Tuesday, May 19, 2009

ശ്രീലങ്കന്‍ തമിഴര്‍ പിറകോട്ട് നടക്കുമ്പോള്‍

ആദിയില്‍ എന്തായിരുന്നോ എന്തോ.ക്രിസ്തുവിനു മൂന്നു നാലു വര്‍ഷം മുന്നേ സിംഹളരെത്തി. തമിഴര്‍ അതിനും മുന്നേ ഉണ്ടായിരുന്നെന്ന് അവകാശപ്പെടുന്നത് ആര്‍ക്കിയോളജിക്ല് ഗോഗ്വാകളില്‍ കുടുങ്ങി കഥയേതാ കോതമംഗലം ഏതാണെന്ന് അറിയാതെയായി. എന്തായാലും തമിഴരും ചരിത്രത്തില്‍ ഏതാണ്ട് സിംഹളരുടെ കാലത്തു തന്നെ പ്രത്യക്ഷപ്പെട്ടു. പിറകേ മതവും വന്നു. സിംഹളര്‍ ബുദ്ധമതക്കാരായി. തമിഴരില്‍ ഭൂരിഭാഗവും ഹിന്ദുക്കളായി തുടര്‍ന്നു. കുറേപ്പേര്‍ ശേഷം ഇസ്ലാം മതം സ്വീകരിച്ചു. രാജാക്കന്മാര്‍ തമ്മില്‍ വെട്ടിയ കാലമുണ്ടായി. ഒടുക്കം ആളുകള്‍ അവനവന്റെ പണി നോക്കിപ്പോയി.

പിന്നെയൊരുകാലം യൂറോപ്യര്‍ ഭരിച്ചു. തമിഴരില്‍ നല്ലൊരു ശതമാനം കൃസ്തുമതം സ്വീകരിച്ചു. തമിഴര്‍ കൂടുതല്‍ വിദ്യാഭ്യാസമുണ്ടായിരുന്നവര്‍ ആയതിനാല്‍ സര്‍ക്കാര്‍ ജോലികളില്‍ ഭൂരിപക്ഷം അവര്‍ നേടി.ഭരണത്തിലും ജോലിയിലും മതം തിരിച്ച് പ്രതിനിധികള്‍ എന്ന സങ്കല്പ്പം അവിടെയുണ്ടായി, ഇല്ലെങ്കില്‍ ഭൂരിപക്ഷത്തിനു പ്രാതിനിധ്യം കിട്ടില്ല എന്ന ഒഴിവുകഴിവു പറഞ്ഞെങ്കിലും വിഭജിച്ചു ഭരിക്കുക എന്ന യൂറോപ്യന്‍ തന്ത്രം തന്നെയായിരുന്നു നടപ്പിലായത്. തല്‍ഫലമായി മതബന്ധിത പാര്‍ട്ടികള്‍ ഉണ്ടായി. മതവിദ്വേഷമുണ്ടായി. അതിനിടയില്‍ സ്വാതന്ത്ര്യവുമുണ്ടായി. തമിഴ്വംശപാര്‍ട്ടികളില്‍ ചിലത് സിംഹളപ്പാര്‍ട്ടികളില്‍ ലയിച്ചു. ലയിച്ചവരുടെ അസ്ഥിപോലും ബാക്കിയില്ലാതെ നശിച്ചും പോയി. "സിംഹളമാത്രം നിയമം" സ്വാതന്ത്ര്യാനന്തരം തിരക്കിട്ടു നടപ്പാക്കി ഫലപ്രദമായി ഏതാണ്ട് എല്ലാ തമിഴരെയും സര്‍ക്കാര്‍ ജോലികളില്‍ നിന്നും നീക്കവും ചെയ്തു.

തുടര്‍ന്ന് ഇന്ത്യന്‍ വം‌ശപാരമ്പ്യരം വ്യക്തമായ തമിഴര്‍ക്ക്, അതായത് ബ്രിട്ടീഷ് ഭരണകാലത്ത് തോട്ടം തൊഴിലാളികള്‍ ആയെത്തിയവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വം നല്‍കില്ലെന്ന് വ്യക്തമാക്കുന്ന ബില്‍ എത്തി നിയമമായി. നിയമം മനുഷ്യാവകാശലംഘനവും ന്യൂനപക്ഷനശീകരണത്തിനുമാണെന്ന വാദം കോടതിയില്‍ നിലനിന്നുമില്ല. തമിഴ് പ്രദേശങ്ങളില്‍ പരിമിത സ്വയംഭരണാവകാശം പകരം നല്‍കാമെന്ന് രണ്ട് പ്രധാനമന്ത്രിമാര്‍ വാഗ്ദാനം നടത്തി. ദാനം വാക്കുമാത്രമായും പോയി.

