Thursday, January 31, 2008

വി കെ എന്‍

വടക്ക് വന്മലയും തെക്ക് തെന്മലയും കിഴക്ക് കിമ്മലയും പടിഞ്ഞാറു പമ്മലയുമാണത്രേ ആ എഴുത്തിന്റെ അതിരുകള്‍. എന്നുവച്ചാല്‍ സത്യത്തിലില്ല ഒരതിര്‍ത്തിയുമെന്ന്. അന്തവും കുന്തവുമില്ലാത്ത അത്ഭുതമാണ്‌ വി കെ എന്‍ കൃതികള്‍.

വാക്കുകള്‍ ഒരായിരം കട്ടുകളുള്ള ഓരോ തല ചെരിച്ചു നോട്ടത്തിലും പുതിയൊരു തരം വെളിച്ചം പ്രതിഫലിപ്പിക്കുന്ന വജ്രം പോലെ. എന്തുണ്ടെന്ന് നമ്മള്‍ വിചാരിക്കുന്നോ അതത്രയും തെളിഞ്ഞു വരുന്ന മാന്ത്രികക്കണ്ണാടിയാണ്‌ വി കെ എന്റെ എഴുത്ത്. ഒരേ കഥ വായിക്കുന്നവരിലെ ക്യാപിറ്റലിസ്റ്റ് അതിലൊരു കമ്യൂണിസ്റ്റിനെയും, സഖാവ് മറിച്ചും സ്ത്രീപക്ഷക്കാരി ആണ്‍പന്നപ്പന്നിയെയും ദളിതപക്ഷക്കാരന്‍ ബ്രാഹ്മണ്യകീര്‍ത്തനവും സ്മാര്‍ത്തന്‍ തിരിച്ചും ഒക്കെ അതില്‍ കാണുന്ന രീതിയിലാണാ പദവിന്യാസം പലയിടത്തും.

വി കെ എന്നിനെ അറിയാനല്ലാതെ അളക്കാന്‍ ആരും ശ്രമിക്കാറില്ല. നാഴിയില്‍ പറ കൊള്ളിക്കാനാവില്ലല്ലോ. ഇഷ്ടം പോലെ ഉദ്ധരണികള്‍ എമ്പാടും കേള്‍ക്കാനാവും എന്നാല്‍ ആ എഴുത്തിനെ വിശകലനം ചെയ്യാനുള്ള ശ്രമങ്ങള്‍ കാണാറില്ല.  അദ്ദേഹം മരിച്ച സമയത്ത് കിട്ടാവുന്നയത്ര  ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വാങ്ങി നോക്കി, പ്രതീക്ഷിച്ചതുപോലെ തന്നെ  വി കെ എന്നിനെ പരിചയപ്പെട്ട കഥകളും  ഓര്‍മ്മക്കുറിപ്പുകളുമല്ലാതെ ഭാഗികമായെങ്കിലും ആ എഴുത്തിനെ വിശകനം ചെയ്യാന്‍  എം എന്‍ വിജയന്‍ മാഷും എന്‍ എസ് മാധവനുമല്ലാതെയാരും ശ്രമിച്ചുപോലുമില്ല.

തര്‍ജ്ജിമ ചെയ്യാനാവാത്തയത്ര സങ്കീര്‍ണ്ണമാണ്‌ വീ കെ എന്റെ വരികളും ആശയങ്ങളും.
"ഹൂ ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ്? വെള്ളായണി അര്‍ജ്ജുനനെ ആര്‍ക്കാണു പേടി" എന്നതിനെ ഏതുഭാഷയില്‍ നിന്നും എന്തു രീതിയില്‍ തര്‍ജ്ജിമ ചെയ്യും? കിഴക്കു വെള്ള കീറിയപ്പോള്‍ പയ്യന്‍ പായ ചുരുട്ടി എഴുന്നേറ്റു, അങ്ങനെ എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്നു കണ്ട് വീണ്ടും കിടന്നു  പിന്നെ എഴുന്നേറ്റ ശേഷം പായ ചുരുട്ടിയതിനു എങ്ങനെ മലയാളഭാഷയ്ക്കപ്പുറത്തേക്ക് കൊണ്ടുപോകും?

ജിംനേഷ്യത്തിലെ പഞ്ചിങ്ങ് പവര്‍ മീറ്റര്‍ പോലെയാണ്‌ വി കെ എന്‍ കൃതികള്‍. വായനക്കാരന്റെ മനസ്സിന്റെ സ്ട്രൈക്ക് പവര്‍ അനുസരിച്ച് കൂടിയും കുറഞ്ഞുമുള്ള റീഡിങ്ങ് കിട്ടുന്നെന്നല്ലാതെ അതിന്റെ അവസാനത്തെ ഉയരം വരെ എത്തിക്കാറില്ല, എത്തിക്കാന്‍ കഴിയുന്നവര്‍ ഉണ്ടാവില്ല,  അതില്‍ സ്വയം അളക്കുന്നെന്നല്ലാതെ അതിരോടതിരു കാണേണ്ടത് ഒരത്യാവശ്യവുമല്ല. എയര്‍ഫോഴ്സ് ഒന്നിന്റെ അമ്പതു ശതമാനം തിരുവനന്തപുരത്ത് വന്നിറങ്ങിയെന്ന് വായിക്കുമ്പോള്‍ എയര്‍ഫോഴ്സ് വണ്‍ എത്രയെണ്ണമുണ്ടെന്ന് അറിയില്ലെങ്കിലും തുടര്‍ വായനക്കൊരു തടസ്സവുമില്ല.

സത്യവും സങ്കല്പ്പവും ശാസ്ത്രവും ചരിത്രവും തത്വചിന്തയും വെറും തമാശകളും എല്ലാം കൂടിക്കുഴച്ച് ഒരുപാടെഴുതി, താന്‍ ജീവിച്ചിരുന്ന കാലത്തിനും മുന്നേ ഒരു വിശ്വസാഹിത്യകാരന്‍ നമുക്കിടയിലൂടെ കടന്നു പോയി. അവാര്‍ഡുകള്‍ക്കും ആസ്വാദനങ്ങള്‍ക്കും എത്താനാവുന്നതിലും ഉയരത്തിലൂടെ.
(നൂറാമത്തെ പോസ്റ്റ് വി കെ എന്‍ ചരമവാര്‍ഷികത്തിനു പബ്ലിഷ് ചെയ്യണമെന്ന് കരുതിയിരുന്നതാണ്‌. വെപ്രാളത്തിലൊരു നൂറു തികയ്ക്കാന്‍ ശ്രമിച്ചിട്ടും താമസിച്ചു പോയി.

ഇവിടെ നിന്നും ബ്ലോഗ് ആക്സസ് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഞാന്‍ പോസ്റ്റുകള്‍ ഈ-മെയില്‍ ആക്കി ബ്ലോഗിലേക്ക് അയച്ച് പബ്ലിഷ് ചെയ്യുകയാണു ചെയ്യുന്നത്. കമന്റുകള്‍ എല്ലാം ഞാന്‍ വായിക്കുന്നതും മെയില്‍ ആയാണ്‌. ഒരുതരം നോണ്‍  പാര്‍ട്ടിസിപ്പേറ്ററി ബ്ലോഗ്ഗിങ്ങ്. കാലേ ഇല്ലാത്തതിലും ഭേദം മന്തുള്ളതല്ലേ എന്ന മട്ടില്‍ മെയിന്റെയിന്‍ ചെയ്തു പോരുന്നു.  ഏറ്റവും കുറഞ്ഞ സമയത്തില്‍  മിക്കദിവസവും എന്തെങ്കിലും എന്ന ഓബ്ജക്റ്റീവോടെ ബ്ലോഗ്ഗുന്നതിനാല്‍ ആഴവും നീളവുമുള്ള പോസ്റ്റുകള്‍ ഇടാന്‍ കഴിയാറില്ല, എങ്കിലും വായനക്കാരുടെ  അഭിപ്രായത്തെ  ഓരോന്നിനെയും മനസ്സിലോര്‍ത്ത് വയ്ക്കാറുണ്ട്. എന്റെ പോസ്റ്റുകള്‍ക്ക് റിവ്യൂ എഴുതിയ ദുര്യോധനന്‍, സ്വാഗതം പറഞ്ഞതു മുതല്‍ ഒപ്പമുണ്ടായിരുന്നവര്‍,  മൂര്‍ത്തി, സതീഷ്, സു, മനു, കരിം മാഷ്, കുഞ്ഞന്‍, വേണു, ഉമേഷ്, ഡി. പ്രദീപ്, അജേഷ് ചെറിയാന്‍, സിമി, അനൂപ് തിരുവല്ല, വാല്‍മീകി, ഏ ആര്‍ നജീം, മുക്കുവന്‍, പേരയ്ക്ക, മാരാര്‌, ജി. മനു,  ശെഫി, ശാലിനി, സുല്‍, ആഷ, അരവിന്ദ്, സതീശ് മാക്കോത്ത്, ബാബുരാജ്, ഔസേപ്പ്, ജിഹേഷ്, മുരളി മേനോന്‍, ശ്രീ, ഇഞ്ചിപ്പെണ്ണ്, പ്രമോഡ്, തറവാടി, ബാബുരാജ്, മറ്റൊരാള്‍/ജിജി, വൈവസ്വതന്‍, കടവന്‍, മുസ്തു, വിമതന്‍, സഹയാത്രികന്‍, പ്രിയ, പ്രിയ ഉണ്ണികൃഷ്ണന്‍, രജീഷ് നമ്പ്യാര്‍, വക്കാരിമഷ്ടാ, ദില്‍ബാസുരന്‍, വെയില്‍, മീനാക്ഷി, ഏവൂരാന്‍, നിഷ്കളങ്കന്‍, പെരിങ്ങോടന്‍, റഫീക്ക്, ഫസല്‍, സി കെ ബാബു, മായാവി, വള്ളുവനാടന്‍, സന്തോഷ് ബാലകൃഷ്ണന്‍, മോനു, മണ്‍സൂര്‍, വിശാലമനസ്കന്‍, രാജ് ഷൈന്‍, വലിയ വരക്കാരന്‍, ത്രിശങ്കു, അങ്കിള്‍, വടവോസ്കി, വിശ്വപ്രഭ, മയൂര, ഗുപ്തന്‍, പ്രിയമ്വദ, കൂട്ടുകാരന്‍, കണ്ണൂരാന്‍, അലി, ഹാരോള്‍ഡ്, റോബി, അതുല്യ, കാര്‍ട്ടൂണിസ്റ്റ്, അതുല്യ, അപ്പു, ഉപാസന, കാവലാന്‍, കൈതമുള്ള്, പപ്പൂസ്, ഹരിത്, ഗോപന്‍, ദേശാഭിമാനി, പി ആര്‍, പ്രയാസി, കാപ്പിലാന്‍, അഗ്രജന്‍, വല്യമ്മായി, എസ് പി ഹോസെ, കടവന്‍, ബയാന്‍, ശിവകുമാര്‍, സുഗതരാജ് പലേരി, വിശാഖ് ശങ്കര്‍, ഡാലി, കിനാവ്, നിരക്ഷരന്‍, പാമരന്‍, കുഞന്ന, കാര്‍‌വര്‍ണ്ണം, ശശി, ആര്‍ ആര്‍, അക്ബര്‍ ബുക്സ്, ശ്രീവല്ലഭന്‍, രേഷ്മ,  അക്ഷരജാലകം, ആര്‍ ആര്‍ ..  [തീര്‍ന്നില്ല, ബാക്കിയുള്ളവരെ മറന്നതുമല്ല, കമന്റ് ഫീഡ് ഫ്രീസ് ആയി റീഡറില്‍, ഇനി നോക്കാന്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.]  എത്രപേര്‍ക്ക്  ഇതൊക്കെ വായിച്ചതിനും അഭിപ്രായമെഴുതിയതിനും ഞാന്‍ നന്ദി പറയേണ്ടിയിരിക്കുന്നു.)

ദുബായി

അന്തോണീ  എന്റെ പ്രമോക്ഷം വന്നു. നിന്റേതും ഒടനേ വരുവാരിക്കും.
ആഹാ, പറങ്കിച്ചേട്ടന്‍ റീജ്യണല്‍ മാനോജരായോ? ഇത് ആഘോഷിക്കണം. റോയലായിട്ട്.

ആയി, പക്ഷേ ഈ റീജ്യണല്ലെടേ, സി ഐ എസ്... റഷ്യയ്ക്ക് പോണം, നിങ്ങളെ മിസ്സ് ചെയ്യും.
ഞങ്ങളും ചെയ്യും. ആളുകൂതറയാണേലും നിന്റെ ലീഡര്‍ഷിപ്പ് എനിക്കിഷ്ടമായിരുന്നു.

നീ വരുന്നോ റഷ്യയ്ക്ക്? ഞാന്‍  പാളയത്തില്‍ ചെന്ന് ശംഖു വിളിച്ച് നോക്കാം.
ഇല്ലണ്ണാ, ദുബായി വിടാന്‍ വയ്യ.

നാടു വിട്ടാല്‍ പിന്നെ ഏതു നാടായാല്‍ എന്തരാടേ?
ദുബായില്‍ ജീവിക്കുമ്പോള്‍ ഞാന്‍ കേരളത്തില്‍ തന്നെയാണു  സായിപ്പേ. റഷ്യയ്ക്കു പോയാല്‍ റഷ്യയിലും. ലതാണ്‌.
നേരാ, ദുബായില്‍ ജീവിക്കുമ്പോള്‍ ഞാന്‍  പാരിസിലാണ്‌. റഷ്യയ്ക്ക് പോയാല്‍ മോസ്കോയിലും.

വിജിലാന്റി ജസ്റ്റിസ്

സുമുഖന്‍. സുസ്മേരവദനന്‍. മൃദുഭാഷിതന്‍. സുന്ദരാംബരന്‍. മൃഗശാലയില്‍ നാമക്കുരങ്ങിരിക്കുമ്പോലെ വെളുത്ത മോന്തയും കറുത്ത കോട്ടുമായി കൂനിപ്പിടിച്ച് എന്റെ ഓഫീസിലെ അതിഥിക്കസേരയില്‍ ഇരിക്കുന്ന ഈ മാന്യനെ നമ്മള്‍ ഇപ്പ ശരിപ്പെടുത്താന്‍ പോകുകയാണ്‌.

