Sunday, October 30, 2011

മാപ്പ്

സാര്‍, അകത്തോട്ട് വന്നോട്ടോ?
വരൂ, മാപ്പ് തരൂ.

മാപ്പല്ല സാര്‍, ഇത് ഒരു ടൂള്‍ ബോക്സാ.
അതല്ല, ചില തെറ്റുകള്‍ പറ്റിപ്പോയിട്ടുണ്ട്. മാപ്പ് ചോദിച്ചതാ. ആട്ടെ താന്‍ ആരാ?

സാറേ, ഞാന്‍ എലക്ട്രീഷ്യനാ. സാറിന്റെ ഓഫീസില്‍ പ്ലഗ്ഗിന്റെ ഫ്യൂസ് പോയെന്ന് പറഞ്ഞ്. അത് മാറ്റിയിടാന്‍ വന്നതാ.
പ്ലഗ്ഗിന്റെ ഫ്യൂസ് പോയതിനു മാപ്പ്. ചില സാഹചര്യങ്ങളില്‍ അങ്ങനെ പറ്റിയതാണ്‌.

പ്ലഗ്ഗാകുമ്പോ ചിലപ്പോ എരിഞ്ഞ് പോകും. അതിനു മാപ്പെന്തിനാ സാറേ, അതും എന്നോട്? ഇതെന്റെ വീടൊന്നുമല്ലല്ലോ.
മാപ്പ് പറഞ്ഞ് പറഞ്ഞ് ഇപ്പോ എന്തിനൊക്കെയാ പറയേണ്ടതെന്ന് അറിയാതായെടോ. താന്‍ വേഗം മാറിയിട്, കുറേ മാപ്പ്, അല്ല സന്ദര്‍ശകര്‍ കാത്തിരുപ്പുണ്ട്.

ആയിക്കോട്ടെ സാറേ, ദാ ഇപ്പോ കഴിയും.
അത് മാറിയിട്ടേച്ചും പോണ മുന്നേ താന്‍ ആ "മാനസ്വേശ്വരീ മാപ്പു തരൂ" എന്ന പാട്ടൊന്നു വയ്കണേ.
മാനസേശ്വരി ആരാ സാറേ?

അവള്‍ ആരാണെന്ന് ആര്‍ക്കറിയാം, ആ മാപ്പു തരൂ എന്ന ഭാഗം കേള്‍ക്കുമ്പോ എന്തൊരു ഫീലിംഗ്സ് ആണ്‌. ഞാണിന്മേല്‍ കളിക്കുന്നവന്റെ ടെന്‍ഷന്‍ തനിക്കറിയില്ലെടോ.
അതിനു സാറു കളിക്കുന്നില്ലല്ലോ, ഞാണേല്‍ കെട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുവല്ലേ.

ആണോ എങ്കില്‍ അതിനും മാപ്പ്. എടോ മാപ്പു തന്നെന്ന് ഒന്നു പറഞ്ഞേച്ച് പോകാന്‍.
അത്ര നിര്‍ബന്ധമാണേല്‍ സാറിനു ഞാന്‍ മാപ്പ് തന്നിരിക്കുന്നു.

സന്തോഷമായെടോ, കുറേ മാപ്പ് ഞാന്‍ ചോദിച്ചെങ്കിലും കിട്ടിയത് ഇതാദ്യമായിട്ടാ. താന്‍ ചെല്ല്.

Saturday, October 29, 2011

വൈ?

അണ്ണാ.
എന്താ ചെല്ലാ?

എന്തരണ്ണാ നടക്കണത്?
എന്തര്‌ നടക്കണെന്ന്?

അല്ല നിയമസഭേലും പൊറത്തുമൊക്കെ.
നീ പിന്നെന്തരു നടക്കുമെന്നാ പ്രതീക്ഷിച്ചത് അമ്പീ?

അല്ല, നടക്കുമെന്ന് പ്രതീക്ഷിച്ചതൊക്കെ നടക്കണ്‌. അതുമാത്രമല്ലല്ലോ ഇപ്പ. അപവാദ പ്രചരണം, അസഭ്യ പ്രസംഗം, ജാതി വിളി, കള്ളക്കഥ, ഫയങ്കര വ്യക്തിഹത്യ. ഇതൊക്കെ പ്രതീക്ഷിച്ചില്ല. ഇതിപ്പ ആദ്യമായിട്ടല്ലല്ല് കേരളം വലത്തോട്ട് പിടിച്ചത്. പണ്ടൊന്നും ഇത്രയും കണ്ടിട്ടില്ലാത്തോണ്ട് ഇത്രയും പ്രതീക്ഷിച്ചതുമില്ല.

ചെല്ലാ, പ്രകടന പത്രികയ്ക്കു പകരം ക്രൈം വാരിക വിതരണം ചെയ്ത് വോട്ടു ചോദിച്ചപ്പോള്‍ കുത്തിയവര്‍ക്ക്..
ക്രൈം വാരികയിലെപ്പോലെയുള്ള വാചകങ്ങളും കഥകളും കേള്‍ക്കേണ്ടിയും വരുമെന്ന്, അല്ലേ?

തന്നെ. ഒരലേല്‍ കേറിയിരുന്നിട്ട് ഒലക്കയ്ക്ക് തലയ്ക്ക് കിട്ടിയെന്ന് കരഞ്ഞിട്ടെന്തു കാര്യം ചെല്ലാ, ആരെങ്കിലും നിര്‍ബന്ധിച്ചോ അവിടിരിക്കാന്‍.

Monday, October 24, 2011

വോട്ടിങ്ങ് പാറ്റേണ്‍


അണ്ണാ, മാറിമാറി ഇടതും വലതും ഭരണത്തിലെത്തുന്നത് എങ്ങനെയാണ്‌?



ചെല്ലാ, കേരളത്തില്‍ നല്ലൊരു ശതമാനം ഇടതുപക്ഷ വോട്ടര്‍മാരുണ്ട്. പക്ഷേ ഭൂരിപക്ഷം വലതുപക്ഷത്തിനൊപ്പം, അല്ലെങ്കില്‍ സ്വന്തംപക്ഷമെന്തെന്ന് അറിയാതെ അവിടെ നിലയുറപ്പിച്ചവരാണ്‌.



അപ്പോള്‍ പിന്നെ ഇടയ്ക്കിടയ്ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ വരുന്നതെങ്ങനെ?



നിനക്ക് എറക്കം ശിവനെ ഓര്‍മ്മയുണ്ടോ?

പിന്നില്ലേ.



ശിവന്റെ വീട്ടില്‍ അവനും അവന്റെ അമ്മയും മാത്രമേയുള്ളൂ. വീട്ടിലിരിക്കുന്ന കിണ്ടിയും മൊന്തയും മൊട്ടയും കോഴിയും ഒക്കെ അടിച്ചോണ്ട് പോയി വെള്ളമടിക്കും. എന്നിട്ട് തിരിച്ചു വന്ന് തള്ളയെ തന്തയ്ക്കു വിളി, അതുമിതും പെറുക്കി ഏറ്, അവരു തിരിച്ചു പള്ളു വിളിച്ചാല്‍ പിടിച്ചു നിര്‍ത്തി ഇടി.



യെന്നിട്ട്?

അടിയും ചവിട്ടും മോഷണവും സഹിക്കാന്‍ വയ്യാതാകുമ്പോള്‍ അവര്‍ "ഓടെടാ ** നേ ഇനി എന്റെ പൊരയ്ക്കകത്ത് നിന്നെ കണ്ടു പോകരുത്" എന്നു പറഞ്ഞ് കൊടുവാളെടുത്ത് ഓടിച്ചു വിടും.



ഹോ. ഗട്സ് ഉള്ള തള്ളയാണല്ല്.

തന്നെ. പക്ഷേ അവന്‍ എറങ്ങിപ്പോയാല്‍ അന്നു മുതല്‍ തള്ളയ്ക്ക് മനോവേദനയാണ്‌. എന്തെരപ്പാളിയാണേലും ഞാന്‍ പെറ്റതല്ലേ, എന്റെ ചോരയല്ലേ, അവനല്ലാതെ എനിക്കാരുണ്ട്, ചത്താല്‍ വെറകു കത്തിക്കേണ്ടവനല്ലേ... കാണുന്നവരോടൊക്കെ ഇതൊക്കെ തന്നെ പറച്ചില്‍.



ലവനും അതറിയാം. കുറച്ചു ദിവസി കഴിയുമ്പോ തള്ള ഇടിയുടെ വേദനയൊക്കെ മറന്ന് ലവന്‍ വരുന്നോന്ന് നോക്കി ചോറും വച്ച് കാത്തിരിക്കും. അവന്‍ വേലിക്കല്‍ വരും, "അമ്മേ ഞാന്‍ നന്നായി" സ്റ്റൈല്‍ ഡയലോഗും പറഞ്ഞ് അകത്തു കേറും. അടുത്ത ദിവസം പഴയ പണി തുടങ്ങും.



"ഓ എന്തരു പറഞ്ഞാലും നീ നമ്മളെയല്ലേ അപ്പീ" ഫീലിങ്ങ്?

തന്നെ തന്നെ.



പണ്ഡിറ്റിനെ നിര്‍മ്മിച്ച കേരളം

സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഇറങ്ങിയത് കാണാനുള്ള തിരക്കും അതു കഴിഞ്ഞ് ഇറങ്ങിയവരുടെ പ്രതികരണവും ഒക്കെ ടിവിയില്‍ മുഖ്യവാര്‍ത്തയായിരുന്നു ഇന്നലെ. ഗൂഗിള്‍ ബസ്സിലും പണ്ഡിറ്റ് ആയിരത്തൊന്നാം തവണയും വിഷയമായി. ഇന്നലെ മുഴുവന്‍ ഞാന്‍ ഒരു കഥയുടെ പേരും എഴുതിയ ആളിനെയും ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പറ്റുന്നില്ല, ഓര്‍മ്മയില്‍ നില്‍ക്കാന്‍‌മാത്രം ആ കഥ എന്നെ ഇമ്പ്രസ് ചെയ്യാഞ്ഞിട്ടാവാം, പ്രായം ഏറുന്നത് അനുസരിച്ച് ഓര്‍മ്മയും കുറഞ്ഞു വരുന്നതാകാം. വാരികയുടെ ഓണപ്പതിപ്പില്‍ പത്തിരുപത്തഞ്ച് കൊല്ലം മുന്നേ വന്നതാണ്‌. ആ കഥ പറഞ്ഞിരിക്കുന്ന രീതി വച്ച് എഴുതിയത് എം. മുകുന്ദന്‍ ആയിരിക്കുമെന്ന് തോന്നുന്നു.



