Tuesday, September 8, 2009

ദുബായിലെ തിരുനെല്‍‌വേലി

രാവിലേ ഓഫീസിലോട്ട് പോകുമ്പോഴാണ്‌ മൊബിയല്‍ മണിയടിച്ചത്. വണ്ടിയോടിക്കുമ്പോ ഫോണ്‍ എടുത്താ ഫൈന്‍ കിട്ടുന്നതുകൊണ്ട് ഓഫീസിലെത്തിക്കഴിഞ്ഞ് തിരിച്ചു വിളിക്കാനേ പറ്റിയുള്ളു. നാട്ടിലെ ഒരു മൊബൈല്‍ നമ്പര്‍.

"ഹലോ ആന്റോ, ഓര്‍മ്മയുണ്ടോ ഞാന്‍ ...."
ഓര്‍ക്കണ്ടെ പിന്നെ, അവാര്‍ഡും വീരരാഘവ പട്ടയവും കിട്ടിയ മാധ്യമപ്രവര്ത്തകന്‍ ആണ്‌. ഈ അടുത്ത സമയത്ത് നാട്ടില്‍ പോയപ്പോഴും കണ്ടതാ.

"എന്തര്‌ വിളിച്ചത് സൂങ്ങളൊക്കെ തന്നേ ചെല്ലാ?"
"അതേയതേ. ഞാന്‍ വിളിച്ചത് ഒരു കാര്യം അന്വേഷിക്കാനാ, ബിനീഷ് കോടിയേരി കല്യാണം കഴിഞ്ഞ് ദുബായില്‍ തിരിച്ചെത്തിയോ?"
"അയാള്‍ ദുബായിലുണ്ടായിരുന്നെന്ന് പോലും എനിക്കറില്ല മനുഷ്യാ, ഞാന്‍ ബിനീഷിനെയല്ല, മന്ത്രി കോടിയേരിയെപ്പോലും അറിയില്ല. "
" നിങ്ങള്‍ പേടിക്കേണ്ട, ഇതു റിക്കോര്‍ഡ് ചെയ്യുകയൊന്നുമില്ല ഞാന്‍, ആരുടെയും പേരും പറയില്ല"
"എനിക്കറിയാത്ത കാര്യം പേടിച്ചാലും പറയാന്‍ പറ്റില്ലല്ലോ ?

അങ്ങനെ കുറച്ചു നേരം സംസാരിച്ചു. പുള്ളിക്ക് ഓം പ്രകാശ് ദുബായില്‍ ഉണ്ടെന്ന് ആരോ വിവരം കൊടുത്തിട്ടുണ്ട് പോലും, ഒപ്പം ബിനീഷ് കോടിയേരി വന്നിട്ടുണ്ടോ എന്നാണ്‌ അറിയേണ്ടത്.

ഞാന്‍ ഇവരെ ഒന്നും അറിയണമെന്നില്ല, വല്ല കൂട്ടുകാരോ അപരിചിതരോ അങ്ങനെ പറഞ്ഞാലും ഇനി ഞാന്‍ ഭാവനയില്‍ നിന്ന് പറഞ്ഞാലും "വിശ്വസനീയ കേന്ദ്രങ്ങളില്‍ "നിന്ന് കിട്ടിയ വിവരം ആയി വച്ചു കീറാം.

ഇത്രയേ ഉള്ളു റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത- വിളിച്ചത് തനിനിറം, ക്രൈം തുടങ്ങിയവയൊന്നുമല്ല, എണ്ണം പറഞ്ഞ ഒരു മാദ്ധ്യമ ഭീമന്റെ ആള്‍.

ആ നിലയ്ക്ക്

ഓം പ്രകാശും രാജേഷും ദുബായിലേക്ക് കടന്ന ഫ്ലൈറ്റ് നമ്പറും , ദുബായിലെ ബാറില്‍ ഇരുന്നു മദ്യപിക്കുന്നതു കണ്ട ദൃക്സാക്ഷിയും ഒന്നും എന്നെ അതിശയിപ്പിക്കില്ല.


ഇയാള്‍ കൊല നടന്നതിനു ശേഷം ഒരു വാഗണര്‍ കാറില്‍ തിരുനെല്വേലിക്കു കടന്ന് അവിടെ പലവീടുകളിലായി ഒളിച്ചു താമസിക്കുകയാണെന്നും അയാളെക്കടത്തിയ കാറും ഡ്രൈവറും കാറുടമയും അറസ്റ്റിലായ സ്ഥിതിക്ക് കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നെന്ന പോലീസ് വിശദീകരണത്തെക്കാള്‍ ഇപ്പോഴും ആളുകള്‍ ദുബായിക്കഥയാകും വിശ്വസിക്കുക.





ഈ വാര്‍ത്ത വന്നതിനു ശേഷവും പോലീസിന്റെ തിരുനെല്‍‌വേലി കഥ ശരി വയ്പ്പിക്കാന്‍ ദുബായിലെ ഓം പ്രകാശിനെ തിരുനെല്‍‌വേലിയില്‍ വരുത്തി കീഴടക്കുകയായിരുന്നെന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും.

29 comments:

Inji Pennu said...

ഒരു ഐജി കള്ളം പറഞ്ഞ് വെച്ച് പോലീസ് ഡിപ്പാർട്ട്മെന്റ് മൊത്തം കള്ളന്മാരാണെന്ന് ഞാൻ വിശ്വസിക്കില്ല. ഒരു മന്ത്രിയോ മന്ത്രിപുത്രനോ തെറ്റുകാരനാണെന്ന് കരുതി മന്ത്രിസഭ മുഴുവൻ അങ്ങിനെയാണെന്നും വിശ്വസിക്കാൻ എനിക്ക് പറ്റില്ല.

ഇതേ പോലെ ഒരു പോസ്റ്റ് തിരിച്ചും മറിച്ചും ആർക്കും എഴുതാം. അതും ക്രൈമും മാധ്യമപ്രവർത്തകരും അനോണി ആന്റണിയും തമ്മിൽ അപ്പോൾ ഒരു വ്യത്യാസവും വരുന്നില്ല. ഒരു മാധ്യമപ്രവർത്തകനെ വെച്ച് മാധ്യമപ്രവർത്തനം മുഴുവൻ അങ്ങിനെയാണെന്ന മട്ടിൽ അനോണി പോസ്റ്റിട്ടു, ഇത്രേയുള്ളൂ ബ്ലോഗറുടേയും വിശ്വാസ്യത.

അല്ല ഗുണ്ടകളെ കൊണ്ടുള്ള കഥ ആവർത്തിച്ച് കാണിക്കുന്നതും പറയുന്നതും ആന്റണി തന്നയല്ലേ പറഞ്ഞത് എന്തോ സീരിയസ്സായ മനോരോഗമാണെന്ന്? അപ്പോൾ ഇത് ഇവിടേം ബാധിച്ചു?

(പെട്ടെന്ന് അവരങ്ങ് കീഴടങ്ങി. ഇത്രേം ദിവസോം അതിന്റെ അർത്ഥം അവരു തിരുനൽ‌വേലിയിൽ തന്നെ ആയിരുന്നു. ദുബായ് ഈ ബിനീഷോ ഓം‌പ്രകാശോ കണ്ടിട്ടുണ്ടാവില്ല. ഞാൻ എല്ലാം വിശ്വസിച്ചു. അല്ലാതെ എട്ടുനിലയിൽ ഒന്നും പൊട്ടിവീഴുന്നതുകൊണ്ടല്ല പെട്ടെന്ന് കീഴടങ്ങിയത്.)

ജനശക്തി said...

ഈ പോസ്റ്റിലെ വസ്തുതാ വിരുദ്ധമായ കാര്യം എന്താണാവോ? പത്രങ്ങളിലെ കാര്യങ്ങള്‍ അങ്ങനെ അല്ലല്ലോ. ഒരു മാധ്യമപ്രവര്‍ത്തകന്‍ മാത്രമല്ല വായക്ക് തോന്നിയ കോതയുടെ പാട്ട് എഴുതി വിടുന്നത്. പത്രമേ വായിക്കാതെ മാധ്യമങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ വല്ല പ്രതിജ്ഞയും ഉണ്ടെങ്കിലേ ഒരു മാധ്യമപ്രവര്‍ത്തകനിലേക്ക് കാര്യങ്ങളെ ചുരുക്കാന്‍ സാധിക്കൂ.

പ്രധാനവിഷയത്തെ കുറിച്ച് ഒന്നും പറയാതിരിക്കാനാണെങ്കില്‍ ഓകെ.

എട്ടു നിലയില്‍ പൊട്ടിയത് എന്താണെന്നൊന്നു വിശദീകരിക്കുകയെങ്കിലും ചെയ്യുമോ?