മദ്ധ്യവര്‍ത്തി തമിഴര്‍ക്ക് സര്‍ക്കാരിലോ മറ്റു സ്ഥാപനങ്ങളിലോ ജോലിയൊന്നും ലഭിക്കാതെയായപ്പോള്‍ പഠിച്ചിറങ്ങി കടും തൊഴിലില്ലായ്മയെ നേരിട്ട ചെറുപ്പക്കാര്‍ സംഘടിച്ചു. ശക്തരായൊന്നുമില്ലെങ്കിലും അവര്‍ സിംഹളതാല്പ്പര്യങ്ങള്‍ മാത്രം കാക്കുന്ന സര്‍ക്കാരിനെതിരേ പ്രക്ഷോഭം തുടങ്ങി. കലാപകാരികള്‍ പതിമ്മൂന്ന് പട്ടാളക്കാരെ വകവരുത്തിയ സംഭവത്തെ തുടര്‍ന്ന് ഭൂരിപക്ഷ മതവികാരം അതിക്രൂരമായാണ്‌ പ്രതികരിച്ചത്. കുപ്രസിദ്ധമായ ബ്ലാക്ക് ജൂലൈ സംഭവം അരങ്ങേറി. എത്രയായിരം സിവിലിയന്‍ തമിഴര്‍ അതില്‍ കൊല്ലപ്പെട്ടെന്ന് കണക്കൊന്നുമില്ല. ഈ സംഭവത്തോടെ നിരവദി തമിഴ് വിമോചന തീവ്രവാദ സംഘടനകള്‍ നിലവില്‍ വന്നു.

തെരഞ്ഞെടുപ്പില്‍ തമിഴ് യുണൈറ്റഡ് ഫ്രണ്ട് മത്സരിച്ചു വന്‍ ഭൂരിപക്ഷം നേടിയെങ്കിലും ആയിരങ്ങള്‍ കൊല്ലപ്പെട്ട ജാഫ്ന ലൈബ്ബ്രറി കലാപത്തിനോട് പ്രസിഡന്റ് ജയവര്‍ദ്ദനെ "ഇങ്ങനെയൊക്കെയാണ്‌ ഇവിടെ കാര്യങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്" എന്ന രീതിയില്‍ പ്രതികരിച്ചതോടെ തമിഴരുടെ മനോഭാവം ആകെ സ്വതന്ത്ര ഈഴം എന്ന തീവ്രവാദ സങ്കല്പ്പത്തിന്‌ അനുകൂലമായി മാറ്റി.

നിരവധി തീവ്രവാദഗ്രൂപ്പുകളുടെ സമവര്‍തിത്വത്തില്‍ പ്രവര്‍ത്തിച്ച കലാപകാരികള്‍ എന്ന നിലയിലായിരുന്നു ഇന്‍സര്‍ജന്‍സിന്റെ ആരംഭമെങ്കിലും ശക്തമായ തമിഴ്‌‌നാട്ടിലെ സാന്നിദ്ധ്യവും, ശ്രീലങ്കന്‍ തമിഴര്‍ക്കിടയില്‍ കൂടുതല്‍ സാന്നിദ്ധ്യവും അതിലും ഉപരി നേതൃത്തപാടവവും ഒത്തിണങ്ങിയ വേലുപ്പിള്ളൈ പ്രഭാകരന്റെ ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴം െന്ന തമിഴ് ഈഴം വിടുതലൈ പുലിഹള്‍ ഏറ്റവും ശക്തമായ സംഘടനയായി മാറി. അതോടെ സ്വഭാവവും മാറിയ എല്‍ ടി ടി ഈ മറ്റെല്ലാ തീവ്രവാദ സംഘടനകളെയും കീഴ്പെടുത്തുകയും ചില പ്രമുഖരെ വധിക്കുകയും ചെയ്തു.

തമിഴ്നാട് വോട്ടുബാങ്ക് ശ്രീലങ്കന്‍ തമിഴരുടെ വികാരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നതുമൂലം ഇന്ത്യയിലെ പുലിത്താവളങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയ ഇന്ദിരാഗാന്ധിയുടെ നയം തുടര്‍ന്നു വന്ന രാജീവ് ഗാന്ധിക്ക് വളരെ വേഗം ഇതിലെ അപകടമെന്തെന്ന് മനസ്സിലായി. പാക്കിസ്ഥാന്‍, ഇസ്രയേല്‍ മുതലായ രാജ്യങ്ങള്‍ ശ്രീലങ്കയില്‍ ശക്തമായ സാന്നിദ്ധ്യം പുലിനിര്‍മ്മാര്‍ജ്ജനത്തിലൂടെ നേടുകയായിരുന്നു. അതേ സമയം പുലികളെ തീവ്രവാദികള്‍ എന്ന നിലയില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചാല്‍ ഇന്ത്യ ഭീകരപ്രവര്‍ത്തനത്തെ പരസ്യമായി തുണയ്ക്കുന്ന രാജ്യമെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യും. ദക്ഷിണേഷ്യയിലെ വല്യേട്ടന്‍ എന്ന ഇന്ത്യയുടെ പ്രതാപം അതോടെ അവസാനിക്കുകയും ഫലത്തിലുണ്ടാകും.

വംശീയകലാപത്തില്‍ പെട്ടവരെ സഹായിക്കാന്‍ നിരായുധരായ ഇന്ത്യന്‍ നേവിയുടെ കപ്പലുകള്‍ അയച്ചായിരുന്നു രാജീവ് ആദ്യമായി ഇന്ത്യയുടെ സാന്നിദ്ധ്യം ശ്രീലങ്കയില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ശ്രീലങ്കന്‍ സേന രാജ്യാതിര്‍ത്തിയില്‍ വച്ച് ഇന്ത്യന്‍ നേവിയെ തടഞ്ഞ് തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ശ്രീലങ്കന്‍ രാഷ്ട്രാതിര്‍ത്തി ലംഘിച്ച് ആകാശത്തുനിന്നും മരുന്നും ഭക്ഷണവും കലഹബാധിതര്‍ക്ക് വിതരണം ചെയ്തു.

