Sunday, May 18, 2008

ദാനം, വിശപ്പ്, പുരോഗതി

വര്‍ക്കേര്‍സ് ഫോറത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഒരനുബന്ധമാണ്‌. അവിടെ നടക്കുന്ന സം‌വാദത്തിനുള്ള മറുപടിയല്ല.

എന്താണ്‌ ദാനശീലം?
സ്വത്തുക്കളും ധനവും ആര്‍ജ്ജിക്കുന്നവര്‍ അതിലൊരുഭാഗം അതില്ലാത്തവര്‍ക്ക് വേണ്ടി ചെലവിടാന്‍ ബാദ്ധ്യസ്ഥരാണ്‌. സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്ന് പറയാം. പാക്ക് ആനിമല്‍ ബിഹേവിയറിന്റെ ഭാഗമാണ്‌ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി. ഒരു പറ്റം കോഴികളെ (അതിനു ഫ്രീ റാഞ്ച് കോഴി എവിടിരിക്കുന്നു , ഒക്കെ കമ്പിക്കൂട്ടില്‍ അനങ്ങാന്‍ പോലും വയ്യാതെ ഇരിക്കുകയല്ലേ എന്നു ചോദിക്കരുത്) നോക്കിയാല്‍ എളുപ്പം ദാനശീലം എന്തെന്ന് അറിയാന്‍ കഴിയും. ചികയല്‍ വിദഗ്ദ്ധനും കൂട്ടത്തില്‍ കൂടുതല്‍ തീറ്റ കിട്ടുന്നവരുമായ പൂവന്മാരും പിടകളും വളരെയേറെ ധാന്യമോ പുഴുക്കളെയോ കണ്ടെത്തിയാല്‍ കൊക്കി മറ്റു കോഴികളെ കൂട്ടി അവര്‍ക്കും തിന്നാന്‍ ഒരവസരം ഉണ്ടാക്കിക്കൊടുക്കാറുണ്ട്.

ദാനവും മതവും
പ്രാചീന ജൂതര്‍ തങ്ങളുടെ കൃഷിയിടങ്ങളില്‍ ദരിദ്രജൂതര്‍ക്ക് അവശിഷ്ടശേഖരണം നടത്താന്‍ അനുവദിച്ചിരുന്നു. ഇന്ത്യയിലും ചൈനയിലും രാജാക്കന്മാര്‍ ധര്‍മ്മസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. മലയാളത്തില്‍ ധര്‍മ്മം എന്ന വാക്ക് തന്നെ ഭിക്ഷ എന്ന രീതിയിലാണ്‌ കൂടുതല്‍ ഉപയോഗിക്കുന്നത് (ഭിക്ഷക്കാരന്‍ എന്നതിനെക്കാള്‍ മര്യാദയുള്ള വിശേഷണമായി ധര്‍മ്മക്കാരന്‍ എന്ന് ആളുകള്‍ വിളിക്കുന്നതു മുതല്‍ ധര്‍മ്മാശുപത്രി എന്ന് സൗജന്യവൈദ്യസ്ഥാപനങ്ങളെ വിളിക്കുന്നതുവരെയുള്ള പ്രയോഗങ്ങള്‍. ഊണുകഴിക്കും മുന്നേ ധനികഭവനങ്ങളിലെ അംഗങ്ങള്‍ "പടിക്കല്‍ പട്ടിണിക്കാരുണ്ടോ?" എന്ന് വിളിച്ച് ചോദിച്ച് അവര്‍ക്ക് അന്നം കൊടുക്കുന്ന പതിവുമുണ്ടായിരുന്നു. റോമാ, മുഗള്‍ സാമ്രാജ്യങ്ങളും ദാനകര്‍മ്മങ്ങളില്‍ പേരുകേട്ടവയായിരുന്നു.

