Monday, October 12, 2009

സ്വര്‍ണ്ണമത്സ്യങ്ങളുടെ കഥ


മനുഷ്യന്‍ ഓമനിച്ചു വളര്‍ത്തിയ ആദ്യ മത്സ്യമാവണം സ്വര്‍ണ്ണ മത്സ്യം. ആയിരത്തി എഴുനൂറോളം വര്‍ഷം മുന്നേ ചൈനീസ് രാജാക്കന്മാര്‍ ജീബല്‍ കാര്‍പ്പ് മത്സ്യങ്ങളെ (cassius auratus) ഇണക്കി വളര്‍ത്താന്‍ ആരംഭിച്ചു. അക്കാലം ഇവ ഏതാണ്ട് ഇതുപോലെ ആയിരുന്നു കാഴ്ച്ചക്ക്.


ഫെങ്ങ് ഷൂയി പ്രകാരം മത്സ്യങ്ങള്‍ വീട്ടിലുള്ളത് ഭാഗ്യവും വിജയവും വീട്ടുടമയ്ക്ക് ഉണ്ടാക്കും (യൂ എന്ന ചൈനീസ് പദത്തിനു മീനെന്നും വിജയമെന്നും അര്‍ത്ഥമുണ്ടത്രേ) എന്നതുകൊണ്ടാണ്‌ മത്സ്യക്കുളങ്ങള്‍ രാജഭവനങ്ങളെ അലങ്കരിച്ചിരുന്നത്. ക്രി ശേ. അഞ്ഞൂറാമാണ്ടിനടുത്ത് അതുവരെ വെള്ളിയോ ഒലിവ് പച്ച ഷേഡോ ആയിരുന്ന കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് സ്വര്‍ണ്ണവര്‍ണ്ണം (കൂടുതലും ഓറഞ്ചിനോടാണ്‌ ഈ നിറത്തിനടുപ്പം) നിറം കിട്ടിത്തുടങ്ങി.


പിന്നെയും പല നൂറ്റാണ്ടെടുത്തു വെള്ള മത്സ്യങ്ങളെയും ചുവപ്പും വെള്ളയും പുള്ളിയുള്ള മത്സ്യങ്ങളെയും ഉരുത്തിരിക്കാന്‍.

ഏതാണ്ട് അഞ്ഞൂറു കൊല്ലം മുന്നേയാണ്‌ ചെന്തലയും തുറികണ്ണും സ്വര്‍ണ്ണമത്സ്യത്തിനു ലഭിച്ചത്.
ഏതാണ്ട് ഇക്കാലം വരെ പ്രഭുക്കന്മാരും ബുദ്ധവിഹാരങ്ങളും മാത്രമായിരുന്നു. പക്ഷേ സ്വര്‍ണ്ണമത്സ്യങ്ങള്‍ വ്യാപകമായതോടെ അവ സാധാരണക്കാര്‍ വാങ്ങി കണ്ണാടിഭരണികളില്‍ വളര്‍ത്താന്‍ തുടങ്ങി. ഏറെത്താമസിയാതെ ജപ്പാനിലേക്ക് ഇവ കയറ്റുമതി ചെയ്യാനും ആരംഭിച്ചു. അങ്ങനെ ആദ്യകാല ഹോം അക്വേറിയങ്ങള്‍ രൂപപ്പെട്ടു. ഗോള്‍ഡ് ഫിഷ് ഒരു പുതിയ സ്പീഷീസ് ആയി cyprinus auratus ആദ്യകാല ജൈവശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തു. ഏറെത്താമസിയാതെ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗോള്‍ഡ്‌ഫിഷ് എത്തിപ്പെട്ടു. ലോകമെങ്ങും ഗാര്‍ഹികാലങ്കാര മത്സ്യം വളര്‍ത്തല്‍ എന്ന സങ്കല്പ്പം ഉണ്ടാക്കിയത് ഗോള്‍ഡ്ഫിഷുകളാണ്‌.

ജെനെറ്റിക്സും മത്സ്യസംബന്ധിയായ അറിവുകളും പുരോഗമിച്ച കഴിഞ്ഞ നൂറ്റാണ്ടില്‍ ഗോള്‍ഡ് ഫിഷിനു വന്ന മാറ്റം വളരെ വലുതായിരുന്നു. പ്രത്യേകിച്ച് ജപ്പാന്‍ സ്വര്‍ണ്ണമത്സ്യങ്ങളെ ബ്രീഡ് ചെയ്ത് അവയെ തമ്മില്‍ സാമ്യം പോലുമില്ലാത്ത സഹോദരങ്ങളാക്കി മാറ്റി.




