Thursday, July 3, 2008

പ്രവാസവും കേരളവും- ഒന്ന്

വിദേശത്തേക്ക് ആളുകയറിപ്പോകുന്നത് എന്തുകൊണ്ട്, പോകാന്‍ പാടുണ്ടോ, ഇവര്‍ തിരിച്ചു നാട്ടില്‍ വന്ന് രാഷ്ട്രസേവ നടത്തേണ്ടതല്ലേ എന്നൊക്കെ വന്ന കമന്റുകളുടെ മറുപടി ഒരൊറ്റ പോസ്റ്റാക്കാന്‍ തീരുമാനിച്ചു.

സിനിമയിലെ ക്യാപ്റ്റന്റെ മക്കളോട് മറിയ പാടുമ്പോലെ എന്തും തുടങ്ങാനുള്ള ശരിയായ സ്ഥലം ആദ്യമല്ലേ, അവിടെത്തന്നെ തുടങ്ങാം.


ഒന്നാം കുടിയേറ്റം:
പരിഷ്കൃതകാലത്ത് ഇന്ത്യയില്‍ നിന്നും പ്രവാസം തുടങ്ങിയത് ബ്രിട്ടീഷ് കോളനികള്‍ ശക്തിയാര്‍ജ്ജിച്ച പതിനെട്ട് പത്തൊമ്പത് നൂറ്റാണ്ടുകളിലാണ്‌. പതിനെട്ടാം നൂറ്റാണ്ടു തുടങ്ങി സ്വാതന്ത്ര്യകാലം വരെ ഇരുപത്തിരണ്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ ബ്രിട്ടന്റെ ജനസാന്ദ്രത കുറവുള്ള കോളനികളായ സ്ഥലങ്ങളിലേക്ക് കുടിയേറി. മുഖ്യമായും ഇത് ശ്രീലങ്ക, ബര്‍മ്മ, മലേഷ്യ, ആഫ്രിക്ക ഫിജി തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള തോട്ടം തൊഴിലാളികള്‍ ആയിരുന്നെങ്കിലും (Neymark and Cervantes, 1996) യു എസ് ഏ, യു കെ, ക്യാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്കും കുടിപാര്‍പ്പുണ്ടായിരുന്നു. കൊളോണിയല്‍ ഭരണം അവസാനിച്ചപ്പോള്‍ മിക്കവരും വീണേടം വിഷ്ണുലോകമാക്കി.

മലയാളികളുടെ സാന്നിദ്ധ്യം ഇതില്‍ തള്ളിക്കളയാവുന്നത്ര കുറവായിരുന്നു. കുടിയേറ്റസാദ്ധ്യതകളെപ്പറ്റി വര്‍ക്ക് ഫോഴ്സിനു ധാരണ പോലും ഇല്ലായിരുന്നു അന്നത്തെ കേരളീയര്‍ക്ക്. അതിനാല്‍ കേരളത്തില്‍ അത് ഗുണകരമോ ദോഷകരമോ ആയ ഒരു മാറ്റവുമുണ്ടാക്കിയില്ല.

രണ്ടാം കുടിയേറ്റം
അമ്പതുകളുടെ ഒടുക്കം ഡോക്റ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രസാങ്കേതിക തൊഴിലാളികള്‍ എന്നിവരുടെ ഒരു കുടിയേറ്റം യു എസ് ഏ ക്യാനഡ ആസ്ത്രേലിയ പശ്ചിമേഷ്യ എന്നിവിടങ്ങളികേക്ക് ആരംഭിച്ചു. എഴുപതുകളുടെ അവസാനത്തോടെ രാജ്യങ്ങള്‍ ഇമിഗ്രന്റ് മൂവ്മെന്റ് കണ്ട്റോള്‍ കര്‍ശനമാക്കുകയും വിദഗ്ദ്ധരുടെ കുടിയേറ്റത്തോടെ ഇത്തരം ആളുകളില്ലായ്മ വളരെക്കുറയുകയും ചെയ്തു. രണ്ടാം കുടിയേറ്റം അതോടെ വളരെക്കുറഞ്ഞു. (പ്രേമി & മാധുര്‍ റിപ്പോര്‍ട്ട് ). കേരളത്തില്‍ നിന്നും കുറച്ചു ഡോക്റ്റര്‍മാരും മറ്റും ഈകാലത്ത് കുടിയേറിയെങ്കിലും മറ്റ് ഇന്ത്യക്കാരുമായി തട്ടിച്ചു നോക്കിയാല്‍ ഇതും തുച്ഛമായിരുന്നു. വന്‍‌തോതില്‍ പ്രൊഫഷണലുകളെ സൃഷ്ടിക്കാനുള്ള കഴിവൊന്നും ഇക്കാലത്തെ കേരളത്തിന്‌ ഇല്ലായിരുന്നു താനും.

മൂന്നാം കുടിയേറ്റം
അറുപതുകളില്‍ തന്നെ ഉരുക്കളില്‍ കയറി അറബിനാട്ടില്‍ പോയി ചെറുകച്ചവടം നടത്തുന്ന ഇന്ത്യക്കാരുണ്ടായിരുന്നെങ്കിലും എണ്ണയുത്പാദനവും മറ്റു നിര്‍മ്മാണ പ്രക്രിയകളും വന്‍‌തോതിലായതോടെ ഇന്ത്യന്‍ കുടിയേറ്റം ഗള്‍ഫ് നാടുകളിലേക്ക് ആരംഭിച്ചു. ആദ്യകാല കുടിയേറ്റം വടക്കേയിന്ത്യയില്‍ നിന്നു തുടങ്ങിയെങ്കിലും കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ പെട്ടെന്നു തന്നെ അവരെ കവച്ചുവച്ചു.

