Monday, March 31, 2008

ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ്

അണ്ണാ എന്റെ ആദ്യത്തെ  പ്രസംഗമാ ബോര്‍ഡിന്റെയും പ്രസിഡന്റിന്റെയും  മുന്നില്‍. ചെറിയ വിറ വരുന്നു.

നിനക്കു ചെറിയ വിറയല്ലേ വരൂ, നമ്മള്‍ സ്റ്റേജ് ബോധം കെട്ടു വീഴും. എന്നിട്ടു ഞാന്‍ പ്രസംഗിക്കുന്നില്ലേ? എങ്ങനെങ്കിലും അവിടെ  കയറി പറ്റിയാല്‍ മതി, പിന്നെല്ലാം ഓട്ടോമാറ്റിക്ക് ആയി വന്നോളും, ഗ്യാരണ്ടി. ഇല്ലെങ്കില്‍ എന്നെ പണ്ടേ  പിരിച്ചു വിട്ടേനെ.  ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ് മാത്രം കാണാപ്പാഠം പഠിച്ചു പോ, അതു പറയുമ്പോഴേക്ക് നീ നോര്‍മല്‍ ആകും.

 ഒരു അടിപൊളി ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ് എങ്ങനെ ഇരിക്കണം?
അടി പൊളിയാവണേല്‍  അത്  ചെറിയതായിരിക്കണം, എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതായിരിക്കണം, നിന്റെ പ്രസംഗത്തിന്റെ വിഷയമെന്താണോ അതിനെപ്പറ്റി ഒരുള്‍ക്കാഴ്ച  കേള്‍ക്കുന്നവര്‍ക്കു കൊടുക്കണം.

ഉദാഹരിച്ചാല്‍?
നീ ആനി ഹാള്‍ കണ്ടതാണോ?

ഉവ്വ.
അത്  തുടങ്ങുന്നയിടത്ത് വുഡി ഇങ്ങനെ പറയുന്നു "The other important joke for me is one that's usually attributed to Groucho Marx but I think it appears originally in Freud's Wit and Its Relation to the Unconscious - and it goes like this - I would never want to belong to any club that would have someone like me for a member. "

അതില്‍ ആ സിനിമ എന്തിനെക്കുറിച്ചാണെന്ന്  പൂര്‍ണ്ണമായി വ്യക്തമാക്കുന്നുണ്ട്, അതിലൊരു തമാശയുമുണ്ട്,  മാത്രമല്ല കേള്‍ക്കുന്നവരെല്ലാം അയ്യോ അപ്പോഴത്  ഗ്രൂഷോ മാര്‍ക്സ് പറഞ്ഞ വാചകമല്ലേ എന്ന് അന്തം വിടുന്നതോടെ വുഡി ഒരു സാധാരണ പയലല്ല, ശരിക്കു ഹോം വര്‍ക്ക് ചെയ്യുന്നവനാണെന്ന്  വ്യക്തവും ആകും.

ഇങ്ങനെയൊക്കെ കേറുന്നുടനേ ചെയ്യാന്‍ നമുക്ക് പറ്റുമോ?
അതാടേ ഞാന്‍ പറഞ്ഞത്, ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ് കാണാപ്പാഠം പഠിക്ക്, അത് പിള്ളേരു പദ്യം ചൊല്ലുന്നപോലെ അങ്ങോട്ട് ശര്‍ദ്ദിക്ക് അപ്പോഴേക്ക് നീ നല്ലപോലെ കംഫര്‍ട്ടബിള്‍ ആകും.

Sunday, March 30, 2008

ഫൂ സമരം

മുപ്പത്തിയെട്ടു കൊല്ലം ഇവിടെ ജീവിച്ചു പണിയെടുത്തു. മക്കളിവിടെ വളര്‍ന്നു വലുതായി അവരുടെ പാടു പോക്കി പോയി. എല്ലാ ദിവസവും നാട്ടിലേക്ക് പോകുന്ന ദിവസം കാത്തിരിക്കുകയാണെന്ന് ഞാന്‍ പറയാറുണ്ടായിരുന്നെങ്കിലും നാളെയാണു പോകുന്നതെന്ന് ആലോചിക്കുമ്പോള്‍ ... ങേ? എന്റെ ദൈവമേ.

എന്താ ചേട്ടാ, തല കറങ്ങുന്നോ?
അത് നോക്കെടോ ടീവിയില്‍.

ഓ അതോ? ഭൂസമരം . ഭൂരഹിത ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് മിച്ചഭൂമി പതിച്ചു കിട്ടാനാനുള്ളത്.  അണ്ണനീവാര്‍ത്തയൊന്നും ഇതുവരെ അറിഞ്ഞില്ലേ, മാസമെത്രയായി  ഇതു തുടങ്ങീട്ട്.

അതൊക്കെ എനിക്കറിയാമെടോ. ദാ ഭൂമി കിട്ടിയില്ലെങ്കില്‍  മരിക്കുമെന്ന് ക്യാമറക്കാരനോട് ഇപ്പോ പറഞ്ഞത് ആറന്മുളക്കാരന്‍ --- . ഏതു ഗോത്രമാണെന്നൊന്നുമറിയില്ല, റോഡ് സൈഡില്‍ രണ്ടേക്കര്‍ റബ്ബറുമുണ്ട്   രണ്ടു ടാക്സി കാറുകളും  ഉണ്ട്.

ഛേ, ആളുമാറിയതാവും.
ഇല്ലെടോ, തൊട്ടു പിറകില്‍ നില്‍ക്കുന്നത് അയാളുടെ അനുജനാ,  രണ്ടുപേരെയും മാറുമോ എനിക്ക്?

എന്നാല്‍ നാട്ടില്‍ പോയാല്‍ ആദ്യത്തെ  അണ്ണന്റെ ജോലി ഇമ്മാതിരി തട്ടിപ്പുകള്‍ പത്രക്കാര്‍ക്കും മറ്റും കാണിച്ചു കൊടുക്കല്‍ ആയിക്കോട്ടേ.
ഒന്നു പോടേ,  മുപ്പത്തഞ്ചു കൊല്ലം ഇവിടെ കിടന്നു പണിതിട്ട് മനസ്സമാധാനമഅയി പച്ചക്കറി കൃഷീം വെള്ളമടിയുമായി നാട്ടില്‍ കൂടാനാണു ഞാന്‍ പോകുന്നത്. ഇവന്മാര്‍ എന്റെ അയല്‍ക്കാരും.   ഞാന്‍  ഇതില്‍ പിടിച്ചിട്ടു വേണം രാത്രി തലവെട്ടാന്‍ ആളു വീട്ടില്‍ വരാന്‍.  ഞാനിതൊന്നും കണ്ടില്ലേ, അപ്പോ പറഞ്ഞു വന്നത് നാളെയാണു പോകുന്നതെന്ന് ആലോചിക്കുമ്പോള്‍ ....

Thursday, March 27, 2008

ഒരുപാടു കമന്റുകള്‍ക്ക്

ഇല്ലാത്ത അന്തോണി, ഉള്ളവിലാസം
പ്രിയ മൈന,
ഡൊണാള്‍ഡ് ഡക്ക്, സൂപ്പര്‍മാന്‍, ഒബീലിക്സ് തുടങ്ങിയവരെപ്പോലെ അനോണിയാന്റണി സത്യത്തില്‍ ഇല്ല. അതൊരു പറ്റിപ്പല്ല, ഇങ്ങനെ ഇരിക്കുമ്പോള്‍ അന്തോണിച്ചനുചുറ്റുമുള്ളതെല്ലാം സാങ്കല്പ്പികമാണ്‌. എന്റെ  ഊരും പേരുമിട്ടാല്‍ ഇതിലെ ഒരുപാടു കഥാപാത്രങ്ങള്‍ക്കു ജീവന്‍ വരും. അവരില്‍ പലര്‍ക്കും അത് ഇഷ്ടമാവില്ല. പിന്നെ എനിക്കു മുഖം നോക്കാതെ അവരെക്കുറിച്ച് എഴുതാനുമാവില്ല. അയല്‍ക്കാരു സ്റ്റെയര്‍ക്കേസില്‍ പതുങ്ങിയിരുന്നടിക്കും, നാട്ടുകാര്‍ റോഡേ ഓടിച്ചിട്ടു കല്ലെറിയും.

ജോലിസംബന്ധമായ ഒരുപാടു കാര്യങ്ങള്‍ ഞാന്‍ ബ്ലോഗിലെഴുതാറുള്ള സ്ഥിതിക്ക് ഇനി ഞാന്‍ ശരിക്കും അവതരിച്ചാല്‍ അരമന രഹസ്യം അങ്ങാടീല്‍ പോസ്റ്റര്‍ ഒട്ടിച്ചവന്‍ എന്ന് എന്റെ  സ്ഥാപനം എന്നെ കാണുകയും ചെയ്യും.

യഥാര്‍ത്ഥ ഞാനും ബ്ലോഗിലെ അന്തപ്പനുമായി  ചെറിയ സാമ്യമേയുള്ളു (ശരിക്കുള്ള ഞാന്‍ ഘാതകനാണ്‌‌, കശ്മലമാണ്‌, നിശാചരനാണ്‌... നാലുവരി നല്ലത് ആരെക്കൊണ്ടും പറയിക്കാത്തവനുമാണ്‌, ജാഗ്രതൈ).
 
അനോണിയാന്റണിയുടെ മേല്‍‌വിലാസം antonykeralam അറ്റ് ജീമെയില്‍ ഡോട്ട് കോം എന്നാണ്‌. പോസ്റ്റ്  ഇടാന്‍ നേരം മാത്രമേ ആ ഈ മെയില്‍ തുറക്കാറുമുള്ളു.
ഗൂഗിള്‍ കാണാത്ത ചൈന.
കണ്ണൂരാനേ, കോര് വാല്യൂ സൂക്ഷിക്കേണ്ടത് ഉപഭോക്താവിന്റെയല്ല, കമ്പനിയുടെ ആവശ്യമാണ്‌. ഗൂഗിളത് ചെയ്തില്ലെങ്കില്‍ അനുഭവിക്കുന്നതും അവര്‍ തന്നെ.  ചൈനയില്‍ ഓപ്പറേഷന്‍ തുടങ്ങിയപ്പോള്‍ തന്നെ അവര്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു

ഒന്ന്: ഗൂഗിള്‍ ചൈന  ചൈനീസ് ഗവണ്മെന്റിനു വേണ്ടി പലതും ഫില്‍റ്റര്‍ ചെയ്തിട്ടാണു റിസല്‍റ്റ് കാണിക്കുന്നത് (മറ്റു ഗൂഗിളുകള്‍ ചെയ്യുന്നില്ല)

രണ്ട്: ഈ ഫില്‍റ്ററിങ്ങ് കമ്പനിയുടെ മിഷന്‍ സ്റ്റേറ്റ്മെന്റിനു കടകവിരുദ്ധമാണെന്ന് സമ്മതിക്കുന്നു

മൂന്ന്: ഇതു ചെയ്തില്ലെങ്കില്‍ ലോകത്തിലെ അഞ്ചിലൊന്നിനു ഗൂഗിള്‍ കാണാന്‍ കഴിയില്ല എന്നതുകൊണ്ടാണ്‌ ഇതു ചെയ്യേണ്ടി വന്നത്

നാല്‌: എപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ഫില്‍ട്ടര്‍ ചെയ്യുന്നുവോ, അത് മുന്നേ കൂട്ടി പൊതു ജനത്തെ അറിയിച്ച ശേഷമേ ചെയ്യൂ. ഫ്രാന്‍സ്  ജെര്‍മനി, യു എസ് ഏ എന്നിവരുടെ റിസല്‍റ്റുകള്‍  ഫില്‍ട്ടേര്‍ഡ് ആണ്‌, അവയും പൊതുജനത്തെ അറിയിച്ചതുമാണ്‌.

അഞ്ച് : ബ്ലോഗര്‍ ജീമെയില്‍ എന്നിവയുടെ സ്വകാര്യതയില്‍ ചൈനീസ് സര്‍ക്കാര്‍ ഇടപെടില്ലെന്ന് ഇനിയും പൂര്‍ണ്ണ ബോദ്ധ്യം വരും വരെ ഇതൊന്നും ചൈനയില്‍ കൊടുക്കില്ല.

വിശദമായി ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലുണ്ട്.
http://googleblog.blogspot.com/2006/01/google-in-china.html

ഇനി ഇതൊന്നുമല്ലാതെ കോര്‍ വാല്യൂ കോമ്പ്രമൈസ് അവരു ചെയ്യുന്നുണ്ടെങ്കില്‍  നഷ്ടവും അവര്‍ക്കു തന്നെ.


നോട്ടി മോറിസണ്‍,
മാര്‍ക്സ് ഭാര്യക്കെഴുതിയ പ്രണയലേഖനങ്ങള്‍ പുസ്തകമായൊക്കെ കണ്ടിട്ടുണ്ട് (വായിച്ചിട്ട് ഒരു സാധാരണ ഭര്‍ത്താവ് സാധാരണ  പട്ട അടിച്ചിട്ട് സാധാരണയായി പാടുന്ന കവിതകള്‍ പോലെ എന്നേ എനിക്കു തോന്നിയുള്ളു, എന്റെ കുഴപ്പമാണോന്നറിയില്ല)

മെര്‍ക്കുഷ്യോ, ഗീതാഗീതികള്‍, അങ്കിളേ
ഈ പോസ്റ്റുകളെല്ലാം ഞാന്‍ ഈമെയില്‍ ആയി  കമ്പോസ് ചെയ്ത് ബ്ലോഗിലേക്കയക്കുന്നതാണ്‌, പ്രിന്റ് ഭാഷയുടെ വടിവൊന്നും ഇതിനില്ല. അക്ഷരത്തെറ്റു പോലും തിരുത്തിയിട്ടില്ല. പ്രിന്റണമെങ്കില്‍ തിരുത്തി വൃത്തിയാക്കേണ്ടിവരും.

കണ്ണൂസ്,
വെറുതേ മരിക്കണമെന്ന് തോന്നില്ല. മടുത്തു എന്നേ തോന്നാറുള്ളു, ഗൗരവമായി പറഞ്ഞതാണെങ്കില്‍ അറിയാത്ത എന്തോ ഡിസപ്പോയിന്റ്മെന്റ് അലട്ടുന്നതാവും ഒരു  പേപ്പറില്‍ ഇഷ്ടമല്ലാത്ത പത്തു കാര്യങ്ങള്‍ എഴുതി നോക്കിയാല്‍ എന്താണതെന്ന് തിരിച്ചറിയാനും പറ്റും.

ഹരിത്, കൊഞ്ചല്‍സ്,
ഹ ഹ കണ്ടുപിടിച്ചല്ലേ!  ഫാവനയിലെങ്കിലും ഞാന്‍ ഇടികൊണ്ട കാര്യമൊന്നു മറന്നോട്ടെന്നേ


രജീഷ് നമ്പ്യാര്‍, വാല്‍മീകി, അപ്പു, നിഷ്കളങ്കന്‍, ഹരോള്‍ഡ്,  അജ്നാസ്, മായാവി, ചതുര്‍മാനങ്ങള്‍, പാമരന്‍,  അജേഷ് ചെറിയാന്‍, ഹരിശ്രീ,  മനോജ് (ഇട്ടൂപ്പ്  മുതലാളി എന്റേം ഒരിഷ്ടകഥാപാത്രമാ), കാവലാന്‍, പ്രിയ, ജോണ്‍ ഹോനായി, പപ്പൂസ്, ശ്രീവല്ലഭന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ഇഞ്ചിപ്പെണ്ണ്, പ്രിയം‌വദ, ഹരീ, അരവിന്ദ്, അപ്പു, ചിത്രകാരന്‍, രാജേഷ് മേനോന്‍, സന്തോഷ്, ഞാന്‍, ഗുപ്തന്‍, ജീവന്‍, ഇസാദ്, വിന്‍സ്, പാച്ചു, ശ്രീ, ഷാരു, സിമി, കടവന്‍, ഉപാസന, വേണു, അതുല്യ, ശെഫെ, പുടയൂര്‍, കുഞ്ഞന്‍സ്, മറ്റൊരാള്‍, ത്രിശങ്കു, മൂര്‍ത്തി, ഗോപന്‍, ഫസല്‍, കിനാവ്, പോങ്ങുമ്മൂടന്‍, റീവ്, സതീഷ് വിനു (വിനുവിന്റെ പുതിയ ബ്ലോഗ് ഗംഭീരമാവട്ടെ), പീയാര്‍, സുല്‍, ആര്‍ ആര്‍, നിലാവര്‍നിസ, സി കെ ബാബു, വനജ, ഇടിവാള്‍, രേഷ്മ, നമതുവാഴ്വും കാലവും, മൂര്‍ത്തി, കിച്ചു, ഫസല്‍, ചിതല്‍, എസ് പി ഹോസെ, ശാലിനി, ബാജി ഓടംവേലി, സന്തോഷ്, ജോണ്‍ജാഫര്‍നാര്‍ദ്ദനന്‍, ജയരാജന്‍,  ചന്തൂട്ടന്‍ തുടങ്ങി  പോസ്റ്റ് വായിച്ച് അഭിപ്രായം പറയുന്നവര്‍ക്കെല്ലാം നന്ദി.

യൂ ഏ ഈ ബ്ലോഗുമീറ്റ് അടിപൊളിയാവട്ടെ. ഞാന്‍  കേബിള്‍ കാറിലൂടെ മീറ്റിങ്ങ് നടക്കുന്നയിടത്തിനു മുകളിലൂടെ വന്ന് പുഷ്പവൃഷ്ടി നടത്തണമെന്നു വിചാരിച്ചിരുന്നതാ, ഡീസലിനു വില കൂടിയതുകൊണ്ട് പൂവിനും വില കൂടിയെന്ന് കടക്കാരന്‍. ഇവന്മാരു ഡീസലൊഴിച്ചാണോ ചെടി വളര്‍ത്തുന്നത്?
 
