Wednesday, June 24, 2009

നളിനി ജമീലയുടെ പ്രസക്തിയില്ലായ്മ

ദുര്‍ഗ്ഗ തന്റെ "ചവറ്റുകുട്ട" എന്ന ബ്ലോഗില്‍ എഴുതിയ അഭിസാരിക അധ്യാപികയാവുമ്പോള്‍ കുറിപ്പു വായിച്ചു. ഒപ്പം സ്കാന്‍ ചെയ്തിട്ട മാതൃഭൂമി ലേഖനവും. ഏതാണ്ട് ദുര്‍ഗ്ഗയുടെ കുറിപ്പിനോട് യോജിപ്പാണ്‌ തോന്നുന്നത്


ഒരു സ്ത്രീ വേശ്യാവൃത്തി സ്വീകരിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്നോ സമൂഹം വേശ്യാവൃത്തി നിരോധിച്ചില്ലെങ്കില്‍ സദാചാരം കാക്ക കൊത്തിപ്പോകുമെന്നോ ഞാന്‍ കരുതുന്നില്ല. മറിച്ച് ഒരു പക്ഷേ, വേശ്യാവൃത്തി ലീഗലൈസ് ചെയ്താല്‍ ലൈംഗിക രോഗങ്ങള്‍ കുറയുകയും സ്ത്രീപീഡനങ്ങള്‍- ഒറിജിനലും വ്യാജനും കുറയുമെന്നുമാണ്‌ കരുതുന്നത്.

ഒരു ലൈംഗിക തൊഴിലാളി അവരുടെ ജീവിതം പുസ്തകം ആക്കിയാലും ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഞാന്‍ ഞെട്ടിപ്പോകുകയും ഇല്ല. ഒറീസ്സയിലെ റെയില്‍‌വേ സ്റ്റേഷനുകളില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ വന്ന് എന്റെ കയ്യില്‍ പിടിച്ചു വലിച്ചുകൊണ്ട് പോകാന്‍ നോക്കിയിട്ടുണ്ട്, അതിന്നു ശേഷം ഞാന്‍ ഒരുമാതിരി ഒന്നും കണ്ട് ഷോക്ക് അടിക്കാതെയായി. പക്ഷേ, ഈ പുസ്തകം ഒരു വിമോചനപ്രസ്ഥാവനയാണെന്നും എഴുതിയ ആള്‍ ഒരു എഴുത്തുകാരി ആണെന്നും അവര്‍ സ്ത്രീകള്‍ക്ക് ഒട്ടാകെ മാതൃക ആണെന്നും പറയുന്നത് ആളുകളെ ഊശിയാക്കി കാശുവാങ്ങുന്ന വൈശികതന്ത്രം തന്നെ.

സാധാരണ വേഴ്ചയിലെ കോഴ്സുകളില്‍ നിന്നും വ്യതിചലിച്ച രതിയാണ്‌ വേശ്യാസംസര്‍ഗ്ഗത്തില്‍. ഡേവിഡ് റൂബന്റെ ഭാഷയില്‍ പറഞ്ഞാല്‍ വേശ്യയെ പ്രാപിക്കുന്ന പുരുഷന്‍ ഒരു യോനിയിലേക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ത്രീ അവയവത്തിലേക്ക് സ്വയംഭോഗം ചെയ്യുക മാത്രമാണ്‌ ചെയ്യുന്നത്. അതില്‍ നിന്നും പാഠങ്ങളൊന്നും ഉള്‍ക്കൊള്ളാനില്ല. അവരുടെ ജീവിതവിജയം എന്ന രീതിയില്‍ പാടിപ്പരത്തുന്നത് എന്തിനെയാണ്‌? ശരാശരി വേശ്യ ജീവിത പരാജയമാണ്‌. ശരാശരി വേശ്യാലയ സന്ദര്‍ശകന്‍ മാനസികമായെങ്കിലും ലൈംഗിക അസംതൃപ്തിയുടെ പിടിയിലാണ്‌. അവര്‍ പുരുഷന്മാരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും നടത്തുന്ന പരാമര്‍ശങ്ങള്‍ പുസ്തകത്തിലും അല്ലാതെയും അബദ്ധപഞ്ചാംഗങ്ങളുമാണ്‌. കൗണ്ടര്‍ഫീറ്റ് ഇന്റിമസിയിലെ വിദഗ്ദ്ധര്‍ സെക്സോളജിസ്റ്റുകള്‍ ആണെന്നു വിശ്വസിക്കുന്നവര്‍ക്ക് ഗുണ്ടാ സംഘങ്ങള്‍ നല്ല മിലിട്ടറി ട്രെയിനര്‍മാരാകുമെന്നും സമ്മതിക്കേണ്ടി വരും.