Inji Pennu said...

ഞാന്‍ ഇവരെ ഒന്നും അറിയണമെന്നില്ല, വല്ല കൂട്ടുകാരോ അപരിചിതരോ അങ്ങനെ പറഞ്ഞാലും ഇനി ഞാന്‍ ഭാവനയില്‍ നിന്ന് പറഞ്ഞാലും "വിശ്വസനീയ കേന്ദ്രങ്ങളില്‍ "നിന്ന് കിട്ടിയ വിവരം ആയി വച്ചു കീറാം.

ഇത്രയേ ഉള്ളു റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത-
വിളിച്ചത് തനിനിറം, ക്രൈം തുടങ്ങിയവയൊന്നുമല്ല, എണ്ണം പറഞ്ഞ ഒരു മാദ്ധ്യമ ഭീമന്റെ ആള്‍.


-------
അതായത് മാധ്യമ പ്രവർത്തനം അങ്ങിനെയാണെന്ന് ഒരു വെച്ചു കീറൽ, ഒരു ബ്ലാങ്കറ്റ് ജെനറലൈസേഷൻ. അതുകൊണ്ട് ഇനി വരുന്ന വാർത്തകളും പ്രത്യേകിച്ച് ബിനീഷിനെക്കുറിച്ചോ ഓം‌പ്രകാശിനെക്കുറിച്ചോ (രണ്ട് പേരുടേയും പേരു എടുത്തു പറഞ്ഞിട്ടുണ്ട്) അങ്ങിനെയാവാനേ സാധ്യതയുള്ളൂ എന്ന് മാനത്ത് നക്ഷത്രം ഉണ്ടാക്കിവെക്കൽ തുടങ്ങിയ അതിഗംഭീര കൌശലബുദ്ധി.

ഏതു മാധ്യമപ്രവർത്തകൻ വിളിച്ചു? ഏത് പത്രത്തിന്റെ? അങ്ങിനെ കൃത്യമായി പറയാതെ അതിനുള്ള തെളിവു നൽകാതെ വെറുതെ ഇന്നലെ എന്റെ സുഹൃത്ത് (ബൈ ചാൻസ് എ റിപ്പോർട്ടർ) വിളിച്ചു സുഖമാണോ ചോദിച്ചു അതുകൊണ്ട് ഇത്രയേയുള്ളൂ മാധ്യമപ്രവർത്തനം എന്ന് പറയുന്നതിലെ അപാകതയും, ഈ പോസ്റ്റിന്റെ രാഷ്ട്രീയ സൂചനയും ഒന്നും മനസ്സിലാവാതെയല്ല ചോദ്യമെന്നൊക്കെ അറിയാം. ബ്ലോഗ് എന്ന് പറയുന്നത് നിലനിൽക്കുന്നത് ഒരാളുടെ വിശ്വാസ്യതയിലാണ്, മാധ്യമങ്ങളെപ്പോലെ കോർപ്പറേറ്റ് അജണ്ടയിൽ ആവില്ലല്ലോ. അതുകൊണ്ട് അതുപോലെയാണോ മാധ്യമങ്ങൾ എന്നതിനേക്കാളും അതുപോലെയാവണോ ബ്ലോഗർ എന്ന ചോദ്യമാണ് കൂടുതൽ പ്രസക്തം.

എട്ടുനിലയിൽ നിന്ന് ഒരു കത്തി ആത്മഹത്യയ്ക്കായി ചാടിയിട്ടുണ്ട്.

Joker said...

ഒരു മാധ്യമ ഭീമനില്‍ വന്ന വാര്‍ത്ത :-

പ്രതികളെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിച്ച പൊലീസ് നിലപാട് ശരിയല്ല. കേസന്വേഷണത്തിന്റെ പുരോഗതിക്കിടെ വാര്‍ത്താസമ്മേളനം വിളിക്കുന്ന പൊലീസിന്റെ നിലപാട് തെറ്റായ കീഴ്വഴക്കമാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ കണക്കാക്കി കോടതിക്ക് വിധി പ്രഖ്യാപിക്കാനാവില്ല. കോടതിക്ക് തെളിവുകളാണ് വേണ്ടത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ വിദഗ്ധരെ ക്ഷണിച്ച് അവലോകനം ചെയ്യുന്ന മാധ്യമങ്ങളുടെ നിലപാടും ശരിയല്ലെന്ന് കോടതി വ്യക്തമാക്കി.
==============================

കോടതി പറഞ്ഞത് പോലീസിന്റെ പണി പോലീസും കോടതിയുടെ പണീ കോടതിയും എടുക്കും. അതിന് ആരെയും ഈ രാജ്യത്ത് ഏര്‍പ്പാടാക്കിയിട്ടില്ല. ഇപ്പോള്‍ പോലീസിനെ അശേഷം വിശ്വാസമില്ലാത്ത പോലീസിനെ അടുത്ത തെരെഞ്ഞെടുപ്പ് കഴിഞ്ഞ് യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഫയങ്കര വിശ്വാസമായിരിക്കും.

ഈ അന്വേഷണ ത്വര എപ്പോഴും വേണം എന്നേ അര്‍ഥമുള്ളൂ. അതല്ലാതെ വ്യവസായ പങ്കാളി കുത്ത് കൊണ്ട് മരിക്കുമ്പോള്‍ മാത്രം ഉദ്ദരിച്ചു വരുന്ന ഈ ഇന്വസ്റ്റിഗേറ്റഡ് ജേണാലിസം ആണ് ആളുകളെ ചിരിപ്പിക്കുന്നത്.

സി.ബി.ഐ പിണറായിയെ കുറ്റവാളിയാക്കുമ്പോള്‍ സിബിഐക്ക് 916 ന്റെ പരിശുദ്ധി. അഭയ കേസ് വരുമ്പോള്‍ സിബി ഐ വെറും മുക്ക്.

ഇതാണ്ടാ പത്ര പ്രവര്‍ത്തനം.............

മരത്തലയന്‍ said...

എട്ടുനിലയില്‍ നിന്ന് ആത്മഹത്യയ്ക്കായി ചാടിയ കത്തി ഉണ്ടാക്കിയ കൊല്ലന്‍ ഒന്നാം നമ്പര്‍ സംഘിയാണെന്ന് അയാളും വീട്ടുകാരും നാട്ടുകാരും ഒരേ സ്വരത്തില്‍ പറയുമ്പോള്‍ അന്വേഷണാത്മക ജീര്‍ണ്ണലിസ്റ്റുകള്‍ക്ക് ഒന്നും മണക്കുന്നില്ലേ?

Inji Pennu said...

കൊല്ലൻ കറുത്തതോ വെളുത്തതോ ആവട്ടെ, തൊണ്ടിമുതൽ ഒറിജിനൽ ആയാൽ മതി.

If the gloves don't fit you must acquit! ;)

ജനശക്തി said...

ഇതായിരുന്നോ കാര്യം? പത്രത്തിലെ വാര്‍ത്തകളും അതില്‍ എത്ര തവണ “വിശ്വസനീയ കേന്ദ്രങ്ങളില്‍” നിന്ന് കിട്ടിയ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ വന്നിട്ടുണ്ട് എന്നും അറിയുന്നവര്‍ക്ക് ഇതിലൊന്നും ഒരു കുഴപ്പവും തോന്നില്ല. അത് കണ്ടില്ല എന്ന് നടിച്ചാലേ ‘ഒരു പത്രക്കാരന്‍’ പറഞ്ഞതിനു എല്ലാ പത്രക്കാരെയും പറയുന്നു എന്നൊക്കെ പറയാന്‍ പറ്റൂ. തനിനിറം, ക്രൈം എന്നിവയും മറ്റു മാധ്യമങ്ങളും വ്യത്യസ്തമായിരിക്കണം എന്നതിനു പോസ്റ്റില്‍ സൂചനയും ഉണ്ടല്ലോ. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമങ്ങള്‍ അവരുടെ പണി വൃത്തിയായി ചെയ്തില്ലെങ്കില്‍ വിമര്‍ശിക്കപ്പെടും. ആ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്‍ അതിന്റെ കൂടെ നില്‍ക്കുക. അല്ലാതെ അതിനെക്കുറിച്ചൊന്നും പറയാതെ, ബ്ലോഗറുടെ വിശ്വാസ്യതയിലൊക്കെ ഊന്നുന്നത് അവനവന്റെ രാഷ്ട്രീയത്തിനനുസരിച്ച ‘വിവര‘ങ്ങളാണ് മാധ്യമങ്ങള്‍ വിളമ്പുന്നത് എന്നതിനാല്‍ തന്നെയാണ്. മാനത്ത് നക്ഷത്രമുണ്ടാക്കുന്നത് ശരിക്കു പറഞ്ഞാല്‍ ഇവിടത്തെ പത്രങ്ങങ്ങള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന പണിയാണ്. അതിനെതിരെ വരുന്ന വിമര്‍ശനങ്ങളെ തിരിച്ചിട്ട് മാധ്യമങ്ങളെ രക്ഷിക്കാന്‍ നോക്കുന്നത് ചിരിക്ക് വക നല്‍കുകയേ ഉള്ളൂ.

