Sunday, August 31, 2008

ഇവരെ അറിയുമോ?

ആരാണ്‌ കേരളത്തിലെ പരമദരിദ്രന്‍?
ദാരിദ്ര്യമോ അതെന്ത് എന്നു മറുചോദ്യമുണ്ടാവാതെയിരിക്കാന്‍ ആദ്യമേ ഒഴിഞ്ഞേക്കാം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ത്രെഷോള്‍ഡ് ഒരു ദിവസം പത്തുരൂപ ആണ്‌. അന്താരാഷ്ട്രത്തില്‍ പൊതു നിലവാരമായ ഡോളര്‍ ഏ ഡേയുടെ നാലിലൊന്ന്. മാസം മുന്നൂറു രൂപ പ്രതിശീര്‍ഷം അല്ലെങ്കില്‍ ആയിരത്തഞ്ഞൂറു രൂപ പ്രതികുടുംബം വരുമാനമില്ലാത്തവരെ കേരളത്തില്‍ പരമദരിദ്രര്‍ (ആഹാരം വസ്ത്രം മരുന്ന് എന്നിവയ്ക്ക് നിവൃത്തിയില്ലാത്തവര്‍) എന്നു പരിഷത്ത് കണക്കില്‍ കൊള്ളിക്കുന്നു.

കേരളത്തിലോ, അങ്ങനെ ശരിക്കും ആളുകള്‍ ഉണ്ടോ? വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ, അല്ലേ? അതാണ്‌ പഴങ്കഥയിലെ അമ്പട്ടന്‍ വീക്ഷണം. ആറു മലയാളിയില്‍ ഒരുത്തന്‍ അങ്ങനെയാണ്‌. (അഞ്ചിലൊരാള്‍ രിദ്രനെന്ന് സര്‍ക്കാര്‍ കണക്ക്, പരിഷത്ത് വച്ച ദാരിദ്ര്യരേഖ അല്പ്പം താഴെയായതുകൊണ്ട് ആറായി).

അല്ല, കൂലിവേലയ്ക്ക് ഇരുന്നൂറു രൂപ കിട്ടുന്ന കേരളത്തിലോ? നാലു തേങ്ങയിടാന്‍ ആളെ വിളിച്ചാല്‍ കിട്ടാനില്ലാത്ത കേരളത്തിലോ എന്നൊക്കെയായോ ഇപ്പോള്‍ സംശയം? അതാണ്‌ ഫ്രിക്ഷണല്‍ എമ്പ്ലോയ്മെന്റ് ഡിസോര്‍ഡര്‍. അതൊക്കെ പറഞ്ഞാല്‍ കാടു കേറിപ്പോകും. തല്‍ക്കാലം ഇത്രയുമോര്ത്താല്‍ മതി, ഒരു കുടുംബനാഥനു ബസ്സില്‍ ക്ലീനറായി ജോലിയാണെന്നും അവനു രണ്ടായിരം രൂപ മാസശമ്പളമുണ്ടെന്നും വയ്ക്കുക. കുടുംബത്തില്‍ വയസ്സായ മാതാപിതാക്കളും ഗൃഹനാഥയായ ഭാര്യയും നാലു മക്കളും ഉണ്ടെങ്കില്‍ പ്രതിശീര്‍ഷം പ്രതിമാസവരുമാനം ഇരുന്നൂറ്റമ്പതു രൂപയാണ്‌. അതായത് മുഴുപ്പട്ടിണി. (യൂ എന്‍ അന്താരാഷ്ട്ര കണക്ക് അനുസരിച്ച് ഇയാള്‍ക്ക് മാസം പതിനായിരം രൂപ വരുമാനമുണ്ടെങ്കിലും പുള്ളി ദരിദ്രനാണ്‌, അതു പോട്ടെ)

അല്ല, അപ്പോള്‍ ആരാണു കേരളത്തിലെ ദരിദ്രന്മാര്‍?
പരിഷത്ത് പഠനത്തിലെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം കണ്ട ആരും അത്ഭുതപ്പെടില്ല. കര്‍ഷകത്തൊഴിലാളികളാണ്‌ ദരിദ്രനാരായണ്മാരില്‍ ഭൂരിപക്ഷം. മൂന്നിലൊരു കര്ഷകത്തൊഴിലാളി പട്ടിണിക്കാരനാണ്‌. (ആത്മഹത്യ ചെയ്യുന്ന ഭീരുക്കളെന്നോ വിയര്‍ത്തു പണിയെടുക്കാന്‍ ഇഷ്ടമില്ലാത്തവരെന്നോ തമിഴനെക്കണ്ടുപഠിക്കാനോ എന്താന്നു വച്ചാല്‍ പറഞ്ഞാക്ഷേപിച്ചു രസിച്ചുകൊള്ളൂ). തല്‍ക്കാലം അവരെക്കുറിച്ചല്ല പറയുന്നത്.


രണ്ടാമത്തെ വലിയ സംഘം പരമദരിദ്രര്‍ ആരാണെന്നോ?
പ്രവാസിയുടെ കുടുംബം. വിദേശത്തുള്ള അംഗത്തിന്റെ ഡ്രാഫ്റ്റും കാത്തിരിക്കുന്ന കുടുംബങ്ങളില്‍ മൂന്നിലൊന്ന് പരമദരിദ്രരാണ്‌. അത് ഒരു ന്യൂനപക്ഷമല്ല എന്നത് മറ്റൊരു വിശേഷം. കേരളത്തിലെ മൊത്തം പരമദരിദ്രരില്‍ പത്തൊമ്പത് ദശാംശം രണ്ട് ശതമാനവും വിദേശമലയാളിയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ്‌. അല്ല ശരിക്കും ദരിദ്രവാസി പ്രവാസിയോ?

അവരെ അറിയില്ല അല്ലേ? അത്ഭുതമൊന്നുമില്ല. ഏഷ്യാനെറ്റ് സംഗീതോത്സവം കാണാന്‍ അവര്‍ സ്യൂട്ടില്‍ കയറി വരാറില്ല. ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ സമയത്ത് "ചേച്ചി ഇത്തവണ ഗോള്‍ഡ് ആണോ ഡയമണ്ട് ആണോ വാങ്ങുക" എന്ന ചോദ്യവുമായി വഴിയില്‍ നടക്കുന്ന ചാനല്പ്പെണ്ണിനും അവര്‍ പിടികൊടുക്കില്ല. പുറത്തിറങ്ങാറുതന്നെയില്ല അവര്‍, പുറത്തിറങ്ങിയാല്‍ പണം ചിലവാകും. ചിലര്‍ക്ക് മുഖത്തൊക്കെ അടയാളം കാണാം. മാല്‍‌നുട്രീഷന്‍ എന്നു പറയും ആംഗലേയം. വര്‍ഷങ്ങളായി ഒരു നേരം കഴിക്കുന്ന ആഹാരം ഖുബൂസ് എന്ന അറബി റൊട്ടിയും ഒരു കഷണം ഉള്ളിയുമാണ്‌. നാട്ടില്‍ തീപൂട്ടാത്ത അടുപ്പു നോക്കി ഇരിക്കുന്ന വൃദ്ധയ്ക്കും തലയില്‍ കൈവച്ചു വെറുതേയിരിക്കുന്ന യുവതിക്കും ഇതൊക്കെത്തന്നെ ഗതി.

ആരാണ്‌ ഇവരെ ഇങ്ങനെയാക്കിയത്?

ഇതല്ലെങ്കില്‍ കാര്‍ഷികവൃത്തിയോ മറ്റെന്തെങ്കിലുമോ ചെയ്ത് നാട്ടില്‍ തന്നെ ദരിദ്രരായി കഴിയേണ്ടവരാണ്‌ മിക്കവരും- ഹോം മാര്‍ക്കറ്റിലുള്ളതിന്റെ പലമടങ്ങ് വിലയൊന്നും അന്താരാഷ്ട്രത്തിലും കിട്ടില്ലല്ലോ.
ഒന്നാമത്തെ വില്ലന്‍ ഗള്‍ഫ് മലയാളി തന്നെ. ഗള്‍ഫില്‍ പോയി എന്തോ നേടിയെന്നും അവിടെ എന്തൊക്കെയോ മലമറിക്കുകയാണെന്നും നാട്ടില്‍ പറഞ്ഞു പരത്തി ആളുകള്‍ക്ക് ഇല്ലാത്ത ഒരു ചിത്രം ഗള്‍ഫിനെക്കുറിച്ച് വരച്ചു കാട്ടുന്നവര്‍.

രണ്ടാമത് നില്‍ക്കുന്നു ചാനലുകളും പത്രങ്ങളും നാട്ടുവര്‍ത്തമാനക്കാരും. കെന്റ് സിഗററ്റ് വലിക്കുന്ന, ചന്തയില്‍ മീന്‍‌വില കൂട്ടുന്ന, വാക്ക് മാന്‍ (അതെന്തു കുന്തം? ) ചെവിയില്‍ വച്ച് നടക്കുന്ന, കാശിനു വിലയില്ലാത്ത വിഢ്യാസുരനെയും സ്പോര്‍ട്ട്സ് കാറ് ഓടിച്ചു പോയി ബിസിനസ്സും കള്ളക്കടത്തും നടത്തുന്ന ഗള്‍ഫുകാരനെയും കാണിച്ച് മതിയായില്ല ഇനിയും അവര്‍ക്ക്. ഒരുമാസം ദുബായി ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ കൊണ്ടാടുന്ന ചാനലുകള്‍ (ഓണം പോലും ഇങ്ങനെ കവര്‍ ചെയ്യില്ല, എന്താണോ ഇതിനു കേരളത്തില്‍ ഇത്ര പ്രാധാന്യം) അതും പോരാഞ്ഞ് സീരിയലും ഇവിടെത്തന്നെയാക്കി. പലരും അറിഞ്ഞുകൊണ്ടു തന്നെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. "അക്കരെ അക്കരെ" എന്നൊരു സീരിയല്‍ എടുത്തവന്‍ കാണിക്കുന്നത് ദോഹയില്‍ ഒരു ഡ്യൂപ്ലെക്സ് ലക്ഷ്വറി വില്ലയില്‍ ഭാര്യാസമേതം ആര്‍മ്മാദിച്ചു തകര്‍ക്കുന്ന ഒരു നായകനെ ആണ്‌. അദ്ദേഹം ഒരു ബിസിനസ്സുകാരനോ കമ്പനി ചീഫ് എക്സിക്യൂട്ടീവോ അതോ പ്രശസ്തനായൊരു സര്‍ജ്ജനോ എന്ന് നോക്കിയപ്പോള്‍ ട്രക്കില്‍ നിന്ന് കുടിവെള്ളം ബാരലില്‍ ചുമന്ന് വീടുകളില്‍ വിതരണം ചെയ്യുന്ന ജോലിക്കാരാണെന്ന് കണ്ടപ്പോള്‍ സം‌വിധായകന്റെ കരണത്ത് ഒന്നു പൊട്ടിക്കാന്‍ തോന്നി.

അവസാനമായി, ഈ കുറ്റം പ്രവാസവകുപ്പിന്റെയും എംബസിയുടേതുമാണ്‌. ഗള്‍ഫിലേക്ക് പോകുന്നവനു മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാനോ അവനു മിനിമം വേതനം നിശ്ചയിക്കാനോ (ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പ്രവാസ മന്ത്രിയും തന്ത്രിയുമൊന്നുമില്ലെന്ന് തോന്നുന്നു, പക്ഷേ അവരുടെ ആളുകള്‍ക്ക് മിനിമം കൂലി എത്രവേണമെന്ന് അവര്‍ നിശ്ചയിച്ചിട്ടുണ്ട്, നടപ്പാക്കുന്നുമുണ്ട്) ഈ വകുപ്പോ പിഞ്ഞിപ്പോയൊരു കുപ്പായമിട്ട് വിയര്‍ത്തു നടന്നു വരുന്നവനെ കാണുമ്പോഴേ "ജാ" "ഛൂപ്പ്" എന്നൊക്കെ ആട്ടുന്ന ഉദ്യോഗസ്ഥരോ ശ്രമിക്കുന്നില്ല. ഗള്‍ഫില്‍ എത്ര ഇന്ത്യക്കാര്‍ എന്തു വേതനത്തില്‍ ഏതു വിസയില്‍ എങ്ങനെ കഴിയുന്നു എന്നതിനു പോലും ആരുടെ പക്കലും ഒരു വിവരവുമില്ല.

പതിനേഴു ലക്ഷം മലയാളികള്‍ വിദേശത്താണ്‌. അതില്‍ പതിനഞ്ചര ലക്ഷവും ഗള്‍ഫിലാണ്‌. ഏതാണ്ട് ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം. മൊത്തം ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തോളം ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. അരക്കോടിയോളം ആളു വരും അത്. ഇവരിലെ മൂന്നിലൊന്നാണ്‌ പരിഷത്ത് ചൂണ്ടുന്ന പരമദരിദ്രരായ പതിനാറുലക്ഷം.

