Sunday, February 6, 2011

പഞ്ച് തന്ത്രം

അന്തപ്പാ, നീയൊക്കെ തിരക്ക് തിരക്കെന്നു പറഞ്ഞ് നടന്നോ, ഇവിടെ നടന്നതൊന്നും അറിഞ്ഞില്ലേ?
ഇപ്പഴാ അറിഞ്ഞത് ദാരുവീശാ. സംഭവിച്ചത് സംഭവിച്ചു, മേലാ സംഭവിക്കാതിരിക്കാനുള്ള വഴി നോക്കാം.

ഓ ഇനിയെന്തരു ചെയ്യാന്‍.
ചെയ്തേച്ചു വരാം. ഇപ്പ വരാം.

ഗുഡ് മോര്‍ണിങ്ങ്!
അന്തപ്പനോ, ക്യാറി വരീം. കാണാനില്ലല്ലോ എന്ന് കരുതിയതേയുള്ളൂ.

അണ്ണാ, നമ്മള്‍ ഇവിടെ എന്തുവാ നടത്തുന്നത്, പെര്‍ഫോര്‍മന്‍സ് അസ്സെസ്സ്മെന്റ് ആണോ അതോ വേറേ വല്ലോം ആണോ? ചുമ്മാ എഴുതാന്‍ ആണേല്‍ ബ്ലോഗ് എഴുതിയാല്‍ പോരേ, വല്ലോന്റേം ജാതകം എഴുതിക്കളിക്കണോ?

ഹും. അന്തപ്പന്‍ വന്നപ്പഴേ ഞാന്‍ കരുതിയതാണ്‌. നീ വയലന്റ് ആകല്ലും, കാര്യങ്ങള്‌ പറയട്ട്.
പറയിന്‍

അതായത് മാന്ദ്യകാലം ആയോണ്ട് വെറും പിച്ചക്കാശാണ്‌ ഇന്‍‌ക്രിമെന്റ്. ന്യായമായും അത് ടോപ്പ് പെര്‍‌ഫോര്‍മേര്‍സിനു കൊടുക്കേണ്ടതാണ്‌. പക്ഷേ...
അതിലും പക്ഷേ!

ലവന്‍ മാനേജര്‍ തസ്തികയ്ക്ക് അപേക്ഷിച്ചപ്പോള്‍ നീ റിജക്റ്റ് ചെയ്തത് ഓര്‍മ്മയുണ്ടോ? അന്നുമൊതല്‍ ലവന്‍ കണ്ണീരുമായി ഇരിക്കുകയാണ്‌. ഇരുപതു കൊല്ലം ഇവിടെ വിയര്‍ത്തിട്ട് ഒരവസരം വന്നപ്പോ നീ അവനെ തഴഞ്ഞെന്ന്.
മാനേജര്‍ക്കു വേണ്ടത് പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍ ആണ്‌, യൂണിവേര്‍സിറ്റി ഓഫ് കുമ്പനാട് കൊടുത്ത എം ബി ഏ അല്ല. മാത്രമല്ല, അവന്റെ സ്കില്‍ മാച്ചാവണ്ടേ. അവനെ ഞാന്‍ എടുക്കാഞ്ഞതല്ല, എടുക്കാന്‍ കഴിയാഞ്ഞതാണ്‌.

അതവനു മനസ്സിലാകണ്ടേ, അന്നു മുതല്‍ ഇവിടെ വന്നു നിലവിളിയാണ്‌ അവനെ ആര്‍ക്കും വേണ്ടെന്ന്. പിന്നെ ലവള്‍, പാവം കല്യാണമൊക്കെ കഴിഞ്ഞിട്ട് നമ്മള്‍ ഒന്നും ചെയ്തില്ലല്ലോ.
ഗുഡ് അപ്പോള്‍ വിവാഹസമ്മാനം ഇന്‍‌ക്രിമെന്റായിട്ടും കൊടുക്കാം. മറ്റവന്‍ വന്നു ഇവിടെ ജോലിയെടുത്ത് ബി പിയും കൊളസ്-ട്രോളും കൂടിയെന്ന് പറഞ്ഞിട്ടുണ്ടാവും അല്ലേ?

