Wednesday, July 15, 2009

പാരഡി പാടാറില്ലേ?

സിനിമാപ്പാട്ടുകളാണ്‌ നമ്മുടെ ഇന്നും നമ്മുടെ പോപ്പ് മ്യൂസിക്ക്. പഴയ പോസ്റ്റില്‍ പറഞ്ഞതുപോലെ അതൊട്ടു സാധാരണക്കാരന്റെ ഭാഷയിലുമല്ല. പടിഞ്ഞാറ്‌ സാധാരണക്കാരന്റെ പാട്ട്
Aint got nothin but love, babe
Eight days a week is not enough to show I care
എന്നൊക്കെ പോയപ്പോള്‍ നമുക്ക്
"കാലം കൊത്തിയെടുത്ത ഹംസദമയന്തീശില്പം ഇന്നും നളന്നാലങ്കാരികഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങള്‍" ആണ്‌ കിട്ടിയത്. പാരഡികള്‍ മലയാളത്തില്‍ ഇത്രയും പോപ്പുലര്‍ ആകാന്‍ കാരണവും അതായിരിക്കണം.

പാട്ടുണ്ടെങ്കില്‍ പാരഡിയുമുണ്ട്.ആദ്യം കേട്ട പാരഡി പ്രൈമറി സ്കൂളില്‍ വച്ചായിരുന്നു. ഉച്ചക്ക് ചോറുപാത്രം തുറന്ന് എല്ലാവരും ഇരിക്കുമ്പോള്‍ ഒരുത്തന്‍ വന്ന് (കദളീ ..ചെങ്കദളി പൂവേണോ) എന്ന പാട്ടിന്റെ ഈണത്തില്‍
"അളിയ പൊന്നളിയാ തിന്നളിയാ ചപ്പാത്തി
കറിയില്‍ മുക്കി മുക്കി തിന്നളിയാ ചപ്പാത്തി" എന്നു പാടി. ചിരിക്കാതെന്തു ചെയ്യും.

ഏതാണ്ട് അക്കാലത്താണ്‌ വി ഡി രാജപ്പന്‍ പാരഡിപ്പാട്ടുകള്‍ അടങ്ങുന്ന ഹാസ്യകഥാപ്രസംഗം കൊണ്ട് കേരളത്തിനെ ഇളക്കി മറിച്ചുകളഞ്ഞത്. ദന്തഗോപുരങ്ങളില്‍ "നല്ല നല്ല പാട്ടുകളെ വികലമാക്കിയ വൃത്തികെട്ടവന്‍" എന്ന് പരസ്യമായി പറയുകയും ഒളിച്ചിരുന്ന് രാജപ്പന്റെ കാസറ്റ് കേട്ട് രിക്കുകയും ചെയ്യുന്നവര്‍ മുതല്‍ അമ്പലപ്പറമ്പുകളില്‍ ലൈവ് ആയി വ്വി ഡി രാജപ്പനെ ആസ്വദിച്ച് കൂട്ടത്തോടെ തലയറഞ്ഞ് ചിരിക്കുകയും ചെയ്തവരടക്കം ആരും സമ്മതിക്കും രാജപ്പന്‍ ഒരു പുതിയ തരംഗം സൃഷ്ടിച്ചെന്ന്.

വി. സാംബശിവന്റെ ലളിതവല്‍ക്കരിക്കപ്പെട്ട ക്ലാസിക്കുകളുടെ കഥനത്തിന്റെ പാരഡിയായിരുന്നു രാജപ്പന്റെ കഥകള്‍. പാട്ടുകള്‍ സിനിമാ ഗാനങ്ങളുടെ പാരഡികളും. സ്റ്റേജില്‍ രാജപ്പന്‍ പലപ്പോഴും ഹിന്ദി സ്റ്റേജ് കൊമേഡിയന്മാരെ അനുകരിച്ചിരുന്നെങ്കിലും നമുക്കത് ഒരു പുത്തന്‍ അനുഭവം തന്നെ ആയിരുന്നു.
വന്ദനശ്ലോകത്തോടെ തുടങ്ങുന്ന കാഥികരെ പരിചയമുള്ള നമുക്ക് "പഴനി മലൈ മാമുനിയേ മുരുഗയ്യാ" എന്ന ഈണത്തില്‍
"കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ
എല്ലു വലിച്ചൂരരുതേ നാട്ടാരേ അയ്യോ"എന്നു തുടങ്ങുന്ന രാജപ്പന്‍ ഹരമായി.

കിലും കിലു കിലും കിലു കിളിമരത്തോണി
ഒരു കദളിയാറ്റ കിളിയിരിക്കും കളിമരത്തോണി
എന്ന പാട്ടില്‍ ഒന്നും റിലേറ്റ് ചെയ്യാന്‍ പറ്റാതെ കറങ്ങിയ മലയാളിക്ക് ഒറിജിനലില്‍ കിട്ടാതെ പോയത്
"അങ്കവാലും നീണ്ട കാലും ഒരു ചുവന്ന തലപ്പാവും
പൂവന്തുരുത്തില്‍ വൈറ്റ് ലഗോണൊരു ചെറിയ രാജാവ്
ഒരു കോഴിരാജാവ്.." എന്ന രാജപ്പന്റെ പാട്ടില്‍ കിട്ടി. നമുക്കറിയുന്ന, നമ്മള്‍ ശ്രദ്ധിക്കുന്ന, നമുക്കിഷ്ടപ്പെടുന്ന ഒരു കാര്യം നമ്മുടെ ഭാഷയില്‍ കേള്‍ക്കുന്നു!.

ഭൂമിദേവിയെ അണിയിച്ചൊരുക്കിയ മധുമാസം
ഈ പീരുമേടിനെ.... മധുവിധുമാസം
മഞ്ഞുതുള്ളികള്‍.... മണ്ണില്‍ കവിളില്‍
മഞ്ജുചന്ദ്രിക ചായമിടുന്നത് കാണാനെന്തുരസം.. (പുഷ്പഗന്ധീ സ്വപ്നഗന്ധീ)

ഒറിജിനലിന്റെ വരികള്‍ മനസ്സില്‍ മാഞ്ഞു തുടങ്ങി. ഇതു കേള്‍ക്കുന്ന സമയം എനിക്കു പീരുമേടും അറിയില്ല, ഋതുസംക്രമം അത്ര മനോഹരമായ എന്തോ ആണെന്ന് തോന്നിയിട്ടുമില്ല. പക്ഷേ അതിന്റെ പാരഡിയായി രാജപ്പന്‍ പാടിയ
"തിളച്ച എണ്ണയില്‍ മുക്കിവറുത്ത പരിപ്പുവട
കണ്ണാടിക്കൂട്ടില്‍ നിരത്തിയടുക്കിയ പക്കാവട
വെള്ളയപ്പം ചുട്ടുനിരത്തിയ ചായക്കടയില്‍
ചട്ടന്‍ കുട്ടന്‍ കട്ടന്‍ അടിക്കുന്നു - കാണാനെന്തുരസം" എന്നു പാടിയത് കേട്ടാല്‍ ഇപ്പോഴും രസിക്കും. അതിന്റെ തമാശയെക്കാള്‍ എനിക്കറിയാവുന്ന, എന്റെ കണ്വെട്ടത്തുള്ള കാര്യങ്ങള്‍ എന്റെ ഭാഷയില്‍ പറഞ്ഞു എന്നതായിരുന്നു അതിന്റെ രസം.

രാജപ്പന്റെ പുരഞ്ജയത്തിനു കാരണം വത്യസ്ഥതയഅയിരുന്നെങ്കില്‍ സ്ഥാനമൊഴിയലിനു ഹേതുവായത് ആവര്‍ത്തന വിരസതയായിരുന്നു. എല്ലാ കഥകളും ഏതാണ്‍റ്റ് ഒരേ തീം. പാരഡികളും ആദ്യത്തേതില്‍ നിന്നു വളരെ വത്യാസപ്പെട്ടു കാണാനില്ല. അതോടൊപ്പം സിനിമയിലെത്തിയ രാജപ്പനു കഥാപ്രസംഗത്തിലെ ശ്രദ്ധ പാളിയെന്നും തോന്നുന്നു

കലാഭവന്റെ മിമിക്രി സ്റ്റേജ് തമാശകളെ എടുത്തുകൊണ്ടും പോയി. ഈ സമയത്ത് ഓസ്കാര്‍ എന്ന പേരില്‍ നാദിര്‍ഷായും മറ്റു പല മിമിക്രിക്കാരും പാരഡിപ്പാട്ടുകള്‍ അടങ്ങുന്ന മിമിക്രി കാസറ്റുകള്‍ ഇറക്കി തുടങ്ങി.
കൊച്ചി അന്നുതുടങ്ങി മലയാളം പാരഡികളുടെ തലസ്ഥാനമായി.

