Friday, April 27, 2012

നോണിയും അനോണിയും

http://www.mathrubhumi.com/agriculture/story-268172.html

ലേഖനം മുഴുവന്‍ വായിക്കുക, എന്തെങ്കിലും മനസ്സിലായോ?



എനിക്കിത്രയുമാണ്‌ മനസ്സിലായത്:

1. നോണി എന്നത് കടലോരത്തു വളരുന്ന ഒരു ചെടിയാണ്‌.

2. ഇവയുടെ കായില്‍ എന്തൊക്കെയോ ഔഷധഗുണങ്ങളുണ്ട്- പ്രതിരോധശേഷി കൂട്ടുകയും മാരകരോഗങ്ങളെ ചെറുക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു. ഇനിയും അറിയാന്‍ ഇരിക്കുന്നതേയുള്ളൂ

3. ശാസ്ത്രലോകം അടുത്തകാലത്ത് കണ്ടെത്തിയതാണിതിന്റെ ഗുണങ്ങള്‍.

4. വീട്ടുവളപ്പില്‍ വേണമെങ്കില്‍ നട്ടു വളര്‍ത്താം.

5. പഴങ്ങള്‍ നേരിട്ടു കഴിക്കരുത്, പക്ഷേ ജ്യൂസ് ആക്കി കഴിക്കാം.





പത്രം വായിച്ചിട്ട് അടുത്ത നേഴ്സറിയില്‍ പോയി ഒരു നോണിത്തൈ വേണം ചേട്ടാ, മാരകരോഗങ്ങളെ പ്രതിരോധിച്ച് അമരത്വം നേടാനാണെന്ന് തോന്നുന്നില്ലേ? അതിനു മുന്നേ ഈ ചെടിയെ നമുക്കൊന്നു പരിചയപ്പെടാം. നോണി എന്നത് താഹിതിയന്‍ ലാടഗുരുക്കള്‍ അവരുടെ ഭാഷയില്‍ ഇട്ട പേരാണ്‌. സംഗതി ഇന്ത്യയില്‍ ചൂടുള്ള പ്രദേശങ്ങളിലും ആസ്ത്രേലിയ, പോളിനേഷ്യ ഹവായി, താഹിതി, മലേഷ്യ തുടങ്ങി പലേ നാടുകളിലും സാധാരണ കാണുന്ന ഒരു ചെറുമരമാണ്‌. ശാസ്ത്രനാമം morinda citrifolia. സായിപ്പന്മാര്‍ ഇന്ത്യന്‍ മള്‍ബെറീന്നൊക്കെ പറയും. പലേ നാട്ടിലും നാടോടികളും മറ്റും ഇതിന്റെ കായ ഭക്ഷണത്തിനു എടുക്കാറുണ്ട്.



തെക്കു പാറശ്ശാല മുതല്‍ വടക്ക് മഞ്ചേശ്വരം വരെ ഒരു വെളിമ്പറമ്പുണ്ടെങ്കില്‍ അതില്‍ ഇതൊരെണ്ണം കണ്ടിരിക്കും- ഇതേതു മരമെന്നല്ലേ? നമ്മുടെ മഞ്ഞണാത്തി. പിള്ളേരു രസത്തിനു വല്ലപ്പോഴും പിച്ചി തിന്നുമെന്നല്ലാതെ ഭക്ഷണമായൊന്നും കൂട്ടിയിട്ടില്ല മഞ്ഞണാത്തിക്കായ കേരളത്തില്‍.



ഒരു മലേഷ്യന്‍ കമ്പനി ഇത് ആയിരക്കണക്കിനു വര്‍ഷം മുന്നേ ആര്‍ഷഭാരത്തില്‍ ആയുര്‍‌വേദക്കാരു കണ്ടുപിടിച്ചെന്നും പറഞ്ഞ് ബ്രോഷര്‍ അയച്ചപ്പോള്‍ അഷ്ടാംഗഹൃദയവും മറ്റും എടുത്തു നോക്കി- അതിലെങ്ങും മഞ്ഞണാത്തി ജ്യൂസിനെക്കുറിച്ച് കണ്ടില്ല. അംഗീകരിച്ച പഠനങ്ങളിലൊന്നും ഇതിനെ ഔഷധ ഗുണത്തിനെപ്പറ്റി "ശാസ്ത്രലോകം" കണ്ടതായി കാണാന്‍ കഴിഞ്ഞുമില്ല. മിനക്കെടാന്‍ വയ്യാത്തവര്‍ വിക്കിയില്‍ പോയി ലിങ്കില്‍ ക്ലിക്കി കളിച്ചോളൂ.