ക്രിസ്തീയദാനശീലം ദൈവത്തോടുള്ള സ്നേഹപ്രകടനമായാണ്‌ കാണുന്നത്. പാശ്ചാത്യരില്‍ ദാനശീലം നിലനിര്‍ത്തിപ്പോരുന്നതില്‍, പ്രത്യേകിച്ചും പ്രഭുക്കന്മാരല്ലാത്തവരില്‍ കൂടി ദാനശീലം ഉണ്ടാക്കിയതില്‍ ക്രിസ്തുമതത്തിനു വലിയ പങ്കുണ്ട്.

ഇസ്ലാമില്‍ സക്കാത്ത് നിര്‍ബ്ബന്ധമാണെന്ന് മാത്രമല്ല, വാര്‍ഷികവരുമാനത്തിന്റെ ഇത്ര ശതമാനമെന്നും സ്വര്‍ണ്ണം പോലെയുള്ള ആഡംബരങ്ങളുടെ ഇത്ര ശതമാനമെന്നും താണപരിധിക്ക് നിയമവുമുണ്ട്.

മതബന്ധ ദാനശീലത്തിന്റെ വിമര്‍ശകര്‍
പ്രത്യയശാസ്ത്രപ്രകാരം മതം തന്നെ കുഴപ്പമാണെന്ന വീക്ഷണമുള്ള ക്ലാസ്സിക്ക് കമ്യൂണിസ്റ്റുകള്‍ മതപരമായ ദാനശീലത്തെ അടിച്ചമര്‍ത്തപ്പെട്ടവനെ അങ്ങനെ തന്നെ പെര്‍പെച്വേറ്റ് ചെയ്യാനുള്ള തന്ത്രമായി കണ്ടിരന്നു. എന്നാല്‍ ഇന്നത്തെ രീതിയിലെ മിക്സ് സോഷ്യലിസത്തിലുള്ള ചൈനയും മറ്റും ദാനശീലത്തെ പ്രമോട്ട് ചെയ്യുകയാണ്‌ ചെയ്യുന്നത്.

മതബന്ധിത ദാന കര്‍മ്മങ്ങളുടെ വലിയ വിമര്‍ശകനായിരന്നു ഓഷോ രജനീഷ്. അദ്ദേഹത്തിന്റെ വാക്കുകളില്‍
" മതങ്ങള്‍ ദരിദ്രനും ധനികനുമെന്ന റെയില്‍ വേ കമ്പാര്‍ട്ടുമെന്റുകള്‍ക്കിടയിലെ ഷോക്ക് അബ്സോര്‍ബിങ്ങ് ബഫറുകള്‍ ആണ്‌. ബഫറുകളില്ലെങ്കില്‍ വാഗണുകള്‍ തമ്മിലിടിച്ച് പാളം തെറ്റും. ദുഖിതര്‍ക്കും പീഡിതര്‍ക്കും മരണശേഷം സ്വര്‍ഗ്ഗമുണ്ടെന്നും മറ്റേതോ ജന്മത്തില്‍ ധനികരായിരുന്നതിന്റെ കര്‍മ്മഫലമാണ്‌ ഈ ജന്മത്തിലെ പീഡനമെന്നും പറഞ്ഞ് അവ ദരിദ്രനെ ആശ്വസിപ്പിക്കുന്നു, എന്തെങ്കിലും അപ്പക്കഷണങ്ങള്‍ എറിഞ്ഞുകൊടുത്ത് തന്റെ മേല്‍ ആധിപത്യമുറപ്പിച്ചവന്റെ നേര്‍ക്കുള്ള ദരിദ്രന്റെ കോപത്തെ ഇല്ലാതെയാക്കി ധനികന്റെ കസേര ഉറപ്പിക്കുകയും ചെയ്യുന്നു."

" പ്രിയ മിസ്റ്റര്‍ രജനീഷ്" എന്നും " പ്രിയ മിസ് തെരേസ" എന്നും പരസ്പരം അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തു സം‌വാദം തന്നെ ഈ വീക്ഷണത്തിനു മേല്‍ ഓഷോയും മദര്‍ തെരേസയുമായി ഉണ്ടായിട്ടുണ്ട്.


