Monday, July 7, 2008

പ്രവാസവും കേരളവും- മൂന്ന്

ഗള്‍ഫിലെ പല രാജ്യങ്ങളിലും ഭൂരിപക്ഷം താമസക്കാര്‍ തെക്കേ ഏഷ്യക്കാരാണ്‌. ഭരണകൂടങ്ങള്‍ക്ക് ഇതൊരു പ്രശ്നവുമാണ്‌, പലരും ഉദാഹരണം ബഹറൈന്‍, അബുധാബി തുടങ്ങിയവര്‍ ഈ ഡെമോഗ്രഫിക്ക് ഇം‌ബാലന്‍സ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്ത്, ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. നമുക്ക് ഇതിലെന്താണിപ്പോള്‍ പ്രശ്നം എന്നു തോന്നിയേക്കാം, പക്ഷേ ഒരു രാജ്യത്ത് പൗരന്മാര്‍ നാലിലൊന്നായി ചുരുങ്ങുകയും മഹാഭൂരിപക്ഷം താമസക്കാര്‍‍ മറ്റൊരു വംശ-സാംസ്കാരിക പാരമ്പര്യമുള്ള വിദേശികള്‍ ആകുകയും ചെയ്താലുള്ള ഭവിഷ്യത്തുകള്‍ വളരെയുണ്ട്.

ദുബായില്‍ ജനസംഖ്യയുടെ ഭൂരിപക്ഷം ഇന്ത്യക്കാരാണ്‌, ഇന്ത്യക്കാരില്‍ ഭൂരിപക്ഷം മലയാളികളാണ്‌, ഇവരില്‍ അവിദഗ്ദ്ധ നിര്‍മ്മാണത്തൊഴിലാളി, സ്വകാര്യവീട്ടുജോലിക്കാരന്‍ തുടങ്ങിയ ജോലികളില്‍ മലയാളികളുടെ എണ്ണം തുലോം കുറവാണെന്നത് ആശ്വാസകരമാണ്‌, കാരണം ഏറ്റവും വരുമാനം കുറഞ്ഞ തൊഴിലുകളാണ്‌ ഇവ. മറ്റു സ്ഥലങ്ങളിലും ഇത്തരം തൊഴിലുകള്‍ ചെയ്യുന്ന മലയാളികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന് (ചിലര്‍ സ്വകാര്യ നിരീക്ഷണങ്ങളിലൂടെ പറഞ്ഞത് വിശ്വസനീയമാണെങ്കില്‍) അറിയുന്നു.

എന്നാല്‍ മനുഷ്യാധ്വാനത്തിന്റെ വില തട്ടിച്ചു നോക്കുമ്പോള്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ (നേപ്പാള്‍, പാക്കിസ്ഥാന്‍ ഫിലിപ്പൈന്‍സ്, ശ്രീലങ്ക) എന്നിവിടങ്ങളില്‍ നിന്നുള്ളവരെക്കാള്‍ അല്പം ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരെങ്കിലും യൂറോപ്പ്, അമേരിക്ക, വടക്കന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടെനിന്നുള്ളവരെക്കാള്‍ വളരെ താഴെ വരുമാനമുണ്ടാക്കുന്നവരാണ്‌ മഹാഭൂരിപക്ഷം ഇന്ത്യക്കാര്‍. ഇതിനെക്കുറിച്ച് "ഇറ്റാലിയന്‍ കുക്ക് പഞ്ചനക്ഷത്രഹോട്ടലില്‍ അഞ്ചക്കശമ്പളം വാങ്ങും മലയാളി കുക്ക് അറുനൂറു ദിര്‍ഹത്തിനു കഫറ്റീരിയയില്‍ പൊറോട്ടയടിക്കും" എന്ന് ഞാന്‍ എഴുതിയിരുന്നു (ഒന്നാന്തരം ശമ്പളമുള്ള ഷെഫ് ആയി ജോലി ചെയ്യുന്ന രണ്ട് മലയാളികളെയും, തരക്കേടില്ലാത്ത നക്ഷത്രഹോട്ടലുകളിലെ ഇന്ത്യന്‍ ഔട്ട്ലെറ്റുകളില്‍ ജോലി ചെയ്യുന്ന കുറച്ചു പേരെയും കണ്ടിട്ടുണ്ട്, അവര്‍ ഒരു ന്യൂനപക്ഷമാണ്‌)