കരാര്‍അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അവിദഗ്ദ്ധ തൊഴിലാളികളായിരുന്നു അവരില്‍ ഒട്ടുമിക്കവരും. അക്ഷരാഭ്യാസം കുറഞ്ഞ തോതിലാണെങ്കിലും ലഭിച്ചിട്ടുള്ള, എന്നാല്‍ അവിദഗ്ദ്ധ ജോലികള്‍ കുറഞ്ഞ ശമ്പളത്തില്‍ ചെയ്യാന്‍ തയ്യാറും ശേഷിയുമുള്ള ആളുകള്‍ എന്ന രീതിയിലായിരുന്നു കേരളീയര്‍ക്ക് മറ്റു സംസ്ഥാനക്കാരുടെ മേല്‍ ഉണ്ടായിരുന്ന മേന്മ.

തൊണ്ണൂറുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ (നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍‌വേ) അനുസരിച്ച് കേരളത്തില്‍ നിന്നും പ്രവാസം സ്വീകരിച്ചിരിക്കുന്നവരുടെ ഡെമോഗ്രഫിക്ക് പ്രൊഫൈല്‍:

എത്ര പേര്‍ പോയി? എവിടേയ്ക്ക് പോയി?
കുടുംബത്തിലെ ഒരംഗമെങ്കിലും പ്രവസിക്കുന്ന വീടുകള്‍ - 21%
മൊത്തം പ്രവാസികളുടെ എണ്ണം - 22 ലക്ഷം
യു എസ് ഏ - 3.8%
യു ഏ ഈ - 25.9 %
സൗദി അറേബ്യ -37.8%
ഒമാന്‍ -11.8%
മറ്റു ഗള്‍ഫ് നാടുകള്‍ -13%
സിംഗപ്പൂര്‍, മലേഷ്യ, ഇംഗ്ലണ്ട്, ആസ്ത്രേലിയ, മറ്റെല്ലാം - 7.5%

എന്തു തരത്തില്‍ പെട്ടവര്‍ ഇവര്‍?
നിരക്ഷരര്‍- 1%
കേവലവിദ്യാഭ്യാസമുള്ളവര്‍- 55%
മിഡില്‍ സ്കൂള്‍- 25%
ഹൈസ്കൂള്‍- അപ്പുറം - 8%
ഉന്നത പ്രൊഫഷണലുകള്‍ - 6%
മറ്റു പ്രൊഫഷണലുകള്‍ - 5%


എന്തു ജോലി ചെയ്യുന്നു ഇവര്‍?
ഫാക്റ്ററി, കൂലിപ്പണി - 49%
സെയില്‍സ്മാന്‍- 14.4%
ക്ലെറിക്കല്‍ - 7.8%
ചെറിയതരം പ്രൊഫഷണല്‍ - 6.4%
ഉന്നത പ്രൊഫഷണല്‍ - 4.8%
സേവനജോലി - 5.4%
കൃഷി, മീന്‍ പിടിത്തം, മരം വെട്ട് - 1.8%
മാനേജ്മെന്റ്, എക്സിക്യൂട്ടീവ് -1.5%
മറ്റു നാനാ ജോലി - 9%

ശരാശരി പ്രവാസകാലയളവ് - 6.5 വര്‍ഷം

ആര്‌ എവിടേയ്ക്കു പോയി എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒരു ഏകദേശധാരണ കിട്ടിയല്ലോ. അതില്‍ നിന്നും എന്തുകൊണ്ട് പോയി എന്ന ചോദ്യത്തിന്റെ ഉത്തരം നമുക്ക് കണ്ടെത്താം.

പ്രവാസികളില്‍ എണ്‍പത്തിയൊന്നു ശതമാനവും വൈദഗ്ദ്ധ്യമുള്ള എന്തെങ്കിലും തൊഴില്‍ ചെയ്യാന്‍ പഠിപ്പു നേടിയവരല്ല. ശരാശരിയില്‍ ഇവര്‍ക്ക് നാട്ടില്‍ കൂലിപ്പണി, ചെറുഫാക്റ്ററികളിലെ തൊഴില്‍ എന്നിവ ചെയ്യാനുള്ള ശേഷിയേ ഉള്ളു. ഇത്തരകാര്‍ നാട്ടില്‍ നിന്നാല്‍ പരമാവധി ലഭിക്കുന്നത് തൊണ്ണൂറുകളില്‍ ഒരു ദിവസം നൂറ്റിയന്‍പതു രൂപ (ആഴ്ചയില്‍ ആറുദിവസം ദിവസം തൊഴില്‍ നേടാനായാല്‍ മാസം നാലായിരം രൂപയോളമാണ്‌) ഇത്തരം കൂലിപ്പണിക്കാര്‍ക്ക് മാസം ആറു മുതല്‍ എണ്ണായിരം രൂപ വരെ അതായത് അമ്പതു മുതല്‍ നൂറുശതമാനം വരെ വര്‍ദ്ധനവ് ഗള്‍ഫില്‍ മിച്ചം വയ്ക്കാന്‍ കഴിയുന്ന കാലത്താണ്‌ വന്‍‌കിട കുടിയേറ്റമുണ്ടായത്.

പ്രൊഫഷണലുകളാണ്‌ രണ്ടാം ഭാഗം പതിനൊന്നോളം ശതമാനം . ഇവര്‍ക്ക് പോയ സ്ഥലങ്ങളില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ തീര്‍ച്ചയായും കഴിഞ്ഞു.