തുടര്‍ന്ന് ഏറ്റവും വിചിത്രമായ ഒരു നടപടി രാജീവ് ഗാന്ധി എടുക്കുകയുണ്ടായി. ശ്രീലങ്കന്‍ തമിഴ് സിംഹള കലാപത്തിന്റെ പേരില്‍ ഒരു ഇന്തോ ശ്രീലങ്കന്‍ സമാധാന കരാര്‍ ഒപ്പുവയ്ക്കുകയും ഇതിനനുസരിച്ച് തമിഴ് തീവ്രവാദികളോട് ആയുധം ഇന്ത്യന്‍ പട്ടാളത്തിനു മുന്നില്‍ വച്ച് കീഴടങ്ങാന്‍ കല്പ്പിക്കുകയും ചെയ്തു. പ്രമുഖരായിക്കഴിഞ്ഞ എല്‍ ടി ടി ഈയെ പങ്കെടുപ്പിക്കാത്തതിനാല്‍ അവര്‍ ആയുധം തിരികെ നല്‍‌കാന്‍ തയ്യാറായതുമില്ല.

ഇന്ത്യന്‍ സമാധാന സം‌രക്ഷണസേനയെക്കൊണ്ട് നിരായുധീകരിച്ച തമിഴര്‍ക്ക് എന്നാല്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും തുടര്‍നടപടിയില്‍ പഴയ അനുഭവം തന്നെയാണ്‌ ഉണ്ടായത്.

തുടര്‍ന്ന് പുലികള്‍ ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ടുകയും ഇരുഭാഗത്തും കനത്ത ആളപായമുണ്ടാകുകയും ചെയ്തു. സിവിലിയന്‍ തമിഴരുടെയോ പുലികളുടെയോ ആള്‍നാശത്തിനു കണക്കൊന്നുമില്ല. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ കൊള്ള, നിരായുധരുടെ വധം, ബലാത്സംഗം കൂട്ടക്കൊല തുടങ്ങി നിരവധി യുദ്ധകുറ്റങ്ങള്‍ ഇന്ത്യന്‍ സേനയ്ക്കു മേല്‍ ആരോപിക്കുന്നുമുണ്ട്.

കുപ്രസിദ്ധമായ പല കൂട്ടക്കൊലകളും ജാഫ്ന ഹോസ്പിറ്റലില്‍ ഡ്യൂട്ടിഡോക്റ്റര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും പുലികളെ ചികിത്സിക്കുന്നെന്ന പേരില്‍ വധിച്ചതും സ്കൂള്‍ വിദ്യാര്‍ത്ഥികളെ വിളിച്ചിറക്കി വെടിവച്ച് കൊന്നതും ഒക്കെ ലോകം അന്ധാളിപ്പോടെ കാണുമ്പോള്‍ ഇന്ത്യയില്‍ ഇതൊന്നുമറിയാതെ നമ്മള്‍ മേരാ ഭാരത് മഹാന്‍ പാടി രസിച്ചു.

എല്‍ ടി ടി യീയുടെ തന്ത്രങ്ങളെയോ ശക്തിയോ നമ്മുടെ പട്ടാളത്തിനു മനസ്സിലായിരുന്നതേയില്ല. പ്രഭാകരന്‍ ഒരു ഫുട്ട്ബാള്‍ സ്റ്റേഡിയത്തില്‍ ഉണ്ടെന്ന് വിവരം കിട്ടിയ ഇന്ത്യന്‍ പട്ടാളം ഇയാളെ പിടിക്കാന്‍ ആകാശത്തു നിന്നും ഹെലിക്കോപ്റ്ററില്‍ എയര്‍ കമാന്‍ഡോസിനെ ഇറക്കാന്‍ ശ്രമിക്കുകയും അതേ സമയം ടാങ്കുകള്‍ കൊണ്ട് വളയുകയും ചെയ്തു. സ്റ്റേഡിയത്തിനു പുറത്ത് മരങ്ങളില്‍ ഒളിച്ചരുന്ന പുലികള്‍ ഹെലിക്കോപ്റ്ററുകള്‍ വിമാനവേധ തോക്കുകള്‍ കൊണ്ട് നശിപ്പിക്കുകയും ടാങ്കുകള്‍ കുഴിബോംബിനാല്‍ ഛന്നഭിന്നമാക്കുയയും ചെയ്ത് ഇന്ത്യന്‍ പടയെ നിശ്ശേഷം തകര്‍ത്തശേഷം മാത്രമാണ്‌ രഹസ്യവിവരം പുലികള്‍ ഒരുക്കിയ കെണിയായിരുന്നെന്ന് മനസ്സിലായത്.

ഇന്ത്യയുടെ നയതന്ത്രത്തിനെയും മിലിട്ടറി ഇന്റലിജന്‍സിനെയും ലോകത്തിനു മുന്നില്‍ പരിഹാസ്യരാക്കിയ സംഭവങ്ങള്‍ ഏറെയുണ്ടായിരുന്ന ആ ദുരന്തനാടകം അവസാനിക്കുന്നത് വി പി സിംഗ് അധികാരത്തിലേറി ഇന്ത്യന്‍ സേനയെ തിരിച്ചു വിളിക്കാന്‍ തുടങ്ങിയതോടയാണ്‌. അതോടെ യുദ്ധക്കെടുത്തികള്‍ക്കും കൂട്ടക്കൊലകള്‍ക്കും ഉത്തരവാദികളഅയ ഇന്ത്യന്‍ സേനയെ തിരിച്ചു കൊണ്ടുപോകാന്‍ കല്പ്പിച്ച് ശ്രീലങ്കന്‍ ഗവണ്‍‌മെന്റ് മറുകണ്ടം ചാടുകയും ചെയ്തു.


