Saturday, January 3, 2009

എണ്ണവില- ഇന്നലെ, ഇന്ന്, നാളെ

ഒരു ബ്ലോഗാത്മസുഹൃത്തിന്റെ (പേരു പറയാമോ എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല) ഈമെയിലില്‍ ചോദിച്ചിരിക്കുന്ന കാര്യം ഇത്- ഇന്ധന എണ്ണ വില ഇങ്ങനെ ഇടിഞ്ഞതെന്താണ്‌? സാമ്പത്തിക മാന്ദ്യവും എണ്ണയുമായി എന്ത്?

എണ്ണ വില:
ആദ്യമായി നമുക്ക് എണ്ണ വില എന്താണെന്ന് നോക്കാം, എന്നാലല്ലേ അത് എങ്ങനെ മാറുന്നു എന്നറിയാന്‍ പറ്റൂ- പൊതുവില്‍ ഇന്ധനവില എന്നു പറയുന്നത് ന്യൂയോര്‍ക്ക് അങ്ങാടിവില (ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്സ്ചേഞ്ച് റേറ്റ്) ആണ്‌. മറ്റേതു ചരക്കും പോലെ മുഖ്യമായും ഇതിനെ നയിക്കുന്നത് ആവ്യശ്യ-ലഭ്യതാ അനുപാത(ഡിമാന്‍ഡ്-സപ്ലൈ) കണക്കുകളാണ്‌. വില്‍ക്കാനുള്ളതിനെക്കാള്‍ കൂടുതല്‍ ആവശ്യം വരുമ്പോള്‍ വില കുതിച്ചു ചാടും, മറിച്ചെങ്കില്‍ ഇറങ്ങി പോരും.

വില്പ്നക്കാര്‍:
സൗദി അറേബ്യ, റഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, വെനീസ്വെല മിക്ക തെക്കന്‍ അറബി രാജ്യങ്ങള്‍ എന്നിവ ചേര്‍ന്നാണ്‌ എണ്ണ കയറ്റുമതിയില്‍ ഭൂരിപക്ഷവും നടത്തുന്നത് . എണ്ണ ഉത്പാദന-കയറ്റുമതി രാജ്യങ്ങളുടെ സഖ്യം (ഒപ്പെക്ക്) ആവശ്യം അളന്ന് ഉത്പാദനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് മാര്‍ക്കറ്റ് ഫോഴ്സ് സ്വയം വില നിര്‍ണ്ണയിക്കുന്നതിനെ നിയന്ത്രിച്ചാണ്‌ എണ്ണ വിലയെ താങ്ങി നിര്‍ത്തുന്നത്. സാധാരണ അങ്ങാടി നിയമം അനുസരിച്ച് ഇതിനെ - "പ്രൈസിങ്ങ് കാര്‍ട്ടല്‍" എന്ന തരം നിയമവിരുദ്ധ കരിഞ്ചന്തയായി കാണുമെങ്കിലും എണ്ണയുടെ വിലയില്‍ ലോകത്തിനു മുഴുവന്‍ താല്പ്പര്യമുള്ളതിനാലും കാശുള്ളവന്‍ കയ്യൂക്കുകാരന്‍ ആയതിനാലും ഒപ്പെക്ക് വാണിജ്യസ്വാധീനത്തെ ആരും നിയമവിരുദ്ധമായി കാണാറില്ല.

ഉപഭോക്താക്കള്‍:
എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് അമേരിക്കയാണ്‌- പ്രതിദിനം രണ്ടു കോടി ബാരല്‍ എണ്ണ അമേരിക്ക കത്തിച്ചു തീര്‍ക്കുന്നു . ഇത്രയും എണ്ണയുണ്ടെങ്കില്‍ ഒരു കാറിന്‌ സൂര്യന്‍ മുതല്‍ പ്ലൂട്ടോ വരെ എണ്ണൂറു ട്രിപ്പ് ദിവസേന നടത്താം! ( ഭൗമാന്തരീക്ഷം ഇല്ലാതെ എങ്ങനെ കാറിന്റെ എഞ്ചിന്‍ ഫയറും, റോഡ് ഇല്ലാതെ എങ്ങനെ പ്ലൂട്ടോയ്ക്ക് പോകും എന്നൊന്നും ചോദിക്കല്ലേ, ദൂരത്തിന്റെ കാര്യമാ)

രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന (ഏഴു ദശലക്ഷം+) മൂന്നാം സ്ഥാനത്തെ ജപ്പാന്‍ (അഞ്ചു ദശലക്ഷം+) നാലാം സ്ഥാനത്തെ റഷ്യ, അഞ്ചാം സ്ഥാനത്തെ ജെര്‍മനി, ആറാം സ്ഥാനത്തെ ഇന്ത്യ (എല്ലാവരും മൂന്നു ദശലക്ഷം ബാരലില്‍ താഴെ) ചേര്‍ന്ന് ഉപയോഗിക്കുന്നതിലും അധികമാണ്‌ അമേരിക്കന്‍ ഇന്ധന ഉപയോഗം. (ദശലക്ഷം എന്ന് ഉദ്ദേശിച്ച് കോടി എന്നെഴുതിപ്പോയി- തിരുത്തിയ പാഞ്ചാലി, അയ്അല്‍ക്കാരന്‍, ഹരീ എന്നിവര്‍ക്ക് നന്ദി. മാത്രമല്ല ഈ കണക്കുകള്‍ ഓര്‍മ്മയില്‍ നിന്നെഴുതിയ വെറും ഓട്ടസംഖ്യകളാണ്, കൃത്യമായി ലോകത്തിലെ എല്ലാ പ്രമുഖ രാഷ്ട്രങ്ങളുടെയും എണ്ണ ഉപഭോഗം ഇവിടെ : )


ഫലത്തില്‍ അമേരിക്കയുടെ എണ്ണ ആവശ്യത്തിലെ വ്യതിയാനം ഡിമാന്‍ഡ് കര്വ്വും ഒപ്പെക്ക്-റഷ്യന്‍ എണ്ണ കയറ്റുമതി സപ്ലേ കര്വ്വും വരച്ചു ചേര്‍ക്കുന്ന ഗ്രാഫ് ആണ്‌ എണ്ണവില സൂചിക. ബാക്കി ലോകം ഗുലാന്‍ പെരിശ് കാണുന്നവരെപ്പോലെ ചുമ്മാ "ഇസ്പേഡ് പത്തെറക്ക്" "തുറുപ്പ് ചോദിക്ക്" എന്നൊക്കെ പറഞ്ഞോണ്ട് ഇരിക്കും, ആരും മൈന്‍ഡ് ചെയ്യൂല്ല.


ഇന്ധനവില
ആയിരത്തി തൊള്ളായിരത്തി അമ്പതു മുതല്‍ രണ്ടായിരം വരെയുള്ള അമ്പതു വര്‍ഷത്തില്‍ ക്രൂഡ് വില ബാരലിനു ഇരുപതു മുതല്‍ മുപ്പത് ഡോളറിന്റെ നടുവില്‍ ആയിരുന്നു (ഇറാനിലെ ഇസ്ലാമിക വിപ്ലവകാലത്ത് ഇത് അമ്പതിലും ഇറാന്‍ ഇറാക്ക് യുദ്ധകാലത്ത് എഴുപതിലും എത്തിയെങ്കിലും വളരെ വേഗം തിരിച്ചിറങ്ങി).