അവിദഗ്ദ്ധര്‍ക്ക് പ്രവസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?
ഇന്നു നാട്ടില്‍ കൂലിത്തൊഴിലാളികള്‍ക്ക് ഇരുന്നൂറുരൂപയില്‍ അധികം വരുമാനമുണ്ടാകുമായിരുന്നതില്‍ വലിയ മാറ്റമൊന്നും വരുത്താന്‍ ഇവര്‍ക്ക് കഴിയില്ല, കാരണം അത് ജീവിതച്ചിലവിനോട് ബന്ധപ്പെട്ടു കിടക്കുന്നു. പകരം ഇന്ന് ഒന്‍പതുലക്ഷമായിക്കിടക്കുന്ന തൊഴില്‍ രഹിതര്‍ ഇരുപത്തഞ്ചോളം ലക്ഷമായിമാറുകയും സമൂഹത്തിനത് വന്‍‌ബാദ്ധ്യതയാകുകയും ചെയ്തേനെ.

പ്രൊഫഷണലുകളുടെ മൂവ്മെന്റ് ആഗോളതലത്തില്‍ നടക്കുന്ന ഒന്നാണ്‌, ഡിമാന്‍ഡിനും സപ്ലൈക്കും അനുസരിച്ച് അവര്‍ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടേയിരിക്കും. അതിനെ കാര്യമായി സ്വാധീനിക്കാന്‍ ആവുകയില്ല (ഇല്ലെങ്കില്‍ പുറത്തു പോയി പണിയെടുക്കുന്നവരുടെ മൂക്കുവെട്ടുന്ന ഫാസിസ്റ്റ് നടപടിയെടുത്ത് പ്രൊഫഷണലിസത്തെത്തന്നെ കൊല്ലേണ്ടിവരും)

മറ്റെന്തെങ്കിലും ഗുണം ഇവരെക്കൊണ്ട് ഉണ്ടോ?
രണ്ടായിരത്തി ആറ്‌ രണ്ടായിരത്തേഴില്‍ ഇരുപത്തയ്യായിരം കോടി രൂപ പ്രവാസികള്‍ വിദേശപണമായി കേരളത്തിലയച്ചു. ഇതിന്റെ അറുപതുശമാനത്തോളം ശരിയായവിദ്യാഭ്യാസം പോലുമില്ലാത്ത പ്രവാസികളാണ്‌ അയച്ചതെന്നത് ശ്രദ്ധേയമാണ്‌.

അവര്‍ പണമയച്ചെങ്കില്‍ അവരുടെ വീട്ടുകാര്‍ക്കും ഏതെങ്കിലും ബാങ്കിനും കൊള്ളാം എന്നു തോന്നുന്നുണ്ടോ? ഈ ഇന്‍ജ്ജക്റ്റ് ചെയ്യുന്ന പണം, അതേതുരീതിയില്‍ ആരു ചിലവാക്കിയാലും എക്കണോമിയിലെ ഇന്‍‌വെസ്റ്റ്മെന്റ് തന്നെയാണ്‌. ഈ പണത്തില്‍ നിന്നൊരു വീടുവച്ചാല്‍ അത് കല്പ്പണിക്കാരന്റെ കയ്യിലേക്കും മലബാര്‍ സിമിന്റിന്റെ ബാങ്ക് അക്കൗണ്ടിലേക്കും ഒഴുകും. ഇതുകൊടുത്ത് കള്ളു കുടിച്ചാല്‍ അത്രയും നല്ലത്, അറുപതു ശതമാനവും നേരേ സര്‍ക്കാര്‍ ഖജനാവില്‍ വരും. ഇതുകൊണ്ട് എന്തു ചെയ്താലും മതി (ഗള്‍ഫുകാരനല്ല, സമൂഹത്തിന്‌. അവന്‍ കുടിച്ചാല്‍ അവന്റെ കാശ് അവനു പാഴായി.)


എന്തുകൊണ്ട് ഇത്രയും അനാവശ്യലേബര്‍ നമുക്കുണ്ടായി എന്നും എന്തുകൊണ്ട് ഇപ്പോള്‍ അതിവേഗം അതുമാറുകയാണെന്നും ഇനി പരിശോധിക്കാം.

തൊഴില്‍ എന്നാല്‍ സര്‍ക്കാര്‍ ജോലി എന്നായിരുന്ന കാലത്ത് സ്വാഭാവികമായും തൊഴില്ലായ്മ ഉണ്ടായി. ഒരു ജനതയ്ക്കു മുഴുവന്‍ സര്‍ക്കാര്‍ തൊഴില്‍ നല്‍കണമെങ്കില്‍ എല്ലാ വൃത്തികളും സര്‍ക്കാരിന്റെ ഉടമസ്ഥതയിലഅയിരിക്കണം. ഉള്ള പണി തന്നെ ചെയ്യാന്‍ വിമ്മിഷ്ടപ്പെടുകയും ഉള്ള കമ്പനികളെല്ലാം മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ക്കു പകരം ഐ ഏ എസ്സുകാരനും ഓന്തുമൂത്ത ഉടുമ്പുകളും മറ്റും നശിപ്പിക്കുകയും ചെയ്യുന്ന നാട്ടില്‍ അത് പ്രാവര്‍ത്തികമല്ലല്ലോ.

തൊഴില്‍ എന്നാല്‍ വന്‍‌കിട ഫാക്റ്ററികള്‍ എന്നായി അടുത്ത സങ്കല്പ്പം. അവിടെയും പിഴച്ചു, ലേബര്‍ ഇന്റന്‍സീവ് ഫാക്റ്ററിത്തൊഴിലുകള്‍ നിസ്സാരകൂലിയ്ക്കും നിയവിധേയമായ ആനുകൂല്യങ്ങളൊന്നുമില്ലാതെയും ചെയ്യാന്‍ തയ്യാറായി അയല്‍‌സംസ്ഥാനങ്ങള്‍ നില്‍ക്കുകയായിരുന്നു. മാത്രമല്ല, അതീവജനസാന്ദ്രതയുള്ള കേരളത്തില്‍ ഭൂമിയുടെ വില, മെച്ചപ്പെട്ട ജീവിതനിലവാരം ഉയര്‍ത്തുന്ന കൂലിക്കുള്ള ഡിമാന്‍ഡ് എന്നിവയും പ്രശ്നമായി. ഇനിയിപ്പോള്‍ ടൂറിസ്റ്റു വന്നു ചില്ലറ എറിഞ്ഞു തന്നാല്‍ അന്നം തിന്നാം എന്ന രീതിയിലായി പ്രതീക്ഷ.