കൊച്ചിയിലെ സൈമണ്‍ എന്ന വ്യാപാരി ഇറക്കിയ "ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം" ആയിരിക്കണം ആദ്യത്തെ പാരഡി സീരീസ്. മാവേലിയായി ഇന്നസന്റും ഡ്യൂപ്പ് ആയി ജഗതിയും അവതരിക്കുന്ന ഈ സീരീസിന്റെ കഥകളെല്ലാം ആണ്ടോടാണ്ട് മഹാബലി ഓണത്തിനു കേരളം കാണാന്‍ വരുന്നതും കേരളത്തിലെ തന്നാണ്ട് സംഭവവികാസങ്ങളില്‍ ബലിയുടെ അഭിപ്രായവുമാണ്‌ എല്ലാ കാസറ്റുകളിലും . പതിനെട്ടോളം വര്‍ഷമായി സൈമണ്‍ 'നവോദയ' എന്ന കാസറ്റ് കമ്പനയുമായി എല്ലാ ഓണത്തിനും പുട്ടു കച്ചവടം നടത്തുന്നു.

അനുകരണങ്ങള്‍ക്കും അനുകരണമുണ്ടായി. സൈമണ്‍ മാവേലിയെ അവതരിപ്പിച്ചതുപോലെ നാദിര്‍ഷായും ദിലീപും മാവേലിയെ അവതരിപ്പിക്കുന്ന "ദേ മാവേലി കൊമ്പത്ത്" എന്ന സീരീസും ഇറങ്ങി തുടങ്ങി. .

രണ്ടിലും പൊതുവില്‍ കേരളം നേരിടുന്ന പ്രശ്നങ്ങള്‍- കൈക്കൂലി, അഴിമതി, പരിസ്ഥിതി പ്രശ്നങ്ങള്‍, രാഷ്ടീയ സംഭവവികാസങ്ങള്‍ തുടങ്ങിയയവ ആണ്‌ കൈകാര്യം ചെയ്യപ്പെടുന്നത്.

കലാഭവന്‍ മണി, ഹരിശ്രീ മാര്‍ട്ടിന്‍ സാജന്‍ പള്ളുരുത്തി, കോട്ടയം നസീര്‍ തുടങ്ങി പ്രമുഖ മിമിക്രി താരങ്ങള്‍ മിക്കവരും സ്വയം നിര്‍മ്മിച്ചതോ മറ്റാരെങ്കിലും എഴുതിയതോ ആയ പാരഡിപ്പാട്ടുകള്‍ അവതരിപ്പിച്ച് വിജയിച്ചിട്ടുണ്ട്

പാരഡികളും മിമിക്രി ഷോകളും ക്വാളിറ്റി കണ്ട്റോളിനു വിധേയമാകാത്ത അവസ്ഥയില്‍ പലപ്പോഴും അശ്ലീലത്തിലേക്കും വികലാംഗര്‍, മനോരോഗികള്‍, ദരിദ്രര്‍ തുടങ്ങിയവരെ ആക്ഷേപിക്കുന്ന തരം അധാര്‍മ്മികതയിലേക്കും വഴുതാറുണ്ടായിരുന്നു. അതിനൊരു അന്ത്യം കണ്ട് എത്തിക്കല്‍ പാരഡി മേക്കിങ്ങ് ശക്തമാക്കിയതും നാദിര്‍ഷാ തന്നെയാണ്‌. പലപ്പോഴും നാദിര്‍ഷായുടെ കാസറ്റുകള്‍ പാശ്ചാത്യ ചിത്രങ്ങളുടെ മുഴുനീള പാരഡിയാണ്‌ കഥയാകുക- ടൈറ്റാണെനിക്ക് (റ്റൈറ്റാനിക്ക്), ഫൂള്‍ ബാര്ബര്‍ (പേള്‍ ഹാര്‍ബര്‍), സ്പൈഡര്‍ അന്ത്രമാന്‍ (സ്പൈഡര്‍മാന്‍) തുടങ്ങി നിരവധി കാസറ്റുകള്‍ എത്തിച്ചിട്ടുണ്ട് നാദിര്‍ഷായും കൂട്ടരും. സ്റ്റേജ് ഷോകള്‍ക്കു വേണ്ടിയും നാദിര്‍ഷാ അസംഖ്യം പാരഡികള്‍ എഴുതിയിട്ടുണ്ട് നിലവാരത്തിലും ഇവര്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതാണ്‌ നാദിര്‍ഷായുടെ പാട്ടുകള്‍.

പാരഡിയുടെ എഞ്ചിനീയറിങ്ങ്.
പ്രധാനമായും പ്രശസ്തമായ ഒരു പാട്ടിന്റെ ഈണത്തില്‍ വരികള്‍ മാറ്റി പാടുകയാണ്‌ പാരഡിക്കാര്‍ ചെയ്യാറ്‌.
ഏറ്റവും ലളിതമായതും ഏറ്റവും രസമില്ലാത്തതും ചുരുക്കം വാക്കുകള്‍ മാത്രം മാറ്റുകയും ബാക്കിയുള്ളത് നിലനിര്‍ത്തുകയും ചെയ്യുന്ന രീതിയാണ്‌
"നിന്‍ പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം" എന്നതിനെ
"സീന്‍ പടങ്ങളില്‍ നൃത്തമാടിടും എന്റെ ഭാര്യ ജാനു" എന്നാക്കുമ്പോള്‍ അതാണ്‌ പാരഡിക്കാരന്‍ ചെയ്യുന്നത്

ഈണം മാത്രം കടമെടുത്ത് വരികള്‍ മുഴുവന്‍ പൊളിച്ചെഴുതുന്നതാണ്‌ മറ്റൊരു രീതി.
മാണിക്യക്കല്ലാല്‍ മേഞ്ഞു മിനുക്കിയ മാനത്തെ കൊട്ടാരം
എന്നതിനെ
പോലീസുകാരോട് വേലയിറക്കിയാല്‍ ലാത്തിക്ക് കുത്തുമെടാ
എന്നാകുന്നു.

ഏറ്റവും ബുദ്ധിമുട്ട് ഒറിജിനല്‍ പാട്ടിന്റെ ഈണവും തീമും സന്ദര്‍ഭവും അനുകരിച്ച് അതേ സമയം രസകരമായ രീതിയില്‍ വരികള്‍ മാറ്റുന്നതാണ്‌.

സൗണ്ട് ഓഫ് മ്യൂസിക്കിലെ ഡോ റേ മി

Dough.. the $tuff that buys me beer,
Ray.. the guy who sells me beer, *
Me.. the guy who drinks the beer,
Fa(r).. the distance to my beer,
So.. I think I'll have a beer,
La.. la la la la la beer,
Tea?no thanks I'm drinking beer!
എന്നാക്കിയ വിരുതനും

"താമരക്കുരുവിക്ക് തട്ടനിട് തങ്കനിലാവിന്റെ തൊങ്ങലിട്" എന്ന ഒപ്പന റീ എഞ്ചിനീര്‍ ചെയ്ത്
"വാതിലു ജനലെല്ലാം കുറ്റിയിട് ഹോള്‍ ഉള്ള ജനലിനു കര്‍ട്ടന്‍ ഇട്
ഡോറിന്റെ വിടവില്‍ പുട്ടി ഇട്, പൊട്ടിയ ഓടെല്ലാം മാറ്റിയിട്
ദാണ്ട് വരുന്നുണ്ട് സെക്കന്‍ഡ് ഷോ കഴിഞ്ഞ് സീന്‍ കാണാന്‍ പതുങ്ങിക്കൊണ്ടൊരുത്തന്‍
ആരാണാ നാറി? അത് പൂവാലന്‍ ഗോപി" എന്ന് മറ്റൊരു ഒപ്പന ആക്കിയ നാദിര്‍ഷായും ചെയ്തത് ഇതാണ്‌.


മലയാളം സിനിമാപ്പാട്ടിന്റെ പരാജയം സന്ദര്‍ഭത്തിനനുസരിച്ച് സ്വാഭാവികമായി വരുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന വാക്കുകള്‍ ഇല്ലാത്തതാണെങ്കില്‍ പാരഡികളുടെ വിജയം അതിന്റെ നേരേ എതിര്‍ സ്വഭാവമാണ്‌. സ്പൊണ്ടേനിയസ് ആയി, അവസരോചിതമായി വേണം പാരഡി ഉണ്ടാക്കാനും പാടാനും.
അരവിന്ദ് ബഞ്ചീ ജമ്പിങ്ങ് നടത്തിയപ്പോള്‍ ഇറക്കി എന്നതു മാത്രമാണ്‌ ഈ പാരഡിയുടെ രസം. ഇന്നു വായിക്കുമ്പോള്‍ ഒരു തമാശയും തോന്നുന്നില്ല.

