Saturday, August 15, 2009

ഒരു മുറിപ്പാട് വരുത്തിയ വത്യാസം

സ്വാതന്ത്യാനന്തരം അല്ലറ ചില്ലറ രാജ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കുന്ന കമ്മിറ്റിയില്‍ കൂടി ഉണ്ടായിരുന്ന ആളാണ്‌ പട്ടാഭിരാമ രാമസ്വാമി അയ്യര്‍. അദ്ദേഹം ദിവാനായിരിക്കുന്ന തിരുവിതാം‌കൂര്‍ സ്വതന്ത്ര ഇന്ത്യയില്‍ ചേരാന്‍ വിസമ്മതിച്ചുകൊണ്ട് അയച്ച കത്തു കിട്ടി അന്തം വിട്ട മൗണ്ട് ബാറ്റണ്‍ സി പിയെ ഡെല്‍ഹിക്കു വിളിപ്പിച്ചു.

സി പിയുടെ ട്രാവന്‍‌കൂര്‍ തീരുമാനം ഉറച്ചതായിരുന്നു. അമേരിക്കന്‍ മോഡല്‍ രാജ്യം. അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനത്ത് ദിവാന്‍. ഒരൊറ്റ വത്യാസം മാത്രം- ദിവാനെ നിയമിക്കുന്നത് മഹാരാജാവാണ്‌. തിരഞ്ഞെടുപ്പും വോട്ടുമൊന്നുമില്ല.

സര്‍‌ദാര്‍ പട്ടേലും മീറ്റിങ്ങിലുണ്ടായിരുന്നു. "ഇന്ത്യയില്‍ നിന്ന് വേറിട്ടൊരു രാജ്യം എന്ന സ്വപ്നവുമായാണ്‌ താങ്കള്‍ തിരുവിതാംകൂറിലേക്ക് മടങ്ങുന്നതെങ്കില്‍ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാവും ഓര്‍ത്തോളൂ" പട്ടേലിന്റെ ഉരുക്കിന്റെ കാര്‍ക്കശ്യമുള്ള മുന്നറിയിപ്പ് സി പിയെ കുലുക്കിയില്ല.
"നിങ്ങള്‍ക്ക് എന്നെ വധിക്കാന്‍ കല്പ്പിക്കാന്‍ കഴിയുമെന്ന് എനിക്കറിയാം, പക്ഷേ ഒന്നോര്‍ത്തോ, ഞാന്‍ കൂടി മരിച്ചാല്‍ പിന്നെ കമ്യൂണിസ്റ്റുകളെ നേരിടാന്‍ നിങ്ങള്‍ ഒറ്റയ്ക്കാകും"

സി പി മടങ്ങി. ജൂലായ് പതിനെട്ട് ആയിരത്തി തൊള്ളായിരത്തി നാല്പ്പത്തേഴില്‍ തിരുവിതാംകൂര്‍ രാജാവ് വിളംബരം ചെയ്തു, ആഗസ്റ്റ് ഇരുപത്താറു മുതല്‍ തിരുവിതാംകൂര്‍ മഹാരാജ്യം സ്വതന്ത്ര രാജഭരണ പ്രദേശമാകുമെന്ന്.

ജനം ഇളകി. സര്‍ സി പിക്കു പിന്നില്‍ എക്കാലവും ഉറച്ചു നിന്ന മന്നത്തു പത്മനാഭന്‍ പോലും ഇതില്‍ പ്രതിഷേധിച്ച് ജയില്‍ വാസം വരിച്ചു. പുന്നപ്രവയലാറില്‍ തുടങ്ങി ദിവാനെതിരേ പരസ്യലഹള നടത്തിയ കമ്യൂണിസ്റ്റുകള്‍ ദിവാനെയും മന്ത്രിമാരെയും ബോംബെറിഞ്ഞു കൊല്ലാന്‍ പദ്ധതിയിട്ടു എന്നാല്‍ അതിനു മുന്നേ ജൂലൈ ഇരുപത്തഞ്ചിന്‌ റെവല്യൂഷണറി സോഷ്യലിസ്റ്റുപാര്‍ട്ടിക്കാരനായിരുന്ന ഒരു ചെറുപ്പക്കാരന്‍ തിരുവനന്തപുരത്തു ഒരു സംഗീതപരിപാടി കേള്‍ക്കാനെത്തിയ ദിവാന്റെ മുഖത്തു വെട്ടി ഗുരുതരമായ പരിക്കേല്പ്പിച്ചു. മഹാരാജാവ് തന്റെ തീരുമാനം മാറ്റുകയാണെന്നും റിപ്ലബിക്ക് ഓഫ് ഇന്ത്യയില്‍ ചേരാന്‍ തനിക്കു സമ്മതമാണെന്നും മൗണ്ട് ബാറ്റണു ടെലിഗ്രാം അടിച്ചു.

( Thomas J Nossiter, Royal Institute of International Affairs എഴുതിയ Communism in Kerala: A study of political adaptation എന്ന പുസ്തകത്തില്‍ നിന്ന്)

കെ സി എസ് മണി സി പിയുടെ മുഖത്തിട്ടു വെട്ടയില്ലെങ്കില്‍(മൂക്ക് അറുത്തു എന്നത് സത്യമല്ല എന്ന് സി പിയെ ചികിത്സിച്ചവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്, കവിളിലും കണ്ണിനു മീതേയുമായിരുന്നു വെട്ടെന്ന് അവര്‍ പറയുന്നു) എന്തായിരിക്കും സംഭവിച്ചിരിക്കുക? ഒരു പക്ഷേ, കമ്യൂണിസ്റ്റുകള്‍ ബോംബേറില്‍ വിജയിച്ചേനെ, ഇല്ലെങ്കില്‍ ജനസമരം രൂക്ഷമായി ഒടുക്കം സി പി അടിയറവു പറഞ്ഞേനെ.