രണ്ടായിരം മുതലുള്ള ഏഴുവര്‍ഷത്തില്‍ പ്രധാനപ്പെട്ട ചില സംഭവങ്ങളുണ്ടായി. ഒന്നാമതായി ഏഷ്യന്‍ മാര്‍ക്കറ്റ്- ചൈന കൊറിയ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ (പ്രതിദിനം ഒരു കോടി ബാരലിനു താഴെക്കിടന്നവന്മാരാ മൂന്നും അഞ്ചുമൊക്കെ ആയെന്നേ) ഇന്ധന ഉപയോഗം കുതിച്ചുയര്‍ന്നു. വെനീസ്വേലയില്‍ സമരവും രാഷ്ട്രീയ ചലനങ്ങളും മൂലം ഇന്ധനോല്പ്പാദനം തീരെക്കുറഞ്ഞു, റഷ്യയെപ്പോലെ ഒപ്പേക്ക് അംഗമല്ലാത്തവരും ഒപ്പെക്ക് വിലനിയന്ത്രണത്തിനൊത്ത് നിന്ന് കൂടിയ വില ഉറപ്പാക്കി. കൂനിന്റെ മുകളില്‍ അമേരിക്കയുടെ ഇറാക്ക് അധിനിവേശവും കൂടെയായപ്പോള്‍ സ്പ്ലൈ കുത്തനെ കുറഞ്ഞു. മറുവശത്ത് ഉപയോഗം കൂടിയെന്നു മാത്രമല്ല, ഡോളറിനു വില ഇടിഞ്ഞ് എണ്ണയുടെ ഡോളര്‍ വില നെട്ടനെ ചാടി. മുപ്പതില്‍ കളിച്ച എണ്ണ വില നൂറ്റമ്പതില്‍ കളി തുടങ്ങി. വിമാനക്കമ്പനികള്‍ തലയ്ക്ക് കൈ വച്ചു. വാണിജ്യം താറുമാറാകുമെന്ന് ഭയന്ന് പല രാജ്യങ്ങളും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സബ്‌‌സിഡി രൂപത്തിലെ താങ്ങ് നല്‍കി വണ്ടികളെ റോഡില്‍ തന്നെ കിടത്തി.

ഉയര്‍ന്ന ഉപഭോഗം, വീണ ഡോളര്‍, എണ്ണ ഖനനം ഉച്ചകോടിയിലെത്തിച്ചു ഓപ്പെക്ക്. ഒപ്പം അസൈര്‍ബൈജാന്‍ ബ്രസീല്‍ തുടങ്ങിയവര്‍ എണ്ണക്കച്ചവടത്തില്‍ എടുത്തു ചാടി മുങ്ങാങ്കുഴിയിട്ടു കളി തുടങ്ങി.

എന്നാ വിലക്കയറ്റം! രണ്ടായിരത്തെട്ട് പകുതിയോടെ ഗ്യാസ് വില നാലു ഡോളറില്‍ എത്തിയതു കണ്ട അമേരിക്കക്കാരന്‍ ആദ്യമായി യാത്ര കുറയ്ക്കാനും കൂടുതല്‍ ട്രെയിന്‍-ബസ് യാത്രകള്‍ നടത്താനും തുടങ്ങി. ഇന്നു ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ചരിത്രത്തില്‍ ആദ്യമായി എണ്ണ ഉപഭോഗം അമേരിക്കയില്‍ കുറഞ്ഞു. കുറച്ചൊന്നുമല്ല, മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ. അതിന്റെ മുകളിലാണ്‌ സാമ്പത്തിക പ്രസിസന്ധിയുണ്ടായത്. ലോകത്തിന്റെ ഇന്ധന ഉപഭോഗം വളരെ കുറഞ്ഞു. അന്താരാഷ്ട്ര കയറ്റിറക്കുമതി, യാത്രകള്‍ എന്നിവ കുറഞ്ഞപ്പോള്‍ അതിവേഗം വികസിക്കുന്ന ചൈനയില്‍ പോലും ഇന്ധന ഉപഭോഗം ആറുശതമാനം കുറഞ്ഞു. മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ.