 കഷ്ടകാലത്തിനു ദൈവം എന്നെ സൗമ്യനാക്കിക്കളഞ്ഞു. ഇല്ലെങ്കി  ഇവനെ നോക്കി നോക്കി എം എന്‍ നമ്പ്യാരെപ്പോലെ അട്ടഹസിച്ചേനെ. അപ്പ നമുക്ക് തൊടങ്ങാം?  ഹോണ്‍. സര്‍ ഫ്രെഡറിക്ക് പൊള്ളോക്കിന്റെ പോസില്‍ നിര്വ്വികാരമായ മുഖം വരുത്തി, നിര്‍ജ്ജീവമായി അവന്റെ കണ്ണില്‍ തുറിച്ചു നോക്കി തുടങ്ങാം ലവന്റെ വിധി പറച്ചില്‍ .

എനിക്കിപ്പോള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ അത്യാവശ്യമൊന്നുമില്ല, എന്നാലും ലൈഫ് ടൈം ഫ്രീയായിട്ട് നല്ലൊരു ബാങ്ക് തരുമെന്ന് പറയുമ്പോള്‍ ഞാന്‍ എടുക്കേണ്ടതാണ്‌.

ലവന്‍ ബാഗ് തൊറക്കാന്‍ തുടങ്ങുന്നു,  അപേക്ഷാഫാറം എടുക്കാന്‍.

പക്ഷേ ഞാന്‍ നിങ്ങളോട്  മേടിക്കൂല്ല,  സാമൂഹ്യവിരുദ്ധരുമായി ഇടപാടുകള്‍ നടത്തുന്നത് എനിക്കിഷ്ടമല്ല.  നിങ്ങള്‍ പോയിട്ട്, വേറേ ബാങ്കിനു വേറേ റപ്പായി ഉണ്ടെങ്കില്‍ അയക്ക്.
സാറെന്താണു പറയുന്നത്? ഞാന്‍ സാമൂഹ്യ വിരുദ്ധനോ?

അതേ.  നിങ്ങളെന്നെ അറിയില്ല, പക്ഷേ ഞാന്‍ നിങ്ങളെ സ്ഥിരമായി കാണാറുണ്ട്. അപ്പോഴൊക്കെ നിങ്ങളുടെ ഒരു ഫോട്ടോ മൊബൈലിലെടുത്ത് പോലീസിനയച്ചുകൊടുക്കണമെന്ന് വിചാരിക്കാറുണ്ട്, ചെയ്യാനിതുവരെ പറ്റാഞ്ഞത് നിങ്ങളുടെ ഭാഗ്യം.

കണ്ടോ, ലവന്‍ മിഴിച്ചിരിക്കണത് കണ്ടോ.  ഇത് കാണുന്നതാണ്‌ സായൂജ്യം.

എമിറേറ്റ്സ് റോഡിന്റെ റഷിദിയ എക്സിറ്റിലാണ്‌ ഞാന്‍ നിങ്ങളെ കാണാറുള്ളത്. വൈകിട്ട് ഒരാറുമണി അടുപ്പിച്ച്.   ഒന്നു രണ്ട് കിലോമീറ്റര്‍ നീളത്തില്‍ കാറുകള്‍ ക്യൂവായി  എക്സിറ്റില്‍ ക്യൂ കിടന്നു പോകുമ്പോള്‍ നിങ്ങള്‍ ഫ്രീ ട്രാക്കിലൂടെ വന്ന് ആദ്യമെത്തി   ഞെരുങ്ങി ഞെരുങ്ങി കട്ട് ചെയ്തു കയറി മിടുക്കന്‍ ചമയാറുണ്ട്.

ഇത്രേയുള്ളോ? ഇതിനാണോ എന്നെ സാമൂഹ്യവിരുദ്ധനെന്ന് വിളിച്ച് അപമാനിച്ചത്? ഇതൊക്കെ എല്ലാവരും ചെയ്യും ഹേ.

എല്ലാവരും ചെയ്യുമെങ്കില്‍ അവിടെ കിലോമീറ്റര്‍ നീളുന്ന ക്യൂവില്‍ നില്‍ക്കുന്നത് ആരാ പിന്നെ? ആദ്യമായി, നിങ്ങള്‍ കുറ്റവാളിയാണ്‌. ഡബിള്‍ യെല്ലോ ഡിവൈഡര്‍ മുറിച്ച് വണ്ടി കയറ്റുന്നത്  ബ്ലാക്ക് പോയിന്റ് കുറ്റമാണ്‌.  രണ്ടാമത് നിങ്ങളെപ്പോലെ ചിലര്‍ ഇടയ്ക്ക് കുത്തിക്കയറുന്നതുകൊണ്ടാണ്‌ അവിടെ ക്യൂവിനിത്ര നീളം വയ്ക്കുന്നത്. മൂന്നാമത്, നിങ്ങള്‍ ഇങ്ങനെ  കയറുന്നതുമൂലം കുറഞ്ഞത് നാലു കാറുകള്‍ക്ക് പോകാനുള്ള സമയം പാഴാകും. അതായത് ദിവസേന നിങ്ങള്‍ പത്തോ അഞ്ഞൂറോ ഡ്രൈവര്‍മാരുടെ ജീവിതത്തില്‍ നിന്നും ഒരു മിനുട്ടെങ്കിലും പാഴാക്കുന്നു. നാലാമത് ഇങ്ങനെ കയറുമ്പോള്‍ നിങ്ങള്‍ പുച്ഛത്തോടെ മനസ്സില്‍ വിചാരിക്കുന്നുണ്ട് നിയമം അനുസരിച്ച്  ക്ഷമയും മര്യാദയും കാണിച്ച് ക്യൂവില്‍ നില്‍ക്കുന്നവര്‍ വിഢികളും സമയത്തിനു വിലയില്ലാത്തവരും ഡ്രൈവിങ്ങ് സ്കില്‍ കുറഞ്ഞവരുമാണെന്ന്. അഞ്ചാമത്, നിങ്ങള്‍ പോകുന്നതു കാണുമ്പോള്‍ അതുവരെ മര്യാദയായിട്ടു നിന്നവരില്‍ ചിലര്‍ക്കെങ്കിലും  മാന്യതയ്ക്ക് ഈ നാട്ടില്‍ വിലയില്ല, പിന്നെ തനിക്കും അങ്ങനെ ചെയ്താലെന്തെന്ന്  ആലോചിച്ചു തുടങ്ങും. ആറാമത്, തന്നെപ്പോലെ ആന്റി സോഷ്യല്‍സ് ഇടയില്‍ കട്ട് ചെയ്ത് കയറുന്നത് തടയാനായി ക്യൂവിലെ ആളുകള്‍ ബംബര്‍ റ്റു ബംബര്‍ ഞെരുക്കി ക്യൂവില്‍ സഞ്ചരിക്കുന്നതുകൊണ്ട്  അപകടങ്ങള്‍ കൂടുന്നു. ഏഴാമത്..

ച്ഛേ, ശിക്ഷിച്ചു  തീരും മുന്നേ പ്രതി‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. സാരമില്ല, കുറച്ചെങ്കിലും കൊട്ത്ത്. 

Wednesday, January 30, 2008

ബഞ്ചി

ബ്ലോഗര്‍ ബ്ലോക്ക് ചെയ്ത ഓഫീസിലായതുകൊണ്ട് ഗൂഗിള്‍ റീഡറില്‍ വരുന്നതേ വായിക്കാന്‍ പറ്റൂ. അരവിന്ദിന്റെ ബഞ്ചി എന്ന പോസ്റ്റ് വായിക്കാമെന്ന് വച്ചപ്പോ ആദ്യത്തെ അഞ്ചാറുവരിയേ അതില്‍ കിട്ടൂ.

തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല.  അരവിന്ദിന്റെ url  ബഞ്ചി ചാടിയിട്ടുള്ള ഒരു പരിചയക്കാനയച്ചുകൊടുത്ത് പോസ്റ്റ് ഈമെയിലില്‍ ആക്കി അയപ്പിച്ചു വായിച്ചു.   ആ ബഞ്ചിതനു മറ്റൊരു ബഞ്ചകനെ കണ്ടതില്‍  ബലിയ സന്തോഷം.

മെയിലയച്ചിട്ട് ലയാള്‍ വിളിച്ചു. ബഞ്ചാനായി ബഞ്ചീന്ന് കീപ്പോട്ട് കുതിക്കുമ്പോള്‍  എന്തരായിരുന്നു  മനസ്സിലെന്ന്  കേട്ടപ്പോ ലവന്‍ പറയുവാ 'ചുമ്മാതിരുന്ന എന്തരിലോ എന്തരോ ചെയ്യുവാണോ, ബഞ്ചി പിഴച്ച് ജീവിതം തുലഞ്ഞു പോകുമോ എന്നൊക്കെ ആയിരുന്നെന്നും  ഭാരമങ്ങോട്ട് പോയപ്പഴ് നിക്കറേല്‍ മുള്ളിയോന്നും പഴ മലം ഇളകി പെയ്യൂടുമോന്ന്  സംശയിച്ചു പോയെന്നും.

ബഞ്ചറാകാതെ ബഞ്ചിയ രണ്ടുപേര്‍ക്കും ഇരിക്കട്ട് ഒരു പാട്ട്.

പടം - പൂമുഖപ്പടിയില്‍ തിണ്ണയും കാത്ത്.
രചന-  ലോ കോസ്റ്റ് ആന്റണി
സംഗീതം- പെരിയരാജ.


ബഞ്ചി തുലയല്ലേ
കളസം നനയല്ലേ
പഴമലമിളകല്ലേ
യാതോ നേരം യെന്തോ തോന്നി
കയറേല്‍ ഞാലുന്നു ഞാന്‍.
(ബഞ്ചി)

കരണങ്ങള്‍ മറിയുന്നു ഞാനെങ്കിലും
എരണം കെട്ടൊരു പോക്കിത്
കൊടലിന്റെയുള്ളിലു കരിവണ്ടുകള്‍
കൊണയാടി വെളയുന്നെടേ
കാലേല്‍ വീണത് കാലന്റെ കയറോ
താഴെ ചെല്ലുമ്പ ച്വാരയും വിഴുവോ
വലിപ്പീരു പയലെന്നെ ലിതു കാട്ടി പഴമാക്കി കിഴുക്കാമ്പാടാടുന്നു ഞാങ്ങ്!
(ബഞ്ചി)

ഒരു വാളു പള്ളേന്ന് കീപ്പോട്ടിതാ
കൊരവള്ളി വരെയെത്തിയേ
മഞ്ഞപ്രാന്തും ഗവനക്കേടും
മൂത്തപ്പം ഞാങ്ങ്  ത്യാരീക്കേറി
കയറങ്ങു നൂരുമ്പ പെയ്യൂടും താഴത്തിന്‍ നീളങ്ങള്‍ തന്നല്ലീ തള്ളേ!
(ബഞ്ചി)

 

 

കാകോലൂകീയം

കാക്കകളും മൂങ്ങകളും ശത്രുക്കളായിട്ടേറെക്കാലമായി. ഏതോകാലത്ത് അവര്‍ ഒരു മരച്ചില്ലയില്‍ ‍ ഒന്നിച്ച് താമസിച്ചിരുന്നു. രാത്രി മൂളി ശല്യം ചെയ്യുന്ന മൂങ്ങകളെ ചില്ലയിന്‍ നിന്നോടിക്കണമെന്ന് കാകരുടെ നേതാവും രാജനും പകല്‍ കലപില കൂട്ടി ഉറങ്ങാല്‍ സമ്മതിക്കാത്ത കാക്കകളെ ആട്ടിയകറ്റണമെന്ന് ഉലൂകരുടെ നേതാവും സ്വന്തം കൂട്ടര്‍ക്ക്  നിര്‍ദ്ദേശം കൊടുത്തു.

കാകനേതാവ് ചില്ലയെ കാകരാജ്യമായും മൂങ്ങനേതാവ് ഉലൂകരാജ്യമായും പ്രഖ്യാപിച്ചു.

രാത്രി മുഴുവന്‍ മൂങ്ങകള്‍ കാക്കകളെ കൊത്തി മുറിവേല്പ്പിച്ചു. എന്നാല്‍ പകലാകട്ടെ,  ഒരു കഴുകനെ കാവലിരുത്തി പൊത്തിനുള്ളില്‍ അവര്‍ കാകഭയമില്ലാതെ സുഖമായി ഉറങ്ങുകയും ചെയ്തു.

കാകരാജന്‍  മന്ത്രിമാരെ വിളിച്ചു വരുത്തി.

ശത്രുവിനു ശക്തിയും ക്രൂരതയും  ആയുധമാക്കിയ ഒരു ബന്ധവുള്ളയിടത്തോളം കാലം അവനെ തോല്പ്പിക്കാനാവില്ല.   കഴുകനെ  നമ്മുടെ പക്ഷമാക്കണം, അവന്‍ തീറ്റയ്ക്കായാണ്‌ മൂങ്ങകള്‍ക്കൊപ്പം കൂടിയത്, കൂടുതല്‍ തീറ്റ കൊടുക്കാമെന്ന് പറഞ്ഞു നോക്കാം.  ആദ്യത്തെ കാകമന്ത്രി പറഞ്ഞു.

ശത്രുവിന്റെ മിത്രമായിരുന്ന ഒരുവനെ വിശ്വസിക്കാനാവില്ല. ഇനിയവന്‍ ശത്രുവിനെ ഒറ്റിക്കൊടുത്താല്‍ തന്നെ നാളെ നമ്മളോടും അതു ചെയ്യും.  ഭയന്ന് സന്ധി ചെയ്യുന്നവന്‍ ഭീരുവാണ്‌, മരിക്കും വരെ പൊരുതണം, രണ്ടാമത്തെ കാകരുടെ അടുത്ത മന്ത്രി പറഞ്ഞു.