കഥയിങ്ങനെ- നഗരത്തിലെ ഏറ്റവും വലിയ പൊങ്ങച്ച ക്ലബ്ബിന്റെ ഓണാഘോഷ തണ്ണിപ്പാര്‍ട്ടിയാണ്‌. പ്രമുഖരും പ്രശസ്തരും ഉന്നതരും ധനികരും അങ്ങനെ ആണെന്ന് വിശ്വസിക്കുന്നവരും ആണെന്നു നടിക്കുന്നവരും ഒക്കെ ഒത്തുകൂടി. അപ്പോഴാണ്‌ വിരുന്നിലെ മുഖ്യാതിഥി ആരെന്ന് തീര്‍ച്ചയില്ലെന്ന് മനസ്സിലായത്. ആര്‍ക്കാണ്‌ അതിനുള്ള യോഗ്യതയെന്ന് പല വിധ ചര്‍ച്ചകളും പൊടിപാറി. അതിഭയങ്കര ചര്‍ച്ചയ്ക്ക് നടുവില്‍ ക്ലബ് പ്രസിഡന്റ് കെട്ടിടത്തിന്റെ പിറകിലേക്ക് പോയി അവിടെ കുപ്പട്ട്റ്റിയില്‍ എച്ചില്‍ ചികയുന്ന അവശനായ ഒരു ഭ്രാന്തനെ കൂട്ടിക്കൊണ്ട് വരുന്നു. അംഗങ്ങള്‍ സന്തോഷത്തോടെ അയാളെ ആര്‍പ്പുവിളിച്ച് എതിരേറ്റ്, പൂളില്‍ ഇട്ടു കുളിപ്പിച്ച് ഡിന്നര്‍ വസ്ത്രങ്ങള്‍ ക്ഷണം വരുത്തിച്ച് അയാളെ മുഖ്യാതിഥിയാക്കി അയാളോട് സംസാരിക്കാന്‍ ശ്രമിച്ച് ഡിന്നര്‍ അയാളൊത്ത് ആഘോഷിക്കുന്നു. ഇടയില്‍ അയാളെ പരിഹസിക്കാനും തല്ലാനുമൊക്കെ തോന്നുന്ന തരിപ്പ് മറച്ചു വച്ച്, പരിഹാസവും പുച്ഛവും ഒക്കെ ഒളിപ്പിച്ച് അയാളോട് ചിലര്‍ അയാളോട് സംസാരിച്ച് രസിക്കുന്നു . മറ്റു ചിലര്‍ പരസ്യമായി അയാളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യാന്‍ ഒരുമ്പെടുമ്പോള്‍ ഇവര്‍ വിലക്കുകയും ചെയ്യുന്നുണ്ട്. സ്വബോധം ഇല്ലാത്ത ആ സാധുവിനു ഇതു രണ്ടും തിരിച്ചറിയാനോ അവിടെ നടക്കുന്നതെന്തെന്നു മനസ്സിലാക്കാനോ കഴിയുന്നില്ല. ഇതു ഡിന്നര്‍ അവസാനിക്കുമ്പോള്‍ അവര്‍ ഇയാള്‍ക്ക് വാങ്ങിക്കൊടുത്ത കുപ്പായം വലിച്ചു കീറി, ദേഹത്ത് എച്ചിലും വാരിയെറിഞ്ഞ് കുപ്പത്തൊട്ടിയുടെ അരികെ തന്നെ തിരിച്ചു കൊണ്ടാക്കുന്നു.


യൂ ട്യൂബില്‍ സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന പാട്ട് ആദ്യം കണ്ടപ്പോള്‍ അതൊരു ആല്‍ബമെന്നാണ്‌ ധരിച്ചത്. മിക്ക മലയാളം ആല്‍ബത്തിന്റെയും നിലവാരം അത് പുലര്‍ത്തുകയും ചെയ്തിരുന്നു. ഹിറ്റ് ആല്‍ബമായ "ഞാന്‍ കെട്ടിയ പെണ്ണിനു ചന്തം കുറവാണേ" എന്ന പാട്ടില്‍ നിന്നും ശുഭരാത്രിയിലേക്ക് ഏറെ ദൂരമില്ല. പിന്നീടാണ്‌ അതൊരു സിനിമാ ചിത്രീകരണത്തിലെ പാട്ടാണെന്ന് മനസ്സിലായത്.


ഇയാളുമായി ചില ചാനലുകാരുടെ അഭിമുഖവും നേരത്തേ കണ്ടിരുന്നു. അഭിമുഖം ചെയ്യുന്നവരുടെ മുഖത്തെ നിറഞ്ഞ പുച്ഛവും ചോദ്യങ്ങളിലെ പരിഹാസവും മനസ്സിലാവാതെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സന്തോഷ് മറുപടി പറയുന്നതായാണ്‌ തോന്നിയത്. ഇയാളുടെ സിനിമ ചിത്രീകരണം പൂര്‍ത്തിയായല് തന്നെ വിതരണമോ പ്രദര്‍ശനമോ സാധിക്കില്ലെന്നും തോന്നി. ഇത്തരത്തില്‍ സിനിമാഭ്രാന്ത് മൂത്തവരെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവരില്‍ നന്നാകുമെന്ന് തോന്നിയവരില്‍ തന്നെ ഒരാളേ അല്പമെങ്കിലും ഗതിയയുള്ളൂ.


സന്തോഷിന്റെ സിനിമ ഇറങ്ങി. ആദ്യ ദിവസങ്ങളിലെങ്കിലും വന്ന വന്‍‌ജനക്കൂട്ടം യൂട്യൂബില്‍ ഇയാളെ പച്ച തെറിവിളിച്ച് പാട്ടുപാടിയവരുടെയും പുച്ഛത്തോടെ അഭിമുഖം നടത്തിയവരുടെയും സംഭാവനയാണ്‌. ആരുമല്ലാത്ത ഒരാള്‍ക്ക്, സിനിമ ഇറങ്ങും മുന്നേ ആരാധകവൃന്ദങ്ങള്‍ എന്ന് അവകാശപ്പെട്ട് വന്നവരുടേതാണ്‌. ഇവരൊക്കെ യാദൃശ്ചികമായി ഉണ്ടായതല്ല. സന്തോഷിലെ ബിസിനസ്സ് ജീനിയസ്സ് കൗശലപൂര്‍‌വം നിര്‍മ്മിച്ചതാണിതെന്ന് ഞാന്‍ വിശ്വസിച്ചേനെ, അഭിമുഖങ്ങളിലെ അയാളുടെ തികഞ്ഞ ആത്മാര്‍ത്ഥതയും പ്രതികരണവും കണ്ടില്ലായിരുന്നെങ്കില്‍. സന്തോഷിനു നിങ്ങളെ പറ്റിച്ചു തീയറ്ററിലെത്തിക്കാനുള്ള ബുദ്ധിയോ ചതിക്കാനുള്ള മനസ്സോ ഉണ്ടെന്ന് തോന്നുന്നുല്ല . മുകുന്ദന്റെ എന്ന് ഇപ്പോള്‍ തോന്നുന്ന ആ കഥ ഓര്‍മ്മ വന്നത് അങ്ങനെയാണ്‌.

ഒരു കാര്യത്തില്‍ ഈ മനുഷ്യനെ അഭിനന്ദിക്കാതെ വയ്യ. സിനിമയെടുക്കണം എന്ന് നിശ്ചയിച്ചിറങ്ങിയ അയാള്‍ സിനിമയെടുത്തു, തീയറ്ററില്‍ എത്തിച്ചു- ഒറ്റയ്ക്ക്. ചുറ്റും കൂടി നിന്ന് ആളുകള്‍ പരിഹസിക്കുമ്പോള്‍, ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഈ മനുഷ്യന്‍ അതിനെ നേരിട്ട രീതി എന്നെ അതിശയിപ്പിക്കുന്നു. സന്തോഷ് പണ്ഡിറ്റ് എന്നു സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയത് അജ്ഞാതാരായ ഒരു ട്രൂപ്പിന്റെ ഒറിജിനല്‍ കോമ്പൊസിഷന്‍.

ഈയിടെ എത്തിസലാത്തിന്റെ ( UAE ലെ ഏറ്റവും വലിയ ടെലിക്കോo കമ്പനി) പ്രമോഷണം പരസ്യം വന്നത് ഇങ്ങനെ

" മണി അഞ്ചായി മോനേ ദിനേശാ. പോയി ഫോണെടുത്ത് നാട്ടില്‍ വിളിക്ക്. നീ പോ മോനേ ദിനേശാ."

നമ്മളുടെ ഹിറ്റ് ആയ ഒന്നുമില്ലായ്മകള്‍ "പോ ദിനേശാ, സവാരിഗിരി... തള്ളേ പുലിയാണു കേട്ടോ " തുടങ്ങിയവയും അതുപോലെ തന്നെ ഒരനുഭവവും തരാത്ത "ഒരു കോഴി കറുത്തതെന്നു കരുതി അതിന്റെ മുട്ടയും കറുത്തിരിക്കുമെന്ന് വിചാരിക്കരുത്" എന്ന കൃഷ്ണനും രാധയും വാചക കസര്‍ത്തും തമ്മിലെ ദൂരം എത്രയാണ്‌? നമ്മള്‍ കൃഷ്ണനെയും കാണുന്നില്ല, രാധയേയും കാണുന്നില്ല, പാട്ടും കേള്‍ക്കുന്നില്ല . നമ്മള്‍ സന്തോഷ് പണ്ഡിറ്റിനെ മുഖ്യാതിഥിയാക്കി മദ്യപ്പാര്‍ട്ടി നടത്തുകയാണ്‌. അയാള്‍ക്ക് അതില്‍ നിന്നും ഒരു നേരം വയറുനു നിറയുന്നുണ്ടാവും.