പ്രവാസകാര്യവകുപ്പുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണമെങ്കില്‍ ഈ പതിനാറുലക്ഷത്തിന്റെ വിശപ്പു മാറണം.
പ്രിയ ആദര്‍ശധീരനായ മന്ത്രീ, ഇവരെയൊന്നും പുനരധിവസിപ്പിക്കാനുള്ള പാങ്ങ് കേരളത്തിനില്ലെന്നറിയാം. മിനിമം ബുദ്ധിമുട്ടില്‍ അവശ്യം ചെയ്തു തീര്‍ക്കാവുന്ന കാര്യങ്ങള്‍:
ഒന്ന്: അതതു രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലി നിരക്ക് പ്രഖ്യാപിക്കുക. എങ്ങനെ അതു നടപ്പാക്കാം എന്നറിയാന്‍ ഫിലിപ്പീന്‍സിലേക്കോ ചൈനയിലേക്കോ വേണമെങ്കില്‍ ഒരു യാത്ര പോയിക്കോളൂ, വിരോധമില്ല. അവരത് പണ്ടേ ചെയ്തു കഴിഞ്ഞു

രണ്ട്: തൊഴില്‍ വിസകളില്‍ പുറത്തു പോകുന്നവരുടെ ജോലിക്കരാറുകള്‍ നിര്‍ബന്ധമായും പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്റിന്റെ അംഗീകാരത്തിനയക്കുക

മൂന്ന്: വിദേശയാത്രയില്‍ പാലിക്കേണ്ട നിയമങ്ങള്‍ ആളുകളെ ബോധവാന്മാരാക്കാന്‍ ഓഫീസുകള്‍ തുടങ്ങുക, ഇവിടെ കണ്ട പലര്‍ക്കും രണ്ട് പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് കുറ്റമാണെന്നു പോലും അറിയില്ല.

നാല്‌: ട്രാവല്‍ ഏജന്റുമാരുടെ പ്രവര്‍ത്തനം പ്രവാസിവകുപ്പിന്റെ അധികാരപരിധിക്കുള്ളില്‍ കൊണ്ടു വരിക.

അഞ്ച്: വിസ കച്ചവടം അധവാ പണം നല്‍കി വിസ വാങ്ങല്‍ കര്‍ശനമായും നിരോധിക്കുക.

ആറ്‌: വേശ്യാലയങ്ങള്‍, ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരെപ്പറ്റി അതത് എംബസികളിലോ കോണ്‍സുലേറ്റിലോ വിവരം നല്‍കിയാല്‍ ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സം‌വിധാനമുണ്ടാക്കുക.


പോസ്റ്റ് സമര്‍പ്പണം: രാവിലേ വഴിയില്ച്ച്ച് "മലയാളി ആണോ" എന്നു ചോദിച്ചു വന്ന അപരിചിതനായ മദ്ധ്യവയസ്കന്‌. അദ്ദേഹം എന്റെ ഉപദേശം ചോദിച്ച പ്രശ്നത്തിന്റെ ചുരുക്കം ഇങ്ങനെ.

ഒന്ന്: നേരത്തെ ഇവിടെ കൂലിപ്പണി ചെയ്തിരുന്ന ഇയാളെ പിരിച്ചു വിട്ടപ്പോള്‍ ഒരു കാരണവുമില്ലാതെ ആജീവനാന്ത എണ്ട്രി ബാന്‍ പതിച്ചിരുന്നു.

രണ്ട്: എണ്ട്രി ബാന്‍ എന്താണെന്നറിയാത്ത ഇയാല്‍ പാസ്സ്പോര്‍ട്ട് നാട്ടിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ കാണിച്ചു. രണ്ടാമതൊരു പാസ്സ്പോര്‍ട്ട് എന്നാല്‍ ക്രിമിനല്‍ കുറ്റമാണെന്ന് അയാള്‍ക്കറിയില്ലാത്തതുകൊണ്ട് അതെടുത്തു

മൂന്ന്: ഇതുവരെയുള്ള സമ്പാദ്യവും കടവുമായി വീണ്ടും ഒരു വിസ ആ ട്രാല് ഏജന്റിനോട് വാങ്ങി ഇയാള്‍ പിന്നെയും ദുബായി എയര്‍പ്പോര്‍ട്ടിലെത്തി

നാല്‌: ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഐറിസ് സ്കാന്‍ ചെയ്തുവരാന്‍ ഇയാളോട് ഉദ്യോഗസ്ഥര്‍ കല്പ്പിച്ചു. അത് എന്താണെന്ന് അറിയാത്തതുകാരണം കുറേ നേരം അവിടെ നിന്നു. പിന്നെ എങ്ങനെയോ ആരുമില്ലാത്ത ഒരു കൗണ്ടര്‍ വഴി പുറത്തേക്കു നടന്നു.

അഞ്ച്: അയാളെ സ്പോണ്‍സര്‍ ചെയ്തത് ആരാണെന്ന് അറിയില്ല. എങ്ങോട്ടു പോകണമെന്നും എന്തു ചെയ്യണമെന്നും നിശ്ചയമില്ല.

Saturday, August 30, 2008

ആട്‌, ഫ്ലാറ്റ്‌, ബ്ലേഡ്‌, മാഞ്ചിയം

രണ്ടീസം തിരുവന്തോരത്ത്‌ പെയ്യിരുന്ന്, ഒരു കല്യാണം കൂടാന്‍. നാട്ടിലെ കാര്യങ്ങളൊക്കെ അറിഞ്ഞിട്ട്‌ ചിരിക്കണോ കരയണോ എന്ന് ഒരു പിടിയുമില്ല.

കെട്ടിടങ്ങള്‍ അങ്ങനെ പൊങ്ങിക്കേറുകയാണ്‌, നാട്ടുകാര്‍ക്ക്‌ ഫ്ലാറ്റില്‍ മഞ്ഞപ്രാന്ത്‌ മൂത്ത്‌. രണ്ട്‌ മൊളവും കറിയേപ്പിലേം പിച്ചാനൊരു അടുക്കളത്തോട്ടവും പട്ടിയെ ഇടാന്‍ ഒരു കൂടും രാവിലേ കാലു നീട്ടിയിരുന്ന് ചെറിയ വെയിലും കൊണ്ട്‌ പത്രം വായിക്കാന്‍ ഒരു തിണ്ണയുമുള്ള ഒരു കൊച്ചു വീടിനു നഗരപ്രാന്തത്തില്‍ കൊടുക്കണ്ട വിലയിലും അധികമാണ്‌ നഗരത്തിനകത്തെ രണ്ടുമുറി നരകത്തിനു വില. ഇതെന്തു കുന്തമെന്ന് അന്തം വിട്ടു നോക്കി നടന്നിട്ടു പോന്നു. എടയ്ക്ക്‌ ഒരു മച്ചു വന്ന് വിളിച്ച്‌ വേട്ടാവളിയന്‍ നിലം തൊടാമണ്ണു കാക്കുന്നതുപോലെ സര്‍ക്കാരീന്നു അയ്യേയെസ്സേമാന്മാരും ന്യായാസനങ്ങളും രാഷ്ട്രീയ കുത്തകവ്യാപാരികളും ചേര്‍ന്ന് അടര്‍ത്തി എടുത്തു മേലേ കാക്കുന്ന ഗോള്‍ഫ്‌ ക്ലബില്‍ ബീയറടിക്കാന്‍ കൊണ്ടുപോയ വഴി രണ്ടുമൂന്നു "ബില്‍ഡര്‍"മാരെയും കണ്ടു. അവരോട്‌ ഫ്ലാറ്റുപുരോഗതി ത്ജിരക്കിയപ്പോ കേട്ട രണ്ടു ബില്‍ഡര്‍ക്കഥകള്‍:

ബില്‍ഡര്‍ ഒന്ന്- പാപ്പര്‍. ബില്‍ഡിങ്ങേല്‍ ഫ്ലാറ്റ്‌ വാങ്ങിയവര്‍- ഊളന്‍പാറയില്‍ പോകാവുന്ന പരുവത്തില്‍ നടപ്പുണ്ട്‌.

ഡിമാന്‍ഡ്‌ ഇപ്പോ സീവ്യൂ, റിവര്‍വ്യൂ, റെയര്‍ വ്യൂ എന്നിവയ്ക്കായതുകൊണ്ട്‌ ഇദ്ദേഹം കിള്ളിയാര്‍ കൊച്ചാര്‍ അച്ചാര്‍സ്ഥാനത്ത്‌ ഒരു പത്തിരുപതു നില
അങ്ങു കെട്ടാന്‍ തീരുമാനിച്ചു. കെട്ടിടത്തിനും നദിക്കും ഇടയ്ക്ക്‌ റോഡില്ലേല്‍ നദിയില്‍ നിന്നും അമ്പതു മീറ്റര്‍ ദൂരത്തേ കെട്ടിടം വയ്ക്കാവൂ എന്ന് പരിസ്ഥിതി നിനയം . പരിസ്ഥിതി മണ്ണാന്‍കട്ട. പുള്ളിക്കാരന്‍ കുറച്ചേറെ ലക്ഷങ്ങള്‍ ഒരു ഭരണത്തലവനു നല്‍കി പെര്‍മിറ്റങ്ങു വാങ്ങി. പത്തിരുപതു നില കെട്ടിപ്പൊക്കി. കിള്ളിയാറ്റിന്റെ കരയില്‍ വീടും കുടിയുമില്ലാത്ത ചേരിക്കാര്‍ രാവിലേ വെളിക്കിറങ്ങുന്ന മനോഹര ദൃശ്യം വ്യൂവായുള്ള ഫ്ലാറ്റ്‌ ഓരോന്ന് അരക്കോടി വരെ വിലയ്ക്ക്‌ അങ്ങോട്ട്‌ വിറ്റു തീരാറായപ്പോഴാണ്‌ ഇടയ്ക്ക്‌ ഫരണം മാറി കേറിവന്ന പുതിയ കേരള സര്‍ക്കാര്‍ സംഗതി അറിഞ്ഞത്‌. ഫ്ലാറ്റ്‌ സമുച്ചയം അങ്ങോട്ട്‌ അടച്ചു. പഴേതിന്റെ ഇരട്ടി ലക്ഷങ്ങള്‍ കൊടുക്കാമെന്നും സകലമാന മന്ത്രി മക്കള്‍ക്കും അതേല്‍ ഫ്ലാറ്റും കൊടുക്കാമെന്നും പറഞ്ഞു നോക്കി. ങേ ഹേ. ബില്‍ഡര്‍ തകര്‍ന്നു. പത്തും മുപ്പതും വര്‍ഷം ഗള്‍ഫില്‍ വിയര്‍ത്തതും സ്വാശ്രയിച്ച്‌ എം ബി ബി എസ്സ്‌ എടുത്തതിന്റെ കൂലി അമ്മാവിയപ്പനോട്‌ വാങ്ങിയതും ഗ്രാറ്റുകുറ്റിയും കള്ളപ്പണവും ഒക്കെയായി പല മനുഷ്യരും കൊടുത്ത ഫ്ലാറ്റുവില ഗോവിന്ദാ. കെട്ടിടം ഇടിക്കാനുള്ള നോ ഹൌ സര്‍ക്കാരിനു ഇല്ലാത്തതുകാരണം ഇപ്പോ അടച്ചു പൂട്ടി സീല്‍ ചെയ്തു ഇരിപ്പുണ്ട്‌.


രണ്ടാമത്തെ കൂറ്റന്‍ സമുച്ചയം കേരളത്തിലെ നമ്പര്‍ വണ്‍ തന്നെ ഉണ്ടാക്കിയതാണ്‌. സംഗതി കവടിയാര്‍
കൊട്ടാരം വ്യൂ. തീവിലയ്ക്ക്‌ വാങ്ങിയ സാധുക്കള്‍ ഇപ്പോള്‍ ബാര്‍സ്റ്റൂളില്‍ നിന്നും തേളുകുത്തിയ മങ്കിയെപ്പോലെ എന്തൊക്കെയോ ചെയ്തു നടപ്പുണ്ട്‌.

ബില്‍ഡിയപ്പോള്‍ അറിഞ്ഞില്ലത്രേ കവടിയാര്‍ എന്ന പ്രൌഢഗംഭീരമായ സ്ഥലത്തിന്റെ ഒരു കുഞ്ഞുകോണ്‍ നില്‍ക്കുന്നത്‌ കുറവന്‍കോണം പഞ്ചായത്തിലാണെന്ന്. സംഗതി കെട്ടി തീര്‍ന്നപ്പോള്‍ കറണ്ടുമില്ല, വെള്ളവുമില്ല. പഞ്ചായത്തിനു ഇതിനൊരു പെര്‍മിറ്റ്‌ കൊടുക്കാന്‍ അധികാരവുമില്ല, കൊടുത്ത നഗരസഭയ്ക്കു ഉഗ്രപ്രതാപിയെ കണ്ടു വെപ്രാളം കേറീട്ടാണോ എന്തോ ആ കോണ്‍ കുറവന്‍ കോണത്താണെന്ന് ഓര്‍മ്മയും വന്നില്ല.


