Wednesday, November 25, 2009

സൈബര്‍ നിയമം, ഫോര്‍‌വേര്‍ഡുകള്‍,

തന്റേത് എന്ന് അവകാശപ്പെട്ട് മറ്റൊരാളിന്റെ വീടിന്റെ ചിത്രങ്ങള്‍ ഈ-മെയില്‍ വഴി പ്രചരിക്കുന്നത് അപമാനകമാണെന്ന് പിണറായി വിജയന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മെയില്‍ സൃഷ്ടാവിനെ തിരിച്ചറിയുകയും അതില്‍ കണ്ടന്റ് നിര്‍മ്മിച്ച രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്ത വാര്‍ത്തയായിരിക്കാം ആദ്യമായി കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട സൈബര്‍ ഡീഫേമേഷന്‍ കേസ്. പരാതിക്കാരന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായതിനാല്‍ പത്രങ്ങള്‍ ഈ കേസിനെ തുടക്കം മുതലേ റിപ്പോര്‍ട്ട് ചെയ്തു വന്നതുകൊണ്ടാകാം, ഇദ്ദേഹം കേരളത്തിനു അപരിചിതനല്ലാത്തതുകൊണ്ടും ആകാം.

ആദ്യമായല്ല കേരളത്തില്‍ ഇത്തരം ഒരു അറസ്റ്റ് നടക്കുന്നത്. സൈബര്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനു മുന്നേ തന്നെ ഒരു വ്യക്തിയുടെ മകളുടേതെന്ന് കാണിച്ച് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് ഈ-മെയില്‍ അയച്ച ഒരു പാസ്റ്ററേയും മകനേയും കേരളാ പോലീസ് അറസ്റ്റ് ചെയ്തിരുന്നു- ഇന്‍ഡീസന്‍സി നിയമവും പീനല്‍ കോഡും ഒക്കെ അനുസരിച്ച്.

പിണറായിയുടെ പരാതിയിന്മേല്‍ പോലീസ് ഈ-മെയിലിന്റെ സൃഷ്ടാക്കളെ മാത്രമാണ്‌ അറസ്റ്റ് ചെയ്തത്, പക്ഷേ പുതിയ സൈബര്‍ നിയമത്തിന്‍ പ്രകാരം വേണമെങ്കില്‍ പോലീസിനു ഇത് ഫോര്‍‌വേര്‍ഡ് ചെയ്ത ലക്ഷക്കണക്കിനു ആളുകള്‍ക്കു മേല്‍ കുറ്റം ആരോപിക്കാമായിരുന്നു.

ഇന്റര്‍നെറ്റ് ഡീഫേമേഷന്‍ കേസ് എങ്ങനെ അവസാനിക്കുമെന്ന് കോടതി വിധി വരും വരെ കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. പക്ഷേ പലതരം ആശങ്കകള്‍ പലരും സൈബര്‍ നിയമത്തെപ്പറ്റി പ്രകടിപ്പിച്ച് കാണുന്നു.

1.ഈ-മെയില്‍ ഒരു സ്വകാര്യ സംഭാഷണം അല്ലേ, അതില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ എങ്ങനെ അപകീര്‍ത്തി ആകും?

a. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈമെയിലും മെയിലിങ്ങ് ലിസ്റ്റുകളും രണ്ടു തരം കമ്യൂണിക്കേഷന്‍ ആണ്‌. രണ്ട് വ്യക്തികള്‍ മാത്രം കമ്യൂണിക്കേറ്റ് ചെയ്ത കാര്യവും നാലുലക്ഷം പേര്‍ അതിലും എത്രയോ അധികം ആളുകളോട് കമ്യൂണിക്കേറ്റ് ചെയ്ത കാര്യവും ഒന്നല്ല .

b. ഞാന്‍ എന്റെ സുഹൃത്തിനു മറ്റൊരാളെക്കുറിച്ച് അപമാനകരമായ കാര്യങ്ങള്‍ അയച്ചാല്‍ അത് ഡീഫേമേഷന്‍ ആകുമോ? (ചെയിന്‍ മെയിലുകള്‍ ഇല്ലെന്നു കരുതുക- വെറും വണ്‍ റ്റു വണ്‍ കമ്യൂണിക്കേഷന്‍)

ആകും എന്ന് lawyers.com

(എന്തുകൊണ്ട്, എന്താണങ്ങനെ എന്നതൊക്കെ അവിടെ തന്നെ വായിച്ചു മനസ്സിലാക്കുക, എന്തില്‍ നിന്നു റീപ്രൊഡ്യൂസ് ചെയ്താലും ഇവിടെന്നു ചെയ്യൂല്ല, വക്കീലന്മാര് ചിലപ്പോ പാരയാകും)


2. ഫ്രീഡം ഓഫ് സ്പീച്ചിനു എതിരല്ലേ ഇത്തരം കാര്യങ്ങള്‍?
അല്ല എന്ന് നേരത്തേ ലിങ്ക് ചെയ്ത വെബ് പേജില്‍ തന്നെ കാണാം.

3.പത്രങ്ങള്‍ക്കു മേല്‍ ഇല്ലാത്ത നിയന്ത്രണം വല്ല ഈമെയിലിലും വേണോ?
അതൊരു ചോദ്യമാണ്‌. പക്ഷേ പത്രങ്ങള്‍ക്കു നേരേയും ഡീഫേമേഷന്‍ കേസുകള്‍ ഉണ്ടാവാറുണ്ട് നിരന്തരം.

പത്രങ്ങള്‍ക്ക് തങ്ങള്‍ ശേഖരിച്ച വാര്‍ത്ത "ഡ്യൂ ഡിലിജന്‍സ്" ഉപയോഗിച്ച് "ബെസ്റ്റ് ഫെയിത്തില്‍" നിര്‍മ്മിച്ചത് എന്നൊക്കെ പ്രതിവാദം ഉന്നയിക്കാം.