എന്നാല്‍ രണ്ടായിരങ്ങളുടെ തുടക്കം ഒട്ടേറെ വത്യാസം നാട്ടിലുണ്ടാക്കി. ഫിനാന്‍ഷ്യല്‍ സര്‍‌വീസസ്, ഡയറക്റ്റ് സെയില്‍സ്, ഇന്‍ഷ്വറന്‍സ്, റ്റെലിക്കോം, ആരോഗ്യം, ബാങ്കിങ്ങ് കണ്‍സ്റ്റ്റക്ഷന്‍, എന്നീ മേഖലകളില്‍ അവസരങ്ങള്‍ കേരളത്തില്‍ കുതിച്ചുയരുകയും തൊഴിലില്ലാത്തവര്‍ (ഭൂരിപക്ഷം തൊഴിലില്ലാത്തവരും ഹൈസ്കൂള്‍ മുതല്‍ ബിരുദം വരെ പഠിപ്പുള്ളവരാണ്‌ കേരളത്തില്‍- ശാസ്ത്രസാഹിത്യപരിഷത്ത്, കേരളപഠനം) ഒട്ടേറെ കുറഞ്ഞു. കഴിഞ്ഞ തനവണ നാട്ടിലുള്ളപ്പോള്‍, അത്യാവശ്യം പഠിപ്പുള്ള ചെറുപ്പകാര്‍ ഇന്‍ഷ്വറന്‍സ്, മ്യൂച്വല്‍ ഫണ്ട് സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യാന്‍ താല്പ്പര്യമുണ്ടെങ്കില്‍ നമ്പര്‍ കൊടുക്കാമോ എന്ന് അഭ്യര്‍ത്ഥിച്ച് റിക്രൂട്ട്മെന്റ് ഏജന്‍സിയില്‍ നിന്നും എനിക്ക് റാന്‍ഡം കാള്‍വന്നു!

ഡിഗ്രീ ഉണ്ടെങ്കില്‍ തരക്കേടില്ലാത്ത ശമ്പളമുള്ള വെള്ളക്കോളര്‍ ജോലി തന്നെ കിട്ടും എന്ന അവസ്ഥയായി കേരളത്തില്‍. (ഇനിയിപ്പോ ഞാന്‍ അച്യുതാനന്ദനെ പുകഴ്ത്തുകയായിരുന്നു എന്ന് ആരെങ്കിലും ധരിക്കാതെയിരിക്കാന്‍, ഈ റിനൈസന്‍സ് പീരിയഡും സര്‍ക്കാരുമായി വലിയ ബന്ധമില്ല, മാത്രമല്ല, ഉമ്മന്‍ ചാണ്ടിഭരണകാവും ഇടതുഭരണകാലവും ഈ പീരിയഡില്‍ ഒരുപോലെ ഉള്‍പ്പെടുന്നു)

തൊഴില്ലാത്തവര്‍ കേരളത്തില്‍ അഞ്ചു വര്‍ഷം മുന്നേ പത്തൊമ്പതുശതമാനമഅയിരുന്നത് ഇപ്പോള്‍ ഒമ്പതു ശതമാനമേയുള്ളു, ഈ നിരക്കില്‍ പോയാല്‍ അടുത്ത നാലുവര്‍ഷം കൊണ്ട് തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ തന്നെ കഴിയും. ഇതേ കാലയളവില്‍ അഖിലേന്ത്യാ തൊഴിലില്ലായ്മ മുക്കാല്‍ ശതമാനം കണ്ട് വര്‍ദ്ധിക്കുകയാണ്‌ ചെയ്തതെന്നും ഓര്‍ക്കണം. ഇതിനു കൃത്യമായ അനുപാതത്തില്‍ ഗള്‍ഫ് മൈഗ്രേഷന്‍ കേരളത്തില്‍ കുറഞ്ഞു. (സക്കറിയ & രാജന്‍ സ്റ്റഡി, സി ഡി എസ്) .

ഇതിലെല്ലാമുപരി മറ്റൊരു ഘടകം ശ്രദ്ധേയമാണ്‌. ജനസംഖ്യാവര്‍ദ്ധനവിന്റെ ആക്സലറേഷന്‍ കുറയുന്നതിന്‌ അനുപാതത്തിലാണ്‌ തൊഴിലില്ലായ്മ കുറഞ്ഞതും ഗള്‍ഫ് മൈഗ്രേഷന്‍ കുറയുന്നതും. ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ എപ്പോഴും വര്‍ദ്ധിക്കുന്നത് അവിദഗ്ദ്ധരും അനാരോഗ്യരും അവിദ്യരുമാണെന്ന് ലോകത്തിന്റെ മൊത്തം അനുഭവം. ഏറ്റവും വലിയ പുരോഗതിയായി കേരളത്തില്‍ വന്ന ജനപ്പെരുപ്പം തടയലിനെ സ്വന്തം അനുയായികളുടെ എണ്ണം കൂട്ടാന്‍ തുരങ്കം വയ്ക്കുന്ന പുരോഹിതരെക്കൂടി ചാട്ടയ്ക്കടിച്ചു പുറത്താക്കിയാല്‍ ദരിദ്രരായ തൊഴില്‍ രഹിതരുടെ പ്രശ്നമടക്കം എല്ലാ കാര്യങ്ങളിലും ആശാവഹമായ പുരോഗതി കൈവരിക്കാനാവും. മതവിദ്വേഷം, സമൂഹത്തോട് പ്രതിബദ്ധതയില്ലായ്മ, പരിസ്ഥിതിനാശം എന്നീ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കുകയേ വേണ്ടൂ. ഹോം ഡിമാന്‍ഡ് ഉയരുകയാണ്‌, ശമ്പളവും ഉയരുകയാണ്‌ നാട്ടില്‍.
(തുടരാം)

15 comments:

ഡാലി said...

