Wednesday, July 27, 2011

പല്ലിട

“നിന്റെ പല്ലടിച്ചു താഴെയിടും” എന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പ സാജൻ എന്നോട് പറഞ്ഞതാണ് എനിക്ക് ഓർമ്മയുള്ളതിൽ ആദ്യത്തെ കയ്യേറ്റ ഭീഷണി. അതിന്റെ ആണോ എന്തോ, പല്ലിൽ തൊടാൻ എനിക്കു പേടിയാണ്, എല്ലിൽ തൊടാൻ സമ്മതിച്ചാലും പല്ലിൽ തൊടാൻ സമ്മതിക്കൂല്ല ഞാൻ. ദന്തഗോപുരങ്ങൾ കാണുമ്പോൾ തന്നെ ഒരു ഭയം കാലീന്ന് പല്ലിലോട്ട് അരിച്ചു കേറും. പത്തിരുപത് വയസ്സായപ്പോഴേക്ക് ഒരു പല്ലിൽ വലിയ പോടായി അതു വലിയ പാടായി നീരു വന്നു വീർത്തിട്ടും ഞാൻ ഐബുപ്രൂഫൻ ഗുളികേം വാങ്ങിത്തിന്ന് അതങ്ങു സഹിച്ചതേയുള്ളൂ. എന്റെ പല്ലുവേദന അന്താരാഷ്ട്ര പ്രശ്നമാകുമെന്ന് കണ്ട വീട്ടുകാർ എന്നെ പിടിച്ചു കെട്ടി ഒരു ദന്താശുപത്രിയിൽ എത്തിക്കാൻ ഷാനവാസിനെ ഏൽ‌പ്പിച്ചു. കറിവയ്ക്കാൻ കോഴിയെ ഓടിക്കുമ്പോലെ ഷാ എന്നെ പറമ്പിലിട്ട് ഓടിച്ചെങ്കിലും ഞാൻ നൂറേൽ പാഞ്ഞുകളഞ്ഞു. പക്ഷേ അവനടങ്ങിയില്ല. രണ്ടുപേരെക്കൂടി കൂട്ടി വന്ന് എന്നെ പിടിച്ച് ഓട്ടോയിലിട്ട് അവൻ കൊണ്ട് പോയിക്കളഞ്ഞു. വഴിയിൽ നിന്നവർ എനിക്കു വട്ട് മൂത്ത് അവരെല്ലാം കൂടെ ഊളമ്പാറയ്ക്കു കൊണ്ടുപോകുകയാണെന്നു കരുതിക്കാണും.

ദന്തായുധപാണി ഈ കൂത്തെല്ലാം കണ്ട് “ദെന്താ?” എന്നു തിരക്കുകയും ഞാനായിട്ടു തന്നെ എന്റെ ഭയത്തെക്കുറിച്ചും ഭയപ്പെട്ടാൽ ഞാൻ ആക്രമിക്കാനുള്ള സാദ്ധ്യതയെപ്പറ്റിയും പറഞ്ഞുകൊടുത്തു. എന്തോ ആ ഡോക്റ്റർക്ക് സ്വന്തം തടി രക്ഷിക്കുന്നതിൽ വലിയ താല്പര്യമില്ലായിരുന്നു. ഒരു പല്ലെടുക്കണം എന്നു പറഞ്ഞ് അങ്ങേരു കുത്തി വച്ചു. അത്രയും സമയം മൂവർ സംഘം എന്നെ വട്ടം കെട്ടിപ്പിടിച്ച് നിൽ‌പ്പായിരുന്നു. ഇനി വിട്ടോളൂ ഒരു വേദനയും അറിയില്ല എന്ന് പറഞ്ഞ് വൈദ്യൻ കൊടിലിട്ട് എന്റെ അണപ്പല്ലിൽ വലിച്ചു. ‘ൿടിക്കോ‘ എന്നൊരു ശബ്ദം എന്റെ തലയോട്ടിയിൽ കേട്ടു. ഞാൻ അത്രയേ അറിഞ്ഞുള്ളൂ. “എന്തരു പണിയാടാ നീ കാണിച്ചത്?” എന്ന് ഷാനവാസ് ചോദിച്ചത് അങ്ങേരോടാണെന്നാണു ഞാൻ കരുതിയത്. ഞാനും അതു ചോദിക്കാൻ ഡാക്റ്റന്റെ നേരേ നോക്കിയപ്പോൾ അയാൾ വയറും തടവി നിൽ‌പ്പാണ്. “ യെവൻ തൊഴിച്ചു കളയും എന്ന് തീരെ പ്രതീക്ഷിച്ചില്ല ഡോക്റ്റർ ” എന്ന് ഷാനവാസ് തുടർന്നപ്പോഴാണ് സംഗതി മനസ്സിലായത്. എന്റെ ചവിട്ടിന്റെ ശക്തിയിലാണോ എന്തോ അഞ്ചാറു മാസം കഴിഞ്ഞപ്പോൾ ആ ഡെന്റിസ്റ്റ് മരിച്ചും പോയി.