കണ്ണുകള്‍ തലയ്ക്കു മുകളിലുള്ള സെലസ്റ്റിയല്‍, വിശറിവാലര്‍, റേന്തവാലര്‍, കാലിക്കോ, പുലിത്തലയന്മാര്‍, സിംഹത്തലയന്മാര്‍, കരിമൂറുകള്‍, വെണ്മൂറുകള്‍, കോമറ്റുകള്‍, ബലൂണ്‍ കണ്ണന്മാര്‍, ടെലസ്കോപ്പു കണ്ണന്മാര്‍, പേള്‍ ശല്‍ക്കക്കാരികള്‍... ഒരന്തവും കുന്തവുമില്ലാതെ ഗോള്‍ഡ് ഫിഷ് വെറൈറ്റികള്‍ കടകളിലെത്തിത്തുടങ്ങി.

എന്തിനാണ്‌ ഇവയുടെ ആകൃതിയും നിറവും ഇങ്ങനെ മാറ്റിക്കളഞ്ഞതെന്നു ചോദിച്ചാല്‍ രണ്ടുത്തരമാണ്‌ ഉള്ളത്. ഒന്ന് ഭംഗിക്കാണ്‌- പല നിറത്തില്‍ പടുകൂറ്റന്‍ വാലുമായി ഇവ കണ്ണാടിപ്പെട്ടിയില്‍ നീന്തുന്നതു കാണാന്‍ നല്ല ചന്തമാണെന്ന് ആരും തര്‍ക്കിക്കില്ലല്ലോ. രണ്ടാമത്തേത്- ഒട്ടുമിക്ക ആകാരവ്യതിയാനവും ഗോള്‍ഡ് ഫിഷിനെ വ്യാളീരൂപത്തിലേക്ക് മാറ്റാനുള്ളവയായിരുന്നു തലയും കുടവയറും ഇളകുന്ന വാലും നിറഭേദങ്ങളും എല്ലാം ചൈനീസ് വിശ്വാസത്തിലെ ശുഭസൂചനയായ വ്യാളിയുടെ ഒരേകദേശരൂപത്തിലേക്ക് സാധാരണ മത്സ്യരൂപിയായിരുന്ന ഇവയെ മാറ്റിയെടുത്തു. ചൈനീസ് വിശ്വാസമനുസരിച്ച് ഇന്നു സ്വര്‍ണ്ണമത്സ്യങ്ങള്‍ കുഞ്ഞു ഡ്രാഗണുകളാണ്‌. ഇവ വീട്ടിലുണ്ടെങ്കില്‍ അതില്പ്പരം ഐശ്വര്യമില്ല!

ഇവയെ എങ്ങനെ മാറ്റിയെടുത്തു എന്ന ചോദ്യത്തിനു പലപ്പോഴും അക്വാറിസ്റ്റുകള്‍ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞുകളയും. അതിനു പിന്നില്‍ അത്ര രസകരമല്ലാത്ത ഒരു കഥയാണുള്ളത്. കോറല്‍ മീനുകളെപ്പോലെ സ്വാഭാവികമായി കടും നിറമൊന്നും പുഴമത്സ്യങ്ങള്‍ക്ക് ഉണ്ടാവാറില്ല. ജീബല്‍ കാര്‍പ്പും വത്യസ്ഥനായിരുന്നില്ല. എന്നാല്‍ സുരക്ഷിതമായ കൂട്ടില്‍ അടച്ച് ധാരാളം വെളിച്ചം കൊള്ളിച്ച് തൊലിക്കു നിറം കൊടുക്കുന്ന ഭക്ഷണങ്ങള്‍ മാത്രം നല്‍കി വളര്‍ത്തിയാല്‍ ഒട്ടേറെത്തരം മീനുകള്‍ അല്പ്പാല്പ്പമായി നിറങ്ങള്‍ കൈക്കൊള്ളുകയും ഫിന്നുകള്‍ കൂടുതല്‍ വളര്‍ത്തുകയും ചെയ്യും.

അങ്ങനെ നിറങ്ങള്‍ കൈക്കൊള്ളുന്നവയെ മാത്രം തിരഞ്ഞെടുത്ത്, അവയുടെ പല തലമുറങ്ങളിലായി ഇതാവര്‍ത്തിച്ച് പല വെറൈറ്റി സ്വര്‍ണ്ണമത്സ്യങ്ങളെ ആയിരക്കണക്കിനു തലമുറകള്‍ വളര്‍ത്തിയാണ്‌ ഇന്നത്തെ രൂപത്തിലാക്കിയത്. കഴിഞ്ഞ നൂറ്റാണ്ടോടെ ലൈറ്റിങ്ങ്, ഹോര്‍മോണ്‍ പ്രയോഗം, ജീന്‍ വ്യതിയാനം തുടങ്ങി ആധുനിക ടെക്‌നോളജിയും വ്യാപകമായി ഉപയോഗിച്ചു വരുന്നു.