ഇതൊന്നുമില്ലെങ്കിലും സര്‍‌ദാര്‍ പട്ടേല്‍ ബലം പ്രയോഗിച്ചു തന്നെ തിരുവിതാംകൂര്‍ ഇന്ത്യയില്‍ ലയിപ്പിക്കുമായിരുന്നു. ആ വെട്ട് പക്ഷേ ഒരു വത്യാസമുണ്ടാക്കി. സ്വതാല്പ്പര്യങ്ങള്‍ക്ക് വേണ്ടി ഒരു ജനതയുടെ ആഗ്രഹത്തെ കൊന്നു കുഴിച്ചു മൂടാന്‍ ശ്രമിച്ചാല്‍ ഏതു ദിവാനെയും പൊന്നുതമ്പുരാനെയും കൈകാര്യം ചെയ്യാന്‍ ആളുകള്‍ മടിക്കേണ്ടതില്ല എന്ന് അവര്‍ക്കു തന്നെ ബോദ്ധ്യം വന്നു. സ്വതന്ത്ര ഇന്ത്യയിലേക്ക് അവര്‍ ലയിക്കുമ്പോള്‍ നല്ലൊരളവിലെങ്കിലും രാജാവിനെയും ദിവാനെയും പേഷ്കാരെയും അധികാരിയെയും മാടമ്പിയെയും എല്ലാം മനസ്സില്‍ നിന്ന് അവര്‍ പറിച്ചു കളഞ്ഞിരുന്നു.

എന്റെ അച്ഛന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നും അസംബ്ലിയില്‍ വഞ്ചീശ മംഗളം ആയിരുന്നു പാടിയിരുന്നത്. ഞാന്‍ "എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്‌ " എന്നും.

12 comments:

അരവിന്ദ് :: aravind said...

ഇന്ത്യ ഒറ്റ രാജ്യമാകാതെ ഭാഷാടിസ്ഥാനത്തിലോ/സാം‌സ്കാരിക അടിസ്ഥാനത്തിലോ പല രാജ്യങ്ങളായി സ്വാതന്ത്ര്യാനന്തരം നിന്നിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നേനെ എന്ന സെനാറിയോ അനാലിസിസ് ആരെങ്കിലും നടത്തിയിട്ടുണ്ടോ?
വെറുതേ ഒരു ആകാംക്ഷ.

വേറെ ഒരു ആഫ്രിക്ക?
വേറെ ഒരു അമേരിക്ക?
കുറേ സിംഗ‌പ്പൂരുകള്‍?
കുറേ അഫ്‌ഗാനിസ്ഥാനുകള്‍?

ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടെങ്കില്‍ ഒന്നറിയിക്കാമോ?.

Baiju Elikkattoor said...

:)

കരീം മാഷ്‌ said...
This comment has been removed by the author.
Aadityan said...

പറഞ്ഞതെല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ ഒരു കാര്യം പറഞ്ഞോട്ടെ . കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് , തിരുവനന്തപുരത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടി യും ആഹ്വാനം ചെയ്തെ , സ്വമാനസല്ലേ എല്ലാ കടകളും അടച്ചിട്ടു ദുഖാചരണം നടന്ന ഒരു ദിവസം ഉണ്ടായിരുന്നു . ശ്രീ ചിത്തിര തിരുനാള്‍ അന്തരിച്ച ദിവസം . ഇതു ഞാന്‍ ഒരു വെബ്‌ സൈറ്റ് ലും വയിച്ചടല്ല നേരില്‍ കണ്ട കാര്യം ആണ് , വെറുതെ പറഞ്ഞെന്നെ ഉള്ളു . തര്‍ക്കികാണോ വിവാദത്തിനോ അല്ലെന്നു ചുരുക്കം

മനു എസ് പണിക്കര്‍ said...

മഹാരാജാവ് പൊന്നുതമ്പുരാന്‍ എന്നുപറയുമ്പോള്‍ പഴയ തിരുവിതാം കൂരുകാര്‍ക്കൊരു കൂറ് ഒന്ടു എന്നുള്ളത് ചെറിയ ഒരു സത്യമാണ്... എന്‍റെ അച്ഛന്റെ അമ്മ എനിക്ക് പഴയ കഥകള്‍ പറഞ്ഞു തരുമായിരുന്നു... അങ്ങിനെ എനിക്കും ഉണ്ടൊരു ചെറിയ ചായ്‌വ്...
എന്തോ ഞാന്‍ കണ്ടിട്ടുള്ള പലര്‍ക്കും ഉണ്ട് അങ്ങിനെ ഒരു "ബഹുമാനം".
ഞാന്‍ ഒരു Argument ആയിട്ട് പറഞ്ഞതല്ല. എങ്കിലും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറയ്ക്കുക എന്ന് പറയുമ്പോലെ, "രാജാവിനെ" ഒരു പ്രത്യേക ബഹുമാനമാണ്... അത് രാജാവ് കള്ളനായാലും മണ്ടനായാലും (Sorry) ... നമ്മള്‍ ഇഷ്ടംപോലെ മന്ത്രിമാരെയും അവരുടെ ഭരണവും കണ്ടിട്ടുള്ളവരാകുംപോള്‍, രാജാവിന്റെ ഭരണത്തെ പറ്റി നല്ല കഥകള്‍ കേട്ട് ചിലപ്പോള്‍ ചാഞ്ഞുപോകും... ;)

അനോണി ആന്റണി said...

