Wednesday, September 16, 2009

അറിയുക ലോകമേ, മലയാളത്തിന്റെ ഈ പ്രതിഭയെ

ഓരോ പറ്റിനും (ഡെബിറ്റ്) തത്തുല്യമായ വരവോ (ക്രെഡിറ്റ്) വരവുകളോ എല്ലായ്പ്പോഴും ഉണ്ടാകും എന്ന് സ്ഥിതീകരിച്ചതിനാണ്‌ ലൂക്കാ പാസിയോളിയെ ഇരട്ടപ്പെരുക്കത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ഇരട്ടപ്പെരുക്കം (double entry) കണക്കെഴുത്തിന്റെ അംഗീകൃത തത്ത്വമാണ്‌. നിരവധി കണക്കെഴുത്തുകാര്‍ പിന്‍‌തുടരുന്ന എഴുത്തു സമ്പ്രദായം പഠിച്ച ശേഷമാണ്‌ പാസിയോളി പറ്റുവരവു സന്തുലിത തത്വം (dual aspect principle) പ്രസിദ്ധപ്പെടുത്തിയത്.

രണ്ടായിരം വര്‍ഷം ആരും ചോദ്യം ചെയ്യാന്‍ മുതിരാതിരുന്ന കണെക്കെഴുത്തിന്റെ ആധാര ശിലയയായ ഈ ഡ്യുവല്‍ ആസ്പ്കറ്റ് അസമ്പ്ഷന്‍ ആവശ്യമില്ലെന്നും പറ്റും വരവും സന്തുലിതമായില്ലെങ്കില്‍ ഒരു പുല്ലുമില്ലെന്നും തെളിയിച്ച് തിരുവനന്തപുരം വലിയ തുറ സ്വദേശി ശ്രീ അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസ് എന്ന ചെറുപ്പക്കാരന്‍ പ്രതിഭ ആഗോള ശ്രദ്ധ പിടിച്ചു പറ്റി. ഭാരത സര്‍ക്കാരില്‍ നിന്നും FCI, അമേരിക്കന്‍ ഓട്ടോമൊബൈല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും CAMARO എന്നിവ മെഡലുകളോടെ പാസ്സായ ആന്റണി ദുബായില്‍ ജോലി ചെയ്തു വരികയാണ്‌. ഒരു അവധിയില്‍ നാട്ടില്‍ വന്ന ആന്റണി നാട്ടില്‍ വച്ച് ചില പരമ്പരാഗത കണക്കെഴുത്ത് വിദ്യകള്‍ പരിശോധിച്ച ശേഷമാണ്‌ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പാസിയോളി തത്വം തെറ്റെന്ന് തെളിയിച്ചത്.

തന്റെ കണ്ടുപിടിത്തം ആസ്ത്രേലിയയിലെ കാംഗറൂ സര്‍‌വകലാശാലയിലെ പണ്ഡിതര്‍ ശരിവച്ചെന്നും സര്‍ക്കോസി, ഉമ്മന്‍ കോശി, ചന്ദ്രകാന്ത് പണ്ഡിറ്റ്, ജവഗല്‍ ശ്രീനാഥ് തുടങ്ങിപ പ്രശസ്തരെല്ലാം തന്നെ വിളിച്ച് അനുമോദിച്ചെന്നും ആന്റണി ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു.

നാട്ടില്‍ ഒരവധിക്കെത്തിയ ആന്റണി തന്റെ വീട്ടിനടുത്തുള്ള ചായക്കടയില്‍ അള്‍ബൂരിയും കട്ടനും കഴിച്ചുകൊണ്ടിരിക്കെ യാദൃശ്ചികമായി കടക്കാരന്റെ കണക്കുപുസ്തകം പരിശോധിച്ചു. അതിലെ ചില ക്രയവിക്രയങ്ങള്‍ ഇങ്ങനെയായിരുന്നു
------------------------
08 ജൂണ്‍
പരീക്കുന്നില്‍ റഹ്മാന്‍ പറ്റ് 5.50
ഷാപ്പ് ചാണ്ടി പറ്റ് 11.00
ഉച്ചക്കട രായന്‍ പറ്റ് 09.50
-------------------------
ആകെ പറ്റ് ഇരുപത്താറ്, പക്ഷേ തത്തുല്യമായെന്നല്ല അഞ്ചു പൈസ പോലും വരവ് കാണാനുമില്ല! ഞെട്ടിത്തെറിച്ച ആന്റണി അടുത്തുള്ള മുറുക്കാന്‍ കടക്കാരന്റെയും ബേക്കറിക്കാരന്റെയും കണക്കുബുക്കുകള്‍ പരിശോധിച്ച് അവയിലെല്ലാം പറ്റില്ലാത്ത വരവുകളും വരവില്ലാത്ത പറ്റുകളും കണ്ടെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് രാമങ്കരി, ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ്ങ് എത്തിക്കല്‍ കമ്മിറ്റി ഇത്തിക്കര, സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബാക്കു, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് സോളമന്‍ ഐലന്‍ഡ്സ് എന്നിവര്‍ ഉടനടി അനോണി ആന്റണിയെ വിസിറ്റിങ് പ്രൊഫസര്‍ ആയി നിയമിച്ചു.

പറ്റും വരവും തമ്മില്‍ ബന്ധമില്ലെന്ന് തെളിയിച്ചതിനെ തുടര്‍ന്ന് പറ്റിന്റെയും വരവിന്റെയും ആവശ്യം തന്നെയില്ല എന്നു തെളിയിക്കാനുള്ള തീവ്ര യത്നത്തിലാണു താനെന്നും ഇതിലേക്കായി അമേരിക്കന്‍ ഫെഡറല്‍ അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോയുടെ ക്യൂബെക്കിലുള്ള ക്വീന്‍സ്‌ ക്യാമ്പസിലേക്ക് പോകാനാനുള്ള തയ്യാറെടുപ്പിന്റെ ആദ്യ പടിയായി ഉടുപ്പും പാന്റും തയ്പ്പിക്കാന്‍ തിരുവനന്തപുരത്തെത്തിയ അവസരത്തിലാണ്‌ ഞങ്ങളുടെ പ്രതിനിധിയോ ആന്റണി സംസാരിച്ചത്.

7 comments:

Rakesh R (വേദവ്യാസൻ) said...

തേങ്ങ ട്ടോ

ബിജു കോട്ടപ്പുറം said...

സമ്മതിക്കൂല. ഡ്വാക്ടര്‍ കലാം അംഗീകരിക്കണം.

ഉറുമ്പ്‌ /ANT said...

അന്തോണിച്ചാ, തമാശ രസിച്ചു.
പക്ഷേ, ഞാനറിയാതെ ഇതെങ്ങനെ പുറത്തായി ?

ഹൌ കം ?

Vadakkoot said...

അമ്പട വീരാ

ബിനോയ്//HariNav said...

അന്തോണിച്ചാ നമ്മടെ ഹന്നാന്‍ കൊച്ചിനേക്കുറിച്ചുള്ള മാതൃഭൂമിയുടെ ഉണ്ടയില്ലാത്ത വെടികളാണ് പ്രകോപനം ല്ലേ? പോസ്റ്റ് തകര്‍ത്തു :)

Babu Kalyanam said...

ഇതാണോ പ്രചോദനം? ;-)

desertfox said...

സമ്മതിക്കണം പ്രഭോ.. സമ്മതിക്കണം!!!