപ വാങ്ങിയെന്ന് വിശ്വസിക്കാനാവുന്നില്ല, മന്ത്രിയുടെ ബുക്കിങ്ങ് എന്ന നിലയില്‍ സൗജന്യമായി കൊടുക്കാനാണു സാദ്ധ്യത.

6. "ഗള്‍ഫിലെ ഏറ്റവും വലിയ മദ്യരാജാവായ (മക്‌ഡവല്‍ കമ്പനി ഉടമ വിജയ്‌ മല്ല്യയേക്കാള്‍ പത്തിരട്ടി ധനാഢ്യനായ) ഒരു മലയാളിയും ചേര്‍ന്നാണ്‌" ഏതു ഗള്‍ഫ് നാട്ടിലെ? യൂ ഏ ഈ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലെയും മദ്യരാജാക്കന്മാര്‍ എം എം ഐ , ഏ & ഈ എന്ന രണ്ട് പാശ്ചാത്യ കമ്പനികളാണ്‌. ഇനി ബാര്‍ ഉടമകളുടെ കാര്യമാണ്‌ ഉദ്ദേശിച്ചതെങ്കില്‍ വിജയ് മല്യയുടെ പോയിട്ട് മണര്‍കാട് പാപ്പച്ചായന്റെ ഏഴയലത്തു വരുന്ന ഒരു അബ്കാരിയും മലയാളി ആയി ഇവിടെങ്ങുമില്ല.


"നവ്യാനായരുടേയും കാവ്യാമാധവന്റെയും മുഖകാന്തിയെ തോല്‌പിക്കുന്നതായിരുന്നു മദ്ധ്യവയസ്‌കയായ വിനോദിനിയുടെ മുഖകാന്തി. പതിനായിരക്കണക്കിന്‌ രൂപ ചിലവഴിച്ച്‌ നടത്തിയ മേക്കപ്പിലൂടെയാണ്‌ സഖാവ്‌ ഇത്‌ സാധിച്ചെടുത്തത്‌. ഏതായാലും വിവാഹത്തിന്‌ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ അണിഞ്ഞൊരുങ്ങി എത്തിയ എല്ലാ കൊച്ചമ്മമാരേയും സിനിമാനടിമാരെപ്പോലും പി ബി അംഗത്തിന്റെ ഭാര്യ വേഷഭൂഷാദികളുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കി.മന്ത്രി ഭാര്യ കഴിഞ്ഞാല്‍ വിവാഹത്തിനെത്തിയവര്‍ ശ്രദ്ധിച്ചത്‌ ഏറെ വ്യത്യസ്‌തമായ മുന്തിയ വിലയുള്ള വേഷങ്ങള്‍ ധരിച്ച മന്ത്രി കുടുംബത്തിലെ മുപ്പത്‌ പേരെയായിരുന്നു വജ്രം പതിച്ച ഒരു വലിയ മോതിരം ഉള്‍പ്പെടെ ആറ്‌ വിരലുകളിലും ഈ സഖാവ്‌ സ്വര്‍ണ്ണമോതിരങ്ങള്‍ ധരിച്ചിരുന്നു!ഈ വനിതാ സഖാവിനെ സ്വര്‍ണ്ണത്തിലാണോ പൊതിഞ്ഞിരിക്കുന്നതെന്ന്‌ കാഴ്‌ചക്കാരില്‍ ചിലര്‍ അടക്കം പറഞ്ഞു. അതില്‍ തെല്ലും അതിശയോക്തിയില്ലായിരുന്നു.
"

ഈ വിവാഹത്തെക്കുറിച്ച് കൃത്യമായി അറിയാന്‍ ഞാന്‍ വധുവിന്റെ ഒരു ബന്ധു ഇട്ടിരിക്കുന്ന പിക്കാസ വെബ് ആല്‍ബം പരിശോധിച്ചു (ദയവായി ആരും അവിടെ പോയി അഭിപ്രായങ്ങളെഴുതരുതെന്ന് അപേക്ഷ, അതൊരു സ്വകാര്യ ആല്‍ബം മാത്രമാണ്‌). കണ്ടത് ഇങ്ങനെ:

വിവാഹച്ചടങ്ങില്‍ ശ്രീമതി കോടിയേരി കണ്ടാല്‍ വിലകൂടുതലെന്നു തന്നെ തോന്നുന്ന ഒരു സാരിയുടുത്തിട്ടുണ്ട് (ഞാന്‍ സാരി വിദഗ്ദ്ധനല്ല, ബാലരാമപുരത്താണു നെയ്തതെന്നു ജനശക്തി ന്യൂസ്, അവിടം വിലകൂടിയ സാരികളുണ്ടാക്കുന്ന സ്ഥലമല്ല, കൈത്തറി ഗ്രാമമാണ്‌). ഒരു മാലയും ഒരു മോതിരവും ഇട്ടിട്ടുണ്ട് (ആറുവിരലിലുമൊന്നുമില്ല, വജ്രമാണോ മോതിരമെന്നും എനിക്കു മനസ്സിലാവില്ല), മേക്കപ്പിനെക്കുറിച്ചറിയില്ല -ഒരു ഇടതുപക്ഷക്കാരിക്ക് അത് മോടി തന്നെ ആണെന്ന് പറയാം. റിസപ്ഷന്‍ ചടങ്ങില്‍ അവര്‍ തീര്‍ച്ചയായും പുതിയതല്ലാത്ത ഒരു ചുരിദാറാണ്‌ ഇട്ടിരിക്കുന്നത്, ആഭരണങ്ങളൊന്നുമില്ല. ഫാഷന്‍ വസ്ത്രം ധരിച്ച മുപ്പതു പേരെ കാണാനായില്ല, ബിനീഷ് കോടിയേരിയും കുഞ്ചാക്കോ ബോബനും ഒരേ തരം ഷര്‍ട്ട് ഇട്ടിരിക്കുന്നു, വിലയൊന്നും മതിക്കാന്‍ എനിക്കറിയില്ല. ഈ പറഞ്ഞ ഹീരാബാബുവും കുഞ്ഞാലിക്കുട്ടിയുമൊക്കെ കല്യാണത്തിനുണ്ടായിരുന്നെങ്കില്‍ എസ് ക്ലാസ് ബെന്‍സുകള്‍ തീര്‍ച്ചയായും ഉണ്ടാകും .


പറഞ്ഞുവന്നത് ഇത്രയേയുള്ളു, കോടിയേരിയുടെ മകന്റെ വിവാഹം പഴയകാല സഖാക്കളുടെ വിവാഹം പോലെ ലളിതമായ ഒന്നായിരുന്നില്ല. പക്ഷേ ജനശക്തി പറയുന്ന പല കാര്യങ്ങളും പ്രത്യക്ഷത്തില്‍ വാസ്തവത്തിനു നിരക്കുന്നില്ല എന്നതിനാല്‍ ലേഖനത്തിലെ "കൊച്ചമ്മ" "ഇമെല്‍ഡ മാര്‍ക്കോസ്" "രാജ്ഞി" എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ എന്തോ, ശരിയായി തോന്നിയില്ല. ( ഒന്നും ശരിവയ്ക്കുകയല്ല ലേഖനത്തിന്റെ ഉദ്ദേശം, കോടിയേരിയെയോ മകനെയോ പരിചയമില്ല, അവരൊന്നും രാഷ്ട്രീയപരമായോ മറ്റെന്തെങ്കിലും രീതിയിലോ എന്റെ കയ്യടി വാങ്ങാന്‍ പോകുന്നുമില്ല).

Sunday, May 4, 2008

പൊലിയോ പൊലി

അന്തപ്പായീ, ഇതെത്രകാലമായി കണ്ടിട്ട്!
ആരിത് ജോര്‍ജ്ജോ? നാട്ടിലെ ബാറിലൊക്കെ പറ്റു തോനെ ആയതുകൊണ്ടാണോ ഇങ്ങ് ദുബായിക്ക് വന്നത്?