അങ്ങനെ പോണു ഫ്ലാറ്റു വിശേഷം. വേറേയും വിശേഷം. പ്രിയ മലയാളി സഹോദരങ്ങളേ, നിങ്ങളുടെയൊക്കെ മക്കള്‍ പഠിക്കാന്‍ എഴുതിയ പാഠപുസ്തകങ്ങള്‍ അവര്‍ക്ക്‌ പരൂക്ഷ ജയിക്കാന്‍ മാത്രമുള്ളതല്ല കേട്ടോ, അതേല്‍ ചില കാര്യമുണ്ട്‌. ഉദാഹരണത്തിനു പ്ലസ്‌ ടൂ ധനതത്വശാസ്ത്ര പുസ്തകത്തില്‍ ന്യായമായൂം കാണേണ്ട ഒരു കാര്യം (ഉറപ്പില്ല, ഞാന്‍ പ്ലസ്‌ റ്റൂ പഠിച്ചിട്ടില്ല) .

പ്രതിഫലത്തിന്റെയും (return) നഷ്ടസംഭാവ്യതയുടെയും (risk) തോത്‌ അനുകൂലാനുപാതത്തിലേ നീങ്ങൂ എന്നാണ്‌ ആ ലളിതമായ പാഠം. അതു പഠിക്കാന്‍ സ്വല്‍പ്പം കോമണ്‍ സെന്‍സ്‌ ഉണ്ടായാലും ധാരാളം മതി.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ രണ്ടാഴ്ച്ച കഴിയുമ്പോള്‍ ഒരുലക്ഷത്തി
ഇരുപതിനായിരം രൂപ തരാമെന്ന് ഒരു സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. അതായത്‌ മാസം 40 ശതമാനം രണ്ടേല്‍ കൂട്ടു പലിശ വര്‍ഷം അഞ്ഞൂറ്റി ഇരുപതു ശതമാനം ഇരുപത്തഞ്ചേല്‍ കൂട്ടു പലിശ. കേരളത്തില്‍ ന്യായമായ എന്തു ബിസിനസ്സ്‌ ചെയ്താലും ഇരുപതു ശതമാനം അടുത്താണ്‌ ആദായം. എങ്ങനെ ഈ അഞ്ഞൂറ്റിരുപതു നിങ്ങള്‍ക്കു തരാന്‍ മാത്രം ഒരു സ്ഥാപനം ആദായമുണ്ടാക്കും?

എന്തരായാലും ശരി തിരുവന്തോരത്തെ ഒരുപാടു പേരുടെ പെന്‍ഷന്‍ കമ്യൂട്ട്‌ ചെയ്തതും ഗ്രാറ്റുകുറ്റി ഊരിയതും കൈക്കൂലി സ്വരൂപിച്ചതും കെട്ടിയവളെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുമെന്ന് പറഞ്ഞ്‌ അമ്മാവിയപ്പനെ ഊറ്റിയതും എല്ലാമായി ആ സ്ഥാപനം മാഞ്ഞു പോയി. ആളെ പൊക്കി ഒരു ചെറിയ ഓഹരിയെങ്കിലും പിരിക്കാന്‍ കഴിഞ്ഞാല്‍ കഞ്ഞിക്കുള്ള കാശെങ്കിലും നിക്ഷേപകര്‍ക്ക്‌ കിട്ടുമായിരിക്കും.

അങ്ങനെ പോണു നാട്ടു വിശേഷം.

Thursday, August 21, 2008

പ്രിയ പ്രവാസമന്ത്രിക്ക്

എത്രയും ബഹുമാനപ്പെട്ട പ്രവാസകാര്യമന്ത്രി അറിയാന്‍,
പ്രവാസികളെ കാര്യമായി തന്നെ കാണുന്നതിനു നന്ദി. പത്രം വായിക്കുന്ന ശീലമില്ലാത്തതിനാല്‍ ബ്ലോഗില്‍ നിന്നാണ്‌ വിദേശ ഇന്ത്യക്കാര്‍ക്കു മകളെ കെട്ടിച്ചുകൊടുക്കുന്ന കാര്യത്തെക്കുറിച്ച് സര്‍ക്കാരിന്റെ മുന്നറിയിപ്പ് കണ്ടത്. ഇതുവരെ മദ്യം സിഗററ്റ് തുടങ്ങിയ വസ്തുക്കളിന്മേലെയേ ഇത്തരം യൂസര്‍ കാവിയറ്റ് കണ്ടിട്ടുള്ളൂ, പ്രവാസിക്ക് മോളെക്കെട്ടിച്ചുകൊടുക്കുന്നതുപോലെയുള്ള മറ്റു ഹീനവൃത്തികളിലേക്കും സര്‍ക്കാര്‍ അത് വ്യാപിപ്പിച്ചു കണ്ടതില്‍ വളരെ സന്തോഷമുണ്ട്.
ചില കാര്യങ്ങളില്‍ എനിക്ക് സംശയം തീരാത്തതുകാരണം പരസ്യത്തിന്റെ ചുവട്ടില്‍ കൊടുത്തിരിക്കുന്ന DIRSS@MOLA.NIC.IN എന്ന ഈമെയില്‍ വിലാസത്തിലേക്ക് കത്തയച്ചിരുന്നു. mola.നിക്ക്.ഇന്‍ എന്നൊരു മെയില്‍ സമ്വിധാനം ഇല്ലെന്ന് ഉത്തരം കിട്ടി. ഇനി തല എന്നോ കല എന്നോ ആണോ എന്ന് അറിയില്ല. അതിനാല്‍ കത്ത് ഇവിടെ പോസ്റ്റ് ചെയ്തു പോകുന്നു.
എന്റെ മകളെ വിദേശ ഇന്ത്യക്കാരനു കല്യാണം കഴിച്ചു കൊടുക്കും മുന്നേ പശ്ചാത്തലവും നിയമപരമായ എല്ലാ വിശദാംശങ്ങളും അന്വേഷിക്കണമെന്ന് മാത്രമേ പരസ്യത്തില്‍ കണ്ടുള്ളു, എവിടെ എങ്ങനെ എന്ത് അന്വേഷിക്കണം എന്നു കണ്ടില്ല. എന്റെ മകളെ കണ്ണമ്മൂലയില്‍ കെട്ടിച്ചാലും ഉമ്മല്‍ക്കുവൈനില്‍ കെട്ടിച്ചാലും എനിക്കറിയേണ്ട കാര്യങ്ങള്‍ ഒന്നാണ്‌, അതൊക്കെ എവിടെ അറിയാനാണ്‌ അങ്ങു പറഞ്ഞതെന്ന് മനസ്സിലായില്ല.
പ്രവാസകാര്യവകുപ്പിന്റെ കയ്യില്‍ ആരൊക്കെ എവിടെയൊക്കെ എന്തു ജോലി ചെയ്യുന്നു എന്നതിനു വല്ല രേഖയും ഉണ്ടോ?
ദുബായിലെ കോണ്‍സുലേറ്റില്‍ ചോദിച്ചപ്പോള്‍ എന്ത്ര ഇന്ത്യക്കാര്‍ വന്നു, എത്ര പേര്‍ പോയി, എത്രപേര്‍ ഇവിടെക്കിടന്നു ചത്തുപോയി, എത്രപേര്‍ രോഗികളാണ്‌, എത്ര പേര്‍ക്കു ജോലിയുണ്ട്, ജോലിയുള്ളവരില്‍ എത്രപേര്‍ക്കു ശമ്പളമുണ്ട്, എത്രപേര്‍ കല്യാണം കഴിച്ചതാണ്‌ എന്നൊന്നും അവര്‍ക്ക് ഒരു പിടിയുമില്ല.
ഇനി അവിടത്തെ തൊഴില്‍ മന്ത്രാലയത്തില്‍ തിരക്കാമെന്നു വച്ചാല്‍ അതെല്ലാം ഒരാളുടെ സ്വകാര്യവിവരമാണെന്നും കല്യാണത്തിനല്ല പതിനാറടിയന്തിരത്തിനാണെന്നു പറഞ്ഞാലും പുറത്തു പറയില്ലത്രേ.
സ്യൂട്ടിട്ട മൂന്നാലുപേരും ഒരു പെമ്പ്രന്നോത്തിയും ഇരിക്കുന്ന ഹെഡര്‍ മാസ്റ്റിട്ട വിദേശകാര്യവകുപ്പിന്റെ വെബ് സൈറ്റിലും പോയി നോക്കി. അവിടെയും ഈ വിവരങ്ങളൊന്നും തരുമെന്ന് സൂചനയില്ല. പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്റ്സിനു സൈറ്റ് ഉണ്ടോ എന്നു തപ്പിയിട്ട് ഗൂഗിള്‍ കൈ മലര്‍ത്തി.
എന്നാറൈ ഹാന്‍ഡുബുക്ക് ഡൗണ്‍ലോഡ് ചെയപ്പ അതില്‍ എങ്ങനെ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാമെന്നും എങ്ങനെ നാട്ടില്‍ പണം പാഴാക്കാമെന്നും മാത്രമേ കാണാനുള്ളൂ.

പ്രവാസമന്ത്രാലയത്തിലെ ഗവേഷണപ്രബന്ധത്തിലും പഞ്ചാബീനും ആന്ധ്രയീന്നും ഗ്രാമീണ പെണ്‍പിള്ളേരെ കെട്ടി ചതിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകറുണ്ടെന്നും അതിനെതിരേ അഞ്ചെട്ടുസ്ത്രീകളും അത്രതന്നെ പുരുഷന്മാരും അടങ്ങുന്ന ഒരു ഉന്നത സമിതി ഉണ്ടാക്കി എംബസികളും അതത് രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ വകുപ്പുകളും തമ്മില്‍ എന്തൊക്കെയോ കരാര്‍ ഉണ്ടാക്കുമെന്നും എന്നാറീ കെട്ടാന്ന്നേരം പള്ളീന്നു പോരാഞ്ഞു ഇമിഗ്രേഷനീന്നും എന്തൊക്കെയോ പത്രം വാങ്ങിപ്പിക്കുമെന്നും ഒക്കെ അടങ്ങുന്ന പത്തിരുപതു പേജ് പദ്ധതി കണ്ടല്ലോ? രണ്ടുവര്‍ഷം മുന്നേ ഇറക്കിയ വിളംബരത്തില്‍ പറഞ്ഞിരിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യുകയുണ്ടായോ? എന്റെ അറിവില്‍ ഒന്നും കണ്ടില്ല.

അങ്ങ് ട്രാസ്ന്‍പോര്‍ട്ട് ബസ്സില്‍ യാത്ര ചെയ്തിട്ടുണ്ടോ? "പോക്കറ്റടി സൂക്ഷിക്കുക" എന്നാണ്‌ അതേല്‍ എഴുതി വച്ചിരിക്കുന്നത് "അടുത്തിരിക്കുന്നവരെ സൂക്ഷിക്കുക" എന്നല്ല. മാത്രവുമല്ല, എഴുതിവക്കേണ്ടത് ബസ്സില്‍ തന്നെയാണ്‌, അയലത്തെ പാപ്പച്ചന്റെ തിണ്ണയിലല്ല.

പിന്നെ ആ ചോറ്റുപാത്രത്തില്‍ ചവിട്ടുന്ന പടം, അതെനിക്കിഷ്ടമായി. ഇലയിട്ടു ചവിട്ടുന്നതാണെങ്കില്‍ കുറച്ചുകൂടെ ക്ലിയര്‍ ആയേനെ.

വിനയപൂര്വ്വം.
ഒരു പ്രജ.

PS
മറ്റേ ബ്ലോഗില്‍ മോള്‍ട റേഷന്‍ കാരണം ഇവിടെ പോസ്റ്റിട്ടതാണു മന്ത്രിജീ, മറുപടി അവിടെത്തന്നെ ഇട്ടാല്‍ മതി, ഇവിടെ വേണ്ട

Wednesday, August 20, 2008

അന്യം നിന്നു പോയത്

കാസ്പിയന്‍ കടുവയെയും അറേബ്യന്‍ ഒട്ടകപ്പക്ഷിയെക്കുറിച്ചുമല്ല.നാട്ടില്‍ അന്യം നിന്നു പോയ പലതും ഞാന്‍ മിസ്സ് ചെയ്യുന്നു. (വയസ്സാകുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ "പണ്ടത്തെക്കാലത്ത്" എന്നു തുടങ്ങുന്നത്.)