അന്തോണിച്ചാ, നല്ല പോസ്റ്റ്. ലിങ്കനു ലിങ്കന്‍, കാര്യത്തിനു കാര്യം.

പക്ഷേഏഏ..

ചോദ്യത്തിലേക്കെത്തിയില്ല. ചോദ്യം ഇതാണ്.

ഇടത്പക്ഷാനുഭാവികള്‍ (ലെഫ്റ്റ് ലീനിയന്റ് എന്നും പറയും)ജോലിക്കായി പ്രവാസത്തില്‍ ജീവിക്കുന്നത് ഗാന്ധിത്തൊപ്പി വച്ച് ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നതിനു തുല്യമാണോ?

ഉത്തരം അറിഞ്ഞീട്ട് വേണം ഗാ‍ന്ധിത്തൊപ്പി വാങ്ങാനും ബെന്‍സ് കാറിന്റെ വില ചോദിക്കാനും.അതുകൊണ്ട് വേഗം ഉത്തരം പറയൂ.

Unknown said...

നന്നായി ചേട്ടാ, വളരെ മികച്ചതും ആധികാരികവുമായ മറുപടി.

പിന്നെ ഡാലി ചോദിച്ച പോലെ ഇതില്‍ ഡിഫിക്കാരും മറ്റുമുള്ള ബന്ധം ഇപ്പഴും മനസിലായില്യ.

പിന്നെ ഒരു പക്ഷം എന്നു പറയുന്നതെല്ലാം ഒരു സങ്കല്പമാണല്ലോ ഇപ്പോള്‍?

Radheyan said...

ഇടതുപക്ഷക്കാര്‍ പ്രവാസികളായിക്കൂടാ എന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 38ആം പേജിലുണ്ട്.ഡാലി വായിച്ചിട്ടില്ലേ?

നിര്‍ത്താതെ ചിലച്ചാല്‍ വാദം ജയിച്ചു എന്നു കരുതുന്ന ചീവീടുകള്‍ക്ക് മുന്‍പില്‍ നല്ല നമസ്ക്കാരം പറയുക അല്ലാതെ നിവൃത്തിയില്ല

അന്തോണിച്ചാ പോസ്റ്റ് കൊള്ളാം

ചന്ത്രക്കാറന്‍ said...

അന്തോണിച്ചാ, ഒരു മുട്ടനോഫ്ടോപിക്, ക്ഷമിച്ചുകള...

ഡാലീ, ഗാന്ധിത്തൊപ്പി വക്കുന്നവന്‍ ബെന്‍സ് കാറില്‍ യാത്രചെയ്യുന്നതോ ബെന്‍സ് കാറില്‍ യാത്രചെയ്യുന്നവന്‍ ഗാന്ധിത്തൊപ്പി വക്കുന്നതോ? ഇതിലേതാ ഇവിടത്തെ പ്രശ്നം?

രാധേയാ, ഇത്തിരികൂടി ഗര്‍ഭമുണ്ടായിരുന്നങ്കില്‍ ഗര്‍ദ്ദഭം എന്നു വിളിക്കാമായിരുന്നു എന്നോ മറ്റോ ഒരു ചൊല്ലില്ലേ?

കിംവദന്‍ said...

ഹേ അന്തോണി പണ്ഡിതാ

ഗള്‍ഫില്‍ ജോലിക്ക് പോകുന്നതിനെ കുടിയേറ്റം എന്ന് വിളിക്കാമോ? കുടിയേറ്റം എന്നാല്‍ പണ്ട് മലബാറിലേക്ക് തെക്കന്‍ കേരളത്തില്‍ നിന്നും ചെന്ന് അവിടമാകെ വെട്ടിപ്പിടിച്ച് സ്വന്തമാക്കിയതല്ലെ? അതുമല്ലെങ്കില്‍ അമേരിക്കായില്‍ ഭാര്യയുടെ വിസയില്‍ തൂങ്ങി ചെന്ന് പിന്നെ അവിടെ സ്ഥിര താമസമാക്കുന്നതല്ലെ?(സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും ശ്രീലങ്കയിലേക്കും പണ്ട് നടന്നതും കുടിയേറ്റം തന്നെ)

ഗള്‍ഫില്‍ അങ്ങനെ കുടി വെയ്ക്കാന്‍ പറ്റുമോ? 100 വര്‍ഷത്തേയ്ക്ക് കുടി കിടപ്പ് കിട്ടും എന്ന് കേട്ടിരിക്കുന്നു. അത് കുടി ഏറ്റമല്ലാലൊ കിടപ്പല്ലെ. ഷേയ്ക്ക് ചവുട്ടി പുറത്താക്കിയാല്‍ മണ്ടേണ്ടി വരില്ലെ?

പാണ്ഡവര്‍ അരക്കില്ലത്തില്‍ താമസിച്ചതു പോലെ അല്ലെ ഈ ഗള്‍ഫില്‍ ഉള്ള കുടി കിടപ്പ്?