പത്രക്കാരനു അപകീര്‍ത്തിക്കേസുകള്‍ തൊഴില്പരമായ റിസ്ക് ആണ്‌ (ആരും ഈ-മെയില്‍ ഫോര്വേര്‍ഡിങ്ങ് തൊഴിലാക്കിയിട്ടില്ലെന്ന് കരുതട്ടേ) അദ്ദേഹത്തിന്റെ റിസ്ക് കമ്പനി സപ്പോര്‍ട്ട് ചെയ്യും, കമ്പനി ലോയര്‍ ജാമ്യം മുതല്‍ ഇങ്ങോട്ട് സകലതും കിട്ടാനുള്ള വഴികള്‍ എന്തെങ്കിലുമുണ്ടോ എന്ന് ഗവേഷണം നടത്തി തയ്യാറായ ആളാകും, അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും ഒരു തൊഴിലിലെ കയ്യബദ്ധം എന്നു കരുതി സമൂഹം അങ്ങു ക്ഷമിക്കും. എന്നാല്‍ പരിചയക്കാരിയായ വീട്ടമ്മ വേശ്യാവൃത്തി ചെയ്യുന്നുണ്ടെന്ന് യാഹൂ ഗ്രൂപ്പില്‍ മാസ്സ് മെയില്‍ അയച്ച് പിടിക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പോലും അവന്‍ ചെയ്തത് ശരിയാണെന്ന് വാദിക്കാനെത്തില്ല (നാട്ടുകാരുടെ കാര്യം പോട്ടെ)

4. വാറണ്ടില്ലാതെ കമ്പ്യൂട്ടറുകള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ മുതല്‍ ആര്‍ക്കും സേര്‍ച്ച് ചെയ്യാം, പോര്‍ണോഗ്രഫി സ്റ്റോര്‍ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്‌ തുടങ്ങിയ നിയമങ്ങളോ?

എന്റെ വീക്ഷണത്തില്‍ അടിസ്ഥാനപരമായി സൈബര്‍ നിയമവും മറ്റു നിയമങ്ങളും തമ്മില്‍ ഭേദമൊന്നും ഉണ്ടായിരിക്കരുത്. വീട് പരിശോധിക്കാന്‍ വാറണ്ട് വേണമെങ്കില്‍ കമ്പ്യൂട്ടര്‍ പരിശോധിക്കാനും വേണം. കാറു കസ്റ്റഡിയില്‍ എടുക്കാന്‍ ചില ചിട്ടവട്ടങ്ങളുണ്ടെങ്കില്‍ കമ്പ്യൂട്ടറിനും വേണം.

വേശ്യാവൃത്തി നിരോധിക്കാത്ത ഒരു രാജ്യത്ത് പോര്‍ണോഗ്രഫി- അതു പ്രായപൂര്‍ത്തി ആയി സ്വസമ്മതത്തില്‍ അഭിനയിച്ച ആളുകളുടേതാണെങ്കില്‍ കൂടി പബ്ലിക്ക് ബ്രോഡ്കാസ്റ്റ് ഇല്ലെങ്കില്‍ ശിക്ഷിക്കുന്നതിന്റെ ന്യായം മനസ്സിലാകുന്നില്ല.

പക്ഷേ നിയമം ഇഷ്ടപ്പെടാനുള്ളതല്ലല്ലോ, അനുസരിക്കാനും മാറ്റിയെഴുതിക്കാനും മാത്രമുള്ളതാണ്‌. ഒന്നുകില്‍ ചട്ടം പാലിക്കുക, അല്ലെങ്കില്‍ തിരുത്താന്‍ ശ്രമിക്കുക.

5. ഇന്‍‌റ്റര്‍നെറ്റില്‍ അനോണിമസ് ആയി ബ്ലോഗ് എഴുതുന്ന നിങ്ങള്‍ക്ക് എന്തെങ്കിലും സുരക്ഷ ലഭിക്കുമെന്ന് കരുതുന്നുണ്ടോ?
അനോണിമിറ്റി പൊതുജന മധ്യത്തില്‍ നിന്നാണ്‌. നിയമത്തിനു മുന്നില്‍ യാതൊരു വിധ അനോണിമിറ്റിയും ഇല്ല. എന്തു പേരില്‍ എവിടെ എഴുതിയാലും പബ്ലിഷ് ബട്ടണ്‍ ഞെക്കുന്ന വിരലുകള്‍ ആരുടേതാണോ അയാള്‍ ഉത്തരവാദിയാണ്‌. ബ്ലോഗിന്റെ എഴുത്തുകാരനും എഡിറ്ററും പബ്ലിഷറും ബ്ലോഗര്‍ ആണെന്ന നിലയ്ക്ക് ബ്ലോഗിനെതിരേ അപകീര്‍ത്തിക്കേസ് വന്നാല്‍ ഒരുപക്ഷേ ഒരു മാധ്യമപ്രവര്‍ത്തകനു ഉള്ള ഉത്തരവാദിത്വത്തിലും കൂടുതലാകും അത്. ഓരോ തവണ പബ്ലിഷ് ബട്ടണ്‍ പുഷ് ചെയ്യും മുന്നേയും അത് ആലോചിക്കുന്നത് ആണ്‌ വിവേകം.

പൊതുസ്ഥലത്ത് ഉള്ള അനോണിമിറ്റിയില്‍ കവിഞ്ഞൊന്നും ഇന്റര്‍നെറ്റില്‍ ഇല്ല. ഓരോ തവണ അത് ഉപയോഗിക്കുമ്പോഴും ഒരു വിരലടയാളം പതിയുന്നുണ്ട്.

ഐ പി ഫാള്‍സിഫൈയര്‍ ഉപയോഗിച്ച് മെയില്‍ അയച്ചവരെ പിടികൂടാം, മറ്റൊരു കണക്ഷന്‍ ആക്സസ് ചെയ്ത് മറ്റൊരു കമ്പ്യൂട്ടര്‍ വഴി മെയില്‍ അയക്കുന്നവരെ പിടികൂടാം, ഫ്രീ വൈ ഫൈയില്‍ നിന്നും അനോണിമസ് സന്ദേശം അയക്കുന്നവരെ പിടികൂടാം. ഒരു മാക്ക് അഡ്രസ് ഒരുതവണ മാത്രം ഉപയോഗിച്ച് അണ്‍സെക്യൂര്‍ഡ് പബ്ലിക്ക് വൈ ഫൈ വഴി ഭീഷണിക്കത്ത് അയച്ച ആളിനെയും പിടികൂടി ഒരു നാട്ടിലെ പോലീസ് ( ഇതെങ്ങനെ സാധിച്ചെന്ന് എനിക്കറിയില്ല, അവര്‍ പറയുകയുമില്ല)