അരവിന്ദേ,
സംഗതി കൊഴയുന്ന ചോദ്യമാണ്‌. അതുല്‍ കോഹ്ലി മുതല്‍ വന്ദന ശിവ വരെ ഇന്ത്യക്കാരും മറ്റു പല പൊളിറ്റിക്കല്‍ & ഇക്കണോമിക്ക് എഴുഇത്തുകാരും തല പൊഹച്ച വിഷയം.
യൂറോപ്യന്മാരു വരുന്നതിനു മുന്നേ ചില രാജ്യങ്ങള്‍ സാമ്പത്തിക ശാസ്ത്രപ്രകാരം പുരോഗതിയിലായിരുന്നു എങ്കിലും ഡെമോഗ്രഫിക്കലി ചാതുര്‍‌വര്‍ണ്യം മാങ്ങാണ്ടി ഒക്കെയായി ഒരു വഹ ആയിരുന്നു. ഇന്ന് ഇന്ത്യയെന്നറിയപ്പെടുന്ന ഭൂപ്രദേശത്തിന്റെ മറ്റു ഭാഗങ്ങള്‍ വെറും പ്രാകൃത പരുവത്തിലും. സകലമാന ഇട്ടാവട്ടം രാജാവും തമ്മില്‍ വെട്ടും കുത്തുമായിരുന്നു. ശാസ്ത്രം പണ്ടെങ്ങാണ്ട് പുരോഗമിച്ചെങ്കിലും അതിനെ ബ്രാഹ്മണൈസ് ചെയ്തതോടെ അതിന്റെ പുരോഗതി നിന്നു. ഫ്രാഗ്മെന്റേഷന്‍, അണ്ടര്‍ ഡെവലപ്പ്മെന്റ് ഒക്കെ എവിടെ ഉണ്ടോ അവിടെ ടെക്നോളജിയും പരിഷ്കാരവും ഉള്ളവന്‍ ചാടി വെട്ടിയാല്‍ പൊന്നു കൊയ്യാം എന്ന ആദം സ്മിത്തിന്റെ കൊളോണിയല്‍ പ്രിന്‍സിപ്പിള്‍ ഫലിച്ചു. വെള്ളായി ഭരിച്ചു.

തെക്കേയറ്റത്ത് കാലെടുത്തുവച്ച വെളുമ്പന്‌ ടിപ്പുവല്ലാതെ ഒരുത്തരുടെയും ടെക്നോളജി പ്രശ്നമായിരുന്നില്ല. നമ്മളൊക്കെ ആഫ്രിക്കന്‍ ഗോത്രങ്ങളുറ്റെ സ്റ്റാറ്റസിലായിരുന്നു. തോക്കും സുനാഫിയുമൊക്കെ പോട്ട്, നല്ല കുതിരപ്പട്ടാളം പോലുമില്ലായിരുന്നു (ശക്തന്‍ തമ്പുരാനെ സാമൂതിരി പടയെടുത്ത് വന്ന് ആക്രമിച്ചപ്പോള്‍ വെറും നൂറു ഡച്ചുകാര്‍ ചേര്‍ന്ന് സാമൂതിരി പടയെ പപ്പടവട ആക്കിക്കളഞ്ഞു, അത്രയേ ഉണ്ടായിരുന്നുള്ളു നമ്മടെ ശക്തി).

കൊളോണിയല്‍ ഭരണം, സ്മിത്ത് പറഞ്ഞതുപോലെ അതിനെ ലോ ടെക്നോളജി-ലോ പ്രൊഡക്റ്റീവിറ്റി, ലോ ഇന്റേണല്‍ കണ്‍സമ്പ്ഷന്‍ സ്റ്റേറ്റില്‍ നിന്നും ഹൈലി പ്രൊഡക്റ്റീവ്, ഹൈലി എക്സ്പ്ലോയിറ്റഡ് സ്റ്റേറ്റ് ആക്കി.

ഒരു മാര്‍ക്സിയന്‍ വീക്ഷണമാണ്‌ അതിന്റെ സോഷ്യോ-പൊളിറ്റിക്കല്‍ സിറ്റുവേഷനെ മനസ്സിലാക്കാന്‍ ഉപയോഗിക്കാവുന്നത്. ഹൈ പ്രൊഡക്റ്റീവിറ്റി, അതിന്റെ കാര്യമായ യാതൊരു ബെനിഫിറ്റും, പൗരാവകാശമോ അഭിപ്രായ സ്വാതന്ത്ര്യമോ പോലും ഇല്ലാത്ത ഒരു രാജ്യവും. ഒരു ക്ലാസ് സ്ട്രഗിള്‍, അതില്‍ നിന്നും ജന്യമായ പൊളിറ്റിക്കല്‍ സ്ട്രഗിള്‍. ഇത് കൂട്ടിയോജിപ്പിച്ച ഒരു ജനത. ഇന്ത്യ എന്ന സങ്കല്പ്പം അതിന്റെ ഫലമായിരുന്നു.

സമരം അടക്കം നിരവധി കാരണങ്ങള്‍ കൊണ്ട് ഈ ഭൂപ്രദേശം സ്വതന്ത്രമാകുമ്പോള്‍ ക്ലാസ്&പൊളിറ്റിക്കല്‍ സ്ട്രഗിള്‍ അവിടെ തീരുന്നു. പിന്നെ നമ്മള്‍ക്ക്, ഒരു തമമുറയുടെ നൊസ്റ്റാജ്ജിയയും പരസ്പര ബഹുമാനവുമൊഴിച്ചഅല്‍ വീണ്ടും ഹിന്ദുവോ മുസല്‍മാനോ ശിഖനോ ജൈനനോ തമിഴനോ കശ്മീരിയോ മറാത്തിയോ ആകാം. അല്ലെങ്കില്‍ ഇതിലൊന്നും അധിഷ്ടിതമല്ലാത്ത ആ പഴയ യൂണിറ്റിയെ ഒരുമിച്ചു കൊണ്ടു പോകാം, അതുമല്ലെങ്കില്‍ യു എസ് എസ് ആര്‍ അടിച്ചു പിരിഞ്ഞപ്പോള്‍ ഉണ്ടായ ചെറു രാജ്യങ്ങളെപ്പോലെ വിഭജിത ജനാധിപത്യമായി മാറാം.