തുറന്നെഴുതുന്നതിനെ സമൂഹം ഭയക്കുന്നു എന്ന് ശ്രീമതി നളിനി ജമീല നിരീക്ഷിക്കുന്നു. എഴുത്തില്‍ താന്‍ മാധവിക്കുട്ടിക്കൊപ്പമാണെന്ന് ടി പത്മനാഭന്‍ പറഞ്ഞിട്ടുണ്ടെന്നും അവകാശപ്പെടുന്നു. ഏതാണ്ട് മെയില്‍ സ്ട്രീം സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകരെയാകെ ഇന്റര്വ്യൂവില്‍ അവര്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട് മാതൃഭൂമി ഇന്റര്‍‌വ്യൂവില്‍. ആര്‍ക്കും ആരെക്കുറിച്ചും അഭിപ്രായമുണ്ടാകും. ഒബാമ, ഒസാമ മുതല്‍ കറിക്കാരന്‍ ചാണ്ടിക്കുഞ്ഞിനെക്കുറിച്ചു വരെ എനിക്കു വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍ ഈ ബ്ലോഗ് എഴുതുന്നു എന്നത് ഇതിനൊക്കെ ആധികാരികത ഉണ്ടാകാന്‍ മാത്രം എനിക്കു യോഗ്യതയാവുന്നില്ല. എം എന്‍ വിജയന്റെ ലേഖനങ്ങളെ ഞാന്‍ വിമര്‍ശിച്ചാല്‍ അതൊരു വാര്‍ത്തയാകാത്തതും മാതൃഭൂമി അഞ്ചെട്ടുകോളം അതിനു ചിലവാക്കാത്തതും അതുകൊണ്ടാണ്‌. ശ്രീമതി നളിനി രാഷ്ട്രീയ നിരീക്ഷക അല്ല, സാഹിത്യകാരിയോ സാംസ്കാരിക പ്രവര്‍ത്തകയോ അല്ല. (ഞാനും ഇതൊന്നുമല്ല.)

മാധവിക്കുട്ടിയും ഞാനും തുറന്നെഴുതി എന്നത് "എനിക്കും ജഡ്ജിയദ്ദേഹത്തിനും കൂടി പതിനായിരത്തി ഒരുനൂറു രൂപ ശമ്പളം ഉണ്ടെന്ന്" അവകാശപ്പെടുന്നതുപോലെ ബാലിശമാണ്‌. തുറന്നെഴുതാന്‍ ഒരല്പ്പം ധൈര്യം വേണം. പക്ഷേ എന്തിന്‌ എന്തു തുറക്കണം എന്നത് എന്താണ്‌ എഴുതുന്നതെന്നതിനെ ആശ്രയിച്ചിരിക്കും. എനിക്ക് നിരവധി ലൈംഗികാനുഭവങ്ങളുണ്ട്. അതെല്ലാം ചേര്‍ത്ത് ഒരു ബ്ലോഗ് ഉണ്ടാക്കിയാല്‍ അതൊരു കൊച്ചു പുസ്തകം ആകുകയേയുള്ളു, കാരണം ഓബ്ജക്റ്റീവ് ഒരു സാഹിത്യസൃഷ്ടി ഉണ്ടാക്കുക എന്നതല്ലായിരുന്നു. എന്‍ഡ് പ്രോഡക്റ്റ് ഒരു സാഹിത്യസൃഷ്ടി ആകുന്നുമില്ല.

ബാലസ്സന്‍ എന്ന കഴിഞ്ഞ പോസ്റ്റ് എഴുതിയ ഞാന്‍ എന്തുകൊണ്ട് ഫൂക്കോസ് പെന്‍ഡുലത്തിന്റെ പേരില്‍ എകോ അറിയപ്പെടുന്നതുപോലെ ലോകത്ത് പ്രശസ്തനാവുന്നില്ല എന്ന് ഞാന്‍ ചോദിച്ചാല്‍ നിങ്ങളെന്തു പറയും?