നാട്ടി പ്രശസ്തിമൂത്ത കാരണം കൗണ്ടറില്‍ നിന്നടിക്കാന്‍ പറ്റുന്നില്ല, നില്പ്പനല്ലിയോ കൗബോയി സ്റ്റൈല്‌?
ആരു കൗബോയി? ഭീരുവിന്‍ വിടുവായ്ക്ക് മാപ്പു നല്‍കും ഞാന്‍ ധീരന്റെ കുതിരയെ പിടിച്ചു കെട്ടും എന്ന് വിക്കാതെ ഒന്നു പാടാന്‍ പറ്റുവോടേ?

ബൂട്ടിട്ടവനെല്ലാം ...
തന്നെ, തന്നെ. ഇന്നെന്താ നെട്ടനെ അടിയാണല്ല്?

ഇന്നത്തെ കിള സീതിഹാജി പുഷ്പാഞ്ജലി നടത്തിയതു പോലെ ആയെന്നേ. ചെയ്തതും മൊത്തം അബദ്ധം പറഞ്ഞതും മൊത്തം അബദ്ധം.
എന്നും താന്‍ അങ്ങനെ തന്നെയല്ലേ?

അതാണല്ലോ എന്നും വേഷാ വീശുന്നതും. തന്നെ കണ്ടപ്പഴാ അരിയുടെ കാര്യം ഓര്‍ത്തത്. താന്‍ അരി പുഴുങ്ങി തിന്നുന്ന ആളല്ലേ.
ഓ. അരിവിലയുടെ കാര്യമാണോ?

തന്നെ. തന്റെ നാട്ടില്‍ പട്ടിണിക്കാരെല്ലാം മദ്ധ്യവര്‍ഗ്ഗം ആയപ്പഴേക്ക് അരി തീറ്റ കൂട്ടിയെന്ന് ശാസ്ത്രജ്ഞരു പറഞ്ഞതല്ലേ, അതൊന്ന് ക്വാട്ട് ചെയ്തതിനു എന്തരാ ഇപ്പം കൊഴപ്പം എന്ന് ഒരു പിടിയുമില്ല.

ജോര്‍ജ്ജേ, ആളൊഹരി അരിയുഭപോഗം വര്‍ഷാവര്‍ഷം ഇനി ഇന്ത്യയില്‍ ആറു ശതമാനം കൂടും. അത് ലോക തത്വമാണ്‌. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം പ്രതിശീര്‍ഷം അമ്പതു കിലോ ധാന്യോപഭോഗം കൂടി, ഇന്ത്യയില്‍ അതിന്റെ അഞ്ചിലൊന്നേ കൂടിയുള്ളെന്നേ.

അപ്പോ ഇന്ത്യക്കാരു തീറ്റ കൂട്ടിയതുകൊണ്ടല്ലേ അരി തീര്‍ന്നത്? ഐ ഐ ആര്‍ വെബ് സൈറ്റില്‍ അങ്ങനെ എന്തോ ഉണ്ടെന്ന് അരിക്കാരി അമ്മു പത്രസമ്മേളനത്തി പറഞ്ഞല്ല്?
ഒരുമാതിരി പുരാണത്തി ശാസ്ത്രം തിരയുന്നതുപോലെ ഗവേഷണത്തേല്‍ തിരഞ്ഞാല്‍ ഇതിനപ്പുറവും വായിക്കാം. ടേ, ആളോഹരി തീറ്റ ഇങ്ങനെ
ധാന്യം- ഇന്ത്യയില്‍ നൂറ്റെഴുപത്തെട്ട്, അമേരിക്കയില്‍ ആയിരത്തി നാല്പ്പത്താറ്‌
പാല്‌ - ഇന്ത്യയില്‍ മുപ്പത്താറ്‌ നിങ്ങടോടെ എഴുപത്തെട്ട്
എണ്ണ- പതിനൊന്ന്, നാല്പ്പത്താറ്
കോഴി - രണ്ട്, നാല്പ്പത്തഞ്ച്
കാള- രണ്ട് നാല്പ്പത്താറ്‌


എനിക്കീക്കണക്കൊന്നും കേള്‍ക്കണ്ട. യുണൈറ്റഡ് നേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു ഇന്ത്യയും ചൈനയും കൂടിയാണ്‌ അരിവെല കൂട്ടിയതെന്ന്. ഞാന്‍ പറഞ്ഞാലല്ലേയുള്ളു തള്ളക്കുവിളിച്ചോണ്ട് ആളു വെരുന്നത്.
കൊഴപ്പമുള്ള സ്ഥലം വരുമ്പോ താന്‍ കണ്ണടച്ചോണ്ടാണോ പത്രം വായന? ബയോഫ്യൂവലുണ്ടാക്കുന്നതില്‍ അഞ്ചു വര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ലോകം വിശന്നു ചാകുമെന്ന് അതില്‍ എഴുതിയത് കണ്ടില്ലേ?