സസ്നേഹം നിങ്ങളുടെ ,
അനോണിയോസ് അന്തോണിയോസ് സെബാസ്റ്റ്യനോസ് മൗറല്യയോസ്

 

Wednesday, March 26, 2008

ദൂരെപ്പിരിവ്

നമസ്കാരം.
നമസ്കാരം. ആരാ?
ഞാന്‍ പൂവത്തില്‍ ദാസ്, ദാ ഈ ഫ്ലാറ്റില്‍ താമസിക്കുന്നു. ഇത് കുറുവത്തില്‍ രാമചന്ദ്രന്‍, ലത് അരുവത്തില്‍ പ്രദീപ്.

കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും രൂപത്തില്‍ ലക്ഷ്മിയും എന്നൊക്കെ പറയുന്നതുപോലെയുണ്ടല്ലോ ! ഞാന്‍ എരുത്തില്‍ ആന്റണി എന്നു  പറയാം ഇപ്പ, ഭാര്യ നാട്ടില്‍ പോയേ പിന്നെ വീടു തൊഴുത്തു പോലായി.   ഇരി, ചായയെടുക്കാം.

ചായയൊക്കെ കുടിക്കാന്‍ പിന്നെ വരാം, ഇപ്പോ തിരക്കിലാ. വന്നത്, ഞങ്ങളുടെ --- ദേശത്തിന്റെ പൂരമാ,  പ്രവാസികളൊക്കെ കയ്യയച്ച് സഹായിച്ചാലേ..

അതേതാ നാട്,  ഞാന്‍ കേട്ടിട്ടുപോലും ഇല്ലല്ലോ?
കോഴിക്കോടു നിന്നും ഒരു...

വെറുതേയല്ല, ഞാന്‍ തിരുവനന്തപുരത്തുകാരനാ. അല്ലണ്ണാ, ഞാനറിയാത്ത പൂരത്തിനൊക്കെ എന്തിനാ പിരിവ്?ഞങ്ങടെ നാട്ടിലെ വെട്ടുകാടു പെരുന്നാളിനും മുടിപ്പെര ഉത്സവത്തിനും അവിടങ്ങളിലൊക്കെ പിരിക്കുന്നതല്ലാതെ  ദുബായിലോട്ട് വ്യാപിച്ചൊള്ള പിരിവില്ലല്ല്?

അല്ലാ നമ്മുടെ പ്രാചീന ആചാരങ്ങള്‍ കാത്തു സൂക്ഷിക്കേണ്ടത് പ്രവാസികളല്ലേ?
ഈ ഗള്‍ഫിലോട്ടൊക്കെ ആളു കേറി വരാന്‍ തുടങ്ങീട്ട് പത്തറുപത് കൊല്ലമല്ലേ ആയുള്ളു, അതിനു മുന്നേ നിങ്ങടെ ദേശത്ത് പൂരമില്ലായിരുന്നോ?

ഒരു ഹിന്ദു ആചാരത്തിനു  പിരിവു തരാന്‍ മടിയാണെങ്കില്തു പറഞ്ഞാല്‍ പോരേ?
ദാണ്ട് ജാതി പിരിഞ്ഞ്. എനിക്കിതാ പിടിക്കാത്തത്,  ചക്രം തന്നാ ചെട്ടീന്നും തന്നില്ലേ പട്ടീന്നും വിളിക്കണത്. എന്തരായാലും എനിക്കറിയാമ്മേലാത്ത നാട്ടിലെ കാണാന്‍ പോകാത്ത പൂരത്തിനു അഞ്ചു പൈസയും തരാന്‍ പോണില്ല. എന്റയലത്തു നടക്കുന്ന ഉല്‍സവത്തിനൊക്കെ വീട്ടീന്നു  പിരിവു കൊടുക്കുന്നുണ്ട്, ഇനി ദുബായി അമ്പലത്തില്‍ വല്ല ഉത്സവവവും സംഘടിപ്പിച്ചാ അപ്പോ വാ, പിരിവും തരാം ചെറുത് രണ്ടെണ്ണം അടിച്ചിട്ട്  അമ്മന്‍ കൊടം എടുക്കാനും വരാം.

ഡോണ്ട് ഗെറ്റ് മാഡ്, ഗെറ്റ് ഈവന്‍ ഇന്‍സ്റ്റെഡ്.

പൊറവില്‍ ഒരു പിക്ക് അപ്പ്  ലൈറ്റടി. അവനു പോണേല്‍ ഫാസ്റ്റ് ട്രാക്കില്‍ പോവരുതോ.
ഹോണ്‍ അടി. കല്ലി വല്ലി. അവന്റപ്പന്‍ വിചാരിച്ചാലും ഞാന്‍ സ്പീഡ് ലിമിറ്റിനപ്പുറത്ത് പോവൂല്ലാ.
അവന്‍ ഒന്നരയടി ഗ്യാപ്പില്‍ അടുപ്പിച്ചു. ടെയില്‍ ഗേറ്റ് ചെയ്താല്‍  ശരിയാവൂല്ല ഞാന്‍ ബ്രേക്ക് പെഡലിനു പുറത്ത് കാലൊന്നു തൊട്ടു, സ്പീഡ് കുറയില്ല പക്ഷേ ബ്രേക്ക് ലൈറ്റ് കത്തും.
എരണം കെട്ടവന്‍ ഹോണടിച്ച് ഫാസ്റ്റ് ട്രാക്കിലൂടെ കേറി പെയ്. ഞാന്‍ നോക്കിയില്ല, ചെലപ്പ കഥകളിമുദ്രയുണ്ടാവും.

ഛേ, മുമ്പി കേറ്റി നിര്‍ത്തി ലവനെ ഇങ്ങോട്ട് പിടിച്ചെറക്കി കരണത്ത് ഒന്നു പൊട്ടിക്കണവാരുന്നു. പാസഞ്ചര്‍ സീറ്റിലിരുന്ന കൂട്ടുകാരന്‍ പറഞ്ഞു.
വേറേ പണിയില്ലേ?

നീ എന്തരുവ്വാ മഹാത്മാഗാന്ധിക്ക് പഠിക്കുന്നോ?
എന്തരെടേ മഹാത്മാഗാന്ധി പഠിക്കാന്‍ കൊള്ളാത്ത ആളാണോ?

അടുത്ത ദിവസം ജോലി കഴിഞ്ഞു പോകണ വഴി ഒരിടത്തു കേറി.
 അസ്സലാമു അലൈക്കും,  ഞാന്‍ എങ്ങനെ സഹായിക്കണം?

ഇവിടെ ഡെലിവറിയുടെ ചാര്‍ജ്ജുള്ള ആളാരാ, ഒന്നു കണ്ടാല്‍ വേണ്ടൂല്ല.
ലോ ഇല്ലെ മുറിയില്‍ ഇരിക്കണത്,   ആരാ?

 ലീ കാര്‍ഡില്‍ എഴുതിയിരിക്കണ ആളാ.
ഇരി ഞാന്‍ ചീട്ട് അകത്ത് കൊടുക്കാം.

ഗുഡ് ഈവനിങ്ങ്, എന്താ വന്നത്?
ഇന്നലെ വൈകിട്ട് നിങ്ങളുടെ ---- രെജിസ്റ്റ്റേഷനുള്ള വണ്ടി ഓടിച്ചരുന്ന ആള്‍ എന്നെ ടെയില്‍ ഗേറ്റ് ചെയ്ത് കൊല്ലാന്‍ നോക്കുകയും വഴിനീളെ ശല്യം ചെയ്യുകയും ചെയ്തു. ഇപ്പോ ട്രാഫിക്ക് നിയമമനുസരിച്ച് എനിക്കു പോലീസിനെ വിളിക്കാമായിരുന്നു,   ഒരു പണി ചെയ്ത് ജീവിക്കുന്നവനല്ലേ വെറുതേ അരി മുട്ടിക്കരുതെന്നു വിചാരിച്ച് ചെയ്തില്ല. പക്ഷേ  വണ്ടി നിങ്ങളുടെ കമ്പനിയുടെ പേരും പടവുമൊക്കെ വച്ചതല്ലേ, റോഡില്‍ കിടന്നു സര്‍ക്കസു കാണിച്ചാല്‍ കമ്പനിക്കതു വലിയ മോശമാണ്‌, ഒന്നു പറഞ്ഞിട്ടു പോകാമെന്നു വച്ചു.   ഉദാഹരണത്തിനു ഞാന്‍ ആദ്യമായിട്ട് ഈ കമ്പനിയുടെ പേരു ശ്രദ്ധിച്ചത് എന്നെ  ടെയില്‍ ഗേറ്റ് ചെയ്ത പിക്ക് അപ്പിലാണ്‌, നാളെയൊരാവശ്യത്തിനു ഇവിടെന്നാരെങ്കിലും എന്റെയോഫീസില്‍ വന്നാല്‍ "ആ ഭ്രാന്തന്‍ ഡ്രൈവറെപ്പോലെയുള്ള സ്റ്റാഫിനെ വയ്ക്കുന്ന കമ്പനി" എന്നല്ലേ മനസ്സില്‍ വരുന്നത്.

പോട്ടെ, ക്ഷമി, അതാരെന്നു കണ്ടുപിടിച്ച് ഒടനേ നടപടി എടുത്തിട്ട് അറിയിക്കാം.
നടപടിയൊന്നും വേണ്ട, മേലാല്‍ ആവര്‍ത്തിക്കരുതെന്ന് പറഞ്ഞാല്‍ മതി.
ശരി.
എന്നാല്‍ ശരി.

വെറുതേ പ്രഷറു കൂട്ടുന്നതും വഴിയില്‍ കിടന്ന് കണ്ട പ്രാന്തനോട് ഇടികൂടുന്നതും റോഡില്‍ കിടന്നു സര്‍ക്കസ്സു കാണിക്കുന്നതുമല്ല പരിഹാരം എന്ന് ഇപ്പ മനസ്സിലായോടേ? ഇറങ്ങി വന്നപ്പോള്‍ കൂട്ടുകാരനോട് ചോദിച്ചു.
ശരിയാണ്‌. നിനക്ക് എങ്ങനെ ശാന്തമായിട്ട്  ഇതൊക്കെ കൈകാര്യം ചെയ്യാന്‍ പറ്റി?
സാഹചര്യം മൂലം ശാന്തനായിപ്പോയതാണു ചെല്ലാ, ആ പിക്കപ്പില്‍ നാലു തടിമാടന്മാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. അടിക്കാനെങ്ങാണും ചെന്നെങ്കില്‍ നമ്മളു രണ്ടിനെയും അവരു ഇടിച്ചു പിരുത്തുകളയത്തില്ലേ.
ഹഹഹ. ശരിയാ.

ചുമ്മ നന്മ

സിറ്റി ബസ്സിനൊരു മാറ്റവുമില്ല,  കൈ കാണിച്ചപ്പ ഒന്നു മ്മ്ലാവിത്തന്ന്. ഓടിപ്പിടിച്ച് ഫുട്ട് ബോര്‍ഡില്‍  ചാടിക്കേറിയപ്പ  ആ സൈഡിലെ ടയര്‍ ക്രിക്കോ എന്ന് ബോഡിയില്‍ ഉരഞ്ഞ്. പാറ്റ പോലിരിക്കുന്ന എന്റെ ശരീരത്തിനും ഒലയ്ക്കാന്‍ കഴിയുന്ന ഹൗസിങ്ങോ മാതാവേ, വാള്‍‌വോ ത്വാക്കുമല്ല്.

ശകലം ഇടി കൊറഞ്ഞ ഒരു പോക്കറ്റ് കണ്ടുപിടിച്ച് പെടച്ചു കേറി നിന്നപ്പല്ലീ  കൊഴപ്പം മനസ്സിലായത്. എന്റെ അനന്തരാവകാശികള്‍ക്കു നേരേ മുന്നില്‍ തൂക്കനെ  റൂഫ് താങ്ങുന്ന ഇരുമ്പു കമ്പിയാണ്‌.  ബസ് ഒന്നാഞ്ഞു  ബ്രേക്ക് ചെയ്താല്‍  പൊറവിലെ ആളുകള്‍  മുതുകത്തു വന്നു വീഴും, ഞാന്‍ ഇരുമ്പു തൂണേല്‍ ഞെരിഞ്ഞ് മര്‍മ്മം ചമ്മന്തിയാവും. ഇച്ചിരി മാറണത് തന്നെ  ബുദ്ധി.

"ഒരടത്ത് അടങ്ങി നില്ലെടേ, എന്തരിനു കെടന്ന് ഞൊളക്കണത്?"
"ആരിത് പ്രമോദോ?    നീ ഇവിടൊക്കെ ഒണ്ടാടേ?"
"പിന്നില്ലാതെ. നീയെവിടീ?"
"ദുബായില്‌."
"പോതരമൊള്ള ജ്വാലികളു തന്നീ അതോ മണ്ണു ചൊമടാന്നോ?"
"ഒരു തരത്തിലങ്ങ് പോണെടേ."
"നീ കെട്ടിയോടേ?"
"ഉം. ഒരു മോനുമൊണ്ട്. നീയോ?"
"ഇല്ല."
"ഇനിയെന്നാടേ? മൂക്കി പുഴുപ്പല്ല് വന്നല്ല്."
"കെട്ട് കെട്ടെന്ന് പറഞ്ഞാ, കെട്ടാന്‍ കൊള്ളാവുന്ന പെണ്ണിനെ കണ്ടുപിടിക്കണ്ടേടേ? "
"വോ നീ ഫൂലോക രംഫ അവതരിക്കുന്നതും കാത്തിരിക്കുവാരിക്കും."
"കൊള്ളാവുന്ന പെണ്ണ് എന്നു പറഞ്ഞാല്‍ ഐശര്യാ റായി അല്ലെടേ. കണ്ടാല്‍ നല്ലൊരു ഐശ്വര്യം തോന്നണം, കൊള്ളാവുന്ന സ്വഭാവവും  പഠിത്തവുമൊക്കെ വേണം അത്രേയുള്ളു. ഐശ്വര്യം എന്നു പറഞ്ഞാല്‍... ലോ കണ്ടില്ലേ മറൂണ്‍ സാരിയുടുത്തെ കറുത്ത ബാഗും പിടിച്ച് ഇരിക്കണവരെ, ലതു പോലെ."

പ്രമോദന്‍  ചൂണ്ടിയത് തൊട്ടുമുന്നിലിരിക്കുന്ന പത്തു നാല്പ്പത്തഞ്ചു വയസ്സുള്ള ഒരു സ്ത്രീയെ. ലവരിതു കേട്ട് ബാഗടക്കം ഞെട്ടിപ്പോയി. ബസ്സിന്റെ ആ വശത്തുള്ളവരെല്ലാം അവരെ നോക്കി. ഞാന്‍ ദ്രവിച്ചു. ലവനു ഒരു കുലുക്കവുമില്ല.

"ലിവിടെ എറങ്ങുന്നോടേ? പണ്ടത്തെപ്പോലെ കോഫീഹൗസിലെ വടയ്ക്ക് പുണ്ണാക്കിന്റെ രുചി തന്നേന്ന് നോക്കിയിട്ട് പെയ്യൂടാം?"

വട തിന്നണ്ടീട്ടല്ല, എത്രയും പെട്ടെന്ന് ആ ബസ്സീന്നെറങ്ങാന്‍ തോന്നീട്ട് ഞാനുമിറങ്ങി.

"ഡേ, ഈ എന്തരു പണിയാ കാണിച്ചത്? ലവരു കേട്ട് നീ പറഞ്ഞത്."
"കേക്കാന്‍ വേണ്ടി തന്നെ ഞാങ്ങ് പറഞ്ഞത്. തെറിയൊന്നുവല്ലല്ല്,  ലവരെ കാണാന്‍ നല്ല ഐശ്വര്യമാണെന്നല്ലീ പറഞ്ഞത്?"
"അത്ര ഫയങ്കര ഐശ്വര്യവോ? അവരെ കണ്ടിട്ട് ഒരു സാധാരണ ലുക്ക് ഒള്ള സ്ത്രീ ആയിട്ടേ എനിക്ക് തോന്നിയുള്ള്."
"എനിക്കും അത്രേ തോന്നിയുള്ള്."
"പിന്നെന്തരിനെടേ പുല്ലേ കള്ളം പറഞ്ഞ് അവരെ ചമ്മിച്ചത്?"
"ഡേ, ബാഗും കൊടേം ഒക്കെ കണ്ടില്ലേ, ലവരു രാവിലേ ജ്വാലിക്കു പോകുവാ.  ലവരു ഒരു  സ്കൂള്‍ ടീച്ചറാണെങ്കില്‍ ഞാന്‍ ആ കമന്റടിച്ച്  മൂന്നാലു ക്ലാസ്സിലെ കുട്ടികള്‍ക്ക്  നല്ല സ്നേഹമുള്ള ക്ലാസ്സ് അറേഞ്ച് ചെയ്തു കൊടുത്ത്, ലവരു ഒര്‌  റെയില്‍‌വേ റിസര്വേഷന്‍ ക്ലര്‍ക്ക് ആണെങ്കി ആ കമന്റുകൊണ്ട് ഞാന്‍ പത്തു രണ്ടായിരം കുരു പൊട്ടിയ യാത്രക്കാര്‍ക്ക് പുഞ്ചിരിയുള്ള സര്വ്വീസ് അറേഞ്ച് ചെയ്തു കൊടുത്ത്. യേത്?"
"നിന്നെ നമിച്ചെടേ   കള്ളം പറച്ചിലുകാരാ."