ലൈംഗികത്തൊഴിലാളികള്‍ സമൂഹത്തിന്റെ വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ട്. മിക്കപ്പോഴും അവര്‍ക്ക് നിയമപാലകരില്‍ നിന്നും വളരെ മോശമായ പെരുമാറ്റം ലഭിക്കുന്നു. അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാദ്ധ്യത വിരളമാണ്‌ നമ്മുടെ നാട്ടില്‍- പ്രതിഭാഗത്തിനത് നിസ്സാരമായി വാദിയുടെ ജീവിതമൂല്യങ്ങളുടെ പേരില്‍ തട്ടിക്കളിക്കാം. ഇതെല്ലാം മാറ്റപ്പെടേണ്ടതുമാണ്‌. ശ്രീമതി നളിനി ജമീല ഇതെല്ലാം പറയുന്നുമുണ്ട്. അതിനു വേണ്ടി അവരെന്തെന്തു ചെയ്താലും സ്വാഗതാര്‍ഹമാണ്‌.

ലൈംഗിക തൊഴിലാളിയുടെ ജീവിതം ഗ്ലോറിഫൈ ചെയ്തും ഒരു സെക്സ് കണ്‍സള്‍ട്ടന്റിന്റെ റോള്‍ അവരില്‍ കണ്ടും അതിശയിക്കുന്നവര്‍ പക്ഷേ, പെയ്ഡ് സെക്സ് എന്ന പരാജയപ്പെട്ട ലൈംഗികവൃത്തിയും മറ്റു ക്രിമിനല്‍ കുറ്റങ്ങളുമായുള്ള ബന്ധം കാണുന്നില്ല.

വാണിജ്യ ലൈംഗികവൃത്തിയിലേക്ക്, നീലച്ചിത്ര നിര്‍മ്മാണത്തിലേക്ക്, പെണ്‍കുട്ടികളെ എത്തിക്കുന്നതില്‍ താപ്പാനയുടെ പങ്ക് വഹിക്കുന്നത് പരിചയസമ്പന്നതയുള്ള ലൈംഗിക തൊഴിലാളികളാണ്‌ മിക്കപ്പോഴും, വിക്റ്റിം റ്റേണ്ഡ് പെര്‍പട്രേറ്റര്‍ പ്രതിഭാസം.

കൊലപാതകങ്ങള്‍, ഗുണ്ടാസംഘങ്ങള്‍ എന്നിവയുമായി ലൈംഗിക തൊഴിലാളികള്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടി വരുന്നു.

മയക്കുമരുന്ന് വ്യാപാരവും ലൈംഗികച്ചന്തയും തമ്മിലുള്ള അഭേദ്യ ബന്ധം നിരവധി പഠനങ്ങള്‍ തെളിയിച്ചവയാണ്‌.

എല്ലാറ്റിനുമുപരി ലൈംഗികച്ചന്തയില്‍ വില്പ്പനക്കാരിയാവുന്ന ഒട്ടുമിക്ക സ്ത്രീകളും ജീവിക്കുന്നത് ശാരീരികവും മാനസികവുമായ പീഡനങ്ങളും സാമൂഹികമായ ഒറ്റപ്പെടലും ഒക്കെ ചേര്‍ന്ന ഒരു ദുരിതത്തിലൂടെയാണ്‌. മിക്കവരും തങ്ങളുടെ ഇഫക്റ്റീവ് റിട്ടയര്‍മെന്റ് ഏജ് ആകുമ്പോള്‍ ആഗ്രഹിച്ചതുപോലെ പണമൊന്നും നേടുന്നുമില്ല. ശിഷ്ടകാലം ഒന്നുകില്‍ മറ്റു സ്ത്രീകളെ ലൈംഗിക ചന്തയിലേക്കെത്തിക്കുന്ന ഏജന്റോ ക്രിമിനല്‍ കുറ്റങ്ങളിലെ പങ്കാളിയോ ആകുന്നു, അല്ലെങ്കില്‍ മുഴുത്ത ദാരിദ്ര്യത്തിലേക്ക് പോകുന്നു.

ശ്രീമതി നളിനി ജമീല സമൂഹത്തില്‍ നിന്നും മാറിപ്പോകേണ്ട ആളാണെന്ന് വിവരമുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. പക്ഷേ ഒരു റോള്‍ മോഡലോ സാമൂഹ്യ സാംസ്കാരിക പരിവര്‍ത്തകയോ ഒന്നുമാണെന്ന് അവകാശപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ പ്രയാസമാണ്‌.