എന്തുകൊണ്ടാണിത്?
ഇറ്റലിയില്‍ ഒരു ചെറുക്കന്‍ ജനിച്ചു. തൊഴില്‍ ലഭ്യതയും ചെയ്താല്‍ കിട്ടുന്ന കൂലിയും മറ്റും ജീവിത നിലവാരത്തിന്റെയും ജനസാന്ദ്രതയുടെയും അടിസ്ഥാനത്തിലാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. പോസ്റ്റുമാനായ പിതാവും സൂപ്പര്‍മാര്‍ക്കറ്റ് വില്പ്പനക്കാരിയായ മാതാവും അവനെ ബുദ്ധിമുട്ടില്ലാതെ തന്നെ സ്കൂളിലയച്ചു. ഏതോ വൊക്കേഷണല്‍ കൗണ്‍സലര്‍ അവനു പാചകകലയിലുള്ള താല്പ്പര്യം കണ്ടെത്തി. ഇറ്റാലിയന്‍ ഭക്ഷണം ലോകത്തെല്ലായിടത്തും കഴിക്കുന്നുണ്ടെന്നും ഇവനു വിദേശത്തു ജോലി ചെയ്യാന്‍ താല്പ്പര്യമുണ്ടെന്നും കണ്ടുപിടിച്ചു. അവന്‍ അതു പഠിച്ചു ഡിഗ്രീയെടുത്തു. ഇറ്റലയില്‍ താരതമ്യേന മോശമില്ലാത്ത ശമ്പളത്തില്‍ ഒരുവര്‍ഷം ജോലി ചെയ്തു, ഒരു റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി സൈറ്റില്‍ ഓണ്‍ ലൈന്‍ രജിസ്റ്റര്‍ ചെയ്തു മൂന്നിടത്തുനിന്നും കാള്‍ വന്നു, രണ്ടുപേര്‍ക്ക് അവനെ ബോധിച്ചു. അവനിഷ്ടപ്പെട്ടത് അതില്‍ ദുബായി ഹോട്ടലായിരുന്നു, അവിടെ ജോലിക്കു ചേര്‍ന്നു.


കേരളത്തില്‍ ഒരു ചെറുക്കന്‍ ജനിച്ചു. അല്പ്പം ബുദ്ധിമുട്ടുള്ള കുടുംബത്തിലെയായിരുന്നു (മക്കള്‍ ഏഴാണ്‌, മാതാവ് വീട്ടമ്മയാണ്‌, ആകെ വരുമാനം കെ എസ് ആര്‍ ടി സി കണ്ടക്റ്ററായ അച്ഛന്റേതാണ്‌, അത് വളരെ കുറവാണ്‌) സ്കൂളില്‍ ചേര്‍ത്തു. എല്ലാ കേരളീയരെപ്പോലെയും മകന്‍ ഒരു ഡോക്റ്റര്‍ അല്ലെങ്കില്‍ എഞ്ചിനീയര്‍ ആകണമേ എന്ന് അവരും പോയ വഴിയുള്ള ആരാധനാലയത്തിലെല്ലാം പൈസയിട്ട് പ്രാര്‍ത്ഥിച്ചു.

കുട്ടി ഡോക്റ്റര്‍ തിരഞ്ഞെടുപ്പിലെ ഒന്നാം പടിയായ ഒന്നാം ക്ലാസ്സുമുതല്‍ ഒമ്പതാം പടി വരെ ജയിച്ചു. പത്താം തരം ഒരു മേജര്‍ എലിമിനേഷന്‍ റൗണ്ട് ആയിരുന്നതിനാല്‍ ജയിച്ചില്ല, അങ്ങനെ അവന്‍ ഡോക്റ്ററായില്ല.