സോഴ്സ് ചോദിച്ചത് ഇഷ്ടപ്പെട്ടു കേട്ടോ.

എട്ടുനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നതിനെ എട്ടുനിലയില്‍ പൊട്ടുക എന്നാണ് പറയുക എന്നറിയില്ലായിരുന്നു.

Inji Pennu said...

അതേയതേ ചിരി വരുന്നത് അധികാരവർഗ്ഗത്തിനെതിരെ ഭരണകൂടഭീകരതെയ്ക്കിരെ കുരയ്ക്കുന്നവർക്കെതിരെയുള്ള ഈ ഭീമമായ വടിവാൾ കാണുമ്പോഴാണ്! ആഹാ! ഫോർത് എസ്റ്റേറ്റ് ക്രിട്ടിക്സ്! വാഹ്! (സഗീർ പണ്ടാരത്തിന്റെ കോൺഫിഡൻസ്)

മരത്തലയന്‍ said...

കൊല്ലന്‍ മാത്രമല്ല കള്ളനും പോലീസും കത്തിയുമെല്ലാം ഒറിജിനലാവട്ടെ
:)

പാവം സഗീര്‍

:(

simy nazareth said...

മാദ്ധ്യമങ്ങളും കേരള പോലീസും രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ചേര്‍ന്നുള്ള ഒരു വലിയ പസിലല്ലേ പോള്‍ ജോര്‍ജ്ജിന്റെ കൊലപാതകം. (ഒരു ഐസൊലേറ്റഡ് കേസല്ല). ഇതില്‍ മാദ്ധ്യമങ്ങള്‍ മാത്രം മോശം എന്ന് എങ്ങനെ പറയാന്‍ കഴിയും?

ചില മാധ്യമങ്ങള്‍ക്കെങ്കിലും അവയുടെ രാഷ്ട്രീയമുണ്ട്, എല്ലാ മാദ്ധ്യമങ്ങള്‍ക്കും അവയുടെ വാണിജ്യ താല്പര്യങ്ങളുണ്ട്. വിവാദങ്ങള്‍ മാദ്ധ്യമങ്ങളുടെ റേറ്റിങ്ങ് ഉയര്‍ത്തുന്നു, എന്നാല്‍ ഈ മാദ്ധ്യമങ്ങളുടെ അന്വേഷണത്വര കൊണ്ടാണ് പല കേസുകളും കേസുകളായതു തന്നെ.

ഈ കേസില്‍ മാദ്ധ്യമങ്ങള്‍ മിണ്ടാതിരുന്നെങ്കില്‍ കേസ് എവിടെ എത്തിയേനെ? (ഓം പ്രകാശും രാജേഷും ഈ കാറില്‍ ഉണ്ടായിരുന്നു, സോറി - ഇല്ലായിരുന്നു, കാരി സതീഷ് കുത്തി (ഉവ്വ്, പുള്ളിയും ഏറ്റുപറഞ്ഞു), വീട്ടില്‍ നിന്നും കത്തികിട്ടി (സതീഷിന്റെ അമ്മയും അമ്മൂമ്മയും കള്ളം പറയുന്നു, കൊല്ലനും കള്ളന്‍ പറയുന്നു), അഞ്ചുമിനിട്ടില്‍ സംഭവിച്ച ആകസ്മികമായ കുത്തിക്കൊല. പോലീസ്-രാഷ്ട്രീയ നേതൃത്വം പറയുന്നത് അങ്ങനെയേ വിശ്വസിച്ചാല്‍ പോരേ? എന്തിനാ ചോദ്യം ചെയ്യുന്നത് (മാദ്ധ്യമങ്ങള്‍ അന്വേഷിക്കണ്ട).


പോലീസുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ബിസിനസ്സുകാര്‍ക്കും ഈ കേസില്‍ വ്യക്തമായ രാഷ്ട്രീയവും താല്പര്യങ്ങളും ഉണ്ടെന്നിരിക്കേ - ഒരു ജിഗ്സാ പസില്‍ പോലെ ഇതെല്ലാം ചേര്‍ത്തുവെച്ചെങ്കില്‍ മാത്രമേ എന്തെങ്കിലും നിഗമനങ്ങളില്‍ ജനങ്ങള്‍ക്ക് എത്താന്‍ കഴിയൂ എന്നിരിക്കേ (കേസ് തെളിഞ്ഞ് ആരെങ്കിലും ശിക്ഷിക്കപ്പെടുന്നത് വേറെ) - അതില്‍ ഒരു കക്ഷി മാത്രം തെറ്റ്, അതുകൊണ്ട് ഇത്രയും പ്രശ്നങ്ങള്‍, എന്നാവാമോ?

ഓടോ: മരത്തലയാ, കത്തിയുണ്ടാക്കിയ കൊല്ലന്‍ മാത്രമല്ല, സതീഷ്, സതീഷിന്റെ അമ്മ, അമ്മൂമ്മ എന്നിവരും ഒന്നാം നമ്പര്‍ സംഘികളാണ്.

കരീം മാഷ്‌ said...
This comment has been removed by the author.
ജിവി/JiVi said...

കൊല്ലനും പോലീസും എന്ന എന്റെ പോസ്റ്റും നോക്കിയേര്!

കരീം മാഷ്‌ said...

രാജേഷും ഓം പ്രകാശും ദുബൈയില്‍ ഉണ്ടായിരുന്നോ?
അവര്‍ സംഗതി പൊളിഞ്ഞു വീഴുമെന്ന ഘട്ടത്തില്‍ നാട്ടിലേക്കു തന്നെ തിരിച്ചു കിഴടങ്ങല്‍ നാടകമാടിയോ, അതോ അവര്‍ തിരുനല്‍വേലിയില്‍ തന്നെ ഒളിച്ചിരിക്കുകയായിരുന്നോ എന്നറിയാന്‍ മാധ്യമങ്ങള്‍ക്കൊരു നിവൃത്തിയുമില്ലേ?
കുറ്റകൃത്യം നടന്നു കഴിഞ്ഞുടന്‍ യു.എ.യിലേക്കു യാത്ര ചെയ്ത വരുടെ ഡാറ്റാബേസ് എമിഗ്രേഷനില്‍ നിന്നോ വിമാനക്കമ്പനിക്കാരില്‍ നിന്നോ കിട്ടാന്‍ പ്രയാസമുണ്ടോ?
ഇനി അഥവാ കള്ളപ്പേരിലും പാസ്പോര്‍ട്ടിലുമാണെങ്കില്‍ അതു തന്നെ മറ്റൊരു സ്കൂപ്പല്ലേ?
ഇവിടെ യു.എ.ഇ യില്‍ ആരു രാജ്യം വിട്ടു പോയാലും വന്നിറങ്ങിയാലും അയാളുടെ സ്പോണ്‍സറുടെ മൊബൈലില്‍ ഒരു എസ്.എം .എസ് കിട്ടും.( ചുമ്മാ അവരുടെ സ്പോണ്‍സറ് ആരെന്നു തെരക്കി) എമിഗ്രേഷന്‍ വെബ് സൈറ്റിലൊന്നു സെര്‍ച്ചു ചെയ്താല്‍ മതിയല്ലോ?

September 8, 2009 10:08 PM

simy nazareth said...

ജീവി മിടുക്കനാണല്ലോ! കണ്ണടയ്ക്ക് ഇത്രയും ചുവപ്പോ?

ഏഷ്യാനെറ്റ് പോലീസാണ് കത്തി പണിയിച്ചതെന്ന കാര്യം വിളിച്ചു പറയരുതായിരുന്നു പോലും. അന്വേഷണം തീരുന്നതു വരെ കാത്തിരിക്കണമായിരുന്നത്രേ.

പോലീസ് ഒരു കൊലപാതകക്കേസിനെ ആസൂത്രണം ചെയ്യുന്നത്, വ്യാജ തെളിവുണ്ടാക്കുന്നത് - ആഭ്യന്തരമന്ത്രി രാജി വെക്കേണ്ട കേസാണ്. വേലി തന്നെ വളഞ്ഞ് ജനങ്ങളെ തല്ലുന്ന കേസാണ്. എന്നിട്ട് ഏഷ്യാനെറ്റിന്റെ തെറ്റായോ?