ശത്രുവിനോട് ജയിക്കാനാവില്ലെന്ന് ഉറപ്പുള്ളപ്പോള്‍ യുദ്ധം ആത്മഹത്യാപരമാണ്‌, നമുക്ക് പലായനം ചെയ്യാം. മൂന്നാമത്തെ മന്ത്രി പറഞ്ഞു.

ഒരിക്കല്‍ ഒളിച്ചോടിയാല്‍ പിന്നെ കാക്കകള്‍  എല്ലാക്കാലവും ഓടേണ്ടിവരും. ചതിയാണിവിടെ  പ്രയോഗിക്കേണ്ടത്. നമുക്ക് കഴുകനു ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊടുക്കാം, നാലാമത്തെ മന്ത്രി പറഞ്ഞു.

നമ്മള്‍ ശത്രുവെന്നറിയുന്ന കഴുകന്‍  നമ്മള്‍ കൊടുക്കുന്ന ഭക്ഷണം കഴിക്കില്ല.  അവസാനത്തെ മന്ത്രി പറഞ്ഞു. പ്രഭോ, നമ്മള്‍ പകല്‍ ഇര തേടുന്നവരും മൂങ്ങകള്‍ രാത്രി സഞ്ചാരികളുമാണ്‌. ആ നിലയ്ക്ക് കൊമ്പിനായി യുദ്ധം ചെയ്യേണ്ടതില്ല, പകല്‍ അവരും രാത്രി നമ്മളും ഈ ചില്ലയില്‍ ചേക്കേറിക്കോട്ടെ.  ഞാന്‍ മൂങ്ങകളുടെ മന്ത്രിസഭയോട് ഇക്കാര്യം ചര്‍ച്ച ചെയ്യാം.

അസംബന്ധം! കാകരാജന്‍ അട്ടഹസിച്ചു. പകല്‍ നമ്മളില്ലാത്തപ്പോള്‍ അവര്‍ കൂടുകള്‍ തകര്‍ക്കും. അവരെ ഇവിടെ അനുവദിച്ചുകൂടാ.

സഭ പിരിഞ്ഞു.

സന്ധ്യയ്ക്ക് കാകരാജന്‍ രഹസ്യമായി മൂങ്ങരാജന്റെ പൊത്തിലെത്തി.

എന്റെ ഒരു മന്ത്രി പ്രശ്നപരിഹാരത്തിന്റെ തൊട്ടടുത്തുവരെ  എത്തി പ്രിയ ഉലൂകരാജാ.എന്തെങ്കിലും ഉടന്‍ ചെയ്തില്ലെങ്കില്‍ കാകരും ഉലൂകരും  സമാധാനത്തിനു വേണ്ടി ബഹളം തുടങ്ങും ഇപ്പോള്‍. അവരത് ആവശ്യപ്പെട്ടാല്‍ പിന്നെ അവര്‍ക്ക് രാജാവെന്തിന്‌, ജനസേവകര്‍ മതിയാവും.   രാജാവല്ലെങ്കില്‍ നീ വെറും കുരുട്ടുമൂങ്ങയും ഞാന്‍ ഒരു ചാവാലിക്കാക്കയും  ആകും. ഓര്‍ത്തിട്ട് തല കറങ്ങുന്നു.

ഏതു മന്ത്രിയാണത്  ?
കാകസേനന്‍.
ഭയക്കേണ്ട. ഇന്നു രാത്രി തന്നെ ഞങ്ങള്‍ കാകസേനന്റെ പണി കഴിച്ചോളാം. എവിടെയാണവന്‍ ഉറങ്ങുന്നതെന്ന്  പറഞ്ഞു തന്നാല്‍ മാത്രം മതി.

കാകരാജ്യം നീണാള്‍ വാഴ്ക. ഏറ്റവും മുകളിലെ ചില്ല തുടങ്ങുന്നയിടത്താണവന്‍ ചേക്കേറുന്നത്.
ഉലൂകരാജ്യം നീണാള്‍ വാഴ്ക. അവനെ ഞങ്ങള്‍ ഏറ്റു.

കാകോലൂകീയം നീണാള്‍ വാഴ്ക! അവര്‍ കെട്ടിപ്പിടിച്ച് വിളിച്ചുപറഞ്ഞു.

ഊക്കേ ഊയെസ്സ് എഡ്യൂക്കേഷന്‍

കാലൈ ജപ്പാനില്‍ കോഫിയും മാലേ ന്യൂയോര്‍ക്കില്‍ കാബറെയും ഒക്കെയായി ഉലകം ചുറ്റുന്ന  വാലിപത്തിന്‍ മന്നവന്‍ ദുബായിക്ക് വരന്നുണ്ടെന്ന്  അഞ്ചാറു പിക്സല്‍ സൈസില്‍ ഒരു കുറിമാനം വന്നതിന്‍ പടി ആലവട്ടവും വെഞ്ചാമരവുമെടുത്ത് വിമാനസ്റ്റാന്‍ഡില്‍ ചെന്നു. ഏറോഫ്ലോട്ടിന്റെ ഒരു  വിമാനം എത്തുന്ന സമയമായതിനാല്‍ ആചാരവെടിക്ക് പ്രത്യേകം അറേഞ്ച്മെന്റ് വേണ്ടിവന്നില്ല.

ലോ വരണു അതിഥി.

ഒരേ യാത്രകള്‌ തന്നെടേ,  ഞാങ്ങ് മെലാട്ടോണിന്‍  കഴിച്ചാ ജീവിക്കണത്.
കാലമെത്രവേഗമാ മാറണത്.  പത്തുകൊല്ലം മുന്നേ ചുമ്മ കൊളസ്റ്റ്റോളിനു  മരുന്നുകഴിച്ചാല്‍ മൊയലാളി ആകാമായിരുന്ന്‌. ഇപ്പോ സിര്‍ക്കാഡിയന്‍ സൈക്കിള്‍ അഡ്ജസ്റ്റുമെന്റിനു വരെ കഴിക്കണം. 

ഡേ,പത്രം വരുത്തുന്നുണ്ടോ?
ഒണ്ട്, എന്തരിനു കേട്ടത്?

ഇല്ലേല്‍ പോണവഴിക്ക് വാങ്ങിക്കാമെന്ന് വച്ചിട്ടാ. പത്രമില്ലേല്‍ രണ്ടിനുപോകാന്‍ പറ്റൂല്ല എനിക്ക്.
ഭ  എരണം കെട്ട നശൂലവേ.   പത്തു നാപ്പതു വയസ്സായിട്ടും  നീ ടോയിലറ്റ് ട്രെയിന്‍ഡ് ആയില്ലേഡാ. ഒരു പോട്ടി വാങ്ങിച്ചോണ്ട് പോകാം, എന്റെ വീട്ടീല്‍ പത്രത്തിലൊന്നും സാധിക്കാന്‍ ‍ സമ്മസിക്കൂല്ല.

യ്യെ. പത്രം വായിച്ചോണ്ടിരുന്നാലേ  പറ്റൂള്ളെന്ന്.
ആ. എന്തരേലും തടസ്സം നേരിട്ടാല്‍ പത്രത്തിന്റെ ഇറാക്ക്, ഫലസ്തീന്‍, ലെബനോണ്‍  പേജുകള്‍ നോക്കിയാല്‍ മതി. പേടിച്ച് പോയ്ക്കോളും.

ലവന്‍ തിരിച്ചു കൊണ്ടിട്ട പത്രത്തീ നോക്കിയപ്പ എനിക്കൊരു ലിത് പോലെ. ആരും കാണാതെ പേപ്പര്‍ കച്ചടയിലിട്ടു.

ദുബായിപ്പോറ്റിയുടെ ഓട്ടലില്‍‍ വടയടിച്ചിരുന്നപ്പോഴാണ്‌ പത്രം വായിച്ചു  കിട്ടിയത്  ചെല്ലന്‍ അയവിറക്കാന്‍ തുടങ്ങിയത്.

നിനക്ക്  ഒരാറുമാസം  സ്റ്റേറ്റ്സില്‍ നിന്ന് എന്തരേലും നല്ല കോഴ്സ് ചെയ്തൂടേടേ?
ഇതു വരെ ഏട്ടീന്ന് കിട്ടിയത് പയറ്റി തീര്‍ന്നില്ല. അത് കഴിഞ്ഞ്  ഇഞ്ഞി പടിക്കണ കാര്യം ആലോചിക്കാം.

അതല്ലെടേ,  ഞാന്‍ ഇവിടത്തെ പത്രത്തിലെ പരസ്യമൊക്കെ നോക്കി. ഇവിടെ യു കെ/ യു എസ് എഡ്യൂക്കേഷനുള്ളവര്‍ക്ക് അതില്ലാത്തവരെക്കാള്‍ ശമ്പളം കൂടുതലാണല്ലോ ‍, അതുകൊണ്ട് സജഷന്‍ വച്ചതാ.
 
ഹ ഹ.
എന്തരിനു നീ ചിരിക്കണത്?

ചെല്ലനു കല്യാണ ബ്രോക്കര്‍മാരോട് സംസാരിച്ച് പരിചയമൊണ്ടോടേ?
ഇല്ല.  ഞാന്‍ അറേഞ്ച്ഡ് ആയല്ല...

ന്നാ പോട്ട്,  വിശദീകരിച്ച് രസം കളയേണ്ടി വരും.
ചുമ്മ പറ.

പണ്ടൊക്കെ ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ ഹാള്‍ ടിക്കട്ടീന്നു വെട്ടിയതേ പെണ്വീട്ടുകാര്‍ ബ്രോക്കര്‍ക്ക് ഡയറീല്‍ വയ്ക്കാന്‍ കൊടുക്കുമായിരുന്നുള്ളു.  ചെറുക്കനും അവന്റെ അപ്പനും അമ്മയ്ക്കും ഒക്കെ  നേരിട്ടു വെട്ടിത്തുറന്ന് പെണ്ണിനു നല്ല ഫിഗര്‍ ഉണ്ടോ ബ്രോക്കറേ എന്ന്  ചോദിക്കാന്‍ ഒരു  ലഞ്ഞ ഉണ്ടാവും. മാത്രമല്ല,  പശൂന്‌ എത്ര ലിറ്റര്‍ കറവയുണ്ട് എന്നു ചോദിക്കുന്ന ആ ഒരു ഫീല്‍  വരികയും ചെയ്യൂല്ലേ.

അപ്പ?
അപ്പ പയ്യനോ അപ്പനോ ഒക്കെ ചോദിക്കും " വിദ്യാഭ്യാസവും സംസ്കാരവുമൊക്കെയുള്ള കുട്ടിയാണോ ക്ലെമന്റേട്ടാ?"

"അത്യാവശ്യം അതൊക്കെ ഉണ്ട്" എന്ന് ബ്രോക്കറു പറഞ്ഞാല്‍ അതിനെ 32-26-32 എന്നും "വിദ്യാഭാസത്തില്‍ ഇത്തിരി പിറകോട്ടാണെങ്കിലും നല്ല സംസ്കാരമുള്ള കൂട്ടരാണവര്‌" എന്നാണുത്തരമെങ്കില്‍ 34-30-38 എന്നും "അതൊക്കെ വേണ്ടപോലെ തന്നെ ഉള്ള കുട്ടിയാണെന്ന്" പറഞ്ഞാല്‍ പെണ്ണ്  വൈറ്റല്‍ സ്റ്റാറ്റ്സില്‍ ഊര്‍സുല ആന്‍ഡ്രസ്സിനെ വെല്ലുമെന്നും  ധാരാളം വിദ്യാഭാസവും സംസ്കാരവുമുണ്ടെന്ന് ഉത്തരം കേട്ടാല്‍  തോനേ തടിച്ചതാണെന്നും  കേള്‍ക്കുന്നവര്‍ മനസ്സിലാക്കിക്കോളും.

ലതും ലിതുമായി?
വെള്ളക്കാരനെ ജോലിക്ക് ആവശ്യമുണ്ട് എന്നു പരസ്യം കൊടുക്കുന്നതിനു പകരം "യു കെ/ യു എസ്/ ആസ്ത്രേലിയ എഡ്യൂക്കേറ്റഡ്" എന്ന് പത്രത്തില്‍ പരസ്യം കൊടുക്കുന്നു. കൊടുക്കുന്നവനും  സീവി അയക്കുന്നവനും അറിയാം   അമേരിക്കയിലെ കറുത്തവനോ ഓക്സ്ഫഡില്‍  നിന്നും മാസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരനോ ഒന്നും അപേക്ഷിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ഈ യൂ കേ യൂ എസ്സ് എന്നു വച്ചാല്‍ വെള്ളത്തൊലി, മഞ്ഞ മുടി, പൂച്ചക്കണ്ണ്‌ എന്നൊക്കെയാണെന്നും.

ഓ കവര്‍ട്ട് റേസിസം.
വാ തന്നെ.

മൂവായിരം  ദിര്‍ഹത്തിനും യൂ കേ യൂ എസ്സ് എഡ്യൂക്കേറ്റഡിനെ ബാര്‍മാനായും ഒക്കെ ആവശ്യമുണ്ടെന്ന് ഒന്നുരണ്ട് പരസ്യം കണ്ടല്ലോ? എവനെങ്കിലും വരുമോടേ?  ലവനു തൊഴിലില്ലായ്മ വേതനം വാങ്ങുന്നതല്ലേ മൂവായിരം  കാശു വാങ്ങാന്‍ നാലായിരം ചിലവാക്കി ഇവിടെ ജീവിക്കുന്നതിലും ലാഭം?

മൂവായിരത്തിന്റെ  യൂക്കേ യൂയെസ് എഡ്യൂക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് യൂക്കേയും യൂയെസ്സും കണ്ടിട്ടില്ലാത്ത എഡ്യൂക്കേഷനും ഇല്ലാത്ത ചില  യൂക്കേയൂയെസ്സുകളെയാ.
അതാര്‌?
റഷ്യക്കാര്‌.

