Monday, December 29, 2008

പാഞ്ചാലിയും ചാളയും

നമതിനെങ്ങനെ കൊഞ്ചു കിട്ടി എന്ന് നമ്മള്‍ കണ്ടുപിടിച്ചു. ഇനി പാഞ്ചാലി അമേരിക്കയായ അമേരിക്ക മുഴുവന്‍ ചാളതേടി അലഞ്ഞു നടന്നത് എന്തുകൊണ്ട് എന്നു പരിശോധിക്കാം.

അതിശൈത്യമില്ലാത്ത കടലായ കടല്‍ മുഴുവന്‍ ഫൈറ്റോപ്ലാങ്ക്ടനും സൂപ്ലാങ്ക്ടനും തിന്ന് ആര്‍മ്മാദിച്ച്, വലയില്‍ കുരുങ്ങിയില്ലെങ്കില്‍ രണ്ടു പതിറ്റാണ്ട് ജീവിച്ച് നെയ്‌വച്ച് കാലയവനികക്കുള്ളില്‍ പോകേണ്ട പുലി. ചാള പലകുലം ഉണ്ടെന്ന വാദം ഈയിടെ ഡീ എന്‍ ഏ പുലികള്‍ തള്ളി. അറ്റ്‌ലാന്റിക്ക് ചാളയും സാധാരണ ചാളയും മാത്രമേ ഉള്ളെന്നും ബാക്കിയെല്ലാം പ്രാദേശികവ്യതിയാനം മാത്രമാണെന്നും അവര്‍ പറയുന്നു. ഈ പ്രാദേശികവ്യതിയാനങ്ങളായതിനാല്‍ ഇപ്പോ "റേസസ്" എന്നാണത്രേ പറയേണ്ടത്. ചാളകളുടെ സംസ്കാരത്തില്‍ റേസിസം അനുവദനീയമാണോ എന്നതിനെക്കുറിച്ച് ഒന്ന് അന്വേഷിച്ചാല്‍ ഒരു പിച്ചടിക്കുള്ള തീസീസ് ആകും.

ആര്‍ട്ടിക്ക് സതേണ്‍ സമുദ്രങ്ങളൊഴിച്ച് ഒരുമാതിരി എല്ലായിടത്തും വളരാനുള്ള സെറ്റ് അപ്പ് ചാളകള്‍ക്കുണ്ടെന്ന് പറഞ്ഞല്ലോ. എന്നിട്ട് പാഞ്ചാലിക്കു വറുക്കാനിത്തിരി ചാള അമേരിക്കയില്‍ എങ്ങും ഇല്ലാതെ പോയോ?

നമുക്ക് ഒരു നൂറ്റമ്പതു വര്‍ഷം പിറകോട്ട് പോകാം. കാലിഫോര്‍ണിയയിലെ മത്സ്യബന്ധനം ചൈനീസ് വംശജരുടെ കുടിയേറ്റത്തോടെ വന്‍‌തോതിലായി. വള്ളങ്ങളില്‍ മണിവലയെറിഞ്ഞ് പരമ്പരാഗത ചൈനീസ് രീതിയില്‍ തുടങ്ങിയ അവര്‍ വളരെ വേഗം ഫാക്റ്ററികള്‍ക്ക് ചാളയും നെത്തോലിയും പിടിക്കുന്ന സീന്‍ ഫിഷറീസിന്റെ വേരുകളായി. ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കയില്‍ ഭക്ഷ്യക്ഷാമം ഒഴിവാക്കിയതില്‍ പ്രതിദിനം ഇരുപത്തഞ്ചു ടണ്‍ ചാള പിടിക്കുന്ന കാലിഫോര്‍ണിയന്‍ മത്സ്യമേഖല ഒരു പങ്ക് വഹിച്ചിരുന്നു. പട്ടാളക്കാര്‍ക്ക് സപ്ലൈ ആയി ക്യാനിലടച്ച ചാള വില്‍ക്കുന്ന കമ്പനികള്‍ പണം കൊയ്തു .

യുദ്ധകാലത്തിനു ശേഷം ചാള വളമായി കൃഷിക്കിടുന്ന രീതി തുടങ്ങി. (റബ്ബറുമായി ഏറെക്കാലം പരിചയമുള്ള മലയാളികള്‍ക്ക് തോട്ടത്തില്‍ "ചാള വെട്ടി മൂടുന്നത്" ഓര്‍മ്മയുണ്ടാകും.) ഭക്ഷണത്തിനുള്ള മീനിന്റെ പതിന്മടങ്ങ് ആവശ്യം വളമായി ചാളയ്ക്ക് വേണ്ടിവന്നതോടെ സര്‍ക്കാര്‍ ഭക്ഷ്യയോഗ്യമല്ലാത്ത മീനുകള്‍ മാത്രമേ വളമായി വില്‍ക്കാവൂ എന്ന നിയമം കൊണ്ടുവന്നു. കമ്പനികള്‍ ആരാ പുള്ളികള്‍, നാടകീയമായി പിടിക്കുന്ന ചാളയില്‍ ഭൂരിഭാഗവും ക്വാളിറ്റി ചെക്കില്‍ "തിരിവ്" ആയി.

ചാളക്കൂട്ടം കോടിക്കണക്കിനാണ്‌ സഞ്ചരിക്കുക, പക്ഷേ ആയിരത്തി തൊള്ളായിരത്തി നാല്പ്പത് കഴിഞ്ഞപ്പോഴേക്ക് അത് പതിനായിരങ്ങളായി. അമ്പതോടെ പസിഫിക്ക് ചാള ഏതാണ്ട് അപ്രത്യക്ഷവുമായി. ഒറ്റയ്ക്കും തെറ്റയ്ക്കും എവിടെയെങ്കിലും എന്തെങ്കിലും കണ്ടാലായി. കാലിഫോര്‍ണിയന്‍ തുറമുഖങ്ങളിലെ മത്സ്യബന്ധനവ്യവസായം കണവയും നെത്തോലിയും പിടിത്തവുമായി നെത്തോലിപ്പരുവത്തില്‍ മെലിഞ്ഞും പോയി.

അമിതചൂഷണം മത്സ്യസമ്പത്ത് ക്ഷയിപ്പിച്ചുകളയും. ബ്രീഡിങ്ങ് സീസണും ആവശ്യവും മറ്റും നോക്കാതെ അന്തവും കുന്തവുമില്ലാതെയുള്ള മോട്ടോര്‍ ബോട്ടുകളുടെ തേരോട്ടം പ്രത്യേകിച്ചും. പക്ഷേ... സ്രാവും അതുപോലെ അംഗസംഖ്യ കുറവും വലിപ്പം കൂടുതലുമുള്ള മീനുകള്‍ അന്യം നിന്നെന്ന് പറഞ്ഞാല്‍ മനസ്സിലാവും, ചാളയ്ക്ക് അങ്ങനെ വരുമോ? ആവോ, വരുമായിരിക്കും. എന്നാലും...