1.Religion is the opium of the people - മലയാളത്തില്‍ പറഞ്ഞാല്‍ "കറുപ്പും പള്ളീലച്ചനും തലയ്ക്കു പിടിക്കും" എന്നതുപോലത്തെ സുന്ദരന്‍ സാഹിത്യവും ക്ലോറല്‍ ഹൈഡ്രേറ്റ് ചേരാത്ത കള്ളും നുരച്ചിരുന്ന വയല്‍‌വരമ്പത്തെ കള്ളുഷാപ്പുകള്‍.
അവയെ തെറിയും നാറ്റവും പുകയും ഇരുട്ടും നിറഞ്ഞ ബാറുകള്‍ ഇല്ലാതാക്കിക്കളഞ്ഞു.

2.റേഡിയോ പാര്‍ക്കില്‍ മൈക്കിലൂടെ വരുന്ന വാര്‍ത്ത കേട്ട് കൂടിയിരുന്ന് ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വയസ്സന്മാര്‍.
അവരിപ്പോള്‍ കൊതുകുകയറാതെ സന്ധ്യക്കു ജനലും കൊട്ടിയടച്ച വീട്ടില്‍ ഒറ്റക്കിരുന്ന് ടെലിവിഷന്‍ വാര്‍ത്തയിലെ തല പോയ ശവങ്ങളും കൊച്ചുമകളെ പീഡിപ്പിച്ച പ്രതിയുടെ വിശേഷങ്ങളും കാണുകയാണ്‌.

3. മഴ തിമിര്‍ക്കുന്നതിനിടെ മുറ്റത്തു നിന്നും രണ്ടടിപ്പൊക്കത്തില്‍ നില്‍ക്കുന്ന ജനലിലൂടെ അകത്തേക്ക് ചാടിക്കയറുന്ന കൊച്ചു തലയിണ വലിപ്പമുള്ള പച്ചത്തവള.
അടിയാറുകള്‍ വറ്റിയപ്പോള്‍ അവ പോയി.

4. ചിരട്ടത്തവിയില്‍ ചായയടിക്കുന്ന ചൂടു ദോശയും ചമ്മന്തിയും ഇലക്കീറില്‍ കിട്ടുന്ന കൊച്ചു ചായക്കട. അമേദ്ധ്യമൊഴുകുന്ന ഓടയുടെ പുറത്തു വച്ച തട്ടില്‍ വാള്‍പ്പോസ്റ്റര്‍ മൈദ ച്യൂയിങ് ഗം പോലെ ആക്കിയതില്‍ തീര്‍ത്ത പൊറോട്ടയും എറിത്രോസിനും കാവിപ്പൊടിയും കുഴച്ച മസാലയില്‍ മുക്കി ഒരാണ്ടു മുന്നേയുള്ള ആദ്യ തിളയില്‍ തന്നെ പുകഞ്ഞ എണ്ണയില്‍ പൊരിച്ച ബീഫും വില്‍ക്കുന്നവര്‍ക്കു മുന്നില്‍ അവ തോറ്റുപോയി.

5. ഒരു പൊതിച്ചോറും കയ്യില്‍ പിടിച്ച് ഒരു കുട ചൂടി വര്‍ത്തമാനം പറഞ്ഞ് മെല്ലെ ഏജീസ് ഓഫീസിലേക്കും പി എം ജിയിലേക്കുമൊക്കെ രാവിലേ നടന്നു കയറുന്ന ദമ്പതികള്‍. അവരിപ്പോള്‍ രാവിലേ തമ്മില്‍ മിണ്ടാന്‍ പോലും നേരമില്ലാതെ കാറില്‍ പാഞ്ഞു പോകുകയും വൈകുന്നേരം കുടവയറും കൊളസ്റ്റ്റോളും മാറ്റാന്‍ മ്യൂസിയത്തില്‍ വിയര്‍ത്തും പ്രാകിയും നടന്നും ജീവിതം തീര്‍ക്കുകയാവും.

Monday, August 18, 2008

ഇതെന്തു നീതി ഇതെന്തു ന്യായം...

മോഹന്‍ തോമസിന്റെ ഉച്ഛിഷ്ടവും അമേദ്ധ്യവും... എന്ന രീതിയിലുള്ള പ്രകടനങ്ങള്‍ സിനിമയില്‍ വരാം. പരമാവധി ഒരു പോലീസുകാരനു പറയാം, ക്രമസമാധാനവും ബലപ്രയോഗവും തെറിവിളിയും മര്‍ദ്ദനവും കുറേയെങ്കിലും കൂടിക്കലര്‍ന്നു പോകാറുണ്ട്. പക്ഷേ ഒരദ്ധ്യാപകന്‍ ഇങ്ങനെ ക്ലാസില്‍ പറഞ്ഞാലോ? പ്രധാനമന്ത്രി സാര്‍ക്ക് ഉച്ചകോടിയില്‍ കയറിപ്പറഞ്ഞാലോ? ചില സ്ഥാനങ്ങള്‍ അതിന്റേതായ മിതത്വം പാലിക്കേണ്ടതുണ്ട്. എനിക്കു നിങ്ങളെ വാടാ മച്ചാ എന്നു വിളിക്കാം, ബുഷ് "ഹലോ ടോണി" എന്നു വിളിച്ചാല്‍ അത് വിമര്‍ശിക്കപ്പെടും.


ഒരു ന്യായപാലകന്‍ (ന്യായാധിപന്‍ പൊതുജനം എന്ന കഴുത തന്നെ, പേരിലെങ്കിലും ജനാധിപത്യമുണ്ടല്ലോ) പറഞ്ഞത് "രാജാവിനെക്കാളും വലിയ രാജഭക്തി.... നിങ്ങളെപ്പോലെയുള്ള സിവില്‍ സേര്വന്റുകളാണ്‌ രാഷ്ട്രത്തിന്റെ ശാപം.." എന്നാ ഡയലോഗ~. ഇതു കേട്ടു നിന്ന സര്‍ക്കാര്‍ ജോലിക്കാരി ഡോക്റ്റര്‍ നിവേദിത ഹരനു ബോധോദയമുണ്ടായിക്കാണും.

അല്ല എന്തിനാണീ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നമ്മള്‍ ശമ്പളം കൊടുത്തു പോറ്റുന്നത്? സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കാന്‍. സര്‍ക്കാര്‍ ഇനി ജനത്തെ വഞ്ചിക്കുകയാണെങ്കില്‍ ഒരു വിസില്‍ ബ്ലോവറായി ശ്രീമതി ഹരനു കോടതിയെയോ മറ്റോ സമീപിക്കാന്‍ ഒരു ജീവനക്കാരിയെന്ന നിലയില്‍ അവകാശമുണ്ട്.


ഇക്കണ്ട തെറിയെല്ലാം ന്യായപാലകക്കസേരയില്‍ നമ്മള്‍ നികുതിദായകര്‍ കൂടി കയറ്റി ഇരുത്തിയ അഡ്വക്കേറ്റ് മയ്യനാട് സിരിജഗന്‍ ഈ സ്ത്രീയെ വിളിക്കാന്‍ കാരണം എന്തെന്ന് ആരാഞ്ഞു നോക്കി. ഒന്നുമില്ലെങ്കിലും രണ്ടും നമ്മള്‍ അരിവാങ്ങിക്കുമ്പോഴും മരുന്നു വാങ്ങുമ്പോഴും സ്മാള്‍ അടിക്കുമ്പോഴും സര്‍ക്കാരില്‍ കെട്ടുന്ന ചുങ്കത്തില്‍ നിന്നും ശമ്പളം വാങ്ങിക്കുന്ന തൊഴിലാളികളല്ലേ.

തിരുവന്തോരം ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഉടനടി നടപ്പാക്കിയതാണ്‌ ഇവര്‍ ചെയ്ത പാപം. അവധി ദിവസം കോടതി കൂടി ഗോള്‍ഫ് ക്ലബ് തിരിച്ചു കൊടുക്കാന്‍ ഉത്തരവ് ഇറക്കിയതുമാണ്‌. മാറാടു കേസും അഭയക്കേസും എന്‍ എന്‍ സി ലാവ്‌ലിന്‍ കേസും പരിഗണിക്കാന്‍ പോലും ഞായറാഴ്ച കൂടാത്ത കോടതി ഇങ്ങനെ ചെയ്യണമെങ്കില്‍ ഈ ഗോള്‍ഫ് ക്ലബ് റേഷന്‍‌കടയോ മെഡിക്കല്‍ കോളേജോ പോലെയല്ല, ജനത്തിന്റെ പ്രാണവായു തന്നെ ആയിരിക്കണം.

നാട്ടില്‍ ഞാനുള്ളപ്പോള്‍ പരിചയക്കാരില്‍ ചിലര്‍ ഗോള്‍ഫ് ക്ലബ്ബില്‍ എന്നെ വിളിച്ചുകൊണ്ട് പോകാറുണ്ട്. ഞാന്‍ ഗോള്‍ഫ് കളിക്കാരനല്ല, വിളിച്ചുകൊണ്ട് പോകുന്ന അംഗങ്ങളും ഗോള്‍ഫിന്‍‍‌കോല്‍ ജീവിതത്തിലിന്നേവരെ കൈകൊണ്ട് തൊട്ടിട്ടില്ല. ഉന്നതരായ, മാന്യരായ സഹകുടിയന്മാര്‍ക്കൊപ്പം ഇരുന്ന് മദ്യപിക്കാനും ഒടുക്കം സഫാരിയും ചോളായും പോലെ സാധാരണക്കാര്‍ അടിച്ചു വാളുവയ്ക്കുന്ന അഞ്ചുമിട്ടുട്ടില്‍ എട്ടു കയ്യാങ്കളി കാണാവുന്ന കോമണ്‍മാന്‍സ് ബാറില്‍ കൊടുക്കുന്നതിനെക്കാള്‍ ചെറിയ ഒരു ബില്‍ മാത്രം കൊടുത്ത് ഇറങ്ങിപ്പോരാവുന്ന ഒരു സ്ഥലം. കയ്യില്‍ നാലു ചക്രം ഇരിപ്പുണ്ടെങ്കില്‍ ശ്രീമൂലം ക്ലബ്ബും ലയണ്‍സും അംഗത്വം തരും, പക്ഷേ ഗോള്‍ഫ് ക്ലബ്ബില്‍ കിട്ടണമെങ്കില്‍ പേഴ്സിന്റെ കനം മാത്രം കാണിച്ചാല്‍ പോരാ, അധികാരത്തിന്റെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നും തെളിയിക്കണം, അത്തരം വന്‍ സ്രാവുകള്‍ മാത്രമേ അവിടെ കയറിപറ്റൂ.

അപ്പോ ഇവിടെ ഗോള്‍ഫുകളിയില്ലേ? പിന്നില്ലേ, ആണ്ടറുതിക്കും സംക്രാന്തിക്കും ടെക്നോപ്പാര്‍ക്കില്‍ കരാറൊപ്പിടാന്‍ വന്ന കൂട്ടത്തില്‍ എന്നാലൊരു കളീം നടക്കട്ടെ എന്നു കരുതി വരുന്ന അപൂര്വ്വം ചില ജപ്പാന്‍‌കാര്‍, അതിലും അപൂര്വമ്വമായി ചില യൂറോപ്പുകാര്‍. സ്ഥിരം കളിക്കാരായ പത്തുപേരെപ്പോലും ഗോള്‍ഫ് ക്ലബ്ബിനു അവകാശപ്പെടാനില്ല. നിയമവും നീതിയും ന്യായവും എല്ലായ്പ്പോഴും ഒന്നാകില്ല, പക്ഷേ കടകവിരുദ്ധമാകാന്‍ പാടില്ല. ഗോള്‍ഫ് ക്ലബ് സര്‍ക്കാരിന്റേതാണ്‌. അത് നടത്താന്‍ ആര്‍ക്കും വാടകയ്ക്കു നല്‍കിയിട്ടില്ലാത്തതിനാല്‍ തിരുച്ചു പിടിക്കാനുമാവില്ല എന്നത് നിയമത്തെ വ്യാഖ്യാനിച്ചുവരുമ്പോള്‍ പറ്റുന്ന ഒരു ചെറിയ പിശകാണ്‌. എന്റെ അതിഥിയായി വീട്ടില്‍ താമസിക്കുന്നവനോട് ഇറങ്ങിപ്പോകാന്‍ പറയുമ്പോള്‍ അവനു വാടകച്ചീട്ടില്ല അതിനാല്‍ ഒഴിപ്പിക്കാനുമാവില്ല എന്നു പറയുമ്പോലെ ഒന്ന്.