http://en.wikipedia.org/wiki/Noni_juice



കായികാഭ്യാസികള്‍ മഞ്ഞണാത്തി ജ്യൂസ് കുടിച്ചാല്‍ എന്തോ ശക്തി കിട്ടുമെന്ന് പറഞ്ഞ് ഇറക്കിയ രണ്ട് ബ്രാന്‍ഡില്‍ നിരോധിക്കപ്പെട്ട ഉത്തേജക മരുന്നു ചേര്‍ത്തതായിക്കണ്ട് നിരോധിച്ചെന്നും കാണുന്നു.





നീര്‍നായയുടെ വൃഷണം കൊണ്ട് ക്യാന്‍സര്‍ ചികിത്സിച്ച് കോടീശ്വരനായ താടിക്കാരന്‍ സര്‍ക്കാരിനെ നന്നാക്കാന്‍ സമരം ചെയ്യുന്ന നാടാണ്‌, ഏതു തായിതിയന്‍ മഞ്ഞണാത്തിനീരും പോളിനേഷ്യന്‍ പപ്പടവട്ടക്കറയും കൊണ്ട് ഏതു താഹിതിക്കാരനും മലേഷ്യക്കാരനും ഈ നാട്ടില്‍ എന്തും ചികിത്സിക്കാം, ജോസഫ് ആന്റണി മാഷ് അവിടിരിക്കുമ്പോള്‍ ഇതൊക്കെ പത്രത്തിലടിച്ചു വരുന്നതു കണ്ട് എഴുതിപ്പോയെന്നേയുള്ളൂ.

Sunday, October 30, 2011

മാപ്പ്

സാര്‍, അകത്തോട്ട് വന്നോട്ടോ?
വരൂ, മാപ്പ് തരൂ.

മാപ്പല്ല സാര്‍, ഇത് ഒരു ടൂള്‍ ബോക്സാ.
അതല്ല, ചില തെറ്റുകള്‍ പറ്റിപ്പോയിട്ടുണ്ട്. മാപ്പ് ചോദിച്ചതാ. ആട്ടെ താന്‍ ആരാ?

സാറേ, ഞാന്‍ എലക്ട്രീഷ്യനാ. സാറിന്റെ ഓഫീസില്‍ പ്ലഗ്ഗിന്റെ ഫ്യൂസ് പോയെന്ന് പറഞ്ഞ്. അത് മാറ്റിയിടാന്‍ വന്നതാ.
പ്ലഗ്ഗിന്റെ ഫ്യൂസ് പോയതിനു മാപ്പ്. ചില സാഹചര്യങ്ങളില്‍ അങ്ങനെ പറ്റിയതാണ്‌.

പ്ലഗ്ഗാകുമ്പോ ചിലപ്പോ എരിഞ്ഞ് പോകും. അതിനു മാപ്പെന്തിനാ സാറേ, അതും എന്നോട്? ഇതെന്റെ വീടൊന്നുമല്ലല്ലോ.
മാപ്പ് പറഞ്ഞ് പറഞ്ഞ് ഇപ്പോ എന്തിനൊക്കെയാ പറയേണ്ടതെന്ന് അറിയാതായെടോ. താന്‍ വേഗം മാറിയിട്, കുറേ മാപ്പ്, അല്ല സന്ദര്‍ശകര്‍ കാത്തിരുപ്പുണ്ട്.

ആയിക്കോട്ടെ സാറേ, ദാ ഇപ്പോ കഴിയും.
അത് മാറിയിട്ടേച്ചും പോണ മുന്നേ താന്‍ ആ "മാനസ്വേശ്വരീ മാപ്പു തരൂ" എന്ന പാട്ടൊന്നു വയ്കണേ.
മാനസേശ്വരി ആരാ സാറേ?

അവള്‍ ആരാണെന്ന് ആര്‍ക്കറിയാം, ആ മാപ്പു തരൂ എന്ന ഭാഗം കേള്‍ക്കുമ്പോ എന്തൊരു ഫീലിംഗ്സ് ആണ്‌. ഞാണിന്മേല്‍ കളിക്കുന്നവന്റെ ടെന്‍ഷന്‍ തനിക്കറിയില്ലെടോ.
അതിനു സാറു കളിക്കുന്നില്ലല്ലോ, ഞാണേല്‍ കെട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുവല്ലേ.

