Wednesday, December 16, 2009

ഹിമാലയന്‍ ബ്ലണ്ടര്‍

യൂ എസ് ഏ, ചൈന, ഇന്ത്യ, ബ്രസീല്‍ ഇങ്ങനെ നാലുപേരെയാണ്‌ കോപ്പന്‍‌ഹാഗനില്‍ ലോകം മൊത്തം ഉറ്റുനോക്കുന്നത്. ബാക്കിയുള്ളവരെല്ലാം ഗ്രീന്‍‌ഹൗസ് ഗ്യാസ് കേസില്‍ പ്രതിപ്പട്ടികയില്‍ താഴോട്ടാണ്‌. ഇവരുനാലും തമ്മിലുള്ള കരാര്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നതിലാണ്‌ ആകാംക്ഷയും.

മൂത്തുവരുന്നതിന്റെ ഇടയിലാണ്‌ നടുക്കുന്ന ഒരു വിഷയം ചര്‍ച്ചയ്ക്കു വന്ന് ഏവരെയും പരിഭ്രാന്തിയിലാക്കിക്കളഞ്ഞത്. ഹിമാലയന്‍ ഹിമാനികള്‍ 2035 ആം ആണ്ടോടെ അപ്രത്യക്ഷമാകും ഉടനടി എന്തെങ്കിലും നടപടി എടുത്തില്ലെങ്കില്‍ എന്നതായിരുന്നു അന്താരാഷ്ട്ര കാലാവസ്ഥാ വ്യക്തിയാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് .

ഇന്തോചൈനയിലെ പരശ്ശതകോടി ആളുകളുടെ കുടിവെള്ളവും ജീവനവും ഹിമാലയന്‍ ഹിമാനികളെ ആശ്രയിച്ചാണ്‌. ഇവ നശിച്ചാല്‍ ഒരുപക്ഷേ ഇന്നു കാണുന്ന ജനങ്ങളും മൃഗങ്ങളും സസ്യജാലങ്ങളുമൊന്നും അവശേഷിച്ചില്ലെന്നു വരാം. ഹിമാലയന്‍ താഴ്വാരത്തിലെ നദികളെല്ലാം അപ്രത്യക്ഷമാകും, ഈ പാപമൊന്നു കഴുകിക്കളയാന്‍ ഗംഗ പോലും ബാക്കിയാവില്ല. ലോക ജനസംഖ്യയുടെ നേര്‍പകുതിയുടെ ഉപജീവനം ഈ മഞ്ഞുമായി ബന്ധപ്പെട്ടാണ്‌.

ആഗോളതലത്തില്‍ ഹിമാനികള്‍ ചുരുങ്ങുന്നുണ്ടെന്നത് പുതിയ അറിവൊന്നുമല്ല, കാലാവസ്ഥാവ്യതിയാനം മനുഷ്യജീവനു നേരേയുയര്‍ത്തുന്ന ഭീഷണികളില്‍ ഒന്നാണത്. പക്ഷേ ധ്രുവങ്ങള്‍ക്കു പുറത്തെ ഏറ്റവും വലിയ ഒന്ന്, ഏഷ്യയുടെ ആര്‍ദ്രതയുടെ ആധാരശില അടുത്ത ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് തീരുമെന്ന് കേട്ടാല്‍? ആരെങ്കിലും യൂണിവേര്‍സിറ്റി ഗവേഷകരായിരുന്നേല്‍ സംശയിക്കാമായിരുന്നു, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പരമോന്നത സംഘടയാണ്‌ പറഞ്ഞത്.

പോരാത്തേനു ഇന്ത്യയും പാക്കിസ്ഥാനും ദാണ്ടേ കഴിഞ്ഞാണ്ട് ഹിമാനി കൂടി എന്നു വീമ്പിളക്കുമ്പോഴാണ്‌ തലയില്‍ ഇടിവെട്ടിയത്. ടിബറ്റില്‍ കയറി വികസിപ്പിച്ച ചൈനയും പറയണം സമാധാനം. സമാധാനം പറഞ്ഞിട്ടെന്തു കാര്യം ഇനി, ഇരുപത്തഞ്ചു കൊല്ലം കൊണ്ട് ഭൂഗോളത്തിനു എന്തു മാറ്റം വരുത്താന്‍.