ഇതെല്ലാം പ്രശ്നമാണ്‌!- contd

അനോണി ആന്റണി said...

എന്ത് ഏകരാജ്യം? കാബൂളിയും കശ്മീരിയും തിബറ്റനും ഒക്കെ തമിഴന്‌ ഒരുപോലെ ദൂരെയാണ്‌. മറാത്തിയും ഗുജറാത്തിയും സിന്ധിയും ബംഗാളിയും മംഗോളിയനും ഒക്കെ കനഡിഗനു ഒരുപോലെ അന്യരാണ്‌.

ദ്രാവിഡ സംസ്കാരം മറ്റൊന്നിനോടും യോജിക്കുന്നില്ല. പെരിയാര്‍ കത്തിച്ച തീ ദ്രാവിഡത്തില്‍ ഒരു ക്ലാസ് സ്ട്രഗിളായി മാറിയേക്കാം. അയ്യന്‍‌കാളി കത്തിച്ച തീ പടര്‍ത്താന്‍ മാത്രം അംഗബലം മലയാളി ദളിതനില്ല, പിന്നോക്ക സമുദായങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രീനാരായണനു ശേഷം ശക്തമായി ശ്രമങ്ങളുമില്ല. മനസ്സിന്റെ അനൈക്യം.
മദ്രാസികള്‍, രജപുത്രര്‍, ഗൂര്‍ഖകള്‍, ദോഗ്രകള്‍, ബംഗാളികള്‍ എന്നിങ്ങനെ ബ്രിട്ടീഷ് പട്ടാളത്തിന്റെ കുപ്പിണികളില്‍ ദളിത പട്ടാളമായി മഹറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നോര്‍മ്മ. ഇവര്‍ ഏതൊക്കെ രാജ്യത്ത് എന്തൊക്കെ സം‌വിധാനത്തില്‍ പ്രവര്‍ത്തിക്കും? ആരുടെ ആയുധങ്ങള്‍ ആര്‍ക്കെതിരേ? അത് അഡ്മിനിസ്ട്രേറ്റീവ് പ്രോബ്ലം.

ആള്‍ട്ടര്‍നേറ്റീവുകള്‍
ഒന്ന്- ആളുകളെ ഇഷ്ടമുള്ള രാജ്യങ്ങളാക്കാന്‍ വിടുക- ദേശീയ പൊളിറ്റികല്‍ പാര്‍ട്ടികള്‍ മാത്രമുള്ള കാലമായതിനാല്‍ വംശീയതയുടെ പേരില്‍ തിരിഞ്ഞ് ചെറു ഗോത്രവര്‍ഗ്ഗങ്ങള്‍ ആയി മാറിക്കോളും ജനത. ചിലര് ജനാധിപത്യത്തിലേക്ക് പോയേക്കാം. ചിലയിടങ്ങളില്‍ ഗോത്ര നേതാക്കളോ പ്രാദേശിക മാടമ്പികളോ രാജാക്കന്മാര്‍ ആകും . രാജാക്കന്മാര്‍ പരിമിത അവകാശങ്ങളോ ആയി ഭരിക്കുന്ന തിരുവിതാം‌കൂര്‍ പോലെയുള്ള ഇടങ്ങള്‍ തിരിച്ച് രാജഭരണം പൂര്‍‌വസ്ഥിതിയിലും ആക്കും.

രണ്ട്-ദേശീയ പാര്ട്ടി, പ്രധാനമായും കോണ്‍ഗ്രസ് മറ്റു നിസ്സാരവല്‍ക്കരിക്കപ്പെട്ട പാര്‍ട്ടികളെ ഉള്‍ക്കൊള്ളിച്ച് ഈ ഭൂപ്രദേശമാകെ ജനാധിപത്യത്തില്‍ എത്തിക്കുക. ഒരു ഹാന്‍ഡ് ഓവര്‍ പ്രോസസ്, ബ്രിട്ടീഷുകാര്‍ വിടുന്നു, ജനാധിപത്യം ഏറ്റു വാങ്ങുന്നു. മാനസികവും സാംസ്കാരികവുമായ ഐക്യമില്ലാത്തതിനാല്‍ ബ്രിട്ടണ്‍ ഭരിച്ചാലും ഡെമോക്രസി ഭരിച്ചാലും വിഘടശ്രമങ്ങള്‍ നടന്നുകൊണ്ടേയിരിക്കും.

മൂന്ന്- സംസ്ഥാനതലത്തില്‍ ഭാഗിക്കപ്പെട്ട എന്നാല്‍ പൊതു കേന്ദ്രഭരണമുള്ള ഒരു ഫെഡറല്‍ സം‌വിധാനം. കേന്ദ്രീകൃത മിലിട്ടറി, ഇക്കണോമിക്ക് നയം, നാണയം, പൗരാവകാശങ്ങള്‍. വികേന്ദ്രീകൃത തദ്ദേശഭരണം, തദ്ദേശനിയമം.

ഏത് പിന്‍‌തുടര്‍ന്നാല്‍ എവിടെ എത്തുമായിരുന്നേനെ ഇന്ന് എന്ന് അരവിന്ദ് ഒന്നു ഭാവനയില്‍ കണ്ടു നോക്കൂ.

അനോണി ആന്റണി said...