Saturday, October 22, 2011

ഉത്തരക്കടലാസ്

താഴെപ്പറയുന്ന ചുരുക്കം വാക്കുകള്‍ അറിയാമെങ്കില്‍ ഏതു സാഹചര്യവും നേരിടാം:
തെറ്റു പറ്റി, വീഴ്ച പറ്റി, ഖേദിക്കുന്നു, വ്യാജാരോപണമാണ്‌, ഉത്തരം പറയേണ്ടത് ഞാനല്ല, അന്വേഷിക്കാം.
സംശയമുണ്ടോ? പ്രയോഗിച്ച് കാണിച്ചു തരാം.

 ഇതെന്താണ്‌ സിസ്റ്റം എന്താണ്‌ യീയര്‍ ക്ലോസിങ്ങ് ചെയ്യാത്തത്, മറ്റന്നാള്‍ ബോര്‍ഡ് ഫൈനാന്‍ഷ്യല്‍സ് ഒപ്പിടാനുള്ളതാണ്‌.
 ചില വീഴ്ചകള്‍ പറ്റി.

 താന്‍ എനിക്കു തന്ന ചെക്കു മടങ്ങിയല്ലോ, ബാങ്കില്‍ നിന്ന് മെസ്സേജ് വന്നു.
 അത് ബാങ്കിന്റെ വ്യാജാരോപണമാണ്‌.

താന്‍ ഗുണ്ടകളെ അയച്ച് തല്ലിച്ചെന്നാണ്‌ അന്യായക്കാരന്‍ പറയുന്നത്. അതിനെക്കുറിച്ച് ഞാന്‍ അന്വേഷിക്കുന്നുണ്ട്.

 നിങ്ങള്‍ കള്ളുകുടിച്ച് വണ്ടിയോടിച്ച ഫൈന്‍ കമ്പനി അക്കൗണ്ടില്‍ നിന്ന് ആണോ അടയ്ക്കുന്നത്?
 ഇതിനു ഉത്തരം പറയേണ്ടത് ഞാനല്ല.

എന്റെ മകള്‍ ട്യൂഷന്‍ കഴിഞ്ഞ് വരുമ്പോള്‍ കലുങ്കില്‍ ഇരുന്ന് അവളെ നീ അനാവശ്യം പറഞ്ഞു അല്ലേടാ?
 അതില്‍ ഞാന്‍ ഖേദിക്കുന്നു.

മുക്കുപണ്ടമാണല്ലോ താന്‍ പണയം വയ്ക്കാന്‍ കൊണ്ടു വന്നത്?
തെറ്റു പറ്റിപ്പോയി.

Wednesday, October 19, 2011

അഖില കേരള ഭക്ഷ്യവിരുദ്ധ മുന്നണി

സുഹൃത്തുക്കളേ,
അഖില കേരള ഭക്ഷ്യവിരുദ്ധ മുന്നണിയുടെ ആദ്യയോഗമാണിത്. വിരുദ്ധ സമിതി എന്നു കേള്‍ക്കുമ്പോള്‍ മന്‍‌മഥന്‍ സാറിന്റെ മദ്യവിരുദ്ധ സമിതിയും പത്രത്തിലൊക്കെ കേള്‍ക്കുന്ന പുകയില വിരുദ്ധ സമിതിയുമല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ വരാത്തവരാണ്‌ മലയാളികളില്‍ ഭൂരിപക്ഷവും. അതിന്റെ ഫലവും നമ്മള്‍ അനുഭവിക്കുകയാണ്‌. ഭൂരിപക്ഷം മലയാളികള്‍ക്കും പ്രമേഹം, രക്തത്തില്‍ കൊഴുപ്പിന്റെ കൂടുതല്‍, രക്താതിസമ്മര്‍ദ്ദം, സന്ധിവാതം, ആമവാതം, അണപ്പ്, കിതപ്പ്, ചൊറി,ങ ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, ജപ്പാന്‍ ജ്വരം, മലമ്പനി, കമ്പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ട് കേരളമാകെ വലയുകയാണ്‌.

വിവിധ ഭക്ഷണ വിരുദ്ധ സമിതികളുടെ മുന്നണിയാണ്‌ ഭക്ഷ്യവിരുദ്ധ മുന്നണി. ഇതിന്റെ കണ്‍‌വീനര്‍ സ്ഥാനമാണ്‌ സര്‍‌വഭക്ഷണവിരുദ്ധന്‍ എന്നത്. ആ സ്ഥാനം തെരഞ്ഞെടുപ്പിലൂടെ എനിക്കു നല്‍കിയ ഓരോ വിരുദ്ധ സമിതിക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. അതോടൊപ്പം ഇവിടെ നിങ്ങളോട് സംസാരിക്കാന്‍ പോകുന്ന ഓരോ വിരുദ്ധ സമിതിയെക്കുറിച്ചും കുറഞ്ഞ വാക്കുകളില്‍ ഞാന്‍ പരിചയപ്പെടുത്തട്ടെ.

കഞ്ഞി വിരുദ്ധ സമിതി
കഞ്ഞി ആരോഗ്യത്തിനു അങ്ങേയറ്റം ഹാനികരമാണ്‌. അമേരിക്കയിലെ ഫൂഡ്& നുട്രീഷന്‍ ബോര്‍ഡ് അംഗീകരിച്ച ദൈനം ദിന പോഷണ പട്ടിക അനുസരിച്ച് വിറ്റാമിന്‍ A,B1, B2, B6,B7,B12, E, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സിങ്ക്, എസ്സന്‍ഷ്യന്‍ ഫാറ്റി ആസിഡുകള്‍, നാരുകള്‍, കൊഴുപ്പ്, അന്നജം തുടങ്ങിയവ ചേര്‍ന്നതാകണം ഭക്ഷണം. കഞ്ഞിയില്‍ ഇവയിലെ മിക്കതുമില്ല. മാത്രമല്ല, കഞ്ഞിയുടെ കൂടെ കഴിക്കുന്നതും- പപ്പടം, ചമ്മന്തി അച്ചാര്‍ മുതലായവയാണ്‌. അതിന്റെ ദോഷങ്ങള്‍ അതതു വിരുദ്ധ സമിതികള്‍ വിശദീകരിക്കും.

തോരന്‍ വിരുദ്ധ സമിതി
തോരന്‍ വയ്ക്കുന്നതിലൂടെ പച്ചക്കറികള്‍ നാശമാക്കുകയാണ്‌ നമ്മള്‍ ചെയ്യുന്നത്. വെറുതേ വാങ്ങിച്ചു ചീത്തയാക്കുന്നതിനു പകരം പച്ചക്കറി വാങ്ങിക്കാതിരുന്നൂടേ? ബ്രിട്ടനില്‍ നടത്തിയ പഠനപ്രകാരം ഇലക്കറികള്‍ മറ്റു പച്ചക്കറികള്‍ എന്നിവ അരിഞ്ഞ് വെള്ളം തളിച്ച് ആവിയില്‍ വേവിക്കുമ്പോള്‍ അവയിലെ
gucosinolate എന്ന പ്രധാന അര്‍ബുദ വിരുദ്ധ ഘടകം നശിച്ചു പോകുന്നതായി തെളിഞ്ഞു. ചില പ്രധാന വിറ്റാമിനുകളും പച്ചക്കറി ആവി പുഴുങ്ങുകയും വെള്ളം തളിച്ച് വേവിക്കുകയും ചെയ്യുമ്പോള്‍ ഇല്ലാതാകുന്നുണ്ട്. തോരന്‍ വര്‍ജ്ജിക്കുന്നതിനായുണ്ടാക്കിയതാണ്‌ ഈ സമിതി.

രസം വിരുദ്ധ സമിതി
ഒന്നോ രണ്ടോ തക്കാളിയും വെറും മസാലപ്പൊടിയും വെളുത്തുള്ളി പോലെ വായ് നാറ്റുന്ന ചിലതും മാത്രം വെള്ളത്തിലിട്ട് വെട്ടിത്തിളപ്പിച്ച് നിഷ്പ്രയോജനമാക്കി ഉപയോഗിക്കുന്നവര്‍ വെറും പച്ചവെള്ളവും നിഷ്പ്രയോജനമാക്കപ്പെട്ട ദ്രവ്യങ്ങളും മാത്രം ഉപയോഗിക്കുന്ന മൂഢരാണ്‌. ഇതിനെതിരേയാണ്‌ രസം വിരുദ്ധ സമിതി.

മോരുകറി, സംഭാരം, തൈരു വിരുദ്ധ സമിതി
പ്രായപൂര്‍ത്തിയായവര്‍ പാലുല്പ്പന്നങ്ങള്‍ വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അനേകശതം പഠനങ്ങള്‍ നടന്നു കഴിഞ്ഞിട്ടും മോരുകറിയും സംഭാരവും തൈരും കൂട്ടി ചോറുണ്ട് മലയാളികള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണ്‌.


സാമ്പാര്‍ വിരുദ്ധ സമിതി
തോരന്‍ വയ്ക്കുന്നത് എങ്ങനെ ഹാനികരമഅണോ അതേ കാരണം അതിലും മോശമാണ്‌ സാമ്പാറില്‍. വിശദീകരിക്കേണ്ടതില്ലല്ലോ.