മൂന്നുനാലു വര്‍ഷം മുന്നേ ഡോ.ഷാവേസിന്റെ നേതൃത്വത്തില്‍ ഒരു ഗവേഷണസംഘം കടലിന്റെ അടിത്തട്ടില്‍ മീനിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കവേ രസകരമായ ഒരു കാര്യം കണ്ടെത്തി. കഴിഞ്ഞ ആയിരത്തഞ്ഞൂറു വര്‍ഷത്തിനിടെ പതിനഞ്ചോളം ചാക്രിക ചലനങ്ങള്‍ ചാളക്കും നെത്തോലിക്കും ഉണ്ടായിട്ടുണ്ട്. ചാള പെരുകുമ്പോള്‍ നെത്തോലിയുടെ കുടുംബം തീരെ ക്ഷയിച്ചു പോകും, മറിച്ചും. അതിലെ ഒരു ചക്രമായിരുന്നു ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ അവസാനിച്ചത്. അമിതചൂഷണം കൂനിന്റെ മുകളില്‍ ഒരു കുരുവായി വര്‍ത്തിച്ചെന്നേയുള്ളു.

ഒരു ആഗോളതല മീറ്റിങ്ങ് ഈ പ്രതിഭാസത്തിനെക്കുറിച്ച് വിളിച്ചു ചേര്‍ത്തു. ഇന്ത്യയും ചൈനയും പാകിസ്ഥാനും ഫിലിപ്പീന്‍സും ജപ്പാനുമടക്കം വന്‍‌തോതില്‍ ചാളപിടിക്കുന്ന രാജ്യങ്ങളുടെയെല്ലാം വിദഗ്ദ്ധര്‍ പ്രതിനിധികളായ ആ സമ്മേളനം (Global comparison of sardine, anchovy
and other small pelagics) പസിഫിക്ക് സമുദ്രത്തിലും ജപ്പാന്‍ കടലിലും മറ്റു പല സ്ഥലങ്ങളിലെയും നൂറ്റാണ്ട് സ്ഥിതിവിവരക്കണക്കുകളില്‍ തത്തുല്യമായ ചാക്രിക ചലനങ്ങള്‍ കണ്ടെത്തിയതോടെ ഈ പ്രഹേളികയുടെ ഉത്തരമായി. സമുദ്രജലപ്രവാഹം (ocean currents) അമ്പത് എഴുപത്തഞ്ച് വര്‍ഷത്തിനിടെ ഉഷ്ണജലപ്രവാഹത്തില്‍ നിന്നും ശൈത്യജലപ്രവാഹത്തിലേക്കും മറിച്ചും മാറിക്കൊണ്ടേയിരിക്കുന്ന ഇടങ്ങളില്‍ ഈ മാറ്റത്തിനനുസരിച്ച് ഉഷ്ണജമ്മ് ഇഷ്ടപ്പെടുന്ന ചാളകളുടെയും ശൈത്യജലത്തില്‍ ശക്തരാകുന്ന നെത്തോലികളുടെയും അംഗബലം ഏറുകയും കുറയുകയും ചെയ്യും.

അമ്പതുകളിലെ ശൈത്യവാതകാലത്തെ ചാളപിടിത്തം അവറ്റയെ തീര്‍ത്തും കുലമറുത്തിട്ടില്ല, കാലിഫോര്‍ണിയയില്‍ ഇന്നും അമ്പതിനടുത്ത് ബോട്ടുകള്‍ ചാളപിടിക്കുന്നുണ്ട്, വളരെക്കുറവാണെങ്കിലും. അടുത്ത സമുദ്രോഷ്ണകാലം രണ്ടായിരത്തിപ്പത്ത് -ഇരുപത്തഞ്ച് കാലത്ത് തുടങ്ങേണ്ടതാണ്‌ (കാലാവസ്ഥയില്‍ അപ്രതീക്ഷിതമായ മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍). പാഞ്ചാലി ക്ഷമയോടെ കാത്തിരിക്കുക, ചാളകള്‍ എത്തും. വീട്ടുമുറ്റത്ത് "കൂ ചാളേ, നെയ്ച്ചാളേ" എന്ന കൂവലുമായി ബജാജ് മീന്‍-80 ഓടിച്ച് ഒരമേരിക്കക്കാരന്‍ വരും, വരാതിരിക്കില്ല.

അങ്ങനെ ചാളപുരാണം കഴിഞ്ഞു. പക്ഷേ, കാലിഫോര്‍ണിയന്‍ ചാളക്കമ്പനികളുടെ കാര്യം പറയുമ്പോഴെല്ലാം കൂടെ പറയേണ്ട ഒരു സാധുവിന്റെ കഥയുണ്ട്- കാലിഫോര്‍ണിയന്‍ ഞാറപ്പക്ഷിയുടെ കഥ, അതില്ലാതെ പോസ്റ്റെങ്ങനെ നിര്‍ത്തും?

കാലിഫോര്‍ണിയന്‍ ബ്രൗണ്‍ ഞാറപ്പക്ഷികള്‍ (pelecanus occidentalis californicus) വളരെ സമാധാനമഅയി ജീവിച്ചു പോകുന്ന സമയത്താണ്‌ മൂന്നിടി ഒരുമിച്ചു വെട്ടിയത്. ഒന്ന് പട്ടാളക്കാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ പെലിക്കന്‍ തൂവല്‍ കൊണ്ടുള്ള അലങ്കാരത്തിനുള്ള ഭ്രാന്ത്. രണ്ടാമത്തേത് ഡി ഡി ടിയുടെ കണ്ടുപിടിത്തവും കാലിഫോര്‍ണിയ, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ മലിനജലം മുഴുവന്‍ ഡി ഡിറ്റി പ്രയോഗവും (ഡി ഡി ടി ഞാറപ്പക്ഷികളെ കൊല്ലുക മാത്രമല്ല ചെയ്തത്, ജീവിച്ചിരിക്കുന്ന ഞാറകള്‍ ഇടുന്ന മുട്ടകള്‍ തോട് കട്ടിയില്ലാതെ പൊട്ടിപ്പോകാനും കാരണമാക്കി)

മൂന്നാമത്തെ ആണിയടിച്ചത് ചാളക്കമ്പനികളാണ്‌. തീരദേശത്തെ ചാളയും നെത്തോലിയും അവര്‍ പിടിച്ചു തീര്‍ത്തു. മീനിന്റെ വേസ്റ്റ് പന്നിക്കും കന്നുകാലികള്‍ക്കും തീറ്റയാക്കിയതോടെ അവശിഷ്ടം പോലും കിട്ടാതെ കാലിഫോര്‍ണിയന്‍ ബ്രൗണ്‍ ഞാറ വംശനാശഭീഷണിയിലായി. നൂറുവര്‍ഷം മുന്നേ തുടങ്ങിയ ഫ്ലോറിഡയിലെ പെലിക്കന്‍ ഐലന്‍ഡ് മറ്റു ചില ബ്രൗണ്‍ ഞാറകളുടെ അഗതിമന്ദിരമായെങ്കിലും കാലിഫോര്‍ണിയന്‍ ഞാറകള്‍ക്ക് എന്തോ, അവിടെയും പച്ചപിടിക്കാനായില്ല.

അന്താരാഷ്ട്ര ദേശാടനപ്പക്ഷി നിയമം മൂലം കാലിഫോര്‍ണിയന്‍ ഞാറകളും നിയമത്തിനു മുന്നില്‍ സം‌രക്ഷിതരാണ്‌, എങ്കിലും ഈ അടുത്ത സമയത്തും അവയെ വെടിവച്ച് കൊന്ന സം‌ഭവം ഉണ്ടായി.