ആണോ എങ്കില്‍ അതിനും മാപ്പ്. എടോ മാപ്പു തന്നെന്ന് ഒന്നു പറഞ്ഞേച്ച് പോകാന്‍.
അത്ര നിര്‍ബന്ധമാണേല്‍ സാറിനു ഞാന്‍ മാപ്പ് തന്നിരിക്കുന്നു.

സന്തോഷമായെടോ, കുറേ മാപ്പ് ഞാന്‍ ചോദിച്ചെങ്കിലും കിട്ടിയത് ഇതാദ്യമായിട്ടാ. താന്‍ ചെല്ല്.

Saturday, October 29, 2011

വൈ?

അണ്ണാ.
എന്താ ചെല്ലാ?

എന്തരണ്ണാ നടക്കണത്?
എന്തര്‌ നടക്കണെന്ന്?

അല്ല നിയമസഭേലും പൊറത്തുമൊക്കെ.
നീ പിന്നെന്തരു നടക്കുമെന്നാ പ്രതീക്ഷിച്ചത് അമ്പീ?

അല്ല, നടക്കുമെന്ന് പ്രതീക്ഷിച്ചതൊക്കെ നടക്കണ്‌. അതുമാത്രമല്ലല്ലോ ഇപ്പ. അപവാദ പ്രചരണം, അസഭ്യ പ്രസംഗം, ജാതി വിളി, കള്ളക്കഥ, ഫയങ്കര വ്യക്തിഹത്യ. ഇതൊക്കെ പ്രതീക്ഷിച്ചില്ല. ഇതിപ്പ ആദ്യമായിട്ടല്ലല്ല് കേരളം വലത്തോട്ട് പിടിച്ചത്. പണ്ടൊന്നും ഇത്രയും കണ്ടിട്ടില്ലാത്തോണ്ട് ഇത്രയും പ്രതീക്ഷിച്ചതുമില്ല.

ചെല്ലാ, പ്രകടന പത്രികയ്ക്കു പകരം ക്രൈം വാരിക വിതരണം ചെയ്ത് വോട്ടു ചോദിച്ചപ്പോള്‍ കുത്തിയവര്‍ക്ക്..
ക്രൈം വാരികയിലെപ്പോലെയുള്ള വാചകങ്ങളും കഥകളും കേള്‍ക്കേണ്ടിയും വരുമെന്ന്, അല്ലേ?

തന്നെ. ഒരലേല്‍ കേറിയിരുന്നിട്ട് ഒലക്കയ്ക്ക് തലയ്ക്ക് കിട്ടിയെന്ന് കരഞ്ഞിട്ടെന്തു കാര്യം ചെല്ലാ, ആരെങ്കിലും നിര്‍ബന്ധിച്ചോ അവിടിരിക്കാന്‍.

Monday, October 24, 2011

വോട്ടിങ്ങ് പാറ്റേണ്‍


അണ്ണാ, മാറിമാറി ഇടതും വലതും ഭരണത്തിലെത്തുന്നത് എങ്ങനെയാണ്‌?



ചെല്ലാ, കേരളത്തില്‍ നല്ലൊരു ശതമാനം ഇടതുപക്ഷ വോട്ടര്‍മാരുണ്ട്. പക്ഷേ ഭൂരിപക്ഷം വലതുപക്ഷത്തിനൊപ്പം, അല്ലെങ്കില്‍ സ്വന്തംപക്ഷമെന്തെന്ന് അറിയാതെ അവിടെ നിലയുറപ്പിച്ചവരാണ്‌.



അപ്പോള്‍ പിന്നെ ഇടയ്ക്കിടയ്ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ വരുന്നതെങ്ങനെ?



നിനക്ക് എറക്കം ശിവനെ ഓര്‍മ്മയുണ്ടോ?

പിന്നില്ലേ.



ശിവന്റെ വീട്ടില്‍ അവനും അവന്റെ അമ്മയും മാത്രമേയുള്ളൂ. വീട്ടിലിരിക്കുന്ന കിണ്ടിയും മൊന്തയും മൊട്ടയും കോഴിയും ഒക്കെ അടിച്ചോണ്ട് പോയി വെള്ളമടിക്കും. എന്നിട്ട് തിരിച്ചു വന്ന് തള്ളയെ തന്തയ്ക്കു വിളി, അതുമിതും പെറുക്കി ഏറ്, അവരു തിരിച്ചു പള്ളു വിളിച്ചാല്‍ പിടിച്ചു നിര്‍ത്തി ഇടി.



യെന്നിട്ട്?