ജീവീ, അന്വേഷണം എന്നു തീരും? എത്ര വര്‍ഷത്തിനു ശേഷം? വല്ല ഊഹവുമുണ്ടോ?

Joker said...

സിമീ..
ഒരു ജിഗ്സാ പസില്‍ പോലെ ഇതെല്ലാം ചേര്‍ത്തുവെച്ചെങ്കില്‍ മാത്രമേ എന്തെങ്കിലും നിഗമനങ്ങളില്‍ ജനങ്ങള്‍ക്ക് എത്താന്‍ കഴിയൂ എന്നിരിക്കേ (കേസ് തെളിഞ്ഞ് ആരെങ്കിലും ശിക്ഷിക്കപ്പെടുന്നത് വേറെ) - അതില്‍ ഒരു കക്ഷി മാത്രം തെറ്റ്, അതുകൊണ്ട് ഇത്രയും പ്രശ്നങ്ങള്‍, എന്നാവാമോ?

ഈ എത്രയെത്ര കൊലപാതങ്ങള്‍ കേരളത്തില്‍ നടക്കുന്നു. ഇതിന്റെ പിന്നിലെല്ലാം ഏതെങ്കിലും തരത്തിലുള്ള ഗുണ്ടകളോ മറ്റേതെങ്കിലും ഘടകങ്ങളൊ ഒക്കെയുണ്ട്. എന്നാല്‍ ഇതിലൊന്നും തല്പര്യാതിരിന്നിട്ടും ഈ ‘കേസില്‍’ മാത്രം പല മാധ്യമ ഭീമന്മാരും കാണീക്കുന്ന താല്പര്യത്തിനു പിന്നില്‍ ജനത്തിന്റെ ഏത് താല്പര്യമാണ് സാര്‍ ഉള്ളത്.

നാട്ടില്‍ നടക്കുന്ന നടക്കുന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായവരെ പോലീസിന് ഏല്പിച്ചു കൊടുക്കുന്ന പണി പത്രക്കാര്‍ ഏറ്റെടുക്കുന്ന പുതിയ കീഴ്വഴക്കം കേരളത്തില്‍ ആരംഭിക്കുകയാണോ ? ഇതില്‍ പൊതുജനത്തിനുള്ള ഗുണവും നിഗമനത്തില്‍ എത്തേണ്ട ആവശ്യകതയും ഒന്ന് വിശദീകരിക്കാമോ ??

കൊല്ലപ്പെട്ട പോളിന് ഗുണ്ടാ സംസര്‍ഗ്ഗം ഉണ്ടായിരുന്നു എന്നും അതുമായി ബന്ധപ്പെട്ട കശ്പിശയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പത്രങ്ങള്‍ തന്നെ പറയുന്നു.സാര്‍ ഇതില്‍ എവിടെയാണ് ജനങ്ങള്‍ക്ക് നിഗമനങ്ങളില്‍ എത്തേണ്ട വിഷയം വരുന്നത്.

കേരളാ ഹൈക്കോടതി തന്നെ പറാഞ്ഞിരിക്കുന്നു.അപൂര്‍ണമായ വിവരങ്ങാള്‍ പത്രങ്ങള്‍ക്കും മറ്റു മാധ്യമങ്ങള്‍ക്ക് മുമ്പിലും വിളമ്പുന്ന പോലീ‍സിന്റെ ഏര്‍പ്പാട് അവസാനിപ്പിക്കണമെന്ന്.

കോടതിയിലും പോലീസിലും വിശ്വാസമില്ലാതെ നാല് ചക്രത്തിന് വാര്‍ത്തകള്‍ എഴുതിവിടുന്ന ബലത്തില്‍ ജനങ്ങള്‍ നിഗമനത്തിലും അവിടന്നങ്ങോട്ടൂം എത്തുകയാണെങ്കില്‍ പിന്നെ ഈ നാട്ടില്‍ പോലീസും കോടതിയുടെയും ഒന്നും ആവശ്യമില്ലല്ലോ? പത്രങ്ങളും ചില നിഗമങ്ങളും മാത്രം മതിയല്ലോ ?? ഹ ഹ

ഓടോ : ഇപ്പോള്‍ അമേരിക്കയില്‍ അമ്പതിലധികം വര്‍ഷത്തേക്ക് സ്ത്രീ പീഡനത്തിന് ശിക്ഷിക്കപ്പെട്ട ജോണ്‍ എന്നയാള്‍ ശ്രീ.യേശുദാസിന്റെ ഭാര്യാ സഹോദരിയുടെ മകനാണത്രെ. ഇത് യേശുദാസും മറ്റുള്ളവരും ആയത് കൊണ്ട് പ്രശ്നമില്ല,പത്രങ്ങാള്‍ക്ക് വാര്‍ത്തയുമല്ല.അല്ലെങ്കില്‍ അപ്പൂപ്പനും അമ്മായിയപ്പനും, അളിയനും പീഡകരാണെന്നും മറ്റും ജീര്‍ ണലിസ്റ്റുകള്‍ മൂത്ര സംഘവും പെട്ടീക്കോളം വാര്‍ത്തകളും എഴുതിയേനെ.

ഇതിപ്പോള്‍ സിമി പറാഞ്ഞാതനുസരിച്ച് നിഗമനങ്ങാളില്‍ എത്താന്‍ ജനങ്ങള്‍ അമ്പേ പാടു പെടും. ജനത്തിന് അമേരിക്കയില്‍ കരസ്പോണ്ടാന്റ് ഇല്ലല്ലോ.

ഹര ഹരോ ഹര ഹര.

“കാല മിനിയുമുരുളും ..പലരും കൊല്ലപ്പെടും ഭരണം കോങ്ങ്രസ്സിന്റെ കയ്യിലെത്തും..അന്നും അന്വേഷണാതമക ജേണലിസം ഇവിടെയുണ്ടാകും...അന്ന് നമ്മളൊക്കെ എവിടെയായിരിക്കും ഉണ്ടാവുക എന്തോ ആവോ..നിഗമനങ്ങളീല്‍ എത്താന്‍ ദൈവം ക്യപ ചൊരിയട്ടേ “

മരത്തലയന്‍ said...

സിമീ
പോലീസ് ഭാഷ്യമനുസരിച്ച് കുത്തിയത് സതീഷ്...മാധ്യമങ്ങള്‍ക്കു മുമ്പിലും അല്ലാതെയും കുറ്റസമ്മതം നടത്തിയതും സതീഷ്...സതീഷല്ല കുറ്റവാളി എന്നു വാദിക്കുന്നത് സതീഷിന്റെ വക്കീല്‍...പോലീസാണ് എസ് ആകൃതിയിലുള്ള കത്തിയുണ്ടാക്കാന്‍ ആവശ്യപ്പെട്ടതെന്ന് കൊല്ലന്‍...ഇവിടെ കൊലപാതകം ചെയ്തു എന്ന് ഏറ്റു പറഞ്ഞ ആളും അയാള്‍ അത് ചെയ്തിട്ടില്ല എന്നു വാദിക്കുന്ന വക്കീലും പോലീസ് ഭാഷ്യത്തിലുള്‍പ്പെടെ നിറഞ്ഞു നില്‍ക്കുന്ന എസ് ആകൃതിയിലുള്ള കത്തി താനാണ് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഉണ്ടാക്കിക്കൊടുത്തത് എന്ന് പറയുന്ന കൊല്ലനും സംഘികള്‍ ആകുമ്പോള്‍ അതില്‍ ഒരു ഗൂഢാലോചനയ്ക്കുള്ള സാധ്യത പോലും ആര്‍ക്കും മണക്കുന്നില്ലേ?

വധിക്കപ്പെട്ട പോളിനൊപ്പം യാത്രചെയ്തിരുന്നത് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് പേരായിരുന്നു എന്ന് വെളിപ്പെടുത്തിയ പോലീസ് തന്നെ അവരെ രക്ഷപെടുത്താന്‍ ഗൂഢാലോചന നടത്തുകയും നിരപരാധിയെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് പറയുന്നവര്‍ സത്യത്തില്‍ ആരെയാണ് രക്ഷപെടുത്താന്‍ ശ്രമിക്കുന്നത്?

മാധ്യമങ്ങള്‍ ജനതയുടെ നാവായി പ്രവര്‍ത്തിക്കേണ്ടവ തന്നെയാണ്..എന്നാല്‍ കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ സമാന്തരമായി മാധ്യമ വിചാരണ നടത്തരുതെന്ന് എത്രയോ തവണ കോടതികള്‍ക്ക് മാധ്യമങ്ങളെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ഏതെങ്കിലും കേസില്‍ നീതി നിഷേധിക്കപ്പെടുന്നുവെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിക്കാം, പൊതു ജനഭിപ്രായം രൂപീകരിക്കാം. എന്നാല്‍ അതു പോലെയല്ല പോലീസിന്റെ ദൈനം ദിന അന്വേഷണത്തില്‍ മാധ്യമങ്ങള്‍ഇടപെടുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് ഹിഡന്‍ അജന്‍ഡകള്‍ ഉണ്ടെന്നു സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല.