ഇതിലെന്താണിത്ര രസക്കേട് എന്നല്ലേ? ഈ പണിയെല്ലാം ചെയ്താലും ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പകുതിയും രണ്ടായിരമാണ്‌ പഴക്കമുള്ള തന്റെ പഴയ വെള്ളിക്കളറിലോ അല്ലെങ്കില്‍ നിറമൊന്നുമില്ലാതെയോ അതുമല്ലെങ്കില്‍ രൂപഭേദം വന്നോ ആകും ജനിക്കുക. അവറ്റയുടെ കാര്യം സ്വാഹ. ഏതാണ്ട് ഒരുമാസം മുതല്‍ രണ്ടുമാസം വരെ പ്രായമാകുമ്പോള്‍ നിറത്തിന്റെയോ രൂപത്തിന്റെയോ കുറവുണ്ടായി എന്ന ഒറ്റക്കുറ്റത്തിനു മീന്‍ ആയിരുന്ന അവ മീന്‍‌തീറ്റയാക്കപ്പെടുന്നു.

ഇതെന്താണിങ്ങനെ സംഭവിക്കുന്നതെന്ന് അതിശയിക്കാനില്ല.

മെലാനിന്‍, കരോട്ടിനിഡ്, ടെറിഡൈന്‍ പിഗ്മെന്റുകള്‍ അടങ്ങുന്ന മെലാനോഫോര്‍,എറിത്രോഫോര്‍, സാന്തോഫോര്‍ എന്നീ തരം പിഗ്മെന്റ് സെല്ലുകളാണ്‌ സ്വര്‍ണ്ണമത്സ്യങ്ങളുടെ നിറം നിര്ണ്ണയിക്കുന്നത്. കൃത്യമായ ഇവയുടെ ബാലന്‍സ് ഉള്ള മീനുകള്‍ എന്തു തീറ്റ കൊടുത്താലും അതിന്റെ വന്യ നിറം നിലനിര്‍ത്തും. പിഗ്മെന്റ് സെല്ലുകള്‍ ഇല്ലാത്ത മീനുകള്‍ വെളുത്ത നിറവും. മെലാനോഫോറുകള്‍ അധികമായ മീനുകള്‍ കറുത്തിരിക്കും. എറിത്രോഫോറുകള്‍ കൂടുതലുള്ള മീനുകള്‍ക്ക് നിറം കൂടാനുള്ള വെളിച്ചവും ഭക്ഷണവും നല്‍കിക്കഴിഞ്ഞാല്‍ അവ സ്വര്‍ണ്ണവര്‍ണ്ണവും ചുവന്ന നിറവുമൊക്കെ സ്വീകരിക്കും കൃത്രിമമായ ടാങ്ക് അന്തരീക്ഷത്തില്‍. വന്യസാഹചര്യമൊരുക്കിയാല്‍ ഈ കടും നിറക്കാരും അവരുടെ പരമ്പരയും അതിന്റെ സ്വഭാവിക നിറത്തിലേക്ക് തിരിച്ചു പോകും. കാര്യമായ ജനിതക വ്യതിയാനമൊന്നും നിറത്തിന്റെ കാര്യത്തില്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് സംഭവിച്ചിട്ടില്ലെന്ന് തന്നെ പറയാം, ബ്രീഡിങ്ങ് അവയുടെ രൂപത്തിനു ഭേദം വരുത്തിയിട്ടുണ്ടെങ്കിലും. ഇക്കാരണം കൊണ്ട് തന്നെ നിറം നഷ്ടപ്പെടല്‍ ഭക്ഷണം ഫലിക്കാത്തതിന്റെയോ പ്രകാശം ശരിക്കു ലഭിക്കാത്തതിന്റെയോ ആരോഗ്യം വഷളായതിന്റെയോ ലക്ഷണമായാണ്‌ അക്വാറിസ്റ്റുകള്‍ പ്രാഥമിക നിഗമനം നടത്താറ്‌.

ജന്തുശാസ്ത്രത്തില്‍ കാര്യമായ അറിവൊന്നുമില്ലാതിരുന്ന കാലത്തേ സെലക്റ്റീവ് ബ്രീഡിങ്ങ് നടത്തി ജയിച്ച അപൂര്‍വ്വം കഥകളില്‍ ഒന്നായിരിക്കാം സ്വര്‍ണ്ണമത്സ്യകൃഷി.

Photographs in this post are reproduced from Wikipedia under creative commons license, with due credit to original publishers.

3 comments:

ബിനോയ്//HariNav said...

കൊള്ളാം അന്തോണിച്ചാ. നല്ല പോസ്റ്റ്. :)

Joker said...

മീനുകളുടെ പോസ്റ്റ് കൊള്ളാം.

സേതുലക്ഷ്മി said...

നല്ലൊരു പോസ്റ്റ്