കല്യാണം കഴിക്കാൻ നേരമാണ് പല്ലിലെ കറ, പ്ലാക്, പോട്, കേട് തുടങ്ങിയവ വൃത്തിയാക്കണം എന്ന ആവശ്യം ഉയർന്നത്. ഉയർത്തിയത് എന്റെ പ്രതിശ്രുത വധുവാണ്. മൂന്നു കൊല്ലം പ്രേമിച്ചിട്ട് ഒടുക്കം വിവാഹത്തിനു മുന്നേ ഒരു കണ്ടീഷൻ മുന്നോട്ട് വയ്ക്കുന്നത് ഒളിച്ചോടി റെജിസ്റ്റ്രാപ്പീസിൽ ചെന്ന പെണ്ണിനോട് ലവളുടെ ലവൻ ഒരു ലക്ഷം സ്ത്രീ ധനം തന്നാൽ ഞാൻ നിന്നെ കെട്ടാം എന്നു പറയുന്നതു പോലെ വെറും കൂതറ ചതിയാണെന്ന് ഞാൻ അവളോട് പറഞ്ഞു നോക്കി. ങ്ങേഹേ. പ്രേമം മൂത്താൽ പിന്നെ പ്രാണഭയവുമില്ലല്ലോ, ദന്തനെ കാണാൻ തീരുമാനിച്ചു. അപ്പോഴേക്ക് മറ്റൊരു പഴേ സ്കൂൾ മേറ്റ് ദന്തപ്പണിക്കാരൻ ആയിരുന്നു. അവനെ കാണാമെന്നു വച്ചു. ചവിട്ടിയാലും പഴേ കുളിക്കാട്ടുകാരനല്ലേന്ന് വച്ചിട്ട് അവനങ്ങു ക്ഷമിച്ചോളും.

ഓനെ ഫോൺ ചെയ്ത്.
“ഡേ ഞാനങ്ങോട്ട് വരുന്നുണ്ട്, നീ ഒരുങ്ങിക്കോ.”
“എട്ടുമണിക്ക് ക്ലിനിക്കടയ്ക്കുമെടേ, അതു കഴിഞ്ഞ് സേവ്യേഴ്സിലോട്ട് വാ.”
“വീശാനല്ലെടേ, പല്ലേൽ പണിയുണ്ട്. ഞാൻ രണ്ടെണ്ണം അടിച്ചിട്ടു വന്നാൽ കുഴപ്പമുണ്ടോ?”
“ ഡാ, മരുന്നു പ്രയോഗം കാണും മദ്യം തൊട്ടു പോകരുത്. അല്ലെങ്കിലും നീ കുടിച്ചിട്ട് ഇരിക്കുമ്പോൾ ഞാൻ നിന്റെ അണ്ണാക്കിൽ കോലിട്ട് കുത്തിയാൽ കേട്ടിട്ടില്ലേ ‘മർക്കടസ്യ സുരപാന മദ്ധ്യേ...”
“ഫ ദന്തായുധാ.”
“ആരാടേ ദന്തായുധൻ?“
“സംസ്കൃതം അറിയില്ല അല്ലേ? ദന്തായുധനെന്നാൽ പന്നി.“