പത്തിരുപതു വയസ്സുവരെ ഒന്നും ചെയ്യാതെ കറങ്ങിത്തിരിഞ്ഞു. ശേഷം നാട്ടില്‍ ഇത്തരക്കാര്‍ക്ക് എന്തു തൊഴില്‍ ലഭിക്കുമെന്ന് അന്വേഷിച്ചു. കൂലിപ്പണി ചെയ്യാന്‍ മനസ്സുവന്നില്ല, കാരണം അവന്‍ ഒരു കൂലിപ്പണിക്കാരനെന്ന് ഒരിക്കലും സ്വയം സങ്കല്പ്പിച്ചിട്ടില്ല. അച്ഛന്‍ പെന്‍ഷന്‍ പറ്റിയപ്പോള്‍ ലഭിച്ച പണം ഏജന്റിനു കൊടുത്ത് ഗള്‍ഫിലേക്ക് ഒരു വിസിറ്റ് വിസ എടുത്തു. അവന്‍ കണ്ടിട്ടുള്ള ചിത്രങ്ങളിലും കേട്ട കഥയിലും മുഴുവന്‍ ഒരു പഠിപ്പുമില്ലാതെ ഗള്‍ഫില്‍ പോയിട്ട് എന്തെങ്കിലും ജോലി ചെയ്തോ ഏതെങ്കിലും അറബികളെ പറ്റിച്ചോ പെട്ടി നിറയേ കാശും സ്വര്‍ണ്ണവുമായി ഒന്നുരണ്ടുവര്‍ഷം കൊണ്ട് മടങ്ങിയെത്തിയവരാണ്‌.

അവന്റെ ഭാഗ്യം കൊണ്ട് കിട്ടിയ സന്ദര്‍ശകവിസ വാലിഡ് ആയിരുന്നു. അങ്ങനെ ദുബായില്‍ എത്തിപ്പെട്ടു. ഒന്നുരണ്ടാഴ്ച്ച ജോലിയന്വേഷിച്ചപ്പോല്‍ മനസ്സിലായി എല്ലാ നാട്ടിലെയും പോലെ ജോലിക്ക് അനുസൃതമായ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയവും ദുബായിലും ആവശ്യമുണ്ടെന്നും ആരെയെങ്കിലും പറ്റിച്ച് പണമുണ്ടാക്കാമെന്നു വച്ചാല്‍ ഇവിടെയെങ്ങും ആരും എന്നെപ്പറ്റിച്ചോ എന്നു പറഞ്ഞ് വഴിയില്‍ കാത്തു നില്പ്പില്ലെന്നും. ഒരുപാട് അലഞ്ഞപ്പോള്‍ ഒരു കടയില്‍ പൊറോട്ടയടിക്കുന്ന ഒഴിവുണ്ടെന്നും അതു വാങ്ങിത്തരണമെങ്കില്‍ അഞ്ചുമാസത്തെ ശമ്പളം കമ്മീഷനായി കൊടുക്കണമെന്നും ഒരു മലയാളി പറഞ്ഞു. ഇതും കൂടി സ്വീകരിച്ചില്ലെങ്കില്‍ അച്ഛന്റെ സമ്പാദ്യമെല്ലാം നശിപ്പിച്ച മുടിയനായ പുത്രനായി തിരിച്ച് നാട്ടില്‍ പോകണമെന്നും അനുജത്തി വിവാഹത്തിനു സ്ത്രീധനം കൊടുക്കാന്‍ വഴിയില്ലാതെ വീട്ടില്‍ തന്നെ നില്‍ക്കുമെന്നും ഓര്‍ത്ത് പാസ്സ്പോര്‍ട്ട് പണയപ്പണ്ടമായി കൊടുത്ത് അവിടെ കയറി.

റേസിസം, അന്യായം, ചൂഷണം, തട്ടിപ്പ്, അനീതി, നിയമവിരുദ്ധ പ്രവര്‍ത്തി എന്നൊക്കെ പറയാന്‍ വരട്ടെ. എന്താണ്‌ ഇവര്‍ തമ്മിലെ വത്യാസം?