അടിയും ചവിട്ടും മോഷണവും സഹിക്കാന്‍ വയ്യാതാകുമ്പോള്‍ അവര്‍ "ഓടെടാ ** നേ ഇനി എന്റെ പൊരയ്ക്കകത്ത് നിന്നെ കണ്ടു പോകരുത്" എന്നു പറഞ്ഞ് കൊടുവാളെടുത്ത് ഓടിച്ചു വിടും.



ഹോ. ഗട്സ് ഉള്ള തള്ളയാണല്ല്.

തന്നെ. പക്ഷേ അവന്‍ എറങ്ങിപ്പോയാല്‍ അന്നു മുതല്‍ തള്ളയ്ക്ക് മനോവേദനയാണ്‌. എന്തെരപ്പാളിയാണേലും ഞാന്‍ പെറ്റതല്ലേ, എന്റെ ചോരയല്ലേ, അവനല്ലാതെ എനിക്കാരുണ്ട്, ചത്താല്‍ വെറകു കത്തിക്കേണ്ടവനല്ലേ... കാണുന്നവരോടൊക്കെ ഇതൊക്കെ തന്നെ പറച്ചില്‍.



ലവനും അതറിയാം. കുറച്ചു ദിവസി കഴിയുമ്പോ തള്ള ഇടിയുടെ വേദനയൊക്കെ മറന്ന് ലവന്‍ വരുന്നോന്ന് നോക്കി ചോറും വച്ച് കാത്തിരിക്കും. അവന്‍ വേലിക്കല്‍ വരും, "അമ്മേ ഞാന്‍ നന്നായി" സ്റ്റൈല്‍ ഡയലോഗും പറഞ്ഞ് അകത്തു കേറും. അടുത്ത ദിവസം പഴയ പണി തുടങ്ങും.



"ഓ എന്തരു പറഞ്ഞാലും നീ നമ്മളെയല്ലേ അപ്പീ" ഫീലിങ്ങ്?

തന്നെ തന്നെ.



പണ്ഡിറ്റിനെ നിര്‍മ്മിച്ച കേരളം

സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഇറങ്ങിയത് കാണാനുള്ള തിരക്കും അതു കഴിഞ്ഞ് ഇറങ്ങിയവരുടെ പ്രതികരണവും ഒക്കെ ടിവിയില്‍ മുഖ്യവാര്‍ത്തയായിരുന്നു ഇന്നലെ. ഗൂഗിള്‍ ബസ്സിലും പണ്ഡിറ്റ് ആയിരത്തൊന്നാം തവണയും വിഷയമായി. ഇന്നലെ മുഴുവന്‍ ഞാന്‍ ഒരു കഥയുടെ പേരും എഴുതിയ ആളിനെയും ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. പറ്റുന്നില്ല, ഓര്‍മ്മയില്‍ നില്‍ക്കാന്‍‌മാത്രം ആ കഥ എന്നെ ഇമ്പ്രസ് ചെയ്യാഞ്ഞിട്ടാവാം, പ്രായം ഏറുന്നത് അനുസരിച്ച് ഓര്‍മ്മയും കുറഞ്ഞു വരുന്നതാകാം. വാരികയുടെ ഓണപ്പതിപ്പില്‍ പത്തിരുപത്തഞ്ച് കൊല്ലം മുന്നേ വന്നതാണ്‌. ആ കഥ പറഞ്ഞിരിക്കുന്ന രീതി വച്ച് എഴുതിയത് എം. മുകുന്ദന്‍ ആയിരിക്കുമെന്ന് തോന്നുന്നു.