6. വളരെ കര്‍ശനമായ ശിക്ഷയാണല്ലോ സൈബര്‍ ആക്റ്റില്‍. ഇത് അനുയോജ്യമോ?
നേരത്തേ പറഞ്ഞത് പോലെ തന്നെ അനാവശ്യ മെയില്‍ അയക്കുന്ന ഒരുത്തനെതിരേ ഒരു പെണ്‍കുട്ടി പരാതി നല്‍കിയാല്‍ ലഭിക്കേണ്ട ശിക്ഷ അതേ ആള്‍ വഴിയില്‍ നിന്ന് ഈ എഴുതിയ കണ്ടന്റ് അവളോട് പറഞ്ഞാല്‍ ലഭിക്കുന്നതിലും കൂടുതലാകേണ്ട കാര്യം ഇല്ലെന്നാണ്‌ എന്റെ അഭിപ്രായം. ഈ ആളിനെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വേണമെങ്കില്‍ ഈ-മെയില്‍ അയച്ച ആളിനെയും അറസ്റ്റ് ചെയ്യാന്‍ വാറണ്ട് വേണം.

എഗൈന്‍- ഒന്നുകില്‍ പാലിക്കുക, അല്ലെങ്കില്‍ തിരുത്താന്‍ നോക്കുക, രണ്ടുമല്ലാത്ത അവസ്ഥ അപകടമാണ്‌.

7. ഇന്നത്തെ സൈബര്‍ നിയമങ്ങള്‍ ആശാസ്യമാണോ?
അതു തീരുമാനിക്കാന്‍ ഞാന്‍ ആളല്ല, പക്ഷേ എനിക്ക് ഇതിനെക്കുറിച്ച് വളരെ ആശങ്കയുണ്ട്. അധികാരത്തിലും രാഷ്ട്രീയത്തിലും ഉന്നതരായവര്‍ വിമര്‍ശനങ്ങളില്‍ അസഹ്യരാകുമ്പോള്‍ ഇത്തരം നിയമങ്ങള്‍ പ്രതിഷേധിക്കാനുള്ള ന്യായമായ അവകാശത്തിനെതിരേ ഉപയോഗിക്കപ്പെട്ടേക്കാം. നാളെ ഞാന്‍ ആസിയന്‍ കരാറിനെതിരേ എഴുതിയേക്കാവുന്ന ബ്ലോഗ് പോസ്റ്റിനെതിരേ കോണ്‍ഗ്രസ്സോ കുട്ടനാട് പാക്കേജിനെതിരേ എഴുതിയ ബ്ലോഗ് പോസ്റ്റിനെതിരേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ സൈബര്‍ സെല്ലിനെ സമീപിച്ചാല്‍ അവര്‍ക്ക് കേസെടുത്തേക്കാം, ഞാന്‍ പോലീസ് കസ്റ്റഡിയില്‍ ആകും എന്ന ബുദ്ധിമുട്ടിനെ എന്റെ ശബ്ദം ഇല്ലാതെയാക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ആര്‍ക്കും കഴിയും ഇന്നത്തെ അവസ്ഥയില്‍.

ഒരു ഇന്റര്‍നെറ്റ് കഫേ നടത്തിപ്പുകാരി അവരുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച ലക്ഷക്കണക്കിനു ആളുകളുടെ പ്രവര്‍ത്തിക്കെല്ലാം ഉത്തരവാദി ആകുമെന്നത് ഓട്ടോറിക്ഷയില്‍ കയറിയവര്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഡ്രൈവര്‍ സമാധാനം പറയണം എന്നു പറയുന്നതുപോലെ എനിക്കു തോന്നുന്നു. എന്റെ സ്ഥാപനം നില്‍ക്കുന്ന കെട്ടിടത്തിന്റെ ഉടമ ഇവിടം ഫ്രീ വൈ ഫൈ ഏരിയ ആക്കിയിരിക്കുകാണ്‌- ഒരു സര്‍‌വീസ്. ഈ കമ്പനി ഈ ബ്ലോഗ് പോസ്റ്റിനു ഉത്തരവാദി ആകുന്നതെങ്ങനെ?

എന്റെ കമ്പ്യൂട്ടറില്‍ ഒരു പോണ്‍ ഫയല്‍ നെറ്റ്‌വര്‍ക്കിലൂടെ സ്റ്റോര്‍ ചെയ്യിച്ചിട്ട് എനിക്കെതിരേ പരാതി കൊടുക്കാന്‍ കഴിയുന്ന എത്രയോ പേര്‍ ബ്ലോഗില്‍ തന്നെയുണ്ട്.

8. ഈ-മെയില്‍ ഫോര്‍‌വേര്‍ഡിങ്ങ് നമ്മളോടുള്ള പരിചയത്തിന്റെ പുറത്ത് ആരെങ്കിലും നമ്മളോട് എന്തെങ്കിലും പങ്കുവയ്ക്കുന്ന സൗഹൃദ നടപടി അല്ലേ?

അങ്ങനെ മാത്രമല്ല, മിക്കപ്പോഴും ഇതൊരു ശല്യമാണ്‌. ഈ-മെയില്‍ ഇല്ലെങ്കില്‍ എനിക്ക് കത്തെഴുതി അറിയിക്കാന്‍ മിനക്കെടാത്ത കാര്യങ്ങളാണ്‌ മെയിലില്‍ വരുന്നതില്‍ മഹാഭൂരിഭാഗവും. എന്റെ സമയത്തെ എന്റെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ മാത്രം എന്നോട് സ്വാതന്ത്ര്യമില്ലാത്തവര്‍, എനിക്കറിയാത്ത ആളുകള്‍, എനിക്കു താല്പ്പര്യമില്ലാത്ത കാര്യങ്ങള്‍ എന്നിവയാണ്‌ മിക്കതും. ഇന്ററസ്റ്റിങ്ങ് ഫാക്റ്റ് എന്നു പറഞ്ഞു വരുന്നത് മിക്കവാറും സത്യങ്ങളല്ല. ഫ്രീ ഓഫറുകള്‍ തട്ടിപ്പാണ്‌. ഹെല്‍ത്ത് ടിപ്സ് എന്നു പറഞ്ഞ് എത്തുന്നത് അപകടകരമായ ഉപദേശങ്ങളാണ്‌. പലപ്പോഴും അസഹ്യപ്പെടുത്തുന്ന ചിത്രങ്ങള്‍ എനിക്കെത്തുന്നു. അഞ്ഞൂറും ആയിരവും പേര്‍ സി സി വച്ച മെയിലുകള്‍ എന്റെ സുരക്ഷയും സ്വകാര്യതയും അപകടത്തിലാക്കുന്നു.