ഈ പോസ്റ്റില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുമ്പോള്‍ മാത്രം എല്ലാം കൂട്ടിക്കൊഴച്ച് പസിലാക്കി വ്യാഖ്യാനിക്കുന്നത് ഒരു തരത്തില്‍ പക്ഷം പിടിക്കല്‍ തന്നെ അല്ലെ? സിമിയുടെ തുടര്‍ന്നുള്ള പാരഗ്രാഫുകളില്‍ കാണുന്നതൊക്കെ മുഖ്യധാരാമാധ്യമങ്ങളില്‍ കണ്ടതും വായിച്ചതും തന്നെയാണല്ലോ. ഈ കേസില്‍ തന്നെ ഒരേ ദിവസത്തെ പത്രത്തില്‍ തന്നെ പരസ്പരം കോണ്ട്രഡിക്റ്റ് ചെയ്യുന്ന എത്ര വാര്‍ത്തകളുണ്ടായിരുന്നു എന്ന് ദയവായി പരിശോധിച്ചാലും.

simy nazareth said...

യേശുദാസിന്റെ ഭാര്യാ‍സഹോദരന്‍ അമേരിക്കയില്‍ ശിക്ഷിക്കപ്പെട്ടു (കേസ് തുടങ്ങിയിട്ട് എത്ര പെട്ടെന്ന്), ഇവിടെ വിതുര കേസിലെ പെണ്‍കുട്ടി പത്തുകൊല്ലമായി കോടതി കയറിയിറങ്ങുന്നു, ഒരു ബലാത്സംഗി പോലും ശിക്ഷിക്കപ്പെടുന്നില്ല. പെണ്‍‌വാണിഭക്കേസിലെ പ്രതികളെ കയ്യാമം വെച്ച് തെരുവില്‍ നടത്തിക്കുമെന്നു പറഞ്ഞയാള്‍ ഭരണത്തിന്റെ തലപ്പത്തിരിക്കുന്നു.

ഭരണകൂടത്തിലും പോലീസിലും വിശ്വാസമില്ലാതാവുന്നത് ഭരണകൂടം നിയമത്തെ അതിന്റെ വഴിക്കു വിടുന്നില്ല, നിയമവ്യവസ്ഥയെ സ്വാധീനിക്കുന്നു എന്നു തോന്നുമ്പൊഴാണ്. തെഹെല്‍ക്ക തുടങ്ങിയ ഹിന്ദി / ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന പല അഴിമതി കേസുകള്‍, fake encounter killings, ഒക്കെ ഓര്‍ക്കുക.

ജോക്കര്‍ പറയുന്നത് പോലെയാണെങ്കില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനമേ വേണ്ടല്ലോ. എല്ലാം പോലീസിനെയും നിയമവ്യവസ്ഥയെയും ഏല്‍പ്പിച്ചാല്‍ പോരേ? മാദ്ധ്യമങ്ങള്‍ നാട്ടിലെ കൊച്ചുവിശേഷങ്ങള്‍ എഴുതട്ടെ.

കോണ്‍ഗ്രസ് ഭരണത്തില്‍ വരുമ്പൊഴും ഞാന്‍ ഇവിടെത്തന്നെക്കാണും, അന്നും ഇതുപോലെ വരുന്ന കൊലപാതകങ്ങളില്‍ പോലീസിനെയും ഭരണകൂടത്തിനെയും പ്രതിരോധിക്കാനും എല്ലാം മാദ്ധ്യമങ്ങളുടെ തെറ്റാണെന്നു പറയാനും ജോക്കറും കാണുമല്ലോ :-)

മരത്തലയാ, മാദ്ധ്യമങ്ങള്‍ക്ക് അജന്‍ഡകള്‍ ഉണ്ട്, നിഷേധിക്കുന്നില്ല, അവരുടെ വാര്‍ത്തകള്‍ പരസ്പരം കോണ്ട്രഡിക്ട് ചെയ്യാറുമുണ്ട്, എന്നാല്‍ അതുകൊണ്ട് എല്ലാം മാദ്ധ്യമങ്ങളുടെ തെറ്റാണ്, മര്യാദയ്ക്ക് പോലീസ് അന്വേഷിച്ച് കണ്ടുപിടിച്ചുകൊണ്ടിരുന്ന കേസ് മാദ്ധ്യമങ്ങള്‍ ഇടപെട്ടു കുട്ടിച്ചോറാക്കി എന്ന കണ്ടുപിടിത്തമുണ്ടല്ലോ. അതാണ് വിഴുങ്ങാന്‍ പ്രയാസം.

മനോരമ ന്യൂസില്‍ - കാരി സതീഷിന്റെ വീട്ടില്‍ കത്തി കൊണ്ടുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്.

Inji Pennu said...

കൊല്ലൻ പ്രസാദ് സിപി‌എം അനുഭാവിയല്ലേ? ഈ മാതൃഭൂമി വാർത്ത തെറ്റാണോ?

അല്ല എത്ര ശരി. നാട്ടിൽ എത്ര ഗുണ്ടകൾ എത്രയോ പേരെ വെട്ടിക്കൊല്ലുന്നു? എത്രയോ ടോട്ടൽ പണമിടപാടുകേസുകൾ നടക്കുന്നു? എത്രയോ പെൺ‌വാണിഭങ്ങളും എത്രയോ കന്യാസ്ത്രീകളും ആത്മഹത്യ ചെയ്യുന്നു. ചിലതിനു മാത്രം ഇത്ര പ്രാധാന്യം വരാൻ എന്റെ ബുദ്ധിയിൽ ആലോചിച്ചപ്പോൾ കിട്ടുന്നത്, ഉന്നതന്മാരുടെ ഇടപടലുകൾ, അങ്ങ് കേന്ദ്രം മുതൽ ഇങ്ങ് മന്ത്രിപുത്രന്മാർ വരെ. അതുകൊണ്ടാവും മാധ്യമങ്ങൾക്കിത്ര ഉഷാറും ഭരണകൂടത്തിനു ഇത്ര വെപ്രാളവും ബ്ലോഗർമാർക്ക് രണ്ട് വശങ്ങളും. അല്ലെങ്കിൽ ഈ പോസ്റ്റ് ഇവിടെയുണ്ടാവേണ്ട കാര്യവും ഇല്ലല്ലോ.

പോളിന്റെ വീട്ടുകാർക്ക് പോലും അധികം താല്പര്യമില്ലാത്ത ഈ കേസ് മാധ്യമങ്ങൾ പിന്നാലെ നടക്കുന്നതിനു കാരണം തീർച്ചയായും ഭരണകൂടത്തിനെതിരെ അവരുടെ പുത്രന്മാർക്കെതിരെ എന്തോ കിട്ടിക്കാണണം. അല്ല എങ്കിൽ എത്രയോ കൊലപാതകങ്ങൾക്ക് ഇതേ കവറേജ് കിട്ടുന്നില്ല? എല്ലാ കൊലപാതകങ്ങളിലും എല്ലാ പണമിടപാട് കേസിലും ബിനീഷിന്റെ പേരെന്താ ഈ മാധ്യമങ്ങൾ സൂചിപ്പിക്കാത്തത്?

കാറിൽ രണ്ട് പേരു കൂടെ ഉണ്ടായിരുന്നത് പോലീസ് പറഞ്ഞതാണോ? അതോ നാട്ടുകാരോ? ബാഗ് ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞത് ഇല്ല എന്ന് ആദ്യം പോലീസും പിന്നീട് ആ ഒരു ബാഗെന്നും പിന്നെ അല്ല നാലു ബാഗെന്നും തുണിയും എന്നൊക്കെ പറയുന്നത് പോലീസിന്റെ ആത്മാർത്ഥത കാരണമാണോ?

കാരി സതീശ് കൊലപാതകം നടന്ന ശേഷം കത്തി സ്വന്തം കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ചു എന്നതിൽ ഒരു ദുരൂഹതയും തോന്നത്തത് അതിലും വലിയ സംഭവം. മകനു പൈസ വാഗ്ദാനം ചെയ്തിട്ടണെന്ന് അമ്മയും അമ്മൂമ്മയും ആണയിട്ട് പറയുമ്പോൾ അതിലും ഒന്നും തോന്നില്ലല്ല അല്ലേ? അല്ല

ഈ പോലീസ് എന്നു മുതലാണ് അധികാര വർഗ്ഗം അല്ലാതെയായത്? കൊടിയേരിയുടെ ആവുമ്പോഴാ? അധികാരങ്ങളിൽ ഇരിക്കുന്നവർ പറയുന്നത് മാത്രം വിശ്വസിക്കുന്നതിൽ ഒരു അരാഷ്ട്രീയതയും ഇല്ല? ഒരു തുമ്പെങ്കിലും കിട്ടിയാൽ പൊടിപ്പും തൊങ്ങലും വെച്ച് വെണ്ടക്കാ നിരത്തുന്ന മാധ്യമങ്ങളോ ഇവിടത്തെ തെറ്റുകാർ?