ദാനശീലം ആധുനിക കാലത്ത്:
മതബന്ധിത ദാനകര്‍മ്മങ്ങള്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണ്‌ ചെയ്തുവരുന്നത്
അനാഥാലയങ്ങളും മറ്റും നടത്തുക
വിശേഷ ദിവസങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും പണവും നല്‍‌കുക
രോഗപീഡിതര്‍ക്കും അശരണര്‍ക്കും വൈദ്യസഹായമെത്തിക്കുക

ആധുനിക കാലത്ത് ഇക്കണോമിക്ക് പ്ലാനിങ്ങോടെ വിശദമായി ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ട ആവശ്യം ലോകത്തിനു ബോദ്ധ്യപ്പെട്ടതോടെ മതേതര അന്താരാഷ്ട്ര സംഘടനകള്‍- യുണൈറ്റഡ് നേഷന്‍സ്, ക്രൈസില്‍, യൂണിസെഫ് പോലെയുള്ളവ- സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കിത്തുടങ്ങി. മാസ് ഇമ്യൂണൈസേഷന്‍, പ്രകൃതി ദുരന്ത രക്ഷാപ്രവര്‍ത്തനം തുടങ്ങി മതബന്ധിത ദാനശീലത്തിന്റെ പരിമിതിക്കപ്പുറമുള്ള കാര്യങ്ങള്‍ കൂടി ചെയ്യാനും ഇവയ്ക്ക് കഴിയും.

മതേതര-ഗവണ്മെന്റേതര സംഘടനകളും ഇന്ത്യപോലെയുള്ള രാജ്യങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുന്നുണ്ട് ചെറുതും വലുതും മതബന്ധിതവും അല്ലാത്തതുമായ ഗവണ്മെന്റേതര സ്ഥാപങ്ങളുടെ വിശദവിവരം http://www.ngosindia.com എന്ന സൈറ്റില്‍ ലഭിക്കും.

കേരളത്തില്‍ ഇന്ത്യയിലെയും ഒരു പക്ഷേ ലോകത്തിലെ തന്നെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളെയും പോലെ തന്നെ ദാനകര്‍മ്മങ്ങള്‍ക്കോ പാവപ്പെട്ടവരുടെ പുരോഗതിക്കോ ആയി ഭരണേതര ലെവലില്‍ ഒരു പാര്ട്ടിയും ഇന്ന് പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. എന്നാല്‍ ധാരാളം എന്‍ ജി ഓ കള്‍ പ്രവര്‍ത്തനത്തിലുണ്ട്. പലതിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭ്യമല്ല. ആരോഗ്യരംഗത്ത് മെഡിക്കല്‍ ഫ്രണ്ട്സ് സര്‍ക്കിള്‍, കാത്തലിക്ക് ഹോസ്പിറ്റല്‍ അസോസിയേഷന്‍, എഫ് എം ആര്‍ ഏ തുടങ്ങിയവ വിശിഷ്ടസേവനം കാഴ്ച്ചവച്ചിട്ടുണ്ടെന്ന് ആയിരക്കണക്കിനു എയര്‍ളി സ്ക്രീനിങ്ങ് പ്രോസസിലൂടെ അര്‍ബ്ബുദരോഗികളെയും മറ്റും നേരത്തേ തിരിച്ചറിഞ്ഞു ചികിത്സിക്കാന്‍ ക്യാമ്പുകള്‍ നടത്തിയ ശാസ്ത്രസാഹിത്യപരിഷത്തിന്റെ കുറിപ്പില്‍ കാണുകയുണ്ടായി.