(പോസ്റ്റിനു നീളം കൂടിപ്പോയതുകൊണ്ടും വിരസമായിപ്പോയതുകൊണ്ടും ഒരു മേമ്പൊടി- പണ്ടെന്നോ മാഗസീനില്‍ കണ്ട ഒരു കാര്‍ട്ടൂണ്‍:
കാലിഫോര്ണിയന്‍ ഞാറപ്പൂവന്‍ പിടയോട് : " എന്നും രാത്രി നീ തലവേദനയെന്നു പറഞ്ഞ് തിരിഞ്ഞു കിടന്നോ. നമ്മള്‍ അന്യം നിന്നു പോകാറായി, അത് മറക്കേണ്ട'"

Wednesday, December 17, 2008

പള്ളിക്കൂടത്തിലെ പടവലപ്പന്തല്‍

മച്ചാന്‍സ്,
കത്തു കിട്ടി. ഒരു തുറന്ന മറുപടി എഴുതാന്‍ തോന്നുന്നു. പണമുള്ളവന്റെ മക്കള്‍ കൊള്ളാവുന്ന തൊഴിലിനായി പഠിക്കുമ്പോള്‍ പാവപ്പെട്ടവന്റെ മക്കളെ കൂലിപ്പണിക്കാരനാക്കാന്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ കൃഷിപാഠം തുടങ്ങി എന്നല്ലേ ആരോപണം? അതായത് സി. രാജഗോപാലാചാരിയുടെ കുപ്രസിദ്ധമായ "കുല കല്‍‌വി തിട്ടം" പോലെ ഒരു തരം വിവേചനാധിഷ്ഠിത സമ്പ്രദായമാണെന്ന്, അല്ലേ?

ശരി, മദാമ്മ സിനിമാപ്പാട്ടില്‍ പറയുമ്പോലെ തുടക്കത്തില്‍ നിന്നും തുടങ്ങാം.

പ്രതിബോധജന്യ ജ്ഞാനസമ്പാദനം
എവിടെയോ ഒരിക്കല്‍ വായിച്ച തമാശയാണ്‌. അന്റാര്‍ട്ടിക്കന്‍ പര്യവേഷണ സംഘം ഒരു പത്രലേഖകനെയും ഒപ്പം കൂട്ടിയിരുന്നു. അദ്ദേഹം തിരിച്ചെത്തി അന്റാര്‍ട്ടിക്കന്‍ വിശേഷങ്ങള്‍ പത്രത്തിലെഴുതിയ കൂട്ടത്തില്‍ പെന്‍‌ഗ്വിനുകളെപ്പറ്റി ഇങ്ങനെ നിരീക്ഷിച്ചത്രേ:
"അന്റാര്‍ട്ടിക്കയില്‍ രണ്ടു തരം പെന്‍‌ഗ്വിനുകളുണ്ട്. വെളുത്ത പെന്‍‌ഗ്വിനും കറുത്ത പെന്‍‌ഗ്വിനും. വിചിത്രമെന്നേ പറയേണ്ടൂ, ഇവയുടെ സ്വഭാവവും നേര്‍ വിപരീതമാണ്‌. വെളുത്ത പെന്‍ഗ്വിനുകള്‍ നമ്മളെ കാണുമ്പോള്‍ അടുത്തേക്ക് നടന്നു വരും, കറുത്ത പെന്‍‌ഗ്വിനുകളോ പുറം തിരിഞ്ഞു നടക്കും."

എമ്പറര്‍ പെന്‍‌ഗ്വിനുകളെ ഇദ്ദേഹം കാണുന്നു. എന്നാല്‍ അതില്‍ നിന്നുണ്ടായ പ്രതിബോധത്തിലാണ്‌ പിശക് സംഭവിച്ചത്. കാരണമോ? മുതുകിനും വയറിനും രണ്ടു നിറമുള്ള പക്ഷികള്‍ സാധാരയാണ്‌ എന്ന വിവരം അദ്ദേഹത്തിനു മുന്നേ അറിയില്ല എന്നതില്‍ നിന്നു ജന്യമായ പ്രശ്നമാകാം. ഒരു പക്ഷിയെ നാലുവശം കറങ്ങി നിരീക്ഷിച്ചാല്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം എന്ന സാമാന്യ വിവരത്തിന്റെ അഭാവമാകാം, ഏതായാലും എക്പീരിയന്‍സ്- മുന്‍ അനുഭവപരിചയം ഇല്ലാത്തത് ഒരു സാദ്ധ്യത. മറ്റൊന്ന് ഇതൊക്കെ അറിയാമായിരുന്നിട്ടും പ്രതിബോധനിര്‍മ്മാണത്തിന്‌ ഇദ്ദേഹം അതുപയോഗിച്ചില്ല എന്നതാകാം, അതവിടെ നില്‍ക്കട്ടെ.

അറിവിന്റെ കുറവ് പുതിയ അറിവ് സമ്പാദിക്കുന്നതില്‍ പ്രശ്നമുണ്ടാക്കുന്നു. ജോലി കിട്ടണമെങ്കില്‍ എക്സ്പീരിയന്‍സ് വേണം, എക്സ്പീരിയന്‍സ് കിട്ടണമെങ്കില്‍ ജോലി വേണം എന്നു പറഞ്ഞതുപോലെ .

കുഴഞ്ഞോ?

വിദ്യാഭ്യാസം എന്ന പ്രാഥമിക ഞ്ജാനമൂലധനം
അറിവിന്റെ വിഷമവൃത്തം ഭേദിക്കാനുള്ള ഒരു കുറുക്കുവഴിയാണ്‌ വിദ്യാഭ്യാസം. എഴുതിയും പറഞ്ഞും എഴുതിച്ചും പറയിച്ചും മറ്റുള്ളവരുടെ ചില അറിവുകള്‍ ഒരാളിലേക്ക് പകര്‍ന്നുകൊടുക്കുക. അതൊരു മൂലധനമാക്കി ആ വ്യക്തി കൂടുതല്‍ അറിവുകള്‍ തനിയേ തേടിയെടുക്കാന്‍ പ്രാപ്തനാകും. എന്നാല്‍
ഇന്‍സ്ക്രിപ്റ്റഡ് വിവരങ്ങള്‍ മനസ്സിലാക്കുന്നതിലും ഒരു പെര്‍സപ്ഷന്‍ പ്രശ്നമുണ്ട്. ഒരു കാര്യം വായിച്ചാല്‍ മിക്കപ്പോഴും വ്യക്തി അതിനെ ഇന്ദ്രിയങ്ങള്‍ തരുന്ന വിവരം പോലെ തന്നെ പഠിച്ചാണ്‌ അറിവാക്കുന്നത്. അതിനും മിനിമം ചില അറിവുകള്‍ വേണ്ടിവരും.

ഒരു സംഘം മലയാളി ട്രെക്കിങ്ങുകാര്‍ ഹിമാലയത്തില്‍ കയറാന്‍ പുറപ്പെടാന്‍ തീരുമാനിച്ചു. കോച്ച് വളരെ അനുഭവജ്ഞനായ ഒരു പര്‍‌വതാരോഹകനാണ്‌. അദ്ദേഹം താനെഴുതിയ "ഹിമാലയാരോഹണം" എന്ന പുസ്തകം വായിച്ച് അതുപോലെ ചെയ്യാന്‍ അവരെ ഉപദേശിച്ചു. മലകയറാന്‍ എത്തിയ ഒരുത്തന്‍ ആസനത്തിനു ചുറ്റും അഞ്ചെട്ട് കമ്പിളിപ്പുതപ്പ് ചുറ്റിയാണ്‌ വന്നത്. അന്തം വിട്ട കോച്ച് കാര്യമെന്തെന്ന് അന്വേഷിച്ചു.
"സാറിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടില്ലേ ഹിമാലയത്തില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന അത്യാഹിതം മൂലം മരവിച്ച് മരിക്കുന്നതാണെന്ന്? എന്റെ മൂലത്തില്‍ തണുപ്പടിക്കാതിരിക്കാന്‍ ഞാന്‍ കമ്പിളി കെട്ടിയതാണ്‌."