ഒന്ന്: ഇറ്റലിക്കാരന്‍ കുക്ക് ആണ്‌. മലയാളി മലയാളി ഡോക്റ്ററാകാഞ്ഞവനും.
രണ്ട് : ഇറ്റാലിയന്‍ പാചകക്കാര്‍ക്കുള്ള ഡിമാന്‍ഡ് അനുസരിച്ചാണ്‌ ഉദ്യോഗാര്‍ത്ഥികളും നിലവിലുള്ളത്. കേരളത്തില്‍ ലക്ഷക്കണക്കിനു അണ്‍സക്സസ്ഫുള്‍ ഡോക്റ്റര്‍മാര്‍ തേരാപ്പാരാ നടക്കുന്നു.
മൂന്ന്: ഇറ്റലിക്കാരന്‍ ന്യായമായ വഴിയില്‍ ജോലി നേടി. മലയാളിക്ക് ന്യായമായ വഴിയില്‍ ജോലി കണ്ടെത്താനായില്ല.
നാല്‌: മലയാളികള്‍ മനുഷ്യാധ്വാനം ഡമ്പ് ചെയ്തുകളഞ്ഞതിനാല്‍ മാര്‍ക്കറ്റില്‍ അതിനു തെല്ലും വിലയില്ലാതായി.
അഞ്ച്: മലയാളി ഇപ്പോള്‍ തന്നെ ദരിദ്രസാഹചര്യത്തിലും കടത്തിലുമാകയാല്‍ ദയനീയമായി സ്വയം അണ്ടര്‍സെല്ലു ചെയ്യാന്‍ നിര്‍ബ്ബന്ധിതനായിപ്പോയി. ഇറ്റലിക്കാരനു കടമില്ല, അവനു ഒരു സഹോദരി ഉണ്ടെങ്കില്‍ തന്നെ അവള്‍ ലക്ഷങ്ങള്‍ കൊടുത്ത് വല്ലവന്റെയും തോളില്‍ വയ്ക്കേണ്ട ബാദ്ധ്യതയല്ല. അവള്‍ പഠിച്ച് അവളുടെ പാടുനോക്കി പോയിക്കോളും.


പ്രശ്നങ്ങള്‍ പഠിക്കാം:
ഒന്ന്: ദരിദ്രസാഹചര്യത്തില്‍ ജനിച്ചു. ഒരു ബസ് കണ്ടക്റ്റര്‍ക്കും വീട്ടമ്മയ്ക്കും കൂടി ഒരു കുട്ടിയെയും പരമാവധി അരിഷ്ടിച്ചാല്‍ രണ്ടുകുട്ടികളെയും വളര്‍ത്താമെന്നിരിക്കെ ഏഴിലൊരു കഷണം റിസോര്‍സ് കുട്ടിക്കു കിട്ടുന്ന രീതിയില്‍ കുടുംബം സ്ഥാപിച്ച മനുഷ്യന്റെ അജ്ഞത. ബി എ രണ്ടാം വര്‍ഷം വരെ പഠിച്ചു, എന്തെങ്കിലും ജോലി കിട്ടാതെയോ അല്ലെകില്‍ ഭാര്യയെ ജോലിക്കു വിടാന്‍ താല്പ്പര്യമില്ലാത്തയാളെ വിവാഹം കഴിക്കുകയോ ചെയ്തു അയാളുടെ ഭാര്യ.

[വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയിലെ സ്ത്രീകളോട് തട്ടിച്ചു നോക്കുമ്പോള്‍ കേരളസംസ്ഥാനത്തെ പെണ്ണുങ്ങള്‍ക്കാണ്‌. വിദ്യാഭ്യാസത്തില്‍ സ്ത്രീയും പുരുഷനും ഒന്നുക്കൊന്ന് അനുപാതത്തിനോട് വളരെ അടുത്തു നില്‍ക്കുന്നു. രോമം അഞ്ചിക്കാന്‍ വരട്ടെ, തൊഴിലില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നില്‍ കേരളത്തിലെ സ്ത്രീകളാണ്‌. തൊഴില്‍ പ്രായപരിധിക്കുള്ളില്‍ നില്‍ക്കുന്ന സ്ത്രീകളില്‍ ഇരുപത്തേഴു ശതമാനമേ കേരളത്തില്‍ ജോലി ചെയ്യുന്നുള്ളു (പരിഷത്ത്- കേരളപഠനം). ഭാര്യയെ ജോലിക്കു വിടാന്‍ താല്പ്പര്യമില്ലാത്ത ഭര്‍ത്താവ്, ഭാര്യ ജോലിക്കു പോയാല്‍ അഹങ്കാരിയാകുമെന്നു കരുതുന്നവര്‍, "കന്നിനെ കയം കാണിക്കരുത് " എന്നു പറഞ്ഞ് ചിരിക്കുന്ന അശ്ലീലമനസ്കര്‍, കുട്ടികള്‍ക്ക് ശ്രദ്ധ കൂടുതല്‍ കിട്ടട്ടെ എന്നു ഏണസ്റ്റ് ആയി കരുതുന്ന അച്ഛന്മാര്‍ സ്ത്രീകളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങള്‍ മുതല്‍ ഇരുട്ടി തിരികെ വരുന്ന സ്ത്രീകളെല്ലാം ചീത്തയാണെന്നു കരുതുന്ന വരെ ഇതിനു കാരണമായേക്കാം]

രണ്ട് : വികലമായ വിദ്യാഭ്യാസ സമ്പ്രദായം. അഞ്ചുലക്ഷം കുട്ടികളില്‍ നിന്നും പത്തോ അയ്യായിരമോ പേരെ തിരഞ്ഞെടുക്കുകയും ബാക്കിയുള്ളതിനെ കൊള്ളരുതാത്തവരായി ഇറക്കിവിടുകയും ചെയ്യുന്ന സെലക്ഷന്‍ പ്രോസസ്.