Tuesday, March 25, 2008

ആന്റി പൈറസി ടെക്നിക്ക്

അണ്ണനീ ഇന്റര്‍നെറ്റില്‍ എഴുതിയിടുന്നതൊക്കെ ആരെങ്കിലും ാനുവാദമില്ലാതെ പകര്‍ത്തി വേറൊരിടത്താക്കാതെ സൂക്ഷിക്കണ്ടേ?
വേണം. ഞാന്‍ എഴുതുന്നതില്‍ അത്രവല്യ കാര്യമൊന്നുമില്ല, കഷ്ടപ്പെട്ട് കോടികള്‍ മുടക്കി എടുത്ത പടവും തൊണ്ട കീറി പാടിയ പാട്ടുമൊക്കെ പകര്‍ത്തി പണ്ടാറടക്കുന്നതാണു അതിലും വലിയ കഷ്ടം.

അല്ലണ്ണാ, പണമുള്ളവന്‍ മാത്രം സിനിമ കാണുകയും ബുക്ക് വാങ്ങുകയും ചെയ്താല്‍ മതി എന്നത് എതിര്‍ത്തു തോല്പ്പിക്കേണ്ട കാര്യമല്ലേ? പാവപ്പെട്ടവനു കൊടുക്കാതെ ഇതില്‍ നിന്നും പണമുണ്ടാക്കി റോളിങ്ങും ബില്‍‌ഗേറ്റ്സും വാള്‍ട്ട് ഡിസ്നിയുമൊക്കെ കോടീശ്വരന്മാരായിട്ടും അവരുടെ കോപ്പ് റൈറ്റ് നമ്മള്‍ മാനിക്കണോ?
എല്ലാവര്‍ക്കും സിനിമയും ബുക്കുമൊക്കെ കിട്ടണം. അതിലും അത്യാവശ്യം എല്ലാവര്‍ക്കും ഭക്ഷണവും മരുന്നുമൊക്കെ വേണം. കൃഷിക്കാരനെ കൊള്ളയടിച്ചും ആശുപത്രികള്‍ കയ്യേറി ഡോക്റ്റര്‍മാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും അതൊക്കെ സാധിക്കേണ്ട സാഹചര്യങ്ങള്‍ വന്നേക്കാം, ഉദാഹരണത്തിനു പണ്ട് പൊതുജനം കോടിക്കണക്കിനു പട്ടിണികൊണ്ട് മരിക്കുമ്പോള്‍ റഷ്യന്‍ പ്രഭുക്കന്മാര്‍ എല്ലാം പൂഴ്ത്തിവച്ച് ധനം കൂട്ടുകയായിരുന്നു. വിപ്ലവകാരികള്‍ ധാന്യപ്പുരകള്‍ കവര്‍ന്ന് വിശന്നു മരിക്കുന്നവര്‍ക്ക് കൊടുത്തു. പക്ഷേ ഇന്നത്തെ ലോകത്തില്‍ അത്തരം സാഹചര്യങ്ങള്‍ തീരെക്കുറവാണ്‌ അതുകൊണ്ട് എനിക്കില്ല തേങ്ങ ചന്ദ്രശേഖരന്‍ നായര്‍ ചേട്ടനു തെങ്ങു കൃഷിയുണ്ട്, അദ്ദേഹം അതു വിലയില്ലാതെ തരണം എന്നു പറയാനാവില്ല. അങ്ങനെ ചെയ്താല്‍ അദ്ദേഹം തെങ്ങിന്‍ തോപ്പ് പൈസകൊടുത്തു വാങ്ങി പിന്നെ വളര്‍ത്തുകയുമില്ല. സിനിമയും പുസ്തകങ്ങളും പാട്ടുകളും അവശ്യവസ്തു പോലുമല്ല, അധ്വാനിച്ചുണ്ടാക്കിയ അത്തരം സ്വത്ത് കൊള്ള ചെയ്യരുതല്ലോ.

ഞാന്‍ ഒരാളു പൈസ കൊടുത്തില്ലേല്‍ സിനിമക്കമ്പനി പൂട്ടില്ലല്ലോ?
എന്ന് സിനിമകാണുന്നവരില്‍ പകുതിയും വിചാരിച്ചാല്‍ പൂട്ടും. മാത്രമല്ല, ഇങ്ങനെ പോകുന്ന പൈററ്റുകളുടെ എണ്ണവും ചേര്‍ത്ത് അവര്‍ നിയമം അനുസരിക്കുന്നവരില്‍ നിന്നും ഈടാക്കാന്‍ ശ്രമിക്കും. സിഡിയുടെ വിലയും തീയറ്റര്‍ ചാര്‍ജ്ജും കൂടും.

അല്ലണ്ണാ ഈ ബ്ലോഗില്‍ നിന്നും വരുമാനമൊന്നുമില്ലല്ലോ പിന്നെ അതു പകര്‍ത്തിയാല്‍ എന്തരാവാനാ?
ബ്ലോഗ് ആളുകള്‍ വായിക്കുന്നതും അഭിപ്രായം പറയുന്നതും ബ്ലോഗെഴുതിയവന്റെ വീക്ഷണം ലോകം അറിയുന്നതുമൊക്കെയാണ്‌ അതില്‍ നിന്നുമുള്ള വരുമാനം. പണം ഇല്ലെങ്കിലും വൈകാരികമായ ഒരു വരുമാനം ബ്ലോഗെഴുത്തുകാരനുണ്ട്.

ബുക്കും സിനിമയും ബ്ലോഗുമൊക്കെ കോപ്പിയടിക്കുന്നത് തടയാന്‍ എന്താ വഴി?
മൊത്തമായി തടയാന്‍ ഒരു വഴിയും കണ്ടുപിടിച്ചിട്ടില്ല, നിയമങ്ങളൊക്കെ നടപ്പാക്കാന്‍ എല്ലാവരും ശ്രമിക്കുന്നു. അത് ലോകത്തിലെ കാര്യം. നാട്ടില്‍ ഇതു തടയാന്‍ നല്ലൊരു മാര്‍ഗ്ഗമുണ്ട്.

ഉണ്ടോ? അതെന്താ?
സിനിമയുടെ ആദ്യ സ്ലൈഡ് ആയും ബുക്കിന്റെ ഒന്നാം പേജായും ബ്ലോഗിന്റെ മാസ്റ്റിലുമൊക്കെ ഇതുപോലെ ഒന്നു ചേര്‍ക്കുക

"ഇത് ‌‌‌‌(ഉടമ)യ്ക്ക് അവകാശപ്പെട്ട സ്വത്താണ്‌. അനധികൃതമായി പകര്‍ത്തിയാല്‍ ശബരിമല അയ്യപ്പനാണെ, മലയാറ്റൂര്‍ മുത്തപ്പനാണെ, കടുവാപ്പള്ളി തങ്ങളാണെ അതു ചെയ്യുന്നവന്‍ പുഴുത്ത് പഴുത്ത് പട്ടിയെപ്പോലെ നരകിച്ചു ചാകും. ഈ പ്രാക്ക് ഏല്‍ക്കാന്‍ ഞാന്‍ ഇവര്‍ക്കെല്ലാം ആയിരത്തൊന്നു രൂപ നേര്‍ച്ചയിട്ടിട്ടുണ്ട്. കോപ്പിയടിക്കുന്നന്റ്റെ ഭാര്യ ഒളിച്ചോടി പോകട്ടെ. മക്കള്‍ക്ക് മെഡിക്കലെഞ്ചിനീയറിങ്ങ് അഡ്മിഷന്‍ കിട്ടാതെ പോകട്ടെ, അവന്റെ അപ്പനും അമ്മയും വെള്ളം കിട്ടാതെ ചാകട്ടെ, അവനു പറങ്കിപ്പുണ്ണും ക്ഷയവും കുഷ്ടവും വന്ന് നരകിക്കട്ടെ. ഇതു കോപ്പിയടിക്കുന്നവനെ കുരു കൊണ്ട് പോണേ എന്റെ എന്റെ ദൈവമേ."

പിന്നൊരുത്തനും ചെയ്യൂല്ല ഈ പണി.

അസ്സല്‍ ഐഡിയ ആണല്ലോ അണ്ണാ. എവിടെന്നു കിട്ടി?
എവിടന്നും കിട്ടിയതല്ലെടേ. പണ്ടൊക്കെ ലോകത്തെല്ലാ ആളുകളും പൈറസി തടഞ്ഞിരുന്നത് ഇത്തരം ശാപങ്ങള്‍ എഴുതി വച്ചായിരുന്നു. അന്നൊക്കെ ഈ പ്രാക്ക് കണ്ടാല്‍ ഒരു പൊന്നുമോനും ബുക്ക് പകര്‍ത്താന്‍ ധൈര്യപ്പെടൂല്ല. കാലം മാറിയതോടെ ലോകത്തില്‍ അന്ധവിശ്വാസങ്ങള്‍ പോയി. കോപ്പിറൈറ്റ് നിയമവും കോടതിയും പോലീസുമൊക്കെ ഇന്നു കിടന്ന് പെടാപ്പാടു പെടുന്നു. നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് കൂടോത്രം, പ്രാക്ക്, നേര്‍ച്ച, യാഗം, ഉറുക്കും നൂലും, ഒടി, മന്ത്രവാദം, ജപിച്ചു കെട്ടല്‍ തുടങ്ങിയ എടപാടുകളില്‍ പണ്ടത്തെക്കാള്‍ വിശ്വാസം കൂടി വരികയല്ലേ, ഇത് അസ്സലായി ഫലിക്കും ഇപ്പോഴും.
ചുമ്മ ലോകത്തെ അനുകരിക്കാന്‍ നോക്കാതെ നമ്മുടെ സാഹചര്യത്തില്‍ ഫലിക്കുന്ന പ്രതിവിധികള്‍ തേടുകയല്ലേ ബുദ്ധി?


[പഴയകാലത്തെ പുസ്തകപ്രാക്കിനെക്കുറിച്ച് ലവിടെ വായിക്കാം> ‌‌‌ http://capping.slis.ualberta.ca/
cap03/sandra/book_curse.html
ഈ പോസ്റ്റ് ഇമ്മാതിരിയും മിസ്സ് ചെയ്യുന്ന പാമരനു സമര്‍പ്പിച്ച്]

Sunday, March 23, 2008

ഒളിവാളു കണ്ട് തടുത്തു ചാപ്പന്‍

സുപ്രഭാതം.
നിനക്കും. ഇരിക്കൂ.
നന്ദി.

രാജേഷ് എന്തുകൊണ്ട് മാനേജ്മെന്റ് അഡ്വൈസറായി ജോലിക്ക് അപേക്ഷിച്ചു?
ഞാന്‍ ഇപ്പോള്‍ എന്റെ കമ്പനിയില്‍ മാനേജ്മെന്റ് സിസ്റ്റം ഓഫീസറായി നല്ല ട്രാക്ക് റിക്കോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു. താങ്കളുടേതുപോലെ സര്വ്വസ്തുത്യമായ ഒരു സ്ഥലത്തിനു എന്റെ സേവനവും ഇവിടത്തെ ജീവനം എന്റെ തൊഴിലുന്നമനത്തിനും ഏറ്റവും അനുയോജ്യമാണെന്ന് തോന്നിയതുകൊണ്ട്.

ഇന്ത്യക്കാരന്‍. അല്ലേ?
അതേ.

ഇന്ത്യയില്‍ എവിടെ?
കേരളം.

ഞാന്‍ കേട്ടിട്ടുണ്ട്. ഒരുപാടു കടല്‍ത്തീരങ്ങളുള്ള സ്ഥലം.
എറ്റെ വീട് കടലിനു വളരെയടുത്താണ്‌. കായലുകളും വനങ്ങളുമൊക്കെ കേരളത്തിന്റെ സവിശേഷതകളാണ്‌.

കടല്‍ത്തീരം? കടലാമകള്‍ മുട്ടവിരിഞ്ഞ് ഓടി വെള്ളത്തിലേക്കിറങ്ങുന്നത് കാണാനാവുമോ?
ജനസാന്ദ്രതയുള്ള തീരപ്രദേശമായിട്ടാവും, ആമകള്‍ മുട്ടയിടാറില്ല ഞങ്ങളുടെ ബീച്ചില്‍.

മൃതമായൊരു മണല്പ്പരപ്പ്?
എന്നു പറഞ്ഞുകൂടാ, മണല്‍ ഞണ്ടുകള്‍, കിണ്ണന്‍, ഞൂഴല്‌ ഒക്കെയുണ്ട്.

മണല്‍ ഞണ്ടുകള്‍ വലിയ ഓട്ടമോടുന്ന ആ ചെറിയ ഞണ്ടല്ലേ?
അതേ. മണലില്‍ ദ്വാരങ്ങളുണ്ടാക്കി ജീവിക്കുന്നു.

ഞാന്‍ മണല്‍ ഞണ്ടിന്റെ ദ്വാരങ്ങള്‍ ശ്രദ്ധിച്ചിട്ടില്ല.
മൂന്നു തരം ദ്വാരങ്ങള്‍ മണല്‍ ഞണ്ട് അതിന്റെ പ്രായമനുസരിച്ച് ഉണ്ടാക്കും. കുഞ്ഞായിരിക്കുമ്പോള്‍ ജെ അക്ഷരത്തിന്റെ ആകൃതിയില്‍, കാലന്‍ കുടയുടെ കാലു പോലെ വളഞ്ഞിട്ട്, വളര്‍ച്ചയെത്തുമ്പോള്‍ വൈ ആകൃതിയില്‍ കാറ്റപ്പെല്‍റ്റ് തടി പോലെ , വയസ്സാകുമ്പോള്‍ ഐ ആകൃതിയില്‍ വടി പോലെ.

കൗതുകകരം. എന്തിനാണവ അങ്ങനെ ആകൃതി മാറ്റുന്നത്?
ഞണ്ടിന്‍ കുഞ്ഞിനു ആഴത്തില്‍ കുഴിക്കാനുള്ള ശക്തിയില്ല, അപ്പോള്‍ അവന്‍ കുഴിക്കൊരു വളവുണ്ടാക്കി ചുണ്ടുള്ള പക്ഷികളും മറ്റു ജീവികളും അവന്റെ കുഴി തുരന്നു തിന്നാതിരിക്കാന്‍ ജെ വളവുണ്ടാക്കുന്നു. ചെറുപ്പക്കാരന്‍ ഞണ്ടും ഇണയും ഒന്നിച്ചു നടക്കുമ്പോള്‍ എന്തെങ്കിലും ജീവി പിടിക്കാന്‍ വന്നാല്‍ ഒരേ സമയം കുഴിയില്‍ പാഞ്ഞു കയറാന്‍ വൈ ആകൃതിയില്‍ മാളമുണ്ടാക്കുന്നു. വയസ്സന്‍ ഞണ്ടിനു ഓട്ടത്തിനു സ്പീഡ് കുറവാണ്‌, അവന്‍ നീളത്തില്‍ കിണറുപോലെ കുഴിയുണ്ടാക്കുന്നു, ആപത്തു മണത്താല്‍ മാളത്തിനു മുകളില്‍ വന്നിട്ട് കയറുന്നതിനു പകരം ഒറ്റച്ചാട്ടം ചാടി കുഴിയുടെ അടിയില്‍ വീഴാമല്ലോ.

എക്സലന്റ്. രാജേഷിനു ഞാന്‍ എന്തിനാണു ഇങ്ങനെ താങ്കളുടെ ജോലിയുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചതെന്ന് മനസ്സിലായെന്നു തന്നെ തോന്നുന്നു.
മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ കൈകാര്യം ചെയ്യുന്നവന്‍ ചുറ്റുവട്ടത്തെ കാര്യങ്ങളോട് സെന്‍സിറ്റീവ് ആയിരിക്കണം, അതിനാല്‍ എന്റെ വീട്ടുപരിസരത്ത് ടര്‍ട്ടില്‍ ഉണ്ടോ എന്നു തിരക്കി. ഞണ്ടുകള്‍ ഉണ്ടെന്ന ഇന്‍ഫൊര്‍മേഷന്‍ ഞാന്‍ തന്നു. മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഡ്രില്‍ ഡൗണ്‍ ചെയ്താല്‍ വിശദവിവരങ്ങള്‍ അതിനെ താങ്ങി നിര്‍ത്തണം, ഞണ്ട് മാളമുണ്ടാക്കുന്നതിനെക്കുറിച്ച് എനിക്കെന്തറിയാമെന്ന് തിരക്കി. ഇന്‍ഫര്‍മേഷനെ അനലൈസ് ചെയ്ത് എന്തുകൊണ്ട് എന്തു സംഭവിക്കുന്നെന്ന് അറിയണം, താങ്കള്‍ ഞണ്ടെന്തിനു പലതരം കുഴികളുണ്ടാക്കുന്നു എന്നും തിരക്കി.

വളരെ നല്ല ഉത്തരം. ഞാന്‍ നിങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നു, ഔദ്യോഗിക തീരുമാനം കമ്മിറ്റിയാണ്‌ എടുക്കേണ്ടത്, വഴിയേ അറിയിക്കും.
വളരെ നന്ദി.

സഖാവ് അനോണി

അന്തോണി പറയുന്നതെല്ലാം മുതലാളിത്ത വ്യവസ്ഥിതിയില്‍ എങ്ങനെ ഒരുത്തനു പുരോഗമിക്കാം എന്നാണല്ലോ.
ആണല്ലോ.

