Wednesday, February 3, 2010

ദയവായി പോലീസില്‍ അറിയിക്കുക

തമ്പാനൂരില്‍ കെട്ടിടമിടിഞ്ഞ് കുടുങ്ങിപ്പോയവരില്‍ ഒരാള്‍ മരിച്ചെന്നും മറ്റുള്ളവരെ രക്ഷിക്കാന്‍ പോലീസും ഫയര്‍ ഫോര്‍സും കഠിന യജ്ഞം നടത്തുന്നത് തടസ്സപ്പെടുത്തി മൊബൈലില്‍ ചിത്രമെടുക്കാനും മറ്റും തടിച്ചു കൂടിയ ജനത്തെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ലാത്തി വീശിയിട്ടും ജനം കൂട്ടാക്കിയില്ലെന്നും വാര്‍ത്ത ഉണ്ടായിരുന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയവരില്‍ മരിച്ചവരുടെ എണ്ണം ഇന്ന് പുലര്‍ച്ചയോടെ ആറായി. ക്രെയിനുകള്‍ക്കും മണ്ണുമാന്തികള്‍ക്കും നിര്‍ബാധം സഞ്ചരിക്കാന്‍ കഴിയാത്ത വിധം തിക്കി നിറഞ്ഞ ഫോട്ടോഗ്രഫര്‍മാര്‍ക്കും കട്ടിങ്ങ് വര്‍ക്ക് തടസ്സപ്പെടുത്തി സീന്‍ കണ്ട് രസിച്ച കാണികള്‍ക്കും മരണസംഖ്യ ഉയര്‍ത്തിയതില്‍ അഭിമാനിക്കാം.

അതും പോരാഞ്ഞാണ്‌ ഈ പണിയും. മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ കണ്ടത്.


ഒരു കമ്പനി എസ് ഏ പിയെ വിളിച്ച് റബ്ബര്‍ ബുള്ളറ്റ് ഫയര്‍ ചെയ്യിച്ചിരുന്നെങ്കില്‍ മേലില്‍ ഒരിടത്തും ഇമ്മാതിരി പണി ചെയ്യാന്‍ ആളുകള്‍ ധൈര്യപ്പെടില്ലായിരുന്നു. ചിലപ്പോഴെങ്കിലും എക്സമ്പ്ലറി പണിഷ്മെന്റ് ആവശ്യമാണ്‌- പ്രത്യേകിച്ച് യാതൊരു മാന്യതയും സംസ്കാരവും അച്ചടക്കവും മനസ്സാക്ഷിയും ഇല്ലാത്ത ജനതയില്‍.

തിരുവനന്തപുരത്ത് കെട്ടിടം ഇടിഞ്ഞു എന്ന പേരില്‍ കറങ്ങുന്ന എന്തെങ്കിലും ചെയിന്‍ മെയില്‍ ഫോട്ടോകളോ ആല്‍ബങ്ങളോ ഫേസ്ബുക്ക്/ ഓര്‍ക്കുട്ട് വീഡിയോ പോസ്റ്റുകളോ കാണുന്നവര്‍ ദയവായി പോലീസില്‍ അറിയിക്കുക -അതിന്റെ ഉടമകള്‍ക്കു മേലേ അടിയന്തിര ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്തല്‍, മോഷണം, സര്‍ക്കാര്‍ വക ജംഗമങ്ങള്‍ നശിപ്പിക്കല്‍, ജനജീവിതം അപകടപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ വല്ലതും ചുമത്തേണ്ടതുണ്ടോ എന്ന് അവര്‍ തീരുമാനിക്കട്ടെ.

ഒരുമാതിരി കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കാതായി, വയസ്സാകുന്നതിന്റെ ലക്ഷണമാണ്‌. പക്ഷേ തനി പോക്രിത്തരം കണ്ടാല്‍ എന്തു ചെയ്യും?

13 comments:

chithrakaran:ചിത്രകാരന്‍ said...

ഇത്രയും കാലം ജേണലിസ്റ്റുകളെയായിരുന്നു
ഇത്തരം ദുരന്ത ഭൂമികളില്‍ പറന്നിറങ്ങുന്ന
കഴുകന്മാരായി കണ്ടിരുന്നത്.
ഇപ്പോള്‍... ജേണലിസുകളുടെ ഫാനുകളായ
പൊതുജനങ്ങളെയും കഴുകന്മാരായി കാണേണ്ടിവരുന്നു.
മനുഷ്യത്വം നഷ്ടപ്പെട്ട എഴഞ്ഞു നടുക്കുന്ന കഴുകന്മാരുടെ പട. തംബാനൂരില്‍ കൂട്ടിക്കൊടുപ്പിനു നടക്കുന്ന
കഴുകപ്പടയാകാനും മതി.