പാരഡികള്‍ കുറേപ്പേര്‍ ചേര്‍ന്ന് ഒരു ഓഫീസിലിരുന്ന് എഴുതി സ്റ്റുഡിയോയില്‍ പോയി പാടുമ്പോള്‍ വിരസമാവുന്നതും അതാണ്‌. കൊള്ളാവുന്നവ മിക്കപ്പോഴും ജീവിതത്തിന്റെ ഭാഗമായി അങ്ങ് ഉണ്ടാകുന്നു. പാട്ടുകാരനും മിമിക്രിക്കാരനുമായ ഒരാള്‍ ഒരു വേഷം ചെയ്യാന്‍ സിനിമാ ഷൂട്ടിങ്ങിനെത്തുന്നു. ചെറു വേഷം ചെയ്യുന്നവരും ഗ്രൂപ്പ് ഡാന്‍സുകാരുമൊക്കെ പുല്ലില്‍ ഇരുന്ന് പേപ്പര്‍ പ്ലേറ്റില്‍ ബ്രെഡും കടലയും കഴിക്കുമ്പോഴാണ്‌ നായകനും സഹനായകനും ലഞ്ചിനു മുന്നേ ഓരോ സ്മാള്‍ അടിക്കാന്‍ കോട്ടേജിലേക്ക് കയറിയത് . മാ നിഷാദാ എന്നു വിലപിച്ച മുനിയെപ്പോലെ ഇദ്ദേഹത്തിന്റെ മനസ്സിലും ഒന്നുണ്ടായി. ലജ്ജാവതിയേ നിന്റെ കള്ള കടക്കണ്ണില്‍ എന്ന ഈണത്തിലായിരുന്നെന്ന് മാത്രം
"എക്സ്ട്രാ നടികള്‍ കഞ്ഞി വെള്ളം കുടിക്കുമ്പോള്‍
എക്സ്ട്രാ നടികള്‍ കഞ്ഞി വെള്ളം കുടിക്കുമ്പോള്‍
നായകന്‍‌മാരോ സ്യൂട്ടിന്റെയുള്ളില്‍ കൂളായ് സ്കോച്ചടിക്കും." (സ്വീറ്റ് സ്വായിപ്പിന്‌)

പ്രോഗ്രാം കഴിഞ്ഞു എറണാകുളം ബസ് സ്റ്റാന്‍ഡിലെത്തിയ രണ്ടുപേര്‍ രണ്ടിടത്തായിരുന്നു. ഒരാള്‍ കേ എസ് ആര്‍ ടി സി ബസ്സിലും കയറി മറ്റൊരാള്‍ പുറത്തു വന്ന "വോള്വോ എയര്‍ ബസ്സിലും". ആ സമയത്തെ ഹിറ്റ് പാട്ടോ നരസിംഹത്തിലെ "ധാങ്കിണക്ക ധില്ലം ധില്ലം"

സ്റ്റാന്‍ഡുമൊത്തം വെള്ളം വെള്ളം യാത്രക്കാരില്‍ ചിലരും വെള്ളം
ഒരുമഴ പെയ്താല്‍ കേരളനാട്ടില്‍ ബസ്റ്റാന്‍ഡെല്ലാം വെള്ളം കേറി പോകും
അളിപിളിചളമാകും
കാലുപോയൊരു ബഞ്ചിലിരുന്നാല്‍ ആനപോലുള്ള മൂട്ടകടിക്കും
ശേഷം വന്നൊരു ചോരകുടിക്കാന്‍ കൊതുകുകളൊക്കെ തമ്മില്‍ തല്ലി ചാകും
നാലു ചുറ്റും കടയുണ്ടേ- സെക്സു ബുക്കുകള്‍ അവിടുണ്ടേ
നാറിയ മൂത്രപ്പുരയുണ്ടേ- നാലണ വാങ്ങാന്‍ ആളുണ്ടേ
മണമുണ്ടേ (ച്ഛീ).. മന്ദബുദ്ധി ശിരോമണി അട്ടപ്പാടി മൂക്കണാഞ്ചന്‍
പറഞ്ഞാലും തിരിയാത്ത മന്നപ്പന്‍- ഒരു ചാണാപ്പുളി മൈക്കിന്റെ മുന്നില്‍ തനിച്ചിരുന്നുറങ്ങുന്ന സുന്ദരേശന്‍
(ഡേയ് സുന്ദരേശാ, ഒന്നനൗണ്‍സ് ചെയ്യ് സാറേ, വണ്ടി പോട്ട്)

എന്ന് ആദ്യത്തെയാളും

"കേറ് ചേട്ടാ കൊല്ലം കൊല്ലം ഒരാളു കേറ്യാ വണ്ടി വിടും
ഇത് തോപ്പുമ്പടി വഴി ആലപ്പുഴ വഴി കാണുന്നിടവഴി ഭൂമിക്കടി വരെ പോകും
അടിപൊളിയായി പോകും
സ്റ്റീരിയോയില്‍ പാട്ടുണ്ടേ, വീഡിയോയില്‍ പടമുണ്ടേ
അതിലൊരു സീനുണ്ടേ... മലയാള സിനിമയുടെ രോമാഞ്ചം ഷക്കീലയും
നായകന്‍ ആരാണ്ടൊരു പീറച്ചെറുക്കനും
ഒരു മാസത്തെ ടൂറിനു ഗോവയ്ക്കു പോകുന്ന കിടിലന്‍ സീനുണ്ടേ

എന്ന് രണ്ടാമനും പാരഡി എഴുതിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

38 comments:

Calvin H said...

എഴുതാൻ തുടങ്ങിയാൽ അതിനേ നേരം കാണൂ.

“നിൻ സ്നേഹഭിക്ഷക്കായ് നീറി നില്കും തുളസീദളമാണ് ഞാൻ “

എന്നത്

“എൻ ദേഹരക്ഷക്കായ് മാറി നിൽക്കും ഒരു കോൺസ്റ്റബിളാണു ഞാൻ “
എന്നും

“മേലേ പൂമല താഴെ തേനല കാറ്റേ വാ”
എന്നത്
“മേലേ ഏസി ബാർ , താഴേ ലോക്കൽ ബാർ സാറെ വാ”

എന്നും എഴുതിയ ആൾക്ക് ഒറിജിനൽ എഴുതിയ ആളോളം ഭാവനയുണ്ടെന്ന് തുറന്ന് സമ്മതിക്കാതെ വയ്യ! :)

മരത്തലയന്‍ said...

രണ്ടു നാൽക്കാലികൾ കണ്ടു മുട്ടീ
പട്ടിത്താനം കുന്നിന്റെ താഴ്‌വരയിൽ
അടുക്കുവാനറിയാതെ അവർ നിന്നു കുരച്ചു
ആത്മാവിൽ രശ്മികൾ അലയടിച്ചുയർന്നൂ...

വി ഡി രാജപ്പൻ വക

എന്നാൽ പിന്നെക്കാണാം അന്തോണീ..

കപ്പക്കിടവഴി കമുകിൻ ഇടവഴി ഓടുവേൻ
ഞാൻ ഓടുവേൻ
ഒറ്റക്കുതിപ്പിനു വേലികൾ എല്ലാം ചാടുവേൻ..ഞാൻ ചാടുവേൻ..

കല്ലെടുത്തു കീച്ചരുതേ നാട്ടാരേ..
എലുവലിച്ചൂരരുതേ നാട്ടാരേ...അയ്യോ.

മരത്തലയന്‍ said...

അന്തോണീ
ഒരു യുഗ്മ ഗാനം കേട്ടോളൂ

കുണ്ടറ ഷാപ്പിലോ കണ്ണനല്ലൂർ ഷാപ്പിലോ
കല്ലുവെട്ടാം കുഴിയിലോ ഞാൻ കുടിച്ചു?

ഏനറിയില്ല, ഏനറിയില്ല
വീട്ടുകാര്യം നോക്കാത്ത കള്ള ഭർത്താവേ
വീട്ടുകാര്യം നോക്കാത്ത കള്ള ഭർത്താവേ
**

എരുത്തിലിലെ കച്ചി ഞാൻ മെത്തയാക്കി
എരുത്തിലിലെ പശുവെന്നെ കുത്ത് ഓടിച്ചൂ
കല്യാണ മിന്നുകെട്ടി കൊണ്ടു വന്ന നാളു മുതൽ
കല്യാണ മിന്നുകെട്ടി കൊണ്ടു വന്ന നാളു മുതൽ
അടിക്കാത്ത നാളില്ല പൂമാരൻ
എന്ന ചവിട്ടാത്ത നാളില്ല പൂമാരൻ


കുണ്ടറ ഷാപ്പിലോ കണ്ണനല്ലൂർ ഷാപ്പിലോ
കല്ലുവെട്ടാം കുഴിയിലോ ഞാൻ കുടിച്ചു?

ങ്യാ ഹ ഹ ഹ said...

പാരഡി പറഞ്ഞപ്പോയാ ഷാകിറ പോപ്‌ റാണിയുടെ പാരഡി യു ടുബില്‍ കണ്ടത്‌.. ഓ എന്നാ പറയാനാ ഒരു ഒന്ന് ഒന്നര സാദനം .. ങ്യാ ഹാ ഹ ഹാ

:: VM :: said...