ഉള്ളി വിരുദ്ധ സമിതി
ഉള്ളിക്ക് ഇടുന്ന വളം പന്നിക്കാട്ടമാണെന്നാണ്‌ വയ്പ്പ്. എന്നാല്‍ ഉള്ളിയുടെ ലഭ്യതയും പന്നിവളര്‍ത്തലും തമ്മിലുള്ള അനുപാതക്കേട് നോക്കിയാല്‍ തന്നെ ഇതു കള്ളമാണെന്ന് മനസ്സിലാവും. മനുഷ്യമലം വരെ ഉള്ളിക്ക് വളമായി ഉപയോഗിക്കുന്നു. യൂറോപ്പിനെ നടുക്കിയ ഈ-കോളി ബാധ മുതല്‍ നമ്മുടെ ഭാരതത്തിന്റെ അഭിമാനമായ ലീയാന്‍ഡര്‍ പയസ്സിനെ മരണത്തിന്റെ മുഖം കാണിച്ച തലച്ചോറിലെ ജീവിബാധ വരെ ഓര്‍ക്കുക. നാട വിര, സൂചിവിര തുടങ്ങിയവയും നമ്മളില്‍ സാധാരണമഅക്കിയത് ഉള്ളിയാണ്‌. ഉള്ളി ചേര്‍ന്നതത്രയും വര്‍ജ്ജിക്കുക.

ഉപ്പ് വിരുദ്ധ സമിതി
മനുഷ്യനാവശ്യമുള്ളതിന്റെ പല മടങ്ങ് സോഡിയമാണ്‌ ഉപ്പ് കഴിക്കുക വഴി നമ്മള്‍ മലയാളികള്‍ അകത്താക്കുന്നത്. രക്തസമ്മര്‍ദ്ദം, വൃക്കരോഗം, കരള്‍ രോഗം എന്നിവ ഒഴിവാക്കാന്‍ ഉപ്പു ചേരുന്നതൊന്നും കഴിക്കരുത് എന്നാണ്‌ ഇവരുടെ സന്ദേശം.

വെള്ളം വിരുദ്ധ സമിതി
ജലമാണ്‌ ജീവന്റെ ആധാരം. എന്നാല്‍ നമ്മള്‍ കഴിക്കുന്ന വെള്ളത്തിലെ ക്ലോറിന്‍, മലാംശം എന്നിവ ആരോഗ്യത്തെ തകര്‍ക്കുന്നതേയുള്ളൂ. ജലം വഴി പടരുന്ന കോളറ, മഞ്ഞപ്പിത്തം, പോളിയോ തുടങ്ങി അനവധി രോഗങ്ങള്‍ കേരളത്തെ കൊല്ലുകയാണ്‌. വെള്ളം കുടിക്കരുത് എന്ന വിവേകപൂര്‍‌വമായ തീരുമാനം എടുത്തവരാണ്‌ ഇവര്‍.

അമ്പതോളം മറ്റു വിരുദ്ധ സംഘടനകള്‍ രൂപമെടുത്ത് വരുന്നുണ്ട് എന്ന ശുഭ വാര്‍ത്ത കൂടി അറിയിച്ചുകൊണ്ട് ഞാന്‍ ഈ പരിപാടി ഉത്ഘാടനം ചെയ്തുകൊള്ളുന്നു. നന്ദി , നമസ്കാരം.

Tuesday, October 18, 2011

വീഴ്ച

അണ്ണാ, ഉരുണ്ട് വീണ പരിക്കുമായി ഒരാളെ ആശൂത്രീല്‍ കൊണ്ട് വന്നാല്‍ അണ്ണന്‍ എന്തു ചെയ്യും?
എത്ര ഒയിരേന്ന്.

ഒയിരേന്നല്ല, ഇത് നിലത്തു നിന്ന് ഉന്തിയിട്ടതാണെന്ന് വച്ചോ.
പടിയിലാണോ? വല്ലേടത്തും തലയടിച്ചോ?

അറിയൂല്ല.
ആംബുലന്‍സ് വിളി. ആളിനു ബോധമുണ്ടോ? ഇപ്പോ സംസാരിക്കുന്നോ?

ഇത് ഒരു അക്കാഡമിക്ക് ഇന്ററസ്റ്റിനു ചോദിക്കുന്നതാ. ഒരാളു രണ്ട് ദിവസം ആശുപത്രീല്‍ ആയിരുന്നു.

ഒരുപാട് നോക്കണമെടേ. ബോധമുണ്ടോ, ശ്വസിക്കുന്നോ, തലച്ചോറിനു മുറിവ് പറ്റിയോ, രക്തസ്രാവമുണ്ടോ, തലയോട് പിളര്‍ന്നോ, നട്ടെല്ലു പൊട്ടിയോ, എന്നൊക്കെ ആദ്യം നോക്കണം.
അതില്ലെങ്കില്‍?

ചെവിയില്‍ നിന്ന് ചോര വരുന്നോ, ചെവി കേള്‍ക്കാമോ, വെള്ളം കുടിക്കാമോ, ശ്വാസം വലിക്കുമ്പോള്‍ നെഞ്ചു വേദന ഉണ്ടോ, എല്ലു പൊട്ടിയിട്ടുണ്ടോ, പിച്ചും പേയും പറയുന്നോ, വീണ വഴി ബോധം പോയിട്ട് പിന്നെ വന്നതാണോ എന്നൊക്കെ നോക്കണം.

പിച്ചും പേയും ഒഴിച്ച് ഒന്നുമില്ല. അതിപ്പോ ആ ഏരിയയില്‍ ഉള്ളവരു മുഴുവന്‍ പിച്ചും പേയും പറഞ്ഞു നടപ്പാണ്‌. ഈ രോഗി പറയുന്നത് വീണശേഷം തുടങ്ങിയതാണോ എന്ന് അറിയില്ല.

പിന്നെ തൊലിപ്പുറത്തെ മുറിവു വല്ലോം ഉണ്ടെങ്കില്‍ അതിനു മരുന്നു വയ്ക്കണം.

അതുമില്ലെങ്കി?
ചതഞ്ഞ വേദനയ്ക്ക് പ്രിസ്ക്രിപ്ഷന്‍ കൊടുത്ത് വീട്ടി വിടാം.

അതുമില്ലെങ്കി
നിനക്കൊന്നുമില്ലെടേ, വീട്ടിപ്പോന്ന് പറഞ്ഞ് വിടാം.

രണ്ട് ദിവസം ആശുപത്രീല്‍ കിടക്കണോ പിന്നെ?
ഹ്ം. സ്വകാര്യ ആശുപത്രിയാണോ? വീണത് പണച്ചാക്കാണോ?

കാശിന്റെ കാര്യം അറിയൂല്ല. സര്‍ക്കാരാശുപത്രിയാ.
വേണ്ടി വരണമെങ്കില്‍ എന്തെങ്കിലും പ്രത്യേക സംഗതി കാണും. ആട്ടെ രോഗിയെന്താ പറഞ്ഞത്?

തൊപ്പി തെറിച്ചു പോയെന്ന്.
എനിക്ക് ഈ പുതിയ സ്ലാങ്ങൊന്നും അറിയൂല്ലെടേ. "തൊപ്പി തെറിപ്പിക്കും" എന്നൊക്കെ സിനിമയില്‍ പോലീസുകാരോട് പറയുന്ന കേട്ടിട്ടുണ്ട് എന്തു പറ്റിയെന്ന് മനുഷ്യേനു മനസ്സിലാവുന്ന ഭാഷയില്‍ പറ.

അണ്ണാ, ആളു തലയില്‍ വച്ചിരുന്ന തൊപ്പി താഴെ പോയെന്ന്. അതിനാണു ആശുപത്രീല്‍ വന്നത്.
എന്നാ പിന്നെ വല്ല പത്രക്കാരനും അനാവശ്യമായി സി ടി സ്കാന്‍ എഴുതുന്നുണ്ടോന്ന് അറിയാല്‍ ഒളി ക്യാമറയുമായി വന്നതായിരിക്കും അത്. അയാളെ പിടിച്ച് രണ്ട് ദിവസം കിടത്തിയോ?

ഇതതല്ല. എങ്കിലും ഏതാണ്ട് സംശയം ക്ലീയറായി. താങ്ക്യൂ.

Thursday, July 28, 2011

പണത്തിന്റെ വില

“മണി ഈസ് വാട്ട് മണി ക്യാൻ ബൈ” എന്ന് കെയ്ൻസ് പറഞ്ഞത് അതിന്റെ സാമ്പത്തിക മൂല്യത്തെ ഉദ്ദേശിച്ചാണ്. ഉപഭോഗമൂല്യത്തിലും അത് തെറ്റായി വരുന്നില്ല.

ഒരു സ്ട്രിപ്പ് ആന്റിബയോട്ടിക്ക് വാങ്ങാൻ കൊടുക്കുന്ന ഇരുപതു രൂപയ്ക്ക് ഒരു ജീവന്റെ വിലയുണ്ട്. അതേ പണം ടിപ്പായി റെസ്റ്റോറന്റിൽ കൊടുക്കുമ്പോൾ അതിനു ഒരാചാരത്തിന്റെ വിലയേ ഉള്ളൂ.

ഗുർ‌ചരൺ സിംഗ് ഷാർജ കോടതിയിൽ കെട്ടിവച്ച മൂന്നര മില്യൺ ദിർഹത്തിനു അപരിചിതരായ പതിനേഴ് മനുഷ്യരുടെ ജീവന്റെ വിലയാണ്. നന്ദി സിംഗ്.

Wednesday, July 27, 2011

വൈറ്റ് ഹൌസ് - ഒരു സ്മരണ

ദന്തപാലകൻ ക്ലിനിക്ക് അടച്ചു എന്നെ കൂട്ടി ഒരു ബീയറു കടയിൽ കേറി. നല്ല സെറ്റ് അപ്പ്, പ്രത്യേകം പ്രത്യേകം ക്യൂബിക്കിൾ ഉണ്ട് ഓരോ ടേബിളിനും.

എങ്ങനൊണ്ട് ഈ സ്ഥലം, ഒരു പ്രൈവസിയൊക്കെ ഇല്ലേ?
കൊള്ളാം. പിന്നെ ബാറെത്രയായാലും ബാറു തന്നല്ല്.