ബയോ ഫ്യൂവല്‍ ഉണ്ടാക്കുന്നതുകൊണ്ടാണ്‌ എണ്ണക്കിനി ഇറാനെക്കൂടി ആക്രമിക്കേണ്ടി വരാത്തത്, പാവം അഹമ്മദി നെജാദിനെ നീ ഓര്‍ക്കണ്ടേ?
തലക്ക് ഓളമുള്ളവരേ ധാന്യം കൊണ്ട് ഭയോ ഫ്യൂവലുണ്ടാക്കൂ. നിന്റെ കോണാ..

ഡേ, അശ്ലീലം പറയല്ല്.
കോണായ കോണ്‍ മുഴുവന്‍ ഫ്യൂവലാക്കിയാലും നിങ്ങടെ മൊത്തം ഇന്ധനാവശ്യത്തിന്റെ മൂന്നു ശതമാനം ബയോഫ്യൂവലേ കിട്ടൂ. ഇതിലെവിടാ അശ്ലീലം?

അപ്പോ ബയോഫ്യൂവല്‍ ഒരു പരിഹാരമല്ലേ?
അല്ല.

അപ്പ ഞങ്ങളെന്തിനാ ഇതൊണ്ടാക്കണത്?
മിനിമം ഒരാള്‍ക്ക് എലിയും ഉറിയും തിരിച്ചറിയാനുള്ള വിവേകമെങ്കിലും വേണം. എഡേ, ഒരു കിലോ അരിക്ക് ഇരുപതു രൂപ ആണെന്ന് വയ്ക്കുക. അത് ഡിമാന്‍ഡും സപ്ലൈയും വച്ചാണ്‌ തീരുമാനിക്കുന്നത്. ഡിമാന്‍ഡ് കുറയൂല്ല, അപ്പോ സപ്ലൈ പകുതിയാക്കിയാല്‍ അരക്കിലോ അരിക്ക് നാല്പ്പതാവും, ബാക്കി അരക്കിലോ അരിയുടെ സ്ഥാനത്ത് ബയോഡീസലുണ്ടാക്കിയാല്‍ അത് ലാഭം. ഏത്?

കണ്ടോ ഇന്ത്യയാണ്‌ കാരണം. നിങ്ങള്‍ അരിയുത്പാദനം കുറച്ച് ബയോഡീസല്‍ ..
അവിടെങ്ങും ഈ കോപ്പൊന്നുമില്ല. ഈ ലോകത്ത് അരിയുത്പാദനം കുറച്ച ഒരേ ഒരു രാജ്യം അമേരിക്കയല്ലേടേ?

അതു മാത്രം നീ പറയരുത്. രണ്ടായിരത്തി എട്ടില്‍ അരി കയറ്റുമതി ഇരുപതു ശതമാനം കൂട്ടാന്‍ പോണ മറ്റേതു രാജ്യം ലോകത്തുണ്ട്? എര്‍. കിര്‍.. തായ്ലാണ്ട് അല്ലാതെ?
ബെസ്റ്റ്. ഡബ്ലിയു എം ഡിയെക്കാല്‍ വിശ്വസനീയമായ കള്ളം. പക്ഷേ ആളു മാറിപ്പോയി ചെല്ലാ. രണ്ടായിരത്തി നാല്‌ രണ്ടായിരത്തഞ്ചിലും രണ്ടായിരത്തഞ്ച്ച് രണ്ടായിരത്താറിലും രണ്ടായിരത്താറ്‌ രണ്ടായിരത്തേഴിലും പത്തും പതിനഞ്ചും ഇരുപത്തഞ്ചും ശതമാനം കുറച്ച്, അരിക്ഷാമമുണ്ടായി വില കണ്ടമാനം കൂടിക്കഴിഞ്ഞപ്പോ ഇരുപതു ശതമാനം കൂട്ടിയാല്‍ നാല്പ്പതു ശതമാനം ലാഭം കൂട്ടാമെന്ന് അല്ലേ? പുര കത്തുമ്പോ തന്നെ കൊയ്യാനിറങ്ങണം, അത് ബിസിനസ്സ്. പക്ഷേ കൊയ്ത്തിനായി പെരപ്പൊറത്ത് പന്തം എറിയരുത്.