അതെന്താ?
ഞാനും നിങ്ങളുമെല്ലാം ജീവിക്കുന്ന സ്ഥലങ്ങളെല്ലാം ഇപ്പോള്‍ ആ സമ്വിധാനത്തില്‍ ആണല്ലോ.

മാറ്റങ്ങള്‍ വേണ്ടേ?
മാറ്റങ്ങളുണ്ടാക്കാനല്ലേ നമ്മളെല്ലാം ശ്രമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുതല്‍ ആളുന്നവനെല്ലാമുണ്ട് തൊഴിലാളുന്നവനു അവകാശമേയില്ല എന്ന അവസ്ഥയില്ലാത്തതുകൊണ്ട്, മുതലാളിത്തം ഇടിഞ്ഞു താഴെ വീഴാന്‍ പോകുന്നില്ല നമ്മുടെ നാട്ടിലോ ഇവിടെയോ ഒന്നും.

അപ്പോള്‍ അന്തോണിയൊരു കമ്യൂണിസ്റ്റ് വിരോധിയാണ്‌ അല്ലേ?
അല്ല. കമ്യൂണിസം ഒരു തീയറിയാണ്‌. ഒരുപാടു തരം തീയറികള്‍ എഴുതപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തു ചെയ്താണ്‌ മനുഷ്യന്‍ മുന്നോട്ടു പോകുന്നത്.

കമ്യൂണിസം കൊണ്ട് ഇന്നത്തെ ലോകത്തിനു ഒരു പ്രയോജനവുമില്ലെന്നാണോ എഴുതി തിരുത്തി എന്നൊക്കെക്കൊണ്ട് ഉദ്ദേശിച്ചത്?
ഒരുപാട് പ്രയോജനമുണ്ടായി. കുറേ രാജ്യങ്ങളില്‍ കമ്യൂണിസം വന്നതും അതില്‍ ഏറെ വീണു പോയതുമല്ല ആ തീയറിയുടെ പ്രയോജനം.

പിന്നെ?
സാമ്പത്തിക ശാസ്ത്രത്തിനു പത്തു രണ്ടായിരം വയസ്സായി. ചാണക്യൂന്‍ എഴുതിയ അര്‍ത്ഥശാസ്ത്രം മുതല്‍ ആദം സ്മിത്തിനെ വെല്‍ത്ത് ഓഫ് നേഷന്‍സ് വരെയുള്ള പുസ്തകങ്ങള്‍ വരെ എങ്ങനെ ധനം ഉണ്ടാക്കാം, രാജ്യമെങ്ങനെ ഖജനാവു നിറയ്ക്കും എന്നൊക്കെയായിരുന്നു. ചാണക്യന്റെ ഭരണകൂടം ചുങ്കപ്പണം പിരിക്കുന്ന വേശ്യാലയങ്ങള്‍ മുതല്‍ അദ്യം സ്മിതന്റെ പാവപ്പെട്ടവന്റെ രാഷ്ട്രത്തെ കോളനിയാക്കി വച്ചാല്‍ എങ്ങനെ ചൂഷണം ചെയ്യാം എന്ന തന്ത്രങ്ങള്‍ വരെ അതിലേക്കുള്ള ശ്രമങ്ങളായിരുന്നു. വെല്‍ത്ത്, എങ്ങനെ കുമിച്ചു വയ്ക്കാം, അതിട്ടു കൂടുതല്‍ എങ്ങനെ വെല്‍ത്ത് ഉണ്ടാക്കാം. എങ്ങനെ പറ്റിക്കാം, എങ്ങനെ പാവങ്ങളെ ഒതുക്കാം.

അതാണല്ലോ കുത്തക ചൂഷക..
നില്ലപ്പാ പറഞ്ഞു തീരട്ട്.

ന്നാ പറ.
ഈ കിത്താബുകള്‍ അധിനിവേശങ്ങളുണ്ടാക്കി, മഹാക്ഷാമങ്ങളുണ്ടാക്കി, പരശ്ശതകോടി ആളുകളെ യുദ്ധത്തിലും പട്ടിണിക്കിട്ടും കൊന്നു, ലോകമെന്നാല്‍ കുറച്ചു പേരും അവരുടെ ഭരണവും മാത്രമാക്കി. എന്തരു ജനാധിപത്യം, എന്തരു പൗരാവകാശം... ഫുള്‍ തണ്ണിയടിച്ച് ഭാര്യക്കു പ്രേമലേഖനവുമെഴുതി ചുമ്മാ ഇരുന്ന ഒരു താടിക്കാരനു ആന്റിതീസിസ് എഴുതാന്‍ ഒരു വിളി തോന്നിയത് അപ്പോഴാണ്‌. ഭൂരിഭക്ഷം അതോടെ സടകുടഞ്ഞു.

എന്നിട്ട്?
ഭൂരിപക്ഷത്തിനൊപ്പം സാമ്പത്തികശാസ്ത്രജ്ഞന്മാരും കുടഞ്ഞ് സട. സമ്പത്ത് എന്ന സങ്കല്പ്പം തന്നെ മാറിപ്പോയി. വെല്‍ത്തി നേഷന്‍ എന്ന ഡെഫനിഷനേ പോയി വെല്‍ഫെയര്‍ നേഷന്‍ എന്നായി മാറി. ചില്ലിത്തുട്ടുകള്‍ക്ക് കൈ നീട്ടി നില്‍ക്കുന്ന എരപ്പാളിത്തൊഴിലാളിയും ചാട്ടവാറുമായി നില്‍ക്കുന്ന സൂപ്പര്വൈസറും ചരിത്രമായി. സന്തോഷിക്കുന്ന ജീവനക്കാരന്‍, പട്ടിണി കിടക്കാത്ത കൂലിക്കാരന്‍ എന്നതൊക്കെ അസംബന്ധമല്ലാതെയഅയി.

അതായത് ക്യാപിറ്റലിസ്റ്റ് എക്കണോമിക്സിനെ പൊളിച്ചെഴുതാന്‍ കമ്യൂണിസം കാരണമായെന്ന് അല്ലേ?
അതേ. കമ്യൂണിസം ഒരു വലിയ കാരണമായി.

അപ്പോ ഇനിയതിനു പ്രസക്തിയില്ലേ?
പറയാറായിട്ടില്ല, പുതിയ തീയറിയല്ലേ. യന്ത്രതന്ത്രക്കാലത്ത് ഇനി പഴയ തെണ്ടിത്തൊഴിലാളിയിലേക്ക് തിരിച്ചു പോകില്ല. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ നിന്നും അതിനു വില കൂടാതെ സൂക്ഷിക്കാന്‍ കഴിയുമല്ലോ. ഒരുപക്ഷേ തൊഴിലാളിയും യന്ത്രങ്ങളായിരിക്കുക എന്നതായിരിക്കാം ഇപ്പോഴത്തെ മുതലാളിത്തത്തിന്റെ ഒരു രഹസ്യ അജന്‍ഡ. പണിയെടുപ്പിക്കുക, കറുപ്പു തീറ്റുക ഉറക്കുക എന്ന ചൈനയെ നശിപ്പിച്ച തന്ത്രം പോലെ പണിയെടുപ്പിക്കുക, വെള്ളമടിപ്പിക്കുക, സീരിയല്‍ കാട്ടുക, മതവിശ്വാസം നിഷ്ക്രിയത്വത്തിലെത്തിക്കുക അങ്ങനെ സാധാരണക്കാരനെ യന്ത്രമാക്കി മാറ്റുക എന്നതായിക്കൂടേ?

അപ്പോള്‍ ക്ലാസ് കോണ്‍ഫ്ലിക്റ്റ് ഇപ്പോള്‍ ഇങ്ങനെയാണ്‌ അല്ലേ?
ആയിരിക്കാം, മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തത്വങ്ങളും മാറ്റുക എന്നേ പറഞ്ഞുള്ളു ഞാന്‍.

വാര്‍ത്തയാകാതെ പോയത്

മകന്‌ നാട്ടിലെന്തോ അത്യാഹിതം പറ്റിയെന്ന് അറിഞ്ഞല്ലോ അങ്കിളേ, ഇപ്പോ കുഴപ്പമൊന്നുമില്ലല്ലോ?

ദൈവം സഹായിച്ച് ഇപ്പോ ഭയക്കാനൊന്നുമില്ല, വളരെ സീരിയസ് ആക്സിഡന്റ് ആയിരുന്നു, പത്തുപതിന്നാലു മണിക്കൂര്‍ നീണ്ട സര്‍ജ്ജറി കഴിഞ്ഞു, ക്രിട്ടിക്കല്‍ പീരിയഡൊക്കെ തരണം ചെയ്തെന്നാണു നാട്ടില്‍ നിന്നു ന്യൂസ്. അതുവരെ എന്നെ അറിയിച്ചില്ല.

ഭാഗ്യം. എന്താ പറ്റിയത്?
ഹിറ്റ് ആന്‍ഡ് റണ്‍ ആയിരുന്നു. അവന്‍ ഹൈവേയില്‍ ബൈക്കില്‍ പോകുമ്പോള്‍ പിറകില്‍ നിന്നു ആരോ ഇടിച്ചു വീഴ്ത്തി. ഭാഗ്യത്തിനു പിന്നാലെ വന്ന ബൈക്കുകാരന്‍ നിര്‍ത്തി. അയാള്‍ പോലീസിനെ വിളിച്ചു. ഇപ്പോഴത്തെ കാലത്തൊക്കെ ആരെങ്കിലും അങ്ങനെ നിര്‍ത്തി നോക്കിയതും സഹായിച്ചതും വലിയ കാര്യം. പോലീസോ, അവിടത്തെ സ്റ്റേഷനില്‍ ജീപ്പില്ലായിരുന്നു. ഡ്യൂട്ടിക്കു വന്ന ആരുടെയോ മാരുതി എടുത്ത് പോലീസുകാര്‍ പാഞ്ഞെത്തി അതില്‍ തന്നെ മോനെ കൊണ്ടു പോയി ഹൈവേ പട്രോള്‍ ജീപ്പില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു.

എന്നിട്ട്?
കാഷ്വാലിറ്റിയില്‍ എത്തുമ്പോഴൊക്കെ അവന്‍ സാധാരണപോലെ സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ദൈവാധീനം, ഡോക്റ്റര്‍ക്കു മനസ്സിലായി അവനു അപായകരമായ ആന്തരിക രക്തസ്രാവമുണ്ടെന്നും ഉള്ളില്‍ പല അവയവങ്ങളും മുറിഞ്ഞ് ആളു മരിച്ചുകൊണ്ടിരിക്കുകയാണെന്നും. രാത്രി ഒരുമണിക്ക്, കണ്‍സെന്റ് ഒപ്പിടാന്‍ ആരുമില്ലാത്ത, അജ്ഞാത പേഷ്യന്റിനു സര്‍ജ്ജറി നടത്തി. പന്ത്രണ്ടുമണിക്കൂര്‍.

ഹാവൂ. മോന്‍ രക്ഷപ്പെട്ടല്ലോ.
ഇതൊക്കെ നമ്മുടെ നാട്ടില്‍ നടന്നെന്ന് ഇപ്പോഴും അങ്ങോട്ട് വിശ്വസിക്കാന്‍ വയ്യ ആന്റോ. ദൈവത്തിന്റെ ഓരോ അത്ഭുതങ്ളേ.

നമ്മുടെ നാട്ടിലെന്നല്ല ഒരു നാട്ടിലും നല്ലവര്‍ക്കു കുറവൊന്നുമില്ല അങ്കിളേ. ഒരു വലിയ വത്യാസം നാട്ടില്‍ നല്ലതൊന്നും വാര്‍ത്തയാവുന്നില്ല എന്നതാണ്‌. നല്ലതു പറയാനും കേള്‍ക്കാനും ആളുകള്‍ക്ക് ഒരു താല്പ്പര്യവുമില്ലെന്നുള്ളതാണ്‌. ദിനവും നൂറുകണക്കിനു ആക്സിഡന്റുകള്‍ നാട്ടില്‍ നടക്കുന്നു, ജീപ്പില്ലാത്ത പോലീസുകാരന്‍ ജോലിയില്‍ ഒരു റിസ്കെടുത്ത് സ്വന്തം കാര്‍ റെസ്ക്യൂ വെഹിക്കിളായി ഉപയോഗിക്കുന്നു, എവിടെന്നോ ഒടന്‍കൊല്ലി മഹീന്ദ്ര കമാന്‍ഡര്‍ ആംബുലന്‍സ് ആയി ഉപയോഗിച്ച് സ്വന്തം ജീവനും രോഗിയുടെ ജീവനും സ്പീഡ് താഴോട്ടും മേലോട്ടും വലിക്കുന്നത് അനുഭവിച്ച് നൂറ്റമ്പതില്‍ ഓടിച്ച് ഹൈവേ പട്രോളുകാരന്‍ തെക്കുവടക്ക് പായുന്നു. പന്ത്രണ്ടു മണിക്കൂര്‍ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ ഏതോ ഡോക്റ്റര്‍ അജ്ഞാതന്റെ ഗുരുതരാവസ്ത കണ്ട് തിരിച്ച് ആശുപത്രിയിലേക്കോടി അടുത്ത പത്രണ്ടുമണിക്കൂര്‍ സര്‍ജ്ജറി നടത്തുന്നു. മകന്‍ രക്ഷപ്പെട്ടില്ലായിരുന്നെങ്കിലോ, ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ ചെന്ന ഒരുത്തനെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി, ആളു പോയി എന്നേ അങ്കിളും വിശ്വസിക്കൂ. പത്രത്തില്‍ വെണ്ടയ്ക്ക വരും.

ശരിയാണ്‌.
തെറ്റുകള്‍, അഴിമതികള്‍, ക്രൂരതകള്‍ വാര്‍ത്തയാകണം. പക്ഷേ ഒരെക്സലന്റ് ജോബ്, ഒരു കാരുണ്യം ഇതൊക്കെ അതിലും വലിയ വാര്‍ത്തയാകണം. ഇല്ലെങ്കില്‍ മെല്ലെ മെല്ലെ നന്മയെല്ലാം ആരും കാണാതെ, ആരും അംഗീകരിക്കാതെ, ആരാലും അഭിനന്ദിക്കപ്പെടാതെ സമൂഹത്തില്‍ ഇല്ലാതെയായിപ്പോകും.

എനിക്കിപ്പോ പത്രത്തില്‍ വാര്‍ത്ത കൊടുക്കാന്‍ പറ്റില്ലല്ലോ ആന്റപ്പാ. ഞാന്‍ കാണുന്നവരോടൊക്കെ പറയാം.
പറയണം. അതുമാത്രം പോരങ്കിളേ, എഴുതണം ആ പോലീസുകാര്‍ക്ക്, അവരുടെ മേധാവികള്‍ക്ക്, ഡോക്റ്റര്‍ക്ക്, മെഡിക്കല്‍ കോളേജിനും. നമ്മുടെ നാടിന്റെ സെറ്റ് അപ്പ് വച്ചിട്ട് അവര്‍ക്ക് ഈ ജാതി അപ്രീസിയേഷന്‍ ലെറ്ററുകളൊക്കെ ജീവിതത്തില്‍ ആദ്യമായായിരിക്കും കിട്ടുന്നതെന്ന് തോന്നുന്നു.

ഞാന്‍ ലെറ്റര്‍ റ്റു എഡിറ്ററിലും എഴുതി നോക്കാം ആന്റോ.
ഞാന്‍ എന്റെ ബ്ലോഗിലും എഴുതാം അങ്കിളേ.

Wednesday, March 19, 2008

സൂയിസൈഡ് പ്രൂഫ് യുവര്‍സെല്‍ഫ്

ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള ഇടങ്ങളിലൊന്നാണ്‌ കേരളം. മെര്‍ക്കുഷ്യോയുടെ പോസ്റ്റ് വായിച്ചപ്പോള്‍ രണ്ടുവരി എഴുതാന്‍ തോന്നി. (ഫീഡ് തരുകയാണെങ്കില്‍ ഇങ്ങനെ ഫുള്ളായി തരണം, ഷോര്‍ട്ട് ഫീഡ് കണ്ട് മോഹിച്ച് മൊത്തം വായിക്കാനൊരു വഴിയും ഇല്ലാതെവരുമ്പോള്‍ ചെയ്യുന്ന ആത്മഹത്യകള്‍ അങ്ങനെ ഒഴിവാക്കാം!)

എന്തുകൊണ്ട് കേരളത്തില്‍ ആത്മഹത്യകള്‍ കൂടുന്നു? അതാലോചിക്കണമെങ്കില്‍ എന്തുകൊണ്ട് ആളുകള്‍ ആത്മഹത്യ ചെയ്യുന്നെന്നയിടത്തുനിന്നും തുടങ്ങണം. ആരും ആത്മഹത്യ ചെയ്തു പോയേക്കാം, എന്നാല്‍ സ്വയമൊടുക്കുന്നവരില്‍ തൊണ്ണൂറു ശതമാനവും താഴെപ്പറയുന്ന പ്രശ്നങ്ങളില്‍ ഒന്നോ പലതോ അനുഭവിക്കുന്നവരാണെന്ന് അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍:
൧. വിഷാദരോഗം
൨. ആകാംക്ഷാരോഗം
൩. സാമൂഹ്യവൈരുദ്ധ്യത
൪. മദ്യാസക്തി
൫. മറ്റു മാനസിക രോഗങ്ങള്‍, ഞരമ്പു ദീനങ്ങള്‍, ജനിതകവൈകല്യം

വേദന അല്ലെങ്കില്‍ നിരാശ ഉണ്ടാകുമ്പോഴൊക്കെ മനുഷ്യമനസ്സിനു അതിനെ നേരിടാനോ സഹിക്കാനോ ഉള്ള ബലവും ഉണ്ടാകുന്നു. താല്‍ക്കാലികമായെങ്കിലും ഈ കഴിവ് അപര്യാപ്തമാവുമ്പോള്‍ ആത്മഹത്യാ ത്വര ഉണര്‍ന്നു പോയേക്കാം.