 

Tuesday, January 29, 2008

നോ പാര്‍ക്കിങ്ങ്

അലോന്‍, അര മണിക്കൂറായിട്ട് നിന്റെ വീട്ടിന്റെ ഏരിയയില്‍ ചുറ്റിത്തിരിയുവാ, ഒറ്റ പാര്‍ക്കിങ്ങുമില്ല.
അര നൂറ്റാണ്ട് ചുറ്റിയാലും കരാമയില്‍ ഒരു പാര്‍ക്കിങ്ങ് കിട്ടാന്‍ പോണില്ല. നീ വണ്ടി റോഡില്‍ തന്നെ ഇട്ടോ, എന്നിട്ട്  ഒരു പേപ്പറേല്‍  മൊബൈല്‍ നമ്പറെഴുതി ഡാഷ് ബോര്‍ഡില്‍ വയ്ക്ക്. ആര്‍ക്കേലും തടസ്സമുണ്ടെങ്കില്‍ അവര്‍ നിന്നെ ഫോണ്‍ ചെയ്തോളും.

ങേ? മുക്കാലാ മുക്കാലിഫാ ലൈല. അല്‍ ലൈല?
മുക്കാലിഫ കിട്ടാന്‍ സാദ്ധ്യതയില്ല.  അഥവാ കിട്ടിയാല്‍ നിന്റെ ആതിഥേയനെന്ന നിലയ്ക്ക് ഞാന്‍ കൊടുത്തോളാം. പെറി മേസണ്‍ ടാക്സിയില്‍ കേറീട്ട് പറയുമ്പോലെ "ഐ വില്‍
 പേ ആള്‍ ദി ഫൈന്‍സ് അസ്സോസിയേറ്റഡ്."

വണ്ടി പോലീസ് ടോ ചെയ്തോണ്ട് പോയാലോ? നീ വേറേ കാറു വാങ്ങിച്ചു തരുമോ?
രാത്രി  ടോയിങ്ങ് ഇല്ലെന്നാണ്‌ ഇതുവരെയുള്ള അനുഭവം.

ഹാവൂ.  പകല്‍ നീ വണ്ടിയെങ്ങനെ ഇടുമെടേ? ഒരിക്കല്‍  വലിച്ചെഴച്ചോണ്ട് പോയാല്‍  ആ വണ്ടി പിന്നെ ആരും വാങ്ങാത്ത പരുവമാവൂല്ലേ?

അതിനല്ലേ ഞാന്‍ ഒരു പഴേ കാര്‍ ആയിരത്തഞ്ഞൂറു ദിര്‍ഹം മുടക്കി വാങ്ങിച്ചിട്ടിരിക്കുന്നത്.
പിടി കിട്ടീല്ല.

ഡേ, എന്റെ പഴേ കാര്‍ നല്ലൊരു പാര്‍ക്കിങ്ങില്‍ ഇട്ടിരിക്കുകയാണ്‌. രാവിലേ നല്ല വണ്ടിയെടുത്ത് ഓഫീസില്‍ പോണു, വൈകിട്ട് വന്ന് പാട്ട വണ്ടി പാര്‍ക്കിങ്ങീന്ന് ഇറക്കി റോഡിലിഡും, എന്റെ വണ്ടി അകത്ത് അസ്സല്‍ പാര്‍ക്കിങ്ങില്‍. രാവിലേ പാട്ട അകത്തിട്ട്  നല്ലവണ്ടി പുറത്തിറക്കിക്കോണ്ട് പോകും. അപ്പോ പോലീസ് ടോ ചെയ്താല്‍ ആക്രി കാറല്ലേ ടോ ചെയ്യൂ. വല്ല പിക്കപ്പും വന്ന് ആക്രോമൊബൈലില്‍
ഉരച്ചാലും ഒരു സങ്കടവുമില്ല.
അത് കൊള്ളാം.  എന്നാലും  ഇവിടത്തെ പാര്‍ക്കിങ്ങ്  പ്രശ്നം വലിയൊരു പൊല്ലാപ്പ് തന്നപ്പാ.

എല്ലാത്തിനും നല്ല വശമുണ്ട് ചെല്ലാ. എന്റെ നേരേ എതിരേ  മൂന്നാല്‌ വശം പെശക് കേസുകള്‍ താമസിച്ചിരുന്നത് കാരണം രാത്രി മുഴുവന്‍  ഇടനാഴീല്‍  പല കാലൊച്ചയും അരമണിക്കൂറില്‍ എട്ടു തവണ കോളിങ്ങ് ബെല്‍ അടിക്കുന്ന ശബ്ദവും കുടിയന്മാരുടെ ഒച്ചയുമായിരുന്നു. ഇവിടെ പാര്‍ക്കിങ്ങ് തീരെ ഇല്ലാതെയായപ്പോള്‍ ലവളുമാരുടെ താമസം മാറിക്കിട്ടിയെന്നേ, കസ്റ്റമര്‍മാര്‍ക്ക് വിശാലമായ പാര്‍ക്കിങ്ങ് സൗകര്യമുള്ള ഏതെങ്കിലും ഏരിയയില്‍ പോയിക്കാണും.

അശ്രദ്ധ

ഒരു വീഞ്ഞപ്പെട്ടി, പോത്തിന്‍ കൊമ്പ് ഫ്രെയിമിട്ട കണ്ണട, ഒരു ജോഡി റബ്ബര്‍ ചെരിപ്പ്, കാലന്‍ കുട. പൊടി തട്ടി വയ്ക്കണമെന്ന് വര്‍ഷങ്ങളായി ആലോചിക്കാറുണ്ടെങ്കിലും  തട്ടു വാര്‍ത്തതിനു മുകളില്‍ കയറാനുള്ള മടി കാരണം അങ്ങനെ നീണ്ടു പോയി.

ഇതൊക്കെ ആരുടെയാ?
അപ്പൂപ്പന്റെയാ മോനേ.

അപ്പൂപ്പന്‍ എവിടെയാ ഇപ്പ?
മരിച്ചു പോയി, ഒരുപാട് വര്‍ഷം മുന്നേ.

അച്ഛന്‍ കണ്ടിട്ടുണ്ടോ അപ്പൂപ്പനെ?
പകുതിയും  വസ്ത്രങ്ങളാണ്‌ പെട്ടിയില്‍. ഇളം നിറങ്ങളുള്ള വരയും കുറിയുമില്ലാത്ത  മുഴുക്കൈയ്യന്‍ ഷര്‍ട്ടുകളും ഒറ്റമുണ്ടുകളും.

അപ്പൂപ്പനെന്തായിരുന്നു ജോലി?
റെയില്‍‌വേയില്‍

എഞ്ചിന്‍ ഡ്രൈവറാ?
അല്ല.

പുറംചട്ടയൊക്കെ ദ്രവിച്ചുപോയ ബാറ്റില്‍ ഫോര്‍ സ്പെയിന്‍. പെന്‍സില്‍ കൊണ്ട്  അടിവരയും അച്ഛന്റേതല്ലാത്ത കൈപ്പടയില്‍ മാര്‍ജ്ജിനില്‍ നിറയെ ആശ്ചര്യചിഹ്നങ്ങളുള്ള നോട്ടുകളും.
"അവനു ഭ്രാന്താണ്‌.
അല്ല, ആന്ദ്രേ മാര്‍ട്ടി മഹാനായ രാഷ്ട്രീയനേതാവാണ്‌. ഇന്റര്‍നാഷണല്‍ ബ്രിഗേഡുകളുടെ കൊമ്മീസ്സാറും.
അതു തന്നെ ഹേ ഞാന്‍ പറഞ്ഞത്, അവനു ഭ്രാന്താണെന്ന്."

അച്ഛന്‍  വോട്ടു ചെയ്തിരുന്നോ?

തന്തൈ പെരിയാറിന്റെ  പ്രസംഗം സൈക്ലോസ്റ്റൈല്‍ ചെയ്തത്. മടക്കി വച്ചിരിക്കുന്നത്  കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിന്റെ പേജുകള്‍ക്കുള്ളില്‍.
അച്ഛന്‍  ദൈവവിശ്വാസിയല്ലായിരുന്നിരിക്കണം. ചിലപ്പോള്‍ പ്രായം കൊണ്ട് മാറിയിട്ടുമുണ്ടാവാം.

കുഞ്ഞപ്പന്‍ - 300, തേങ്ങ 185, പിണറമ്പുളി 50, വിശദീകരണമൊന്നുമില്ലാതെ 55.  കൂട്ടി 590 എന്നെഴുതി അടിവരയിട്ട തുണ്ടുകടലാസ്.  അഞ്ഞൂറ്റി തൊണ്ണൂറ് തന്റെ  ഒരു സെമസ്റ്റര്‍ കോഴ്സ് ഫീ ആയിരുന്നു.  കുഞ്ഞപ്പനോട് കടം വാങ്ങിയതാണോ കടം കൊടുത്തത് തിരിച്ചു കിട്ടിയതാണോ.

അച്ഛന്റെ ജംഷഡ്പ്പൂരിലെ ഒരു മേല്‍‌വിലാസത്തിലേക്ക് അമ്മയെഴുതിയ നാലഞ്ചു കത്തുകള്‍. അദ്ദേഹം അവിടെ ജോലിനോക്കിയിട്ടുണ്ടായിരുന്നോ? താന്‍ ജനിച്ച മുന്നേയായിരുന്നോ? കത്തു തുറന്നാല്‍ തീയതി അറിയാം, മനസ്സു വരുന്നില്ല.

അഗ്രിക്കള്‍ച്ചറല്‍ ഗോള്‍ഡ് ലോണ്‍ സ്റ്റേറ്റ്മെന്റ്. ഒരു ഫോട്ടോ, കൂടെ നില്‍ക്കുന്ന മനുഷ്യനും അച്ഛന്റെ പ്രായമാണ്‌. സുഹൃത്തായിരിക്കണം.

വലിയൊരു പുസ്തകം. ജെ റ്റി കെന്റിന്റെ മെറ്റീരിയ മെഡിക്ക . അച്ഛന്‍ ഹോമിയോ മരുന്നു വാങ്ങിത്തന്ന ഓര്‍മ്മയില്ല. ആദ്യപേജില്‍ ഒരൊപ്പുണ്ട്. ആരോ സമ്മാനിച്ചതാണ്‌.

അപ്പൂപ്പന്റെ മുടിയൊക്കെ  വെളുത്ത് താടിയൊക്കെ ഉണ്ടായിരുന്നോ?
അറിഞ്ഞുകൂടാ.

അപ്പോ അച്ഛനും കണ്ടിട്ടില്ലേ അപ്പൂപ്പനെ?
കണ്ടിട്ടുണ്ട്, ശ്രദ്ധിക്കാഞ്ഞതാണ്‌.

ഞാന്‍ കണ്ടാല്‍ ശ്രദ്ധിക്കും.
നല്ലത്.

 

Monday, January 28, 2008

കൊലയുടെ മര്യാദ

കണ്ടേന്‍ ഉന്നെ കാശ്മീര്‍ റോജാ വന്തേനെടി കാബൂള്‍ രാജാ
എന്‍ പേരു താന്‍ അബ്‌ദുള്‍ കാജാ എങ്കിട്ട് താന്‍ അന്‍പേ ആജാ..

എന്തരണ്ണാ രാവിലേ മഴയത്ത് കോഴിയുമായി  മരം ചുറ്റി പ്രേമം?
ഇവളാണിന്നു കറി. പിടി തരാതെ ഓടുവാ. ബാ ബാ ഇഞ്ഞോട്ട് ബാടി..

അത്രേയുള്ള്. ഞാന്‍ നെരുവിച്ച് വല്ല സൂഫീലിയയും എളവിയെന്ന്.  ചിക്കനൊക്കെ വയ്ക്കാന്‍ എന്തരു വിശേഷിച്ച്?
മോളും മരുമോനും വര്‌ന്നുണ്ട്. ന്വാക്കി നിക്കാതെ ആ കൊട്ടയെടുത്ത് ഒന്ന് ഒറ്റെടേ, ഞാന്‍ ഓടിക്കൊഴഞ്ഞ്.

അണ്ണാ, എനിക്കു കോഴിയെക്കൊല്ലാന്‍ മനസ്സു വരൂല്ല. ഒരീച്ചയെപ്പോലും കൊല്ലാന്‍ വെഷമമാ, സോറി.
പക്ഷേ ചിക്കനും മട്ടണും ബീഫും കഴിക്കാന്‍ ഇഷ്ടവുമാ അല്ലീ?

തന്നെ.
നീ ബീബീസിടെ കില്ല് ഇറ്റ്, കുക്ക് ഇറ്റ്, ഈറ്റ് ഇറ്റ് കണ്ടിട്ടുണ്ടോ?

വീട്ടില്‍ മലയാളം സീരിയലല്ലാതെ  എന്തെങ്കിലും കാണാന്‍ ശ്രമിച്ചാല്‍ അമ്മച്ചി  പെറ്റ മോനാന്നു പോലും ആലോചിക്കാതെ അടിച്ചു കൊല്ലുവെന്നെ.
ന്നാ പോട്ട്. വര്‍ദ്ധമാന മഹാവീരന്‍ എന്തരാ പറഞ്ഞിരിക്കണേന്ന് അറിയാവോ?

എന്തരാ?
നീ കൊന്നാലും കൊലയ്ക്ക് അനുവാസം കൊടുത്താലും കൊലയ്ക്ക് പ്രേരിപ്പിച്ചാലും നീ കൊല  ചെയ്തെന്ന് . നീയും ഞാനും കൊലയാളി.  ഒറ്റ വത്യാസം ഞാന്‍  കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേരിട്ട് കൊല്ലുന്നു, നീ ക്വട്ടേഷന്‍ പാര്‍ട്ടികളെ കൊണ്ട് അത് ചെയ്യിക്കുന്ന  ഭീരുവായി ഒളിച്ചിരുന്ന് കൊല്ലുന്നു എന്നേയുള്ളെടേ.

അപ്പ കൊല്ലാന്‍ പ്യാടിയൊണ്ടങ്കി തിന്നല്ലുവെന്നാണോ?
നീ എന്തരു കാണിച്ചലും അത് നിന്റെ ശരി. എനിക്ക് തോന്നുന്നത് ലങ്ങനെ തന്നേന്നാ.