"കഴുതേ, ഒന്നുകൂടി വായിച്ചു നോക്ക്- ഞാനെഴുതിയത് " ഹിമാലയത്തില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന അത്യാഹിതം തണുപ്പ് മൂലം മരവിച്ച് മരിക്കുന്നതാണ്‌." എന്നാണ്‌.

വായിക്കുമ്പോള്‍ ഒരു വാക്ക് വിട്ടുപോകുന്നത് ആര്‍ക്കും സംഭവിക്കാം. എന്നാല്‍ ഈ വരി വായിച്ചപ്പോള്‍ ഇതില്‍ എന്തോ പിശകുണ്ടെന്ന് ഇയാള്‍ക്ക് തോന്നാതിരുന്നത് തണുപ്പത്ത് മരിക്കുന്നത് എങ്ങനെ എന്ന് വായനക്കാരന്‌ ഒട്ടും അറിവില്ലാതെ പോയതുകൊണ്ടാണ്‌.

രജനീഷ് പറഞ്ഞ ഒരു കഥയുണ്ട്. ഒരു പിതാവിനു മകനെ ധീരനായ ഒരു പട്ടാളക്കാരനാക്കണം എന്നായിരുന്നു ആഗ്രഹം. അദ്ദേഹം എന്നും മകനെ പാര്‍ക്കില്‍ കൊണ്ടുപോയി അശ്വാരൂഢനായി വാളോങ്ങി നില്‍ക്കുന്ന നെപ്പോളിയന്റെ പ്രതിമ കാട്ടിക്കൊടുക്കും. എന്നിട്ടു പറയും
"അതു നോക്ക് മകനേ, നെപ്പോളിയന്റെ പ്രതിമയാണത്. എന്തൊരു പ്രൗഢി, എന്തൊരു തേജസ്സ്. അസൂയ തോന്നുന്നു."
കുട്ടിയും പറയും "ശരിയാണ്‌. എന്തൊരു തേജസ്സ്, എന്തൊരു സൗന്ദര്യം."
ദിവസങ്ങളങ്ങനെ പോയി. ഒരു ദിവസം കുട്ടി ചോദിച്ചു "അച്ഛാ, എനിക്കൊരു സം‌ശയം, ഇത്ര തേജസ്സും പ്രൗഢിയുമുള്ള നെപ്പോളിയന്റെ പുറത്ത് വാളും പിടിച്ച് കയറി ഇരിക്കുന്ന ആ കുള്ളനായ വൃത്തികെട്ട മനുഷ്യന്‍ ആരാണ്‌?".

പഠനം ഇന്ററാക്റ്റീവ് സെഷന്‍ ആയില്ലെങ്കില്‍ മൂലം മരവിക്കുകയും നെപ്പോളിയന്‍ കുതിരയാകുകയും ചെയ്യും.

ഏറ്റവും നല്ല ലേണിങ്ങ് സെഷന്‍ ഏതാണ്‌?
എങ്ങനെയാണ്‌ ഒരു സര്‍ജ്ജനാകാന്‍ പഠിക്കുന്നത്? ഒരു പൈലറ്റ് ആകാനോ? ഓഡിറ്റര്‍ ആകാന്‍? ഓപ്പറേഷന്‍ നടത്തിയും വിമാനം പറത്തിയും ഓഡിറ്റ് ചെയ്തും പഠിക്കുന്നത് എന്തിനാണ്‌? ഈ കാര്യങ്ങളുടെയെല്ലാം പരമാവധി ലഭ്യമായ അറിവുകള്‍ പുസ്തകരൂപത്തിലുണ്ട്. ആധികാരികമായി അറിവുള്ള അദ്ധ്യാപകനോട് വിശദമായി ചര്‍ച്ച ചെയ്ത് പഠിക്കുകയും ചെയ്യാം. ഇതൊന്നും ഒരു കാര്യം ചെയ്തു പഠിക്കുന്നതിനോട് തുല്യമായ അറിവ് തരില്ലെന്നു മാത്രം.

സ്കൂള്‍ കുട്ടികള്‍ ബോട്ടണി പഠിക്കാന്‍ ഏറ്റവും നല്ല വഴി പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അദ്ധ്യാപകന്റെ ശിക്ഷണത്തില്‍ വളര്‍ത്തി അവയെ പഠിക്കുക എന്നതു തന്നെയാണ്‌.

അവസാനമായി നീ ചോദിച്ചത് പണമുള്ളവന്റെ മകന്‍ പഠിക്കുന്നത് ഇങ്ങനെയാണോ എന്നല്ലേ?
നാട്ടിലെ ഇടത്തരം സമ്പന്നനൊന്നും സ്വപ്നം കാണാന്‍ കഴിയാത്തത്ര ധനികരുടെ കുട്ടികള്‍ പഠിക്കുന്ന അതും വിദ്യാഭ്യാസശാസ്ത്രത്തിലെ പരമോന്നതന്മാരുടെ രാജ്യത്തെ ഒരു സ്കൂളില്‍ ബോട്ടണി പഠിക്കാന്‍ മിഡില്‍ സ്കൂള്‍ കുട്ടികള്‍ ചെയ്യേണ്ടുന്ന (ചില) കാര്യങ്ങള്‍:

പച്ചക്കറി വിത്തുകള്‍ ടാപ്പ് വെള്ളത്തിലാണോ കിണര്‍ വെള്ളത്തിലാണോ മുളപ്പിക്കേണ്ടത്, എന്തുകൊണ്ട്?
(ഏതെങ്കിലും) തൈകള്‍ എത്ര അകലത്തിലാണ്‌ നടേണ്ടതെന്ന് കണ്ടുപിടിക്കുക. കൂടുതല്‍ അടുത്താല്‍ എന്താണു സംഭവിക്കുക? കൂടുതല്‍ അകന്നാല്‍ എന്താണ്‌ പ്രശ്നം?
മണ്ണിലെ ഉപ്പിന്റെ അംശവും പച്ചക്കറി കൃഷിയും
മണ്ണിന്റെ ചൂടും കട്ടിയും വിത്തുമുളയ്ക്കലിന്റെ വേഗവും
മണ്ണിരയും ജൈവവളവും ഉപയോഗിച്ചുള്ള കൃഷി രാസവള കൃഷിയെക്കാള്‍ വിളവു തരുമോ?

ഇങ്ങനെ പോകുന്നു അവിടെ കുട്ടികളുടെ പ്രോജക്റ്റുകള്‍.