ആദിത്യാ,
തീര്‍ച്ചയായും. പൊന്നുതമ്പുരാനോട് ഒരു പ്രത്യേക സ്നേഹം "ശ്രീപദ്മനാഭന്റെ മണ്ണില്‍" ജനിച്ചവരില്‍ നല്ലൊരു ശതമാനത്തിനുണ്ട്. ആ ഭരണം കേമമായിരുന്നതുകൊണ്ടല്ല, അത്.

ഒന്ന്- തൊമ്മിത്തം. രാജഭരണം നില നില്‍ക്കുന്നയിടത്ത് രാജാവും പ്രജയുമായി ഒരു പട്ടേലര്‍-തൊമ്മി സ്റ്റൈല്‍ സ്നേഹം ഏറിയോ കുറഞ്ഞോ നിലവിലുണ്ടാകും. അത് മൂത്ത സ്ഥലങ്ങളില്‍ ജപ്പാന്‍ പോലെ- കാമിക്കാസെയും ചാവേര്‍ സൈന്യവുമൊക്കെയാകും. രജപുത്ര രാജാക്കന്മാര്‍ മരിക്കുമ്പോള്‍ അന്തപ്പുരത്തിലെ ജവഹര്‍ കുണ്ഡം കത്തിച്ച് അദ്ദേഹത്തിന്റെ റാണിമാരും ഭടന്മാരും അംഗരക്ഷകരും ചാടി ഒപ്പം മരിക്കാറുണ്ടായിരുന്നു.

രണ്ട്- ദേവസ്ഥാനം. പ്ത് രാജാക്കന്മാര്‍ സൂര്യദേവന്റെ മക്കളെന്ന് ജനം വിശ്വസിച്ചിരുന്നു, ശ്രീപദ്മനാഭദാസര്‍ ഈ മണ്ണ് ഭഗവാന്റേതാണെന്നും തങ്ങള്‍ ഭഗവാന്റെ ഏജന്റ് ആയി ഭരിക്കുന്നവര്‍ ആണെന്നും വിശ്വസിപ്പിച്ചിരുന്നു. ദൈവത്തിന്റെ നോമിനി അല്ലെങ്കില്‍ ബന്ധു എന്ന സ്ട്രാറ്റജി ഒട്ടുമിക്ക രാജാക്കന്മാരും ഉപയോഗിച്ചിട്ടുണ്ട്.

മൂന്ന്- ഹീറോ വര്‍ഷിപ്പ് ചേരന്‍ ചെങ്കുട്ടുവന്‍ തമിഴ് മഹാസാമ്രാജ്യം ഭരിക്കുമ്പോള്‍ കടല്‍ പിന്നോട്ട് പോയി കുറേ കര കിട്ടി. ഇതിഹാസങ്ങളില്‍ അത് മലയുടെ മുകളില്‍ നിന്ന് ചെങ്കുട്ടുവന്‍ തന്റെ വേല്‍ കടലിലേക്ക് എറിഞ്ഞ് സമുദ്രദേവനെ ആട്ടിപ്പായിച്ച് രാജ്യം വലുതാക്കി എന്നാണ്‌. അത്ര കണ്ട് ലെജന്‍ഡൈസ് ചെയ്ത കഥകള്‍ ആണ്‌ മിക്ക രാജാക്കന്മാരെക്കുറിച്ചും. തീര്‍ച്ചയായും പലരും സാഹസികര്‍ ആയിരുന്നു, സാഹസികതയോട് ഒരു ആരാധന എല്ലാവര്‍ക്കുമുണ്ട്. ജാക്കി ചാന്‍ ഇടിക്കുന്നതും ജെയിംസ് ബോണ്ട് കൊല്ലുന്നതും നമ്മള്‍ കണ്ട് വിസിലടിക്കാറില്ലേ.

നാല്‌- പെയ്യുന്ന മരങ്ങള്‍. തിരുവനന്തപുരം നഗരത്തിനു ചുറ്റും ജീവിക്കുന്നവരില്‍ നല്ലൊരു ശതമാനം രാജാവുമായി വിവാഹബന്ധമുള്ളവര്‍, പേഷ്കാര്‍, പ്രവര്‍ത്യാര്‍, അധികാരി, അംശക്കാരന്‍, കോല്‍ക്കാരന്‍, ചുങ്കക്കാരന്‍, രായസക്കാരന്‍‍, കൊട്ടാരം ആശ്രിതന്‍ തുടങ്ങി "ശ്രീപപ്പനാവന്റെ ചക്രം" വാങ്ങി അവനവന്റെ അധികാരം അനുസരിച്ച് വന്‍‌കിട മാടമ്പി മുതല്‍ ചെറുകിട മേനിക്കാരന്‍ വരെ ആയി സുഭിക്ഷ ജീവിതം നയിച്ചവരുടെ വീട്ടുകാരാണ്‌. അവര്‍ക്ക് രാജഭരണക്കാലം ഇന്നും പഴയ പ്രതാപത്തിന്റെ ഓര്‍മ്മയാണ്‌.

അഞ്ച്- പോപ്പുലാരിറ്റി. പൊതു സമക്ഷം പ്രശസ്തനായിരുന്ന പ്രത്യേകിച്ച് കെട്ടി എഴുന്നള്ളിക്കപ്പെട്ട ആരു മരിച്ചാലും ചാക്കാല ആചരിക്കുന്നത് ഒരു പതിവാണ്‌. എല്ലാവര്‍ക്കും അറിയാവുന്നവര്‍ ആകുമ്പോള്‍ അതൊരു ഹര്‍ത്താല്‍ ആയി മാറും, ഒരു ആഹ്വാനവും ഇല്ലാതെ തന്നെ. ഉദാഹരണത്തിനു നായരമ്പലം ശിവജി മരിച്ചപ്പോള്‍ നാട്ടുകാര്‍ സ്വമേധയാ കടകമ്പോളങ്ങടച്ച് ഹര്‍ത്താലാചരിച്ചു. (ആരായിരുന്നു നായരമ്പലം ശിവജി എന്നു ചോദിക്കുന്നവര്‍ക്കായി - ശിവജി ഒരു പേരുകേട്ട ആനയായിരുന്നു. ഗുരുവായൂര്‍ കേശവന്‍ ആയി സിനിമയില്‍ അഭിനയിച്ചതും ശിവജിയാണ്‌)

അനോണി ആന്റണി said...