20 comments:

സൂത്രന്‍..!! said...

correct......

ചാണക്യന്‍ said...

നല്ല കുറിപ്പ്....

Polarbear said...

അനോണീ ..നല്ല പോസ്റ്റ്‌ ! ദുര്‍ഗ്ഗയുടെ പോസ്റ്റിലേക്ക് ഒരു ലിങ്ക് തരാമോ?

Unknown said...

താങ്കളതു പറഞ്ഞു!

R. said...

അദ്ദാണ് പോയിന്റ്!

Umesh::ഉമേഷ് said...

ദുർഗ്ഗയുടെ പോസ്റ്റിലേയ്ക്കുള്ള ലിങ്ക്: http://dhurga-waste.blogspot.com/2009/06/blog-post_23.html

കരീം മാഷ്‌ said...

വര്‍ഷങ്ങള്‍ക്കു മുന്‍പു ഒരു ടെലിവിഷന്‍ ഇന്റെര്‍വ്യൂ വില്‍ ഒരഭിസാരിക ഇത്തിരി അഹങ്കാരത്തോടെയും കൂടുതല്‍ അഭിമാനത്തോടെയും പറയുന്നതു കേട്ടിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു രണ്ടുലക്ഷം രൂപയുണ്ടാക്കാന്‍ എനിക്കീ തൊഴിലു സഹായിച്ചു.അതും യാതൊരു മുതല്‍ മുടക്കുമില്ലാതെ. അക്കമഡേഷനും ട്രാന്‍സ്പോര്‍ട്ടേഷനും ബാത്തും ഷിട്ടുമെല്ലാം ഉപഭോക്താവിന്റെ ചെലവില്‍..
സോപ്പിട്ടു കഴുകിയാല്‍ പോകുന്ന അഴുക്കേ എന്നിലെല്ലാരും ബാക്കി വെച്ചിരുന്നുള്ളൂ..
കേള്‍ക്കുന്ന ആര്‍ക്കാണു പ്രലോഭനം തോന്നാതിരിക്കുക.
(ഒറ്റച്ചവിട്ടു കൊടുക്കാന്‍ തോന്നി. ടി.വി ക്കു കൊടുത്തിട്ടെന്തു കാര്യം?)

chithrakaran:ചിത്രകാരന്‍ said...

നന്നായിരിക്കുന്നു. നളിനി ജമീലയുടെ മറ്റൊരു കാഴ്ച്ച.

കെ said...

അതു ശരി......... നളിനി ജമീലയുടെ ഏത് കാഴ്ചയാണ് ചിത്രകാരാ, "നന്നായിരിക്കുന്നത്".....!?

sHihab mOgraL said...

നല്ല ലേഖനം..
എയ്‌ഡ്സിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം ഉറ ഉപയോഗിക്കലാണെന്നും, വേശ്യാവൃത്തി സാമൂഹികമായി അം‌ഗീകരിക്കപ്പെടണമെന്നും മുറവിളി കൂട്ടുന്നതിനെ മനസു കൊണ്ട് അം‌ഗീകരിക്കാനേ പറ്റുന്നില്ല..!

മേരിക്കുട്ടി(Marykutty) said...

ഒരു ബ്ലോഗില്‍ കണ്ടത്:

"നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം."

ഇനിയെന്തൊക്കെ കേള്‍ക്കണം എന്റെ ദൈവമേ!!

Tom Sawyer said...