മൂന്ന് : ജനപ്പെരുപ്പം . ഉള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള റിസോര്‍സുമില്ല (പാടം പറമ്പ് തൊഴില്‍ശാലയുണ്ടാക്കാനുള്ള സ്ഥലലഭ്യതയും ജനവാസമില്ലായ്മയും...) ഉള്ള പാരമ്പര്യ സ്വത്തുക്കളെടുത്ത് എന്തെങ്കിലും ചെയ്യാനുമാവില്ല. പോവര്‍ട്ട് ബ്രീഡ്സ് പോവര്‍ട്ടി എന്നു സാമ്പത്തിക ശാസ്ത്രജ്ഞന്‍, പരമാവധി ഭാര്യയെ പ്രസവിപ്പിക്കന്നവനേ സ്വര്‍ഗ്ഗത്തു പോകൂ എന്ന് പുരോഹിതന്‍.

ഒരു കുടുംബത്തിനു ഒരുലക്ഷം സെന്റ് പൈതൃക സ്വത്ത് ഉണ്ടെന്നു കരുതുക. സാമാന്യം തരക്കേടില്ല.
മക്കള്‍ ഏഴ്. തലയെണ്ണി 14,285.7 സെന്റ് വീതിച്ചു കൊടുത്തു
ഇവര്‍ ഓരോരുത്തര്‍ക്കും മക്കള്‍ ഏഴ്. മൊത്തം നാല്പ്പത്തൊമ്പതു പേര്‍. 2,040.8 സെന്റ് കിട്ടി ഭാഗപത്രത്തില്‍

ഇവര്‍ക്കും ഏഴുമക്കള്‍ - മൊത്തം മുന്നൂറ്റി നാല്പ്പത്തിമൂന്ന് . തലയെണ്ണി 291 സെന്റ്

ഇവര്‍ക്കും ഏഴു മക്കള്‍ - അതായത് 2401 പേര്‍. ഇവര്‍ക്ക് എത്രഭൂമി കിട്ടും? പണ്ട് പാണ്ഡവരോട് പറഞ്ഞതുപോലെ സൂചികുത്താനുള്ള മണ്ണ്‌? രണ്ടുകാലടി വയ്ക്കാന്‍?

നാലു തലമുറകൊണ്ട് താവഴി സ്വത്ത് സ്വാഹ. അതിലെ കൃഷിയൊക്കെ പണ്ടേ മുന്നൂറുപേര്‍ വീടു വച്ചപ്പോള്‍ പോയിക്കിട്ടി. വായ കൂടി, ശാപ്പാട് കുറഞ്ഞു. മലിനീകരണം വേറേ അതൊന്നും നമ്മളുടെ വിഷയമല്ല. ഈ പട വളര്‍ന്നത് ജ്യോമട്രിക്ക് പ്രോഗ്രഷനിലാണ്‌. അതിന്റെ വേഗത്തില്‍ തൊഴിലുകളുണ്ടാക്കാന്‍ എന്തെങ്കിലും വഴി പറയാമോ? ലിബറലിസം, കമ്യൂണിസം, തിയോക്രസി, വെറും ക്രേസി, സ്വേച്ഛാധിപത്യം അന്യാധിപത്യം, ഒടി, മന്ത്രവാദം, കൂടോത്രം എന്തെങ്കിലും രീതിയില്‍?

ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലേക്ക് ഓടുകതന്നെ. ഗള്‍ഫെങ്കില്‍ ഗള്‍ഫ്, തെണ്ടലെങ്കില്‍ അങ്ങനെ. തെണ്ടലിലും കൈയ്യെണ്ണം വര്‍ദ്ധിച്ചാല്‍ തെണ്ടാന്‍ പുതിയ ഏരിയ നോക്കാതെ എന്തു ചെയ്യും അയ്യാ?