ദോഷം പറയരുതല്ലോ. അവന്റെ കുത്തും കിളയും വലിയ കുഴപ്പമില്ലാതെ താങ്ങാൻ എനിക്കും എന്റെ കടിയും തൊഴിയും വലിയ കുഴപ്പമില്ലാതെ താങ്ങാൻ അവനും അന്നു കഴിഞ്ഞു. അതോടെ ആവശ്യമുണ്ടെങ്കിൽ ദന്തനെയും കാണും എന്ന അവസ്ഥയായി.

അതാണ് ചരിത്രം. അടുത്ത ഇടയായി പല്ലിനൊരു ക്ലീനിങ്ങ് ആവശ്യമാണെന്ന് തോന്നി വരികയായിരുന്നു. ലവന്റെ ക്ലിനിക്കേൽ വിളിച്ച് ഒരപ്പോയിന്റായിന്റുമെന്റ് വാങ്ങിച്ചു. അന്നരം മുതൽ - ഭയമല്ല- ഒരു അസ്വസ്ഥത. ഇവനൊക്കെ വാക്ക് ഇൻ സൌകര്യം ഉണ്ടാക്കിക്കൂടേ, വെറുതേ മനുഷ്യന്റെ ഉറക്കം കളയാൻ.

അങ്ങനെ ആ ദിനം വന്നു ചേർന്നു. എന്തരോ വരട്ടെന്ന് മനസ്സിൽ കരുതി ഒരു വീർപ്പ് ശ്വാസം എടുത്ത് കേറിച്ചെന്നു. പല്ലുപണിക്കാരനു ആകെ പുരോഗതി. എന്തൊക്കെയോ ഭീകര യന്ത്രങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. അതീന്ന് എന്തരൊക്കെയോ ലവന്റെ സഹായി എടുത്ത് എന്റെ നാലുചുറ്റും നാട്ടി.
“പത്തു കൊല്ലമെങ്കിലും ആയിക്കാണുമല്ലോ നിന്റെ വായിൽ ആരെങ്കിലും പണിയെടുത്തിട്ട്. എന്തരെടേ ഇത്?”
“ ചുമ്മാതല്ലല്ല്, തോനെ കാശ് തന്നിട്ടല്ലേ, നീ പണി തൊടങ്ങ് അമ്പീ.”
“ഡേ, തുമ്പിയോട് നിനക്ക് ശാപ്പാട് തരും പിന്നെന്താ കല്ലെടുക്കാൻ ഒരു മടി എന്നു ചോദിച്ചപോലാ അത്.”
“അത്ര മോശമാണോ കാര്യങ്ങൾ?”
“ഞാൻ കാണിച്ചു തരാം, ദാ ആ ടീവിയിൽ നോക്കിക്കേ, നിന്റെ വായക്കകം വീഡിയോ.”
“ രണ്ട് കറുത്ത പാട് കാണാനുണ്ട്, ആകെപ്പാടെ കറയും വേറെന്താ?”
“ദാ പോട്, ദോ പോട്, അവിടെയും ഇവിടെയും പോട്.”
“വരി തെറ്റിപ്പോയി. ഓ പോട്, ഓ പോട് എന്നല്ലേ?”
“നെനക്കു വേണേൽ അടച്ചാ മതി, ഒരു കാര്യം പറയാം- ഒരഞ്ചു കൊല്ലത്തിനപ്പുറം നിന്റെ പല്ലിൽ നല്ലൊരു ഭാഗം ഓടത്തില്ലെന്നു മാത്രമല്ല, ഒരു കൊല്ലത്തിനകം വേദനയും തുടങ്ങും. ദാ ഇതു കടിക്ക്”
“എന്തരിനു, വേദന തുടങ്ങാനോ?”
“അല്ല ഒരു എക്സ് റേ എടുക്കട്ട്.”
“ഇതു കണ്ടില്ലേ?”
“ മൊത്തം പണി ഇന്നു തീരുമോ?”
“ഹ ഹ ഹ.”
“കാര്യം ചോദിച്ചാൽ ചിരിക്കുന്നോടേ?”
“പതിനഞ്ചു വിസിറ്റെങ്കിലും വേണ്ടി വരും.”
“ഹമ്മച്ചി, അത്രേം ദിവസം ലീവില്ലെടേ.”
“എന്നാൽ ഞാൻ ക്ലീൻ ചെയ്തു വിടാം, നീ ദുബായിൽ പോയി ആരെയെങ്കിലും കാണിക്ക്.”
“സാമദ്രോഹി മനസ്സമാധാനത്തിനാണു നാട്ടിൽ വരുന്നത്, നീ അതു നശിപ്പിച്ച് വിട്ടല്ലോടേ?”
“മനസ്സമാധാനത്തിനുള്ള മരുന്നൊന്നും കൊണ്ടു വന്നില്ലേ നീ?”
“ ങു ങും. നീ കടയട, നമുക്ക് വല്ല ബീയറു കടേലും പോകാം.”