നളിനി ജമീലയുടെ പുസ്തകത്തിന്റെ പ്രത്യേകത രവി ഡി.സി യുടെ കച്ചവട ബുദ്ധിയുടെ പരിണാമായിരുന്നു എന്ന് തന്നെയാണ് എന്റെയും വിശ്വാസം. വായിച്ചു , കയ്യില്‍ നിന്ന് നിലത്ത് വെക്കാതെ വായിച്ച് തീര്‍ത്തു സാഹിത്യം കൊണ്ടല്ല , എവിടെയാണ് സെക്സ് വരുന്നത് , അറിയപ്പെടുന്ന ആരെങ്കിലുമുണ്ടോ എന്നുള്ള സഹജമായ ക്യൂരിയോസിറ്റി കൊണ്ട് , മലയാളിയുടെ അല്ലെങ്കില്‍ മനുഷ്യന്മാരുടെ ആ “ക്യൂരിയോസിറ്റി” മാത്രമാണ് ആ പുസ്തകത്തിന്റെ പ്രസക്തി എങ്കിലും കപട സദാചാരത്തിന്റെ ചില പൊയ്മുഖങ്ങള്‍ കൂടി കണ്ടു ആ പുസ്തകത്തില്‍ , പിന്നെ നാലാം ക്ലാസ്സ് മാത്രം വിദ്യാഭ്യാസമുള്ള , അധികം പുസ്തകങ്ങളൊന്നും വായിക്കാത്ത താഴെക്കിടയിലുള്ള ഒരു അഭിസാരിക ലോക ക്ലാസ്സിക്കിന് സമാനമായെഴുതാന്‍ വാശി പിടിക്കാന്‍ പറ്റുമോ , അവരുടെ അനുഭവങ്ങള്‍ അവരെഴുതി അത്രയേ ഉള്ളൂ..എന്തായാലും ബുക്ക് ബെസ്റ്റ് സെല്ലറായിരുന്നു . :)

N.J Joju said...

ശ്രീമതി നളിനി ജമീല സമൂഹത്തില്‍ നിന്നും മാറിപ്പോകേണ്ട ആളാണെന്ന് വിവരമുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. പക്ഷേ ഒരു റോള്‍ മോഡലോ സാമൂഹ്യ സാംസ്കാരിക പരിവര്‍ത്തകയോ ഒന്നുമാണെന്ന് അവകാശപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ പ്രയാസമാണ്‌.

Congrants Mr.അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസ്.
U said it.

Editor said...

‘രണ്ട് ആത്മകഥകള്‍ ഒരു ഞരമ്പുരോഗിയെ വായിച്ച വിധം’ എന്നൊരു കുമ്പസാരം മാധവിക്കുട്ടിയുടേയും നളിനിയുടെയും ആത്മകഥകളെപ്പറ്റി എഴുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ് ഞാന്‍. അവരെന്ത് അനുഭവിച്ചു, എന്ത് എഴുതി എന്നല്ല; വെറും അക്ഷരങ്ങളിലൂടെ നമ്മള്‍, ലൈംഗികദാരിദ്ര്യരേഖയ്ക്കു കീഴില്‍ പൊറുക്കുന്ന ആണുങ്ങള്‍, എന്ത് വായിച്ചെടുക്കുന്നു, അനുഭവിക്കുന്നു എന്നതും ആലോചിയ്ക്കണം. രവി ഡീസിയുടെ മാര്‍ക്കറ്റ് തന്ത്രം രവി ഡീസിയല്ല നിശ്ചയിക്കുന്നത്. അഥവാ അത് പാവം മാര്‍ക്കറ്റ് മുന്‍ കൂട്ടി സ്വയമേവ നിശ്ചയിച്ച് കഴിഞ്ഞിരിക്കുന്നു.

മാധവിക്കുട്ടിയില്‍ നിന്ന് നളിനി ജമീലയിലേയ്ക്കുള്ള ദൂരവും എന്റെ കഥയില്‍ നിന്ന് ഞാന്‍ ലൈംഗികതൊഴിലാളിയിലേയ്ക്കുള്ള ദൂരവും സെയിമല്ല.

simy nazareth said...

ഈ ലേഖനത്തെക്കാളും രസകരം ഇതിലെ കമന്റുകളാണ്. ഓരോരുത്തരും ലൈംഗികത്തൊഴിലാളി, അഭിസാരിക /വേശ്യാവൃത്തി, തുടങ്ങിയതിനെയൊയ്ക്കെ കാണുന്ന പെഴ്സ്പെക്ടീവ് ഉപയോഗിച്ച് വായനയും കമന്റുമൊക്കെ മാറി വരുന്നു. ആന്റണി പറയുന്നതൊന്ന്, വായനക്കാരന്‍ കേള്‍ക്കുന്നത് മറ്റൊന്ന്. you always see what your eyes want to see എന്നല്ലേ madonna പറഞ്ഞത്..

VINAYA N.A said...

ISOLATED നോട്‌ ഞാനും യോചിക്കുന്നു.നളിനി ജമീലയും എഴുതട്ടെ.നമ്മളെന്തിനു ബേജാറാകണം.

Inji Pennu said...