ഗുരുതരമായ മാനസികരോഗങ്ങളുള്ളവര്‍ ന്യൂനപക്ഷമായിരിക്കണം. ആദ്യനാലും വിഷാദം ആകാംഷ, സമൂഹത്തോട് വിട്ടു നില്‍ക്കുകയോ വെറുക്കുകയോ ചെയ്യല്‍, മദ്യത്തിനടിപ്പെടല്‍ എന്നിവ ബന്ധപ്പെട്ടും പരസ്പരം ഊട്ടിവളര്‍ത്തിയും വഷളാകുന്ന കാര്യങ്ങളാണ്‌.

ഒരു കുട്ടി ജനിക്കുമ്പോള്‍ അത് മൃഗത്തിന്റെ കുഞ്ഞിനോളം ജീവിതത്വരയുള്ളവനാണ്‌. ഒരല്പ്പം കട്ടിയുള്ള ആഹാരം വായില്‍ വച്ചുകൊടുത്താല്‍ അത് പുറത്തേക്കു തള്ളുവാനും ശര്‍ദ്ദിക്കുവാനും ശ്രമിക്കും ജീവനെക്കാള്‍ വിലയുള്ളതൊന്നും ഇല്ലെന്ന പാഠം എങ്ങനെ മനുഷ്യന്‍ മറക്കുന്നു?

കേരളത്തില്‍ ആളുകളിന്ന് തുരുത്തുകളായാണ്‌ ജീവിക്കുന്നത്. പാക്ക് ബിഹേവിയര്‍ ഇല്ലെന്നു തന്നെ പറയാം. ചുറ്റുമുള്ളതൊന്നും അയല്‍ക്കാരനോ അപരിചിതനോ പുറമ്പോക്ക് ഭൂമിയോ വനമോ പുഴയോ എന്തുമാകട്ടെ, അവനു വേണ്ടപ്പെട്ടതല്ല, വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി കീഴടക്കാനും ഉപഭോഗിക്കാനുമുള്ളതാണ്‌. ഈ പാഠം മാതാപിതാക്കള്‍ അറിഞ്ഞോ അറിയാതെയോ ഒരുത്തനു കൊടുക്കുന്നു. ക്ലാസ്സിലെ എല്ലാവരെയും തോല്പ്പിക്കണം, വല്ലവന്റെയും വീട്ടില്‍ എന്തു നടന്നാലും നമുക്കെന്ത്? എന്തിനു ക്യൂ നില്‍ക്കണം, നമുക്ക് ഇടയില്‍ തള്ളിക്കയറാം, സെയില്‍സ് ടാക്സ് കൊടുക്കാന്‍ വയ്യ, ബില്ലു വേണ്ട. നല്ലൊരു പാര ലവനു കൊടുത്തു.. കുട്ടി പാഠം പഠിച്ചുകൊണ്ടേയിരിക്കുന്നു- സമൂഹത്തെ തോല്പ്പിക്കാനുള്ളവനാണു ഞാന്‍.
ഒറ്റപ്പെട്ടവന്‍ അതിവേഗം നിരാശനും വിഷാദവാനുമാകും. ഒറ്റപ്പെട്ടവരുടെ സംഘവും അങ്ങനെ തന്നെ. കുടുംബം അങ്ങനെ ഒരു ക്ലസ്റ്റര്‍ വിഷാദ ആകാംക്ഷാരോഗികള്‍ ആകുന്നു.

ഒരുത്തന്‍ അല്ലെങ്കില്‍ ഒരുത്തി സ്വയം നോക്കുമ്പോള്‍ ഒരു മതിപ്പുവില കല്പ്പിക്കാറുണ്ട്. രാവിലേ ബ്രഷ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ വരുന്ന ഒരു രൂപം. ആരാണത്? സമൂഹത്തെ തോല്പ്പിക്കേണ്ടവന്‍, മുന്തിയ കാറു കരസ്ഥമാക്കേണ്ടവന്‍, ഇനിയും വലിയ വീടുവയ്ക്കേണ്ടവന്‍, അതു ചെയ്യേണ്ടവന്‍ ഇതു ചെയ്യേണ്ടവന്‍... ചെയ്തു തീര്‍ക്കാന്‍ കാര്യങ്ങള്‍ ഒരുപാട് ബാക്കി, അതു ചെയ്യാനുള്ള വഴികള്‍ തെളിയുന്നുമില്ല. നിരാശ, ശമ്പളം തികയുന്നില്ല, കൈക്കൂലി വാങ്ങാം, കാറിനു പണമില്ല, ലോണ്‍ അടുത്തതെടുക്കാം, വരവുമായി ബന്ധമില്ലാത്ത ചിലവുകളും റിസ്കിയും നിയമവിരുദ്ധവുമായ വരവുകളും ഏതു നിമിഷവും ഒരുത്തനെയോ ഒരുത്തിയേയോ കെണിയിലാക്കാം. നിരാശ വര്‍ദ്ധിക്കുകയായി.

പരീക്ഷയില്‍ തോല്‍ക്കുന്നത്, കാമുകിയെ നഷ്ടപ്പെടുന്നത് വേദനാജനകമായ അനുഭവങ്ങളാണ്‌. അതിലും ഭയങ്കരമാണ്‌ ഇതെല്ലാം തന്റെ ശത്രുവായ സമൂഹത്തിന്റെ മുന്നില്‍ തന്റെ വില കുറച്ചുകളഞ്ഞു എന്നത്. പട്ടികടിച്ച വേദന സഹിക്കാം പക്ഷേ വെളുത്തേടം കണ്ടത്, ഒട്ടും പറ്റില്ല.

ഒറ്റപ്പെട്ട ഒരുത്തനും ഒറ്റപ്പെട്ട ഒരുത്തിയും ഒരേ തരം പ്രശ്നം നേരിടുന്നു, അവര്‍ക്കു വിശ്വാസമുള്ളവരില്ല, അവരിലും ഉയരെയായാല്‍ കണ്ണുകടിക്കാത്ത ആളുകളുമില്ല. പ്രശ്നത്തെ നേരിടാന്‍ മനസ്സിനു അപര്യാപ്തത അനുഭവപ്പെട്ടു തുടങ്ങി.

ശരിക്കും സംതൃപ്തി തരുന്ന വളരെയൊന്നും കാര്യങ്ങള്‍ ചെയ്യാനാവുന്നില്ല ജീവിതത്തില്‍. മേലധികാരിയുടെ ചെരുപ്പു നക്കിയോ കൈക്കൂലി കൊടുത്തോ വാങ്ങിയോ ഒക്കെ അങ്ങു കഴിഞ്ഞു പോകുന്നു. രാവിലേ ജോലിക്കു പോകുന്നു, വൈകിട്ടു സീരിയല്‍ കാണുന്നു, രാത്രി സ്മാളടിച്ച് കിടക്കുന്നു.

അങ്ങനെയൊക്കെ കിടക്കുന്നു നമ്മള്‍. ഇതെല്ലാം എക്സ്ട്രീം റിസ്കി ആളുകള്‍. സത്യത്തില്‍ നമ്മളെല്ലാം റിസ്കിനു അതീതരൊന്നുമല്ല. എന്തു ചെയ്യാന്‍ കഴിയും? ഇതാണ്‌ ഞാന്‍ ചെയ്യാറ്‌.

ഒന്ന്: എനിക്കു ഞാന്‍ വളരെ ബഹുമാന്യനായ ഒരാളാണ്‌. രാവിലേ ക്ഷൗരത്തിനായി കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്ന രൂപത്തിന്റെ ഉടമ, ആന്റണി ആയുഷ്കാലം എന്റെയൊപ്പമുണ്ട്. ഞാന്‍ ഒരു ക്ലാസ്സിലും റാങ്ക് വാങ്ങിയിട്ടില്ല, അതുകൊണ്ട് മാനം ഇടിഞ്ഞു വീഴില്ല. ഏറ്റവും മുന്തിയത് പോയിട്ട് വഴിയില്‍ പാര്‍ക്ക് ചെയ്താല്‍ പത്തുപേര്‍ ശ്രദ്ധിക്കുന്ന ലക്ഷ്വറി കാറുകളോ വന്‍ വിലയുള്ള വീടോ എനിക്കില്ല, എന്റെ ആവശ്യങ്ങള്‍ നടക്കുന്നുണ്ട്. അതിനായി ഞാന്‍ തെണ്ടിയിട്ടില്ല, ചതിച്ചിട്ടില്ല, കൈക്കൂലി വാങ്ങിയിട്ടില്ല, മയക്കുമരുന്നു കടത്തിയിട്ടില്ല, തട്ടിപ്പറിച്ചിട്ടില്ല. എനിക്കൊരുത്തനോട് ബഹുമാനം തോന്നാന്‍ അതൊക്കെ ധാരാളം മതി. ഒരു കോടി രൂപ ഇപ്പോള്‍ കിട്ടിയാല്‍ ഞാന്‍ രാവിലേ ഇഡ്ഡലിക്കു പകരം റോളക്സ് വാച്ച് തിന്നാന്‍ പോകുന്നില്ല, കിട്ടിയാല്‍ ഒരു സന്തോഷം, പക്ഷേ ആ സന്തോഷം ഈ ബഹുമാനത്തെക്കാള്‍ വിലയുള്ളതല്ല.

രണ്ട്: ലോകം എനിക്കു വേണ്ടി അപ്പന്‍ ഉണ്ടാക്കിത്തന്നതല്ല, അത് എല്ലാവര്‍ക്കുമുള്ളതാണ്‌. എല്ലാവരും അവനവനു തോന്നുന്ന രീതിയില്‍ ജീവിക്കും, അതിനിടയില്‍ ഞാനും ആവുന്നതുപോലെ ജീവിക്കും. സകലരെയും കടത്തി വെട്ടാനായി ഒരായുസ്സ് ചിലവാക്കിയാലും ചത്തു പോകുമ്പോള്‍ ചീള്‌ ശവമാണ്‌, വെറുതേ പിള്ളേരൊത്തു കളിക്കാനും പാരഡി പാടി ചിരിക്കാനുമുള്ള സുഖം കിട്ടാതെ ചാകും.

മൂന്ന്: എല്ലാം എനിക്കു ഫേവറായി സംഭവിക്കില്ല, ശ്രമിച്ചാലും പ്രാര്‍ത്ഥിച്ചാലും വെട്ടിക്കൊന്നാലും എന്തു ചെയ്താലും. മറുവശമുള്ളതുകൊണ്ടാണ്‌ പലതും നിലനില്‍ക്കുന്നത്. സുഖം എന്നത് ദുഖമില്ലെങ്കില്‍ അനുഭവിക്കാനാവില്ല.

നാല്‌ : എല്ലാ പ്രശ്നങ്ങളെയുംഎനിക്കു പരിഹരിക്കാവുന്നതല്ല. ചിലതിനെ തോല്പ്പിക്കാം, ബാക്കിയുള്ളതുമായി പൊരുത്തപ്പെടാം. എന്റെ അപ്പനമ്മമാര്‍ ഞാന്‍ കുട്ടിയായിരിക്കുമ്പോഴേ മരിച്ചു പോയി. കൊച്ചു ജോലികളും ബിസിനസ്സും മറ്റുമായി ഞാന്‍ പഠിച്ചു. ഞാന്‍ ഭീമാകാരനോ സൗന്ദര്യമൂര്‍ത്തിയോ അല്ല, പരിഹാരമില്ല, ജീവിക്കാനാവാത്തവിധം പ്രശ്നവുമല്ല. പല പ്രശ്നങ്ങളും നമ്മള്‍ ചിന്തിച്ച് ശരിക്കുള്ളതിലും വലിയ വലിപ്പം കൊടുക്കുന്നു.

അഞ്ച്: ഒരു ക്രൈസിസ്ല്‍ പെടുമ്പോള്‍ ഏറ്റവും സുരക്ഷിതമായി പ്രശ്നം നേരിടുക എന്നത് മാത്രമാവണം ഓബ്ജക്റ്റീവ്. ആരെയും ഒരു നിവൃത്തിയുണ്ടെങ്കില്‍ ഈഗോയ്ക്കു വേണ്ടി ഒന്നും നേരി‍ടാന്‍ നോക്കില്ല. (ബ്രൂസ് ലീ പണ്ടൊരിക്കല്‍ പറഞ്ഞു, "ഇന്നു ജീവിച്ചിരിക്കുന്ന ഏതു മനുഷ്യനെയും തോല്പ്പിക്കാന്‍ എന്റെ കുങ് ഫൂവിനു കഴിയും, ഞാനത് എല്ലാ മത്സരങ്ങളിലും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ ഒരാള്‍ വാളുമായി എന്നെ വെട്ടാന്‍ വന്നാല്‍ ഞാന്‍ ഓടാന്‍ കഴിയുമെങ്കില്‍ ഓടും, ഒട്ടും നിവൃത്തയില്ലെങ്കില്‍ മാത്രമേ അവനെ നേരിടൂ.‍ഓട്ടം സുരക്ഷിതമായ പരിഹാരമാണെങ്കില്‍ എന്തിനു റിസ്ക് എടുക്കണം? ")

ആറ്‌ : ഞാന്‍ എത്ര നശിച്ചാലും ഉയര്‍ന്നാലും ഒരു ഭേദവും കാണാതെ എനിക്കൊപ്പമുള്ള ഒന്നുരണ്ടു കൂട്ടുകാരും കുടുംബാംഗങ്ങളും എനിക്കുണ്ട്. എനിക്ക് അവരോടും അങ്ങനെ തന്നെ. അവരാണെന്റെ ഹെല്പ്പ് ലൈന്‍.


ഏഴ്: ഈ ലോകത്തിലെ ഏറ്റവും വലിയ സുന്ദരികളിലൊരാളായ മരിലിന്‍ മണ്‍‌റോ അപകര്‍ഷതാരോഗിണിയായിരുന്നു. അവനവന്റെ മനസ്സിലാണ്‌ കുരുക്ക്, അതില്‍ കുരുങ്ങാന്‍ എനിക്കു മനസ്സില്ല.

എട്ട്: ഞാന്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാണ്‌ കുറഞ്ഞപക്ഷം ഇമോഷണല്‍ ആയെങ്കിലും എന്നെ ആശ്രയിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് അതു കിട്ടുന്നത്. എന്റെ ജീവിതം അവര്‍ക്ക് നിധിയാണ്‌. അത് തട്ടിക്കളഞ്ഞിട്ടുള്ള എന്തുപണിയും ക്രൂരതയാണ്‌. എനിക്കതു വയ്യ.

ഒമ്പത്: ആളുകള്‍ എന്തു വിചാരിച്ചാലും എനിക്കൊരു ചുക്കുമില്ല. അവരെല്ലാം കൂടി ഐ എസ് ഓ സര്‍ട്ടിഫിക്കേറ്റ് തന്നില്ലെങ്കില്‍ എന്റെ ശരീരത്തില്‍ നിന്നും ഒന്നും അടര്‍ന്നു പോകില്ല. ഒരുത്തനെക്കൊണ്ടും നല്ലതു പറയിച്ചിട്ടോ അടിയറവു പറയിച്ചിട്ടോ എനിക്കൊന്നും നേടാനില്ല.

പത്ത്: എന്റെ കുട്ടി എന്തെങ്കിലും തെറ്റിച്ചാലോ തോറ്റാലോ എനിക്കവനു മാപ്പു കൊടുക്കാന്‍ പ്രയാസമില്ല. അവനെ എനിക്കത്രയിഷ്ടമാണെന്നതാണ്‌ അതിനു കാരണം. അത്രയൊന്നുമില്ലെങ്കിലും നല്ലൊരിഷ്ടം എനിക്കെന്നോടുമുണ്ട്. ഞാന്‍ തോറ്റാലും തെറ്റു ചെയ്താലും സ്വയം "പോട്ടെ, ഇനി ആവര്‍ത്തിക്കരുത്" എന്നു പറയാന്‍ ഒരു പ്രയാസവുമെനിക്കില്ല.

ഒരാത്മഹത്യ തടയാനാവുമോ?
അടുത്തു പരിചയമുള്ളവര്‍ വലിയ പ്രശ്നങ്ങളില്‍ പെടുകയാണെങ്കില്‍ അവരുമായി നിരന്തരം സംസാരിക്കുക. എന്തെങ്കിലും സംസാരിച്ചാല്‍ മതി "ഐ കെയര്‍ ഫോര്‍ യു എനിവേ" എന്ന സന്ദേശം പരാജിതനായിരിക്കുന്നയാളിനെയും, ആത്മനിന്ദയില്‍ പെട്ടവനെയും വേദനയിലായവനെയും ആത്മഹത്യയില്‍ നിന്നും പിന്‍‌തിരിപ്പിക്കും. വലിയ മാനസിക പ്രശ്നങ്ങളുള്ളയാളിനെ കൗണ്‍സലിങ്ങിനു നയത്തില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുക. കുറേ മുന്നോട്ട് നീട്ടിയാല്‍ ഒട്ടുമിക്ക ആത്മഹത്യാത്വരയും ഇല്ലാതെയാകും. ചുറ്റും നോക്കുമ്പോള്‍ ഒരു വാണിങ്ങ് സൈന്‍ കണ്ടാല്‍ ഇടപെടുക, മിക്കവാറും പ്രയോജനമുണ്ടാവും.