ഇപ്പോള്‍ സപ്ലേ കര്വ്വ് ഡിമാന്‍ഡിനെക്കാള്‍ ഏറെ താഴെ നില്‍ക്കുന്നു. ക്രൂഡ് വില നൂറ്റിനാല്പ്പത്തേഴില്‍ നിന്നും ഒറ്റ വീഴ്ചയില്‍ മുപ്പത്തേഴായി. ഓപ്പെക്ക് എണ്ണ ഉപ്താദനം കുറച്ചിട്ടും ഈ വീഴ്ചക്കൊപ്പം കുറയ്ക്കാന്‍ ഇനിയും ആയിട്ടില്ല. ഒന്നാമത് ഇത്രയും ഒറ്റയടിക്ക് കുറയ്ക്കണമെങ്കില്‍ ഔട്ട്പുട്ട് കുറച്ചാല്‍ മാത്രം മതിയാവില്ല, റിഗ്ഗുകള്‍ അടയ്ക്കേണ്ടിവരും. അങ്ങനെ ഒരു സാമ്പതികാഘാതം മാന്ദ്യത്തിനും പുറമേ താങ്ങാന്‍ പല എണ്ണരാജ്യങ്ങള്‍ക്കും കഴിയില്ല. പോരെങ്കില്‍ വെനീസ്വേല എണ്ണ ഉപ്താദനം വീണിടത്തു നിന്നും കയറി വരികയാണ്‌, അസര്‍ബൈജാനും ബ്രസീലും മാര്‍ക്കറ്റില്‍ ഒന്നു കയറുന്നതേയുള്ളു. കുറയ്ക്കുമ്പോള്‍ എല്ലാവരും കുറയ്ക്കേണ്ടേ, ഇല്ലെങ്കില്‍ നാടോടിക്കാറ്റിലെ കോവൈ വെങ്കിടേശന്റെ ആജ്ഞ പോലെ ഒപ്പെക്ക് നിര്‍ദ്ദേശം കേട്ട് "മൊതലിലേ നീ അടിങ്കെടാ" എന്ന് ഓരോരുത്തരും പരസ്പരം പറഞ്ഞുകൊണ്ടിരിക്കുകയല്ലാതെ ആരും അടിക്കില്ല.

എണ്ണയുടെ രണ്ടായിരത്തി ഒമ്പത്
ബാരലിനു നൂറ്റമ്പത് മാന്യമായ വിലയല്ല, അതുകൊണ്ട് തന്നെ അതിലേക്ക് തിരിച്ചു പോക്ക് ലോകത്തിന്റെ സാമ്പത്തിക പുരോഗതിക്ക് യോജിച്ചതല്ല. പ്രൊഡക്ഷന്‍ സൂചികയും ഉപഭോഗ സൂചികയും ഒരുമാതിരി യോജിപ്പിലെത്തുന്ന രണ്ടായിരത്തി ഒമ്പതില്‍ എണ്ണ വില ഏതാണ്ട് അമ്പതു ഡോളറിനടുത്ത് കിടന്ന് കറങ്ങും- പുതിയ പ്രതിസന്ധിയും കണ്ടവന്റെ രാജ്യത്തിനിട്ട് ബോംബ് ഇടീലും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും വന്‍‌ഫലമുണ്ടാക്കാവുന്ന ശക്തിയില്‍ സംഭവിച്ചില്ലെങ്കില്‍.

16 comments:

അനോണി ആന്റണി said...

എല്ലാവര്‍ക്കും നവവത്സരാശംസകള്‍!

നരിക്കുന്നൻ said...

പ്രസക്തമായ ഈ വിവരങ്ങൾക്ക് നന്ദി.

ആശംസകൾ!

മൂര്‍ത്തി said...

അന്തോണിച്ചനും നവവത്സരാശംസകള്‍.

അവധി വ്യാപാരത്തെക്കുറിച്ച് പറയാതെ എണ്ണവില വര്‍ദ്ധനയെക്കുറിച്ചുള്ള വിശകലനം പൂര്‍ണ്ണമാകുമോ? ഉല്പാദനത്തില്‍ വന്‍ കുറവോ ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനവോ ഇല്ലാത്ത അവസ്ഥയിലും എണ്ണവില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. വര്‍ക്കേഴ്സ് ഫോറത്തിന്റെ ‘എണ്ണവില വര്‍ദ്ധനയുടെ രാഷ്ട്രീയം’ എന്ന ഈ പോസ്റ്റ് നോക്കുമല്ലോ.