ഇന്ത്യന്‍ ഇടപെടലോടെ വിജയം അല്ലെങ്കില്‍ മരണം എന്ന ആശയം ഫലപ്രദമായി ശ്രീലങ്കന്‍ തമിഴരുടെ ഇടയില്‍ പടര്‍ത്താന്‍ കഴിഞ്ഞ ഈഴം വിടുതലൈ പുലികള്‍ വിമോചനസമരത്തിന്റെ സ്വഭാവം വെടിഞ്ഞ് ഗറില്ലായുദ്ധം നടത്തുന്ന കൊടും തീവ്രവാദികളുടെ രൂപം കൈക്കൊണ്ടു. ആദര്‍ശങ്ങളുടെ ബന്ധനവുമില്ലാതെയായ എല്‍ ടി ടി ഈ ഭീകരരുടെ രൂപമെടുത്തു. കരിമ്പുലികള്‍ എന്ന ചാവേര്‍പ്പടയുടെ സൃഷ്ടി ഇവിടെയായിരുന്നെങ്കില്‍ അതിന്റെ ആദ്യ ഇരയും രാജീവ് ഗാന്ധി തന്നെയായിരുന്നു. പുലികളെ ഭീകരരെന്ന് ഇന്ത്യയടക്കം പ്രമുഖ രാജ്യങ്ങള്‍ കണക്കാക്കാന്‍ ഇതു ഹേതുവായി. തുടര്‍ന്ന് കരിമ്പുലിയാക്രമണത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന പ്രേമദാസയും വധിക്കപ്പെട്ടു.പരശതം ചാവേറാക്രമണങ്ങളിലൂടെ നിരവധി പ്രമുഖരെ എല്‍ ടി ടി ഈ കൊല ചെയ്തു. കൊടും മനുഷ്യാവകാശലംഘനങ്ങളും കൂട്ടക്കൊലകളും നടത്തിയാണ്‌ ശ്രീലങ്കന്‍ ഭരണകൂടം അതിനു മറുപടികള്‍ സാധാരണ തമിഴര്‍ക്കു നല്‍കിയത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന ചന്ദ്രിക കുമാരതുംഗേയുടെ കാലത്ത് ശ്രീലങ്കന്‍ സേനയും പുലികളും മുഴുനീളയുദ്ധത്തില്‍ ഊഴം വച്ച് പലഭാഗങ്ങളും പിടിക്കുകയും തിരിച്ചുവിടുകയും ചെയ്തു.

ഇക്കാലമത്രയും പുലികള്‍ മയക്കുമരുന്നു കടത്തല്‍ തുടങ്ങിയ ഭീകരവാദികളുടെ പൊതുമുതല്‍ സമ്പാദനമേഖലകളില്‍ പ്രവര്‍ത്തിക്കുകയും ബാലന്മാരെ നിര്‍ബ്ബന്ധിച്ചു പടയില്‍ ചേര്‍ക്കുകയും വധശിക്ഷ അടക്കം ഭീകരനിയമം നടപ്പാക്കുകയും ചെയ്ത് സ്വന്തം ഭീകരത ലോകത്തിനു വെളിപ്പെടുത്തുകയായിരുന്നു. ഭീകരരുടെ മുഖം തന്നെ കാഴ്വയ്ക്കുമ്പോഴും കര‌-നാവിക-വ്യോമസേനകള്‍ അടങ്ങുന്ന ഒരു പട്ടാളത്തിന്റെ കാര്യക്ഷമതയും പുലികള്‍ക്കുണ്ടായിരുന്നു. വിരോധാഭാസങ്ങള്‍ നിറഞ്ഞതായിരുന്നു പക്ഷേ പ്രഭാകരന്റെ നയങ്ങള്‍. സിംഹളര്‍ വംശീയോന്‍‌മൂലനം നടത്തുന്നെന്ന് അലമുറയിടുന്ന അതേ സമയമാണ്‌ തമിഴ് മുസ്ലീങ്ങളെ പുലികള്‍ ഈഴത്തു നിന്നും അടിച്ചോടിച്ചത്, പിന്നീറ്റ് തിരിച്ചു വിളിച്ചെങ്കിലും.

ചന്ദ്രിക പരാജയപ്പെട്ട് വിക്രമസിംഗേ അധികാരത്തില്‍ വന്നകാലം പുലികള്‍ അക്രമം നിറുത്തുകയും സ്വതന്ത്ര ഈഴമെന്ന ആവശ്യം പിന്‍‌വലിച്ച് തദ്ദേശ സ്വയംഭരണത്തിനു വേണ്ടി ശ്രമിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമ്മര്‍ദ്ദം കൂട്ടാക്കാതെ എന്നാല്‍ വിക്രമസിംഗേ സ്വയംഭരണാവകാശവും നിഷേധിക്കുകയാണ്‌ ഉണ്ടായത്.

മാഹീന്ദ്രയുടെ സര്‍ക്കാരിന്റെ തുടക്കത്തില്‍ നോര്‍‌വേയുടെ മദ്ധ്യസ്ഥതയില്‍ നടന്ന സമാധാനശ്രമങ്ങള്‍ പുലികളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമൂലം പരാജയപ്പെടുകയായിരുന്നു. താലിബാന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര പണമിടപാടുകളില്‍മേലും ആയുധക്കടത്തിലും വന്ന കര്‍ശന നിയന്ത്രണങ്ങള്‍, പുലികളുടെ തലച്ചോറായിരുന്ന മഹത്തായയ്ക്ക് വിധിച്ച വധശിക്ഷ, കേണല്‍ കരുണയുടെ കൂറുമാറ്റം എന്നിവ ക്ഷയിപ്പിച്ച പുലികള്‍ക്കുമേല്‍ മഹത്തായ തുടങ്ങിയ ആക്രമണം പുലികള്‍ക്കുമേല്‍ പരിപൂര്‍ണ്ണ വിജയമായി.