എന്തിന്റെ കണക്കില്‍ ഈ ഇരുപത്തഞ്ചു കൊല്ലം എന്ന് അന്തം വിട്ട ഒരമേരിക്കന്‍ ശാസ്ത്രജ്ഞന്‍ വിളിച്ചു കൂവി "അയ്യോ ഈ അണ്ണന്മാര്‍ പഴേ കോട്ട്ല്യക്കോവ് റിപ്പോര്‍ട്ടിലെ 2350 വായിച്ച വഴി തിരിഞ്ഞ് 2035 ആയതാണേ, ആരും പരിഭ്രാന്തരാകരുത്" . ഏയ് അതൊന്നുമല്ല എന്ന് ഐ പി സി സി. എന്നാ പിന്നെ എവിടുന്നെടു കിട്ടി ഈ കണക്കെന്നു ചോദിച്ചപ്പ മേലോട്ട് നോക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ പ്രഷര്‍ ഇന്ത്യക്കും ചൈനക്കും മേലേ ആണല്ലോ, ഇരുമ്പാണി തട്ടി മുളയാണി വച്ചതല്ലെന്ന് എങ്ങനെ വിശ്വസിക്കും?

ഗുണപാഠം: കാള പെറ്റെന്ന് പറഞ്ഞാല്‍ കയറെടുക്കരുത്-പറഞ്ഞത് ഏതു തമ്പുരാന്‍ ആണെങ്കിലും.

6 comments:

അനില്‍@ബ്ലോഗ് // anil said...

അങ്ങിനാണോ?
സമാധാനമായി.
:)

Tom Sawyer said...

പണ്ടെങ്ങോ ഒരു പരിസ്ഥിതി ഉച്ചകോടിക്ക് മുന്നോടിയായി അമേരിക്കന്‍ വിദ്യാലയങ്ങളെ കുട്ടികളുടെ ഒരു സങ്കട കത്ത് കിട്ടുന്നു മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്
മലേഷ്യയിലെ മഴക്കാടുകള്‍ വെട്ടി നഗരവല്‍ക്കരണം നടത്തുന്നതു കൊണ്ട് ലോകത്ത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നായിരുന്നു കത്തിന്റെ കാതല്‍ ..അതു കൊണ്ട് ഇത്തരം പ്രവൃത്തികള്‍ വീണ്ട് വിചാരത്തോടെ ചെയ്യണമെന്നൊരു അപേക്ഷയും

മഹാതിര്‍ കുട്ടികളുടെ കത്തിന് മറുപടിയെഴുതി ഇങ്ങനെ ..മക്കളെ പണ്ട് നിങ്ങളുടെ രാജ്യം റെഡ് ഇന്ത്യന്‍സിന്റേതായിരുന്നു , അവരെയെല്ലാം നിഷ്കരുണം കൊന്നൊടുക്കി അവരുടെ കാടുകള്‍ കയ്യടക്കി വന്‍ കെട്ടിടങ്ങളുണ്ടാക്കി , ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച് ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന നിങ്ങളുടെ ഭരണാധിപര്‍ക്കാദ്യമൊരു കത്തയക്കൂ എന്നിട്ടാവാം മലേഷ്യയിലെ മഴക്കാടുകളെ കുറിച്ച് വേവലാതിപ്പെടുന്നതെന്ന് “

പണ്ട് കേട്ട കഥയാണ് , ചരിത്രമുണ്ടോ , സത്യമാണോ എന്നൊന്നും അറിയില്ല പക്ഷെ ഒന്നുണ്ട് പരിസ്ഥിതി പ്രശ്നങ്ങളെന്നാല്‍ വികസിത രാജ്യങ്ങളുടെ ആംഗിളില്‍ കൂടി മാത്രമേ അവതരിക്കപ്പെട്ടിട്ടുള്ളൂ , ലോകത്തെ മുഴുവന്‍ ദുരിത നിവാരകരായി നടിക്കുന്ന വികസിത രാജ്യങ്ങള്‍ക്ക് വികസ്വര - അവികസിത രാജ്യങ്ങളെ ഫ്രീയായി ഉപദേശിക്കാനും വാണിങ്ങ് കൊടുക്കാനും ഒരു ഉപാധി മാത്രമായി മറ്റൊരു കോപ്പന്‍ ഹേഗന്‍ .

Murali said...