നീ ഇപ്പ തൊടങ്ങും പണ്ടത്തെ നിന്റെ ഷാപ്പ് വല്യ പ്ലാറ്റോണിക്ക് അക്കാഡമി ആയിരുന്നെന്നും പറഞ്ഞ്, എനിക്ക് കേക്കണ്ടാ.
കേക്കണം. കള്ളു ഷാപ്പും ചാരായഷാപ്പും തമ്മിൽ ഉള്ള വത്യാസം സംസ്കാരങ്ങളുടേതാണ്. മുഴുത്ത കുടിയനോ കുടിച്ചില്ലേൽ കൈ വിറയ്ക്കുന്നവനോ കുടിച്ച് ശർദ്ദിച്ച് തല്ലുണ്ടാക്കുന്നവനോ ഞങ്ങടെ കള്ളുഷാപ്പിൽ ഇല്ലായിരുന്നു. അമ്മാതിരി കച്ചറകളൊക്കെ ചാരായം കുടിക്കാൻ പോയിക്കോളും. ഷാപ്പിൽ വരുന്നവരിൽ തന്നെ എല്ലാവരും എന്നും കുടിച്ചിരുന്നില്ല. പ്രൊഫസറെപ്പോലുള്ളവർ ഇടയ്ക്കു വരുമെങ്കിലും മാസത്തിൽ ഒരു തവണയോ മറ്റോ, ചിലപ്പോ അതും ഇല്ല.

അതു പിന്നെന്താ അമ്പലമാണോ എല്ലാവരും സന്ധ്യയ്ക്കു വന്ന് പ്രദക്ഷിണം ചെയ്യാൻ?
അവിടം ഒരു ജെന്റിൽമാൻസ് ക്ലബ് ആണ്. അവിടെ ചൊല്ലാത്ത കവിതയില്ല, അവിടെ ചർച്ച ചെയ്യാത്ത വിഷയമില്ല, നിനക്കവിടം ആലോചിക്കാൻ പറ്റില്ല. സ്കൂളിൽ പോയിട്ടില്ലാത്തവരും കൂലിപ്പണിക്കാരും വലക്കാരും ഒക്കെ എന്തോന്ന് ഇത്ര വല്യ കാര്യം സംസാരിക്കാൻ എന്ന് തോന്നും നിനക്ക്. ഇന്ന് കുടിക്ക് അങ്ങനെ ഒരു ജെന്റിൽ മുഖമില്ല. കുടിച്ചാൽ പെടുത്ത് കിടക്കണം. അതിപ്പോ കള്ളുഷാപ്പിൽ ചെന്നാൽ വാറ്റും ആനമയക്കിയും അടിക്കും, ബാറിൽ ചെന്നാൽ ബോധം പോകുന്നവരെയും കുടിക്കും എന്ന രീതിയിലാണ് എന്റെ നാട്ടുകാർ. എന്റെ നാട് മാത്രമല്ല, മലയാളിയുടെ മൊത്തം സെറ്റ് അപ്പ് അതാണ്.

ഇത്രേം വല്യ കാര്യഗ്ങൾ ചർച്ചയ്ക്ക് വരുന്നത് എങ്ങനെ?
ആർക്കെങ്കിലും എന്തെങ്കിലും വിശേഷമുണ്ടാവും പറയാൻ, അതൊരു ചർച്ചയാകും. ചിലപ്പോൾ അതിന്മേൽ പിടിച്ച് ഒരു തമാശയോ പാരഡിപ്പാട്ടോ ആകും. അൾട്ടിമേറ്റ് ഉദ്ദേശം ഷെയർ ചെയ്യുക എന്നതാണ്, ഇത്തിരി വിവരം ആയാലും ഒരു പൊട്ടിച്ചിരി ആയാലും.

ഇൻസ്റ്റന്റ് തമാശയും പാരഡിയുമോ?
എന്താ സംശയം?

എന്നാ നീ ഇപ്പ ഒരെണ്ണം പാട്. അടുത്തെങ്ങും ആരുമില്ലല്ല്.
ചുമ്മാ പാടുന്നതെങ്ങനെ, ഒരു വിഷയം വരണം, ഒരു വ്യക്തിയെ കളിയാക്കാൻ കിട്ടണം, ഒരു മൂഡും വേണം.

മൂഡിനു ഇതെടുത്ത് വലി, എന്നിട്ട് നിനക്കു തോന്നുന്ന ആളിനെക്കുറിച്ച് തോന്നുന്നത് പാട്.
ഓക്കെഡേ, എന്നാൽ നിന്നെപ്പറ്റി തന്നെ ആയിക്കോട്ട്. ഹും... ശ്രുതി.റെഡി.

പല്ലുകുത്തീ എരപ്പാളീ
സ്വർണ്ണം ചാർത്തിയ നിൻ നെഞ്ചാമ്മൂടിയിന്ന്
ഇഞ്ചപ്പരുവമാക്കും. നിന്നെ ഞാൻ...
പല്ലുകുത്തീ എരപ്പാളീ.

കൈകളിൽ സിക്കിൾ പ്രോബും മോന്തയ്ക്കു ചിരിയുമായ്
രാക്ഷസനെപ്പോലെ വരുമ്പോൾ...
കൈകളിൽ സിക്കിൾ പ്രോബും മോന്തയ്ക്കു ചിരിയുമായ്
രാക്ഷസനെപ്പോലെ വരുമ്പോൾ, നീ വരുമ്പോൾ
നിന്റെ... കൊരവള്ളിക്കു ഞെരിക്കുവാൻ
ഒന്നു പൊട്ടിക്കുവാൻ എനിക്കു തോന്നും
എനിക്കു തോന്നും എനിക്കു തോന്നും

പല്ലുകുത്തീ എരപ്പാളീ...

മോണയിൽ ചോരയും താടിയിൽ നീരുമായ്
കന്നത്തു തടവി വരുമ്പോൾ ...
മോണയിൽ ചോരയും താടിയിൽ നീരുമായ്
കന്നത്തു തടവി വരുമ്പോൾ ,ഇറങ്ങി വരുമ്പോൾ
നിന്റെ... റിസപ്ഷനിലിരിക്കുന്ന താടക
പറയുന്ന തുക കേട്ടാൽ ബോധം പോകും
ബോധം പോകും ബോധം പോകും
പല്ലുകുത്തീ എരപ്പാളീ...

അതു കൊള്ളാം, ഇത്തരം കലകളും അവിടെ അഭ്യസിപ്പിക്കുമോ?
ഇത് കലയൊന്നുമല്ലെടേ, ഒരു പ്രാക്റ്റീസ് ആണ്. ഇമ്മാതിരി നാലെണ്ണം കേട്ടാൽ പിന്നെ നിനക്കും ഉണ്ടാക്കാം പാരഡീസ്.

അത്തരം ഒരു ഷാപ്പ് ഉണ്ടാവേണ്ടത് സാംസ്കാരികമായ ആവശ്യമാണ് അല്ലേ?
തീർച്ചയായും. അതിനു വലിയ പ്രാധാന്യമുണ്ട്. സമൂഹം പണം, ജാതി, മതം, സ്റ്റാറ്റസ്, വിദ്യാഭ്യാസം എന്നിങ്ങനെയുള്ളതിലെ മികവ് അനുസരിച്ച് പല ചേരികൾ തിരിയുകയും ഒരു സെഗ്മെന്റിൽ ഉള്ളവർ മറ്റൊരു സെഗ്മെന്റുമായും ഇന്ററാക്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

ഒരു കള്ളുഷാപ്പ് തുടങ്ങിയാലോ? മാന്യന്മാരായ വെറും സാധാരണക്കാർക്ക് മാന്യമായി വന്നു പോകാവുന്ന ഒരിടം?
മാന്യമായി വന്നു മാന്യമായി പോകുന്ന കള്ളുകുടിയന്മാർ അക്കാലം ഭൂരിപക്ഷമായിരുന്നതുകൊണ്ട് ആണ് അങ്ങനെ ഒരു സ്ഥലം അന്നുണ്ടായത്. ഇന്ന് അത്തരക്കാർ കുറവും അലമ്പ് കുടിയന്മാർ ഭൂരിപക്ഷവും ആയതുകൊണ്ടാണ് വൈറ്റ് ഹൌസ് പോലെയുള്ള സ്ഥലങ്ങൾ സ്വാഭാവികമായും നശിച്ചു പോയത്. അതുകൊണ്ട് ഇന്ന് ഒന്നുണ്ടാക്കിയാൽ മെംബർഷിപ്പ് നിബന്ധനകളോട് കൂടി കർശനമായ പെരുമാറ്റ ചട്ടങ്ങളോടു കൂടി എല്ലാവർക്കും പ്രവേശനമില്ലാത്ത എക്സ്ലൂസീവ് സ്ഥലം ആക്കേണ്ടി വരും.

അതും ആലോചിക്കാവുന്നതാണ്. ഒരു കള്ളു ക്ലബ്.

പല്ലിട

“നിന്റെ പല്ലടിച്ചു താഴെയിടും” എന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പ സാജൻ എന്നോട് പറഞ്ഞതാണ് എനിക്ക് ഓർമ്മയുള്ളതിൽ ആദ്യത്തെ കയ്യേറ്റ ഭീഷണി. അതിന്റെ ആണോ എന്തോ, പല്ലിൽ തൊടാൻ എനിക്കു പേടിയാണ്, എല്ലിൽ തൊടാൻ സമ്മതിച്ചാലും പല്ലിൽ തൊടാൻ സമ്മതിക്കൂല്ല ഞാൻ. ദന്തഗോപുരങ്ങൾ കാണുമ്പോൾ തന്നെ ഒരു ഭയം കാലീന്ന് പല്ലിലോട്ട് അരിച്ചു കേറും. പത്തിരുപത് വയസ്സായപ്പോഴേക്ക് ഒരു പല്ലിൽ വലിയ പോടായി അതു വലിയ പാടായി നീരു വന്നു വീർത്തിട്ടും ഞാൻ ഐബുപ്രൂഫൻ ഗുളികേം വാങ്ങിത്തിന്ന് അതങ്ങു സഹിച്ചതേയുള്ളൂ. എന്റെ പല്ലുവേദന അന്താരാഷ്ട്ര പ്രശ്നമാകുമെന്ന് കണ്ട വീട്ടുകാർ എന്നെ പിടിച്ചു കെട്ടി ഒരു ദന്താശുപത്രിയിൽ എത്തിക്കാൻ ഷാനവാസിനെ ഏൽ‌പ്പിച്ചു. കറിവയ്ക്കാൻ കോഴിയെ ഓടിക്കുമ്പോലെ ഷാ എന്നെ പറമ്പിലിട്ട് ഓടിച്ചെങ്കിലും ഞാൻ നൂറേൽ പാഞ്ഞുകളഞ്ഞു. പക്ഷേ അവനടങ്ങിയില്ല. രണ്ടുപേരെക്കൂടി കൂട്ടി വന്ന് എന്നെ പിടിച്ച് ഓട്ടോയിലിട്ട് അവൻ കൊണ്ട് പോയിക്കളഞ്ഞു. വഴിയിൽ നിന്നവർ എനിക്കു വട്ട് മൂത്ത് അവരെല്ലാം കൂടെ ഊളമ്പാറയ്ക്കു കൊണ്ടുപോകുകയാണെന്നു കരുതിക്കാണും.