ആദ്യമായി കേട്ട പാരഡി-

ദേവദൂതര്‍ പാടി, സ്നേഹദൂതര്‍ ആടി എന്ന പാട്ടിന്റെ

യേശുദാസ് പാടി , സില്‍ക്ക് സ്മിത ആടി,
കണ്ടുനിന്ന മാള , മുണ്ടും പൊക്കി ഓടി :)

80 കളുടെ അവസാനത്തില്‍ .. (എന്നും കരുതി എനിക്കത്ര പ്രായമൊന്നുമില്ലട്ടാ :)

:: VM :: said...

അന്തോണിച്ചാ അശ്രദ്ധ അശ്രദ്ധ 

അരവിന്ദ് :: aravind said...

"കേരളമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല"യുടെ
"കോണകമെന്നാല്‍ കാലിന്നിടയില്‍ കേവലമൊരു മുഴം തുണിയല്ല" എന്നതിന്റെ ഫുള്‍ പാട്ട് ഉണ്ടോ?
ശരിക്കും അറിയാനാ.

:-)

Visala Manaskan said...

ആദ്യമായി കേട്ട പാരഡി,

‘മഴപെയ്യുമ്പോള്‍ വയലുകളില്‍
പട്ടികള്‍ തൂറി നിറക്കുന്നു...
കാഹള നാദം കേള്‍ക്കുമ്പോള്‍
പട്ടികളോടിയൊളിക്കുന്നു..‘

എന്ന ഭക്തിലൈന്‍ ഒന്നാണ്.

ആരെറക്കിയെന്നോ ഇതില്‍ കവിതയുണ്ടോ എന്നൊന്നും അറിയില്ല. പക്ഷെ, പാടാന്‍ നല്ല എയിമാണ്! (സംഗതി പാരഡി ആണെന്ന് അറിഞ്ഞത് കുറേ കഴിഞ്ഞിട്ടായിരുന്നു!)

വീഡി രാജപ്പന്‍ പുലിയായിരുന്നു. ഇപ്പോ, പാരഡിയില്‍, നാദിര്‍ഷയെ ആന്റണിയേം കഴിഞ്ഞേ ആരുമുള്ളൂ!

:) ആന്റു, താങ്ക്സ്

സന്തോഷ്‌ കോറോത്ത് said...

Adyam ketta oru parady...

[onnam raagam paati..enna tunil]

onnam paadam keeri, dady pidichonnu thalli..
keeriyathum njan thanne, kaariyathu njna thanne..

മരത്തലയന്‍ said...

മഴ പെയ്യുമ്പോൾ വയലുകളിൽ
വിത്തുകൾ പൊട്ടിമുളയ്ക്കുന്നു
കാഹളനാദം കേൾക്കുമ്പോൾ
കോഴികൾ വന്നവ കൊത്തുമ്പോൾ
ഏറുകൾ കൊണ്ടവ ഓടുന്നു

അതിലേ പോയാൽ
അപ്പിടി ചെളിയാ
ഇതിലേ വാടാ കപ്യാരേ....

എന്നു തുടരുന്ന ശവസംസ്ക്കാര ശുശ്രൂഷയായിരിക്കണം വിശാലഹൃദയൻ കൊച്ചിലേ കേട്ടു പഠിച്ചതെന്നു തോന്നുന്നു

sHihab mOgraL said...

പാരഡി ഗാനങ്ങള്‍ ഒരു പാട് കേള്‍ക്കാറുണ്ടായിരുന്നു കുട്ടിക്കാലത്ത്.. ഏറ്റവും നന്നായി പാരഡി ഗാനങ്ങള്‍ എഴുതുവാനുള്ള കഴിവ് നാദിര്‍ഷായ്ക്കുണ്ടെന്ന് അന്ന് തോന്നിയിട്ടുണ്ട്.. നാദിര്‍ഷായുടെ മീറ്റര്‍ ഒപ്പിക്കുന്ന വിദ്യ അപാരം തന്നെ..

ഓര്‍മ്മയില്‍ ഒരുപാടുണ്ട് പാരഡി കളക്ഷന്‍സ്.. :)

"മാര്‍ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ
മഞ്ഞളും പൂശി വാ വന്നിതാ നിന്റെ മച്ചാന്‍.."

എന്ന ഗാനം

"മാലതിയേ മൂധേവിയേ മാമച്ചന്റെ മൂത്ത മോളേ
ടീവിയും ഓഫു ചെയ്തിവിടെ വാ കിച്ചണില്‍
കഞ്ഞി വച്ചതു വല്ലതുമുണ്ടെങ്കില്‍ ഞണ്ണുവാന്‍ താ.."
എന്നും

"എന്റെയുള്ളുടുക്കും കൊട്ടി നിന്‍ കഴുത്തില്‍ മിന്നും കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍.."

എന്നതിനെ

"എന്റെ പേര്‌ മാഹിന്‍ കുട്ടി, പെണ്ണ് നാലഞ്ചെണ്ണം കെട്ടീ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍
എടി പെണ്ണേ നിന്നെ
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍.."

എന്നും പാരഡിയാക്കി..

ഫീമെയില്‍ പാടുന്ന അതിലെ അനുപല്ലവിയുടെ ചില ഭാഗം ഇന്നും ഓര്‍മ്മയുണ്ട്
"ഓ..ഹോ.. കൈലി മുണ്ട് തലയില്‍ ചുറ്റി
കയ്യില്‍ വല്ല്യൊരെറച്ചിക്കത്തി
കൊണ്ട് ഒരാള്‍ കാത്തിരിപ്പുണ്ട്
എടോ തന്നെക്കാണാന്‍
എന്റെ ബാപ്പ കാത്തിരിപ്പുണ്ട്... "

ഉല്ലാസപ്പൂത്തിരികള്‍ കയ്യിലണിഞ്ഞവളേ

എന്നതിന്റെ താളത്തില്‍ ടെലിവിഷന്‍ പ്രോഗ്രാമുകളെക്കുറിച്ച് പാരഡിയെഴുതിയതിങ്ങനെയാണ്‌:-

"സിനിമാല ജഗപൊഗയാക്കി കോമഡി ടൈമാക്കീ
ജനകീയം ജാനകി മുന്‍‌ഷി സിനിമാസ്ക്കോപ്പാക്കീ
ജ്വാലാ ഷൂട്ട് ആന്‍‌ഡ് ഷോയാക്കീ
കണ്ണാടീ ഉരാക്കുടുക്കാക്കീ
അഞ്ചലി തരികിട കാട്ടി സ്നേഹാഞ്ചലിയാക്കീ.."

പക്ഷേ പിന്നീടങ്ങോട്ട് അശ്ലീലം മാത്രമേ പറയൂ എന്ന രീതിയിലേക്ക് പാരഡികളും കോമഡികളും അധഃപതിച്ചപ്പോള്‍ മുതല്‍ എല്ലാം കൊളമായീന്ന് പറഞ്ഞാ മതിയല്ലോ..

മരത്തലയന്‍ said...

വി ഡി രാജപ്പന്റെ മറ്റൊരു നമ്പർ.കോഴികളുടെ സമരജാഥയിൽ മുഴങ്ങിയത്.
തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല എന്ന ട്യൂണിൽ

ചവിട്ടാൻ ഞങ്ങൾക്ക് മനസ്സില്ല
പുലർച്ചക്ക് കൂവാൻ മനസ്സില്ല
ജനകോടികളേ നിങ്ങൾക്കായിനി
മുട്ടയിടാനും മനസ്സില്ല

യൂണിയൻ കൊക്കൊക്കോ
യൂണിയൻ കൊക്കൊക്കോ

നായര്‍ said...

മലയാളപാരഡിഗാനങ്ങളുടെ ചരിത്രമെഴുതുമ്പോള്‍ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സംഭാവനകള്‍ വിസ്മരിക്കാന്‍ പാടില്ല. രാജപ്പനും കൂട്ടരും കീറിപ്പോയ സാരിയെപ്പറ്റിയും മധുരക്കിഴങ്ങുവലിപ്പത്തിലുള്ള മുഴകളെപ്പറ്റിയും പറഞ്ഞുനിര്‍‌ത്തിയപ്പോള്‍ പാരഡികളെ ജീവിതഗന്ധികളാക്കിയത് വിദ്യാര്‍ത്ഥികളാണ്. ഇന്നും അവരുടെ പൂര്‍‌വ്വവിദ്യാര്‍ത്ഥിസംഗമങ്ങളില്‍ അവര്‍ മൂവാണ്ടന്‍ മാവുകളുടെ ചോട്ടില്‍ തന്നന്നം താനന്നം പാടുന്നു.

Ajith Pantheeradi said...

ഏങ്കോണിച്ചന്റെ കമന്റ് കറക്റ്റ്. ജീവിതത്തില്‍ ഇതുവരെ കേട്ടതില്‍ എറ്റവും നല്ല പാരഡി “യാത്ര”യിലെ ആ പാട്ടിന്റേതു തന്നെ, പ്രത്യേകിച്ച് “അയ്യോ ചേട്ടാ...” എന്ന ആ വരി

:: VM :: said...