അപ്പോ കാടിക്കലം മറിഞ്ഞത്.. അല്ല അരിക്കലം മറിഞ്ഞത് ഞങ്ങക്ക് ഒരു താപ്പായി അല്ലേ?
പിന്നേ, കയറ്റിവിട് ഫിലിപ്പൈന്‍സിലോട്ട്.

അപ്പ എന്നോടെന്തിനാ ഭക്ഷ്യക്ഷാമമാണെന്നും ഇന്ത്യക്കാര്‍ ഒക്കെ തിന്നു തീര്‍ത്തതാണെന്നും മൈക്കേല്‍ പറയാന്‍ ലവന്മാരു പറഞ്ഞത്? ഞങ്ങളു സന്തോഷിക്കുവല്ലേ വേണ്ടത്?
ടേ, പാപ്പരു കുറിയിട്ട മുപ്പത്തേഴു മില്യന്‍ അമേരിക്കക്കാര്‍ക്കും , വോട്ട് കിട്ടണേല്‍ അത് ദൂരെ ആരുടെയെങ്കിലും മോളി കെട്ടിവയ്ക്കണ്ടേ? ഇറാനെന്നു പറഞ്ഞാല്‍ വയറു വിശക്കുന്നവനു രാജ്യസ്നേഹം വരൂല്ല, അതിനു തീറ്റയുടെ കാര്യം തന്നെ പറയണം, വേണ്ടേ?

മുപ്പത്തേഴു മില്യണ്ടെ കാര്യം പറഞ്ഞപ്പഴഅ, പ്രതി ദിനം മുപ്പത്തേഴു മില്യന്റെ ഭക്ഷണം അമേരിക്കക്കാരു പാഴാക്കുന്നെന്ന് ആരോ ഒരുത്തന്‍ പറഞ്ഞ. ഈ ഭക്ഷണം പാഴാവാതെ തിന്നാന്‍ പറ്റുവോ പിന്നെ?
പറ്റുവല്ല്. ഒന്നാമത് ആവശ്യത്തില്‍ കൂടുതല്‍ വയ്ക്കരുത്, വിളമ്പരുത്, എച്ചിലാക്കരുത്. വീട്ടില്‍ വന്നു കേറിയാ ഒടനേ കളസമെല്ലാം ഊരിക്കളഞ്ഞ് ഒരു പ്യാശ ഉടുക്കണം. എന്നിട്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണം. മൂലം നെലത്തു കുത്തി ഇരിക്കണം. ആവശ്യത്തിനു മാത്രം ചോറു വിളമ്പിക്കണം. കറി കൊഴച്ച ഉരുളയാക്കി തിന്നണം. ഒരൊറ്റ വറ്റ് പുറത്ത് വീഴരുത്. ഉണ്ട് കഴിഞ്ഞാല്‍ കറിവേപ്പില പോലും പാത്രത്തില്‍ മിച്ചം വരരുത്. പിന്നെ, കൈവിരല്‍ നക്കാന്‍ മറക്കരുത്, കയ്യിലെങ്ങാന്‍ പറ്റി വറ്റ് പോയാലോ.

എനിക്ക് തലകറങ്ങുന്ന്. ബ്ലാക്ക് ഔട്ട് ആകും മുന്നേ ഒരു കാര്യം കൂടി. ഡോളറെങ്ങനാ വീണു പോയത്? വല്യ തീയറിയൊന്നും പറയല്ലും, മനുഷ്യനു മനസ്സിലാവുമ്പോലെ വേണം.