Monday, April 4, 2011

അടിയേറ്റം

 രാവിലേ വീട്ടില്‍ നിന്നിറങ്ങി കാര്‍ പാര്ക്കിലേക്ക് നടക്കുമ്പോള്‍ പെട്ടെന്ന് ആരോ കേറിപ്പിടിച്ചതുപോലെ  തോന്നി.  നോക്കിയപ്പോള്‍ അരയില്‍ കെട്ടിയ ബെല്‍റ്റ് അല്പ്പം അയഞ്ഞിരിക്കുന്നു. സംശയമില്ല, ആരോ എന്നെ ജട്ടിക്കു പിടിച്ച് നിലത്തടിക്കാന്‍ ശ്രമിച്ചതാണ്‌. തിരിഞ്ഞു നോക്കിയപ്പോള്‍  എന്റെ ബില്‍ഡിങ്ങില്‍ താമസിക്കുന്ന കോളേജ് പ്രൊഫസര്‍ സിഗററ്റ് വലിച്ചുകൊണ്ട് നില്‍ക്കുന്നു.

എങ്ങനെ ഉണ്ടായിരുന്ന് അന്തപ്പാ?
എന്ത് അടിയോ?
അടി മാത്രമല്ല ഫീല്‍ഡിങ്ങും തകര്‍പ്പന്‍ അല്ലായിരുന്നോ?

ഫീല്‍ഡിങ്ങ് എന്നത് റെസ്ലിങ്ങിലെ എന്തെങ്കിലും അടവായിരിക്കും. ഇയാള്‍ എന്നെ കേറി പിടിച്ചത് മാത്രമല്ല, അത് എങ്ങനെ ഉണ്ടെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്യുന്നു. വെറുതേ വിടാന്‍ പാടില്ല, ഓഫീസീന്നു തിരിച്ചു വരുന്ന വഴി ഒരു പരാതി കൊടുക്കണം. എന്നിട്ട് പത്രത്തില്‍ വാര്‍ത്ത ഇടുകയും വേണം 'ജട്ടിക്കു പിടിച്ചടിക്കുന്ന പ്രൊഫസര്‍' എന്നോ മറ്റോ തലക്കെട്ടില്‍.

 

Sunday, March 27, 2011

നാട്ടകം

അണ്ണാ, അണ്ണനൊക്കെ പത്രക്കാരന്‍ ആയി അങ്ങ് ദില്ലിയില്‍ ഇരിപ്പോണ്ട് എന്ന ധൈര്യത്തിലല്ലേ ഞാനൊക്കെ ബ്ലോഗെഴുതി ആളാകുന്നത്.
അതിനിപ്പ എന്തരു പറ്റിയെടേ?