യാതൊരുവിധ സമൂഹ്യപ്രാധാന്യവുമില്ലാത്ത കേസാണിത്,ടര്‍ഫ് നനയ്ക്കാന്‍ ദൈനം ദിനം അടിച്ചു വിടുന്ന പതിനായിരക്കണക്കിനു ലിറ്റര്‍ വെള്ളം കിള്ളിയാറ്റിലേക്കടിച്ചാല്‍ നഗരത്തിലെ നാറ്റവും കൊതുകും കുറയുമെന്ന് മാത്രമേ ഭൂരിപക്ഷം തിരുവനന്തപുരം നിവാസികളും നിരീക്ഷിക്കുന്നുള്ളു. (കോടതിക്കറിയുമോ എന്തോ, തിരുവനന്തപുരത്തിനു കുടിവെള്ളം കൊടുത്ത് ദാഹമകറ്റാന്‍ അരുവിക്കരയിലെ ഉറവിടം തികയാതെ വന്നിരിക്കുന്നു.)പറയുന്ന പണി ചെയ്യാന്‍ കൂലികെടുത്ത സ്ത്രീയുടെ കര്‍മ്മബോധത്തെ മനസ്സു നിറയെ ഭള്ളുവിളിക്കാന്‍ അവരുടെ കാരണം കാണിക്കല്‍ നോട്ടീസും അവഗണിച്ച് വിളച്ചുവരുത്തിയ ന്യായം നടത്തിപ്പുകാരാ, ഞാന്‍ എന്തിനാണ്‌ അങ്ങേക്കു ശമ്പളം തരുന്നത്?

അതേ ദിവസം തന്നെ "ഇനിയൊരു സൂര്യനെല്ലിയും കവിയൂരും ആവര്‍ത്തിക്കാന്‍ പാടില്ല" എന്ന് പോലീസിനോട് കോടതി ഉത്തരവിട്ടത്രേ. പോലീസ് ഏറ്റവും വിശദമായി അന്വേഷിച്ച് ഏറ്റവും കാര്യക്ഷമതയോടെ കോടതിസമക്ഷം എത്തിച്ച അപൂര്വ്വം കേസുകളില്‍ ഒന്നാണ്‌ സൂര്യനെല്ലി. സാധാരണക്കാരന്‍ ജൂറിയായാല്‍ ഇത്രയും വിശദമായ ഒരു റിപ്പോര്‍ട്ടിന്റെ ആവശ്യം പോലും ഇല്ല്. നിരവധി ആളുകള്‍ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുത്തിയ കുട്ടിക്ക് പതിന്നാലു വയസ്സേ ഉണ്ടായിരുന്നുള്ളു, അവളോട് ബന്ധപ്പെട്ടവര്‍ ആരെന്ന് രാസപരിശോധനയില്‍ വ്യക്തവുമായി. ബാലികമാരെ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പേറ്റുത്തുന്നത് ബലാത്സംഗമാണെന്ന് നിയമമുണ്ട്. ആരെ ശിക്ഷിച്ചു കോടതി? ഇതുവരെ ഏതെങ്കിലും ബാലികാപീഡന അപവാദത്തില്‍ ശിക്ഷ നടപ്പാക്കിയിട്ടുണ്ടോ? പീഡനങ്ങള്‍ പെരുകുന്നതില്‍ പോലീസിനാക്ഷേപിക്കാതെ സ്വയം ശിക്ഷിക്കാന്‍ തയ്യാറുണ്ടോ? തട്ടുപൊളിപ്പന്‍ വാചകം ഇറക്കാനാണെങ്കില്‍ ഞങ്ങള്‍ക്ക് സുരേഷ് ഗോപി തന്നെ ധാരാളം മതി, ഒരു ന്യായപാലകന്റെ ആവശ്യമില്ല.

Wednesday, August 6, 2008

അക്കരെപ്പച്ച

എന്‍ രത്തത്തിന്‍ രത്തമാന ഉഴൈപ്പാളികളേ,
ലീ കാണുന്ന പടത്തിലാണ്‌ നമ്മള്‍, ലോ കാണുന്നതാണ്‌ സുന്ദരമായ നാളെ. ലിതിലേ അള്ളിപ്പിടിച്ച് കേറണം. പറ്റുവെന്ന്. ഒത്തു പിടിച്ചാ മലയും മറിയും. നമ്മളാരാ മോന്മാര്‍? അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ അടിപതറാത്തൊരു സഖ്യമിതേ. ഉണരുവിന്‍ സഖാക്കളേ ചോരയുള്ള മക്കളേ,അദ്വൈതാമല ഭാവസ്പന്ദിത വിദ്യുന്മേഖല പൂകുമ്പോ നമുക്ക് കൈ നറച്ചും ബോണസ്, അലവന്‍സ്, തോമസ്, ഗോമസ്... എനിക്കങ്ങോട്ട് ക്വാരി തരിക്കുന്നു, എനിക്കു മേലാ എന്നെ ആരേലും താങ്ങിക്കോ.

അങ്ങനെ ഒരു ദെവസത്തെ കിള കഴിഞ്ഞ്.

മടങ്ങി പോണ വഴിക്ക് ഒരാവശ്യത്തിനു ശിശുപാലവൃത്തി ചെയ്യണ പരിചയക്കാരനെ കാണാന്‍ ഒന്നു കേറി. മൂപ്പരുടെ ക്ലിനിക്കിന്റെ കതകേല്‍ പിടിച്ചപ്പഴേക്ക് അത് തട്ടിത്തൊറന്ന് ഒരു നാലുവയസ്സുകാരി സര്‍ക്കസിലെ പീരങ്കിയില്‍ നിന്നു തെറിച്ച അഭ്യാസിയെക്കണക്ക് പുറത്തു വന്നു.
"കാള്‍ ദ പോലീസ്, കാള്‍ ദ പോലീസ്... ഹീ അറ്റാക്ക്‌ഡ് മീ"
"ങേ?"
"കാള്‍ 999..പ്ലീസ്."
അകത്ത് ശിശുപാല്‍ജിയും കൊച്ചിന്റെ അപ്പനും അമ്മയും മേശപ്പൊറത്ത് കമന്നടിച്ചു കിടന്ന് ചിരിച്ച് പണ്ടാറടങ്ങുന്നു.

"ആരാ കൊച്ചിനെ അറ്റാക്കിയത്?"
"ഞാനാ, ഞാന്‍ കുത്തി! അവള്‍ക്ക് ഒരു റോട്ടാവൈറസ് ഷോട്ട് കൊടുത്തതാ."
" ശിശുപാലാ, ഒരു ദിവസമെങ്കി ഒരു ദിവസം, നിങ്ങടെ പണി എനിക്കു തന്നിട്ട് എന്റെ പണി നിങ്ങളു ചെയ്യപ്പാ."

(പോസ്റ്റ് സൂരജിന്‌)

Tuesday, August 5, 2008

നോ കുളിയാണ്ടറിസം

എങ്ങനീ ബ്ലോഗ് തുടങ്ങേണ്ടത്, എങ്ങനെ മലയാളം എഴുതാം, എങ്ങനെ എഴുതിയ പോസ്റ്റ് എഡിറ്റ് ചെയ്യാം, എങ്ങനെ ബ്ലോഗിന്റെ നിറം പച്ചയില്‍ നിന്ന് മഞ്ഞയാക്കം എന്നൊക്കെ എമ്പാടും പോസ്റ്റുകള്‍ ഇവിടൊക്കെയുണ്ട്, എന്നാല്‍ ബ്ലോഗില്‍ എന്തു ചെയ്യരുത് എന്ന് ഇല്ലെന്ന് തോന്നുന്നു, അതായിരിക്കണം ഓരോരുത്തന്‌ അവനവന്റെ ബ്ലോഗിന്റെ ചക്രവര്‍ത്തിയാകാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കുളിയാണ്ടറിസ്റ്റ് പ്രവണതകള്‍ കൂടിക്കൂടി വരുന്നത്.

(തിരോന്തോരം ഭാഷ അറിയാത്തവര്‍ക്ക്- കുളിയാണ്ടര്‍ എന്നാല്‍ ജാക്ക് ഓഫ് ആള്‍ ട്രേഡ് എന്ന് സ്വയം വിശ്വസിക്കുന്ന എന്നാല്‍ മറ്റുള്ളവര്‍ അംഗീകരിക്കാത്ത വിദഗ്ദ്ധന്‍ ആണ്‌. നാലു പേര്‍ ചീട്ടുകളിക്കാന്‍ ഇരുന്നാല്‍ ഒരു കുളിയാണ്ടര്‍ വന്ന് "ഇസ്പേഡ് പത്തെറക്ക്" എന്നു പറഞ്ഞ കളി നശിപ്പിക്കും. ഒരു മരുന്ന് വാങ്ങിക്കാന്‍ കടയില്‍ കേറിയാല്‍ ഒടനേ പ്രത്യക്ഷപ്പെടും കുളിയാണ്ടര്‍ "ഈ മരുന്നിനു സൈഡ് എഫക്റ്റ് കൂടുതലാ, പകരം ലത് വാങ്ങിയാ മതി" . ഡോക്റ്റര്‍ എഴുതി തന്നതാണെന്നു പറഞ്ഞാലും സമ്മതിക്കില്ല, ഇപ്പോഴത്തെ ഡോക്റ്റര്‍മാര്‍ക്ക് ഒന്നും അറിയില്ലെന്ന് പ്രഖ്യാപിച്ച് കുളിയാണ്ടര്‍ പിന്നെയും നിര്‍ബ്ബന്ധിക്കും)

കുഴൂരാന്‍ ഒരു കവിത എഴുതിയാല്‍ കുളിയാണ്ടര്‍ വരും അതില്‍ സം‌വിധാനം വിടാന്‍. ആ വാക്കു പാടില്ല, ഈ വരി മനുഷ്യാവകാശലംഘനമാണ്‌. എട്ടില്‍ തട്ടിയില്ല മാലിനിക്ക് . കവിതയെ വിമര്‍ശിച്ചതാണെന്നു കരുതിയോ? തെറ്റി. കുളിയാണ്ടര്‍ പറയുന്നതുപോലെ വേണം സകല ബ്ലോഗും ഇരിക്കാന്‍ എന്നാണ്‌ അര്‍ത്ഥം.

അപ്പു കൊച്ചിന്റെ ഒരു പടമിട്ടാന്‍ അവിടെയും വരും കുളിയാണ്ടര്‍ . കുട്ടികളുടെ പടമിടുന്നതാണോ ബ്ലോഗിങ്ങ്? പകരം "നിനക്കു ഞാന്‍ എന്തരായിരുന്നു എനിക്കു നീ എന്തരായിരുന്നു" എന്ന മട്ടിലെ കവിത എഴുതുകയല്ലേ വേണ്ടത്? ബ്ലോഗ് എന്നു വച്ചാല്‍ മത്തങ്ങയാണോ മരമഞ്ഞളാണോ എന്ന് അറിയില്ലെന്നതും പോട്ട്, മുന്നേയുള്ള പോസ്റ്റേല്‍ ഒന്നു ഞെക്കി ആ ബ്ലോഗിന്റെ മൂല്യമെന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയും ഇല്ലെങ്കിലും കുളിയാണ്ടറിസം കാണിച്ചേ മതിയാവൂ.

പത്തിരുപതു വര്‍ഷം നാട്ടില്‍ തെണ്ടിത്തിരിഞ്ഞു നടന്നിട്ടുള്ളതുകാരണം ഏതു പൊതുസ്ഥലത്തു ചെന്നാലും മിനിമം ഒരു കുളിയാണ്ടറെങ്കിലും അവിടെ കാണുമെന്നത് ശീലമായി. പക്ഷേ ഇപ്പോള്‍ ഇത് പറയാന്‍ കാരണം ബ്ലോഗിങ്ങിന്‌ എന്തോ സംഘടനയോ യൂണിയനോ സൊസൈറ്റിയോ ഒക്കെ രൂപപ്പെടുന്നു എന്നു കേട്ടതുകൊണ്ടാണ്‌.

എന്തു സംഘടനയായാലും എന്തിനു വേണ്ടി ആയാലും അത് ഒരിക്കലും അതിന്റെ അംഗങ്ങളുടെ അല്ലാതെ എന്റെ ബ്ലോഗുകളുടെ കുളിയാണ്ടറാകാനുള്ള ശ്രമങ്ങള്‍ നടത്തരുത് എന്ന് ആദ്യമേ അങ്ങു പറഞ്ഞേക്കാമെന്നു വച്ചതാണ്‌ . മറ്റുള്ളവരുടെ കാര്യം എനിക്കറിഞ്ഞുകൂടാ, കാരണം ഞാന്‍ ബൂലോഗകുളിയാണ്ടറല്ല.