ധനികന്‍ ധനമുണ്ടാക്കുന്നു ദരിദ്രന്‍ മക്കളെയും എന്ന് മിസ്റ്റര്‍ ആപ്തന്‍ .ജനങ്ങള്‍ ധനികരും ജനസാന്ദ്രത തീരെക്കുറഞ്ഞും ഇരിക്കാത്ത ഏതു നാട്ടിലും ജനപ്പെരുപ്പവും മനുഷ്യ പുരോഗതിയും ഇന്‍‌വേര്‍സ് ആയി പ്രൊപ്പോര്‍ഷണേറ്റ് ആകുന്നു. ജനപ്പെരുപ്പമെന്നാല്‍ കൂടുതല്‍ പ്രസവം എന്നല്ല, ക്രൂഡ് ബെര്‍ത്ത് റേറ്റ് ക്രൂഡ് ഡെത്ത് റേറ്റിനെ എത്രകണ്ട് കവച്ചു വയ്ക്കുന്നു എന്നാണ്‌. നമ്മളു പണ്ടും ഡസന്‍ കണക്കിനു പെറ്റിരുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഡെത്ത് റേറ്റ് ചക്ക വീഴുന്നതുപോലെ താഴോട്ടു പോയതും പകര്‍ച്ചവ്യാധികള്‍ പിടിച്ചു നിര്‍ത്തിയതും ഒന്നും നമ്മളറിഞ്ഞില്ല (അതൊന്നും സ്കൂളില്‍ പഠിപ്പിക്കാനും പാടില്ല). പഴയതിലും ഉഷാറായി മക്കളെ ഉണ്ടാക്കി.

ഒടുക്കം സാക്ഷരതയും വിദ്യാഭ്യാസവുമൊക്കെയായി ഈ പണ്ടാരത്തിന്റെ ആക്സിലറേഷന്‍ ഒന്നു കുറഞ്ഞപ്പോള്‍, ഒന്നു ശ്വാസം നേരേ വീണപ്പോള്‍ ജനത്തിന്റെ ശരാശരി വരുമാനം ഇരട്ടിക്കാനും തൊഴിലില്ലായ്മ മൂന്നിലൊന്നാവാനും തുടങ്ങിയപ്പോള്‍ പ്രവാസത്തിന്റെ റേറ്റും അനുപാതമായി വീണു (ഒന്നാം ഭാഗം നോക്കുക) മുടിഞ്ഞുപോകാന്‍ അപ്പോ ദേ വരുന്നു പൗരോഹിത്യം, പേറ് കൂട്ടിയില്ലെങ്കില്‍ നരകത്തില്‍ പോകുമത്രേ. ഒരു തരത്തിലും പിഴച്ചു പോകാന്‍ സമ്മതിക്കരുത്!

15 comments:

Radheyan said...

ഗ്രേറ്റ് അന്തോണിച്ചാ.

രണ്ടാം ഭാഗം ഉജ്ജ്വലം, തനി വായടപ്പന്‍.

ഹാരിസ് said...

തുടരൂ

Haris said...

നല്ലൊരു അവലോകനം. പക്ഷേ...
“ പേറ് കൂട്ടിയില്ലെങ്കില്‍ നരകത്തില്‍ പോകുമത്രേ. “ - ഇതു യാര് പറഞ്ഞു. ഒന്നു ക്വൊട്ടാമോ?

Haris said...

നല്ലൊരു അവലോകനം. പക്ഷേ...
“ പേറ് കൂട്ടിയില്ലെങ്കില്‍ നരകത്തില്‍ പോകുമത്രേ. “ - ഇതു യാര് പറഞ്ഞു. ഒന്നു ക്വൊട്ടാമോ?

കുട്ടമണി said...

:)

പാമരന്‍ said...

ഠേ..

കടുക്‌ എന്‍റെ വഹ! അസ്സല്‍ വായടപ്പന്‍.

"നരകത്തില്‍ പോകുമെന്നു" പറഞ്ഞോ?

ഡാലി said...

കേരളത്തിലെ ജോലിയ്ക്കു പോകുന്ന സ്ത്രീകളുടെ എണ്ണം - എം.ബി.ബി.എസ് എടുത്ത് അടുക്കള പണി ചെയ്യുന്ന സ്ത്രീകള്‍ കേരളത്തില്‍ മാത്രം കാണാന്‍ സാധ്യതയുള്ളൂ.ആ ചെയ്തിനും ന്യായത്തിനു കുറവൊന്നുമില്ല.