അണ്ണനോട് ഞാന്‍ അന്ന് ചോദിച്ചതല്ലേ പി.ബി. കൂടുമ്പ വി എസ്സിനെ നിറുത്താന്‍ ചാന്‍സുണ്ടോന്ന്, അപ്പ ഒരു ചാന്‍സും ഇല്ലെന്ന് അണ്ണന്‍ പറഞ്ഞ്.
എടേ, പി.ബി മീറ്റിങ്ങിനു കേറാന്‍ തുടങ്ങുമ്പ ഞാന്‍ ലങ്ങേരോട് ചോദിച്ചതാ എന്തെങ്കിലും നാടകീയമായി പ്രതീക്ഷിക്കണോന്ന്.

അപ്പ?
അപ്പ അങ്ങേരു ചിരിച്ചു എന്നിട്ട് "പി ബി റിവ്യൂ ഓഫ് ക്യാന്‍ഡിഡേറ്റ്സ് ലിസ്റ്റ് ഈസ് ഏ റെഗുലര്‍ പ്രൊസീജ്വര്‍" എന്നു പറഞ്ഞിട്ട് കേറിപ്പോയി. അതു വിശ്വസിച്ചാ ഞാന്‍ നിന്നോട് പറഞ്ഞത് ഇതൊക്കെ ഒരു ചടങ്ങു മാത്രമാണെന്ന്. എന്നിട്ട് പത്തടി നടന്ന് അകത്തു കയറി നേരേ ഇങ്ങേരു വി എസ്സിനെ നിറുത്തണമെന്ന് പറഞ്ഞുകളയുമെന്ന് ആരറിഞ്ഞു?

മീറ്റിങ്ങ് കഴിഞ്ഞിട്ട് അങ്ങേരു ഇറങ്ങി "ഇക്കൊല്ലത്തെ ചടങ്ങ് ഞങ്ങള്‍ ഇങ്ങനെയാണു നടത്തുന്നത്" എന്നയര്‍ത്ഥത്തില്‍ ഒരു ആക്കിച്ചിരി ചിരിച്ചിട്ടു പോയി.

അല്ലണ്ണാ, വി എസ്സ് ഉണ്ടോ എന്ന് പി ബി തീരുമാനിക്കും, സംസ്ഥാന കമ്മിറ്റി തീരുമാനിക്കും, ജില്ലാക്കമ്മിറ്റി തീരുമാനിക്കും എന്നൊക്കെ ഒരാഴ്ചത്തെ ടെന്‍ഷനോ വിഷന്‍ കണ്ടിട്ടും അണ്ണനു മനസ്സിലായില്ലേ ഇത് അടവാണെന്ന്?
നിനക്കു മനസ്സിലായില്ലേ?

എനിക്കു മനസ്സിലായില്ലായിരുന്നു.
ഞാന്‍ പിന്നെ എന്താ ഷെര്‍ലക്ക് ഹോംസിനെ ഓ...

ഛെ, തെറി പറയാതെ.
ഓര്‍മ്മിപ്പിക്കുന്ന വ്യക്തിത്വമോ എന്നായിരുന്നു.

അപ്പം അണ്ണനും എന്റെ അത്രയൊക്കെയേ ഉള്ളൂ എന്ന്.
എനിക്കല്ലെടേ, ആര്‍ക്കും മനസ്സിലായില്ല. അതല്ലേ ചെന്നിത്തല ആദ്യം "വി എസ് ഇല്ലാത്തതുകൊണ്ട് ഇടതു തോല്‍ക്കും" എന്നു പറഞ്ഞിട്ട് പിന്നെ മലക്കം മലര്‍ന്ന് "വി എസ്സിനെ വച്ച് നാടകം കളിച്ചാലൊന്നും ഇടത് ജയിക്കില്ല" എന്ന് പറഞ്ഞത്.

അല്ലണ്ണാ, ഇവിടെ ഒരു പാര്‍ട്ടിക്കും നയത്തിനും നിലപാടിനും വോട്ട് ചെയ്യുന്നവര്‍ ഇല്ലേ?
അതുണ്ട് പൊടിയാ. പക്ഷേ അവരെക്കൊണ്ട് മാത്രം ജയിക്കാനാവുമെങ്കില്‍ എന്നും ഒരു പക്ഷം തന്നെ ജയിക്കുമായിരുന്നില്ലേ, ഏത്?