എന്തുകൊണ്ട് കാരി സതീശിന്റെ അമ്മ പറയുന്നതിനു ഇവിടെ വിലയില്ല?
അ) അവർക്ക് ഉന്നതന്മാരുമായി ബന്ധമില്ലാത്തതുകൊണ്ട്?
ആ) അവർ പാവപ്പെട്ടവരായതുകൊണ്ട്?
ഇ) അവർക്ക് പതിനഞ്ച് ലക്ഷം വേണ്ടാത്ത കൊണ്ട്?
ഈ) അവർക്ക് മകനാണ് പൈസയേക്കാൾ കാര്യം?

ജനശക്തി said...

തമാശക്കഷണം:

തിരുവനന്തപുരത്തുനിന്ന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂറെങ്കിലും വേണം തിരുനെല്‍വേലിയിലെത്താന്‍. എന്നാല്‍ രണ്ട് മണിക്കൂര്‍കൊണ്ട് പാളയങ്കോട്ടയിലുള്ള കോടതി അങ്കണത്തില്‍ കേരള പോലീസ് എത്തിയത് സംശയങ്ങള്‍ക്കിടയാക്കി. - മാതൃഭൂമി

തമിഴ്‌നാട്‌ പോലീസ്‌ വിളിച്ചപ്പോള്‍ മാത്രമാണ്‌ അയല്‍ജില്ലയായ തിരുനല്‍വേലിയില്‍ ഗുണ്ടകള്‍ കീഴടങ്ങിയ കാര്യം കേരള പോലീസ്‌ അറിയുന്നത്‌.- മംഗളം

ഒന്നില്‍ പോലീസ് നേരത്തെ അറിഞ്ഞ് നാലുമണിക്കൂര്‍ കൊണ്ട് എത്തേണ്ട തിരുനെല്‍‌വേലിയില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് എത്തിയെന്ന്. മറ്റൊന്നില്‍ പോലീസ് അറിഞ്ഞിരുന്നേ ഇല്ലെന്ന്.

എങ്ങനുണ്ട്? ‘അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ട‘ സിനിമാ തമാശ ഇതിനു മുന്നില്‍ ഒന്നുമല്ല.

കൊലയാളികളുടെ രക്ഷകരായി മാധ്യമങ്ങള്‍

ഇനി ഇത്തിരി വിവരാവകാശ നുണയെപ്പറ്റി

ആയുസ്സില്ലാത്ത നുണകള്‍

ജിവി/JiVi said...

ഈ കൊലപാതകം നടന്നതിന്റെ അന്ന് വൈകീട്ടുള്ള ചാനല്‍ ചര്‍ച്ചകള്‍ കേട്ടുകൊണ്ടിരിക്കെ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു:

ഈ കേസില്‍ ബിനീഷ് കൊടിയേരിയുടെ പേര് കേള്‍ക്കുന്നില്ലല്ലോ, എന്തുപറ്റി?

അതാ വരുന്നു പിറ്റേന്നത്തെ മനോരമയില്‍, എന്‍ഡവര്‍ കാറ് കിടന്നത് ദുബായിലെ (എയര്‍പോര്‍ട്ട്) വിവാദ വ്യവസായിയുടെ ഹോട്ടലിന്റെ 500 മീറ്റര്‍ അപ്പുറത്താണത്രെ! ഇങ്ങനെയായിരുന്നു തുടക്കം. പിന്നെ ഓം പ്രകാശിനെ ഇരട്ടപെറ്റതായി, മാനസപുത്രനായി, അങ്ങനെ അങ്ങനെ...

ഈ ഓം പ്രകാശ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത് 2004ലെ കേസിന്റെ വാറണ്ട് വെച്ചാണത്രെ. 2004 മുതല്‍ 2006 മാര്‍ച്ച് വരെ ഇവിടെ ഉമ്മന്‍ ചാണ്ടിയായിരുന്നില്ലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും!

ജിവി/JiVi said...

“പോളിന്റെ വീട്ടുകാർക്ക് പോലും അധികം താല്പര്യമില്ലാത്ത ഈ കേസ് മാധ്യമങ്ങൾ പിന്നാലെ നടക്കുന്നതിനു കാരണം തീർച്ചയായും ഭരണകൂടത്തിനെതിരെ അവരുടെ പുത്രന്മാർക്കെതിരെ എന്തോ കിട്ടിക്കാണണം“

അപ്പോ, സന്തോഷ് മാധവന്‍ കേസും ടോട്ടല്‍ തട്ടിപ്പുകേസും മാധ്യമങ്ങള്‍ വിട്ടുകളഞ്ഞത് മന്ത്രിപുത്രന്മാര്‍ക്കെതിരെ ഒന്നും കിട്ടാത്തതുകൊണ്ടാണ്.

Unknown said...

കാരി സതീശ് കൊലപാതകം നടന്ന ശേഷം കത്തി സ്വന്തം കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു വെച്ചു എന്നതിൽ ഒരു ദുരൂഹതയും തോന്നത്തത് അതിലും വലിയ സംഭവം.

ഇതു തന്നെയാണ് ഏറ്റവും വലിയ സംഭവം. കൊല നടന്നത്‌ കുട്ടനാട്ടില്‍. പുഴയിലോ തോട്ടിലോ കായലിലോ വീഴാതെ രണ്ടടി നടക്കാന്‍പറ്റാത്ത സ്ഥലം. എന്നിട്ടും കൊലയാളി, അതും വര്‍ഷങ്ങളുടെ ‘ലൈവ്‌ പ്രോജക്ട്‌ എക്സ്പീരിയന്‍സ്’ ഉള്ളയാള്‍‌ കൊലക്കത്തി സ്വന്തം തലയിണക്കീഴില്‍‌ ഒളിപ്പിച്ചു അത്രേ! ഈ നാട്ടുകാരെല്ലാം എന്താ‍ണ് വലിക്കുന്നതെന്നാണ് കൊടിയേരിയും സഖാക്കന്മാരുമൊക്കെ വിചാരിച്ചിരിക്കുന്നത്‌?

Joker said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത (ഒരു മാധ്യമ ഭീമന്‍)

പോളിനെ കുത്തിയത് ബീനീഷ് കൊടിയേരി ആണെന്ന് ഓം പ്രകാശ് സമ്മതിച്ചിരിക്കുന്നു. കത്തി കുത്താന്‍ സഹായിച്ചത് ഓം പ്രകാശ് ആയിരുന്നു. വെളിച്ചം കുറവായത് കൊണ്ട് ടോര്‍ച്ച അടിച്ച് കൊടുത്തത് കൊടിയേരി ബാല ക്യഷ്ണന്‍ ആയിരുന്നു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം : നിയസഭയില്‍ ഒപ്പിട്ട് മടാങ്ങി വരികയായിരുന്ന കൊടിയേരിയും മകനും, ചങ്ങനാശ്ശേരിയില്‍ എത്തിയപ്പോള്‍ പോള്‍ മുത്തൂറ്റിന്റെ കാറില്‍ ഓം പ്രകാശ് പോകുന്നത് കണ്ട്. ഇത് കണ്ട ബിന്നിഷ് കാര്‍ ഉടനെ പിന്നാലെ വിട്ടു. അല്പം കഴിഞ്ഞ് ഒരു വളവ് കഴിഞ്ഞപ്പോള്‍ എന്‍ഡവര്‍ കാറിന്റെ ടയര്‍ പഞ്ചറായി. ഓം പ്രകാശ് ബിനീഷിനെ കണ്ടതു കാര്‍ നിര്‍ത്തി. എന്നാല്‍ ഉറ്റ സുഹ്യത്തായ ഓം പ്രകാശ് അപകടത്തിലാണെന്ന് മനസ്സിലാക്കിയ ബിനീഷ് ഉടനെ എസ് ആക്യതിയിലുള്ള കത്തി എടുത്ത് കുത്തുകയായിരുന്നു. മകന്റെ കുത്ത് പോര എന്ന് തോന്നിയ കൊടൊയേരി ടോര്‍ച്ച് അടിച്ച് ക്യത്യമായി കുത്തേണ്ട വിധം പഠിപ്പിക്കുകയും ചെയ്തു.എന്നാല്‍ ഓം പ്രകാശ് ഈ കേസില്‍ നിരപരാധിയാണ്. കാറിലുണ്ടായിരുന്ന 40 ലക്ഷം രൂപയും പെണ്ണിനെയും അടിച്ചു മാറ്റിയത് ബിനിഷും കൂട്ടരും തന്നെയാണ് എന്ന് പോലീ‍സ് പറഞ്ഞു. കത്തി ശരിക്കും എസ് എന്നല്ല എന്നും അത് മലയാള അക്ഷരം “ട “ എന്നാണെന്നും പോലീസ് പറഞ്ഞു. കൊ “ടി” യേരിയുടെ ട ആണത്രെ ഇത്.