അതെങ്ങനെ നിനക്കു മനസ്സിലായി?
ഉണ്ണിയെ കണ്ടാല്‍ അറിയാമല്ലോ ഊരിന്റെ ജിഡിപി എത്രയുണ്ടെന്ന്. അപ്പോ ആനുവല്‍ അസെസ്സ്മെന്റ് നിനക്കു കാരുണ്യപ്രവര്‍ത്തനം ആണ്‌ അല്ലേ?

നീ ഇങ്ങനെ തീവ്രാദര്‍ശവും കൊണ്ട് നടക്കുന്നതുകൊണ്ടാണ്‌. എല്ലാത്തിനും ഒരു മാനുഷികവശം ഉണ്ടല്ലോ.
ആയിക്കോട്ട്, ഞാന്‍ വന്നത് നിനക്കൊരു കഥ പറഞ്ഞു തരാനാണ്‌.

വേഗം തുലച്ചിട്ട് പോ, എനിക്കു പണിയുണ്ട്.
എനിക്കും ഉണ്ട്. നീ കേള്‌. പണ്ട് ഒരിടത്ത് രണ്ട് അമ്മമാര്‍ ഉണ്ടായിരുന്നു. രണ്ടുപേരും സുഹൃത്തുക്കള്‍. രണ്ടുപേര്‍ക്കും മൂന്നു മക്കള്‍. ആദ്യത്തെ അമ്മ കുട്ടികള്‍ വാശിപിടിച്ചു കരഞ്ഞ് ബഹളം വയ്ക്കുമ്പോള്‍ കടയില്‍ നിന്നു മധുരപലഹാരം വാങ്ങിക്കൊടുക്കും. രണ്ടാമത്തെ അമ്മ പിള്ളേരു കരഞ്ഞാല്‍ ഇഗ്നോര്‍ ചെയ്തുകളയും. പകരം സ്കൂളില്‍ നല്ല മാര്‍ക്കു വാങ്ങുന്ന ദിവസം പലഹാരം വാങ്ങിക്കൊടുക്കും. അവര്‍ പിന്നെപ്പോഴോ പിരിഞ്ഞു. വയസ്സുകാലത്ത് തെരുവില്‍ കണ്ടുമുട്ടി.
" എന്റെ രണ്ടു മക്കള്‍ വലിയ കച്ചവടക്കാരാണ്‌. മോളു കോളേജ് അധ്യാപികയും" രണ്ടാമത്തെ അമ്മ സന്തോഷത്തോടെ പറഞ്ഞു.

"എന്റെ മൂന്നു മക്കളും ഭിക്ഷക്കാരാണ്‌. എന്റെ വിധി അങ്ങനെ ആയിപ്പോയി." ആദ്യത്തെ അമ്മ കരഞ്ഞു.

"വിധിയല്ല നാത്തൂനേ, നമ്മുടെ കുട്ടികള്‍ എല്ലാം ഒരുപോലെ ആയിരുന്നു. നീ അവനെ ബെഗ്ഗേര്‍സ് ആവാന്‍ ട്രെയിന്‍ ചെയ്തു. ഞാന്‍ അവരെ പെര്‍‌ഫോര്‍മേര്‍സ് ആകാനും. അവര്‍ നമ്മള്‍ പരിശീലിപ്പിച്ചതുപോലെ തന്നെ ആയി. ഇനി സങ്കടപ്പെട്ടിട്ട് എന്തു കാര്യം." രണ്ടാമത്തെ അമ്മ പറഞ്ഞു.

അന്തപ്പാ. നീ കേറി വരുന്നത് കണ്ടപ്പോഴേ എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ നീ ചങ്കില്‍ കുത്തുമെന്ന് കരുതിയില്ല.
എന്റെ പിള്ളേരു തെണ്ടികള്‍ അല്ലെടോ, പെര്‍ഫോര്‍മേര്‍സ് ആണ്‌. അവരെ അപമാനിച്ചാല്‍ നിന്നെ ശിക്ഷിക്കാന്‍ എനിക്കാവില്ല, പക്ഷേ നിനക്ക് നല്ല കുറ്റബോധം ഉണ്ടാക്കിത്തരാന്‍ എനിക്കാവും. എന്നാ പിന്നെ ഞാന്‍ വരട്ട്.