എന്തരോ. എന്തായാലും മാധ്യമങ്ങള്‍ക്ക് പണി കിട്ടി അല്ലേ?
ഏയ്, മാധ്യമങ്ങള്‍ക്ക് എന്തു പണി, നമ്മള്‍ക്ക് ഒരാഴ്ച ആഘോഷിക്കാന്‍ ന്യൂസ് കിട്ടി, അത്രയല്ലേ വേണ്ടൂ.

Thursday, March 3, 2011

പെർഫോർമൻസ്

എത്രയും പ്രിയപ്പെട്ട സ്റ്റാഫ് മെംബ്രന്മാരേ,
2010 സർ‌വേയിൽ നിങ്ങളിൽ 79.34% ആളുകളും നൂറുശതമാനം പെർഫോർമൻസ് ബേസ്ഡ് ശമ്പള സംവിധാനം വേണം എന്ന് അഭിപ്രായപ്പെടുത്തിയിരുന്നു. അതിൻ പ്രകാരം ഞങ്ങൾ 2011 ജനുവരിമുതൽ പെർഫോർമൻസ് ബേസ്ഡ് പേ സിസ്റ്റം നിലവിൽ വരുത്തുന്നു.

ആദ്യമാസമായ ജനുവരിയിൽ പുതിയ സിസ്റ്റം പ്രകാരമുള്ള ശമ്പള സ്ഥിതിവിവരം ഇങ്ങനെ:


9 പേർ താന്താങ്ങളുടെ മാസശമ്പളത്തെക്കാൾ അധികം ഈ മാസം നേടി. അഭിനന്ദനങ്ങൾ.

2456 പേർക്ക് തങ്ങളുടെ സ്റ്റാൻഡേർഡ് സാലറിയുടെ 100% നും 0%നും ഇടയിലുള്ള ശമ്പളമാവും ലഭിക്കുക. അടുത്ത മാസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പെർഫോർമൻസ് കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

988 സ്റ്റാഫിനു പേ സ്ലിപ്പിൽ 0 ദിർഹം എന്നായിരിക്കും വരിക. ഇതിൽ തെറ്റില്ല, നീയറസ്റ്റ് പത്ത് ദിർഹത്തിലേക്ക് റൌണ്ട് ചെയ്തപ്പോൾ ഇവർ ഏൺ ചെയ്ത ശമ്പളം പൂജ്യമായി വന്നതാണ്.

1214 പേർക്ക് പേ സ്ലിപ്പ് ഉണ്ടായിരിക്കുന്നതല്ല. ഇവർ ബില്ലിങ്ങ് സെക്ഷനിൽ പോയി തങ്ങളുടെ പേരിൽ ഉള്ള ഡെബിറ്റ് നോട്ടുകൾ വാങ്ങിപ്പോകേണ്ടതാണ്.

നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഭാവിയിലും ഇതുപോലെ പ്രയോജനപ്രദമായ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ ഉന്നമനം ഞങ്ങളുടെ ലൿഷ്യം
എച്ച് ആർ ഡിപ്പാർട്ട്മെന്റ്

[ശരിക്കും നടന്നതല്ല കേട്ടോ. കമ്പനിയുടെ ഇണ്ട്രാനെറ്റ് ബ്ലോഗിൽ ഞാൻ എഴുതിയ ഒരു തമാശയുടെ തർജ്ജിമ]

Sunday, February 6, 2011

പഞ്ച് തന്ത്രം

അന്തപ്പാ, നീയൊക്കെ തിരക്ക് തിരക്കെന്നു പറഞ്ഞ് നടന്നോ, ഇവിടെ നടന്നതൊന്നും അറിഞ്ഞില്ലേ?
ഇപ്പഴാ അറിഞ്ഞത് ദാരുവീശാ. സംഭവിച്ചത് സംഭവിച്ചു, മേലാ സംഭവിക്കാതിരിക്കാനുള്ള വഴി നോക്കാം.