അത്രയൊന്നുംഫീസ് കൊടുക്കാതെ കിട്ടുന്നതുകൊണ്ട് ഈ പാഠങ്ങള്‍ മോശമാവണമെന്നില്ലല്ലോ?
പിള്ളാര്‍ വെട്ടട്ടെ, കിളക്കട്ടെ, നോട്ട് എഴുതട്ടെ, പിഞ്ചു വാഴക്കുല വെട്ടി കഞ്ഞിക്ക് കൂട്ടാന്‍ വയ്ക്കട്ടെ. ചേനയുമായി ചന്തയില്‍ പോയി വില്‍ക്കട്ടെ. എന്നിട്ട് വിറ്റുവരവ് കണക്ക് പുസ്തകത്തില്‍ എഴുതട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം എന്തു വിളയിറക്കണം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടേ. അങ്ങനെ വേണം ബോട്ടണിയും കണക്കും എക്കണോമിക്സും മാനേജ്മെന്റും അവര്‍ പഠിക്കാന്‍.

സസ്നേഹം,
അനോണിയോസ് ആന്റോണിയസ് (ഒപ്പ്)

Monday, December 15, 2008

നാട്ടില്‍ പോക്ക് ചെക്ക് ലിസ്റ്റ്

സന്തോഷിന്റെ നാട്ടില്‍ പോകാനുള്ള ചെക്ക് ലിസ്റ്റ് കൊള്ളാം. ഇതിന്റെ ഒരു ദുബായി വേര്‍ഷന്‍ ഉണ്ടാക്കി വയ്ക്കട്ട്

മനസ്സമ്മതം- അവധിക്കാര്യം നേരത്തേ ഓഫീസില്‍ ചര്‍ച്ചിച്ച് മുകളിലുള്ളവരെക്കൊണ്ടും കീഴെ ഉള്ളവരെക്കൊണ്ടും സൈഡില്‍ ഉള്ളവരെക്കൊണ്ടും സമ്മതിപ്പിക്കുക. കൊച്ചുങ്ങള്‍ സ്കൂളില്‍ പഠിക്കുകയല്ലെങ്കില്‍ വലിയ പ്രശ്നമില്ല. പക്ഷേ സ്കൂള്‍ വെക്കേഷന്‍ സമയത്ത് പോകണമെന്നുണ്ടെങ്കില്‍ ലീവ് റോസ്റ്റര്‍ തീരുമാനിക്കല്‍ എലക്ഷന്‍ സ്ഥാനാര്‍ത്ഥി പട്ടിക ഫനൈലൈസ് ചെയ്യുന്നതിലും ചൂടന്‍ രംഗങ്ങള്‍ കാഴ്ച്ചവയ്ക്കും.

ടിക്കറ്റ്- കമ്പനി തരുമെങ്കില്‍ പ്രീമിയം കാരിയറില്‍, ഒക്കുമെങ്കില്‍ ബിസി-ഫസ്റ്റ് ക്ലാസ്സില്‍. അതല്ല സ്വന്തം കയ്യീന്നു മൊടക്കുവാണേല്‍ ബഡ്ജറ്റ് എയര്‍ലൈനില്‍, അത് കഴിയുന്നതും നേരത്തേ ബുക്ക് ചെയ്യണം.

പാസ്സ്പോര്‍ട്ട്- കമ്പനിയില്‍ ഇരിക്കുവാണേല്‍ നേരത്തേ കയ്യില്‍ വാങ്ങി വയ്ക്കണം. കഷ്ടകാലത്തിനു നമ്മള്‍ പോണ ദിവസം പി ആര്‍ ഓ വയറിളക്കം പിടിച്ച് ആശൂത്രീല്‍ ആണെങ്കിലോ? ഭാര്യകുട്ട്യാദികളുടെ പാസ്സ് പോര്‍ട്ട്, വിസ വാലിഡിറ്റി ഒക്കെ നോക്കി ശരിയാക്കി എടുത്തു വയ്ക്കുക. കൊച്ചു പിള്ളേരുള്ള വീടാണെങ്കില്‍ അലമാരിയുടെ സ്റ്റൂള്‍ ഇട്ടാലും എത്താത്ത ഉയരത്തിലേ വയ്ക്കാവൂ. പാസ്സ്പോര്‍ട്ട് കീറല്‍ പിള്ളേരുടെ ഒരു ഹോബിയാ.

വര്‍ക്ക് ഹാന്‍ഡോവര്‍- പ്രത്യേകം ശ്രദ്ധിക്കണം, നമ്മളുടെ പണിയില്‍ നമ്മളെക്കാള്‍ സ്മാര്‍ട്ട് വിജയന്മാരുണ്ടെങ്കില്‍ ഒരു കാരണവശാലും അവനു ഹാന്‍ഡോവര്‍ ചെയ്യരുത്. പണി മുടങ്ങിയാലും ഇല്ലെങ്കിലും തിരിച്ചു വരുമ്പോഴേക്കും "ഹോ നീ പോയതോടെ ഓഫീസ് ചളമായി" എന്നു പറഞ്ഞ് സകല മേലാളന്മാരും ദീഘന്‍ നിശ്വസിക്കണം, അതാണ്‌ നമ്മുടെ ജോബ് സെക്യൂരിറ്റി ഗാര്‍ഡ്.

ബില്ലട- ഫോണ്‍, പത്രം, കാറുകഴുകല്‍, മൊബിയല്‍, കേബിള്‍, ഇന്റര്‍നെറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്‌...N, എന്നിവ അടയ്ക്കുക. അത് മറന്നാലും കറണ്ട്-വെള്ളം ബില്‍ അടയ്ക്കാന്‍ മറക്കരുത്, തിരിച്ചു വരുമ്പ തെണ്ടിപ്പോകും.

വാടക- ലീവിലായിരിക്കുമ്പോള്‍ വാടക ചെക്ക് എന്‍‌ക്യാഷിങ്ങിനു പോകുന്നുണ്ടെങ്കില്‍ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തുക, മൂന്നു പ്രാവശ്യം. ചെക്ക് മടങ്ങുന്നത് കുറ്റമാണ്‌. ആ സമയം ആളു കൂടെ രാജ്യത്ത് ഇല്ലെങ്കില്‍ അറസ്റ്റ് വാറണ്ട് ആയേക്കാം, തിരിച്ച് എയര്‍പ്പോര്‍ട്ടില്‍ വരുന്നതുമറിയാം പിന്നെ കണ്ണു തുറക്കുമ്പോ ജയില്‍.

ശിശിരനിദ്ര- പത്രക്കാരനോട് പത്രം ഇടരുതെന്ന് പറയണം, ഇന്റര്‍നെറ്റ്, കേബിള്‍ യൂസ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് കസ്റ്റഡി ഒണ്‍ളി ചാര്‍ജ്ജില്‍ ആക്കണം.

ഫ്രിഡ്ജ്- ഒരാഴ്ചയില്‍ പുറത്ത് ലീവുണ്ടെങ്കില്‍ ഫ്രിഡ്ജ് കാലിയാക്കി മലര്‍ക്കെ തുറന്ന് ഡോറിനു അടിയില്‍ താങ്ങും വച്ച് (ഇല്ലെങ്കില്‍ വിജാഗിരി തൂങ്ങും) ശരിയാക്കണം.

കാറ്‌- കവേര്‍ഡ് പാര്‍ക്കിങ്ങ് ഇല്ലെങ്കില്‍ കവര്‍ ഇട്ടു മൂടുക. വഴിയരുകില്‍ കൊണ്ട് ഇടരുത്- ജങ്ക് യാര്‍ഡില്‍ പോകുമേ. രണ്ടാഴ്ചേല്‍ പുറത്ത് അവധിയാണേല്‍ ബാറ്ററി കണക്ഷന്‍ ഊരിക്കോ.