9. ഫോര്‍‌വേര്‍ഡഡ് ഈ-മെയിലുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്നത് സുരക്ഷിതമല്ലേ, ഇതൊരു ഫോര്‍‌വേര്‍ഡഡ് മെയില്‍ ആണെന്നു കാണിച്ചു തന്നെ ആണെങ്കില്‍?
അല്ല. ഈമെയില്‍ ഉണ്ടാക്കിയ ആള്‍ അത് ചെയിന്‍ മെയില്‍ ആക്കിയത് ഇത് പബ്ലിഷ് ചെയ്യാന്‍ പറ്റാത്തതുകൊണ്ടാവും മിക്കപ്പോഴും. മിക്ക ഫോര്വേര്‍ഡുകളും വാസ്തവ വിരുദ്ധവും ആക്ഷേപകരവും ആണ്‌. പലതും കോപ്പിറൈറ്റഡ് കണ്ടന്റുമാണ്‌. ഞാന്‍ എഴുതിയ ദുബായ് ക്ലാസ്സിഫൈഡ്സ് എന്ന ബ്ലോഗ് പോസ്റ്റ് മൂന്നാം ദിവസം ഫോര്‍‌വേര്‍ഡഡ് ജോക്ക് ആയി എനിക്കു തന്നെ കിട്ടി, എഴുതിയത് ആരെന്ന് അതിലില്ലാത്തതു മൂലം എനിക്കയച്ച ആളാണെന്ന് മെയിലില്‍ നിന്ന് ആരും അനുമാനിക്കും. ആരെങ്കിലും അതെടുത്ത് ബ്ലോഗില്‍ ഇട്ടാല്‍ ഫലത്തില്‍ എന്റെ ഒരു ബ്ലോഗ് പോസ്റ്റ് കോപ്പി ചെയ്തതിന്‌ ഉത്തരവാദി ആകുകയാണ്‌ ആ വ്യക്തി ചെയ്യുന്നത്.

ഫോര്‍-വേര്‍ഡഡ് മെയിലുകള്‍ അതയക്കാന്‍ സ്വാതന്ത്ര്യമുള്ളരില്‍ നിന്നാണെങ്കിലേ ഞാന്‍ തുറക്കാറുള്ളൂ, അവരില്‍ നിന്നാണെങ്കിലും ഒരു സംശയദൃഷ്ടിയിലേ കാണാറുമുള്ളൂ.

അടുത്ത ഇടയ്ക്ക് ഫോര്‍‌വേര്‍ഡില്‍ വന്ന ഒരു സന്ദേശം- എല്ലാവര്‍ക്കും എന്നെങ്കിലും കിട്ടിയതായിരിക്കണം- ഒരു "മല്ലു തമാശ" ബ്രൂസ് ലീ വാസ് ഏ മലയാലീ, ഹിസ് പെറ്റ് വാസ് എ ചുണ്ടെലീ, ഹീ ക്ലീന്‍സ് ടങ്ങ് വിത്ത് ഈര്‍ക്കിലീ ... എന്നൊക്കെ പോകുന്നത്.

കൈപ്പള്ളിയുടെ പാത പിന്‍‌തുടര്‍ന്ന് ഞാന്‍ ഒരു മറുപടി അയച്ചു

"സുഹൃത്തേ,
എന്നെ തമാശ പറഞ്ഞ് രസിപ്പിക്കാന്‍ കാണിച്ച സൗമനസ്യത്തിനു അപരിചിതനായ നിങ്ങള്‍ക്ക് നന്ദി. തൊണ്ണൂറ്റി ഏഴില്‍ ആണെന്നു തോന്നുന്നു എനിക്ക് മെയിലില്‍ ജോക്സ് സ്ഥിരം വന്നു തുടങ്ങിയത്. അക്കാലത്ത് തന്നെ ഈ ജോക്ക് ആരോ എനിക്കയച്ചിരുന്നു. ശേഷം ഇത് കണ്ടാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യാറുള്ളതുകാരണം എത്ര തവണ ആളുകള്‍ എന്ന് നിശ്ചയമില്ല, ഒരു പക്ഷേ ആയിരം തവണ എനിക്കിത് കിട്ടിയിട്ടുണ്ടാവണം.

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇതിനോട് വളരെ സാമ്യമുള്ള ഒരു ജോക്ക് പാടി എന്റെ സഹപാഠി എന്നെ രസിപ്പിച്ചു, അത് ഇങ്ങനെ എന്തോ ആയിരുന്നു
"വെന്‍ ഐ വെന്റ് റ്റു ഊട്ടി
ഐ മെറ്റ് ഏ സ്റ്റ്റെയിഞ്ച് കുട്ടി
സിറ്റിങ്ങ് ഓണ്‍ ഏ പട്ടി
ഈറ്റിങ്ങ് ലോട്ട് ഓഫ് റൊട്ടി"