ഈ വിവരക്കേടൊക്കെ വായിച്ച് ആരെങ്കിലും സമയം പാഴായെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യില്ലല്ലോ? ബോറഡിച്ചവര്‍ക്കായി ദാ പിടി. പണ്ട് കണ്ടൊരു കാര്‍ട്ടൂണ്‍- രോഗി തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്നു, മനശാസ്ത്രജ്ഞന്‍ അയാളുടെ ഫയലില്‍ നോക്കിയിട്ട്.
"മിസ്റ്റര്‍ സ്മിത്ത്, ഒരു സന്തോഷവാര്‍ത്തയുണ്ട്. നിങ്ങളുടെ കേസ് ഞാന്‍ വിശദമായി വായിച്ചു നോക്കി. നിങ്ങള്‍ വിചാരിക്കുന്നതുപോലെ നിങ്ങള്‍ക്ക് ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് ഒന്നുമില്ല . ശരിക്കും നിങ്ങള്‍ ഇന്‍ഫീരിയര്‍ ആണ്‌, അല്ലാതെ ഒരു കോമ്പ്ലക്സ് അല്ല അത്."

Tuesday, March 18, 2008

പരിഹാരം

മൂന്നു മുറികളിലായി ഏഴുപേരാണ്‌. മൂന്നും രണ്ടും രണ്ടും കഴുത്തുകള്‍. നടുക്കു പാസ്സേജ്, പാദുകപ്പുറം.

ഫ്ലാറ്റെടുത്ത റെജി നോണ്‍ സ്മോക്കിങ്ങ് ഗോഡ് ഫീയറിങ്ങ് സെണ്ട്രല്‍കേരളൈറ്റ് ക്രിസ്ത്യന്‍ ബാച്ചിലര്‍ക്കാണ്‌ കട്ടിലുകളൊഴിവുണ്ടെന്ന് പരസ്യം കൊടുത്തത്. കാര്‍പ്പെറ്റില്‍ ചാരമിടാത്ത, വ്യാഴാഴ്ച പേജ് ചെയ്തു വരുത്തുന്ന ക്ലാന്‍ മാക്‌ഗ്രിഗറിനു ഷെയറിടുന്ന, വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ ടാക്സിക്കു പിരിവിടുന്ന, മാസാദ്യം കരിമീന്‍ വറുത്തകറി വയ്ക്കാന്‍ കൂടുന്ന സാദിസനം.

ലക്ഷം മാനുഷര്‍ വിളിച്ചപ്പോള്‍ ലക്ഷണമൊത്തത് മറ്റൊരു റെജി തന്നെ. ആലപ്പുഴക്കാരന്‍. കട്ടിലുകളൊഴിഞ്ഞു കിടന്നാല്‍ വാടക ആദ്യറെജിയുടെ പോക്കറ്റില്‍ നിന്നും പോകുമെന്ന് കണ്ട് കിട്ടിയവരെ കിട്ടിയവരെ വിളിച്ചു കയറ്റി.

ഒരയ്യര്‍, തമിഴന്‍. ഒരു മുസല്‍മാന്‍ തിരൂരങ്ങാടീന്ന്. പെന്തക്കോസ്റ്റുകാരന്‍ ഫ്രം തിരുവന്തോരം .രണ്ട് മലയാളി ഹിന്ദുക്കള്‍ (ജാതി പറഞ്ഞിട്ടു വേണം ഞാന്‍ തൂങ്ങാന്‍, ചുമ്മ പോയേ) . റെജികള്‍ രണ്ടും ഒരു മുറിയില്‍, അയ്യരും മറ്റു ഹിന്ദുക്കളും കൂടി മൂന്ന് ഒരിടത്ത്, തിരൂരും തിരുവന്തോരവും മൂന്നാമത്തെ മുറീല്‍. ഭാഗം വച്ചപ്പോള്‍ ബാക്കി വന്ന ഒന്നര ബാത്ത് റൂം, ഒരടുക്കള, എന്നിവയ്ക്ക് ടൈം ഷെയര്‍ ഏര്‍പ്പെടുത്തി. സുന്ദരം. ഗോഡ് ഫീയറിങ്ങുകള്‍ കൂട്ടിമുട്ടാതെ എല്ലാവരും പരസ്പരം നോക്കി. മാംസം പാചകം ചെയ്യുമ്പോള്‍ അയ്യരു പുറത്തു നിന്നും കഴിച്ചോളും. ക്ലാന്‍ മാക് ഗ്രിഗര്‍ ഇടുപ്പില്‍ തിരുകി അബ്‌കാരിയെത്തുന്ന ദിവസം തിരൂരും തിരുവന്തോരവും കതകടച്ച് ഉറങ്ങിക്കോളും. സാഹചര്യ സമ്മര്‍ദ്ദം കൊണ്ട് ഫെഡറല്‍ സ്റ്റേറ്റുകളായിപ്പോയ ഏഴു രാജ്യങ്ങള്‍.

അന്നൊരു തണുത്ത വെളുപ്പാന്‍‌കാലം. ഏഴു മുതല്‍ ഏഴരവരെ ഹാഫ് ബാത്ത് റെജി രണ്ടാമന്റേതാണ്‌. മുന്‍ ഷിഫ്റ്റില്‍ ഷിറ്റടിച്ച് സിംഹാസനമൊഴിയേണ്ട അയ്യരിറങ്ങിയിട്ടില്ല.
സാമിയേ.
അദര്‍ ബാത്ത് റൂം ഖാലിയായരിക്കുമേ, പോയി പാരുങ്കള്‍, പ്ലീസ്.
അതൊഴിയത്തില്ലയ്യരേ, എട്ടരവരെ. വേഗമിറങ്ങ്.
സ്റ്റൊമക്ക് അപ്സറ്റ് ആയിട്ടാരേ.
ശരി. വേഗമിറങ്ങ്.

ഏഴു പത്ത്.

ശോധന മേല്‍ ശോധനൈ പോതുമെടാ സാമീ.
ടേയ്, നീ താന്‍ ഇന്ത പ്രച്നത്തുക്കു കാരണം. സത്തം പോടാതെ കൊഞ്ചം വെയിറ്റ് പണ്ണുങ്കോ.
ഞാനോ? ദേ അനാവശ്യം പറയരുത്.

നീ എതുക്കെടാ പ്രോണ്‍സേ വച്ച് തേങ്കായ് ചട്ണി സമച്ച് വച്ചത്?
എന്റെ മാവി കൊടുത്തു വിട്ട കൊഞ്ചു ചമ്മന്തി അടുക്കളേലല്ലാതെ പിന്നെ പുരപ്പുറത്ത് വയ്ക്കുമോടാ? നീ അറിയാന്‍ മേലാത്തത് എടുത്തു തിന്നാവോ?

ഏഴേ കാല്‍.മെയിന്‍ ബാത്ത് റൂമില്‍ നിന്നും നായരിറങ്ങി. ഗ്യാപ്പില്‍ റെജി രണ്ടാമന്‍ അത്യാവശ്യങ്ങള്‍ അവിടെ കഴിച്ച് പണിക്കു പോയി.

വൈകിട്ട് അയ്യര്‍ പൂജ തുടങ്ങിയ നേരം നോക്കി റെജി രണ്ടാമന്‍ പാട്ടിട്ടു പോലും, ഗോഡ് ഫീയറിങ്ങ് ആദ്യമായി ലംഘിക്കപ്പെട്ടു. ഒന്നു രണ്ടു പറഞ്ഞ് അസ്സല്‍ തെറിവിളിയായ നേരത്താണ്‌ റെജി ഒന്നാമന്‍ ജോലി കഴിഞ്ഞെത്തിയത്.

ആത്യന്തികമായി ചിന്തിക്കുമ്പോള്‍ നമ്മളോരോരുത്തരും സ്വന്തം ഫ്ലാറ്റില്‍ താമസിക്കാനിഷ്ടപ്പെടുന്നവരാണ്‌, റെജി ഒന്നാമന്‍ പറഞ്ഞു. എന്നാല്‍ അതിനു ചിലവിടുന്ന പണം പാഴാണെന്നും ആ കാശ് നാട്ടില്‍ ചവിട്ടിയാല്‍ കൂടുതല്‍ പ്രയോജനമുണ്ടെന്ന് അറിയാവുന്നതുകൊണ്ടു ഒത്തു കൂടിയവരാണ്‌. ഒരാള്‍ തുടങ്ങിയാ മതി, ‍ കൂട്ടയടി നടക്കും. ക്ലാന്‍ മാക്‌ഗ്രിഗര്‍, ദൈവത്തിന്റെ പടങ്ങള്‍, കോഴിക്കറി ഒക്കെ ചോദ്യം ചെയ്യപ്പെടും. ഒന്നുകില്‍ ഇവിടെ പിരിയാം, അല്ലെങ്കില്‍ ഇമ്മാതിരി വഴക്കുകള്‍ ആവര്‍ത്തിക്കരുത്.

ഞാനൊന്നും ഓര്‍ത്തിട്ടല്ല പാട്ടിട്ടത്, പട്ടരു പൂജയും കോ..
നിര്‍ത്ത്. ഇതിനകത്ത് താമസിക്കണമെങ്കില്‍ നീ അയാളുടെ പൂജയെപ്പഴാന്നും അറിയണം, നീ പാട്ടിട്ടാല്‍ ശ്രദ്ധിക്കാതെ പൂജിക്കാന്‍ അയ്യര്‍ക്കു പറ്റുകയും വേണം. നില്‍ക്കുന്നോ അതോ പോകുന്നോ? എല്ലാരോടുമാ.

ആരും പോയില്ല. പോകും പോകുമെന്നൊക്കെ ചിലര്‍ പറഞ്ഞു. ചിലര്‍ കണക്കു വരെ കൂട്ടി നോക്കി പോലും. ഒറ്റയ്ക്കൊരു ഫ്ലാറ്റില്‍ താമസിക്കാനുള്ള കോപ്പ് ആര്‍ക്കുമില്ലായിരുന്നു.

പ്രശ്നപരിഹാരം സാദ്ധ്യമായത് എന്തുകൊണ്ട്?
൧. ഫ്ലാറ്റ് ആരും സ്വന്തം സ്വത്താണെന്ന് കരുതിയില്ല. ഫ്ലാറ്റെടുത്ത റെജി ഒന്നാമന്‍ പോലും.
൨. വോട്ടുബലം തുല്യമായിരുന്നു
൩. എല്ലാവര്‍ക്കും കണക്കു കൂട്ടാന്‍ അറിയാമായിരുന്നു
൪. എല്ലാവരുടെയും ആവശ്യം ഏകദേശം ഒരുപോലെയായിരുന്നു.

Monday, March 17, 2008

റിസ്കില്‍ തുടങ്ങി എങ്ങോട്ടോ പോയി.

നാട്ടില്‍ പോയി കഴിഞ്ഞാല്‍ എന്തരെങ്കിലും ചെയ്യാന്‍ തൊടങ്ങണം ചെല്ലാ.
അണ്ണന്‍ അപ്പ് ഇവിടെ ഒന്നും ചെയ്തില്ലീ.

അതല്ല എന്തെങ്കിലും ഒരു സെറ്റ് അപ്പ്. ഒട്ടും റിസ്ക് ഇല്ലാത്ത വല്ലതിലും കാശു മൊടക്കണമെന്ന്. വെറുതേ ഇരിക്കരുതല്ല്.
ഒട്ടും റിസ്ക് ഇല്ലാതെ ഇരിക്കണമെങ്കില്‍ അണ്ണന്‍ കാശെല്ലാം വീട്ടിന്റെ തറയില്‍ കുഴിച്ചിട്ട് അതിന്റെ മോളില്‍ കേറി ഇരിക്ക്.

ഊതല്ലേ.
സീരിയസ്സായി പറഞ്ഞതാ.

എടേ അപ്പോള്‍ വരുമാനം വേണ്ടേ.
എക്സാറ്റ്ലി. റിസ്ക് ഇല്ലെങ്കില്‍ വരുമാനമില്ല. അണ്ണന്‍ കാശു മൊടക്കി ഒരു പെട്ടിക്കട തുറന്നാല്‍ ചെറിയ വരുമാനവും തുടങ്ങി, റിസ്കും തുടങ്ങി.

ഡേ, കണ്‍ഫ്യൂഷന്‍ ആക്കല്ലേ.
അണ്ണാ, റിസ്കിന്റെ തത്വം അതാ. റിസ്കു കൂടുമ്പോള്‍ റിട്ടേണ്‍ കൂടും, റിസ്ക് കുറയുന്നതനുസരിച്ച് റിട്ടേണ്‍ കുറയും. അഞ്ചു രൂപ കൊടുത്ത് ലോട്ടറി എടുത്താല്‍ അഞ്ചു ലക്ഷം രൂപ കിട്ടും അതായത് റിട്ടേണ്‍ ഓണ്‍ ഇന്വെസ്റ്റ്മെന്റ് ഒരു ലക്ഷം തവണ. എന്തൊരു ലാഭം! എന്താ കാരണം? ലോട്ടറി അടിക്കാതിരിക്കാനുള്ള റിസ്ക് അത്ര കൂടുതല്‍ ആണ്‌.

അപ്പോ ഈ റിസ്ക് ചീത്തയല്ലീ? ശരിക്കും എന്തരാ ലിത്?
ലതിനു ഒരുപാട് ഡെഫനിഷനും തത്വശാസ്ത്രവുമൊക്കെയുണ്ട്, ലളിത മായ എന്നീ പെണ്ണുങ്ങളുടെ ഭാഷയില്‍ നഷ്ടം വരാനുള്ള സാദ്ധ്യതയാണ്‌ റിസ്ക്.

ഇതിനെ എങ്ങനെ മനസ്സിലാക്കും?
അണ്ണന്‍ മിഡില്‍ സ്കൂളില്‍ വെന്‍ ഡയഗ്രം വരക്കാന്‍ പഠിച്ചത് അതിനല്ലീ. അണ്ണന്‍ ഒരു ബിസിനസ്സ് മനസ്സില്‍ കാണുന്നു. അപ്പഴേ എടുക്കും പേപ്പറും പെന്‍സിലും. അണ്ണന്റെ ബിസിനസ്സിനെ ബാധിക്കുന്ന അല്ലെങ്കില്‍ സ്വാധീനിക്കുന്ന കാര്യങ്ങള്‍ എല്ലാം ഒരു വട്ടം വരയ്ക്കും. അണ്ണനു നിയന്ത്രിക്കാന്‍ കഴിയുന്നതെല്ലാം മറ്റൊരു വട്ടം.

അപ്പ?
അപ്പ രണ്ട് വട്ടപ്പൂജ്യം. ഇതില്‍ അണ്ണന്റെ ബാധ വട്ടവും നിയന്ത്രണവട്ടവും തമ്മിലുള്ള ഇന്റര്‍സെക്ഷന്‍ ആണ്‌ നിശ്ചിതാവസ്ത. ബാധവട്ടത്തില്‍ അണ്ണന്റെ നിയന്ത്രണവട്ടം കയറാത്തിടം അനിശ്ചിതാവസ്ഥ. അനിശ്ചിതാവസ്ഥ കൂടുന്നതും നിശ്ചിതാവസ്ഥ കുറയുന്നതും അണ്ണന്റെ റിസ്ക് കൂട്ടുന്നു. പൂജ്യങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടാത്ത ബിസിനസ്സ് ലോട്ടറിക്കളി. എന്തരു റിസ്ക്. ബാധപ്പൂജ്യം നിയന്ത്രണപ്പൂജ്യത്തിനുള്ളില്‍ നില്‍ക്കുവാണെങ്കില്‍ റിസ്ക് പൂജ്യം. ഇതൊക്കെ ക്ലാസ് റൂം സിറ്റുവേഷനല്ലീ.

റിസ്ക് കൂടുന്നു കുറയുന്നു എന്നല്ലാതെ എത്രയുണ്ടെന്ന് അപ്പോഴും അളക്കാന്‍ പറ്റണില്ലല്ല്?
പറ്റുവല്ല്. അതിനല്ലേ പ്രോബബിലിറ്റി തീയറി. ഒരു അവസ്ഥ വരാനുള്ള സാദ്ധ്യതയെ അതുണ്ടാക്കുന്ന നഷ്ടം കൊണ്ട് ഗുണിച്ചാല്‍ റിസ്ക് അണ പൈസയായി കണക്കാക്കാം.

ഉദാഹരിക്കെടേ.
അഞ്ചു രൂപയുടെ ലോട്ടറി എടുത്തു. ഒരു സീരീസില്‍ ഒരു ലക്ഷം ലോട്ടറി ഉണ്ടെന്ന് വെയ്. ഒരാള്‍ക്കടിക്കും, അതായത് അതടിക്കാതിരിക്കാനുള്ള പ്രോബബിലിറ്റി നാലുലക്ഷത്തി തൊണ്ണൂറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതു മടങ്ങാണ്‌ അതായത് പ്രോബബിലിറ്റി 99.9998 ശതമാനം. ഇതിനെ അണ്ണന്‍ മുടക്കാന്‍ പോകുന്ന അഞ്ചു രൂപ കൊണ്ട് ഗുണിച്ചാല്‍ ഈ എടപാടില്‍ അണ്ണന്റെ റിസ്ക് രൂപ 4.99999 . ഇങ്ങനെ ഏതു ബിസിനസ്സിലും എത്രയാണു റിസ്ക് എന്ന് കണക്കു കൂട്ടാം, ബിസിനസ്സിന്റെ സങ്കീര്‍ണ്ണതയ്ക്കനുസരിച്ച് കണക്കിന്റെ കടുപ്പവും കൂടും.