ഷോപ്പിങ്ങ്- എമര്‍ജന്‍സി ലാമ്പുകള്‍, ഫ്ലാഷ് ലൈറ്റ്, ഐപ്പോഡുകള്‍, മൊബിയല്‍ ഫോണുകള്‍ തുടങ്ങി വില "പ്രസന്റേഷന്‍" ഐറ്റംസ്, ആക്സ് ഓയില്‍, ടൈഗര്‍ ബാം, കുടകള്‍, തുടങ്ങി വല്യപ്പന്‍-വല്യമ്മ ഐറ്റംസ്, ഹീയറിങ്ങ് എയിഡ്, ബി പി മോണിറ്റര്‍ തുടങ്ങിയ മെഡിക്കല്‍ എക്വിപ്പ്, മേല്പ്പറഞ്ഞ സാധനങ്ങള്‍ മുന്നാണ്ട് കൊണ്ടുപോയതിന്റെ സ്പെയര്‍ പാര്‍ട്ടുകള്‍, ബള്‍ബുകള്‍, ബാറ്ററി, എസ് ഡി കാര്‍ഡുകള്‍, സര്വീസ് കിറ്റ്.... ഒക്കെ കഴിഞ്ഞാല്‍ നമുക്ക് നാട്ടില്‍ ഇടാന്‍ രണ്ട് പഴേ കുപ്പായവും ലുങ്കിയും വള്ളിച്ചെരിപ്പും അലമാരീന്ന് എടുത്ത് പെട്ടീലിടന് മറന്നു പോകരുത്.

ഇന്ത്യന്‍ റുപ്പീ- ശകലം നോട്ട് കയ്യില്‍ കരുതുക. നാട്ടില്‍ കാലെടുത്ത് വയ്ക്കുമ്പോഴേ ബാങ്കിലേക്ക് ഓടേണ്ടി വരരുതല്ലോ.

പാക്കിങ്ങ്- ലഗ്ഗേജ് ഒരു പീസ് മുപ്പത്തൊന്നു കിലോ, എല്ലാ പീസും കൂടി നാല്പ്പത്. കൂടുതലായാല്‍ അസൗകര്യം. ആഹാരാദികള്‍, കത്തി, കൊടുവാള്‍, മുളകുപൊടി, പെര്‍ഫ്യൂം തുടങ്ങിയവ ഹാന്‍ഡ് ലഗ്ഗേജില്‍ വയ്ക്കരുത്.

വീട്- ഫ്രിഡ്ജ് ഒഴിച്ചു തുറന്ന് ഇട്ടിരിക്കുകയാണെങ്കില്‍ മെയിന്‍ ഓഫ് ചെയ്യുക. സ്വര്‍ണ്ണം സര്‍ട്ടിഫിക്കേറ്റുകള്‍ തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഏല്പ്പിക്കുക. കാലി വീടുകള്‍ കുത്തിത്തുറക്കുന്ന സംഭവങ്ങള്‍ ഏറി. ഫിഷ് ടാങ്ക് ഉണ്ടെങ്കില്‍ ആളുള്ള ഏതെങ്കിലും വീട്ടിലേക്ക് മാറ്റുക. ചെടികള്‍ നനയ്ക്കാന്‍ എന്തെങ്കിലും സം‌വിധാനമില്ലെങ്കില്‍ അതു പോക്കാ. (പട്ടി- പൂച്ച: ആളുണ്ടെങ്കിലും ഇല്ലെങ്കിലും ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ ദയവു ചെയ്ത് പട്ടിയെ വളര്‍ത്തരുത്. ദുബായില്‍ ഒറ്റ പാര്‍ക്കിലും പട്ടിയെ കയറ്റില്ല. സൈഡ് വാക്കുകള്‍ ഇടുങ്ങിയതാണ്‌, അതിലേ പട്ടിയെ നടത്തി മനുഷ്യനെ പേടിപ്പിക്കരുത്, വഴിയില്‍ തൂറിക്കരുത്). നാട്ടില്‍ പോകുകയാണെന്ന് വാച്ച് മാനെ അറിയിക്കുക. ഗ്യാസ് കുറ്റി അടയ്ക്കുക. ജനാലകള്‍ എയര്‍ വെല്ലുകള്‍ തുടങ്ങിയവയും. ടാപ്പുകള്‍ വാല്‍‌വില്‍ തന്നെ അടയ്ക്കുക. ഒരു പേന കയ്യില്‍ വച്ചോണേ, നാട്ടില്‍ ചെന്നു കയറുമ്പോഴും ഇറങ്ങുമ്പോഴും ഫോമുകള്‍ ഫില്ല് ചെയ്യണം- പക്ഷേ ഒരൊറ്റ പേനയും എയര്‍പ്പോര്‍ട്ടില്‍ ങേ ഹേ.

വീടിന്റെ താക്കോല്‍- ഒരു സ്പെയര്‍ താക്കോല്‍ അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ ഏല്പ്പിക്കുക. വിമാനം തറേന്നു പൊങ്ങുമ്പോള്‍ മിക്കവാറും എന്തെങ്കിലും അണയ്ക്കുകയോ അടയ്ക്കുകയോ ചെയ്തോ എന്ന് ഒരു സംശയം തുടങ്ങും, അതെങ്കിലും നിര്വൃത്തി വരുത്താമല്ലോ.

കുട്ടികള്‍: ആദ്യമായി, അവരെ വഴിയിലെങ്ങും ഇട്ട് മറക്കരുത്. രണ്ടാമതായി, വീട്ടില്‍ നിന്നിറങ്ങിയാല്‍ പിള്ളേര്‍ വാശി, ബഹളം, വിശപ്പ്, മടുപ്പ് എന്നിവ പ്രകടിപ്പിക്കും. അതിനുള്ള കളിക്കോപ്പുകള്‍ ഭക്ഷണങ്ങള്‍ (ഫ്ലൈറ്റില്‍ കിട്ടുന്നത് വലിയവര്‍ പോലും കഴിക്കില്ല, പിന്നാ) എന്നിവ എവിടെ നിന്നും വാങ്ങിക്കും എവിടെ ഉപേക്ഷിക്കും എന്ന് ഒരു ധാരണയുണ്ടാക്കുക. നാട്ടില്‍ ആനയുണ്ട് ചേനയുണ്ട്, മിണ്ടാതിരുന്നില്ലേല്‍ കൊണ്ടുപോകില്ല എന്ന ലൈന്‍ സാധാരണ ഫലിക്കേണ്ടതാണ്‌.

എയര്‍പ്പോര്‍ട്ട് ഡ്രോപ്പ് ഓഫ്- ഒറ്റ ടാക്സിയും ദുബായില്‍ കിട്ടൂല്ല. നേരത്തേ എന്തെങ്കിലും സംവിധാനം ചെയ്ത് വച്ചില്ലേല്‍ വീട്ടിന്റെ ബാല്‍ക്കണീല്‍ ഇറങ്ങി നിന്ന് വിമാനം പോകുമ്പോള്‍ റ്റാറ്റാ കാണിക്കുകയേ ഉള്ളൂ.

എന്ന ശരി, പെയ്യിട്ടു വരീങ്ങ്.