ദന്തായുധപാണി ഈ കൂത്തെല്ലാം കണ്ട് “ദെന്താ?” എന്നു തിരക്കുകയും ഞാനായിട്ടു തന്നെ എന്റെ ഭയത്തെക്കുറിച്ചും ഭയപ്പെട്ടാൽ ഞാൻ ആക്രമിക്കാനുള്ള സാദ്ധ്യതയെപ്പറ്റിയും പറഞ്ഞുകൊടുത്തു. എന്തോ ആ ഡോക്റ്റർക്ക് സ്വന്തം തടി രക്ഷിക്കുന്നതിൽ വലിയ താല്പര്യമില്ലായിരുന്നു. ഒരു പല്ലെടുക്കണം എന്നു പറഞ്ഞ് അങ്ങേരു കുത്തി വച്ചു. അത്രയും സമയം മൂവർ സംഘം എന്നെ വട്ടം കെട്ടിപ്പിടിച്ച് നിൽ‌പ്പായിരുന്നു. ഇനി വിട്ടോളൂ ഒരു വേദനയും അറിയില്ല എന്ന് പറഞ്ഞ് വൈദ്യൻ കൊടിലിട്ട് എന്റെ അണപ്പല്ലിൽ വലിച്ചു. ‘ൿടിക്കോ‘ എന്നൊരു ശബ്ദം എന്റെ തലയോട്ടിയിൽ കേട്ടു. ഞാൻ അത്രയേ അറിഞ്ഞുള്ളൂ. “എന്തരു പണിയാടാ നീ കാണിച്ചത്?” എന്ന് ഷാനവാസ് ചോദിച്ചത് അങ്ങേരോടാണെന്നാണു ഞാൻ കരുതിയത്. ഞാനും അതു ചോദിക്കാൻ ഡാക്റ്റന്റെ നേരേ നോക്കിയപ്പോൾ അയാൾ വയറും തടവി നിൽ‌പ്പാണ്. “ യെവൻ തൊഴിച്ചു കളയും എന്ന് തീരെ പ്രതീക്ഷിച്ചില്ല ഡോക്റ്റർ ” എന്ന് ഷാനവാസ് തുടർന്നപ്പോഴാണ് സംഗതി മനസ്സിലായത്. എന്റെ ചവിട്ടിന്റെ ശക്തിയിലാണോ എന്തോ അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ആ ഡെന്റിസ്റ്റ് മരിച്ചും പോയി.

കല്യാണം കഴിക്കാൻ നേരമാണ് പല്ലിലെ കറ, പ്ലാക്, പോട്, കേട് തുടങ്ങിയവ വൃത്തിയാക്കണം എന്ന ആവശ്യം ഉയർന്നത്. ഉയർത്തിയത് എന്റെ പ്രതിശ്രുത വധുവാണ്. മൂന്നു കൊല്ലം പ്രേമിച്ചിട്ട് ഒടുക്കം വിവാഹത്തിനു മുന്നേ ഒരു കണ്ടീഷൻ മുന്നോട്ട് വയ്ക്കുന്നത് ഒളിച്ചോടി റെജിസ്റ്റ്രാപ്പീസിൽ ചെന്ന പെണ്ണിനോട് ലവളുടെ ലവൻ ഒരു ലക്ഷം സ്ത്രീ ധനം തന്നാൽ ഞാൻ നിന്നെ കെട്ടാം എന്നു പറയുന്നതു പോലെ വെറും കൂതറ ചതിയാണെന്ന് ഞാൻ അവളോട് പറഞ്ഞു നോക്കി. ങ്ങേഹേ. പ്രേമം മൂത്താൽ പിന്നെ പ്രാണഭയവുമില്ലല്ലോ, ദന്തനെ കാണാൻ തീരുമാനിച്ചു. അപ്പോഴേക്ക് മറ്റൊരു പഴേ സ്കൂൾ മേറ്റ് ദന്തപ്പണിക്കാരൻ ആയിരുന്നു. അവനെ കാണാമെന്നു വച്ചു. ചവിട്ടിയാലും പഴേ കുളിക്കാട്ടുകാരനല്ലേന്ന് വച്ചിട്ട് അവനങ്ങു ക്ഷമിച്ചോളും.

ഓനെ ഫോൺ ചെയ്ത്.
“ഡേ ഞാനങ്ങോട്ട് വരുന്നുണ്ട്, നീ ഒരുങ്ങിക്കോ.”
“എട്ടുമണിക്ക് ക്ലിനിക്കടയ്ക്കുമെടേ, അതു കഴിഞ്ഞ് സേവ്യേഴ്സിലോട്ട് വാ.”
“വീശാനല്ലെടേ, പല്ലേൽ പണിയുണ്ട്. ഞാൻ രണ്ടെണ്ണം അടിച്ചിട്ടു വന്നാൽ കുഴപ്പമുണ്ടോ?”
“ ഡാ, മരുന്നു പ്രയോഗം കാണും മദ്യം തൊട്ടു പോകരുത്. അല്ലെങ്കിലും നീ കുടിച്ചിട്ട് ഇരിക്കുമ്പോൾ ഞാൻ നിന്റെ അണ്ണാക്കിൽ കോലിട്ട് കുത്തിയാൽ കേട്ടിട്ടില്ലേ ‘മർക്കടസ്യ സുരപാന മദ്ധ്യേ...”
“ഫ ദന്തായുധാ.”
“ആരാടേ ദന്തായുധൻ?“
“സംസ്കൃതം അറിയില്ല അല്ലേ? ദന്തായുധനെന്നാൽ പന്നി.“

ദോഷം പറയരുതല്ലോ. അവന്റെ കുത്തും കിളയും വലിയ കുഴപ്പമില്ലാതെ താങ്ങാൻ എനിക്കും എന്റെ കടിയും തൊഴിയും വലിയ കുഴപ്പമില്ലാതെ താങ്ങാൻ അവനും അന്നു കഴിഞ്ഞു. അതോടെ ആവശ്യമുണ്ടെങ്കിൽ ദന്തനെയും കാണും എന്ന അവസ്ഥയായി.

അതാണ് ചരിത്രം. അടുത്ത ഇടയായി പല്ലിനൊരു ക്ലീനിങ്ങ് ആവശ്യമാണെന്ന് തോന്നി വരികയായിരുന്നു. ലവന്റെ ക്ലിനിക്കേൽ വിളിച്ച് ഒരപ്പോയിന്റായിന്റുമെന്റ് വാങ്ങിച്ചു. അന്നരം മുതൽ - ഭയമല്ല- ഒരു അസ്വസ്ഥത. ഇവനൊക്കെ വാക്ക് ഇൻ സൌകര്യം ഉണ്ടാക്കിക്കൂടേ, വെറുതേ മനുഷ്യന്റെ ഉറക്കം കളയാൻ.

അങ്ങനെ ആ ദിനം വന്നു ചേർന്നു. എന്തരോ വരട്ടെന്ന് മനസ്സിൽ കരുതി ഒരു വീർപ്പ് ശ്വാസം എടുത്ത് കേറിച്ചെന്നു. പല്ലുപണിക്കാരനു ആകെ പുരോഗതി. എന്തൊക്കെയോ ഭീകര യന്ത്രങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. അതീന്ന് എന്തരൊക്കെയോ ലവന്റെ സഹായി എടുത്ത് എന്റെ നാലുചുറ്റും നാട്ടി.
“പത്തു കൊല്ലമെങ്കിലും ആയിക്കാണുമല്ലോ നിന്റെ വായിൽ ആരെങ്കിലും പണിയെടുത്തിട്ട്. എന്തരെടേ ഇത്?”
“ ചുമ്മാതല്ലല്ല്, തോനെ കാശ് തന്നിട്ടല്ലേ, നീ പണി തൊടങ്ങ് അമ്പീ.”
“ഡേ, തുമ്പിയോട് നിനക്ക് ശാപ്പാട് തരും പിന്നെന്താ കല്ലെടുക്കാൻ ഒരു മടി എന്നു ചോദിച്ചപോലാ അത്.”
“അത്ര മോശമാണോ കാര്യങ്ങൾ?”
“ഞാൻ കാണിച്ചു തരാം, ദാ ആ ടീവിയിൽ നോക്കിക്കേ, നിന്റെ വായക്കകം വീഡിയോ.”
“ രണ്ട് കറുത്ത പാട് കാണാനുണ്ട്, ആകെപ്പാടെ കറയും വേറെന്താ?”
“ദാ പോട്, ദോ പോട്, അവിടെയും ഇവിടെയും പോട്.”
“വരി തെറ്റിപ്പോയി. ഓ പോട്, ഓ പോട് എന്നല്ലേ?”
“നെനക്കു വേണേൽ അടച്ചാ മതി, ഒരു കാര്യം പറയാം- ഒരഞ്ചു കൊല്ലത്തിനപ്പുറം നിന്റെ പല്ലിൽ നല്ലൊരു ഭാഗം ഓടത്തില്ലെന്നു മാത്രമല്ല, ഒരു കൊല്ലത്തിനകം വേദനയും തുടങ്ങും. ദാ ഇതു കടിക്ക്”
“എന്തരിനു, വേദന തുടങ്ങാനോ?”
“അല്ല ഒരു എക്സ് റേ എടുക്കട്ട്.”
“ഇതു കണ്ടില്ലേ?”
“ മൊത്തം പണി ഇന്നു തീരുമോ?”
“ഹ ഹ ഹ.”
“കാര്യം ചോദിച്ചാൽ ചിരിക്കുന്നോടേ?”
“പതിനഞ്ചു വിസിറ്റെങ്കിലും വേണ്ടി വരും.”
“ഹമ്മച്ചി, അത്രേം ദിവസം ലീവില്ലെടേ.”
“എന്നാൽ ഞാൻ ക്ലീൻ ചെയ്തു വിടാം, നീ ദുബായിൽ പോയി ആരെയെങ്കിലും കാണിക്ക്.”
“സാമദ്രോഹി മനസ്സമാധാനത്തിനാണു നാട്ടിൽ വരുന്നത്, നീ അതു നശിപ്പിച്ച് വിട്ടല്ലോടേ?”
“മനസ്സമാധാനത്തിനുള്ള മരുന്നൊന്നും കൊണ്ടു വന്നില്ലേ നീ?”
“ ങു ങും. നീ കടയട, നമുക്ക് വല്ല ബീയറു കടേലും പോകാം.”