എങ്ങിനെയാണ് എന്താണ് സമൂഹത്തിലുള്ള റോൾ മോഡലിന്റെ മാനദണ്ഡങ്ങൾ? ഒരാൾ സമൂഹത്തിനു എന്തു കൊടുത്തു എന്നതിൽ അല്ലേ? നളിനി ജമീല കേരളത്തിന്റെ പുഴുത്ത സദാചാരങ്ങളെ തുറന്നു കാട്ടിയെങ്കിൽ ഓരോരോ എം.സി.പികളേയും പേരെടുത്തു വിളിച്ചെങ്കിൽ, വൈ ദ ഹെക്ക് കാണ്ട് ഷീ ബീ എ റോൾ മോഡൽ? ദുർഗ്ഗയുടെ പോസ്റ്റ് മുഴുവൻ സ്ഥിരം കേൾക്കാറുള്ള സാ‌മ്ക്റ്റിമോണിയസ് ജഡ്ജ്മെന്റസ് അല്ലേ? ഒരു പതിനെട്ട് വയസ്സുള്ള പെൺകുട്ടി
നളിനി ജമീലയെ അദ്ധ്യാപിക പോലെ ബഹുമാനിക്കുന്നു എന്നു പറഞ്ഞതു ഇത്ര വലിയ പാതകമാണോ? അല്ലാതെ വേശ്യ ആയതുകൊണ്ട് ബഹുമാനിക്കുന്നു എന്നല്ലോ? ആണെങ്കിൽ തന്നെ എന്തു? അവർ ജീവിതത്തോട് പൊരുതിയതല്ലേ അദ്ധ്യാപനം ആയതു? സമൂഹത്തിൽ പുറംതള്ളപ്പെട്ട‌വർക്ക് ബഹുമാനം കൊടുക്കുന്നതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി. എവരി ഹ്യൂമൺ ഡിസേർസവസ് ദാറ്റ്!

ചമ്പൽ‌കൊള്ളക്കാരിക്കും നളിനി ജമീലയ്ക്കും സിസ്റ്റർ ജെസ്മിക്കും സമൂഹത്തിലെ അപചയങ്ങളെ തുറന്നുകാട്ടുവാ‍നുള്ള ധൈര്യം കിട്ടിയിട്ടുണ്ടെങ്കിൽ, അവരെല്ലാം അതു ചെയ്തിട്ടുണ്ടെങ്കിൽ, അതു ചെയ്തിട്ട് ഇപ്പോഴും തല ഉയർത്തിപിടിച്ച് ജീവിക്കുന്നുണ്ടെങ്കിൽ യൂ ബെറ്റ് ദേ ഓൾ ആർ റോൾ മോഡത്സ് ഇൻ ദെയർ ഓൺ വേ!

അവരുടെ വ്യക്തിജീവിതത്തിൽ വേശ്യയോ കള്ളു കുടിക്കുന്നവളോ ആയാൽ എന്താ ഇവിടെയുള്ളവർക്ക് പ്രശ്നം?

പെണ്ണു പിടിച്ചും,കള്ളു കുടിച്ചും കഞ്ചാവ് അടിച്ചും, ഭാര്യയെ തല്ലിയും നടക്കുന്ന എത്രയോ ആൺ ജന്മങ്ങൾക്ക് ഒരു സിനിമ എടുത്തതിന്റെ പേരിലോ ഒരു പുസ്തകം എഴുതിയതിന്റെ പേരിലോ ഒരു കവിത ചൊല്ലിയതിന്റെ പേരിലോ ബഹുമാനം വാരിക്കോരി കൊടുത്തു ഫാൻ ക്ലബുകൾ ഉണ്ടാക്കുന്നു. എന്തൊരു ഹിപ്പോക്രിസി സാറന്മാരെ!

ചാണക്യന്‍ said...

അരെ..വാ..വാ...
ഹിഹിഹിഹിഹിഹിഹിഹിഹിഹി......

Vadakkoot said...

വേശ്യയുടെ ചാരിത്ര്യപ്രസംഗം എന്ന ശൈലിക്ക് അര്‍ത്ഥം നഷ്ടപ്പെട്ടു.
കലികാലം, കലികാലം :)

zamzammagazine said...

എത്ര കാലങ്ങളായി റെയിൽ പാളത്തിലൂടെ ട്രെയിൻ ഓടുന്നു; എന്നിട്ടും അത്‌ തഴയുന്നില്ല.പിന്നല്ലെ നളിനിയുടേത്‌. പോകാൻ പറ.