ഇതൊടെ ഏറെ കോളീളക്കം സ്യഷ്ടിച്ച മനോരമയുടെ കൂട്ട് വ്യവസായി മുത്തൂറ്റ് പോളിന്റെ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞൂ. 40 ലക്ഷം രൂപയില്‍ പതിനഞ്ച് ലക്ഷം രൂപ കാരി സതീഷിന് കൊടുക്കാമെന്ന് പറാഞ്ഞെങ്കില്‍ അയാള്‍ വാക്ക് മാറി എന്നാണ് കൊടിയേരി ബിനീഷ് പറാഞ്ഞത്.

അങ്ങനെ ഈ കേസിലും മന്ത്രി പുത്രനായ ബിനീഷ് തന്നെയാണ് കുറ്റവാളി എന്ന് മാധ്യമങ്ങള്‍ പ്രവചിച്ചതെല്ലാം ശരിയായി. കൊടിയേരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ ണര്‍ ഉടനെ തന്നെ തയ്യറാവും എന്നാണ് സൂചന
==========================
ഹാവൂ സമാധാനമായി. ഇനി വെറുതെ ഒന്നും അന്വേഷിക്കേണ്ട ആദ്യം തന്നെ ബിനീഷ് കൊടിയേരിയെ അങ്ങോട്ട് പിടിച്ചാല്‍ മതി. വെറുതെ സമയം മെനക്കടുതേണ്ടല്ലോ.

ABCD said...

അപ്പോ ഈ ദുബായ് വാര്‍ത്തകള്‍ എല്ലാം എതേലും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും സോഫ്റ്റ്വെയര്‍ എന്‍‌ജിനിയര്‍മാരും ഒക്കെ പറഞ്ഞ് കേട്ടായിരിക്കും അല്ലേ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദരിദ്രവാസികള്‍, ഒന്നുമല്ലേലും പത്രത്തിനു വരിസംഖ മാസാമാസം കണക്കു പറഞ്ഞ് വാങ്ങുന്ന അവന്മാര്‍ക്കു ഒരു കറസ്പോണ്ടന്റിനെ എങ്കിലും നിയമിച്ച് കൂടെ. അന്തോണിച്ചാ ആ പത്രം എതാന്നൊന്നു പറയാമോ. മാതൃഭൂമി ആണേങ്കില്‍ ഇന്നത്തോടെ വായന നിര്‍ത്താനാ.

(ഇതിനു മുന്നെ താങ്കള്‍ എന്ന വിശ്വസ്തകേന്ദ്രത്തിന്നു എതെങ്കിലും വാര്‍ത്ത ആ പത്രത്തിലോ, മറ്റേതെങ്കിലും പത്രത്തിലോ വന്നിട്ടുണ്ടോ. ഇങ്ങനെ ഒക്കെയാ വാര്‍ത്തയെന്നുറപ്പ് കണ്ടതുകൊണ്ടൊരു ആകാംക്ഷ.)

Unknown said...

???കൊല്ലൻ പ്രസാദ് സിപി‌എം അനുഭാവിയല്ലേ? ഈ മാതൃഭൂമി വാർത്ത തെറ്റാണോ????

അമ്പോ മാതൃഭൂമി വാര്‍ത്ത തെറ്റുമോ,

എന്നാല്‍ ഉറപ്പായും ഒരു "അസത്യം" ആ വാര്‍ത്തയുടെ ഏറ്റവും ഒടുവില്‍ കാണാം
അതിങ്ങനെ "കൊല്ലപ്പണിക്കാരന്റെ അനിയന്‍ RSS അനുഭാവി ആണ്."
ഹാവൂ. ഈ ആസിയാനിലെ കാണാച്ചരടു കാലത്ത് ഇത്രയെനിക്ലും 'balanced സത്യം' എഴുതിയല്ലോ.

അനീഷ് രവീന്ദ്രൻ said...

ചുരുക്കം പറഞ്ഞാൽ ഞാനൊഴിച്ച് ബാക്കിയെല്ലാവർക്കും സത്യം അറിയാം. അധികാരവും കൂടിയുണ്ടാരുന്നേൽ കാണാമാരുന്നു. നിങ്ങളെല്ലാരും ചേർന്നൊരു പത്രം ഇറക്കിയാൽ പൊലിക്കും. മാധ്യമ മാഫിയ എന്നായിക്കോട്ടെ പത്രത്തിന്റെ പേര്. അന്നേരവും സത്യം മാത്രമേ പറയാവൂ.

സന്തോഷകരമായ മണിക്കൂറുകൾ ചിലവഴിക്കാൻ ഉള്ള ചില്ലറയും തപ്പിപ്പെറുക്കി ച്ചെന്നപ്പോൾ ചുരുളിയും, സോ കോൾഡ് മന്ത്രികുമാരനും പേരു പറയാനറക്കുന്ന കുറെ ചെറ്റകളും(എക്ഷ്കൂഷ് മീ ഹഹ്) അങ്ങനെ ദൈവത്തിന്റെ നാട്ടിലെ രാഷ്ട്രീയ പ്രതിയോഗികളെല്ലാം തോളത്ത് കൈയ്യിട്ട് ദൈവത്തിന്റെ സ്വന്തം പാനീയം കുടിച്ച് അങ്ങനെ ചിരിച്ചുല്ലസിക്കുന്നത് ഈ സ്വന്തം കണ്ണ് കൊണ്ട് കണ്ടു.

ഇതൊക്കെ വെറുതെ കാണാനല്ലാതെ വായിക്കുന്നവന്റെ പല്ലു പുളിക്കുന്ന ഭാഷയിൽ ഇഞ്ചിപ്പെണ്ണിനെപ്പോലെ എഴുതിപ്പിടിപ്പിക്കാൻ എനിക്ക് വല്ല വിദ്യാഭ്യാസമോ വെഹരമോ ഒണ്ടോ? ജോൺ ബ്രിട്ടാസിന്റെ മൊബൈൽ നമ്പർ കൈയിലുണ്ടോ? അമേരിക്കയുടെ പടമെങ്കിലും കണ്ടിട്ടുണ്ടോ? അതു കൊണ്ട് ഞാൻ പോയി ഫേസ്ബുക്കിൽ നട്ട ഇഞ്ചി കിളിച്ചോന്ന് നോക്കിയേച്ചും വരാം. ചർച്ച പൊടിക്കട്ടെ. നിന്റെയൊക്കെ നാട് നശിച്ച് പോകുന്നത് ചുമ്മാതാണോ?

Unknown said...

മാധവിക്കുട്ടിയുടെ മോന്‍,നാലാപ്പാട്ടെ മോനൂനെ്‌ കാണാചചാരടു കെട്ടി ഗാട്ടും അശ്ലീലവും തൂവി മലയാളത്തീന്നു കെട്ടു കെട്ടിച്ച വീരപത്രം,മാത്തു പത്രം,നെറ്റ് , അങ്ങനെ എല്ലാരും കൂടി ഒതുക്കി വെച്ചിട്ടും പുറത്ത് വരുന്ന മുത്തുറ്റു പുതുപ്പള്ളി കുടുംബ-വിഷന്‍ ബന്ധങ്ങള്‍, 'യുവവ്യവസായി' അറമ്മാദ വിവരങ്ങള്‍ (അതാണ്‌ ഭാഷ,
ഗുണ്ടകള്‍ പീറകള്‍ ,
അവരെ പോറ്റിയോന്‍ 'വ്യവസായി') ബ്ലോഗില്‍ അവിടെയുമിവിടെയും പൊങ്ങി വരുന്നത്തു വായിക്കുമ്പോള്‍ അറിയാതെ പല്ലിറമ്മിപ്പോകുന്നു ,കൈത്തരിപ്പു കൂടി വരുന്നു, കോമ്പല്ല് വല്ലാതെ പുള്‍ിക്കുന്നു.

Jijo said...