ഒന്നു റീകണ്‍ഫേം ചെയ്യാനാ മാരാരേ :)

തന്നന്നം താനന്നം താളത്തിലാടി, മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി..

ആ ഗാനമല്ലേ ഉദ്ദേശിച്ചത്?

ഭാര്യ എന്ന സിനിമയിലെ പെരിയാറേ പെരിയാറേ എന്ന മറിയാമ്മ പാരഡിയും കൊള്ളാം :)

Ajith Pantheeradi said...

ഇടിയേ.. അത് തന്നെ....

Suraj said...

മരത്തലയാ,

ചികയാന്‍ ഞങ്ങള്‍ക്ക് മനസില്ല” എന്നാണ് കോഴിസമരഗാനം തുടങ്ങുന്നത്. “ജനകോടികളുടെ നടുവില്‍ ഞങ്ങള്‍ക്ക് മുട്ടയിടാനായ് മനസ്സില്ല/
ഇനി മുട്ടയിടാനായ് മനസില്ല”
എന്നാണ് തീരുന്നത്.

..:: അച്ചായന്‍ ::.. said...

മാഷെ എനിക്കും വളരെ വളരെ ഇഷ്ട്ടം ഉള്ള കാര്യം ആണ് ... എന്റെ കയ്യില്‍ കുറെ ഉണ്ട് .. എന്തായാലും പറഞ്ഞില്ലേ നമ്മുക്ക് ഉള്ളത് ഷെയര്‍ ചെയിതാലോ ... എന്നാ പറയുന്നു എല്ലാരും

സന്തോഷ്‌ കോറോത്ത് said...

"തന്നന്നം താനന്നം താളത്തിലാടി, മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി.."

ithinte maararu paranja parady netil evidenkilum kittumo ?

എതിരന്‍ കതിരവന്‍ said...

വി. ഡി. രാജപ്പൻ തന്നെയാണ് പാരഡികളിൽ സാമൂഹ്യപരിച്ഛേദം ചേർത്തത്. അതിനു മുൻപ് തിക്കുറുശ്ശിയൊക്കെ അശ്ലീലം കൊണ്ടുമാത്രം രസിപ്പിക്കാൻ ശ്രമിക്കുക്യാണുണ്ടായത്. മാട്ടേൽ നാടകകാരൻ കളിപ്പിച്ചതുകൊണ്ട് തൂങ്ങിച്ചാകാനൊരുമ്പെടുന്ന പെണ്ണും ബ്യൂടി പാർലറിൽ പോകാൻ പറ്റാത്തവളുടെ ധർമ്മസങ്കടങ്കളുൽ ജോലിയില്ലാതെ പാലായിൽ നിന്നും വന്നവരുടെ സഹനങ്ങളും രാജപ്പൻ മികവോടെ പാടിത്തെളിച്ചു.
കാട്ടുകുറിഞ്ഞിപ്പൂവും ചൂടി സ്വപന്ം കണ്ടു നടക്കുന്ന പെണ്ണിനെ കിട്ടാത്തവന് “പൊട്ടൻ ചുക്കാദി ക്കുഴമ്പും തേച്ച് പുതച്ചുമൂടി ക്കിടക്കാൻ മോഹം‘ മാത്രമേ പറ്റുകയുള്ളു. ‘ഉപാസനാ ഉപാസനാ..’ എന്ന പരിഷ്കാരമൊന്നും അവന്റെ ജീവിതത്തിൽ ഇല്ല. “ആഭാസനാ ആഭാസനാ’ എന്നണ് അവൻ പാടേണ്ടി വരുന്നത്. അമ്പിളിയമ്മാവനോട് താമരക്കുമ്പിളിൽ എന്താണെന്നു ചോദിച്ച് കൊഞ്ചാനും പറ്റുകയില്ല ഇക്കൂട്ടർക്ക്. “അയ്യൊയെന്റമ്മാവാ എനിയ്ക്കൊരു കുമ്പിളപ്പം തരുമോ? എന്നു ദൈന്യത.

രാജപ്പന്റെ കൂടെ ധാരാളം തബല വായിച്ചിട്ടുള്ള നടേശൻ പറയാറുണ്ട്- റെക്കോർഡിങ്ങ്നു സ്റ്റുഡിയൊയിലേക്കു പോകുമ്പോഴോ കഥാപ്രസംഗത്തിനു കാറിൽ പോകുമ്പോഴോ ഒക്കെ പെട്ടെന്നു ഉണ്ടാക്കിയെടുക്കുന്നതാണ് മിക്ക പാരഡികളും. ഒരിയ്ക്കൽ സ്റ്റുഡിയോയിലെത്തുന്നതിനു അരമണിക്കൂറിനകം നാല് പാരഡികൾ ഉണ്ടാക്കിയത്രെ.

Calvin H said...

നാദിർഷായുടെ ചില സിറ്റുവേഷൻ പാരഡികൾ ഒക്കെയുണ്ട്.
ആക്സിഡന്റ് ആയ ആളെ ഹോസ്പിറ്റലിൽ കൊണ്ടു പോകുന്ന സിറ്റുവേഷന്

കാറ്റടിച്ചു കൊടും കാറ്റടിച്ചു എന്നതിനു

“ഗേറ്റടച്ചു റെയിൽ‌വേ ഗേറ്റടച്ചു
ടെമ്പോ വാനിൽ പാപ്പൻ ചേട്ടൻ കണ്ണടച്ചു
ടെൻഷനായ് പോവുന്നേരം കാലനായ് റെയിൽ‌വേ ട്രാക്കിൽ കേരളയോ അതോ പാസഞ്ചറോ “ എന്നെഴുതിക്കളഞ്ഞു ഇഷ്ടൻ...

പിന്നെ നമ്മടെ റിമീടോമീ മാസ്റ്റർപീസ് ആറുമുഖന്റെ പാരഡി

“ആറുമണി നേരമായ കെടക്കപ്പായേന്നൊടും നേരെ ബാറിലേക്കു ഞാനോടും “ എന്നതും ക്ലാസ് ഐറ്റം തന്നെ....

അനോണി ആന്റണി said...

തിരുത്ത് പഴനിമലൈ മാമുനിയല്ല, മരുതമലൈ മാമുനി ആണ്‌ മുരുകയ്യന്‍.
അതേ, കാല്‍‌വിന്‍. ഒരുപാടുണ്ട്. (ആ മേലേ ഏസി ബാറിലെ ഏറ്റവും രസം ചരണം തീരുന്നയിടത്തെ കോംഗ കൊണ്ട് അടിക്കുന്ന ബീറ്റിനു പാരടിയായി "ടാ, പൊറോട്ട" എന്നു പാടുന്നതാണ്‌)


മരത്തലയന്‍

മഞ്ഞക്കിളിയുടെ മൂളിപ്പാട്ട്:
തന്തപ്പടിയുടെ പൂരപ്പാട്ടുണ്ടേ
പടിക്കല്‍ തന്നെ കുഞ്ചിയൊടിഞ്ഞ് വീണുകിടപ്പുണ്ടേ
ഒരു കയ്യില്‍ അരക്കുപ്പി ഒഴിഞ്ഞതുണ്ടേ
മറുകയ്യില്‍ ഉടുമുണ്ട് ഉരിഞ്ഞതുണ്ടേ
കുമ്മായത്തി കിടന്നിട്ട് വിരകണുണ്ടേ.

ങ്യാഹഹ, അതെന്തു പാരഡി?


വീയെം? എന്താ അശ്രദ്ധ? അവിടെ എഴുതിയിരിക്കുന്നതല്ലേ ഇവിടെയും? "ദേ മാവേലി കൊമ്പത്ത്" എന്ന കാസറ്റിലെയാ.

"യേശുദാസ് പാടി" ഞാനും കേട്ടിട്ടുണ്ട്.

അരവിന്ദ്. അതു കേട്ടിട്ടില്ല. ഞങ്ങളൊക്കെ സ്കൂളില്‍ "കേരളമെന്നാല്‍ മാപ്പിന്‍ അടിയില്‍ പാവക്ക പോലൊരു സ്റ്റേറ്റല്ലോ" എന്നാണു പാടിയിട്ടൂള്ളത്.

വിശാലന്‍,
പട്ടികളുടെ കാര്യം പറയുമ്പോള്‍ ആദ്യം ഓര്‍മ്മവന്നതു തന്നെ "പ്രിയേ നിന്റെ കുര" ആണ്‌.

പാലൂട്ടി വളര്‍ത്ത കിളി എന്ന ഗംഭീരന്‍ പാട്ടിന്റെ ഈണത്തില്‍
വാലാട്ടി കുരയ്ക്കും പട്ടി, വടിയെടുത്താല്‍ ഓടും പട്ടി..
....
എല്ലുകളും നാന്‍ കൊടുത്തേന്‍ തല്ലുകളും നാന്‍ കൊടുത്തേന്‍...

കോറോത്ത്, അതു ഞാനും കേട്ടിട്ടുണ്ട്.