കഥയിങ്ങനെ- നഗരത്തിലെ ഏറ്റവും വലിയ പൊങ്ങച്ച ക്ലബ്ബിന്റെ ഓണാഘോഷ തണ്ണിപ്പാര്‍ട്ടിയാണ്‌. പ്രമുഖരും പ്രശസ്തരും ഉന്നതരും ധനികരും അങ്ങനെ ആണെന്ന് വിശ്വസിക്കുന്നവരും ആണെന്നു നടിക്കുന്നവരും ഒക്കെ ഒത്തുകൂടി. അപ്പോഴാണ്‌ വിരുന്നിലെ മുഖ്യാതിഥി ആരെന്ന് തീര്‍ച്ചയില്ലെന്ന് മനസ്സിലായത്. ആര്‍ക്കാണ്‌ അതിനുള്ള യോഗ്യതയെന്ന് പല വിധ ചര്‍ച്ചകളും പൊടിപാറി. അതിഭയങ്കര ചര്‍ച്ചയ്ക്ക് നടുവില്‍ ക്ലബ് പ്രസിഡന്റ് കെട്ടിടത്തിന്റെ പിറകിലേക്ക് പോയി അവിടെ കുപ്പട്ട്റ്റിയില്‍ എച്ചില്‍ ചികയുന്ന അവശനായ ഒരു ഭ്രാന്തനെ കൂട്ടിക്കൊണ്ട് വരുന്നു. അംഗങ്ങള്‍ സന്തോഷത്തോടെ അയാളെ ആര്‍പ്പുവിളിച്ച് എതിരേറ്റ്, പൂളില്‍ ഇട്ടു കുളിപ്പിച്ച് ഡിന്നര്‍ വസ്ത്രങ്ങള്‍ ക്ഷണം വരുത്തിച്ച് അയാളെ മുഖ്യാതിഥിയാക്കി അയാളോട് സംസാരിക്കാന്‍ ശ്രമിച്ച് ഡിന്നര്‍ അയാളൊത്ത് ആഘോഷിക്കുന്നു. ഇടയില്‍ അയാളെ പരിഹസിക്കാനും തല്ലാനുമൊക്കെ തോന്നുന്ന തരിപ്പ് മറച്ചു വച്ച്, പരിഹാസവും പുച്ഛവും ഒക്കെ ഒളിപ്പിച്ച് അയാളോട് ചിലര്‍ അയാളോട് സംസാരിച്ച് രസിക്കുന്നു . മറ്റു ചിലര്‍ പരസ്യമായി അയാളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യാന്‍ ഒരുമ്പെടുമ്പോള്‍ ഇവര്‍ വിലക്കുകയും ചെയ്യുന്നുണ്ട്. സ്വബോധം ഇല്ലാത്ത ആ സാധുവിനു ഇതു രണ്ടും തിരിച്ചറിയാനോ അവിടെ നടക്കുന്നതെന്തെന്നു മനസ്സിലാക്കാനോ കഴിയുന്നില്ല. ഇതു ഡിന്നര്‍ അവസാനിക്കുമ്പോള്‍ അവര്‍ ഇയാള്‍ക്ക് വാങ്ങിക്കൊടുത്ത കുപ്പായം വലിച്ചു കീറി, ദേഹത്ത് എച്ചിലും വാരിയെറിഞ്ഞ് കുപ്പത്തൊട്ടിയുടെ അരികെ തന്നെ തിരിച്ചു കൊണ്ടാക്കുന്നു.


യൂ ട്യൂബില്‍ സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന പാട്ട് ആദ്യം കണ്ടപ്പോള്‍ അതൊരു ആല്‍ബമെന്നാണ്‌ ധരിച്ചത്. മിക്ക മലയാളം ആല്‍ബത്തിന്റെയും നിലവാരം അത് പുലര്‍ത്തുകയും ചെയ്തിരുന്നു. ഹിറ്റ് ആല്‍ബമായ "ഞാന്‍ കെട്ടിയ പെണ്ണിനു ചന്തം കുറവാണേ" എന്ന പാട്ടില്‍ നിന്നും ശുഭരാത്രിയിലേക്ക് ഏറെ ദൂരമില്ല. പിന്നീടാണ്‌ അതൊരു സിനിമാ ചിത്രീകരണത്തിലെ പാട്ടാണെന്ന് മനസ്സിലായത്.


ഇയാളുമായി ചില ചാനലുകാരുടെ അഭിമുഖവും നേരത്തേ കണ്ടിരുന്നു. അഭിമുഖം ചെയ്യുന്നവരുടെ മുഖത്തെ നിറഞ്ഞ പുച്ഛവും ചോദ്യങ്ങളിലെ പരിഹാസവും മനസ്സിലാവാതെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ സന്തോഷ് മറുപടി പറയുന്നതായാണ്‌ തോന്നിയത്. ഇയാളുടെ സിനിമ ചിത്രീകരണം പൂര്‍ത്തിയായല് തന്നെ വിതരണമോ പ്രദര്‍ശനമോ സാധിക്കില്ലെന്നും തോന്നി. ഇത്തരത്തില്‍ സിനിമാഭ്രാന്ത് മൂത്തവരെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അവരില്‍ നന്നാകുമെന്ന് തോന്നിയവരില്‍ തന്നെ ഒരാളേ അല്പമെങ്കിലും ഗതിയയുള്ളൂ.