അന്ന് അത് രസകരമായി തോന്നിയെങ്കിലും മൂന്നു നാലു ക്ലാസ്സുകള്‍ കഴിഞ്ഞപ്പോഴേക്ക് കൂടുതല്‍ എന്തെങ്കിലുമുള്ള തമാശകളേ എന്നെ ചിരിപ്പിക്കൂ എന്നായിപ്പോയി. പാട്ട് ഓര്‍മ്മയുണ്ടെങ്കിലും ആ കൂട്ടുകാരന്റെ പേരു മറന്നു. ബൈ എനി ചാന്‍സ് പഴയ രണ്ടാം ക്ലാസ്സില്‍ എന്നോടൊത്തു പഠിച്ച ആ കൂട്ടുകാരന്‍ ആണ്‌ താങ്കളെങ്കില്‍ നമ്മള്‍ പിരിഞ്ഞപ്പോഴുള്ള ഞാന്‍ പിന്നെ വളര്‍ന്നിട്ടേയില്ല എന്ന ധാരണയിലാകും ഇതയച്ചത്- പ്രായം കൊണ്ട് ഞാന്‍ ഒരുപാട് മാറിപ്പോയി എന്ന് സദയം അറിയുക. ഇനി അയാള്‍ അല്ല നിങ്ങളെങ്കില്‍ ഇപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി ആയിരിക്കാനും സാധ്യതയുണ്ട്, എങ്കില്‍ അപരിചിതര്‍ക്ക് മെയില്‍ അയച്ചു ശല്യം ചെയ്യുന്നത് നല്ല ശീലം ആണോ എന്ന് മാതാപിതാക്കളോട് ചോദിച്ച് മനസ്സിലാക്കാന്‍ ഉപദേശം.

സസ്നേഹം,

Monday, November 23, 2009

നാട് നന്നായാ?

പതിവുപോലെ ഇന്നും പ്രഭാതം ഞാനാഗ്രഹിച്ചതിലും നേരത്തേ വന്നു. ലൈന്‍ ഫോണിലും മൊബൈലിലും ക്ലോക്കിലും അലാറം അടിച്ചപ്പോല്‍ ഞാന്‍ ചില കരിന്തമിഴ് പദങ്ങള്‍ ഉരുവിട്ട് എണീറ്റു. ചായ ഇടാന്‍ വച്ചു, പല്ലു തേച്ചു, പത്രം എടുത്തു, ചായ കൂട്ടല്‍ ഫിനിഷാക്കി. ഇന്ന തിന്ന് ആര്‍മ്മാദിക്കിന്‍ എന്നു പറഞ്ഞ് ടാങ്കിലെ മീനിനു തീറ്റയിട്ടു, ചായ മൊത്തി കമ്പ്യൂട്ടര്‍ തുറന്നു, മെയില്‍ നോക്കി.

ങേ?
മെയിലില്‍ ആകെപ്പാടെ കുറവ്. ഒരാളിനോട് അത്യാവശ്യമായി ഒരു ഉപദേശം ചോദിച്ചിരുന്നു, അതിന്റെ മറുപടി. സബ്സ്ക്രൈബ് ചെയ്ത സൈറ്റില്‍ നിന്നും ചില അപ്ഡേറ്റ്സ്, ഡാ, വീക്കെന്‍ഡില്‍ ഞാന്‍ ദുബായി വഴി വരും ഒരുങ്ങി ഇരുന്നോ എന്ന് ഒരു പഴയ ഉലഹം ചുറ്റും വാലിബന്റെ മുന്നറിയിപ്പ്. അണ്‍റെഡ് മെയില്‍സ് ഖലാസ്സ്.

രാവിലേ ഇട്ട ചായയുടെ പൊടിയില്‍ കടക്കാരന്‍ മയക്കുമരുന്നു ചേര്‍ത്തിട്ടുണ്ടോ?
അതോ ഉറക്കം തെളിഞ്ഞ് മെയില്‍ നോക്കി എന്നത് ശരിക്കും ഉറക്കത്തില്‍ കണ്ട സ്വപ്നം ആയിരുന്നോ?

എവിടെ മതവിരുദ്ധ ഫോര്വേര്‍ഡുകള്‍? എവിടെ മതപ്രചാരണ ഫോര്വേര്‍ഡുകള്‍? എവിടെ സിക്ക് ജോക്ക് ഫോര്വേര്‍ഡുകള്‍? എവിടെ കൂതറ മല്ലുത്തമാശക്കാര്‍? എവിടെ ഫോര്‍‌വേര്‍ഡിങ്ങ് രാഷ്ട്രീയക്കാര്‍? എവിടെ വല്ല സൈറ്റില്‍ നിന്നും ഫോട്ടോ കോപ്പി ചെയ്ത് ഇന്ററസ്റ്റിങ്ങ് പിക്സ് അമേസിങ്ങ് എന്നൊക്കെ തലക്കെട്ടിട്ട് അയക്കുന്നവര്‍? എവിടെ ബില്‍ ഗേറ്റ്സിന്റെ ഫ്രീ ലാപ്പ്ടോപ്പും എറിക്സണിന്റെ ഫ്രീ മൊബൈലും എനിക്കു തരാന്‍ ശ്രമിക്കുന്നവര്‍? എവിടെ മനുഷ്യന്‍ കണ്ടാല്‍ മരവിച്ചു പോകുന്ന ജഡങ്ങളുടെ ഫോട്ടോകള്‍ കളക്റ്റ് ചെയ്ത് മെയിലുന്നവര്‍?

ഒരെണ്ണം പോലും ഇല്ല. കോപ്പന്‍‌ഹാഗന്‍ സമ്മിറ്റിന്റെ ഡെയിലി അപ്ഡേറ്റ് അയക്കുന്ന ഒരു സാധു ഉണ്ടായിരുന്നു, കൂട്ടത്തില്‍ കൊള്ളാവുന്ന അവനെ പോലും കാണുന്നില്ലല്ലോ.

ഗൂഗിള്‍ ലാബില്‍ ഇനി ഇമ്മാതിരി മെയിലുകള്‍ ബ്ലോക്ക് ചെയ്യാന്‍ വല്ലോം കണ്ടുപിടിച്ചതാണോ?

എന്റെ ഭാര്യ ഇനി നാട്ടില്‍ നിന്നും ലോഗ് ചെയ്ത് ഭര്‍ത്താവിനു സ്നേഹപൂര്‍വ്വം വല്ല പുതിയ സ്പാം റൂള്‍ ആഡ് ചെയ്തു തന്നതാണോ? ബൂലിയനോ കീലിയനോ എന്തരോന്നൊക്കെ ലവള്‍ ഡബിള്‍ ഡച്ച് പറയാറുണ്ട്.

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഓവര്‍നൈറ്റ് നന്നായോ?

എനിക്കു പ്രാന്തായോ?