പുലികള്‍ കൊടും ഭീകരായി കണക്കാക്കപ്പെടുന്നതിനാല്‍ അന്താരാഷ്ട്ര സമൂഹം അനങ്ങിയില്ല. പലയാനം ചെയ്യുന്നവരും കൊല്ലപ്പെട്ടവരും മുറിവേറ്റവരുമായ ലക്ഷക്കണക്കിനു തമിഴര്‍ക്ക് ആരും സഹായമെത്തിച്ചില്ല. പത്രക്കാരോ ജീവന്‍‌രക്ഷാപ്രവര്‍ത്തകരോ മേഘലകളൊന്നും സന്ദര്‍ശിക്കാന്‍ ശ്രീലങ്ക അനുവദിച്ചതുമില്ല.

നിരവധി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകള്‍ക്കൊടുക്കം പ്രഭാകരന്റെ മൃതദേഹം ഇന്ന് ശ്രീലങ്ന് ടെലിവിഷന്‍ പ്രദര്‍ശിപ്പിച്ചു. ഡി എന്‍ ഏ പരിശോധനയുടെ ആവശ്യമില്ലെന്നും പ്രഭാകരനെ കണ്ടാല്‍ തിരിച്ചറിയാമെന്നുമാണ്‌ സര്‍ക്കാര്‍ പറയുന്നത്. പ്രഭാകരനു നിരവധി ബോഡി ഡബിളുകള്‍ ഉണ്ടായിരുന്ന നിലയ്ക്ക് ഇത്തരം ഒരു വാശിയുടെ ആവശ്യം മനസ്സിലാവുന്നില്ല. എങ്കിലും പ്രഭാകരന്‍ മരിച്ചില്ലെന്ന തമിഴുപുലികളുടെ വാദം എഴുതിത്തള്ളി മരണവാര്‍ത്ത ശരിവയ്ക്കാനാണ്‌ എന്റെ മനസ്സു പറയുന്നത്.

പ്രഭാകരന്‍ മരിച്ചാലും ഇല്ലെങ്കിലും ഇനിയടുത്തകാലത്തൊന്നും എല്‍ ടി ടീ ഈ ഒരു തിരിച്ചുവരവ് നടത്തില്ല. നടത്തുകയുമരുത്, ഭീകരവാദം കൊണ്ട് ഒരു ന്യൂനപക്ഷത്തിന്റെ ദയനീയാവസ്ഥ പരിഹരിക്കാനാവില്ല.

എന്നാല്‍ എല്‍ ടി ടി ഈ യുഗത്തില്‍ ഭീകരര്‍ തമിഴര്‍ക്ക് നല്‍‌കിയ നരകങ്ങള്‍ക്കും അതിനോട് ഇന്ത്യയും ശ്രീലങ്കയും നടത്തിയ പോരാട്ടം നല്‍കിയ കൊടുംയാതനകള്‍ക്കും ഒടുവില്‍ ശ്രീലങ്കന്‍ തമിഴര്‍ സ്വാതന്ത്ര്യകാലത്തെ അരക്ഷിതാവസ്ഥയിലേക്കും അനാഥത്വത്തിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ്‌. പുലികളെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയതിലും അവരെ പ്രകോപിപ്പിച്ചു വഷളാക്കിയതിലും കരങ്ങളുള്ളവര്‍ ഇനിയെങ്കിലും ശ്രീലങ്കന്‍ തമിഴരുടെ മനുഷ്യാവകാശങ്ങള്‍ അനുവദിച്ചു കിട്ടാന്‍ പരിശ്രമിക്കാനുള്ള ബാദ്ധ്യതയുണ്ട്.

വാല്‍ക്കഷണം

ഒരു ചെറുത്തുനില്പ്പിനെ ഭീകരവാദമഅയി വഴി പിഴപ്പിച്ചെന്ന പഴിയല്ലാതെ പ്രഭാകരനെക്കുറിച്ച് നല്ലതൊന്നും പറയാനില്ലല്ലോ എന്ന് ആലോചിച്ചപ്പോഴാണ്‌ സുനാമി ഓര്‍മ്മവന്നത്. പുലികളുടെ സുനാമി ദുരിതാശ്വാസപ്രവര്‍ത്തനവും ശേഷമുള്ള പുനരധിവാസപ്രോജക്റ്റും സുനാമി ബാധിതര്‍ക്കുവേണ്ടീ ഏതു രാജ്യത്തെ സര്‍ക്കാര്‍ നടത്തിയതിലും കാര്യക്ഷമമായിരുന്നു. മരിച്ചവരെക്കുറിച്ച് നല്ലതു പറയണമല്ലോ.

16 comments:

R. said...

ഡാങ്ക്സ് ഫോര്‍ ദ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ദ് ഹിസ്റ്റോറിക്കല്‍ ബാക്ക്ഗ്രൗണ്ട്സ്.

അരവിന്ദ് :: aravind said...