മനൂ,
ഉവ്വ്. രാജാവ് എന്നു കേള്‍ക്കുമ്പോള്‍ ഒരു ചാ‌യ്വ് ഉണ്ടാകും, തീര്‍ച്ചയായും. രാജഭക്തിയെക്കുറിച്ച് എനിക്കുള്ള വീക്ഷണം ആദിത്യനോട് മേലേ പറഞ്ഞിട്ടുണ്ട്.

ദ്രോഹികളായിരുന്നെങ്കിലും തലയില്‍ ആളുതാമസമുള്ള ബ്രിട്ടീഷുകാര്‍ ഒരു വിപ്ലവ സാദ്ധ്യത ഉരുത്തിരിയുമ്പോള്‍ പലപ്പോഴും ചില അവകാശങ്ങളും സൗകര്യങ്ങളും കൊടുത്ത് പ്രക്ഷോഭങ്ങളെ നല്ലൊരളവില്‍ നിര്‍‌വീര്യമാക്കാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇല്ലെങ്കില്‍ നിക്കോളാസിനു കിട്ടിയപോലെ അടി കിട്ടാന്‍ സാദ്ധ്യതയുണ്ടെന്ന് മനസ്സിലാക്കാന്‍ കൊളോണിയലിസത്തിന്റെ ചാണക്യനായിരുന്ന ആഡം സ്മിത്തിന്‌ അറിയാമായിരുന്നു. അങ്ങനെ വരുത്തിയ പരിഷ്കാരങ്ങളും പിന്നെ അതില്‍ ട്രെയിന്‍ഡ് ആയ സി പി തുടങ്ങിവച്ചതും (ആലപ്പുഴയില്‍ ആദ്യ കമ്യൂണിസ്റ്റ് പ്രക്ഷോഭം ഉണ്ടായപ്പോള്‍ കൂലി പരിഷ്കരിച്ചും ബോണസ് പ്രഖ്യാപിച്ചും കയര്‍ തൊഴിലാളികളെ ശാന്തരാക്കി സി പി. രണ്ടാമത്തേത് നടക്കുമ്പോള്‍ കൃത്യമായ ഇന്റലിജന്‍സ് വിവരം ഇല്ലാതെ അബദ്ധത്തില്‍ ചാടി. ആശുപത്രികളും മറ്റും പണിത് പ്രജാക്ഷേമത്തിനും ഇമേജ് ഉണ്ടാക്കാന്‍ ശ്രമിച്ചു) ഒഴിച്ചാല്‍

മാക്സ് വെബര്‍ മുതല്‍ ചാണക്വീന്‍ വരെ സ്വപ്നത്തില്‍ കാണാത്ത തരം ഒരു ഫിസ്കല്‍ സിസ്റ്റം
നൂറ്റി നാല്പ്പതോളം തരം ടാക്സുകള്‍
തലവരി- പേര്‍സണല്‍ ഇന്‍‌കം ടാക്സ് മനസ്സിലാക്കാം (റേറ്റ് മാത്രം കേട്ടാല്‍ ചങ്കില്‍ കൈ വയ്ക്കും)
തറിക്കരം, ചക്കു കരം, മാട്ടക്കരം തുടങ്ങി ഓക്കുപ്പേഷന്‍ ടാക്സ് മനസ്സിലാക്കാം (കൂലിപ്പണിക്കാര്‍ മാത്രം തൊഴില്‍ക്കരം അടയ്ക്കുന്നതെന്തെന്ന് ചോദിക്കരുത്)

മീശക്കരം- നായരില്‍ താഴെയുള്ള ജാതികള്‍ മീശവളര്‍ത്തണേല്‍ കരം അടയ്ക്കണം
മുലക്കരം- വിശേഷിച്ച് ഒന്നും പറയേണ്ടല്ലോ
കാഴ്ചക്കരം- കരം പിരിവുകാരനെ കാണുമ്പോള്‍ എല്ലാം പുലയര്‍ പറയര്‍ തുടങ്ങിയവര്‍ കരം അടയ്ക്കണം, പ്രത്യേകിച്ച് കാരണമൊന്നും വേണ്ട (ഗുണ്ടാപ്പിരിവ് അടച്ചാല്‍ ഗുണ്ട മിനിമം പ്രൊട്ടക്ഷന്‍ എങ്കിലും തരും)

എന്നിങ്ങനെ ലോകത്ത് ഒരിടത്തും കാണാത്ത ചുങ്ക വ്യവസ്ഥ. ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന ഈഴവര്‍, ദളിതര്‍, മുസ്ലീങ്ങള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ജോലിയോ പ്രജാസഭകളില്‍ അംഗത്വമോ ഒന്നുമില്ലാത്ത അവസ്ഥ.

സര്‍ക്കാര്‍ വക സ്കൂളുകളിലും ക്ഷേത്രങ്ങളിലും തെരുവുകളിലും താഴേക്കിട ഹിന്ദുക്കള്‍ക്ക് പ്രവേശിക്കാനുള്ള അനുമതി പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ്‌ കിട്ടിയത്.