ചുരുക്കി പറഞ്ഞാല്‍
ബ്ലോഗിങ്ങ് സൂപ്രണ്ട്
ബ്ലോഗ് ലീഡര്‍
ബ്ലോഗ്ഗിങ് സൂപ്പര്വൈസര്‍
ബ്ലോഗ് ആഡിറ്റര്‍
ബ്ലോഗ് സെന്‍സര്‍ ബോര്‍ഡ്
ബ്ലോഗ് ഇവാല്യുവേഷന്‍ കമിറ്റി
ബ്ലോഗ് ഡയറക്റ്റര്‍
ബ്ലോഗ് ഓവര്‍സീയര്‍
ബ്ലോഗ് കണ്ട്റോളര്‍
ബ്ലോഗ് കം‌ട്രോളര്‍ ആന്‍ഡ് ഏജി
ബ്ലോഗ് സെക്യൂരിറ്റി ഗാര്‍ഡ്
ബ്ലോഗ് ബൗണ്‍സര്‍
ബ്ലോഗ് എക്സ്പര്‍ഗേറ്റര്‍
ഹെഡ് ഓഫ് ബ്ലോഗ്
ബ്ലോഗ് ചീഫ്
ബ്ലോഗ് ബൗള്‍ഡറൈസര്‍
ബ്ലോഗ് ലൈസന്‍സര്‍
ബ്ലോഗ് എഡിറ്റര്‍
ബ്ലോഗ് സ്ക്രീനര്‍
ബ്ലോഗ് എതിക്ക്സ് എന്‍ഫോര്‍സര്‍
തുടങ്ങിയ പദവികളെല്ലാം ബ്ലോഗ് ഉടമയില്‍ തന്നെ സംക്ഷിപ്തമാണ്‌ എന്നതാണ്‌ ബ്ലോഗിങ്ങ് നിയമം. വായനക്കാര്‍ക്ക് വേണേല്‍ ബ്ലോഗ് വായിക്കാം, ഇഷ്ടപ്പെടാം, ഇഷ്ടമില്ലായ്മ പ്രകടിപ്പിക്കാം, തെറ്റു തിരുത്താം, മിണ്ടാതെയും പോകാം. പക്ഷേ ബ്ലോഗിങ്ങ് കുളിയാണ്ടറാവരുത്, ഈയിടെയായി അത് കൂടിക്കൂടി ഒടുക്കം കുളിയാണ്ടോക്രസിയിലേക്ക് പോകുന്നു കാര്യങ്ങള്‍.

അമേരിക്കന്‍ ആദായ നികുതി- ചോദ്യോത്തരങ്ങള്‍

ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴല്ലേ സംഗതിക്ക് ഒരു ഉഷാര്‍ വന്നത്!
ഇഞ്ചിപ്പെണ്ണ്:

1. അതെന്താ ഇല്ലിനോയില്‍ തന്നെ ബെക്കര്‍ സിപി‌എ കോര്‍സിനു ചേരണമെന്ന് പറയുന്നത്?
സ്റ്റുഡന്റ്റ് ഇല്ലിയില്‍ നോയിസ് ഉണ്ടാക്കുന്ന ആളാണെന്ന് പാഞ്ചാലി പറഞ്ഞിരുന്നു. യൂ എസ് ഇല്‍ എവിടെയും വിദേശത്ത് പലയിടത്തും ബെക്കര്‍ റിവ്യൂ ലഭ്യമാണ്‌, അടുത്തുള്ള യൂണിവേര്‍സിറ്റിയില്‍ ചേരട്ടേ എന്നു കരുതിയതാ.

2. ഇന്ത്യക്കാരെ ഉദ്ദേശിച്ചാണീ പോസ്റ്റെങ്കില്‍ വിവിധ വിസകള്‍ക്ക് വിവിധ ടാക്സ് നടപടികളുണ്ട്. അതും കൂടി ചേര്‍ക്കുന്നത് നന്നാവും.
തീര്‍ച്ചയായും ചേര്‍ക്കാം. വിവിധ വിസകളിലെ ടാക്സ് വത്യാസം പ്രധാനമായിട്ടും ടാക്സ് സ്ലാബുകളിലാണ്‌, അവിടെ എത്തുമ്പോള്‍ ഉള്‍ക്കൊള്ളിച്ചാല്‍ മതിയാവില്ലേ?

3. കഴിഞ്ഞ പോസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ടാക്സ് എന്ന് കണ്ടിരുന്നു. പൊതുവേ സോഷ്യല്‍ സെക്യൂരിറ്റി നമ്പറുള്ളവര്‍ക്ക് മാത്രമാ‍ണ് ടാക്സ് ഫയല്‍ ചെയ്യേണ്ടത്. സന്ദര്‍ശകര്‍ക്ക് ഇത് കിട്ടാറില്ല. പിന്നെ അവരവരുടെ രാജ്യത്തിന്റെ നിയമങ്ങളും ഉള്‍പ്പെടും.
ടെം‌പി ഏലിയനെ വിശദമായി തന്നെ നമുക്ക് പരിശോധിക്കാം (ഈ പോസ്റ്റ് എഴുതാന്‍ ആവശ്യപ്പെട്ട ആള്‍ അങ്ങനെ അല്ലാത്തതുകൊണ്ട് പരാമര്‍ശം ലൈറ്റ് ആയി പോയതാണ്‌).

സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഇല്ലാത്തവരും ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഇമ്മിഗ്രേഷന്‍ നിയനപ്രകാരമുള്ള റെസിഡന്‍സി അല്ല ടാക്ക്സ് നിയമത്തില്‍.

ഇന്‍‌കം ടാക്സ് പ്രകാരം ഒരാള്‍ റിസിഡന്റ് ആണോ അല്ലയോ എന്നു നോക്കുന്നത് ഇങ്ങനെയാണ്‌
2008 -ല്‍ മുപ്പത്തൊന്നു ദിവസം യു എസ് ല്‍ ജീവിച്ചിട്ടുണ്ടെങ്കിലോ
2006 ല്‍ അമേരിക്കയിലുണ്ടായിരുന്ന ദിവസങ്ങളുടെ 1/6 + 2007ല്‍ ഉണ്ടായിരുന്ന ദിവസങ്ങളുടെ 1/3+, 2008 ലെ ആകെ അമേരിക്കയിലുണ്ടായിരുന്ന മൊത്തം ദിവസങ്ങളും കൂട്ടിയാല്‍ 183 ദിവസങ്ങള്‍ വരുന്നെങ്കിലോ നിങ്ങള്‍ ഐ ആര്‍ എസ്സിന്റെ മുന്നില്‍ റെസിഡന്റ് ആണ്‌. റെസിഡന്റ് പോസ്റ്റ് ഒന്നില്‍ പറഞ്ഞ പ്രകാരം ഫയല്‍ ചെയ്യണം

ഇനി നോണ്‍ റെസിഡന്റ് ആണെകിലോ? എന്നാലും പോസ്റ്റ് ഒന്നില്‍ പറഞ്ഞ പ്രകാരം ടാക്സബില്‍ ഇങ്കം ഉണ്ടെങ്കില്‍ ഫയല്‍ ചെയ്യുക തന്നെ വേണം, പ്രധാന വത്യാസം അടയ്ക്കാത്ത ടാക്സ് ക്രെഡിറ്റ് റീഫണ്ട് കിട്ടില്ല, സിഡി ഇന്ററസ്റ്റ് എക്സമ്പ്ഷന്‍ കിട്ടില്ല, സ്പൗസ് ഡിഡക്ഷനും ചൈല്‍ഡ് ഡിഡക്ഷനും ട്യൂഷന്‍ ഫീസ് ക്രെഡിറ്റും കിട്ടില്ല എന്നതാണ്‌.

നോണ്‍ റെസിഡന്റ് ഏലിയന്‍ ചുരുക്കി പറഞ്ഞാല്‍ ഡിസഡ്വാന്റേജിലാണ്‌. ( ഫോം നമ്പ്ര1040NR/ 1040NR-EZ ) ആണ്‌ ഇവര്‍ ഫയല്‍ ചെയ്യേണ്ടത്. (ഇന്ത്യന്‍ ഇമിഗ്രന്റ് വിദ്യാര്‍ത്ഥീ ഇന്ത്യയില്‍ നിന്നും പഠിക്കാന്‍/ സ്കോളര്‍ഷിപ്പ്/ മറ്റു വകയില്‍ അയച്ചു കിട്ടുന്ന പണത്തിനു ടാക്സ് കൊടുക്കേണ്ടതില്ല )

ഉദാ. ഞാന്‍ 2008ല്‍ ഒരൊറ്റ ദിവസമേ അമേരിക്കയില്‍ ഉണ്ടായിരുന്നുള്ളു. അന്ന് ലാസ് വേഗസില്‍ പോയി ചൂതു നടത്തി അമ്പതിനായിരം ഡോളര്‍ കിട്ടി. നിയമപ്രകാരം ഞാന്‍ റിട്ടേണ്‍ ഫയലണം. ഐ ആര്‍ എസ് സംഗതി കണ്ടുപിടിച്ചാല്‍ അമ്പതു വര്‍ഷത്തിനു ശേഷം അമേരിക്കയില്‍ ഞാന്‍ വന്നാലും എന്നെ പൊക്കും. (ലോ ഓഫ് ലിമിറ്റേഷന്‍ പോലും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു ബാധകമല്ല)

4. ടാക്സ് ഫയല്‍ ചെയ്യുന്നവര്‍ തന്നെ വരുമാനം ഇല്ലെങ്കിലും കുറവാണെങ്കിലും സീറോ ഇന്‍‌കം ഫയല്‍ ചെയ്യുന്നത് ഗവണ്‍‌മെന്റിന്റെ റിബേറ്റ് ചെക്ക് കിട്ടാന്‍ വേണ്ടിയാണ്. അതുകൊണ്ട് സീറോ ഇന്‍‌കം ആണെങ്കിലും ടാക്സ് ഫയല്‍ ചെയ്യപ്പെടാറുണ്ട്.

ഉവ്വ്, ഞാന്‍ അത് ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടല്ലോ.

5. ഇവിടെ ടാക്സ് നടപടികള്‍ സുഗമവും സുതാര്യവുമാണ്. അതുകൊണ്ട് ടാക്സ് ഫയല്‍ ചെയ്യണോ ഇല്ലയോ എന്ന് ആര്‍ക്കും സംശയമില്ല. സര്‍ക്കാരില്‍ നിന്ന് എങ്ങിനെയൊക്കെ എത്ര റിട്ടേണ്‍ മേടിച്ചെടുക്കാം എന്നതാണ് പൊതുവേയുള്ള കണ്‍‌ഫ്യൂഷന്‍.

തീര്‍ച്ചയായും സീരീസിന്റെ വലിയ ഭാഗം അവിടെ തന്നെ . അവിടെ വരെ എത്തിപ്പെടാനാണ്‌ ഇപ്പോ ശ്രമം



പാഞ്ചാലീ,
തീര്‍ച്ചയായും. ഇല്ലീഗല്‍ ആണെങ്കിലും ടാക്സ് അടയ്ക്കണം! ഇമിഗ്രേഷന്‍/ വിസ നിയമങ്ങളും ടാക്സ് റെസിഡന്‍സിയും തമ്മിലുള്ള കണ്‍ഫ്യൂഷനും , നോണ്‍ റെസിഡന്റ് ഏലിയന്‍ ടാക്സ് കൊടുക്കണോ എന്ന കണ്‍ഫ്യൂഷനും മാറിക്കാണുമല്ലോ?

(ഞാന്‍ ദുബായിലാണ്‌)

കണ്ണൂസേ,
ഒരു കാലത്ത് കണ്ണൂസ് പറയുന്ന സീ പി ഏ വളരെ സ്ട്രോങ്ങ് ആയപ്പോള്‍ അതിനെ എങ്ങനെ നേരിട്ടു എന്ന കഥ അറിയുമല്ലോ? ( ചിക്കാഗോ തെരുവീഥി എങ്ങനെ ആവര്‍ത്തിച്ചില്ല എന്നതും?)

Monday, August 4, 2008

അമേരിക്കന്‍ വ്യക്തിഗത ആദായ നികുതി- എന്താണ്‌ ശമ്പളം?