ഇഞ്ചിപ്പെണ്ണ്‍ അമേരിക്കയിലല്ലേ? ഇവിടെ ഒരു കൊലപാതക കേസുണ്ടായാല്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഇതെല്ലാം എങ്ങിനെയാണ്‌ സംഭവിച്ചതെന്നു പൊലീസ് പുറത്ത് പറയുമോ? ഇതാ ഈ വീഡിയോ കണ്ടു നോക്കൂ. തങ്ങള്‍ക്ക് ലഭിച്ച പ്രിലിമിനറി ഇന്‍ഫര്‍മേഷന്‍ മാധ്യമങ്ങളുമായി പങ്കു വയ്ക്കുന്ന പൊലീസിനെ ഇതില്‍ കാണാം.

ഒരു സെന്‍സേഷണല്‍ കേസില്‍ ഇതാണോ സംഭവിക്കേണ്ടത്? വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം സംഭവിച്ച കൊലപാതകത്തിന്റെ വിവരങ്ങള്‍ ശനിയാഴ്ച രാവിലെ ആറുമണിക്കാണ്‌ പുറത്ത് വിട്ടതെന്ന്‍ മനോരമ വിലപിച്ചത് കണ്ടിരുന്നോ? മാധ്യമങ്ങളുടെ ചൂട് സഹിക്കാഞ്ഞ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ പത്രസമ്മേളനം നടത്തി അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അറിയിക്കുന്നു. ഉടന്‍ തന്നെ പൊലീസ് കഥയിലെ വിടവുകള്‍ കണ്ടു പിടിക്കാന്‍ മാധ്യമങ്ങളുടെ മത്സരം. കേസ് അന്വേഷണം തുടങ്ങുന്നതിന്‌ മുന്‍പു തന്നെ ജനങ്ങളുടെ മുന്നിലേയ്ക്ക് കോണ്‍സ്പിറസി തിയറികളുടെ മഹാപ്രളയം. പൊലീസ് എന്തെങ്കിലും പറഞ്ഞാല്‍ കുറ്റം പറഞ്ഞില്ലെങ്കില്‍ കുറ്റം. സതീശനാണ്‌ കുത്തിയതെന്ന്‍ പറഞ്ഞാല്‍ കത്തിയെവിടെ എന്ന്‍ ചോദ്യം. അപ്പോള്‍ തെളിവുകള്‍ ഉണ്ടാക്കിയെടുക്കുക എന്ന ആ പഴയ പുത്തൂരം അടവ് എടുത്ത് കാണും പൊലീസ്. ഇന്ന്‍ പ്രതിയാക്കിയവനെ നാളെ ഹീറോ ആക്കാനും അവനു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കാനും മാധ്യമങ്ങള്‍ക്ക് ഒരു നാണവും ഇല്ല. തങ്ങല്‍ കൊണ്ടുവന്ന കോണ്‍സ്പിറസി തിയറി ക്ലച്ച് പിടിക്കുന്നില്ലെന്ന്‍ കണ്ടാല്‍ പിന്നെ അതിനെ കുറിച്ച് ഒരക്ഷരം പറയില്ല. വണ്ടിയില്‍ ഉണ്ടായിരുന്നെന്ന്‍ പറയപ്പെടുന്ന പെണ്ണിനെ പറ്റി ഇപ്പോള്‍ ആരെങ്കിലും ഒരക്ഷരം പറയുന്നുണ്ടോ?

പൊലീസിനേയും ഭരണപ്പാര്‍ട്ടിയേയും കുറ്റപ്പെടുത്താനും നാണം കെടുത്താനും മാത്രം കുറേ തിയറികള്‍. പൊലീസോ, പാര്‍ട്ടികളോ ശുദ്ധന്മാരും കറതീര്‍ന്ന മാന്യന്മാരുമാണെന്ന്‍ ഞാന്‍ പറയുന്നില്ല. പക്ഷെ ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിന്‌ അവശ്യം വേണ്ട സമയം അനുവദിച്ച് കൊടുക്കാന്‍ എന്താണ്‌ ബുദ്ധിമുട്ട്? മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരം കൂടി കൂടി അത്തരം ഒരു ക്ഷമ കാണിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ സെന്‍സേഷനല്‍ ആയി സ്കൂപ് കൊണ്ടു വരുന്നവര്‍ക്ക് മാത്രമേ പിടിച്ച് നില്‍ക്കാന്‍ കഴിയൂ എന്നായിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ഒരു പെരുമാറ്റ ചട്ടം കൊണ്ട് വരേണ്ടത് അത്യന്താപേക്ഷിതമാണ്‌. അത് മാധ്യമങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് കൊണ്ടു വരുന്നതായിരിക്കും നല്ലത്.

സിമി പറയുന്നു: "ഈ കേസില്‍ മാദ്ധ്യമങ്ങള്‍ മിണ്ടാതിരുന്നെങ്കില്‍ കേസ് എവിടെ എത്തിയേനെ? (ഓം പ്രകാശും രാജേഷും ഈ കാറില്‍ ഉണ്ടായിരുന്നു, സോറി - ഇല്ലായിരുന്നു, കാരി സതീഷ് കുത്തി (ഉവ്വ്, പുള്ളിയും ഏറ്റുപറഞ്ഞു), വീട്ടില്‍ നിന്നും കത്തികിട്ടി (സതീഷിന്റെ അമ്മയും അമ്മൂമ്മയും കള്ളം പറയുന്നു, കൊല്ലനും കള്ളന്‍ പറയുന്നു), അഞ്ചുമിനിട്ടില്‍ സംഭവിച്ച ആകസ്മികമായ കുത്തിക്കൊല. പോലീസ്-രാഷ്ട്രീയ നേതൃത്വം പറയുന്നത് അങ്ങനെയേ വിശ്വസിച്ചാല്‍ പോരേ? എന്തിനാ ചോദ്യം ചെയ്യുന്നത് (മാദ്ധ്യമങ്ങള്‍ അന്വേഷിക്കണ്ട)."

തങ്ങളുടെ ആദ്യത്തെ പ്രതികരണം കഴിഞ്ഞതോടെ അന്വേഷണം തീര്‍ന്നെന്ന്‍ പൊലീസ് പറഞ്ഞിരുന്നുവോ? അന്വേഷണം അത്ര വേഗം അവസാനിപ്പിക്കാന്‍ ഇവിടെ മരിച്ചത് ഒരു സാധാരണക്കാരനല്ലല്ലോ? ഈ കേസ് അങ്ങിനെ പെട്ടെന്ന്‍ തേഞ്ഞ് മാഞ്ഞ് പോകുമായിരുന്നോ?

ഫോര്‍ത് എസ്റ്റേറ്റ് എന്നൊക്കെ മാന്യതയോടെ വിളിക്കണമെങ്കില്‍, ജനാധിപത്യത്തിന്റെ ഒരു തൂണെന്ന പരിഗണന കിട്ടണമെങ്കില്‍, ചുരുങ്ങിയ പക്ഷം മുഖ്യധാരാ മാധ്യമങ്ങളെങ്കിലും അല്‍പം കൂടെ സാമൂഹ്യ പ്രതിബദ്ധത കാണിക്കണം എന്നേ പറയുന്നുള്ളൂ. വെറും നാലാംകിട പാപ്പരാസികളുടെ തലത്തിലേയ്ക്ക് താണുകൊണ്ടിരിക്കുന്ന മലയാള മാധ്യമങ്ങളെ പിന്താങ്ങുന്നതില്‍ ഞാന്‍ രാഷ്ട്രീയം മാത്രമേ കാണുന്നുള്ളൂ. സത്യം തുറന്നു പറയാന്‍ രാഷ്ട്രീയം തടസ്സമാവരുതെന്നും പറയട്ടെ.

P.S. പൊലീസ് വേഷത്തില്‍ ചെന്നുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം ഇനി എവിടെ വരെയെത്തും എന്ന്‍ നോക്കാം.

Unknown said...

ഓ,ഈ ജിജോയെ കൊണ്ട് തോറ്റു... നിങ്ങള്‍ എന്താണ് ഇത്ര ക്രൂരനാവുന്നത്.. ഈ ഇഞ്ചി,സിമി ഒക്കെ അങ്ങേയറ്റം "നിഷ്പക്ഷ" കക്ഷി രാഷ്ട്രീയ പക്ഷങ്ങള്‍ ഇല്ലാത്തവര്‍ എന്ന് ഇനിയും അറിയില്ലേ.ഇപ്പൊ സീ ബി ഐയും അതൊക്കെ ആകെ മൊത്തം ശരി വച്ചു.സീ ബി ഐക്കെതിരെ ഒരു മനുഷ്യചങ്ങലക്ക് അവരെ കൂടെ വിളിച്ചാ വരും.. ഒന്ന് വിളിച്ചു നോക്ക്.
അവരെ വെറുതെ വിടൂ പ്ളീസ്‌..