കൊള്ളാം.
The SriLankan Tamils always had the right cause, but the wrong leadership
എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പ്രഭാകരന്‍ വെറും ചട്ടമ്പി മൂത്ത് അധോലോക നായകന്‍ വിളഞ്ഞു രാജാവായവന്‍.
സ്വയം ആര്‍ഭാടപൂര്‍‌വ്വം ജീവിച്ചു സുഖിച്ച വിപ്ലവ നായകന്‍. അയാക്ക് വേണ്ടി ചാവാന്‍ പാവം കുറെ തമിഴരും.

തോക്കെടുക്കാതെ നിന്നുരുന്നെങ്കില്‍ ശ്രീലങ്കക്ക് ഒന്നും ചെയ്യാനുണ്ടാകുമായിരുന്നില്ല.
ബര്‍മ്മ കളിക്കാന്‍ അവര്‍ക്ക് പാങ്ങുമില്ല.
ഞോണ്ടി ഞോണ്ടി അവസാനം അടിച്ചമര്‍ത്തപ്പെട്ടവന്‍ സഹികെട്ട് എറിയാന്‍ ഒരു ചെറിയ കല്ലെടുക്കുന്നതും, മെഷീന്‍ ഗണ്ണുകൊണ്ട് ഒറ്റ പൂശാണ്. അതാണ് റ്റാക്റ്റിക്. തോക്കെടുത്തവനെ കൊന്നരച്ചു ചവുട്ടി തേച്ചാലും ഒരുത്തനും സഹതപിക്കില്ല, സഹതപിക്കാന്‍ പാടില്ല.

Rare Rose said...

അവിടെയുമിവിടെയും കേട്ടിട്ടുണ്ടു എന്നല്ലാതെ പുലികളുടെ പോരാട്ടങ്ങളെ കുറിച്ചു ശരിക്കും ഈ കുറിപ്പിലൂടെയാണു മനസിലാക്കാനായതു...:)

poor-me/പാവം-ഞാന്‍ said...

Thank you for giving such a detailed account....

Joker said...

തുടര്‍ന്ന് പുലികള്‍ ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ടുകയും ഇരുഭാഗത്തും കനത്ത ആളപായമുണ്ടാകുകയും ചെയ്തു. സിവിലിയന്‍ തമിഴരുടെയോ പുലികളുടെയോ ആള്‍നാശത്തിനു കണക്കൊന്നുമില്ല. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ കൊള്ള, നിരായുധരുടെ വധം, ബലാത്സംഗം കൂട്ടക്കൊല തുടങ്ങി നിരവധി യുദ്ധകുറ്റങ്ങള്‍ ഇന്ത്യന്‍ സേനയ്ക്കു മേല്‍ ആരോപിക്കുന്നുമുണ്ട്.///

ആരോപണമല്ല അണ്ണാ സത്യം തന്നെ. പുലികളുടെയും തമിഴ് മക്കളുടെയും ഈ പോരാട്ടം വെറും തമിഴ് ഈഴം എന്ന ഒന്നിനു വേണ്ടി മാത്രമായിരുന്നില്ല അങ്ങനെ ചുരുക്കി കളയുന്നതും തെറ്റാണ്. ജനിച്ച നാട്ടില്‍ നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു അത്. ശ്രിലങ്കന്‍ സര്‍ക്കാര്‍ ഇവരെ ഇങ്ങനെ ഉന്‍മൂലനം ചെയതതിന് പിന്നില്‍ അവരെ കുറിച്ച് ആരും ഒന്നും ചോദിക്കില്ല എന്ന ധൈര്യം കൂടിയായായിരുന്നു.

പുലികള്‍ അടക്കമുള്ള തമിഴര്‍ സായുധമായ ഈ പോരാട്ടത്തിലേക്ക് എടുത്തെറിയപ്പെട്ടതിന് പിന്നില്‍ വ്യക്തമായ കാരണാങ്ങള്‍ കൂടിയുണ്ടായിരുന്നു.മനോധൈര്യം ചോര്‍ന്ന് ആയുധബലത്തിന്റെയും പണത്തിന്റെയും ധാരാളിത്തം പുലികളെ യഥാര്‍ത്തത്തില്‍ നിരായുധരാക്കി എന്നതാണ് സത്യം. പാളിച്ചകള്‍ എമ്പാടും പ്രഭാകരനും പറ്റിയിരിക്കാം. പക്ഷെ ഒരു പുരുഷായുസ്സ് ഭൌതികമായ മറ്റൊന്നിനുമല്ലാതെ സത്വത്തിന് വേണ്ടി അര്‍പ്പിച്ച പ്രന്‍ബ്ഭാകരനെ ചരിത്രം വെറും ഭീകരവാദിയായി ചിത്രീകരിക്കില്ല എന്നാണ് എന്റെ വിശ്വാസം.

(ദീര്‍ഘവും വസ്തുനിഷ്ടവുമായ ലേഖനത്തിന് നന്ദി)

ഭക്ഷണപ്രിയന്‍ said...

//തുടര്‍ന്ന് പുലികള്‍ ഇന്ത്യന്‍ സേനയുമായി ഏറ്റുമുട്ടുകയും ഇരുഭാഗത്തും കനത്ത ആളപായമുണ്ടാകുകയും ചെയ്തു. സിവിലിയന്‍ തമിഴരുടെയോ പുലികളുടെയോ ആള്‍നാശത്തിനു കണക്കൊന്നുമില്ല. എന്നാല്‍ മനുഷ്യാവകാശ സംഘടനകള്‍ കൊള്ള, നിരായുധരുടെ വധം, ബലാത്സംഗം കൂട്ടക്കൊല തുടങ്ങി നിരവധി യുദ്ധകുറ്റങ്ങള്‍ ഇന്ത്യന്‍ സേനയ്ക്കു മേല്‍ ആരോപിക്കുന്നുമുണ്ട്.