ഓ ഇനിയെന്തരു ചെയ്യാന്‍.
ചെയ്തേച്ചു വരാം. ഇപ്പ വരാം.

ഗുഡ് മോര്‍ണിങ്ങ്!
അന്തപ്പനോ, ക്യാറി വരീം. കാണാനില്ലല്ലോ എന്ന് കരുതിയതേയുള്ളൂ.

അണ്ണാ, നമ്മള്‍ ഇവിടെ എന്തുവാ നടത്തുന്നത്, പെര്‍ഫോര്‍മന്‍സ് അസ്സെസ്സ്മെന്റ് ആണോ അതോ വേറേ വല്ലോം ആണോ? ചുമ്മാ എഴുതാന്‍ ആണേല്‍ ബ്ലോഗ് എഴുതിയാല്‍ പോരേ, വല്ലോന്റേം ജാതകം എഴുതിക്കളിക്കണോ?

ഹും. അന്തപ്പന്‍ വന്നപ്പഴേ ഞാന്‍ കരുതിയതാണ്‌. നീ വയലന്റ് ആകല്ലും, കാര്യങ്ങള്‌ പറയട്ട്.
പറയിന്‍

അതായത് മാന്ദ്യകാലം ആയോണ്ട് വെറും പിച്ചക്കാശാണ്‌ ഇന്‍‌ക്രിമെന്റ്. ന്യായമായും അത് ടോപ്പ് പെര്‍‌ഫോര്‍മേര്‍സിനു കൊടുക്കേണ്ടതാണ്‌. പക്ഷേ...
അതിലും പക്ഷേ!

ലവന്‍ മാനേജര്‍ തസ്തികയ്ക്ക് അപേക്ഷിച്ചപ്പോള്‍ നീ റിജക്റ്റ് ചെയ്തത് ഓര്‍മ്മയുണ്ടോ? അന്നുമൊതല്‍ ലവന്‍ കണ്ണീരുമായി ഇരിക്കുകയാണ്‌. ഇരുപതു കൊല്ലം ഇവിടെ വിയര്‍ത്തിട്ട് ഒരവസരം വന്നപ്പോ നീ അവനെ തഴഞ്ഞെന്ന്.
മാനേജര്‍ക്കു വേണ്ടത് പ്രൊഫഷണല്‍ ക്വാളിഫിക്കേഷന്‍ ആണ്‌, യൂണിവേര്‍സിറ്റി ഓഫ് കുമ്പനാട് കൊടുത്ത എം ബി ഏ അല്ല. മാത്രമല്ല, അവന്റെ സ്കില്‍ മാച്ചാവണ്ടേ. അവനെ ഞാന്‍ എടുക്കാഞ്ഞതല്ല, എടുക്കാന്‍ കഴിയാഞ്ഞതാണ്‌.

അതവനു മനസ്സിലാകണ്ടേ, അന്നു മുതല്‍ ഇവിടെ വന്നു നിലവിളിയാണ്‌ അവനെ ആര്‍ക്കും വേണ്ടെന്ന്. പിന്നെ ലവള്‍, പാവം കല്യാണമൊക്കെ കഴിഞ്ഞിട്ട് നമ്മള്‍ ഒന്നും ചെയ്തില്ലല്ലോ.
ഗുഡ് അപ്പോള്‍ വിവാഹസമ്മാനം ഇന്‍‌ക്രിമെന്റായിട്ടും കൊടുക്കാം. മറ്റവന്‍ വന്നു ഇവിടെ ജോലിയെടുത്ത് ബി പിയും കൊളസ്-ട്രോളും കൂടിയെന്ന് പറഞ്ഞിട്ടുണ്ടാവും അല്ലേ?

അതെങ്ങനെ നിനക്കു മനസ്സിലായി?
ഉണ്ണിയെ കണ്ടാല്‍ അറിയാമല്ലോ ഊരിന്റെ ജിഡിപി എത്രയുണ്ടെന്ന്. അപ്പോ ആനുവല്‍ അസെസ്സ്മെന്റ് നിനക്കു കാരുണ്യപ്രവര്‍ത്തനം ആണ്‌ അല്ലേ?