ജയതി ഘോഷ് പറയുന്നത് “യഥാര്‍ത്ഥ ഡിമാന്റിനെയും വിതരണത്തെയും മാത്രം ആസ്പദമാക്കിയുള്ള ലളിതമായ വിശദീകരണങ്ങള്‍ ഇപ്പോഴത്തെ എണ്ണവില വര്‍ദ്ധനവിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് ഒട്ടുംതന്നെ ഉപയോഗപ്രദമാകുന്നില്ല എന്ന് തെളിയുകയാണ്.വളരെയേറെ പ്രത്യേകതയുള്ളതും ലോകത്തെയാകെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ ഈ ഉത്പന്നത്തിന്റെ വില ഇന്ന് തീരുമാനിക്കുന്നത് ഉത്പന്നങ്ങളുടെ ഭാവിവില നിശ്ചയിക്കുന്ന വിപണികളിലെ (Commodity Future Markets) പ്രവര്‍ത്തനങ്ങളിലൂടെ ഊഹക്കച്ചവടം നടത്തുന്ന ശക്തികളാണ്.“ എന്നാണ്.

വില ഉയര്‍ത്തുന്നതില്‍ അവധിവ്യാപാരത്തിനു പങ്കുണ്ടെങ്കില്‍ തിരിച്ചിറങ്ങുമ്പോഴും അതിന് അല്ലെങ്കില്‍ അതിന്റെ തകര്‍ച്ചക്ക് പങ്കുണ്ടാവില്ലേ?

പാഞ്ചാലി said...

നല്ല ലേഖനം!
ആന്റണി, ഒരു സംശയം...

"എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് അമേരിക്കയാണ്‌- പ്രതിദിനം രണ്ടു കോടി ബാരല്‍ എണ്ണ അമേരിക്ക കത്തിച്ചു തീര്‍ക്കുന്നു ......
രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന (ഏഴു കോടി+) മൂന്നാം സ്ഥാനത്തെ ജപ്പാന്‍ (അഞ്ചു കോടി+) നാലാം സ്ഥാനത്തെ റഷ്യ, അഞ്ചാം സ്ഥാനത്തെ ജെര്‍മനി, ആറാം സ്ഥാനത്തെ ഇന്ത്യ (എല്ലാവരും മൂന്നു കോടി ബാരലില്‍ താഴെ) ചേര്‍ന്ന് ഉപയോഗിക്കുന്നതിലും അധികമാണ്‌ അമേരിക്കന്‍ ഇന്ധന ഉപയോഗം....."

എന്നെഴുതിയിരുന്നു.എനിക്ക് മനസ്സിലാകുന്നില്ല!
എനിക്ക് തോന്നുന്നത് ചൈന 70 ലക്ഷം, ജപ്പാന്‍ 50 ലക്ഷം എന്നിങ്ങനെയാണെന്നാണ്.

പിന്നെ മൂര്‍ത്തി പറഞ്ഞതു പോലെ ഊഹക്കച്ചവടക്കാരെക്കുറിച്ചു കൂടി പറയേണ്ടിയിരുന്നു.
:)

അനോണി ആന്റണി said...

പ്രിയ മൂര്‍ത്തി,
വര്‍ക്കേര്‍സ്‌ ഫോരത്തിന്റെ പോസ്റ്റ്‌ വായിച്ചു.

എണ്ണയില്‍ ഒരു ഡോളര്‍ കൂട്ടാന്‍ വേണ്ടി ഏതു ചെകുത്താന്റെ ചെരിപ്പും നക്കും എന്ന ഗതികേടില്‍ ഇരിക്കുന്ന പലരും വിചാരിച്ചിട്ടും (വ്യക്തിപരമായി ചുറ്റും കാണുന്നതാണിത്‌ ഞാന്‍) ആര്‍ക്കും വില ഉയര്‍ത്താന്‍ കഴിയുന്നില്ലല്ലോ ഇപ്പോള്‍? അപ്പോല്‍ പണ്ടത്തെ ഉയര്‍ച്ച ആരെങ്കിലും ഉയര്‍ത്തുന്നതായിരുന്നോ?