കുപ്രസിദ്ധമായ പല കൂട്ടക്കൊലകളും ജാഫ്ന ഹോസ്പിറ്റലില്‍ ഡ്യൂട്ടിഡോക്റ്റര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും പുലികളെ ചികിത്സിക്കുന്നെന്ന പേരില്‍ വധിച്ചതും സ്കൂള്‍ വിദ്യാര്‍ത്ഥികളെ വിളിച്ചിറക്കി വെടിവച്ച് കൊന്നതും ഒക്കെ ലോകം അന്ധാളിപ്പോടെ കാണുമ്പോള്‍ ഇന്ത്യയില്‍ ഇതൊന്നുമറിയാതെ നമ്മള്‍ മേരാ ഭാരത് മഹാന്‍ പാടി രസിച്ചു.//

പുതിയ ഇന്ത്യന്‍ രാജ്യ രക്ഷാ നിയമം അനുസരിച്ച് അനോണി ആന്റണിയെ കണ്ടാലുടനെ വെടി വച്ച് കൊല്ലാന്‍ ഉത്തരവായിരിക്കുന്നു!

ജ്യോനവന്‍ said...

ഇത്രയും വായിച്ചു തീരുമ്പോള്‍ ഒരു ഞെട്ടല്‍. ഓഫീസിലെ ഒരു ശ്രീലങ്കന്‍ തമിഴന്റെ കാര്യവുമുണ്ട്. കക്ഷി രണ്ടു്‌ ദിവസമായി ആകെ അസ്വസ്ഥനാണ്‌. പ്രഭാകരന്‍ അങ്ങനെയങ്ങ് കീഴടങ്ങില്ലെന്നു തന്നെ. ആ ബോഡി അല്ല. പ്രഭാകരന്‍ അങ്ങനെയല്ല. പട്ടാളം, എത്ര പാവം മക്കളെ കൊന്നെന്നതിനെക്കുറിച്ചുമാത്രം എപ്പോഴും പറഞ്ഞു.
ടൈഗര്‍ ബാം താന്‍ ബാം എന്നയാളെ പലപ്പോഴായി മുഖം കോട്ടി കളിയാക്കിയതിനു മൊത്തത്തില്‍ കിട്ടിയതായി ഇന്നയാളുടെ കലങ്ങിയ കണ്ണില്‍ നോക്കിയപ്പോള്‍ ദുഃഖം തോന്നി. എന്തിനെന്നോ എതുവഴിയെന്നോ അറിയാതെ ചിലയിടങ്ങളില്‍ ചില അനുയായികള്‍.....

(ലേഖനത്തിനു്‌ വളരെ നന്ദി)

Sethunath UN said...

Thanks Antony!

അനില്‍ശ്രീ... said...

ഒരു പോരാട്ടത്തിന്റെ ദയനീയ അന്ത്യം എന്നും പറയാം. ഒന്നും നേടാനാവാതെ കീഴടങ്ങേണ്ടി വരുമെന്ന് പ്രഭാകരന്‍ നിനച്ചിട്ടുണ്ടാവില്ല. സ്വാതന്ത്ര്യം അത് ജന്മാവകാശമാണ് എന്ന് പറയാന്‍ വെമ്പുന്ന പല നാവുകള്‍ ശ്രീലങ്കയില്‍ ഉണ്ടാവാം. ആ സ്വാതന്ത്ര്യം നേടാന്‍ തെരെഞ്ഞെടുത്ത മാര്‍ഗ്ഗം, ആദ്യമൊക്കെ സമാധാനത്തിന്റെയും അഹിംസയുടേതുമായിരുന്നെങ്കിലും പ്രഭാകരന്റെ വരവോടെ തീവ്രവാദമായതോടെ, തെറ്റായി പോയി. അവിടെയാണ് പുലികള്‍ എന്ന സ്വാതന്ത്ര്യ സേനാനികളോടുള്ള സഹതാപം തീരുന്നത്. ലക്ഷക്കണക്കിന് വരുന്ന തമിഴ് വംശജര്‍ക്ക് ഇപ്പോഴുള്ള ദുരന്തം സമ്മാനിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പുലികള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.

ഇവിടെ ഇത് അവസാനിക്കുന്നില്ല. ഇനി ഒരു പുതിയ തുടക്കം എന്ന് പറയുമ്പോഴും ശ്രീലങ്കയിലെ തമിഴ് വശജരുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടാനെ കഴിയൂ. പുറത്ത് പറയുന്നില്ലയെങ്കിലും സിംഹളരുടെ മനസ്സില്‍ തമിഴ് പുലികള്‍ (തമിഴ് വശജര്‍ മുഴുവനും?) അത്രക്ക് വെറുക്കപ്പെട്ടവരായിട്ടുണ്ട് എന്ന് തോന്നുന്നു. ഭാവിയിലും തമിഴര്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കായി പോരാടേണ്ടി വന്നേക്കാം. അതിന് മറ്റൊരു പ്രഭാകരനല്ല വേണ്ടത് എന്നത് പ്രത്യേകം ഓര്‍മിക്കുക.