Monday, April 4, 2011

അടിയേറ്റം

 രാവിലേ വീട്ടില്‍ നിന്നിറങ്ങി കാര്‍ പാര്ക്കിലേക്ക് നടക്കുമ്പോള്‍ പെട്ടെന്ന് ആരോ കേറിപ്പിടിച്ചതുപോലെ  തോന്നി.  നോക്കിയപ്പോള്‍ അരയില്‍ കെട്ടിയ ബെല്‍റ്റ് അല്പ്പം അയഞ്ഞിരിക്കുന്നു. സംശയമില്ല, ആരോ എന്നെ ജട്ടിക്കു പിടിച്ച് നിലത്തടിക്കാന്‍ ശ്രമിച്ചതാണ്‌. തിരിഞ്ഞു നോക്കിയപ്പോള്‍  എന്റെ ബില്‍ഡിങ്ങില്‍ താമസിക്കുന്ന കോളേജ് പ്രൊഫസര്‍ സിഗററ്റ് വലിച്ചുകൊണ്ട് നില്‍ക്കുന്നു.

എങ്ങനെ ഉണ്ടായിരുന്ന് അന്തപ്പാ?
എന്ത് അടിയോ?
അടി മാത്രമല്ല ഫീല്‍ഡിങ്ങും തകര്‍പ്പന്‍ അല്ലായിരുന്നോ?

ഫീല്‍ഡിങ്ങ് എന്നത് റെസ്ലിങ്ങിലെ എന്തെങ്കിലും അടവായിരിക്കും. ഇയാള്‍ എന്നെ കേറി പിടിച്ചത് മാത്രമല്ല, അത് എങ്ങനെ ഉണ്ടെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്യുന്നു. വെറുതേ വിടാന്‍ പാടില്ല, ഓഫീസീന്നു തിരിച്ചു വരുന്ന വഴി ഒരു പരാതി കൊടുക്കണം. എന്നിട്ട് പത്രത്തില്‍ വാര്‍ത്ത ഇടുകയും വേണം 'ജട്ടിക്കു പിടിച്ചടിക്കുന്ന പ്രൊഫസര്‍' എന്നോ മറ്റോ തലക്കെട്ടില്‍.

 

Sunday, March 27, 2011

നാട്ടകം

അണ്ണാ, അണ്ണനൊക്കെ പത്രക്കാരന്‍ ആയി അങ്ങ് ദില്ലിയില്‍ ഇരിപ്പോണ്ട് എന്ന ധൈര്യത്തിലല്ലേ ഞാനൊക്കെ ബ്ലോഗെഴുതി ആളാകുന്നത്.
അതിനിപ്പ എന്തരു പറ്റിയെടേ?

അണ്ണനോട് ഞാന്‍ അന്ന് ചോദിച്ചതല്ലേ പി.ബി. കൂടുമ്പ വി എസ്സിനെ നിറുത്താന്‍ ചാന്‍സുണ്ടോന്ന്, അപ്പ ഒരു ചാന്‍സും ഇല്ലെന്ന് അണ്ണന്‍ പറഞ്ഞ്.
എടേ, പി.ബി മീറ്റിങ്ങിനു കേറാന്‍ തുടങ്ങുമ്പ ഞാന്‍ ലങ്ങേരോട് ചോദിച്ചതാ എന്തെങ്കിലും നാടകീയമായി പ്രതീക്ഷിക്കണോന്ന്.

അപ്പ?
അപ്പ അങ്ങേരു ചിരിച്ചു എന്നിട്ട് "പി ബി റിവ്യൂ ഓഫ് ക്യാന്‍ഡിഡേറ്റ്സ് ലിസ്റ്റ് ഈസ് ഏ റെഗുലര്‍ പ്രൊസീജ്വര്‍" എന്നു പറഞ്ഞിട്ട് കേറിപ്പോയി. അതു വിശ്വസിച്ചാ ഞാന്‍ നിന്നോട് പറഞ്ഞത് ഇതൊക്കെ ഒരു ചടങ്ങു മാത്രമാണെന്ന്. എന്നിട്ട് പത്തടി നടന്ന് അകത്തു കയറി നേരേ ഇങ്ങേരു വി എസ്സിനെ നിറുത്തണമെന്ന് പറഞ്ഞുകളയുമെന്ന് ആരറിഞ്ഞു?

മീറ്റിങ്ങ് കഴിഞ്ഞിട്ട് അങ്ങേരു ഇറങ്ങി "ഇക്കൊല്ലത്തെ ചടങ്ങ് ഞങ്ങള്‍ ഇങ്ങനെയാണു നടത്തുന്നത്" എന്നയര്‍ത്ഥത്തില്‍ ഒരു ആക്കിച്ചിരി ചിരിച്ചിട്ടു പോയി.

അല്ലണ്ണാ, വി എസ്സ് ഉണ്ടോ എന്ന് പി ബി തീരുമാനിക്കും, സംസ്ഥാന കമ്മിറ്റി തീരുമാനിക്കും, ജില്ലാക്കമ്മിറ്റി തീരുമാനിക്കും എന്നൊക്കെ ഒരാഴ്ചത്തെ ടെന്‍ഷനോ വിഷന്‍ കണ്ടിട്ടും അണ്ണനു മനസ്സിലായില്ലേ ഇത് അടവാണെന്ന്?
നിനക്കു മനസ്സിലായില്ലേ?

എനിക്കു മനസ്സിലായില്ലായിരുന്നു.
ഞാന്‍ പിന്നെ എന്താ ഷെര്‍ലക്ക് ഹോംസിനെ ഓ...

ഛെ, തെറി പറയാതെ.
ഓര്‍മ്മിപ്പിക്കുന്ന വ്യക്തിത്വമോ എന്നായിരുന്നു.

അപ്പം അണ്ണനും എന്റെ അത്രയൊക്കെയേ ഉള്ളൂ എന്ന്.
എനിക്കല്ലെടേ, ആര്‍ക്കും മനസ്സിലായില്ല. അതല്ലേ ചെന്നിത്തല ആദ്യം "വി എസ് ഇല്ലാത്തതുകൊണ്ട് ഇടതു തോല്‍ക്കും" എന്നു പറഞ്ഞിട്ട് പിന്നെ മലക്കം മലര്‍ന്ന് "വി എസ്സിനെ വച്ച് നാടകം കളിച്ചാലൊന്നും ഇടത് ജയിക്കില്ല" എന്ന് പറഞ്ഞത്.

അല്ലണ്ണാ, ഇവിടെ ഒരു പാര്‍ട്ടിക്കും നയത്തിനും നിലപാടിനും വോട്ട് ചെയ്യുന്നവര്‍ ഇല്ലേ?
അതുണ്ട് പൊടിയാ. പക്ഷേ അവരെക്കൊണ്ട് മാത്രം ജയിക്കാനാവുമെങ്കില്‍ എന്നും ഒരു പക്ഷം തന്നെ ജയിക്കുമായിരുന്നില്ലേ, ഏത്?

എന്തരോ. എന്തായാലും മാധ്യമങ്ങള്‍ക്ക് പണി കിട്ടി അല്ലേ?
ഏയ്, മാധ്യമങ്ങള്‍ക്ക് എന്തു പണി, നമ്മള്‍ക്ക് ഒരാഴ്ച ആഘോഷിക്കാന്‍ ന്യൂസ് കിട്ടി, അത്രയല്ലേ വേണ്ടൂ.

Thursday, March 3, 2011

പെർഫോർമൻസ്

എത്രയും പ്രിയപ്പെട്ട സ്റ്റാഫ് മെംബ്രന്മാരേ,
2010 സർ‌വേയിൽ നിങ്ങളിൽ 79.34% ആളുകളും നൂറുശതമാനം പെർഫോർമൻസ് ബേസ്ഡ് ശമ്പള സംവിധാനം വേണം എന്ന് അഭിപ്രായപ്പെടുത്തിയിരുന്നു. അതിൻ പ്രകാരം ഞങ്ങൾ 2011 ജനുവരിമുതൽ പെർഫോർമൻസ് ബേസ്ഡ് പേ സിസ്റ്റം നിലവിൽ വരുത്തുന്നു.

ആദ്യമാസമായ ജനുവരിയിൽ പുതിയ സിസ്റ്റം പ്രകാരമുള്ള ശമ്പള സ്ഥിതിവിവരം ഇങ്ങനെ:


9 പേർ താന്താങ്ങളുടെ മാസശമ്പളത്തെക്കാൾ അധികം ഈ മാസം നേടി. അഭിനന്ദനങ്ങൾ.