വിശുദ്ധ ബില്‍ ഗേറ്റ്സ്:
ഒരു മതബന്ധിത ചാരിറ്റിക്കും കഴിയാത്ത വലിയ സം‌രംഭമാണ്‌ ബില്‍‌ഗേറ്റ്സിന്റേത്. പീക്ക് പെര്‍ഫോര്‍മന്‍സില്‍ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വര്‍ഷം അന്‍പത് മില്യണ്‍ യൂ എസ് ഡോളര്‍ വരുമാനമുണ്ടായിരുന്നു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന്റെ അഞ്ചുവര്‍ഷം കൊണ്ട് നിര്‍മ്മിച്ച മുപ്പത്തെട്ടര ബില്യണ്‍ വരുമാനമുണ്ടാക്കാന്‍ മിഷനറീസ് എഴുന്നൂറ്റമ്പതില്‍ പരം വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കേണ്ടി വരും എന്നതില്‍ മാത്രമല്ല കാര്യം. വാറനും ബില്ലും ചേര്‍ന്ന് സം‌ഭാവന നല്‍കിയ തുക ഗവേഷണം, പ്രകൃതിക്ഷോഭം, രോഗപ്രതിരോധം, വിദ്യാഭ്യാസം തുടങ്ങി അശരണാവസ്ഥയെത്തന്നെ നേരിടുന്ന കാര്യങ്ങള്‍ക്ക് ചെലവിടുന്നു എന്നതാണ്‌ മെച്ചം.


ദയാപ്രവര്‍ത്തനങ്ങളുടെ ഗ്രഡേഷന്‍

ലെവല്‍ ഒന്ന്:
താത്വികതലത്തില്‍ എന്തു വ്യാഖ്യാനം വേണമെങ്കിലും ആര്‍ക്കും നല്‍കാം, പക്ഷേ വിശക്കുന്ന മനുഷ്യനു ഭക്ഷണം തന്നെ വേണം (പുസ്തകം കയ്യിലെടുത്താല്‍ അത് വായിക്കാനാവില്ല) . രോഗിക്ക് മരുന്ന് വേണം. ഏതു പാതിരിയും അമ്മയും നല്‍കിയാലും അതൊരു ജീവന്‍ രക്ഷിക്കും. അതിന്റെ പേരില്‍ എന്തു ക്രെഡിറ്റ് ആരെടുത്താലും എനിക്കൊന്നുമില്ല, എന്നെ സംബന്ധിച്ചിടത്തോളം ജീവന്‍ രക്ഷിക്കപ്പെടേണ്ടതാണ്‌.

തീപിടിച്ച കെട്ടിടത്തില്‍ നിന്നും ആളെ രക്ഷിക്കണം, ആരുടെ കുറ്റം കൊണ്ട് തീപിടിച്ചെന്നോ തീ കൊളുത്തിയവനാണോ ആളെ രക്ഷിക്കുന്നതെന്നതോ പോലും പ്രസക്തമല്ല, ജീവന്‍ രക്ഷിക്കണം.

ബില്ലും വാറനും തീര്‍ച്ചയായും പുണ്യാത്മാക്കളാണ്‌. മദര്‍ തെരേസ്സ മുതല്‍ അമൃതാനന്ദമയി വരെയും.


ലെവല്‍ രണ്ട്:
നിര്‍ദ്ധനന്‌ ഒരു നേരം ആഹാരം കൊടുത്താല്‍ അവനു കുറച്ചു കഴിയുമ്പോള്‍ വീണ്ടും വിശക്കും. എന്നും ഭക്ഷണം കൊടുത്താല്‍ അവന്‍ ഒരായുസ്സ് ഇരന്നു തിന്നുന്നവനായി ജീവിക്കും. അത് മതിയാവില്ല, അവന്‌ സ്വയം ജീവിക്കാന്‍ പ്രാപ്തിയുണ്ടാവണം. ഇന്ത്യന്‍ ജനതയുടെ എണ്‍പതു ശതമാനം ഒരു ദിവസം അന്‍പതു സെന്റില്‍ താഴെ വരുമാനമുള്ളവരാണ്‌, ഇവരെയെല്ലാം അനാഥാലയത്തില്‍ സം‌രക്ഷിക്കാനോ ധനസഹായം കൊണ്ട് നിലനിര്‍ത്താനോ ആവില്ല, പാടില്ലതാനും.