CRU scandal, Climategate എന്നൊന്നും കേട്ടില്ലേ? Steve McIntyre-നെ അറിയുമോ? വഴിയില്ല, മുഖ്യധാരാമാധ്യമങ്ങള്‍ മാത്രമാണ് കാണുന്നതെങ്കില്‍ - കഴിഞ്ഞ മൂന്നുനൂറ്റാണ്ടുകളിലെ ഏറ്റവും വലിയ സയന്റിഫിക് ഫ്രാഡ് എന്നുപറയാവുന്ന ഈ വിവാദം മാധ്യമങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തമസ്കരിച്ചിരിക്കുകയാണല്ലോ (ToI-ല്‍ ഒന്നും ഒറ്റ റിപ്പോര്‍ട്ട് പോലും ഇല്ലായിരുന്നു). AGW (Anthropogenic Global Warming) എന്നത് ഒരു വന്‍ തട്ടിപ്പായിരിക്കുവാനുള്ള സാധ്യത വളരെ അധികമാണ്.

സത്യം പറയട്ടെ, ഞാന്‍ അടുത്ത കാലം വരെ ഒരു ’climate skeptic' ആയിരുന്നില്ല. ഗ്ലോബല്‍ വാമിങ്ങിനെക്കുറിച്ചുള്ള എല്ലാ കഥകളും വള്ളിപുള്ളി വിടാതെ വിഴുങ്ങിയിരുന്നു താനും. പക്ഷേ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് ആദ്യം തോന്നിയത് ഇടതന്മാരുടെ അമിതാവേശം കണ്ടപ്പോഴാണ്. ക്യാപിറ്റലിസത്തോടുള്ള വെറുപ്പും (അതിന്റെ എല്ലാ ഗുണഫലങ്ങളും അനുഭവിക്കുമ്പോള്‍ തന്നെ), അവരുടെ ഏകാധിപത്യ, സ്റ്റേറ്റിസ്റ്റ്, കണ്‍‌ട്രോള്‍ ഫ്രീക്ക് നയങ്ങള്‍ പിന്‍‌വാതിലിലൂടെ കൊണ്ടുവരുവാനുള്ള ത്വരയുമാണ് അവരെ നയിക്കുന്നത്. ഇപ്പോള്‍ നിങ്ങളുടെ വ്യക്തിജീവിതത്തെ ആഗോളതലത്തില്‍തന്നെ നിയന്ത്രിക്കുന്നതിനെക്കുറിച്ചൊക്കെയാണ് അവരുടെ ചര്‍ച്ച. വ്യക്തിസ്വാതന്ത്ര്യം, സ്വന്തം ജീവിതരീതികള്‍ സ്വയം തിരഞ്ഞെടുക്കുവാനുള്ള അവകാശം തുടങ്ങി സഞ്ചാരസ്വാതന്ത്ര്യം വരെ നിയന്ത്രിക്കപ്പെട്ടേക്കാം, പരിസ്ഥിതിയുടെ പേരില്‍. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വന്ന ഒരു പ്രൊപ്പോസല്‍ വിമാനയാത്രക്ക് വന്‍‌തോതിലുള്ള ‘കാര്‍ബണ്‍ നികുതി’ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ്. സോവിയറ്റ് യൂണിയനില്‍ സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടത് എക്സിറ്റ് വിസകള്‍ വഴിയായിരുന്നു. ഭാവിയില്‍ ഡെമോക്രസികളിലും അത്തരം നിയന്ത്രണം വരും. സഞ്ചാ‍രസ്വാതന്ത്ര്യം തീര്‍ച്ചയായും ഉണ്ടായിരിക്കും, പക്ഷേ ‘പ്രോസസ്സിങ്ങ് ഫീസായി‘ ഒരു ആയിരം പൌണ്ട് സര്‍ക്കാരിന് കൊടുക്കേണ്ടിവരും എന്നുമാത്രം.

ഏറ്റവും വലിയ ദുരന്തം ഇതെല്ലാം നടക്കുന്നത് രാജേന്ദ്ര പചൌരിയെയും, അല്‍ ഗോറിനെയും പോലുള്ള കറകളഞ്ഞ ഹിപ്പോക്രാറ്റുകളുടെ കാര്‍മ്മികത്വത്തിലാണ് എന്നതാണ്.

. said...

പയറെത്ര...?

അപ്പൂട്ടൻ said...

അച്ചായോ
ഇതും അടിച്ചുമാറ്റിയല്ലൊ ഒരു മഹാൻ

Polarbear said...

http://www.theaustralian.com.au/news/nation/glacier-claims-won-grants/story-e6frg6nf-1225823060661

http://www.theaustralian.com.au/news/united-nations-caught-out-again-on-climate-claims/story-e6frg6n6-1225823075213