പ്രഭാകരന്‍ മരിച്ചതിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ശ്രീലങ്കയിലേക്ക് പോയിരിക്കുന്ന സുഹൃത്ത് എനിക്കുണ്ട്. 'പുലികളെ കീഴടക്കാന്‍ ചൈനയുടെ സഹായം നിങ്ങള്‍ക്ക് കിട്ടിയില്ലേ' എന്ന് എന്റെ മറ്റൊരു സുഹൃത്ത് ചോദിച്ചതിന് അവനെ തല്ലിയില്ല എന്നേയുള്ളു.

ദുരന്തം അനുഭവിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരെ പുനരധിവസിപ്പിക്കുക എന്നത് ശ്രമകരമാണ്. പലായനം ചെയ്ത അശരണരെ പ്രത്യേകം ഓര്‍ക്കുന്നതിനോടൊപ്പം, നല്ലൊരു പോസ്റ്റിന് നന്ദി.

ajeeshmathew karukayil said...

ഒരു പ്രഭകരനൊ പൊട്ടു അമ്മനോ കൊല്ലപെട്ടാല്‍ നശിക്കുന്നതാണോ ഒരു ജനതയുടെ വിപ്ലവ വീര്യം .സിന്ഘളരും തമിഴരും ഒരേ നിതിയുടെ തുലാസുകളിലൂടെ വിധിക്കതിടത്തോളം സമരം തുടരുക തന്നെ ചെയ്യും .തോക്കിന്‍ കുഴലിലൂടെ അല്ല എങ്കില്‍ പോലും .........

karamban said...

പ്രഭാകരന്‍ ഭീകരന്‍?
അപ്പൊ സുഭാഷ് ചന്ദ്ര ബോസ്? ഭഗത് സിങ്?

ഒരു ജനതയുടെ ദുരിതനാളുകളുടെ, അവര്‍ അനുഭവിച്ച തീവ്രവേദനകളുടെ ഫലമാണ്‌ പ്രഭാകരനും പുലികളും. അവര്‍ക്ക് സമാനതകളില്ല. ഒരിക്കലും പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് പിന്മാറാതെ അവസാനം സ്വന്തം ജീവിതം കൊണ്ടാണ്‌ പ്രഭാകരന്‍ അതിനെ സാക്ഷ്യപ്പെടുത്തിയത്. അയാള്‍ക്ക് പാളിച്ചകള്‍ ഉണ്ടായിക്കാണും. പക്ഷെ, സുദീര്‍ഘമായ പോരാട്ടചരിത്രത്തില്‍ (1976 - മുതല്‍) അവയ്ക്കു മാപ്പുണ്ട്.

"പ്രഭാകരന്‍ വെറും ചട്ടമ്പി മൂത്ത് അധോലോക നായകന്‍ വിളഞ്ഞു രാജാവായവന്‍." -- വല്ലതും അറിഞ്ഞിട്ടു പറയുന്നതാണോ, ആര്‍ക്കറിയാം!

Eccentric said...

പ്രഭാകരന്‍ ഭീകരന്‍?
അപ്പൊ സുഭാഷ് ചന്ദ്ര ബോസ്? ഭഗത് സിങ്?
Ith thanne aanu enikkum thonniyath ee lekhanam vayich kazhinjappol. Ithil pala karyangalum arivundayirunnilla nerathe? Lekhanathinu nandi.

Pinne mashe, ee indian navy ye thirichayacha sambhavam eppol nadannathaanu?

karamban said...

ആദ്യത്തെ കമന്റ് കഴിഞ്ഞപ്പോള്‍ ഒന്നുകൂടെ കമന്റാന്‍ തോന്നി.
നമ്മള്‍ ഇന്ത്യക്കാര്‍ ഒന്നുകില്‍ പരമചെറ്റകള്‍ അല്ലെങ്കില്‍ നട്ടെല്ലിനു പകരം മറ്റെന്തോ ഉള്ളവര്‍!
ഇപ്പോള്‍ ശ്രീലങ്കന്‍ തമിഴര്‍ക്കുണ്ടായതുപോലെ ഒന്ന് ഒരു അമേരിക്കന്‍ ഒറിജിനോ, ഫ്രഞ്ച് ഒറിജിനോ... അങ്ങനെ ഏതെങ്കിലും കോപ്പിലെ ഒറിജിനോ ആണു സംഭവിച്ചിരുന്നതെങ്കില്‍? ഈ വിജയപ്രഖ്യാപനം നടത്താന്‍ ശ്രീലങ്ക അവിടെ കാണുമായിരുന്നോ?

ഹന്‍ല്ലലത്ത് Hanllalath said...

പലതും ഇതിലൂടെ അറിയാന്‍ കഴിഞ്ഞു
.നന്ദി ..അറിവ് പകരുന്ന പോസ്റ്റിന്

അനോണി ആന്റണി said...

Eccentric,
It was the incident that triggered Operation Poomalai (air dropping food & suppliers to civil war affected Tamils in Lanka)

"In late May, the Indian government informed Sri Lanka that it was sending a convoy of relief supplies to the Jaffna peninsula by a ship convoy for 'humanitarian reasons'. A flotilla of Indian boats carrying more than 1000 tonnes of supplies were turned back by the Sri Lankan Navy as they approached the territorial waters of Sri Lanka. The sending back of the Flotilla was seen as a great victory by the general populace of the Sri Lankan capital Colombo, and it was greeted with Jubilation and 'Victory' celebrations."
Quoted from Indian Military's Bharat Rakshak site

http://www.bharat-rakshak.com/IAF/History/1987IPKF/Chapter1.html

അനോണി ആന്റണി said...

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി, കൂട്ടുകാരേ.