ശമ്പളം? അതിപ്പോ എല്ലാവര്‍ക്കും അറിയില്ലേ എന്ന് പെട്ടെന്ന് തോന്നിയേക്കാം. അമേരിക്കന്‍ ആദായ നികുതി നിയമത്തിനു മുന്നില്‍ ചുങ്കം ചുമത്തപ്പെടുന്ന ശമ്പളം എന്നാല്‍:

1.തൊഴിലുടമ നിങ്ങള്‍ക്ക് നേരിട്ടു തരികയോ ബാങ്കില്‍ അടയ്ക്കുകയോ മറ്റുരീതിയില്‍ നിങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്ത എല്ലാ പണവും
2.നിങ്ങളുടെ ഉടമസ്ഥതയിലേക്ക് ആക്കിത്തന്ന എല്ലാ സ്ഥാവരജംഗമങ്ങളുടെയും വിപണിവില (ഉദാ. ഒരു വീടാണു തരുന്നതെങ്കില്‍ ആ സ്ഥലത്ത് അത്തരം വീടവാങ്ങാനുള്ള സാധാരണവില)
3.നിങ്ങള്‍ക്കു വേണ്ടി എഴുതിത്തള്ളുകയോ വീട്ടുകയോ ചെയ്ത കടങ്ങള്‍ (നിങ്ങള്‍ ജാക് ഡാനിയലിലാണ്‌; വാങ്ങിയ കുപ്പികളുടെ വില കമ്പനി എഴുതിത്തള്ളി, നിങ്ങള്‍ ഓറക്കിളിലാണ്‌, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകാരന്റെ വിളി സഹിക്കവയ്യാതെ കമ്പനി ആ അടവ് അങ്ങു നടത്തി
4.അംഗീകൃത പെന്‍ഷന്‍ പ്ലാനില്‍ നിന്നും ലഭിക്കുന്ന എല്ലാ തുകയും (റോത്ത്, കവര്‍ഡെല്‍ തുടങ്ങിയവ വേറൊരദ്ധ്യായത്തില്‍)
5. നിങ്ങള്‍ ടിപ്പ് സുല്‍ത്താന്‍ ആണെങ്കില്‍ പ്രതിമാസം ഇരുപതു ഡോളറില്‍ പുറത്ത് ടിപ്പായി ലഭിക്കുന്ന തുക
എന്നിവയും; താഴെപ്പറയുന്നതില്‍ പരിധിക്കപ്പുറമുള്ള സൗജ്യനങ്ങളും ബെനിഫിറ്റുകളും കൂടിച്ചേരുന്നതാണ്‌ ശമ്പളം

വാര്‍ഷിക പരിധിബന്ധിതമായി താഴെപ്പറയുന്നവ ശമ്പളമായി ചുങ്കപ്പെടേണ്ടതില്ല:
1.കമ്പനി അടച്ച $50,000 വരെയുള്ള വാര്‍ഷിക ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം
2.സേവനങ്ങളുടെ സൗജന്യനിരക്കില്‍ 20% ല്‍ പുറത്തുള്ള തുക;
3.തൊഴിലുടമയുടെ സ്ഥാപനത്തില്‍ സൗജന്യനിരക്കില്‍ വാങ്ങുന്ന സാധനങ്ങളില്‍ കമ്പനിയുടെ ക്രയാദായത്തിലും കൂടിയ സൗജന്യമുണ്ടെങ്കില്‍ അത്;
4.ഗ്രാജുവേഷന്‍/ പിജി കോഴ്സുകളില്‍ $5250 നു മുകളില്‍ വരുന്ന ട്യൂഷന്‍ കമ്പനി തന്നത്
5.കാര്‍ പാര്‍ക്കിങ്ങിന്‌ $215 വരെ
6.ട്രാന്‍സിറ്റ് പാസ്സ് $110 വരെ.

പരിധികളില്ലാതെ ആദായനികുതി ഒഴിവാകുന്ന കാര്യങ്ങള്‍
1.അംഗീകൃത പെന്‍ഷന്‍ പദ്ധതികളിലേക്ക് തൊഴിലുടമ അടയ്ക്കുന്ന തുക
2.തൊഴില്‍ സ്ഥാപനത്തിനുള്ളില്‍ താമസസൗകര്യമോ സൗജന്യഭക്ഷണമോ ലഭിക്കുന്നത്
3.ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി തരുന്ന തുകകള്‍
4.ചികിത്സയ്ക്കോ അംഗഭംഗത്തിന്റെ പുറത്തോ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സില്‍ നിന്നു ലഭിക്കുന്ന പണം
5.ഡെമിനിമിസ് സൗകര്യങ്ങള്‍ (സ്വകാര്യ ഉപയോഗത്തിനായി ഒരു ലാപ്പ് ടോപ്പ്, റെഫറന്‍സ് ലൈബ്രറി... എന്നാല്‍ കാറും വീടുമൊന്നും മിനിമിസ് അല്ല)
6.പ്രീടാക്സ് ഡെപ്പോസിറ്റ് (രണ്ടരവര്‍ഷത്തിനകം ഹെല്‍ത്ത് ഡിപ്പന്‍ഡന്റ് കെയറിന്‌ ഉപയോഗിച്ചു തീര്‍ക്കേണ്ടത്)

ഇത്രയുമൊക്കെ ചേര്‍ന്നാല്‍ ശമ്പളമായി.

അടുത്തത്- ശമ്പളേതര ചെറു വരുമാനങ്ങള്‍

മുന്‍ പോസ്റ്റിലെ കമന്റുകള്‍ക്ക്
പ്രിയ സൂരജ്,
തുല്യപ്പെട്ടത് എവിടെയായിട്ട് എന്തു കാര്യം, അതുല്യമായത് എന്തരേലും കയ്യിലില്ലെങ്കില്‍ ഇക്കാലത്ത് വല്യ പാടു തന്നപ്പാ. ഈ സീരീസ് ഒരു സുഹൃത്ത് സ്വകാര്യമായി ചോദിച്ചതിനുള്ള മറുപടിയാണ്‌, എന്നാല്‍ പിന്നെ ബ്ലോഗില്‍ കിടക്കട്ടേ നാലുപേരൂടെ കാണുമല്ലോ എന്നു കരുതി, അത്രേയുള്ളു പ്രകോപനം .
രാധേയോ,
ബ്ലോഗില്‍ പലരും ഞാന്‍ സീ പി ഐ കാരന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്, വേറേ ചിലര്‍ സീ പീ എം കാരന്‍ ആണെന്ന് പറഞ്ഞു. ഇപ്പ ദാ സീ പീ ഏ ആണോന്ന് . സീ പി കള്‍ ഏറ്റു വാങ്ങാന്‍ ഇനിയും അന്തപ്പന്റെ ജീവിതം ബാക്കി :)

പാഞ്ചാലീ,
ആ സുഹൃത്ത് എവിടെയെങ്കിലും ക്ലാസ്സിനു ചേര്‍ന്നിട്ടില്ലെങ്കില്‍ അന്തോണി വക ഒരു സജഷന്‍ (അമ്മച്യാണെ എനിക്കു കമ്മീഷനൊന്നുമില്ല) . Illinois State University ല്‍ ബെക്കര്‍ സി പി ഏ റിവ്യൂ കോഴ്സ് ഉണ്ട്, ഇപ്പോ പോയി ചേരാം. ശകലം എക്സ്പന്‍സീവ് ടീം ആണ്‌ പക്ഷേ അവര്‍ തരുന്നതിലും നല്ല ക്ലാസ് എവിടെയും കിട്ടുമെന്ന് തോന്നുന്നില്ല.
സിജു,കോറോത്ത്- നന്ദി.

Saturday, August 2, 2008

നിര്‌വീര്യംകരണം!

ഈ പോസ്റ്റ് അരവിന്ദിന്‌‌. ബോംബ് സ്ക്വാഡിന്റെ പ്രകടനം ടെല്ലിവിഷത്തില്‍ കാണാന്‍ പറ്റിയില്ല, പക്ഷേ വായിച്ചപ്പോള്‍ രണ്ടുകാര്യം ഓര്‍ത്തു.

ഒന്ന്: പത്തു വര്‍ഷത്തോളം പണ്ട്. നാട്ടിലെ ഒരു പോലീസ് സ്റ്റേഷന്‍. ഒരു കടത്തിണ്ണയില്‍ സംശയാസ്പദമായ എന്തോ കണ്ടെന്ന് ആരോ പോലീസില്‍ പറഞ്ഞു. രണ്ട് കോണ്‍സ്റ്റബിള്‍ മാരെ അങ്ങോട്ട് പറഞ്ഞയച്ചു. അവര്‍ കണ്ടു, സംഭവം ബോംബാണ്‌. ബോംബുസ്ക്വാഡ് അങ്ങ് പത്തു മുന്നൂറു കിലോമീറ്ററപ്പുറത്തുള്ള ഓഫീസിലേയുള്ളു. ലോക്കല്‍ പോലീസിനു ബോംബ് കൈകാര്യം ചെയ്യാനോ നിര്വ്വീര്യമാക്കാനോ ഉള്ള അറിവൊന്നുമില്ല. ഇതിവിടെ കിടന്നു പൊട്ടിയാല്‍ നോക്കാന്‍ ചെന്നവന്റെ തൊപ്പിയും തെറിക്കും.

അടുത്തുള്ള പബ്ലിക്ക് ബൂത്തില്‍ കേറി ഇന്‍സ്പക്റ്റര്‍ക്ക് ഫോണ്‍ ചെയ്തു . അങ്ങേര്‍ക്കും ഒരു പിടിയും ഇല്ല. അറിയാവുന്ന ദൈവത്തിന്റെയെല്ലാം വിളിച്ചശേഷം പോലീസുകാര്‍ സാധനം അടങ്ങിയ ബാഗ് എടുത്ത് ഒരോട്ടോറിക്ഷയില്‍ കയറി സ്റ്റേഷനിലെത്തി. ഭാഗ്യത്തിനു പൊട്ടിയില്ല. ഇന്‍സ്പെക്റ്റര്‍ തല പുകഞ്ഞശേഷം സംഗതി എടുത്ത് വാട്ടര്‍ ടാങ്കില്‍ താഴ്ത്താന്‍ പറഞ്ഞു, ഇനി വല്ല വെടിമരുന്ന് വച്ചുള്ള ബോംബാണെങ്കില്‍ നനഞ്ഞ് നശിച്ചോളുമല്ലോ. പോലീസുകാര്‍ സംഗതി എടുത്ത് വാട്ടര്‍ ടാങ്കിലിട്ട് താഴെ ഇറങ്ങിയതും ഒറ്റൊറ്റ പൊട്ടല്‍. വാട്ടര്‍ ടാങ്കും സ്റ്റേഷന്റെ പകുതിയും തവിടു പൊടി. നേര്‍ച്ചയുടെ ഫലമായിരിക്കും, ആളപായമില്ല.

രണ്ട്:
മനുഷ്യാവകാശത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനുമൊക്കെ ചുക്കാന്‍ പിടിച്ച പ്രശസ്തയായ ഒരു സ്ത്രീ ദില്ലി പോലീസിനെ നയിക്കും കാലം. ഒരു വിദേശമാസികയില്‍ റിപ്പോര്‍ട്ട് വന്നു ദില്ലി പോലീസിന്റെ കുശാഗ്രബുദ്ധിയെപ്പറ്റി. സംഗതി ഇത്രയേയുള്ളു. ഡെല്‍ഹിയില്‍ സംശയാസ്പദമായ ബാഗോ മറ്റോ കിടക്കുന്നതു കണ്ടാല്‍ പോലീസ് ഉടനേ ഒരു നഗരപ്രദക്ഷിണം നടത്തി യാചകബാലന്മാരെയോ തെരുവുപിള്ളേരെയോ ചേരിവാസികളുടെ മക്കളെയോ പൊക്കും, എന്നിട്ട് ദൂരെ മാറി നിന്ന് ആ കുട്ടികളോട് അതെടുത്ത് തുറന്നു പരിശോധിക്കാന്‍ പറയും. ചത്താല്‍ തെണ്ടികള്‍ ചാവട്ടെ!

സംഗതി ഒച്ചപ്പാടായപ്പോള്‍ ഈ പണി ദില്ലി പോലീസ് നിര്‍ത്തി. അഞ്ചാറു വര്‍ഷം കഴിഞ്ഞ് ഒരു ഇന്ത്യന്‍ മാഗസീന്‍ വീണ്ടും അന്വേഷിച്ചപ്പോല്‍ പഴയ ഒച്ചപ്പാടൊക്കെ അടങ്ങിയപ്പോല്‍ പോലീസ് വീണ്ടും ഈ പണി തുടങ്ങി എന്നായിരുന്നു കണ്ടത്.

അമേരിക്കന്‍ വ്യക്തിഗത ആദായ നിയമം- ഒന്ന്

ഇതെന്റെ ഇരുന്നൂറാമത്തെ പോസ്റ്റ്. നൂറ്റി തൊണ്ണൂറ്റൊമ്പതും സഹിച്ച നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍

പ്രാര്‍ത്ഥന - അടുത്ത ഏപ്രില്‍ പതിനഞ്ചിനെങ്കിലും ഈ തുടരന്‍ ഒരുമാതിരി പൂര്‍ത്തിയാവണേ എന്റെ കൗടില്യഗുരുവേ!