ഇപ്പ എനിക്കും തോന്നുന്ന്.   എട് കൊട്ട. ഞാമ്പിടിക്കാം ലവളെ.

കുളിരോട് കുളിരെടി കുറുമ്പുകാരി... കൂനി വിറയ്ക്കാതെ കാറ്റില്‍ പറക്കാതെ
ഇടിമിന്നലില്‍ നീയെന്നരികത്തു വാ... നീ ഈ കുട്ടക്കീഴില്‍ വാ

Sunday, January 27, 2008

പ്രിമച്വര്‍ ടെര്‍മിനേഷന്‍

സാമി എരുമേലിയമ്പലത്തി പ്യാട്ടതുള്ളി പാട്ടും പാടി ഒരുമയോടയ്യപ്പന്മാര്‍ പുറപ്പെടുന്നേ .. സാമി ശരണം ശരണമേ..
രായന്‍ സാമീ, ലിത് എരുമേലീന്ന് പൊറപ്പെടുമ്പ പാടേണ്ട പാട്ടല്ലീ? പേട്ടയില്‍ പാടേണ്ടതല്ലല്ല്?

നാരേണന്‍ സാമ്യേ, ഇത്തവണ എല്ലാം ഫാസ്റ്റ് ഫോര്‌വേര്‍ഡ് അടിച്ചാ പ്രോഗ്രാം. എരുമേലീ പാടണ്ടത് വീട്ടി വച്ചേ പാടിത്തീര്‍ക്കുവാ.
ഞാനും അതു തന്നെ നിരുവിച്ചത്.  ഈ പ്രാവിശ്യം രായണ്ണന്‍ സാമി  മാലയിട്ട് രണ്ടാഴ്ച്ചയായപ്പഴേക്ക് പെയ്യൂടണതെന്തരെന്ന്. നോയമ്പ് മൊത്തം പിടിക്കണില്ലീ?

നാപ്പത്തൊന്നു വരെ പോകാന്‍ പറ്റില്ല ആന്റോസ്സാമിയേ. ഒരു വര്‍ക്ക് വന്നു വീണിട്ടുണ്ട് അടുത്താഴ്ച്ച.
അപ്പോ മാലയിട്ടാല്‍ ജോലിക്കു പോവാന്‍ പറ്റൂല്ലേ?

അങ്ങനല്ലെന്റെ വാവര്‍ സാമിയേ. പാപ്പരായ പരതന്‍ മൊയിലാളീടെ രണ്ട് ബാറ്‌ കച്ചോടം അടുത്താഴ്ച്ചയാ. ആരും കേറി   ചളമാവാതിരിക്കാന്‍ എന്നേം  കമ്പനിയേം തന്നെ സെക്യൂരിറ്റി പണികള്‌ ഏപ്പിച്ചിരിക്കണത്.
ഓ. റേയിഞ്ച്ച് ലേലം പോലെ അടീം പിടീം ഒന്നും നടക്കൂല്ലെന്ന് ഒറപ്പൊണ്ട് അണ്ണന്‍ സാമീ. ധൈര്യമായിട്ട് മാലകളിട്ട് തന്നെ പെയ്യിനെന്ന്.

ഈ ചെല്ലന്‍ സാമി എന്തര്‌ പറയണത്? അടിയൊന്നും നടക്കൂല്ലെന്ന് എനിക്കറിയാടേ.  ബാറു ലേലത്തിന്റെ വര്‍ക്കിനു കൂലി കിട്ടണത് എന്തരാണെന്ന് അറിയത്തില്ലേ? മാലയിട്ടോണ്ട് അത് വില്‍ക്കാനും പറ്റത്തില്ല, എടുത്തടിക്കാനും പറ്റത്തില്ല.

വീട്ടി വച്ചിരുന്ന വളിച്ചു പോണ സാധനമൊന്നുമല്ലല്ല്. ഇരിക്കുന്തോറും മൂക്കും.
വാവരുസാമീ, വ്രതം പരീക്ഷിക്കാന്‍ പാടില്ലാന്നാ,  എന്തരിനു വെറുതേ എരണക്കേട്?  നേരത്തേ മലയ്ക്ക് പോയിട്ടു വന്നാല്‍  പ്രശ്നം തീര്‍ന്നല്ല്.

കാരണമില്ലാതെ

രായണ്ണാ, വിടാങ്. എന്തര്‌ കാണിക്കണത്?  ഇഞ്ഞി അടിച്ചാ മൂപ്പീന്ന് ചത്തു പോവൂല്ല്.
മാര്‍റാ. ചാവാങ് തന്നെ അടിക്കണത്. മാറാന്‍.

പത്തെഴുപത് വയസ്സായ ആളെയാ  അടിക്കണത്? നാണമില്ലീ? ഇങ്ങോട്ട് വരീ, പാം.
 രായന്‍ തറയാടേ.നാണമില്ല,മാനോം. ഇന്നതേ ചെയ്യൂന്നില്ല.

വാ ഇങ്ങോട്ട്. എന്തരൊണ്ടേലും പറഞ്ഞ് തീര്‍ക്കാവെന്ന്.
ചെലത് പറയാതെയേ തീര്‍ക്കാന്‍ പറ്റൂടേ. എങ്ങോട്ട് നീ പിടിച്ചോണ്ട് പോണത്? ഷാപ്പിലോട്ട് ഞാന്‍ വരണില്ല, ആളോള്‌ ഈ പരട്ട മൂപ്പീന്നിനെ അടിച്ച് എന്തരിനെന്ന് കേക്കും.

എങ്ങോട്ട് വേണേലും  പാം. അണ്ണന്‍ വാ.
എന്നാ കുഴിപ്പള്ളിവെളേലോട്ട് പെയ്യൂടാം.

ഞാങ് വാറ്റുചാരായം കുടിക്കൂല്ല.
നീ കുടിക്കണ്ട, ഞാന്‍ കുടിക്കാം. നീ വന്ന് മിണ്ടാതിരി. പറഞ്ഞ് തീര്‍ക്കുന്ന കാര്യങ്ങള്‍ പോലും.
*******************

അഞ്ജലിയേ, പുള്ളിയുടുപ്പിട്ടപ്പ സുന്നരിയായല്ലോ!
അയ്യോ, അത് ആരും കേക്കാതെ വേണം പറയാന്‍ രായന്മ്മാവാ.

അയ്യേ  രണ്ട് പല്ലെവിടെപ്പോയി?  അച്ചന്‍ കൊണ്ട് പണയം വച്ചോ? മോളു സുന്നരിയാണെന്ന് പറഞ്ഞാ കണ്ണു കിട്ടുവെന്ന് അമ്മ പറഞ്ഞോ?

അല്ല രായമ്മാവാ, ആ കടേലെ അപ്പൂപ്പന്‍ പറഞ്ഞതാ,  ഞാനേ സുന്ദരിയാണോന്നു നോക്കണത് ആരെങ്കിലും കണ്ടാ പോലീസു പിടിക്കുമെന്ന്.

സുന്ദരിയാണോന്നു നോക്കണതോ? 
..........
..........
മതി രായണ്ണാ, എനിക്കു കേക്കാന്‍ പറ്റണില്ല.
നീയല്ലേടേ  എന്തരു വേണേലും പറഞ്ഞാ തീരണതേ ഉള്ളെന്ന്? ഇപ്പ പറയാന്‍ സമ്മതിക്കണില്ല.
*******************
ആന്റോ അറിഞ്ഞോടേ? രാവിലേ രായന്‍ ആ മുറുക്കാന്‍ കടക്കാരന്‍ മൂപ്പീന്നിനെ ചുമ്മ എടുത്തിട്ടടിച്ച്.
ആ.

ആ പാവത്തിനു ചോദിക്കാനും പറയാനും ഒരുത്തരും ഇല്ലാഞ്ഞിട്ടല്ലീ? ഇല്ലെങ്കില്‍ കണ്ട ഊച്ചാളിയൊക്കെ കള്ളും കുടിച്ച് വെറുതേ കടയിലിരുന്ന ലയാളെ ഇങ്ങനെ അടിക്കുവോടേ?
എന്തരേലും കാരണം കാണും.

എന്തര്‌ കാരണം? ഇത്രേം വയസ്സായിരിക്കണ ലയാള്‌ യെവനെ എന്തരു ചെയ്യാന്‍?  വല്ല ചാരായത്തിലൊഴിക്കന്‍ സോഡ ഓസിനു ചോദിച്ചപ്പ കൊടുത്തു കാണൂല്ല. അത്രേ കാണൂ. അല്ലേലും  ആവതില്ലാത്തവരെ നോക്കിയല്ലേ രായന്‍ അടിക്കത്തോള്‌.

Thursday, January 24, 2008

ഡെമോകള്‍ സ്വര്‍ഗ്ഗത്തില്‍ നടന്നാലും...

ഇതെന്തരാ ഇങ്ങനെ?
സാതാരണ ഇതിങ്ങനെ തന്നെ ആണല്ലോ എല്ലാടത്തും.

ഡെമോയില്‍ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ.
ചെല്ലന്റെ പൊടവൊട കഴിഞ്ഞതല്ലീ?

അല്ല.
അതാ. ഡേ, നീ പെണ്ണുകാണാന്‍ പോവുമ്പഴത്തെ പോലെ ആയിരിക്കും കുട്ടി നിന്റെ വീട്ടില്‍ പൊറുതി തുടങ്ങുമ്പോഴും പെരുമാറുന്നതെന്ന്  വിശ്വസിച്ചാല്‍‍ നിന്റെ  കാര്യം.... സീയൂ.

മാര്‍ജിന്‍

സുപ്രഭാതം. ഇന്നത്തെ അജെന്‍ഡയില്‍ എന്തുണ്ട്?
കട്ടിങ്ങും ഷേവിങ്ങും.

രണ്ടും  ഓരോ പ്ലേറ്റ് പോരട്ടെ. ശരിക്കും എന്തിനാ അടിയന്തിരം കൂടിയത്?
ഡേ, പറങ്കിപ്പാളയത്തീന്നു കുറിമാനം വന്നിരിക്കുന്നു, നമ്മടെ   പ്രോജക്റ്റ് ബഡ്ജറ്റ് ചിലവ് മുപ്പത്തിമൂന്നേദശാംശം മൂന്നേ മൂന്നേ ശതമാനം വെട്ടിക്കുറച്ച് റീസബ്മിറ്റ് ചെയ്യാന്‍.

സോ?
സോ നമ്മള്‍ അത്യാവശ്യത്തില്‍ അത്യാവശ്യമല്ലാത്ത ചിലവുകള്‍ കട്ട് ചെയ്യുകയും മറ്റുള്ളവയില്‍ നിന്നും എന്തെങ്കിലും ഷേവ് ചെയ്തു കളയുകയും വേണമെടേ. ഇല്ലേല്‍ കുന്തം അപ്രൂവ് ചെയ്യൂല്ലാന്ന്.

ഇത്രേയുള്ളോ? ദാരുവീശേ,  തൊറക്ക്  പ്രൊജക്റ്റഡ് എക്സ്പന്‍സ് സ്പ്രെഡ് ഷീറ്റ്.
തൊറന്ന്.

ലൈന്‍ നമ്പര്‍ മുപ്പത്തിനാലു മുതല്‍ മുപ്പത്തൊമ്പതുവരെ ഡിലീറ്റ് ചെയ്യ്.
ങ്ങേ?

ങ്ങാ.
ചെയ്ത്.

നൂറ്റെഴുപത്തി മൂന്നു മുതല് നൂറ്റെഴുപത്തൊമ്പത് വരെ ഡിലീറ്റ് ചെയ്യ്.
ചെയ്ത്.


സേവ്.
സേവ്ഡ്.

ഇപ്പം എത്ര ശതമാനം കൊറഞ്ഞ്?
ഇരുപത്തെട്ട്.

എന്നാ നൂറ്റെണ്‍പതൂടെ ഡിലീറ്റ് ചെയ്യ്.
മുപ്പത്.

അത്രേം മതി. റീസബ്മിറ്റ്!
 ഇതെന്തര്‌ കൈവിട്ട കളിയാ?രണ്ടാമതൊന്ന് ആലോചിക്കുക പോലും വേണ്ടേ? സംഭവം വല്ലോം ഈ കാശിനു നടക്കുവോ? റീപ്ലാനിങ്ങ്,  കോസ്റ്റിങ്ങ്, ഇവാല്യു..

 പെരട്ടു പണി അറിയാവുന്നവന്‌ PERT എന്തരിനു എന്ന പഴഞ്ച്ചൊല്ല് കേട്ടിട്ടില്ലീ?
പെരട്ടോ?

നെനക്കൊക്കെ  മീന്‍ വില്‍ക്കലില്‍ എക്സ്പീരിയന്‍സ് ഇല്ലാത്തോണ്ട് മനസ്സിലാവാഞ്ഞതാ.
ഡേ, എന്തരിനു വെലയിടുമ്പഴും മറ്റേത്തലയ്ക്കല്‍ ബാര്‍ഗെയിന്‍ ചെയ്യാന്‍ ഒരു മാര്‍ജ്ജിന്‍ ഇട്ടു കൊടുക്കണം. ഇല്ലേല്‍   രണ്ടുണ്ട് പ്രശ്നം. ആദ്യമായി, ലവന്‍ വല്ലോം കുറച്ചാല്‍ കച്ചവടം നടക്കൂല്ല. രണ്ടാമത്, മീന്‍ വാങ്ങിച്ചവനു എന്തരോ ഒലത്തി എന്നൊരു സാറ്റിസ്ഫാക്ഷനും കിട്ടൂല്ല.

അപ്പ?
അപ്പ നമ്മള്‍ ആദ്യം വെല മനസ്സില്‍ കാണും, എന്നിട്ട് അതിന്റകത്ത് ഒരു ബാര്‍ഗെയിന്‍ മാര്‍ജ്ജിന്‍ കേറ്റും. അത് വിളിച്ചു പറയും. ലവന്റെ പേശലിനു അനുസരിച്ച്  ഇച്ചിരീച്ചെ വിട്ടു കൊടുക്കും. എന്റെ ബാര്‍ഗെയിന്‍ മാര്‍ജ്ജിനുകളില്‍ ചിലതാണ്‌ ഇപ്പ ഡിലീറ്റാക്കിയ ലൈന്‍സ്. വേണേല്‍ ഒരു ഏഴെട്ടു പേര്‍സന്റ് ഇനിയും കട്ട് ചെയ്യാം.