Wednesday, December 10, 2008

കഞ്ഞിക്കലം മറിഞ്ഞത് കണ്ടന്‌..

ഹലോ.
എന്തരു കലോ? ആരാടേ പാതിരാത്രീ?
ഞാങ്ങ്, തന്നെടേ. ശബ്ദോം മറന്നോ?

എന്തരു ചെല്ലാ തോനേ നാളായിട്ട് ഒരു വിവരോമില്ലല്ല്?
ഇങ്ങനെ പെയ്യൂടണ്‌. സൂങ്ങള്‌ തന്നീ?

തന്നെ. എന്തരൊക്കെ അവിടി?
ഇവിടേം അങ്ങനെ തന്നീ.

ടേ, അമേരിക്കേലൊക്കെ ആളെ പിരിച്ചു വിടുന്നെന്ന് കേട്ട്. നിന്റെ ചീട്ട് ഇതുവരെ കീറിയില്ലേ? ഒരു കമ്പനി പറഞ്ഞു വിടുമ്പ ഒട്ടും കൊള്ളരുതാത്തവനെ എറക്കി വിട്ടോണ്ടല്ലീ ഉല്‍ഘാടനം?

ഞങ്ങടെ കമ്പനി തഴയ്ക്കണ സമയമല്ലീ ചെല്ലാ, നോ പിരിച്ചു വിടല്‍.
മാന്ദ്യക്കാലത്ത് തഴയ്ക്കുന്ന ബിസിനസ്സോ, അതെന്തരാ പൊടിയാ നിങ്ങക്ക് ശവപ്പെട്ടി കച്ചോടങ്ങള്‌‌ തന്നെ?

അല്ലെടെ പുല്ലേ. നീ ജാക്ക് ഡാനിയല്‍ ജാക്ക് ഡാനിയല്‍ എന്നു കേട്ടിട്ടില്ലേ. ഞാന്‍ അവിടാ ജോലി ചെയ്യണത്.
ആള്‍ക്കാരുടെ ഡിപ്രഷന്‍ നിങ്ങടെ ബൂം. കൊള്ളാം.

(പോസ്റ്റ് #250)

Monday, December 1, 2008

ഹെല്‍മറ്റും തോക്കും മറ്റും

ഏ ടി എസ്, എന്‍ എസ് ജി തുടങ്ങിയ സംഘങ്ങള്‍ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വളരെയേറെപ്പേര്‍ ആശങ്ക പ്രകടിപ്പിച്ചു കണ്ടു. ചില വിശദീകരണങ്ങള്‍:
സുരക്ഷാ കവചവും തൊപ്പിയും (ബാലിസ്റ്റിക് റെസിലിയന്റ് ആര്‍മര്‍- ബുള്ളറ്റ് പ്രൂഫ് എന്ന് സാധാരണ പറയുന്നത് ഒരു ആശമാത്രമാണ്‌) എല്ലായ്പ്പോഴും സം‌രക്ഷണം തരില്ല. ഹെല്‍മറ്റുകള്‍ ഫിറ്റ് ആകുന്നോ എന്നല്ല മാറി ഉപയോഗിക്കുമ്പോള്‍ നോക്കുന്നത്- ഇതെല്ലാം ഫ്രീ സൈസ് ആണ്‌. ഓരോ തരം തൊപ്പികളും കുപ്പായങ്ങളും ഓരോ തരം ഉപയോഗവും സ്വാധീനക്കേടും ഉണ്ടാക്കുന്നവയാണ്‌. പട്ടാളം ഉപയോഗിക്കുന്നത് അല്ലെങ്കില്‍ നിരന്നു മാര്‍ച്ച് ചെയ്യുന്ന പോലീസ് ഉപയോഗിക്കുന്നത് ഉള്ളില്‍ സെറാമിക്ക് പ്ലേറ്റുകളും ലോഹപ്പാളികളും ഉള്ള കവചമാണ്‌, എന്നാല്‍ സ്പെഷല്‍ എങ്കൗണ്ടറിസ്റ്റുകള്‍ക്ക് അത് മിക്കപ്പോഴും സ്വാധീനക്കേടാണ്‌. എടുത്തു ചാടാന്‍, ഓടി രക്ഷപ്പെടാന്‍, ഇടിച്ചു നിലത്തു വീഴ്താന്‍, ശ്രദ്ധിക്കപ്പെടാതെ നടന്നു കയറാന്‍, ഒളിച്ചിരിക്കാന്‍, സാധാരണക്കാരനെന്ന് നടിക്കാന്‍ ഒക്കെ സൗകര്യം എത്ര വേണോ അവര്‍ക്ക് എന്നതിനനുസരിച്ചും; എതിരാളിയുടെ കയ്യില്‍ എന്താണ്‌ ആയുധം, അവര്‍ എവിടെയാണ്‌, ആളുകളെ ബന്ദിയാക്കിയിട്ടുണ്ടോ, ആക്രമിച്ചു മരിക്കുമോ അതോ ഓടി രക്ഷപ്പെടുമോ എന്നിങ്ങനെ ഒരുപാടു വേരിയബിളുകളുടെ ട്രേഡ് ഓഫ് ആണ്‌ അത്. ഒട്ടുമിക്കപ്പോഴും തുണിയില്‍ വസ്തുക്കള്‍ ചേര്‍ത്ത ഒരു ലഘുകവചമേ അവര്‍ക്ക് ധരിക്കാനാവൂ. (ഇന്ത്യയിലല്ല, ലോകത്ത് എല്ലായിടത്തും)‌ സാധാരണ ബുള്ളറ്റുകളെയും കത്തിക്കുത്തിനെയും ഒരു പരിധിവരെ ചെറുക്കുമെന്നല്ലാതെ കവചവേധ വെടിയുണ്ടകള്‍ (മിക്കവാറും ടങ്ങ്സ്റ്റണ്‍ തുടങ്ങിയ ലോഹങ്ങളാല്‍ നിര്മ്മിച്ചവ) ചെറുക്കാന്‍ അവയ്ക്ക് ആവില്ല. നൂറുശതമാനം സുരക്ഷ കമാന്‍ഡോയ്ക്ക് എന്ന രീതിയിലല്ല സുരക്ഷാകവചങ്ങള്‍
തിരഞ്ഞെടുക്കാറ്‌, പകരം പരമാവധി കാര്യക്ഷമത എന്ന രീതിയിലാണ്‌. ചിലപ്പോഴൊക്കെ ഇട്ടിരിക്കുന്ന ഷര്‍ട്ടിനു മീതെയോ ഉള്ളിലോ എന്തെങ്കിലും ധരിച്ചാല്‍ അത് കൊയാളിക്ക് കാഴ്ചയില്‍ സംശയം തോന്നുമെന്നതിനാല്‍ യാതൊരു സുരക്ഷ കവചവും ധരിക്കാന്‍ നുഴഞ്ഞുകയറ്റാദി കമാന്‍ഡോകള്‍ക്ക് നിര്വ്വാഹവുമില്ല.