(ഗള്‍ഫില്‍ ജോലി ചെയ്യുന്നവരോട് അത്യധികം സ്നേഹം മാത്രമേയൊള്ളു.അവര്‍ ക്യൂബാ മുകുന്ദേട്ടന്മാരാണെന്ന വിചാരം തീരെ ഇല്ല)

ഉരച്ചുരച്ച് ഉര ചെയ്യുക പേരില്ലാ പണ്ഡിതാ!!!

മുപ്പത്തി മൂന്നു മരം നട്ട കാലം
മൂന്നു മരമതില്‍ പൂമരമായി
മൂന്നു മരമതില്‍ കൊന്നത്തെങ്ങായി
മൂന്നുമരമതില്‍ വരിക്കപ്ലാവായി
മൂന്നു മരമതില്‍ ശ്രീകൃഷ്ണനായി

കിം? കിം?

കണ്ണൂസ്‌ said...

ഡാലി, ബെന്‍സ് കാറിന്റെ ഉത്തരം ഞാന്‍ ആന്റണിയുടെ കഴിഞ്ഞ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്.

കിംവദാ, സാങ്കേതികയൊക്കെ എന്തിനാ? ഗള്‍ഫുകാരന്‍ തിരിച്ചു നാട്ടില്‍ വരും എന്നത് ഒരു പ്രശ്നമായി തോന്നുന്നുണ്ടോ?

ഉണ്ണീഷ്ണന്‍ -unni said...

വളരെ നല്ല പോസ്റ്റ് !

സക്കറിയ & രാജന്‍ സ്റ്റഡി, സി ഡി എസ് - ക്വോട്ട് ചെയ്തപ്പോള്‍ അവരുടെ സ്റ്റഡി യില്‍ വന്ന ഒരു പ്രധാന നിരീക്ഷണം അനോണി ആന്റണി ശ്രദ്ധിച്ചുവോ എന്നറിയില്ല.

ഒന്നോ അതിലധികമോ പ്രവാസികള്‍ ഉള്ള വീടുകളിലാണ് മറ്റു വീടുകളെ (വളരെ ) അപേക്ഷിച്ച് തൊഴിലില്ലായ്മ അധികം എന്നത്.
കാരണങ്ങള്‍ :
1. സാമ്പത്തിക ബുദ്ധിമുട്ടില്ലെന്കില്‍ ( അല്ലെങ്കില്‍ സാമ്പത്തികം അധികമായാല്‍ ) യുവാക്കള്‍/യുവതികള് ജോലി തപ്പി ഇറങ്ങാന്‍ സാധ്യത കുറവാണു.
2. കാശുള്ള കാരണം ഉന്നത വിദ്യാഭ്യാസത്തിനു സാധ്യത ധാരാളം (കൂടാതെ മാനേജ്മെന്റ് ക്വോട്ട , NRI ക്വോട്ട തുടങ്ങിയ സംഗതികളും)
-ഇതു സക്കറിയ & രാജന്‍ സ്റ്റഡി, സി ഡി എസ് - ല് നിന്നാണ് .

അനോണി യുടെ മുമ്പത്തെ പോസ്റ്റ് ഗള്‍ഫിലുള്ള ഡിഫി ക്കാര്‍ക്കുള്ള വക്കാലത്ത് ആണ് എന്ന്
പലരും തെറ്റി(?) ദ്ധരിച്ചു എന്ന് തോന്നുന്നു.

വായിച്ചു നോക്കുമ്പോള്‍ അല്ല "..................... ഡി വൈ എഫ് ഐക്കാരോട് തന്നെ ചോദിക്കട്ടെ അത്, നമ്മുടെ വിഷയം ഞാന്‍ എന്തിനു ഗള്‍ഫിലേക്ക് വന്നു എന്നാണ് ..........."

തെറ്റി ദ്ധരിച്ചാല്‍ എന്താ ധാരാളം ഇടതു പക്ഷ സപ്പോര്ട്ട് കിട്ടിയില്ലേ ?..

അവസാനമായി, ഞാനൊരു പ്രവാസി വിരോധി അല്ല.അവരോട് സ്നേഹം മാത്രമെ ഉള്ളു .. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയി കുറച്ചു പേര്‍ വിദേശത്തു ഉണ്ട് .

നമ്മള്‍ എവിടെ കൂലിക്ക് ജോലി ചെയ്താലും അത് പ്രധാനമായും വയറ്റിപെഴപ്പിനല്ലേ?

കേരളത്തിന് വിദേശ പണം ലഭിക്കാന്‍ വേണ്ടി മാത്രമായി ആരെങ്കിലും ഗള്‍ഫില്‍ പോകാറുണ്ടോ എന്ന് അറിയില്ല .

ഡാലി said...

ചന്ദ്രക്കാറാ -ബെന്‍സ് കാറ് സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയതാണെങ്കില്‍, രണ്ടായാലും കുഴപ്പമില്ല എന്നല്ലേ കണ്ണൂസ് പറയുന്നത്. എനിക്ക് ചെറിയൊരു അഭിപ്രായവ്യത്യാസമുണ്ട്.

രാധേയാ,കാര്യങ്ങള്‍ ബാലിശമായി തോന്നുന്നെങ്കിലും ശരാശരി മലയാളി മനസ്സിന്റെ ഒരു ചോദ്യം തന്നെയാണിതെന്ന് തോന്നുന്നു, ‘അമേരിക്കയെ എതിര്‍ക്കുന്നവര്‍ക്ക് അമേരിക്കയില്‍ പോകാമോ‘ - എന്നത്. ശരാശരി മലയാളിയുടെ ഈ ‘സൈക്കി‘യെ നന്നായി ചൂഷണം ചെയ്തതാണ് ക്യൂ‍ബ മുകുന്ദന്റെ വിജയം തന്നെ. അതെവിടെയെങ്കിലും തിരുത്തപ്പെടേണ്ടതു തന്നെ സംശയമില്ല.