പാപി, നീ പ്രോജക്റ്റ് കോസ്റ്റിന്റെ നാല്പ്പതു ശതമാനം കൂട്ടി കാണിച്ചോ?
ഇതൊരു വെറും ഫോര്‍കാസ്റ്റ് അല്ലേഡേ. ശരിക്കും ചിലവാക്കുമ്പോള്‍ നമുക്ക് അറഞ്ഞ് പിശുക്കാം. ഒടുക്കം ബഡ്ജറ്റഡ് ചിലവിന്റെ ഇത്രശതമാനം താഴെയേ ആക്‌ച്വലി ചിലവായുള്ളെന്ന് പറഞ്ഞ് ഞെളിഞ്ഞ് കാണിക്കുകയും ചെയ്യാം. ഏത്?

Wednesday, January 23, 2008

വിമര്‍ശനം

ഉച്ചക്കട രായണ്ണന്‍ ഇത്രേം വല്യ ദാദയായത്‌ എങ്ങനാ?
എങ്ങനാ?

നീ കുങ്ങ്ഫൂ ഫിറോസ്‌ എന്ന് കേട്ടിട്ടുണ്ടോ?
തള്ളേ, ഒണ്ടോന്ന്! തിരുവന്തോരത്തിനെ വിറപ്പിക്കുന്ന അധോലോകക്കാരനല്ലീ.

രായണ്ണന്‍ ഫിറോസിനെക്കേറിയങ്ങ്‌ ഇടിച്ച്‌.
ലയാളെ ഇടിച്ച്‌ ഒതുക്കിയാ പിന്നെ ദാദയാവാതിരിക്കുവോ.

ഇടിച്ചെന്നേ പറഞ്ഞൊള്ള്‌ ഒതുക്കിയെന്ന് പറഞ്ഞില്ലെടേ. രായണ്ണന്‍ ആളുമാറി ഇടിച്ചതാന്നും പറയണൊണ്ട്‌. എന്തരോന്തോ, ആദ്യത്തെ അടി രായണ്ണന്‍ അടിച്ചതും ഫിറോസ്‌ ലയാളെ കൊരോളയ്ക്ക്‌ പിടിച്ചെടുത്ത്‌ ചെവള വലിച്ചു കീറി കക്കൂസിന്റെ സെപ്റ്റിക്‌ ടാങ്കിനകത്തിട്ട്‌ സ്ലാബ്‌ പിടിച്ചിട്ട്‌ മൂടി.

എന്നിട്ട്‌?
എന്നിട്ടെന്തര്‌, ആശൂത്രീന്നു ഡിസ്ച്ചാര്‍ജ്ജ്‌ ആയപ്പഴയ്ക്ക്‌ രായണ്ണന്‍ വല്യ ദാദയായി. സാതാരണക്കാരനാണോ, കുങ്ങ്ഫൂ ഫിറോസിനെ കേറി അടിച്ച വല്യ ധൈര്യവാനല്ലീ. പിന്നങ്ങോട്ട്‌ വെലസാ, വല്യ ആളായിട്ട്‌.

Tuesday, January 22, 2008

സെയില്‍സ് എന്ന തമിഴ് പദം

 
കള്ള്  രസ്യം പാകം. ഒരു മുളന്തത്തയായ് പൂഞ്ചിറകിന്മേല്‍ ഉയരുന്നു ഞാന്‍ ഉയരുന്നു...
ചാണ്ടിയേ, ഒര്‌ പാണ്ടി  വന്ന്. യാതോ വീട്ടീന്ന് കറി വാങ്ങാന്‍  അയച്ചതാരിക്കും.

ന്തര്‌  വ്യാണമെടേ?
എതാവത് വേലൈ.

വ്യാലയോ? ഷാപ്പിലോ?  നിനക്കെത്ര വയസ്സായെടേ?
പതിനാറ്‌

സത്യം പറ.
പന്തിരണ്ട്.

നീ നല്ല മലയാളം പറയണല്ല്.  എവ്വളവു  വരിസം കേരളാവില്‌ വന്തിട്ട്?
രണ്ട്.

നേരത്തേ.. അല്ല മുന്നം, എങ്കൈ വേല പാത്തത്?
ഒരു വീട്ടിലേ, ഇങ്കൈ അല്ല.

അങ്കൈ.. ഓ കുന്തം. അവിടെന്ന് എന്തരിനു ചാടിയത്?
അങ്കൈ സരിയല്ലൈ.

അവര്‍ അടിച്ചോ നിന്നെ?
അങ്കൈ... സരിയല്ല.

ഡേ, ഇത് കള്ള് ഷാപ്പാ, പോലീസും സര്‍ക്കാരും തോനെ വരണ സലം. നിന്നെ ഇവിടെ പണിക്കെടുത്താ ഞാങ് പൂജപ്പെരയ്ക്ക് പെയ്യൂടും ചെല്ലാ. നീ ആ ഹോട്ടലില്‍ കേട്ടൂട്‌.
അങ്കൈയും കേട്ട്. അവര്‍ക്കും  എനക്കു വേല തരറ്ക്ക് പയമാ ചൊന്ന്.

ന്തര്‌ നിന്റെ പ്യാര്‌?
അരുള്‍.


നിനക്ക് ഊരില്ലേടേ?
വില്ലുപ്പട്ടി.

അങ്കൈ ആരും ഇല്ലേ?
ഇറുക്ക്.

ന്നാ അങ്ങോട്ട് പെയ്യൂട്. വണ്ടിക്കൂലിക്ക് എന്തരേലും ചില്ലറ  പിരിച്ച് തെരാം.
ഊര്‌ക്ക് പോക മുടിയാത്. നാന്‍ സെയില്‍സ് ആന ആള്‌. തിരുമ്പിനാല്‍ ഏജന്റ് കൊല പണ്ണി കനാലിലെ പോട്ടിടും.

സെയില്‍സ് ആയ ആളോ?
സെയില്‍സ് എന്ന് തമിഴിലെ സൊന്നാ മലയാളത്തിലേ... അത് വന്ത്  ദൂര വീടുകളിലെ വേല വാങ്കി കുടുക്കിറ ഏജന്റ്   എവനെയാവത് എടുത്തിറുന്താ അപ്പാ അമ്മാവുക്ക് പണം കൊടുത്തിടും അത്ക്കപ്രം നമ്മ അപ്പാ അമ്മാവുടെ അല്ലൈ.  അന്ത ഏജന്റ് ആളുടെ കൂടെ താന്‍ എപ്പോതും  നില്‍ക്കവേണ്ടിയത്. അത്ക്ക് താന്‍ തമിഴിലെ സെയില്‍സ് എന്ന് സൊല്ലറ്‌ത്.  സെയില്‍സ് ആന ആള്‌ തിരുമ്പി പോനാ അവര്‍ കൊന്നിടുവാര്‍.

തമിഴൊട്ടും മനസ്സിലാവണില്ലല്ല് ചാണ്ടീ,  എനിക്കൂടി പറഞ്ഞു താ, എവങ്ങ് എന്തരു സെയില്‍സ് നടത്തണെന്ന്?
ടേ, എവങ്ങ് ഒന്നും നടത്തിയെന്നല്ല,  യെവന്റെ തന്തേം തള്ളേം യെവനെ കച്ചോടമാക്കിയെന്ന് തന്നെ പറയണത്.

യെവനെ എന്തരു ചെയ്യുവെടേ ചാണ്ടീ?
നമ്മളെന്തരു ചെയ്യാങ്ങ്?  ചോറും  കൊട്ത്ത് പറഞ്ഞു വിടാം.

ടേ  അരുളേ, ഇന്നര്‌ അഞ്ചുരൂപാ. ലയാള്‌ നിനക്ക് ശാപ്പാട് തരുവേം ചെയ്യും.

Monday, January 21, 2008

ഭൂലോകരത്നം അവാര്‍ഡ്

മനുഷ്യന്‍-  എത്ര മനോഹരമായ പദം!
എന്നാരുപറഞ്ഞ്?
മനുഷ്യന്‍.

നാക്കിന്റെ പ്രോഗ്രാമിങ്ങ്

മാങ്ങായിഞ്ച്ചി അരച്ച ചമ്മന്തി നന്നായിട്ടുണ്ടോ?
അസ്സലായി. എന്നാലും അമ്മച്ചി ഉണ്ടാക്കുന്ന ചമ്മന്തീടെ അത്രയ്ക്ക്...

ഡൗട്ട്.
ഷൂട്ട്.

നിങ്ങടെ അമ്മച്ചി ഉണ്ടാക്കുന്ന കറിയുടെ ടേസ്റ്റ് ഭാര്യയുണ്ടാക്കുന്നതിനില്ലെന്ന് നിങ്ങള്‍ പറയും.
പറയും.

അപ്പച്ചന്‍ പറയും വല്യമ്മച്ചിയുണ്ടാക്കുന്ന ടേസ്റ്റ് അമ്മച്ചി ഉണ്ടാക്കുന്നതിനില്ലെന്ന്.
പറയും.

വല്യപ്പച്ചന്‍ അങ്ങോരുടമ്മച്ചി ഉണ്ടാക്കുന്നതാണ്‌ ഏറ്റവും ടേസ്റ്റ് എന്നു പറയും.
പറയും.

അപ്പോള്‍  ഏറ്റവും ടേസ്റ്റ് ഉള്ള സാധനം  അവ്വ ഉണ്ടാക്കിയ.. അല്ല പിച്ചിക്കൊടുത്ത പഴത്തിനായിരുന്നു,  തലമുറയായി രുചി കുറഞ്ഞു കുറഞ്ഞു വന്ന് ഇപ്പോള്‍ ഭാര്യമാര്‍ വയ്ക്കുന്നതിനു പിണ്ണാക്കിന്റെ രുചിയും ഒരു ആയിരം വര്‍ഷം കൂടി കഴിഞ്ഞാല്‍ ചാണകത്തിന്റെ രുചിയും ആയി മാറും ഇല്ലേ?
ഇല്ല.

എന്നാല്‍ ഈ അമ്മച്ചി  പ്രിന്‍സിപ്പിള്‍ ചുമ്മാ കെട്ടിയോന്മാര്‍ പറയുന്ന കള്ളമാണ്‌.
അല്ല.

പിന്നെ?

അപ്പുറത്തെ വീട്ടില്‍ ഒരു ജപ്പാന്‍‌കാരിയില്ലേ, എന്തരാ  പേര്‌, ഉക്കൂക്കിയോ?
ഇക്കുക്കോ.

ഇക്കിക്കോയ്ക്ക്   നീ ഈ ചമ്മന്തി കൊടുത്താല്‍  കഴിക്കുമോ?
കിമോണോ മടക്കി കുത്തി ഓടും അത്. മുളകല്ലേ ചുട്ടരച്ചത്.

അതെന്താ?
എരിവ് അവര്‍ ശീലിച്ചിട്ടില്ല.

വളരെ ശരി. ഒരു കുട്ടി ജനിക്കുമ്പോള്‍  അതിനു കണ്ണു പോലും ശരിക്കു വര്‍ക്ക് ചെയ്യില്ല, പക്ഷേ  രുചിയും മണവും തിരിച്ചറിയാന്‍ വളരെ ശേഷിയുണ്ട്. അപ്പോള്‍ തുടങ്ങി രുചികള്‍ അതു ശീലിക്കുകയാണ്‌. മുലപ്പാലിന്റെ ഉമാമി, മധുരം, എരിവ്, പുളി, കയ്പ്പ്...

അപ്പോള്‍?
ഓരോ  പാചകക്കാരനും അവന്റെ സിഗ്നേച്ചല്‍ ഫ്ലേവറുകളുണ്ട്, കുട്ടി അതിന്റെ രുചിമണങ്ങളില്‍   ആസ്വദിച്ച് ശീലിക്കുന്നു.  അവന്‍ കുറേ വളരുന്നതോടെ ഏറ്റവും കൂടുതല്‍ ആസ്വദിച്ച കോംബിനേഷനുകളുടെ ആരാധകനാകുന്നു.  നീ ഉണ്ടാക്കുന്നതോ നിന്റമ്മയുണ്ടാക്കുന്നതോ നിനക്ക് കൂടുതല്‍ രുചികരം?

അത്..
ഉത്തരമായി.

അപ്പോ മോനോട് വല്യമ്മച്ചി ഉണ്ടാക്കുന്ന കറിയോ ഞാനുണ്ടാക്കുന്നതോന്നു ഇഷ്ടമെന്ന് ചോദിച്ചാല്‍ അവന്‍ എന്നെ ചൂണ്ടിക്കാട്ടും .
 പ്രൊവൈഡഡ്, നീ  ഉണ്ടാക്കുന്നതിനു വെറും പന്ന സ്വാദ് അല്ല.

അപ്പോ അത്രേയുള്ളു അമ്മച്ചീടെ  പാചക ഫാന്മാരുടെ കാര്യം?
ഒന്നു കൂടി.

അതെന്താ?
മിക്കവര്‍ക്കും കുട്ടിക്കാലം സുഖമുള്ള ഓര്‍മ്മയാണ്‌. അമ്മച്ചി പാചകം ചെയ്യുന്നതിന്റെ മണവും ഊണിന്റെ രുചിയും അതിന്റെ ഭാഗമാണ്‌.

Thursday, January 17, 2008

കോസ്റ്റ് ഇന്‍സെന്‍സിറ്റീവിറ്റി

വില കുത്തനെയല്ലിയോ കയറിയത്. ഒന്നേകാല്‍ രൂപ കിടന്ന തേങ്ങയ്ക്ക് നാലു ദിര്‍ഹം. പാല്‌, മൊട്ട, പട്ട, അരി, കിരി, സകലതിനും വെല കേറിയല്ലോ.