ശിഹാബ്,
എന്റെ ഉള്ളുടുക്കും കൊട്ടിയുടെ വേറൊരു പാരഡി
"നിന്റെ മൂക്കില്‍ പഞ്ഞീം വച്ച് കാലു രണ്ടും കൂട്ടിക്കെട്ടി
കൊണ്ടു പോകാന്‍ വന്നതാണു ഞാന്‍..."

ഏങ്കോണിച്ചാ- തന്നന്നം താനന്നം അറിയാം
കള്ളുഷാപ്പുകള്‍ (ഇപ്പോഴത്തെ കാലത്തെ ആനമയക്കിക്കടയും ഇരുണ്ട നാറുന്ന ബാറുകളുമല്ല) പഴയ പൂവര്‍മാന്‍'സ് റോട്ടറി ക്ലബ്ബുകള്‍- പാരഡിയുടെ മറ്റൊരു വലിയ സ്രോതസ്സായിരുന്നു. പലപ്പോഴും വളരെ സങ്കീര്‍ണ്ണമായി തന്നെ.

മാവേലിക്കര രേവമ്മ എഴുതിയ "ജനനി ജയിക്ക നീ ജയഭാരതീ" എന്ന ദേശഭക്തിഗാനത്തെ "ഭവതീ, കുളിക്കയാണോ അതിരാവിലേ" ആക്കിയതും .



മാരാരേ,
അതല്ലേ ആ പാട്ടിന്റെ പഞ്ച് ലൈന്‍.

വീയെം, മറിയാമ്മേയും അറിയാം.

സൂരജേ, തിരുത്തിനു നന്ദി.

അച്ചായന്‍, ഇതൊന്നും എം പി ത്രീ ആയിട്ട് കയ്യിലില്ലല്ലോ :(

കോറോത്തേ, ആ പാട്ട് മുട്ടന്‍ തെറിയാ!

അനോണി ആന്റണി said...

എതിരന്‍ ജീ,
പാരഡികള്‍ക്ക് ഒരു സിവിലൈസ്ഡ് മുഖം കൊണ്ടുവന്നത് വി ഡി രാജപ്പന്‍ തന്നെയാണ്‌, പക്ഷേ അങ്ങേരുടെ സാമൂഹ്യ വിമര്‍ശനങ്ങള്‍ ആരെയും നോവിക്കാതെയുള്ള ചില്ലറ തമാശകളായിരുന്നു. രൂക്ഷവും പരുഷവുമായ രാഷ്ട്രീയ വിമര്‍ശനം നാദിര്‍ഷായുടെ സംഭാവനയാണ്‌.

മുത്തങ്ങ സംഭവത്തനു മുന്നേ ആദിവാസി ഗോത്രസഭയുമായി ഒരൊത്തുതീര്‍പ്പുണ്ടാക്കിയിട്ട് അന്നത്തെ മുഖ്യമന്ത്രി ഗോത്രവര്‍ഗ്ഗക്കാരുമായി റോഡില്‍ ഇറങ്ങി കമ്പടി കളിക്കുകയുണ്ടായി. ആ സമയത്ത് ഇറങ്ങിയ സ്റ്റേജ് ഷോയില്‍ ആന്റണിയും കരുണാകരനും നായനാരും കൂടിയുള്ള ഒരു കമ്പടി കളി- കുട്ടപ്പന്‍ സാറിന്റെ "ആദിയില്ലല്ലോ അന്തമില്ലല്ലോ" എന്നതിന്റെ ഈണത്തില്‍.

(തുടക്കം ആന്റണി "താന്താനോ തന്ത, തന തന്താനോ തന്ത കേട്ടിട്ട് സെക്രട്ടറിയോട് ആരാണ്‌ ഈ മനോഹര ഗാനം പാടുന്നതെന്ന് ചോദിക്കുമ്പോള്‍ സെക്രട്ടറി "പാട്ടല്ല സാര്‍, ആദിവാസി പ്രശ്നത്തിലെ കരാര്‍ നടപ്പാക്കാത്തതിനു അവരു പുറത്തു കൂടി സാറിന്റെ തന്തക്കു വിളിക്കുകയാണെന്ന്" പറയുന്നു.

.....
"വെള്ളമില്ലല്ലോ കറണ്ടുമില്ലല്ലോ ഇടക്കാലം കൊണ്ട് കേരളത്തില്‍
ജോലിയില്ലല്ലോ ..
ചാരായം നിര്‍ത്തിയ മുഖ്യമന്ത്രി ബാറുകളേറെയനുവദിക്കുമ്പോള്‍
ചെത്തുകാര്‌ തെണ്ടിയല്ലോ, വാറ്റുകാര്‌ കൂടിയല്ലോ... എന്ന് നായനാരും
"സ്പീഡുമില്ലല്ലോ നയവുമില്ലല്ലോ അന്തപ്പന്റെ ഭരണത്തിന്‌.." എന്നു കരുണാകരനും കൂടി മുഖ്യമന്ത്രിയെ കമ്പുകൊണ്ട് അടിക്കുന്നതും. ഒക്കെ രാജപ്പന്റെ കാലത്ത് സ്വപ്നം കാണാന്‍ പറ്റില്ലായിരുന്നു.

പക്ഷേ എല്ലാം അനുകരിക്കുന്ന മിമിക്രിക്കാര്‍ ഒടുക്കം രാഷ്ട്രീയ നേതാക്കളെ ആകെ ബഫൂണ്മാരായി അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ അതിന്റെ രസവും പോയി പ്രസക്തിയും പോയി വെറും ആക്ഷേപം ബാക്കിയായി.


കാല്‍‌വിന്‍,
ജീവിതത്തിന്റെ പ്രശ്നങ്ങളാണു മിക്കവാറും നാദിര്‍ഷായുടെ പാട്ടുകളുടെ വിഷയങ്ങള്‍
നീലഗിരിയുടെ സഖികളേയെ
"വീടു പണിയുവാന്‍ ലോണിനായ് ബാങ്കില്‍ നിരങ്ങി ഞാന്‍
എന്നു തുടങ്ങി
"നീണ്ട നാലു കൊല്ലം ഈ പണിക്കാരു പണിതിട്ടും വീടിന്റെ തറ കൂടി തീര്‍ന്നിട്ടില്ല." എന്നു തീരുമ്പോള്‍ ഒരു വീടുപണിയുടെ സകല പ്രശ്നങ്ങളും അതില്‍ കാണും.

വളിച്ച നൊസ്റ്റാള്‍ജിയയെ
ഒരു ചിരി കണ്ടാല്‍ അതു മതി എന്ന പാട്ടിനെ
"പണ്ട് മലയാള പടമോടാന്‍ ജയന്‍ മതി
ജയന്റൊരു കയ്യേല്‍ പുലിയുണ്ടേല്‍ അതു മതി
അന്നു സിനിമാപോസ്റ്ററിലൊക്കെ പുലി പാമ്പും മുതലയുമാ
ചുമ്മ ഹെലിക്കോപ്റ്ററില്‍ തൂങ്ങുന്ന ജയനെ മറക്കുമോ

നടിമാരില്‍ ഷീല പിന്നെ പിറകേ വന്നു സീമ
ജയഭാരതിയുണ്ണിമേരിയും സ്ക്രീനിലു നിറഞ്ഞൊരു കാലം
പാട്ടിലെ സീനിലു നടികള്‍ നദികളില്‍ നീരാടും നേരം
ഉയരും നല്ലൊരാരവം- അതു കെളവന്മാരുടാരവം
പണ്ട് മലയാള പടമോടാന്‍ കുളി മതി
പിന്റെ സില്‍ക്കിന്റെ കുല്‍ക്കുണ്ടേല്‍ അതു മതി" എന്നു പുച്ഛിക്കാനും

നാദിര്‍ഷായേ ഉള്ളു.

ഈ ഓണത്തിനു മതമില്ലാ ജീവന്‍, ലാവലിന്‍ കേസ് തുടങ്ങിയവ പ്രതീക്ഷിക്കാം!

Vadakkoot said...

അഖിലാണ്ഡമണ്ടന്‍മാര്‍ ഒരുമിച്ച് കൂടി,
അതിലോരു തിരുമണ്ടന്‍ തലകുത്തി നിന്നു.

വേണേല്‍ ബ്ലോഗ് മീറ്റിന്റെ ആരംഭത്തില്‍ പ്രാര്‍ത്ഥനാഗീതമായി ഉപയോഗിക്കാം ;)

ഇതിന്റെ ബാക്കി ആര്‍ക്കെങ്കിലും അറിയാമോ?

മറ്റൊരാള്‍ | GG said...

പാരഡികള്‍ ഇഷ്ടമുള്ള എനിയ്ക്ക് അവയില്‍ ചിലതൊക്കെ ഇവിടെ പുതുക്കിയ ആന്റണിക്കും കമന്റിയവര്‍ക്കും നന്ദി.