വര്‍ഷാവര്‍ഷം ദശലക്ഷക്കണക്കിന്‌ ആളുകള്‍ ആയിരം വര്‍ഷത്തെ എഴുതിവച്ച ചരിത്രത്തില്‍ ഇന്ത്യയില്‍ മരിക്കുമായിരുന്നു. ഇന്ന് വിശപ്പുമരണം ഒറ്റപ്പെട്ട് പത്തോ ആയിരമോ ആയി കുറഞ്ഞിരിക്കുന്നു. ഇന്ത്യയുടെ വിശപ്പു മാറ്റിയ, മഹാക്ഷാമങ്ങള്‍ ഒഴിവാക്കിയ മഹാനുഭാവന്മാരില്‍ അഗ്രഗണ്യന്‍ മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥനാണ്‌. സ്വാതന്ത്ര്യത്തിനു മുന്നേയുള്ള ഇരുന്നൂറ്റമ്പതു വര്‍ഷത്തില്‍ പതിന്നാലു കോടി ഇന്ത്യക്കാരാണ്‌ വിശന്നു മരിച്ചത്. ഒരുപക്ഷേ ജനസംഖ്യ പതിന്മടങ്ങ് വര്‍ദ്ധിച്ച ഇക്കാലത്ത് അത് എത്രയോ അധികമായേനെ.


ലെവല്‍ മൂന്ന്:
പുരോഗതിയുടെ സെഗ്മന്റല്‍ റീച്ച് ഉറപ്പാകുന്ന അവസ്ഥയാണത്. എല്ലാവര്‍ക്കും തുല്യ അളവില്‍ പണം എന്നല്ല അതിന്റെയര്‍ത്ഥം. അത്തരമൊരു അപ്രായോഗിക അവസ്ഥയില്‍ ഞാന്‍ വിശ്വസിക്കുന്നുമില്ല. കഴിവിന്റെ വ്യതിയാനങ്ങളനുസരിച്ച് ആളുകളുടെ സമ്പത്തില്‍ ഉന്നതിയും ഇളപ്പവുമുണ്ടാകും. ചിലപ്പോള്‍ വെറും സാഹചര്യങ്ങള്‍ കൊണ്ട് മാത്രം ഒരാള്‍ ധനികനും മറ്റൊരാള്‍ ദരിദ്രനുമാകും. എന്നാല്‍ എന്തു തരം ജോലിയും അദ്ധ്വാനവും ചെയ്യുന്നയാളിന്‌ അതുകൊണ്ട് ജീവിക്കാനാവുകയും കുറഞ്ഞത് എന്തെങ്കിലും തരം തൊഴിലോ വൃത്തിയോ ചെയ്യാന്‍ എല്ലാവര്‍ക്കും സാദ്ധ്യമാവുകയും ചെയ്യുന്ന അവസ്ഥ.

വിശപ്പിന്റെ വിളി അവിടെ തീരുകയില്ല. അംഗവൈകല്യമുള്ളവന്‍, പാപ്പരായവന്‍, മദ്യാസക്തന്‍, ആര്‍ജ്ജിതധനമെല്ലാം മരുന്നിനായി ചിലവിട്ട് തീര്‍ത്തവന്‍ അപ്പോഴും സമൂഹത്തിലുണ്ടാവും. എന്നാല്‍ ചുങ്കം ചുമത്താവുന്നയത്ര വരുമാനമുള്ള ഭൂരിഭക്ഷത്തിന്റെ ചിലവില്‍ സര്‍ക്കാരിനോ സാമൂഹികോന്നമന സംഘടനകള്‍ക്കോ വല്യ ബുദ്ധിമുട്ടില്ലാതെ അവരെ താങ്ങാനാവും.