എന്റെ ഇന്റര്‍നെറ്റ് ഭഗവാനേ. ഇതു സ്വപ്നമോ? ഇതെത്രനാള്‍ നിലനില്‍ക്കും?

ധ്വനി- ഐ. എം. വിജയന്‍, ഡ്യൂറാസെല്‍, FWD:fwd:FWD:fwd:re fwd

Sunday, November 22, 2009

പ്രഥമപുരുഷന്‍ സ്ത്രീയായി മാറുമ്പോള്‍

സര്‍‌വനാമത്തില്‍ ഒരു ഡൗവിട്ട്, ബാക്കിയെല്ലാം നിശ്ചയമുണ്ടായിട്ടല്ല, ഭാഷാഭേദമെന്യേ വ്യാകരണം എനിക്കു വല്യ പിടിയില്ല.

ഇഞ്ഞോട്ട് പോരുമ്പ കേട്ട പാട്ട്

ഗോപീ ചന്ദന കുറിയണിഞ്ഞു, ഗോമതിയായ് അവള്‍ മുന്നില്‍ വന്നു
ഗോപകുമാരന്റെ തിരുമുന്നില്‍ ഗോപിക രാധിക എന്ന പോലെ

സംഗതി മനസ്സിലായി. ഗോപി ഒരു കുറി വരച്ചപ്പോഴേക്ക് ലിംഗം മാറി ഗോമതി എന്നൊരുത്തിയായി ലവന്റെ മുന്നില്‍ വന്നെന്ന്.

ഡൗട്ട് അര്‍ത്ഥത്തിലല്ല, വ്യാകരണത്തിലാ. ഗോപിയാണ്‌ പ്രഥമന്‍ വച്ചവന്‍, അവന്‍ ഇനി ആരായാലും അവന്‍ തന്നെയാണോ അതോ തത് പുരുഷന്‍ തത് കാലം സ്ത്രീ ആയതുകൊണ്ട് അവള്‍ തന്നെയാണോ ശരി.
ഗോമതിയായ് അവന്‍ ആണോ അവള്‍ ആണോ.തമ്പിക്കു പിഴച്ചോ ഇല്ലയോ?

ഈ പുലിവാലൊന്നും വേണ്ടെന്ന് വച്ചിട്ടാണോ വയലാര്‍
"മന്ത്രമോതിരം മായമോതിരം ഇന്ദ്രജാലക്കല്ലു മോതിരം" എഴുതിയപ്പോള്‍ അവനും അവളും എടാ എടീ ഒന്നും കേറാതെ മൊത്തത്തില്‍ പെണ്ണിനെ മധ്യമപുരുഷന്‍ ആക്കിയത്?

സംബന്ധികാതല്പ്പുരുഷന്‍ എന്തരാന്ന് ഒരുത്തന്‍ എന്നോട് കേട്ട്. നമ്മക്ക് അറിഞ്ഞൂടാന്ന് പറയണത് മോശമല്ലേ;
"ഇതൊരു തമിഴ് കവിതയിലേതാണ്‌. സംബന്ധി അതായത് പുതുതായി വന്ന ബന്ധു, പുത്തന്‍ മരുമോന്‍ ആയിരിക്കണം, കാതല്‍ പുരുഷന്‍ അതായത് കാമദേവനെപ്പോലെ സുന്ദരനാണ്‌ എന്നാണ്‌" എന്ന് ഒരു ഊഹത്തില്‍ കീച്ചി വിട്ടിട്ടുണ്ട്. അബദ്ധം വാ സുബദ്ധം വാ. പക്ഷേ അപ്പഴേ കരുതിയതാ നിശ്ചയമില്ലാത്ത കാര്യങ്ങള്‍ എവനോടെങ്കിലും ക്യാട്ട് മനസ്സിലാക്കി വെക്കണം എന്ന്, അതാ.


( ദുരൂഹമായെഴുത്ത് & അദര്‍ പ്രൊഹിബിറ്റഡ് പ്രാക്റ്റീസസ് [പ്രിവന്‍ഷന്‍ ]ആക്റ്റ് 2009 പ്രകാരമുള്ള മാന്‍ഡേറ്ററി ധ്വനിപ്പിക്കല്‍ - ഇളയരാജ, പഴശ്ശിരാജ,ബെല്ലാരി രാജ,ഭാരതിരാജ, ഏട്ടനുണ്ണി രാജ എന്നിവയില്‍ ഒന്നുമായും യാതൊരുബന്ധവും ഈ പോസ്റ്റിനില്ല- സ്മൈലി.)

ഇനി വേറൊരു ഡവ്വിട്ട്:
പുരുഷപ്രത്യയനിരാസം അധവാ സെക്സിസ്റ്റ് വാക്കുകള്‍ ഇല്ലാതെയാക്കല്‍ ആണ്‌ മലയാളത്തെ തമിഴില്‍ നിന്ന് വിഭിന്നമാക്കുന്നതെന്ന് പറയുന്നല്ലോ, ഉത്തമ സ്ത്രീ, മധ്യമസ്ത്രീ, തത്സ്ത്രീ ഒന്നുമില്ലാത്ത വ്യാകരണത്തില്‍ ഇത്രയും പുരുഷന്മാരെ കേറ്റിവിട്ടതെന്താ?

Saturday, November 21, 2009

ഗണ്‍ഗ്ലൂഷന്‍

വേറൊരു സംഗതി യൂട്യൂബില്‍ തിരഞ്ഞപ്പോള്‍ കിട്ടിയതാണ്‌ ഈ ഉരുപ്പടി. ഗംഭീരന്‍ അവതരണം.

തുടക്കം ശ്രദ്ധിക്കൂ...