അന്‍പതു വര്‍ഷമായി ഓരോ ദിനവും ഓരോ നിമിഷവും മോണിറ്റര്‍ ചെയ്യപ്പെടുന്ന എണ്ണവിലയിലെ അവധിവ്യാപരത്തിന്‌ കാര്യമായ സ്തിരവ്യതിയായം ഇന്ധനത്തിന്റെ വിലയില്‍ വരുത്താന്‍ കഴിയില്ല. ഡിറൈവേറ്റീവിന്റെ വില സാധനത്തിന്റെ വില നിര്‍ണ്ണയിക്കണമെങ്കില്‍ ഓഹരി ദല്ലാളുമാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രൊഡക്ഷനെയോ കണ്‍സമ്പ്ഷനെയോ സ്വാധീനിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗവുമില്ല- കാരണം ഭീതിയോ പ്രതീക്ഷയോ സനാതന ആയങ്ങളാവില്ല.

എനിക്കു തോന്നുന്നത്‌ (ഒട്ടുമിക്ക എണ്ണ കമ്പനി വിദഗ്ദ്ധരും നിസ്സഹായരായി സമ്മതിക്കുന്നതും) സപ്ലൈ ഡിമാന്‍ഡ്‌ ഫങ്ക്ഷനില്‍ കര്‍ശ്ശനമായി മാത്രം നീങ്ങുന്ന അപൂര്‍വ്വം സാമഗ്രികളില്‍ ഒന്നാണ്‌ എണ്ണവില എന്നാണ്‌. ഇതിനനുപാതമായല്ലാതെ കഴിഞ്ഞ അറുപത്‌ വര്‍ഷമായി എണ്ണവില ഒരിഞ്ചു ചലിച്ചിട്ടില്ല. അരിയും ഗോതമ്പും പോലും ഇത്ര അനുസരണ കാട്ടിയിട്ടില്ല.

[എണ്ണവിലയുടേ രാഷ്ട്രീയത്തില്‍ രണ്ടുപക്ഷമില്ല. എണ്ണ വില കൂടിയാല്‍ ആര്‍ക്ക് ലാഭമെന്നതിലും സംശയമില്ല. പക്ഷേ എണ്ണ വില എങ്ങനെ കൂടുന്നു കുറയുന്നു എന്നതില്‍ വര്‍ക്കേര്‍സ് ഫോറ്ത്തിന്റെ അനുമാനവുമായി യോജിക്കാന്‍ പറ്റുന്നില്ല. ]

അയല്‍ക്കാരന്‍ said...

ആ ഉപയോഗക്കണക്കുകളില്‍ എന്തരോ ഒരു കണ്‍ഫൂഷ്യസ്.

പിന്നെ വെനെസ്വലയെക്കുറിച്ച് ഒന്നും പറയരുത്

Haree said...

“രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചൈന (ഏഴു കോടി+) മൂന്നാം സ്ഥാനത്തെ ജപ്പാന്‍ (അഞ്ചു കോടി+) നാലാം സ്ഥാനത്തെ റഷ്യ, അഞ്ചാം സ്ഥാനത്തെ ജെര്‍മനി, ആറാം സ്ഥാനത്തെ ഇന്ത്യ (എല്ലാവരും മൂന്നു കോടി ബാരലില്‍ താഴെ) ചേര്‍ന്ന് ഉപയോഗിക്കുന്നതിലും അധികമാണ്‌ അമേരിക്കന്‍ ഇന്ധന ഉപയോഗം.” - കണ്‍ഫ്യൂഷന്‍! രണ്ടു കോടി ബാരല്‍ എണ്ണ ഉപയോഗിക്കുന്ന അമേരിക്ക ഒന്നാമത്, ഏഴു കോടി ഉപയോഗിക്കുന്ന ചൈന രണ്ടാമത്! ആറാം സ്ഥാനത്തുള്ള ഇന്ത്യപോലും മൂന്നു കോടിക്ക് അടുത്ത് ഉപയോഗിക്കുന്നു. ഇരുപതു കോടി ബാരല്‍ എന്നു വല്ലതുമാണോ അമേരിക്കയുടെ കാര്യത്തില്‍ ഉദ്ദേശിച്ചത്?
--

അനോണി ആന്റണി said...