ഇടതെന്നോ വലതെന്നോ നടുക്കെന്നോ പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളൊന്നും ഇതിനു നല്‍‌കേണ്ടതില്ല. പാശ്ചാത്യ സാമ്പത്തികശാസ്ത്രഞ്ജന്മാരുടെ തത്വങ്ങളിലെ വെല്‍ഫെയര്‍ നേഷന്‍ ഇതാണ്‌. ഗാന്ധിയുടെ സ്വരാജും ഇതാണ്‌, മാര്‍ക്സ് കണ്ട സോഷ്യലിസ്റ്റ് ഇക്കോണമിയും ഇതാണ്‌. ഫ്രീമാര്‍ക്കറ്റ് ഇക്കോണമിയും ലിബറല്‍ സോഷ്യലിസ്റ്റ് ഇക്കോണമിയും കമ്യൂണിസവും ഗ്രാമസ്വരാജും മൈക്രോക്രെഡിറ്റും ജനാധിപത്യവുമൊക്കെയായ സകല തത്വശാസ്ത്രങ്ങളും ഇതിനുള്ള മാര്‍ഗ്ഗാന്വേഷണങ്ങളാണ്‌. നിങ്ങള്‍ക്കും തീയറികള്‍ എഴുതിച്ചേര്‍ക്കാം, ഒരു സമൂഹത്തെ നന്നാക്കാന്‍ മറ്റൊന്നിനെ നശിപ്പിക്കാത്ത എന്തു പ്രത്യയശാസ്ത്രവുമെഴുതാം, ഫൂള്‍പ്രൂഫ് ആയി നടപ്പിലാക്കാന്‍ പറ്റണമെന്ന് മാത്രം.

6 comments:

Radheyan said...

ബില്ലും വാറനും തീര്‍ച്ചയായും പുണ്യാത്മാക്കളാണ്‌. മദര്‍ തെരേസ്സ മുതല്‍ അമൃതാനന്ദമയി വരെയും:

കായംകുളം കൊച്ചുണ്ണിയും ഉള്‍പ്പെടുമോ ഈ കൂട്ടത്തില്‍??

അവസാന പാരഗ്രാഫിന് ഒരു കൈയ്യൊപ്പു കൂടി

Dinkan-ഡിങ്കന്‍ said...

<>എന്നാല്‍ ചുങ്കം ചുമത്താവുന്നയത്ര വരുമാനമുള്ള ഭൂരിഭക്ഷത്തിന്റെ ചിലവില്‍ സര്‍ക്കാരിനോ സാമൂഹികോന്നമന സംഘടനകള്‍ക്കോ വല്യ ബുദ്ധിമുട്ടില്ലാതെ അവരെ താങ്ങാനാവും.<>

അത്താണ്.. അത്താണ്..
ചുരുക്കി പറഞ്ഞാല്‍ “സീസറിന്നുള്ളത് സീസറിനും..ദ്ദൈവത്തിലുള്ളത്”

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
ബാബുരാജ് ഭഗവതി said...

എനിക്കു ദാനം ചെയാന്‍ പാകത്തില്‍ കുറച്ചാളുകളെ നിലനിര്‍ത്തണേ..
എനിക്ക് എന്‍.ജി.ഒ.ന്റെ ദാനം വേണ്ട്. ഞാന്‍ നികുതി കൊടുക്കുന്ന സ്റ്റേറ്റിന്റെ പരിഗണന മതി.
ദാനം ന്യായമെന്ന് കരുതുന്ന രാജ്യം പരാജയപ്പെട്ട രാജ്യമാണ്..
പിന്നെ നമ്മുടെ കൈയില്‍ ഉള്ളത് മറ്റൊരാള്‍ക്കു കൊടുക്കുന്നതോ? അത് വലിയ ഒരു സംഗതിയാണ്..
പക്ഷേ തിയറൈസ് ചെയ്യരുത്.
അതിനെ എന്‍.ജി.ഒ യുമായി കൂട്ടി ക്കുഴക്കയുമരുത്.

sree said...

നല്ല ലേഖനം മാഷെ...കുഴച്ചിരുന്ന പല പ്രശ്നങ്ങള്‍ക്കും മുട്ടുശ്ശാന്തി.

ഓഫ്: ന്യായമല്ലെന്നു കരുതി ദാനം ചെയ്യ്താല്‍ രാജ്യം രക്ഷപ്പെടുമോ ബാബുരാജെ?

Indian said...

തങ്ങളുടെ എല്ലാ post കളും എനിക്ക് വളരെ ഇഷ്ട്ട്പെട്ടത്‌ തന്നെ എന്നാല്‍ ഇതിനോട് യോജിക്കാന്‍ പറ്റുനില്ല