മല്ലപ്പള്ളി ചന്ത എന്നു കേട്ടിട്ടുള്ളവര്‍ എത്ര പേര്‍ ഉണ്ടാവുമെന്ന് അറിയില്ല. (ഇന്നത്തെ മീനും പച്ചക്കറിയും വില്‍ക്കുന്ന ചന്തയല്ല. അടിമകളെ വാങ്ങി വിദേശത്തേക്ക് കയറ്റി അയക്കുന്ന ചന്ത) അത് മൂവബിള്‍ അടിമകളുടെ കഥ. ഇമ്മൂവബിള്‍ വേറേയും-

ആയിരത്തെണ്ണൂറ്റി മുപ്പത്താറിലെ സെന്‍സസ് അനുസരിച്ച് തിരുവിതാം‌കൂറിലെ പറയര്‍, പുലയര്‍, കുറവര്‍, പല്ലര്‍ തുടങ്ങിയ ജാതികളെല്ലാം ഭൂമിയോട് അറ്റാച്ച് ചെയ്യപ്പെട്ട അടിമകള്‍ ആയിരുന്നു (ഭൂമി വാങ്ങുമ്പോള്‍ അതിലെ വൃക്ഷങ്ങള്‍, വീടുകള്‍, നിലങ്ങള്‍ എന്നിവയ്ക്കൊപ്പം അടിമകളെയും ചേര്‍ത്ത് വിലയിട്ടാണ്‌ വാങ്ങുന്നത്) മൊത്തം പോപ്പുലേഷന്‍- 1.2M, ഭൂവടിമകള്‍- 164K, സര്‍ക്കാര്‍ വക അടിമകള്‍- 130K

സമ്മര്‍ദ്ദങ്ങള്‍ക്കുമേലും അടിമകള്‍ കൂട്ടത്തോടെ കൃസ്തുമതം സ്വീകരിക്കുന്നതു കണ്ടും ഉത്രാടം തിരുന്നാള്‍ അടിമത്തനിരോധന വിളംബരം ഇറക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. എന്നിട്ടു പോലും കേണല്‍ മണ്‍റോ മിനിമം ബ്രിട്ടീഷ് ഇന്ത്യാ ആക്റ്റില്‍ പറഞ്ഞിരിക്കുന്ന സ്വാതന്ത്ര്യം അടിമകള്‍ക്ക് കിട്ടിയില്ലെങ്കില്‍ താന്‍ സമ്മതിക്കില്ലെന്ന് വാശി പിടിച്ചതിനെത്തുടര്‍ന്നാണ്‌ നിയമം പരിഷ്കരിച്ചത്. യാതൊരു കാരണവശാലും സര്‍ക്കാര്‍ അടിമകളെ വാങ്ങി ഉപയോഗിക്കരുതെന്നും മണ്‍റോ നിര്‍ദ്ദേശിച്ചു. (സ്ലേവറി ഇന്‍ കേരള- അടൂര്‍ കെ കെ രാമചന്ദ്രന്‍ നായര്‍, പുറം അമ്പത്തിരണ്ട്). നിയമം ഉണ്ടാക്കിയിട്ടും അത് ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിനും പ്രഭുത്വത്തിനും താല്പ്പര്യമൊന്നുമില്ലായിരുന്നെന്ന് ശങ്കുണ്ണി മേനോന്‍ എഴുതുന്നു.

ചിത്രവധം, അടി, പുളികുടി, നഖം പിഴല്‍, തല ആനയെക്കൊണ്ട് തട്ടിത്തെറിപ്പിക്കല്‍, കിളിക്കൂട്, കഴുവേറ്റം, തുറയേറ്റം-ഏതു താലിബാന്‌ ഇങ്ങനെയൊരു പീനല്‍‌കോഡ് ഉണ്ടാക്കാന്‍ പറ്റും?

ജീവിതം കൊണ്ട് ഒരു പ്രയോജനവും ആര്‍ക്കുമില്ലായിരുന്നു. പി കെ ബാലകൃഷ്ണന്റെ വിവരണമനുസരിച്ച് പില്‍ക്കാല ബ്രിട്ടീഷ് ഭരണത്തിന്റെ തണലില്‍ ജനദ്രോഹം നടത്തി മാടമ്പിമാരായവരും ആയ നിസ്സാര ഭൂരിപക്ഷവും രാജാവിന്റെ അനിയത്രിതമായ സം‌രക്ഷണം മൂലം രക്ഷപ്പെട്ടു പോയ നമ്പൂതിരിമാരും ഒഴിച്ചാല്‍ നായരീഴവപുലയകൃസ്ത്യാനി (പ്രയോഗത്തിനു എതിരനോട് കടപ്പാട്) അടങ്ങുന്ന ജനതയുടെ തൊണ്ണൂറ്റഞ്ചു ശതമാനത്തിനും ഓടിട്ട വീടോ കൊള്ളാവുന്ന പാത്രങ്ങളോ കട്ടിലോ തേച്ച മുറിയോ പോലും ഇല്ലായിരുന്നു. ദാരിദ്ര്യം, പട്ടിണി, മഹാക്ഷാമങ്ങള്‍, ആരോഗ്യമില്ലായ്മ, പൊള്ളുന്ന ചുങ്കങ്ങള്‍, ഭീകരശിക്ഷാനിയമം, മാടമ്പിഭരണം, ജാതി, പഠിത്തമില്ലായ്മ, ടെക്നോളജി ഇല്ലായ്മ ഒക്കെ മാനുഷരെല്ലാരും ഒന്നുപോലെ അനുഭവിച്ചു പണ്ടാരടങ്ങിപ്പോന്നു.

Aadityan said...