തേങ്ങ വരുന്നില്ല ശ്രീലങ്കേല്‍  പുലികളു തെങ്ങു കേറ്റം നിര്‍ത്തിയെന്ന്...  ദുബായിലിപ്പ എല്ലാത്തിനും വെല കേറും. അതാണ്‌ സെക്റ്ററല്‍ പുള്‍ ഇന്‍ഫ്ലേഷന്‍. അതായത് ഒരു സാധനത്തിനു വില മനപ്പൂര്വ്വം കൂട്ടിയാല്‍ അത്  കുറച്ചു കാലം കൊണ്ട്  സകലമാന സാധനത്തിന്റെയും  വില വലിച്ചു മേലെ കൊണ്ട് പോവും.

അതേത് ഈ വലിപ്പിക്കല്‍ സാധനം ?
വാടക.  കടവാടക പത്തിരട്ടിയാക്കിയാല്‍ കടേല്‍ ഇരിക്കുന്ന സാധനത്തിന്റെ വില ഇരട്ടിയെങ്കിലും ആവത്തില്ലിയോ?

അത് നേര്‌. അപ്പോ അതാണോ വിലയിങ്ങനെ കൂടാന്‍ കാരണം?
അതൊരു കാരണം. ദിര്‍ഹത്തിന്റെ വിലയിടിഞ്ഞത് വേറൊന്ന്.  ഡോളറൊഴികെ സകല കുന്ത്രാണ്ടവുമായിട്ടും ദിര്‍ഹനിരക്ക് താഴോട്ട് നിരങ്ങി. അപ്പോ ഇന്ത്യ, ചൈന, ശ്രീലങ്ക യൂറോപ്പ് തുടങ്ങിയ സ്ഥലത്തു നിന്നും ഇറക്കുമതി ചെയ്യാന്‍ കാശു കൂടുതലു കൊടുക്കണ്ടായോ?

ഡോളറേല്‍ കിട്ടുന്ന സാധനം വാങ്ങിയാ മതി അപ്പോ അല്ലേ?
ഉവ്വ. പക്ഷേ  അമേരിക്കേന്നു മാല്‍ബറോ സിഗററ്റും ജാക്ക് ഡാനിയല്‍  കള്ളും   ബോയിങ്ങു വിമാനോം പിന്നെ മിസ്സൈലും അല്ലാതെ ഒന്നും ഇങ്ങോട്ട് വരുന്നില്ലല്ലോടേ?  അതു വച്ച് ജീവിക്കാന്‍ പറ്റുവോ.

എടോ ഊവ്വേ, ഒരു കാര്യം മാത്രം മനസ്സിലായില്ല.

അതെന്തുവാ?

ഈ സെക്റ്ററല്‍ പുള്‍ ശമ്പളത്തലും വരേണ്ടതല്ലേ? ജോലിക്കാരനും വാടക കൂടി, ചിലവു കൂടി. അതെന്താ ശമ്പളം  വലിച്ചു മേലോട്ട് കേറ്റാത്തത്?

അതിനു വലിക്കും. ഡിമാന്‍ഡിനെക്കാള്‍ കൂടുതല്‍  സപ്ലൈ ഉള്ള ഒരേ ഒരു സാധനം ഇവിടെ ലേബര്‍ അല്ലിയോ. അപ്പ ഗള്‍ള്‍ഫ് ലേബര്‍ മാര്‍ക്കറ്റ് ബയേര്‍സ് ആണ്‌. വാങ്ങിക്കുന്നവന്‍ പറയുന്നതാ വെല. ഇനി ഒന്നും തരത്തില്ലെന്ന് പറഞ്ഞാലും ആളു ജോലി ചെയ്യാന്‍ എത്തും. അതുകൊണ്ട്..


അതുകൊണ്ട്?
മുണ്ട് മുറുക്കി ഉടുക്ക്.

അതിനു ഞാന്‍ പാന്റല്ലിയോ  ഇടുന്നത്?
എന്നാല്‍ ബെല്‍റ്റിനു രണ്ട് പുതിയ ഹോള്‍ ഇട്ടിട്ട് മുറുക്കി കെട്ട്.

Wednesday, January 16, 2008

ഗാര്‍ബേജ് ആന്റണി, ഇന്നൊവേറ്റീവ് അനോണി

ഒര്‌ കൊട.
കൊട വിറ്റ് തീര്‍ന്ന്. ഇനി നാട്ടിലെ പോപ്പിയില്‍ നിന്നോ തായ്ലാന്‍ഡിലെ ഹാപ്പിയില്‍ നിന്നോ അടുത്ത ഷിപ്പ്മെന്റ് വരണം.

ഇത്രേം മുട്ടന്‍ കടേല്‍ ഒറ്റ കൊടയില്ലെന്നോ?
ഇവിടല്ല, ദുബായിലെവിടേം കൊട സ്റ്റോക്കു കാണൂല്ല ചെല്ലാ. മൂന്നു ദിവസമായി മഴയല്ലീ?

ന്നാ ഒര്‌ റെയില്‍ കോട്ട് താ.
അതുമില്ലെടേ. എന്തരിനു കൊടയിപ്പ? തോനെ ദൂരം പെയ്യൂടണോ?

ഒരരക്കിലോമീറ്റര്‍. ലോ കച്ചയുടെ വടക്കു കിഴക്കേ അറ്റത്ത് പാര്‍ക്കു ചെയ്തിരിക്കുവാ എന്റെ വണ്ടി. അത് വെള്ളത്തി മുങ്ങുന്നേനും മുന്നേ എടുത്തോണ്ട് പെയ്യില്ലേ ചളമാവും.

ന്നാ ഒരു കാര്യം ചെയ്യി. ഒര്‌ മുട്ടന്‍ ഗാര്‍ബേജ് ബാഗ് തരാം. എടുത്ത് തലോഴിയേ പൊതച്ച് ഓടിത്തള്ള്.
കസ്റ്റമര്‍ എന്ന നിലയ്ക്ക് ഞാന്‍ കണ്ടമാനം ഇന്‍സള്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാലും ഇത്ര കലാപരമായി ആദ്യമായിട്ടാ. ഞാന്‍ ഗാര്‍ബേജ് ബാഗില്‍ കേറേണ്ട സാധനം ആണെന്ന് അല്ലീ?

ചെല്ലന്‍ ചൂടാവല്ല്. അഞ്ചാറു പേരിപ്പ ഗാര്‍ബേജു ബാഗ് വാങ്ങി തലേലിട്ട് പെയ്. ഞാങ്ങ് സഹായിക്കാന്‍ നോക്കീതല്ലീ?


എക്സ്ക്യൂസ് മീ, കച്ചയുടെ എങ്ങോട്ട് പോകണമെന്നാ ഇപ്പോള്‍ പറഞ്ഞത്?
നോര്‍ത്ത് ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍.

എനിക്കിവിടെ വടക്കും കിഴക്കുമൊന്നുമറിഞ്ഞൂടാ, ദോ ആ പോലീസ് പട്രോളിന്റെ നിസ്സാന്‍ പാത്ത് ഫൈന്‍ഡര്‍ പോണ വഴിയാണോ?
നിസ്സാന്‍ പട്രോള്‍ പാത്ത്‌ഫൈന്‍ഡര്‍! അത് കാളമോറന്‍ ആണല്ലോ. എന്തരായാലും തന്നെ. ലങ്ങോട്ടു തന്നെ.

ലങ്ങോട്ട് പോകാനുള്ള വേറേ ആളൊണ്ടോ ഈ കൂടി നിക്കുന്നവരില്‍? കൈ പൊക്കീ.
ഞാനൊണ്ട്. ഞാന്‍. ഞാന്‍ പാതി വഴി വരെ. ഞാനും ലിവനും.

ഇപ്പ ഏഴു പേരായി. ചേട്ടാ ബീച്ച് അംബ്രല്ലായുണ്ടോ?
അതൊണ്ണ്ട്. ഈ മഴയത്ത് എവനെങ്കിലും ബീച്ചി പെയ്യൂടുമോടേ, തോനെ ഇരിപ്പോണ്ട്.

ഏറ്റവും വില കുറഞ്ഞത് എത്രയാ?
മുപ്പത്തഞ്ച്.

പെര്ഫക്റ്റ്. വടക്കു കിഴക്കന്‍ അതിര്‍ത്തികളിലേക്ക് പോകേണ്ടവരെല്ലാം അഞ്ചു രൂപ വീതം ഇട്ടാല്‍ നമുക്ക് ഇതൊരെണ്ണം വാങ്ങിച്ച് കേറി പോകാം.
ഗ്രാന്‍ഡ് ഐഡിയ ചേട്ടാ.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ലിവിടെ നിന്നും ലോ ലതിലേ ലങ്ങോട്ട് പെയ്യൂടണ നോര്‍ത്ത് ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ എക്സ്പ്രസ്സ് മൂന്നാമത്തെ ചെക്കൗട്ട് കൗണ്ടറില്‍ നിന്നും ഒടന്‍ പോവും. ചുമ്മ കേറീ. കൂ.. ചുക്ക് ചുക്ക് ചുക്ക്..

ഏഴു പേരു നനയാതെ പോകുമോ ഇതിനകത്ത്?
കെട്ടിപ്പിടി കെട്ടിപ്പിടി ടാ... കാട്ടാളാ കണ്ടവനെ കെട്ടിപ്പിടി ടാ.

യ്യൂ കാറ്റ്! കൊടയിപ്പ പറക്കും തളികയാവും...
പാസ്സഞ്ജേര്‍സ് യ്വര്‍ അറ്റെന്‍ഷന്‍ പ്ലീസ്. കൊടക്കാലു പിടിച്ചിട്ടില്ലാത്ത പയലുകള്‍ ഓരോ കമ്പിയിലും കൂടി പിടിക്കേണ്ടതാണ്‌. ഇല്ലേ കൊടപറക്കുകയോ ഒടിയുകയോ ചെയ്യാന്‍ സാദ്ധ്യതയുണ്ട്.

എന്റെ വണ്ടിയെത്തി, ഞാനിറങ്ങണം!
ടിങ്ങ്. എറങ്ങീ. ടിങ് ടിങ്.

അണ്ണാ, ലോ കെടക്കണത് തന്നെ എന്റെ വണ്ടി. പെയ്യൂടട്ട്.
ശരി. കാണാം.

ഇനിയെവിടെ കാണാന്‍? ആ ക്രിയേറ്റീവ് ഐഡിയക്കാരന്‍ അനോണിയുടെ പേരെങ്കിലും ചോദിക്കാമായിരുന്നു.

Tuesday, January 15, 2008

പിച്ച് നോ പ്രൊജെക്റ്റൈല്‍, മിസ്റ്റര്‍ പാപി.

പുരോഗതില്ല. രാഷ്ട്രീയം അധ:പതിച്ച്. പരിസ്ഥിതി  തുലഞ്ഞ്. സാംസ്കാരികമായി  നശിച്ചു. കുറ്റകൃത്യത്തില്‍ ഒന്നാം സ്ഥാനത്ത്. എടുത്തു പറയാനില്ല, ഒക്കെ പോയി. കേരളം എന്നു നന്നാവും അണ്ണാ?

ഒക്കെ പോയത്  നേരേ ആക്കാന്‍ നീ ഇതുവരെ എന്തരെല്ലാം ചെയ്ത്?

ഞാങ്ങ്  ഒരാള്‌ വിചാരിച്ചാല്‍ ഇതിലിപ്പോ എന്തരു ചെയ്യാങ്ങ്?

ഈ വിചാരം മാറണ ദിവസം തൊട്ട് നാട് നന്നാവുമെടേ. 

Sunday, January 13, 2008

ആധികാരികം

ഇതിനകത്ത് ഇത്രയും ചൂടെന്തെന്ന് ചോദിച്ചിട്ട് യന്ത്രത്തകരാറാണെന്നു പറഞ്ഞത് നിങ്ങളുമങ്ങ് വിശ്വസിച്ചോ? ഇതാണ്‌ മലയാളികളുടെ കുഴപ്പം. ഒന്നിനെക്കുറിച്ചും ആധികാരികമായി അറിയില്ല. സുഹൃത്തേ, ഇതില്‍ നമ്മള്‍ പാസഞ്ച്ചേഴ്സ് പ്രതിഷേധിക്കണം. ഇത് അടവാണ്‌. ഇവര്‍ വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ്ങ്  ഓഫ് ചെയ്തു വച്ച് ഇന്ധനം ലാഭിക്കുകയാണ്‌. നമ്മള്‍  വെറും കൊജ്ഞാണന്മാര്‍ ആയതുകൊണ്ട് ഈ കഥയൊക്കെ വിശ്വസിക്കുമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി. എനിക്കറിയാം, ഞാന്‍ ഇതിനെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഇവന്റെയൊക്കെ കോസ്റ്റ് റിഡക്ഷന്‍ നമ്മളെ വിയര്‍പ്പിച്ചിട്ടു വേണ്ട.  ഫ്യുവലിനു കാശു തികയുന്നില്ലെങ്കില്‍ ശമ്പളം കുറയ്ക്കട്ടെ അവര്‍. ഏസി നിര്‍ത്തിയിട്ട് അങ്ങനെ കാശു ലാഭിക്കണ്ടാ.  പണ്ടേ എനിക്ക് ഒരു ഈ- മെയില്‍ കിട്ടിയിട്ടുണ്ട് വിമാനക്കമ്പനികള്‍ ഇങ്ങനെ ചെയ്യുമെന്ന്.

എന്റണ്ണാ, എനിക്ക് ആധികാരികമായി അറിവൊന്നുമില്ല. പക്ഷേ ലോ ആ സ്ക്രീന്‍ വായിക്കാനുള്ള അക്ഷരാഭ്യാസമുണ്ട്. വിമാനമിപ്പോ മുപ്പതിനായിരം അടി ഉയരത്തിലാണ്‌, പുറത്തെ താപനില മൈനസ് മുപ്പത്തഞ്ച്ച് ഡിഗ്രീ സെല്‍ഷ്യസ്.  ഇവിടെ വച്ച്  എയര്‍ സപ്ലൈ സിസ്റ്റം നിര്‍ത്തിയാല്‍ ആദ്യം നമ്മള്‍ മരവിച്ചു ചാവും, പിന്നെ  ശ്വാസം മുട്ടി ചാവും.