ഒരു കറന്‍സിയുടെ വില രണ്ടു തരത്തില്‍ വീഴും. നാട്ടില്‍ സാധനങ്ങളുടെ വില കൂടിയാല്‍ അതിന്റെ പര്‍ച്ചേസിങ്ങ് പവര്‍ പോകും, അല്ലെങ്കില്‍ സാധനത്തിനെക്കാള്‍ സപ്ലൈ കറന്‍സി കുമിഞ്ഞു കൂടിയാലും വില പോകും. സര്‍ക്കുലേഷനിലുള്ള കാശ് കൂടിയാലും കുറഞ്ഞാലും അതിന്റെ മൂല്യമൊന്നു തന്നെ.

ഞങ്ങക്കെന്തുവാ പറ്റിയത്?
രണ്ടും പറ്റി. ഡോളര്‍ കുറച്ചു സ്റ്റ്റോങ്ങ് ആയി നില്‍ക്കുന്ന കാലം മുതല്‍ തുടര്‍ച്ചയായി മൂന്നാം ലോകം അമേരിക്കന്‍ ഡോളറിലുള്ള ഇന്‍‌വെസ്റ്റ്മെന്റ് കൂട്ടി. അതായത് അമേരിക്കയിലെ ഹോം മാര്‍ക്കറ്റില്‍ ഡോളര്‍ സപ്ലൈ കൂടി. കൂടിയപ്പോ വിലയിടിഞ്ഞു. എണ്ണയുടെ വില ഡോളറിലാണ്‌ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍. ഡോളറിനു വിലയിടിഞ്ഞപ്പോള്‍ എണ്ണ വില കൂടി. അപ്പോള്‍ എണ്ണക്കായി കൂടുതല്‍ പണം കൊടുക്കേണ്ടിവന്നു നിങ്ങള്‍ക്ക്. ഇന്‍ഫ്ലേഷന്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ സര്‍ക്കുലേറ്റിങ്ങ് കറന്‍സികള്‍ വാങ്ങാന്‍ തുടങ്ങി, ഇന്ററസ്റ്റ് റേറ്റ് കൂടി. സാധനങ്ങള്‍ക്ക് വില കയറി, ഇമ്പോര്‍ട്ട് ചെയ്യുന്ന സാധനങ്ങള്‍ക്ക് കൂടുതല്‍ വില കൊടുത്തു, ബാലന്‍സ് ഓഫ് ട്രേഡ് കമ്മി കുമിഞ്ഞു. ഡോളര്‍ വില വീണ്ടുമിടിഞ്ഞു, എണ്ണ വില വീണ്ടും കൂടി അങ്ങനെ ഓരോത്തവണ തിരിയുമ്പോഴും സ്പീഡ് കൂടുന്ന ഒരു വീല്‍ പോലെ ഇന്‍ഫ്ലേഷന്‍ നിങ്ങളെ ചുറ്റി. ഞങ്ങള്‍ കുറേ അനുഭവിച്ചതാ ഇത്.

ഇതൊന്നു നിര്‍ത്താന്‍ എന്തരു ചെയ്യണം?
വഴി പറഞ്ഞു തരാം, പൈസ വേണം.

അഞ്ചിന്റെ തുട്ട് കയ്യിലിരിപ്പില്ല, ഇവിടെ സ്മാളു പറഞ്ഞതു തന്നെ പേഴ്സിലുള്ളത് നാലു തവണ എണ്ണി നോക്കി തികയുമെന്ന് ഉറപ്പ് വരുത്തീട്ടാ.
എന്നാ കാശുള്ളപ്പോ ചോദിക്ക്, പറയാം.

എന്നാ പോട്ട്.
ശരി. പോണേനു മുന്നേ, ലോ ആ സ്റ്റൂളില്‍ ഇരുന്നടിക്കുനത് ആരാന്നു കണ്ടോ? അതാണു ഇന്നാളു താന്‍ പറഞ്ഞില്ലേ സദ്ദാം ഹുസ്സൈന്‍ വധിച്ച നെല്‍സന്‍ മണ്ടേലയെന്ന്, ആ നെല്‍സനാ ലത്.