ഭാഗം രണ്ട് - ജോയിനര്‍ ബെയിറ്റ് പ്രയോഗിക്കാന്‍ ഒരവസരം കിട്ടാന്‍ കാത്തിരിക്കുന്നു :)

കൂമന്‍ - http://catholicismindia.blogspot.com/2008/07/blog-post_5422.html
ഇതുവഴി പോവുക. ജീവന്റെ സമൃദ്ധമായി ഉണ്ടാകാനുള്ള വഴി ഏതെന്നു മനസ്സ്സിലാക്കുക. ആവശ്യമുള്ള ക്വാ‍ട്ടുകള്‍ ഒക്കെ അവിടെ കാണും.

അനോണി ആന്റണി said...

കൂമന്‍ ഡാലി തന്ന ഡെമിക്രോണ്‍ റൂബന്റെ ലിങ്ക്‌ കണ്ടല്ലോ.

എന്റെ പേര്‍ ആന്റണി എന്നായതുകൊണ്ട്‌ ഞാന്‍ ഇനി ക്രിസ്റ്റീയ ഭീകരന്‍ ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമോ ആവോ (കാലം അതാണേ). എന്തരോ വരട്ട്‌.

ക്രിസ്തുമതവിശ്വാസികളും പൌരോഹിത്യവുമായുള്ള ബന്ധം കൂടുതല്‍ സുതാര്യവും കൂടുതല്‍ ഇന്‍ഫ്ലുവെന്‍ഷ്യലും കൂടുതല്‍ വോക്കലുമാണെന്ന വത്യാസമേ ഇത്തരം ഇടയലേഖനങ്ങള്‍ക്കുള്ളു. ജനസംഖ്യാനുപാതത്തില്‍ ഒന്നാം സ്ഥാനത്ത്‌ എത്തണം എന്ന ആഗ്രഹം ഹിന്ദു മുസ്ലീം സമുദായങ്ങളിലെയൂം അന്ധമായ മതവിദ്വേഷം വച്ചുപുലര്‍ത്തുന്ന നേതാക്കള്‍ക്കുണ്ട്‌. ഒളിച്ചും തെളിച്ചും അവരത്‌ പ്രകടമാക്കുന്നുമുണ്ട്‌.

മുള്ളമാര്‍ക്കും ഹിന്ദുവര്‍ഗ്ഗീയവാദികള്‍ല്ലും അവരുടെ വാക്കുകള്‍ക്ക്‌ അനുയായികളില്‍ ഉണ്ടാക്കുന്ന ഇമ്പാക്റ്റിന്റെ പരിമിതി അറിയാവുന്നതുകാരണം പുസ്തകവും ലേഖനവും അച്ചടിക്കുന്നില്ലെന്നേയുള്ളു, അവരത്‌ പ്രസംഗങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്‌.

പെറ്റു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇടപാട്‌ കഷ്ടമെന്നല്ലാതെ എന്തു പറയാന്‍ :(

ജയരാജന്‍ said...

എം ബി ബി എസ്‌ ഒക്കെ വിവാഹമാര്‍ക്കറ്റില്‍ കൂടുതല്‍ വില(?) കിട്ടാനുള്ള ബിരുദങ്ങള്‍ മാത്രമല്ലേ ഡാലിച്ചേച്ചീ? നേരിയ വ്യത്യാസത്തിന്‌(?) ആ സീറ്റ്‌ നഷ്ടപ്പെട്ട ആയിരങ്ങള്‍ പുറത്ത്‌ നില്‍ക്കുമ്പോഴാണിതെന്നും ഓര്‍ക്കുക :(

അപ്പോ അനോണിച്ചേട്ടാ, ഈ തുടരന്‍ ഉടനെയൊന്നും നിര്‍ത്താന്‍ പരിപാടിയൊന്നുമില്ലല്ലോ അല്ലേ? ഒരു ശരാശരി മലയാളം സീരിയലിന്റെ അത്രേം എപ്പിസോഡൊക്കെ ആയിട്ട്‌ നിര്‍ത്യാ മതീന്നേ; വായിക്കാന്‍ ഞങ്ങള്‍ റെഡി :)

Unknown said...

അന്തോണിച്ചാ തുടരു വായിക്കാന്‍
നല്ല രസമുള്ള വിഷയം തന്നെ

വര്‍ക്കേഴ്സ് ഫോറം said...