ഇവര്‍ ഈ കാണിക്കണ താപനില ഒക്കെ വ്യാജമല്ലേ.
വ്യാജ വിവരങ്ങള്‍ കാണിക്കാന്‍  ഇതെന്താ  ചെയിന്‍ മെയിലോ? അണ്ണന്‍ ഒരു കാര്യം ചെയ്യ് നിലത്തിറങ്ങിയിട്ട്, കണ്ട ഫോര്വേര്‍ഡഡ് മെയില്‍ വായിക്കാതെ എന്‍വയണ്മെന്റല്‍ ലാപ്സ് റേറ്റ് എന്നൊന്ന് സേര്‍ച്ച് ചെയ്യ്.  അത്രയും ടൈപ്പാന്‍ മടിയാണെങ്കില്‍ ELR / DALAR  എന്നടിച്ചാലും മതി. തല്‍ക്കാലം മുദ്രാവാക്യം വിളി നിര്‍ത്തി ആ ഇന്‍ഫ്ലൈറ്റ് മാഗസീന്‍ എടുത്ത് വീശിത്തണുപ്പിച്ചോ. നീട്ടി വീശിയാ എനിക്കൂടി കിട്ടും കാറ്റ്.

Wednesday, January 9, 2008

ഒരു സ്ഥലത്തേക്ക്, രണ്ടു വഴിയേ

ഞാന്‍ ഒരു വഴിക്കായതിന്‌ അപ്പച്ചനോടെത്ര നന്ദി പറഞ്ഞാലും മതിയാവില്ല.  ജീവിതത്തിനൊരു ലക്ഷ്യവും മാര്‍ഗ്ഗവും വേണമെന്ന് പറഞ്ഞു തന്നതിന്‌, എന്നെ ഇഷ്ടമുള്ള വിഷയം ഇഷ്ടമുള്ളത്രയും കാലം പഠിക്കാന്‍ വിട്ടതിന്‌, ഒന്നിനും നിര്‍ബ്ബന്ധിക്കാതിരുന്നതിന്‌, എല്ലാത്തിനുമുപരി എങ്ങനെ ജീവിക്കണം എന്നതിനൊരുദാഹരണമായി എനിക്കൊപ്പമുണ്ടായിരുന്നതിന്‌.

 ഞാന്‍ ഈ നിലയിലായതിന്‌ എനിക്കും  എന്റച്ഛനോട് നന്ദിയും കടപ്പാടുമുണ്ട്. പുള്ളികാരണമാണ്‌ ഞാന്‍ പഠിച്ചത്. പുള്ളികാരണമാണ്‌ പത്തൊമ്പതു വയസ്സില്‍ എനിക്കു ജോലി കിട്ടിയത്. പുള്ളികാരണമാണ്‌ എനിക്കു സമ്പാദ്യശീലമുണ്ടായത്. പുള്ളികാരണമാണ്‌ നാട്ടില്‍ കറങ്ങി നിന്ന ഞാന്‍ ദുബായിലെത്തിയതും.

സൂപ്പറച്ഛനാണല്ലോ. അദ്ദേഹത്തിനെന്തായിരുന്നു ജോലി, അദ്ധ്യാപകനാ?
ഹേയ് അല്ല ബിസിനസ്സ് ആയിരുന്നു.

വെറുതേയല്ല, കയ്യില്‍ നിറച്ച് കാശുണ്ടേല്‍ മക്കളെ എന്തുമാക്കിയെടുക്കാമല്ലോ?
താനെന്താ ഈ പറയുന്നത്? അച്ഛന്‍ ബിസിനസ്സ് ചെയ്ത് ചെയ്ത് അമ്പതുലക്ഷം രൂപയുടെ കടം ഞങ്ങളുടെ തലയിലാക്കി തന്നേച്ചു പോയി.  അതു വീട്ടാന്‍ ഞാന്‍ പഠിച്ചു, ജോലി കണ്ടെത്തി, ഗള്‍ഫു വരെ ഓടി വന്ന് സമ്പാദിച്ച് ഒക്കെ വീട്ടി എന്നാടോ ഞാന്‍ പറഞ്ഞത്. പുള്ളിയില്ലാരുന്നേല്‍ ഞാന്‍ ഇതുവല്ലതും ചെയ്യുമായിരുന്നോ? ആ.

സത്യം‌‌വദ

ഉച്ചവെയിലിലേക്ക് നീണ്ട മുളക്കഴയില്‍ കയറി സത്യ മുകളറ്റത്തെ ഇരിപ്പിടത്തില്‍ എത്തിപ്പറ്റി.
ചില്ലറ  അഭ്യാസങ്ങള്‍ കാട്ടി. പിന്നെ വാരിയെല്ലുകള്‍ അതിലുറപ്പിച്ച് കൈകാലുകള്‍ നീട്ടിപ്പിടിച്ച് കിടന്നു.

സത്തിയാ
എന്നപ്പാ?

നീ ഇപ്പോത് എന്ന പാര്‍ക്കിറത്?
മുളയുടെ താഴറ്റം താങ്ങി നില്‍ക്കുന്ന  അപ്പാവെ കാണുന്നു, ഛേയ്. തല ഉയര്‍ത്തി നോക്കി. വൈദ്യുതി കമ്പിയില്‍ കറണ്ടടിച്ചു ചത്ത വവ്വാല്‍ ഒരെണ്ണം കുരുങ്ങി കിടക്കുന്നു. 

സത്തിയാ
എന്നപ്പാ?

ഈ ഇപ്പോത് എന്ന പാര്‍ക്കിറത്?
സത്യ  തല  ചെരിച്ചു നോക്കി. ഷഫീക്ക് ഹോട്ടലില്‍  നിറയെ ആളുകള്‍ ചോറും ബിരിയാണീം കഴിക്കുന്നു. 

സത്തിയാ??
സ്വര്‍ഗ്ഗം കാണറത്  അപ്പാ. സ്വര്‍ഗ്ഗം കാണറത്.


സത്തിയമാ?
സത്തിയം.

ക്വാറന്റൈന്‍

നിത്യം കുടിച്ചും വലിച്ചും തുലയുന്ന വിശ്വംഭരണ്ണനെ കൈ തൊഴുന്നേന്‍..
കുറ്റം പറയാന്‍ യോഗ്യതയുള്ളൊരാള്‌ ! ഇരിക്കെടേ.

ഞാന്‍ അണ്ണന്റെ മോനെ കണ്ട്. ടെക്നോപാര്‍ക്കില്‍ വച്ച്.
ഉം.

അവനും അവന്റമ്മയ്ക്കും അനിയത്തിക്കും അണ്ണനോട് ഒരു പിണക്കവുമില്ലല്ല്.
എനിക്കും അവരോട് ഒരു പിണക്കവുമില്ലല്ല്.

പിന്നെന്തരിനണ്ണാ ഇവിടെ  ഒറ്റയ്ക്ക് കെടന്ന്  കഷ്ടപ്പെടണത്?  എറങ്ങി പെയ്യിട്ട് വീട്ടി തിരിച്ചു കേറാന്‍  ചമ്മലാണേല്‍ ഞാങ്ങ് കൂടെ വെരാം.
ഞാന്‍ പെണങ്ങി വന്നിരിക്കണതാണെന്ന് നിന്നോടാര്‌ പറഞ്ഞ്?

പിന്നെന്തരിനാ?
ടേ, ഞാനവിടില്ലാത്തപ്പോ ഞാനവിടുള്ളതിനെക്കാള്‍ സന്തോഷമാ വീട്ടിലെല്ലാര്‍ക്കും.അയിറ്റിങ്ങക്ക് എന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല, അത് അങ്ങനെ ആയിപ്പോയി. നിന്റെ വീട്ടിലെല്ലാരും സന്തോഷമായിരിക്കാന്‍ നിനക്കാഗ്രഹമില്ലേ, അതുപോലെ എനിക്കുമുണ്ട്.

അല്ലണ്ണാ, അതിനൊരു കാരണം കാണൂല്ലേ, അതു കണ്ടുപിടിച്ച് പരിഹരിച്ചാല്‍ മതിയല്ല്?
എല്ലാത്തിനും കാരണമുണ്ടെന്നും എല്ലാത്തിനും പരിഹാരമുണ്ടെന്നും തോന്നുന്നത് നിനക്കു ചെറുപ്പമായിട്ടാ. പോവെ പോവെ ആ വിചാരം മാറിക്കോളും.

Monday, January 7, 2008

ഓഫ് ദി അണ്‍ബ്രെഡ്, അണ്‍‌റിഫൈന്‍ഡ് & അണ്‍സങ്ങ്

നീ ഷാപ്പിന്റെയും ചേരിയുടെയും വീരഗാഥകള്‍ പറയുന്നതു കേട്ടു മടുത്തു.
എന്തേ കേരളത്തില്‍ ഇതൊന്നുമില്ലേ?

അതല്ല, ചെറുപ്പം അവിടെ ചിലവാക്കിയതൊരു മോശം കാര്യമെന്നുമല്ല, നീയത് എന്തോ മഹാകാര്യം പോലെ ഇരുപത്തിനാലു മണിക്കൂറും പാടുന്നു. വേറെന്തിങ്കിലും പറയ്.

എന്നാല്‍ ഞാന്‍ ഒരു ഉണ്ടാക്കി കഥ പറയാം. കുട്ടികള്‍ക്കുള്ള കഥ.
ആ.

ടൈഗര്‍ പുലിയായിരുന്നു. അവന്‍ എന്നും രാവിലേ ഇറച്ചി പുഴുങ്ങിയത് നിറച്ചു കഴിച്ചു. കോട്ട് ഷാമ്പൂ തേച്ച് കുളിച്ചു. യജമാനനൊപ്പം ഹീല്‍ വാക്ക് നടത്തി മസിലുകള്‍ പെരുപ്പിച്ചു. ഹര്‍ഡിലുകള്‍ ചാടി. മണം പിടിച്ച് ഒളിപ്പിച്ച ചെരുപ്പുകള്‍ കണ്ടെത്തി കയ്യടി നേടി. തീവളയത്തിലൂടെ ചാടി അയല്വക്കക്കാരെക്കൂടി അവന്റെ ഫാന്‍സ് ആക്കി.

ചാപ്പന്‍ ഒരു ദിവസം വഴിയില്‍ നിന്നും വന്നു കേറി. ടൈഗറിനൊരു സഹായിയാകട്ടെ എന്നു വച്ച് വീട്ടുകാരന്‍ അവനൊരു ആന്റി റേബിസ് ഷോട്ടും കൊടുത്ത് വളപ്പിനകത്ത് കേറ്റി. അവനൊന്നും പഠിച്ചില്ല. കിട്ടിയത് തിന്നു, എച്ചിലും. റോഡില്‍ കാറിനു പിന്നാലെ കുരച്ചുകൊണ്ടോടിയിരുന്ന ചെറുപ്പമുള്ള അവനു ഹീല്‍ വാക്കിങ്ങ് ബോറടിച്ചു. ചവറു കത്തുന്ന കുപ്പയില്‍ നിന്നും ഭക്ഷണം വലിച്ചെടുത്തിട്ടുള്ള ചാപ്പന്‌ തീവളയങ്ങള്‍ അസംബന്ധമായിരുന്നു.

എന്നിട്ട്?
വര്‍ഷം പലതു കഴിഞ്ഞു.

കഴിഞ്ഞിട്ട്?
ഒരു ദിവസം വീടിന്റെ കാര്‍ പോര്‍ച്ചില്‍ ഒരു മൂര്‍ഖന്‍ കിടപ്പുണ്ടായിരുന്നു. ഹീറോ ആയ ടൈഗര്‍ ആളറിയാതെ അതിനെ കയറി കടിച്ചു. അത് കൊത്തി.

ടൈഗറെന്തേ അബദ്ധം കാട്ടി?
അവന്റെ ട്രെയിനിങ്ങ് അനങ്ങുന്ന വടിയും കയറും ചാടിപ്പിടിക്കാനായിരുന്നു. അവയ്ക്കൊന്നും വിഷപ്പല്ലുകളില്ലായിരുന്നു.

ചാപ്പനോ?
ഓ ചാപ്പന്‍ എത്ര ഓടയില്‍ എത്ര പാമ്പുകള്‍ പട്ടികളെ കൊല്ലുന്നതും എത്ര പട്ടികള്‍ പാമ്പിനെ കൊല്ലുന്നതും കണ്ടതാ. അവന്‍ കീരിയെപ്പോലെ പമ്മിച്ചെന്ന് ഒറ്റച്ചാട്ടത്തിനു മൂര്‍ഖനെ കടിച്ചു കുടഞ്ഞു ഫിനിഷ് ആക്കി.

ടൈഗര്‍ ചത്തോ?
ഇല്ല, ടൈഗറിനു കൊത്തു കിട്ടിയെന്നും പണി കിട്ടിയ പട്ടിക്ക് എന്തു സംഭവിക്കുമെന്നും അറിയാവുന്ന ചാപ്പന്‍ ഉച്ചത്തില്‍ ഓരിയിട്ടു. വീട്ടുകാരന്‍ ഇറങ്ങി ചെന്ന് പാമ്പിനെയും ടൈഗറിനേയും കണ്ട് വേഗം വെറ്റിനറി ഡോക്റ്ററെ വരുത്തി.

അങ്ങനെ മൂര്‍ഖന്റെ കഥ അവിടൊക്കെ പാട്ടായി അല്ലേ?
അതേ. ഒരു കടി കിട്ടിയിട്ടും തളരാതെ മൂര്‍ഖനെ കൊന്ന ടൈഗറിന്റെ വീരഗാഥ അവിടങ്ങളില്‍ പാട്ടായി. ചാപ്പനോ? അവനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം, പെഡ്ഗ്രിയില്ലാത്ത ആ സാധു ഒക്കെ കണ്ട് പേടിച്ചോരിയിട്ടു . അതു നന്നായി സമയത്ത് ടൈഗറിനെ ആശുപത്രിയില്‍ എത്തിക്കാനായല്ലോ.