ദൈവീകശക്തിക്കൊപ്പം പൈശാചിക ശക്തിയുമുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അത്തരം ഒരു ഗ്രാമമാണ്‌ കല്ലറയ്ക്കടുത്തുള്ള പ്രേതഗ്രാമം , കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകളും ദുരൂഹമരണങ്ങളും ഇവിടെയാണ്‌, സുമതി എന്നൊരു പ്രേതം ഉണ്ട് ഇവിടെ, അതുകാരണം ഇവിടെ ജനവാസമില്ല, പകല്‍ പോലും ആളുകള്‍ കൂട്ടം ചേര്‍ന്നേ സഞ്ചരിക്കൂ... തുടര്‍ന്ന് ഒരു വൃദ്ധനെക്കൊണ്ട് അമ്പതുവര്‍ഷം മുന്നേ സുമതി എന്ന സ്ത്രീയെ ഇവിടെ കൊന്ന കഥ പറയിക്കുന്നു... ആ പ്രായമായ മനുഷ്യന്‍ സുമതിയുടെ ആത്മാവ് ഇവിടെ യക്ഷിയായിട്ട് ആളുകളെ ശല്യം ചെയ്യുന്നു എന്നൊരു "കെട്ടുകഥ" ഇവിടങ്ങളില്‍ പ്രചരിക്കുന്നു എന്ന് നിര്‍ത്തുന്നത് പ്രത്യേകം ശ്രദ്ധിക്കുക.


തുടര്‍ന്ന് വെള്ളക്കുപ്പായം ഇട്ട ഒരുത്തന്‍ ഈ കാട്ടിലൂടെ നടക്കുന്നു. ലിസ ബേബിയുടെ പടത്തിലെ സീന്‍ അനുകരിച്ച്. ശബ്ദമൊക്കെ വിറപ്പിച്ച് റിപ്പോര്‍ട്ടര്‍ പറയുന്നു "രാത്രിയുടെ ഏതോ യാമങ്ങളില്‍ സുമതി ഇറങ്ങുന്നു..." ഇവിടത്തുകാര്‍ സുമതിയുടെ നിലവിളി കേള്‍ക്കുമത്രേ, ആളനക്കം ഉണ്ടായാല്‍ സുമതി കാട്ടിനുള്ളിലേക്ക് ഓടിക്കളയും പോലും.

തുടര്‍ന്ന് ഒരു ചെറുപ്പക്കാരനെ ഇന്റര്വ്യൂ ചെയ്യുന്നു. ഈ സ്ഥലത്തു വരുമ്പോള്‍ ഒരു ഭയം തോന്നാറുണ്ട്, പലരും സുമതിയെ യക്ഷിയായി കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു, പക്ഷേ അങ്ങനെ ആരെയും എനിക്കു വ്യക്തിപരമായി പരിചയമില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തുടര്‍ന്ന് സുമതിയെ അവരുടെ കാമുകന്‍ കൊല്ലുന്ന രംഗം അഭിനയിപ്പിച്ചു കാട്ടുന്നു.

ഇവിടെ ഇട്ടിട്ടില്ലാത രണ്ടാം ഭാഗം മുഴുവന്‍ ആളുകള്‍ ഗര്‍ഭിണിയായ സുമതിയെ രത്നാകരന്‍ കൊന്ന കഥയും ഒറ്റയ്ക്ക് സഞ്ചരിക്കാനുള്ള ഭയത്തെക്കുറിച്ചും ആ ഭയം മുതലെടുത്ത് സാമൂഹ്യവിരുദ്ധര്‍ ഇവിടെ അനാശ്യാസ്യ പ്രവര്‍ത്തികള്‍ നടത്തുന്നതും പറയുന്നു. സുമതിയെ ആണിയടിച്ച മരവും കാണിക്കുന്നു, പലരുടെയും വാഹനങ്ങള്‍ തടഞ്ഞ് സുമതി ശല്യം ചെയ്തെന്ന് പറയുന്ന റിപ്പോര്‍ട്ടര്‍ സുമതിയെ വ്യക്തിപരമായി അറിയുന്ന ഒരു വൃദ്ധനോട് കാര്യങ്ങള്‍ തിരക്കുന്നു.

ഏറ്റവും രസകരം ഈ വൃദ്ധനോട് സുമതിയുടെ പ്രേതം ഇവിടെ ഉണ്ടോ എന്നു ചോദിക്കുന്ന രംഗമാണ്‌.
" അത് ചുമ്മ, വെറുതേ പറയണത്. ആളുകളെ പറ്റിക്കാന്‍ മോട്ടിക്കാനും പിടിച്ചു പറിക്കാനും ഉണ്ടാക്കി വിട്ട കഥ, ഞാന്‍ അതിലേ ഒറ്റയ്ക്ക് സ്ഥിരം പോണതല്ലീ."

റിപ്പോര്‍ട്ടര്‍ കുഴഞ്ഞു
"അവിടെ സുമതിയുടെ പ്രേതം ഇല്ലെന്നാണോ?"
"പ്രേതമൊന്നുമില്ല, ചത്താ പിന്നെ എന്തരാ ഒള്ളത്!"



തുടര്‍ന്ന് വഴിയേ പോകുന്ന ഒരു കൂലിപ്പണിക്കാരനോട് സുമതിയെപ്പറ്റി തിരക്കുന്നു. ആ മനുഷ്യന്‍ സുമതി എന്ന ഭയത്തെയുഉം നഗരപ്രാന്തത്തിലെ വിജനസ്ഥലം എന്ന നിലയ്ക്കും ഇവിടെ സാമൂഹ്യവിരുദ്ധര്‍ പെണ്‍കുട്ടിക്കളെ പീഡിപ്പിക്കുകയും അനാശാസ്യ പ്രവര്‍ത്തിക്കു മറയായി ഈ കഥ ഉപയോഗിക്കുന്നെന്നും പറയുന്നു. തുടര്‍ന്ന് ഒരു അമ്പലം കാണിക്കുന്നു. സുമതി അടങ്ങിയിരിക്കുന്നത് ഈ സ്ഥലത്ത് ദൈവീകശക്തി ഉള്ളതുകൊണ്ടാണെന്ന് അനുമാനം.

ഒടുക്കം പോലീസിനു സുമതിയെ പേടിയായിട്ടാണോ എന്ന ചോദ്യവുമായി റിപ്പോര്‍ട്ടര്‍ പാങ്ങോട് എസ് ഐയുടെ അടുത്തെത്തുന്നു. ഇദ്ദേഹം ക്യാമറയ്ക്കു മുന്നില്‍ ചിരിക്കാതിരിക്കാന്‍ കുറേ നേരം പണിപ്പെട്ടെങ്കിലും മുഖത്തെ "ഇതേതു മുഴുവട്ടനാ പ്രേതത്തെ പിടിക്കാന്‍ നടക്കുന്നത്" എന്ന ഭാവം പോയില്ല.