അനോണി
പ്രസക്തമായ് ലേഖനം.

"....അങ്ങനെ ലോകമുതലാളിത്തം മൂലധനത്തിന്റെ സൌകര്യാര്‍ത്ഥം തൊഴിലാളികളെ കൂട്ടത്തോടെ അന്താരാഷ്ട്ര സ്ഥാനമാറ്റങ്ങള്‍ നടത്തുമെങ്കിലും, തൊഴിലാളികളുടെ സ്വതന്ത്രമായ ചലനം ഒരിക്കലും നിയമാനുസരണം അനുവദിച്ചിരുന്നില്ല; യഥാര്‍ത്ഥത്തില്‍ കുടിയേറ്റങ്ങള്‍ നടന്നിരുന്നു എന്നത് ശരിതന്നെയാണ്. മറ്റു വാക്കുകളില്‍പറഞ്ഞാല്‍ നിയന്ത്രിതമായ കുടിയേറ്റമായിരുന്നു നടന്നത് ; കൂട്ടത്തോടെ കുടിയേറ്റം നടന്നെങ്കിലും അതൊരിക്കലും സ്വതന്ത്രമായിരുന്നില്ല.

അതേസമയം, മൂലധനത്തിന് നിയമാനുസരണം തന്നെ എവിടേയ്ക്കും സ്വതന്ത്രമായി കുടിയേറാം; എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായി കുടിയേറിയിരുന്നില്ല. ഉദാഹരണത്തിന്, കൊളോണിയല്‍ കാലഘട്ടത്തില്‍, ബ്രിട്ടീഷ് മൂലധനം ഇന്ത്യയിലേക്കു വന്നത് തോട്ടങ്ങള്‍, ഖനികള്‍, ചണവ്യവസായം തുടങ്ങിയ ചില പ്രാഥമിക ചരക്കുകളുടെ പ്രോസസിംഗ് മേഖലകള്‍, ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ള ധനകാര്യ- മാനേജ്‌മെന്റ് മേഖലകള്‍എന്നിവയില്‍ മാത്രം നിക്ഷേപിക്കാനായിരുന്നു. മറ്റു തരത്തില്‍ പറഞ്ഞാല്‍, ബ്രിട്ടീഷ് മൂലധനം ഇന്ത്യയിലേക്കു വന്നത് അന്താരാഷ്ട്ര തൊഴില്‍ വിഭജനത്തിന്റെ കൊളോണിയല്‍ മാതൃകയുടെ ഭാഗമായുള്ള മേഖലകളിലേക്കു മാത്രമായിരുന്നു. അവര്‍ എല്ലാതരം വ്യവസായങ്ങളും ആരംഭിക്കാന്‍ ഇവിടെ എത്തിയില്ല ; ബ്രിട്ടീഷ് തൊഴിലാളികളെക്കാള്‍ കുറഞ്ഞ കൂലിക്ക് ഇന്ത്യന്‍ തൊഴിലാളികളെ ലഭ്യമായിരുന്നിട്ടും ലോകകമ്പോളത്തില്‍ വില്‍പനയ്ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവിടെ പ്ലാന്റുകള്‍ സ്ഥാപിച്ചിരുന്നില്ല."

കുടിയേറ്റത്തിന്റെ രാഷ്ട്രീയത്തെയും സാമ്പത്തിക ശാസ്ത്രത്തെയും കുറിച്ച് പ്രോഫസര്‍ പട്‌നായിക്കിന്റെ നിരീക്ഷണങ്ങള്‍ ഇവിടെ (ഭാഗം 2) കാണാം
http://workersforum.blogspot.com/2008/06/blog-post_22.html

vadavosky said...

Excellent antony

മറ്റൊരാള്‍ | GG said...

പെറ്റു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇടപാട്‌ കഷ്ടമെന്നല്ലാതെ എന്തു പറയാന്‍ :(

ഞാന്‍ എല്ലാ കമന്റുകളും വായിക്കുന്ന ഒരേയൊരു ബ്ലോഗ്.

ഒരുപാട് നന്ദി

സ്നേഹത്തോടെ, ജിജി (മറ്റൊരാള്‍)

Sethunath UN said...

ചിയേഴ്സ് ആന്റണീ

സഹില്‍ തൊടുപുഴ said...

Good article
deep discussion
congradulation