ഞാന്‍ വീ‍ട്ടിലിരുന്ന് ചിലപ്പോഴൊക്കെ പാടാറുള്ള പഴയ ചില പാരഡിപാട്ടുകള്‍ ഇതാ:

രാജപ്പന്‍‌ വക:
“ചേട്ടാ, ഷാപ്പിന്റെയുള്ളില്‍
നാലഞ്ച് പേരുടെ മുന്നില്‍
വെള്ളനിറത്തിലൊഴിക്കും
ഗ്ലാസിന്റെയുള്ളില്‍
എന്താ, കള്ളാണോ? ഓഹോ“
(ഒറിജിനല്‍: നാടന്‍പാട്ടിലെ മൈന..)

“പലവ്യഞ്ജനമൊന്നിന് വിലകുറവില്ലെടി
മാര്‍ക്കറ്റില്‍ ഞാന്‍ പോയി
ഉള്ളിയ്ക്കും, മുളകിനുമിന്ന്-
ഒന്നര രൂപാ കൂടി“
(ഒറിജിനല്‍: മാനത്തെ കാവടി അഴക്..)

“വരുമോ..
മോര്‍ണിംഗ് ഷോ കാണാന്‍
....
നീ‍ വരുന്നില്ലെങ്കില്‍
വരാനൊത്തില്ലെങ്കില്‍
നിന്റെ അനിയത്തി
ശോശാമ്മേ പറഞ്ഞുവിട്“
(ഒറിജിനല്‍: മലര്‍കൊടിപോലെ .. വര്‍ണ്ണതൊടി പോലെ)

ഇത് ആരുടേതാണേന്ന് അറിയില്ല
അച്ഛനും മകളും തമ്മിലുള്ള സംഭാഷണമാണ്.
(ഒറിജിനല്‍: തമിഴ്, മാങ്കുയിലെ..പൂങ്കുയിലെ)
റോസക്കുട്ടി,പൊന്നുമോളെ
നാളെ നിന്നെ കാണാന്‍
ആളുവരും..
....

അപ്പാ അപ്പാ വേണ്ടപ്പാ
എനിയ്ക്കിപ്പ കല്ല്യാണം വേണ്ടപ്പാ.

ഉം...
കാലില്‍പ്പം മന്തുണ്ടേലും
ബെല്‍ബോട്ടാത്താല്‍ മറയും
....
...
റോസക്കുട്ടി നിന്റ് അപ്പന്‍ ബ്രോക്കറല്ലടി ഓര്‍ത്തോ“

ആര്‍ക്കെങ്കിലും ഈ പാരഡിയുടെ മുഴുവന്‍ വരികളും അറിയമെങ്കില്‍ ദയവായി ഇവിടെ എഴുതിയാലും.

മറ്റൊരാള്‍ | GG said...

"അഖിലാണ്ഡമണ്ടന്‍മാര്‍ ഒരുമിച്ച് കൂടി,
അതിലോരു തിരുമണ്ടന്‍ തലകുത്തി നിന്നു.

വേണേല്‍ ബ്ലോഗ് മീറ്റിന്റെ ആരംഭത്തില്‍ പ്രാര്‍ത്ഥനാഗീതമായി ഉപയോഗിക്കാം ;)"

എന്റെ വടക്കൂടാ ഇത് വായിച്ച് അറിയാതെ ചിരിച്ച് പോയി.

ബാക്കി അറിയില്ലല്ലോ.

വയനാടന്‍ said...

നന്നായിരിക്കുന്നു പോസ്റ്റ്‌.
ആരെഴുതിയതാണെന്നറിയില്ല രണ്ടു പാരഡി വരികൾ ഓർമ്മ വരുന്നു
'അയലത്തെ ചേട്ടന്റെ പട്ടിക്കു പേ പിടിച്ചു..
അതു ചേട്ടത്തിയെ കടിച്ചു...." എന്നു തുടരുന്ന ഗാനം .

Roby said...

പൂരപ്പാട്ടിനു പാരഡി ഉള്ളതായി അറിയാമോ?

പാലക്കാട്ടുള്ളൊരു പട്ടത്തിപ്പെണ്ണ്
പട്ടരില്ലാത്തപ്പോള്‍ പാട്ടു പാടി...:)

..:: അച്ചായന്‍ ::.. said...

അന്തോണിച്ച എന്റെ കയ്യില്‍ കുറെ ഉണ്ട് ... ഞാന്‍ അതിന്റെ ലിസ്റ്റ് ഇവിടെ ഇട്ടോട്ടെ വേണ്ടവര്‍ക്ക് ഞാന്‍ ഷെയര്‍ ചെയാം അങ്ങനെ നമ്മുക്ക് കുറെ നല്ല പാരഡി കൈമാറ്റം ചെയിതാലോ

absolute_void(); said...

വയനാടാ,

'അയലത്തെ ചേട്ടന്റെ പട്ടിക്കു പേ പിടിച്ചു..
അതു ചേട്ടത്തിയെ കടിച്ചു...."

വീട്ടുക്ക് വീട്ടുക്ക് വാസപ്പടി വേണോ...
വാസമില്ലാ വീടും ഈണമില്ലാക്കൂത്തും...
എന്നോ മറ്റോ ഉള്ള തമിഴ് പാട്ടിന്റെ പാരഡിയല്ലേ അതു്? കിടുക്കു് സാധനം തന്നെ.

നമ്മുടെ അടുത്തുംനില്‍ക്കാനേശുവുണ്ടേ എല്ലാരും വരണേ എന്ന പാട്ടിനു് കേട്ട പാരഡിയാണു് ഏറ്റവും ക്ലാസ്. കലാഭവന്‍ ഷാജോണിന്റെ ചേട്ടന്‍ കലാഭവന്‍ ഷിബുവോ മറ്റോ ആണു് അതു് എഴുതിയതു്. യേശുവിന്റെ സ്ഥാനത്തു് പുലിയായിരുന്നു കഥാപാത്രം. ഇതോ പോലെ പള്ളിക്കെട്ടും ശബരിമലയ്ക്ക് എന്ന പാട്ടിന്റെ പാരഡിയും ഏറെ ആസ്വദിച്ചിട്ടുണ്ടു്.

അശ്ലീലപാരഡികളാണു് കൂടുതല്‍​പാടി കേട്ടിട്ടുള്ളതു്. പൂരപ്പാട്ടുകഴിഞ്ഞാല്‍ അടുത്ത ഐറ്റം അതാണല്ലോ.

സ്കൂളില്‍​പഠിക്കുമ്പോള്‍ പാരഡി എഴുത്തു് എന്റെ ഹോബിയായിരുന്നു. തമാശയും രാഷ്ട്രീയവുമായിരുന്നു വിഷയങ്ങള്‍. വിഡി രാജപ്പന്റെ ഏകലവ്യനായിരുന്നു ഞാനെന്നു് പറയാം. പാരഡി കഥാപ്രസംഗമൊക്കെ അന്നു് ഞാന്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ടു്.

ആയിടക്കു് ക്രിസ്മസ് കരോളിനു് പാടാന്‍ ഏക് ദോ തീന്റെ ഈണത്തില്‍​എഴുതിയ ഒരു പാട്ടു് കുറച്ചുവര്‍ഷം മുമ്പു് വീട്ടില്‍ വന്ന കരോള്‍​സംഘം പാടിക്കേട്ടപ്പോള്‍ ഉണ്ടായ സന്തോഷം ചെറുതല്ല.

perooran said...

v d rajappan ente naattukaranaaaaa

കുഞ്ഞന്ന said...

ഇവിടം ഒരു പാരഡിപാരാവാരമാണല്ലോ! എനിക്കത്ര അറിവില്ലാത്ത സംഗതിയാണെങ്കിലും അറിയാവുന്ന, ഇഷ്ടമുള്ള ഒരെണ്ണം - ഒറ്റൊരെണ്ണം - പാടീട്ടു്‌ ഞാനും പൊയ്ക്കോട്ടെ?

"അന്തിപ്പൊന്‍വെട്ടം കടലില്‍ മെല്ലെ താഴുമ്പൊള്‍
മാനത്തെ മുല്ലത്തറയില്‍ മാണിക്യ ചെപ്പ്‌
വിണ്ണിന്‍ മാണിക്യ ചെപ്പു്‌...
താനാ തിന്തിന്താര തിന്തിന്താര തിന്തിന്താര.."

എന്ന വന്ദനത്തിലെ ഗാനത്തിന്റെ രീതിയില്:

"അന്തപ്പന്‍ ചേട്ടന്‍ ഒരുനാള്‍ ഷാപ്പില്‍ ചെന്നപ്പൊള്‍
ഷാപ്പിന്റെ മുറ്റത്തതാ അച്ചന്‍ നില്ക്കുന്നൂ,
പള്ളീലച്ചന്‍ നില്‍ക്കുന്നു...
പൊടാ വീട്ടിപ്പൊടാ, വീട്ടിപ്പൊടാ, വീട്ടിപ്പൊടാ
പൊടാ വീട്ടിപ്പൊടാ വീട്ടിപ്പൊടാ പോ.... "

എങ്ങനുന്ട്‌ ?