അനോണി ആന്റണി said...

പ്രതികരണങ്ങള്‍ക്കെല്ലാം സന്തോഷം. എന്നാലാവുന്നതുപോലെ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ച്‌ അടുത്ത അദ്ധ്യായം രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാക്കാം.

കിംവദന്റെ കമന്റ്‌ മാത്രം മനസ്സിലായില്ല.
കിം വാഗ്വിലാസാ തത്ര വിചാരണീയം?

വാക്കുകള്‍ അതിന്റെ കോണ്ടെക്സ്റ്റിലല്ലേ വ്യാഖ്യാനിക്കാറ്‌? ശരാശരി പ്രവാസകാലം ആറരവര്‍ഷമാണെന്ന് പറയുന്നതില്‍ നിന്നു തന്നെ കുടിയേറ്റം എന്നതുകൊണ്ട്‌ എന്തുദ്ദേശിച്ചെന്ന് വ്യക്തമാകുന്നില്ലേ?

കുടി = വീട്‌+ഏറ്റം എന്നാണ്‌ ആ വാക്കിന്റെ വാച്യാര്‍ത്ഥം അതായത്‌ റിസൈഡ്‌ എന്നും പ്രയോഗാര്‍ത്ഥത്തില്‍ ഒരിടത്തേക്ക്‌ മാറിത്താമസിക്കുക എന്നും ആകുന്നു എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌. കുടികിടപ്പ്‌ അവകാശം എന്നാല്‍ ഒരുടത്ത്‌ കയറിപ്പാര്‍ക്കാനുള്ള അവകാശം എന്നും. കല്‍പ്പാന്തം വരെ താമസിച്ചാലെ കുടിയേറ്റം ആകുകയുള്ളു എന്ന് ഞാന്‍ ധരിച്ചിട്ടില്ല, ഇനി അങ്ങനെ അല്ലെന്ന് മനസ്സിലാക്കിത്തന്നാല്‍ എന്റെ വിചാരം തിരുത്താം, പക്ഷേ ഈ പോസ്റ്റിന്റെ കോണ്ടക്സ്റ്റില്‍ അര്‍ത്ഥശങ്ക വരുന്നുണ്ടോ?

രണ്ടാമതായി അരക്കില്ലത്തോട്‌ ഗള്‍ഫിനെ ഉപമിച്ചത്‌ മനസ്സിലായില്ല. അപ്പോള്‍ ദുര്യോധനനാര്‌? ഗള്‍ഫ്‌ ഭരണകൂടമെന്ന് ആണ്‌ ഉദ്ദേശിച്ചതെങ്കില്‍ ഇവിടേയ്ക്ക്‌ വന്നു താമസിക്കാന്‍ അവരാരും ഉത്തരവിട്ടിട്ടില്ല, ആളുകള്‍ സ്വമേധയാ വന്നു ചേരുന്നതല്ലേ?

മൂന്നാമത്‌ ശ്ലോകം.
എന്റെ കിംവദാ എനിക്ക്‌ ഇമ്മാതിരി
സംഗതിയൊന്നും ക്ലച്ച്‌ പിടിക്കൂല്ല.
ആകെ വായിച്ചിട്ട്‌ തോന്നിയത്‌ ഇങ്ങനെ.

മുപ്പത്തിമൂന്ന് മരം നട്ടു, തൈ അല്ല.
അതില്‍ മൂന്നുമരം പൂമരമായി എന്നുവച്ചാല്‍ പൂത്തു
മൂന്നുമരം കൊന്നത്തെങ്ങായി എന്നാല്‍ ചെറിയ തെങ്ങായിരിക്കണം നട്ടത്‌.
മൂന്നുമരം വരിക്കപ്ലാവായി എന്നതില്‍ പ്രത്യേകിച്ച്‌ ഒന്നുമില്ല, നട്ട മരങ്ങളില്‍ ഏറ്റവും കുറഞ്ഞത്‌ മൂന്നെങ്കിലും വരിക്കപ്ലാവുകള്‍ ആയിരുന്നു എന്ന് അനുമാനിക്കാം.

മൂന്നുമരം ശ്രീകൃഷ്ണനായി എന്നു വച്ചാല്‍ ഐശര്യമുള്ള കറുത്ത ആണ്മരങ്ങളായി എന്നാണോ? പുരാണത്തിലെ ശ്രീകൃഷ്ണന്‍ മരമായി നിന്ന കഥയൊന്നും ഞാന്‍ കേട്ടിട്ടില്ല, ഇനി കാണുന്നതെല്ലാം ശ്രീകൃഷ്ണനാണെന്ന് തോന്നണമെങ്കില്‍ എന്നെ വീതികൂടിയ ബീഡി വല്ലതും വലിപ്പിക്കേണ്ടിവരും (ഭക്തിക്കാര്യത്തില്‍ ലേശം പിന്നോട്ടാ)
ബാക്കി പതിനെട്ടു (ഓ മുപ്പതല്ല മുപ്പത്തി മൂന്നാണോ ആദ്യം കണ്ടില്ല) ഇരുപത്തൊന്നു മരം എന്തരായെന്നുകൂടി പറ, ഒരു ഫുള്‍ പിക്ചറുകിട്ടട്ട്‌.

വിശാഖ് ശങ്കര്‍ said...

തൊഴിലാളിയുടെ അദ്ധ്വാനശേഷിയെ ചൂഷണം ചെയ്ത് ഉണ്ടാക്കിയെടുത്ത മിച്ചമൂല്യത്തിന്റെ കേന്ദ്രീകരണം ആണ് ഒരു ഇടതന്‍ ഉപയോഗിക്കുന്ന ബെന്‍സിന്റെ ഉറവിടമെങ്കില്‍ അത് പരിഹസിക്കപ്പെടേണ്ടതു തന്നെ.മറിച്ച് സ്വന്തം അദ്ധ്വാനശേഷി വിറ്റുകിട്ടിയ കാശുകൊണ്ട് അവന്‍ ബെന്‍സല്ല, മറ്റെന്തു വാങ്ങിയാലും അത് അവന്റെ അവകാശമാണ്.