Rakesh R (വേദവ്യാസൻ) said...

എവിടെയും മല്‍സരം, മറ്റുള്ളവരോട് ഞാന്‍ കണ്ട് ദൃക് സാക്ഷി വിവരണം(തെളിവോട് /ഫോട്ടോ കൂടി) നല്‍കാനുള്ള വ്യഗ്രത :(

Dinkan-ഡിങ്കന്‍ said...

"പുരകത്തുമ്പോള്‍ വാഴ വെട്ടുക"
"കത്തുന്ന പുരയില്‍ നിന്ന് കഴുക്കോല്‍ ഈരുക"

എന്നതൊക്കെ പഴഞ്ചൊല്ലുകളാണെന്നാണ്‌ ഇതുവരെ കരുതിയിരുന്നത് :

ജിവി/JiVi said...

യെസ്, ഇത്തരക്കാരെ വിടരുത്.

ശ്രീവല്ലഭന്‍. said...

കുനിഞ്ഞു നിന്നാല്‍ ഗോവാലകൃഷ്ണനെ അടിച്ചുമാറ്റും എന്ന് കേട്ടിട്ടുണ്ട്.....

നന്ദിനിക്കുട്ടീസ്... said...

നമ്മുടെ നാടിന്റെ ഒരു ശാപമാണു സുഹ്രുത്തെ ഇത്. ആ സമയത്ത് രോഷം പൂണ്ട നമ്മുടെ പോലീസ് സുഹ്രുത്തുക്കൾ ആരെങ്കിലും ആ രംഗങ്ങൾ മൊബൈലിൽ പകർത്തുന്ന ഏതെങ്കിലും മനുഷ്യസ്നേഹിയെ എടുത്തിട്ട് ഒന്നു ചാർത്തിയിരുന്നെങ്കിൽ തമ്പാനൂർ അപകടത്തിനേക്കാൾ പ്രാധാന്യത്തോടെ നമ്മുടെ പത്രങ്ങൾ അഘോഷിക്കുന്നത് ആ വാർത്തയായിരിക്കും.
തേക്കടി ബോട്ടപകടം നടന്ന സമയത്തും ടാങ്കർ ലോറി കത്തിയ ദിവസം അപകടം പറ്റിയവരെ ആശുപത്രിയിൽ എത്തിച്ചപ്പൊൾ അവിടെയും ഇതേ സംഭവം ആവർത്തിച്ചിരുന്നു. സാംസ്കാരിക കേരളമേ ലജ്ജിക്കുക.

Anonymous said...

ഇവന്‍മാരെ മുക്കാലിയില്‍ കെട്ടിയിട്ട് ചന്തിക്ക് ചൂരലുകൊണ്ട് നാല് പെട കൊടുക്കണം

ഉഗാണ്ട രണ്ടാമന്‍ said...

u said it...

Unknown said...

മലയാളിയുടെ സാംസ്കാരിക ജീര്‍ണതയുടെ തെളിവുകള്‍ ,അപകടങ്ങള്‍ പോലും
ആഘോഷമാക്കുന്ന നെറികെട്ട
വൃണം നിറഞ്ഞ മനസ്സുകള്‍.

Jijo said...

അവിടെ നിന്നും ദൃശ്ശ്യങ്ങള്‍ പകര്‍ത്തിയ എല്ലാവര്‍ക്കും എന്റെ വക ഓരോ പുലിറ്റ്സര്‍ അവാര്‍ഡ് ഞാന്‍ ഇതാ പ്രഖ്യാപിക്കുന്നു. മണ്ണും ശവവും ഒക്കെ പിന്നെയായാലും വാരാമല്ലോ. ഇത്രയും പേര്‍ മണ്ണിനടിയില്‍ പിടഞ്ഞ് മരിക്കുന്നത് പിന്നീട് ലൈവായിട്ട് ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ? പടമെടുപ്പ് തടസ്സപ്പെടുത്തിയ പൊലീസിനെതിരേ ജനകീയ പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിക്ഷേധിക്കുന്നു.

{റബ്ബര്‍ ബുള്ളറ്റല്ല, ശരിക്കുള്ളത് തന്നെ വേണം എന്നൊരഭിപ്രായം കൂടിയുണ്ട്. എന്നാലേ ചിലരൊക്കെ പഠിക്കൂ.)

ഇ.എ.സജിം തട്ടത്തുമല said...

നല്ല പ്രതികരണം!ആശംസകൾ!

പ്രദീപ്‌ said...

പറഞ്ഞതില്‍ ശരിയുണ്ട് .

VINOD said...

i think this article dosent contain politics or religion so very less people will react to such a cruel incident, unfortunately our society is roten to such a level there is no hope