എന്റെ വിശ്വാസം ഇതു എന്റെ ചേച്ചിയും കൂട്ടുകാരും കൂടി കോളജിലെ പരിപാടിക്ക്‌ ഉന്ടാക്കിയതാണെന്നാ! അതിനി ഒരു വലിയ നുണയായിരുന്നൊ എന്നെനിക്കറിയില്ല! ആരെങ്കിലും ഇതു കൊമേഴ്‌സ്യലായി അവതരിപ്പിച്ചതാണെന്നു കേട്ടിട്ടുന്ടൊ? അവളെന്നെ നുണ പറഞ്ഞു പറ്റിച്ചതാണോ എന്നറിയാനാ!


കുഞ്ഞന്ന

Zebu Bull::മാണിക്കൻ said...

വീഡിയുടേതാണെന്നു തോന്നുന്നു "മയിലാഞ്ചിക്കാട്ടില്‌ ചീകിച്ചികഞ്ഞുനില്‍‌ക്കും വാലുള്ള പൂവന്‍‌കോഴീ" എന്നുതുടങ്ങുന്ന പാരഡി.

ജയന്‍ നായകനായിരുന്ന "ശക്തി"യില്‍ "മീശമുളച്ചപ്പം" എന്നുതുടങ്ങുന്ന സിനിമാപ്പാട്ട് പല പ്രശസ്തസിനിമാഗാനങ്ങളുടെയും പാര്‍ഡിശകലങ്ങള്‍ ("പണ്ടോരു ചങ്ങാതി ചെത്താന്‍ കേറീ... പനങ്കള്ളും മോന്തി വലിഞ്ഞുകേറീ..." പോലുള്ളവ) കൊണ്ടുമാത്രം ഉണ്ടാക്കിയതായിരുന്നല്ലോ.

"ഓരോ തുള്ളിച്ചോരയില്‍ നിന്നും ഓരായിരം പേര്‍ വിരിയുന്നൂ" എന്നോ മറ്റോ ഉള്ള വിപ്ലവഗാനത്തെ "ഓരോ തുള്ളി എണ്ണയില്‍ നിന്നും ഓരായിരം പേര്‍ വിരിയുന്നൂ... പൊരിയുന്നൂ ഇവര്‍ ചായക്കടയിലെ അലമാരികളില്‍ നിറയുന്നൂ... ആട്ടയല്ലിത്, മൈദയല്ലിത്, ഗോതമ്പിന്റെ ഉമിയാണ്‌" എന്നൊരു "ബോണ്ട"പ്പാരഡിയായും കേട്ടിട്ടുണ്ട്.

അലിഫ് /alif said...

ആശാന്റെ കോഴി..
അവറാന്റെ വീട്ടിൽ
അവരാരുമറിയാതെ മുട്ടയിട്ടു..
(ആഷാഢമാസം ആത്മാവില്‍ മോഹം
അനുരാഗമധുരമാ‍മന്തരീക്ഷം എന്ന പാട്ടിന്റെ)
ആണ് ഓർമയിലുള്ള ആദ്യപാരഡി..

ഓടോ: ഇഷ്ടമാകുന്ന പോസ്റ്റുകൾ കാണാൻ വൈകുന്നതിപ്പോൾ പതിവായിരിക്കുന്നു :(

Zebu Bull::മാണിക്കൻ said...

അലിഫ്, ഏതാണ്ടതേ കാലഘട്ടത്തില്‍ത്തന്നെ പ്രചാരത്തിലുണ്ടായിരുന്ന ("മനം പോലെയാണോ മംഗല്യം, ഈ മംഗല്യമാണോ സൗഭാഗ്യം" എന്ന പാട്ടിനെ പാരഡീകരിച്ചുണ്ടാക്കിയ) "മല പോലെയാണോ...", "വാഴത്തട പോലെയാണോ..." എന്നൊക്കെയുള്ള പാട്ടും അപ്പോള്‍ ഓര്‍‌മ്മ കാണുമല്ലോ?

sHihab mOgraL said...

http://www.youtube.com/watch?v=pYnfGuF9P34&NR=1&feature=fvwp

Find very talented Nadirsha.

സ്വപ്നാടകന്‍ said...

ഇതെന്തേ കാണാന്‍ വൈകിപ്പോയി (

*ഇല്ലി മുളം കാടുകളില്‍ ലല്ലലലം പാടിവരും തെന്ന്ലേ..*

ലില്ലിയുടെ മൂത്തമകള്‍
ജില്ലയിലെ റോഡുകളില്‍
ചെത്തണു..സണ്ണീം കൊണ്ട് ചെത്തണു..
ഉന്തിവിട്ട പോലെയവള്‍ കാറുകളെ പിന്നിലാക്കി
ചെത്തണു..സണ്ണീം കൊണ്ട് ചെത്തണു..

കൊതുകിന്റെ പോലെയുള്ള ഒരുവണ്ടീലവളെന്റെ
ബുള്ളറ്റിനെ പിന്നിലാക്കി ഇന്നലെ..(2)
-------------------------------------------------------------------------------
*ചിക്ക് പുക്ക് ചിക്ക് പുക്ക് റയിലേ..*

സ്റ്റെപ്പ് കട്ട് മുടി മുന്‍പ് സ്റ്റൈലേ
അത് കഴിഞ്ഞപ്പോ പങ്ക് സ്റ്റൈലേ
ഇപ്പോ മൊട്ടത്തല പുതു സ്റ്റൈലേ
ഇത് മോഡേണ്‍ സ്റ്റൈലെട ഫൂളേ...(2)

ഇപ്പോ വീട്ടില്‍പ്പോലും ചെത്ത് ചുരിദാറ്
വല്ല്യമ്മയുടുക്കണ് സ്ഥിരമായി..
ചെത്ത് ബാഗി ജീന്‍സും പിന്നെ ടീഷര്‍ട്ടും
വല്ല്യപ്പനുടുത്തിട്ട് യമഹായില്‍ പറക്കണു..
ഡുടും ഡുടിഷ്..ഡുടും ഡുടിഷ്..ഡുടും ഡുടിഷ്..
--------------------------------------------------------------
*ഉസിലാം പട്ടി പെണ്‍കുട്ടീ മുത്തുപ്പേച്ച്..*

സ്പെഷലായ് സ്വല്‍പ്പം അരികിട്ടീ തിരുവോണം നാളില്‍
അത് കഴുകാനെടുത്തപ്പോ മണമടിച്ചേ
കിറുങ്ങിപ്പോയി..(2)
കഷ്ടപ്പെട്ട് വേല ചെയ്ത് കാശുണ്ടാക്കി വാങ്ങിച്ചൊരു
അരിയാണു മാവേലീ..
അത് വച്ചുണ്ടാക്കിക്കോടുത്താലോ പട്ടിപോലും കഴിക്കൂല
അതുപോലൊരു സ്മെല്ലാണു..

സ്പെഷലേ സ്പെഷലേ..
അരി സ്പെഷലായ് കിട്ടി...(2)

കണ്ടവനെല്ലാം മന്ത്രിയായി..കേരളമാകെ കൊളമായി..
ഫ്ലൈറ്റിലെന്നും ഡെല്ലീപ്പോക്ക്
തീര്‍ന്നുപോയീ ഖജനാവു..(2)
പിന്നെയുമിലക്ഷന്റെ സമയത്തോടടുക്കുമ്പം
ഇളിച്ചും കൊണ്ട് വരും...

സ്പെഷലായ് സ്വല്‍പ്പം...
---------------------------------------------------------------------------------
*സംകൃത പമഗരി തങ്കത്തുങ്കത്തധിങ്കിണ(മാപ്പിളപ്പാട്ട്)*

സംഗതി അറിഞ്ഞോ താന്‍ തെക്കേവീട്ടിലെ അന്ത്രുക്കാന്റെ
മൂത്തമോന്‍ ഭയങ്കര കേഡീ..
അവനിന്നലെ വെളുപ്പിനു സെണ്ട്രല്‍ ജയിലിന്‍ കമ്പി വളച്ച്
ആരാരുമറിയാതെ ചാടീ...
-----------------------------------------------------------------------------------
എല്ലാം നാദിര്‍ഷ പാരഡികള്‍
രാജപ്പന്റെ വാഹനങ്ങളുടെ പ്രണയവും ചികയാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലയും കേട്ടിട്ടുണ്ട്..ഇഷ്ടവുമാണു.:)

ഇനി ഓര്‍മയിലുള്ളത് പൂരപ്പാട്ട് പാരഡിയും കാതലന്‍,അഖിലാണ്ടമണ്ഠലമണിയിച്ചൊരുക്കി അശ്ലീല പാരഡികളുമാണു..അതിവിടെ ഇടണോ? ;)

പൊയ്‌മുഖം said...

എന്തോ തപ്പി വഴിതെറ്റി വന്നതാണ് . ഇപ്പോൾ വീണ്ടും വായിക്കുന്നു.