അല്ലടേ നീയാദ്യം പറഞ്ഞില്ലേ റിസ്ക് കൂടുന്നതനുസരിച്ചു ലാഭവും കൂടുമെന്ന്, അപ്പോള്‍ റിസ്ക് കൂടുതലുള്ള ബിസിനസ്സാണോ എല്ലാവരും തെരഞ്ഞെടുക്കാറ്‌?
അങ്ങനെയല്ല. ലാഭമുള്ള എല്ലാ ബിസിനസ്സിനും റിസ്കുമുണ്ട്. വിവരമുള്ളവന്‍ കൃതമായി റിസ്ക് അളക്കും, എന്നിട്ട് ഏരിയ ഓഫ് സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള സകല പണിയും പയറ്റും. നമ്മള്‍ കയ്യിലെടുക്കുന്ന സാഹചര്യത്തില്‍ നിന്നും റിസ്കിനെ പരമാവധി താഴോട്ട് തള്ളിക്കളയുക അതായത് സ്വാധീനവട്ടത്തെ വലിച്ചു വലുതാക്കി ബാധാവട്ടവുമായുള്ള ഇന്റര്സെക്ഷന്‍ പരമാവധി വലുതാക്കുക എന്നതാണ്‌ റിസ്ക് മാനേജ്‌മെന്റ്.

പറയുമ്പ എന്തരെളുപ്പം. ചെയ്തു നോക്കുമ്പഴാ.
ഒരു കാര്യവും പറയുന്ന എളുപ്പത്തില്‍ ചെയ്യാന്‍ പറ്റൂല്ല. പക്ഷേ അസാദ്ധ്യമൊന്നുമല്ലണ്ണാ. വലിയ ചിത്രം, മുഴുവനായുള്ള ചിത്രം മനസ്സില്‍ കാണാന്‍ കഴിയണം, തെളിഞ്ഞു തന്നെ. അതിലാണു കാര്യം. ഈ ചിത്രം കാണാന്‍ പറ്റുന്നവനാണ്‌ കണ്ണുള്ളവന്‍- വിഷനറി. അതു മാത്രം മതി. ബാക്കി എന്തും നമുക്ക് കൂലിക്കെടുക്കാം, പലിശ കൊടുത്താ മൂലധനം കിട്ടും, ശമ്പളം കൊടുത്താ ഏതു വിദഗ്ദ്ധനെയും വാടകയ്ക്കെടുക്കാം, വില കൊടുത്താ എന്തു യന്ത്രവും സ്ഥലവും വാങ്ങാം, ഫീസുകൊടുത്താല്‍ എന്തു ടെക്നോളജിയും ഉപയോഗിക്കാം, പക്ഷേ വിഷന്‍ വാങ്ങാന്‍ കിട്ടൂല്ല. അണ്ണനു പുലിവിഷന്‍ ഉണ്ടാകട്ടെ. മംഗളം.

പോവല്ലേ, ഈ വിഷന്‍ കിട്ടിയാല്‍ എന്തരു ചെയ്യണം?
ഈ-വിഷന്‍ കിട്ടിയാല്‍ സീരിയല്‍ കാണണം. അണ്ണാ നമ്മളു എന്തരായിത്തീരണം എന്നതാണു വിഷന്‍. അതിനെ മിഷന്‍ ആക്കണം, എന്തു ചെയ്ത് നമ്മള്‍ അങ്ങനെ ആകണം എന്ന്. എന്നിട്ടതിനു ഗോളുകള്‍ ഉണ്ടാക്കണം. ആ ഗോളുകള്‍ എങ്ങനെ നേടാം എന്നതിനു സ്ട്രാറ്റജികള്‍ വേണം. ഈ സ്ട്രാറ്റജികള്‍ നടപ്പിലാക്കാന്‍ ഒരു പ്ലാന്‍ വേണം. ഈ പ്ലാനിനു ബഡ്ജറ്റ് വേണം. ഇത്രയും ആയാല്‍ ഒരു മാതിരി പരുവമായി.

നീളം കൂടിപ്പോയി ഉദാഹരണം ഇല്ലാതെ പറ്റൂല്ല.

അണ്ണാ, എനിക്കു ഗൃഹസ്ഥനായി സ്വസ്ഥനായി ജീവിക്കണം - വിഷന്‍
സ്വന്തം കുടുംബമുണ്ടാക്കി ഭാര്യാസമേതം കുട്ടികളെ വളര്‍ത്തി വലുതാക്കണം- മിഷന്‍
ഭാര്യയെ വേണം, മക്കളെ വളര്‍ത്തണം, വരുമാനം വേണം- ഗോള്‍സ്
കല്യാണം കഴിക്കണം, കുട്ടികളെ ജനിപ്പിക്കണം, ജോലി ചെയ്ത് കാശുണ്ടാക്കണം, പിള്ളേരെ മര്യാദയ്ക്കു പഠിപ്പിക്കണം..... സ്ട്രാറ്റെജീസ്

വരുന്ന കൊല്ലം ഒരു പെണ്ണിനെ കണ്ടുപിടിക്കാന്‍ ബ്രോക്കറെ ഇടപാട് ചെയ്യണം, ഒരു പ്രൊഫഷണല്‍ ഡിഗ്രീ കൂടെ എടുത്ത് പ്രൊമോഷന്‍ ഉറപ്പാക്കണം, വീടൊരെണ്ണം വാടകയ്ക്ക് എടുക്കണം, കെട്ടാനുള്ള കാശ് സമ്പാദിച്ചു വയ്ക്കണം, വീട്ടില്‍ അത്യാവശ്യം ഫര്‍ണിച്ചര്‍ വേണം ടെലിവിഷന്‍ വേണം, പാത്രങ്ങള്‍ വേണം - വരുന്നാണ്ടത്തെ പ്ലാന്‍.

ലതിന്റെ ബജറ്റ് കേട്ടോ:
ബ്രോക്കര്‍ ഫീസ് - 5000
ഓറക്കിള്‍ സര്‍ട്ടിഫിക്കേഷന്‍ - 10000
വീട്ടുവാടക - 50000
കല്യാണച്ചിലവ് - 100000
ഫര്‍ണിച്ചര്‍ - 50000
ടെലിവിഷന്‍ - 30000
ചട്ടിവട്ടികള്‍- 10000

മൊത്തം എക്സ്പന്‍സ് ബജറ്റ് രണ്ടു ലക്ഷത്തി അമ്പത്തയ്യായിരം, ശമ്പളത്തീന്നു മാറ്റി വച്ച ഒരുലക്ഷത്തി അറുപത്തയ്യായിരം, പേര്‍സണല്‍ ലോണ്‍ തൊണ്ണൂറായിരം.


ഒരു മാതിരി പിടി കിട്ടി. ഈ സ്ഥിതിയിലാണു കാര്യങ്ങളെങ്കില്‍ സ്ത്രീധനം വാങ്ങി ആ പേര്‍സണല്‍ ലോണങ്ങ് ഒഴിവാക്കുന്നതാ ബുദ്ധി.
അണ്ണന്‍ ശരിക്കു ബിസിനസ്സുകാരനായിക്കഴിഞ്ഞു. ഒരു സുനാപ്പി വിട്ടു പോയത് കൂട്ടിച്ചേര്‍ക്കട്ടെ, മിഷന്‍ മുതല്‍ ഇങ്ങു താഴെ ബഡ്ജറ്റ് വരെ നീളുന്ന ചങ്ങലയിലൂടെ കൊരുത്തു കിടക്കുന്ന ഒരു പട്ടു നൂലുണ്ട്, അതിന്റെ പേരാണു കോര്‍ വാല്യൂസ്. അണ്ണന്‍ തീരുമാനിക്കുന്നതാണ്‌ അണ്ണനെ കോര്‍ വാല്യൂസ്. എത്ര ലാഭവും നഷ്ടവും ഉണ്ടാക്കിയാലും കമ്പനി പൂട്ടിപ്പോയാലും കോര്‍ വാല്യൂവില്‍ അണുവിട ചലിക്കരുത്. അത് നിയമം ലംഘിക്കില്ലെന്നാവാം, മായം ചേര്‍ക്കില്ലെന്നാവാം, രാജ്യദ്രോഹ ബിസിനസ്സ് ചെയ്യില്ലെന്നാവാം, സ്ത്രീധനം വാങ്ങിക്കില്ലെന്നാവാം, ഇതൊക്കെ ചെയ്യുമെന്നുമാവാം, സ്വഭാവമനുസരിച്ച് എന്താണു കോര്‍ വാല്യൂ എന്നത് മാറിയേക്കാം, പക്ഷേ കോര്‍ വാല്യുവില്‍ നിന്നും മാറരുത് .

ഒരു ലൈവ് ഉദാഹരണവുമില്ലേടേ ഈ കല്യാണമല്ലാതെ?
ഒരെണ്ണം ദാ നെറ്റില്‍ നിന്നും - ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന്റെ കോര്‍ വാല്യൂ
It is a core value for Google that there be no compromising of the integrity of our results. We never manipulate rankings to put our partners higher in our search results. No one can buy better PageRank. Our users trust Google's objectivity and no short-term gain could ever justify breaching that trust.

എടേ അപ്പീ, കാശുണ്ടാക്കിയില്ലെങ്കിലും സേര്‍ച്ച് റിസല്‍റ്റില്‍ കളിക്കൂല്ല എന്നല്ലേ ഈ പറയുന്നത്. അപ്പോ ഗൂഗിളിന്റെ ലക്ഷ്യം കാശുണ്ടാക്കല്‍ അല്ലേ?
തീര്‍ച്ചയായും, എങ്ങനെയും കാശുണ്ടാക്കിയാല്‍ അതിനെ നിലനിര്‍ത്താനാവില്ല അണ്ണാ. ഈ കോര്‍ വാല്യൂ, ചത്താലും വിടാത്ത മൂല്യമാണ്‌ ഗൂഗിളെന്നു കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാവുന്ന വിശ്വാസം. അതാണവരുടെ വലിപ്പം, അതാണ്‌ അവരുടെ നിലനില്പ്പ്, അതാണവരുടെ നാളെ, അതാണ്‌ അവരുടെ സനാതനത്വത്തിനെ ആണി.
നാലു ചക്രം കൂടുതല്‍ കിട്ടാന്‍ മുളകുപൊടിയില്‍ അറക്കപ്പൊടി പെയിന്റടിച്ചു ചേര്‍ക്കുന്ന പലചരക്കു കടക്കാരനില്‍ നിന്നും ബിസിനസ്സ് ഒരുപാടു പുരോഗമിച്ചു പോയി. ലോകത്തിന്റെ ആ പുരോഗതിക്കൊപ്പം വളരുന്ന വലിയ വിഷനുണ്ടാക്കാന്‍ അണ്ണനും ഞാനുമടങ്ങുന്ന കേരളീയര്‍ക്കു കഴിയട്ടെ, വലിയ മാറ്റമുണ്ടാവും. അല്ലാതെ അച്ചുമാമന്‍ വികസനം കൊണ്ടുവരാന്‍ പോണില്ല, എവിടെന്നെങ്കിലും പറിച്ചു കൊണ്ടു നടാന്‍ ആ പാവത്തിനു പറ്റുന്ന സാധനമല്ല അത്, വികസിക്കേണ്ടത് മനസ്സാണ്‌

Sunday, March 9, 2008

പതമളവ്

പുത്തന്‍ മൊയിലാളീ തവ സുപ്രഭാതം.
ഇരി. വന്നപാട് പാടുപെടുത്തണ ആവശ്യങ്ങളാണല്ല് ചെല്ലാ മ്യാശപ്പൊറത്ത് കാണണത്. സെയില്‍സ് ടീമിനു ശമ്പളം കൂട്ടാന്‍ ലവന്റെ ശുവാര്‍ശ.

ദാരുവീശന്‍ പറഞ്ഞത് കാര്യവാ. അയിറ്റിങ്ങള്‍ ഒരു ഉയര്‍ച്ചയര്‍ഹിക്കുന്നു. ഇപ്പം ദുബായില്‍ പച്ചരി ഒരു കിലോയ്ക്ക് എന്തരാ വെലയെന്ന് അരി തിന്നുവോ ആശാരിച്ചിയെ കടിക്കുകവോ ചെയ്യാത്ത നിങ്ങക്കറിയൂല്ലല്ലോ വെള്ളേ.

ലവന്മാര്‌ എങ്ങനൊണ്ട് പ്യര്‍ഫോര്‍മന്‍സ്?
ചട്ടത്തെ ദാര്വീശ് കൊടുപ്പാര്‍ ധൈരിയത്തെ നാന്‍ കൊടുത്താന്‍...

ന്നിട്ട് അപ്പികള്‍ പറയണതൊക്കെ ചെയ്തൂടുവോ?
പിന്നില്ലീ. നീതിക്കേ കുനിന്ത് നില്പ്പോര്‍ നിനൈത്തതെല്ലാം ജയിത്ത് വന്തോര്‍ . തീയിലേ ഇറക്കി വിട്ടാ തിരുമ്പി വന്ത് കാല്‍ പണിവോര്‍. സത്തിയം ഇതേ സത്തിയം... യം .

നീ പൂക്കള്‍ വച്ച ഭാഷയിലാണല്ലോ സംസാരം.
ഹ ഹ. ഇംഗ്ലീഷിലല്ലേ അതു പറ്റൂ. എന്റെ മലയാളത്തില്‍ പൂവും കായും ചേര്‍ത്ത് സംസാരിച്ചാ കേക്കണവന്‍ ഇടിച്ചു പിരുക്കും.

അതല്ലെടേ കാശിന്റെ കാര്യം പറ. ലവര്‍ക്ക് കാശുകൊടുത്താ മൊതലാവുമോ?
ആഗോളത്തില്‍ നമ്മടെ സര്വ്വീസ് ഒന്നു തന്നെ, സ്ട്രാറ്റജി ഒന്നു തന്നെ എന്നിട്ടും ദുബായാപ്പീസ് ബാക്കിയുള്ളവനെക്കാള്‍ തിളങ്ങി നില്‍ക്കണത് കണ്ടാ?

ഡേ, അത് ദുബായിലെ അവസരങ്ങള്‍ ബാക്കിയുള്ളടത്തെക്കാള്‍ കൂടുതലായിട്ടാ.
അല്ലല്ല്. ബാക്കിയുള്ളടത്ത് നമ്മളെക്കാള്‍ മേളിക്കേറി ഇരിക്കണ മെസ്സേര്‍സ് ഡൂക്കിലി ഡ്യൂക്ക്‌സിനെയും മെസ്സേര്‍സ് ചാവാലീ ചൊക്ലീസിനെയും പോലും ദുബായിക്കടപ്പൊറത്ത് നമ്മളു വെട്ടി നിരത്തുകയല്ലീ.

പണം കൂട്ടിയില്ലെങ്കില്‍ ടീം പാലം വലിക്കുമെന്നോ? പുലികളാണെന്ന് നീ പറയണ പയലുകള്‍ പുണ്ണാക്കു കൊടുത്തില്ലേ ചക്കില്‍ തൂറണ എനമാണോ?
ഛേയ്. അങ്ങനല്ല പറഞ്ഞു വന്നത്. എവന്മാര്‍ക്ക് ഇപ്പ എക്സ്പീരിയന്‍സ് ആയി, ട്രാക്ക് റിക്കോര്‍ഡ് ആയി. മാര്‍ക്കറ്റിലുള്ള വില കൊടുത്തില്ലേല്‍ ആളു പോവും. തന്നോളം വളര്‍ന്നാല്‍ താനെന്നു വിളിക്കണ്ടേ.

കമ്പനികള്‍ക്ക് സ്റ്റാഫ് കുപ്പിവള പോലെ ഒന്നു പോയാല്‍ മറ്റൊന്ന്.
ഈ ടീം വര്‍ഷങ്ങള്‍ കൊണ്ട് ഇഴുകിയും അഴുകിയും പഴകിയവരാണ്‌. ഓരോരുത്തനും അടുത്തവന്റെ ശക്തിയും ദൗര്‍ബല്യവും അറിയാം, അതിനാല്‍ ഒരു കുടുംബം പോലെ കഴിയുന്നു. അടുത്തവനെ എടുത്തിട്ടെന്താ? അവനും ട്രെയിനിങ്ങും പരിചയവുമാകുമ്പോള്‍ മുതലാവുന്നിടത്തോട്ട് പോകും. ഇനിയവന്മാര്‍ പോയില്ലെന്ന് തന്നെ വയ്ക്ക്, എന്തരു ചെയ്താലും ഒന്നാന്തീ വരണ ചില്ലറ പഴേത് തന്നെ എന്നാണ്‌ നിങ്ള് കൊടുത്ത മെസ്സേജ്, ചുമ്മാ വിയര്‍ക്കണത് എന്തരിനാണെന്ന് ആലോചിക്കണതില്‍ തെറ്റൊണ്ടാ?

കൂട്ടികൊടുക്കണമെന്ന് തന്നെ നീ പറയണത് അല്ലീ?
കൂട്ടണത് അപ്പികള്‍ കച്ചോടം കൂട്ടി തിരിച്ചു കൊണ്ട് വന്നില്ലേല്‍ എന്നെ നീ സിയാര, ടാംഗോ, യൂണിഫോം, പാപ്പ, ഇന്ത്യ, ഡെല്‍റ്റ എന്നു വിളിച്ചോ.

ഡേ, എനിക്ക് ഇംഗ്ലീഷ് ഫൊണാല്ഫബെറ്റ് പിടിയില്ല.
എന്നാ ഫ്രെഞ്ചില്‍ കൊഞ്ചാം ഡേ . സൂസന്‍, ത്രേസ്യ, ഊര്സുല, പെറീ, ഇഡാ, ഡേവിഡ് ഹാജരുണ്ടോ?