പാഞ്ചാലീ, അയല്‍ക്കാരാ. ഹരീ തെറ്റു തിരുത്തി, നന്ദി. ദശലക്ഷം എന്നുദ്ദേശിച്ച് കോടി എന്നെഴുതിപ്പോയതാണ്. മാത്രമല്ല തിരുത്താന്‍ നേരം നെറ്റില്‍ ‍ സേര്‍ച്ച് ചേയ്ത് കൃത്യമായ വിവരത്തിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്.

പാഞ്ചാലീ ഊഹ-അവധിക്കച്ചവടത്തെക്കുറിച്ച് ഒരു കമന്റ് ഇട്ടിട്ടുണ്ട് ( പലതരം അവധി-ഊഹവ്യാപാരങ്ങളെക്കുറിച്ചും അതിന്റെ വരും വരാഴികകളെക്കുറിച്ചും ഒരു പോസ്റ്റ് ഇടാം, വഴിയേ.)

ജയരാജന്‍ said...

ഒരിടത്തും കൂടി തിരുത്താനുണ്ട്, അനോണിച്ചാ: "പ്രതിദിനം ഒരു കോടി ബാരലിനു താഴെക്കിടന്നവന്മാരാ മൂന്നും അഞ്ചുമൊക്കെ ആയെന്നേ"

അങ്കിള്‍ said...

ഒരു പാരഗ്രാഫ് തുടങ്ങിയിരിക്കുന്നതിങ്ങനെ:
“ഇപ്പോള്‍ സപ്ലേ കര്വ്വ് ഡിമാന്‍ഡിനെക്കാള്‍ ഏറെ താഴെ നില്‍ക്കുന്നു. ക്രൂഡ് വില നൂറ്റിനാല്പ്പത്തേഴില്‍ നിന്നും ഒറ്റ വീഴ്ചയില്‍ മുപ്പത്തേഴായി“

ഒന്നു ചെക്ക് ചെയ്തേക്കണേ.

simy nazareth said...

1967-ലെ ഇസ്രയേല്‍ യുദ്ധക്കാലത്ത് ആയിരുന്നു ആദ്യമായി എണ്ണവില കുത്തനെ കൂടിയത് - അറബ് രാജ്യങ്ങളെല്ലാം കൂടെ നടത്തിയ എണ്ണ ഉപരോധത്തിന്റെ കാലത്ത്.

1990-വരെ 10 ഡോളര്‍ ഒക്കെ അല്ലായിരുന്നോ വില? ഇറാഖ് യുദ്ധം തുടങ്ങുന്നതു വരെ?

ജൂലൈ മുതല്‍ ഡിസംബര്‍ വരെ - 150 ഡോളറില്‍ നിന്നും 37 ഡോളറിലേയ്ക്ക് - ഒരു 350% കുറവ് - അത്രമാത്രം ഡിമാന്‍ഡ് കുറവും പ്രൊഡക്ഷന്‍ വര്‍ദ്ധനയും ഉണ്ടായോ? ഊഹക്കച്ചവടവും 147ഡോളറില്‍ ഒക്കെ എണ്ണ വില്‍ക്കാന്‍ ഒരു കാരണം ആവില്ലേ?

ഇലക്ട്രിക്ക് കാറുകള്‍ വരട്ടും. അപ്പൊ കാണാം കളി.

Siju | സിജു said...

വിവരങ്ങള്‍ക്ക് നന്ദി..
പക്ഷേ, ഇതില്‍ പറയുന്ന അത്ര സിമ്പിള്‍ ആണോ കാര്യങ്ങള്‍ എന്ന് സംശയം.. മനസ്സിലാക്കാന്‍ വേണ്ടി കോമ്പ്ലിക്കേറ്റഡ് കാര്യങ്ങള്‍ ഒഴിവാക്കിയതാണോ..

വര്‍ക്കേഴ്സ് ഫോറം said...

പക്ഷേ എണ്ണ വില എങ്ങനെ കൂടുന്നു കുറയുന്നു എന്നതില്‍ വര്‍ക്കേര്‍സ് ഫോറ്ത്തിന്റെ അനുമാനവുമായി യോജിക്കാന്‍ പറ്റുന്നില്ല എന്ന് ഒറ്റ വാചകത്തിൽ പറഞ്ഞാൽ പോര എന്നു തന്നെ തോന്നുന്നു.
:)

ഡിമാൻഡ് ആൻഡ് സപ്ലൈ കർവിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ 37 ൽ നിന്നും 150 ലേക്കെത്തുന്ന ഡിമാൻഡ് ആൻഡ് സപ്ലൈ ഗ്യാപ് ഉണ്ടായിരുന്നുവോ യഥാർത്ഥത്തിൽ?