2456 പേർക്ക് തങ്ങളുടെ സ്റ്റാൻഡേർഡ് സാലറിയുടെ 100% നും 0%നും ഇടയിലുള്ള ശമ്പളമാവും ലഭിക്കുക. അടുത്ത മാസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പെർഫോർമൻസ് കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

988 സ്റ്റാഫിനു പേ സ്ലിപ്പിൽ 0 ദിർഹം എന്നായിരിക്കും വരിക. ഇതിൽ തെറ്റില്ല, നീയറസ്റ്റ് പത്ത് ദിർഹത്തിലേക്ക് റൌണ്ട് ചെയ്തപ്പോൾ ഇവർ ഏൺ ചെയ്ത ശമ്പളം പൂജ്യമായി വന്നതാണ്.

1214 പേർക്ക് പേ സ്ലിപ്പ് ഉണ്ടായിരിക്കുന്നതല്ല. ഇവർ ബില്ലിങ്ങ് സെക്ഷനിൽ പോയി തങ്ങളുടെ പേരിൽ ഉള്ള ഡെബിറ്റ് നോട്ടുകൾ വാങ്ങിപ്പോകേണ്ടതാണ്.

നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഭാവിയിലും ഇതുപോലെ പ്രയോജനപ്രദമായ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ ഉന്നമനം ഞങ്ങളുടെ ലൿഷ്യം
എച്ച് ആർ ഡിപ്പാർട്ട്മെന്റ്

[ശരിക്കും നടന്നതല്ല കേട്ടോ. കമ്പനിയുടെ ഇണ്ട്രാനെറ്റ് ബ്ലോഗിൽ ഞാൻ എഴുതിയ ഒരു തമാശയുടെ തർജ്ജിമ]

Sunday, February 6, 2011

പഞ്ച് തന്ത്രം

അന്തപ്പാ, നീയൊക്കെ തിരക്ക് തിരക്കെന്നു പറഞ്ഞ് നടന്നോ, ഇവിടെ നടന്നതൊന്നും അറിഞ്ഞില്ലേ?
ഇപ്പഴാ അറിഞ്ഞത് ദാരുവീശാ. സംഭവിച്ചത് സംഭവിച്ചു, മേലാ സംഭവിക്കാതിരിക്കാനുള്ള വഴി നോക്കാം.

ഓ ഇനിയെന്തരു ചെയ്യാന്‍.
ചെയ്തേച്ചു വരാം. ഇപ്പ വരാം.

ഗുഡ് മോര്‍ണിങ്ങ്!
അന്തപ്പനോ, ക്യാറി വരീം. കാണാനില്ലല്ലോ എന്ന് കരുതിയതേയുള്ളൂ.

അണ്ണാ, നമ്മള്‍ ഇവിടെ എന്തുവാ നടത്തുന്നത്, പെര്‍ഫോര്‍മന്‍സ് അസ്സെസ്സ്മെന്റ് ആണോ അതോ വേറേ വല്ലോം ആണോ? ചുമ്മാ എഴുതാന്‍ ആണേല്‍ ബ്ലോഗ് എഴുതിയാല്‍ പോരേ, വല്ലോന്റേം ജാതകം എഴുതിക്കളിക്കണോ?

ഹും. അന്തപ്പന്‍ വന്നപ്പഴേ ഞാന്‍ കരുതിയതാണ്‌. നീ വയലന്റ് ആകല്ലും, കാര്യങ്ങള്‌ പറയട്ട്.
പറയിന്‍

അതായത് മാന്ദ്യകാലം ആയോണ്ട് വെറും പിച്ചക്കാശാണ്‌ ഇന്‍‌ക്രിമെന്റ്. ന്യായമായും അത് ടോപ്പ് പെര്‍‌ഫോര്‍മേര്‍സിനു കൊടുക്കേണ്ടതാണ്‌. പക്ഷേ...
അതിലും പക്ഷേ!

ലവന്‍ മാനേജര്‍ തസ്തികയ്ക്ക് അപേക്ഷിച്ചപ്പോള്‍ നീ റിജക്റ്റ് ചെയ്തത് ഓര്‍മ്മയുണ്ടോ? അന്നുമൊതല്‍ ലവന്‍ കണ്ണീരുമായി ഇരിക്കുകയാണ്‌. ഇരുപതു കൊല്ലം ഇവിടെ വിയര്‍ത്തിട്ട് ഒരവസരം വന്നപ്പോ നീ അവനെ തഴഞ്ഞെന്ന്.
മാനേജര്‍ക്കു വേണ്ടത് പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍ ആണ്‌, യൂണിവേര്‍സിറ്റി ഓഫ് കുമ്പനാട് കൊടുത്ത എം ബി ഏ അല്ല. മാത്രമല്ല, അവന്റെ സ്കില്‍ മാച്ചാവണ്ടേ. അവനെ ഞാന്‍ എടുക്കാഞ്ഞതല്ല, എടുക്കാന്‍ കഴിയാഞ്ഞതാണ്‌.

അതവനു മനസ്സിലാകണ്ടേ, അന്നു മുതല്‍ ഇവിടെ വന്നു നിലവിളിയാണ്‌ അവനെ ആര്‍ക്കും വേണ്ടെന്ന്. പിന്നെ ലവള്‍, പാവം കല്യാണമൊക്കെ കഴിഞ്ഞിട്ട് നമ്മള്‍ ഒന്നും ചെയ്തില്ലല്ലോ.
ഗുഡ് അപ്പോള്‍ വിവാഹസമ്മാനം ഇന്‍‌ക്രിമെന്റായിട്ടും കൊടുക്കാം. മറ്റവന്‍ വന്നു ഇവിടെ ജോലിയെടുത്ത് ബി പിയും കൊളസ്-ട്രോളും കൂടിയെന്ന് പറഞ്ഞിട്ടുണ്ടാവും അല്ലേ?

അതെങ്ങനെ നിനക്കു മനസ്സിലായി?
ഉണ്ണിയെ കണ്ടാല്‍ അറിയാമല്ലോ ഊരിന്റെ ജിഡിപി എത്രയുണ്ടെന്ന്. അപ്പോ ആനുവല്‍ അസെസ്സ്മെന്റ് നിനക്കു കാരുണ്യപ്രവര്‍ത്തനം ആണ്‌ അല്ലേ?

നീ ഇങ്ങനെ തീവ്രാദര്‍ശവും കൊണ്ട് നടക്കുന്നതുകൊണ്ടാണ്‌. എല്ലാത്തിനും ഒരു മാനുഷികവശം ഉണ്ടല്ലോ.
ആയിക്കോട്ട്, ഞാന്‍ വന്നത് നിനക്കൊരു കഥ പറഞ്ഞു തരാനാണ്‌.

വേഗം തുലച്ചിട്ട് പോ, എനിക്കു പണിയുണ്ട്.
എനിക്കും ഉണ്ട്. നീ കേള്‌. പണ്ട് ഒരിടത്ത് രണ്ട് അമ്മമാര്‍ ഉണ്ടായിരുന്നു. രണ്ടുപേരും സുഹൃത്തുക്കള്‍. രണ്ടുപേര്‍ക്കും മൂന്നു മക്കള്‍. ആദ്യത്തെ അമ്മ കുട്ടികള്‍ വാശിപിടിച്ചു കരഞ്ഞ് ബഹളം വയ്ക്കുമ്പോള്‍ കടയില്‍ നിന്നു മധുരപലഹാരം വാങ്ങിക്കൊടുക്കും. രണ്ടാമത്തെ അമ്മ പിള്ളേരു കരഞ്ഞാല്‍ ഇഗ്നോര്‍ ചെയ്തുകളയും. പകരം സ്കൂളില്‍ നല്ല മാര്‍ക്കു വാങ്ങുന്ന ദിവസം പലഹാരം വാങ്ങിക്കൊടുക്കും. അവര്‍ പിന്നെപ്പോഴോ പിരിഞ്ഞു. വയസ്സുകാലത്ത് തെരുവില്‍ കണ്ടുമുട്ടി.
" എന്റെ രണ്ടു മക്കള്‍ വലിയ കച്ചവടക്കാരാണ്‌. മോളു കോളേജ് അധ്യാപികയും" രണ്ടാമത്തെ അമ്മ സന്തോഷത്തോടെ പറഞ്ഞു.

"എന്റെ മൂന്നു മക്കളും ഭിക്ഷക്കാരാണ്‌. എന്റെ വിധി അങ്ങനെ ആയിപ്പോയി." ആദ്യത്തെ അമ്മ കരഞ്ഞു.

"വിധിയല്ല നാത്തൂനേ, നമ്മുടെ കുട്ടികള്‍ എല്ലാം ഒരുപോലെ ആയിരുന്നു. നീ അവനെ ബെഗ്ഗേര്‍സ് ആവാന്‍ ട്രെയിന്‍ ചെയ്തു. ഞാന്‍ അവരെ പെര്‍‌ഫോര്‍മേര്‍സ് ആകാനും. അവര്‍ നമ്മള്‍ പരിശീലിപ്പിച്ചതുപോലെ തന്നെ ആയി. ഇനി സങ്കടപ്പെട്ടിട്ട് എന്തു കാര്യം." രണ്ടാമത്തെ അമ്മ പറഞ്ഞു.

അന്തപ്പാ. നീ കേറി വരുന്നത് കണ്ടപ്പോഴേ എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ നീ ചങ്കില്‍ കുത്തുമെന്ന് കരുതിയില്ല.
എന്റെ പിള്ളേരു തെണ്ടികള്‍ അല്ലെടോ, പെര്‍ഫോര്‍മേര്‍സ് ആണ്‌. അവരെ അപമാനിച്ചാല്‍ നിന്നെ ശിക്ഷിക്കാന്‍ എനിക്കാവില്ല, പക്ഷേ നിനക്ക് നല്ല കുറ്റബോധം ഉണ്ടാക്കിത്തരാന്‍ എനിക്കാവും. എന്നാ പിന്നെ ഞാന്‍ വരട്ട്.