പ്രവാസം എങ്ങനെയാണ് പാണ്ഡവര്‍ അരക്കില്ലത്തില്‍ വസിച്ചതുപോലെ ആകുന്നതെന്ന് ആന്റണിയെപ്പോലെ എനിക്കും മനസിലാകുന്നില്ല.വ്യവസ്ഥിതിയാണ് ദുര്യോധനന്‍, കാലമാണ് ശകുനി എന്നൊക്കെ പറഞ്ഞ് കട്ടിക്ക് ദാര്‍ശനികവല്‍ക്കരിച്ച് കളയരുത്.ഒരു വിസയൊ ഗ്രീന്‍ കാര്‍ഡോ സംഘടിപ്പിക്കാനായി കാശൊപ്പിച്ച് (അറ്റകയ്ക്ക് ഒരു കല്യാണം വരെ ഒപ്പിച്ച്) ജനം കാത്തിരിക്കുന്ന നാടാണിത്.

പിന്നെ, ജനം ഗള്‍ഫില്‍ പോകുന്നത് കേരളാ സര്‍ക്കാറിന് വിദേശനാണ്യം ഉണ്ടാക്കി കൊടുക്കനാണോ എന്ന ചോദ്യത്തിനു പോസ്റ്റില്‍ തന്നെ മറുപടി ഉണ്ട്.ഞാന്‍ ഉണ്ടാക്കിയതില്‍ അഞ്ച് പൈസ സര്‍ക്കറിനു കൊടുക്കില്ല എന്ന വാശിയുള്ളവന് കിട്ടിയ നോട്ടിട്ട് കത്തിച്ച് അതില്‍ ചാടി ആത്മഹത്യചെയ്യാനേ പറ്റു.

Jay said...

വളരെ നാളുകളായുള്ള ചില സംശയങ്ങള്‍ക്കും, ആശങ്കകള്‍ക്കും ഉള്ള മറുപടി ഈ പോസ്ടിലൂടെ ലഭിച്ചു. ഈ വിവരങ്ങള്‍ക്ക് ഒരു വന്‍ നന്ദി പറഞ്ഞില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അതുകൊണ്ട് അതു പറയുന്നു.

അയല്‍ക്കാരന്‍ said...

തലശ്ശേരിക്കാരന്‍ വടകരയ്ക്കു താമസം മാറ്റിയാല്‍ അതും ഒരു പ്രവാസമല്ലേ? ഗള്‍ഫും അമേരിക്കയും ശ്രീലങ്കയും മാത്രം മതിയോ?

ഇരിട്ടിക്കാരന്‍ ചേട്ടായിക്ക് ശ്രീപദ്മനാഭന്റെ ചക്രവും ഇ പ്ലൂരിബസ് ഊണവും ഒരുപോലെ തന്നെ....

ദിവാസ്വപ്നം said...

അമേരിക്കാവിരുദ്ധരായ കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റുകാരെ ഇതുവരെ അമേരിക്കയില്‍ നേരിട്ട് കാണാനൊത്തിട്ടില്ല (എന്റെ പരിചയക്കുറവായിരിക്കാം). പക്ഷേ, അമേരിക്കന്‍ സാമ്രാജ്യത്ത-മുതലാളിത്ത-കുത്തക-ചൂഷണത്തെ ഒരുകാലത്ത് എതിര്‍ത്തവര്‍ അവിടെത്തന്നെ വന്ന് ജോലിയെടുക്കുക, പൌരന്മാരാകുക, മൂന്നാം ലോകരെ അമേരിക്ക ചൂഷണം ചെയ്തുണ്ടാക്കുന്നതിന്റെ ഷെയര്‍ നാട്ടിലെത്തി ചിലവാക്കുക എന്നൊക്കെ പറയുന്നതില്‍ അപഹാസ്യത ഇല്ലേ ?

അതുപോട്ടെ. ജീവിക്കാന്‍ തൊഴിലെടുക്കുന്നതില്‍ എവിടെയും ലജ്ജിക്കേണ്ടതില്ല. പക്ഷെ, ഇപ്പോഴും അതിശക്തമായി അമേരിക്കാ-വിരോധം പറയുന്നവര്‍, ഇപ്പോഴും ഭരണത്തിലിരിക്കുന്നവര്‍ ഇടയ്ക്കിടെ അമേരിക്കയില്‍ വന്ന് ഉദ്ഘാടനവും റിബ്ബണ്‍ മുറിയ്ക്കലും നടത്തി സമ്മര്‍-വെക്കേഷന്‍ ചിലവഴിച്ച് നിറയെ സമ്മാനങ്ങളുമായി തിരിച്ചുപോകുന്നത് ചിരിക്കാന്‍ വക നല്‍കുന്നു.

മലമൂട്ടില്‍ മത്തായി said...

പ്രകാശ് കാരാട്ടിന് അമേരിക്കയില്‍ അവധികാലം ആഘോഷിക്കാന്‍ വരാമെങ്ങില്‍, ക്യൂബ മുകുന്ദന് ഗള്‍ഫില്‍ പോകാം, അധ്വാനിച്ചു പണം സമ്പാദിക്കാം. അതിന്റെ ലിങ്ക് - http://indiainteracts.com/utilities/printpage.php?source=blogcontent&id=2290&postid=67

ഓഫിനു ക്ഷമ ചോദിക്കുന്നു. ലേഖനം നന്ന്. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

തറവാടി said...

good one :)