സന്തോഷിന്റെ സിനിമ ഇറങ്ങി. ആദ്യ ദിവസങ്ങളിലെങ്കിലും വന്ന വന്‍‌ജനക്കൂട്ടം യൂട്യൂബില്‍ ഇയാളെ പച്ച തെറിവിളിച്ച് പാട്ടുപാടിയവരുടെയും പുച്ഛത്തോടെ അഭിമുഖം നടത്തിയവരുടെയും സംഭാവനയാണ്‌. ആരുമല്ലാത്ത ഒരാള്‍ക്ക്, സിനിമ ഇറങ്ങും മുന്നേ ആരാധകവൃന്ദങ്ങള്‍ എന്ന് അവകാശപ്പെട്ട് വന്നവരുടേതാണ്‌. ഇവരൊക്കെ യാദൃശ്ചികമായി ഉണ്ടായതല്ല. സന്തോഷിലെ ബിസിനസ്സ് ജീനിയസ്സ് കൗശലപൂര്‍‌വം നിര്‍മ്മിച്ചതാണിതെന്ന് ഞാന്‍ വിശ്വസിച്ചേനെ, അഭിമുഖങ്ങളിലെ അയാളുടെ തികഞ്ഞ ആത്മാര്‍ത്ഥതയും പ്രതികരണവും കണ്ടില്ലായിരുന്നെങ്കില്‍. സന്തോഷിനു നിങ്ങളെ പറ്റിച്ചു തീയറ്ററിലെത്തിക്കാനുള്ള ബുദ്ധിയോ ചതിക്കാനുള്ള മനസ്സോ ഉണ്ടെന്ന് തോന്നുന്നുല്ല . മുകുന്ദന്റെ എന്ന് ഇപ്പോള്‍ തോന്നുന്ന ആ കഥ ഓര്‍മ്മ വന്നത് അങ്ങനെയാണ്‌.

ഒരു കാര്യത്തില്‍ ഈ മനുഷ്യനെ അഭിനന്ദിക്കാതെ വയ്യ. സിനിമയെടുക്കണം എന്ന് നിശ്ചയിച്ചിറങ്ങിയ അയാള്‍ സിനിമയെടുത്തു, തീയറ്ററില്‍ എത്തിച്ചു- ഒറ്റയ്ക്ക്. ചുറ്റും കൂടി നിന്ന് ആളുകള്‍ പരിഹസിക്കുമ്പോള്‍, ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഈ മനുഷ്യന്‍ അതിനെ നേരിട്ട രീതി എന്നെ അതിശയിപ്പിക്കുന്നു. സന്തോഷ് പണ്ഡിറ്റ് എന്നു സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയത് അജ്ഞാതാരായ ഒരു ട്രൂപ്പിന്റെ ഒറിജിനല്‍ കോമ്പൊസിഷന്‍.

ഈയിടെ എത്തിസലാത്തിന്റെ ( UAE ലെ ഏറ്റവും വലിയ ടെലിക്കോo കമ്പനി) പ്രമോഷണം പരസ്യം വന്നത് ഇങ്ങനെ

" മണി അഞ്ചായി മോനേ ദിനേശാ. പോയി ഫോണെടുത്ത് നാട്ടില്‍ വിളിക്ക്. നീ പോ മോനേ ദിനേശാ."

നമ്മളുടെ ഹിറ്റ് ആയ ഒന്നുമില്ലായ്മകള്‍ "പോ ദിനേശാ, സവാരിഗിരി... തള്ളേ പുലിയാണു കേട്ടോ " തുടങ്ങിയവയും അതുപോലെ തന്നെ ഒരനുഭവവും തരാത്ത "ഒരു കോഴി കറുത്തതെന്നു കരുതി അതിന്റെ മുട്ടയും കറുത്തിരിക്കുമെന്ന് വിചാരിക്കരുത്" എന്ന കൃഷ്ണനും രാധയും വാചക കസര്‍ത്തും തമ്മിലെ ദൂരം എത്രയാണ്‌? നമ്മള്‍ കൃഷ്ണനെയും കാണുന്നില്ല, രാധയേയും കാണുന്നില്ല, പാട്ടും കേള്‍ക്കുന്നില്ല . നമ്മള്‍ സന്തോഷ് പണ്ഡിറ്റിനെ മുഖ്യാതിഥിയാക്കി മദ്യപ്പാര്‍ട്ടി നടത്തുകയാണ്‌. അയാള്‍ക്ക് അതില്‍ നിന്നും ഒരു നേരം വയറുനു നിറയുന്നുണ്ടാവും.