ഈ പറഞത് മാത്രമാണോ കാര്യം ? നായരമ്പലം ശിവജി യെ എനിക്ക് അറിയില്ല . .തിരുവനതപുരത്ത് ഈ ഒരു സംഭവം മാത്രമേ ബാഹ്യ പ്രേരണ കുടാതെ നടനതായി അറിയുള്ളു(with in last 30 years).മറ്റു രാജാക്കന്മാരെ എന്നികു അറിയില്ല .
പക്ഷെ ഞാന്‍ കണ്ടിട്ടുള്ള (എന്ന് പറയുമ്പോള്‍ ഒരു വഴിപോക്കനായി എന്ന് വായിക്കുക ) ശ്രീ ചിത്തിര തിരുനാള്‍ ethoru സാധാരണകാരനും ബഹുമാനം നല്‍കി ബഹുമാനം സമ്പാദിച്ച ആളായിരുന്നു . (അധികാരം ഇല്ലെങ്ങിലും ഒരുത്തനേയും ചുമ്മാ ബഹുമാനികേണ്ട കാര്യം അദേഹത്തിന് ഉണ്ടെന്നു തോന്നിയിട്ടില്ല ) പിന്നെ നൂറില്‍ പരം വര്‍ഷങ്ങള്‍ തമിള്‍ നാട്ടില്‍ നിന്ന് വരുന്ന സകല വാഹനങ്ങളുടെയും ഭാരം തങ്ങി നിന്ന കരമന palam പൊളിക്കാനായി കൊണ്ടുവന്ന യന്ട്രതിന്തേ പല്ല് ഒടിഞ്ഞു പോയ വാര്‍ത്ത‍ യോടൊപ്പം ഉദ്ഘാടനത്തിന് തൊട്ടു മുന്‍പ്പ് പാലം പൊളിഞ്ഞു വീണ വാര്‍ത്തയും വായിക്കേണ്ടി വരുന്ന ഒരു തിരുവന്തപുരം കാരന് രാജാവിനെ അടച്ചു ചീത്ത പറയാന്‍ തോനില്ല . അത് എന്ത് തൊമ്മിത്തം എന്ന് വിളിച്ചല്ലും.

പിന്നെ ഓരോ കാല ഘടങ്ങള്‍ക്കും അതിന്തെതായ നല്ലതും ചീത്തയും ഉണ്ട് എന്നതാണ് എന്റെ വിശ്വാസം. ജനാധിപത്യം എന്നാ പേരില്‍ നടക്കുന്ന ഈ സര്‍ക്കസ് എല്ലാം തികഞ്ഞതനെന്നും എന്നികു തോന്നുനില്ല .പിന്നെ ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ രൂപപെടുന്നത് അവര്‍ ജീവിച്ചു വളരുന്ന ചുറ്റ്‌ പാടുകള്‍ , സുഹൃത്തുക്കള്‍ , കണ്ടുവളരുന്ന കാര്യങ്ങള്‍ എന്നിവയില്‍ നിന്നാണ് (ഇതു എന്റെ വിശ്വാസം ) . അതിനാല്‍ തങ്ങള്‍ക്കു എന്ത് കൊണ്ട് ഇങ്ങനെ തോന്നുന്നു എന്ന് നമ്പര്‍ ഇട്ട് വിവരിക്കാന്‍ തുനിയുന്നില്ല.

തര്‍ക്കികനല്ല എന്ന് ഒരിക്കല്‍ കുടി പറയുന്നു . മറുപടി വായിച്ചപ്പോള്‍ ഒന്ന് കുടി പറയാന്‍ ഉദേശിച്ചത്‌ വ്യക്തമാകണം എന്ന് തോന്നി.

By the way though I had born and broughtup in trivandrum my parents are from middle kerala .So no typical trivandrum sentiments.

ജനാധിപത്യം എന്ന കുന്തം മാറി വേറെ എന്തെങ്ങിലും സാധനം വരുമ്പോള്‍ . കഴിഞ്ഞ ഭീകര കാലത്തേ കുറിച്ചും നമുക്ക് ഇതൊക്കെ തന്നെ പറയാം

Aadityan said...

രണ്ടു കാര്യങ്ങള്‍ കുടി പറഞ്ഞോട്ടെ
ശ്രീ ചിത്തിര തിരുനാളിനെ കുറിച്ച് നേരില്‍ കണ്ടിട്ടുള്ള ചില കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത് ( അതിനും മുന്‍പ് അദേഹം പരമ ദുഷ്ടനും അഭാസനും ആയിരുന്നെങില്‍ അത് അങ്ങേരുടെ മാത്രം കാര്യം )

പിന്നെ തൊമ്മിത്തം ഭാരതീയന്തേ രക്തത്തില്‍ ഉള്ളതല്ലേ . അല്ലെങില്‍ നമ്മുടെ മഹത്തായ ഭരണ ഘടന ,british അമേരിക്കന്‍ ഭരണ ഘടന കളുടെ അന്ത satta ഉറ്റി എടുത്തു ഉണ്ടാക്കുമ്പോള്‍ , ഒരാള്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ കുടുതല്‍ ഭരണ നേത്രുത്വം വഹിക്കാന്‍ പാടില്ല എന്നാ ഭാഗം ഇല്ലാതായി എന്നാരും ചോദിച്ചില്ല?

അപ്പോള്‍ പിന്നെ നെഹ്‌റു രാജാ വംശത്തിനു ഭാരതം ഭരിക്കാന്‍ പറ്റില്ലാലോ !!

അരവിന്ദ് :: aravind said...

ഗംഭീരന്‍ മറുപടി.
ശരിയാണ്. വേറൊരു ആഫ്രിക്ക അത്രേ ആകുമായിരുന്നുള്ളൂ.

thank you.