മൂപ്പര്‍ പറയുന്നതിന്റെ രത്നച്ചുരുക്കം. ഈ സ്ഥലം വിജനമായതില്‍ അസ്വാഭാവികതയൊന്നുമില്ല, അത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏരിയയാണ്‌, വീടുകള്‍ കെട്ടാന്‍ കഴിയുന്ന ഇടമല്ല. ഈ സ്ഥലത്തെ ആളുകള്‍ക്ക് വ്യക്തമായി അറിയാം പ്രേതവും യക്ഷിയും ഒന്നുമില്ലെന്ന്. പിന്നെ ദുരൂഹ മരണങ്ങളൊന്നുമില്ല, ചില ആത്മഹത്യകളും മറ്റും എല്ലാ നാട്ടിലേയും പോലെ ഇവിടെയും ഉണ്ട്. പോലീസ് പട്രോളിങ്ങ് നടക്കുന്നുണ്ട്.

ഇടയ്ക്ക് അസഹ്യത തോന്നിയ ഇന്‍സ്പെക്റ്റര്‍ "സുമതിയുടെ പ്രേതം കണ്ടു എന്ന് ആരും ഇതുവരെ ഇവിടെ പരാതിപ്പെട്ടിട്ടില്ല" എന്നു പറഞ്ഞ് ഇന്റര്വ്യൂ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും രസകരം.

കണ്‍ക്ലൂഷന്‍ എന്തായിരിക്കും ഈ ഇന്‍‌വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ എന്ന് ഒന്നു ഊഹിക്കാമോ?


"കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്ന സ്ഥലമാണ്‌ "സുമതി ഗ്രാമം" ഈ മരണങ്ങള്‍ സുമതിയുടെ സാന്നിധ്യത്തിന്റെ അടയാളമാണ്‌.... രാത്രിയുടെ നിഴലായി സുമതി ഇവിടെ വിഹരിക്കുമ്പോള്‍ ആ മറ പലരും കൃത്യനിര്‍‌വഹണത്തിനായി ഉപയോഗിക്കുന്നു... നിയമപാലകര്‍ സുമതിയെ ശല്യപ്പെടുത്താറില്ല... എന്തായാലും ഇവിടെ ഒരു കറുത്ത ശക്തിയുണ്ട്... ആ യാഥാര്‍ത്ഥ്യത്തെ പുറത്തുകൊണ്ടുവേരണ്ട ചുമതല നിയമപാലകര്‍ക്കുണ്ട്, ഒപ്പം നമുക്കും...


അതാണു മാദ്യമ ധര്‍മ്മം.
പ്രേതത്തെ പിടിക്കാനായി അലഞ്ഞു. വയസ്സന്മാരോട് തിരക്കി, അവര്‍ കാറിത്തുപ്പി വിട്ടു. ചെറുപ്പക്കാരോട് ചോദിച്ചു, അവര്‍ കളിയാക്കി വിട്ടു. നാട്ടുകാരോടൊക്കെ തിരക്കി ആര്‍ക്കും പ്രേതത്തെ അറിയില്ല. പോലീസുകാരനും അറിയില്ല- ഗണ്‍ഗ്ലൂഷന്‍, ഇവിടെ ഒരു വലിയ പ്രേതമൊണ്ട്. വലുതെന്നു പറഞ്ഞാ ഒരു സൂപ്പര്‍ടാങ്കറിന്റെ അത്രേം വരും.

Thursday, November 19, 2009

പത്ത് ഇന്റ്നര്‍നെറ്റ് കല്പ്പനകള്‍

1. അജ്ഞതയുടെ ഭവനമായ ഓഫ്‌ലൈനില്‍ നിന്നും നിന്നെ പുറത്തു കൊണ്ടുവന്ന ഞാനല്ലാതെ വേറേ ദേവന്മാര്‍ നിനക്കുണ്ടാകരുത്. കടലാസില്‍ അച്ചടിച്ചതോ എഴുതിയതോ ആയ യാതൊന്നും വീട്ടില്‍ വയ്ക്കുകയോ അവ വായിച്ചു രസിക്കുകയോ ചെയ്യരുത്, എന്തെന്നാല്‍ ഞാന്‍ അസഹിഷ്ണുവാകുന്നു.

2. വ്യാജവാര്‍ത്തകളും തട്ടിപ്പു ചിത്രങ്ങളും ഫോര്വേര്‍ഡ് ചെയ്യുകയോ പബ്ലിഷ് ചെയ്യുകയോ അരുത്. വൃഥാ തിരുനാമം ഉപയോഗിക്കുന്നവര്‍ ശിക്ഷിക്കപ്പെടും.

3. ആറുദിവസം ഭാഗികമായി അധ്വാനിക്കാവുന്നതാണ്‌, എന്നാല്‍ ഏഴാം ദിവസം നീയും മക്കളും നിന്റെ അതിഥികളും യാതൊരു വേലയും ചെയ്യാതെ ചാറ്റില്‍ ചെലവിടണം. അന്ന് നിന്റെ വീട്ടുമൃഗങ്ങളെയും വെബ്ക്യാമില്‍ പ്രദര്‍ശിപ്പിക്കേണ്ടതാകുന്നു.

4. നിന്റെ പിതാവിനേയും നിന്റെ മാതാവിനേയും ജന്മദിനത്തില്‍ മുടങ്ങാതെ ഓര്‍ക്കുട്ടില്‍ ചെന്ന് വന്ദിക്കേണ്ടതാകുന്നു.

5. വൈറസ് അയക്കരുത്.

6. പോണ്‍ സൈറ്റുകളില്‍ പോകരുത്.

7. ഹാക്ക് ചെയ്യരുത്.

8. അയല്‍ക്കാരനെക്കുറിച്ച് അസത്യമെഴുതി ഫേസ് ബുക്കില്‍ ഇടരുത്.

9. അയല്‍ക്കാരന്റെ ഭാര്യയോട് സൈബര്‍ സെക്സ് ആഗ്രഹിക്കരുത്.

10. അയല്‍ക്കാരന്റെ ലാപ്പ്റ്റോപ്പും പിസിയും കണ്ട് മോഹിക്കരുത്.