ജയതി ഘോഷ് പറഞ്ഞ് തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ് “അവിശ്വസനീയമായി തോന്നാമെങ്കിലും കഴിഞ്ഞ 50 വര്‍ഷങ്ങളായി ആഗോള എണ്ണവില ബാരലിന് ശരാശരി 27 അമേരിക്കന്‍ ഡോളറിനേക്കാള്‍ ഉയര്‍ന്നിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ ശരാശരി വിലയില്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ ഉണ്ടായ വിലവര്‍ദ്ധ നവാകട്ടെ കുറച്ചുകാലം മാത്രം നിലനില്‍ക്കുന്നതു മായിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെക് എഴുപതുകളില്‍ സൃഷ്ടിച്ച വില വര്‍ദ്ധനവാണ്.
” അപ്പോൾ ആ വിഷയത്തിൽ തർക്കമില്ല.

2. പിന്നെ മൂർത്തി എത്രയും ശരിയായി ചൂണ്ടിക്കാണിച്ച പോലെ “ഉല്പാദനത്തില്‍ വന്‍ കുറവോ ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനവോ ഇല്ലാത്ത അവസ്ഥയിലും എണ്ണവില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.” അതിനെന്താവാം കാരണം? ഈ കാര്യങ്ങൾ വെറുതെ ഊഹിച്ചു പറയുകയായിരുന്നില്ല, സ്ഥിതി വിവരകണക്കുകളിലൂടെ സമർത്ഥിക്കുകയായിരുന്നില്ലേ ജയതി ഘോഷ്?

3. ധനകാര്യസ്ഥാപനങ്ങളെ ആഗോളമായി ബാധിച്ച സാമ്പത്തിക പ്രതിസന്ധിയ്‌ക്കും അത് സൃഷ്‌ടിച്ച ലിക്വിഡിറ്റി ക്രഞ്ചിനും ഒരു റോളുമില്ലേ? Goldman Sachs, Morgan Stanely എന്നിവ എണ്ണ വ്യാപാരത്തില്‍ സ്ഥിരം പങ്കാളികളായ അമേരിക്കയിലെ രണ്ട് പ്രമുഖ സ്ഥാപനങ്ങളായിരിക്കെ വിശേഷിച്ചും?

4. ഈ വിഷയത്തിൽ രസകരമായ മറ്റൊരു പോസ്റ്റ് ഇവിടെ കാണാം

http://workersforum.blogspot.com/2008/06/blog-post_17.html

അന്തോണിച്ചന് ബിലേറ്റഡ് പുതുവത്സരാശംസകൾ

Sureshkumar Punjhayil said...

Really useful. Thanks a lot.

അനോണി ആന്റണി said...

ബ്ലോഗ് ആക്സസ് കിട്ടുന്നില്ല. വര്‍ക്കേര്‍സ് ഫോറത്തിന്റെ ചോദ്യത്തോടുള്ള മറുപടിയുടെ ഒരു ഭാഗം ഇതിനു മുകളില്‍ പോസ്റ്റ് ആക്കിയിട്ടുണ്ട്. ഇതിലെ ആശയപ്പിശകുകള്‍ ചൂണ്ടിക്കാട്ടിയവര്‍ക്ക് നന്ദി, അത് ഉടന്‍ തിരുത്താം.

എതിരന്‍ കതിരവന്‍ said...

ഉപയോഗത്തിൽ വന്ന കുറവ് (3-4%) ഇത്രമാത്രം വില കുറയ്ക്കുമോ? ഇവിടെ (അമേരിക്കയിൽ) കാണപ്പെട്ട രീതിയിൽ ട്രാഫിക് ഒന്നും കുറഞ്ഞതായി തോന്നിയിട്ടില്ല.