അമേരിക്കന്‍ ആദായ നികുതി നയം:
സോഷ്യലിസ്റ്റ് നികുതി സമ്പ്രദായം പിന്‍ തുടരുന്നതും അതേ സമയം ആഡം സ്മിത്തിന്റെ നികുതിയുടെ നാലുകാല്‍ നയവും (ചിലവില്ലാതെ, കൃത്യസമയത്ത്, കഴിവനുസരിച്ച് സൗകര്യപ്രദമായ മാര്‍ഗ്ഗത്തില്‍ നികുതി പിരിക്കുക) വെല്‍ഫയര്‍ എക്കണോമിസ്റ്റുകളുടെ മൂന്നു താങ്ങും (പുരോഗതിയെ തടസ്സപ്പെടുത്താത്ത, ഒരു രാജ്യം ടാക്സ് അടിച്ചതിനു മേല്‍ കേറി വീണ്ടും അടിക്കാത്ത, പണപ്പെരുപ്പത്തിനെ അഡ്ജസ്റ്റ് ചെയ്യുന്ന നികുതി നയം ) ആണ്‌ യു എസ് ഏയുടേത്. ഏകദേശം ആദര്‍ശാധിഷ്ഠിത ചുങ്കനയം എന്നു തന്നെ പറയാം.

ഏതു വ്യക്തിയാണ്‌ ആദായ നികുതി കൊടുക്കേണ്ടത്?
അമേരിക്കയില്‍ എന്തെങ്കിലും തരം ചുങ്കം ചുമത്തേണ്ട അളവില്‍ ആദായമുള്ള പൗരന്മാരും പ്രവാസികളും സന്ദര്‍ശകരും.

എപ്പോഴാണ്‌ കൊടുക്കേണ്ടത്?
ആദായം നേടുന്നതനുസരിച്ച് നികുതിയും കൊടുത്തുകൊണ്ടേയിരിക്കണം. തല്‍ക്കാലം ഉദ്യോഗസ്ഥരെക്കുറിച്ചാണല്ലോ പരാമര്‍ശം, നിങ്ങളുടെ തൊഴിലുടമ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ച് സര്‍ക്കാരിലടച്ചുകൊള്ളും. ബന്ധപ്പെട്ട കണക്കുകൂട്ടല്‍ (ഫോറം ഡബ്ലിയു 4) കഴിവതും കൃത്യമായ വിവരത്തോടെ നല്‍കാന്‍ മാത്രം ശദ്ധിച്ചാല്‍ മതിയാവും (വിശദ വിവരങ്ങള്‍ കുറേ കഴിഞ്ഞ ശേഷം)

എന്താണ്‌ ഇന്‍‌കം ടാക്സ് റിട്ടേണ്‍?
ആദായ നികുതി കണക്കുകള്‍ അതാത് കോളങ്ങളില്‍ പൂരിപ്പിച്ച് നികുതിയാപ്പീസില്‍ ബോധിപ്പിക്കുന്ന ഫോറമാണ്‌ ഇങ്കം ടാക്സ് റിട്ടേണ്‍. വ്യക്തികള്‍ക്ക് താഴെക്കൊടുക്കുന്ന സ്റ്റാറ്റസ് പ്രകാരം ഫോറം പത്തു നാല്പ്പത്, ഫോറം പത്തു നാല്പ്പത്, പത്തു നാല്പ്പത് ഏ, പത്തുനാല്പ്പത് ഈസെഡ് (അമേരിക്കന്‍ ഉച്ചാരണത്തില്‍ ടെന്‍ഫോട്ടി ഈസീ) എന്നീ ഫോറങ്ങളവും ബാധകം. www.irsഡോട്ട് gov എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഞാന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണോ?
൧. ഇനിയത്തെ അദ്ധ്യായങ്ങളില്‍ പറയും വിധം ആദായ നികുതി കണക്കു കൂട്ടിയാല്‍ പരിധിക്കപ്പുറത്തു വരുന്നു എങ്കിലോ;
൨. സ്വയം തൊഴിലുകാരനാണെങ്കില്‍ നാനൂറ്‌ ഡോളറില്‍ പുറത്ത് വാര്‍ഷിക ലാഭം ഉണ്ടെങ്കിലോ
൩. നിങ്ങള്‍ ആശ്രിതനെന്നു കാണിച്ച് മറ്റാരെങ്കിലും റിട്ടേണ്‍ കൊടുക്കുകയും നിങ്ങള്‍ക്ക് പ്രതിവര്‍ഷം എണ്ണൂറ്റമ്പത് (കണക്കുകള്‍ വര്‍ഷാവര്‍ഷം മാറാം) ഡോളറില്‍ പുറത്ത് വരുമാനമുണ്ടെങ്കിലോ;
നികുതി അടയ്ക്കാതെ റീഫണ്ട് കിട്ടുന്ന (ടാക്സ് ക്രെഡിറ്റ്) ദരിദ്രനാണെങ്കിലോ;

നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം

എന്ന് ഫയല്‍ ചെയ്യണം?
എല്ലാ വര്‍ഷവും ഏപ്രില്‍ പതിനഞ്ചിന്‌ മുന്നാണ്ട് വരുമാനത്തിന്റെ റിട്ടേണ്‍ ഫയലണം. ഫയലിങ്ങിന്‌ ഒക്റ്റോബര്‍ പതിനഞ്ചു വരെ അധിക സമയം കിട്ടും, എന്നാല്‍ ടാക്സ് അടയ്ക്കേണ്ടതിന്‌ ഈ അധിക സമയം ബാധകമല്ല എന്നു ശ്രദ്ധിക്കുക. ഫയലിങ്ങ് സമയം വിദേശത്തായിപ്പോയ ചിലര്‍ക്ക് രണ്ടുമാസം കൂടി അവധി കിട്ടാറുണ്ട്.



എന്താണ്‌ ഫയലിങ്ങ് സ്റ്റാറ്റസ്?
അമേരിക്കന്‍ ആദായ നിയമത്തിനു മുന്നില്‍ നികുതി ദായകന്‌ അഞ്ചു സ്റ്റാറ്റസ് ഉണ്ട്

൧. ഒറ്റയാള്‍ (അവിവാഹിതന്‍, അല്ലെങ്കില്‍ ബന്ധം ഒഴിഞ്ഞയാള്‍) - ഡിസമ്പര്‍ മുപ്പത്തൊന്നിനുള്ള വിവരം

൨. ഒറ്റ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ദമ്പതികള്‍ - ഡിസമ്പര്‍ മുപ്പത്തൊന്നിനുള്ള വിവരം

൩. വെവ്വേറേ ഫയല്‍ ചെയ്യുന്ന വിവാഹിതര്- ‍ഡിസമ്പര്‍ മുപ്പത്തൊന്നിനുള്ള വിവരം . ഇവര്ക്ക് ജോയിന്റ് വരുമാനം, ഡിഡക്ഷന്‍, എക്സമ്പ്ഷം എന്നിവ പകുതി വീതം അവകാശപ്പെടാം.

൪. വിധവ/വിഭാര്യന്‍
ഭാര്യയോ ഭര്‍ത്താവോ മരിച്ച് രണ്ടു വര്‍ഷം തികയാത്ത, വീണ്ടും വിവാഹം കഴിക്കാത്ത, കുട്ടികളുള്ള കുടുംബം പുലര്‍ത്തുന്ന ആളിനു മാത്രമേ ഈ സ്റ്റാറ്റസ് ലഭിക്കൂ.

൫. കുടുംബനാഥ/ന്‍
സാധാരണ കുടുംബനാഥനല്ല ഇത്. വിവാഹം കഴിക്കാത്തതോ, ബന്ധം ഒഴിഞ്ഞതോ അല്ലെങ്കില്‍ ആറുമാസത്തിനപ്പുറം ഇണപിരിഞ്ഞവരോ ആയ, മക്കളെയോ ആശ്രിതരായ അച്ഛനമ്മമാരെയോ, ദായകന്റെ സ്വന്തം വീട്ടില്‍ പോറ്റുന്ന ആശ്രിത ബന്ധുക്കളെയോ ടാക്സ് വര്‍ഷത്തിലെ ആറുമാസത്തിനപ്പുറം സപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കന്‍ പൗരനു മാത്രമേ ഈ സ്റ്റാറ്റസ് ലഭിക്കൂ.

വരും ലക്കം- ശമ്പളം എന്നാല്‍ എന്ത്?

പ്രവാസവും കേരളവും - പുതിയ സീരീസ് ആമുഖം

പ്രവാസവും കേരളവും എന്ന തുടരന്‍ സമയ പരിമിതി മൂലം മുടങ്ങി മൂലയില്‍ കിടപ്പായിപ്പോയി. ഇപ്പോ കണ്‍റ്റിന്യുവേഷന്‍ പ്രശ്നം. അതുകൊണ്ട് പുതിയൊരദ്ധ്യായത്തില്‍ തുടങ്ങാമെന്നു വച്ചു.

പ്രവാസികളില്‍ മഹാ ഭൂരിഭാഗവും ജോലിക്കാരാണ്‌. കുറച്ചു പേര്‍ സ്വയം തൊഴില്‍ അടിസ്ഥാനത്തിലും. ഒട്ടു മിക്ക ആളുകള്‍ക്കും അവനവന്‍ ജീവിക്കുന്ന നാട്ടിലെ ആദായ നികുതി നിയമങ്ങളെക്കുറിച്ച് "എന്തരോ ടാക്സ് മൊതലാളി പിടിച്ച്, എന്തരോ ഫോറം പൂരിപ്പിച്ചിട്ടാല്‍ അതീന്ന് എന്തരേലും എപ്പഴേലും കിട്ടിയാ രക്ഷ" എന്നല്ലാതെ വലിയ പിടി ഇല്ല.

ഇതില്‍ പ്രശ്നം മൂന്നാണ്‌:
ഒന്ന് : വരുമാനത്തില്‍ ഏകദേശം എത്ര സര്‍ക്കാരിനു പോകുമെന്ന് ഊഹിക്കാനോ അത്യാവശ്യം ടാക്സ് പ്ലാനിങ്ങ് നടത്താനോ സാധിച്ചെന്നു വരില്ല.

രണ്ട് : ന്യായമായും തനിക്കു കിട്ടേണ്ട ഇളവുകളും തിരിച്ചു വരവും പലപ്പോഴും നഷ്ടപ്പെട്ടു പോകും.

മൂന്ന് : ജയിലില്‍ പോയേക്കാം! ഓര്‍ക്കുക, അല്‍ കാപോണിന്റെ ജീവിതത്തിലെ ഇരുമ്പഴി പര്വ്വം കൊള്ളയ്ക്കും കൊലയ്ക്കുമൊന്നുമായിരുന്നില്ല, ആദായ നികുതി കുറ്റത്തിനായിരുന്നു. എന്തിനു മാപ്പുകൊടുത്താലും ഭരണകൂടം ചുങ്കക്കാര്യത്തില്‍ ക്ഷമിക്കില്ല, പിച്ചക്കാരന്‍ പോലും അവന്റെ ചട്ടിയില്‍ കയ്യിട്ടാല്‍ വടിയെടുക്കില്ലേ.

മഹാ ഭൂരിപക്ഷം മലയാളി പ്രവാസികളും ഗള്‍ഫിലാണെന്നത് രക്ഷയായി. കിട്ടുന്ന ചില്ലറയെല്ലാം റ്റാക്സ് ഫ്രീ ആണല്ലോ (എത്ര കാലമോ!). ബ്ലോഗ് എണ്ണം എടുത്തിട്ട് രണ്ടാമത്തെ കൂട്ടര്‍ യു എസ് ഏയില്‍ ആണ്‌. ഇനി ഒരഞ്ചാറു തുടരന്‍ അവര്‍ക്കു വേണ്ടി ആകാം, അവര്‍ക്ക് താല്പ്പര്യമുണ്ടെങ്കില്‍ (വൃധാ വ്യായാമം നടത്തുകയാണെന്ന് തോന്നിയാല്‍ പറഞ്ഞാല്‍ മതി, ആശ്വാസപൂര്വ്വം നിര്‍ത്താം).

ഓര്‍ക്കുക, എല്ലാ നിയമങ്ങളുടെയും അമ്മയായ നിയമം "നിയമം അറിയില്ല എന്നത് ഒരൊഴിവുകഴിവല്ല" എന്നതാണ്‌. അവനവനു ബാധകമായ നിയമങ്ങളെ അറിയുക, ധനനഷ്ടം, മാനഹാനി, ജയില്‍ വാസം, എന്നിവയില്‍ നിന്നും സ്വയം രക്ഷിക്കുക.

ഡിസ്ക്ലെയിമര്‍:
ഇതൊരു വിദഗ്ദ്ധോപദേശമല്ല (അതിനു രൊക്കം കാശു തരണം). നിയമ പാഠപുസ്തകവുമല്ല (അതിനു ട്യൂഷന്‍ ഫീസ് തരണം). എങ്ങനെ നികുതി വെട്ടിക്കാമെന്നല്ല (സത്യം വദ). കുറഞ്ഞ പക്ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന വിദഗ്ദ്ധനോട് എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നെങ്കിലും അമേരിക്കന്‍ പ്രവാസികളില്‍ ഏറ്റവും കുറഞ്ഞത് ഒരാളിനെ എങ്കിലും മനസ്സിലാക്കിക്കുക എന്നതാണ്‌ ദൗത്യം. ന്നാ തൊടങ്ങാം?