കൃത്യമായി അകത്തുള്ളവന്റെ ഉദ്ദേശം പ്രവര്‍ത്തി എന്നിവ അറിയാന്‍ കഴിയില്ലാത്ത സാഹചര്യം വിട്ടുകളഞ്ഞാല്‍ തന്നെ, സെക്യൂരിറ്റിയും ക്യാമറക്കണ്ണുമുള്ള ഒരു ഹോട്ടലില്‍ നുഴഞ്ഞു കയറുന്ന ഒരു ഭീകരന്‍ സാധാരണ ഉള്ളില്‍ കടത്താന്‍ സാദ്ധ്യതയുള്ള തരം ആയുധങ്ങളും വെടിക്കോപ്പുകളുടെ എണ്ണവും ഊഹിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങള്‍. ഇരകളെ ബന്ദിയാക്കി ഒരാവശ്യം അവര്‍ ഉന്നയിക്കും എന്ന് ന്യായമായും കരുതി ഇരിക്കുകയും ആയിരുന്നു.

തോക്കുകള്‍:

ഭീകരന്റെ കയ്യില്‍ ഓട്ടോമാറ്റിക്ക് റൈഫിള്‍ പോലീസിനു ഷോട്ട് ഗണ്ണോ എന്ന് മറ്റേതോ ബ്ലോഗില്‍ കണ്ടു. അസാള്‍ട്ട് തോക്കുകള്‍ അതിഭയങ്കര റീ കോയില്‍ മൂലം കൃത്യ ലക്ഷ്യത്തേക്ക് നിറയോഴിക്കാന്‍ സ്വാധീനക്കുറവുള്ളവയാണ്‌. ഏ കേ നാല്പ്പത്തേഴുകള്‍ ചീര്‍പ്പന്‍ നിറയൊഴിക്കാന്‍ കേമമായതുകൊണ്ട് അത് ജനക്കൂട്ടത്തെയാകെ വകവരുത്താനോ കൂട്ടം കൂടിയിരിക്കുന്നവരെ കൊന്നുകളയാനോ കാര്യക്ഷമമാണ്‌. ഭീകരര്‍ക്ക് ഇത്തരം തോക്കുകള്‍ പ്രിയങ്കരമാകുന്നത് ഇതുകൊണ്ടാണ്‌. എന്‍‌കൗണ്ടറില്‍, പ്രത്യേകിച്ചും ഇരകള്‍ നിസ്സഹായരായി തെക്കുവടക്ക് ഓടുമ്പോള്‍ ഇത്തരം കൃത്യതയില്ലാതെ ചീര്‍പ്പനുതിര്‍ക്കുന്ന തോക്കുകള്‍ നാശമേ ചെയ്യൂ. സ്നൈപ്പര്‍മാര്‍ (പതുങ്ങിയിരുന്ന് ലക്ഷ്യത്തേക്ക് കൃത്യമായി നിറയൊഴിക്കുന്നവര്‍) സാധാരണ റൈഫിളുകളില്‍ ടെലസ്കോപ്പിക് സൈറ്റ് മൗണ്ട് ചെയ്ത് അതില്‍ ടെഫ്ലോണ്‍ കോട്ടിങ്ങ് ഉള്ള പ്രത്യേകതരം തിരകള്‍ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്) . ലോകത്തിലെ ഏറ്റവും പ്രശസ്ത സ്നൈപ്പര്‍ തോക്കായ റെമിങ്ങ്ടണ്‍ എം 24 സ്നൈപ്പര്‍ ബോള്‍ട്ട് വലിച്ച് നിറയൊഴിക്കുന്ന (അതേ നിങ്ങള്‍ എന്‍ സി സിയില്‍ ഉപയോഗിച്ച രണ്ട് രണ്ട് എന്‍ഫീല്‍ഡ് റൈഫിളിന്റെ സം‌വിധാനത്തില്‍) പ്രവൃത്തിക്കുന്നതാണ്‌ . സിനിമകളും ഹൈ ടെക്ക് ന്യൂസ് റിപ്പോര്‍ട്ടര്‍മാരും ഏറെയൊന്നും കാണിച്ചിരുന്നില്ലെങ്കിലും റെമിങ്ങ്ടണ്‍ എം 24 ഈ അടുത്തകാലത്തു തന്നെ പലതവണ - അമേരിക്ക ഇറാക്ക് യുദ്ധത്തിലും ഇസ്രയേല്‍-ലെബനോണ്‍ യുദ്ധത്തിലും അഫ്ഘാന്‍ അനിനിവേശത്തിലും കാര്യക്ഷമമായി അമേരിക്കന്‍ പട്ടാളവും ഇസ്രയേലും വളരെ ഉപയോഗിച്ച് ഫലം കണ്ടിരുന്നു.


ബന്ദികളെ റെസ്ക്യൂ ചെയ്യുന്നതുപോലെ ഓടിക്കയറിയും നുഴഞ്ഞും ഒളിച്ചും കടന്നും സര്‍പ്രൈസ് ചെയ്യുന്നവര്‍ ഓട്ടോമാറ്റിക്ക് കൈത്തോക്കുകളാണ്‌ ഒട്ടുമിക്കപ്പോഴും ഉപയോഗിക്കുന്നത്. ശരീരത്തില്‍ തിരുകി വയ്ക്കാനുള്ള സൗകര്യം, ക്ലോസ് റേഞ്ചിലെ കൃത്യത, ഓടിക്കയറാനും ചാടി ഒഴിയാനും എങ്ങോട്ടും വെട്ടിത്തിരിയാനും സൗകര്യപ്രദം. എന്നാല്‍ നിരവധി പേര്‍ ചേര്‍ന്ന് കുറച്ചു പേരെ ആക്രമിക്കുന്ന രീതിയാണെങ്കില്‍ ഓട്ടോമാറ്റിക്ക് റൈഫിളുകളും മറ്റും ഉപയോഗിച്ചേക്കാം (ഭീകരാക്രമണത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ തീരെക്കുറവാണ്‌)

പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എന്‍ എസ് ജി അയ്യായിരം പേരെ കൊല്ലാന്‍ ഉദ്ദേശിച്ചരുന്ന ബോംബുകളില്‍ മിക്കതുംക് കണ്ടെടുക്കുകയും നിര്വീര്യമാക്കുകയും ചെയ്തത് ചെറിയകാര്യമല്ല.

ശ്രദ്ധിക്കുക-
ഇന്റലിജന്‍സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ കാര്യക്ഷമത, ബോര്‍ഡര്‍ ശെക്യൂരിറ്റി, എന്‍ എസ് ജി വിന്യാസം വേണ്ടിവരുമോ എന്ന തീരുമാനം എടുക്കാന്‍ വേണ്ടിവന്ന സമയം, റിസോര്‍സ് മൊബിലൈസേഷന്‍ പീരിയഡ് എന്നിവയെക്കുറിച്ച് ഇവിടെ പരാമര്‍ശിച്ചിട്ടില്ല. ഇതിനെക്കുറിച്ചെല്ലാം വളരെയധികം ആശങ്കകള്‍ നിലനില്‍ക്കുന്നു. മറ്റൊന്ന് പത്രക്കാരെ പമ്പകടത്താതിരുന്നതാണ്‌. ഭീകരരര്‍ക്ക് ബ്ലാക്ക് ബെറിയിലൂടെ അവസാന നിമിഷം വരെ അപ്പ്ഡേറ്റ് ഉണ്ടായിരുന്നെന്ന് കേള്‍ക്കുന്നു പുറത്തെ നീക്കങ്ങള്‍.

ഈ പോസ്റ്റ് മുംബൈ ആക്രമണത്തെക്കുറിച്ച് മാത്രവുമല്ല.