ആ. കൂട്ടിക്കൊടുക്കാം.
നന്ദി. നീ നല്ല കൂട്ടിക്കൊടുപ്പുകാരന്‍ എന്ന് അവര്‍ മരിക്കും വരെ സ്മരിക്കും. കഴിവാണവരുടെ ശക്തി, ശമ്പളമാണ്‌ അവരുടെ ദൗര്‍ബല്യം, മാര്‍ക്കറ്റ് വളര്‍ച്ചയാണ്‌ അവരുടെ അവസരം, വിലക്കയറ്റമാണ്‌ അവര്‍ നേരിടുന്ന ഭീഷണി.

ഈ സ്വോട്ട് അനാലിസിസ് എന്നു കേള്‍ക്കുമ്പ ഒരു ബാര്‍ ജോക്ക് ആണ്‌ ഇപ്പ മനസ്സില്‍ വരുന്നത്.
അതെന്തരു കത പറങ്കിയണ്ണാ?

ഒരുത്തനു കമ്പനി സ്വോട്ട് അനാലിസിസ് ഫോം പൂരിപ്പിക്കാന്‍ കൊടുത്ത്. സത്യന്മാരില്‍ സത്യസന്ധനായ ആ പാവം ഇങ്ങനെ എഴുതിക്കൊടുത്തു.

എന്റെ സ്റ്റ്റെങ്ത്ത്- എന്റെ ഭാര്യ
എന്റെ വീക്ക്നസ്സ്- അയല്‍ക്കാരന്റെ ഭാര്യ
ഓപ്പര്‍ച്യൂണിറ്റി- അയല്‍ക്കാരന്‍ ബിസിനസ്സ് ടൂര്‍ പോകണത്
ത്രെറ്റ്- എനിക്കു ബിസിനസ്സ് ടൂര്‍ പോകേണ്‍റ്റി വരുന്നത്.

ഹ ഹ. ശുഭദിനം
മംഗളം.

Thursday, March 6, 2008

അബദ്ധം വാ...

ലവന്റെ രാഷ്ട്രീയം കഴുതേടെ കാമം പോലെയാടേ- ലവങ്ങ് ആവേശം കൊരച്ച് തീര്‍ക്കും കഴുത കാമം കരഞ്ഞു തീര്‍ക്കും.

കഴുതേടെ കാമം ബാക്കി നാല്‍ക്കാലികളുടെ കാമം പോലെ തന്നെ. ഇണചേരാനുള്ള നേരമാകുമ്പോള്‍ പശുവും കുതിരയും ആടുമെല്ലാം ശബ്ദമുണ്ടാക്കും, അതൊന്നും കരഞ്ഞു തീര്‍ക്കുന്നതല്ല.

അപ്പോള്‍ കഴുത മണ്ടനല്ലേ?
കഴുത മണ്ടനല്ല, വേഴാമ്പല്‍ മഴവരാന്‍ കാത്തിരിക്കുകയുമില്ല, കാലന്‍ കോഴി ആരും ചാകാന്‍ കൂവുന്നതല്ല, മൂങ്ങ ബുദ്ധിരാക്ഷസനല്ല, പൂച്ച ആരുടെയും അമ്മാവിയപ്പന്‍ പ്രേതമായി വന്നതല്ല, കാക്കയുടെ ദേഹത്തു കേറി ഒരാത്മാവും നിന്റെ വീട്ടില്‍ ചോറുണ്ണാന്‍ വരൂല്ല.


അപ്പോള്‍ ഇതൊക്കെ വിശ്വസിച്ചിരുന്നവര്‍ മണ്ടന്മാരാ?
അല്ല. പണ്ടൊക്കെ ഒരുപാടു കാര്യങ്ങള്‍ അറിയില്ലായിരുന്നു. അതൊക്കെ നമ്മള്‍ ഊഹിച്ചു. ഇന്നും എല്ലാമൊന്നും നമുക്കറിയില്ല, പക്ഷേ ഒരുപാട് അബദ്ധങ്ങള്‍ മാറ്റാനായി. വേഴാമ്പലിന്റെ കാര്യം തന്നെ എടുക്കുക, അത് വെള്ളം കുടിക്കുന്നത് ആരും കണ്ടിട്ടില്ല, അപ്പോള്‍ പണ്ട് ആളുകള്‍ അങ്ങ് ഊഹിച്ചു ആ കിളിക്ക് മഴവെള്ളം മാത്രമേ കുടിക്കാന്‍ പറ്റൂ എന്നും മഴ വരുമ്പോള്‍ അത് കൂമ്പാള പോലുള്ള ചുണ്ടും മലര്‍ത്തി പറക്കുമെന്നും അതുവരെ വെള്ളം കിട്ടാതെ ദാഹിച്ചു നടക്കുമെന്നും.


അപ്പ അതു ആരും കാണാതെ തോട്ടിലിറങ്ങി വെള്ളം കുടിക്കുമോ?
ഇല്ലെടേ, അതിനു ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വെള്ളം ധാരാളം മതി ജീവിക്കാന്‍, വേറേ വെള്ളം കുടിക്കേണ്ടതില്ല.


കഴുത മണ്ടനാണെന്ന് വിശ്വസിക്കാന്‍ കാരണമോ?
കഴുതയെ അതിനിഷ്ടമില്ലാത്തയിടത്തേക്ക് വലിച്ചാല്‍ അതു പോകില്ല, അടിച്ചാല്‍ അനുസരിക്കണമെന്നുമില്ല. മണ്ടരായ നമ്മള്‍ മനുഷ്യന്മാര്‍ വിചാരിച്ചു അതിനു മനസ്സിലാകാത്തതുകൊണ്ടാണെന്ന്. സത്യത്തില്‍ അത് കുതിരയെപ്പോലെ ഭയവും അടിമത്ത മനോഭാവവുമില്ലാത്ത ജീവിയായതിനാല്‍ മനസ്സില്ലാതെ ഒരു കാര്യം ചെയ്യൂല്ലെന്നേയുള്ളു, അത് കുതിരയെക്കാളും കാളയെക്കാളും ബുദ്ധിയുള്ള ജന്തുവാണെന്നാണ്‌ മിക്ക പഠനങ്ങളും കാണിക്കുന്നത്.

അപ്പം നിന്നെ എടാ കഴുതേ എന്ന് ആരെങ്കിലും വിളിച്ചാ ദേഷ്യം വരൂല്ല അല്ലേ?
വരുവല്ല്. വിളിക്കണവന്‍ എന്നെ അപമാനിക്കണം എന്നുദ്ദേശിക്കുന്നതുകൊണ്ട്. ഒരു നാട്ടില്‍ പൂച്ചയാണ്‌ കൊള്ളരുതാത്തത് എന്നാണു വിശ്വാസമെങ്കില്‍ അവിടത്തുകാരന്‍ നിന്നെ പോടാ പൂച്ചേ എന്നു വിളിച്ചാലും ദേഷ്യം വരണത് പോലെ.

അപ്പ ഈ ടര്‍ക്കിക്കോഴി വിവരമില്ലാത്ത കിളിയാണ്‌ ആരെങ്കിലും പിടിക്കാന്‍ വന്നാല്‍ ഓടാനോ എന്തരിന്‌, ഇണചേര്‍ന്ന് മക്കളെ ഒണ്ടാക്കാനോ പോലും അതിനറിയില്ല എന്നു പറയുന്നതും കള്ളമായിരിക്കും അല്ലീ?

അല്ല. ടര്‍ക്കി അതിന്റെ വന്യ ബ്രീഡില്‍ ബുദ്ധിയും ശക്തിയും തിരിച്ചറിവുമൊക്കെയുള്ള പക്ഷിയാണ്‌. എന്നാല്‍ നൂറ്റാണ്ടുകളായി മനുഷ്യന്‍ അതിന്റെ തലമുറകളെ സിങ്ക് ബാസിട്രാസിന്‍ പോലെയുള്ള രാസവസ്തുക്കള്‍ തീറ്റിയാണ്‌ പൊണ്ണത്തടി വയ്പ്പിച്ച് തിന്നുന്നത്. ഈ രാസവസ്തു ടര്‍ക്കിയുടെ ശരീരകോശങ്ങളിലെ അമിനോ ആസിഡുകളെ മാറ്റി മറിച്ചാണ്‌ അതിനെ തോന്നിയപോലെ തൂക്കമുള്ള അസ്വാഭാവിക ജീവിയാക്കുന്നത്. ശരീരത്തിന്റെ സ്വാഭാവിക രീതിയെല്ലാം മാറിയ ആ പാവം കിളിക്ക് ഓടാനുള്ള ശേഷിയും പോകും നെഞ്ചാമ്മൂടിയൊക്കെ പുറത്തോട്ട് ചാടി ഇണയോട് ചേര്‍ന്നിരിക്കാനാവാത്ത ആകൃതിയും വരും എന്നതുകൊണ്ടാണ്‌ ഓടിരക്ഷപ്പെടാനും മക്കളെ ഉണ്ടാക്കാനും കഴിയാത്തത്, വിവരമില്ലാത്തത് മനുഷ്യനാണ്‌ ടര്‍ക്കിക്കല്ല.

അണ്ണാ, ഈ ബാസിട്രാസിന്‍ എന്ന് ഞാന്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ.
നീ നിയോസ്പോറിന്‍ തേച്ചിട്ടുണ്ടോ എപ്പഴെങ്കിലും?

ഒണ്ട്.
ലതിലെ ഒരു രാസവസ്തു ലതാണ്‌.

തള്ളേ അപ്പ അത് കൊഴപ്പമൊള്ള സാതനമാ?
അത് പൊറത്ത് തേക്കാനല്ലേടേ തന്നത്, തിന്നാല്‍ നീ വിവരം അറിയും.

തിന്നാ ഞാന്‍ ടര്‍ക്കിയെപ്പോലെ ആയിപ്പോകുമോ?
ഡെയിലി കൊറേച്ചെ പഴഞ്ഞീല്‍ ഇട്ട് കഴിച്ച് നോക്കടേ, എന്തരാവുമെന്ന് അറിയാവല്ല്.

Wednesday, March 5, 2008

ഓണം വരാന്‍ ഒരു കാരണം

എന്താ അപ്പനും മോനൂടെ ഓടിപ്പിടിത്തം കളിക്കുവാന്നോ?
തോമാച്ചനോ? ഇരി. എന്നു വന്ന് നാട്ടീന്ന്? പോയിക്കഴിഞ്ഞിട്ടാ ഞാന്‍ വിവരമൊക്കെ അറിഞ്ഞത്. അടുത്തടുത്ത ഫ്ലാറ്റില്‍ താമസിച്ചിട്ടന്ത് കാര്യം, രാവിലേ പോയാ രാത്രി ഉറങ്ങാന്‍ നേരമാ വീട്ടില്‍ വരണത്.

കഴിഞ്ഞാഴ്ച്ച വന്നു ഞാന്‍.
തോമാച്ചന്റെ അപ്പന്‌ എന്തുവാരുന്നു അസുഖം? കിടപ്പായിരുന്നോ?

അപ്പന്‍ നല്ല ആരോഗ്യത്തില്‍ ഇരിക്കുവാരുന്നു. അമ്മച്ചി മരിച്ചേ പിന്നെ ഇത്രയും കൊല്ലം പുള്ളി ഒറ്റയ്ക്ക് വച്ചുണ്ട് കഴിയുവാരന്നെന്നേ. എന്റെളേ ബ്രദര്‍ അവിടന്ന് ഒരു പത്തു കിലോമീറ്റര്‍ ദൂരെ സിറ്റിയിലാ താമസം, പക്ഷേ പുള്ളി അമ്മച്ചിടെ ആത്മാവ് വീട്ടിലുണ്ടെന്നും പറഞ്ഞ് ബ്രദറിന്റടുത്ത് പോയി താമസിക്കുകേലാ.

എന്നിട്ട്?
ഒരു ദിവസം പുള്ളി അവനെ ഫോണ്‍ ചെയ്തു. എന്തോ തലകറക്കവും ശ്വാസം മുട്ടലും ഒക്കെ പോലെ വരുന്ന് ഒന്ന് ആശുപത്രിയില്‍ പോകണം എന്നു പറഞ്ഞു. അനിയച്ചാരു കരുതി വല്ല പ്രഷറിന്റെയും ആയിരിക്കുമെന്ന് . അവന്റെ പിള്ളേരുടെ പരീക്ഷയൊക്കെ തീര്‍ന്ന് മൂന്നു ദിവസം കഴിഞ്ഞേ പോകാന്‍ പറ്റിയുള്ള്. ചെന്നപ്പോഴേക്ക് അപ്പന്‍ മരിച്ച് ബോഡി ഡീകമ്പോസ് ആകാന്‍ തുടങ്ങിയിരുന്നു. സ്റ്റ്റോക്ക് വന്നതാണെന്നാ ആശുപത്രിയില്‍ അറിഞ്ഞത്.

പോസ്റ്റ് മോര്‍ട്ടം വേണ്ടിവന്നോ?
വേണ്ടെന്ന് പറഞ്ഞു. പാവം അപ്പന്‍ വെള്ളം കുടിക്കാതെ കിടന്നു മരിച്ചു. വെട്ടിക്കീറുകയും കൂടി ചെയ്യാതിരിക്കുന്നതല്ലേ നല്ലത്.

കഴിഞ്ഞതൊക്കെ കഴിഞ്ഞു പോട്ടെ.
ഞാന്‍ വന്നത് അപ്പന്റെ നാല്പ്പത്തൊന്ന് ഈ വരുന്ന ഫ്രൈഡേ ആണ്‌. ആന്റണിയും കുടുംബവും വരണം.

വരാം. നാല്പ്പത്തൊന്നായോ? മരിച്ചെന്ന് ഇന്നലെ കേട്ടതുപോലെ.
ആക്‌ചലി ത്രീ വീക്സ് ആയതേയുള്ളു. ഈദ് ഹോളിഡേസ് തുടങ്ങുകയല്ലേ, എല്ലാവര്‍ക്കും അവധിയുള്ളപ്പോള്‍ നടത്താമെന്ന് വച്ചു.

ഞങ്ങള്‍ വരാം.

-*-*-*-*-*-
വെള്ളിയാഴ്ച്ച വീട്ടിലെത്തിയപ്പോള്‍ താമസിച്ചു പോയി. അപ്പീസുകളസം മാറാന്‍ നില്‍ക്കാതെ പെമ്പ്രന്നോരേം കൊച്ചിനേയും വിളിച്ചോണ്ട് തോമാച്ചന്റവിടെ ഓടിക്കേറി. ആളുകള്‍ ഞെരുങ്ങി നിന്ന് പൊറോട്ടയും കോഴിവറുത്തതും ഫ്രൈഡ് റൈസും കറിയുമെല്ലാം കൂട്ടിക്കുഴച്ച് തിന്നുന്നു. ഇടയിലൂടെ പാമ്പായൊരു അച്ചന്‍ ചെസ്സുകളിയിലെ ബിഷപ്പിനെപ്പോലെ ഏങ്കോണിച്ച് ഏങ്കോണിച്ച് നടക്കുന്നു.

ആന്റണിയോ, വരൂ, ഇരിക്ക്.
അവധിയാണെന്ന് പറഞ്ഞിട്ടെന്തുകാര്യം, ഓഫീസില്‍ നിന്നു വരാന്‍ താമസിച്ചു പോയി. പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞോ? സോറി.

അതൊക്കെ രാവിലേ കഴിഞ്ഞെന്നേ. നിങ്ങളെ മനപ്പൂര്വ്വം അതിനു വിളിച്ച് ബുദ്ധിമുട്ടിക്കാഞ്ഞതാ. ഓരോ തിരക്കുള്ളവരല്ലേ.
അതേയതേ, പ്രാര്‍ത്ഥനയൊക്കെ ഒരു ബുദ്ധിമുട്ടാ.

എന്തുവാ എടുക്കേണ്ടത്? ആന്റണി ബീയറല്ലേ കഴിക്കാറ്‌?
അയ്യേ. കള്ളൊന്നും വേണ്ട തോമാച്ചോ.

ഓ ഭാര്യയെപ്പേടിയാണോ? വിഷമിക്കണ്ടാ, തന്നെപ്പോലെയുള്ളവര്‍ക്ക് ഒളിച്ചിരുന്ന് അടിക്കാനുള്ള സെറ്റ് അപ്പ് താഴെ എന്റെ കാറില്‍ ചെയ്തിട്ടുണ്ട്.
കുടിക്കാത്തതുകൊണ്ടല്ല തോമാച്ചാ. ഭാര്യ എന്റെ സകല കോലവും കണ്ടിട്ടുള്ളതും തന്നെ. പക്ഷേ എന്തെങ്കിലും ഒരവസരം കിട്ടുമ്പോഴെല്ലാം കുടിക്കണ പരുവാടി എനിക്കില്ല. വെള്ളം കുടിക്കാന്‍ കിട്ടാതെ മരിച്ചുപോയ ഒരു മനുഷ്യന്റെ പേരില്‍ വെള്ളമടിക്കാന്‍ എനിക്കു തീരെയും മനസ്സു വരൂല്ല. ഞാന്‍ പോണ്‌. പിന്നെ, തന്റെ മോന്‍ എല്ലാം നോക്കിക്കോണ്ട് നില്പ്പോണ്ട്, താന്‍ മരിക്കുമ്പോ എത്ര കുപ്പി കൂടുതല്‍ പൊട്ടിക്കണം എന്ന് കണക്കു കൂട്ടുകയാ അവന്‍.

എന്റെ ഭാര്യയേയും കൊച്ചിനേയും ആള്‍ക്കൂട്ടത്തില്‍ കാണാനില്ല. സെറ്റ് അപ്പ് കണ്ടപ്പോഴേ അവര്‍ ഇറങ്ങിപ്പോയെന്ന് തോന്നുന്നു.