നീ ഇങ്ങനെ തീവ്രാദര്‍ശവും കൊണ്ട് നടക്കുന്നതുകൊണ്ടാണ്‌. എല്ലാത്തിനും ഒരു മാനുഷികവശം ഉണ്ടല്ലോ.
ആയിക്കോട്ട്, ഞാന്‍ വന്നത് നിനക്കൊരു കഥ പറഞ്ഞു തരാനാണ്‌.

വേഗം തുലച്ചിട്ട് പോ, എനിക്കു പണിയുണ്ട്.
എനിക്കും ഉണ്ട്. നീ കേള്‌. പണ്ട് ഒരിടത്ത് രണ്ട് അമ്മമാര്‍ ഉണ്ടായിരുന്നു. രണ്ടുപേരും സുഹൃത്തുക്കള്‍. രണ്ടുപേര്‍ക്കും മൂന്നു മക്കള്‍. ആദ്യത്തെ അമ്മ കുട്ടികള്‍ വാശിപിടിച്ചു കരഞ്ഞ് ബഹളം വയ്ക്കുമ്പോള്‍ കടയില്‍ നിന്നു മധുരപലഹാരം വാങ്ങിക്കൊടുക്കും. രണ്ടാമത്തെ അമ്മ പിള്ളേരു കരഞ്ഞാല്‍ ഇഗ്നോര്‍ ചെയ്തുകളയും. പകരം സ്കൂളില്‍ നല്ല മാര്‍ക്കു വാങ്ങുന്ന ദിവസം പലഹാരം വാങ്ങിക്കൊടുക്കും. അവര്‍ പിന്നെപ്പോഴോ പിരിഞ്ഞു. വയസ്സുകാലത്ത് തെരുവില്‍ കണ്ടുമുട്ടി.
" എന്റെ രണ്ടു മക്കള്‍ വലിയ കച്ചവടക്കാരാണ്‌. മോളു കോളേജ് അധ്യാപികയും" രണ്ടാമത്തെ അമ്മ സന്തോഷത്തോടെ പറഞ്ഞു.

"എന്റെ മൂന്നു മക്കളും ഭിക്ഷക്കാരാണ്‌. എന്റെ വിധി അങ്ങനെ ആയിപ്പോയി." ആദ്യത്തെ അമ്മ കരഞ്ഞു.

"വിധിയല്ല നാത്തൂനേ, നമ്മുടെ കുട്ടികള്‍ എല്ലാം ഒരുപോലെ ആയിരുന്നു. നീ അവനെ ബെഗ്ഗേര്‍സ് ആവാന്‍ ട്രെയിന്‍ ചെയ്തു. ഞാന്‍ അവരെ പെര്‍‌ഫോര്‍മേര്‍സ് ആകാനും. അവര്‍ നമ്മള്‍ പരിശീലിപ്പിച്ചതുപോലെ തന്നെ ആയി. ഇനി സങ്കടപ്പെട്ടിട്ട് എന്തു കാര്യം." രണ്ടാമത്തെ അമ്മ പറഞ്ഞു.

അന്തപ്പാ. നീ കേറി വരുന്നത് കണ്ടപ്പോഴേ എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ നീ ചങ്കില്‍ കുത്തുമെന്ന് കരുതിയില്ല.
എന്റെ പിള്ളേരു തെണ്ടികള്‍ അല്ലെടോ, പെര്‍ഫോര്‍മേര്‍സ് ആണ്‌. അവരെ അപമാനിച്ചാല്‍ നിന്നെ ശിക്ഷിക്കാന്‍ എനിക്കാവില്ല, പക്ഷേ നിനക്ക് നല്ല കുറ്റബോധം ഉണ്ടാക്കിത്തരാന്‍ എനിക്കാവും. എന്നാ പിന്നെ ഞാന്‍ വരട്ട്.